കുട്ടിക്കാലം മുതലേ ആദ്ധ്യാത്മികകാര്യങ്ങളില്‍ താത്പര്യമുള്ളവളായിരുന്നു ഞാന്‍. 1993ല്‍ ഞാനൊരു സ്വപ്‌നം കണ്ടു, ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു സ്വപ്‌നം. ഞാന്‍ ഏതോ യൂറോപ്യന്‍ നഗരത്തിലാണു്. ആ നഗരത്തിൻ്റെ മദ്ധ്യത്തിലെ മൈതാനത്തിലേക്കു ഞാന്‍ നടക്കുകയാണു്. അവിടെ അനേകം പേര്‍ ഒരു ഭാരതീയ വനിതയുടെ ചുറ്റും കൂടിയിട്ടുണ്ടു്. ആ സ്ത്രീ ആരാണെന്നു് എനിക്കറിയില്ല. പക്ഷേ, എല്ലാവരും അറിഞ്ഞിരിക്കേണ്ട ആരോ ആണു് അതു് എന്നെനിക്കു മനസ്സിലായി. ഈ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി. ഞാന്‍ ഇതിനുമുന്‍പു കണ്ടിട്ടില്ലാത്ത, എന്നാല്‍ എൻ്റെ ആത്മാവിനു് ഏറ്റവും സ്വന്തമായിട്ടുള്ള ഒരാള്‍.

ഞാന്‍ ഓടി അടുത്തെത്താന്‍ ശ്രമിച്ചുവെങ്കിലും ഞാന്‍ എത്തുന്നതിനു മുന്‍പേ അവര്‍ എഴുന്നേററു. എന്നിട്ടു്, ധൃതിയില്‍ നടക്കാന്‍ തുടങ്ങി. ആള്‍ക്കൂട്ടം സാവധാനം പിരിഞ്ഞു പോയി. പക്ഷേ, ഞാന്‍ അവരെ പിന്‍തുടര്‍ന്നു. നടക്കുന്നതിനിടയില്‍ അവര്‍ ഒന്നു തിരിഞ്ഞുനോക്കിയോ? ഞാന്‍ പുറകേ ചെല്ലുന്നതു കണ്ടു് പുഞ്ചിരിച്ചുവോ? ഏതായാലും അവര്‍ നടത്തം നിര്‍ത്തി എന്നെ കാത്തു നിന്നില്ല. എന്നെ എവിടേയോ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നോ? എന്നാല്‍, അപ്പോള്‍ എനിക്കുണ്ടോ അതു മനസ്സിലാകുന്നു! ഞാന്‍ ഓടി അവരുടെ മുന്നിലെത്തി, തിരിഞ്ഞുനിന്നു വഴി തടഞ്ഞു, എന്നിട്ടു് ഏറെ നാളുകളായി എന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യം ഞാന്‍ ചോദിച്ചു, ”ഈ ജന്മം എനിക്കു കുട്ടികള്‍ ഉണ്ടാകുമോ?”

അവര്‍ നിന്നു, എൻ്റെ കണ്ണുകളിലേക്കു നോക്കി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു, ”ഡോക്ടറെ കണ്ടു് ഒരു പരിശോധന നടത്തൂ.” ഇതു പറഞ്ഞു് അവര്‍ വീണ്ടും ധൃതിയില്‍ നടന്നു (ഇത്ര നിസ്സാരമാണു നിൻ്റെ ആഗ്രഹമെങ്കില്‍ നിനക്കെൻ്റെ ആവശ്യമില്ലല്ലോ എന്നു് അമ്മ കരുതിക്കാണുമെന്നു് ഇന്നെനിക്കു തോന്നുന്നു). ഇത്തവണ അവരുടെ ഒപ്പമെത്താന്‍ എനിക്കു കഴിഞ്ഞില്ല. വളഞ്ഞുതിരിഞ്ഞ വഴികളില്‍ എവിടെയോ അവര്‍ മറഞ്ഞു. എങ്കിലും എൻ്റെ ഭാഗ്യം; അവരെ വിട്ടുപോകാന്‍ എനിക്കു തോന്നിയില്ല. വീണ്ടും അവരെ ഞാന്‍ തേടിപ്പിടിച്ചു. ഇത്തവണ അവര്‍ ഒരു പള്ളിയിലായിരുന്നു. നീല ഗൗണൊക്കെ ധരിച്ചു്, മദര്‍ മേരിയുടെ രൂപത്തില്‍. ഞാന്‍ അദ്ഭുതപ്പെട്ടു പോയി, മൂക്കുത്തിയിട്ട മദര്‍ മേരി!

കുറെ ദിവസത്തേക്കു് ആ സ്വപ്‌നം എൻ്റെ മനസ്സില്‍നിന്നു മാഞ്ഞില്ല. എൻ്റെ ഭര്‍ത്താവിനും എനിക്കും കുഞ്ഞുങ്ങള്‍ വേണമെന്നു വലിയ ആ ഗ്രഹമായിരുന്നു. എന്നാല്‍, വിവാഹം കഴിഞ്ഞു വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എനിക്കു ഗര്‍ഭം ധരിക്കാന്‍ കഴിഞ്ഞില്ല. ആ സ്വപ്‌നത്തിനു് എന്തെങ്കിലും പ്രാധാന്യമുണ്ടോ എന്നു ഞാന്‍ കുറേ ചിന്തിച്ചു. അവസാനം, കുറച്ചു് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍, കൂടുതല്‍ ക്ഷമിക്കാന്‍ കഴിയാതെ ഞാനൊരു ഡോക്ടറെ കണ്ടു. എന്തെങ്കിലും കൃത്രിമമാര്‍ഗ്ഗത്തിലൂടെയല്ലാതെ, സാധാരണരീതിയില്‍ ഗര്‍ഭം ധരിക്കാന്‍ എനിക്കു കഴിയുകയില്ലെന്നു് അദ്ദേഹം തീര്‍ത്തു പറഞ്ഞു.

ദിവസങ്ങള്‍ കടന്നുപോയി. ആ സ്വപ്‌നത്തെക്കുറിച്ചു് ഞാന്‍ കൂടുതല്‍ ചിന്തിക്കാതെയായി. ഒരു ദിവസം ഒരു കൈനോട്ടക്കാരന്‍ എൻ്റെ കൈരേഖകള്‍ നോക്കി, എൻ്റെ ജീവിതത്തിലേക്കു് ഒരു പുതിയ വ്യക്തി പ്രവേശിക്കാന്‍ പോവുകയാണെന്നറിയിച്ചു. എൻ്റെ ജീവിതം ആകെ മാറിമറിയാന്‍ പോവുകയാണത്രേ! ഈശ്വരാ, അവസാനം എനിക്കൊരു കുഞ്ഞു ജനിക്കാന്‍ പോവുകയാണോ? ഈ ചിന്ത എൻ്റെ ഹൃദയത്തെ തരളിതമാക്കി. എന്നാല്‍, ആ കാത്തിരിപ്പും വെറുതെയായി. ഏറെ നാളുകള്‍ കഴിഞ്ഞിട്ടും എൻ്റെ പ്രതീക്ഷപോലെയൊന്നും സംഭവിച്ചില്ല.

കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എൻ്റെ ഭര്‍ത്താവും ഞാനും ഒരു യാത്ര പുറപ്പെട്ടു; ഭാരതത്തിലേക്കു്. അവിടെവച്ചാണു് ആദ്യമായി ഞാന്‍ അമ്മയെക്കുറിച്ചു കേള്‍ക്കുന്നതു്. അമ്മയുടെ ഫോട്ടോ കണ്ടപ്പോള്‍ ഞാന്‍ അദ്ഭുതസ്തബ്ധയായി. ഇവരെയാണു ഞാന്‍ കുറച്ചു മാസങ്ങള്‍ക്കു മുന്‍പു സ്വപ്‌നത്തില്‍ കണ്ടതു്. എൻ്റെ ഹൃദയത്തില്‍ തെളിഞ്ഞു നില്ക്കുന്ന, ഒരിക്കല്‍ മാത്രം ഞാന്‍ സ്വപ്‌നത്തില്‍ കണ്ടിട്ടുമുള്ള ആ രൂപം തന്നെ. ഭാരതത്തില്‍, കേരളത്തില്‍ അമ്മയ്ക്കു് ഒരാശ്രമമുണ്ടു് എന്നു ഞാനറിഞ്ഞു. അമ്മയെ ഒന്നു കാണാന്‍ ഞാന്‍ വെമ്പുകയായിരുന്നു. എന്നാല്‍, അവധി കഴിഞ്ഞു ഞങ്ങള്‍ക്കു തിരിച്ചുപോകേണ്ട സമയമായിരുന്നു. ടിക്കറ്റും ബുക്കു ചെയ്തു കഴിഞ്ഞിരുന്നു. എന്നിട്ടും അമ്മയെ കാണാതെ തിരിച്ചുപോകാന്‍ ഞാന്‍ തയ്യാറായില്ല. പതിവില്ലാത്ത എൻ്റെ വിഷമവും വാശിയും കണ്ടു് എൻ്റെ ഭര്‍ത്താവു് ആകെ വിഷമിച്ചുപോയി. അപ്പോഴാണു് അമ്മ എല്ലാ വര്‍ഷവും സ്വിറ്റ്‌സര്‍ലണ്ടില്‍ വരാറുണ്ടെന്നു ഞങ്ങള്‍ അറിഞ്ഞതു്. അമ്മ ഞങ്ങളെ കാണാന്‍ അങ്ങോട്ടു വരുമെന്നോ? ഞാന്‍ സന്തോഷംകൊണ്ടു കരയാന്‍ തുടങ്ങി.

തിരിച്ചു പോകുന്ന സമയം മുഴുവന്‍ ഞാന്‍ അമ്മയുടെ ജീവിതചരിത്രം വായിക്കുകയായിരുന്നു. സ്ത്രീരൂപത്തിലുള്ള ഈ ഈശ്വരാവതാരത്തോടു് എനിക്കു വളരെ അടുപ്പം തോന്നി. ഈ അമ്മയെയായിരുന്നു ഞാന്‍ ജീവിതകാലമത്രയും തിരഞ്ഞിരുന്നതു്. അമ്മ വരുന്നതുവരെ ഞാന്‍ അക്ഷമയോടെ കാത്തിരുന്നു.

1994 ആഗസ്റ്റ് 13നു് അമ്മ ഷ്‌വൈബെനാല്‍പ് എന്ന പട്ടണത്തില്‍ എത്തുമെന്നറിഞ്ഞു ഞങ്ങള്‍ അങ്ങോട്ടു പോയി. ആല്‍പ്‌സ് പര്‍വ്വതനിരകളുടെ താഴ്‌വാരത്തിലായിരുന്നു അമ്മയുടെ ആശ്രമം. മനോഹരമായ ആ സായാഹ്നത്തില്‍ അസ്തമയ സൂര്യനെ പശ്ചാത്തലമാക്കിക്കൊണ്ടു അമ്മയെ എതിരേല്ക്കാന്‍ ഞങ്ങള്‍ വരിവരിയായി നിന്നു. എല്ലാവരും ‘അമ്മാ അമ്മാ തായേ’ എന്ന ഭജന പാടുന്നുണ്ടായിരുന്നു. ഭജന എനിക്കു് അറിയില്ലായിരുന്നവെങ്കിലും ഞാന്‍ സന്തോഷത്തോടെ കൈകൊട്ടി താളമിട്ടു.

അല്പസമയത്തിനകം അമ്മയുടെ കാര്‍ എത്തി. അമ്മ ഉത്സാഹത്തോടെ കാറില്‍ നിന്നിറങ്ങി. ശിരസ്സിനു മുകളില്‍ കൈകൂപ്പി എല്ലാവരെയും തൊഴുതു. എന്നിട്ടു ഞാന്‍ സ്വപ്‌നത്തില്‍ കണ്ടതുപോലെ ധൃതിയില്‍ ഞങ്ങളുടെ അടുത്തേക്കു വന്നു. എന്തൊരു മാസ്മരശക്തിയാണു് ആ കണ്ണുകള്‍ക്കു്. ഒരായിരം സൂര്യന്‍ ഉദിച്ചതുപോലെ. സ്നേഹംകൊണ്ടും ആനന്ദംകൊണ്ടും ജ്വലിക്കുന്ന കണ്ണുകള്‍. കൈകൊട്ടാനും കൈകൂപ്പാനും മറന്നു ഞാന്‍ അമ്മയെത്തന്നെ നോക്കി നിന്നു.

അമ്മ അടുത്തെത്തുമ്പോള്‍ ഓരോരുത്തരും കൈനീട്ടി അമ്മയുടെ കൈ തൊടുന്നുണ്ടായിരുന്നു. എൻ്റെ അടുത്തെത്തിയപ്പോള്‍ ഞാനും കൈ നീട്ടി. അമ്മ എൻ്റെ കൈയില്‍ മൃദുവായി സ്പര്‍ശിച്ചു. അമ്മയുടെ തൂവെള്ള സാരി കാറ്റത്തു് ഇളകുന്നുണ്ടായിരുന്നു. അമ്മയ്ക്കു് എന്തൊരു സുഗന്ധം! ഞാനെൻ്റെ കൈ മണപ്പിച്ചു നോക്കി. എൻ്റെ കൈകള്‍ക്കും ഇപ്പോഴെന്തു സുഗന്ധം!

”ഈ അമ്മ ആരായിരിക്കും” ഞാന്‍ അദ്ഭുതപ്പെട്ടു. അടുത്ത ദിവസമായിരുന്നു അമ്മയുടെ ആദ്യത്തെ ദര്‍ശനപരിപാടി. എല്ലാം കണ്ടു മനസ്സിലാക്കാനായി ഞാന്‍ ആ ടെൻറ്റില്‍ ഇരുന്നു. എല്ലാവരുടെ മുഖത്തും ഒരു ഉത്സവം നടക്കുന്നതുപോലെയുള്ള ആഹ്ളാദം. അമ്മ അടുത്തു ചെല്ലുന്നവരെയൊക്കെ വാത്സല്യത്തോടെ ആലിംഗനം ചെയ്യുന്നു. എല്ലായിടത്തും ചന്ദനത്തിരിയുടെ സുഗന്ധം. അമ്മയുടെ സന്ന്യാസിശിഷ്യര്‍ മധുരമായി ഭജന ആലപിക്കുന്നുണ്ടായിരുന്നു.

