അമ്മയോടൊത്തുള്ള ഓരോ അവസരങ്ങളും പ്രത്യേകിച്ച് ധ്യാനദിനങ്ങൾ, നമ്മൾക്കെന്നും ഓർത്തുവയ്ക്കുവാൻ തക്കവണ്ണം വിജ്ഞാനപ്രദങ്ങളും, ആനന്ദദായകങ്ങളുമാണ്. അവിടുത്തെ മൊഴികളോരോന്നും തന്നെ എന്നെന്നും നമ്മുടെ ഓർമച്ചെപ്പിനുള്ളിൽ കാത്തുസൂക്ഷിക്കേണ്ട അമൂല്ല്യ രത്നങ്ങളുമാണ്. എന്നാൽ ആ മൊഴിമുത്തുകളുടെ വിലയും ശരിയായ മഹത്വവും മനസ്സിലാക്കണമെങ്കിൽ അൽപ്പം ശാസ്ത്ര സംസ്കാരം കൂടി വേണം. ഇനി അതെന്നും അവിടെത്തന്നെ ഇരുന്നാൽ മതിയോ..? പോരാ അവയെ എടുത്ത് ഭംഗിയുള്ള ആഭരണമാക്കി അണിയണം. അതായത് അവയെ മനനത്തിനു വിധേയമാക്കി (നിരന്തര ചിന്തനത്തിനു വിധേയമാക്കി) നമ്മുടെ വിവേകമാക്കി മാറ്റണം. അതല്ലെങ്കിൽ താനിരിയ്ക്കുന്ന ഭൂമിയുടെ അടിയിലുള്ള നിധിയെ അറിയാതെ ജീവിതം മുഴുവൻ പിച്ചയെടുത്തു കഴിയുന്നവൻ്റെ അവസ്ഥയാകും നമ്മുടെയും ജീവിതവും.

ഈയിടെ ഒരു ധ്യാന ദിനത്തിൽ അമ്മ പറയുകയുണ്ടായി “നമുക്കെല്ലാം അറിവുണ്ടെന്നുള്ള അഹംകാരമുണ്ട്. എന്നാൽ അഹംകാരമുണ്ടെന്നുള്ള അറിവില്ലെന്ന്.” ചിന്തിക്കുകയാണെങ്കിൽ സകല വേദസാരവും ഇതിൽത്തന്നെയുണ്ട്. ആദ്യമായി നാം ചിന്തിക്കേണ്ടത് അറിവെന്നതിനെക്കുറിച്ചു സാധാരണയായി നാം ചിന്തിക്കുന്നെതെന്തിനെക്കുറിച്ചെന്നാണ്? ലോകത്തിലെ നാനാവിഷയങ്ങളെക്കുറിച്ചുള്ള വിവരത്തെയാണ് ഇന്ന് നമ്മൾ അറിവെന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരുവനിൽ അതെത്രയധികമുണ്ടോ അത്രയും വിവരമുള്ളവനാണവൻ എന്ന് അവനെക്കുറിച്ചു നമ്മൾ കരുതും. ഉദാഹരണത്തിന് ഒരു ഡോക്ടർ ശരീരശാസ്ത്രത്തിൽ നിപുണനാണെങ്കിൽ ഒരു എഞ്ചിനീയർ തൻ്റെ മേഖലയിൽ വൈദഗ്ധ്യം നേടിയവനായിരിക്കും. സ്വാഭാവികമായും അവർ ചിന്തിക്കുന്നത് മറ്റുള്ളവരെ അപേക്ഷിച്ചു തൻ്റെ വിഷയത്തിൽ താൻ വിവരമുള്ളവനെന്നാണ്. അതിൽ തെറ്റില്ല. എന്നാൽ ഈ അറിവ് തൻ്റെ ദൈനംദിന വ്യവഹാരത്തിൽ എത്രത്തോളം പ്രയാജനം ചെയ്യുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇന്നു നമ്മളിന്ന് നേടുന്ന ഈ അറിവുകൊണ്ട് സമ്പത്തും, സ്ഥാനമാനങ്ങളും നേടാമെന്നതു നേരാണ്. പക്ഷെ സംതൃപ്തയും, ശാന്തിയുമെല്ലാം നേടുന്നതിന് ഈ അറിവെത്രത്തോളം പ്രയോജനപ്പെടുന്നുവെന്നത് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ന് അശാന്തിയും, സ്വാർത്ഥതയുമെല്ലാം ഗ്രാമീണ ജനഹൃദയങ്ങളിലുള്ളതിനേക്കാൾ കൂടുതലും കണ്ടുവരുന്നത് വിദ്യാസമ്പന്നരെന്നു സ്വയം കരുതുന്ന ഇക്കുട്ടരിലാണ്. ഇതിനെന്താണ് കാരണം..? ലോകത്തെ അറിയാൻ ശ്രമിക്കുമ്പോഴും താനാരെന്നറിയാൻ ആരും ശ്രമിക്കാറില്ല. അല്ലെങ്കിൽ അങ്ങനെയൊരറിവുണ്ടെന്നതിനെക്കുറിച്ചു നമുക്കറിയില്ല. ആത്മവിദ്യയൊന്നു മാത്രമാണ് യഥാർഥത്തിൽ ശരിയായ വിവേകത്തെ നമുക്ക് തരുന്നത്.

