ശബരിമല വിശ്വാസ സംരക്ഷണത്തിനായുള്ള അയ്യപ്പ ഭക്തസംഗമത്തിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ലക്ഷങ്ങളെ അഭിസംബോധന ചെയ്ത് അമ്മ നൽകിയ സന്ദേശം
20 ജനുവരി 2019

“…അയ്യപ്പശാസ്താവേ കീ ജയ്
ശരണമയ്യപ്പ സ്വാമിയേകീ ജയ്….”

“…ശിവനേ….ശിവനേ….ശിവനേ.. …..”

“പ്രേമ സ്വരൂപികളും ആത്മസ്വരൂപികളുമായിരിക്കുന്ന എല്ലാവർക്കും നമഃസ്ക്കാരം. ക്ഷണിച്ച ആചാര്യന്മാർക്കും നമഃസ്ക്കാരം.”

“ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ സംഭവ വികാസങ്ങൾ ഏറ്റവും ദൗർഭാഗ്യകരമാണ്. ക്ഷേത്ര സങ്കൽപ്പത്തെക്കുറിച്ചും ക്ഷേത്രാരാധനയെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതാണ് മിക്ക പ്രശ്നത്തിനും കാരണം.

ഓരോ ക്ഷേത്രത്തിനും അതിന്‍റേതായ പ്രതിഷ്ഠാ സങ്കൽപ്പങ്ങളുണ്ട്. അതിനെ അവഗണിയ്ക്കുന്നത് ശരിയല്ല. ക്ഷേത്ര ആരാധനയെക്കുറിച്ച് ചിന്തിക്കുമ്പോൾ, ക്ഷേത്രത്തിലെ ദേവതയും സർവവ്യാപിയായ ഈശ്വരനും തമ്മിലുള്ള വ്യത്യാസം നമ്മൾ മനസ്സിലാക്കണം. സർവ്വവ്യാപിയായ ഈശ്വരന് യാതൊരു പരിമിതികളും ഇല്ല. അവിടുത്തേക്ക് സ്ത്രീപുരുഷ വ്യത്യാസമില്ല. എങ്ങും നിറഞ്ഞു നിൽക്കുന്ന അനന്തമായ ശക്തിയാണ്. എന്നാൽ ക്ഷേത്രത്തിന്‍റെ കാര്യത്തിൽ ഇത് വ്യത്യാസമുണ്ട്.

സമുദ്രത്തിലെ മത്സ്യവും ടാങ്കിലെ മത്സ്യവും തമ്മിൽ വ്യത്യാസമുണ്ട്. ടാങ്കിൽ കിടക്കുന്ന മത്സ്യത്തിന് സമയാസമയം ഭക്ഷണം കൊടുക്കണം, വെള്ളം മാറ്റിക്കൊടുക്കണം, ഓക്സിജൻ കൊടുക്കണം. സമുദ്രജല മത്സ്യത്തിന് ഇത്തരം നിബന്ധനകൾ ഒന്നുമില്ല. അതുപോലെ നദിയിൽ ഇറങ്ങി കുളിക്കുന്നതിന് പ്രത്യേകം നിബന്ധനകളോ യമനിയമങ്ങളോ ഒന്നും ആവശ്യമില്ല. അതേസമയം നദിയിലെ വെള്ളം ഒരു സ്വിമ്മിംഗ് പൂളിലേക്ക് മാറ്റുമ്പോൾ അതിൽ ക്ലോറിൻ ഇടണം, ഫിൽട്ടർ ചെയ്യണം. അതിൽ കുളിക്കാൻ ഇറങ്ങുന്നതിന് മുമ്പ് നമ്മൾ വേറെ വെള്ളത്തിൽ കുളിക്കണം. വിയർപ്പെല്ലാം കളഞ്ഞ് ഒരു പ്രത്യേക വസ്ത്രം ധരിക്കണം. മാത്രമല്ല, സ്വിമ്മിംഗ് പൂളിൽ കുളിക്കുമ്പോൾ സോപ്പ് തേയ്ക്കാനും പാടില്ല. നദിയിലെ വെള്ളം തന്നെയാണ് സ്വിമ്മിംഗ് പൂളിലും ഉള്ളത്. സർവവ്യാപിയായ ഈശ്വരന്‍റെ ഒരു ഭാഗം തന്നെയാണ് ഇതും [ക്ഷേത്രവും] . പക്ഷേ അതിൽ ശുദ്ധാശുദ്ധിയും ആചാരാനുഷ്ഠാനങ്ങളും ആവശ്യമാണ്.

നമ്മൾ ഏതു രീതിയിൽ ഭാവിക്കുന്നോ, അതുപോലെ ഫലവും കിട്ടും. ഒരു വിത്ത് നട്ടാൽ അതിന് വെള്ളവും വളവും കൊടുക്കുന്നത് കൊണ്ടാണ് പൂവും കായും ഫലങ്ങളും കിട്ടുന്നത്. ഓരോ ക്ഷേത്ര ദേവതയ്ക്കും യഥാസമയം പൂജ ചെയ്യണം, നിവേദ്യങ്ങൾ സമർപ്പിക്കണം, ശുദ്ധാശുദ്ധങ്ങൾ നോക്കണം – അതുപോലെ ആചാരാനുഷ്ഠാനങ്ങൾ വേണം. സർവവ്യാപിയായ ഈശ്വരന് ഇത്തരം പരിമിതികൾ ഇല്ല. ക്ഷേത്രത്തിലെ ഓരോ ദേവതയ്ക്കും പ്രത്യേകം പ്രത്യേകം സങ്കൽപ്പമുണ്ട്. രൗദ്രഭാവത്തിലെ സങ്കൽപ്പം വേറെ, ശാന്തഭാവത്തിലെ സങ്കൽപ്പം വേറെ. ഓരോ ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ടും ചില സങ്കല്പങ്ങളുണ്ട്. ഇന്ന പൂജ വേണം, ഇന്ന ആചാരങ്ങൾ വേണം, ഇന്നയിന്ന ശുദ്ധാശുദ്ധി വേണം. സഗുണാരാധനക്ക് ഈ രീതിയിലുള്ള പ്രാധാന്യങ്ങൾ ഉണ്ട്. പാരമ്പര്യമായുള്ള നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ട വിധത്തിൽ പാലിച്ചില്ലെങ്കിൽ അത് ക്ഷേത്രാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കും. ക്ഷേത്ര സങ്കല്പത്തിന്റെ കാര്യമാണ് പറയുന്നത്.

