ത്യാഗിയായ സാധകന്‍ നിഷ്‌കാമസേവനത്തിലൂടെ ലോകത്തിനു മാതൃക കാട്ടിയാലേ ജനങ്ങള്‍ അതുള്‍ക്കൊള്ളൂ. ജനങ്ങളെ അവരുടെ തലത്തില്‍ ചെന്നുവേണം ഉദ്ധരിക്കുവാന്‍. കാലത്തിനനുസരിച്ചേ നമുക്കു മുന്നോട്ടു പോകുവാന്‍ കഴിയൂ. അമ്മ ഒരു കഥ ഓര്‍ക്കുകയാണു്:

ഒരു ഗ്രാമത്തില്‍ ഒരു സന്ന്യാസി എത്തി. അവിടെയുള്ളവര്‍ അദ്ദേഹത്തെ കളിയാക്കാന്‍ തുടങ്ങി. ഈ സന്ന്യാസിക്കു സിദ്ധികള്‍ ഉണ്ടായിരുന്നുവെങ്കിലും വേണ്ടത്ര ക്ഷമ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ കളിയാക്കല്‍ കൂടിയപ്പോള്‍ സന്ന്യാസിക്കു ദേഷ്യമായി. അദ്ദേഹം കറച്ചു ഭസ്മം ജപിച്ചു ഗ്രാമത്തിലെ കിണറ്റില്‍ ഇട്ടു. അതിലെ വെള്ളം കുടിക്കുന്നവരെല്ലാം ഭ്രാന്തന്മാരായിത്തീരട്ടെയെന്നും ശപിച്ചു.

ആ ഗ്രാമത്തില്‍ രണ്ടു കിണറാണു് ഉണ്ടായിരുന്നതു്. ഒന്നു്, ഗ്രാമവാസികള്‍ക്കും രണ്ടാമത്തേതു്, അവിടുത്തെ രാജാവിൻ്റെയും മന്ത്രിയുടെയും ആവശ്യത്തിനും. ഗ്രാമവാസികള്‍ തങ്ങള്‍ക്കുള്ള കിണറ്റിലെ വെള്ളം കുടിച്ചതോടെ ഭ്രാന്തന്മാരായിത്തീര്‍ന്നു. അവരുടെ സ്വബുദ്ധി നഷ്ടമായി. രണ്ടാമത്തെ കിണറ്റിലെ വെള്ളം മാത്രം കുടിച്ച രാജാവിനും മന്ത്രിക്കുംമാത്രം കുഴപ്പമില്ല. മറ്റുള്ളവര്‍ വായില്‍ വരുന്നതെന്തും വിളിച്ചുപറയുവാനും നൃത്തം ചെയ്യുവാനും ബഹളം കൂട്ടുവാനും തുടങ്ങി.

അവര്‍ വന്നു നോക്കുമ്പോള്‍ രാജാവും മന്ത്രിയും ഇതൊന്നും ചെയ്യുന്നില്ല. അവര്‍ക്കതിശയം. രാജാവിൻ്റെയും മന്ത്രിയുടെയും സ്വഭാവം തങ്ങളുടെതില്‍നിന്നും എത്രയോ വ്യത്യാസപ്പെട്ടിരിക്കുന്നു. അവരുടെ ദൃഷ്ടിയില്‍ അസുഖമുള്ളതു് രാജാവിനും മന്ത്രിക്കുമായി. രാജാവിനും മന്ത്രിക്കും ഭ്രാന്താണെന്നു് അവര്‍ വിളിച്ചുപറയുവാന്‍ തുടങ്ങി. രാജ്യം ഭരിക്കേണ്ട രാജാവിനും മന്ത്രിക്കും ഭ്രാന്തായാല്‍ എന്തുചെയ്യും! അവര്‍ രാജാവിനെയും മന്ത്രിയെയും കെട്ടിയിടുവാന്‍ ശ്രമം തുടങ്ങി.

ആകെ ബഹളമായി. രാജാവും മന്ത്രിയും ഒരുവിധം അവരില്‍നിന്നു രക്ഷപ്പെട്ടു് ഓട്ടമായി. ജനങ്ങളും പുറകെ കൂടി. രാജാവും മന്ത്രിയും ചിന്തിച്ചു, ‘ജനങ്ങള്‍ക്കെല്ലാം ഭ്രാന്താണു്. അവരില്‍നിന്നും വ്യത്യസ്തമായി പെരുമാറിയാല്‍ അവര്‍ തങ്ങളെ വച്ചേക്കില്ല. തങ്ങള്‍ ഭ്രാന്തന്മാരാണെന്നു മുദ്രകുത്തും.

ഈ രാജ്യത്തു കഴിയണമെങ്കില്‍, ഇവരെ ഉദ്ധരിക്കണമെങ്കില്‍ ഒന്നേ രക്ഷയുള്ളൂ. അവരുടെ രീതിയില്‍ തന്നെ നീങ്ങണം. കള്ളനെ പിടിക്കാന്‍ കള്ളൻ്റെ വേഷംതന്നെ കെട്ടണം. രാജാവും മന്ത്രിയും ജനങ്ങള്‍ ചെയ്യുന്നതുപോലെതന്നെ ബഹളം വയ്ക്കുവാനും നൃത്തം ചവിട്ടുവാനും തുടങ്ങി. ജനങ്ങള്‍ക്കു സന്തോഷമായി. രാജാവിൻ്റെയും മന്ത്രിയുടെയും ഭ്രാന്തു മാറിയതില്‍ അവര്‍ ദൈവത്തെ സ്തുതിച്ചു.

മക്കളേ, കഥയിലെ രാജാവിനെയും മന്ത്രിയെയുംപോലെയാണു് ആദ്ധ്യാത്മികജീവികള്‍. സാധാരണക്കാരൻ്റെ ദൃഷ്ടിയില്‍ ആദ്ധ്യാത്മികജീവികള്‍ ഭ്രാന്തന്മാരാണു്. എന്നാല്‍ ബുദ്ധിഭ്രമം യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരിക്കുന്നതു് ആദ്ധ്യാത്മികതയിലൊന്നും താത്പര്യമില്ലാത്തവര്‍ക്കാണു്.

ജനങ്ങളില്‍ സച്ചിന്ത വളര്‍ത്തി അവരെ നേര്‍വഴിക്കു നയിക്കുന്നതിനുവേണ്ടി ആദ്ധ്യാത്മിക ജീവികള്‍ക്കു ജനങ്ങളുടെ തലത്തിലേക്കിറങ്ങേണ്ടി വരുന്നു. അവരുടെ ഒപ്പംനിന്നു പല കാര്യങ്ങളും ചെയ്യേണ്ടിവരും. ഇതില്‍ക്കൂടിയേ ജനങ്ങളെ അവരുടെ സ്വരൂപത്തിലേക്കു് എത്തിക്കുവാന്‍ കഴിയൂ. തങ്ങളുടെ യഥാര്‍ത്ഥ സ്വരൂപത്തെക്കുറിച്ചവര്‍ക്കറിയില്ല. അന്വേഷിക്കുവാന്‍ ഇന്നുള്ളവര്‍ തയ്യാറാകുന്നുമില്ല.