ഞാനും ഭര്‍ത്താവും ദര്‍ശനത്തിനുള്ള ക്യൂവില്‍ നിന്നു. അമ്മ ഓരോരുത്തര്‍ക്കും ദര്‍ശനം കൊടുക്കുന്നതു ഞാന്‍ നോക്കിക്കൊണ്ടിരുന്നു. അമ്മയുടെ അടുത്തെത്തിയപ്പോള്‍ എല്ലാം മറന്നു ഞാന്‍ അമ്മയുടെ മടിയില്‍ വീണു പൊട്ടിക്കരഞ്ഞു. എത്ര കാലമായി ഞാനിവിടെയെത്താന്‍ പിടച്ചുകൊണ്ടിരിക്കുകയായിരുന്നു. എൻ്റെ അമ്മേ! അവസാനം ഞാന്‍ എത്തിയല്ലോ.

എൻ്റെ ചോദ്യങ്ങള്‍ ഞാനൊരു കടലാസില്‍ എഴുതിയിരുന്നു. അമ്മയുടെ അടുത്തെത്തിയപ്പോള്‍ ഞാനതു വിവര്‍ത്തനം ചെയ്യുന്നയാള്‍ക്കു കൊടുത്തു. ഏതു് ആത്മീയസാധനയാണു ഞാന്‍ സ്വീകരിക്കേണ്ടതു് എന്നാണു ഞാന്‍ അമ്മയോടു ചോദിച്ചിരുന്നതു്. എൻ്റെ ചോദ്യം വായിച്ചു കേട്ടപ്പോള്‍ അമ്മ എന്നെ നോക്കി പുഞ്ചിരിച്ചു.

ദര്‍ശനം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവു മുറിയിലേക്കു പോയി. അമ്മയോടു ചോദ്യങ്ങള്‍ ചോദിക്കാം എന്നറിഞ്ഞപ്പോള്‍ ഞാന്‍ സന്തോഷംകൊണ്ടു തുള്ളിച്ചാടി. ഈശ്വരനോടു ചോദ്യം ചോദിക്കാം എന്നുവച്ചാല്‍ എന്തൊരു ഭാഗ്യം! നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരം കിട്ടുമല്ലോ. ചോദ്യം ചോദിക്കുന്നവര്‍ക്കുള്ള വരിയില്‍ ഞാനും നിന്നു.

”ജഗദീശ്വരിയോടു കേണു പ്രാര്‍ത്ഥിക്കൂ. അമ്മയെ ആശ്രയിക്കൂ. അവിടുന്നു വഴി കാട്ടിത്തരും” അമ്മ പറഞ്ഞു. എനിക്കെൻ്റെ കാതുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്തു വലിയ അനുഗ്രഹമാണു് അമ്മ തരുന്നതു്! അമ്മ എന്നെ ആദ്യമായി കാണുകയാണു്. എന്നിട്ടും ഒരു ഉപാധിയുമില്ലാതെ എനിക്കു പൂര്‍ണ്ണശരണമാണു് അമ്മ വാഗ്ദാനം ചെയ്യുന്നതു്. അതേസമയം അമ്മ പറഞ്ഞതിൻ്റെ ഗൗരവവും എനിക്കു മനസ്സിലായി. എനിക്കു് ഇതു വലിയ ചുമതലയാണു്. ഇനി ഒരു തിരിച്ചുപോക്കില്ല. ആനന്ദംകൊണ്ടു് എൻ്റെ ഹൃദയം നിറഞ്ഞു. എൻ്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതേ സമയം ഞാന്‍ ചിരിക്കുകയുമായിരുന്നു. ചിരി നിര്‍ത്താന്‍ കഴിയുന്നില്ല. കുറച്ചുസമയം കൂടി ഞാന്‍ ആ ഹാളിലിരുന്നു. പിന്നെ ഈ സന്തോഷം ഭര്‍ത്താവിനോടു പങ്കുവയ്ക്കാനായി ഞാന്‍ അദ്ദേഹത്തിൻ്റെ അടുത്തേക്കു പോയി.

എനിക്കു് അമ്മയോടു തോന്നുന്നതുപോലെയുള്ള ഒരടുപ്പം എൻ്റെ ഭര്‍ത്താവിനു് അമ്മയോടു തോന്നിയിരുന്നില്ല. എന്നാല്‍ ആ സമയം, ഞാന്‍ മുറിയിലേക്കു ചെല്ലുമ്പോള്‍, അദ്ദേഹം അമ്മയുടെ ജീവിതചരിത്രം വായിച്ചുകൊണ്ടിരിക്കുകയായിരു ന്നു. അമ്മയോടുള്ള അദ്ദേഹത്തിൻ്റെ സമീപനത്തിലും മാറ്റം വന്നു കൊണ്ടിരിക്കുന്നതായി ഞാന്‍ ശ്രദ്ധിച്ചു. അടുത്ത ദിവസം അമ്മയില്‍നിന്നു മന്ത്രം വാങ്ങിക്കാന്‍ പോവുകയാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍, അദ്ദേഹവും മന്ത്രം വാങ്ങിക്കാന്‍ തയ്യാറായി. ദര്‍ശനസമയത്തു് അമ്മ ഞങ്ങളുടെ കൈകള്‍ ചേര്‍ത്തുപിടിച്ചു് ഉമ്മവച്ചു. ഞാന്‍ മനസ്സില്‍ അമ്മയോടു നന്ദി പറഞ്ഞുകൊണ്ടേയിരുന്നു. അമ്മ ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ചു തന്നിലേക്കടുപ്പിച്ചുവല്ലോ.

ദര്‍ശനത്തിനു ശേഷം മന്ത്രം ലഭിക്കുന്നതുവരെ ഞങ്ങള്‍ അമ്മയുടെ അടുത്തുതന്നെ ഇരുന്നു. കുറേസമയം കഴിഞ്ഞപ്പോള്‍ അമ്മ എന്നെ നോക്കി. ഇതാണു സമയം എന്നു് അമ്മയ്ക്കു തോന്നിക്കാണണം. ഒരുപിടി പൂക്കള്‍ എടുത്തു് എൻ്റെ ശിരസ്സിലിട്ടു, എന്നിട്ടു്, കെട്ടിപ്പിടിച്ചു് എൻ്റെ ചെവിയില്‍ മന്ത്രം ഓതിത്തന്നു. ഞാന്‍ എന്നെത്തന്നെ മറന്നുപോയിരുന്നു. അതുകൊണ്ടു് അമ്മ പറഞ്ഞതു ശരിക്കു കേട്ടില്ല. പിന്നീടു് അമ്മയുടെ ഒരു ശിഷ്യന്‍ പറഞ്ഞു തന്നപ്പോഴാണു മന്ത്രമെനിക്കു വ്യക്തമായി മനസ്സിലായതു്. മന്ത്രം കിട്ടിയതിനുശേഷവും ഞാന്‍ അമ്മയുടെ അടുത്തുതന്നെയിരുന്നു. അമ്മയോടുള്ള പ്രേമംകൊണ്ടു എനിക്കു മത്തു പിടിച്ചിരുന്നു.

