മക്കളാണ് തന്റെ ഈശ്വരനെന്ന് അമ്മ, ശ്രീ മാതാ അമൃതാനന്ദമയി ദേവി പലപ്പോഴും ആവർത്തിയ്ക്കാറുണ്ടല്ലോ. എന്നാൽ എല്ലാത്തിനും ബഹുമാനം നല്‍കാൻ തനിയ്ക്ക് ജീവിച്ചു കാണിച്ചു തന്നത് ദമയന്തിയമ്മയാണെന്ന് അമ്മ കുട്ടിക്കാലത്തെപ്പറ്റി വാചാലയാവാറുണ്ട്. ആശ്രമത്തിലെ ധ്യാനങ്ങൾക്കിടയിലും അന്തേവാസികളുടെ ശിക്ഷണവേളകളിലും ദമയന്തിയമ്മ തനിയ്ക്ക് എങ്ങിനെയെല്ലാം മാർഗ്ഗദർശനമായിരുന്നെന്ന് അമ്മ പലപ്പോഴും ഓർമ്മിച്ച് പറഞ്ഞുപോവും. ഒരമ്മ കുഞ്ഞുങ്ങൾക്ക് എങ്ങിനെയെല്ലാം ഈശ്വരിയും ഗുരുവുമാകണമെന്ന് അമ്മ, തനിയ്ക്ക് ശരീരത്തോടൊപ്പം പ്രായോഗിക അദ്വൈതം കൂടി സമ്മാനിച്ച ദമയന്തിയമ്മയെ ഉദാഹരിച്ച് പറയാറുണ്ട്.

ദമയന്തിയമ്മ

“അമ്മയ്‌ക്കെല്ലാം ഈശ്വരനാണ്. ഏതെടുക്കുമ്പോഴും ബഹുമാനത്തില്‍, പൂജാഭാവത്തിലാണ് എടുക്കുക. ശ്രദ്ധിച്ച്, ഏകാഗ്രതയോടെ – പ്രേമത്തോടെ പൂക്കള്‍ ഹൃദയത്തോട് ചേര്‍ത്ത ശേഷം ചെയ്യുമ്പോഴാണ് അത് അര്‍ച്ചനയായി മാറുന്നത്. ഇല്ലെങ്കില്‍ ഒന്നില്‍ നിന്നും മറ്റൊരു പാത്രത്തിലേയ്ക്ക് പൂവിടുന്നതു പോലെയേ ഉള്ളൂ. എല്ലാം ഈശ്വരനാകുമ്പോള്‍ ഏതൊരു പ്രവര്‍ത്തിയിലും നോട്ടത്തിലും, സംസാരിയ്ക്കുമ്പോഴും അത് വിവേകപൂര്‍ണമാകും. ഇല്ലെങ്കില്‍, ഒരു യന്ത്രമനുഷ്യനും നമ്മളും തമ്മില്‍ എന്തു വ്യത്യാസം?…” എന്ന പ്രായോഗികതയോടെ വേദസാരധോരണികള്‍ ലളിതമായ ഭാഷയിൽ പറഞ്ഞു വന്നതിനിടയില്‍ ഒരിയ്ക്കൽ കുട്ടിക്കാലത്തെപ്പറ്റിയും ദമയന്തിയമ്മയെപ്പറ്റിയും അമ്മ വാചാലയായി: “എല്ലാത്തിനും ബഹുമാനം നല്‍കി ചെയ്യാന്‍ എന്നെ കാണിച്ചു തന്നത് ദമയന്തിയമ്മയാണ്. മുറ്റത്ത് ചവിട്ടുമ്പോള്‍ അമ്മ തൊട്ട് തൊഴും. സൂര്യനെ നോക്കി പ്രാര്‍ത്ഥിയ്ക്കും. ഉദയത്തിനു മുന്‍പ് തൂത്തുവാരണം. സൂര്യനെ ചൂലുകാണിയ്ക്കരുതെന്നാണ് ദമയന്തിയമ്മ പറയുക…” എന്നാൽ അതിനേക്കാൾ ഒരു പടികൂടി കടന്ന് അമ്മ തന്റെ വാൽസല്യം കൂടി അതിൽ ചേർത്തുകൊണ്ട് തുടർന്നു: “…എനിയ്ക്ക് ചൂലിനോടും ബഹുമാനമേ ഉള്ളൂ. അഴുക്കെല്ലാം തൂത്തുവാരുന്നതിനാല്‍ ചൂലിനെ ഞാന്‍ അത്ര ഇഷ്ടപ്പെടുന്നു. ഞാനൊരു ചൂലാവാനാണ് ആഗ്രഹിയ്ക്കുന്നത്…”

“നദി ദേവിയാണ്, അതില്‍ മൂത്രമൊഴിയ്ക്കരുതെന്ന് ദമയന്തിയമ്മ പറയുമായിരുന്നു. വെള്ളത്തിലെ തണുപ്പില്‍ അമ്മ പറഞ്ഞത് ഓര്‍മ്മ വരും. അങ്ങിനെ അത് സ്വഭാവമായി മാറി. വെള്ളത്തിലാണ് സൃഷ്ടിനടക്കുകയെന്നോ നദി വൃത്തികേടാക്കരുതെന്നോ ഒക്കെയുള്ള തത്വങ്ങള്‍ അറിഞ്ഞതു കൊണ്ടൊന്നുമായിരിക്കില്ല അമ്മ അത് പറഞ്ഞത്. നദി ദേവിയാണെന്നത് കേവലം ദുര്‍ബലമായ അന്ധവിശ്വാസവുമല്ല. അനുസരിക്കുമ്പോള്‍ ആത്യന്തികമായി, നമുക്കെല്ലാം തന്നെയാണ് ഗുണം. വൃത്തിയും ശുചിത്വവും മാത്രമല്ല നമ്മുടെ അകവും പുറവും ഉണരും.” അമ്മ തുടർന്നു. ദമയന്തിയമ്മയോട് വാദിച്ച് വാങ്ങിക്കൂട്ടിയ അടികളെപ്പറ്റി പലപ്പോഴും ഒരു പൊട്ടിച്ചിരിയിൽ അമ്മ പറഞ്ഞൊതുക്കും: “കടലിനെ ദേവിയായി കാണുന്നവരാണ് ഇവിടത്തുകാര്‍. എന്നാല്‍ കടലില്‍ സ്ത്രീകള്‍ തൊടരുതെന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. പുരുഷനെ സൃഷ്ടിച്ചത് സ്ത്രീയാണ്. എന്നിട്ടും എങ്ങിനെയാണ് ഇത്തരമൊരു യുക്തി പറയുന്നത് എന്നറിയില്ല. ദമയന്തിയമ്മയത് പറയുമ്പോള്‍ ഇക്കാര്യം ഞാന്‍ ചോദ്യം ചെയ്യും. ഞാന്‍ ചട്ടമ്പിയാകും. ഒരടി തരാന്‍ വന്നാല്‍, വാദിച്ച് ഞാന്‍ പത്തടി വാങ്ങിയ്ക്കും…”

