(സാമ്പത്തിക ക്ലേശങ്ങള്‍ അനുഭവിക്കുന്ന ഭവനരഹിതര്‍ക്ക്‌ മഠം ഏര്‍പ്പെടുത്തിയിട്ടുള്ള ഭവനദാന പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൻ്റെയും അമൃതാ ചാരിറ്റബിള്‍ ഹോസ്പ്പിറ്റലിൻ്റെയും ഉത്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട്‌ അമ്മയുടെ തിരു അവതാരദിനത്തില്‍ ചീഫ്‌ ഇലക്ഷന്‍ കമ്മീഷണര്‍ ശ്രീ ടി.എന്‍.ശേഷന്‍ നടത്തിയ പ്രഭാഷണത്തിൻ്റെ ആദ്യഭാഗം.)

പരമ വാത്സല്യത്തിൻ്റെ സ്വരൂപമായ അമ്മേ, ഇവിടെ കൂടിയിരിക്കുന്ന അമ്മയുടെ മക്കളേ, അമ്മയെ കാണുമ്പോള്‍, ദിവസേന രാവിലെ തിരുപ്പതിയില്‍ ചൊല്ലുന്ന ശ്ലോകത്തിൻ്റെ ഒരംശമാണ്‌ ഓര്‍മ്മയില്‍ വരുന്നത്‌. “വാത്സല്യാദി ഗുണോജ്ജ്വലാം ഭഗവതീം വന്ദേ ജഗന്മാതരം.”

ശ്രീ ടി.എന്‍.ശേഷന്‍ (ചീഫ്‌ ഇലക്ഷന്‍ കമ്മീഷണര്‍ – 1996)

അമ്മയുടെ പിറന്നാളായ ഇന്ന്‌, സൗജന്യ ആശുപത്രിയുടെയും, ദേശത്തിലെ പാവപ്പെട്ട മക്കള്‍ക്കു വേണ്ടി നിര്‍മ്മിയ്ക്കുവാന്‍ പോകുന്ന 25,000 വീടുകളിലെ ആദ്യത്തെ 5000 വീടുകളുടെ നിര്‍മ്മാണ പദ്ധതിയുടെയും ഉദ്ഘാടനം നടക്കുകയാണ്‌. നമുക്കെല്ലാവര്‍ക്കും ഇതില്‍ ആഹ്ളാദിയ്ക്കുവാന്‍ അവസരം ഉണ്ട്‌. ഈ കാര്യങ്ങളെക്കുറിച്ച്‌ വലിയ പ്രഭാഷണങ്ങള്‍ നടത്തേണ്ട ആവശ്യമില്ല. കാരണം, ഇതെല്ലാം ഒരേ ഒരു കാര്യത്തിൻ്റെ വിവിധ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാവുന്നവ മാത്രമാണ്‌. എന്താണത്‌? വാത്സല്യം.

അമ്മയുടെ വാത്സല്യം, അതിരുകളില്ലാത്ത അമ്മയുടെ വാത്സല്യം. അത്‌ നമ്മളിവിടെ നേരില്‍ കണ്ടുകൊണ്ടിരിയ്ക്കുന്നു. രാവിലെ എട്ടു മണിയ്ക്കു തുടങ്ങിയ ദര്‍ശനം വൈകുന്നേരം അഞ്ചു മണികഴിഞ്ഞിട്ടും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ആ വാത്സല്യത്തിൻ്റെ ചില കണികകള്‍ മാത്രമാണ്‌ ഈ സൗജന്യ ആശുപത്രി, സാധുക്കള്‍ക്കുള്ള ഭവനദാനം, മരണത്തെ കാത്തു കഴിയുന്ന ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ഹോസ്‌പിസ്‌ തുടങ്ങിയവ; ഈ മാത്യ വാത്സല്യത്തിൻ്റെ ഉദാഹരണങ്ങളായി ഇനിയും പല കാര്യങ്ങളും പറയുവാന്‍ കഴിയും.

ഇന്നു രാവിലെ അമ്മ അനുഗ്രഹ പ്രഭാഷണം നടത്തുന്ന സമയം, ഇവിടെ വന്നു ചേരുവാനുള്ള ഭാഗ്യം എനിയ്ക്കുണ്ടായില്ല. അതിനവസരം ലഭിച്ച നിങ്ങള്‍ ഭാഗ്യവാന്മാര്‍ തന്നെ. അതിനെ കുറിച്ച്‌ രണ്ടു വാക്ക്‌ പറഞ്ഞതിനു ശേഷം, ഉദ്ഘാടന കാര്യങ്ങളിലേക്കു കടക്കാം. നമ്മുടെ ദേശത്തെ കുറിച്ച്‌ ആലോചിക്കുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നത്‌, വിഷ്ണു പുരാണത്തില്‍ എഴുതിയിരിക്കുന്നതാണ്‌.

