മക്കളേ, ചിലര്‍ ചോദിക്കാറുണ്ടു്, ഈശ്വരനെന്താ പക്ഷഭേദമുണ്ടോ എന്നു്. ചിലര്‍ നല്ല ആരോഗ്യവാന്മാര്‍ ചിലര്‍ രോഗികള്‍, ചിലര്‍ ദരിദ്രര്‍, ചിലര്‍ ധനികര്‍. മക്കളേ, കുറ്റം ഈശ്വരൻ്റെതല്ല. നമ്മുടെതുതന്നെ. നമുക്കറിയാം, പണ്ടൊക്കെ തക്കാളിക്കു് എത്ര വലിപ്പമുണ്ടായിരുന്നു എന്നു്. വളരെ ചെറുതായിരുന്നു. എന്നാല്‍ ഇന്നാകട്ടെ അതിൻ്റെ ഇരട്ടിയിലുമധികം വലിപ്പമായി. കാരണം ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തങ്ങള്‍തന്നെ. ശാസ്ത്രംകൊണ്ടു പല ഗുണങ്ങളും ഉണ്ടെന്നകാര്യം അമ്മ തള്ളിക്കളയുന്നില്ല. പക്ഷേ, തക്കാളിയുടെ വലിപ്പം ഇങ്ങനെ പത്തിരട്ടിയായപ്പോള്‍, അതിൻ്റെ ഗുണം കുറഞ്ഞു.
അമ്മമാര്‍ക്കറിയാം ഇഡ്ഡലി മാവില്‍ സോഡാപ്പൊടി ചേര്‍ത്താല്‍ ഇഡ്ഡലിക്കു വലിപ്പം കൂടും. പക്ഷേ, സാധാരണ ഇഡ്ഡലിയുടെ ഗുണവും രുചിയും കാണുകയില്ല. ഇതുപോലെ, തക്കാളിക്കു വലിപ്പം കൂട്ടുവാന്‍ കൃത്രിമവളങ്ങളും മറ്റും ചേര്‍ക്കുന്നതിൻ്റെ ഫലമായി വിഷാംശം നമ്മുടെ ശരീരത്തില്‍ കടക്കുന്നു. നമ്മുടെ സെല്ലുകള്‍ നശിക്കുന്നു. ഇങ്ങനെയുള്ള ഭക്ഷണം കഴിക്കുന്നവര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ ജന്മനാ രോഗികളായിത്തീരുന്നു. നമ്മള്‍ ചെയ്ത തെറ്റിൻ്റെ ഫലം നമ്മള്‍തന്നെ അനുഭവിക്കുന്നു. അല്ലാതെ ഈശ്വരനെ കുറ്റം പറഞ്ഞിട്ടു പ്രയോജനമില്ല. നമ്മുടെ കര്‍മ്മങ്ങള്‍ ശുദ്ധമായാല്‍, ഫലവും ഉത്തമമായിരിക്കും. നമ്മുടെ പൂര്‍വ്വകര്‍മ്മത്തിൻ്റെ ഫലംതന്നെയാണു് ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്നതു്.
ഒരിക്കല്‍ ഒരാള്‍ രണ്ടു കല്ലുകള്‍ രണ്ടാളുകളെ വിളിച്ചേല്പിച്ചു. ഒരുവന്‍ നല്ല ആരോഗ്യവാന്‍. മറ്റവന്‍ മെലിഞ്ഞു ദുര്‍ബ്ബലന്‍. കുറച്ചു ദിവസം കഴിഞ്ഞു രണ്ടുപേരോടും അവര്‍ക്കു നല്കിയിരുന്ന കല്ലുകള്‍ പൊട്ടിക്കുവാന്‍ പറഞ്ഞു. അവര്‍ കല്ലു തല്ലിപ്പൊട്ടിക്കുകയാണു്. ആരോഗ്യവാന്‍ പത്തുപ്രാവശ്യം അടിച്ചിട്ടും ആ കല്ലു പൊട്ടിയില്ല. എന്നാല്‍ ആരോഗ്യം കുറഞ്ഞവന്‍ രണ്ടു പ്രാവശ്യം അടിച്ചപ്പോഴേക്കും കല്ലു രണ്ടു കഷ്ണമായി. ആരോഗ്യവാന്‍ ചോദിച്ചു, ”നിങ്ങള്‍ രണ്ടു പ്രാവശ്യം അടിച്ചപ്പോഴേക്കും പൊട്ടിയല്ലോ? ഇതെങ്ങനെ സാധിച്ചു?” രണ്ടാമന്‍ പറഞ്ഞു, ”അതു ഞാന്‍ നേരത്തെ അടിച്ചുവച്ചിരുന്നതാണു്.”
ഇതുപോലെ ഇന്നു ചിലര്‍ക്കു ജീവിതം ബുദ്ധിമുട്ടായിട്ടും ചിലര്‍ക്കു് എളുപ്പുമായിട്ടും അനുഭവപ്പെടുന്നുവെങ്കില്‍ അതു് അവരവര്‍ നേരത്തെ ചെയ്ത കര്‍മ്മങ്ങളുടെ ബാക്കിയാണു്; ഫലമാണു്. നമ്മുടെ ഇന്നത്തെ ഉയര്‍ച്ച ഇന്നലെ ചെയ്ത സത്കര്‍മ്മങ്ങളുടെ ഫലമാണു്. അതു നാളെയും നിലനില്ക്കണമെങ്കില്‍, ഇന്നു നമ്മള്‍ നല്ല കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ തയ്യാറാകണം. അല്ലെങ്കില്‍ നാളെ നമ്മള്‍ ദുഃഖമനുഭവിക്കേണ്ടിവരും. ഇന്നു കഷ്ടപ്പെടുന്നവരോടു നമ്മള്‍ കരുണ കാട്ടിയാല്‍ നാളെ നമുക്കു കഷ്ടപ്പെടാതെ കഴിയാം. കുഴിയില്‍ കിടക്കുന്നവനെ കരയ്ക്കു കയറുവാന്‍ സഹായിക്കുന്നതിലൂടെ നാളത്തെ നമ്മുടെ വീഴ്ച ഒഴിവാക്കാം.
മക്കളേ, പ്രാരബ്ധം എന്തെന്നു ബുദ്ധികൊണ്ടും യുക്തികൊണ്ടും മനസ്സിലാക്കുവാന്‍ പ്രയാസമാണു്. അനുഭവത്തില്‍കൂടിയേ അറിയുവാന്‍ കഴിയൂ. ചില പ്രത്യേക ദശാസന്ധികളുണ്ടു്. ഈ സമയത്തുണ്ടാകുന്ന പ്രതിബന്ധങ്ങള്‍ പലവിധമാണു്. തീരാരോഗങ്ങള്‍, അപകടങ്ങള്‍, അപമൃത്യു, കലഹങ്ങള്‍, ധനനഷ്ടം ഇവയൊക്കെ ഈ സമയങ്ങളില്‍ ഉണ്ടാകാം. പ്രാരബ്ധത്തെ പഴിപറഞ്ഞിരുന്നിട്ടു കാര്യമില്ല. പ്രയത്‌നവും സമര്‍പ്പണവുംകൊണ്ടു് അതിനെ അതിജീവിക്കാം. തീര്‍ച്ചയായും ധ്യാനജപാദികളിലൂടെ പ്രാരബ്ധത്തിനു വ്യത്യാസം വരുത്തുവാന്‍ സാധിക്കും.