ആശ്രമത്തിലെ ആദ്യകാലം ത്യാഗത്തിന്റെതും സാമ്പത്തിക ദാരിദ്ര്യത്തിന്റെതുമായിരുന്നു. എല്ലാവരുടെയും പരസ്പരമുള്ള നിസ്വാർത്ഥ സ്നേഹം കൊണ്ടായിരുന്നു അക്കാലങ്ങളെ അതിജീവിച്ചതെന്ന് അന്നത്തെ സന്യാസ ശിഷ്യരും അന്തേവാസികളും ഓർത്തെടുക്കാറുണ്ട്. വരുന്നവർക്ക് ആതിത്ഥ്യമൂട്ടാൻ ദമയന്തിയമ്മയും വീട്ടുകാരും ഇല്ലായ്‌മകൾക്കിടയിൽ ഏറെ പ്രയാസപ്പെട്ടിരുന്നു. അക്കാലത്തെ വീടുകളിലെ പരസ്പര സ്നേഹവും സഹകരണവും ഇല്ലായ്‌മകളറിയിക്കാതെ വിരുന്നുകാരെ ഉൾക്കൊള്ളാനുള്ള വീട്ടുകാരിയുടെ വിരുതും ദമയന്തിയമ്മയെ കാണിച്ചുകൊണ്ട് അമ്മ ഇന്നും പറയും: “‘വീട്ടില്‍ ആരു വന്നാലും അവരെ അകത്തു കിടത്തിയിട്ട്, നമ്മള്‍ പുറത്തു കിടക്കാം എന്ന് ദമയന്തിയമ്മ പറയുമായിരുന്നു. പിന്നീട്, ആശ്രമത്തില്‍ ഒരു മുറി മാത്രമായിരുന്ന കാലത്തും ആളുകള്‍ വന്നെത്തുമ്പോള്‍ അവരെ അകത്തു കിടത്തിയിട്ട് ഞാന്‍ വന്ന് പുറത്തുകിടക്കും. വീട്ടില്‍ വന്നവര്‍ക്ക് ദമയന്തിയമ്മ ഭക്ഷണം കൊടുത്ത്, ഞങ്ങള്‍ക്ക് കഞ്ഞിവെള്ളത്തില്‍ തേങ്ങ ചിരകി ഇട്ടുതരും. വന്നവരുടെ വയറു നിറഞ്ഞോ എന്നാലോചിച്ച് ദമയന്തിയമ്മ പിന്നീട് വിഷമിച്ചുകൊണ്ടിരിക്കും. പണ്ട് ഇവിടെയൊക്കെ കുടിലായിരുന്നു, കടലില്‍ പോയി ജീവിതം നീക്കുന്നവര്‍. കുറച്ച് വീട്ടുകാര്‍ക്കു മാത്രമേ ഒരേ സമയത്ത് ജോലി കാണൂ. വള്ളം വന്നില്ലെങ്കില്‍ അവിടുത്തെ കുട്ടികള്‍ പട്ടിണിയായിരിക്കും. ഇവിടെ ചോറു വേവുമ്പോള്‍ ഒരഞ്ചു പേര്‍ക്കെങ്കിലും വിളമ്പി വച്ചിട്ട്, കുട്ടികള്‍ക്ക് കൊടുത്തിട്ടു വരാന്‍ ദമയന്തിയമ്മ എന്നോട് പറയും. ഒരു വീട്ടിലെ സന്ധ്യാദീപത്തില്‍ നിന്ന് അടുത്തുള്ള വീട്ടിലേയ്‌ക്കൊക്കെ വിളക്കു കത്തിക്കും. തീ ആദ്യം കത്തിയ്ക്കുന്ന വീട്ടില്‍ നിന്ന് ചിരട്ടയില്‍ കൊണ്ടുവന്ന് നമ്മുടെ അടുപ്പു കത്തിയ്ക്കും. തീയെടുക്കുന്ന വീട് വൃത്തിയല്ലെങ്കില്‍ അവിടം തൂത്തുവാരി പാത്രവും കഴുകിയേ വരാവൂ എന്ന് ദമയന്തിയമ്മ പറഞ്ഞിട്ടുണ്ട്…” ശാസ്ത്രങ്ങളറിയില്ലയെങ്കിലും ഒരു അദ്വൈതി എങ്ങിനെ ജീവിയ്ക്കണമെന്ന്, പലപ്പോഴും പ്രായോഗികമായി ജീവിച്ചു കാണിച്ചു തന്നവളാണ് ദമയന്തിയമ്മയെന്ന് അമ്മ ചിലപ്പോഴെല്ലാം ചൂണ്ടി കാണിച്ചുതരാറുണ്ട്.

ഒരേ സമയം മകന് അല്ലെങ്കിൽ മകൾക്ക് ആത്യന്തിക ആശ്രയമായിരിയ്ക്കുന്നതോടൊപ്പം, പങ്കുവയ്ക്കലിന്റെയും നന്ദിയുടെയും രസതന്ത്രം പറഞ്ഞുകൊടുക്കുന്നതും, ഒന്നിനെയും ആശ്രയിക്കാതെ സ്വയംപര്യാപ്തമാകാൻ അവനെ അല്ലെങ്കിൽ അവളെ ഒരുക്കിയെടുക്കുന്നതും വിവേകം നൽകുന്നതും അമ്മമാരാണ്. ഒരുപക്ഷേ, കണ്ണുരുട്ടിയും ശാസിച്ചും തല്ലിയും അമ്മ മക്കളെ മുന്നോട്ട് നയിക്കും. അമ്മ തന്നെ പറയാറുണ്ട്, അമ്മയ്ക്ക് അതെല്ലാം മുഖം മൂടിയാണെന്നും ഉള്ളിൽ നിറഞ്ഞ സ്നേഹമാണെന്നും.

അമ്മയും ദമയന്തിയമ്മയും

രക്ഷയുടെയും ശിക്ഷയുടെയും അധിദേവതയായി മാതൃസങ്കല്പങ്ങളെ കാണുന്ന രീതി പുരാതനകാലം മുതലേ ഉള്ളതാണ്. മണ്ണിൽ വിതയ്ക്കുന്ന സൃഷ്ടിസാന്ദ്രമായ വിത്തിന്റെയും സംഹാരത്തിന്റെ മുദ്രയായ മഹാമാരിയുടെ വിത്തിന്റെയും ദേവതമാരായി അമ്മയെ ആരാധിയ്ക്കാറുണ്ടല്ലോ. കല്ലിനുള്ളില്‍ ശില്പമുണ്ടെന്നും, വേണ്ടാത്തത് കളഞ്ഞാലേ അത് ശില്പമായിത്തീരൂവെന്നും, അധര്‍മ്മത്തെ ചൂണ്ടുന്നത് ധര്‍മ്മമാണെന്നുമെല്ലാമുള്ള അമ്മയുടെ കാഴ്ചപ്പാട് നാം പലപ്പോഴും കേട്ടിട്ടുള്ളതാണ്. തന്റെ കുഞ്ഞിന് അറിവും പ്രായോഗിക അദ്വൈത സംസ്കാരവും നൽകാനും ലോകത്തിന് ഉപകാരിയായി മക്കളെ സമർപ്പിയ്ക്കുവാനുമുള്ള കടമ അമ്മമാരുടേതാണെന്ന് ദമയന്തിയമ്മയെ ഉദാഹരിച്ചാണ് തന്റെ ആശ്രമ മക്കളോട് അമ്മ, ശ്രീ. മാതാ അമൃതാനന്ദമയി ദേവി പറഞ്ഞുകൊടുക്കാറുള്ളത്.