ക്ഷേത്രം മൈനറാണ് എന്നു പറയും [ഭരണഘടനാ പ്രകാരം] . കൊച്ചുകുട്ടിക്ക് അച്ഛനും അമ്മയും അദ്ധ്യാപകരും ആവശ്യമാണെന്നതുപോലെ ക്ഷേത്രത്തിന് തന്ത്രിയും പൂജാരിയും അതുപോലെതന്നെ വിശ്വാസികളും ആവശ്യമാണ്. വിശ്വാസമില്ലാത്തവർ അവിടെ പോയാൽ തുപ്പുകയും തൂറുകയുമൊക്കെ ചെയ്യും. അപ്പോൾ വിശ്വാസികളേയും കൂടി ആശ്രയിച്ചിരിക്കുകയാണ്.

ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായിരുന്നു. അദ്ദേഹം സമാധിയാകുന്നതിന് മുമ്പേ പ്രകടിപ്പിച്ച ആഗ്രഹം അനുസരിച്ചാണ് ഇത്തരം വ്രത സമ്പ്രദായങ്ങൾ നിലവിൽ വന്നതെന്നാണ് വിശ്വാസം. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ആവശ്യമാണ് -തീർച്ചയായും. പക്ഷേ ക്ഷേത്രത്തെതന്നെ മറന്നുകൊണ്ടുള്ള മാറ്റം കൊണ്ടുവന്നാൽ അതിലൂടെ നമ്മുടെ മൂല്യങ്ങൾ തന്നെയാണ് നഷ്ടപ്പെട്ടുപോകുന്നത്. കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടി ഇല്ലാതാക്കാൻ ഇടയാക്കരുത്.

ശങ്കരാചാര്യർ അദ്വൈതമാണ് സ്ഥാപിച്ചത്. നാരായണ ഗുരുവും അദ്വൈതമാണ് സ്ഥാപിച്ചത്. ചട്ടമ്പി സ്വാമികളുടെ കാര്യം നോക്കിയാലും അങ്ങനെ തന്നെയാണ്. അവരൊക്കെ തിരിച്ചുവന്ന് ക്ഷേത്രം സ്ഥാപിച്ചിട്ടുണ്ട്. അതിനകത്തെല്ലാം ഓരോ ആചാരാനുഷ്ഠാനങ്ങൾ പറഞ്ഞിട്ടുമുണ്ട്. ഓരോ ക്ഷേത്രത്തിനും ഓരോ രീതിയുണ്ട്. ഈ ക്ഷേത്രത്തിൽ എന്നെ ക്ഷണിച്ചു കൊണ്ടുപോയിട്ടുണ്ട്. ശിവക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കാൻ പ്രത്യേക രീതിയുണ്ട്. പ്രദക്ഷിണം വയ്‌ക്കുന്പോൾ ഇന്ന സ്ഥലത്ത് പ്രദക്ഷിണം വയ്ക്കരുത് തിരിച്ചു വരണം എന്ന് പറയും. എല്ലായിടത്തും ഈശ്വരനുണ്ട് എന്നറിയാമെങ്കിലും പോകുന്ന ക്ഷേത്രങ്ങളിലെല്ലാം അവിടത്തെ ആചാരം അമ്മയും അനുഷ്ഠിക്കാറുണ്ട്.

അമ്മ പ്രതിഷ്ഠ നടത്തിയപ്പോഴും -ഈ വിഷയത്തിലെ അന്നത്തെ ആചാര്യന്മാരെയും മാധവ് ജി തുടങ്ങിയ മറ്റെല്ലാ തന്ത്രിമാരെയും വിളിച്ച് ചർച്ച ചെയ്ത ശേഷമാണ് പ്രതിഷ്‌ഠ നടത്തിയത്. അമ്മ സന്യാസം കൊടുത്തപ്പോഴും സന്യാസി പരമ്പരകളെ ക്ഷണിച്ചു വരുത്തി, അവരുടെ വഴിയെ ആണ് കൊടുത്തത്. ആചാരങ്ങളൊന്നും ഞാൻ ലംഘിച്ചതൊന്നുമില്ല. ക്ഷേത്രങ്ങൾ നമ്മുടെ സംസ്കാരത്തിന്‍റെ തൂണുകളാണ്. അവ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. അല്ലെങ്കിൽ അത് നൂലുപൊട്ടിയ പട്ടം പോലെയായിത്തീരും.

നമുക്കറിയാം പണ്ട് വിദേശത്തൊക്കെ പോകുമ്പോൾ പ്ലെയിനിന്‍റെ ഇന്നഭാഗത്തിരുന്ന് സിഗരറ്റ് വലിക്കാം എന്ന് പറയുമായിരുന്നു, ഇപ്പോഴത് പറ്റില്ല. ഇന്ന സ്റ്റേഷനിൽ ഇന്നയിടത്തേ സിഗരറ്റ് വലിക്കാവൂ.

മണ്ണാറശാലയിൽ അമ്മയാണ് പൂജിക്കുന്നത്. സ്ത്രീകൾക്കുമാത്രമുള്ള കോളേജുകളുണ്ട്, സ്കൂളുകളുണ്ട്, ആൺപിള്ളേർക്കുള്ള സ്കൂളുകളുണ്ട്. അതിനെ ലിംഗവ്യത്യാസം എന്ന് പറയാൻ നമുക്ക് പറ്റുകയില്ല. ഇത്ര വയസ്സുവരെയും കയറാം എന്നുള്ളതുകൊണ്ട് സ്ത്രീകളെ ശബരിമലയിൽ തള്ളിയിട്ടില്ല എന്നതാണ് സത്യം.

