നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും പൂര്‍ണ്ണ സ്വാതന്ത്ര്യവും ഉത്സാഹവും നിറഞ്ഞതായിരിക്കണം. ജീവിതം ഉത്സവമായിത്തീരണം. പക്ഷേ, ഇതിനു നമുക്കു കഴിയുന്നുണ്ടോ? ജീവിതത്തെക്കുറിച്ചു് ആരോടു ചോദിച്ചാലും ദുഃഖത്തിന്‍റെ കഥകളേ പറയുവാനുള്ളൂ. എന്താണിതിനു കാരണം? മമത. മമതകൊണ്ടാണു നമുക്കു ദുഃഖമുണ്ടാകുന്നതു്. ഈ മമത വച്ചുകൊണ്ടിരിക്കുന്നതു മൂലം നമുക്കെന്തെങ്കിലും ഫലമുണ്ടോ? അതില്‍ നിന്നും നമുക്കെന്തെങ്കിലും കിട്ടുവാനുണ്ടോ? ഇവിടെയിരിക്കുന്ന മക്കളെല്ലാവരും, ഇവിടെയിരുന്നുകൊണ്ടു വീട്ടുകാരെക്കുറിച്ചു ചിന്തിച്ചാല്‍ അതുകൊണ്ടു് അവര്‍ക്കെന്തെങ്കിലും പ്രയോജനമുണ്ടോ? നമുക്കെന്തെങ്കിലും പ്രയോജനമുണ്ടോ? സമയമത്രയും നഷ്ടമായതു മാത്രം മിച്ചം.

വാസ്തവത്തില്‍ നമ്മള്‍ എപ്പോഴും ഏകരാണ്. കൂട്ടത്തിലിരിക്കുമ്പോഴും നമ്മള്‍ ഒറ്റയാണു്. ഒറ്റയ്ക്കിരിക്കുമ്പോഴും ഒറ്റയാണു്. അങ്ങനെയല്ലാത്ത ഏതെങ്കിലും അവസരമുണ്ടോ? ഇല്ല. എന്നിട്ടും നമ്മള്‍ മറ്റുള്ളവരെ ആശ്രയിച്ചാണു കഴിയുന്നതു്. മറ്റൊരാളുടെ ചിരിയിലാണു് ഇന്നു നമ്മുടെ ജീവിതം. മറ്റൊരാളോടുള്ള ദേഷ്യത്തിലാണു് ഇന്നു നമ്മുടെ ജീവിതം. ഒരാള്‍ ചിരിച്ചാല്‍ നമ്മള്‍ സന്തോഷിക്കും. ഒരാള്‍ ദ്വേഷിച്ചാല്‍ നമ്മള്‍ ദുഃഖിക്കും. ഒരുപക്ഷേ ആത്മഹത്യ ചെയ്യുവാനും മടിക്കില്ല. അതല്ലെങ്കില്‍ എതിരാളിയെ കൊല്ലാനായിരിക്കും പുറപ്പാടു്. ഇങ്ങനെ നാം നമ്മുടെ സ്വരൂപം വിട്ടു മറ്റൊന്നായിക്കൊണ്ടിരിക്കുകയാണു്. ഒരു നിമിഷംപോലും നമ്മള്‍ നമ്മളിലല്ല. അതിനാല്‍ നമ്മള്‍ ഓരോ കര്‍മ്മത്തിലും ഈ ബോധം കൊണ്ടുവരാന്‍ , കര്‍മ്മത്തില്‍ ജാഗ്രത കൊണ്ടുവരാന്‍ ശ്രമിക്കണം. അതിനുള്ള എളുപ്പമാര്‍ഗ്ഗമാണു ധ്യാനം.