‘അമ്മ’ എന്നത് ഈശ്വരന്റെ പ്രതിനിധിയെപ്പോലാണ്. ജന്മം തരുന്ന അമ്മമാർ മാത്രമല്ല, ഈ ഭൂമി അടക്കം ഏറ്റവും ഉൽകൃഷ്ടവും ആശ്രയവും ആയതെന്തും മാതൃഭാവത്തിൽ കാണാനാണ് നമുക്കിഷ്ടം. പ്രാപഞ്ചിക ശക്തിയെ അമ്മയായി കണ്ട് ആരാധിയ്ക്കുന്ന രീതി അനാദികാലം മുതലേ ഉണ്ട്. നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന മാതൃഭാവം ഉണർത്തുക എന്നതാണ് ലോകത്തിനുള്ള ഏക പ്രശ്ന പരിഹാരവും എന്ന് അമ്മ, ശ്രീ മാതാ അമൃതാനന്ദമയി ദേവിയും പറയാറുണ്ടല്ലോ. മാതൃത്വത്തിന്റെ അടിസ്ഥാന ഭാവം ഉപാധികളില്ലാതെ സ്നേഹിച്ച്, നയിക്കുക എന്നതാണ്. അങ്ങിനെയെങ്കിൽ ഈശ്വരന്റെ തത്വം മാതൃത്വമാണ്. എള്ളിൽ എണ്ണ കണക്കെ, അത് നമ്മിൽ ഓരോരുത്തരിലുമുണ്ട്, എല്ലാറ്റിലുമുണ്ട്. അത് സ്വയം രൂപം പൂണ്ട് അമ്മയായി നമുക്ക് മുൻപിലുണ്ട്. ഇന്ന് അത് ഏറ്റവും കൂടുതൽ അനുഭവിയ്ക്കാൻ നമുക്ക് സുകൃതവുമുണ്ട്. ഈ സുകൃതത്തെ നമുക്ക് സമ്മാനിയ്ക്കാൻ നിയോഗമായ വന്ദ്യ മാതാവ് ശ്രീ. ദമയന്തിയമ്മയുടെ ദീപ്തമായ ഓർമ്മകളിൽ കോടി പ്രണാമങ്ങൾ…

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

-സനൂപ് സദാനന്ദൻ

അമ്മയുടെ ദർശനത്തിനായി അമൃതപുരിയിൽ എത്തിയിട്ടുള്ളവർക്ക് ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ഒരു മുഖമാണ് ദമയന്തിയമ്മയുടേത്. സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ വന്ദ്യയായ മാതാവ്, ഗ്രാമീണ നൈർമല്യവും, വാത്സല്യവും തുളുമ്പുന്ന ആ പുഞ്ചിരിയും, ലാളിത്യവും ആർക്കും വിസ്മരിക്കുവാൻ സാധിക്കുന്നതല്ല. പുണ്യശ്ലോകയായ ആ മാതാവ് ഇന്ന് ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു.

ദമയന്തിയമ്മ

“അമ്മയെ ലോകമെങ്ങുമുള്ള നിരവധിയാളുകൾ ഗുരുവായി കാണുന്നു, എന്നാൽ അമ്മയുടെ ഗുരു ആരാണ്?” ഒരിക്കൽ ഒരു മാധ്യമപ്രവർത്തകൻ ശ്രീ മാതാ അമൃതാനന്ദമയി ദേവിയോട് ചോദിച്ചു. സ്വതസിദ്ധമായ പുഞ്ചിരി തൂകികൊണ്ട് അമ്മ പറഞ്ഞത് ഈ പ്രപഞ്ചത്തിൽ ഓരോന്നിൽ നിന്നും നമുക്ക് പഠിക്കാനുണ്ട്, അതുകൊണ്ടു തന്നെ പ്രപഞ്ചം മുഴുവൻ അമ്മയ്ക്ക് ഗുരുവാണ് എന്നാണ്. എന്നാൽ ഒരു വ്യക്തിയെ എടുത്തു പറയണമെങ്കിൽ അത് അമ്മയുടെ മാതാവായ ദമയന്തിയമ്മയായിരിക്കും എന്ന് അമ്മ കൂട്ടിച്ചെർത്തു. ദമയന്തിയമ്മ എങ്ങനെയാണ് മൂല്യാധിഷ്ടിതമായ ഒരു ജീവിതവീക്ഷണം പുലർത്തിയതെന്നും, അത് എപ്രകാരമൊക്കെ അമ്മയെ സ്വാധിനിച്ചു എന്നുമൊക്കെ അമ്മ തന്നെ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. (കൂടുതൽ ഇവിടെ വായിക്കുക)

കൊല്ലം ജില്ലയിലെ ഒരു സാധാരണ കടലോരഗ്രാമത്തിൽ ജനിച്ചു വളർന്ന ദമയന്തിയെന്ന ബാലികയ്ക്ക് വേണ്ടി കാലം കരുതിവച്ചിരുന്നത് അസാധാരണമായ ഒരു നിയോഗമായിരുന്നു. ഗുരുവായും, മാതാവായും, ആശ്രയകേന്ദ്രമായും ജനകോടികൾ നെഞ്ചേറ്റുന്ന ഒരു വിശിഷ്ട വ്യക്തിത്വത്തിന് ജന്മം നൽകുക! ഇന്ന് ലോകത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ, രാഷ്ട്രത്തലവന്മാർ, പണ്ഡിതശ്രേഷ്ഠന്മാർ ഒക്കെ അമൃതപുരിയിലെത്തുന്നു, എല്ലാവർക്കും മാതാ അമൃതാനന്ദമയി ദേവി “അമ്മ”യാണ്. അമ്മയ്ക്ക് അവരൊക്കെ മക്കളും. എന്നാൽ ആ അമ്മയ്ക്ക് ജന്മം നൽകുക, മകളായി വളർത്തുക എന്ന മഹാഭാഗ്യം സിദ്ധിച്ചത് ദമയന്തിയമ്മയ്ക്കായിരുന്നു. മിതവ്യയം, സഹജീവിസ്നേഹം, കൃത്യനിഷ്‌ട, സൂക്ഷ്മത, ഭക്തി തുടങ്ങി ഓരോ ഗുണവും ദമയന്തിയമ്മയുടെ പ്രവർത്തികളിൽ കാണാമായിരുന്നുവെന്നു അമ്മ പറയാറുണ്ട്.

