വസ്തുവിലല്ല ആനന്ദം; ആനന്ദം നമ്മുടെ ഉള്ളിലാണു്. ഇതു മക്കള്‍ മനസ്സിലാക്കണം. സ്വന്തം സുഖം മാത്രം നോക്കി പോകുന്നവര്‍, അല്പനിമിഷമെങ്കിലും കുടുംബത്തെ കുറിച്ചു ചിന്തിക്കുവാന്‍ ശ്രദ്ധിക്കുക.

ചില മക്കള്‍ രണ്ടു മൂന്നു കുട്ടികളെയും ഒക്കത്തു വച്ചു കരഞ്ഞു കൊണ്ടുവരും. അവരെന്തിനു വിഷമിക്കുന്നു എന്നു ചോദിക്കുമ്പോള്‍ പറയും, ”അമ്മേ, ഞാന്‍ കുട്ടികളെയും കൊണ്ടു മരിക്കാന്‍ വേണ്ടി ഇറങ്ങി തിരിച്ചതാണു്. അപ്പോള്‍ അമ്മയെക്കുറിച്ചു കേട്ടിട്ടു് ആശ്രമത്തിലേക്കു പോന്നു.”

കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ അവര്‍ പറയുന്നു, ”എൻ്റെ ഭര്‍ത്താവു കുടിയനാണു്. ലഹരിക്ക് അടിമയാണു്. മദ്യപാനം കാരണം ജോലിക്കു സമയത്തിനു പോകാതായി. ജോലി നഷ്ടമായി. എന്നിട്ടും കുടി നിര്‍ത്തിയില്ല. അവസാനം പറമ്പും വീടും പണ്ടങ്ങളും എല്ലാം വിറ്റു. ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതായി.”

”ഒരു ചിരിച്ച മുഖം എവിടെയും കാണുവാന്‍ കഴിയുന്നില്ല. സകലരും വെറുത്തു. എവിടെയും അവജ്ഞ നിറഞ്ഞ നോട്ടം മാത്രം. അവസാനം മരണത്തിൻ്റെ ഒരു വഴി മാത്രമേ മുന്നില്‍ തെളിഞ്ഞു കണ്ടുള്ളൂ. അങ്ങനെ ഞാന്‍ കുഞ്ഞുങ്ങളെയും എടുത്തുകൊണ്ടു് ഇറങ്ങിത്തിരിച്ചതാണു്. അവസാനം അമ്മയുടെ മുന്നില്‍ എത്തി.”

അമ്മ പറയുന്നതു്, അവര്‍ കുടിക്കുന്നതു കള്ളും കഞ്ചാവുമല്ല, കണ്ണുനീരും രക്തവുമാണു്. മീന്‍ പിടിക്കാന്‍ വേണ്ടി ചൂണ്ടയിടും. ചൂണ്ടയില്‍ വന്നു കൊത്തുമ്പോള്‍ മീന്‍ കരുതും. ”ഹായ്, ഇന്നത്തേക്കുള്ളതു കിട്ടിപ്പോയി.” പക്ഷേ, താന്‍ മരണത്തിൻ്റെ വായിലാണ് ഇരിക്കുന്നതെന്നു് അതറിയുന്നില്ല. പട്ടി രുചിയോടെ എല്ലിലിട്ടു കടിക്കും. രക്തം കിട്ടുമ്പോള്‍ നക്കി നുണയും. പക്ഷേ, പിന്നെയാണു് അറിയുന്നതു്, സ്വന്തം മോണ കീറി വന്ന രക്തമാണു താന്‍ നുണഞ്ഞതെന്നു്.