നമുക്കെല്ലാം അറിവുണ്ടു്, എന്നാല്‍ ബോധമില്ല. ഇതുമൂലം നമ്മള്‍ എന്തിനുവേണ്ടിയാണോ ജനിച്ചതു്, അതു നേടാനാവുന്നില്ല. നമ്മള്‍ ഒന്നു ചിന്തിക്കുന്നു, പക്ഷേ പ്രവര്‍ത്തിക്കുന്നത് വേറൊന്നും. പറയാന്‍ ഭാവിക്കുന്നതൊന്നും, പറയുന്നതു വേറൊന്നുമാണു്. ഇങ്ങനെയായി- ത്തീര്‍ന്നിരിക്കുന്നു നമ്മുടെ ജീവിതം. നമ്മള്‍ ഏതോ ഒരു അര്‍ദ്ധസ്വപ്ന ത്തില്‍ കഴിയുന്നതുപോലെയാണു്. നമുക്കൊക്കെ ഇത്ര വയസ്സായിട്ടും, ശരിയായ ബോധത്തെ നമ്മുടെ ചിന്തയിലോ, വാക്കിലോ പ്രവൃത്തിയിലോ ഉണര്‍ത്താന്‍ കഴിയുന്നില്ല.

ഏതോ ഒരു ഉറക്കത്തിലാണു നമ്മളിന്നു കഴിയുന്നത്. വാക്കിലോ പ്രവൃത്തിയിലോ ശരിയായ ബോധം വരുന്നില്ല. അതിനാല്‍ നമ്മള്‍ ഉണരേണ്ടത് ഉള്ളില്‍നിന്നാണു്. അവിടെ നിന്നുമാണു നമ്മള്‍ ശരിക്കും വളരേണ്ടത്. അപ്പോള്‍ മാത്രമേ അറിവിനോടൊപ്പം ബോധം ഉണരുകയുള്ളൂ. സിഗററ്റു വലിക്കുന്നതു് ആരോഗ്യത്തിനു ഹാനികരമാണെന്നു സിഗററ്റു പായ്ക്കറ്റില്‍ത്തന്നെ എഴുതിയിട്ടുണ്ടു്. ഈ അറിവു സിഗററ്റു വലിക്കുന്ന എല്ലാവര്‍ക്കും ഉണ്ടുതാനും. എന്നിട്ടും അവര്‍ സിഗററ്റു വലിക്കുന്നു. എന്തിനു്, പുകവലി കാന്‍സറിനു കാരണം ആകുമെന്നറിഞ്ഞിട്ടും പുകവലിക്കുന്നു. പക്ഷേ, കാന്‍സര്‍ പിടിപെടുമ്പോള്‍ അവരില്‍ ബോധം ഉണരും. ബോധമുണരുമ്പോള്‍ തെറ്റില്‍നിന്നും പിന്തിരിയാന്‍ ശ്രമിക്കും. പിന്നെ ആഗ്രഹമുണ്ടെങ്കിലും സിഗററ്റു വലിക്കുകയില്ല. വലിച്ചാല്‍ മരിക്കുമെന്ന ബോധം ഉണര്‍ന്നു. അതിനാലാണമ്മ പറയുന്നതു്, ബോധമില്ലാത്തതുകൊണ്ടാണു നമ്മള്‍ തെറ്റു കള്‍ ചെയ്യുന്നതു് എന്നു്.

