നമ്മള്‍ ഒറ്റപ്പെട്ട ഒരു ദ്വീപല്ല, ഒരു ശൃംഖലയിലെ കണ്ണികളാണു്. നമ്മള്‍ ചെയ്യുന്ന ഓരോ കര്‍മ്മവും അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെ സ്വാധീനിക്കുന്നുണ്ടു്. ഈ ലോകത്തു നടന്നിട്ടുള്ള എല്ലാ യുദ്ധങ്ങളും, ഏതെങ്കിലും ഒരു മനുഷ്യന്റെ ഉള്ളില്‍ ഉദിച്ച വിദ്വേഷത്തിന്റെ ഫലമാണു്. ഒരു വ്യക്തിയുടെ ചിന്ത, പ്രവൃത്തി, എത്രയോ ആളുകള്‍ക്കു നാശമുണ്ടാക്കി! ഹിറ്റ്‌ലര്‍ ഒരു വ്യക്തിയാണു്. പക്ഷേ, അദ്ദേഹത്തിന്റെ കര്‍മ്മങ്ങള്‍ എത്ര ആളുകളെയാണു ബാധിച്ചിട്ടുള്ളതു്. നമ്മുടെ ചിന്ത മറ്റുള്ളവരെയും, മറ്റുള്ളവരുടെ ചിന്ത നമ്മളെയും ബാധിക്കുന്നുണ്ടു് എന്നറിഞ്ഞു്, എപ്പോഴും നല്ല ചിന്തകള്‍ മാത്രം ഉള്‍ക്കൊള്ളുവാന്‍ നാം ശ്രദ്ധിക്കണം. അവരു മാറാതെ ഞാന്‍ മാറില്ല എന്നു ചിന്തിക്കാതെ അവരു മാറിയില്ലെങ്കിലും നമ്മള്‍ മാറാന്‍ ശ്രമിക്കണം. അപ്പോള്‍ തീര്‍ച്ചയായും മാറ്റം സംഭവിക്കുന്നു. അതാണു് ആദ്ധ്യാത്മികം പഠിപ്പിക്കുന്നതു്.

– അമ്മയുടെ ജന്മദിനസന്ദേശത്തിൽ നിന്ന് – വർഷം 2000

 

മക്കള്‍ ചുറ്റും ഒന്നു കണ്ണോടിക്കുക. അവയെ ഒന്നു വിശകലനം ചെയ്യുക. ലോകത്തിന്റെ ഇന്നത്തെ അവസ്ഥ എന്തെന്നു് ഒന്നു മനസ്സിലാക്കുക. അതിനുള്ള ദിവസമാണിന്നു്. ലോകത്തിലുള്ള ജനങ്ങള്‍ ഏതെല്ലാം തരത്തിലാണു കഷ്ടപ്പെടുന്നതു്. അവരുടെ ജീവിതം നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു വര്‍ഷം മുന്‍പു നടന്ന ഒരു സംഭവം അമ്മ ഓര്‍ക്കുകയാണു്. ബോംബെയിലുള്ള മക്കള്‍ പറഞ്ഞറിഞ്ഞതാണു്.