ഉദാഹരണത്തിനു്, ഒരു രാജ്യത്തുള്ള സര്‍വ്വതിൻ്റെയും പൊക്കം പെട്ടെന്നു പകുതിയായിത്തീര്‍ന്നു. അറുന്നൂറു് അടി ഉണ്ടായിരുന്നതെല്ലാം മുന്നൂറു് അടിയായി. ആറടി പൊക്കമുണ്ടായിരുന്നവരെല്ലാം മൂന്നടിക്കാരായി. എന്നാല്‍ ഒരാളിനു മാത്രം മാറ്റമൊന്നും സംഭവിച്ചില്ല. അവനു് ഉയരം ആറടിതന്നെ യുണ്ടു്. പക്ഷേ, മറ്റുള്ളവരുടെ കണ്ണില്‍ അവന്‍ വികൃതരൂപിയാണു്.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചതു് എന്താണെന്നു് അവനു മാത്രമേ അറിയൂ. പക്ഷേ, ആരു കേള്‍ക്കാന്‍? ശരിയായ ഉയരം ആറടിക്കാരൻ്റെതാണെന്നും തങ്ങളാണു വികൃതരൂപികളായി മാറിയിരിക്കുന്നതെന്നും അവര്‍ മനസ്സിലാക്കുന്നില്ല.
മക്കളേ, നമ്മുടെ യഥാര്‍ത്ഥ സ്വരൂപത്തെക്കുറിച്ചു മനസ്സിലാക്കുന്ന മാര്‍ഗ്ഗമാണു് ആദ്ധ്യാത്മികത.

ആദ്ധ്യാത്മികജീവികള്‍ക്കു തങ്ങളുടെ യഥാര്‍ത്ഥ സ്വരൂപമെന്താണെന്നറിയാം. ആത്മസ്വരൂപത്തിലേക്കെത്തുവാനുള്ള ശ്രമത്തിലാണു് അവര്‍. എന്നാല്‍ മറ്റുള്ളവര്‍ അതിനെ ഭ്രാന്തു് എന്നു പറഞ്ഞു പുച്ഛിക്കുന്നു. അവര്‍ പുറമെ കാണുന്നതില്‍തന്നെ ഭ്രമിച്ചിരിക്കുന്നു. ഇതാണു് ആദ്ധ്യാത്മികജീവിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം.

ഉര്‍സുല ലുസിയാനോ

ജര്‍മ്മനിയിലാണു ഞാന്‍ ജനിച്ചതു്, രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞുള്ള ജര്‍മ്മനിയില്‍. നിര്‍ദ്ധനരായ മാതാപിതാക്കളുടെ എട്ടാമത്തെ സന്തതിയായിരുന്നു ഞാന്‍. എനിക്കു മുന്‍പു ജനിച്ച ഏഴു മക്കളെത്തന്നെ പോറ്റാന്‍ കഴിവില്ലാതിരുന്ന എൻ്റെ അച്ഛനും അമ്മയും ഞാന്‍ ജനിച്ച ഉടന്‍തന്നെ എന്നെ ദത്തുകൊടുക്കാന്‍ തയ്യാറായി.

ഞങ്ങളുടെ വീട്ടില്‍നിന്നും വളരെ ദൂരെയുള്ള ഒരു പള്ളിയിലെ പുരോഹിതനും അദ്ദേഹത്തിൻ്റെ ഭാര്യയുമായിരുന്നു എൻ്റെ പുതിയ മാതാപിതാക്കള്‍. എൻ്റെ വളര്‍ത്തമ്മ പള്ളിയിലെ ക്വയറില്‍ ഓര്‍ഗണ്‍ വായിക്കുമായിരുന്നു. വളരെ സ്നേഹവതിയായിരുന്ന അവര്‍ എന്നെ ധാരാളം പാട്ടുകള്‍ പഠിപ്പിച്ചു.

എനിക്കു് ഇപ്പോഴും നല്ല ഓര്‍മ്മയുണ്ടു്, എനിക്കു് അഞ്ചു വയസ്സായിരുന്നപ്പോള്‍ ഒരു ക്രിസ്തുമസ്സിനു പള്ളിയില്‍ പാടാന്‍വേണ്ടി അവരെന്നെ മനോഹരമായ ഒരു പാട്ടു പഠിപ്പിച്ചു. അന്നു ധരിക്കാനായി വളരെ ഭംഗിയുള്ള ഒരു വെള്ള ഉടുപ്പും എനിക്കു തയ്ച്ചു തന്നു. പള്ളി അന്നു നിറഞ്ഞു കവിഞ്ഞിരുന്നു. അവസാനം എനിക്കു പാടാനുള്ള സമയം വന്നു. ഒരു കൊച്ചു മാലാഖയെപ്പോലിരുന്ന എന്നെ മമ്മ കൈപിടിച്ചു മറ്റു ഗായകരുടെ നടുവില്‍ കൊണ്ടുനിര്‍ത്തി. സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദതയായിരുന്നു പള്ളിയില്‍.

കണ്ണടച്ചു പരിസരം മറന്നു ഞാന്‍ പാടി. പാട്ടു തീര്‍ന്നപ്പോഴേക്കും എൻ്റെ ഹൃദയം ആനന്ദംകൊണ്ടു നിറഞ്ഞിരുന്നു, കണ്ണുകള്‍ നിറഞ്ഞൊഴുകിയിരു ന്നു. പാട്ടു് എല്ലാവര്‍ക്കും വളരെ ഇഷ്ടമായി. മമ്മ അഭിമാനത്തോടെ വന്നു് എന്നെ കെട്ടിപ്പിടിച്ചു്, എല്ലാവരെയും നോക്കി പുഞ്ചിരിച്ചു് ആഹ്ളാദം പ്രകടിപ്പിച്ചു.

എൻ്റെ കാര്യങ്ങളെല്ലാം നോക്കാന്‍ മമ്മയും പപ്പയും ഒരു ആയയെ ഏര്‍പ്പാടാക്കിയിരുന്നു. എര്‍ന, അതായിരുന്നു അവളുടെ പേരു്. നല്ല സ്നേഹമുള്ളവളായിരുന്നു അവള്‍. എന്നാല്‍ പെട്ടെന്നുതന്നെ അവള്‍ വിവാഹം കഴിച്ചു പോയി. പിന്നെ എന്നെ നോക്കാന്‍ ഏല്പിച്ചതു് എര്‍നയുടെ മൂത്ത സഹോദരിയായിരുന്ന ഹില്‍ ഗേര്‍ഡിനെയായിരുന്നു. അവള്‍ എര്‍നയെപ്പോലെ ആയിരുന്നില്ല. വളരെ ക്രൂരയായിരുന്നു. പപ്പയും മമ്മയും വീട്ടിലില്ലാത്തപ്പോഴൊക്കെ അവളെന്നെ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു.

എൻ്റെ മമ്മ എന്നെന്നേക്കുമായി പോയി. എന്നെ ഭക്തിഗാനങ്ങള്‍ പഠിപ്പിക്കാന്‍, ഞാന്‍ പാടുന്നതു കേട്ടു് അഭിമാനത്തോടെ പുഞ്ചിരിക്കാന്‍, കെട്ടിപ്പിടിച്ചു സ്നേഹം പ്രകടിപ്പിക്കാന്‍ ഇനി എൻ്റെ മമ്മ വരില്ല. അവസാനമായി യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ കിട്ടാതെ പോയ എൻ്റെ മമ്മയുടെ ആലിംഗനം ഇനി ഒരിക്കലും കിട്ടില്ലല്ലോ എന്നോര്‍ത്തു് എൻ്റെ മനസ്സു് വല്ലാതെ നീറി.

