മനസ്സു് ഒരു ക്ലോക്കിൻ്റെ പെന്‍ഡുലം പോലെയാണു്.

പെന്‍ഡുലം അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നപോലെ മനുഷ്യന്‍ സുഖത്തില്‍നിന്നു ദുഃഖത്തിലേക്കും ദുഃഖത്തില്‍നിന്നു സുഖത്തിലേക്കും മാറി മാറി സദാ ചലിച്ചുകൊണ്ടിരിക്കുന്നു. പെന്‍ഡുലം ഒരു വശത്തേക്കു നീങ്ങുമ്പോള്‍ അതു മറു വശത്തേക്കു നീങ്ങുവാനുള്ള ആയം എടുക്കുകയാണു്.

അതുപോലെ മനസ്സു് സുഖത്തിലേക്കു നീങ്ങുമ്പോള്‍ ദുഃഖത്തിലേക്കു പോകാനുള്ള ആയം എടുക്കലാണെന്നു നമ്മള്‍ ധരിക്കണം. മനസ്സാകുന്ന പെന്‍ഡുലത്തിൻ്റെ ആട്ടം നില്ക്കുമ്പോള്‍ മാത്രമാണു യഥാര്‍ത്ഥ ശാന്തിയും ആനന്ദവും നമുക്കു് അനുഭവിക്കാന്‍ കഴിയുന്നതു്.

മനസ്സിൻ്റെ നിശ്ചലതയാണു് ആനന്ദത്തിൻ്റെ ഉറവിടം. ആ നിശ്ചല തത്ത്വമാകുന്നു ജീവിതത്തിൻ്റെ കാതല്‍. സദാ ജാഗ്രതയോടെ വിവേകപൂര്‍വ്വം ജീവിക്കാനാണു മതം പഠിപ്പിക്കുന്നതു്.

ഉണങ്ങിയ ചുള്ളിക്കൊമ്പിലിരിക്കുന്ന കിളി എപ്പോഴും ജാഗ്രതയായിരിക്കും. അതു് ആ കമ്പിലിരുന്നു് ആഹാരം കൊത്തി തിന്നുന്നുണ്ടെങ്കിലും ഏതു സമയവും പറന്നുയരുവാന്‍ തയ്യാറായിരിക്കും. എന്തെന്നാല്‍ കിളിക്കറിയാം ഒരു കാറ്റു വന്നാല്‍, താനിരിക്കുന്ന കമ്പു് ഒടിഞ്ഞു വീഴുമെന്നു്.

മക്കളേ, ഈ പ്രാപഞ്ചിക ലോകവും ഉണക്കച്ചുള്ളിക്കമ്പു പോലെയാണു്. നാമെല്ലാവരും ഏതു നിമിഷവും തകര്‍ന്നു പോകാവുന്ന ലോക വസ്തുക്കളാവുന്ന ചുള്ളിക്കമ്പിലാണ് ഇരിക്കുന്നതു്. ഈ സത്യം മനസ്സിലാക്കി നമ്മള്‍ എപ്പോഴും ജാഗ്രതയോടെ ജീവിക്കണം.

നമ്മള്‍ ചെയ്യുന്ന കര്‍മ്മത്തിൻ്റെ ഫലമാണു നമ്മള്‍ അനുഭവിക്കുന്നതു്.

ഒരു കുടുംബത്തില്‍ മൂന്നു കുട്ടികളുണ്ടായിരുന്നു. അവരുടെ മാതാപിതാക്കള്‍ മരിച്ചു. മൂന്നു പേരും ഡിഗ്രിയെടുത്തവരാണു്. പക്ഷേ, ജോലിയൊന്നും ആയില്ല. അവരുടെ കഷ്ടതയില്‍ കനിവു തോന്നിയ ഒരു പണക്കാരന്‍ അവരെ മൂന്നുപേരെയും തൻ്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയും മൂന്നുപേര്‍ക്കും ജോലി കൊടുക്കുകയും ചെയ്തു. ഒരേ ജോലിയാണു മൂന്നുപേര്‍ക്കും നല്കിയതു്.