“ഉത്തരം യത് സമുദ്രസ്യ ഹിമാദ്രേശ്ചൈവ ദക്ഷിണം
വര്‍ഷം തത്‌ ഭാരതം നാമ ഭാരതീ യത്ര സന്തതി” ഇതാണ്‌ ഭാരതവര്‍ഷം!

ഇന്നു നിങ്ങള്‍ വിശ്വസിക്കുന്ന മതം ഹിന്ദുമതമായി കൊള്ളട്ടെ, വെള്ളിയാഴ്ച പള്ളിയില്‍ പോകുന്നതില്‍ വിശ്വസിക്കുന്ന ഒരു മതമായി കൊള്ളട്ടെ, ഞായറാഴ്ച പള്ളിയില്‍ പോകുന്നതില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ഒരു മതമായിരിക്കട്ടെ, ഏതുമാകട്ടെ, നിങ്ങള്‍ ഏതു മതത്തില്‍ വിശ്വസിച്ചാലും അതിപുരാതനകാലം മുതല്‍ നമ്മുടെ അടിസ്ഥാനമായ ശാസ്ത്രങ്ങള്‍ പറയുന്നു, ഏകം സത്‌ വിപ്രാ ബഹുധാ വദന്തി. സത്യം ഒന്നേ ഒന്നു മാത്രം. അറിവുളവര്‍ വിവിധ രീതികളില്‍ പറയുന്നു. പക്ഷേ ആരൊക്കെ ഏതു ഭാഷയിലും പറയട്ടെ, തിങ്കളാഴ്ചയോ, വെള്ളിയാഴ്ചയോ, ഞായറാഴ്ചയോ ഭഗവാനോടു പറയട്ടെ, അടിസ്ഥാനമായ സത്യം ഒന്നു മാത്രം; സനാതനധര്‍മ്മം ഈ ഒരു സത്യത്തെ കുറിച്ച്‌ മാത്രമാണ്‌ പറയുന്നത്‌.

ആ ഒരു ധര്‍മ്മത്തിൻ്റെ അടിത്തറയിലാണ്‌ ഈ ദേശം ആയിരത്താണ്ടുകളായി വളര്‍ന്നു വന്നിരിക്കുന്നത്‌. പക്ഷേ, അതിനിടയില്‍ എവിടെയോ, ഒരു സ്ഥലത്ത്‌, ആരുടേയോ കുറ്റം കൊണ്ട്‌, ധര്‍മ്മാചരണത്തില്‍ അല്‍പ്പം പിശക്‌ വന്നു. അത്‌ എവിടെ ഏര്‍പ്പെട്ടു? എന്തു കൊണ്ട്‌ ഏര്‍പ്പെട്ടു? ആരുടെ ധാര്‍ഷ്ട്യം കൊണ്ട്‌ ഏര്‍പ്പെട്ടു? എന്നും മറ്റും ആലോചന ചെയ്യുന്നതു കൊണ്ട്‌ ആര്‍ക്കും ഒരു പ്രയോജനവും ലഭിക്കുവാന്‍ പോകുന്നില്ല. പകരം ധര്‍മ്മത്തില്‍ നിന്നും വ്യതിചലിക്കാതെ ജീവിക്കുവാനാണ്‌ നാം ശ്രമം ചെയ്യേണ്ടത്‌.

ഞാന്‍ എല്ലാവരോടും.ഒരു വെല്ലുവിളി നടത്തുകയാണ്‌. അതെന്താണെന്നല്ലേ, ജാതിയുടെ പേരിലും, മതത്തിൻ്റെ പേരിലും, ഭാഷയുടെ പേരിലും, മനുഷ്യനെ പിരിച്ചു പിരിച്ചു നിര്‍ത്താതെ ധര്‍മ്മത്തിൻ്റെ അടിസ്ഥാനത്തില്‍ ജീവിതം നയിക്കുവാന്‍ നിങ്ങള്‍ തയ്യാറുണ്ടോ? അമ്മയുടെ വാത്സല്യത്തിന്‌ അര്‍ഹരായിരിക്കണമെങ്കില്‍ ഇതാവശ്യമാണ്‌. ധര്‍മ്മത്തെ
അടിസ്ഥാനമാക്കി ജീവിതം നയിക്കേണ്ടതാവശ്യമാണ്‌.