 
ഒരിക്കല്‍ ഒരാള്‍ ഒരു ഗുരുവിനെ സമീപിച്ചിട്ടു പറഞ്ഞു, ”ഗുരോ, എന്‍റെ ജോലി മോഷണമാണു്. അങ്ങനെ മോഷ്ടിച്ചു കിട്ടുന്നതുകൊണ്ടാണു ഞാന്‍ ജീവിക്കുന്നത്. എനിക്ക് ഈ തെറ്റില്‍നിന്നും മോചിതനാകണമെന്ന് ആഗ്രഹമുണ്ടു്. അതിന് അങ്ങെന്നെ അനുഗ്രഹിക്കണം.” ഗുരു പറഞ്ഞു, ”നിനക്കു മോഷണം നിര്‍ത്താനാകുകയില്ലെങ്കില്‍ നീ മോഷ്ടിച്ചതിനുശേഷം ആ വിവരം അവരോടു പറയുക. അല്ലെങ്കില്‍ പറഞ്ഞതിനു ശേഷം മോഷ്ടിക്കുക.” അദ്ദേഹം ഗുരുവിനെ വണങ്ങി യാത്രയായി. ഒരു ദിവസം ആ കള്ളന്‍ മോഷ്ടിക്കാനായി ഒരു വീട്ടില്‍ കയറി. അലമാരയുടെ പൂട്ടു തുറന്നു വിലപിടിപ്പുള്ള മാല കൈയിലെടുക്കുവാന്‍ ഭാവിക്കവേ, പെട്ടെന്നാണു ഗുരുവിന്‍റെ വാക്ക് ഓര്‍മ്മയില്‍ വന്നതു്. ‘ഞാനിതെടുത്തിട്ടു് ഉടമസ്ഥനോടു വിവരം പറഞ്ഞാല്‍ എന്നെ അവര്‍ പോലീസിലേല്പിക്കും. പോലീസില്‍നിന്ന് തല്ലു കിട്ടും. ജയിലിലടയ്ക്കും.’ ഇത്രയും ഓര്‍ത്തപ്പോഴേക്കും കൈ പെട്ടെന്നു പിന്‍വലിഞ്ഞു. എന്നാല്‍ വീണ്ടും അതെടുക്കുവാന്‍ മനസ്സ് പ്രേരിപ്പിച്ചു. പക്ഷേ സാധിച്ചില്ല. അതു മൂലമുണ്ടാകുന്ന ശിക്ഷകളെക്കുറിച്ചോര്‍ത്തപ്പോള്‍ അതെടുക്കുവാനായില്ല. പിന്തിരിഞ്ഞുപോന്നു. അടുത്തദിവസവും മോഷ്ടിക്കുവാനായില്ല. അയാള്‍ അവിടെനിന്നുമിറങ്ങി ഗുരുവിന്‍റെ സമീപം എത്തി. ഗുരുവിനോടു പറഞ്ഞു, ”അങ്ങെന്തു വിഡ്ഢിത്തമാണു് എന്നോടു പറഞ്ഞതു്. അങ്ങു പറഞ്ഞിരിക്കുന്നതു്, ഒന്നുകില്‍ മോഷ്ടിച്ചിട്ടു പറയണം, അല്ലെങ്കില്‍ പറഞ്ഞിട്ടു മോഷ്ടിക്കണം എന്നല്ലേ! പിന്നെ എങ്ങനെ മോഷ്ടിക്കുവാന്‍ സാധിക്കും?”

 
ഗുരു പറഞ്ഞു, ”നീ മോഷ്ടിക്കാതിരിക്കുവാന്‍ വേണ്ടിയാണു ഞാന്‍ അതു് ഉപദേശിച്ചതു്. എന്‍റെ വാക്കുകള്‍ നീ ഓര്‍ത്തപ്പോള്‍ ആ സാഹചര്യത്തില്‍ ശരിയായ ബോധം നിന്നില്‍ വന്നു. നീ ചെയ്യുവാന്‍ പോകുന്ന പ്രവൃത്തിയുടെ ഭവിഷ്യത്ത് എന്തെന്നു നീ മനസ്സിലാക്കി. അതിന്‍റെ ദോഷത്തെക്കുറിച്ചു ചിന്തിച്ചു. അതു നിന്നെ തെറ്റു ചെയ്യുന്നതില്‍ നിന്നും പിന്തിരിയുവാന്‍ സഹായിച്ചു.”
നമ്മള്‍ ചെയ്യുന്ന ഓരോ കര്‍മ്മത്തിന്‍റേയും ഭവിഷ്യത്തിനെക്കുറിച്ചു നമുക്കു ബോധമുണ്ടായാല്‍പ്പിന്നെ, നമുക്കു തെറ്റു ചെയ്യുവാന്‍ സാധിക്കയില്ല. ഈ ബോധം ഇല്ലാത്തതു കൊണ്ടാണു നമ്മള്‍ തെറ്റു ചെയ്യുന്നത്.