ഒരു വേനല്ക്കാലത്തു പപ്പയും മമ്മയും ഒരു യാത്രയ്ക്കു പോകാന്‍ തയ്യാറായി. എന്നെ ഹില്‍ഗേര്‍ഡിനെ ഏല്പിച്ചു പോകാനാണു് അവര്‍ തീരുമാനിച്ചതു്. ഒഴിവു കാലം കഴിഞ്ഞു പപ്പയും മമ്മയും തിരിച്ചുവരുന്നതുവരെ ഹില്‍ഗേര്‍ഡിനൊപ്പം തനിച്ചു വീട്ടില്‍ കഴിയുന്നതോര്‍ത്തു ഞാന്‍ വല്ലാതെ വിഷമിച്ചു. യാത്ര പോകാനായി മമ്മയും പപ്പയും ഇറങ്ങിയപ്പോള്‍ അവരുടെ കൂടെ പോകാനാഗ്രഹിച്ചു ഞാന്‍ വാതില്ക്കല്‍ തന്നെ നിന്നു കരയാന്‍ തുടങ്ങി. കൂടെ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ മമ്മ യാത്രയാകുന്നതിനു മുന്‍പു് എന്നെ വന്നൊന്നു കെട്ടിപ്പിടിക്കണം എന്നു ഞാന്‍ ആശിച്ചു. എന്നാല്‍ വിങ്ങിപ്പൊട്ടിക്കൊണ്ടു നിന്ന എന്നെ ഹില്‍ ഗേര്‍ഡ് ബലമായി അകത്തേക്കു പിടിച്ചു വലിച്ചുകൊണ്ടുപോയി.

അവര്‍ പോയി കുറച്ചു ദിവസം കഴിഞ്ഞു് ഒരു രാത്രി ഞങ്ങള്‍ക്കു് ഒരു സന്ദേശം കിട്ടി. മമ്മയ്ക്കും പപ്പയ്ക്കും ഒരപകടം പറ്റിയിരിക്കുന്നു. പപ്പ വീട്ടില്‍ വന്നപ്പോഴാണു കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞതു്. നനഞ്ഞ റോഡിലൂടെ മോട്ടോര്‍സൈക്കിളില്‍ പോകുമ്പോള്‍ വണ്ടി മറിഞ്ഞു മമ്മ റോഡില്‍ തലയടിച്ചു വീണു, ഉടന്‍ മരിച്ചു.

അധികം താമസിയാതെ ഞങ്ങളുടെ ഇടവകയിലെ പല സ്ത്രീകളും പപ്പയെ വിവാഹം കഴിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു. എന്നാല്‍ പപ്പ ഹില്‍ഗേര്‍ഡിനെ വിവാഹം കഴിക്കാനാണു തീരുമാനിച്ചതു്. അവള്‍ക്കു വിദ്യാഭ്യാസമുണ്ടായിരുന്നില്ല. പാടാനോ, പള്ളിയില്‍ ക്ലാസ്സെടുക്കാനോ അറിയില്ല. എന്നിട്ടും പപ്പ ഇങ്ങനെ ഒരു തീരുമാനമെടുത്തതില്‍ എല്ലാവരും അദ്ഭുതപ്പെട്ടു.

എൻ്റെ കുഞ്ഞുഹൃദയം തകര്‍ന്നുപോയി. ക്രൂരയായ ഹില്‍ഗേര്‍ഡിനെ എൻ്റെ മമ്മയുടെ സ്ഥാനത്തു് എനിക്കൊരിക്കലും സങ്കല്പിക്കാന്‍ കഴിയുമായിരുന്നില്ല. പപ്പയുടെയും ഹില്‍ ഗേര്‍ഡിൻ്റെയും വിവാഹം കഴിഞ്ഞു കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോഴാണു് അവര്‍ ഇത്ര പെട്ടെന്നു വിവാഹിതരായതിൻ്റെ രഹസ്യം എല്ലാവര്‍ക്കും പിടികിട്ടിയതു്. വിവാഹം കഴിക്കും മുന്‍പു തന്നെ ഹില്‍ഗേര്‍ഡ് ഗര്‍ഭിണിയായിരുന്നു.

ഞാന്‍ ഭയപ്പെട്ടതുപോലെത്തന്നെ പപ്പയുമായുള്ള വിവാഹത്തിനുശേഷം ഹില്‍ഗേര്‍ഡ് എന്നെ കൂടുതല്‍ ഉപദ്രവിക്കാന്‍ തുടങ്ങി. വിഷമങ്ങള്‍ ആരോടും പറയാനില്ലാത്ത നിസ്സഹായതയാല്‍ എൻ്റെ പഠിപ്പു മോശമായി. പരീക്ഷയ്ക്കു മാര്‍ക്കു കുറയാന്‍ തുടങ്ങിയപ്പോള്‍ പപ്പയും എന്നെ അടിക്കാനും ശിക്ഷിക്കാനും ആരംഭിച്ചു.

എനിക്കു പതിനൊന്നു വയസ്സായി. ഒരു ദിവസം പപ്പ ചില ‘സുഹൃത്തുക്കളെ കാണാന്‍’ പോയി. പപ്പ പോയി കുറച്ചു സമയം കഴിഞ്ഞാണു ഹില്‍ഗേര്‍ഡ് എന്നോടു് ആ ഞെട്ടിക്കുന്ന വാര്‍ത്ത പറഞ്ഞതു്. പപ്പ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണത്രേ. മറ്റൊന്നു കൂടി അവള്‍ പറഞ്ഞു. അതെൻ്റെ സ്വന്തം പപ്പയല്ല. അതു കൊണ്ടു് അവര്‍ക്കു രണ്ടു പേര്‍ക്കും എൻ്റെ കാര്യത്തില്‍ ഒരു ഉത്തരവാദിത്വവുമില്ല.

എൻ്റെ സ്വന്തം മാതാപിതാക്കള്‍ എവിടെയോ ജീവിച്ചിരിപ്പുണ്ടു്. എന്നെ ഇനി നോക്കാന്‍ വയ്യ എന്നു പപ്പ അവരെ അറിയിച്ചു. മറ്റൊരു നിവൃത്തിയും ഇല്ലാത്തതുകൊണ്ടു് അവര്‍ എന്നെ തിരിച്ചെടുക്കാന്‍ തയ്യാറായി. (വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ മനസ്സിലാക്കി, പപ്പയും ഹില്‍ഗേര്‍ഡും വിവാഹബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചതുകൊണ്ടു് അവര്‍ എന്നെ ഒഴിവാക്കുകയായിരുന്നു എന്നു്.)

അതുവരെ സ്വന്തം അച്ഛന്‍ എന്നു വിചാരിച്ചിരുന്നയാള്‍ എൻ്റെ ആരുമല്ല എന്നു മനസ്സിലായപ്പോള്‍, ജന്മംതന്ന മാതാപിതാക്കള്‍ത്തന്നെ ജനിച്ചയുടന്‍ എന്നെ ഉപേക്ഷിച്ചു എന്നറിഞ്ഞപ്പോള്‍, ഞാനനുഭവിച്ച അപമാനവും ദുഃഖവും! ലോകത്തില്‍ ആര്‍ക്കും അതു മനസ്സിലാവില്ല. എനിക്കു ജീവിക്കണമെന്നേ ഇല്ലാതായി. പക്ഷേ, മരിക്കാന്‍ എനിക്കറിയില്ല. എവിടേക്കും ഓടിപ്പോകാനും അറിയില്ല. അത്രയ്ക്കു കുഞ്ഞായിരുന്നു ഞാന്‍. അങ്ങനെ ഗതികെട്ടു ഞാനെൻ്റെ സ്വന്തം മാതാപിതാക്കളുടെ അടുത്തേക്കു തിരിച്ചുപോയി.

ദാരിദ്ര്യവും കഷ്ടപ്പാടും കാരണം വളരെ മോശമായിരുന്നു എൻ്റെ മാതാപിതാക്കളുടെ സ്ഥിതി. അമ്മ മക്കളെ തലങ്ങും വിലങ്ങും അടിക്കുമായിരുന്നു. ഒരിക്കല്‍ അവരെൻ്റെ സഹോദരനെ ബെല്‍റ്റിൻ്റെ ബക്കിളുള്ള ഭാഗംകൊണ്ടു് അടിച്ചിട്ടു് അവൻ്റെ മുഖത്തു നിന്നു ചോര ചീറ്റി വന്നു. ഞാന്‍ വന്നു് അധികം താമസിയാതെ എന്നെയും അമ്മ നിരന്തരം ഉപദ്രവിക്കാന്‍ തുടങ്ങി.