ഭഗവദ്‌ ഗീതയില്‍ പറഞ്ഞിരിക്കുന്നു
“യദാ യദാഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധുനാം വിനാശായ ച ദുഷ്കൃതാം
ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേയുഗേ”

“എവിടെയെങ്കിലും എപ്പോഴെങ്കിലും ധര്‍മ്മത്തിനു വിരോധമായി ഒരു നിലവന്നാല്‍, ആ സമയത്ത്‌ ഞാന്‍ എന്നെത്തന്നെ ആവിര്‍ഭവിപ്പിച്ച്‌, നിങ്ങളുടെ കൂടെ വരും” എന്നാണ്‌ ഭഗവാന്‍ പറഞ്ഞത്‌. ഇത്‌ പുസ്തകത്തിൻ്റെ താളുകളില്‍ മാത്രം ഒതുങ്ങുന്ന സത്യമല്ല. ഇതാ ഇവിടെ അമൃതപുൂരിയില്‍ കണ്ണിനു നേരെ നാം ആ സത്യത്തെ കാണുന്നു.

ഞാന്‍ ഹിന്ദുവാണ്‌, ഞാന്‍ മുസ്ലീമാണ്‌, ഞാന്‍ കൃസ്ത്യാനിയാണ്‌, ഞാന്‍ സിക്കാണ്‌, ഞാന്‍ ജൈനനാണ്‌. നമ്മള്‍ എന്തുമായിക്കൊള്ളട്ടെ, ഭഗവാൻ്റെ അടുത്ത്‌ ഏതു ഭാഷയില്‍, സംസാരിച്ചാലും നമുക്കെന്താണ്‌ കുഴപ്പം? ആഴ്ചയില്‍ ഏതു ദിവസം വേണമെങ്കിലും നിങ്ങള്‍ നിങ്ങളുടെ ഭഗവാൻ്റെ അടുത്തേയ്ക്ക്‌ പൊയ്ക്കൊള്ളു, ഏതു ഭാഷയില്‍ വേണമെങ്കിലും സംസാരിച്ചു കൊള്ളു, പക്ഷേ നമ്മുടെ ഭഗവാനുണ്ടല്ലോ, അയാള്‍ക്ക്‌ ഭാഷയുമില്ല, മതവുമില്ല– ഉള്ളത്‌ ധര്‍മ്മം ഒന്നു മാത്രം.

ഇന്ന്‌ ഈ ദേശത്തില്‍ ആകപ്പാടെ കാണുന്നതെന്താണ്‌? രാവിലെ എഴുന്നേറ്റ്‌ ദിനപ്പ്രതം തുറന്നു നോക്കുന്ന നേരത്ത്‌ എന്താണ്‌ കണ്ണില്‍ പതിയുന്നത്‌? ധര്‍മ്മത്തിൻ്റെ നഷ്ടമല്ലാതെ മറ്റൊന്നും കാണുവാനില്ല. ഇന്ന്‌ ഇന്ത്യ ധര്‍മ്മം ഇല്ലാതാകുന്ന ഒരു ദേശമായി മാറിക്കൊണ്ടിരിക്കുകയാണ്‌. വ്യാസമുനി പറഞ്ഞ ഒരു സത്യം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? മനുഷ്യനും മൃഗത്തിനും തമ്മില്‍ എന്താണ്‌ വ്യത്യാസം? ആകപ്പാടെയുള്ള ഒരു വൃത്യാസം- ”ധര്‍മ്മേണ ഹീനാഃ പശുഭി സമാനാഃ”

ധര്‍മ്മമില്ലാത്ത മനുഷ്യന്‍ മൃഗത്തിനു തുല്ല്യമാണ്‌. ഏതു ശരി, ഏതു തെറ്റ്‌ എന്ന്‌ തിരിച്ചറിയുവാനുള്ള കഴിവ്‌ മനുഷ്യനു മാത്രമേയുള്ളു. എന്നാല്‍, ഇതിനു ശക്തിയില്ലാതെ, ധൈര്യമില്ലാതെ, അതിനുള്ള വഴിയറിയാതെ അലഞ്ഞു കൊണ്ടിരിക്കുന്ന നമ്മള്‍ എല്ലാവരും ശരിയായ വഴിയറിയുന്നതിനു വേണ്ടി, ശക്തി നേടുന്നതിനു വേണ്ടി, വാത്സല്ല്യത്തിൻ്റെ പ്രവാഹിനിയായ അമ്മയുടെ മുന്നില്‍ വന്നു ചേര്‍ന്നിരിക്കുന്നു.