തൊണ്ണൂറു ശതമാനവും മാറ്റാം. നൂറെന്നു് അമ്മ പറയുന്നില്ല. കാരണം, അതു പ്രകൃതിയുടെ സ്വഭാവമാണു്. മഹാത്മാക്കള്‍ക്കുപോലും ഇതു ബാധകമാണു്. എന്നാല്‍ മഹാത്മാക്കള്‍ക്കു് ഒന്നിനോടും ബന്ധമില്ലാത്തതിനാല്‍ ഉള്ളിലവരെ ഒന്നും ബാധിക്കുന്നില്ല എന്നൊരു കാര്യമുണ്ടു്. ഈ പ്രാരബ്ധദുഃഖങ്ങള്‍ ഒരുവിധത്തില്‍ ഈശ്വരൻ്റെ അനുഗ്രഹമാണു്. കാരണം, ഈശ്വരനെ ഓര്‍ക്കാന്‍ അതു സഹായിക്കുന്നു. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ഈശ്വരനെ വിളിക്കാത്തവര്‍, ഈ സമയങ്ങളില്‍ ഈശ്വരനെ വിളിക്കുന്നതു കാണാം. ധര്‍മ്മമാര്‍ഗ്ഗത്തിലേക്കു തിരിയുന്നതു കാണാം. ആദ്ധ്യാത്മികപാതയില്‍ നീങ്ങുന്നതിലൂടെ ഈ പ്രാരബ്ധത്തിന്റെ കഷ്ടതകളില്‍നിന്നും വളരെയേറെ മോചനം നേടുവാനും കഴിയുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പു് എൻ്റെ ഒരു സ്നേഹിതന്‍ എനിക്കൊരു മാഗസിന്‍ തന്നു, ഒരു യോഗ ജേര്‍ണല്‍. മാഗസിന്‍ ഞാന്‍ വീട്ടിലേക്കു കൊണ്ടുവന്നു. അതില്‍ ‘അമ്മ’ എന്ന ഒരു സ്ത്രീയെക്കുറിച്ചു് ഒരു ലേഖനമുണ്ടായിരുന്നു. സിയാറ്റിലിനു വടക്കു പടിഞ്ഞാറുള്ള ഫോര്‍ട്ട് ഫ്ലാഗര്‍ സ്റ്റേറ്റ് പാര്‍ക്കില്‍ അമ്മയുടെ ഒരു പരിപാടിയുണ്ടു് എന്നു് അതില്‍ എഴുതിയിരുന്നു.
ഞങ്ങള്‍ കാനഡയുടെ തെക്കു വടക്കു സ്ഥിതിചെയ്യുന്ന ബ്രിട്ടീഷ് കൊളംബിയയില്‍ ആയിരുന്നു താമസിച്ചിരുന്നതു്. ഞങ്ങളുടെ വീട്ടില്‍നിന്നു വളരെയൊന്നും അകലെയല്ല അമ്മയുടെ പ്രോഗ്രാം നടക്കുന്ന സിയാറ്റില്‍. സ്റ്റിഫാനിയ, എൻ്റെ ഭാര്യ, അമ്മയുടെ പടത്തിലേക്കു് ഒരു വട്ടമേ നോക്കിയുള്ളൂ. ”ഞാന്‍ അമ്മയെ കാണാന്‍ പോവുകയാണു്” അവര്‍ ഉറപ്പിച്ചു പറഞ്ഞു. എനിക്കു് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. അമ്മയുടെ അടുത്തേക്കു പോകാന്‍ ഞങ്ങള്‍ പരിപാടിയിട്ടു. വലിയ ഒരു മോട്ടോര്‍ ഹോം വാടകയ്‌ക്കെടുത്തു് അതില്‍ യാത്ര ചെയ്യാം എന്നു ഞങ്ങള്‍ തീരുമാനിച്ചു. പകല്‍ മുഴുവന്‍ വണ്ടി ഓടിച്ചു്, രാത്രി അതില്‍ത്തന്നെ താമസിച്ചു സിയാറ്റില്‍ എത്താമെന്നായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം.
ദിവസം മുഴുവന്‍ വണ്ടി ഓടിച്ചു ദൂരെ സ്ഥലങ്ങളിലേക്കു പോകുന്നതു് എനിക്കു് ഇഷ്ടമുള്ള കാര്യമായിരുന്നു. അമ്മയെ കാണുന്നതിനു വേണ്ടിയോ ആത്മീയമായ എന്തെങ്കിലും നേട്ടത്തിനുവേണ്ടിയോ അല്ല, മറിച്ചു്, വണ്ടിയോടിച്ചു ദൂര യാത്ര ചെയ്യുന്നതിനുവേണ്ടിയാണു ഞാന്‍ സിയാറ്റിലേക്കു പുറപ്പെട്ടതു്. കിഴക്കുനിന്നു വന്നിരുന്ന ഗുരുക്കന്മാരിലൊന്നും എനിക്കു വിശ്വാസമുണ്ടായിരുന്നില്ല. ഈശ്വരത്വം നമ്മുടെ ഉള്ളിലാണെന്നും ശരിയായ ആത്മീയഗുരുക്കന്മാരൊന്നും ഇപ്പോള്‍ ഇല്ല എന്നുമാണു വായിച്ചും അറിഞ്ഞും ഞാന്‍ മനസ്സിലാക്കിയിരുന്നതു്. എൻ്റെ അഭിപ്രായത്തില്‍ ജ്ഞാനിയായ ഒരേയൊരു ഗുരുവേ ഉണ്ടായിട്ടുള്ളൂ, ‘ജീസസ് ക്രൈസ്റ്റ്’. എന്നാല്‍ എൻ്റെ ഭാര്യയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ എനിക്കു വിരോധമൊന്നുമുണ്ടായിരുന്നില്ല. അങ്ങനെയാണു ഞങ്ങള്‍ അമ്മയെ കാണാന്‍ പുറപ്പെട്ടതു്.
ഞങ്ങള്‍ സിയാറ്റിലേക്കു പോകുന്നതറിഞ്ഞു ഞങ്ങളുടെ രണ്ടു സുഹൃത്തുക്കള്‍, ഹാന്‍സും ആക്‌സലും ഞങ്ങളുടെ കൂടെ കൂടി. ഹാന്‍സിനു് ആത്മീയതയില്‍ വലിയ താത്പര്യമായിരുന്നു. അതുകൊണ്ടു് അയാള്‍ക്കു് അമ്മയെ കാണണമെന്നുണ്ടായിരുന്നു. ആക്‌സലാകട്ടെ, എന്നെപ്പോലെ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവനാണു്. എങ്കിലും ഒരു ആത്മീയ ഗുരുവിനെ കാണുന്നതു് ഒരു പുതിയ അനുഭവമാണല്ലോ. അതിൻ്റെ ഒരു കൗതുകവും ഞങ്ങള്‍ക്കുണ്ടായിരുന്നു. 1995 ജൂണ്‍ 2, ഒരു വെള്ളിയാഴ്ച ദിവസം ഞങ്ങള്‍ അമ്മയുടെ പ്രോഗ്രാം നടക്കുന്ന സ്ഥലത്തു് എത്തി. കടല്‍ത്തീരത്തുള്ള അതിമനോഹരമായ ഒരു സ്ഥലത്താണു പ്രോഗ്രാം നടക്കുന്നതു്. മുന്‍പില്‍ ഇരിക്കണമെങ്കില്‍ നേരത്തെ ഹാളില്‍ സ്ഥലം പിടിക്കണമെന്നു പറഞ്ഞതനുസരിച്ചു്, ഞങ്ങള്‍ സമയം കളയാതെ ആകാംക്ഷയോടെ മുന്നില്‍ത്തന്നെ സ്ഥലംപിടിച്ചു. ധാരാളം ആളുകളുണ്ടായിരുന്നു. അധികവും വെള്ള വസ്ത്രധാരികള്‍. ഉടന്‍ ഏതോ മന്ത്രജപം തുടങ്ങി.
‘വിചിത്രമായിരിക്കുന്നു’ എൻ്റെ മനസ്സു് പറഞ്ഞു.
ക്രമേണ ജപം ഉച്ചത്തിലായി. ശംഖുവിളിയും മുഴങ്ങി. ആളുകള്‍ പ്രതീക്ഷയോടെ എത്തിനോക്കുന്നു. പിന്നെ കാണുന്നതു് ഇരുണ്ട നിറമുള്ള ഒരു സ്ത്രീ തൊഴുകൈകളോടെ വാതില്ക്കല്‍ നില്ക്കുന്നതാണു്. ആരോ അവരെ ഹാരമണിയിക്കുകയും എന്തോ വിളക്കു് ഉഴിയുകയും ചെയ്യുന്നു. ‘അതിവിചിത്രം’ എൻ്റെ മനസ്സു് വീണ്ടും പറഞ്ഞു. ആ സ്ത്രീ മുന്നോട്ടു നടക്കാന്‍ തുടങ്ങി. എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ടും കൈവീശി അഭിവാദ്യം ചെയ്തുകൊണ്ടും ഇടയ്ക്കിടയ്ക്കു നിന്നു കുശലം ചോദിച്ചുകൊണ്ടും വരുന്ന ആ രൂപം അതീവ ഹൃദ്യമായി എനിക്കു പോലും തോന്നി. ഞാന്‍ തിരിഞ്ഞു സ്റ്റിഫാനിയയെ നോക്കി. അവള്‍ അമ്മയെത്തന്നെ നോക്കി നില്ക്കുകയാണു്. കണ്ണില്‍നിന്നും കണ്ണുനീരൊഴുകുന്നു.