ബോംബെയില്‍ ഒരു സ്ഥലത്തു് ഒരാള്‍ക്കു ഷുഗറിന്റെ അസുഖമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലില്‍ ഒരു മുറിവുണ്ടാ യി. അതു പഴുത്തു വലിയ വ്രണമായി. ഡോക്ടറെ കാണിച്ചപ്പോള്‍ ”ആ കാലു മുറിച്ചു മാറ്റണം, അല്ലെങ്കില്‍ പഴുപ്പു മുകളിലേക്കു ബാധിക്കും, അതു വലിയ പ്രശ്‌നം സൃഷ്ടിക്കും” എന്നു പറഞ്ഞു. അദ്ദേഹം വളരെ വിഷമിച്ചു. കാലു നഷ്ടപ്പെടുമെന്നുള്ള ദുഃഖം മാത്രമല്ല, ആ ഓപ്പറേഷനു പത്തുപതിനായിരം രൂപ വേണ്ടിവരും. പ്രത്യേകിച്ചൊരു സ്ഥിരവരുമാനമില്ലാത്ത മനുഷ്യനാണു്. കിട്ടുന്നതു കുടുംബം പുലര്‍ത്താന്‍തന്നെ തികയുന്നില്ല. കാലിനു് അസുഖം വന്നതിനുശേഷം പഴയതു പോലെ ജോലിക്കു പോകുവാനും സാധിക്കുന്നില്ല. ഡോക്ടര്‍ കുറിച്ചുകൊടുത്ത മരുന്നു വാങ്ങുവാന്‍തന്നെ പണമില്ലാതെ വിഷമിക്കുകയാണു്. അങ്ങനെയുള്ള ഒരാള്‍ എങ്ങനെ ഓപ്പറേഷനു പണം കണ്ടെത്തും? അദ്ദേഹം ആകെ വിഷമിച്ചു. ഒരു ദിവസം ആ സാധു റെയില്‍വേപാളത്തിനടുത്തു ചെന്നിട്ടു്, ട്രെയിന്‍ വരുന്ന സമയം കാല്‍ പാളത്തിലേക്കു വച്ചുകൊടുത്തു. ട്രെയിന്‍ കയറി ആ കാലു മുറിഞ്ഞു. പക്ഷേ, രക്തം വാര്‍ന്നൊഴുകി ആള്‍ മരണത്തിന്റെ വക്കിലെത്തി. ആളുകള്‍ അദ്ദേഹത്തെയെടുത്തു് ആശുപത്രിയിലാക്കി. നടന്ന സംഭവത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ”എനിക്കു കാലു മുറിക്കാന്‍ പണമില്ല. കാലു മുറിച്ചു മാറ്റാതെ ഈ അസുഖം കാരണം ജീവിക്കാനും കഴിയില്ല. ഓപ്പറേഷനു പണമില്ലാത്ത എന്റെ മുന്‍പില്‍ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. അതുകൊണ്ടു് ഇങ്ങനെ ചെയ്യേണ്ടിവന്നു.”

മക്കള്‍ ആ ജീവിതത്തിലേക്കു് ഒന്നു കണ്ണോടിക്കുക. ഇന്നു നമുക്കു് ആശുപത്രിയുണ്ടു്. എല്ലാവര്‍ക്കും സൗജന്യമായി ചെയ്യുവാന്‍ പറ്റുന്നില്ലെങ്കിലും പല സാധുക്കള്‍ക്കും അവിടെ സൗജന്യമായി ഓപ്പറേഷന്‍ ചെയ്തു കൊടുക്കുന്നുണ്ടു്. പക്ഷേ, അവര്‍ ആശുപത്രി വിട്ടതിനുശേഷം കഴിക്കേണ്ട മരുന്നുകളുണ്ടു്. അതു വാങ്ങുവാന്‍ പലര്‍ക്കും പണമില്ല. ഓപ്പറേഷന്‍ കഴിഞ്ഞു കുറച്ചു ദിവസമെങ്കിലും വിശ്രമിക്കണമെന്നു പറഞ്ഞതിനാല്‍ ജോലിക്കു പോകുവാന്‍ സാധിക്കുന്നില്ല. ആ കുടുംബങ്ങള്‍ പട്ടിണികൊണ്ടു തളര്‍ന്നു കിടക്കുന്ന അവസ്ഥ നമുക്കു കാണുവാന്‍ സാധിക്കും. ചുറ്റും ഒന്നു കണ്ണോടിച്ചാല്‍, ഇങ്ങനെ കഷ്ടപ്പെടുന്ന, ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ ദുരിതമനുഭവിക്കുന്ന എത്ര കുടുംബങ്ങളെ വേണമെങ്കിലും കാണുവാന്‍ സാധിക്കും. ഈ സമയം നമ്മള്‍ ആഡംബരത്തിനും മറ്റു് അനാവശ്യകാര്യങ്ങള്‍ക്കും ചെലവുചെയ്യുന്ന പണത്തെക്കുറിച്ചു് ഓര്‍ക്കുക. അതുണ്ടെങ്കില്‍, ഒരു സാധുവിനു മരുന്നു വാങ്ങുവാന്‍ കഴിയും, ഒരു കുടുംബത്തിനു് ഒരു നേരത്തെ ഭക്ഷണത്തിനു മതിയാകും, ഒരു സാധുക്കുട്ടിയുടെ വിദ്യാഭ്യാസത്തിനു നല്കി അതിന്റെ ഭാവി ശോഭനമാക്കുവാന്‍ സാധിക്കും. ഈ ഒരു മനോഭാവം പരസ്പരം സ്‌നേഹിക്കാനും സേവിക്കാനുമുള്ള ഒരു ഭാവമാണു നമ്മള്‍ ആദ്ധ്യാത്മികത്തില്‍ ഉണര്‍ത്തിയെടുക്കേണ്ടതു്.