ടി.എന്‍.ശേഷന്‍ (തുടരും…….)

യുവാവ് : അമ്മയെ ഒന്നു നമസ്‌കരിച്ചാൽ മതി. എൻ്റെ എല്ലാ അസ്വസ്ഥതകളും നീങ്ങും. എനിക്കതനുഭവമാണ്. എന്നാൽ എന്നെ വിഷമിപ്പിക്കുന്ന പ്രശ്‌നം അതല്ല. ഇനി ഞാൻ നാട്ടിൽ നിന്നാൽ കൂട്ടുകാർ എന്നെ വിടില്ല. അതുകൊണ്ടു രണ്ടുമൂന്നുദിവസം എനിക്കു് ഇവിടെനിന്നാൽക്കൊള്ളാമെന്നുണ്ട്. പക്ഷേ അമ്മയോടു് ചോദിക്കുവാനുള്ള ധൈര്യമെനിക്കില്ല. പെറ്റമ്മയെക്കാൾ എനിക്കു സ്നേഹം വാരിച്ചൊരിഞ്ഞു തന്ന എൻ്റെ അമ്മയുടെ മുന്നിൽ ഞാൻ വീണ്ടും തെറ്റുകാരനായിപ്പോയല്ലോ എന്നോർക്കുമ്പോൾ ആകെത്തളരുന്നു.

യുവാവിൻ്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. ആ യുവാവിനെ ആശ്വസിപ്പിക്കുവാൻ തക്ക വാക്കുകൾ ബ്രഹ്മചാരിയുടെ കൈവശമുണ്ടായിരുന്നില്ല. എന്നാൽ നിറഞ്ഞ ഹൃദയഭാരവും പേറിനില്ക്കുന്ന ആ മകൻ്റെ ഉൾത്തുടിപ്പു് അറിയാവുന്ന ഒരാൾ അവിടെയുണ്ടായിരുന്നു. ഭക്തർക്കു കിടക്കുവാനുള്ള സ്ഥലം കാട്ടിക്കൊടുത്തിട്ടു് അമ്മ ആ യുവാവിൻ്റെ സമീപത്തേക്കു വന്നു.

അദ്ദേഹം പെട്ടന്നെഴുന്നേറ്റു തൊഴുകൈകളോടെ വണങ്ങിനിന്നു. അമ്മ വാത്സല്യത്തോടെ ആ യുവാവിൻ്റെ ഇരുകരങ്ങളും ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു. “മോൻ ഇത്ര ദുർബ്ബലനാണോ?” (യുവാവിൻ്റെ കവിൾത്തടങ്ങളിലൂടെ കണ്ണുനീർ അടർന്നുവീണു.. കണ്ണുനീർ തുടച്ചുകൊണ്ടു് അമ്മ പറഞ്ഞു.)

“മോൻ വിഷമിക്കാതെ. കഴിഞ്ഞതിനെക്കുറിച്ചോർത്തു് എന്തിനു് ദുഃഖിക്കണം? ഇനി അവരു വിളിച്ചാൽ പോകാതിരുന്നാൽ മതി.”
“മോനേ, ഒരു ക്ഷേത്രത്തിലും ഒരു കള്ളുഷാപ്പിലും ഓരോ തത്തയെ വളർത്തി. ക്ഷേത്രത്തിലെ തത്ത വേദമന്ത്രങ്ങൾ ഉരുവിടുമ്പോൾ
ഷാപ്പിലെ തത്ത അസഭ്യവാക്കുകൾ പറയും, സംസർഗ്ഗം അനുസരിച്ചിരിക്കും സ്വഭാവം. മുറിയിൽ ടെലിവിഷൻ ഓൺ ചെയ്തുവച്ചിട്ടു് അവിടെയിരുന്നാൽ എത്രയായാലും നോക്കിപ്പോകും. കാണാതിരിക്കണമെങ്കിൽ ഒന്നുകിൽ അതു നിർത്തണം. അല്ലെങ്കിൽ അടുത്ത മുറിയിൽപ്പോയി ഇരിക്കണം.”