വേദാന്തമോ, ആധ്യാത്മിക ശാസ്ത്രങ്ങളോ പഠിച്ചിട്ടില്ല എങ്കിലും, ആ തത്ത്വങ്ങൾ ദമയന്തിയമ്മയെ പോലുള്ളവരുടെ ഓരോ പ്രവർത്തിയിലും കാണാൻ സാധിക്കുമെന്ന് അമ്മ പറയാറുണ്ട്. വീട്ടിൽ ആരെങ്കിലും അതിഥികൾ വന്നാൽ, ചോറും കൂട്ടാനുമൊക്കെ കൊടുത്ത് അവരെ ദമയന്തിയമ്മ സത്കരിക്കും. ഭക്ഷണം തീർന്നുപോയാൽ കുഞ്ഞുങ്ങൾക്ക് കഞ്ഞിവെള്ളത്തിൽ തേങ്ങ ചിരകിയിട്ട് നൽകും, മിക്കപ്പോഴും വീട്ടുകാർക്ക് പിന്നെയൊന്നും കഴിക്കാൻ ഉണ്ടാവില്ല. എന്നാൽ അപ്പോഴും അതിഥികളുടെ വിശപ്പ് ശരിക്കും മാറിയോ എന്നതായിരിക്കും ദമയന്തിയമ്മയുടെ ചിന്ത. അമ്മയുടെ അഭിപ്രായത്തിൽ ഇതുതന്നെയാണ് പ്രായോഗികമായ വേദാന്തം. ഇടതുകൈ വേദനിക്കുമ്പോൾ വലതുകൈ തലോടുന്നതുപോലെ, അപരന്റെ ദുഖത്തെ സ്വന്തം ദുഖമായും, അപരന്റെ സുഖത്തെ സ്വന്തം സുഖമായും അറിയുന്നതാണ് ശരിയായ ആത്മീയത. ഈ ഗുണം ദമയന്തിയമ്മയിൽ, അമ്മ ദർശിച്ചു.
ഇന്ന് ലോകമെമ്പാടുമുള്ള ആശ്രമശാഖകളും, സ്ഥാപനങ്ങളും വഴിനടക്കുന്ന സേവാപ്രവർത്തനങ്ങളെല്ലാം ഈ പ്രായോഗിക വേദാന്തത്തിന്റെ നിദർശനമാണ്.

ഓരോ പ്രകാശനാളത്തിനു പിന്നിലും സ്വയമെരിഞ്ഞു തീരുന്ന ഒരു തിരിയുണ്ട് എന്ന് പറയുന്നതുപോലെ, “അമ്മയുടെ അമ്മ” എന്ന മഹാഭാഗ്യത്തിന് പിന്നിലും ദമയന്തിയമ്മ നടന്നു തീർത്ത കഠിനമായ വഴികളുണ്ട്.

ഓരോ പ്രകാശനാളത്തിനു പിന്നിലും സ്വയമെരിഞ്ഞു തീരുന്ന ഒരു തിരിയുണ്ട് എന്ന് പറയുന്നതുപോലെ, “അമ്മയുടെ അമ്മ” എന്ന മഹാഭാഗ്യത്തിന് പിന്നിലും ദമയന്തിയമ്മ നടന്നു തീർത്ത കഠിനമായ വഴികളുണ്ട്. കടലിനെ ആശ്രയിച്ചു ജീവിക്കുന്ന തികച്ചും സാധാരണക്കാരായ മനുഷ്യർ അധിവസിക്കുന്ന ഒരു തീരദേശ ഗ്രാമമായിരുന്നു ആലപ്പാട്. ഈശ്വര വിശ്വാസികളും, ആചാരാനുഷ്ഠാനങ്ങളിലൊക്കെ നിഷ്ഠയുള്ളവരുമായിരുന്നുവെങ്കിലും, ആധ്യാത്മികതയെക്കുറിച്ചോ, ധ്യാനം മുതലായ സാധനാചര്യകളെക്കുറിച്ചോ ഒട്ടുവളരെപ്പേരും അജ്ഞരായിരുന്നു. അതുകൊണ്ടുതന്നെ ധ്യാനത്തിലിരിക്കുന്ന കുഞ്ഞു സുധാമണി, മാതാപിതാക്കളിൽ ജനിപ്പിച്ച കൗതുകം, ആശങ്കയ്ക്ക് വഴിമാറാൻ അധികസമയം വേണ്ടിവന്നില്ല. ആരെങ്കിലും പട്ടിണിയാണെന്നറിഞ്ഞാൽ അമ്മ വീട്ടിലെ സാധനങ്ങളൊക്കെ എടുത്ത് അവർക്ക് കൊണ്ട് കൊടുക്കും, ഒരിക്കൽ സ്വന്തം കമ്മൽ പോലും അമ്മ ഇപ്രകാരം ഊരി നൽകി. വീട്ടിലെ പണികളൊക്കെ എടുക്കുമെങ്കിലും, തരം കിട്ടിയാൽ ഭാവസമാധിയിൽ മണിക്കൂറുകളോളം നിശ്ചലയാകും.
ഇങ്ങനെ അമ്മയുടെ സവിശേഷ പ്രകൃതം ദമയന്തിയമ്മയുടെ മനസ്സിൽ തീകോരിയിട്ടു.

അമ്മയ്ക്ക് ഉമ്മനൽകുന്ന ദമയന്തിയമ്മ

ഗ്രാമത്തിലെ സ്ത്രീ ജീവിതങ്ങൾക്ക്, പാരമ്പര്യം നിശ്ചയിച്ചുവച്ച ചില വേലിക്കെട്ടുകളുണ്ടായിരുന്നു. ഉറക്കെ ചിരിക്കരുത്, അന്യപുരുഷന്മാരോട് സംസാരിക്കരുത്, അങ്ങനെ ഒരായിരം വേലിക്കെട്ടുകൾ. എന്നാൽ അത്തരം മാമൂലുകളെയൊക്കെ സഹജമായ മാതൃസ്നേഹത്താൽ നിഷ്പ്രഭമാക്കുകയായിരുന്നു അമ്മ. ആരെങ്കിലും ദുഖിക്കുന്നു കണ്ടാൽ, ആണായാലും, പെണ്ണായാലും, മനുഷ്യനായാലും, മൃഗമായാലും ഓടിച്ചെന്നു അവരെ സാന്ത്വനിപ്പിക്കും, കഴിയുന്ന സഹായം ചെയ്യും. പരിഹസിക്കാനും, കുറ്റപ്പെടുത്തുവാനും ആളുകളുണ്ടായിരുന്നു. ഈ കനൽവഴികളൊക്കെ താണ്ടി, അമ്മ മുന്നോട്ടു നടന്നു, ഒപ്പം ദമയന്തിയമ്മയും. ഒരിയ്ക്കൽ മുള്ളു വിരിച്ച വഴികളിൽ ലോകം പൂക്കൾ വിതാനിക്കുന്നതും ദമയന്തിയമ്മ കണ്ടു. തന്റെ മകളെ ലോകമിന്ന് സ്നേഹപൂർവ്വം “അമ്മ” എന്ന് വിളിക്കുന്നു. താൻ മടിയിലിരുത്തി ലാളിച്ച കുഞ്ഞിന്റെ മടിത്തട്ടിൽ തലചായ്ച്ച് ദമയന്തിയമ്മയും, “അമ്മേ” എന്നു വിളിക്കുന്നു.

