പല മക്കളും ചോദിക്കാറുണ്ടു്,  “ഈശ്വരന്‍ നമ്മളെ സൃഷ്ടിച്ചിരിക്കുന്നതു്, സ്വാതന്ത്ര്യത്തോടെ അവനവന്‍റെ ഇഷ്ടത്തിനനുസരിച്ചു ജീവിക്കാനല്ലേ, ഈ ശരീരം തന്നിരിക്കുന്നതു സുഖിക്കാനല്ലേ” എന്നു്. ശരിയാണു്! ശരീരം തന്നിരിക്കുന്നതു സുഖസൗകര്യങ്ങള്‍ അനുഭവിക്കാനാണു്. റോഡുണ്ടാക്കിയിരിക്കുന്നതു വാഹനങ്ങള്‍ ഓടിക്കാനാണു്. എന്നാല്‍ സ്വന്തം ഇഷ്ടത്തിന്, നിയമങ്ങള്‍ ലംഘിച്ചു വാഹനം ഓടിച്ചാല്‍ അപകടമുണ്ടാകും. ശ്രദ്ധയില്ലാതെ ഇഷ്ടത്തിനു നടന്നാല്‍ അപകടമുണ്ടാകും.  എല്ലാത്തിനും അതിന്‍റേതായ ധര്‍മ്മമുണ്ടു്. ധര്‍മ്മം വിട്ടു് എന്തു ചെയ്താലും – വാക്കായാലും പ്രവൃത്തിയായാലും നമ്മുടെ വ്യക്തിത്വമാണു് അവിടെ നഷ്ടമാകുന്നതു്. നമ്മുടെ വാക്കുകളും പ്രവൃത്തികളും ശ്രദ്ധിച്ചില്ലെങ്കില്‍, നമ്മുടെ വ്യക്തിത്വംതന്നെ നമ്മളില്‍ നിന്നും നഷ്ടമാകും.

ഒരു ജീവിക്കും നല്‍കാത്ത വരദാനമാണു് ഈശ്വരന്‍ മനുഷ്യനു നല്കിയിരിക്കുന്നതു്,..വിവേകബുദ്ധി. ഈ വിവേകബുദ്ധി വേണ്ടവണ്ണം ഉപയോഗിക്കാതെ നമ്മള്‍ നീങ്ങിയാല്‍, നഷ്ടമാകുന്നത് നമ്മുടെ ജീവിതംതന്നെയായിരിക്കും. അതനാല്‍ നമ്മുടെ ഓരോ കര്‍മ്മത്തിന്‍റെ പിന്നിലെയും ലക്ഷ്യം ഈ വിവേകബുദ്ധിയെ ഉദ്ധരിച്ചെടുക്കുക എന്നതായിരിക്കണം. കാരണം വിവേകം നിറഞ്ഞ കര്‍മ്മത്തില്‍കൂടി മാത്രമേ ജീവിതത്തില്‍ ശാശ്വതവിജയം കണ്ടെത്താന്‍ സാധിക്കൂ.

ധ്യാനം സ്വര്‍ണ്ണംപോലെ മൂല്യമുള്ളതാണ്. ഭൗതികൈശ്വര്യത്തിനും മുക്തിക്കും ശാന്തിക്കും ധ്യാനം നല്ലതാണു്. കണ്ണടച്ചു് ഒരു പ്രത്യേക ആസനത്തില്‍ അനങ്ങാതിരിക്കുന്നതു മാത്രമല്ല ധ്യാനം. നമ്മുടെ പ്രവൃത്തികളെക്കുറിച്ചും വാക്കുകളെക്കുറിച്ചും, ചിന്തകളെക്കുറിച്ചും ബോധം നിലനിര്‍ത്തുന്നതാണു ശരിയായ ധ്യാനം.