ഒരു കൊച്ചുകുട്ടിയോട് കള്ളം പറഞ്ഞാൽ കണ്ണുപൊട്ടും, മൂക്കു നീണ്ടു വരും എന്നൊക്കെ പറയും. അങ്ങനെയാണെങ്കിൽ നമ്മുടെയെല്ലാം മൂക്ക് നീണ്ടതാവുമായിരുന്നു, കണ്ണ് പൊട്ടുമായിരുന്നു. പക്ഷേ ആ സമയത്ത്, വിവേകമില്ലാത്ത സമയത്ത് ആ വാക്ക് ഉപകരിച്ചു. അത് പ്രായോഗിക യുക്തിയാണ്.

ഒരു കുഞ്ഞ് ആനയുടെ പടം വരച്ച്, അച്ഛാ ഞാൻ ആനയുടെ പടം വരച്ചെന്നു പറയുന്നു. അച്ഛൻ നോക്കിയപ്പോൾ അഞ്ചാറ് കുത്തും വരയുമേ ഉള്ളൂ. ഇത് ആനയുടെ പടമൊന്നുമല്ലടാ, അഞ്ചാറ് കുത്തും വരയുമേ ഉള്ളൂ എന്ന് പറഞ്ഞപ്പോൾ കൊച്ച് വിളിവയ്ക്കാൻ (കരയാൻ) തുടങ്ങി. എന്തൊക്കെ പറഞ്ഞിട്ടും കരച്ചിൽ നിന്നില്ല. ഓരോന്ന് എടുത്ത് എറിയാനും തുടങ്ങി. അവസാനം അച്ഛൻ പറഞ്ഞ്നു, മോനെ -മോനെ അച്ചൻ്റെ കണ്ണിന് കാഴ്ച കുറവായതുകൊണ്ടാ മനസ്സിലാക്കാതിരുന്നത്. കണ്ണട വച്ചപ്പോഴാണ് ശരിക്ക് മനസ്സിലാക്കിയത് – അച്ഛൻ്റെ മോൻ നല്ലവണ്ണം ആനയുടെ പടം വരച്ചിട്ടുണ്ട്. : ഇത് ഹൃദയത്തിൻ്റെ ഭാഷയാണ്. നമ്മൾ ആ തലത്തിലേക്ക് ഇറങ്ങി ചെല്ലണം.

ക്ഷേത്രങ്ങൾ ‘സ്റ്റെയർകേസു’ പോലാണ്. മുകളിൽ കയറിയെത്തുമ്പോൾ – മുകളിൽ വാർത്തിരിക്കുന്നതും തന്നെ, സ്റ്റെയർകേസും ഒന്നുകൊണ്ടുതന്നെയാണെന്ന് മനസ്സിലാവും. എല്ലാം വാർത്തിരിക്കുന്നത് സിമൻ്റും മെറ്റലും ചരലും ഒക്കെ കൊണ്ടുതന്നെയാണെന്ന് മനസ്സിലാക്കികഴിഞ്ഞാലും സ്റ്റെയർകേസ് തള്ളിക്കളയാൻ നമുക്കാകില്ല. കയറിയെത്താൻ എപ്പോഴും അതു വേണം. എല്ലാം ഈശ്വരനാണ് എന്ന് അറിഞ്ഞാലും മററുള്ളവർക്ക് കൂടി വരണം എന്ന് വിചാരിച്ച് എല്ലാത്തിലും ഈശ്വരനെ തന്നെ കാണും. അതുപോലെ ആചാരാനുഷ്ഠാനങ്ങൾ വേണ്ടെന്ന് വച്ചാൽ സംസ്കാരം നഷ്ടമാകും.

ശബരിമല സീസൺ സമയത്ത് പതിനഞ്ച് വർഷമായിട്ട് അമ്മ റിസർച് പോലെ നടത്തി. വിവിധ ആശുപത്രികളിൽ ചെന്ന് ഒരു ഗവേഷണം നടത്തിയത്തിൽ എല്ലാ സീസൺ സമയത്തും മുപ്പത് മുതൽ നാൽപ്പത് ശതമാനം വരെ രോഗികൾ കുറവാണ്. കാരണമെന്താണ്? ആ സമയത്ത് ആളുകൾ മദ്യം കുടിക്കുന്നില്ല, മാംസാഹാരം കഴിക്കുന്നില്ല, ഭാര്യമാരെ ചീത്ത വിളിക്കുന്നില്ല, കുടുംബമായി വ്രതം അനുഷ്ടിക്കുന്നു എന്നതാണ് ഇതിന് കാരണം. എത്രയോ കുടുംബങ്ങളിൽ മാനസികമായും ശാരീരികമായും ഒരു താളലയം കൊണ്ടു വരുന്നതാണ് ക്ഷേത്രങ്ങൾ. അതുകൊണ്ട് ഈ സംസ്ക്കാരത്തെ നിലനിർത്തേണ്ടത് നമ്മുടെ ആവശ്യമാണ്. സംസ്കാരത്തിന്‍റെ കെട്ടും കുറ്റിയും (അടിസ്ഥാനം)അതിലാണ്.

അർജുനൻ കൃഷ്ണനോട് യുദ്ധമുറ ചോദിച്ചപ്പോൾ ഭീഷ്മരോട് ചോദിക്കാനായിരുന്നു കൃഷ്ണന്‍റെ മറുപടി. കാരണം അധികാരി ഭേദമനുസരിച്ച് പറഞ്ഞു കൊടുക്കണം. എനിയ്ക്ക് പറയാനുള്ളത് ഭക്തരായ തന്ത്രിയും പൂജാരികളും ഭക്തരായ നിങ്ങളെപോലുള്ള എല്ലാവരും കൂടിയാണ്, വിചാരിച്ച് കൂടിയാലോചിക്കേണ്ടത്, തീരുമാനിക്കേണ്ടത് എന്നാണ്. പയ്യെ തിന്നാൽ പനയും തിന്നാം – സാവധാനം ഒന്നിച്ച് ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കണം.
മറ്റൊന്നും പറയാനില്ല. കൂടുതൽ സംസാരിക്കാനും വന്നതല്ല. മററുള്ള കാര്യങ്ങളെല്ലാം മക്കളെല്ലാം പറഞ്ഞുകഴിഞ്ഞു.
നമഃശ്ശിവായ”


ചോദ്യം : അമ്മേ, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമെന്താണു്?

മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണു്

അമ്മ : മക്കളേ, മനുഷ്യന്‍ പ്രകൃതിയില്‍നിന്നു ഭിന്നനല്ല. അവന്‍ പ്രകൃതിയുടെതന്നെ ഭാഗമാണു്. വാസ്തവത്തില്‍ നമ്മള്‍ പ്രകൃതിയെ രക്ഷിക്കുകയല്ല പ്രകൃതി നമ്മെ രക്ഷിക്കുകയാണു ചെയ്യുന്നതു്. ഭൂമിയില്‍ മനുഷ്യന്റെ നിലനില്പുതന്നെ പ്രകൃതിയെ ആശ്രയിച്ചാണു്. പ്രാണവായുവിന്റെ ശുദ്ധീകരണം നടക്കണമെങ്കില്‍ സസ്യലതാദികള്‍ വേണം. അന്തരീക്ഷശുദ്ധിയില്ലാതെ വരുമ്പോള്‍ നമ്മുടെ ആരോഗ്യം തകരുന്നു, ആയുസ്സു കുറയുന്നു, പലതരം രോഗങ്ങള്‍ക്കു് അടിമയാകുന്നു. പ്രകൃതിയിലെ ഏതൊരു മാറ്റവും മനുഷ്യനെ ബാധിക്കും. അതുപോലെത്തന്നെ മനുഷ്യന്റെ പ്രവൃത്തികളും ചിന്താതരംഗങ്ങളും പ്രകൃതിയിലും സമാനമായ പരിവര്‍ത്തനങ്ങളുണ്ടാക്കും. പ്രകൃതിയുടെ താളം തെറ്റിയാല്‍, മനുഷ്യജീവിതത്തിന്റെ താളലയവും നഷ്ടമാകും. അപ്രകാരം മറിച്ചും സംഭവിക്കും.

ചോദ്യം : ഈശ്വരൻ്റെ അടുത്തേക്കു് ഒരടി വച്ചാല്‍, അവിടുന്നു് ഇങ്ങോട്ടു നൂറടി വയ്ക്കും എന്നുപറഞ്ഞാല്‍ ഈശ്വരന്‍ നമ്മില്‍നിന്നു് അത്രയകലെയാണെന്നാണോ അര്‍ത്ഥം? (തുടർച്ച)

ഒരുവന്റെ ചീത്ത പ്രവൃത്തിയെ മാത്രം ഉയര്‍ത്തിപ്പിടിച്ചു് അവനെ നമ്മള്‍ തള്ളിയാല്‍, ആ സാധുവിന്റെ ഭാവി എന്തായിരിക്കും? അതേസമയം, അവനിലെ ശേഷിക്കുന്ന നന്മ കണ്ടെത്തി അതു വളര്‍ത്താന്‍ ശ്രമിച്ചാല്‍, അതേ വ്യക്തിയെ, എത്രയോ ഉന്നതനാക്കി മാറ്റാന്‍ കഴിയും. ഏതു ദുഷ്ടനിലും ഈശ്വരത്വം ഉറങ്ങിക്കിടക്കുന്നുണ്ടു്. അതു് ഉണര്‍ത്താന്‍ ശ്രമിക്കുന്നതിലൂടെ വാസ്തവത്തില്‍, നമ്മള്‍ നമ്മളിലെ ഈശ്വരത്വത്തെത്തന്നെയാണു് ഉണര്‍ത്തുന്നതു്.

ഈശ്വരത്വത്തെ ഉണര്‍ത്താന്‍ ശ്രമിക്കുക

ഒരു ഗുരു തന്റെ രണ്ടു ശിഷ്യരെ അടുത്ത ഗ്രാമത്തിലേക്കയച്ചു. ആ ഗ്രാമത്തില്‍ താമസിക്കാന്‍ ചെല്ലുന്നതിനു മുന്‍പു് അവിടെയുള്ള ജനങ്ങള്‍ എങ്ങനെയുള്ളവരാണെന്നു് അന്വേഷിച്ചു വരാന്‍ വേണ്ടിയാണു് അവരെ അയച്ചതു്. ഒരാള്‍ ഗ്രാമമെല്ലാം സന്ദര്‍ശിച്ചു തിരിച്ചെത്തി. ആ ശിഷ്യന്‍, ഗുരുവിനോടു പറഞ്ഞു, ”ആ ഗ്രാമത്തിലുള്ളവരെപ്പോലെ ഇത്ര ദുഷ്ടന്മാരെ മറ്റെങ്ങും കാണാന്‍ കഴിയില്ല. അവിടെയുള്ളവര്‍, കൊള്ളക്കാരും കൊലയാളികളും വേശ്യകളുമാണു്. അതിനാല്‍ ഞാന്‍ വേഗം തിരിയെ പോന്നു.” ഈ സമയം രണ്ടാമത്തെ ശിഷ്യനും, ഗ്രാമം സന്ദര്‍ശിച്ചിട്ടു് അവിടെയെത്തി. ഗുരു ആ ശിഷ്യനോടും ഗ്രാമവിശേഷങ്ങള്‍ ചോദിച്ചു. ”ആ ഗ്രാമത്തിലുള്ളവര്‍ എത്ര നല്ല ആളുകളാണെന്നോ, ഇത്ര നന്മയുള്ളവരെ എവിടെയും കാണാന്‍ കഴിയില്ല.” രണ്ടാമത്തെ ശിഷ്യന്റെ മറുപടി കേട്ട ഗുരു അതിശയിച്ചു, ഇതെന്താണു് ഒരു ഗ്രാമത്തെക്കുറിച്ചു് ഇത്ര വ്യത്യസ്തമായ അഭിപ്രായങ്ങള്‍. ആദ്യം വന്ന ശിഷ്യന്‍ പറയാന്‍ തുടങ്ങി, ”ഞാന്‍ ഒരു വീട്ടില്‍ ചെന്നപ്പോള്‍, ഒരു കൊലയാളിയെയാണു് അവിടെ കണ്ടതു്. രണ്ടാമത്തെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ ഒരു കൊള്ളക്കാരനാണു താമസം. മറ്റൊരു വീട്ടില്‍ ചെന്നപ്പോള്‍, അവിടെ ഒരു വേശ്യയാണു താമസമെന്നു മനസ്സിലായി. പിന്നെ എവിടെയും പോകുവാന്‍ തോന്നിയില്ല. ഞാന്‍ തിരിച്ചുപോന്നു. ഇങ്ങനെയുള്ള ആളുകള്‍ താമസിക്കുന്ന ഗ്രാമത്തെക്കുറിച്ചു എങ്ങനെ നല്ല അഭിപ്രായം പറയാന്‍ കഴിയും?”