അതുപോലെ, മദ്യപിക്കുന്ന മക്കള്‍, ആ അന്തരീക്ഷത്തില്‍ നിന്നും പാടെ മാറിനിന്നിട്ടു്, ഇതിലല്ലല്ലോ ആനന്ദം എന്നറിഞ്ഞു, ശക്തി വീണ്ടെടുക്കുക. തന്നില്‍ത്തന്നെ ആനന്ദം കണ്ടെത്തുന്നവനാണു ധീരന്‍. സിഗററ്റിനോ മദ്യത്തിനോ മക്കള്‍ അടിമയാകരുതു്. അവയ്ക്കടിമയാകുന്നവര്‍ ധീരന്മാരല്ല, ഭീരുക്കളാണു്. അഞ്ചു സിഗററ്റു വലിക്കുന്ന മക്കള്‍ അതു രണ്ടായി കുറയ്ക്കുവാന്‍ ശ്രമിക്കുക. അങ്ങനെ കുറച്ചുകുറച്ചു് ആ സ്വഭാവത്തെത്തന്നെ മാറ്റിയെടുക്കുവാന്‍ നമുക്കു കഴിയും.

മനോനിയന്ത്രണം നേടിയവനാണു യഥാര്‍ത്ഥ ധീരന്‍. മറ്റുള്ളവയെ ചാരിയ ഒരു ജീവിതം നമുക്കു വേണ്ട. നമുക്കു നമ്മില്‍ത്തന്നെ നില്ക്കുവാന്‍ കഴിയണം. നമ്മുടെ ഓരോ ശ്വാസവും മറ്റുള്ളവര്‍ക്കു പ്രയോജനപ്രദമാക്കി മാറ്റുവാന്‍ നമുക്കു സാധിക്കണം. ഈ ഒരു പ്രതിജ്ഞ മക്കളിലുണ്ടാകണം. അതു മാത്രമാണു് അമ്മ ആഗ്രഹിക്കുന്നതു്.

മക്കളേ, ഈശ്വരന്‍ നമ്മെ രക്ഷിക്കുന്ന ആളാണു്. അല്ലാതെ നമ്മള്‍ രക്ഷിക്കേണ്ട ആളല്ല.

നദിക്കു വെള്ളത്തിൻ്റെ ആവശ്യമില്ല. പക്ഷേ ഓടയ്ക്കു നദീജലത്തിൻ്റെ ആവശ്യമുണ്ടു്. എങ്കിലേ ഓട വൃത്തിയാകൂ. നമ്മുടെ മനസ്സു് ഇന്നു മാലിന്യങ്ങള്‍ നിറഞ്ഞ ഓടയാണു്. ഈശ്വരനാകുന്ന നദിയിലെ വെള്ളം കോരി വേണം നമ്മുടെ മനസ്സാകുന്ന ഓട വൃത്തിയാക്കുവാന്‍. മാലിന്യങ്ങള്‍ നിറഞ്ഞ നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുവാനും വിശാലമാക്കാനും അങ്ങനെ എല്ലാവരെയും നിഷ്കാമമായി സ്നേഹിക്കുവാനും സേവിക്കുവാനും കഴിയണെമെങ്കില്‍ നമുക്കു് ഈശ്വരകൃപ കൂടിയേ തീരൂ.

മക്കളേ, ഈ ലോകത്തു നമ്മുടെ പ്രധാന കര്‍ത്തവ്യം സഹജീവികളെ സഹായിക്കുക എന്നതാണു്. ഈശ്വരനു നമ്മുടെ അടുക്കല്‍ നിന്നു് ഒന്നും വേണ്ട. അവിടുന്നു സദാ പൂര്‍ണ്ണനാണു്. ഈശ്വരനു് എന്തെങ്കിലും ആവശ്യമുണ്ടെന്നു കരുതുന്നതു സൂര്യനു മെഴുകുതിരി കാണിച്ചു്, ‘സൂര്യഭഗവാനേ, എൻ്റെ പ്രകാശത്തില്‍ ഭൂമി വലയം ചെയ്തു വാ’ എന്നു പറയും പോലെയേ ഉള്ളൂ.