നാം ജനിച്ചശേഷം അച്ഛനമ്മമാർ വാത്സല്യത്തോടുകൂടി നമുക്കൊരു പേരിടുന്നു. അങ്ങനെ നമുക്കൊരു മേൽവിലാസം കിട്ടുന്നു. തുടർന്ന് മുന്നോട്ടുള്ള ജീവിതത്തിലുടനീളം ഈ വിലാസത്തോടുകൂടിയാണ് നമ്മൾ ജീവിക്കുന്നത്. അതായത് ഈ ശരീരത്തിൻ്റെ രൂപത്തോടും നാമത്തോടും താദാത്മ്യപ്പെട്ടാണ് (സ്ത്രീ / പുരുഷൻ) നമ്മൾ ജീവിക്കുന്നത്. ഞാനെന്ന ഈ നാമരൂപത്തോടുള്ള താദാത്മ്യത്തെയാണ് അഹംകാരം എന്ന് പറയുന്നത്. ഇതു തന്നെയാണ് നമ്മിലുള്ള ജീവഭാവവും. ഈ തദാത്മ്യത്തിലധിഷ്ഠിതമായി ലോകവ്യവഹാരത്തിലേർപ്പെടുന്ന ആർക്കുംതന്നെ ജീവിതത്തിൽ യഥാർത്ഥ ആനന്ദമോ, ശാന്തിയോ നേടാൻ സാധ്യമല്ല. കാരണം ഈ ബോധത്തോടു കൂടിയ വ്യവഹാരങ്ങളെല്ലാം ഇരുളിൻ്റെ അവ്യക്തതയിൽ നിന്നു കൊണ്ട് കാര്യങ്ങൾ ഗ്രഹിക്കുന്നതുപോലെയാണ്. ഇനി വെറും മൂഢനാണെങ്കിലോ കൂരാക്കൂരിരുട്ടിൽ നിന്നുകൊണ്ട് കാര്യങ്ങൾ ഗ്രഹിയ്ക്കാൻ ശ്രമിക്കുന്നത് പോലെയും. ഇവിടെ വ്യക്തതയ്ക്കെന്താണ് വേണ്ടത്? നല്ല പകൽ വെളിച്ചം. പോരാ…നട്ടുച്ചനേരത്തെ വെട്ടം. അവിടെ ഇരുളില്ല, നിഴലില്ല, അവ്യക്തതകളില്ല. അവിടെയാണ് വ്യവഹാരത്തിനു പൂർണ്ണത, വ്യക്തത കൈവരുന്നത്. ഇതാണ് മഹാത്മക്കളുടെ നില. അവിടെ ദേഹതാദാത്മ്യത്തിൽ നിന്നുള്ള അഹംകാരം പൂർണമായി നശിച്ചിരിക്കുന്നു. അല്ലെങ്കിൽ അവിടെ ജീവഭാവം പൂർണമായി നശിച്ചിരിക്കുന്നു. അവർ തങ്ങളുടെ സ്വരൂപത്തിൽ (തന്നെക്കുറിച്ചുള്ള യഥാർത്ഥ അറിവിൽ) ഉണർന്നിരിക്കുന്നു ഇതിനെയാണ് ആത്മജ്ഞാനമെന്നു പറയുന്നത്. ഈ അറിവാണ് യഥാർത്ഥത്തിൽ നാം നേടേണ്ടത്. അപ്പോൾ മാത്രമേ ജീവിതത്തിനു പൂർണ്ണതയും, ആനന്ദവും കൈവരുകയുള്ളൂ. മറിച്ചു ലൗകിക വിഷയജ്ഞാനം നേടിയതു കൊണ്ടു മാത്രമോ, അതിലഹങ്കരിച്ചതുകൊണ്ടുമാത്രമോ നമുക്ക് യഥാർത്ഥ ശാന്തിയും, സംതൃപ്തിയും നുകരാൻ കഴിയുകയില്ല.

