20 നവംബർ 2018 , അബുദാബി

ആഗോള ഇന്റർനെറ്റ് ഉപയോക്താക്കളിൽ 25 ശതമാനവും കുട്ടികളും കൗമാര പ്രായക്കാരുമാണ്. ഇതിൽ 80 കോടിയിലധികം പേർ ലൈംഗീക ചൂഷണങ്ങൾക്കും മറ്റും ഇരയാകുന്നു. 2015 ൽ മൈക്രോസോഫ്ട് നടത്തിയ പഠനത്തിൽ ദിനംപ്രതി 7,20,000 ബാലപീഡന ചിത്രങ്ങൾ ഇന്റർനെറ്റിൽ അപ്‌ലോഡ്  ചെയ്യപ്പെടുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള ചൂഷണങ്ങൾക്ക് ഒരു ശാശ്വതപരിഹാരം കണ്ടെത്തുവാനായി  അബുദാബി കിരീടാവകാശിയുടെ രക്ഷകർതൃത്വത്തിൽ രൂപീകരിച്ച ആഗോള കൂട്ടായ്മ – ഇന്റർഫെയ്ത്ത് അലയൻസിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ  ഭാഗങ്ങളിൽ നിന്നുള്ള മത സാമൂഹിക നേതാക്കൾ പങ്കെടുത്ത സമ്മേളനത്തിൽ അമ്മ പങ്കെടുത്തു സംസാരിച്ചു.  അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് അമ്മയെ പ്രസ്തുത സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.


Amma delivers the opening address as part of a Call to Action by Faith Leaders

അബുദാബിയിലെ വാഹത്-അൽ-കരാമയിൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനപ്പെട്ട മത നേതാക്കളോടൊപ്പം ബാലാവകാശ സംരക്ഷണത്തിനായുള്ള “അബുദാബി അന്തർമത ഉടമ്പടി”യിൽ അമ്മ ഒപ്പുവയ്ക്കുകയും, സദസ്സിനെ  അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു

സത്യവും അസത്യവും, നന്മയും തിന്മയും, ദേവനും അസുരനും ഒത്തുചേർന്ന  ഒരു നിഗൂഢതയാണ് മനുഷ്യമനസ്സ്. അവിടെ അടിഞ്ഞുകൂടി കിടക്കുന്നതിൽ വച്ച് ഏറ്റവും നിന്ദ്യവും നികൃഷ്ടവും അപകടകരവുമായ വൈകല്യങ്ങളിൽ ഒന്നാണ് ലൈംഗീകചൂഷണവും  അക്രമവാസനയും.

വിവേകബുദ്ധി വളർന്നിട്ടില്ലാത്ത പ്രായത്തിൽ കൊച്ചു കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കുന്നത് ഏറ്റവും വലിയ ക്രൂരതയാണ്.

പക്ഷിയെപ്പോലെ പറക്കാനും മത്സ്യത്തെ പോലെ നീന്താനും നമ്മൾ പഠിച്ചു പക്ഷേ മനുഷ്യനെപ്പോലെ നടക്കാനാണ് നമ്മൾ മറന്നു പോയത്.

മാതാപിതാക്കൾ കുട്ടികളുടെ ഓൺലൈൻ ജീവിതത്തിൽ ശ്രദ്ധയുള്ളവരാകണം. അവരിൽ ആദ്ധ്യാത്മിക  മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുകയും തുറന്നമനസ്സോടെ എന്തും പങ്കുവയ്ക്കുവാനുമുള്ള സുഹൃദ്ബന്ധം വളർത്തിയെടുക്കുകയും വേണം

ലൈംഗീക ചൂഷണങ്ങൾ ഇത്ര അപകടകരമാം രീതിയിൽ വർദ്ധിക്കുവാൻ എന്താണ് കാരണം? ഐക്യരാഷ്ട്രസഭയും, വിവിധ രാജ്യങ്ങളും, സന്നദ്ധ സംഘടനകളും മറ്റും ഇതിനിതിരെ പ്രവർത്തിച്ചിട്ടും എന്തൊകൊണ്ടാണ് ഒരു മാറ്റവും കാണുവാൻ സാധിക്കാത്തത്? അറിഞ്ഞോ അറിയാതെയോ നാം വിസ്മരിച്ച ഒരു കാര്യമുണ്ട് – അത് ആദ്ധ്യാത്മിക  മൂല്യങ്ങൾ വളർത്തിയെടുക്കാൻ ശ്രമിച്ചില്ല എന്നതാണ്. ഹൃദയത്തിന്റെ സംസ്കാരം വളർത്തിയെടുക്കാൻ ബാല്യം മുതൽക്കു ആദ്ധ്യാത്മിക മൂല്യങ്ങൾ തന്നെ പകർന്നു നൽകുന്ന അന്തരീക്ഷം ഓരോ കുടുംബത്തിലും ഉണ്ടാവണം.