ചിന്തകളാകുന്ന ചെറിയ ജലബിന്ദുക്കളാണു വാക്കായി പ്രവൃത്തിയായി വളര്‍ന്നു വലിയ നദിയാകുന്നതു്. ഒരു ചെറിയ ചിന്ത പ്രവൃത്തിയായി രൂപംകൊണ്ടു വളര്‍ന്നു് ഒരു വലിയ നദി പോലെ നമ്മളില്‍നിന്നും പ്രവഹിക്കുന്നു. പിന്നെ അതു നമ്മുടെ കൈയിലല്ല. ഒരു നദിയെ അതിന്റെ തുടക്കത്തില്‍ ഒരു കല്ലുകൊണ്ടുപോലും തടഞ്ഞുനിര്‍ത്താനോ അതിന്റെ ഗതി തിരിച്ചുവിടാനോ പ്രയാസമില്ല. എന്നാല്‍ ആ നീര്‍ച്ചാലു വളര്‍ന്നു് ഒരു വലിയ നദിയായാല്‍ അതിനെ നിയന്ത്രിക്കാന്‍ പ്രയാസമാണു്. അതിനാല്‍ നമ്മള്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടതു നമ്മുടെ ചിന്തകളെയാണു്. ചിന്ത വാക്കും, വാക്കു പ്രവൃത്തിയുമായിക്കഴിഞ്ഞാല്‍ പിന്നീടതിന്റെ ഗതി മാറ്റുക പ്രയാസമാണു്. അതിനാലാണു നമ്മുടെ ചിന്തകളിലും വാക്കുകളിലും പ്രവൃത്തികളിലും വളരെയേറെ ശ്രദ്ധ വേണമെന്നു പറയുന്നത്.

ഒരച്ചിനു കേടു സംഭവിച്ചാല്‍ അതില്‍ വാര്‍ക്കുന്ന എല്ലാ സാധനങ്ങളും തകരാറോടു കൂടിയതായിരിക്കും. അതുപോലെ മനസ്സിനെ ആദ്യം ശരിയാക്കിയില്ലെങ്കില്‍ അതില്‍നിന്നുണ്ടാകുന്ന വാക്കുകളും പ്രവൃത്തികളും ശരിയായി വരില്ല. അതിനാല്‍ ആദ്യം വേണ്ടത്, നമ്മുടെ മനസ്സിനെ വശത്താക്കുകയാണു്. മനസ്സിനെ നമ്മുടെ കൈപ്പിടിയിലൊതുക്കുവാന്‍ പറ്റുന്ന ഏകമാര്‍ഗ്ഗം ധ്യാനമാണു്. നമ്മളിലെ നിശ്ശബ്ദതയെ നമ്മള്‍ അനുഭവിച്ചറിയുന്ന ഒരു തത്ത്വമാണു ധ്യാനം.

നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും പൂര്‍ണ്ണ സ്വാതന്ത്ര്യവും ഉത്സാഹവും നിറഞ്ഞതായിരിക്കണം. ജീവിതം ഉത്സവമായിത്തീരണം. പക്ഷേ, ഇതിനു നമുക്കു കഴിയുന്നുണ്ടോ? ജീവിതത്തെക്കുറിച്ചു് ആരോടു ചോദിച്ചാലും ദുഃഖത്തിന്‍റെ കഥകളേ പറയുവാനുള്ളൂ. എന്താണിതിനു കാരണം? മമത. മമതകൊണ്ടാണു നമുക്കു ദുഃഖമുണ്ടാകുന്നതു്. ഈ മമത വച്ചുകൊണ്ടിരിക്കുന്നതു മൂലം നമുക്കെന്തെങ്കിലും ഫലമുണ്ടോ? അതില്‍ നിന്നും നമുക്കെന്തെങ്കിലും കിട്ടുവാനുണ്ടോ? ഇവിടെയിരിക്കുന്ന മക്കളെല്ലാവരും, ഇവിടെയിരുന്നുകൊണ്ടു വീട്ടുകാരെക്കുറിച്ചു ചിന്തിച്ചാല്‍ അതുകൊണ്ടു് അവര്‍ക്കെന്തെങ്കിലും പ്രയോജനമുണ്ടോ? നമുക്കെന്തെങ്കിലും പ്രയോജനമുണ്ടോ? സമയമത്രയും നഷ്ടമായതു മാത്രം മിച്ചം.