ഇനി ആത്മീയ വിഷയത്തിലുള്ള കേവല അറിവുകൊണ്ടുമാത്രം പ്രശ്നം തീരുമോ? ഇല്ല. അങ്ങനെയാണെങ്കിൽ ആത്മീയ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്ത, ഡോക്ടറേറ്റെടുത്ത എത്രയോപേരുണ്ട് എന്നും, പരാതിയും പരവശവുമായിക്കഴിയുന്നവർ. അപ്പോൾ കുറച്ചു ആത്മീയ പുസ്തകങ്ങൾ വായിച്ചതുകൊണ്ടോ, പ്രഭാഷണങ്ങൾ കേട്ടതുകൊണ്ടോ മാത്രം ആരും ആത്മജ്ഞാനിയാകുന്നില്ല. തൻ്റെ പ്രശ്നങ്ങൾക്ക് ആത്യന്തിക പരിഹാരമുണ്ടാകുന്നില്ല. തന്നിലെ അഹംകാരത്തേക്കുറിച്ചു ഏവരും ബോധവാന്മാരാകണം. ഇതില്ലാത്തതുകൊണ്ടാണ് നമുക്കിന്നു ധാരാളം പ്രശ്നങ്ങളും പരാതികളുമെല്ലാമുള്ളത്. ഇവയെല്ലാംതന്നെ മറ്റുള്ളവരെകുറിച്ചാണെന്നതാണ് ഏറെരസകരം. തന്നെക്കുറിച്ച് പരാതിയൊന്നുമില്ല. താൻ പൂർണ്ണനാണെന്നാണല്ലോ ശാസ്ത്രത്തിൽനിന്നു മനസ്സിലാക്കിയിരിയ്ക്കുന്നത്. ഇതു തന്നെയാണ് നമ്മിൽ അജ്ഞത (അഹംകാരം) ഉണ്ടെന്നുള്ളതിൻ്റെ ഒന്നാമത്തെ ലക്ഷണം. കാരണം തന്നെ അറിഞ്ഞവൻ, തൻ്റെ യഥാർത്ഥ സ്വരൂപത്തെ ബോധിച്ചവന്, തന്നിൽനിന്നന്യമായി രണ്ടാമതൊന്നില്ലാത്തതിനാൽ പ്രശ്നങ്ങളില്ല. അതുകൊണ്ടുതന്നെ അവ പരിഹരിക്കേണ്ട ആവശ്യവുമില്ല അവർ മാത്രമേ ലോകത്തെ അതിൻ്റെ യഥാർത്ഥ രൂപത്തിലും ഭാവത്തിലും കാണുന്നുള്ളൂ. മറിച്ചറിവുണ്ടെന്നു ധരിച്ചിരിക്കുന്ന നമ്മൾ കാണുന്ന ലോകം നമ്മൾ തന്നെ നിറം പിടിപ്പിച്ചിരിയ്ക്കുന്ന കണ്ണാടിയിൽ കുടിയുള്ളതാണ്. അപ്പോൾ ഇവിടെ കുറ്റങ്ങളും കുറവുകളും മാത്രമേ കാണാൻ സാധിയ്ക്കു. സാധാരണ നമ്മൾക്ക് സംഭവിക്കുന്ന ഒരു ദോഷമിതാണ്. കുറച്ചുനാൾ ആശ്രമത്തിൽ നിന്നുകഴിയുമ്പോൾ ചിത്തശുദ്ധി വരുന്നതിനായി ഗുരുക്കന്മാർ ചില ഉത്തരവാദിത്വങ്ങളൊക്കെ ഏൽപ്പിക്കും. അൽപ്പം അധികാരമൊക്കെ കിട്ടിക്കഴിയുമ്പോൾ, അല്ലെങ്കിൽ കുറച്ചുനാൾ പ്രഭാഷണങ്ങളൊക്കെ ചെയ്തങ്ങനെ കഴിയുമ്പോൾ, നമുക്കുചുറ്റും കുറച്ചാരാധകരൊക്കെ വന്നുകൂടും. അപ്പോൾ നാം സ്വയം ഗുരുവായതായി തോന്നിത്തുടങ്ങും. പിന്നെ മറ്റുള്ളവരൊക്കെ നമ്മെക്കാൾ നിലയിലുള്ളവരാണെന്നും തോന്നിത്തുടങ്ങും. അടുത്തതായി നമ്മുടെ കിഴിലുള്ളവരേയോ, നമ്മോടൊപ്പമുള്ളവരെയോ ഒക്കെ നന്നാക്കി എടുക്കാൻവേണ്ട പാഠങ്ങൾ ആസൂത്രണം ചെയ്തു തുടങ്ങും.

എന്നാൽ മഹാത്മാക്കൾ (ലോകഗുരുക്കന്മാർ) എങ്ങനെയാണെന്ന് നോക്കൂ. അവർ ആരെയും പഠിപ്പിക്കുന്നില്ല. സ്വയം ജീവിച്ചു കാണിച്ചുതരുന്നു. അവരുടെ ജീവിതം തന്നെ അവരുടെ സന്ദേശം. ആരുടെയും സ്വാതന്ത്ര്യത്തെ അവർ ചോദ്യം ചെയ്യാറില്ല. കാരണം അവർക്ക് ലോകസ്വഭാവം നന്നായി അറിയാം, മനസ്സാകുന്ന കള്ളനെ അവർക്കു നന്നായി അറിയാം. മനസ്സിനെ (അഹംകാരം) അതിജീവിച്ചവരാണവർ. അവരിലെ ജീവഭാവം നശിച്ചിരിക്കുന്നതിനാൽ കർതൃത്വബുദ്ധിയോടെ (ഞാൻ ചെയ്യുന്നു എന്ന ഭാവം) ഒന്നും തന്നെ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ അവരിൽ നിന്നും വരുന്ന കർമ്മങ്ങളുടെ ഫലങ്ങളോട് അവർക്കു യാതൊരാവകാശവാദവുമില്ല. തന്നിൽ ശരണാഗതി അടയുന്നവരോടുമാത്രം വേണ്ട നിർദ്ദേശങ്ങളോ, ഉപദേശങ്ങളോ നൽകുന്നു. സത്യത്തിൽ അവരുടെ സാന്നിധ്യത്തിൽ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നു. സൂര്യൻ്റെ സാന്നിധ്യത്തിൽ ഈ പ്രപഞ്ചഗതി നിർവിഘ്നം നടക്കുന്നതുപോലെ. എല്ലാത്തിനെയും പവിത്രീകരിച്ചുകൊണ്ട് ഒഴുകുന്ന നദിയെപ്പോലെയാണവർ. വേണ്ടവർക്ക് ആ വെള്ളം കുടിച്ചു ദാഹം ശമിപ്പിയ്ക്കാം. അല്ലെങ്കിൽ കുളിച്ചു തന്നിലെ മാലിന്യത്തെ കഴുകിക്കളയാം. എന്നാൽ നമ്മളിന്ന് നമുക്കൊരു ഗുരുവുണ്ടെന്നു അവകാശപ്പെടുമ്പോഴും പലപ്പോഴും നമ്മുടെ മനസ്സിനെത്തന്നെയാണ് അനുസരിയ്ക്കാറ്. നമ്മുടെ മനസ്സുതന്നെ ഇപ്പോഴത്തെ നമ്മുടെ ഗുരു. സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കാണ് നമ്മളിന്ന് പ്രാധാന്യം കൊടുക്കാറ്. ദുർബല സാഹചര്യങ്ങൾക്ക് അടിമപ്പെട്ടു പോകുകയാണിപ്പോൾ. ഒരു കുഞ്ഞു നടക്കാൻ പഠിക്കുമ്പോൾ പലപ്രാവിശ്യവും മറിഞ്ഞുവീഴും. എന്നാൽ ഉടനെണീറ്റു വീണ്ടും ശ്രമിക്കും. അതിനുള്ള ഉത്സാഹം അതിനുണ്ട്. എന്നാൽ നമ്മൾ നമ്മുടെ അഹംകാരത്തിനു അടിമയായിരുന്ന വിവരംതന്നെ പലപ്പോഴും അറിയാറില്ല. അധികാരത്തിലും, മറ്റു അനുകൂല്യങ്ങളിലും മുഴുകിയങ്ങനെ കഴിഞ്ഞുകൂടുന്നു. ലോകരെ നന്നാക്കാനായി വെമ്പൽ കൊള്ളുന്നു. താനെവിടെയെത്തി എന്ന് മനസ്സിലാക്കാനുള്ള അന്തർമുഖതയേയും, വിവേകത്തേയും നമ്മുടെതന്നെ അഹംകാരം കീഴ്‌പ്പെടുത്തിയിരിക്കുന്നു. തത്ക്കാല സുഖങ്ങൾക്കായി അവയെ പണയപ്പെടുത്തിയിരിക്കുന്നു. അമ്മ പറയുന്നതുപോലെ അഹംകാരമുണ്ടെന്നുള്ള അറിവില്ലാതായിരിക്കുന്നു.

