സതീഷ് ഇടമണ്ണേല്‍

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞാന്‍ എൻ്റെ ശ്വാസംമുട്ടലിനോടൊപ്പം വളര്‍ന്നുകൊണ്ടിരുന്നു. പലപ്പോഴും ദീനം സ്വാതന്ത്ര്യത്തെപ്പോലും നശിപ്പിക്കുന്ന ഒരു ബന്ധനമായിരുന്നു എനിക്കു്. മനസ്സിലെ ഇച്ഛയ്‌ക്കൊത്തു കുട്ടികളോടൊത്തു കൂടി കളിക്കുവാനോ കായല്‍പ്പരപ്പില്‍ നീന്തിത്തുടിക്കുവാനോ ഇഷ്ടമുള്ള ആഹാരങ്ങളെല്ലാം കഴിക്കാനോപോലും കഴിയാത്തവിധം അതെൻ്റെ ചെറുപ്പകാലത്തു് എന്നെ വരിഞ്ഞുകെട്ടിയിട്ടു. പരിസ്ഥിതിയിലെ ഏതുമാറ്റവും ശ്വാസംമുട്ടലിനു കാരണമാവും. ശ്വാസതടസ്സമുള്ളപ്പോള്‍ ആശ്വാസത്തിനായി കഴിക്കുന്ന മരുന്നുകള്‍ അല്പശാന്തിക്കുള്ള ഉപാധികള്‍ മാത്രം ആയിരുന്നു.

വളരുംതോറും ഞാന്‍ വല്ലാത്ത ഒരു മാനസിക അവസ്ഥയില്‍ ആയി… ശ്വാസം മുട്ടലില്‍ നിന്നുള്ള മുക്തി മാത്രമായിരുന്നു എനിക്കു് അന്നുണ്ടായിരുന്ന ചിന്ത. മരുന്നുകള്‍ മാറിമാറി കഴിച്ചു. ചികിത്സകള്‍ മാറി… ദീനം ജന്മനാ ഉള്ളതായതുകൊണ്ടു പൂര്‍ണ്ണമായി ഭേദപ്പെടുകയില്ല എന്നതായിരുന്നു അറിവു്. നിഴലുപോലെ അസ്വാതന്ത്ര്യം എൻ്റെ പിന്നാലെയുണ്ടെന്ന അറിവു്. ശരിക്കും രോഗത്തില്‍നിന്നുള്ള ആശ്വാസം ഞാനാശിച്ചതു് ആ നാളുകളിലായിരുന്നു.

രോഗം മാറുവാനുള്ള ഇച്ഛയെന്നില്‍ കൂടിവന്നപ്പോള്‍ ഞാനോര്‍ത്തതു് അമ്മയെക്കുറിച്ചായിരുന്നു. ദീനം ഭേദപ്പെടാന്‍ അമ്മ എന്നെക്കാള്‍ ആശിച്ചിരുന്നു എന്നതു് എൻ്റെ ഓര്‍മ്മയില്‍ തെളിഞ്ഞു നിന്നിരുന്നു. അങ്ങനെയാണു് ഒരുനാള്‍ ഞാന്‍ അമ്മയോടു് ഇക്കാര്യം പറഞ്ഞതു്. എനിക്കു് രോഗത്തില്‍നിന്നുള്ള മുക്തി വേണം. മറ്റെന്തിലും വലുതു് ആരോഗ്യമുള്ള അവസ്ഥയാണു്… അമ്മയെന്നെ അരികിലേക്കണച്ചു. സമാശ്വസിപ്പിക്കുവാനായി ചിരിച്ചു… എന്നോടു രോഗം മാറുമെന്നു പറഞ്ഞു.

കൂടപ്പിറപ്പിൻ്റെ ശബ്ദമായിരുന്നില്ല അതു്. എൻ്റെ ആശ്വാസമിച്ഛിക്കുന്ന അമ്മയുടെ വാക്കുകളെ അന്നാദ്യമായി ഹൃദയംകൊണ്ടു് ഏറ്റുവാങ്ങുകയായിരുന്നു ഞാനപ്പോള്‍… അമ്മയ്ക്കല്ലാതെ അങ്ങനെ ഒരാളെ ആശ്വസിപ്പിക്കാനാവില്ല… മക്കള്‍ക്കല്ലാതെ ആ വാക്കുകള്‍ ആശ്വാസമരുളുകയും ചെയ്യുകയില്ല… അദ്ഭുതമാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. എന്നെ നിഴലു പോലെ പിന്‍തുടര്‍ന്നിരുന്ന ആ ദീനം പിന്നീടു് ഈ നാളുവരെയും വന്നിട്ടില്ല. വിശ്വാസത്തിൻ്റെയും, ആധികളില്‍നിന്നു മനുഷ്യനു് ആശ്വാസമരുളുവാനുള്ള ഇച്ഛയുടെയും പ്രതിക്രിയ എന്നെ വിസ്മയിപ്പിച്ചിരുന്നു. പക്ഷേ, അതു് എന്നെ സംബന്ധിച്ചു യുക്തിക്കു നിരക്കാത്തതായിരുന്നില്ല. ആത്യന്തികമായ ആശ്വാസം വിശ്വാസത്തിൻ്റെയും ഇച്ഛയുടെയും വരദാനമാണെന്നു് എനിക്കുറപ്പുണ്ടായിരുന്നു…

ഈ സന്ദര്‍ഭത്തില്‍ മറ്റൊരനുഭവം കൂടി പങ്കുവയ്ക്കുന്നതു നന്നായിരിക്കുമെന്നു തോന്നുന്നു. അന്നു ഞാന്‍ ആശ്രമാന്തേവാസിയാണു്. പരിമിതമായ സൗകര്യങ്ങളേയുള്ളൂ അന്നത്തെ ആശ്രമത്തിനു്. സുഗുണച്ഛന്‍ (അമ്മയുടെ അച്ഛന്‍) തൻ്റെ പാര്‍പ്പിടവും അതു നിന്നിരുന്ന 14 സെന്റു വരുന്ന പുരയിടവും ആശ്രമത്തിനായി നല്കിയ ശേഷം ബ്രഹ്‌മചാരികളെല്ലാം ഒരുമിച്ചു താമസിക്കുന്ന കാലം. പഠിപ്പു കഴിഞ്ഞു വന്ന ഞാനും അവരോടൊപ്പം കൂടി. അറിവിനപ്പുറമുള്ള അഖിലവും അറിയണമെന്ന ഇച്ഛയായിരുന്നു ഉള്ളില്‍. അമ്മയുടെ ഓരോ വാക്കുകളും സാധകൻ്റെ ആത്മവിശ്വാസത്തെ പതിന്മടങ്ങു വര്‍ദ്ധിപ്പിക്കും വിധമായിരുന്നു.

അനന്യമായ ഒരു തരം പ്രചോദനം അമ്മയില്‍നിന്നും ഞങ്ങളന്നു് അനുഭവിച്ചിരുന്നു. പക്ഷേ, അമ്മ ആശ്രമത്തിലെ ചിട്ടകളുടെ കാര്യത്തില്‍ കര്‍ക്കശയായിരുന്നു. ആശ്രമത്തിലെ പതിവുകളും ചിട്ടകളും തെറ്റാന്‍ പാടില്ല. അന്തേവാസി ആയിരുന്നുവെങ്കിലും എൻ്റെ ഉള്ളില്‍ വേറിട്ട ഒരു ചിന്ത അഹംബോധമായി നിലനിന്നിരുന്നു. സത്യത്തില്‍ അക്കാര്യം എനിക്കുതന്നെ സ്വയമത്ര ബോധ്യപ്പെട്ടിരുന്നില്ല എന്നതു മറ്റൊരു വാസ്തവം. സത്യാന്വേഷകൻ്റെ ചിട്ടകള്‍ പാലിക്കുന്നതില്‍ ഞാന്‍ വീഴ്ച വരുത്തിയിരുന്നില്ല എന്ന ബോധ്യത്തിനപ്പുറം ഞാന്‍ അമ്മയുടെ കൂടപ്പിറപ്പാണെന്ന ഒരു അഭിമാനബോധവുമുണ്ടു്.