ഒരു ദിവസം അമ്മയുടെ അടിയും തൊഴിയും സഹിക്കാനാകാതെ ഞാന്‍ വീടിൻ്റെ രണ്ടാം നിലയിലെ ജനലിലൂടെ ഇഴഞ്ഞു വീടിനു മുകളില്‍ പോയി ഒളിച്ചിരുന്നു. പലപ്പോഴും അമ്മ ഇലക്ട്രിക് വയറുകൊണ്ടാണു് അടിക്കാറു്. ഉള്ളിലെ കമ്പികളെല്ലാം പുറത്തായ ആ ഇലക്ട്രിക് വയറുകൊണ്ടു് അടിച്ചാല്‍ ദേഹമൊക്കെ മുറിയുമായിരുന്നു.

എൻ്റെ അച്ഛനും ഒരു ദുഷ്ടനായിരുന്നു. ഒരിക്കല്‍ അച്ഛനെന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. അന്നു ഞാന്‍ രക്ഷപ്പെട്ടു. പിന്നെയും അച്ഛന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്മയോടു പറഞ്ഞു കൊടുക്കുമെന്നു പറഞ്ഞു ഞാന്‍ ഭീഷണിപ്പെടുത്തി. അതിനു ശേഷം അച്ഛനും എന്നെ അടിക്കാന്‍ തുടങ്ങി.

ഒരിക്കല്‍ ജിംനേഷ്യം ക്ലാസ്സില്‍ പോയപ്പോള്‍ എൻ്റെ ദേഹത്തെ മുറിവുകള്‍ കണ്ട എൻ്റെ സഹപാഠികള്‍ സ്‌കൂള്‍ അധികൃതരോടു വിവരങ്ങള്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ അച്ഛനെയും അമ്മയെയും സ്‌കൂളിലേക്കു വിളിപ്പിച്ചു. അതുകൊണ്ടു ഫലമുണ്ടായില്ല. അച്ഛനെന്നോടു് ഇനിമുതല്‍ ജിംനേഷ്യം ക്ലാസ്സില്‍ പോകരുതെന്നും നീണ്ട കയ്യുള്ള ഉടുപ്പിടണമെന്നും കല്പിച്ചു. അടിയും ശിക്ഷയും കൂടുതല്‍ ശക്തമാകുകയും ചെയ്തു.

എനിക്കിപ്പോള്‍ പതിനാലു വയസ്സു്. ഒരു ദിവസം ഞാന്‍ അടുക്കളയില്‍ ചെന്നപ്പോള്‍ അമ്മയുണ്ടു് നിലത്തു കുനിഞ്ഞിരുന്നു്, ഗ്യാസ് സിലിണ്ടര്‍ തുറന്നു മുഖം അതിനോടു ചേര്‍ത്തു് ആ ഗ്യാസ് ശ്വസിക്കുന്നു. ഞാന്‍ പെട്ടെന്നു തന്നെ ഗ്യാസ് അടച്ചു് അമ്മയെ വലിച്ചു മാറ്റി. അച്ഛനു മറ്റേതോ സ്ത്രീയുമായുള്ള ബന്ധം അറിഞ്ഞിട്ടുണ്ടായ മാനസികവിഷമം മൂലമാണു് അമ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതു് എന്നു പിന്നീടു് ഞാന്‍ മനസ്സിലാക്കി.

എന്നാല്‍ അപ്പോള്‍ ഞാന്‍ വിചാരിച്ചതു് എൻ്റെ ഏതോ പിഴവുകൊണ്ടാണു് അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചതു് എന്നാണു്. കുറ്റബോധവും നിരാശയും മൂലം അന്നു രാത്രി കുറെ ഉറക്ക ഗുളികകള്‍ കഴിച്ചു ഞാനും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഇരുപതോളം ഗുളികകള്‍ കഴിച്ചിട്ടും ഞാന്‍ മരിച്ചില്ല. പിറ്റേദിവസം രാവിലെ എൻ്റെ സ്ഥിതി കണ്ടു് അമ്മ അലറിക്കരഞ്ഞു് ഒരു സ്‌ട്രെച്ചര്‍ വരുത്തി എന്നെ ആശുപത്രിയില്‍ എത്തിച്ചു.

എൻ്റെ ജീവിതത്തിലെ കഷ്ടസ്ഥിതി മനസ്സിലാക്കിയ ഒരു ഡോക്ടര്‍ എന്നെ വീട്ടില്‍നിന്നു മാറ്റി, ഗവണ്‍മെന്റിനു കീഴിലുള്ള ഒരു ബാലികാസദനത്തിലെത്തിച്ചു. സ്വന്തം അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ അനാഥരെപ്പോലെ ആയവര്‍ക്കു് എവിടെയും ഗതിയില്ല എന്നെനിക്കു് അധികം താമസിയാതെ മനസ്സിലായി.

വീട്ടില്‍ ഉള്ളതിലും കഷ്ടമായിരുന്നു ബാലികാ സദനത്തിലെ പീഡനം. ഒരു ദിവസം അവിടത്തെ ഒരു സ്ത്രീ എന്നെ അടിക്കാന്‍ ഓടിച്ചപ്പോള്‍ സഹികെട്ടു ഞാന്‍ എൻ്റെ ബാഗുപോലും എടുക്കാതെ അവിടെനിന്നു് ഓടി രക്ഷപ്പെട്ടു. എങ്ങനെയെന്നു പറയാനെനിക്കറിയില്ല. അവസാനം ഞാന്‍ ജര്‍മ്മനിയില്‍ നിന്നുതന്നെ രക്ഷപ്പെട്ടു.

നാല്പതു വര്‍ഷം കഴിഞ്ഞു. ഈ കാലമത്രയും ഞാന്‍ ബാല്യത്തില്‍ എനിക്കു കിട്ടാതെ പോയ എൻ്റെ മമ്മയുടെ ആലിംഗനത്തിൻ്റെ തണലും സുരക്ഷിതത്വവും തേടി അലയുകയായിരുന്നു. അലഞ്ഞതെല്ലാം തെറ്റായ സ്ഥലങ്ങളിലായിരുന്നു. ഈശ്വരന്‍ എന്നെ കൈവെടിഞ്ഞില്ല.

1978ല്‍ ഞാന്‍ യോഗാനന്ദ പരമഹംസയുടെ ‘ഒരു യോഗിയുടെ ആത്മ കഥ’ എന്ന പുസ്തകം വായിച്ചു. ഞാന്‍ പതുക്കെപ്പതുക്കെ മാറാന്‍ തുടങ്ങി. ധ്യാനവും യോഗാസന പരിശീലനവും ജീവിതത്തിൻ്റെ ഭാഗമായി. മദ്യപാനവും മാംസ ഭക്ഷണവും ഉപേക്ഷിച്ചു. ജീവിതത്തെക്കുറിച്ചുള്ള പുതിയ അറിവുകള്‍ എന്നെ മറ്റൊരാളാക്കി. ആത്മീയജീവിതം ഞാന്‍ തുടങ്ങിയിട്ടില്ല. എന്നിട്ടും ജീവിതത്തിനു് എന്തൊരു ശാന്തിയും സമാധാനവും!

ഒരു ദിവസം യോഗക്ലാസ്സിലെ എൻ്റെ സുഹൃത്തുക്കള്‍ വളരെ ആവേശത്തോടെ ഭാരതത്തിലെ ഒരു മഹാത്മാവിനെക്കുറിച്ചു സംസാരിക്കുന്നതു കേട്ടു. ‘അമ്മ’ എന്നാണത്രെ ആ സ്ത്രീ യുടെ പേരു്. അവര്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ അമ്മയെ കാണാന്‍ പോകാന്‍ ഒരുങ്ങുകയാണു്. എനിക്കും അമ്മയെ കാണണമെന്നു് ആഗ്രഹം തോന്നി.