ചുരുക്കത്തിൽ താനറിവുള്ളവനെന്നുള്ള തോന്നലാണ് അറിവില്ലായ്മയുടെ (അഹംകാരത്തിൻ്റെ) പ്രാഥമിക ലക്ഷണം. അവൻ്റെ പുരോഗതി തടയപ്പെട്ടിരിക്കുന്നു. കമഴ്ത്തിവച്ചിരിക്കുന്ന കുടം പോലെയാണ് അവൻ്റെ ഹൃദയം. അതിലിനി ഒന്നും നിറയ്ക്കാൻ സാധ്യമല്ല. മറിച്ചു ശരിയായ അറിവുള്ളവൻ്റെ മുഖമുദ്ര വിനയമാണ്. ഈ ലോകം അവനെന്നും ഒരു പാഠപുസ്തകമാണ്. തന്നിലഹംകാരമുണ്ടെന്നുള്ള അറിവ് വന്നുകഴിയുമ്പോൾ മാത്രമേ നമ്മൾ നമ്മെക്കുറിച്ചുള്ള യഥാർത്ഥ അറിവിലേയ്ക്ക് ഉണരാൻ തുടങ്ങുകയുള്ളു.
യഥാർത്ഥത്തിൽ നമുക്ക് നമ്മെക്കുറിച്ചറിയാൻ, സ്വരൂപബോധത്തിലേക്കുണരാൻ എന്താണ് ചെയ്യാനുള്ളത് ? ആദ്യമായി വേണ്ടത് ആ സത്യത്തെ (തത്വത്തെ) അറിഞ്ഞ ഗുരുവിലേക്കുള്ള സമർപ്പണ മനോഭാവമാണ് (ശരണാഗതിയാണ്). ഗുരുവാക്യത്തെ നിരന്തരം മനനം ചെയ്യുക, ഗുരുവിൻ്റെ ഇച്ഛയ്ക്കൊത്തു മുന്നോട്ടു പോകുവാൻ പരമാവധി ശ്രമിയ്ക്കുക. ആത്മാർത്ഥമായ പ്രാർഥനയും, പ്രയത്നവുമുണ്ടെങ്കിൽ തീർച്ചയായും ഗുരുകൃപ നമ്മെ രക്ഷിക്കും. നമ്മുടെ അഹംകാരത്തെക്കുറിച്ചുള്ള ബോധം നമ്മിൽ തെളിയും. ക്രമേണ അതിൻ്റെ പിടിയിൽ നിന്നും മോചിതനാകും. അങ്ങനെയാകുമ്പോൾ പരാതികൾ കുറയും. പ്രശ്നങ്ങൾക്കുപരിയായിനിന്നു അവയെക്കാണാനും, അവയെ അതിജീവിയ്ക്കുവാനും കഴിയും. അപ്പോൾ നമുക്കിവിടെ നേടാനല്ല ഉള്ളത്. കളയാനാണ്. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെ. അതിലൂടെ നാം സ്വയം സൃഷ്ടിച്ച നമ്മുടെ അഹംകാരത്തെ.

അമ്മ പറയാറുണ്ട് “ഈശ്വര സൃഷ്ടിയിൽപ്പെടാത്ത ഒന്ന് മാത്രമേയുള്ളൂ. അത് അഹംകാരമാണ്. അത് നമ്മുടെ സ്വന്തം സൃഷ്ടിയാണെന്ന് ”. ആത്മാവ് നിത്യാസിദ്ധവും, നിത്യമുക്തവുമാണ്. ഒരാൾ തൻ്റെ അഹംകാരത്തിൻ്റെ (മനസ്സിൻ്റെ) പിടിയിൽ നിന്ന് മുക്തനായാൽ മതി. ജീവിതം സുന്ദരവും, ആനന്ദവും, അർത്ഥപൂർണ്ണവുമാകാൻ.