പാവങ്ങളോടും കഷ്ടപ്പെടുന്നവരോടുമുള്ള കാരുണ്യമാണു് ഈശ്വരനോടുള്ള കടമ. നിസ്സ്വാര്‍ത്ഥമായ ലോകസേവനമാണു് ആത്മാന്വേഷണത്തിൻ്റെ തുടക്കം. പലരും ധ്യാനിക്കുന്നതു്; കണ്ണു് രണ്ടും കാണാതായി മൂന്നാം കണ്ണു തുറക്കുന്നതിനു വേണ്ടിയാണു്. അതൊരിക്കലും ഉണ്ടാകില്ല. ആദ്ധ്യാത്മികതയുടെ പേരും പറഞ്ഞു് ഈ ലോകത്തിനു നേരെ കണ്ണടയ്ക്കാന്‍ പറ്റില്ല. ഒരു പുരോഗതിയും ഉണ്ടാകില്ല. രണ്ടു കണ്ണും തുറന്നിരിക്കവെത്തന്നെ  ഏതിലും ഏകത്വത്തെ ദര്‍ശിക്കുന്നതാണു് ആത്മസാക്ഷാത്കാരം, അഥവാ ആദ്ധ്യാത്മികപൂര്‍ണ്ണത. അതാണു മൂന്നാം കണ്ണു്.

മൊട്ടായിരിക്കുമ്പോള്‍ ഒരു പുഷ്പത്തിൻ്റെ  സൗന്ദര്യവും സൗരഭ്യവും ആര്‍ക്കും അറിയാനോ ആസ്വദിക്കാനോ സാധിക്കുന്നില്ല. എന്നാല്‍ പുഷ്പം വിരിയുമ്പോള്‍ അതിൻ്റെ ഭംഗിയും പരിമളവും ചുറ്റും ആനന്ദം വിതറുന്നു. നമ്മുടെ ഹൃദയം ഇപ്പോള്‍ പൂമൊട്ടു പോലെ  കൂമ്പിയിരിക്കുകയാണു്. ഈശ്വര വിശ്വാസത്തിലൂടെയും പ്രേമത്തിലൂടെയും കാരുണ്യത്തിലൂടെയും മതതത്ത്വങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതിലൂടെയും ഈ ഹൃദയപുഷ്പം വിടരുകയും വികസിക്കുകയും അതിൻ്റെ സുഗന്ധവും സൗന്ദര്യവും ചുറ്റും പരന്നു ലോകത്തിനു മുഴുവന്‍ ഒരനുഗ്രഹമായി തീരുകയും ചെയ്യുന്നു. 

അമ്മ ഇതുവരെ പറഞ്ഞതു മുഴുവന്‍ ടോണിക്കിൻ്റെ ലേബല്‍ മാത്രമാണു്. ലേബല്‍ വായിച്ചതു കൊണ്ടു മാത്രം ‘ടോണിക്ക്’ കഴിച്ചതിൻ്റെ ഫലം കിട്ടില്ല. അതു കഴിച്ചാലേ കിട്ടുകയുള്ളൂ. കടലാസില്‍ തേന്‍ എന്നെഴുതി നക്കിയാല്‍ മധുരം കിട്ടില്ല. ശാസ്ത്രം പഠിച്ചതു കൊണ്ടുമാത്രം അനുഭൂതിയുണ്ടാകില്ല. മതം വാക്കാല്‍ പറയാവുന്നതല്ല. അതു ജീവിത രീതിയാണു്. അതിൻ്റെ സൗന്ദര്യം മതത്തില്‍ ജീവിക്കുന്നവരില്‍ക്കൂടിയാണു പ്രകടമാകുന്നതു്. മതതത്ത്വങ്ങളെ മനനം ചെയ്യണം. ജീവിതത്തില്‍ പകര്‍ത്തണം. അവയെ അനുഭവത്തില്‍ സാക്ഷാത്കരിക്കണം. പരമാത്മാവില്‍ ശരണാഗതിയടഞ്ഞു് ആ പരമ പദത്തെ പ്രാപിക്കാന്‍ ഏവര്‍ക്കും കഴിയട്ടെ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം.    

സ്വാര്‍ത്ഥതയാണു ഇന്നു ലോകത്തെ ഭരിക്കുന്നതു്. സ്വാര്‍ത്ഥതയ്ക്കു പിന്നിലാണു ലോകത്തിൻ്റെ സ്നേഹം. അമ്മയുടെ മക്കള്‍ ഓരോരുത്തരും, ചൊല്ലുന്ന മന്ത്രത്തിൻ്റെ അര്‍ത്ഥം ഉള്‍ക്കൊണ്ടു ജീവിക്കാന്‍ തയ്യാറായതുകൊണ്ടു സമൂഹത്തിനു പ്രയോജനപ്രദമായ എത്രയോ നല്ല കാര്യങ്ങള്‍ നിസ്സ്വാര്‍ത്ഥമായി ചെയ്യുവാന്‍ കഴിയുന്നു.