നമ്മുടെ കുട്ടികള്‍ ഇന്നു പലതരം വിഷയങ്ങളെപ്പറ്റി കൂടുതല്‍ അറിവുള്ളവരാണു്. എന്നാല്‍ ആദ്ധ്യാത്മികതയില്ലാത്ത അവരുടെ അറിവുകളെല്ലാം അടിത്തറയില്ലാതെ പണിതുയര്‍ത്തിയ വീടുപോലെയായിരിക്കുന്നു. ഇന്നു സ്‌കൂളും കോളേജുമെല്ലാം ഒരു യുദ്ധക്കളം പോലെയാണു്. യുദ്ധക്കളത്തിലെ വെട്ടും കുത്തുമെല്ലാം ഇന്നു വിദ്യാലയങ്ങളില്‍ കാണാം. രാഷ്ട്രീയത്തിന്റെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും. രാഷ്ട്രീയത്തെ അമ്മ തള്ളിപ്പറയുകയല്ല. ഓരോന്നിനും ഓരോ സ്ഥാനമുണ്ടു്. അതുമാത്രമേ അവിടെ പാടുള്ളൂ. വിദ്യാലയത്തില്‍ വിദ്യാഭ്യാസത്തിനു കൂടുതല്‍ പ്രാധാന്യം നല്കി നമ്മള്‍ പഠിക്കാന്‍ ശ്രമിക്കണം. ഒപ്പം സംസ്‌കാരം വളര്‍ത്താനും കഴിയണം. ഇന്നാകട്ടെ, ഏതു വിധത്തിലെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റു നേടണമെന്നല്ലാതെ വിദ്യാഭ്യാസംകൊണ്ടു സംസ്‌കാരം നേടാന്‍ വിദ്യാര്‍ത്ഥിക്കോ, അതിനവര്‍ക്കു പ്രചോദനം കൊടുക്കാന്‍ അദ്ധ്യാപകര്‍ക്കോ താല്‍പര്യമില്ല. എന്തിനുവേണ്ടിയാണു തങ്ങള്‍ പഠിക്കുന്നതെന്ന ബോധംപോലും ഇന്നത്തെ കുഞ്ഞുങ്ങള്‍ക്കില്ല. ഇതുമൂലം കുഞ്ഞുങ്ങളില്‍ ശരിയായ ജ്ഞാനമോ സംസ്‌കാരമോ കാണുന്നില്ല. വിദ്യാലയങ്ങളില്‍ കുട്ടികള്‍ അദ്ധ്യാപകരോടു കാട്ടേണ്ട മര്യാദകള്‍ പാലിക്കുന്നില്ല. അതിനാല്‍ അവിടെ അദ്ധ്യാപകര്‍ യന്ത്രങ്ങളെപ്പോലെയായി; കുട്ടികള്‍ ഭിത്തിപോലെയും. അവിടെ ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നില്ല. കുട്ടികള്‍ക്കു വേണ്ട ഏകതയുടെ ബോധം അവരില്‍ ഉണരുന്നില്ല. അവര്‍ എന്തിനു വേണ്ടിയാണോ വിദ്യാലയങ്ങളില്‍ പോകുന്നതു്, അതു മറന്നു് അവര്‍ വേറൊന്നായി മാറുകയാണു്. ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസം എങ്ങനെയെന്നുവച്ചാല്‍ ഉടുപ്പിനുവേണ്ടി ശരീരത്തെ മുറിക്കുന്നതുപോലെയാണു്. ചെരിപ്പിനുവേണ്ടി കാലുമുറിച്ചു ചെറുതാക്കുന്നതുപോലെയാണു്. ഇന്നു വിദ്യാഭ്യാസം കഴിഞ്ഞെത്തുന്നവര്‍ നടക്കുന്ന കംപ്യൂട്ടര്‍ പോലെയായിത്തീര്‍ന്നിരിക്കുന്നു. ശവത്തിനു മേക്കപ്പിട്ടിരിക്കുന്നതു പോലെ ആയിരിക്കുന്നു. ഹൃദയം അവിടെ നഷ്ടപ്പെട്ടു പോയിരിക്കുന്നു. ഇന്നു നമ്മള്‍ ജോലിക്കുവേണ്ടി ജീവിക്കുന്നു; ജീവിക്കാന്‍ വേണ്ടിയല്ല ജോലി ചെയ്യുന്നതു്. എല്ലാ രീതിയിലും ജീവിതം യാന്ത്രികമായിത്തീര്‍ന്നിരിക്കുന്നു.