അങ്ങനെയിരിക്കെയാണു് ഒരു സംഭവം നടന്നതു്. ആശ്രമത്തിലെ താമസസൗകര്യത്തിനും അതോടനുബന്ധിച്ച ചിട്ട ക്രമങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചിരുന്നതു്, അമ്മ നീലുമോന്‍ (സ്വാമി പരമാത്മാനന്ദ പുരി) എന്നു വിളിച്ചിരുന്ന വിദേശശിഷ്യനായിരുന്നു. അദ്ദേഹമാകട്ടെ, ചിട്ടകള്‍ നടപ്പാക്കുന്നതില്‍ കടുകിട വ്യതിചലിക്കാത്തയാളായിരുന്നു. ബ്രഹ്‌മചാരികള്‍ താമസിക്കുന്ന ഓരോ ചെറുകുടിലിലും അദ്ദേഹത്തിൻ്റെ ശ്രദ്ധയെത്തും. പലപ്പോഴും നിയമപാലകൻ്റെ ധാര്‍ഷ്ട്യത്തോടെ ഇടപെടുകയും ചെയ്യും.

അന്നു കുടിലില്‍ ഉറങ്ങാനായി അനുവദിച്ചിരുന്ന പായകള്‍ എടുത്തപ്പോള്‍ ഒരെണ്ണം കൂടുതലെടുക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. നിലത്തു രണ്ടു പായകള്‍ ഒന്നിനു മീതെ ഒന്നായി വിരിച്ചാല്‍ തണുപ്പില്‍നിന്നു രക്ഷ നേടാം; അങ്ങനെ കിടക്കുകയും ചെയ്തു. പക്ഷേ, ആ നേരം നീലുമോന്‍ കുടിലിലെത്തി, ഞാന്‍ ചെയ്ത കടുംകൈ കണ്ടെത്തി. ഒരാളിനു് ഒരു പായ മാത്രമേ അനുവദിക്കൂ എന്നദ്ദേഹം പറഞ്ഞു. എന്തോ, എനിക്കദ്ദേഹത്തിൻ്റെ ധാര്‍ഷ്ട്യം അത്രയ്ക്കും പിടിച്ചില്ല. ഒരു പായയ്ക്കുകൂടിയുള്ള പരിഗണന എനിക്കില്ലേ എന്നാണു് അപ്പോള്‍ മനസ്സില്‍ വന്നതു്. മാത്രവുമല്ല, ഭാരതംപോലെ ഒരു സ്വതന്ത്രരാഷ്ട്രത്തില്‍ ഒരു പൗരനു രണ്ടുപായ വിരിച്ചുറങ്ങാനാവില്ലെന്നു് സായ്പ് പറഞ്ഞാല്‍ അതു് അംഗീകരിച്ചു കൊടുത്തിരുന്ന കാലം കഴിഞ്ഞുപോയെന്നും ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു.

അദ്ദേഹം കുടിലില്‍ നിന്നിറങ്ങിപ്പോയി. എനിക്കു കാര്യം മനസ്സിലായി. അമ്മയോടു പരാതി അറിയിക്കാനാണു പോക്കു്. അമ്മയന്വേഷിച്ചാല്‍ പറയേണ്ടുന്ന കാര്യങ്ങള്‍ ഞാനും മനസ്സില്‍ കരുതിവച്ചു. പ്രതീക്ഷിച്ചതുപോലെ തന്നെയാണു കാര്യങ്ങള്‍ നീങ്ങിയതു്. പക്ഷേ, പരിണതി മാത്രം അപ്രതീക്ഷിതമായിരുന്നു. അമ്മ കാര്യമന്വേഷിച്ചപ്പോള്‍ ഞാന്‍ വിനയപുരസ്സരം മറുപടി പറഞ്ഞു. നീലുമോൻ്റെ സമീപനം ശരിയല്ലെന്നും ഞാന്‍ പരാതിയുന്നയിച്ചു. അമ്മയുടെ നിയമങ്ങള്‍ അതേ പടി പാലിക്കുമെന്നും അതിനു് അയാള്‍ ധാര്‍ഷ്ട്യം കലര്‍ന്ന ആജ്ഞ നല്‌കേണ്ടതില്ലല്ലോയെന്നും ഞാന്‍ പറഞ്ഞു.

പക്ഷേ, അമ്മയുടെ മറുപടി കര്‍ക്കശമായിരുന്നു. അമ്മ പറഞ്ഞു, അന്തേവാസിയായി കഴിയണമെങ്കില്‍ ആശ്രമത്തിലെ മനുഷ്യരല്ല ഒരു ചെറു പ്രാണിപോലും പറയുന്നതു കേള്‍ക്കാനുള്ള മനസ്സുവേണമെന്നു്. എനിക്കു മനസ്സു് വേദനിച്ചു. ഞാന്‍ ആശ്രമം വിട്ടിറങ്ങിപ്പോന്നു. തൊഴില്‍ ചെയ്തു ജീവിക്കുവാനാണു ഞാനപ്പോള്‍ തീരുമാനിച്ചതു്. മറ്റൊരു സുഹൃത്തിനോടൊത്തു താമസിച്ചു് ഒരു തൊഴില്‍ ശരിപ്പെടുത്തുകയും ചെയ്തു. പക്ഷേ, നാളുകള്‍ കഴിഞ്ഞപ്പോള്‍ എൻ്റെ ധാരണകള്‍ മാറി മറിഞ്ഞു. അമ്മ എന്തു പറയണമെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചതു് എന്നു ഞാന്‍ ചിന്തിച്ചുനോക്കി. എൻ്റെയുള്ളിലെ അഹങ്കാരത്തിൻ്റെ ആഴം ഞാനപ്പോഴാണു മനസ്സിലാക്കിയതു്.

അമ്മയെന്ന മഹാഗുരുവില്‍നിന്നു് അങ്ങനെയൊരു സന്ദര്‍ഭത്തില്‍ മറ്റെന്താണു പ്രതീക്ഷിക്കാനാവുക..? എനിക്കു വല്ലാത്ത ദുഃഖം തോന്നി. ഞാന്‍ അമ്മയ്ക്കരികിലേക്കു തിരികെ എത്തി. ആ പാദം നമസ്‌കരിച്ചു സംഭവിച്ചു പോയ പിഴവു മനസ്സിലായെന്നു പറഞ്ഞു. അമ്മയുടെ മുഖത്തു പഴയ കാര്‍ക്കശ്യം തെല്ലുമുണ്ടായിരുന്നില്ല. അമ്മ ചിരിയോടെ അരികിലണച്ചു. എന്നിട്ടു മനസ്സിനെ നിയന്ത്രിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചു പറഞ്ഞു തന്നു. മഹാഗുരുവിൻ്റെ പാഠശാല ജീവിതം തന്നെയാണു്.