ഫെയ്സ്ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളുടെ നിരുത്തരവാദപരമായ ഉപയോഗം ഇന്ന് സമൂഹത്തിന് വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. കുട്ടികളുടെ ലൈംഗിക ചൂഷണങ്ങളിൽ വലിയ പങ്കാണ് ഇത്തരം സാമൂഹിക മാധ്യമങ്ങൾക്കുള്ളത്. ഇതിൽ ഏറ്റവും പ്രശ്നം ക്യാമറകളുള്ള മൊബൈൽ ഫോണുകളാണ്. അന്യരുടെ സ്വകാര്യതയ്ക്ക്‌ ഇത്രയധികം വെല്ലുവിളി ഉയർത്തുന്ന മറ്റൊന്നില്ല. ഇതിനെതിരേ കർശനനിയമസംവിധാനം ഉണ്ടാവേണ്ടതുണ്ട്. പഴയ കാലഘട്ടത്തിൽ ആളുകൾക്ക് ഭൂതപ്രേതാദികളെയായിരുന്നു ഭയം. എന്നാൽ ഈ തലമുറയ്ക്ക് അത്തരം ഭയങ്ങളില്ല. എന്നാൽ സ്വന്തം കുളിമുറിയിലോ, വസ്ത്രം മാറുന്ന സ്ഥലത്തോ ഒളിക്യാമറകളെ ഭയക്കേണ്ടിവരുന്നവരാണ് ഇന്നുള്ളത്. അടുത്ത ബന്ധുക്കളിൽ നിന്നുപോലും ലൈംഗിക ചൂഷണങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ആയിരങ്ങളാണ് തന്നെ കാണാൻ എത്താറുള്ളതെന്ന് അമ്മ പറഞ്ഞു. പലരും ആത്മഹത്യയുടെ വക്കിൽനിന്നാണ് ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത്. അച്ഛനും അമ്മാവനുമടക്കമുള്ളവരിൽ നിന്ന് ലൈംഗികപീഡനം ഏറ്റുവാങ്ങേണ്ടിവന്ന കുരുന്നുകളുണ്ട്. കൗൺസലിങ് നൽകിയിട്ടുപോലും പൂർണമായും ജീവിതത്തിലേക്ക് കടന്നുവരാത്തവരുണ്ട്. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരുമായി ഓൺലൈൻ ചങ്ങാത്തത്തിന്റെ പുറത്ത് ഇറങ്ങിപ്പോയി ജീവിതം നഷ്ടപ്പെടുത്തിയവരുണ്ട്.

ദൈവസൃഷ്ടിയായ വെള്ളവും അഗ്നിയുമെല്ലാം മനുഷ്യജീവന് ഏറെ ആവശ്യമുള്ളതാണ്. എന്നാൽ അവയുടെ തെറ്റായ ഉപയോഗം മനുഷ്യജീവിതത്തെ ഇല്ലാതാക്കിക്കളയുമെന്നത് പോലെ തന്നെയാണ് ഇന്റർനെറ്റും. കുഞ്ഞുങ്ങൾക്ക് മൊബൈൽ ഫോണും കമ്പ്യൂട്ടറും നൽകുമ്പോൾ ചിലതെല്ലാം നിയന്ത്രിക്കാൻ നമ്മൾ തയ്യാറാവണം. വിശപ്പും ദാഹവും പോലെയാണ് ലൈംഗികതയും. അതൊരു ആവശ്യമാണ്. ലൈംഗികത ആവശ്യമാണെങ്കിലും, അത് വിവേകത്തോടെയും മനസമ്മതത്തോടെയും ആവണം. അതിന് മതാചാര്യന്മാർ ആധ്യാത്മികവശങ്ങളെക്കുറിച്ച് വിശ്വാസികളെ ഉദ്ബോധിപ്പിക്കണം. വേദന അനുഭവിക്കുന്നവരോട് ഹൃദയത്തിന്റെ ഭാഷയാണ് ഏറ്റവും ഉത്തമം. ഭൂതകാലത്തിന്റെ ഇരുട്ടിലേക്കല്ല, പ്രതീക്ഷയുടെ വെളിച്ചത്തിലേക്കാണ് നാം അവരെ നയിക്കേണ്ടതെന്നും അമ്മ പറഞ്ഞു.