അതില്‍ ഒരാള്‍ ജോലിയില്‍ ഇരുന്നുകൊണ്ടു കൈക്കൂലി വാങ്ങാന്‍ തുടങ്ങി. മാനേജര്‍ പല പ്രാവശ്യം താക്കീതു ചെയ്തു. അയാള്‍ അനുസരിച്ചില്ല. അവസാനം ആ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. ചുമട്ടുകാരനായി നിയമിച്ചു. കാരണം, ഉയര്‍ന്ന ജോലിക്കു് അയാള്‍ അര്‍ഹനല്ല.

രണ്ടാമന്‍ ജോലിയില്‍ ചിട്ടയുള്ളവനാണു്. സത്യസന്ധത ഉള്ളവനാണു്. പക്ഷേ, കൃത്യം മുപ്പതു ദിവസമാകുമ്പോള്‍ ശമ്പളത്തിനു ചെല്ലും. ഒരു ദിവസം കൂടി കാത്തിരിക്കില്ല. ചിട്ടയും സത്യസന്ധതയും ഉള്ളതുകൊണ്ടു് അയാള്‍ക്കു് ഉദ്യോഗക്കയറ്റം നല്കി.

എന്നാല്‍, മൂന്നാമത്തെയാളു്, ഇവരെപ്പോലെ ഒന്നും ആയിരുന്നില്ല. ഏല്പിച്ച ജോലി സത്യസന്ധതയോടും ചിട്ടയോടും ശ്രദ്ധയോടും കൂടി ചെയ്തു. മാസാവസാനം, ശമ്പളം കൊടുത്ത സമയം അദ്ദേഹം പണം വാങ്ങിയില്ല.

”നിങ്ങള്‍ എനിക്കു ജോലി തന്നു, ഒപ്പം താമസിക്കാന്‍ വീടും തന്നു. ഭക്ഷണം തന്നു, വസ്ത്രം തന്നു, എനിക്കു വേണ്ടതെല്ലാം തരുന്നു. പിന്നെ എനിക്കു് എന്തിനാണു ശമ്പളം” എന്നു പറഞ്ഞു് അയാള്‍ ശമ്പളം വാങ്ങാന്‍ കൂട്ടാക്കിയില്ല.

കുറച്ചു കാലങ്ങള്‍ക്കു ശേഷം, അവര്‍ക്കു ജോലി കൊടുത്ത പണക്കാരന്‍ മരിച്ചു. അയാള്‍ എഴുതിവച്ചിരുന്ന മരണ പത്രത്തില്‍ പറഞ്ഞിരുന്നതു് അയാളുടെ ധനം മുഴുവനും ശമ്പളം വാങ്ങാതെ ജോലി ചെയ്തിരുന്ന ആ യുവാവിനു നല്കാനായിരുന്നു.

സത്യസന്ധതയോടെ ജോലി ചെയ്തവനെ ഉയര്‍ന്ന സ്ഥാനത്തേക്കു മാറ്റി നിയമിച്ചു. ജോലിയില്‍ കൃത്രിമം കാട്ടിയ, കൈക്കൂലി വാങ്ങിയ ആളെ ചുമട്ടുകാരനായി തരം താഴ്ത്തി.

തനിക്കു വേണ്ടതെല്ലാം തന്നയാളിൻ്റെ ഇച്ഛയ്‌ക്കൊത്തു, തനിക്കൊന്നും സ്വന്തമായി വേണ്ടെന്ന ഭാവത്തില്‍ ജോലി ചെയ്തവനു് എല്ലാം സ്വന്തമായി തീര്‍ന്നു. ഇതു പോലെയാണു നമ്മുടെ സ്ഥിതിയും. നമ്മള്‍ ചെയ്യുന്ന കര്‍മ്മത്തിൻ്റെ ഫലമാണു നമ്മള്‍ അനുഭവിക്കുന്നതു്.

സുഖഭോഗങ്ങളുടെ പിറകെ ഓടിയോടി ഒടുവില്‍ മനുഷ്യന്‍ തളര്‍ന്നു വീഴുന്ന കാഴ്ചയാണു് എങ്ങും കാണുന്നതു്.