ഒരു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം അടുത്ത വേനല്‍ക്കാലത്തു വീണ്ടും ഞങ്ങള്‍ അമ്മയെ കാണാനെത്തി. എന്നെ കണ്ടയുടന്‍ അമ്മ ചോദിച്ചു, ”നിൻ്റെ മക്കളെവിടെ?” എനിക്കൊന്നും മനസ്സിലായില്ല. അമ്മ എന്താണു ചോദിക്കുന്നതു്? എന്താണമ്മ ഉദ്ദേശിച്ചതു്? എനിക്കു വീണ്ടും പ്രതീക്ഷയായി. അമ്മയുടെ വാക്കുകള്‍ വെറുതെയാവില്ലല്ലോ. അടുത്തയാഴ്ച ഞാന്‍ മറ്റൊരു ഡോക്ടറെ കാണാന്‍ പോയി. എന്നാല്‍ കൃത്രിമ ബീജസങ്കലനംകൊണ്ടല്ലാതെ സ്വാഭാവികമായി എനിക്കൊരു അമ്മയാകാന്‍ കഴിയില്ലെന്നു് അദ്ദേഹവും ഉറപ്പിച്ചു പറഞ്ഞു.

വീണ്ടും ഒരു വര്‍ഷം നീണ്ട കാത്തിരിപ്പു്… അമ്മയെ കാണാനും അമ്മയുടെ ഉപദേശം അറിയാനും. അടുത്ത വര്‍ഷം വീണ്ടും ഞങ്ങള്‍ അമ്മയുടെ മുന്നിലെത്തി. ഞങ്ങള്‍ക്കു പ്രായം ഏറിവരികയാണു്. സ്വാഭാവികമായിട്ടല്ലാതെ ഏതെങ്കിലും കൃത്രിമ മാര്‍ഗ്ഗത്തിലൂടെ കുഞ്ഞുങ്ങള്‍ ഉണ്ടാകണമെന്നു ഞങ്ങള്‍ക്കു് ആഗ്രഹമില്ലായിരുന്നു. ഏതായാലും അമ്മ പറയുന്നതു് അനുസരിക്കാമെന്നു ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ അമ്മയും ഞങ്ങളെ അനുകൂലിക്കുകയാണു ചെയ്തതു്. ‘സ്വാഭാവികമായിട്ടുണ്ടാവുകയാണെങ്കില്‍ മതി, കുഞ്ഞുങ്ങള്‍’ എന്നു് അമ്മയും പറഞ്ഞു. അങ്ങനെ അമ്മയാകാനുള്ള മോഹം, ദുഃഖത്തോടെയാണെങ്കിലും ഞാന്‍ ഉപേക്ഷിച്ചു.

വീണ്ടും ഒരു വര്‍ഷം കാത്തിരിക്കാനുള്ള ക്ഷമയില്ലാത്തതുകൊണ്ടു് അമ്മയെ കാണാന്‍ ഞങ്ങള്‍ ഭാരതത്തിലേക്കു പോയി. ഒരു കുഞ്ഞുണ്ടാകണമെന്നുള്ള മോഹം ഉപേക്ഷിച്ചു എന്നു ഞാന്‍ പറഞ്ഞല്ലോ. അതു മുഴുവനും ശരിയല്ല. ആയിടയ്ക്കു് അമ്മയെ ഓര്‍ക്കുമ്പോഴൊക്കെ ഒരു കുഞ്ഞിൻ്റെ രൂപത്തിലാണു ഞാന്‍ സ്മരിക്കാറു്. അമ്മ ഒരു കുഞ്ഞിൻ്റെ രൂ പത്തില്‍ എപ്പോഴും എൻ്റെ കൂടെ ഉണ്ടു് എന്നു ഞാന്‍ സങ്കല്പിക്കാറുണ്ടു്. വിടര്‍ന്ന കണ്ണുകളും ചുരുണ്ട മുടിയും കുസൃതിച്ചിരിയുമുള്ള ഒരു കൊച്ചു ദേവീരൂപം. എനിക്കു കളിപ്പിക്കാന്‍, മടിയിലിരുത്തി ഊട്ടാന്‍, ഒളിച്ചു കളിക്കാന്‍, ഊഞ്ഞാലാട്ടാന്‍… എല്ലാത്തിനുമുള്ള എൻ്റെതുമാത്രമായ ഒരു കുഞ്ഞായിട്ടാണു് അമ്മയെ ഞാന്‍ സങ്കല്പിക്കാറു്.

ദര്‍ശന സമയത്തു് എന്നെ കണ്ടപ്പോള്‍ അമ്മ കണ്ണുകള്‍ വിടര്‍ത്തി ചിരിച്ചു. ‘നിന്നെ കണ്ടതു് എനിക്കെത്ര സന്തോഷമായെന്നോ’ എന്ന മട്ടില്‍ എന്നെ കുറെനേരം ചേര്‍ത്തു പിടിച്ചു. ഞാനാണെങ്കില്‍ അമ്മയുടെ അടുത്തെത്തിയപ്പോള്‍ മുതല്‍ തേങ്ങിക്കരയുകയായിരുന്നു. അമ്മ സാരിത്തലപ്പുകൊണ്ടു് എൻ്റെ കണ്ണീര്‍ തുടച്ചു. അപ്പോള്‍ ഞാനമ്മയോടു പതുക്കെ ചോദിച്ചു, ”അമ്മേ, എന്നാണു് എൻ്റെ മകളായി വരാന്‍ പോകുന്നതു്?” അമ്മയോടു് ഇങ്ങനെ ചോദിക്കണമെന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല, അറിയാതെ ചോദിച്ചു പോയതാണു്. എനിക്കാകെ വിഷമമായി, ഞാന്‍ ചോദിച്ചതു ശരിയായോ? സങ്കോചത്തോടെ ഞാന്‍ അമ്മയുടെ മുഖത്തേക്കു നോക്കി. അമ്മയുടെ മുഖത്തു് ഒരു നീരസവുമില്ല. എന്നു തന്നെയുമല്ല, വല്ലാത്ത ഒരു സന്തോഷഭാവം. അമ്മ ഉത്തരമൊന്നും പറഞ്ഞില്ല. എങ്കിലും, നീ വേണ്ടതുതന്നെ ചോദിച്ചുവല്ലോ എന്ന മട്ടില്‍ ആഹ്ളാദത്തോടെ ചിരിച്ചു, വീണ്ടുംവീണ്ടും എന്നെ കെട്ടിപ്പിടിച്ചു.

ആറു മാസം കഴിഞ്ഞപ്പോള്‍ ഞാനൊരു അമ്മയാകാന്‍ പോകുന്നുവെന്നു് അദ്ഭുതത്തോടെ ഞാന്‍ മനസ്സിലാക്കി. ഡോക്ടറെയൊന്നും കാണാതെ, ഒരു ചികിത്സയും ചെയ്യാതെ വളരെ സ്വാഭാവികമായാണതു സംഭവിച്ചതു്. 1998 ഏപ്രില്‍ മാസത്തില്‍ അമ്മ ഞങ്ങളുടെ വീട്ടിലേക്കു വന്നു, എൻ്റെ മകള്‍ ശാരദയുടെ രൂപത്തില്‍. ഇപ്പോള്‍ അമ്മ പ്രത്യക്ഷമായിത്തന്നെ എൻ്റെ കൂടെ എപ്പോഴുമുണ്ടു്. മാത്രമല്ല, ഇപ്പോള്‍ ഞാന്‍ രണ്ടാമതും ഗര്‍ഭം ധരിച്ചിരിക്കയാണു്.