എൻ്റെ സുഹൃത്തുക്കള്‍ എന്നെ കൂടെ കൊണ്ടുപോകാമെന്നേറ്റു. ഞങ്ങള്‍ പ്രോഗ്രാം സ്ഥലത്തെത്തിയപ്പോള്‍ വെള്ളവസ്ത്രം ധരിച്ച ഒരു ഭാരതീയവനിത ഹാളിലിരുന്നു മുന്നില്‍ വരുന്നവരെയൊക്കെ ആലിംഗനം ചെയ്തു സ്വീകരിക്കുകയാണു്. അമ്മയുടെ പുറകില്‍ ഒരു കൂട്ടം ആളുകള്‍, അവര്‍ അമ്മയുടെ ശിഷ്യരാണു്, തബലയും കീ ബോര്‍ഡും ഹാര്‍മ്മോണിയവുമൊക്കെവച്ചു ഭജന ആലപിക്കുന്നുണ്ടായിരുന്നു.

രണ്ടു മണിക്കൂറോളം ഞങ്ങള്‍ കാത്തിരുന്നിട്ടുണ്ടാകും. അവസാനം ഞാന്‍ അമ്മയുടെ മുന്നിലെത്തി. അമ്മയ്ക്കു കൊടുക്കാന്‍ വാങ്ങിയ ഒരു ചെറിയ പൂച്ചെണ്ടും കൈയില്‍ പിടിച്ചു്, തുടിക്കുന്ന ഹൃദയത്തോടെ ഞാന്‍ അമ്മയുടെ മുന്‍പില്‍ മുട്ടുകുത്തി. അടുത്ത നിമിഷം ഞാന്‍ അതുവരെ കണ്ടിരുന്ന ലോകം ഇല്ലാതെയായി. മനുഷ്യമനസ്സിനു സങ്കല്പിക്കാനാകാത്ത സ്നേഹത്തോടെ, കാരുണ്യത്തോടെ അമ്മ എന്നെ മാറോടു ചേര്‍ത്തു.

ദൈവികമായ ഒരു ഊര്‍ജ്ജ പ്രവാഹം എൻ്റെ മനസ്സിലും ശരീരത്തിലും ആത്മാവിലും നിറഞ്ഞു. ഈ അമ്മയ്ക്കു് എന്നോടു് എന്തൊരു സ്നേഹമാണു്! ഞാന്‍ എത്ര വേണ്ടപ്പെട്ടവളാണു്. അമ്മേ! ജനിച്ചപ്പോള്‍ മുതല്‍ ഞാന്‍ അവിടുത്തെ തേടുകയായിരുന്നുവല്ലോ. ഇപ്പോഴാണല്ലോ എൻ്റെ അന്വേഷണം അവസാനിച്ചതു്.

ഞാന്‍ അനുഭവിച്ചിരുന്ന മാനസികസംഘര്‍ഷങ്ങളും വേദനകളും ഒരു നിമിഷംകൊണ്ടു് ഇല്ലാതെയായി. എൻ്റെ മമ്മ അവസാനമായി തരാതെ പോയ ആ ആലിംഗനം നഷ്ടപ്പെട്ടതിൻ്റെ ഹൃദയ വേദന ഇപ്പോഴാണു് എന്നെ വിട്ടു മാറിയതു്. അമ്മയുടെ കരവലയത്തിനുള്ളില്‍ നാം അനുഭവിക്കുന്ന സുരക്ഷിതത്വവും അവര്‍ണ്ണനീയമായ ആനന്ദവും – അതു വിവരിക്കാന്‍ വാക്കുകളില്ല.

ഇതുവരെ അനുഭവിച്ച കഷ്ടപ്പാടുകളൊക്കെ ഇങ്ങനെ ഒരു അനുഗ്രഹം ഏറ്റുവാങ്ങാന്‍ എന്നെ ഒരുക്കുകയായിരുന്നു എന്ന അറിവോടെ ഞാന്‍ ആ ഹാളിലിരുന്നു. ഹൃദയത്തില്‍നിന്നു് ആത്മനിന്ദയും കുറ്റബോധവും എല്ലാമൊഴിഞ്ഞുപോയി. അമ്മയുടെ സ്നേഹം ലഭിക്കാന്‍ യോഗ്യയാണു ഞാനും എന്നു ബോദ്ധ്യമായപ്പോള്‍ എനിക്കു സ്വയം ഒരു മതിപ്പു തോന്നി.

അമ്മയുടെ ഒരൊറ്റ ദര്‍ശനം, ഒരു സ്പര്‍ശനം എൻ്റെ ജീവിതമാകെ മാറ്റി. അന്നുമുതല്‍ എല്ലാ ആറുമാസത്തിലും അമ്മ സാന്‍ റമണ്‍ ആശ്രമത്തിലെത്തുമ്പോഴൊക്കെ ഞാന്‍ അമ്മയെ കാണും. അമ്മയുടെ കൂടെ കഴിയും. അവിടെ സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യും. കേരളത്തില്‍ അമ്മയുടെ ആശ്രമം ഞാന്‍ നാലു പ്രാവശ്യം സന്ദര്‍ശിച്ചു. ഓരോ പ്രാവശ്യവും മൂന്നുമാസത്തോളം താമസിച്ചു.

ഇപ്പോള്‍ ഞാന്‍ ജീവിതത്തില്‍ അനുഭവിക്കുന്നതൊക്കെ നന്മകള്‍ മാത്രം. മനസ്സില്‍ ശാന്തിയും സമാധാനവും മാത്രം. അമ്മയുമായി അടുക്കാന്‍ സാധിച്ചു; അതിലെനിക്കു് ഈശ്വരനോടു നന്ദിയുണ്ടു്. ഞാന്‍ അനുഭവിച്ചിരുന്നതുപോലെ ദുഃഖം അനുഭവിക്കുന്നവരൊക്കെ അമ്മയുടെ അടുത്തെത്തട്ടെ; അതാണെൻ്റെ പ്രാര്‍ത്ഥന.

പി.എസ്. നമ്പീശന്‍

പിറവിതന്‍ പുലരിയി, ലാദ്യമാ,’യമ്മേ’യെ-
ന്നവിടുത്തെയല്ലയോ ഞാന്‍ വിളിച്ചൂ!
ഊഴിയാ,യൂഷ്മളം പുല്കിക്കിടത്തിയ-
താമടിത്തട്ടെന്നുമിന്നറിഞ്ഞൂ…
ആഴിപോലാര്‍ത്തടിച്ചെന്നെക്കുളിപ്പിച്ച
വാത്സല്യമാത്മാവറിഞ്ഞിരുന്നു.

സാന്ത്വനക്കൈവിരല്‍ത്തുമ്പായ്,വഴികളെ-
ത്താണ്ടുവാന്‍ പിന്നെ നീ കൂടെ വന്നൂ
അന്നുതൊട്ടിന്നോളം താളം പിഴയ്ക്കാതെ-
യമ്മേയെന്നാമന്ത്രം കേട്ടിരിപ്പൂ…

എന്നെയും താങ്ങി നീളുന്ന പഥങ്ങളി-
ലന്വേഷണം ഞാന്‍ തുടങ്ങിയപ്പോള്‍
ഗര്‍വംകലര്‍ന്ന യുവത്വമധ്യാഹ്നത്തില്‍
തോല്‍വിയാല്‍ പാഠം പറഞ്ഞുതന്നും
വേര്‍പ്പില്‍ പൊതിയുന്നൊരധ്വാന ദുഃഖത്തില്‍
നിദ്രയായ് സ്വപ്‌നമായ് സ്വാസ്ഥ്യമായും
ആന്ധ്യമകറ്റും തിരികളിലക്ഷര-
ബോധമായ് പെട്ടെന്നുദിച്ചുണര്‍ന്നും
അന്നേ മുതല്‍ക്കെൻ്റെ കൂടെ നിന്നീടുന്ന-
തമ്മേ,യവിടുന്നു മാത്രമല്ലേ?