അമ്മയെന്ന മഹാപുണ്യത്തെ ലോകത്തിനു സമ്മാനിച്ച ദമയന്തിയമ്മ ജീവിതസപര്യ പൂർത്തിയാക്കിയിരിക്കുന്നു. ദ്വാപരയുഗപുണ്യത്തിനെ ലാളിക്കാൻ ഭാഗ്യം സിദ്ധിച്ച യശോദാമ്മയെക്കുറിച്ച് ചോദിക്കാറുള്ള ചോദ്യം അറിയാതെ മനസ്സിൽ മുഴങ്ങുന്നു. “എന്ന തവം സെയ്തനേ.. “

-സൂരജ് സുബ്രഹ്മണ്യൻ

ദമയന്തിയമ്മയുടെ ത്യാഗ-തപോനിഷ്ഠമായ ജീവിതം അമ്മയുടെ – മാതാ അമൃതാനന്ദമയീദേവിയുടെ മനസ്സിൽ എന്നും നിറസാന്നിദ്ധ്യമായി തുളുമ്പി നിന്നു. ശിഷ്യരോടും ഭക്തരോടും നിത്യേനയെന്നോണം അമ്മ നടത്താറുള്ള സത്സംഗങ്ങളിലും അമൃത സല്ലാപങ്ങളിലും ദമയന്തിയമ്മയുടെ ഓർമ്മകളും ഉപദേശങ്ങളും ശിക്ഷണങ്ങളും ആവർത്തിച്ച് ഓടിയെത്തുമായിരുന്നു. “എല്ലാവരിലും എല്ലാത്തിലും ഈശ്വരനെക്കണ്ട് ആദരിക്കാനും സ്നേഹിക്കാനും സേവിക്കാനും സ്വന്തം ജീവിതത്തിലൂടെ എന്നെ പഠിപ്പിച്ചത് ദമയന്തിയമ്മയാണ്” എന്ന് അമ്മ കൂടെക്കൂടെ ഓർക്കും.

അമ്മയും ദമയന്തിയമ്മയും

സത്യത്തിന്റെയും ധർമ്മത്തിന്റെയും പാതയിൽനിന്ന് അണുവിടപോലും വ്യതിചലിക്കാതെ തന്റെ മക്കൾ വളർന്നുവരണമെന്നത് ദമയന്തിയമ്മയ്ക്ക് നിർബന്ധമായിരുന്നു.

ആ തപോനിഷ്ഠമായ ജീവിതത്തെക്കുറിച്ചോർക്കവേ അമ്മ പറഞ്ഞു ”ആഴ്ചയിൽ ഏഴു ദിവസങ്ങൾ ഉണ്ടെങ്കിൽ നാല് ദിവസവും ദമയന്തിയമ്മയ്ക്ക് വ്രതവും ഉപവാസവുമായിരിക്കും. ദമയന്തിയമ്മ ഉപവാസം മുഴുമിക്കാറാകുമ്പോൾ തെങ്ങിൽ നിന്നും തനിയേ കരിക്ക് വീഴുക പതിവാണ്.

“ദമയന്തിയമ്മയുടെ ജീവിതം മുഴുവൻ പ്രായോഗിക വേദാന്തമായിരുന്നു. ദമയന്തിയമ്മയെന്നും വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേൽക്കും. ഉണർന്നാൽ ആദ്യം ഭൂമിയെത്തൊട്ട് വണങ്ങും. കുളി കഴിഞ്ഞാൽ മണിക്കൂറുകൾ നീളുന്ന നാമജപവും പ്രാർത്ഥനയുമാണ്. ഹരിനാമകീർത്തനം എന്നും ചൊല്ലും.

“സൂര്യനുദിക്കുന്നതിന് മുമ്പ് തന്നെ മുറ്റം തൂത്ത് വൃത്തിയാക്കിയിരിക്കണം.സൂര്യനെ ചൂല് കാണിക്കാൻ പാടില്ല. ഒരു ചെറിയ അഴുക്കോ ഈർക്കിലയുടെ കഷ്ണമോ എവിടെയും കാണുവാൻ പാടില്ല. പുറകോട്ട് തൂത്ത് തൂത്ത് പോകണം. ചൂലിൽനിന്നും ഒരു ഈർക്കിലി പോലും ഊർന്ന് വീഴരുത്. കാരണം ഒരു ഈർക്കിലി നഷ്ടപ്പെട്ടാൽ മുഴുവൻ ചൂലും നഷ്ടമാവാൻ പിന്നെ അധികം താമസമുണ്ടാവില്ല. ഒരു ഈർക്കിലയിൽ ഒരു മുഴുവൻ ചൂലിനെയാണ് ദമയന്തിയമ്മ കണ്ടത്. ചെറുതിൽ വലുതിനെക്കാണണം. ശ്രദ്ധയാണ് കർമ്മത്തെ ഈശ്വരപൂജയാക്കി മാറ്റുന്നത്. എല്ലാത്തിലും ഈശ്വരനുണ്ട്. ഒരു ഈർക്കിലയെ സൃഷ്ടിക്കാൻ നമുക്ക് കഴിയുമോ? അതിനാൽ അതിനെ നഷ്ടപ്പെടുത്താനും നമുക്ക് അവകാശമില്ല.”

“വേസ്റ്റ്‌ പേപ്പറാണെങ്കിലും അതിൽ ചവിട്ടാൻ പാടില്ല കാരണം അക്ഷരം സരസ്വതിയാണ്. നദി ദേവിയാണ്, അതില്‍ മൂത്രമൊഴിയ്ക്കാൻ പാടില്ല.” ആ ഉപദേശത്തിലും ഒരു പ്രായോഗിതയുണ്ട് കാരണം നമ്മൾ നദിയെ അഴുക്കാക്കിയാൽ അതിന്റെ ദോഷം പിന്നെ അതിൽ കുളിക്കാൻ വരുന്ന നമ്മൾക്ക് തന്നെയാണ്.

ഒന്നും ദമയന്തിയമ്മയ്ക്ക് നിസ്സാരമല്ല. സകലതും ഈശ്വരന്റെ ഭിന്നഭിന്ന രൂപങ്ങൾതന്നെ. ആ ഭക്തിയും ശ്രദ്ധയും കരുതലും ദമയന്തിയമ്മയുടെ ജീവിതത്തിൽ ഉടനീളം കാണാൻ സാധിക്കും. ഒരു സംഭവം അമ്മ ഓർമ്മിക്കുന്നു “കുട്ടികൾക്ക് കഞ്ഞി കുടിക്കാൻ പ്ലാവില കൊണ്ടുവരാൻ ദമയന്തിയമ്മ പറഞ്ഞു. അമ്മ നോക്കിയപ്പോൾ എട്ടുപത്ത് ഇലകളുള്ള ഒരു തണ്ട് ഒടിഞ്ഞുകിടക്കുന്നതാണ് കണ്ടത്. അത് എടുത്തു. പച്ചിലകളുള്ള തണ്ട് ഓടിച്ചെന്ന് കരുതി ദമയന്തിയമ്മയിൽ നിന്നും കണക്കിന് അടികിട്ടി. നാല് ഇല മാത്രം ആവശ്യമുള്ളയിടത്ത് എട്ട് ഇല ഒടിക്കാൻ ആർക്കും അവകാശമില്ല. എന്തും ആവശ്യത്തിലധികം എടുത്താൽ അത് അധർമ്മമാണ്. താൻ മക്കളെയെന്നും ഉപദേശിക്കാറുള്ള ഈ പാഠം ദമയന്തിയമ്മയാണ് എന്നെ പഠിപ്പിച്ചത്.”