ഒരു കുടുംബത്തിലെ മക്കളെല്ലാവരും കൂടി അച്ഛനോടു പറഞ്ഞു, ”അച്ഛാ, അച്ഛനെ ഞങ്ങളെല്ലാവരും കൂടി നോക്കാം. അച്ഛന്‍ വീടും സ്വത്തുമൊക്കെ ഞങ്ങളുടെ പേരില്‍ എഴുതിത്തരൂ”. മക്കളുടെ പുന്നാരവര്‍ത്തമാനം കേട്ടു് ആ പിതാവു് ഉള്ളതെല്ലാം മക്കളുടെ പേരില്‍ എഴുതിക്കൊടുത്തു. ഈരണ്ടു മാസം ഓരോ മകൻ്റെയും കൂടെ താമസിക്കാം എന്നാണു് ആ സാധു വിചാരിച്ചതു്. വീതം വയ്പ്പു് എല്ലാം കഴിഞ്ഞു് ഒരു മകൻ്റെ കൂടെ ഒരാഴ്ച താമസിച്ചു. അപ്പോഴേക്കും മകൻ്റെയും മരുമകളുടെയും ഭാവം മാറാന്‍ തുടങ്ങി.

അവിടെനിന്നും അടുത്ത മകൻ്റെ വീട്ടില്‍ എത്തി. അവിടെ അഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്കും താമസിക്കാന്‍ പറ്റാത്ത സ്ഥിതിയായി. മരുമകളുടെ കുത്തിക്കുത്തിയുള്ള വര്‍ത്തമാനം ആ വൃദ്ധനു സഹിക്കുവാനായില്ല. കരയാന്‍ മാത്രമേ അദ്ദേഹത്തിനു സമയമുണ്ടായിരുന്നുള്ളൂ. അവസാനം അദ്ദേഹം ഒരാശ്രമത്തില്‍ അഭയം തേടി. ആ സാധുവിൻ്റെ കഥ കേട്ടു് ആ ആശ്രമത്തിലെ ഗുരു ചിലതെല്ലാം ഉപദേശിച്ചു.

ഒരു മാസം കഴിഞ്ഞപ്പോള്‍, ഈ അച്ഛന്‍ ഒരു പെട്ടിയും എടുത്തുകൊണ്ടു മക്കളുടെ വീട്ടിലെത്തി. പെട്ടി കണ്ടപ്പോള്‍ അതിലെന്താണെന്നറിയാന്‍ മക്കള്‍ക്കെല്ലാം ആകാംക്ഷ. അവരുടെ നിര്‍ബ്ബന്ധം കൂടിയപ്പോള്‍ അച്ഛന്‍ പറഞ്ഞു, ”കുടുംബത്തില്‍ നിന്നുള്ള ഓഹരി കിട്ടിയതില്‍ കുറച്ചു ഞാന്‍, സ്വര്‍ണ്ണമാക്കി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അതാണിതു്. പക്ഷേ, ഇതു ഞാന്‍ മരിക്കുന്നതുവരെ ആര്‍ക്കും കൊടുക്കില്ല. എൻ്റെ മരണശേഷം, ആര്‍ക്കും എടുക്കാം.”

ഇത്രയും കേട്ടതോടെ മക്കളുടെ ഭാവം മാറി. അവര്‍ക്കു തങ്ങളുടെ പിതാവിനോടുള്ള സ്നേഹം പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ”അച്ഛാ, എൻ്റെ വീട്ടില്‍ വന്നു താമസിക്കണം,” ”അച്ഛാ, എൻ്റെ വീട്ടില്‍ വരണം.” മക്കളും മരുമക്കളും ചേര്‍ന്നു നിര്‍ബ്ബന്ധിക്കാന്‍ തുടങ്ങി. ഓരോരുത്തരും അച്ഛനെ കൂടുതല്‍ കൂടുതല്‍ സത്കരിക്കാന്‍ തുടങ്ങി.