ആരാണവിടുന്നു? – ചോദ്യത്തിനുത്തരം
പാഴിലാണെന്നു വരുന്നനേരം,
കേവലം മാനുഷമാതിര്‍രേഖകള്‍
ചേരാതെ ഞാന്‍ കുഴങ്ങുന്ന കാലം
ഭാഷയില്‍, നാനാനിറച്ചാര്‍ത്തിലുള്‍ക്കൊള്ളാ-
നാകാതെ തൂലിക സ്തംഭിക്കുമ്പോള്‍
അമ്മേ,യവിടുന്നു തൊട്ടടുത്തുണ്ടെന്നൊ-
രദ്ഭുതം സാഷ്ടാംഗമായ്പ്പതിക്കെ,
തൊട്ടടുത്തല്ലെൻ്റെ ജീവൻ്റെ തുമ്പത്ത്
പൂത്തു നില്പൂ നിൻ്റെ സ്നേഹതാരം…
യോഗദണ്ഡില്‍നിന്നൊരാല്‍മരച്ഛായയായ്
ധ്യാനശംഖില്‍നിന്നു തീര്‍ത്ഥമായി
അമ്മേ,യവിടുന്നപാരതയായെൻ്റെ
കൂടെയുണ്ടെന്നതേ ബ്രഹ്മതത്ത്വം,
ഏഴു കടലിനുമപ്പുറത്തല്ലെൻ്റെ
മോക്ഷാമൃതമെന്നതല്ലേ, വേദം?

ഇന്നു് നമുക്കു ബാഹ്യകാര്യങ്ങളിലാണു ശ്രദ്ധ കൂടുതലും. ആന്തരികദൃഷ്ടി ഇല്ലെന്നുതന്നെ പറയാം. പത്താംക്ലാസ്സുവരെ കുട്ടികൾക്കു കളികളിലാണു താത്പര്യം. ആ സമയം അച്ഛനമ്മമാരോടുള്ള ഭയം കൊണ്ടാണവർ പഠിക്കുന്നത്. പിന്നീടു് ലക്ഷ്യബോധം വരുമ്പോൾ റാങ്കു മേടിക്കണം, എഞ്ചിനീയറാകണം തുടങ്ങിയ ആഗ്രഹങ്ങൾ വരുമ്പോൾ ഒരു പ്രേരണയും കൂടാതെ അവർ പഠിക്കുന്നു.

ഇന്നു നമുക്കു ലക്ഷ്യമുണ്ടെങ്കിലും വാസനകളുടെ ആധിക്യം മൂലം മനസ്സു വഴുതിപ്പോകുന്നു. അങ്ങനെയുള്ള മനസ്സിനെ നിയന്ത്രിക്കണമെങ്കിൽ സദ്ഗുരുവില്ലാതെ പറ്റില്ല. എന്നാൽ ഒരു ഘട്ടം കഴിഞ്ഞാൽപ്പിന്നെ ആരുടെയും ആവശ്യമില്ല. തന്നിൽത്തന്നെയുള്ള ഗുരു ഉണർന്നു കഴിഞ്ഞു.

കാണാതെ പഠിച്ച സ്തുതി കുറെ ദിവസം കഴിഞ്ഞു മറന്നാൽ ആരെങ്കിലും അതിൻ്റെ ആദ്യാക്ഷരം ഓർമ്മപ്പെടുത്തുമ്പോൾ എല്ലാം ഓർത്തുചൊല്ലുവാൻ സാധിക്കുന്നു. അതുപോലെതന്നെ എല്ലാ ജ്ഞാനവും നമ്മളിൽത്തന്നെ ഉണ്ടെങ്കിലും ഗുരു അതിനെക്കുറിച്ചു നമ്മളെ ഓർമ്മപ്പെടുത്തുന്നു. മറവിയിൽ ഇരിക്കുന്നതിനെ ഉണർത്തിത്തരുന്നു.

‘ഗുരു വേണ്ടാ’ എന്നു പറയുമ്പോൾത്തന്നെ അവിടെ ഗുരു വന്നു കഴിഞ്ഞു. അങ്ങനെ പറഞ്ഞു തരുവാൻ ഒരാളു വേണ്ടിവന്നില്ലേ? നമ്മുടെ അജ്ഞതയെ നീക്കിത്തരുന്നയാളാണു ഗുരു. വേണ്ടത്ര അന്തഃകരണശുദ്ധി ആയിട്ടില്ലെങ്കിൽ കുറേക്കാലം ഗുരുവിന്റെ ശിക്ഷണത്തിൽ കഴിയേണ്ടതും ആവശ്യമാണു്.

പാടാൻ കഴിവുണ്ടെങ്കിലും ഒരാളിൽനിന്നു സംഗീതം അഭ്യസിക്കുമ്പോഴാണു് ആ കഴിവു് ശരിയായ രീതിയിൽ പ്രകാശിപ്പിക്കുവാൻ കഴിയുന്നത്. സാധാരണ ഗുരുക്കന്മാർക്കു് ആദ്ധ്യാത്മികോപദേശങ്ങൾ നല്കാൻ മാത്രമേ കഴിയുകയുള്ളൂ. എന്നാൽ പരമതത്ത്വത്തെ സാക്ഷാത്കരിച്ച സദ്ഗുരുക്കന്മാർ ശിഷ്യരിലേക്കു തങ്ങളുടെ ആത്മീയശക്തികൂടി പകരുന്നു. ഇതുമൂലം ശിഷ്യനു വേഗം ലക്ഷ്യത്തിലെത്താൻ സാധിക്കുന്നു. ആമ ചിന്തകൊണ്ടു മുട്ട വിരിയിക്കുന്നതു പോലെ സദ്ഗുരുവിന്റെ ചിന്ത ശിഷ്യരിൽ ആത്മീയശക്തിയെ ഉണർത്തുന്നു.

സത്സംഗങ്ങൾക്കും ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾക്കും നമ്മുടെ മനസ്സിനെ നല്ല ചിന്തയിലേക്കു നയിക്കുവാൻ കഴിവുണ്ട്. എന്നാൽ വേണ്ട ക്രമം അനുസരിച്ചു മുന്നോട്ടുപോകുവാൻ അതുകൊണ്ടു മാത്രം സാധിക്കില്ല. സാധാരണ ഡോക്ടർമാർ രോഗിയെ പരിശോധിച്ചു് ഇന്ന മരുന്നു കഴിക്കണമെന്നു നിർദ്ദേശിക്കും. പക്ഷേ ഓപ്പറേഷൻ വേണമെങ്കിൽ സർജനെത്തന്നെ കാണണം. അതുപോലെ നമ്മുടെ മനസ്സിലെ മാലിന്യങ്ങളെക്കളഞ്ഞു്, മനസ്സിനെ ശുദ്ധമാക്കി ലക്ഷ്യത്തിലെത്തണമെന്നുണ്ടെങ്കിൽ ഗുരുവിനെ ആശ്രയിക്കുകതന്നെ വേണം.