_ അഭേദാമൃത ചൈതന്യ

മക്കളെ,
ഭാരതം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അവസരമാണല്ലോ ഇത്. പിന്നിട്ടകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ നമുക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. എന്നാൽ വലിയൊരുവിഭാഗം ജനങ്ങൾ അനുഭവിക്കുന്ന ദാരിദ്ര്യവും നിരക്ഷരതയും പൊതുവെയുള്ള മൂല്യശോഷണവും വിഭാഗീയതയും പ്രശ്നങ്ങളായി അവശേഷിക്കുന്നു.

ജനങ്ങളിൽ ആത്മവിശ്വാസവും പ്രയത്നശീലവും ഉണർത്തുകയാണ് ഇതിനുള്ള പരിഹാരം. അതിന് ആദ്യം നമ്മുടെ സംസ്കാരത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചുമുള്ള അറിവും അഭിമാനവും ജനങ്ങളിൽ വളരണം. ഋഷിമാരുടെ നാടാണ് ഭാരതം. ലോകത്തിനു മുഴുവൻ നന്മയും ശ്രേയസ്സും നൽകുന്ന സംസ്കാരമാണ് അവർ നമുക്കുനൽകിയത്. ഉന്നതമായ തത്ത്വദർശനവും മഹത്തായ മാനുഷികമൂല്യങ്ങളും ആ സംസ്കാരത്തിന്റെ മുഖമുദ്രയാണ്. സർവചരാചരങ്ങളെയും ഈശ്വരതുല്യം ആദരിക്കാനും സ്നേഹിക്കാനും സേവിക്കാനും അതുനമ്മെ പഠിപ്പിച്ചു. നമുക്ക് വ്യത്യസ്തങ്ങളായ ആചാരങ്ങളും വിശ്വാസങ്ങളും വീക്ഷണങ്ങളുമുണ്ടാകാം. എന്നാൽ അവയെല്ലാം നിലനിൽക്കുമ്പോൾത്തന്നെ അതിനെയെല്ലാം വിലയിപ്പിക്കാൻകഴിയുന്ന ഒരു ഏകതയെ, രാഷ്ട്രബോധത്തെ ഉള്ളിലുണർത്താൻ നമുക്കു കഴിയണം. രാജ്യത്തിന്റെ സംസ്കാരം തന്നെയാണ് ആ ഏകതയ്ക്ക് അടിസ്ഥാനം.

ഒരു കഥ ഓർക്കുകയാണ്. വൈദേശിക ഭരണകർത്താക്കളുടെ ക്രൂരമായ പീഡനത്തിനിരയായ ഒരു രാജ്യത്തെ ജനങ്ങൾ അഭയാർഥികളായി ഭാരതത്തിലെ ഒരു നാട്ടുരാജ്യത്തെത്തി. അവരെ സ്വീകരിച്ചിരുത്തിയ രാജാവ് ഒരു വെള്ളിപ്പാത്രം നിറഞ്ഞുതുളുമ്പുംവിധം പാൽനിറച്ച് അവർക്ക് നല്കിക്കൊണ്ടു പറഞ്ഞു, ‘‘ഇതു ഞങ്ങളുടെ രാജ്യത്തിന്റെ പ്രതീകമാണ്. ഇവിടെ എങ്ങനെ നിങ്ങളെ ഉൾക്കൊള്ളിക്കാൻ കഴിയുമെന്നു പറയൂ.’’ അപ്പോൾ അഭയാർഥികളുടെ നേതാവ് പാൽപ്പാത്രത്തിൽ ഒരു കരണ്ടി പഞ്ചസാരയിട്ടു. അത് ഉടൻ തന്നെ പാലിൽ ലയിച്ചുചേർന്നു. ഒരു തുള്ളി പാൽപോലും തുളുമ്പിയില്ല. തങ്ങൾക്ക് അഭയംനല്കുന്ന രാജ്യത്ത് അല്പംപോലും അസ്വസ്ഥത സൃഷ്ടിക്കാതെ, അവിടത്തെ ജനങ്ങളുടെ ജീവിതത്തിന് ആനന്ദവും മാധുര്യവും പകർന്നുകൊണ്ട് ജീവിച്ചുകൊള്ളാം എന്നായിരുന്നു അതിന്റെ പൊരുൾ. അതു മനസ്സിലാക്കിയ രാജാവ് അഭയാർഥികൾക്ക് തന്റെ രാജ്യത്ത് സസുഖം കഴിയുന്നതിന് ആവശ്യമായ സ്ഥലവും സമ്പത്തും നല്കി.