ചോദ്യം : ഈ ലോകത്തു ജീവിച്ചുകൊണ്ടുതന്നെ ആത്മീയാനന്ദം അനുഭവിക്കാന്‍ കഴിയുമോ? (തുടർച്ച)

അമ്മ:  ഇൻ്റര്‍വ്യൂവിനു പോകുന്നവൻ്റെയും ജോലി കിട്ടി പോകുന്നവൻ്റെയും മനോഭാവങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടു്. ഇൻ്റര്‍വ്യൂവിനു പോകുന്നവനു്, എന്തു ചോദ്യങ്ങളാണു ചോദിക്കുക? അവയ്ക്കുത്തരം പറയുവാന്‍ കഴിയുമോ? ജോലി കിട്ടുമോ? എന്നിങ്ങനെയുള്ള ടെന്‍ഷനെപ്പോഴും കൂടെ ഉണ്ടാകും. എന്നാല്‍ ജോലിക്കു ചേരാന്‍ പോകുന്നവനതില്ല. ജോലി അവനു കിട്ടിക്കഴിഞ്ഞു. അതിൻ്റെ ആഹ്ളാദം അവനില്‍ കാണാന്‍ കഴിയും. ഇതുപോലെയാണു് ആദ്ധ്യാത്മികത അറിഞ്ഞുള്ള ജീവിതം. അതു ജോലി കിട്ടി പോകുന്നവനെപ്പോലെയാണു്, ടെന്‍ഷൻ്റെ കാര്യമില്ല. അമിട്ടു പൊട്ടാന്‍ പോകുന്നുവെന്നു് അറിഞ്ഞുനിന്നാല്‍ പേടിക്കേണ്ട ആവശ്യമില്ല. ലോകത്തിൻ്റെ സ്വഭാവം ഇന്നതാണെന്നറിഞ്ഞു ജീവിച്ചാല്‍ നിസ്സാരകാര്യങ്ങള്‍ക്കു മുന്‍പില്‍ തളരേണ്ടി വരില്ല.


ജീവിതത്തില്‍ ഓരോ നിമിഷവും ആനന്ദകരമാണു്

നമുക്കു കുറെ രൂപ വേണം. ഒരു സുഹൃത്തിനോടു പോയി ചോദിക്കാം എന്നു വിചാരിക്കുകയാണു്. സുഹൃത്തിനെ കണ്ടാല്‍ ഒന്നുകില്‍ രൂപ കിട്ടും, ചിലപ്പോള്‍ രൂപ കിട്ടിയില്ലെന്നു വരും, ചിലപ്പോള്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ കിട്ടിയെന്നു വരാം, ചിലപ്പോള്‍ പരിചയഭാവംകൂടി നടിച്ചു എന്നു വരില്ല. ഇതില്‍ ഏതും സംഭവിക്കാം എന്നു മുന്‍കൂട്ടി ചിന്തിച്ചു പോകുന്നവനു് എന്തുതന്നെ സംഭവിച്ചാലും വിഷമമില്ല. കാരണം താന്‍ മുന്‍കൂട്ടി പ്രതീക്ഷിച്ചതാണു്. അവന്‍ കൂടുതല്‍ കിട്ടിയതില്‍ ഭ്രമിക്കില്ല; അഥവാ സുഹൃത്തു തിരിഞ്ഞുപോലും നോക്കിയില്ല എങ്കില്‍ അതോര്‍ത്തു തളര്‍ന്നു വീഴുകയുമില്ല.  കടലില്‍ നീന്താന്‍ പഠിച്ചവന്‍ തിരമാല വരുമ്പോള്‍ അതില്‍ ആനന്ദിക്കുന്നു, ആസ്വദിക്കുന്നു. നീന്തറിയാത്തവന്‍ അതേ തിരയേറ്റു തളര്‍ന്നു മുങ്ങിമരിക്കുന്നു. അതുപോലെ ആദ്ധ്യാത്മികത അറിഞ്ഞവനു ജീവിതത്തില്‍ ഓരോ നിമിഷവും ആനന്ദകരമാണു്. തനിക്കു നേരിടേണ്ടിവരുന്ന ഓരോ പ്രതിബന്ധത്തെയും അവന്‍ പുഞ്ചിരിയോടെ നേരിടുന്നു. അവനെ യാതൊന്നിനും തളര്‍ത്താനാവില്ല.