മനസ്സിൻ്റെ ഭിഷഗ്വരനായ അമ്മ പിന്നീടെനിക്കു ബോധ്യമാക്കിത്തന്നതു ശരീരത്തിൻ്റെയും മനസ്സിൻ്റെയും നിസ്സാരതയാണു്. കേരളത്തെ നടുക്കിയ സുനാമി ബാധയുടെ നേരം. ഞാന്‍ കടല്‍ത്തിരകള്‍ നാശംവിതച്ച ആലപ്പാട്ടെ തീര പ്രദേശത്തു തന്നെയുണ്ടായിരുന്നു. ഉറ്റവരും അടുപ്പമുള്ളവരുമായ ധാരാളം പേര്‍ ഒരു നിമിഷത്തില്‍ ഇല്ലാതെ വരുന്നതിൻ്റെ ഞെട്ടലാണു ഞാനന്നനുഭവിച്ചതു്. അമ്മയുടെ നേതൃത്വത്തിലെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഉടന്‍ തന്നെ പങ്കാളിയായി. മരണമടഞ്ഞ ഉറ്റവരെ ഓര്‍ത്തുകരയുന്ന മക്കളെ മടിയില്‍ക്കിടത്തി സാന്ത്വനിപ്പിക്കുകയും ശേഷിച്ച ജീവിതങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്തുകയുമായിരുന്നു അമ്മ ചെയ്തുകൊണ്ടിരുന്നതു്. അമ്മ മക്കള്‍ക്കഭയമാകുന്നതിൻ്റെ നേര്‍ക്കാഴ്ചകള്‍ ഹൃദയാനുഭവങ്ങളായി എൻ്റെ ഉള്ളില്‍ തറഞ്ഞു… അതോടൊപ്പംതന്നെ എൻ്റെയുള്ളില്‍ ഒരു പരിണാമം സംഭവിക്കുകയായിരുന്നു.

ആ കാലത്തു് എനിക്കുള്ള മറ്റൊരു ദീനംകൂടി കണ്ടുപിടിക്കപ്പെട്ടിരുന്നു. ഹൃദയ സംബന്ധിയായ അസുഖമായിരുന്നു അതു്. ദീനകാരണം ജന്മനാ ഉള്ളതാണെന്നും അതുകൊണ്ടു് ഇനിമേല്‍ ആപത്തു വരാതിരിക്കാനായി ചില മരുന്നുകള്‍ നിത്യേന കഴിക്കണമെന്നുമായിരുന്നു വൈദ്യനിര്‍ദ്ദേശം. അതനുസരിച്ചു ഞാന്‍ പ്രതിദിനം ഏഴോളം ഗുളികകള്‍തന്നെ കഴിക്കുന്നുണ്ടായിരുന്നു. സുനാമി ബാധയുടെ കെടുതികളില്‍നിന്നു് അമ്മ മക്കളെ കൈപിടിച്ചു കരേറ്റുന്നതു കണ്ടപ്പോള്‍ ഞാനൊരു തീരുമാനം എടുത്തു. ഇത്രയേറെ നശ്വരമായ ജീവിതം നിലനിര്‍ത്തുവാനായി മരുന്നു കഴിക്കുന്നതെന്തിനെന്നാണു ഞാന്‍ ചിന്തിച്ചതു്. നിത്യശക്തിയുടെ രക്ഷ എൻ്റെ വിധിയാണെങ്കില്‍ അതു മതിയെന്നു ഞാന്‍ നിനച്ചു.

ഒപ്പം കൊണ്ടുനടക്കാറുണ്ടായിരുന്ന മരുന്നുകള്‍ നിറച്ച ചെപ്പു ഞാന്‍ ആ നേരംതന്നെ ഉപേക്ഷിച്ചുകളഞ്ഞു. അമ്മയിലുള്ള മനസ്സു് മതിയാകും അതിനപ്പുറമൊന്നും വേണ്ടെന്നു ഞാനുള്ളില്‍ നിനച്ചിരുന്നു. ഇപ്പോള്‍ എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ആ സംഭവം കഴിഞ്ഞിട്ടു മരുന്നിൻ്റെ കാര്യം ഞാനിപ്പോള്‍ ഓര്‍മ്മിക്കാറുപോലും ഇല്ല. അസുഖം എന്നെ പിന്നീടു് അലട്ടിയിട്ടുമില്ല. ആദിയില്‍ ശരീരത്തിൻ്റെ ഭിഷഗ്വരനായിരുന്ന അമ്മ എന്നില്‍ ആ നേരം മനസ്സിൻ്റെ ഭിഷഗ്വരനായി മാറുകയായിരുന്നു. രോഗത്തിൻ്റെ അനുഭവങ്ങളില്‍നിന്നും വീണ്ടെടുത്ത അതേ വിശ്വാസം എൻ്റെ മനസ്സില്‍നിന്നും രോഗമെന്ന ആശയത്തെത്തന്നെ നീക്കം ചെയ്യുകയായിരുന്നു…. മനസ്സിൻ്റെ ആധികളില്‍നിന്നും ഉള്‍ഭയങ്ങളില്‍നിന്നുമുള്ള പുറത്തു വരലായിരുന്നു അതെനിക്കു്.

ഇവിടെയാണു് ഏറ്റവും പ്രധാനമായ ഒരു വസ്തുത സൂചിപ്പിക്കുവാനുള്ളതു്. ഞാന്‍ എങ്ങനെയാണു് ഈ സ്ഥിതിയില്‍തന്നെയായി തീര്‍ന്നതു് എന്നതാണതു്. ഒരു പക്ഷേ, ശ്വാസം മുട്ടലിനാല്‍ വലഞ്ഞിരുന്ന ഒരു ചെറുകുട്ടിയെ കൈകളിലെടുത്തു് ആശുപത്രിയിലെത്തിച്ചതു മുതല്‍, അവന്‍ രോഗങ്ങളെയും മരുന്നിനെയും സംബന്ധിച്ച ആധികള്‍ വെടിഞ്ഞവനായിത്തീരുംവരെയുള്ള ജീവിതാനുഭവങ്ങളുടെ പരിണതിയാണതു്. വിശ്വാസലബ്ധമായ ധൈര്യത്തിൻ്റെയും അതുവഴി യഥാര്‍ത്ഥ ജ്ഞാനത്തെ സംബന്ധിച്ച അറിവിൻ്റെയും പാതയിലേക്കു് എൻ്റെ ജീവിതത്തെ നയിച്ചതു് അമ്മയെന്ന മഹാശക്തിയും അവിടുന്നേകിയ അനുഭവങ്ങളുമാണു്. ഇവിടെ അമ്മയെന്ന അനുഭവസത്യം ശരീരത്തിൻ്റെയും മനസ്സിൻ്റെയും ഭിഷഗ്വരന്‍ എന്നതിലുപരി ആത്മാവിൻ്റെ ഭിഷഗ്വരനായി മാറുകയാണു്.

ചെറുപ്പകാലത്തു് ആശ്രമത്തിൻ്റെതായി പന്തളത്തു കുരമ്പാലയിലുള്ള ക്ഷേത്രത്തില്‍ ഞാന്‍ ചിലനാളുകള്‍ പൂജാരിയായി കഴിഞ്ഞിരുന്നു. ഭക്തിയുടെ ആകാശ വിശാലത മനസ്സറിഞ്ഞ ആ നാളുകളില്‍ എനിക്കു വേദനാജനകമായ ഒരനുഭവമുണ്ടായി. സ്ഥലവാസിയായ ഒരാള്‍ ക്ഷേത്രത്തെ നശിപ്പിക്കാന്‍ ശ്രമിച്ചതായിരുന്നു അതു്. അന്നത്തെ എൻ്റെ ഭക്ത മനസ്സില്‍ തൻ്റെതന്നെ ഒരു പിശകായാണു് അതു ഞാന്‍ മനസ്സിലാക്കിയതു്. ഞാന്‍ ചെയ്തിരുന്ന പൂജാകര്‍മ്മങ്ങളിലെ ദോഷമാവണം ക്ഷേത്രത്തിനു് അങ്ങനെയൊരു വിധിയുണ്ടാകാന്‍ കാരണമെന്നു് എൻ്റെ മനസ്സു് വേദനിച്ചു. അന്നു രാത്രി ഞാനുറങ്ങിയതേയില്ല. പിറ്റേന്നു പുലര്‍കാലത്തു തന്നെ അമ്മ ആശ്രമത്തില്‍നിന്നു സ്വാമി അമൃതാത്മാനന്ദപുരിയെ കുരമ്പാല അമ്പലത്തിലേക്കയച്ചു. അവിടെ എനിക്കു് എന്തോ വിഷമമുണ്ടെന്നും അമ്മ അദ്ദേഹത്തോടു പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ആ സംഭവവും എന്നില്‍ അദ്ഭുതമുളവാക്കിയില്ല. അകലെയായിരിക്കുമ്പോഴും അമ്മയോടു നിരന്തരം സംവദിക്കുവാന്‍ സാധിക്കുമെന്നു് എനിക്കു വിശ്വാസമുണ്ടായിരുന്നു.