അമ്മ ഒരു കഥ ഓര്‍ക്കുന്നു, ഒരിക്കല്‍ ഒരാള്‍ തന്റെ സ്‌നേഹിതനെ കാണാന്‍ ചെന്നു. ആ സമയത്തു് അയാള്‍ തന്റെ തോട്ടം നനയ്ക്കുകയാണു്. ഹോസുമായി ഓരോ ചെടിയുടെ ചുവട്ടിലും അയാള്‍ കുറച്ചുനേരം പോയി നില്ക്കും. എന്നിട്ടു് അടുത്ത ചെടിയുടെ അടുത്തേക്കു നീങ്ങും. പക്ഷേ ഹോസില്‍ നിന്നു വെള്ളം വീഴുന്നതു കാണാനുണ്ടായിരുന്നില്ല. ഇതു കണ്ട സുഹൃത്തു ചോദിച്ചു, ”നിങ്ങള്‍ എന്താണീ കാണിക്കുന്നതു്? വെള്ളമില്ലാതെ നിങ്ങളെങ്ങനെയാണു തോട്ടം നനയ്ക്കുന്നതു്? ആ ഹോസിനു വല്ല ഊട്ടയുമുണ്ടോ എന്നു നോക്കു്! ഇതു കേട്ടപ്പോള്‍ സുഹൃത്തു പറഞ്ഞു, ”ആ ചെടികളെ അങ്ങൊന്നു ശ്രദ്ധിച്ചുനോക്കൂ.” അപ്പോഴാണു് അദ്ദേഹം അതു ശ്രദ്ധിച്ചതു്, അവിടെയുണ്ടായിരുന്നതെല്ലാം പ്ലാസ്റ്റിക്കു ചെടികളാണു്. ഇതുപോലെയാണു് ഇന്നു നമ്മുടെ അവസ്ഥയും. നമ്മളെല്ലാം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതു പ്ലാസ്റ്റിക്കു പൂന്തോട്ടങ്ങളാണു്. അവിടെ ജീവന്റെ തുടിപ്പില്ല, ജീവന്റെ പരിമണമില്ല, ജീവന്‍ സ്പന്ദിക്കുന്ന സൗന്ദര്യമില്ല. നമുക്കു യന്ത്രങ്ങള്‍ ഉപയോഗിക്കാം; എന്നാല്‍ ജീവിതം യാന്ത്രികമായിത്തീരാന്‍ പാടില്ല. ഇന്നു, നമ്മുടെ ഹൃദയമെല്ലാം തകര്‍ന്നു കൊണ്ടിരിക്കുകയാണു്. ഹൃദയത്തിന്റെ ഭാഷ നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണു്. വെറും യന്ത്രങ്ങളെപ്പോലെ നാം ചലിച്ചുകൊണ്ടിരിക്കുന്നു.