ഞാന്‍ ആലോചിക്കുകയായിരുന്നു, അമ്മയോടു് ഒരു കുഞ്ഞു വേണമെന്നുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ അതു് നിറവേറ്റിത്തന്നില്ല. എന്നാല്‍, എനിക്കമ്മയെ വേണമെന്നു പ്രാര്‍ത്ഥിച്ചപ്പോള്‍ അതു നിഷേധിക്കാന്‍ അമ്മയ്ക്കു കഴിഞ്ഞില്ല. ഇതൊന്നും ഞാന്‍ അറിഞ്ഞുകൊണ്ടു ചെയ്തതല്ല. അമ്മ ഞങ്ങളുടെ ജീവിതത്തെ ആകെ മാറ്റിമറിച്ചു. അമ്മ ഇപ്പോള്‍ ഞങ്ങളുടെ കുടുംബത്തിൻ്റെതന്നെ ഒരു ഭാഗമായി. ജീവിതത്തിൻ്റെ അര്‍ത്ഥം അറിയാനും മനശ്ശാന്തി നേടാനും ഞങ്ങള്‍ക്കു കഴിഞ്ഞതു് അമ്മയുടെ അടുത്തു വന്നതിനു ശേഷമാണു്. നിസ്സാരമായിട്ടുള്ളതൊന്നും ആവശ്യപ്പെടാതെ, വേണ്ടതു മാത്രം, പരമമായിട്ടുള്ളതു മാത്രം, അമ്മയോടു ചോദിക്കാനുള്ള വിവേകം എ നിക്കുണ്ടാകണേ എന്നാണു് ഇപ്പോഴെൻ്റെ പ്രാര്‍ത്ഥന.

കരിന്‍ നിര്‍മ്മല ഐസര്‍

എന്തു കുറുമ്പുകള്‍ കാട്ടിയാലും എൻ്റെ
കണ്മണിയല്ലേ നീ തങ്കമല്ലേ?
എന്തു കുന്നായ്മകള്‍ കാട്ടിയാലും അമ്മ-
യ്ക്കന്‍പുറ്റൊരോമനക്കുട്ടനല്ലേ…
ഉണ്ണിക്കാല്‍ പിച്ചവച്ചീക്കൊച്ചു മുറ്റത്തെ
മണ്ണില്‍ നടക്കാന്‍ പഠിച്ചിടുമ്പോള്‍,
ഉണ്ണിക്കൈ രണ്ടിലും മണ്ണുവാരിപ്പിടി-
ച്ചുണ്ണുവാനോങ്ങിയൊരുങ്ങിടുമ്പോള്‍,
അമ്മയ്ക്കു തീയാണെന്‍ പൊന്നുങ്കൊടമേ നീ
തിന്നല്ലേ വീഴല്ലേയെന്നു കെഞ്ചും
കണ്ണീര്‍മൊഴികളില്‍ തുള്ളിത്തുളുമ്പുന്നൊ-
രമ്മമനസ്സു നീ കാണ്മതുണ്ടോ?

അമ്മയ്ക്കു നീ മാത്രമാണു പൊന്നോമനേ
കര്‍മ്മബന്ധങ്ങള്‍ക്കു സാക്ഷിയായി
നിന്നെയെടുത്തൊരു പൊന്നുമ്മ നല്കുമ്പോള്‍
ധന്യമായ്ത്തീരുന്നു ജന്മംതന്നെ!
കണ്ണിന്നുകണ്ണായ നീയെനിക്കീശ്വരന്‍
തന്ന നിധിയെന്നറിഞ്ഞിടുമ്പോള്‍
പ്രാണൻ്റെ പ്രാണനെക്കാളുമെന്നുണ്ണിയോ-
ടാണെനിക്കിഷ്ടമെന്നോര്‍ത്തിടുമ്പോള്‍,
അമ്മയ്ക്കു നീയും നിനക്കെന്നുമമ്മയും
നമ്മള്‍ക്കു ദൈവവും കാവലായി
നന്മയും സ്നേഹവും കോരിനിറയ്ക്കുന്ന
നല്ലൊരു ലോകത്തിന്‍ കാതലായി
അമ്മയും മക്കളും തമ്മിലുള്ളന്യോന്യ-
ബന്ധത്തിന്നപ്പുറത്തൊന്നുമില്ല.
ആ ബന്ധവായ്പിന്‍ പ്രകാശസുഗന്ധമാ-
ണീരേഴു പാരും നിറഞ്ഞ സത്യം!

അമ്പലപ്പുഴ ഗോപകുമാര്‍

‘ആനന്ദം ഉള്ളിലാണു്. അതു പുറത്തു് അന്വേഷിക്കേണ്ട വസ്തുവല്ല’ എന്നും മറ്റും അമ്മ എത്ര പറഞ്ഞാലും അനുഭവതലത്തില്‍ വരുന്നതുവരെ അതു പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുവാന്‍ കഴിയില്ല എന്നു് അമ്മയ്ക്കറിയാം.

ഒരു വീട്ടില്‍ എലിയുടെ വലിയ ശല്യം. അവിടെ ഒരു തള്ളയും മകനും കൂടിയാണു താമസം. എലികളെ എങ്ങനെ കൊന്നൊടുക്കാം എന്നതിനെക്കുറിച്ചു മകന്‍ ആലോചനയായി. ആദ്യം ഒരു പൂച്ചയെ വളര്‍ത്താന്‍ തീരുമാനിച്ചു. എന്നാല്‍ പിന്നീടു് ആ തീരുമാനം മാറി. എലിപ്പത്തായം വാങ്ങിവയ്ക്കുന്നതാണു നല്ലതെന്നു തോന്നി. പക്ഷേ, അതിനു പണം തികയില്ലെന്നു് അറിഞ്ഞപ്പോള്‍ എലിപ്പത്തായം സ്വയം പണിയുവാന്‍ തീരുമാനിച്ചു. അതിനുവേണ്ടി തടിയും മറ്റും എടുത്തു ചെത്തിമിനുക്കുവാന്‍ തുടങ്ങി. അങ്ങനെ ജോലി തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ താന്‍ ഒരു എലിയായി മാറുന്നതുപോലെ അവനു തോന്നുകയാണു്. കുറെ സമയം കഴിഞ്ഞപ്പോള്‍ ആ തോന്നല്‍ ശരിക്കും ഉറച്ചു. എലിയായി മാറിയ തന്നെ പൂച്ച പിടിക്കാന്‍ വരുന്നു എന്നോര്‍ത്തു് അവിടെനിന്നു വിറയ്ക്കു വാന്‍ തുടങ്ങി.