ചുവടുകള്‍ പതറുമ്പോഴൊക്കെയും ആ കാരുണ്യം എന്നെ കൈ പിടിച്ചു നടത്തിയിട്ടുണ്ടു്. വേദാന്ത പഠനത്തിൻ്റെ കാര്‍ക്കശ്യത്തിലും ഹിമാലയജീവിതത്തിലെ ത്യാഗ സന്നദ്ധതയിലും എൻ്റെ മനസ്സു് അഹംഭാവത്തിൻ്റെ നിഴലാര്‍ന്ന നാളുകളും ഓര്‍മ്മിച്ചുപോകുന്നു. ഹൃദയത്തില്‍നിന്നും ഈശ്വരനെ വിളിക്കാനുള്ള നൈസര്‍ഗ്ഗിക ശേഷിയെ അമ്മയെപ്പോഴും എനിക്കു ചൂണ്ടിക്കാട്ടിത്തന്നു. തത്ത്വത്തിലെ ഭക്തിയുടെ പൊരുളും അവിടുന്നുതന്നെ അനുഭവങ്ങളിലൂടെ പഠിപ്പിക്കുകയായിരുന്നു. അമ്മയുടെ ജീവിതത്തിലെ ഓരോ നിമിഷവും മഹദ്‌സന്ദേശങ്ങള്‍ തന്നെയാകുന്നു. വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുക്കളുമല്ല, അമ്മയെന്ന ജീവിക്കുന്ന മാതൃകയിലാണു ജീവല്‍ഭാഷയിലെ അറിവു ലഭിക്കുക. നേര്‍ക്കാഴ്ചയായി, അനുഭവമായി, തത്ത്വങ്ങള്‍ ജീവിക്കുന്ന മാതൃകയായി മുന്നിലുള്ളപ്പോള്‍ മറ്റെവിടെയാണലയാനുള്ളതെന്നു ഞാന്‍ സ്വയം ചോദിച്ചുപോകുന്നു.

ഞങ്ങള്‍ പറയ കടവുകാര്‍ ഇന്നും ചെറിയ മനുഷ്യരാണു്. ജലരാശിയാല്‍ വലയം ചെയ്യപ്പെട്ട ചെറിയ കരകളില്‍നിന്നും ഇന്നു ഞങ്ങള്‍ക്കു ചക്രവാളത്തിൻ്റെ വിശാലതയ്ക്കപ്പുറമുള്ള ലോകം കാണുവാനാവുന്നുണ്ടു്. ലോകത്തിനു സ്നേഹമേകുന്ന വിശ്വമാതാവിൻ്റെ മണ്ണായി ഞങ്ങളീ കരയെ ഹൃദയത്തിലേറ്റുന്നു… അമ്മയോടൊത്തുള്ള കഴിഞ്ഞുപോയ അറുപതു വര്‍ഷങ്ങള്‍…! ഞങ്ങളിന്നു കാറ്റിൻ്റെയും ആകാശമേഘങ്ങളുടെയും സഞ്ചാരനിയോഗങ്ങളുടെ പൊരുളറിയുന്നു…

ശ്രീകുമാരന്‍ തമ്പി

അമ്മയെന്ന രണ്ടക്ഷരം ആകാശം
എന്നറിയാന്‍ വിവേകമുണ്ടാകണേ!
ശബ്ദബിന്ദുവാണാദിമസ്പന്ദമെ-
ന്നുച്ചരിക്കുവാനെന്‍ നാവിനാകണേ!

പഞ്ചഭൂതങ്ങളില്‍നിന്നുമുണ്ടായ
പിണ്ഡമാണെന്‍ ശരീരമാം മാധ്യമം
ആദിശക്തിതന്‍ ആന്ദോളനത്തിലീ-
മാംസശില്പം ചലിക്കാന്‍ പഠിച്ചതും

പിന്നെ ഞാനെന്ന ഭാവം വളര്‍ന്നതും
ജന്മനന്മകള്‍ തിന്മയായ്ത്തീര്‍ന്നതും
ഒക്കെയിന്നു തിരിച്ചറിഞ്ഞേന്‍; ഇനി
യെത്ര ദൂരം? പറയൂ ജനനീ നീ!

എത്ര രോഷം എരിഞ്ഞടങ്ങീടുവാന്‍
എത്ര ദേശങ്ങള്‍ കീഴടങ്ങീടുവാന്‍?
എത്ര രാഗങ്ങള്‍ പാഴ്ശ്രുതിയാകുവാന്‍
എത്ര കാമം, ചതിച്ചൂടറിയുവാന്‍?

സയൻസിനെയും മതവിശ്വാസത്തെയും രണ്ടാക്കി മാറ്റിയതാണു് ഇന്നു സമൂഹത്തിൽ കാണുന്ന പല സംഘർഷങ്ങൾക്കും പ്രധാനകാരണം. വാസ്തവത്തിൽ, മതവും ശാസ്ത്രവും കൈകോർത്തുപോവേണ്ടതാണു്. ആദ്ധ്യാത്മികശാസ്ത്രത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള സയൻസും സയൻസിനെ പാടെ ഒഴിവാക്കിക്കൊണ്ടുള്ള ആത്മീയതയും പൂർണ്ണമാവില്ല.

പക്ഷേ, നിർഭാഗ്യവശാൽ നമ്മുടെ സമൂഹം ഇന്നു മനുഷ്യനെ മതവിശ്വാസികളെന്നും ശാസ്ത്ര വിശ്വാസികളെന്നും രണ്ടായി തരംതിരിക്കാൻ ശ്രമിക്കുന്നു. മതവും ആത്മീയതയും വിശ്വാസത്തിൽ അധിഷ്ഠിതമാണെന്നും അതു് അന്ധതയാണെന്നും സയൻസിനെ പിൻതാങ്ങുന്നവർ പറയുന്നു. സയൻസു് വസ്തുതയാണു്, അതു പരീക്ഷണങ്ങളിലൂടെ തെളിയിക്കുന്നതാണു് എന്നാണു വാദം. നിങ്ങൾ ഏതു പക്ഷത്താണു്? വിശ്വാസത്തിൻ്റെയോ അതോ, പരീക്ഷിച്ചു തെളിയിച്ചതിൻ്റെയോ? ഇതാണു ചോദ്യം.

മതവും ആത്മീയതയും അന്ധമാണു്, പരീക്ഷിച്ചു തെളിയിച്ചിട്ടുള്ളതല്ല എന്നു പറയുന്നതു തെറ്റാണു്. ഒരുപക്ഷേ, ആധുനിക ശാസ്ത്രജ്ഞരെക്കാൾ ആഴത്തിൽ ഗവേഷണം നടത്തിയവരാണു് ആത്മീയാചാര്യന്മാർ. എന്നാൽ, ആധുനികഗവേഷകർ പുറംലോകത്തു പരീക്ഷണം നടത്തിയപ്പോൾ, മനസ്സാകുന്ന പരീക്ഷണശാലയിൽ ഋഷി ഗവേഷണം നടത്തി. അങ്ങനെ നോക്കുമ്പോൾ അവരും ശാസ്ത്രജ്ഞർ തന്നെയായിരുന്നു. യഥാർത്ഥത്തിൽ, മതത്തിൻ്റെ ശരിയായ ആധാരം വിശ്വാസമല്ല, ശ്രദ്ധയാണു്. ശ്രദ്ധ അന്വേഷണമാണു്. അവനവനിലേക്കു തിരിഞ്ഞുള്ള തീവ്രമായ അന്വേഷണം.