ഇന്നത്തെ കുട്ടികളും യുവാക്കളും പാശ്ചാത്യസംസ്‌കാരത്തെയാണു് അനുകരിച്ചു കാണുന്നതു്. നമുക്കില്ലാത്ത പല നല്ല ഗുണങ്ങളും അവരില്‍ കണ്ടെന്നിരിക്കാം. എന്നാല്‍ നമ്മുടെ മൂല്യങ്ങളെ, സംസ്‌കാരത്തെ പാടെ മറന്നു പാശ്ചാത്യ രീതികളെ അന്ധമായി അനുകരിക്കുന്നതാണു് ഇന്നു കണ്ടുവരുന്നതു്. അതു പ്ലാസ്റ്റിക്കു് ആപ്പിള്‍ കടിക്കുന്നതുപോലെയാണു്. ശിവന്‍ ബ്രഹ്മാവിന്റെ വേഷം കെട്ടുന്നതുപോലെയാണു്. അതിലൂടെ നമുക്കു നമ്മുടെ യഥാര്‍ത്ഥവ്യക്തിത്വം നഷ്ടമാകുന്നു. അതിനാല്‍ നമ്മള്‍ വളര്‍ന്ന സംസ്‌കാരത്തിലേക്കു നമ്മള്‍ തിരിയാന്‍ ശ്രമിക്കണം. അതിനുവേണ്ടി കുഞ്ഞുങ്ങളില്‍ ചെറുപ്പം മുതലേ ആ സംസ്‌കാരം ഊട്ടിയുറപ്പിക്കുവാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. സമയം ഇനിയും വൈകിയിട്ടില്ല. മുതിര്‍ന്നവര്‍ നമ്മുടെ സംസ്‌കാരം എന്തെന്നറിഞ്ഞു്, ഇളം തലമുറയ്ക്കു പകര്‍ന്നുകൊടുക്കണം. എന്നാല്‍ ഇന്നുള്ള പല അച്ഛനമ്മമാരും എന്താണു ചെയ്യുന്നതു്? കുട്ടികളോടു പറയും, നീ നന്നായി പഠിച്ചു ഡോക്ടറാകണം, എഞ്ചിനീയറാകണം, കലക്ടറാകണം. ഇതു മാത്രമേ അവര്‍ക്കുപദേശിക്കുവാനുള്ളു. ഇതു വേണ്ടെന്നോ തെറ്റാണെന്നോ അമ്മ പറയുന്നില്ല. അതോടൊപ്പം നമ്മളിലെ മാനുഷികമൂല്യങ്ങളെക്കൂടി ഉദ്ധരിക്കുവാനുള്ള മാര്‍ഗ്ഗം നമ്മള്‍ ജീവിച്ചു കാണിച്ചു കൊടുക്കണം. അതുമാത്രമേ അമ്മ പറയുന്നുള്ളൂ.

കൊച്ചുകുട്ടികളുടെ മനസ്സു്, പുതിയതായി സിമന്റു ചെയ്ത തറപോലെയാണു്. അതില്‍ പതിയുന്ന കാല്പാടുകള്‍ മായുകയില്ല. അതവിടെ തെളിഞ്ഞുകിടക്കും. അതിനാല്‍ ചെറുപ്പകാലത്തുതന്നെ അവരില്‍ നല്ല സംസ്‌കാരം വളര്‍ത്താന്‍ നമ്മള്‍ ശ്രമിക്കണം. ആദ്യം പകര്‍ന്നു നല്കുന്ന ഈ സംസ്‌കാരമാണു് അവരുടെ ജീവിതത്തിന്റെ ആണിക്കല്ലു്. നമുക്കെല്ലാം നമ്മുടെ കുട്ടികള്‍ പഠിച്ചു മിടുക്കരായി ധാരാളം പണം സമ്പാദിച്ചു സുഖമായി ജീവിക്കുന്നതു കാണാന്‍ ആഗ്രഹമുണ്ടു്. എന്നാല്‍ ആദ്ധ്യാത്മിക സംസ്‌കാരമില്ലെങ്കില്‍, എത്ര വിദ്യ നേടിയാലും, ഏതു പദവിയിലെത്തിയാലും, എത്ര ധനം നേടിയാലും അതുകൊണ്ടു മാതാപിതാക്കള്‍ക്കും സമൂഹത്തിനും ശാന്തിയും സമാധാനവും കിട്ടണമെന്നില്ല. ഇതെല്ലാം നേടാനവസരം കൊടുത്തിട്ടും മക്കളുടെ കുത്തഴിഞ്ഞ ജീവിതം കണ്ടു് കണ്ണീരു കുടിക്കുന്ന