അങ്ങനെയിരിക്കെ, ആ വൃദ്ധന്‍ മരിച്ചു. സംസ്‌കാരമൊക്കെ കഴിഞ്ഞു. മക്കളെല്ലാവരും കൂടി അവര്‍ നോക്കി വച്ചിരുന്ന പെട്ടി തുറന്നു നോക്കി. ആവേശത്തോടു കൂടി, അതിൻ്റെ അടപ്പു തുറന്നു. അതില്‍ നിറയെ വെറും കല്ലുകള്‍! മക്കളേ, ലോകത്തിൻ്റെ സ്നേഹം ഇതാണു്. അതു പ്രതീക്ഷിച്ചു നമ്മള്‍ ജീവിച്ചാല്‍, ദുഃഖിക്കാനേ നേരമുണ്ടാവുകയുള്ളൂ.

മക്കളേ, നിങ്ങളുടെയൊക്കെ പ്രയത്‌നമാണു് എല്ലാ വിജയത്തിനും ആധാരം. എല്ലാവരും എൻ്റെ മക്കളാണു്. അതു മാത്രമാണു് അമ്മയുടെ സ്വത്തു്. അമ്മയ്ക്കായിട്ടൊന്നുമില്ല. ഇന്നു കാണുന്നതെല്ലാം, മക്കളുടെ ത്യാഗമാണു്. അതിനാല്‍, ഒരു കാര്യം മക്കള്‍ പ്രത്യേകം ഓര്‍ക്കണം. മനസ്സിനകത്തു്, സ്വാര്‍ത്ഥതയുടെ ഒരു കരടെങ്കിലും കടന്നു കൂടിയാല്‍, ഏതു രീതിയിലും മക്കളതു മാറ്റണം. ഒരു ചെറിയ തീപ്പൊരി മതി, വലിയ കാടിനെയും ചാരമാക്കാന്‍ പോന്ന കാട്ടുതീയായി മാറാന്‍. അതുപോലെയാണു സ്വാര്‍ത്ഥത. അതല്പം മതി നമ്മുടെ ശാന്തി മുഴുക്കെയും അപഹരിക്കാന്‍.

മക്കളേ, നമ്മുടെ കൊച്ചു കുട്ടികള്‍ക്കാണു നാം ആദ്ധ്യാത്മിക തത്ത്വം ആദ്യം പകര്‍ന്നു കൊടുക്കേണ്ടതു്. വിദേശ രാജ്യങ്ങളിലെ കുട്ടികള്‍ പലരും തോക്കും കൊണ്ടാണു സ്‌കൂളില്‍ പോകുന്നതെന്നു് അമ്മ കേട്ടിട്ടുണ്ടു്. പലപ്പോഴും മറ്റുള്ളവരെ ഒരു കാരണവുമില്ലാതെ വെടിവച്ചു കൊല്ലാന്‍ അവര്‍ക്കു് ഒരു മടിയും ഇല്ലത്രേ! അവരുടെതു് ഒരു മൃഗമനസ്സായി തീര്‍ന്നിരിക്കുന്നു.

പിഞ്ചുകുഞ്ഞുങ്ങള്‍ എന്തുകൊണ്ടാണിങ്ങനെ ക്രൂരമനസ്സുകളായി തീരുന്നതെന്നു നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? കുട്ടികള്‍ക്കു ബാല്യത്തില്‍ തന്നെ നല്ല സംസ്‌കാരം പകര്‍ന്നു കൊടുക്കാത്തതു കൊണ്ടാണു് ഇങ്ങനെ സംഭവിക്കുന്നതു്. ഈ കുഞ്ഞുങ്ങള്‍ക്കു മാതാപിതാക്കളുടെ സ്നേഹം കിട്ടിയിട്ടില്ല. ആരും ഗുണ ദോഷിച്ചിട്ടില്ല.