“ചീത്ത ആളുകളുമായി സഹകരിച്ചാൽ അറിയാതെ
നമ്മളെയും ആ വാസന പിടികൂടും. അതുകൊണ്ടു്, അങ്ങനെയുള്ള
ആൾക്കാരുമൊത്തു സഹകരിക്കാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം. മനസ്സിനെന്തെങ്കിലും വിഷമമുണ്ടായാൽ മോനു് അമ്മയുടെ അടുത്തുവരാമല്ലോ. മോനു് അമ്മയുണ്ടല്ലോ. കുറച്ചു ദിവസം മോനിവിടെ താമസിക്ക്. ലൈബ്രറിയിൽനിന്നു പുസ്തകങ്ങൾ എടുത്തു വായിക്കുകയും ചെയ്യാം.”

(ബ്രഹ്മചാരിയോട്) ഈ മോനു വടക്കേവീടിൻ്റെ മുകളിലത്തെ
മുറിയിൽ താമസിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്ക്.
തൻ്റെ അന്തർഗ്ഗതങ്ങൾ സദാ അറിയുന്ന അമ്മയുടെ സ്നേഹമസൃണമായ വാക്കുകൾ കേട്ടപ്പോൾ ആ യുവാവിനു് സ്വയം നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല. അയാൾ പൊട്ടിക്കരഞ്ഞു പോയി. കണ്ണുനീർ ധാര മുറിയാതെ പ്രവഹിച്ചു. പശ്ചാത്താപത്തിൻ്റെ പനിനീർധാര സ്വന്തം കരവല്ലികളാൽ തുടച്ചുനീക്കിക്കൊണ്ടു് അമ്മ സമാശ്വാസമേകി. “മോൻ പോയി കിടക്കു്, അമ്മ നാളെ സംസാരിക്കാം.”

ആ യുവാവിനെ ബ്രഹ്മചാരിയോടൊപ്പം പറഞ്ഞുവിട്ടതിനുശേഷം
ഒരു ഭക്തയെയുംകൂട്ടി അമ്മ ആശ്രമത്തിനു മുൻഭാഗത്തുള്ള തെങ്ങിൻ തോപ്പിലേക്കു് നടന്നു. അമ്മയോടു് എന്തോ സ്വകാര്യം പറയുന്നതിനുവേണ്ടി അവർ വളരെ നേരമായി അമ്മയെ കാത്തു നില്ക്കുകയായിരുന്നു. അവരെ ആശ്വസിപ്പിച്ചതിനുശേഷം അമ്മ മുറിയിലേക്കു പോയപ്പോൾ സമയം രാത്രി മൂന്നുമണി കഴിഞ്ഞിരുന്നു.


ഇഗോർ സെഡ്‌നോവ്

ഞാനൊരു റഷ്യക്കാരനാണു്. സോവിയറ്റ് യൂണിയനിലെ ഈശ്വരവിശ്വാസമില്ലാത്ത ഒരു കുടുംബത്തിലാണു ഞാൻ ജനിച്ചതു്. വീട്ടിലെ ഈ സാഹചര്യം കാരണം ചെറുപ്പം മുതലേ എനിക്കു് ഈശ്വരചിന്തയോ ഭക്തിയോ ഉണ്ടായിരുന്നില്ല. ഈശ്വരനിൽ വിശ്വസിക്കാത്ത ഞാൻ ആത്മീയതയിലും ഗുരുക്കന്മാരിലും വിശ്വസിച്ചിരുന്നില്ല എന്നതിനു് അദ്ഭുതത്തിനവകാശമില്ലല്ലോ. ഗുരുക്കന്മാർ എന്നു പറയുന്നവരൊക്കെ മടിയന്മാരും ദുർബ്ബലചിത്തരെ ചൂഷണം ചെയ്തു ജീവിക്കുന്നവരും ആണെന്നായിരുന്നു എൻ്റെ ധാരണ.