ഇത്രയും കേട്ടു കഴിഞ്ഞപ്പോള്‍ ഗുരു രണ്ടാമത്തെ ശിഷ്യനോടു താന്‍ കണ്ട കാര്യങ്ങള്‍ പറയുവാന്‍ ആവശ്യപ്പെട്ടു.ശിഷ്യന്‍ പറഞ്ഞു, ”ആ വീടുകളില്‍ എല്ലാം ഞാനും പോയിരുന്നു. ആദ്യത്തെ വീട്ടില്‍, താമസക്കാരന്‍ ഒരു കൊള്ളക്കാരനാണെന്നു പറഞ്ഞു. പക്ഷേ, ഞാനവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച, അയാള്‍ സാധുക്കള്‍ക്കു ഭക്ഷണം കൊടുക്കുന്നതാണു്. പട്ടിണി കിടക്കുന്നവരെ കണ്ടെത്തി, അവര്‍ക്കു വയറു നിറയെ ആഹാരം കൊടുക്കുന്നു. അയാളില്‍ ഒരു നല്ല ഗുണം കണ്ടപ്പോള്‍ എനിക്കു സന്തോഷം തോന്നി. രണ്ടാമത്തെ സ്ഥലത്തു്, ഒരു കൊലയാളിയാണു താമസക്കാരനെന്നു് അറിഞ്ഞു. എന്നാല്‍, ഞാനവിടേക്കു ചെല്ലുമ്പോള്‍, അയാള്‍, റോഡില്‍ വീണു കിടക്കുന്ന ഒരു സാധു മനുഷ്യനെ ശുശ്രൂഷിക്കുന്നു. അയാള്‍ ഒരു കൊലയാളിയാണെങ്കിലും, ഹൃദയം പൂര്‍ണ്ണമായും വരണ്ടില്ലല്ലോ, എന്നോര്‍ത്തപ്പോള്‍, എനിക്കയാളോടു സ്നേഹം തോന്നി. മൂന്നാമതു്, ഞാന്‍ ചെന്നു കയറിയതു് ഇപ്പറഞ്ഞ വേശ്യയുടെ വീട്ടിലാണു്. അവിടെ മൂന്നുനാലു കുട്ടികള്‍ നില്ക്കുന്നതു കണ്ടു. അവര്‍ ആരെന്നന്വേഷിച്ചു. അപ്പോഴാണറിയുന്നതു്, അവര്‍ അനാഥശിശുക്കളാണെന്നു്. ആ വേശ്യ അവരെ എടുത്തു വളര്‍ത്തുകയാണു്. ഒരു ഗ്രാമത്തിലെ ഏറ്റവും മോശപ്പെട്ടവര്‍ എന്നു പറയുന്നവരില്‍പ്പോലും നല്ല ഗുണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയണോ? ഇത്രയും കണ്ടതോടെ, എനിക്കു് ആ ഗ്രാമത്തിലുള്ളവരെക്കുറിച്ചു വലിയ മതിപ്പു തോന്നി.”

എവിടെയും ദുഷ്ടത മാത്രമേ ഉള്ളൂ എന്നും പറഞ്ഞു്, പിന്തിരിയുന്നതു്, മടിയന്റെ മാര്‍ഗ്ഗമാണു്. മറ്റുള്ളവരുടെ സ്വഭാവദൂഷ്യത്തെക്കുറിച്ചു പഴി പറഞ്ഞുകൊണ്ടിരിക്കുന്ന സമയം നമ്മില്‍ നന്മയുണര്‍ത്താന്‍ ശ്രമിച്ചാല്‍, അതു മറ്റുള്ളവരിലും വെളിച്ചം വിതറും. അതാണു വ്യക്തിയുടെയും സമൂഹത്തിന്റെയും വികാസത്തിനുള്ള എളുപ്പവഴി. എവിടെയും നിറഞ്ഞ അന്ധകാരം കണ്ടു്, ഇരുട്ടിനെ പഴി പറയുകയല്ല വേണ്ടതു്. നമ്മുടെ കൈയിലുള്ള ചെറിയ മെഴുകുതിരി കൊളുത്തുക. ഈ ചെറിയ മെഴുകുതിരി നാളംകൊണ്ടു് എങ്ങനെ ഈ വലിയ അന്ധകാരത്തെ താണ്ടും എന്നു വിഷമിക്കേണ്ടതുമില്ല. അതു തെളിച്ചുകൊണ്ടു മുന്നോട്ടു നടന്നാല്‍ നമ്മുടെ ഓരോ അടിയിലും ആ ചെറുദീപം നമുക്കു പ്രകാശം നല്കും. നമ്മുടെ കൂടെയുള്ളവര്‍ക്കും അതു വെളിച്ചം നല്കും. അതിനാല്‍, മക്കളിലെ സ്നേഹമാകുന്ന ദീപം മക്കള്‍ കൊളുത്തൂ. മുന്നോട്ടു നീങ്ങൂ. നല്ല വാക്കും പുഞ്ചിരിച്ച മുഖവുമായി നമ്മള്‍ ഓരോ അടിയും മുന്നോട്ടു വയ്ക്കുമ്പോള്‍ എല്ലാ നന്മകളും നമ്മില്‍ വന്നു നിറയുന്നതു കാണുവാന്‍ കഴിയും. ഈശ്വരനു നമ്മെ വിട്ടു നില്ക്കുവാന്‍ ആവില്ല. അവിടുന്നു നമ്മെ വാരിപ്പുണരും. ശാന്തിയും സമാധാനവും ഒഴിഞ്ഞനേരം ജീവിതത്തിലുണ്ടാവുകയില്ല.