മക്കള്‍ നേര്‍വഴിയില്‍ സഞ്ചരിക്കണം എന്നാണു് എല്ലാ അച്ഛനമ്മമാരുടെയും ആഗ്രഹം. അതിനുവേണ്ടി അവര്‍ മക്കളെ നല്ല സ്‌കൂളില്‍ വിടുന്നു, നല്ല നല്ല ഉപദേശങ്ങള്‍ കൊടുക്കുന്നു, ശാസിക്കുന്നു, വേണ്ടി വന്നാല്‍ ശിക്ഷിക്കുന്നു. പണം ഒരു പ്രശ്‌നമാക്കാതെ ഏറ്റവും മുന്തിയ വിദ്യാഭ്യാസം ഉറപ്പാക്കുന്നു. മക്കള്‍ അച്ഛനമ്മമാരുടെ അഭിമാനമായി വളര്‍ന്നു വരും എന്നാണു് ഈ ‘ഇന്‍വെസ്റ്റ് മെൻ്റിൻ്റെ’ പിന്നിലെ വികാരം. സ്വാര്‍ത്ഥതയില്‍ അടിസ്ഥാന പ്പെടുത്തിയ ബന്ധങ്ങളാണു മിക്കതും എന്നതാണു സത്യം.

നല്ല നിലയില്‍ പഠിച്ചു വലിയ ശമ്പളവും ജോലിയുമൊക്കെ നേടിയാല്‍ മിഷന്‍ സക്‌സസ്! ആഗ്രഹപ്രകാരം ഉള്ള വിവാഹവുംകൂടി ആയാല്‍ ബഹു സന്തോഷം. ഇതൊക്കെ കൃത്യമായി നടന്നില്ലെങ്കില്‍ മക്കളുടെ കാര്യം കഷ്ടമാണു്. ഇതിലേറെ അപകടം, അയല്‍വാസിയാണു്. അയല്‍വാസിയുടെ മകൻ്റെ മാര്‍ക്കും റാങ്കും ചൂണ്ടിക്കാട്ടി സ്വന്തം മകനെ പ്രകോപിപ്പിക്കുന്ന താണു മിക്ക അച്ഛനമ്മമാരുടെയും പ്രധാന ഹോബി. സുഹൃദ്ബന്ധങ്ങള്‍ ക്കിടയില്‍ വാശിയും മാത്സര്യവും കുത്തി നിറയ്ക്കുന്നതില്‍ രക്ഷിതാക്കള്‍ക്കു് ഒരു പ്രത്യേക സന്തോഷംപോലെ. ഇത്തരം ലീലാവിലാസങ്ങള്‍ നമ്മുടെ നാട്ടിലേ നടക്കൂ!

പാശ്ചാത്യലോകത്തു്, പൊടിപ്പിള്ളാരുടെ അധികാരങ്ങളും അവകാശങ്ങളും എന്തൊക്കെയാണെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇനി നമ്മുടെ മക്കളോ? പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഡോക്ടറേറ്റ് വരെ അച്ഛനമ്മമാരുടെ ചെലവില്‍ കഴിക്കുന്നു. (പാശ്ചാത്യലോകത്തു പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാല്‍ പിന്നെ എല്ലാം സ്വയം അദ്ധ്വാനിച്ചു നേടണം എന്നാണു്. ചിറകു വിരിക്കാറാകുമ്പോള്‍ വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ ഉദാത്തചിന്തകള്‍ ബാധിച്ചു് അക്ഷരാര്‍ത്ഥത്തില്‍ വീടുവിട്ട പോലെ ഇഷ്ടാനുസരണം ജീവിക്കുന്നു!

വേറെ ചില മക്കളുണ്ടു്: ഒരിക്കലും അച്ഛനമ്മമാരെ വിട്ടു പോകില്ല. സ്നേഹം മൂത്തിട്ടല്ല കേട്ടോ. അസുഖക്കാരിയും അവശയുമായ, പ്രായമായ പെറ്റമ്മയുടെ ചെലവില്‍ നിര്‍ലജ്ജം ജീവിക്കുന്ന പത്തുനാല്പതു വയസ്സായ തടിമാടന്മാര്‍ ഉള്ള നാടാണു് ഇതു്. മദ്യപിച്ചു സുഖിച്ചു ജീവിതം തള്ളിവിടുന്ന ഇത്തരം മഹാന്മാര്‍ നമ്മുടെ നാട്ടിലല്ലാതെ എവിടെ കാണും? ജീവിതത്തില്‍ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാതെ ജീവിതം തള്ളി നീക്കുന്നവര്‍. ഇത്തരക്കാരുടെ എണ്ണവും കൂടി വരുന്നുണ്ടു്.

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള, ഏറെക്കുറെ പ്രത്യക്ഷത്തില്‍ അറിയുന്നതുമായ പ്രശ്‌നങ്ങളെക്കാള്‍ ഇന്നു് ഏറെ ഗൗരവം അര്‍ഹിക്കുന്ന ഒന്നാണു് രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള സ്വരച്ചേര്‍ച്ച ഇല്ലായ്മ. ഇതിനെ ചിലര്‍ ജനറേഷന്‍ഗ്യാപ് എന്നു പറഞ്ഞു് ആശ്വസിക്കും. ഒരേപോലെ ചിന്തിക്കാനാവാത്തവിധം കാലം അവര്‍ക്കിടയില്‍ കിടങ്ങു തീര്‍ത്തിരിക്കുന്നു. പ്രായം രക്ഷിതാക്കളെയും മക്കളെയും ഏറെ അകറ്റിയിരിക്കുന്നു എന്നു സാരം. സ്വന്തം കുട്ടിക്കാലത്തു ചെയ്തതും പറഞ്ഞതും ഒക്കെ മക്കളിലൂടെ കാണുമ്പോള്‍ അവയുമായി പൊരുത്തപ്പെടാന്‍ കാലവും പ്രായവും അനുവദിക്കുന്നില്ല. അവര്‍ക്കൊരു ‘മീറ്റിങ് ഗ്രൗണ്ട്’ ഇല്ല.

നീറുന്ന ഇത്തരം കുടുംബ പ്രശ്നങ്ങള്‍ സമൂഹത്തില്‍ ഒന്നടങ്കം അലോസരം ഉണ്ടാക്കുന്നുണ്ടു്. ഇത്തരം പ്രശ്നങ്ങള്‍ക്കു പരിഹാരമായി പുതിയ ഒരു ഒറ്റമൂലി ഇറങ്ങിയിട്ടുണ്ടു്, കൗണ്‍സലിങു്. അതോടെ എല്ലാ പ്രശ്‌നങ്ങളും ആവിയായി പോകുമത്രെ! എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ മനുഷ്യൻ്റെ ആകെത്തുകയില്‍ നിന്നു് വേറിട്ടു കാണാന്‍ കഴിയില്ല എന്നതാണു സത്യം.

ഓരോരോ പ്രശ്‌നത്തിനും പ്രത്യേകം പ്രത്യേകം ചികിത്സയും ഉപദേശവും മരുന്നും ഒന്നും ഇല്ല. മനസ്സു് എന്നതു വളരെ ഏറെ സങ്കീര്‍ണ്ണമാണു്. മനുഷ്യ മനസ്സു് സ്വിച്ചിട്ടാല്‍ കത്തുന്ന ബള്‍ബുപോലെയല്ല.ഒരു വ്യക്തി ആകെത്തുക ആയി ആര്‍ജ്ജിക്കുന്ന അടിസ്ഥാന പരമായ മൂല്യങ്ങള്‍ തന്നെയാണു് അവനെ കുടുംബത്തിലും സമൂഹത്തിലും ജീവിക്കാന്‍ പ്രാപ്തനാക്കുന്നതു്.

ആത്മീയമായ അവബോധമുള്ള വ്യക്തിയും അയാളുടെ കുടുംബവും സച്ചിന്തകളും സത്സംഗവുംകൊണ്ടു് ഉളവാകുന്ന സ്വാഭാവികമായ ഒരു താളം കൈവരിച്ചിരിക്കും. അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല എന്നല്ല. അസ്വാരസ്യങ്ങള്‍ പ്പോലും സ്വാഭാവികവും സ്വയം അലിഞ്ഞു് ഇല്ലാതാകുന്നവയുമായിരിക്കും. അടിസ്ഥാനപരമായ നന്മ എന്ന മൂല്യം ആത്മീയപാതയില്‍ ചരിക്കുന്ന ഒരുവനു് ഉണ്ടാവും.