ധാരാളം കുടുംബങ്ങളെ അമ്മയ്ക്കറിയാം. അതിനാല്‍ എല്ലാറ്റിനും അടിസ്ഥാനം നല്ല സംസ്‌കാരമാണു്. അതാണു് ഏതൊരു അച്ഛനും അമ്മയും മക്കള്‍ക്കു കൊടുക്കേണ്ട ഏറ്റവും വിലപിടിച്ചതും നശിക്കാത്തതുമായ സ്വത്തു്. പുസ്തകങ്ങളില്‍ക്കൂടിയോ സ്‌കൂളില്‍ക്കൂടിയോ മാത്രം പകര്‍ന്നു കൊടുക്കുവാന്‍ പറ്റുന്ന ഒന്നല്ല സംസ്‌കാരം. അതിനു് ആദ്യം വേണ്ടതു നമ്മുടെ ജീവിതം സംസ്‌കാര സമ്പന്നമാക്കുകയാണു്. നമ്മളില്‍ മാറ്റമുണ്ടാക്കാതെ അടുത്ത തലമുറയില്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കുകയില്ല. ഇന്നു നമ്മള്‍ കനകം കൊടുത്തു കാക്കപ്പൊന്നു സമ്പാദിക്കുകയാണു്. ഈ മണ്ണിന്റെ ആത്മീയസംസ്‌കാരം കളഞ്ഞുകുളിക്കാതെതന്നെ നമുക്കു സമ്പത്തു നേടാന്‍ കഴിയും. ആദ്ധ്യാത്മികവും ഭൗതികവും പരസ്പരവിരുദ്ധങ്ങളല്ല. ഒന്നിനുവേണ്ടി മറ്റൊന്നു തള്ളേണ്ടതില്ല.

ത്യാഗത്തില്‍ക്കൂടിയേ നമ്മുടെ സംസ്‌കാരത്തെ ഉദ്ധരിക്കാന്‍ കഴിയൂ. ഋഷികള്‍ നമുക്കു തന്ന സംസ്‌കാരം നമ്മളില്‍ ഉണര്‍ത്തേണ്ടതിനെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണീ ദിവസം. വെറും ബാഹ്യമായ ആഡംബരത്തിനോ ആഘോഷത്തിനോ വേണ്ടിയുള്ള ദിനമല്ലിതു്. വ്യക്തിബോധം മറന്നു്, നല്ല കര്‍മ്മങ്ങളില്‍ മുഴുകി അവയിലാനന്ദിക്കുമ്പോള്‍ മാത്രമാണു ജീവിതം ഉത്സവമായി മാറുന്നതു്. ഉല്ലാസവും സംസ്‌കാരവും കൂടി ഒന്നുചേരണം. അതാണു ജീവിതത്തെ ഉത്സവമാക്കി മാറ്റുന്നതു്. സംസ്‌കാരത്തോടുകൂടിയുള്ള ഉല്ലാസം ഒരു കൊച്ചു കുഞ്ഞിന്റെ പുഞ്ചിരിപോലെയാണു് നിഷ്‌കളങ്കമായ പുഞ്ചിരി. അതു നമ്മളെ ഈശ്വരനിലേക്കുയര്‍ത്തും. എന്നാല്‍, സംസ്‌കാര രഹിതമായ ഉല്ലാസം, കര്‍മ്മം നമ്മളെ മൃഗീയതയിലേക്കു താഴ്ത്തും.

നമുക്കറിയാം, ഇന്നു ലോകത്തില്‍ എല്ലാ രീതിയിലും സംസ്‌കാരം തകര്‍ന്നുകൊണ്ടിരിക്കുകയാണു്. രാഷ്ട്രീയത്തിലാകട്ടെ, വിദ്യാഭ്യാസത്തിലാകട്ടെ, കുടുംബജീവിതത്തിലാകട്ടെ സംസ്‌കാരം തകര്‍ന്നു കൊണ്ടിരിക്കുകയാണു്. ആദ്ധ്യാത്മികത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു മാത്രമേ ഈ സംസ്‌കാരത്തെ ഉദ്ധരിക്കുവാന്‍ കഴിയൂ. നമ്മുടെ ജീവിതത്തിനു ശക്തി പകരുന്ന സയന്‍സാണു് ആദ്ധ്യാത്മികം. നമ്മുടെ ജീവിതത്തിനു സൗന്ദര്യം നല്കുന്ന കലയാണു് ആദ്ധ്യാത്മികം.