പല കുട്ടികളും അമ്മയോടു വന്നു പറയാറുണ്ടു്, ”ഞങ്ങള്‍ പെറ്റമ്മയില്‍ നിന്നു സ്നേഹമെന്തെന്ന് അറിഞ്ഞിട്ടില്ല. എങ്ങനെ പെരുമാറണമെന്നു ഞങ്ങളെ ആരും പഠിപ്പിച്ചിട്ടുമില്ല. ഡാഡിയും മമ്മിയും ഞങ്ങളുടെ മുന്നില്‍ വച്ചു വഴക്കിടുന്നതാണു ഞങ്ങള്‍ നിത്യവും കാണുന്നതു്. ഇതു കണ്ടു കണ്ടു ലോകത്തോടു തന്നെ വെറുപ്പു തോന്നിത്തുടങ്ങി. മാത്രമല്ല, അനുസരണക്കേടും സ്വാര്‍ത്ഥതയും ഞങ്ങളില്‍ വളര്‍ന്നു വരുന്നു”.

കുട്ടികള്‍ക്കു ക്ഷമയുടെയും സ്നേഹത്തിൻ്റെയും ആദ്യപാഠങ്ങള്‍ മാതാപിതാക്കളില്‍ നിന്നാണു കിട്ടേണ്ടതു്. ആ മാതാപിതാക്കള്‍ തന്നെ മറിച്ചു പെരുമാറിയാല്‍ എന്തു ചെയ്യും? കുഞ്ഞുങ്ങളോടു സ്നേഹവും വാത്സല്യവും മാതാപിതാക്കള്‍ കാണിക്കണം. ഇതു മക്കളോടുള്ള അമ്മയുടെ അഭ്യര്‍ത്ഥനയാണു്.

ആരും നോക്കാനില്ലാതെ തൊട്ടിലില്‍ തന്നെ കുട്ടികളെ കിടത്തരുതു്. അവരെ മാറോടണച്ചു്, മുലപ്പാലൂട്ടി വളര്‍ത്തണം. കുട്ടികളുടെ സ്വഭാവ രൂപവത്കരണം നടക്കുന്ന ആദ്യകാലങ്ങളില്‍ തന്നെ ആദ്ധ്യാത്മിക തത്ത്വങ്ങളും മറ്റു നല്ല കാര്യങ്ങളും അവര്‍ക്കു പറഞ്ഞു കൊടുക്കണം. കുട്ടികളുടെ മുന്നില്‍ വച്ചു മാതാപിതാക്കള്‍ പരസ്പരം വഴക്കടിക്കരുതു്. അങ്ങനെ ചെയ്താല്‍ കുട്ടികള്‍ക്കു് എങ്ങനെ ക്ഷമയും സ്നേഹവും ഉള്‍ക്കൊണ്ടു വളരാന്‍ കഴിയും?

ഇളം പോച്ചപ്പുറത്തു കൂടി നടന്നാല്‍ വളരെ വേഗം വഴിയുണ്ടാകും. പാറപ്പുറത്തു കൂടി എത്ര നടന്നാലും വഴി വരില്ല. ചെറുപ്പത്തിലേ കുട്ടികള്‍ക്കു നല്ല കാര്യങ്ങള്‍ പറഞ്ഞു കൊടുക്കണം. എന്നാല്‍ എളുപ്പം സ്വഭാവത്തില്‍ മാറ്റം വരുത്താം; അവര്‍ വളര്‍ന്നു കഴിഞ്ഞാല്‍ പിന്നെ പ്രയാസമാണു്. കുട്ടികള്‍ക്കു സ്നേഹവും വാത്സല്യവും പരിരക്ഷയും ആവശ്യമാണു്. എന്നാല്‍ അതോടൊപ്പം ശരിയായ ശിക്ഷണവും നല്കണം. ഈശ്വരവിശ്വാസം അവരില്‍ വളര്‍ത്തണം. സമസ്ത ജീവരാശിയെയും സ്നേഹിക്കാനും സേവിക്കാനും പഠിപ്പിക്കണം. മതതത്ത്വങ്ങള്‍ ബാല്യത്തില്‍ തന്നെ പഠിപ്പിക്കുന്നതിലൂടെ മാത്രമേ ഇതു സാദ്ധ്യമാകൂ.