ആനയുടെ കാല്പാടിൽ മറ്റേതൊരു മൃഗത്തിന്റെ കാല്പാടും അടങ്ങുന്നതുപോലെ വ്യത്യസ്ത വീക്ഷണങ്ങളെയും വിശ്വാസങ്ങളെയും ഉൾക്കൊള്ളാനുള്ള വിശാലത ഭാരതസംസ്കാരത്തിനുണ്ട്. ആ പൈതൃകത്തെക്കുറിച്ചുള്ള അഭിമാനം നമ്മിൽ ഉണർത്തിയാൽ എല്ലാ വിഭാഗീയചിന്തകളെയും മൂല്യശോഷണത്തെയും ദാരിദ്ര്യത്തെയും നമുക്കു ജയിക്കാൻകഴിയും. അതോടൊപ്പം എവിടെനിന്നും നന്മയെ ഉൾക്കൊള്ളാനും തിന്മയെ എവിടെക്കണ്ടാലും തിരസ്കരിക്കാനും നമുക്കുസാധിക്കും. നമ്മുടെ സംസ്കാരവും ജനിച്ച നാടും നമുക്കമ്മയാണ്. ആ സംസ്കാരവുമായുള്ള ബന്ധം നഷ്ടപ്പെട്ടാൽ നാം നൂലുപൊട്ടിയ പട്ടങ്ങൾപോലെയാകും. ആ സംസ്കാരത്തെ ഉൾക്കൊണ്ടു ജീവിച്ചാൽ ശാന്തിയും ഐശ്വര്യവുംപുലരുന്ന ഒരു രാഷ്ട്രവും ഒരു ലോകവും പടുത്തുയർത്താൻ നമുക്കു കഴിയും.
-അമ്മ.

ചോദ്യം: അമ്മേ, ഈശ്വരനെ ആശ്രയിച്ചിട്ടും മനുഷ്യന്‍ ദുഃഖിക്കുന്നതു് എന്തുകൊണ്ടാണു്? എന്തുകൊണ്ടു് ഈശ്വരനു് എല്ലാവരുടെയും ആഗ്രഹങ്ങള്‍ സാധിച്ചുകൊടുത്തുകൂടാ?

അമ്മ : മോനേ, ഇന്നു മിക്കവരും ഈശ്വരനെ ആശ്രയിക്കുന്നതു് ആഗ്രഹങ്ങള്‍ സാധിച്ചുകിട്ടുവാന്‍വേണ്ടി മാത്രമാണു്. അതു് ഈശ്വരനോടുള്ള സ്നേഹമല്ല, വസ്തുവിനോടുള്ള സ്നേഹമാണു്. സ്വാര്‍ത്ഥത മൂലമുള്ള ആഗ്രഹങ്ങള്‍ കാരണം ഇന്നു നമുക്കാരോടും കരുണയില്ല. അന്യരോടു കരുണയില്ലാത്ത ഹൃദയത്തില്‍ ഈശ്വരകൃപ എങ്ങനെയുണ്ടാകും? എങ്ങനെ ദുഃഖങ്ങള്‍ ഇല്ലാതാകും? ആഗ്രഹങ്ങള്‍ സാധിക്കുന്നതിനുവേണ്ടി ഈശ്വരനെ ആശ്രയിച്ചാല്‍ ദുഃഖത്തില്‍നിന്നു മോചനം നേടുവാന്‍ കഴിയില്ല. ദുഃഖങ്ങള്‍ ഒഴിയണമെങ്കില്‍ ആഗ്രഹങ്ങള്‍ ഇല്ലാതാക്കി അവിടുത്തോടു ഭക്തിയും വിശ്വാസവും വരുവാന്‍ വേണ്ടി വേണം പ്രാര്‍ത്ഥിക്കുവാന്‍.

അങ്ങനെയായാല്‍ നമ്മുടെ എല്ലാ ആവശ്യങ്ങളും അവിടുന്നു നിറവേറ്റിത്തരും. രാജകൊട്ടാരത്തിലിരിക്കുന്ന നിസ്സാരവസ്തുക്കളെയല്ല സ്നേഹിക്കേണ്ടതു്. അദ്ദേഹത്തെത്തന്നെ സ്നേഹിക്കാന്‍ നോക്കണം, രാജാവിനെ കൈയില്‍ക്കിട്ടിയാല്‍ കൊട്ടാരത്തിലെ കലവറ മുഴുവന്‍ നമുക്കു സ്വന്തമായെന്നു വരാം. ‘ജോലി തരണേ, വീടു തരണേ കുട്ടിയെത്തരണേ’ ഇങ്ങനെയൊന്നുമല്ല നാം ഈശ്വരനോടു പ്രാര്‍ത്ഥിക്കേണ്ടതു്. ‘ഈശ്വരാ, നീ എനിക്കു സ്വന്തമായി വാ’ എന്നുവേണം പ്രാര്‍ത്ഥിക്കുവാന്‍. ഈശ്വരനെ കിട്ടിക്കഴിഞ്ഞാല്‍, അവിടുത്തെ കൃപ നേടുവാന്‍ കഴിഞ്ഞാല്‍ ത്രിലോകങ്ങളും നമ്മുടെ കാല്ക്കീഴില്‍ വരും. അവയെ ഭരിക്കാനുള്ള ശക്തിയും നമുക്കു കിട്ടും. പക്ഷേ, നമ്മുടെ പ്രവൃത്തികള്‍ നന്നായിരിക്കണം.