‘എന്താണിതു്?’ എൻ്റെ മനസ്സു് ചോദിച്ചു.
അമ്മ സ്റ്റേജില്‍ വന്നു പ്രഭാഷണമാരംഭിച്ചു. രസകരമായ പല കഥകളും പറഞ്ഞുള്ള ആ പ്രഭാഷണവും എനിക്കിഷ്ടമായി. അതു കഴിഞ്ഞു് അമ്മ ശിഷ്യന്മാരോടൊപ്പം ഭജന പാടി. ഭജന കഴിഞ്ഞ ഉടന്‍ ദര്‍ശനവും തുടങ്ങി. ദര്‍ശന ലൈനില്‍നിന്നു ഞാന്‍ ചുറ്റും നോക്കി. എല്ലാ തരത്തിലുമുള്ള ആളുകളുണ്ടു്; വൃദ്ധര്‍, ചെറുപ്പക്കാര്‍, കുഞ്ഞുങ്ങള്‍, ആണുങ്ങള്‍, പെണ്ണുങ്ങള്‍. എൻ്റെ അവസരം വന്നു. ആരോ എൻ്റെ മുഖം തുടച്ചു. പിന്നെ ഞാന്‍ കാണുന്നതു് ഈ ലോകത്തിലെ ഏറ്റവും മനോഹരമായ മുഖമാണു്. എത്രയോ കാലമായി പരിചയമുണ്ടു് എന്ന ഭാവത്തോടെ വിടര്‍ന്നു ചിരിച്ചു കൊണ്ടു് അമ്മ എന്നെ കെട്ടിപ്പിടിച്ചു. കാതില്‍ എന്തൊക്കെയോ പറഞ്ഞു. അടുത്ത നിമിഷം ഒരു വളണ്ടിയര്‍ എന്നെ പിടിച്ചു മാറ്റി. ‘എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ’ എൻ്റെ മനസ്സു് അടങ്ങുന്നില്ല. ദര്‍ശനം കഴിഞ്ഞു സ്റ്റിഫാനിയയെ കണ്ടപ്പോള്‍ അവള്‍ പറഞ്ഞതു് അമ്മയെ ഇതിനു മുന്‍പു കണ്ടിട്ടുണ്ടെന്നാണു്. സ്വന്തം വീട്ടിലെത്തിയ പ്രതീതിയാണു് തനിക്കെന്നു സ്റ്റിഫാനിയ പറഞ്ഞപ്പോള്‍ ഒരു പാശ്ചാത്യനു മനസ്സിലാകാത്ത കാര്യങ്ങളാണു് ഇതെല്ലാം എന്നാണു് എനിക്കു തോന്നിയതു്.
അന്നു ഞങ്ങളവിടെ താമസിച്ചു. അടുത്ത ദിവസം രാവിലെ ധ്യാനത്തിനുശേഷം ഒരു സ്വാമിയുടെ പ്രഭാഷണമുണ്ടായിരുന്നു. സ്വന്തം അനുഭവങ്ങള്‍ വളരെ സരസമായി പറഞ്ഞ ആ പ്രഭാഷണം കേട്ടപ്പോള്‍ എനിക്കു സമാധാനമായി. മനസ്സിലാകാത്ത കാര്യങ്ങളൊന്നും ആരും പറയുന്നില്ല. പ്രഭാഷണത്തിനുശേഷം വീണ്ടും അമ്മയുടെ ദര്‍ശനം. മനസ്സില്ലാമനസ്സോടെ ഞാന്‍ ക്യൂവില്‍ നിന്നു. എന്തുകൊണ്ടോ അല്പ നേരം ഞാന്‍ കണ്ണുകളടച്ചു. പെട്ടെന്നു്, വര്‍ഷങ്ങള്‍ക്കു മുന്‍പു തൊണ്ണൂറ്റഞ്ചാമത്തെ വയസ്സില്‍ അന്തരിച്ച എൻ്റെ മുത്തശ്ശി ‘ഓമ’യെ ഞാന്‍ കണ്ടു! ആത്മീയതയില്‍ വളരെ താത്പര്യമുള്ളയാളായിരുന്നു എൻ്റെ മുത്തശ്ശി. കന്യാമറിയത്തിൻ്റെ പരമഭക്തയായിരുന്നു. അവരെക്കുറിച്ചു പല കഥകളും കുട്ടിക്കാലത്തു ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു. അവര്‍ ചെറുപ്പത്തില്‍ ജര്‍മ്മനിയില്‍ താമസിച്ചിരുന്നപ്പോള്‍ അവരെ അറിയുന്നവരും അയല്പക്കത്തുള്ളവരും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ഓമയുടെ അടുത്തുവരും. കഴിയുന്നതും എല്ലാവരെയും സഹായിക്കുന്നവളായിരുന്നു എൻ്റെ മുത്തശ്ശി. ഓമയുടെ അടുത്തു വന്നാല്‍ എന്തെങ്കിലും അദ്ഭുതം സംഭവിക്കുമെന്നും പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നും എല്ലാവരും വിശ്വസിച്ചു. മുത്തശ്ശിയുമായി മാനസികമായി വലിയ അടുപ്പമായിരുന്നു എനിക്കു്.
ഇപ്പോഴിതാ അതേ മുത്തശ്ശി എൻ്റെ മുന്നില്‍ നിന്നു ചിരിക്കുന്നു. പതുക്കെ പതുക്കെ അവരുടെ രൂപം മാറാന്‍ തുടങ്ങി. ഇപ്പോള്‍ എൻ്റെ മുന്നില്‍നിന്നു ചിരിക്കുന്നതു വെള്ള വസ്ത്രം ധരിച്ച അമ്മയാണു്. എൻ്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. അമ്മയുടെ മുന്നിലെത്തിയപ്പോഴേക്കും അതു തേങ്ങിക്കരച്ചിലായി മാറി. എന്നെ ആശ്വസിപ്പിക്കാന്‍ അമ്മ കിണഞ്ഞു ശ്രമിച്ചു. പക്ഷേ, എനിക്കു കരച്ചില്‍ നിറുത്താന്‍ കഴിഞ്ഞില്ല. എത്രനേരം അമ്മയുടെ മടിയില്‍ ഞാന്‍ കിടന്നു എന്നെനിക്കു് ഓര്‍മ്മയില്ല. അമ്മയുടെ സ്പര്‍ശം, അമ്മയുടെ സുഗന്ധം, അമ്മയുടെ വാക്കുകള്‍, പതുക്കെ പതുക്കെ എൻ്റെ കരച്ചിലടങ്ങി. പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു ശാന്തിയോടെ ഞാന്‍ എഴുന്നേറ്റു പുറത്തേക്കിറങ്ങി. ഹാളിനു പുറകിലെ മുറ്റത്തു ഞാനിരുന്നു. എൻ്റെ ഉള്ളിലെ ശാന്തി ആനന്ദമായി മാറിയോ? എനിക്കു ചിരി അടക്കാന്‍ കഴിയുന്നില്ല. ഞാന്‍ ചിരിക്കാന്‍ തുടങ്ങി. കണ്ണില്‍നിന്നു വെള്ളം വരുന്നതു വരെ ഞാനവിടെയിരുന്നു ചിരി ച്ചു.