നമ്മുടെ രാജ്യത്തു നൂറുകോടി ജനങ്ങളുണ്ടു് എന്നു പറയുന്നു. അതിൻ്റെ കാല്‍ഭാഗം ആളുകള്‍ക്കേ വേണ്ടത്ര സാമ്പത്തികമുള്ളൂ. ബാക്കി പകുതിയും കൃഷിക്കാരാണുള്ളതു്. ബാക്കി ദരിദ്രരാണു്. സത്യത്തില്‍ നമ്മുടെ രാജ്യത്തില്‍ ദാരിദ്ര്യം ഉണ്ടാകേണ്ട കാര്യമില്ല. മക്കളെപ്പോലുള്ളവര്‍ ശ്രമിച്ചാല്‍ ഇന്നുള്ള അവസ്ഥ മാറ്റാന്‍ സാധിക്കും.

നമുക്കറിയാം നമ്മുടെ ആശ്രമത്തിൻ്റെ വളര്‍ച്ചയില്‍ ഒന്നും ആരോടും ചോദിച്ചു വാങ്ങിച്ചതോ പിരിച്ചതോ അല്ല. മക്കള്‍ ഓരോരുത്തരുടെയും പ്രയത്‌നമാണു്. അതൊന്നു മാത്രമാണു നമ്മുടെ ഈ സേവനത്തിനു മാര്‍ഗ്ഗം തെളിച്ചതു്. മക്കളെപ്പോലുള്ളവരും ഇവിടുത്തെ അന്തേവാസികളും ദിവസം ഇരുപത്തിരണ്ടു മണിക്കൂര്‍ വരെ ജോലി ചെയ്തു. ശമ്പളം വാങ്ങാതെ യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ ജോലിചെയ്തു. വസ്ത്രം രണ്ടു ജോടി മാത്രമായി ചുരുക്കിയും മൂന്നു നേരത്തെ ആഹാരം രണ്ടു നേരമാക്കി കുറച്ചു കൊണ്ടും നീങ്ങി.

അങ്ങനെ മിച്ചം വച്ച പണം ലോക സേവനത്തിനു വേണ്ടി സമര്‍പ്പിച്ചു. ഗൃഹസ്ഥാശ്രമി മക്കള്‍ അവരാല്‍ കഴിയുന്ന സേവനം ചെയ്തു സഹായിക്കുന്നു. ദാരിദ്ര്യം കാരണമല്ല മറ്റുള്ളവരോടുള്ള കാരുണ്യം മൂലം പത്തു സാരി വാങ്ങിയിരുന്നവര്‍ എട്ടു സാരിയാക്കി. മദ്യപിച്ചിരുന്ന മക്കള്‍ ആ ശീലം മാറ്റി. സിഗററ്റു വലിച്ചിരുന്ന മക്കള്‍ അതുപേക്ഷിച്ചു. അവരുടെയൊക്കെ ത്യാഗത്തിൻ്റെ ഫലമായിട്ടാണു നമുക്കിത്രയും സേവനം ചെയ്യുവാന്‍ കഴിയുന്നതു്.

അതുപോലെ, എല്ലാ മക്കളും വിചാരിച്ചാല്‍, നമുക്കു തീര്‍ച്ചയായും ദാരിദ്ര്യം പൂര്‍ണ്ണമായിട്ടല്ലെങ്കിലും കുറച്ചെങ്കിലും മാറ്റാൻ കഴിയും. സമുദ്രത്തില്‍ നിന്നും ഒരു തുള്ളി വെള്ളം കരയിലേക്കൊഴിച്ചാല്‍, വല്ല വ്യത്യാസവും വരുമോ എന്നു ചോദിക്കും. തീര്‍ച്ചയായും വ്യത്യാസം വരും. കാരണം, ആ ഒരു തുള്ളി അവിടെ കുറയുന്നുണ്ടല്ലോ? അതുപോലുള്ള ഒരു വ്യത്യാസം നമുക്കും സാധിക്കും. അങ്ങനെ ഓരോരുത്തരും വിചാരിച്ചാല്‍, ഈ വ്യത്യാസം സമൂഹത്തില്‍ തീര്‍ച്ചയായും കാണുവാന്‍ കഴിയും. ഈ ഒരു മനോഭാവമാണു മക്കള്‍ വളര്‍ത്തിയെടുക്കേണ്ടതു്.