ചോദ്യം : ഈശ്വരൻ്റെ അടുത്തേക്കു് ഒരടി വച്ചാല്‍, അവിടുന്നു് ഇങ്ങോട്ടു നൂറടി വയ്ക്കും എന്നുപറഞ്ഞാല്‍ ഈശ്വരന്‍ നമ്മില്‍നിന്നു് അത്രയകലെയാണെന്നാണോ അര്‍ത്ഥം? (തുടർച്ച)

ജോലിക്കു് ആളെ ആവശ്യപ്പെട്ടുകൊണ്ടു പത്രങ്ങളില്‍ പരസ്യം ചെയ്യും. ഇന്ന ഡിഗ്രി, സ്വഭാവ സര്‍ട്ടിഫിക്കറ്റു്, ഇത്ര നീളം, വണ്ണം ഇതൊക്കെ ആവശ്യമുണ്ടെന്നു് അതില്‍ കാണിച്ചിരിക്കും. അതനുസരിച്ചു കിട്ടുന്ന അപേക്ഷകരെ ഇന്റര്‍വ്യൂവിനു ക്ഷണിക്കും. ചിലര്‍ എല്ലാറ്റിനും ഉത്തരം പറഞ്ഞു എന്നു വരില്ല. എന്നാല്‍ അങ്ങനെയുള്ള ചിലരെയും എടുത്തു കാണുന്നു. ഇന്റര്‍വ്യൂ ചെയ്ത ആളിന്റെ മനസ്സില്‍ ഉണ്ടായ അലിവാണു് അതിനു കാരണം. അതാണു് ഈശ്വരകൃപ. എന്നാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞാലും എല്ലാ യോഗ്യതകളും ഉണ്ടെങ്കിലും പലരെയും എടുത്തു കാണാറുമില്ല. കാരണം ഇന്റര്‍വ്യൂ ചെയ്ത മനുഷ്യന്റെ ഉള്ളിലുള്ള ഈശ്വരകൃപ അവര്‍ക്കു ലഭിക്കാതെ പോയി. പ്രയത്‌നമുണ്ടെങ്കിലും ആ കൃപ കൂടി ഉണ്ടെങ്കിലേ പൂര്‍ണ്ണമാവുകയുള്ളൂ എന്നാണു് ഇതു വ്യക്തമാക്കുന്നതു്. ഈ കൃപ നമ്മള്‍ ചെയ്തിട്ടുള്ള കര്‍മ്മങ്ങളെ ആശ്രയിച്ചിരിക്കും. നമ്മുടെ അഹങ്കാരമാണു കൃപ ലഭിക്കാന്‍ തടസ്സമായി നില്ക്കുന്നതു്.

പ്രയത്‌നമുണ്ടെങ്കിലും ആ കൃപ കൂടി ഉണ്ടെങ്കിലേ കർമ്മം പൂര്‍ണ്ണമാവുകയുള്ളൂ

നമ്മള്‍ ഒറ്റപ്പെട്ട വെറും ദ്വീപല്ല, ഒരു ചങ്ങലയിലെ കണ്ണികള്‍ പോലെ പരസ്പരം ബന്ധിക്കപ്പെട്ടതാണു നമ്മുടെ ജീവിതം. നമ്മള്‍ ജീവശൃംഖലയുടെ ഭാഗമാണു്. നമ്മുടെ ഓരോ കര്‍മ്മവും അറിഞ്ഞോ, അറിയാതെയോ മറ്റുള്ളവരെ സ്വാധീനിക്കുന്നുണ്ടു്. ‘മറ്റുള്ളവര്‍ നന്നായിട്ടു ഞാന്‍ നന്നാകാം’ എന്നു ചിന്തിക്കുന്നതു ശരിയായ രീതിയല്ല. അവരു മാറിയില്ലെങ്കിലും നമ്മള്‍ മാറുവാന്‍ തയ്യാറാകണം. പലരും ചിന്തിക്കുന്നതു ‘മറ്റുള്ളവര്‍ നന്നായിട്ടു, ഞാന്‍ നന്നായാല്‍ പോരേ’ എന്നാണു്. തിര അടങ്ങിയിട്ടു സമുദ്രത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതുപോലെയാണിതു്. മറ്റുള്ളവര്‍ നന്നാകാന്‍വേണ്ടി കാത്തുനില്ക്കാതെ, നമ്മള്‍ സ്വയം നന്നാകുവാനാണു ശ്രമിക്കേണ്ടതു്. അപ്പോള്‍ മറ്റുള്ളവരിലും മാറ്റം കാണുവാന്‍ കഴിയും. നമ്മില്‍ നന്മ വളര്‍ത്താന്‍ കഴിഞ്ഞാല്‍ എവിടെയും നമുക്കു നന്മ മാത്രമേ കാണുവാന്‍ കഴിയൂ. അതിനാല്‍, ഓരോ വാക്കിലും ചിന്തയിലും പ്രവൃത്തിയിലും നമ്മള്‍ ജാഗ്രതയുള്ളവരായിരിക്കണം. നമ്മുടെ ജീവിതത്തില്‍ കാരുണ്യം നിറഞ്ഞുനില്ക്കണം. സാധുക്കളെ സഹായിക്കാനുള്ള മനസ്സുണ്ടാകണം. തിന്മയില്ലാത്തവര്‍ ആരുമില്ല. എന്നാല്‍ ഏതൊരാളിലും തിന്മ കാണുമ്പോള്‍ ഉടനെതന്നെ നമുക്കു നമ്മിലേക്കു നോക്കുവാന്‍ കഴിയണം. അപ്പോള്‍ ഇതൊക്കെ നമ്മിലുമുണ്ടാകാറുണ്ടെന്നു് അറിയുവാന്‍ കഴിയും. ആരെങ്കിലും ദ്വേഷി ച്ചാല്‍ക്കൂടി അവരു വളര്‍ന്നുവന്ന സംസ്‌കാരം അങ്ങനെയായിരിക്കാം എന്നു കണ്ടു ക്ഷമിക്കാന്‍ കഴിയും. അതിനുള്ള ശക്തി കിട്ടും. ഈ ക്ഷമ നമ്മളില്‍ നല്ല ചിന്തയും നല്ല വാക്കും നല്ല കര്‍മ്മങ്ങളും ഉണ്ടാകുവാന്‍ സഹായിക്കും.