ഈ ദൃശ്യപ്രപഞ്ചത്തിൻ്റെ സ്വഭാവം എന്താണു്? ഇതെങ്ങനെയാണു് ഇത്ര താളാത്മകമായി പ്രവർത്തിക്കുന്നതു്? ഇതു് എവിടെനിന്നുണ്ടായി? എവിടേക്കു പോകുന്നു? എവിടെച്ചെന്നു ചേരും? ഞാൻ ആരാണു്? ഇതൊക്കെയായിരുന്നു അവരുടെ അന്വേഷണം. ഈ ചോദ്യങ്ങൾ ഒരു മതവിശ്വാസിയുടെതോ, ശാസ്ത്രജ്ഞൻ്റെതോ? രണ്ടുമാണു്!

ഋഷികൾ അത്യന്തം ഉയർന്ന ചിന്തകന്മാരായിരുന്നു. എന്നാലവർ സത്യമറിഞ്ഞ ദാർശനികന്മാരും കൂടി ആയിരുന്നു. ചിന്തകന്മാർ തീർച്ചയായും സമൂഹത്തിനൊരു മുതൽക്കൂട്ടാണു്. എന്നാൽ ചിന്തയും വാക്കും കൊണ്ടു മാത്രം കാര്യമില്ല. അവയ്ക്കു പ്രാണവായു നല്കി ജീവസ്സുറ്റതും സുന്ദരവുമാക്കുന്നതു്, വാക്കും ചിന്തയും ജീവിതമാക്കി മാറ്റുന്നവരാണു്.

രാജശ്രീ കുമ്പളം

ഉച്ചയ്ക്കുശേഷം ഓഫീസില്‍ പൊതുവെ തിരക്കു കുറവായിരിക്കും. ഊണു കഴിഞ്ഞു കാബിനില്‍ ഒറ്റയ്ക്കിരുന്നു പത്രം വായിക്കുന്നതു് ഒരു രസമാണു്. ആരുടെയും ശല്യമില്ലാതെ ശാന്തമായ ഒരന്തരീക്ഷം. എൻ്റെ കാബിനില്‍ സെക്ഷന്‍ ഓഫീസര്‍ തോമസ് സാര്‍ ഉള്‍പ്പെടെ ഞങ്ങള്‍ അഞ്ചു പേരെയുള്ളൂ. ലഞ്ച്‌ബ്രേക്കു് ആയതുകൊണ്ടു് അവരെല്ലാം ഊണു കഴിക്കാന്‍ കാന്റീനില്‍ പോയിരിക്കുകയാണു്. മേശപ്പുറത്തു് എപ്പോഴും രണ്ടുമൂന്നു പത്രങ്ങള്‍ ഉണ്ടാകും. പതിവുപോലെ സീറ്റിനരികിലെ ചെറിയ ജനാലയിലൂടെ ഇളംകാറ്റു വീശുന്നുണ്ടു്. ഭക്ഷണം കഴിഞ്ഞു് ഈ കാറ്റും കൊണ്ടു തനിച്ചിരിക്കുമ്പോഴാണു പത്രം വായന.

വാര്‍ത്തകളും വാര്‍ത്തകള്‍ക്കപ്പുറവും തേടിയുള്ള ഒരു യാത്ര. അക്ഷരങ്ങളിലൂടെ, ചിത്രങ്ങളിലൂടെ എവിടെയൊക്കെ സഞ്ചരിക്കാം! പക്ഷേ, ഈയിടെയായി പത്രങ്ങള്‍ കാണുമ്പോള്‍ത്തന്നെ ഭയമാകുന്നു. മനുഷ്യരുടെ ദുരിതങ്ങളും ദുരന്തങ്ങളും ഭീകരദൃശ്യങ്ങളും ഒന്നാം പേജില്‍ത്തന്നെയുണ്ടാകും.എത്ര ദിവസങ്ങളായി ഗാസയില്‍ യുദ്ധം തുടങ്ങിയിട്ടു്? യുദ്ധത്തില്‍ കുഞ്ഞുങ്ങള്‍ മുറിവേറ്റും കരിഞ്ഞും മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ കണ്ടുകണ്ടു മനസ്സു് വിറങ്ങലിച്ചുപോയിരിക്കുന്നു! ഇസ്രയേലി ആക്രമണത്തില്‍ നാന്നൂറോളം പാലസ്തീന്‍ കുഞ്ഞുങ്ങള്‍ മരിച്ചെന്നാണു കണക്കു്. ആ പാവം കുഞ്ഞുങ്ങള്‍ എന്തു പിഴച്ചു? ആരുടെയൊക്കെയോ അഹങ്കാരത്തിനു ബലിയാടാകുന്നതു് നിഷ്കളങ്കരായ, ശത്രുതയെന്തെന്നറിയാത്ത കുഞ്ഞുങ്ങള്‍!

പത്രത്തിൻ്റെ മറ്റു പേജുകളിലും യുദ്ധ വാര്‍ത്തകളുണ്ടു്. ലിബിയയില്‍ ആഭ്യന്തരകലാപം! അവിടെയും ആക്രമിക്കപ്പെടുന്നതു് കുഞ്ഞുങ്ങള്‍തന്നെ. ഇറാക്കിലും യുദ്ധം. അവിടെയും മനുഷ്യരെ കൊല്ലുന്നു. മനുഷ്യരെ കൊന്നൊടുക്കി യുദ്ധം ജയിക്കുന്നതാരാണു്? അല്ലെങ്കില്‍ത്തന്നെ ഏതു യുദ്ധത്തിനും ഒടുവില്‍ ആരെങ്കിലും ജയിക്കാറുണ്ടോ? യുദ്ധത്തില്‍ ജയിച്ചുകൊണ്ടിരിക്കുന്നവര്‍ യുദ്ധം നീണ്ടുപോകട്ടെയെന്നു് ആഗ്രഹിച്ചെന്നിരിക്കും. അവരെയും കാത്തിരിക്കുന്നതു പരാജയംതന്നെയാണെന്നു് അവര്‍പോലും അറിയുന്നില്ല!

യുദ്ധങ്ങള്‍ എന്നു തുടങ്ങിയെന്നു് ഒരന്വേഷണത്തിനുപോയാല്‍ മനുഷ്യനുണ്ടായ കാലം മുതലേ്ക്ക അഥവാ യുഗങ്ങള്‍ക്കു മുന്‍പേ, യുദ്ധങ്ങള്‍ തുടങ്ങിയെന്നു കാണാം. പുരാണങ്ങളില്‍ നിരവധി യുദ്ധങ്ങളെപ്പറ്റി പറയുന്നുണ്ടു്. ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധം രണ്ടു വ്യത്യസ്ത ലോകങ്ങളില്‍ ജീവിച്ചിരുന്നവര്‍ തമ്മിലുള്ള യുദ്ധമായിരുന്നു അതു്. ശ്രീരാമൻ്റെ കാലമായപ്പോള്‍ അസുരന്മാര്‍ ഭൂമിയിലെത്തി. ഇവിടെ യുദ്ധം തുടര്‍ന്നു. ശ്രീകൃഷ്ണൻ്റെ കാലമായപ്പോള്‍ മഹാഭാരതയുദ്ധം കുടുംബത്തിനുള്ളില്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള യുദ്ധം. കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവര്‍ ജയിച്ചു എന്നു പുരാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട, ദുഃഖാര്‍ത്തരായ ആ അഞ്ചുപേര്‍മാത്രം അവശേഷിച്ചതാണോ ജയം?