അമ്മയുടെ ജന്മദിനസന്ദേശത്തില്‍ നിന്ന് വര്‍ഷം 2000


സനാതനധർമ്മം അയോഗ്യരെന്നു പറഞ്ഞു് ആരെയും എന്നെന്നേക്കുമായി തള്ളിക്കളയുന്നില്ല. ആശുപത്രി കെട്ടിയിട്ടു രോഗികൾ വേണ്ട എന്നു തീരുമാനിക്കുന്നതു പോലെയാണു്, ആദ്ധ്യാത്മികതയിൽ ഒരുവനെ അയോഗ്യനെന്നു പറഞ്ഞു് അകറ്റിനിർത്തുന്നത്. കേടായ വാച്ചും രണ്ടു നേരം കൃത്യമായി സമയം കാണിക്കും. അതിനാൽ സ്വീകരിക്കലാണു വേണ്ടത്. ‘നീ കൊള്ളില്ല കൊള്ളില്ല’ എന്നു പറഞ്ഞു് ഒഴിവാക്കുമ്പോൾ അവനിൽ പ്രതികാരബുദ്ധിയും മൃഗീയതയും വളർത്തുവാൻ അതു സഹായിക്കുന്നു. അവൻ വീണ്ടും തെറ്റിലേക്കു പോകുന്നു. അതേ സമയം അവനിലെ നന്മയെ പുകഴ്ത്തുകയും ചീത്തയെ ക്ഷമയോടും സ്‌നേഹത്തോടും തിരുത്താനും ശ്രമിച്ചാൽ അവനെയും ഉയർത്തുവാൻ പറ്റും.

ഒരുവൻ തെറ്റുചെയ്യുന്നതു താനാരാണെന്ന അറിവില്ലാത്തതു മൂലമാണ്. അതിനാൽ ഏതൊരാളെയും തള്ളാതെ അവർക്കുവേണ്ട അറിവു നല്കുവാനാണു സനാതനധർമ്മം പറയുന്നത്. കാട്ടാളനായ രത്‌നാകരനെ മഹർഷിമാർ കൊള്ളക്കാരനെന്നു പറഞ്ഞു് അകലെ നിർത്തിയിരുന്നുവെങ്കിൽ വാല്മീകിമഹർഷി ജനിക്കില്ലായിരുന്നു. ഒരു കൊള്ളക്കാരനുപോലും മഹാത്മാവാകാമെന്നു സനാതന ധർമ്മം കാട്ടിത്തന്നു. രത്‌നം മലത്തിൽക്കിടന്നാലും ആരും ഉപേക്ഷിക്കില്ല. അതിലെ മാലിന്യം കഴുകിക്കളഞ്ഞു സ്വന്തമാക്കാൻ ശ്രമിക്കും. അതുപോലെ സർവ്വരിലും ഈശ്വരചൈതന്യം കുടി കൊള്ളുന്നതിനാൽ ഒരാളെപ്പോലും തള്ളുവാൻ സാദ്ധ്യമല്ല. ചെറിയവനെന്നോ വലിയവനെന്നോ ഭേദമില്ലാതെ സർവ്വരിലും ഈശ്വരനെ ദർശിക്കാൻ നമുക്കു കഴിയണം. അതിനു സ്വന്തം മനസ്സിനെ മൂടിയിരിക്കുന്ന മാലിന്യങ്ങളെ നീക്കിക്കളയുകയാണു് ആദ്യം വേണ്ടത്.