ഈ നന്മ പോലും ആപേക്ഷികമാണു്. എന്നിരുന്നാല്‍ത്തന്നെയും സഹവര്‍ ത്തിത്വത്തിൻ്റെയും സമഭാവത്തിൻ്റെയും ഒരു താളം കാണും. അതാണു ജീവിതതാളം എന്നു പറയുന്നതു്. അമിതമായ ആഗ്രഹങ്ങളും ഈര്‍ഷ്യയും മാത്സര്യവും ഒക്കെ ഈ താളത്തെ തെറ്റിക്കുന്നവയാണു്. അമ്മ പറയാറുള്ള ആത്മീയതകൊണ്ടു് ‘എയര്‍ കണ്ടീഷന്‍’ ചെയ്ത മനസ്സുള്ളവര്‍ക്കു് ഈ താളം അധികമൊന്നും തെറ്റാറില്ല.

എത്ര കാറ്റടിച്ചാലും ശക്തമായ നങ്കൂരം ഉണ്ടെങ്കില്‍ കപ്പല്‍ ഒഴുക്കില്‍ നഷ്ടപ്പെടില്ല എന്നപോലെ. പുറം കടലിലെ കാഴ്ചകള്‍ കണ്ടു്, അതില്‍ ഭ്രമിച്ചു് എങ്ങോട്ടെങ്കിലും ഒഴുകിപ്പോകും എന്നു തോന്നുമ്പോള്‍ കടലിൻ്റെ മാറിലേക്കു് ഉറപ്പിച്ചു നിര്‍ത്തുന്നതു ഗുരുവെന്ന നങ്കൂരമാണു്. ചിലര്‍ മക്കള്‍ക്കു വാരിക്കോരി സ്നേഹം നല്കും. മൂല്യങ്ങളില്ലാത്ത സ്നേഹം മാത്രം നല്കിയിട്ടു് എല്ലാം ആയെന്നു കരുതും. എന്നാല്‍, ലൗകികമായ സ്നേഹവും സ്വാര്‍ത്ഥതയുടെ ഒരു പരിച്ഛേദംതന്നെയാണു്.

സത്യം, ധര്‍മ്മം, നീതി, ദയ, കരുണ, കടമ ഇവയൊന്നും ഇല്ലാതെ അന്ധമായ ‘സ്നേഹം’ നല്കി മക്കളെ വഷളാക്കിയ കേസുകള്‍ അനവധി. സ്നേഹം മാത്രം നല്കി വളര്‍ത്തിയ മക്കള്‍ വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുമ്പോള്‍ നമ്മുക്കു വ്യക്തമായും അറിയാന്‍ സാധിക്കും ആ സ്നേഹം ഊട്ടി വളര്‍ത്തിയതു സ്വാര്‍ത്ഥതയെയാണു് എന്നു്. ആത്മീയതയില്‍ നങ്കൂരമിട്ട സ്നേഹമാണു കുട്ടികള്‍ക്കു നല്‌കേണ്ടതു് എന്നു സാരം. മക്കള്‍ നന്നായി വരണമെങ്കില്‍ രക്ഷിതാക്കള്‍ നല്ലവരായിരിക്കണം. അവര്‍ ചൊല്ലി വളര്‍ത്തുമ്പോലെയാണല്ലോ മക്കള്‍ വളരുന്നതു്.

വളര്‍ത്തുദോഷം എന്നതു് ഒരു മഹാദോഷംതന്നെയാണു്. വളര്‍ന്നു വലുതാകുമ്പോള്‍ മക്കള്‍ കാട്ടുന്ന നന്ദികേടും ക്രൂരതയും ഒക്കെ ഒരളവുവരെ രക്ഷിതാക്കള്‍ പണ്ടെങ്ങോ പഠിപ്പിച്ചതുതന്നെയായിരിക്കും! പൊതുവെ ക്രൂരതയും സ്വാര്‍ത്ഥതയും ആക്രാന്തവും മുഖമുദ്രയായിട്ടുള്ള ഒരുവന്‍ മക്കളിലേക്കും അതുതന്നെ പകര്‍ന്നു നല്കാന്‍ ശ്രമിക്കും. അറിഞ്ഞോ അറിയാതെയോ അതു സംഭവിക്കുകതന്നെ ചെയ്യും. രക്ഷിതാക്കള്‍ നന്നായില്ലെങ്കില്‍ മക്കള്‍ നന്നാവാന്‍ ബുദ്ധിമുട്ടാണു്. നല്ല രക്ഷിതാക്കള്‍ ആകണമെങ്കില്‍ അവര്‍ ആദ്യം നല്ല മനുഷ്യരാവണം. നേരത്തെ പറഞ്ഞപോലെ, രക്ഷിതാവിൻ്റെ റോള്‍ നിറവേറ്റാന്‍ മാത്രമായി നന്മയുടെ മൂടുപടം കിട്ടില്ല.

അമ്മയുടെ മക്കള്‍ അവരുടെ മക്കളെ വളര്‍ത്തുമ്പോള്‍ സ്നേഹത്തിൻ്റെ ഒരു നങ്കൂരം അവരിലൂടെ ഉറപ്പിക്കപ്പെടുകയാണു്. അമ്മയില്‍നിന്നു വഴിഞ്ഞൊഴുകുന്ന ആ പ്രേമം മക്കളിലേക്കു ധര്‍മ്മബോധം ഉണര്‍ത്തിയാണു് എത്തുന്നതു്. കര്‍മ്മധീരന്മാരെയാണു് അമ്മ സൃഷ്ടിക്കുന്നതു്. കഴിഞ്ഞ അന്‍പത്തിയൊന്‍പതു വര്‍ഷമായി ഈ ഭൂമിയില്‍ അമ്മയുടെ സാന്നിദ്ധ്യം നമ്മള്‍ അറിയുന്നു. ഗുരുവായും അമ്മയായും ദൈവമായും ഭക്തരുടെ ഹൃദയത്തിലേക്കു് ഇറങ്ങിച്ചെല്ലുന്ന ബന്ധം.

ആ ബന്ധത്തിലൂടെ കാരുണ്യവും സ്നേഹവും ഉണര്‍ത്തി ഓരോ വ്യക്തിയെയും അവൻ്റെ ജന്മവാസനകള്‍ക്കനുസൃതമായി ഏറ്റവും ‘നല്ല’ ഒരുവനായി മാറ്റുന്ന കാഴ്ച നമുക്കു കാണാന്‍ സാധിക്കും. പോത്തുപോലെ വലിയ മക്കളുള്ള അച്ഛനമ്മമാര്‍പോലും അമ്മയുടെ മുന്‍പില്‍ പിഞ്ചു കുഞ്ഞുങ്ങളാവുമ്പോള്‍ അവരിലെ ബാല്യവും നിഷ്‌കളങ്കതയും മടങ്ങിവരികയായി. അവരുടെ മക്കളും തഥൈവ. പേരക്കുട്ടികള്‍ ഉണ്ടെങ്കില്‍ അവരും അതേ സമഭാവത്തില്‍ ഒരുമിച്ചു് ആറാടി നില്ക്കുകയായി. ദര്‍ശനസമയത്തു് ഏറ്റവും കൗതുകമുളവാക്കുന്ന ദൃശ്യം! എല്ലാവരും കൊച്ചു കുഞ്ഞുങ്ങളായാല്‍ പിന്നെ എന്തു ജനറേഷന്‍ ഗ്യാപ്?

പ്രശാന്ത് IAS