വാസ്തവത്തില്‍ നമ്മള്‍ എപ്പോഴും ഏകരാണ്. കൂട്ടത്തിലിരിക്കുമ്പോഴും നമ്മള്‍ ഒറ്റയാണു്. ഒറ്റയ്ക്കിരിക്കുമ്പോഴും ഒറ്റയാണു്. അങ്ങനെയല്ലാത്ത ഏതെങ്കിലും അവസരമുണ്ടോ? ഇല്ല. എന്നിട്ടും നമ്മള്‍ മറ്റുള്ളവരെ ആശ്രയിച്ചാണു കഴിയുന്നതു്. മറ്റൊരാളുടെ ചിരിയിലാണു് ഇന്നു നമ്മുടെ ജീവിതം. മറ്റൊരാളോടുള്ള ദേഷ്യത്തിലാണു് ഇന്നു നമ്മുടെ ജീവിതം. ഒരാള്‍ ചിരിച്ചാല്‍ നമ്മള്‍ സന്തോഷിക്കും. ഒരാള്‍ ദ്വേഷിച്ചാല്‍ നമ്മള്‍ ദുഃഖിക്കും. ഒരുപക്ഷേ ആത്മഹത്യ ചെയ്യുവാനും മടിക്കില്ല. അതല്ലെങ്കില്‍ എതിരാളിയെ കൊല്ലാനായിരിക്കും പുറപ്പാടു്. ഇങ്ങനെ നാം നമ്മുടെ സ്വരൂപം വിട്ടു മറ്റൊന്നായിക്കൊണ്ടിരിക്കുകയാണു്. ഒരു നിമിഷംപോലും നമ്മള്‍ നമ്മളിലല്ല. അതിനാല്‍ നമ്മള്‍ ഓരോ കര്‍മ്മത്തിലും ഈ ബോധം കൊണ്ടുവരാന്‍ , കര്‍മ്മത്തില്‍ ജാഗ്രത കൊണ്ടുവരാന്‍ ശ്രമിക്കണം. അതിനുള്ള എളുപ്പമാര്‍ഗ്ഗമാണു ധ്യാനം.

നമുക്കെല്ലാം അറിവുണ്ടു്, എന്നാല്‍ ബോധമില്ല. ഇതുമൂലം നമ്മള്‍ എന്തിനുവേണ്ടിയാണോ ജനിച്ചതു്, അതു നേടാനാവുന്നില്ല. നമ്മള്‍ ഒന്നു ചിന്തിക്കുന്നു, പക്ഷേ പ്രവര്‍ത്തിക്കുന്നത് വേറൊന്നും. പറയാന്‍ ഭാവിക്കുന്നതൊന്നും, പറയുന്നതു വേറൊന്നുമാണു്. ഇങ്ങനെയായി- ത്തീര്‍ന്നിരിക്കുന്നു നമ്മുടെ ജീവിതം. നമ്മള്‍ ഏതോ ഒരു അര്‍ദ്ധസ്വപ്ന ത്തില്‍ കഴിയുന്നതുപോലെയാണു്. നമുക്കൊക്കെ ഇത്ര വയസ്സായിട്ടും, ശരിയായ ബോധത്തെ നമ്മുടെ ചിന്തയിലോ, വാക്കിലോ പ്രവൃത്തിയിലോ ഉണര്‍ത്താന്‍ കഴിയുന്നില്ല.

ഏതോ ഒരു ഉറക്കത്തിലാണു നമ്മളിന്നു കഴിയുന്നത്. വാക്കിലോ പ്രവൃത്തിയിലോ ശരിയായ ബോധം വരുന്നില്ല. അതിനാല്‍ നമ്മള്‍ ഉണരേണ്ടത് ഉള്ളില്‍നിന്നാണു്. അവിടെ നിന്നുമാണു നമ്മള്‍ ശരിക്കും വളരേണ്ടത്. അപ്പോള്‍ മാത്രമേ അറിവിനോടൊപ്പം ബോധം ഉണരുകയുള്ളൂ. സിഗററ്റു വലിക്കുന്നതു് ആരോഗ്യത്തിനു ഹാനികരമാണെന്നു സിഗററ്റു പായ്ക്കറ്റില്‍ത്തന്നെ എഴുതിയിട്ടുണ്ടു്. ഈ അറിവു സിഗററ്റു വലിക്കുന്ന എല്ലാവര്‍ക്കും ഉണ്ടുതാനും. എന്നിട്ടും അവര്‍ സിഗററ്റു വലിക്കുന്നു. എന്തിനു്, പുകവലി കാന്‍സറിനു കാരണം ആകുമെന്നറിഞ്ഞിട്ടും പുകവലിക്കുന്നു. പക്ഷേ, കാന്‍സര്‍ പിടിപെടുമ്പോള്‍ അവരില്‍ ബോധം ഉണരും. ബോധമുണരുമ്പോള്‍ തെറ്റില്‍നിന്നും പിന്തിരിയാന്‍ ശ്രമിക്കും. പിന്നെ ആഗ്രഹമുണ്ടെങ്കിലും സിഗററ്റു വലിക്കുകയില്ല. വലിച്ചാല്‍ മരിക്കുമെന്ന ബോധം ഉണര്‍ന്നു. അതിനാലാണമ്മ പറയുന്നതു്, ബോധമില്ലാത്തതുകൊണ്ടാണു നമ്മള്‍ തെറ്റു കള്‍ ചെയ്യുന്നതു് എന്നു്.