എൻ്റെ മുന്‍പില്‍ ആരോ നില്ക്കുന്നതുപോലെ തോന്നിയപ്പോള്‍ ഞാന്‍ കണ്ണുതുറന്നു. ഒരു മാന്‍. അതെൻ്റെ മുഖത്തേക്കു് ഉറ്റുനോക്കിക്കൊണ്ടു നില്ക്കുകയാണു്. ആ പാര്‍ക്കില്‍ ധാരാളം മാനുകളുണ്ടായിരുന്നു. എനിക്കിപ്പോള്‍ ചിരിയും കരച്ചിലും മാറിമാറി വരുന്നുണ്ടു്. പണിപ്പെട്ടു ഞാന്‍ എന്നെത്തന്നെ അടക്കി. എൻ്റെ മുന്നില്‍ ഒരു ഉറുമ്പു് പുല്ലില്‍ക്കൂടി നടക്കുന്നതു് എൻ്റെ ശ്രദ്ധയില്‍പ്പെട്ടു. എന്തു തെളിച്ചത്തോടെയാണു് ആ ചെറിയ ഉറുമ്പു നടക്കുന്നതു ഞാന്‍ കണ്ടതു്. അതൊരു നിസ്സാര കാഴ്ചയല്ല. ആ ഉറുമ്പു ഞാന്‍ തന്നെയാണു് എന്നെനിക്കു തോന്നി. ഈ പ്രപഞ്ചത്തിലെല്ലാം നിറഞ്ഞുനില്ക്കുന്നതു ഞാന്‍തന്നെയാണു്. ആ അനുഭവം വിവരിക്കാന്‍ എനിക്കു വാക്കുകള്‍ കിട്ടുന്നില്ല. സമയവും കാലവുമെല്ലാം നിന്നുപോയ ആ അവസ്ഥ എത്ര നേരം തുടര്‍ന്നു എന്നെനിക്കറിയില്ല. പെട്ടെന്നു് എൻ്റെ ചിന്താശക്തി തിരിച്ചുവന്നു. ഞാന്‍ ചുറ്റും നോക്കി ഭാഗ്യം! ആരും എന്നെ ശ്രദ്ധിക്കുന്നില്ല. ഞാന്‍ എഴുന്നേറ്റു് എൻ്റെ വണ്ടിയില്‍ പോയി കിടന്നു. എൻ്റെ മനസ്സിലെ ആനന്ദം ദിവസങ്ങളോളം നീണ്ടു നിന്നു.
അമ്മയുടെ പ്രോഗ്രാമൊക്കെ കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയതിനുശേഷം ഞാന്‍ ഹിന്ദുമതത്തെക്കുറിച്ചും ഗുരുതത്ത്വത്തെക്കുറിച്ചുമൊക്കെ മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്നിലെ ക്രിസ്ത്യൻ സംസ്‌കാരം ഇതെല്ലാം അന്ധവിശ്വാസമാണെന്നും കര്‍ത്താവിനു നിരക്കാത്തതാണെന്നുമൊക്കെ എൻ്റെ ഉള്ളിലിരുന്നു പറയാന്‍ ശ്രമിച്ചിരുന്നെങ്കിലും അമ്മ ഒരു യഥാര്‍ത്ഥ ഗുരുതന്നെയാണെന്നു് എനിക്കു ബോദ്ധ്യംവന്നു. അടുത്ത ജൂണില്‍ അമ്മ സിയാറ്റില്‍ വന്നപ്പോള്‍ അമ്മയെ കാണാന്‍ പോകാന്‍ ഏറ്റവും ഉത്സാഹം എനിക്കായിരുന്നു. ഇത്തവണ ഞങ്ങളുടെ മക്കള്‍ കത്രീനയെയും യൂസഫിനെയും അമ്മയുടെ ദര്‍ശനത്തിനായി കൊണ്ടുപോയി. അവര്‍ അമ്മയെ കാണണമെന്നു് എനിക്കായിരുന്നു നിര്‍ബന്ധം.
ആ വര്‍ഷം അമ്മ എനിക്കൊരു പുതിയ പേരു തന്നു അരുണ്‍. ഹിന്ദുപുരാണത്തില്‍ സൂര്യഭഗവാൻ്റെ തേരാളിയാണു് അരുണന്‍. ഞാന്‍ ഒരു ഡ്രൈവറായാണു് അമ്മയെ ആദ്യമായി കാണാന്‍ ചെന്നതു് എന്നുപോലും അമ്മ മനസ്സിലാക്കിക്കളഞ്ഞല്ലോ എന്നെനിക്കു തോന്നി. എല്ലാം അറിയുന്ന ഒരമ്മ. ഉപാധികളൊന്നുമില്ലാത്ത പരമപ്രേമത്താല്‍ അമ്മ എന്നെ സ്വന്തമാക്കി. അമ്മയുടെ സ്നേഹത്തിനും കാരുണ്യത്തിനും മുന്‍പില്‍ തോല്ക്കാത്തവരാരുണ്ടു്? ഒറ്റ ദര്‍ശനംകൊണ്ടുതന്നെ എൻ്റെ കൂടെ ആദ്യം വന്നിരുന്ന ഹാന്‍സും ആക്‌സലും അമ്മയുടെ മക്കളായി മാറി.
അമ്മയെ അറിയാതെ, അമ്മയുടെ സ്നേഹം അനുഭവിക്കാതെ ഇത്രയും കാലം ഞങ്ങള്‍ എങ്ങനെ ജീവിച്ചു എന്നു ഞാനും എൻ്റെ കുടുംബവും അദ്ഭുതപ്പെടാറുണ്ടു്. എല്ലാ വര്‍ഷവും അമ്മ സിയാറ്റില്‍ വരുമ്പോള്‍ ഞങ്ങള്‍ അമ്മയെ കാണാന്‍ എത്തും. ഞങ്ങള്‍ക്കു് ഒരു ദുഃഖമേയുള്ളൂ. അമ്മയുടെ സാന്നിദ്ധ്യത്തില്‍ നിന്നും എത്ര ദൂരെയാണു ഞങ്ങള്‍ താമസിക്കുന്നതു്. അമ്മയുടെ സാമീപ്യം അത്ര കുറച്ചേ ഞങ്ങള്‍ക്കു് അനുഭവിക്കാന്‍ കഴിയുന്നുള്ളൂ. ഞങ്ങള്‍ക്കിപ്പോള്‍ ഒരു പ്രാര്‍ത്ഥനയേയുള്ളൂ. ‘അടുത്ത ജന്മത്തില്‍ അമ്മേ, ഞങ്ങള്‍ക്കു് അമ്മയുടെ നിരന്തര സാമീപ്യം തരണേ! അമ്മയുടെ ശിരസ്സിനു ചുറ്റും പാറി നടക്കുന്ന ഈച്ചയായാലും മതി. എങ്ങനെയായാലും അമ്മയില്‍നിന്നും അകന്നിരിക്കാന്‍ ഇടവരല്ലേ!’
ഒരു ഭക്തൻ: അമ്മേ ഈശ്വരനുവേണ്ടി ഞാൻ പലതും ത്യജിച്ചു. എന്നിട്ടും ശാന്തി അനുഭവിക്കുവാൻ കഴിയുന്നില്ല.
അമ്മ: മോനേ, എല്ലാവരും ത്യാഗത്തെക്കുറിച്ചു പറയും. പക്ഷേ നമുക്കു് എന്താണു ത്യജിക്കുവാനുള്ളത്. നമുക്കെന്താണു സ്വന്തമായിട്ടുള്ളത്? ഇന്നു് നമ്മൾ നമ്മുടെതെന്നു കരുതുന്നതെല്ലാം നാളെ നമ്മുടെതല്ലാതായിത്തീരും. എല്ലാം ഈശ്വരൻ്റെതാണു്, അവിടുത്തെ അനുഗ്രഹംകൊണ്ടുമാത്രമാണു നമുക്കിന്നു അവ അനുഭവിക്കാൻ കഴിയുന്നത്.
നമുക്കു സ്വന്തമായിട്ടു് എന്തെങ്കിലുമുണ്ടെങ്കിൽ അതു നമ്മുടെ രാഗദ്വേഷങ്ങൾ മാത്രമാണ്. അവയെയാണു ത്യജിക്കേണ്ടത്. ഇന്നു നമ്മൾ പലതും ത്യജിക്കുന്നുവെങ്കിലും മനസ്സുകൊണ്ടു് അവയോടുള്ള ബന്ധം നമ്മൾ വിടുന്നില്ല. അതാണു ദുഃഖത്തിനു കാരണമാകുന്നത്. ബന്ധുക്കളും പണവും സ്ഥാനമാനങ്ങളുമൊന്നും ശാശ്വതമായ ശാന്തി തരുന്നില്ലെന്നു് ഉള്ളിൽത്തട്ടി മനസ്സിലാകുമ്പോൾ മാത്രമാണു് യഥാർത്ഥമായ ത്യാഗം വരുന്നത്. ഗീത എന്താണു് പഠിപ്പിക്കുന്നത്? മമത ത്യജിച്ചു കർമ്മം ചെയ്യാനല്ലേ?