ദമയന്തിയമ്മ

“ഒമ്പത് മക്കളും ബന്ധുക്കളുടെ മക്കളുമടക്കം ഒരു വലിയ കൂട്ടുകുടുംബമായിരുന്നു ദമയന്തിയമ്മയുടേത്. ഇല്ലായ്മയുടെ ബുദ്ധിമുട്ടുകൾ നല്ലവണ്ണം അനുഭവിച്ചിരുന്നു. പലപ്പോഴും കുട്ടികൾക്ക്തന്നെ നിറച്ച് ഭക്ഷണം കഴിക്കാൻ പോലുമുണ്ടാവില്ല. എങ്കിലും അതിഥികൾ വരുന്നത് ദമയന്തിയമ്മയ്ക്ക് എന്നും സന്തോഷമാണ്. അവർ വന്നാൽ വീട്ടിൽ കുട്ടികൾക്ക് വേണ്ടി ഉണ്ടാക്കിയത് അങ്ങനെതന്നെ അവർക്ക് നൽകും. എന്നിട്ട് ഞങ്ങൾക്ക് കഞ്ഞി വെള്ളത്തിൽ തേങ്ങ ചിരകിയിട്ട് നൽകും. അപ്പോളും തന്റെ മക്കളെക്കുറിച്ചല്ല ദമയന്തിയമ്മയ്ക്ക് ആധി. മറിച്ച് അതിഥികൾക്ക് വയറ് നിറഞ്ഞോ അവർക്ക് തൃപ്തിയായോ എന്നെല്ലാമാണ്. ദമയന്തിയമ്മ തന്നെയും തന്റെ മക്കളെയും കവിഞ്ഞാണ് അവരെ കണ്ടത്. അതിഥികളെ അകത്ത് കടത്തിയിട്ട് ദമയന്തിയമ്മ ഞങ്ങളെ പുറത്ത് കടത്തും. അവർക്ക് കൊടുക്കാൻ അലക്കിയ വസ്ത്രങ്ങൾ എപ്പോഴും ദമയന്തിയമ്മ വീട്ടിൽ സൂക്ഷിക്കുമായിരുന്നു.

“ഇവിടങ്ങളിൽ കടലിന്റെ കനിവിനെ ആശ്രയിച്ചിട്ടുള്ള ജീവിതമായതിനാൽ അന്ന് പല വീടുകളിലും പട്ടിണിയായിരിക്കും. വീട്ടിൽ ചോറ് വെച്ചാൽ അഞ്ചു പേർക്കെങ്കിലും കഴിക്കാറുള്ളത് ദമയന്തിയമ്മ മാറ്റിവയ്ക്കും. അടുത്തുള്ള വീട്ടിലെ കുട്ടികൾക്ക് കൊണ്ട് കൊടുത്തിട്ട് വരാൻ പറയും. ചിലപ്പോൾ തീയെടുക്കുവാൻ എന്നെ അടുത്തുള്ള വീടുകളിലേക്ക് അയക്കും. ആ സമയം ആ വീടുകൾ വൃത്തിയല്ലെങ്കിൽ ആ സമയം അവിടം തൂത്ത് വൃത്തിയാക്കണമെന്നത് ദമയന്തിയമ്മയ്ക്ക് നിർബന്ധമാണ്. ദമയന്തിയമ്മ ശാസ് ത്രമൊന്നും പഠിച്ചിട്ടില്ല പക്ഷെ ആ ജീവിതം തന്നെ വേദാന്തമായിരുന്നു. ഏതിലും ദമയന്തിയമ്മ ഈശ്വരനെക്കണ്ടു. ദമയന്തിയമ്മയിൽനിന്നും ഒത്തിരി അടി കിട്ടിയിട്ടുണ്ട് എന്നാൽ ആ ശിക്ഷണങ്ങളിൽ നിന്നാണ് ശ്രദ്ധയുടെയും നിഷ്ഠയുടെയും പാഠങ്ങൾ അമ്മ പഠിച്ചത്.”

അമ്മയ്ക്ക് ഉമ്മ നൽകുന്ന ദമയന്തിയമ്മ

ദമയന്തിയമ്മ ജനിച്ചത് കരുനാഗപ്പള്ളി താലൂക്കിൽ പണ്ടാരത്തുരുത്ത് കിണറ്റുമൂട്ടിൽ എന്ന തറവാട്ടിലാണ്. അച്ഛന്റെ പേര് പുണ്യൻ അമ്മയുടെ പേര് കറുത്തകുഞ്ഞ്. തന്റെ മകളായ സുധാമണി വീട്ടുജോലികളെല്ലാം ചെയ്യുമെങ്കിലും ഇടയ്ക്കിടെ ഈശ്വര ഉന്മത്തയായ് ഭാവസമാധിയിൽ മുഴുകി മണിക്കൂറുകൾ തന്നെ കടന്നുപോകുന്നതും അടുത്തുള്ള പാവപ്പെട്ട വീടുകളിൽ ഉള്ളവർക്ക് സ്വന്തം വീട്ടിൽനിന്നും സാധനങ്ങൾ എടുത്തുനൽകുന്നതുമെല്ലാം ദമയന്തിയമ്മയെ പലപ്പോഴും ദുഃഖിതയാക്കിയിരുന്നു. അമ്മയുടെ ആധ്യാത്മിക മഹത്വം ജനങ്ങൾ അറിഞ്ഞുതുടങ്ങിയതോടെ അമ്മയെ കാണാൻ എത്തുന്നവരുടെ എണ്ണവും വർധിച്ചുവന്നു. ഇതെല്ലാം ദമയന്തിയമ്മയ്ക്കും സുഗുണാനന്ദനും മകളെക്കുറിച്ചുള്ള ആധിയ്ക്ക് കാരണമായിത്തീർന്നു. എന്നാൽ കാലം പിന്നിട്ടപ്പോൾ മകളുടെ മഹത്വവും ദിവ്യതയും മാതാപിതാക്കളായ ദമയന്തിയമ്മയ്ക്കും സുഗുണാനന്ദനും സംശയലേശമെന്യേ ബോധ്യമായി. ആ മാതാപിതാക്കൾ അമ്മയുടെ ഭക്തരും ശിഷ്യരുമായിത്തീർന്നു. ലോകമെമ്പാടുമുള്ള ദുഃഖിക്കുന്ന മാനവരാശിക്ക് സാന്ത്വനത്തിന്റെയും മാതൃവാത്സല്യത്തിന്റെയും നിഷ്കളങ്കമായ ഈശ്വര പ്രേമത്തിന്റെയും അമൃതവർഷമായി വന്നെത്തിയ മാതാ അമൃതാനന്ദമയീദേവിയ്ക്ക് ജന്മം നൽകാൻ നിയോഗിതയായ പുണ്യവതിയായ ശ്രീ ദമയന്തിയമ്മയുടെ ദീപ്തസ്മരണകൾക്കു മുമ്പിൽ കോടി പ്രണാമങ്ങൾ.