ലോകം, ഇന്നു ഇരുള്‍ മൂടിയിരിക്കുകയാണു്. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ അമ്മയ്ക്കു വേദന തോന്നുന്നു. അരുതെന്നു പ്രകൃതി നിശ്ചയിച്ച പരിധികള്‍ മനുഷ്യന്‍ ലംഘിച്ചു കൊണ്ടിരിക്കുന്നു.

ലോക സുഖങ്ങള്‍ അനുഭവിക്കരുതു് എന്നല്ല അമ്മ പറയുന്നതു്. എങ്കിലും ഒരു സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ദ്രിയങ്ങളില്‍നിന്നും ലൗകിക വസ്തുക്കളില്‍ നിന്നും ലഭിക്കുന്ന സുഖം ആത്മാവില്‍ നിന്നു ലഭിക്കുന്ന അനന്തമായ ആനന്ദത്തിൻ്റെ ചെറിയൊരു പ്രതിഫലനം മാത്രമാണു്. നമ്മുടെ യഥാര്‍ത്ഥസ്വരൂപം ആനന്ദമാണു്.

ബാഹ്യ വസ്തുക്കളില്‍ നിന്നും ഒരിക്കലും നമുക്കു യഥാര്‍ത്ഥ സുഖം ലഭിക്കില്ല. ഇന്നത്തെ ന്യൂസ്‌ പേപ്പര്‍ നാളത്തെ വേസ്റ്റ് പേപ്പര്‍ എന്നതുപോലെ ഇന്നു നമുക്കു സുഖം തരുന്ന അതേ വസ്തുക്കള്‍ നാളെ നമുക്കു ദുഃഖത്തിനും നിരാശയ്ക്കും കാരണമായി തീരും. ഈ സത്യം മനസ്സിലാക്കി വിവേകപൂര്‍വ്വം ലോകത്തില്‍ ജീവിക്കാനാണു മതം പഠിപ്പിക്കുന്നതു്.

ജീവിതത്തില്‍ ആകെക്കൂടി രണ്ടു കാര്യമാണു നടക്കുന്നതു കര്‍മ്മം ചെയ്യുക, ഫലം അനുഭവിക്കുക.

പലരും പറയാറുണ്ടു്, ഞാന്‍ അറിഞ്ഞുകൊണ്ടു് ഒരു തെറ്റും ഇതുവരെ ചെയ്തിട്ടില്ല, എന്നിട്ടും, ഈ കഷ്ടതയൊക്കെ അനുഭവിക്കേണ്ടിവന്നല്ലോ എന്നു്. ഒരു കാര്യം തീര്‍ച്ചയാണു്, നമ്മള്‍ ചെയ്ത കര്‍മ്മത്തിൻ്റെ ഫലം മാത്രമേ നമ്മള്‍ അനുഭവിക്കുന്നുള്ളൂ. അതിൻ്റെ ഫലം ഒരിക്കലും തള്ളാന്‍ കഴിയില്ല.

ആയിരക്കണക്കിനു പശുക്കളുടെ മദ്ധ്യത്തിലേക്കു് ഒരു പശുക്കിടാവിനെ അഴിച്ചുവിട്ടാലും അതു് അതിൻ്റെ തള്ളയുടെ അടുത്തു തന്നെ ചെന്നെത്തും. അവനവന്‍ ചെയ്ത കര്‍മ്മത്തിൻ്റെ ഫലം അവനവൻ്റെ അടുക്കല്‍ തന്നെ വന്നെത്തും. ഈശ്വരന്‍ ആരെയും മനഃപൂര്‍വ്വം ശിക്ഷിക്കാനായി സൃഷ്ടിച്ചിട്ടില്ല.

നല്ല കര്‍മ്മത്തിനു നല്ല ഫലമെങ്കില്‍ ചീത്ത കര്‍മ്മത്തിനു ചീത്ത ഫലമാണുള്ളതു്. കൈ കാലുകള്‍ കൊണ്ടു ചെയ്യുന്നതു മാത്രമല്ല കര്‍മ്മം. ചിന്തയും കര്‍മ്മമാണു്. മറ്റുള്ളവരെ ദുഷിച്ചു കൊണ്ടിരിക്കുന്നതു ചീത്ത കര്‍മ്മമാണു്. അതിൻ്റെ ഫലവും ദുരിതമായിരിക്കും.