ഈ രീതിയിലുള്ള നല്ല കര്‍മ്മങ്ങളാണു് അവിടുത്തെ കൃപ നമ്മിലേക്കെത്തിക്കുന്നതു്. നല്ല കര്‍മ്മത്തിനു നല്ലഫലമെന്ന പോലെ ചീത്തകര്‍മ്മത്തിനു ചീത്തഫലമേ ലഭിക്കുകയുള്ളൂ. അങ്ങനെയാണു ദുഃഖമുണ്ടാകുന്നതു്. അതിനാല്‍ നമ്മുടെ കര്‍മ്മങ്ങള്‍ നന്നായിരിക്കാന്‍ ശ്രമിക്കണം. അപ്പോള്‍ ഈശ്വരകൃപ നമ്മിലേക്കു പ്രവഹിക്കും. അവിടുത്തെ കൃപയ്ക്കു പാത്രമായാല്‍ ജീവിതം ദുഃഖമാണെന്നു് ഒരിക്കലും പരാതി പറയേണ്ടി വരില്ല. ജീവിതം ക്ലോക്കിന്റെ പെന്‍ഡുലംപോലെയാണു്. രണ്ടു ദിശയിലേക്കും അതു പൊയ്‌ക്കൊണ്ടിരിക്കും സുഖത്തിലേക്കും ദുഃഖത്തിലേക്കും. എന്നാല്‍ ഇവയെ സമന്വയിപ്പിച്ചു മുന്നോട്ടു പോകണമെങ്കില്‍ ആദ്ധ്യാത്മികം അറിഞ്ഞിരിക്കണം. ഇതിലൂടെ രണ്ടിടത്തേക്കുമുള്ള ആയമെടുപ്പു നമുക്കു് ഒഴിവാക്കാന്‍ സാധിക്കും. ആദ്ധ്യാത്മികം മനസ്സിലാക്കുന്നതിലൂടെ ഓരോന്നിന്റെയും സ്വഭാവം അറിഞ്ഞു മുന്നോട്ടുപോകുവാന്‍ സാധിക്കും. അതിനു സഹായിക്കുന്നതാണു ധ്യാനം. അമിട്ടു പൊട്ടുമെന്നറിഞ്ഞു നിന്നാല്‍ പേടിച്ചു ഞെട്ടേണ്ടതില്ല. ലോകത്തിന്റെ സ്വഭാവം ഇന്നതാണെന്നറിഞ്ഞു നീങ്ങുമ്പോള്‍ നിസ്സാരകാര്യങ്ങള്‍ക്കു മുന്നില്‍ തളര്‍ന്നു വീഴില്ല.

എത്ര ദുഷ്ടനെന്നു പറയുന്ന വ്യക്തിയിലും നന്നാകുവാനുള്ള ശക്തിയുണ്ടു്. ഒരു ഈശ്വരീയഗുണമെങ്കിലും ഇല്ലാത്ത മനുഷ്യരില്ല. നമ്മള്‍ ക്ഷമിക്കുകയാണെങ്കില്‍ അവരിലെ ഈശ്വരത്വത്തെ ഉണര്‍ത്തി എടുക്കുവാന്‍ സാധിക്കും. ഈ ഒരു മനോഭാവം നമ്മില്‍ വളര്‍ത്താനാണു നമ്മള്‍ ശ്രദ്ധിക്കേണ്ടതു്. എവിടെയും നന്മ ദര്‍ശിക്കുവാനുള്ള ഒരു മനസ്സു് നമ്മില്‍ വളര്‍ന്നു കഴിയുന്നതോടെ ഈശ്വരകൃപ നമ്മില്‍ വന്നു നിറയും. ആ കൃപയാണു് ഏതൊരാളുടെയും ജീവിതവിജയത്തിനു് ആധാരം.

(തുടരും…………)

ചോദ്യം : ഈശ്വരൻ്റെ അടുത്തേക്കു് ഒരടി വച്ചാല്‍, അവിടുന്നു് ഇങ്ങോട്ടു നൂറടി വയ്ക്കും എന്നുപറഞ്ഞാല്‍ ഈശ്വരന്‍ നമ്മില്‍നിന്നു് അത്രയകലെയാണെന്നാണോ അര്‍ത്ഥം? (തുടർച്ച)

ഈശ്വരന്റെ കൃപ കിട്ടാന്‍, ആദ്യം നമുക്കു് ആത്മകൃപയാണു് ആവശ്യം. അതാണു് അഹങ്കാരമില്ലായ്മ. അതിനാണു് അമ്മ എപ്പോഴും പറയുന്നതു്, ”മക്കളേ, ഒരു തുടക്കക്കാരനായിരിക്കൂ” എന്നു്. ഒരു തുടക്കക്കാരനെന്ന ഭാവം നമ്മുടെ അഹങ്കാരത്തിന്റെ പത്തികളെ ഒതുക്കിവയ്ക്കും. തുടക്കക്കാരനായിരിക്കുക എന്നാല്‍ എന്നും പുരോഗതിയില്ലാതെ ഇരിക്കുക എന്നാണോ അര്‍ത്ഥമാക്കുന്നതെന്നു ചിന്തിക്കാം. സമൂഹത്തില്‍ ജീവിക്കുമ്പോള്‍, ജോലി നോക്കുമ്പോള്‍ എങ്ങനെ നീങ്ങണം എന്നു സംശയം തോന്നാം. ഓരോന്നിനും അതിന്റെതായ ധര്‍മ്മമുണ്ടു്. അതനുസരിച്ചു തന്നെ നീങ്ങണം. ഒരു പശു വന്നു ചെടികള്‍ കടിച്ചു തിന്നുമ്പോള്‍, ”പശുവേ, പശുവേ” എന്നു പതുക്കെപ്പറഞ്ഞു കൊണ്ടു നില്ക്കുകയല്ല വേണ്ടതു്. ”ഓടു പശുവേ” എന്നു ഗൗരവത്തില്‍ ഉറക്കെപ്പറയുമ്പോള്‍, ആ ശബ്ദം കേട്ടു് അതു പോകും. അങ്ങനെ ചെയ്യുന്നതിനെ അഹങ്കാരമെന്നു പറയുവാനാവില്ല. മറ്റൊന്നിന്റെ അറിവില്ലായ്മയെ തിരുത്തിക്കൊണ്ടുവരുവാനുള്ള ഭാവമാണു്. അതില്‍ തെറ്റില്ല.