ഗീതയില്‍ ശ്രീകൃഷ്ണൻ്റെ ജീവിതം എടുത്തു നോക്കുക. യാദവന്മാര്‍ തമ്മിലടിക്കുന്നതു കാണുമ്പോഴും ആ മുഖത്തെ പുഞ്ചിരി മാഞ്ഞില്ല. ദൂതു പറയുമ്പോഴും അവിടുത്തെ മുഖത്തു ചിരിയാണു്. യുദ്ധക്കളത്തില്‍ തേരു തെളിക്കുമ്പോഴും ആ ചുണ്ടില്‍ നറുപുഞ്ചിരി മാത്രം. ഗാന്ധാരി ശപിക്കുമ്പോഴും അവിടുത്തേക്കു പുഞ്ചിരി മാത്രം. കൃഷ്ണൻ്റെ ജീവിതംതന്നെ ഒരു വലിയ ചിരിയാണു്. ആദ്ധ്യാത്മികത ഉള്‍ക്കൊണ്ടായിരിക്കണം നമ്മുടെ ജീവിതം നിറഞ്ഞു നിലേ്ക്കണ്ടതു്. ജീവിതം ഒരു വിനോദയാത്ര പോലെയാകണം. യാത്രയില്‍ നല്ല കാഴ്ചകള്‍ കണ്ടാല്‍ നമ്മള്‍ അതിൻ്റെ ഭംഗി ആസ്വദിക്കും. നല്ല വീടു കണ്ടാലോ, നല്ല പുഷ്പം കണ്ടാലോ നമ്മള്‍ നോക്കും. എല്ലാ കാഴ്ചകളും കാണും. പക്ഷേ, അവിടെതന്നെ നില്ക്കില്ല. തിരിച്ചുപോകേണ്ട സമയം, എത്ര കാഴ്ച കാണാനുണ്ടെങ്കിലും അതെല്ലാം വിട്ടു തിരികെ പോകും. കാരണം, തിരിച്ചു വീട്ടില്‍ എത്തുക എന്നതാണു് എല്ലാറ്റിനേക്കാളും മുഖ്യം. അതുപോലെ നമ്മള്‍ ഈ ലോകത്തില്‍ എങ്ങിനെ ജീവിച്ചാലും തിരിച്ചു പോകേണ്ട നമ്മുടെ യഥാര്‍ത്ഥ വീടിൻ്റെ കാര്യം വിസ്മരിക്കരുതു്. നമ്മള്‍ ലക്ഷ്യം മറക്കരുതു്. എന്തൊക്കെ കാഴ്ചകള്‍ കണ്ടു നീങ്ങിയാലും, അവസാനം വിശ്രമിക്കാന്‍ നമുക്കു സ്വന്തമെന്നു പറയുവാനുള്ളതു്, നമ്മുടെ സ്വന്തം വീടു മാത്രമാണു്. നമ്മുടെ ആ മൂലസ്ഥാനം, ആത്മസ്വരൂപം നാം മറക്കരുതു്.

(തുടരും……..)

ചോദ്യം : ഈ ലോകത്തു ജീവിച്ചുകൊണ്ടുതന്നെ ആത്മീയാനന്ദം അനുഭവിക്കാന്‍ കഴിയുമോ?