എൻ്റെ എതിര്‍വശത്തുള്ള കസേരയില്‍ ഭാരമുള്ള എന്തോ വീഴുന്ന ശബ്ദം കേട്ടു ചിന്തയില്‍ നിന്നു ഞെട്ടിയുണര്‍ന്നു. എൻ്റെ സെക്ഷനിലെ മോഹന്‍ദാസാണു്. കോണ്‍ഫറന്‍സ് ഹാളില്‍ ഇത്തവണത്തെ ഓണാഘോഷ പരിപാടിയെക്കുറിച്ചുള്ള മീറ്റിങില്‍ പങ്കെടുക്കാന്‍ പോയതാണയാള്‍. മീറ്റിങ് അയാള്‍ക്കു് അത്ര രുചിച്ചിട്ടില്ല എന്നു തോന്നുന്നു. ഇരുന്നയുടന്‍ മേശപ്പുറത്തെ ഫയലുകള്‍ തിരിച്ചും മറിച്ചും നോക്കി. വീണ്ടും അടച്ചുവച്ചു. കസേരയിലേക്കു് ഒന്നുകൂടെ ചാരിയിരുന്നു ഫാനിലേക്കു നോക്കി നെടുവീര്‍പ്പിട്ടു. ഇടയ്ക്കു വാച്ചിലേക്കും നോക്കുന്നുണ്ടു്.

‘എന്തുപറ്റി ഇയാള്‍ക്കു്?’ കാന്റീനിലെ ഭക്ഷണത്തില്‍ ഉറുമ്പിനെ കണ്ടോ?’ ഇങ്ങനെ ചോദിക്കണമെന്നുണ്ടായിരുന്നു. കാരണം, അതൊക്കെയാണു് അയാളുടെ വലിയ വലിയ പ്രശ്‌നങ്ങള്‍. അയാള്‍ ഇത്രയ്ക്കും പിരിമുറുക്കം കാണിക്കുമ്പോള്‍ ഒന്നും ചോദിക്കാതിരിക്കുന്നതു മോശമാണല്ലോ എന്നു കരുതി ഞാന്‍ ചോദിച്ചു. ”എന്താ പ്രശ്‌നം? മീറ്റിങില്‍ എന്തുണ്ടായി?”എൻ്റെ ചോദ്യം കേള്‍ക്കാന്‍ കാത്തിരുന്നതുപോലെ അയാളുടെ ഉള്ളിലെ അമര്‍ഷം പൊട്ടിയൊഴുകി.

”ഇനി എന്തുണ്ടാകാന്‍? ഓണാഘോഷപരിപാടിയുടെ കണ്‍വീനറായി ആ സുനന്ദയെ തെരഞ്ഞെടുത്തിരിക്കുന്നു! എന്താ ഇവിടെ ആണുങ്ങളാരുമില്ലേ? എല്ലാവരും ഒന്നിനും കൊള്ളാത്തവരായിപ്പോയോ? ഇത്രയും വലിയ പരിപാടിയൊക്കെ ഏറ്റെടുത്തു ചെയ്യാന്‍ ഏല്പിച്ചിരിക്കുന്നതു് ഒരു പെണ്ണിനെ. വല്ല തിരുവാതിര കളിയോ മറ്റോ ഏറ്റെടുക്കുന്ന പോലെയെന്നാ വിചാരം. ഏതായാലും ഞാന്‍ ഇത്തവണത്തെ ഓണപ്പരിപാടിക്കു സഹകരിക്കില്ല; പങ്കെടുക്കുന്നുമില്ല. ഞങ്ങള്‍, ആണുങ്ങളുടെ സഹായമില്ലാതെ അവളതു നടത്തുന്നതൊന്നു കാണട്ടെ.”ഇപ്പറഞ്ഞതെല്ലാം കേട്ടുകൊണ്ടിരിക്കുന്നതും ഒരു പെണ്ണാണു് എന്നുപോലും ഓര്‍ക്കാതെ അയാള്‍ പിറുപിറുത്തുക്കൊണ്ടിരുന്നു.

ഗാസയില്‍ യുദ്ധം ചെയ്യുന്ന ഇസ്രയേലുകാര്‍ക്കുപോലും പല സ്തീന്‍കാരോടു് ഇത്ര ശത്രുത കാണില്ല എന്നു തോന്നും അയാള്‍ക്കു സുനന്ദ എന്ന പെണ്ണിനോടുള്ള ദേഷ്യം കാണുമ്പോള്‍! ആ ഓഫീസിനുള്ളിലെ യുദ്ധത്തില്‍ സുനന്ദ അയാളുടെ എതിര്‍ ഗ്രൂപ്പിലാണു്. മാത്രമല്ല, ഒരു പെണ്ണു് ഇത്രയും വലിയ ഉത്തരവാദിത്വം ഏറ്റെടുത്തു ചെയ്യുന്നതു് അയാള്‍ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഈ ലോകത്തിലെത്തന്നെ ഒരു വശത്തു നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഇത്രയും നിസ്സാരകാര്യത്തെ ചൊല്ലി ആകുലപ്പെടുന്നല്ലോ എന്നു തോന്നി.

അയാളുടെ ശ്രദ്ധയൊന്നു മാറ്റാനും പിരിമുറക്കം ഒന്നു കുറയ്ക്കാനുംവേണ്ടി ഞാന്‍ ചോദിച്ചു, ”ഇന്നു് എത്രയാ തീയതി എന്നറിയാമോ?” ”ആഗസ്റ്റ് ആറല്ലേ ഇന്നു്?” സംശയഭാവത്തോടെ അയാള്‍ പറഞ്ഞു.”ഇന്നു് ആഗസ്റ്റ് ആറുതന്നെ, ഇന്നത്തെ ദിവസത്തിൻ്റെ പ്രത്യേകത അറിയ്യോ?” ഞാന്‍ വീണ്ടും ചോദിച്ചു.”ഇതെന്താ ക്വിസ് പരിപാടിയോ?” അയഞ്ഞുതുടങ്ങിയ അയാളുടെ മുഖം വീണ്ടും വലിഞ്ഞു മുറുകാന്‍ തുടങ്ങി. ”ക്വിസ് ഒന്നുമല്ല… ഇതുപോലൊരു ആഗസ്റ്റ് ആറിനാണു ഹിരോഷിമയില്‍ ആറ്റംബോംബിട്ടതു്. അന്നു് അനേകം നിരപരാധികള്‍ മരിച്ചു. മരിക്കാതെ രക്ഷപ്പെട്ടവരുടെ കാര്യം മരിച്ചവരെക്കാള്‍ കഷ്ടമായിപ്പോയി! അവരൊക്കെ ഇന്നും ദുരിതം തിന്നു ജീവിക്കുന്നു!”

”ഓ, അതിനിപ്പോള്‍ നമ്മള്‍ എന്തു ചെയ്യാനാ? കുറെയെണ്ണം അങ്ങനെ ചാകട്ടെ. ഒറ്റയടിക്കു കുറെയെണ്ണം ചത്താല്‍ ജനസംഖ്യ അത്രയും കുറയുമല്ലോ. ജനങ്ങള്‍ ഇങ്ങനെ പെരുകിയാല്‍ എല്ലാവര്‍ക്കും തിന്നാനൊള്ളതൊന്നും നാട്ടിലില്ല.”ഉദാസീനഭാവത്തില്‍, ഒരു തമാശ പറയുന്ന ലാഘവത്തോടെ അയാള്‍ അങ്ങനെ പറഞ്ഞപ്പോള്‍ അയാളുടെ തലയിലേക്കു് ഒരു ബോംബു് എറിയുവാനുള്ള ദേഷ്യമുണ്ടായിരുന്നു എൻ്റെയുള്ളില്‍! ”ആ ജനസംഖ്യയില്‍ മോഹനും ഭാര്യയും മൂന്നു കുഞ്ഞുങ്ങളും പെടുമെന്നും ഓര്‍ക്കണം.” അത്രയെങ്കിലും പറയാതിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല.