 

എല്ലാവരിലും ദിവ്യത്വം ദർശിക്കുന്നതിനാൽ സനാതന ധർമ്മത്തിൽ നിത്യനരകം എന്നൊരു കാഴ്ചപ്പാടില്ല. എത്ര വലിയ പാപം ചെയ്താലും നല്ല ചിന്തയിലൂടെയും നല്ല കർമ്മങ്ങളിലൂടെയും സ്വയം ശുദ്ധീകരിക്കുവാനും ഒടുവിൽ ഈശ്വരനെ സാക്ഷാത്ക്കരിക്കുവാനും കഴിയുമെന്നു സനാതനധർമ്മം വിശ്വസിക്കുന്നു. എത്ര തെറ്റു ചെയ്തവനും ആത്മാർത്ഥമായ പശ്ചാത്താപം വന്നാൽ രക്ഷപ്പെടാം. പശ്ചാത്താപത്തിൽ കഴുകിപ്പോകാത്ത പാപമില്ല. പക്ഷേ ആന കുളിക്കുന്നതുപോലെയാകരുത്. ആന കുളിച്ചു കയറി അധികനേരം കഴിയണ്ട, വീണ്ടും പൊടി വാരി ദേഹത്തു വിതറും. ഇതുപോലെയാണു പലരും. നമ്മുടെ ജീവിതത്തിൽ മുന്നോട്ടുപോകുമ്പോൾ പല തെറ്റുകളും സംഭവിച്ചെന്നിരിക്കും. അതോർത്തു മക്കൾ തളരരുത്.

തറയിൽ വീഴുന്നതു് എഴുന്നേല്ക്കാൻ വേണ്ടിയാണെന്നു ചിന്തിക്കണം. മറിച്ചു് ഇവിടെ നല്ല സുഖമാണല്ലോ എന്നു കണ്ടു് അവിടെത്തന്നെ കിടക്കരുത്. വീണതിനെക്കുറിച്ചോർത്തു തകരരുത്. എഴുന്നേറ്റു മുന്നോട്ടു പോകുവാനാണു ശ്രമിക്കേണ്ടത്. നമ്മൾ പേപ്പറിൽ പെൻസിൽകൊണ്ടു് എഴുതുമ്പോൾ തെറ്റു സംഭവിച്ചാൽ റബ്ബറുപയോഗിച്ചു മായ്ക്കും. എന്നിട്ടു തിരുത്തിയെഴുതും. പക്ഷേ, പിന്നെയും തെറ്റെഴുതി മായ്ക്കാൻ ശ്രമിച്ചാൽ പേപ്പറു കീറാൻ സാദ്ധ്യതയുണ്ട്. മക്കൾ തെറ്റു് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക. തെറ്റു സംഭവിക്കുക സ്വാഭാവികമാണ്. എന്നാലും ശ്രമിക്കുക. ജാഗ്രത പുലർത്തുക.