 
ഒരിക്കല്‍ ഒരാള്‍ ഒരു ഗുരുവിനെ സമീപിച്ചിട്ടു പറഞ്ഞു, ”ഗുരോ, എന്‍റെ ജോലി മോഷണമാണു്. അങ്ങനെ മോഷ്ടിച്ചു കിട്ടുന്നതുകൊണ്ടാണു ഞാന്‍ ജീവിക്കുന്നത്. എനിക്ക് ഈ തെറ്റില്‍നിന്നും മോചിതനാകണമെന്ന് ആഗ്രഹമുണ്ടു്. അതിന് അങ്ങെന്നെ അനുഗ്രഹിക്കണം.” ഗുരു പറഞ്ഞു, ”നിനക്കു മോഷണം നിര്‍ത്താനാകുകയില്ലെങ്കില്‍ നീ മോഷ്ടിച്ചതിനുശേഷം ആ വിവരം അവരോടു പറയുക. അല്ലെങ്കില്‍ പറഞ്ഞതിനു ശേഷം മോഷ്ടിക്കുക.” അദ്ദേഹം ഗുരുവിനെ വണങ്ങി യാത്രയായി. ഒരു ദിവസം ആ കള്ളന്‍ മോഷ്ടിക്കാനായി ഒരു വീട്ടില്‍ കയറി. അലമാരയുടെ പൂട്ടു തുറന്നു വിലപിടിപ്പുള്ള മാല കൈയിലെടുക്കുവാന്‍ ഭാവിക്കവേ, പെട്ടെന്നാണു ഗുരുവിന്‍റെ വാക്ക് ഓര്‍മ്മയില്‍ വന്നതു്. ‘ഞാനിതെടുത്തിട്ടു് ഉടമസ്ഥനോടു വിവരം പറഞ്ഞാല്‍ എന്നെ അവര്‍ പോലീസിലേല്പിക്കും. പോലീസില്‍നിന്ന് തല്ലു കിട്ടും. ജയിലിലടയ്ക്കും.’ ഇത്രയും ഓര്‍ത്തപ്പോഴേക്കും കൈ പെട്ടെന്നു പിന്‍വലിഞ്ഞു. എന്നാല്‍ വീണ്ടും അതെടുക്കുവാന്‍ മനസ്സ് പ്രേരിപ്പിച്ചു. പക്ഷേ സാധിച്ചില്ല. അതു മൂലമുണ്ടാകുന്ന ശിക്ഷകളെക്കുറിച്ചോര്‍ത്തപ്പോള്‍ അതെടുക്കുവാനായില്ല. പിന്തിരിഞ്ഞുപോന്നു. അടുത്തദിവസവും മോഷ്ടിക്കുവാനായില്ല. അയാള്‍ അവിടെനിന്നുമിറങ്ങി ഗുരുവിന്‍റെ സമീപം എത്തി. ഗുരുവിനോടു പറഞ്ഞു, ”അങ്ങെന്തു വിഡ്ഢിത്തമാണു് എന്നോടു പറഞ്ഞതു്. അങ്ങു പറഞ്ഞിരിക്കുന്നതു്, ഒന്നുകില്‍ മോഷ്ടിച്ചിട്ടു പറയണം, അല്ലെങ്കില്‍ പറഞ്ഞിട്ടു മോഷ്ടിക്കണം എന്നല്ലേ! പിന്നെ എങ്ങനെ മോഷ്ടിക്കുവാന്‍ സാധിക്കും?”