മകൻ്റെ വെപ്രാളവും മറ്റും കണ്ടു തള്ള കാരണം തിരക്കി. ”പൂച്ച വരുന്നു” മകന്‍ പറഞ്ഞു. ”അതിനു നിനക്കെന്താണു്?” തള്ളയുടെ ചോദ്യം കേട്ട മകന്‍, ഭയത്തോടെ പറഞ്ഞു. ”ഞാന്‍ എലിയാണു്, പൂച്ച കണ്ടാല്‍ എന്നെ പിടിച്ചുതിന്നും.” ”മോനെ നീ എലിയല്ല” തള്ള എത്ര പറഞ്ഞിട്ടും മകൻ്റെ പേടി മാറുന്നില്ല. ”ഞാന്‍ എലിതന്നെ”. അവൻ്റെ വിശ്വാസം മാറുന്നില്ല. അവസാനം തള്ള മകനെയും കൂട്ടി ഒരു ഡോക്ടറുടെ അടുത്തെത്തി. ഡോക്ടര്‍ പറഞ്ഞു ”കുട്ടീ, നീ എലിയല്ല, നീ എന്നെ നോക്കൂ… അടുത്തു നില്ക്കുന്നവരെ നോക്കൂ… അവരില്‍നിന്നു നിനക്കെന്താണു വ്യത്യസം?” ഒരു കണ്ണാടി എടുത്തു് അതില്‍ കുട്ടിയുടെ പ്രതിബിംബം കാണിച്ചു കൊടുത്തു. ഡോക്ടര്‍ കുറേ സമയം ശ്രമിച്ചതിൻ്റെ ഫലമായി കുട്ടിയുടെ ഭയം ഒരുവിധം മാറിക്കിട്ടി. തള്ള മകനെയും കൂട്ടി വീട്ടിലേക്കുപോന്നു.

വീടടുക്കാറായപ്പോള്‍, ഒരു പൂച്ച റോഡിനു കുറുകെ ഓടുന്നു. പൂച്ചയെ കണ്ടതും മകൻ്റെ ഭാവം മാറി. ‘പൂച്ച വരുന്നേ’ എന്നു നിലവിളിച്ചുകൊണ്ടു്, റോഡരികിലുള്ള ഒരു മരത്തിൻ്റെ പിറകില്‍ ഓടിയൊളിച്ചു. തിരിച്ചു ഡോക്ടറുടെ അടുക്കല്‍തന്നെ കൊണ്ടുവന്നു. ”നീ മനുഷ്യനാണു്, എലിയല്ല എന്നു മനസ്സിലാക്കിത്തന്നതല്ലേ? പിന്നെയെന്തിനാണു പൂച്ചയെക്കണ്ടപ്പോള്‍ ഭയപ്പെടുന്നതു്?” ഡോക്ടര്‍ ചോദിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു, ”ഡോക്ടര്‍, എനിക്കറിയാം ഞാന്‍ മനുഷ്യനാണു്, എലിയല്ലെന്നു്; പക്ഷേ, പൂച്ചയ്ക്കതറിയില്ലല്ലോ.”

മക്കളേ, നമ്മള്‍ എത്ര ശാസ്ത്രം പഠിച്ചാലും, ഏതു പ്രശ്‌നത്തെയും അതിജീവിക്കാനുള്ള ശക്തിയുണ്ടു് എന്നു നൂറു തവണ പറഞ്ഞാലും മനസ്സിനെ ശരിയാംവണ്ണം നിയന്ത്രണത്തില്‍ കൊണ്ടുവന്നില്ല എങ്കില്‍ സാഹചര്യങ്ങള്‍ വരുമ്പോള്‍ തളര്‍ന്നു പോകും. ഞാന്‍ ശരീരമല്ല, മനസ്സല്ല, ബുദ്ധിയല്ല, ആനന്ദസ്വരൂപനാണു് എന്നും മറ്റും എത്ര കേട്ടാലും നിസ്സാരപ്രശ്‌നങ്ങള്‍ക്കു മുന്നില്‍പ്പോലും എല്ലാം മറക്കും. അതിനാല്‍, ഏതു പ്രതിബന്ധത്തിലും തളരാതെ നില്ക്കണമെന്നുണ്ടെങ്കില്‍ നിരന്തരസാധന ഉണ്ടാകാതെ പറ്റില്ല. സദാസമയവും മനസ്സിനെ ആ ബോധത്തില്‍ത്തന്നെ നിര്‍ത്താന്‍ പരിശീലിപ്പിക്കണം.

‘ഞാന്‍ ആട്ടിന്‍ കുട്ടിയല്ല, സിംഹക്കുട്ടിയാണു്’ എന്ന ബോധത്തോടെ ഏതു പ്രതിബന്ധത്തെയും തട്ടി മാറ്റുവാന്‍ പരിശീലിക്കണം. എന്തു ദുഃഖം വന്നാലും എല്ലാം അവിടുത്തേക്കു സമര്‍പ്പിച്ചു ധീരതയോടെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാന്‍ ശ്രമിക്കണം. ദുഃഖിച്ചു സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നതിലും എത്രയോ നല്ലതാണു്, എല്ലാം അവിടുത്തെ പാദങ്ങളില്‍ അര്‍പ്പിച്ചുകൊണ്ടു ധീരതയോടെ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതു്.

ദുഃഖിച്ചതുകൊണ്ടോ, ഉറക്കെ നിലവിളിച്ചതുകൊണ്ടോ സാഹചര്യങ്ങള്‍ മാറിവരില്ല. പിന്നെ എന്തിനു ദുഃഖിക്കണം? മുറിവുണ്ടായാല്‍ അതു നോക്കിനിന്നു കരയാതെ മരുന്നുവയ്ക്കുകയാണു വേണ്ടതു്. അതുപോലെ ഏതു പ്രതിസന്ധിയിലും പതറാതെ പരിഹാരം തേടുകയാണാവശ്യം. ദുഃഖം തീരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല എങ്കില്‍ മക്കള്‍ കുറച്ചു സമയം മന്ത്രം ജപിക്കുക. അല്പസമയം ധ്യാനിക്കുക. ഏതെങ്കിലും ആദ്ധ്യാത്മികഗ്രന്ഥങ്ങളിലെ കുറച്ചു ഭാഗം വായിക്കുക. മനസ്സിനെ വെറുതെ അലയാന്‍ വിടാതെ താത്പര്യമുള്ള ഏതെങ്കിലും ജോലികളില്‍ ബന്ധിക്കുക, മനസ്സു് ശാന്തമാകും. സമയവും ആരോഗ്യവും നഷ്ടമാകില്ല.

ഇന്‍ഷ്വര്‍ ചെയ്ത വാഹനത്തെപ്പറ്റിയോ സ്ഥാപനത്തെക്കുറിച്ചോ ഉടമസ്ഥനു പേടിയില്ല. എന്തപകടം സംഭവിച്ചാലും ഇന്‍ഷ്വറന്‍സു കമ്പനിക്കാര്‍ പണം നല്കും എന്നറിയാം. അതുപോലെ, മനസ്സിനെ പരമാത്മാവില്‍ സമര്‍പ്പിച്ചുകൊണ്ടു കര്‍മ്മം ചെയ്യുന്നവര്‍ക്കു പേടിക്കേണ്ട കാര്യമില്ല. ഏതു വിഷമസന്ധികളിലും സഹായത്തിനു് ഈശ്വരനുണ്ടാകും. അവിടുന്നു് നമ്മളെ സംരക്ഷിക്കും. അവിടുന്നു കൈപിടിച്ചു നയിക്കും.