ആദ്യം നമുക്കു് ആത്മ കൃപയാണു് ആവശ്യം

എന്നാല്‍ ഉള്ളില്‍ എപ്പോഴും നമ്മള്‍ തുടക്കക്കാരനായിരിക്കണം. അ തോടൊപ്പം ഉള്ളിന്റെയുള്ളില്‍ ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കത കാത്തുസൂക്ഷിക്കുവാന്‍ സാധിക്കണം. ഇന്നുള്ളവരുടെ ശരീരം വളര്‍ന്നു, പക്ഷേ, മനസ്സു് വളര്‍ന്നില്ല. മനസ്സു് വളര്‍ന്നു വിശ്വത്തോളം വളരാന്‍ ആദ്യം കുഞ്ഞാകണം, കുഞ്ഞിനേ, വളരാന്‍ കഴിയൂ. എന്നാല്‍ ഇന്നുള്ള മനസ്സു് അഹങ്കാരത്തിന്റെ മനസ്സാണു്. നമ്മുടെ പ്രയത്‌നം നമ്മിലെ അഹങ്കാരത്തിന്റെ നാശത്തിനാകണം. മറ്റുള്ളവരുമായുള്ള ശരിയായ ട്യൂണിങ്ങ് ആണതു്. ഒരു ഇടുങ്ങിയ റോഡില്‍ക്കൂടി രണ്ടു കാറുകള്‍ നേര്‍ക്കു നേരെ വരുകയാണു്. ഞാന്‍ മാറില്ല, ഞാന്‍ മാറില്ല എന്നു രണ്ടു പേരും വാശിപിടിച്ചാല്‍ ആര്‍ക്കും മുന്നോട്ടു പോകുവാന്‍ കഴിയില്ല. അതേ സമയം ആരെങ്കിലും ഒരാള്‍ പിന്നിലേക്കു മാറുവാന്‍ തയ്യാറായാല്‍, രണ്ടുപേര്‍ക്കും മുന്നോട്ടു പോകുവാന്‍ കഴിയും. ഇവിടെ ക്ഷമിച്ചവനും അതു സ്വീകരിച്ചവനും മുന്നോട്ടു പോകുവാനായി. അതാണു പറയുന്നതു ക്ഷമിക്കല്‍ മുന്നോട്ടുള്ള ഗമിക്കല്‍ ആണെന്നു്. അതു ക്ഷമിക്കുന്നവരെയും സ്വീകരിക്കുന്നവരെയും ഉയരങ്ങളിലേക്കു കൊണ്ടുപോകും. എപ്പോഴും പ്രായോഗികം നോക്കി വേണം മുന്നോട്ടു നീങ്ങുവാന്‍.

അഹങ്കാരം എപ്പോഴും പുരോഗതിക്കു തടസ്സമാണു്.
ഈശ്വരനു നമ്മോടു കാരുണ്യം മാത്രമേയുള്ളൂ. നമ്മുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ചു ലഭിക്കേണ്ടതിലുമുപരി കൃപ അവിടുന്നു നമ്മില്‍ സദാ ചൊരിയുന്നു. ഈശ്വരന്‍ വെറും ഒരു ജഡ്ജിയല്ല. നല്ല കര്‍മ്മത്തിനു നല്ല ഫലവും ചീത്ത കര്‍മ്മത്തിനു ചീത്ത ഫലവും വിധിക്കാന്‍ മാത്രമായിരിക്കുന്ന വെറും ഒരു ന്യായാധിപനല്ല ഈശ്വരന്‍. അവിടുന്നതിലുമുപരി കൃപാലുവാണു്. നമ്മുടെ തെറ്റുകള്‍ ക്ഷമിച്ചു നമ്മില്‍ കാരുണ്യം വര്‍ഷിക്കുന്ന കൃപാനിധിയാണു് ഈശ്വരന്‍. പക്ഷേ, നമ്മുടെ ഭാഗത്തുനിന്നും അല്പമെങ്കിലും പ്രയത്‌നമുണ്ടായെങ്കിലേ അവിടുത്തേക്കു നമ്മെ രക്ഷിക്കാനാവൂ. നമ്മില്‍ പ്രയത്‌നമൊന്നും ഉണ്ടാവുന്നില്ലെങ്കില്‍ കാരുണ്യമൂര്‍ത്തിയായ അവിടുന്നു വര്‍ഷിക്കുന്ന കൃപ നമുക്കു സ്വീകരിക്കാനാകാതെ പോവും. അതവിടുത്തെ കുറ്റമല്ല; നമ്മുടെ കുറ്റമാണു്. സ്വയംവരസമയത്തു രുക്മിണി കൈ നീട്ടിക്കൊടുത്തതുകൊണ്ടാണു ശ്രീകൃഷ്ണനു രുക്മിണിയെ തേരിലേക്കു പിടിച്ചുയര്‍ത്തുവാനായതു്. അതുപോലെ ഏതിനും നമ്മുടെതായ ഒരു ആയമെടുപ്പു് എപ്പോഴും ആവശ്യമാണു്.

(തുടരും………)