 
ഗുരു പറഞ്ഞു, ”നീ മോഷ്ടിക്കാതിരിക്കുവാന്‍ വേണ്ടിയാണു ഞാന്‍ അതു് ഉപദേശിച്ചതു്. എന്‍റെ വാക്കുകള്‍ നീ ഓര്‍ത്തപ്പോള്‍ ആ സാഹചര്യത്തില്‍ ശരിയായ ബോധം നിന്നില്‍ വന്നു. നീ ചെയ്യുവാന്‍ പോകുന്ന പ്രവൃത്തിയുടെ ഭവിഷ്യത്ത് എന്തെന്നു നീ മനസ്സിലാക്കി. അതിന്‍റെ ദോഷത്തെക്കുറിച്ചു ചിന്തിച്ചു. അതു നിന്നെ തെറ്റു ചെയ്യുന്നതില്‍ നിന്നും പിന്തിരിയുവാന്‍ സഹായിച്ചു.”
നമ്മള്‍ ചെയ്യുന്ന ഓരോ കര്‍മ്മത്തിന്‍റേയും ഭവിഷ്യത്തിനെക്കുറിച്ചു നമുക്കു ബോധമുണ്ടായാല്‍പ്പിന്നെ, നമുക്കു തെറ്റു ചെയ്യുവാന്‍ സാധിക്കയില്ല. ഈ ബോധം ഇല്ലാത്തതു കൊണ്ടാണു നമ്മള്‍ തെറ്റു ചെയ്യുന്നത്.

നമ്മുടെ കുട്ടികള്‍ ഇന്നു പലതരം വിഷയങ്ങളെപ്പറ്റി കൂടുതല്‍ അറിവുള്ളവരാണു്. എന്നാല്‍ ആദ്ധ്യാത്മികതയില്ലാത്ത അവരുടെ അറിവുകളെല്ലാം അടിത്തറയില്ലാതെ പണിതുയര്‍ത്തിയ വീടുപോലെയായിരിക്കുന്നു. ഇന്നു സ്‌കൂളും കോളേജുമെല്ലാം ഒരു യുദ്ധക്കളം പോലെയാണു്. യുദ്ധക്കളത്തിലെ വെട്ടും കുത്തുമെല്ലാം ഇന്നു വിദ്യാലയങ്ങളില്‍ കാണാം. രാഷ്ട്രീയത്തിന്റെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും. രാഷ്ട്രീയത്തെ അമ്മ തള്ളിപ്പറയുകയല്ല. ഓരോന്നിനും ഓരോ സ്ഥാനമുണ്ടു്. അതുമാത്രമേ അവിടെ പാടുള്ളൂ. വിദ്യാലയത്തില്‍ വിദ്യാഭ്യാസത്തിനു കൂടുതല്‍ പ്രാധാന്യം നല്കി നമ്മള്‍ പഠിക്കാന്‍ ശ്രമിക്കണം. ഒപ്പം സംസ്‌കാരം വളര്‍ത്താനും കഴിയണം. ഇന്നാകട്ടെ, ഏതു വിധത്തിലെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റു നേടണമെന്നല്ലാതെ വിദ്യാഭ്യാസംകൊണ്ടു സംസ്‌കാരം നേടാന്‍ വിദ്യാര്‍ത്ഥിക്കോ, അതിനവര്‍ക്കു പ്രചോദനം കൊടുക്കാന്‍ അദ്ധ്യാപകര്‍ക്കോ താല്‍പര്യമില്ല. എന്തിനുവേണ്ടിയാണു തങ്ങള്‍ പഠിക്കുന്നതെന്ന ബോധംപോലും ഇന്നത്തെ കുഞ്ഞുങ്ങള്‍ക്കില്ല. ഇതുമൂലം കുഞ്ഞുങ്ങളില്‍ ശരിയായ ജ്ഞാനമോ സംസ്‌കാരമോ കാണുന്നില്ല. വിദ്യാലയങ്ങളില്‍ കുട്ടികള്‍ അദ്ധ്യാപകരോടു കാട്ടേണ്ട മര്യാദകള്‍ പാലിക്കുന്നില്ല. അതിനാല്‍ അവിടെ അദ്ധ്യാപകര്‍ യന്ത്രങ്ങളെപ്പോലെയായി; കുട്ടികള്‍ ഭിത്തിപോലെയും. അവിടെ ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നില്ല. കുട്ടികള്‍ക്കു വേണ്ട ഏകതയുടെ ബോധം അവരില്‍ ഉണരുന്നില്ല. അവര്‍ എന്തിനു വേണ്ടിയാണോ വിദ്യാലയങ്ങളില്‍ പോകുന്നതു്, അതു മറന്നു് അവര്‍ വേറൊന്നായി മാറുകയാണു്. ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസം എങ്ങനെയെന്നുവച്ചാല്‍ ഉടുപ്പിനുവേണ്ടി ശരീരത്തെ മുറിക്കുന്നതുപോലെയാണു്. ചെരിപ്പിനുവേണ്ടി കാലുമുറിച്ചു ചെറുതാക്കുന്നതുപോലെയാണു്. ഇന്നു വിദ്യാഭ്യാസം കഴിഞ്ഞെത്തുന്നവര്‍ നടക്കുന്ന കംപ്യൂട്ടര്‍ പോലെയായിത്തീര്‍ന്നിരിക്കുന്നു. ശവത്തിനു മേക്കപ്പിട്ടിരിക്കുന്നതു പോലെ ആയിരിക്കുന്നു. ഹൃദയം അവിടെ നഷ്ടപ്പെട്ടു പോയിരിക്കുന്നു. ഇന്നു നമ്മള്‍ ജോലിക്കുവേണ്ടി ജീവിക്കുന്നു; ജീവിക്കാന്‍ വേണ്ടിയല്ല ജോലി ചെയ്യുന്നതു്. എല്ലാ രീതിയിലും ജീവിതം യാന്ത്രികമായിത്തീര്‍ന്നിരിക്കുന്നു.