അമ്മ: തീര്‍ച്ചയായും. ആദ്ധ്യാത്മികാനുഭൂതി ഈ ലോകത്തില്‍, ഈ ശരീരത്തില്‍ ഇരുന്നുകൊണ്ടുതന്നെ അനുഭവിക്കുവാനുള്ളതാണു്. അല്ലാതെ മരിച്ചു കഴിഞ്ഞു നേടേണ്ട ഒന്നല്ല. ജീവിതത്തിൻ്റെ രണ്ടു ഘടകങ്ങളാണു് ആത്മീയതയും ഭൗതികതയും. മനസ്സും ശരീരവുംപോലെ, ഒന്നു മറ്റേതിനെ തീര്‍ത്തും വിട്ടു നില്ക്കുന്നതല്ല. ഭൗതികലോകത്തില്‍ ആനന്ദപ്രദമായി ജീവിക്കാന്‍ പഠിപ്പിക്കുന്ന ശാസ്ത്രമാണു് ആത്മീയത.


ഭൗതികലോകത്തില്‍ ആനന്ദപ്രദമായി ജീവിക്കാന്‍ പഠിപ്പിക്കുന്ന ശാസ്ത്രമാണു് ആത്മീയത

പഠനം രണ്ടു രീതിയിലാണുള്ളതു്. ഒന്നു്, ജോലിക്കുവേണ്ടിയുള്ള പഠനം. മറ്റൊന്നു്, ജീവിതത്തിനുവേണ്ടിയുള്ള പഠനം. സ്‌കൂള്‍ പഠനം, നമുക്കു ജോലി നേടിത്തരും. എന്നാല്‍, ശാന്തിയോടും സമാധാനത്തോടും കൂടി ജീവിക്കണമെങ്കില്‍ അതിനും പഠനം ആവശ്യമാണു്. അതാണു് ആദ്ധ്യാത്മികത. അതു മനസ്സിൻ്റെ വിദ്യയാണു്. അതു നമ്മള്‍ മനസ്സിലാക്കേണ്ടതാണു്. ഒരു മെഷീന്‍ വാങ്ങുമ്പോള്‍ അതിൻ്റെ പ്രവര്‍ത്തനരീതി വിവരിക്കുന്ന ലഘുലേഖ നോക്കി വേണം അതു പ്രവര്‍ത്തിപ്പിക്കുവാന്‍. അങ്ങനെ ചെയ്താല്‍ അപകടമുണ്ടാകില്ല, മെഷീന്‍ കേടാകുകയുമില്ല. അതുപോലെ ജീവിതം എങ്ങനെ നയിക്കണം എന്നു് ആദ്ധ്യാത്മികത കാട്ടിത്തരുന്നു. ആദ്യമായി പോകുന്ന സ്ഥലത്തേക്കു റൂട്ട് മാപ്പു നോക്കി യാത്ര ചെയ്താല്‍ ടെന്‍ഷന്‍ ഒഴിവാക്കി പോകാം. അതുപോലെ ആദ്ധ്യാത്മികശാസ്ത്രം മനസ്സിലാക്കി ജീവിതം നയിച്ചാല്‍ പ്രതിസന്ധികളില്‍ തളരേണ്ടതില്ല; അവയെ മുന്‍കൂട്ടി കണ്ടറിഞ്ഞു് അതിജീവിക്കുവാന്‍ കഴിയും.

ജീവിതത്തിൻ്റെ പ്രായോഗിക ശാസ്‌ത്രമാണു് ആദ്ധ്യാത്മികത. അതു ലോകത്തിൻ്റെ സ്വഭാവത്തെ കാട്ടിത്തരുന്നു. അതനുസരിച്ചു വേണ്ടവിധം ജീവിക്കുവാന്‍ പഠിപ്പിക്കുന്നു. വെള്ളത്തില്‍ കുളിക്കാനിറങ്ങുന്നതു കുളിച്ചു കരയ്ക്കു കയറാന്‍ വേണ്ടിയാണു്, വെള്ളത്തില്‍തന്നെ കിടക്കാനല്ല. അതുപോലെ ഗൃഹസ്ഥാശ്രമജീവിതം ഈശ്വരനിലേക്കെത്തുവാനുള്ള തടസ്സം നീക്കലാണു്. ഗൃഹസ്ഥാശ്രമജീവിതത്തിലേക്കു കടന്നാല്‍ ജീവിതത്തിൻ്റെ യഥാര്‍ത്ഥ ലക്ഷ്യം മനസ്സിലാക്കി മുന്നോട്ടു പോകണം. തുടങ്ങിയ ഇടത്തുതന്നെ ജീവിതം അവസാനിപ്പിക്കരുതു്. ബന്ധങ്ങളില്‍നിന്നു മുക്തനായി ഈശ്വരനെ സാക്ഷാത്കരിക്കണം.