-സ്വാമി ബ്രഹ്‌മാമൃതാനന്ദ പുരി (അമ്മയുടെ മൊഴികളെ അടിസ്ഥാനമാക്കി തയാറാക്കിയത് )

സ്വാമി തുരീയാമൃതാനന്ദ പുരി

ഉള്ളിലെ ഭീതി മറച്ചുടൻ ഗൗരവ
ഭാവം നടിച്ചു സുയോധനൻതാ,നിരു
വ്യൂഹരചനയെച്ചൂണ്ടിനിന്നാചാര്യ
ദ്രോണനോടോതിയ വാക്കിലെ മുള്ളുകൾ,
”പശ്യൈതാം, ധീമൻ ദ്രുപദാത്മജൻ, തവ
ശിഷ്യനാൽ നിർമ്മിതമീവ്യൂഢസഞ്ചയം
ഭീമനാൽ പാലിക്കുമിപ്പാണ്ഡവാനീക-
മാകവേ പര്യാപ്തമെന്നു കാണുന്നു നാം
ഭീഷ്മാഭിരക്ഷിതം കൗരവവ്യൂഢമോ,
ഓർക്കുവിൻ, പര്യാപ്തമല്ലെന്നതും ഭവാൻ!”

എന്തേയിതീവിധമോതാൻ? പരാജയ
ഭീതിയോ, ഗർവ്വോ, വിവേകരാഹിത്യമോ?
ശിഷ്യനാണെങ്കിലും ശത്രുവിൻ പുത്രനെ
ശത്രുവായ്ത്തന്നെ നിനയേ്ക്കണമെന്നതോ?
ഇംഗിതഗോപനം രാജധർമ്മം, ഭയം
ഉള്ളിലുണ്ടേലും പുറത്തരുതെന്നതോ?
തെല്ലൊരരക്ഷിതാബോധം മനസ്സിൻ്റെ
ചില്ലയിലെങ്ങാനൊളിഞ്ഞിരിക്കുന്നുവോ?
പൂർവ്വവൈരത്തെയുണർത്തിയുലർത്തണം,
ശിഷ്യവാത്സല്യം മനസ്സിൽക്കെടുത്തണം,
എന്നല്ല – പാണ്ഡുസുതന്മാരോടൊട്ടൊരു
കൂറുണ്ടതൊന്നു ധ്വനിപ്പിച്ചികഴ്ത്തണം.
ആചാര്യനിന്ദതൻ ദക്ഷിണയായത-
ങ്ങാദ്യം നിവേദിച്ചഹങ്കാരമത്തനായ്!

സർവ്വസൈന്യാധിപൻ ഭീഷ്മനാണെങ്കിലും
സർവ്വവിശ്വാസവും ദ്രോണനിലേറ്റിയോ?
വിശ്വാസമല്ലിതു – ദുർവ്വിനയം, പിന്നെ
തൊട്ടതിലൊക്കെയും സംശയബുദ്ധിയും.
ഭീഷ്മരെയല്ലതാനാശ്രയിക്കുന്നതെ-
ന്നുദ്യോഗപൂർവ്വം ധ്വനിപ്പിക്കയെന്നതും.

പിന്നെയുമുണ്ടുനേർവ്യാഖ്യാനമീവിധം,
‘കൊല്ലില്ല പാണ്ഡവരിൽ താനൊരാളെയും’
എന്നുള്ള ഭീഷ്മവചനത്തെയോർക്കുകിൽ
കില്ലില്ല – ദ്രോണനിലൂന്നണമാഹവം.
നിർവൈരമല്ലിവിടാവശ്യം, ദുർഘട
വാപി കടത്തുവാൻ ദ്രോണനൊരാൾ മതി.
കൊല്ലാൻ പിറന്നവനെങ്കിലും നേർവഴി-
ക്കെല്ലാം പഠിപ്പിച്ച ശിഷ്യവാത്സല്യ,മീ
സംഗ്രാമഭൂമിയിൽ വേണ്ട,വേ,ണ്ടാളട്ടെ-
മുൻവൈരം; ആഹവവഹ്നിയിലെണ്ണയായ്-
ത്തീരട്ടെ, പാണ്ഡവവംശദ്രുമത്തിൻ്റെ
തായ്‌വേരു നീറട്ടെ, വെന്തൊടുങ്ങീടട്ടെ!

ഈവിധമെല്ലാം ധ്വനിപ്പിച്ചു, സംഗരാ-
വേശം ജ്വലിപ്പിച്ചു – ‘കാട്ടുതീതാണ്ഡവം’
പത്തുമെട്ടുംദിനം ചെന്നവാറേതുമേ
ശേഷിച്ചതില്ലൊരാൾപോലുമക്കൗരവ
വംശവൃക്ഷത്തിൻ്റെ ചാരം ചികഞ്ഞസ്ഥി
തേടുവാൻ! ഇന്നുമനാഥം കിടക്കയാ,-
ണശ്രുതീർത്ഥം തൊട്ടുരുളനേദിക്കുവാ-
നില്ലൊരാൾ, ആഹന്ത! ദുഷ്‌കൃതവൈഭവം!

അകലെനിന്നിരുന്ന ഭക്തജനവൃന്ദം മെല്ലെ അമ്മയുടെ ചുറ്റും കൂടി. അമ്മ അവരേയും കൂട്ടി കളരിമണ്ഡപത്തിൽ വന്നിരുന്നു.
ഒരു ഭക്തൻ: അമ്മ രാവിലെ ബ്രഹ്മചാരികളോടു സംസാരിക്കുമ്പോൾ പറഞ്ഞ ഒരു കാര്യത്തിൽ എനിക്കു് ഒരു സംശയം.
അമ്മ: അതെന്താ മോനേ?
ഭക്തൻ: അമ്മ പറഞ്ഞു, ലൗകികം പട്ടിക്കാട്ടത്തിനു സമമാണെന്ന്. ലൗകികജീവിതത്തെ അത്ര മോശമായിക്കാണണോ?
അമ്മ: (ചിരിച്ചുകൊണ്ട്) മോനേ, അതു് അമ്മ ബ്രഹ്മചാരികളോടു പറഞ്ഞതല്ലേ. അത്ര വൈരാഗ്യം വന്നാലേ അവർക്കു് ആദ്ധ്യാത്മികതയിൽ പിടിച്ചുനില്ക്കാൻ പറ്റൂ. ലക്ഷ്യബോധമുള്ള ഒരു ബ്രഹ്മചാരിക്കു ലൗകികജീവിതം തീരെ ഉൾക്കൊള്ളുവാൻ കഴിയില്ല. ഈ ഭാവനകൊടുത്തു നീങ്ങിയാലേ അവനു ലക്ഷ്യത്തിലെത്തിച്ചേരാൻ സാധിക്കൂ. അല്ലെങ്കിൽ വിഷയഭോഗങ്ങളിൽക്കുടുങ്ങി ശക്തി നഷ്ടമാകും.