അമ്മ ഒരു കഥ ഓര്‍ക്കുന്നു, ഒരിക്കല്‍ ഒരാള്‍ തന്റെ സ്‌നേഹിതനെ കാണാന്‍ ചെന്നു. ആ സമയത്തു് അയാള്‍ തന്റെ തോട്ടം നനയ്ക്കുകയാണു്. ഹോസുമായി ഓരോ ചെടിയുടെ ചുവട്ടിലും അയാള്‍ കുറച്ചുനേരം പോയി നില്ക്കും. എന്നിട്ടു് അടുത്ത ചെടിയുടെ അടുത്തേക്കു നീങ്ങും. പക്ഷേ ഹോസില്‍ നിന്നു വെള്ളം വീഴുന്നതു കാണാനുണ്ടായിരുന്നില്ല. ഇതു കണ്ട സുഹൃത്തു ചോദിച്ചു, ”നിങ്ങള്‍ എന്താണീ കാണിക്കുന്നതു്? വെള്ളമില്ലാതെ നിങ്ങളെങ്ങനെയാണു തോട്ടം നനയ്ക്കുന്നതു്? ആ ഹോസിനു വല്ല ഊട്ടയുമുണ്ടോ എന്നു നോക്കു്! ഇതു കേട്ടപ്പോള്‍ സുഹൃത്തു പറഞ്ഞു, ”ആ ചെടികളെ അങ്ങൊന്നു ശ്രദ്ധിച്ചുനോക്കൂ.” അപ്പോഴാണു് അദ്ദേഹം അതു ശ്രദ്ധിച്ചതു്, അവിടെയുണ്ടായിരുന്നതെല്ലാം പ്ലാസ്റ്റിക്കു ചെടികളാണു്. ഇതുപോലെയാണു് ഇന്നു നമ്മുടെ അവസ്ഥയും. നമ്മളെല്ലാം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതു പ്ലാസ്റ്റിക്കു പൂന്തോട്ടങ്ങളാണു്. അവിടെ ജീവന്റെ തുടിപ്പില്ല, ജീവന്റെ പരിമണമില്ല, ജീവന്‍ സ്പന്ദിക്കുന്ന സൗന്ദര്യമില്ല. നമുക്കു യന്ത്രങ്ങള്‍ ഉപയോഗിക്കാം; എന്നാല്‍ ജീവിതം യാന്ത്രികമായിത്തീരാന്‍ പാടില്ല. ഇന്നു, നമ്മുടെ ഹൃദയമെല്ലാം തകര്‍ന്നു കൊണ്ടിരിക്കുകയാണു്. ഹൃദയത്തിന്റെ ഭാഷ നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണു്. വെറും യന്ത്രങ്ങളെപ്പോലെ നാം ചലിച്ചുകൊണ്ടിരിക്കുന്നു.