എൻ്റെ എന്ന ഭാവമാണു ബന്ധനത്തിനു കാരണം. അതു വിടാനുള്ള അവസരമായിവേണം ഗൃഹസ്ഥാശ്രമജീവിതത്തെ കാണുവാന്‍. എൻ്റെ ഭാര്യ, എൻ്റെ കുട്ടി, എൻ്റെ അച്ഛന്‍, എൻ്റെ അമ്മ വാസ്തവത്തില്‍ ഇവരൊക്കെ എൻ്റെതാണോ? എൻ്റെതാണെങ്കില്‍ അവരെപ്പോഴും എൻ്റെ കൂടെയുണ്ടാകേണ്ടെ? അവരുടേതാണു ഞാന്‍ എങ്കില്‍ അവരോടൊപ്പം ഞാനെന്നും ഉണ്ടാകേണ്ടെ? ഈ ബോധം ഉള്‍ക്കൊണ്ടു ജീവിതം നയിക്കുമ്പോള്‍ മാത്രമേ ആദ്ധ്യാത്മികതയെ ഉണര്‍ത്തിക്കൊണ്ടുവരുവാന്‍ കഴിയൂ. ഇതിനര്‍ത്ഥം ഉത്തരവാദിത്വത്തില്‍നിന്നും പിന്‍തിരിയണമെന്നല്ല. ചെയ്യേണ്ട കര്‍മ്മങ്ങള്‍ നമ്മുടെ കടമയെന്നു കണ്ടു സന്തോഷത്തോടെ നിര്‍വ്വഹിക്കണം. ഒപ്പം അതില്‍ ബന്ധിക്കാതിരിക്കാനും ശ്രദ്ധിക്കണം.

(തുടരും…….)

ചോദ്യം : ഇന്നുള്ള ബഹുഭൂരിപക്ഷത്തിനും പുറമെയുള്ള കാര്യങ്ങളിലാണു താത്പര്യം. അന്തര്‍മ്മുഖരാകാന്‍ ആര്‍ക്കും താത്പര്യമില്ല. അങ്ങനെയുള്ള ഒരു സമൂഹത്തോടു് അമ്മയ്ക്കു് എന്താണു പറയുവാനുള്ളതു്?


അമ്മ: കണ്ണാടിയിലെ പ്രതിബിംബം കണ്ടു സത്യമെന്നു കരുതി കുരയ്ക്കുന്ന നായയെപ്പോലെയാകരുതു നമ്മുടെ ജീവിതം. അതു വെറും നിഴലാണു്, പുറമേക്കു കാണുന്നതെല്ലാം വെറും നിഴലാണു്. നിഴലിനെയല്ല നമ്മള്‍ പിന്‍തുടരേണ്ടതു്. നമ്മള്‍ നമ്മിലേക്കു തിരിയണം. ഈ ഒരു സന്ദേശമേ അമ്മയുടെ ജീവിതത്തിലൂടെ പകരുവാനുള്ളൂ.

നമ്മള്‍ നമ്മിലേക്കു തിരിയുക

ഭൗതികത്തിലും ആദ്ധ്യാത്മികത്തിലും സഞ്ചരിക്കുന്ന കോടിക്കണക്കിനു് ആളുകളെ കാണുകയും അവരുടെ ജീവിതം പഠിക്കുകയും അനുഭവങ്ങള്‍ പങ്കിടുകയും ചെയ്തതിൻ്റെ വെളിച്ചത്തിലാണു് അമ്മ ഇതു പറയുന്നതു്. അല്ലാതെ ഒരു ചെറിയ ലോകത്തിൻ്റെ അനുഭവത്തിലൂടെയല്ല. പുറംലോകത്തോടുള്ള അമിതമായ ഭ്രമം വെടിഞ്ഞു നമ്മള്‍ നമ്മിലേക്കു തിരിയാത്തിടത്തോളം ജീവിതത്തില്‍ ശാന്തി അനുഭവിക്കുവാന്‍ കഴിയില്ല.

ചോദ്യം : ഈ ലോകത്തെ മിഥ്യയെന്നു കണ്ടു തള്ളിക്കളഞ്ഞാലേ ആത്മീയാനന്ദം അനുഭവിക്കാന്‍ കഴിയുകയുള്ളൂ എന്നുപറഞ്ഞു കേള്‍ക്കാറുണ്ടല്ലോ ?