ചെറുപ്പത്തിലെ ചില കാര്യങ്ങൾ അമ്മ ഓർക്കുകയാണ്. തൂത്തുകൊണ്ടിട്ടിരിക്കുന്ന കുപ്പയിൽക്കിടക്കുന്ന പേപ്പറിൽ അറിയാതെ ചവിട്ടിയാൽപ്പോലും അമ്മ തൊട്ടുതൊഴുമായിരുന്നു. കാരണം അങ്ങനെ ചെയ്തില്ലെങ്കിൽ പ്രസവിച്ച അമ്മ യിൽനിന്നു അടികിട്ടും. അതു വെറും പേപ്പറല്ല, സരസ്വതീദേവിയാണെന്നു് അമ്മ പറഞ്ഞുതരും. ചാണകത്തിൽ ചവിട്ടിയാലും തൊട്ടുതൊഴണം. ചാണകത്തിൽനിന്നു പുല്ലുണ്ടാകുന്നു. പുല്ലു പശു തിന്നുന്നു. പശുവിൽനിന്നു പാലുണ്ടാകുന്നു. പാലു നമ്മൾ ഉപയോഗിക്കുന്നു. വീടിന്റെ വാതിൽപ്പടിയിൽ ചവിട്ടരുത്. അഥവാ ചവിട്ടിയാൽത്തന്നെ തൊട്ടുതൊഴണം അമ്മ പറഞ്ഞുതരുമായിരുന്നു. നമ്മളെ ഒരു ഘട്ടത്തിൽനിന്നും മുന്നോട്ടു നയിക്കുന്ന വഴിയായതു കൊണ്ടായിരിക്കാം അങ്ങനെ പറയുന്നത്. ഇങ്ങനെ നോക്കുമ്പോൾ സർവ്വതിനും മൂല്യമുണ്ട്. ഒന്നിനെയും തള്ളുവാനില്ല. മിഥ്യയെന്നാൽ ഇല്ലാത്തതല്ല, മാറിക്കൊണ്ടിരിക്കുന്നതാണ്. ഏതൊന്നിനെയും ആദരവോടും ബഹുമാനത്തോടുംകൂടി വേണം നമ്മൾ കാണുവാൻ. ഭാഗവതവും ഭഗവാനും രണ്ടല്ല, ഈ ലോകവും ഈശ്വരനും രണ്ടല്ല. അങ്ങനെ നമ്മൾ നാനാത്വത്തിൽ ഏകത്വം ദർശിക്കുന്നു. അതിനാൽ ഇന്നും എന്തിൽ ചവുട്ടിയാലും അമ്മ അറിയാതെ തൊട്ടുതൊഴും. ഈശ്വരൻ എന്നിൽനിന്നും ഭിന്നമല്ല എന്നറിയാമെങ്കിലും അമ്മ എല്ലാറ്റിനെയും നമിക്കുന്നു.

മുകളിൽ എത്താൻ സഹായിച്ച സ്റ്റെയർകെയ്‌സും മുകളിലത്തെ നിലയും പണിതിരിക്കുന്നതു് ഒരേ വസ്തു കൊണ്ടാണെന്നറിയാമെങ്കിലും സ്റ്റെയർകെയ്‌സിനെ തള്ളാൻ അമ്മയ്ക്കാവില്ല. വന്ന പാത മറക്കാൻ പറ്റുന്നില്ല. ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന എല്ലാ ആചാരങ്ങളെയും അമ്മ ആദരിക്കുന്നു. അമ്മയ്ക്കിതിന്റെ ആവശ്യമുണ്ടോ എന്നു മക്കൾ ചോദിച്ചേക്കാം. കുട്ടിക്കു മഞ്ഞപ്പിത്തം വന്നു. ഉപ്പു കഴിക്കാൻ പാടില്ല, കഴിച്ചാൽ രോഗം വർദ്ധിക്കും. പക്ഷേ ഉപ്പില്ലാത്ത ഭക്ഷണം അവനു് ഇഷ്ടവുമല്ല. ഉപ്പുള്ളതു കണ്ടാൽ അവൻ എടുത്തു കഴിക്കും. ഇതറിയാവുന്ന അവന്റെ അമ്മ വീട്ടിൽ വയ്ക്കുന്ന ഒരു ഭക്ഷണത്തിലും ഉപ്പിടില്ല. കുട്ടിക്കുവേണ്ടി, അസുഖമില്ലെങ്കിൽക്കൂടി മറ്റുള്ളവരും ഉപ്പൊഴിവാക്കും. ഇതുപോലെ അമ്മയ്ക്കാവശ്യമില്ലെങ്കിലും മക്കൾക്കുവേണ്ടി അമ്മ മാതൃകയാകുന്നു.