ശിവരാത്രി എന്നു കേൾക്കുമ്പോൾ, “ഭഗവാൻ ശിവൻ്റെ രാത്രിയാണു്; ശിവനു വേണ്ടിയുള്ള രാത്രിയാണു്” എന്നൊക്കെ നമ്മൾ തെറ്റായി ധരിച്ചേക്കാം. സാക്ഷാൽ ശ്രീപരമേശ്വരന് രാത്രിയും പകലുമില്ല. അവിടുന്ന് ഉറങ്ങാറുമില്ല. നിത്യനിതാന്തമായ ഉണർവ്വാണു്, ബോധമാണു ശിവം.

ശിവരാത്രിയും അതുപോലെയുള്ള വ്രതങ്ങളും
വിശേഷദിവസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം നമുക്കുവേണ്ടിയുള്ളതാണു്. ഈശ്വരനു വേണ്ടിയുള്ളതല്ല. അവയെല്ലാം നമ്മെ ഒരേയൊരു സന്ദേശമാണ് ഓർമ്മപ്പെടുത്തുന്നതു് – “നീ നിന്നെ അറിയുക.” എന്ന്.

ശിവൻ പരമമായ ത്യാഗത്തിന്റെയും വൈരാഗ്യത്തിന്റെയും
പ്രതീകമാണു്. അഹങ്കാരത്തിന്റെ ഭാരമാണ് ഏറ്റവും വലിയ ഭാരം.
ആ ഭാരം പരിത്യജിക്കുമ്പോൾ, ശിവപദത്തിലേക്കുയരും. ആ
പരിത്യാഗത്തിന്റെ പരമാനന്ദവും പരിപൂർണ്ണതയുമാണ് ശിവൻ.
“ഞാൻ ആ പരിപൂർണ്ണത തന്നെയാണു്’ എന്നറിയുന്നതാണ്
ശിവരാത്രി.

ത്രിമൂർത്തികളായ ശിവനും വിഷ്ണുവും ബ്രഹ്മവും മൂന്നു
ശക്തികളല്ല. ഒരു ശക്തിയുടെ മൂന്നു ഭാവങ്ങളാണു്. ബൾബും ഫാനും ഫ്രിഡ്ജും മൂന്ന് ഇലക്ട്രിസിറ്റിയല്ല – ഒരേയൊരു ഇലക്ട്രിസിറ്റി
മൂന്നുതരത്തിൽ പ്രകടമാകുന്നതാണു്. അതുകൊണ്ടാണു്, നമ്മുടെ
ഋഷീശ്വരന്മാർ, “ഈശാവാസ്യമിദം സർവ്വം…” എന്നു പറഞ്ഞതു്.
ഈ പ്രപഞ്ചം ഈശ്വരൻ ധരിച്ചിരുന്ന വസ്ത്രമാണ്. അതിനുള്ളിൽ
വസിക്കുന്നതും ഈശ്വരനാണു്. ഈ വിധത്തിൽ നോക്കുമ്പോൾ,
ഈശ്വരനും ലോകവും രണ്ടല്ല, ഒന്നാണ്. അതുകൊണ്ടാണു്,
“വസുധൈവകുടുംബകം” “ലോകസമസ്താ സുഖിനോ ഭവന്തു”
എന്നൊക്കെയുള്ള ഉപദേശങ്ങളും പ്രാർത്ഥനകളും ഋഷി നമുക്കു പറഞ്ഞുതന്നതു്.

21 ഫെബ്രുവരി 2020, അമൃതപുരി – അമ്മയുടെ ശിവരാത്രി സന്ദേശത്തിൽ നിന്ന്

സപ്തസാഗരങ്ങളിലും ഇന്നു സ്നേഹത്തിൻ്റെ ചിറ്റോളങ്ങള്‍…! അഞ്ചു വന്‍കരകളിലും കാരുണ്യത്തിൻ്റെ ഇളംകാറ്റു്… സാന്ത്വനത്തിൻ്റെ തൂവല്‍സ്പര്‍ശം. ലോകത്തിൻ്റെ വിവിധകോണുകളില്‍നിന്നു തപിക്കുന്ന ഹൃദയങ്ങള്‍ അമ്മയുടെ മടിയില്‍ ആശ്വാസത്തിൻ്റെ തണല്‍ തേടുന്നു. ഭരണകര്‍ത്താക്കളും ശാസ്ത്രജ്ഞരും ബിസിനസ്സുകാരും ഇവരെക്കാള്‍ എത്രയോ ഇരട്ടി സാധാരണക്കാരും അമ്മയുടെ മുന്‍പില്‍ അല്പനേരത്തേക്കെങ്കിലും കുഞ്ഞുങ്ങളാകുന്നു!

സാര്‍വ്വലൗകികപ്രേമത്തിൻ്റെ ആള്‍രൂപമാണമ്മ. കാലദേശങ്ങളെ അതിവര്‍ത്തിക്കുന്ന സ്നേഹസ്വരൂപിണിക്കു സ്വദേശമെന്നോ വിദേശമെന്നോ വ്യത്യാസമില്ല; ഇന്നലെയെന്നോ ഇന്നെന്നോ നാളെയെന്നോ ഉള്ള അളവുകോലുകള്‍ ബാധകമല്ല. പക്ഷേ, സാധാരണക്കാര്‍ക്കു രാജ്യത്തിൻ്റെ അതിര്‍ത്തികളും കാലത്തിൻ്റെ അളവുകോലുകളും കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ അത്യാവശ്യമാണു്. അതുകൊണ്ടാണു് അമ്മയുടെ വിദേശപര്യടനത്തിൻ്റെ വെള്ളിത്തിളക്കത്തിൻ്റെ (രജത ജൂബിലി) മുഹൂര്‍ത്തത്തില്‍, ഒരു തിരിഞ്ഞുനോട്ടത്തിനു മുതിരുന്നതു്. മലയാളത്തെയും മലയാണ്മയെയും മറുനാടുകളിലെ ഗ്രാമങ്ങള്‍തൊട്ടു് ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനംവരെയുള്ള തലങ്ങളില്‍ കോടിക്കണക്കിനു മനുഷ്യരുടെ മുന്‍പില്‍ അമ്മയെപ്പോലെ മറ്റൊരാള്‍ക്കും എത്തിക്കാന്‍ സാധിച്ചിട്ടില്ല. ആലപ്പാടുഗ്രാമം ആഗോളതലത്തില്‍ അറിയപ്പെടുന്ന ‘അമൃതപുരി’യായതിനു പിന്നില്‍ വര്‍ത്തിച്ച ഏക ഘടകം അമ്മയില്‍ നിറഞ്ഞുനില്ക്കുന്ന ആദ്ധ്യാത്മികസത്യം മാത്രമാണു്. ലോകം മുഴുവന്‍ അമൃതത്വത്തിൻ്റെ സന്ദേശം നല്കാന്‍ വേണ്ടിയാണു് അമ്മയുടെ ആഗോളപര്യടനങ്ങള്‍.