അമ്മ ഒരു കഥ പറയുവാൻ തുടങ്ങി, ”ഒരിടത്തു് ഒരു പണക്കാരനുണ്ടായിരുന്നു. ഒരു ദിവസം മുതലാളിയെ കാണുന്നതിനായി അദ്ദേഹത്തിൻ്റെ കൂട്ടുകാർ വന്നു. അവർ വെളിയിൽനിന്ന സേവകനോടു മുതലാളി എവിടെ എന്നന്വേഷിച്ചു. സേവകൻ അകത്തുപോയി നോക്കിയിട്ടു വന്നു പറഞ്ഞു. ”മുതലാളി കല്ലെണ്ണിക്കൊണ്ടിരിക്കുകയാണ്.” ഇത്ര സമ്പത്തുള്ള ആൾ കല്ലെണ്ണുകയോ? അതിഥികൾ അതിശയിച്ചു. അല്പസമയം കഴിഞ്ഞു പണക്കാരൻ വന്നപ്പോൾ അവർ കാര്യം തിരക്കി. ‘ഞാൻ പണമെണ്ണിക്കൊണ്ടിരിക്കുമ്പോൾ അതു കല്ലെന്നു് ധരിക്കാൻ മാത്രം മണ്ടനാണോ ഇവൻ’ പണക്കാരൻ അതിശയിച്ചു.
”എന്തെങ്കിലും ബുദ്ധിമുട്ടു തോന്നിയെങ്കിൽ ക്ഷമിക്കണം” പണക്കാരൻ സുഹൃത്തുക്കളോടു പറഞ്ഞു. വന്നവർ പോയിക്കഴിഞ്ഞപ്പോൾ പണക്കാരൻ വേലക്കാരനെ വിളിച്ചു കുറെ ശാസിച്ചു. കുറെ ദിവസങ്ങൾ കഴിഞ്ഞു. മുതലാളിയെ കാണുവാൻ അദ്ദേഹത്തിൻ്റെ ഒരു സുഹൃത്തു വന്നു. സുഹൃത്തു വേലക്കാരനോടു മുതലാളിയെ തിരക്കി. വേലക്കാരൻ അകത്തുചെന്നു നോക്കിയിട്ടു പറഞ്ഞു. ”മുതലാളി ശത്രുവിനെ സ്നേഹിച്ചുകൊണ്ടിരിക്കുകയാണ്.” അന്നും പണക്കാരൻ പണമെണ്ണി അലമാരയിൽ വയ്ക്കുകയായിരുന്നു. വേലക്കാരൻ മനഃപൂർവ്വം തന്നെ അപമാനിച്ചു എന്നു ധരിച്ച പണക്കാരൻ കോപംകൊണ്ടു വിറച്ചു. ഇവനിത്ര ധിക്കാരിയോ? അയാൾ വേലക്കാരനെ അടിച്ചുപുറത്താക്കി. പോകാൻനേരം വേലക്കാരനെ വിളിച്ചു് ഒരു പാവയെക്കൊടുത്തിട്ടു പറഞ്ഞു. ”നിന്നെക്കാൾ മണ്ടനായി ആരെയെങ്കിലും കാണുകയാണെങ്കിൽ അവർക്കിതു കൊടുക്കണം.” സേവകൻ യാതൊന്നും പറയാതെ നടന്നുനീങ്ങി.
മാസങ്ങൾ കുറെ കഴിഞ്ഞു. ഒരു രാത്രി പണക്കാരൻ്റെ വീട്ടിൽ കൊള്ളക്കാർ കയറി. അവർ പണക്കാരനെ ഭീഷണിപ്പെടുത്തി സമ്പത്തു മുഴുവൻ അപഹരിച്ചു. എതിരിടാൻ ശ്രമിച്ച പണക്കാരനെ മുകളിലത്തെ നിലയിൽനിന്നും തള്ളി താഴത്തിട്ടു. കൊള്ളക്കാർ സമ്പത്തുമായി സ്ഥലംവിട്ടു. നേരം വെളുത്തു ബന്ധുക്കൾ വന്നുനോക്കുമ്പോൾ മുതലാളി മുറ്റത്തു കിടക്കുന്നു. എഴുന്നേല്ക്കാൻ വയ്യ. പല ചികിത്സകളും ചെയ്‌തെങ്കിലും പ്രയോജനമുണ്ടായില്ല. സമ്പത്തു മുഴുവൻ നഷ്ടമായതുമിച്ചം. മക്കളും ഭാര്യയും അതോടെ പണക്കാരനെ ഉപേക്ഷിച്ചു. വേദനയും സഹിച്ചു ഭക്ഷണവും കിട്ടാതെ അയാൾ അവിടെ കിടന്നു. അടുത്ത വീട്ടുകാർ നല്കുന്നതെന്തെങ്കിലും കഴിക്കും. നോക്കുവാൻ ആരുമില്ല. മുതലാളിയുടെ കഷ്ടപ്പാടുകൾ പഴയ സേവകൻ അറിഞ്ഞു. സേവകൻ മുതലാളിയെ കാണുവാൻ വന്നു. കൈയിൽ പഴയ പാവയുമുണ്ട്. വന്നയുടൻ പാവയെ പണക്കാരനു നീട്ടി. മുതലാളിക്കു കാര്യം മനസ്സിലായി. അയാൾ ചോദിച്ചു. ”നീ വ്രണത്തിൽ കുത്തുകയാണോ?”
സേവകൻ പറഞ്ഞു, ”ഇപ്പോഴെങ്കിലും അങ്ങയ്ക്കു ഞാൻ പറഞ്ഞതിൻ്റെ പൊരുൾ മനസ്സിലായിക്കാണുമല്ലോ. സമ്പാദിച്ചുകിട്ടിയ പണത്തിൽനിന്നു് അങ്ങേക്കു ഒരു കല്ലിൻ്റെ വിലയെങ്കിലും ഇന്നു കിട്ടുന്നുണ്ടോ. അങ്ങയുടെ സമ്പത്തല്ലേ അങ്ങയുടെ ശത്രുവായി മാറിയത്, അങ്ങയെ ഈ നിലയിൽ എത്തിച്ചത്! സമ്പത്തു കാരണം എല്ലാം നഷ്ടമായില്ലേ. അങ്ങനെയുള്ള പണത്തെ സ്നേഹിച്ച അങ്ങയെക്കാളും മണ്ടൻ ആരാണ്? ഇതുവരെ അങ്ങയെ സ്നേഹിച്ചവർ അങ്ങയെയല്ല, അങ്ങയുടെ പണത്തെയാണു സ്നേഹിച്ചത്. പണം നഷ്ടമായപ്പോൾ അങ്ങവർക്കു വെറും പിണം. ഇന്നു് എല്ലാവരും അങ്ങയെ വെറുത്തു. ഇനിയെങ്കിലും ആ ഈശ്വരൻ മാത്രമാണു ശാശ്വതബന്ധു എന്നറിഞ്ഞു് അവിടുത്തെ വിളിക്കൂ.”
ഇങ്ങനെ പറഞ്ഞെങ്കിലും വേലക്കാരൻ സ്നേഹപൂർവ്വം തൻ്റെ പഴയ യജമാനനെ ശുശ്രൂഷിക്കാൻ ആരംഭിച്ചു. പണക്കാരനു പശ്ചാത്താപമായി. ”ഇനി ഞാൻ എങ്ങോട്ടു പോകുന്നു എന്നു് എനിക്കറിയില്ല. എന്തിനിത്രയും നാൾ ജീവിച്ചു എന്നുമറിയില്ല. ഞാൻ ഭാര്യയും മക്കളും സമ്പത്തുമാണു ശാശ്വതമെന്നു കരുതി അവർക്കുവേണ്ടി ജീവിച്ചു. ഈശ്വരനെ ഒരു നിമിഷം കൂടി ഓർത്തില്ല. എന്നാൽ അവയെല്ലാം നഷ്ടമായി. പ്രഭോ എന്നു വിളിച്ചു തലകുമ്പിട്ടു നിന്നവരാരും ഇന്നു തിരിഞ്ഞു നോക്കുന്നില്ല. പുച്ഛിച്ചുതുപ്പുന്നു.” ”അങ്ങയെ നോക്കുവാൻ ആരുമില്ലെന്നോർത്തു വിഷമിക്കേണ്ട, ഈശ്വരനുണ്ട്.” ആ സേവകൻ തൻ്റെ മുതലാളിയെ ആശ്വസിപ്പിച്ചു. അദ്ദേഹത്തെ വേണ്ടവണ്ണം സേവിച്ചുകൊണ്ടു സേവകൻ അവിടെക്കഴിഞ്ഞു.”