ഇനിയും അവിടെ ഇരുന്നാല്‍ പന്തികേടാവും എന്നു തോന്നിയിട്ടാവാം പാന്റ്‌സിൻ്റെ പോക്കറ്റില്‍ നിന്നു മൊബൈലെടുത്തു് ആരെയോ വിളിക്കാനെന്ന ഭാവേന അയാള്‍ പുറത്തെ വരാന്തയിലേക്കു പോയി.ഡി.എ. എത്ര ശതമാനം കൂട്ടി, സിനിമാനടികളുടെ രഹസ്യ ജീവിതം പുറത്തുവിടുന്നുണ്ടോ, പീഡനക്കേസിൻ്റെ വിശദാംശങ്ങള്‍ എങ്ങനെ അറിയും ഇതൊക്കെ മാത്രം ഉദ്ദേശിച്ചു പത്രം വായിക്കുന്ന ഒരാള്‍ ഹിരോഷിമയിലെ മനുഷ്യരെക്കുറിച്ചോ ഗാസയിലെ പാവം കുഞ്ഞുങ്ങളെക്കുറിച്ചോ എന്തു് ആവലാതിപ്പെടാന്‍? ഇന്നത്തെ പത്രത്തിലും ഹിരോഷിമയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. അതിലൂടെ വെറുതെ ഒന്നു കണ്ണോടിക്കാന്‍പോലും അയാള്‍ തയ്യാറാകുന്നില്ലല്ലോ!

ഓണാഘോഷക്കമ്മിറ്റി കണ്‍വീനറായി സുനന്ദ എന്ന പെണ്ണിനെ തെരഞ്ഞെടുത്തതാണു് അയാളുടെ പ്രശ്‌നം. മനസ്സില്‍ യുദ്ധം പ്രഖ്യാപിച്ചു നടക്കുകയാണയാള്‍. ഇതുപോലെ യുദ്ധം ചെയ്തും ജയിച്ചും തോറ്റും നമ്മുടെയൊക്കെ മനസ്സുകളില്‍ നിറയെ ചോരപ്പാടുകളാണു്. അങ്ങു ദൂരെ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം. നമുക്കിടയില്‍, ഒന്നിച്ചു ജോലി ചെയ്യുന്നവര്‍ തമ്മില്‍ യുദ്ധം… ഒരു കൂരയ്ക്കുള്ളില്‍ ജീവിക്കുന്നവര്‍ തമ്മില്‍ യുദ്ധം… ഒരേ വയറ്റില്‍ പിറന്നവര്‍ തമ്മില്‍ യുദ്ധം… മനസ്സുകള്‍ തമ്മില്‍ യുദ്ധം… സ്വന്തം മനസ്സിനുള്ളിലും യുദ്ധം!

യുദ്ധത്തിൻ്റെ കാര്യത്തില്‍ നമ്മള്‍ ഇപ്പോഴും യുഗങ്ങള്‍ക്കു പിന്നില്‍ത്തന്നെ. മനുഷ്യന്‍ എവിടെയുണ്ടോ അവിടെ യുദ്ധമുണ്ടു്. പങ്കെടുക്കുന്ന ആളുകള്‍ മാറുന്നു; അവരുടെ വേഷവിധാനങ്ങള്‍ മാറുന്നു; ആയുധമുറകള്‍ മാറുന്നു എന്നേയുള്ളൂ. യുദ്ധം എന്നും എപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണു്. എന്നും നഷ്ടങ്ങള്‍ മാത്രം സമ്മാനിക്കാനേ യുദ്ധങ്ങള്‍ക്കു കഴിയൂ എന്നു മനസ്സിലാക്കാനുള്ള വിവേകംപോലും സര്‍വ്വവിജ്ഞാനകോശങ്ങളെന്നു സ്വയം കരുതുന്ന നമ്മള്‍ ഇതുവരെ നേടിയിട്ടില്ല!

അമ്മ പറയുന്നതുപോലെ, ശത്രു നമ്മുടെ ഉള്ളില്‍തന്നെയാണു്. ആരാണു നമ്മുടെ ശത്രുക്കള്‍? അഹങ്കാരവും വിദ്വേഷവും സ്വാര്‍ത്ഥതയും അസൂയയും ഒക്കെത്തന്നെ. വിവേകം, വിനയം, ഈശ്വരപ്രേമം ഇങ്ങനെയുള്ള സേനയുടെ സഹായത്തോടെ ജീവിതമാകുന്ന യുദ്ധം ചെയ്യണം. ആ യുദ്ധത്തിനൊടുവില്‍ മാത്രമേ യഥാര്‍ത്ഥ ശാന്തിയും സമാധാനവും നമുക്കു ലഭിക്കൂ.

പലപ്പോഴും നമ്മളെക്കാള്‍ ഉയര്‍ന്നവരുമായി, പണക്കാരുമായി കൂട്ടുകൂടുവാനാണു നമ്മള്‍ ശ്രമിക്കുന്നതു്. അതെപ്പോഴും ദുഃഖത്തിനു കാരണമായിത്തീരുന്നു. നമ്മളെക്കാള്‍ കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിക്കുന്ന എത്രയോ ആയിരങ്ങളുണ്ടു്. എന്തുകൊണ്ടു് അവരെക്കുറിച്ചു ചിന്തിക്കുന്നില്ല? അവരുടെ ജീവിതവുമായി തട്ടിച്ചു നോക്കുമ്പോള്‍, നമ്മുടെതു സ്വര്‍ഗ്ഗമാണെന്നു കാണുവാന്‍ സാധിക്കും.

നമ്മളെക്കാള്‍ ഉയര്‍ന്നവരെക്കുറിച്ചു ചിന്തിക്കുമ്പോള്‍ നമ്മള്‍ ഇത്ര പാവങ്ങളാണല്ലോ അവരെപ്പോലെ സമ്പത്തില്ലല്ലോ എന്നു ചിന്തിച്ചു ദുഃഖിക്കേണ്ടി വരുന്നു. എന്തെങ്കിലും ഒരസുഖം വരുമ്പോഴാകട്ടെ, അയ്യോ എനിക്കിത്ര വലിയ അസുഖം വന്നല്ലോ എന്ന ചിന്തയായി. എന്നാല്‍ നമ്മളെക്കാള്‍ എത്രയോ വലിയ അസുഖങ്ങള്‍ വന്നു ദുരിതമനുഭവിക്കുന്നവര്‍ നമുക്കു ചുറ്റുമുണ്ടു് അവരെക്കുറിച്ചു് ആലോചിക്കുമ്പോള്‍ നമ്മുടെതു് വലിയൊരു കഷ്ടപ്പാടായി തോന്നുകയില്ല. ഇങ്ങനെ നമ്മള്‍ മനസ്സിനെ സാന്ത്വനപ്പെടുത്തി ദുഃഖത്തില്‍നിന്നും വിമുക്തി നേടുവാനാണു ശ്രമിക്കേണ്ടതു്. മറിച്ചു ചിന്തിക്കുമ്പോള്‍ നമ്മുടെ ജീവിതം ദുരിതപൂര്‍ണ്ണമായിത്തീരുന്നു.