അതിനാല്‍ നമ്മള്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകള്‍ ഓര്‍ത്തു ഞാന്‍ പാപി എന്നു ചിന്തിച്ചു ദുഃഖിക്കുകയല്ല വേണ്ടതു്. ചീത്ത കര്‍മ്മങ്ങളുടെ ഫലം ഇന്നനുഭവിക്കുന്നു. മേലില്‍ ഇതാവര്‍ത്തിക്കാന്‍ പാടില്ല എന്നു ചിന്തിച്ചു്, ഇനിയുള്ള നിമിഷങ്ങള്‍ നല്ല കര്‍മ്മങ്ങള്‍ കൊണ്ടു ജീവിതം നിറയ്ക്കും എന്നു തീരുമാനിക്കുകയാണു വേണ്ടതു്.

‘ഒന്നിനും കൊള്ളാത്തവന്‍, ഞാന്‍ പാപി’ എന്നും മറ്റും ചിന്തിച്ചു സ്വയം ശപിക്കാതെ, എല്ലാം ഈശ്വരൻ്റെ ഇച്ഛയ്ക്കു വിട്ടുകൊടുത്തുകൊണ്ടു്, കാരുണ്യവും സേവനവും നിറഞ്ഞ ഒരു ജീവിതം നയിക്കുകയെന്നതാണു്, ജീവിതത്തില്‍ ശാന്തി കണ്ടെത്തുവാൻ ഉള്ള എളുപ്പ മാര്‍ഗ്ഗം.

നമ്മുടെ വിശ്വാസങ്ങളുമായി ഇന്നു നമുക്കു് ഒരു ഹൃദയബന്ധം ഇല്ല. മക്കളേ, ഇന്നു മനുഷ്യൻ്റെ മത വിശ്വാസം കൃത്രിമ അവയവം പോലെയാണു്. ഉണര്‍വ്വും ഓജസ്സും അതിനു നഷ്ടമായിരിക്കുന്നു. മത വിശ്വാസങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സ്വാംശീകരിക്കുവാന്‍ നമുക്കു കഴിയാതെ പോയിരിക്കുന്നു.

ഇതു ശാസ്ത്രയുഗമാണു്. സയന്‍സിൻ്റെ കാലമാണു്. ഇന്നു പൊതുവെ മനുഷ്യൻ്റെ വിശ്വാസം കാര്‍, ടി.വി, കംപ്യൂട്ടര്‍, ബംഗ്ലാവുകള്‍ തുടങ്ങിയവയിലും അവ നല്കുന്ന അല്പമാത്രമായ സുഖത്തിലുമാണു്. എന്നാല്‍, അവയെല്ലാം ഏതു നിമിഷവും നശിക്കാവുന്നതാണെന്ന സത്യം നാം എപ്പോഴും വിസ്മരിക്കുന്നു.

അവയ്ക്കു് എന്തെങ്കിലും കേടു സംഭവിച്ചാല്‍ അതു് എങ്ങനെയും നന്നാക്കുവാനും അതിനു വേണ്ടി എത്ര സമയം വേണമെങ്കിലും ചെലവഴിക്കാനും ക്ഷമയോടെ കാത്തിരിക്കാനും നമ്മള്‍ തയ്യാറാണു്.

പക്ഷേ ഇന്നു് ഏറ്റവുമധികം റിപ്പയര്‍ ആവശ്യമായിരിക്കുന്നതു നമുക്കുതന്നെയാണു്. കാരണം, ഇന്നു നമുക്കു നമ്മളില്‍ത്തന്നെയുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു. കംപ്യൂട്ടറും ടി.വി യും നന്നാക്കാന്‍ എത്രയും ക്ഷമ കാട്ടുന്ന നമ്മള്‍, നമ്മുടെ മനസ്സിൻ്റെ അപശ്രുതി മാറ്റാന്‍ ഒട്ടും ക്ഷമ കാട്ടുന്നില്ല.