അമ്മ പറഞ്ഞു നിർത്തി. എല്ലാവരുടെയും പിന്നിലായി ഇരുന്നിരുന്ന ഒരു ഭക്തൻ ഉച്ചത്തിൽ കരയുവാൻ തുടങ്ങി. അദ്ദേഹം ആദ്യമായാണു് അമ്മയെക്കാണുവാൻ വരുന്നതു്. ദുഃഖം നിയന്ത്രിക്കാനാവാതെ വാവിട്ടുകരയുന്ന ആ ഭക്തനെ അമ്മ അടുത്തുവിളിച്ചു് ആശ്വസിപ്പിച്ചു. അയാൾ കരഞ്ഞുകൊണ്ടു് പറഞ്ഞു, ”അമ്മേ അമ്മ പറഞ്ഞതു് എൻ്റെ കഥയാണ്. എൻ്റെ പണമെല്ലാം നഷ്ടമായി. ഭാര്യയും മക്കളും എന്നെ വെറുത്തു. ഇന്നു് എനിക്കൊരാശ്വാസം എൻ്റെ പഴയ വേലക്കാരൻ മാത്രമാണ്.” ഭക്തൻ്റെ കണ്ണുനീർ തുടച്ചുകൊണ്ടു് അമ്മ പറഞ്ഞു. ”മോനേ! കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇനി അതോർത്തു ദുഃഖിക്കണ്ട. ഈശ്വരൻ മാത്രമേ ശാശ്വതമായുള്ളൂ. മറ്റുള്ളതെല്ലാം ഇന്നല്ലെങ്കിൽ നാളെ നഷ്ടമാകും. മോനതറിഞ്ഞു ജീവിച്ചാൽ മതി. ദുഃഖിക്കേണ്ട.”
അമ്മ അടുത്തുനിന്നിരുന്ന ബ്രഹ്മചാരി ബാലഗോപാലനോടു് ‘മനസ്സേ നിൻ സ്വന്തമായി’ എന്നു തുടങ്ങുന്ന കീർത്തനം പാടുവാൻ പറഞ്ഞു. ബാലു പാടി…….,
മനസ്സേ നിൻ സ്വന്തമായിട്ടൊരുത്തരുമില്ലെന്നുള്ള പരമാർത്ഥമെല്ലായ്‌പ്പോഴും സ്മരിക്കുക നീ അർത്ഥശൂന്യമാകുമോരോ കർമ്മങ്ങളെ ചെയ്തുകൊണ്ടു വ്യർത്ഥമായി സംസാരത്തിലലയുന്നു നീ ആരാധിച്ചേക്കാം ജനങ്ങൾ ‘പ്രഭോ പ്രഭോ’യെന്നു വിളിച്ചാ- യതല്പകാലം മാത്രം നിലനില്പതാം ഇത്രനാൾ മറ്റുള്ള ജനം ആരാധിച്ച നിൻ്റെ ദേഹം പ്രാണൻപോമ്പോളുപേക്ഷിപ്പാൻ ഇടയായിടും. ഏതു പ്രാണപ്രേയസിക്കു വേണ്ടിയിത്രയെല്ലാം നിങ്ങൾ പാടുപെടുന്നുണ്ടോ ജീവൻ വെടിഞ്ഞുപോലും അപ്പെൺമണിപോലും തവ മൃതദേഹം കാണുന്നേരം പേടിച്ചു പിൻമാറും കൂടെ വരികയില്ല. മായ തൻ്റെ വലയ്ക്കകത്തകപ്പെട്ടു കൊണ്ടു ജഗ- ന്മാതാവിൻ്റെ നാമത്തെ നീ മറന്നിടൊല്ലേ നേതി നേതി വാദം കൊണ്ടോ വേദതന്ത്രാദികൾ കൊണ്ടോ ദർശനങ്ങളാറുകൊണ്ടോ സാദ്ധ്യമായിടാ നിത്യാനന്ദനിമഗ്നനായ് ജീവജാലങ്ങളിലെന്നും സത്യസ്വരൂപനാമീശൻ കുടികൊള്ളുന്നു. സ്ഥാനമാനധനമെല്ലാം സ്ഥിരമാണെന്നോർത്തിടൊല്ലേ സത്യവസ്തു ഒന്നേയുള്ളൂ ജഗദംബിക. വിത്തധനാദികളെല്ലാം എത്രയേറെ നല്കിയാലും ശുദ്ധഹൃദയമാണവൾക്കേറ്റവും പ്രിയം ഭക്തിലാഭം കൊതിച്ചല്ലോ മാമുനിമാരെക്കാലത്തും ശുദ്ധമാനസന്മാരായി തപം ചെയ്യുന്നു. കാന്തമിരുമ്പിനെപ്പോലെ ആകർഷിക്കുമല്ലോ ജഗന്നാ- ഥൻ ശക്തിയുക്തനാകും ജീവാത്മാവിനെ. കാളിമാതാവിൻ്റെ നാമം കാമനകൾ വിട്ടുകൊണ്ടു ആമോദത്താൽപ്പാടിപ്പാടി നൃത്തമാടിടാം. ദയാമയിയാകും ദേവി ഭയരൂപമെടുത്താലും പദതാരിൽക്കിടക്കുവോർ ധന്യരാണവർ. ശാശ്വതമല്ലീ ശരീരം ശവമാണെന്നോർത്തുകൊണ്ടു ശുദ്ധാത്മാവിനെയറിവാൻ പരിശ്രമിക്കൂ.
അമ്മയെ കാണുന്നതു സ്നേഹോഷ്മളമായ ഒരു അനുഭവമാണു്. പ്രഥമദര്‍ശനത്തില്‍ത്തന്നെ ‘അമ്മ’ ഹൃദയത്തില്‍ ഇടം നേടുന്നു. ഒരു സ്നേഹസ്പര്‍ശത്തിലൂടെ ആത്മാവിനെ തൊട്ടറിയുകയാണു് അമ്മ. അമ്മയുടെ മുന്നില്‍ ദുഃഖവും വേദനയും നിരാശയും വേവലാതിയുമൊക്കെ അലിഞ്ഞ് ഇല്ലാതാകുന്നു. ‘അമ്മ’ എന്ന സാന്ത്വനത്തിൻ്റെ മൂര്‍ത്തീഭാവമായതുകൊണ്ടാണു ജാതിമത ഭേദമെന്യേ ജനഹൃദയങ്ങളില്‍ അമ്മ ജീവിക്കുന്നതു്. ലോകത്തെമ്പാടും ലക്ഷോപലക്ഷം ആരാധകരുണ്ടു് അമ്മയ്ക്കു്.
അമ്മയെ സൗകര്യപ്പെടുമ്പോഴൊക്കെ ഞാന്‍ പോയിക്കാണാറുണ്ടു്. കഴിഞ്ഞ വര്‍ഷം വള്ളിക്കാവിലെ ആശ്രമത്തില്‍ വച്ചു് അമ്മയെ കണ്ടിരുന്നു. അന്നു് ഏകദേശം രണ്ടുമണിക്കൂറോളം അമ്മയുടെ കൂടെ കഴിയാന്‍ അവസരം ലഭിച്ചു. തിരക്കു പിടിച്ച ദിനചര്യകള്‍ക്കിടയില്‍ അത്രയും നേരം അമ്മയുടെ സവിധത്തില്‍ കഴിയാനായതു് അമൂല്യമായൊരു അനുഭവമായാണു ഞാന്‍ കരുതുന്നതു്. എൻ്റെ കൂടെ ‘മാതൃഭൂമി’യിലെ നന്ദനും വെച്ചൂച്ചിറ മധുവുമുണ്ടായിരുന്നു.