അമ്മ: ലോകം മിഥ്യയെന്നു പറഞ്ഞു തീര്‍ത്തും തള്ളിക്കളയുവാന്‍ അമ്മ പറയുന്നില്ല. മിഥ്യ എന്നുപറഞ്ഞാല്‍ മാറിക്കൊണ്ടിരിക്കുന്നതു് എന്നാണു്. അങ്ങനെയുള്ളവയെ ആശ്രയിച്ചാല്‍, അവയില്‍ ബന്ധിച്ചാല്‍ ദുഃഖിക്കാനേ സമയം കാണൂ എന്നുമാത്രമാണു് അമ്മ പറയുന്നതു്. ശരീരവും മാറിക്കൊണ്ടിരിക്കുന്നതാണു്, അതില്‍ കൂടുതല്‍ ഒട്ടല്‍ പാടില്ല എന്നാണു് അമ്മ പറയുന്നതു്. ശരീരത്തിലെ ഓരോ കോശവും നിമിഷംപ്രതി മാറിക്കാണ്ടിരിക്കുന്നു. ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം എന്നിങ്ങനെ ജീവിതാവസ്ഥകളും മാറിക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള ശരീരത്തെ സത്യമെന്നു കണ്ടു് അതിനുവേണ്ടി മാത്രം ജീവിതം അര്‍പ്പിക്കല്ലേ എന്നാണമ്മ പറയുന്നതു്. ലോകത്തിലെ ഓരോ വസ്തുവിൻ്റെയും സ്വഭാവം മനസ്സിലാക്കി നീങ്ങൂ. എന്നാല്‍ ദുഃഖിക്കേണ്ടി വരില്ല.

വസ്തുവിൻ്റെയും സ്വഭാവം മനസ്സിലാക്കി നീങ്ങുക

വൈരക്കല്ലു് ആഭരണമാക്കി മൂക്കിലണിയാം, കാതിലണിയാം, കഴുത്തിലണിയാം. പക്ഷേ, ഭംഗിയുള്ളതാണു്, വിലമതിച്ചതാണു് എന്നു കരുതി കഴിച്ചാല്‍ മരണമാണു ഫലം. അതുപോലെ ജീവിതത്തില്‍ ഓരോന്നിനും ഓരോ സ്ഥാനമുണ്ടു്. അതു മനസ്സിലാക്കി നീങ്ങിയാല്‍, അപകടം ഉണ്ടാകില്ല, ദുഃഖത്തിനു വഴിയില്ല. അതിനാണു് ആദ്ധ്യാത്മികം മനസ്സിലാക്കുവാന്‍ ഉപദേശിക്കുന്നതു്. മറിഞ്ഞു വീണശേഷം വീഴാതിരിക്കാനുള്ള മാര്‍ഗ്ഗം ആരായുന്നതിനെ ക്കാള്‍ നല്ലതു്, വീഴുന്നതിനു മുന്‍പു വീഴാതിരിക്കാനുള്ള മാര്‍ഗ്ഗം അറിഞ്ഞു പോകുന്നതല്ലേ? ഏറ്റവും ആദ്യം ഗ്രഹിക്കേണ്ട വിദ്യയാണു് ആത്മവിദ്യ.

നായ എല്ലിന്‍കഷ്ണം കിട്ടിയാല്‍ അതിലിട്ടു കടിക്കും. ചോര നുണയുമ്പോള്‍ സന്തോഷമാകും. വീണ്ടും കടിക്കും. അവസാനം മോണ വേദനിക്കുമ്പോഴാണു് അറിയുന്നതു സ്വന്തം മോണ മുറിഞ്ഞുവന്ന രക്തമാണു താനിതുവരെ നുണഞ്ഞതെന്നു്. ഇതുപോലെയാണു വസ്തുക്കളില്‍ ആനന്ദം തേടുന്നതു്, ഫലമോ എല്ലാ ശക്തിയും നഷ്ടമായി നാം തളരുന്നു. വാസ്തവത്തില്‍ ആനന്ദം ബാഹ്യവസ്തുക്കളിലല്ല അവനവനില്‍ത്തന്നെയാണു്. ഈ തത്ത്വം മനസ്സിലാക്കിവേണം ലോകത്തില്‍ നീങ്ങുവാന്‍.