തുടക്കം തിടുക്കത്തില്‍
1987 മെയ് മാസം 18-ാം തീയതി ഉച്ചകഴിഞ്ഞസമയം. സാന്‍ഫ്രാന്‍ സിസ്‌കോ വിമാനത്താവളത്തില്‍ സമീപപ്രദേശത്തുനിന്നെത്തിയ അന്‍പതോളം പേര്‍ ആരെയോ പ്രതീക്ഷിച്ചു് അക്ഷമരായി വിശ്രമമുറിയില്‍ നില്ക്കുന്നു. സമയം 3:40 ആയപ്പോള്‍ വിശ്രമമുറിയുടെ ചില്ലുവാതില്‍ തുറന്നു്, അതാ ശുഭ്രവസ്ത്രധാരിണിയായ അമ്മ തൊഴുകൈയോടെ നിറപുഞ്ചിരിയുമായി കടന്നുവരുന്നു. കൂട്ടത്തില്‍ ബ്രഹ്മചാരികളും ബ്രഹ്മചാരിണികളും ചുരുക്കം ചില ഗൃഹസ്ഥരുമുണ്ടു്.

ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യത്താണു് അമ്മയുടെ ആദ്യപര്യടനമുണ്ടായതെന്നതു നിയതിയുടെ നിയോഗമായിരിക്കാം. വിപണിയെത്ര വിഭവസമൃദ്ധമായിരുന്നാലും ആളുകള്‍ എത്ര സമ്പന്നരായിരുന്നാലും സ്നേഹവും സാന്ത്വനവും സമാധാനവും പണംകൊടുത്തു വാങ്ങിക്കാന്‍ പറ്റില്ലെന്ന യാഥാര്‍ത്ഥ്യം, അമ്മയെ കണ്ടപ്പോള്‍ അമേരിക്കക്കാര്‍ക്കു കൂടുതല്‍ ബോധ്യമായി.

വളരെനാളത്തെ ആലോചനയുടെയോ, തയ്യാറെടുപ്പിൻ്റെയോ ഫലമായിരുന്നില്ല, അമ്മയുടെ ആദ്യത്തെ വിദേശസന്ദര്‍ശനം. അമ്മയുടെ ഒരു സന്ന്യാസിശിഷ്യൻ്റെ സഹോദരന്‍ ഏള്‍ റോസ്‌നര്‍ (Earl Rosner) ആണു് ആദ്യമായി അമ്മയെ അമേരിക്കയിലേക്കു ക്ഷണിക്കുന്നതു്. അമ്മ വാക്കുകൊടുക്കുകയും ചെയ്തു. പിന്നീടാണു മനസ്സിലായതു അമേരിക്കയിലേക്കു പോകണമെങ്കില്‍ അനേകം നടപടികളുണ്ടെന്നും അവ അത്ര എളുപ്പമല്ലെന്നുമൊക്കെ. അമ്മയുടെ ആദ്യത്തെ വിദേശയാത്രയ്ക്കുള്ള തയ്യാറെടുപ്പില്‍ ആദ്യാവസാനം മുഖ്യപങ്കു വഹിച്ചതു ഗ്രെച്ചന്‍ മാക് ഗ്രെഗര്‍ (കുസുമം) എന്ന അമേരിക്കന്‍ വനിതയായിരുന്നു. അവരോടൊപ്പം ബ്രഹ്മ: അമൃതാത്മചൈതന്യയും (സ്വാമി അമൃതസ്വരൂപാനന്ദ പുരി) ബ്രഹ്മ: നീലുവും (സ്വാമി പരമാത്മാനന്ദ പുരി) യാത്രയുടെ തയ്യാറെടുപ്പുകളില്‍ പങ്കാളികളായിരുന്നു.

യാത്രയ്ക്കുള്ള തയ്യാറെടുപ്പിനെക്കുറിച്ചു കുസുമം പറയുന്നു, ”കേരളത്തില്‍പോലും അന്നു് അമ്മ കൂടുതല്‍ യാത്ര ചെയ്തിട്ടില്ല. അപ്പോള്‍പ്പിന്നെ അമേരിക്കന്‍ യാത്രയെക്കുറിച്ചു് എങ്ങനെ തീരുമാനിക്കാനാകും? ഏതായാലും ഇക്കാര്യത്തില്‍ ചില തയ്യാറെടുപ്പുകള്‍ എൻ്റെ ചുമതലയായിരുന്നു. വിസ പതിപ്പിക്കുവാന്‍ വേണ്ടി അമേരിക്കന്‍ കോണ്‍സുലേറ്റില്‍ ഞാന്‍ പോയി. അപേക്ഷാഫോറം പൂരിപ്പിക്കുമ്പോള്‍ പല കോളങ്ങളിലും ഒന്നുംതന്നെ എഴുതാനുണ്ടായിരുന്നില്ല. ഏതായാലും ഈശ്വരന്‍ അമേരിക്കന്‍ കോണ്‍സുലേറ്റു് ഉദ്യോഗസ്ഥരോടു് അമ്മയുടെ യാത്രാസംഘം ഭാവിയില്‍ അമേരിക്കക്കാര്‍ക്കു് ഒരുപാടു ഗുണങ്ങള്‍ ചെയ്യുവാന്‍ പോകുന്നു എന്നു പറഞ്ഞിട്ടുണ്ടെന്നു തോന്നി. ഉദ്യോഗസ്ഥര്‍ വലിയ തടസ്സങ്ങളൊന്നും ഉന്നയിക്കാതെ വിസ ലഭ്യമാക്കിത്തന്നു.”

പിന്നീടുള്ള ഓരോ വിദേശയാത്രയും അമ്മയോടൊപ്പമുള്ളവര്‍ക്കു് ഒരാഘോഷവും അതിലുപരി അനുഭവവുമാണു്. ലോകത്തിൻ്റെ ഏതു കോണിലുള്ള മനുഷ്യരും അമ്മയുടെ മക്കളാണെന്നും ആ മക്കളെല്ലാം ഒന്നാണെന്നും അനുഭവവേദ്യമാകുന്നതു് അമ്മയുടെ വിദേശയാത്രാവേളകളിലാണു്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി മുടങ്ങാതെ ഭാരതത്തിൻ്റെ യശസ്സു് അനേകം വിദേശരാജ്യങ്ങളില്‍ ഉയര്‍ത്തുന്നതില്‍ അമ്മ വഹിക്കുന്ന പങ്കു് ആര്‍ക്കും ഊഹിക്കുവാന്‍ കഴിയുന്നതില്‍ കൂടുതലാണു്.

ലോകപര്യടനം മാത്രമല്ല, ഭാരതപര്യടനവും കേരളപര്യടനവും അമ്മയുടെ യാത്രയുടെ ഭാഗങ്ങളാണു്. ഓരോ യാത്രയിലും ‘വസുധൈവ കുടുംബകം’ ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്നീ ഋഷിവചനങ്ങള്‍ കൂടുതല്‍ കൂടുതല്‍ അര്‍ത്ഥവത്താണെന്നു കൂടെയുള്ളവര്‍ക്കു് അമ്മ ബോധ്യപ്പെടുത്തിക്കൊടുക്കുന്നു. ഇതിനു് ഉതകുന്ന തരത്തിലാണു യാത്രാവേളകളിലെ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നതു്. വിനോദയാത്രകളെ എങ്ങനെ വിവേക യാത്രകളാക്കാം എന്നു മനസ്സിലാക്കണമെങ്കില്‍ അമ്മയുടെ യാത്രകളെ നിരീക്ഷിച്ചാല്‍ മതി. (…തുടരും)

ഡോ: ടി.വി. മുരളീവല്ലഭന്‍, Reader, Department of Economics, SVRNSS College, Vazhoor, Kerala