അന്നു് അമ്മയുമായി സംസാരിക്കാത്ത കാര്യങ്ങളില്ല. ആദ്ധ്യാത്മികരാഷ്ട്രീയസാമ്പത്തിക സാമൂഹികസാംസ്‌കാരിക മേഖലകളെ സ്പര്‍ശിക്കുന്ന പല വിഷയങ്ങളെക്കുറിച്ചും അമ്മയുമായി സംസാരിച്ചു. ആദ്ധ്യാത്മികകാര്യങ്ങളെക്കുറിച്ചു മാത്രമല്ല, ഭൗതിക സംഭവവികാസങ്ങളെ സംബന്ധിച്ചും അമ്മയ്ക്കുള്ള അഗാധമായ ജ്ഞാനം അദ്ഭുതാവഹമായാണു് എനിക്കു് അനുഭവപ്പെട്ടതു്. അച്ചടിദൃശ്യമാധ്യമ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചും അമ്മയ്ക്കു വ്യക്തമായ അവബോധമുണ്ടായിരുന്നു. ഈ രംഗത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ സംബന്ധിച്ചും ആധികാരികതയോടെതന്നെ അമ്മ സംസാരിക്കുകയുണ്ടായി. കുറെ പുതിയ അറിവുകളുമായി അന്നു് ആശ്രമത്തിൻ്റെ പടികളിറങ്ങിയപ്പോള്‍, സ്നേഹവാത്സല്യങ്ങളോടെ അമ്മ ഞങ്ങളെ യാത്ര അയച്ചു. ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു ആ സന്ദര്‍ശനം.
‘മരുഭൂമിയിലെ ചുട്ടുപഴുത്ത മണല്‍ക്കാടുകളിലെവിടെയോ തളര്‍ന്നു വരുന്ന യാത്രക്കാര്‍ക്കു വേണ്ടി ദൈവം ഒരു തണല്‍മരം നടുന്നതുപോലെയാണു്’, ദിവ്യാത്മാക്കള്‍ വരുന്നതെന്നു മഹാകവി വള്ളത്തോള്‍ പാടിയതു് അമ്മയെ സംബന്ധിച്ചിടത്തോളം അന്വര്‍ത്ഥമാണെന്നു മുന്‍പൊരു ലേഖനത്തില്‍ ഞാനെഴുതിയിരുന്നു. മനുഷ്യഹൃദയങ്ങളില്‍ സ്നേഹത്തിൻ്റെയും ആര്‍ദ്ര വികാരങ്ങളുടെയും ഉറവകള്‍ വറ്റുമ്പോഴാണു യഥാര്‍ത്ഥത്തില്‍ മരുഭൂമികള്‍ ഉണ്ടാകുന്നതു്. അപ്പോള്‍ ദയയുടെയും കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും ഒരു കണികയെങ്കിലും അനുഭവിക്കാന്‍ നാം കൊതിച്ചുപോകും.
ആലപ്പുഴ ജില്ലയിലെ ഓച്ചിറ പരബ്രഹ്മസന്നിധാനത്തില്‍നിന്നു് ആറുകിലോമീറ്റര്‍ തെക്കുള്ള മാതാ അമൃതാനന്ദമയീ ആശ്രമം ഇന്നു് അന്തര്‍ദ്ദേശീയ പ്രശസ്തിയിലേക്കുയര്‍ന്നതു് ഏതെങ്കിലും ഭൗതിക കാരണങ്ങളാലല്ല; പരസഹസ്രങ്ങള്‍ക്കു മാതൃസ്നേഹത്തിൻ്റെ ഉറവിടമായി മാറിയിരിക്കുന്നു ആ ഇടമെന്നതുകൊണ്ടാണു്. ‘അമ്മ’ എന്ന സങ്കല്പം ഇന്നും വിശുദ്ധവും അവാച്യവുമായ വാത്സല്യത്തിൻ്റെ പ്രതീകമാണു്. ‘വള്ളിക്കാവിലെ അമ്മ’ അങ്ങനെ വാത്സല്യസ്വരൂപിണിയായ അമ്മയായിത്തീര്‍ന്നിരിക്കുന്നു.
‘പരമമായ പ്രേമസ്വരൂപമാണു ഭക്തി’ എന്നു നാരദമഹര്‍ഷി തൻ്റെ ‘ഭക്തിസൂത്ര’ത്തില്‍ പറയുന്നുണ്ടു്. ജ്ഞാനവും കര്‍മ്മവും യോഗവുമെല്ലാം, വിവിധ കൈവഴികളിലൂടെ ഒഴുകിയെത്തുന്ന നദികള്‍, മഹാസമുദ്രത്തില്‍ ചെന്നു വിലയിക്കുന്നതുപോലെ, ഭക്തിയോഗത്തില്‍ സാഫല്യമടയുന്നു. ഭക്തസൂര്‍ദാസും ചൈതന്യമഹാപ്രഭുവും കബീറും തുളസീദാസും ഭക്തിയുടെ അഗാധതകളില്‍ നിര്‍ലീനരായവരാണു്. ഭക്തിയിലൂടെ മാത്രമേ പരമമായ ആനന്ദം അനുഭവ വേദ്യമാകൂ എന്നവര്‍ വിശ്വസിക്കുകയും ചെയ്തു.
‘തളികയിലോ, കുമ്പിളിലോ അല്ലാതെ ജലം കെട്ടി നില്ക്കുകയില്ല. അതുപോലെ ഹരിഭക്തി യിലൂടെ അല്ലാതെ ആനന്ദവും സാദ്ധ്യമല്ലെ’ന്നു തുളസീദാസു് ‘രാമചരിതമാനസത്തി’ല്‍ പറയുന്നു. യോഗേശ്വരനാണു കൃഷ്ണന്‍; ഭഗവദ്ഗീതയുടെ സന്ദേശം ജ്ഞാനകര്‍മ്മഭക്തിയോഗങ്ങളുടെ സമന്വയവുമാണു്. എങ്കിലും കൃഷ്ണനെ പരമമായ പ്രേമത്തിൻ്റെ മൂര്‍ത്തീഭാവമായാണു ഭക്തജനങ്ങള്‍ എക്കാലവും കാണുന്നതു്. ‘യോഗ’ത്തിൻ്റെ സന്ദേശവുമായി അമ്പാടിയിലെത്തിയ ഉദ്ധവരോടു ഗോപികമാര്‍ സംവദിക്കുന്നതിനെ ഭക്തസൂര്‍ദാസു് വിവരിക്കുന്നുണ്ടു്. ”ശരീരവും മനസ്സും എല്ലാം ശ്യാമവര്‍ണ്ണനെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. ഉദ്ധവാ, താങ്കള്‍ യോഗത്തിൻ്റെ സന്ദേശവുമായാണു് എത്തിയിരിക്കുന്നതു്. എന്നാല്‍ രോമകൂപങ്ങളില്‍പ്പോലും കൃഷ്ണന്‍ നിറഞ്ഞുനില്ക്കുമ്പോള്‍, ഈ യോഗത്തെ പ്രതിഷ്ഠിക്കാന്‍ ഇടമെവിടെ?” എന്നാണു ഗോപികമാര്‍ ചോദിക്കുന്നതു്.
ഭക്തിയുടെയും പ്രേമത്തിൻ്റെയും ഈ നിര്‍വൃതി, അമ്മയുടെ സന്ദേശങ്ങളിലും സങ്കീര്‍ത്തനങ്ങ ളിലും ദര്‍ശനീയമാണു്. സ്മൃതിമധുരങ്ങളും ഹൃദയാവര്‍ജ്ജകങ്ങളുമായ അമ്മയുടെ കീര്‍ത്തനാലാപനം അനിര്‍വ്വചനീയമായ ഭക്തിയുടെ തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. ആ കീര്‍ത്തന ങ്ങളില്‍ കൃഷ്ണനെ കാത്തിരിക്കുന്ന ഒരു കൃഷ്ണഭക്തയുടെ പ്രതീക്ഷ, തുടികൊട്ടി നില്ക്കുന്നു.
”ഒരു നാളില്‍ ഞാനെന്‍ കണ്ണനെക്കാണും ഒരു ഗാനമാധുരി കേള്‍ക്കും ഓമനച്ചുണ്ടുകളില്‍ ഓടക്കുഴലുമായ് ആരോമല്‍ക്കണ്ണനെന്‍ മുന്നില്‍ വരും അന്നെൻ്റെ ജന്മം സഫലമാകും അന്നു ഞാനാനന്ദമഗ്നയാകും.”