ഒരാൾക്കു പട്ടാളത്തിലാണ് ജോലി. മറ്റൊരാൾക്കു പോലീസിലും. പട്ടാളക്കാരനു്, പട്ടാളക്കാരനുവേണ്ട ട്രെയിനിങാണു വേണ്ടത്. പോലീസുകാരനു് അവൻ്റെ ജോലിക്കനുസരിച്ച ട്രെയിനിങ്. അതുപോലെ ബ്രഹ്മചാരിക്കും ഗൃഹസ്ഥാശ്രമിക്കും നല്‌കേണ്ട ഉപദേശങ്ങൾ വ്യത്യസ്തമാണ്. രണ്ടുപേരുടേയും ലക്ഷ്യം ഒന്നാണെങ്കിലും, മാർഗ്ഗത്തിൻ്റെ തീവ്രതയ്ക്കു വ്യത്യാസമുണ്ട്. ബ്രഹ്മചാരി തൻ്റെ ബന്ധങ്ങളെല്ലാം വെടിഞ്ഞു്, ഈ മാർഗ്ഗത്തിനുവേണ്ടി തന്നെത്തന്നെ പൂർണ്ണമായി സമർപ്പിച്ചു കഴിഞ്ഞു. ഓരോ ചുവടിലും അവൻ വൈരാഗ്യത്തിൻ്റെ മന്ത്രമാണു് ഉരുവിടുന്നതു്.

ഗൃഹസ്ഥാശ്രമം മോശമെന്നു് ഒരിക്കലും അമ്മ പറയില്ല. പണ്ടത്തെ ഋഷികളെല്ലാം ഗൃഹസ്ഥാശ്രമികളായിരുന്നില്ലേ. കൃഷ്ണനും, രാമനുമൊക്കെ ഗൃഹസ്ഥാശ്രമം സ്വീകരിച്ചവരല്ലെ. എങ്കിലും ബ്രഹ്മചര്യം ജീവിതവ്രതമാക്കി എടുത്തിട്ടുള്ളവർ ലൗകികജീവിതത്തെ പട്ടിക്കാട്ടമായിക്കണ്ടാലേ അവരിൽ വൈരാഗ്യം നിലനിർത്താൻ പറ്റൂ, പാതയിൽനിന്നും തെറ്റാതിരിക്കുകയുള്ളു. ബ്രഹ്മചാരിക്കു പൂർണ്ണവൈരാഗ്യത്തിൻ്റെ മാർഗ്ഗമാണു് ഉപദേശിക്കേണ്ടത്. ഗൃഹസ്ഥാശ്രമിമക്കളിലും വൈരാഗ്യം ഉണർന്നു കാണുന്നതു് അമ്മക്കു വലിയ സന്തോഷമാണ്. ആ ജ്വാല കെടാതെ സൂക്ഷിച്ചാൽ മതി, ക്രമേണ അവർക്കു ലക്ഷ്യം നേടാം. എന്നാൽ പൂർണ്ണവൈരാഗ്യം വരാതെ എല്ലാം ഇട്ടെറിഞ്ഞു സന്ന്യാസത്തിനിറങ്ങാൻ അമ്മ പറയില്ല.

ഹിമാലയത്തിൽപ്പോയി കണ്ണുമടച്ചിരുന്നു മോക്ഷം മാത്രം ലക്ഷ്യമാക്കുന്നതല്ല അമ്മ ഉപദേശിക്കുന്ന മാർഗ്ഗം. സാഹചര്യത്തെ അതിജീവിക്കാൻ പഠിക്കണം. കാട്ടിലിരിക്കുമ്പോൾ പട്ടിയെക്കണ്ടാൽ ഇനി കൂവുകയില്ലെന്നു കുറുക്കൻ വിചാരിക്കും. പട്ടിയുടെ മുമ്പിൽപ്പെട്ടാൽ ശീലംകൊണ്ടു് അറിയാതെ കൂവിപ്പോകും. വിഷയങ്ങളുടെ നടുക്കു ജീവിച്ചിട്ടും അവയിൽ ആസക്തിയോ മമതയോ വയ്ക്കാത്തവനാണു യഥാർത്ഥ ധീരൻ. ശരിയായ ഗൃഹസ്ഥാശ്രമി അങ്ങനെയായിരിക്കണം.

കായയുണ്ടായാൽ പൂവു കൊഴിയുംപോലെ വൈരാഗ്യം പാകമാകുമ്പോൾ ലൗകികമായ ആഗ്രഹങ്ങൾ തനിയെ വിട്ടുപോകും. അപ്പോൾ വീട്ടിലിരുന്നാലും കാട്ടിലിരുന്നാലും ഒരു വിഷയത്തിനും അയാളെ ബന്ധിക്കാനാവില്ല. ഈശ്വരസാക്ഷാത്കാരം മാത്രം ലക്ഷ്യമാക്കി നീങ്ങുന്നവനു്, മറെറാന്നിനും പ്രാധാന്യം നല്കുവാൻ സാധിക്കില്ല. ഭൗതികമായതൊന്നും ശാശ്വതമല്ല, ആനന്ദം ഉള്ളിലാണെന്നു് അവൻ മനസ്സിലാക്കികഴിഞ്ഞു.

ഭക്തൻ: പുറമെ സുഖം തേടിപ്പോകുന്ന മനസ്സിനെ എങ്ങനെ തിരിയെ കൊണ്ടുവരും?
അമ്മ: ഒട്ടകം വിശപ്പടക്കാൻ മുള്ളുചെടികൾ തിന്നും. അവസാനം മുള്ളുകൾകൊണ്ടു് അതിൻ്റെ വായിൽനിന്നും ചോര ഒലിക്കും. വിശപ്പടക്കാൻ എരിവിനോടുള്ള ഇഷ്ടംകൊണ്ടു മുളകുമാത്രം വാരിതിന്നാലോ? വായെരിയും, വയറു പുകയും. വിശപ്പടക്കാൻ പോയി, വേദനയും സഹിക്കേണ്ടിവന്നു. ഇതുപോലെ സുഖംതേടി, ഭൗതികവസ്തുക്കളെ ആശ്രയിച്ചാൽ അവസാനം ദുഃഖിക്കേണ്ടിവരും.

കസ്തൂരിമാൻ കസ്തൂരിയുടെ മണംതേടി പുറമേ എത്ര അലഞ്ഞാലും കസ്തൂരി കാണില്ല. മണം അതിൻ്റെ ഉള്ളിൽനിന്നുതന്നെയാണു് ഉയരുന്നതു്. ആനന്ദം ബാഹ്യവസ്തുക്കളിലല്ല, തൻ്റെ ഉള്ളിൽത്തന്നെയാണ്. ഈ വക കാര്യങ്ങൾ മനനംചെയ്തു വൈരാഗ്യം വന്നാൽപ്പിന്നെ, അവയ്ക്കു പിന്നാലെ മനസ്സു പായില്ല. പഴത്തിൻ്റെ തോടിലല്ല, നീരെന്നറിയുമ്പോൾ, നീരു കുടിക്കാൻ തോടു പൊളിച്ചു കളയില്ലേ. അതുപോലെയുള്ള ഒരു ഭാവമാണു സാധകർക്കു വേണ്ടതു്. അപ്പോൾ മനസ്സു് പുറമേക്കു പോവുകയില്ല. എല്ലാറ്റിൻ്റെയും തത്ത്വം കാണാൻ അവനു കഴിയും.