മക്കളേ, പ്രാര്‍ത്ഥിക്കുന്നതു ഭഗവാനുവേണ്ടി മാത്രമായിരിക്കണം. എങ്കിലേ പൂര്‍ണ്ണമായ സംതൃപ്തി നേടുവാന്‍ കഴിയൂ. ശര്‍ക്കരയില്‍ എന്തുചെന്നു വീണാലും അതു മധുരമായിത്തീരുന്നു. അതു പോലെ ഈശ്വരന്‍റെ സാമീപ്യത്തില്‍ നമുക്കു കിട്ടുന്നതു് ആനന്ദം മാത്രമാണു്. റാണിയീച്ചയെ മാത്രം പിടിച്ചാല്‍ മതി മറ്റുള്ള ഈച്ചകളൊക്കെ കൂടെപ്പോരും. ഈശ്വരനെ ആശ്രയിച്ചാല്‍ ആദ്ധ്യാത്മികവും ഭൗതികവും ആയ സര്‍വ്വ നേട്ടങ്ങളുമുണ്ടാകും.
ആഗ്രഹങ്ങള്‍ സാധിക്കുവാന്‍വേണ്ടി ഈശ്വരനെ ആശ്രയിക്കുന്നവര്‍ക്കു്, അവ സഫലമായാല്‍ ഈശ്വരനിലുള്ള ഭക്തിയും വിശ്വാസവും വര്‍ദ്ധിക്കും. സാധിച്ചില്ലെങ്കിലോ, ഉള്ള വിശ്വാസംകൂടി നഷ്ടമാകും. എല്ലാവരുടെയും ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുവാന്‍ എങ്ങനെ കഴിയും? ഒരു ഡോക്ടര്‍ ആഗ്രഹിക്കുന്നതു് ‘എനിക്കു ദിവസവും ധാരാളം രോഗികളെ കിട്ടണ’മെന്നാണു്. അതിനുവേണ്ടി സദാ ഈശ്വരനോടു പ്രാര്‍ത്ഥിക്കുകയും ചെയ്യും. രോഗികളെ കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിനു് ഈശ്വരനിലുള്ള വിശ്വാസം നഷ്ടമാകില്ലേ? അതേ സമയം രോഗികളുടെ പ്രാര്‍ത്ഥന ‘ഈശ്വരാ, ഞങ്ങളെ ഇനിയും രോഗികളാക്കരുതേ, ഞങ്ങള്‍ക്കുള്ള രോഗങ്ങള്‍ തീര്‍ത്തു തരണേ’ എന്നാണു്. ഒരാള്‍ ശവം കൊണ്ടുവരുവാന്‍വേണ്ടി ഒരു വണ്ടി വാങ്ങി. ദിവസവും അയാളുടെ പ്രാര്‍ത്ഥന മുടക്കം കൂടാതെ ശവം കിട്ടണേ’ എന്നാണു്. ശവപ്പെട്ടി വില്പനക്കാരന്‍റെ പ്രാര്‍ത്ഥനയും അതുതന്നെ. അതേസമയം ജീവിച്ചിരിക്കുന്നവരുടെ പ്രാര്‍ത്ഥനയോ? ഒരിക്കലും മരിക്കല്ലേ എന്നുമാണു്. എങ്ങനെ ഇരു കൂട്ടരുടെയും ആഗ്രഹം ഒരേസമയം സാധിച്ചു കൊടുക്കുവാന്‍ കഴിയും? ഒരു വക്കീല്‍ ദിവസവും കേസു കിട്ടുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ ജനങ്ങളുടെ പ്രാര്‍ത്ഥന കേസിലൊന്നും ചെന്നു പെടല്ലേ എന്നാണു്. ഇതുപോലെ അനേകം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണു് ഈ ലോകം. എല്ലാവരുടെയും ആഗ്രഹങ്ങള്‍ ഒരുപോലെ സാധിച്ചു കിട്ടുക പ്രയാസമാണു്. വൈരുദ്ധ്യം നിറഞ്ഞ ഈ ലോകത്തില്‍ സംതൃപ്തിയോടും സമാധാനത്തോടുംകൂടി ജീവിക്കുവാന്‍ പ്രയാസമില്ല. ആദ്ധ്യാത്മികതത്ത്വങ്ങള്‍ മനസ്സിലാക്കി അതനുസരിച്ചു ജീവിച്ചാല്‍ മതി.

അഗ്രിക്കള്‍ച്ചര്‍ കോഴ്‌സ് കഴിഞ്ഞയാളിനു തെങ്ങു നട്ടു വളര്‍ത്താന്‍ പ്രയാസമില്ല. തെങ്ങിനെന്തെങ്കിലും രോഗം ബാധിച്ചാല്‍ പെട്ടെന്നറിഞ്ഞു് അതു മാറ്റാന്‍ കഴിയും. അതുപോലെ ആത്മീയ തത്ത്വങ്ങള്‍ മനസ്സിലാക്കിയിരുന്നാല്‍, അതുള്‍ക്കൊണ്ടു ജീവിതം നയിച്ചാല്‍ ഏതു പ്രതിസന്ധിയിലും തളരാതെ മുന്നോട്ടുപോകുവാന്‍ കഴിയും. ഒരു മെഷീന്‍ വാങ്ങുമ്പോള്‍ അതിന്‍റെ പ്രവര്‍ത്തനരീതി വിവരിക്കുന്ന പുസ്തകം കൂടിത്തരും. അതു പഠിച്ചിരുന്നാല്‍ ശരിയായി മെഷീന്‍ പ്രവര്‍ത്തിപ്പിക്കാം. മനസ്സിലാക്കാതെ പ്രവര്‍ത്തിപ്പിച്ചാല്‍ യന്ത്രം വേഗം ചീത്തയാകും. അതുപോലെ ഈ ലോകത്തെങ്ങനെ ജീവിക്കണമെന്നു ആത്മീയഗ്രന്ഥങ്ങളും മഹാത്മാക്കളും നമ്മെ പഠിപ്പിക്കുന്നു. അതു പിന്തുടര്‍ന്നാല്‍ ജീവിതം സഫലമാകും. ഇല്ലെങ്കില്‍ വ്യര്‍ത്ഥമാവുകയേയുള്ളൂ.