എന്നാല്‍ സാധാരണക്കാരുടെ ലോകത്തിലേക്കു് ഇറങ്ങിവരുവാന്‍ പലപ്പോഴും നമ്മുടെ മനസ്സു് തയ്യാറാകില്ല. അവരുമായി ദുഃഖം പങ്കുവയ്ക്കാന്‍ സമയം കണ്ടെത്താറില്ല. അവര്‍ക്കു നമ്മളാല്‍ കഴിവതു സേവ ചെയ്യുവാന്‍ സന്നദ്ധരാകാറില്ല. എന്നാല്‍ അതിനു നമ്മള്‍ തയ്യാറാവുകയാണെങ്കില്‍, അതിലൂടെ നാം ആനന്ദത്തിൻ്റെ ലോകത്തിലേക്കുള്ള കവാടം തുറക്കുന്നതിനുള്ള താക്കോല്‍ നേടുകയാണു ചെയ്യുന്നതു്. യഥാര്‍ത്ഥത്തില്‍ ഇതും ഈശ്വരാരാധനതന്നെയാണു്.

സാധുക്കളെ ഹൃദയം തുറന്നു സ്നേഹിക്കുക. അവരുടെ തലത്തിലേക്കു് ഇറങ്ങിച്ചെല്ലുക. അവരെ സ്നേഹിക്കേണ്ടതും അവര്‍ക്കു വേണ്ട സേവനം ചെയ്യേണ്ടതും തൻ്റെ ധര്‍മ്മമായി, ഈശ്വരന്‍ തന്നെ ഏല്പിച്ച കടമയായി കാണുക. ഈ ഒരു മനോഭാവം നമുക്കു വരുമ്പോള്‍, ജീവിതത്തില്‍ സ്വന്തം കാര്യമോര്‍ത്തു ദുഃഖിക്കാന്‍ സമയമില്ലെന്നു കാണുവാന്‍ കഴിയും.

ഭാരതത്തില്‍ എണ്‍പത്തിയഞ്ചുകോടി ജനങ്ങള്‍ ഉള്ളതില്‍ മുപ്പത്തിയഞ്ചു കോടിയും പട്ടിണിയിലാണെന്നാണു കേള്‍ക്കുന്നതു്. എല്ലാവരും ശ്രദ്ധിച്ചു് അനാവശ്യച്ചെലവുകള്‍ ഒഴിവാക്കി, പരസ്പരം സഹായങ്ങള്‍ നല്കി ജീവിക്കുവാന്‍ തയ്യാറായാല്‍ ഇവിടെ ആര്‍ക്കും പട്ടിണി കിടക്കേണ്ടിവരില്ല. എല്ലാവര്‍ക്കും കഴിക്കുവാന്‍ വേണ്ടതു് ഈശ്വരന്‍ നമുക്കു തന്നിട്ടുണ്ടു്. എന്നാല്‍ ചിലര്‍ മറ്റുള്ളവര്‍ക്കുള്ളതു കൂടി സ്വന്തമാക്കിവച്ചിരിക്കുന്നു. ഇതുമൂലം, അവരുടെ സഹോദരങ്ങള്‍ തന്നെയാണു പട്ടിണി കിടന്നു കഷ്ടപ്പെടുന്നതെന്നു് അവരറിയുന്നില്ല.

ഭൗതികമായി, വലിയ സമ്പത്തിലും പ്രതാപത്തിലും കഴിഞ്ഞിരുന്നാല്‍ത്തന്നെയും സാധുക്കളോടു കരുണ കാട്ടുവാനും അവര്‍ക്കുവേണ്ട സഹായം ചെയ്യുവാനും തയ്യാറായില്ല എങ്കില്‍ അവര്‍ ആന്തരികമായി ദരിദ്രരരാണു്. ഈശ്വരൻ്റെ ലോകത്തിലെ ഏറ്റവും വലിയ ദരിദ്രര്‍ അവരാണു്. അതിൻ്റെ ദുരിതങ്ങള്‍, മാനസികമായി അനുഭവിക്കുന്നതില്‍നിന്നും അവര്‍ക്കു രക്ഷപ്പെടുവാനാവില്ല.

സാധുക്കളുടെ ജീവിതപ്പാതയില്‍ വെളിച്ചം വിതറാതെ, ഈശ്വരനു മുന്നില്‍, ദീപം കൊളുത്തുന്നതുകൊണ്ടോ കാണിക്കയര്‍പ്പിക്കുന്നതുകൊണ്ടോ യാതൊരു പ്രയോജനവുമില്ല. അതിനാല്‍ നമ്മള്‍ സാധുക്കളുടെ ലോകത്തിലേക്കു് ഇറങ്ങിച്ചെല്ലണം. സ്നേഹിക്കണം, സേവിക്കണം. ഇതു കൂടാതെ എത്ര ധ്യാനം ചെയ്താലും ധ്യാനത്തിൻ്റെ മധുരം നുകരുവാന്‍ കഴിയുകയില്ല. പരോപകാരമാണു ധ്യാനത്തിനു മാധുര്യം പകരുന്നതു്.

ജോലിയില്ലെന്നു ചിന്തിച്ചു്, മനസ്സു് പുണ്ണാക്കി, ലഹരികള്‍ക്കടിമയാകുന്ന ചില കുഞ്ഞുങ്ങളെ കാണാറുണ്ടു്. ലഹരി കഴിച്ചതു കൊണ്ടു ജോലി കിട്ടില്ല. അതു്, കുടുംബത്തിനു ഒന്നുകൂടി ഭാരം കൂട്ടുകയേയുള്ളൂ. പത്തു സെൻ്റു സ്ഥലമേയുള്ളുവെങ്കില്‍ അതില്‍ കൃഷി ചെയ്യുവാന്‍ നോക്കണം. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടു്, കൃഷി ചെയ്യണോ എന്നും മക്കള്‍ ചിന്തിക്കരുതു്. മറ്റൊന്നിനും സാധിച്ചില്ല എങ്കില്‍, വീട്ടുവളപ്പില്‍ പത്തു വാഴയെങ്കിലും നടുവാന്‍ ശ്രമിക്കുക. ഇങ്ങനെ അദ്ധ്വാനിച്ചു്, നമുക്കും കുടുംബത്തിനും ജീവിക്കാം.

എല്ലാവരും കണ്ണടച്ചു ദേവിയുടെ രൂപം ഉള്ളില്‍ കാണുക. അതിനു കഴിയുന്നില്ലെങ്കില്‍ ദേവി മുന്നില്‍ നില്ക്കുന്നതായി സങ്കല്പിക്കുക. മക്കള്‍ അകവും പുറവും, സഗുണവും നിര്‍ഗ്ഗുണവുമൊന്നും ചിന്തിക്കേണ്ട. മനസ്സു് ഏകാഗ്രതപ്പെടുത്തുവാന്‍ ശ്രമിക്കുക. രൂപം കിട്ടിയില്ലെന്നു വിചാരിച്ചു വിഷമിക്കണ്ട. കണ്ണടച്ചു മക്കള്‍ അമ്മാ അമ്മാ എന്നു വിളിക്കുക. ഇതു കേള്‍ക്കുമ്പോള്‍ പലരും ചോദിക്കാം ഈശ്വരന്‍ ഉള്ളിലില്ലേ എന്നു്. ശരിയാണു് ഈശ്വരന്‍ നമ്മുടെ ഉള്ളിലുണ്ടു്. പക്ഷേ, നമ്മള്‍ ഉള്ളിലല്ല. നമ്മുടെ മനസ്സു് മറ്റു പല വസ്തുക്കളുടെയും പിന്നാലെ ഓടിനടക്കുകയാണു്. ആ മനസ്സിനെ ഉള്ളിലേക്കു തിരിച്ചുകൊണ്ടുവരുന്നതിനുള്ള ഒരു ക്രിയയാണു് ഈ ജപം. ‘അമ്മ’ എന്ന വാക്കിനര്‍ത്ഥം നിത്യമായ പ്രേമമേ, നിത്യമായ കാരുണ്യമേ, നീയെന്നെ നയിക്കൂ എന്നാണു്. ?
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