ഭക്തിയുടെയോ ജ്ഞാനയോഗങ്ങളുടെയോ ശാസ്ത്രീയസിദ്ധാന്തങ്ങളൊന്നും പഠിച്ചറിയാന്‍ അവസരം സിദ്ധിക്കാത്ത, സുധാമണിയെന്ന ഒരു വെറും സാധാരണവനിതയില്‍ വിശ്വ വശീകാരകമായ ശക്തിവിശേഷങ്ങള്‍ എങ്ങനെ വികാസം പ്രാപിച്ചു എന്നതു ഭൗതിക കാഴ്ചപ്പാടിലൂടെ വിവരിക്കാന്‍ പ്രയാസമാണു്. ഒരുവേള, ജന്മാന്തരങ്ങളിലൂടെ നേടിയ അനുഭവ പരിണാമമായിരിക്കാം അതു്.
എന്നു തൻ്റെ ഒരു സങ്കീര്‍ത്തനത്തില്‍ അമ്മതന്നെ വിശദീകരിച്ചതു് ഇക്കാര്യമായിരിക്കാം. എല്ലാവരും അമ്മയ്ക്കു മക്കളാണു്. പ്രായമോ ജാതിഭേദമോ ഔദ്യോഗിക പദവികളോ ഒന്നും അതിനു ബാധകമല്ല. ‘മക്കളേ, മോനേ’ എന്ന സംബോധനയ്ക്കു മുന്‍പില്‍ എല്ലാ ശിരസ്സുകളും കുനിഞ്ഞുപോകുന്നു. ഉന്നത സ്ഥാനീയര്‍തൊട്ടു സാധാരണ മനുഷ്യര്‍വരെ ‘അമ്മ’യുടെ മുന്‍പില്‍ കൊച്ചുമക്കളായി മാറുന്നതു് അത്യപൂര്‍വ്വമായ ഒരു അനുഭവമാണു്. വിവിധ ഭൂഖണ്ഡങ്ങളിലായി നിരവധി രാജ്യങ്ങള്‍ അമ്മ സന്ദര്‍ശിച്ചു കഴിഞ്ഞു. ഭാരതത്തില്‍ മാത്രമല്ല, ലോകത്തിൻ്റെ ഏതു ഭാഗത്തു ചെന്നാലും അമ്മയെ കാണാന്‍ മക്കളെത്തുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു ടോക്കിയോ കമ്മ്യൂണിറ്റി കോളേജില്‍ നടന്ന ഒരു ചടങ്ങിനെപ്പറ്റി സ്വാമി അമൃതസ്വരൂപാനന്ദപുരി വിവരിച്ചതിവിടെ അനുസ്മരിക്കട്ടെ. കോളേജിൻ്റെ മാനേജിങ് ഡയറക്ടറായ ‘തകീകോ കൊല്‍സുമി’യാണു പ്രസ്തുത ചടങ്ങു സംഘടിപ്പിച്ചതു്. അറുപതു വയസ്സുള്ള ആ മാന്യസ്ത്രീയുടെ വസതിയിലാണു് അമ്മയും അനുയായികളും വിശ്രമിച്ചിരുന്നതു്. സാമൂഹിക സേവനം ഐച്ഛികവിഷയമായെടുത്ത മുന്നൂറു വിദ്യാര്‍ത്ഥികളും പ്രൊഫസര്‍മാരും മറ്റു പലരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. അര മണിക്കൂര്‍ നേരം യഥാര്‍ത്ഥ സാമൂഹികസേവനങ്ങളെ പറ്റി അമ്മ അനുഗ്രഹപ്രഭാഷണം നടത്തി. നിറഞ്ഞ കണ്ണുകളോടെയാണു ജപ്പാന്‍കാര്‍ അമ്മയ്ക്കു വിട നല്കിയതു്. ”അമ്മ വീണ്ടും വരണം, വീണ്ടും!” വികാരനിര്‍ഭരമായിരുന്നു അവരുടെ വാക്കുകള്‍.
വിദേശനാടുകളിലെ വൃദ്ധജനങ്ങളും യുവതീയുവാക്കളും അവരുടെ ദുഃഖങ്ങളെല്ലാം മറന്നു് അമ്മയുടെ സന്ദേശം സശ്രദ്ധം കേള്‍ക്കുന്നു. അവരെ ഏറ്റവും ആകര്‍ഷിക്കുന്നതു് അമ്മയുടെ വാത്സല്യമാണു്. പലരും അമ്മയുടെ കണ്ണുകളിലേക്കു നോക്കി പൊട്ടിക്കരയുന്നു. സ്നേഹം നഷ്ടപ്പെടുന്നവര്‍ക്കു്, നിഷേധിക്കപ്പെടുന്നവര്‍ക്കു് അമ്മ പ്രേമസ്വരൂപിണിയാണു് ത്യാഗസ്വരൂപിണി ആണു്. സ്നേഹസാന്ത്വനങ്ങള്‍ ദ്രുതഗതിയില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്തു്, തന്നെ സ്നേഹിക്കാനും വിഷമഘട്ടത്തില്‍ ആശ്വസിപ്പിക്കാനും ഒരാളുണ്ടു് എന്ന തോന്നല്‍ നല്കുന്ന അനുഭൂതി അമൂല്യമത്രെ. അമ്മ സ്നേഹാര്‍ദ്രമായൊരു വികാരമാവുന്നതും അതുകൊണ്ടുതന്നെ. ഒരിക്കല്‍ അമ്മയുടെ ദര്‍ശനത്തിനു ശേഷം ഒരു പതിനഞ്ചു വയസ്സുകാരന്‍ അലക്‌സാണ്ട്രി ക്ലിന്‍സു് പറഞ്ഞതു് ഇങ്ങനെയാണു്. ”ഈ ലോകത്തിലെ എല്ലാ അമ്മമാരുടെയും മാതൃത്വം ഒന്നിച്ചു കൂടിയാലും ഈ അമ്മയുടെ സാര്‍വ്വലൗകിക മാതൃത്വത്തിനു കിടനില്ക്കുകയില്ല!
‘ആത്മസ്വരൂപത്തിൻ്റെ അനുസന്ധാനമാണു ഭക്തി. സാധനയുടെ അന്ത്യഘട്ടത്തില്‍ തനിക്കുണ്ടായ അനുഭൂതിയെപ്പറ്റി അമ്മ ഒരിടത്തു് ഇങ്ങനെ പാടിയിട്ടുണ്ടു്:
”ആനന്ദവീഥിയിലൂടെൻ്റെയാത്മാവു്, ആടി രസിച്ചു നടന്നൊരുനാള്‍ ആ നിമിഷങ്ങളില്‍ രാഗാദിവൈരികള്‍ ഓടിയൊളിച്ചിതെന്‍ ഗഹ്വരത്തില്‍ എന്നെ മറന്നു ഞാന്‍, എന്നിലൂടന്നൊരു തങ്കക്കിനാവില്‍ ലയിച്ചു… മന്ദസ്മിതം തൂകി ആ ദിവ്യജ്യോതിസ്സു് എന്നിലേക്കാഴ്ന്നു ലയിച്ചു.”
ഈ അനുഭൂതിയെ തുടര്‍ന്നാണു് അമ്മയ്ക്കു് ഏകത്വദര്‍ശനമുണ്ടാകുന്നതു്. പിന്നീടു് അമ്മ ഒരു അദ്വൈതവാദിയുടെ ഭാഷയിലാണു സംസാരിച്ചതു്. ”ഈശ്വരനും നാമും രണ്ടെന്നു കാണുമ്പോ ഴാണു ദുഃഖമുണ്ടാകുന്നതു്. എല്ലാം ഒന്നെന്നു ബോധിച്ചാല്‍ പിന്നെ ദുഃഖമില്ല. ഈശ്വരചിന്ത ചെയ്യുന്ന സമയമൊക്കെ ലാഭം. അല്ലാത്ത കാലമൊക്കെ നഷ്ടമെന്നാണു് എനിക്കു തോന്നുന്നതു്” – ചിന്തോദ്ദീപ കമായ അമ്മയുടെ വാക്കുകള്‍.