ചോദ്യം : സ്ത്രീകള്‍ ഋതുവായിരിക്കുമ്പോള്‍ ക്ഷേത്രത്തില്‍പ്പോകാന്‍ പാടില്ല, പൂജ ചെയ്യാന്‍ പാടില്ല എന്നും മറ്റും പറയുന്നു. അതു ശരിയാണോ? ഈശ്വരന്‍ സര്‍വ്വവ്യാപിയല്ലേ? ഈശ്വരന്‍റെ വാസം ഒരു പ്രത്യേക സ്ഥലത്തു മാത്രമല്ലല്ലോ?

അമ്മ: മോളേ, ഈശ്വരന്‍ സര്‍വ്വവ്യാപിയാണു്. അദ്ദേഹം എല്ലായിടത്തും എല്ലായ്‌പ്പോഴുമുണ്ടു്. പക്ഷേ, നമ്മള്‍ ശുദ്ധാശുദ്ധിയൊക്കെ നോക്കണം. ബാഹ്യശുദ്ധി ആന്തരികശുദ്ധിക്കു വഴിതെളിക്കുന്നു. ഋതുവായിരിക്കുന്ന സമയം മനസ്സു് അസ്വസ്ഥമായിരിക്കും. കൂടാതെ ഗര്‍ഭിണികളെപ്പോലെ ശരീരത്തിനു ക്ഷീണവും മറ്റും അനുഭവപ്പെടും. വിശ്രമം ആവശ്യമാണു്. ഈ സമയം ശരിയായ ഏകാഗ്രതയോടെ പൂജകള്‍ ചെയ്യുവാനോ പ്രാര്‍ത്ഥിക്കുവാനോ പറ്റില്ല. അല്ല, നിങ്ങള്‍ക്കതിനു ശക്തിയുണ്ടു്, സാധിക്കും എങ്കില്‍ പൂജ ചെയ്തുകൊള്ളൂ.

ഋതുവായിരിക്കുന്ന സമയം ശരീരത്തില്‍ പല മാറ്റങ്ങളും നടക്കും. ശരീരത്തില്‍ ദുഷിച്ച അണുക്കളാണു് അപ്പോഴുള്ളതു്. അമ്മ ഈ പറഞ്ഞതു വെളയില്‍നിന്നു വന്ന ഒരു മോനു വിശ്വാസമായില്ല. അദ്ദേഹം അമേരിക്കയില്‍ തിരിച്ചുചെന്നപ്പോള്‍ ഒരു ശാസ്ത്രജ്ഞന്‍ നടത്തിയ പരീക്ഷണത്തെക്കുറിച്ചു് അറിയാനിടയായി. ഋതുവായിരിക്കുന്ന സ്ത്രീകളെയും അല്ലാത്തവരെയുംകൊണ്ടു് ഒരു ചെടിയില്‍ നിന്നും പുഷ്പം പറിപ്പിച്ചു. സാധാരണ സ്ത്രീകള്‍ പിച്ചിയ പുഷ്പം വാടുവാന്‍ അധികസമയമെടുത്തപ്പോള്‍ ഋതുവായിരിക്കുന്നവര്‍ പറിച്ച പുഷ്പം വേഗം വാടി. ഈ പരീക്ഷണത്തെക്കുറിച്ചറിഞ്ഞപ്പോള്‍ മാത്രമാണു് ആ മോനു് അമ്മ പറഞ്ഞതില്‍ വിശ്വാസം വന്നതു്. അമ്മ അനേകംപേരെ കണ്ടിട്ടുണ്ടു്, അവരുടെ അനുഭവം വച്ചാണു് അമ്മ പറയുന്നതു്. ഇന്നുള്ളവര്‍ക്കു് എന്തും പത്രത്തില്‍ കണ്ടാലേ വിശ്വാസമാകൂ. കുട്ടി വെള്ളത്തില്‍ വീഴുന്നതു കണ്ടുനിന്നയാള്‍ വന്നു പറഞ്ഞാല്‍ വിശ്വസിക്കില്ല. അപ്പോഴും പറയുന്നതു്, പത്രത്തില്‍ കാണട്ടെ വിശ്വസിക്കാം’ എന്നാണു്.

മോളേ, ഋതുവായിരിക്കുന്ന സമയം മന്ത്രം ജപിക്കുന്നതില്‍ കുഴപ്പമില്ല. പക്ഷേ, ക്ഷേത്രത്തിലും മറ്റും പോകാതിരിക്കുന്നതാണു നല്ലതു്. അന്തരീക്ഷശുദ്ധിക്കു കൂടിയാണിതു്. ഓഫീസിലും ഹോട്ടലിലും ചെല്ലുമ്പോഴുള്ള ഭാവനയല്ലല്ലോ നമുക്കു ക്ഷേത്രത്തില്‍ എത്തുമ്പോഴുള്ളതു്? അവിടുത്തെ സങ്കല്പം വേറെയാണു്. അതു നമ്മള്‍ കാത്തുസൂക്ഷിക്കണം. മോളേ, ഈശ്വരന്‍ കാറ്റുപോലെയാണു്. മലത്തിലും പുഷ്പത്തിലും കാറ്റു് ഒരുപോലെ വീശുന്നു. ഈശ്വരനു ശുദ്ധാശുദ്ധമൊന്നുമില്ല. പക്ഷേ, നമുക്കു വേണം. എങ്കിലേ, നമുക്കു വളരാന്‍ കഴിയൂ.