അമ്മ 1990

1993ൽ സോവിയറ്റ് യൂണിയൻ്റെ തകർച്ചയ്ക്കു ശേഷം എൻ്റെ ജീവിതത്തിൽ ഒരു പ്രധാനപ്പെട്ട സംഭവം നടന്നു. കുറച്ചു കാലമായി എൽ.എസ്.ഡി. എന്ന മയക്കു മരുന്നിനു് അടിമയായിരുന്നു ഞാൻ. ഒരിക്കൽ ഞാൻ കഴിച്ച മയക്കു മരുന്നിൻ്റെ അളവു വളരെ കൂടി മരണത്തിൻ്റെ വക്കിലെത്തി. എന്നാൽ ഈശ്വരനിശ്ചയം മറ്റൊന്നായിരുന്നു. എനിക്കു പോകാനുള്ള സമയമായിരുന്നില്ല. ബോധം വന്നപ്പോൾ, ജീവിതത്തിലേക്കു തിരിച്ചുവന്നപ്പോൾ, ഞാൻ മറ്റൊരാളായി മാറിക്കഴിഞ്ഞിരുന്നു. ഈ പ്രപഞ്ചത്തിൽ എല്ലാ കാര്യങ്ങൾക്കും കാരണമായ ഒരു ശക്തിയുണ്ടെന്നു് എനിക്കു ബോദ്ധ്യമായി. ആ ശക്തിയെ അറിയുവാനായി ശേഷിച്ച ജീവിതം ഉപയോഗപ്പെടുത്താൻ ഞാൻ തീരുമാനിച്ചു.

അടുത്ത വർഷം ഞാൻ അമേരിക്കയിലേക്കു പോയി. അവിടെ വച്ചാണു ഞാൻ യോഗാതത്ത്വശാസ്ത്രത്തിലേക്കു് ആകർഷിക്കപ്പെട്ടതു്. 1997 ഒക്ടോബറിൽ വെർജീനിയയിലെ ഒരു ആദ്ധ്യാത്മിക സംഘടനയിൽ ഞാൻ ചേർന്നു. ആ വർഷംതന്നെ ഡിസംബറിൽ എൻ്റെ ആത്മീയ സഹയാത്രികരോടൊപ്പം ഞാൻ ദക്ഷിണഭാരതത്തിലേക്കു വന്നു. അപ്പോൾ എൻ്റെ ആത്മീയവീക്ഷണം തികച്ചും ബൗദ്ധികമായിരുന്നു. അദ്വൈതസിദ്ധാന്തമാണു് ഏറ്റവും ഉയർന്നതെന്നും ഭക്തിയും പൂജയും ഭജന പാടുന്നതുമൊക്കെ വെറും ബാലിശമാണെന്നും ആണു ഞാൻ ധരിച്ചിരുന്നതു്.

ഭാരതത്തിലെത്തിയ ഞങ്ങൾ കോവളം ബീച്ചിൽ രണ്ടു ദിവസം വിശ്രമിച്ചു. മൂന്നാംദിവസം വൈകുന്നേരം ഒരു ബസ്സിൽ കയറി ഞങ്ങൾ അടുത്ത ലക്ഷ്യസ്ഥലത്തേക്കു തിരിച്ചു. ഇരുട്ടുപിടിച്ച ഒരു ദിവസമായിരുന്നു അതു്. നാട്ടിൻപ്രദേശത്തു കൂടിയായിരുന്നു ഞങ്ങൾ യാത്ര ചെയ്തിരുന്നതു്. ഒട്ടും പരിചയമില്ലാത്ത സ്ഥലവും കാഴ്ചകളും എന്നെ അല്പം ഉത്കണ്ഠപ്പെടുത്തിയിരുന്നു. പെട്ടെന്നു ഞങ്ങളുടെ ടൂർ ലീഡർ വണ്ടി നിറുത്താൻ ആവശ്യപ്പെട്ടു. അവിടെ അടുത്തു് ഒരു ആശ്രമമുണ്ടെന്നും അവിടെ കയറി കണ്ടിട്ടു് അടുത്ത ലക്ഷ്യത്തിലേക്കു പോകാമെന്നും അദ്ദേഹം പറഞ്ഞു. ഇതു് ‘അമ്മ’ എന്നു പറഞ്ഞ ഏതോ ഒരു മഹാത്മാവിൻ്റെ ആശ്രമമാണത്രേ! അമ്മയെക്കുറിച്ചു ഞാൻ അതിനു മുൻപു കേട്ടിട്ടില്ല. ബസ്സിൽ നിന്നിറങ്ങി ഒരു വള്ളത്തിൽ കായൽ കടന്നാണു ഞങ്ങൾ അമ്മയുടെ ആശ്രമത്തിൽ എത്തിയതു്.

നാല്പത്തഞ്ചു മിനിട്ടാണു് ആശ്രമസന്ദർശനത്തിനു ലഭിച്ചതു്. ആ സമയം ഹാളിലിരുന്നു ഭജന കേൾക്കുകയോ ആശ്രമം ചുറ്റിനടന്നു കാണുകയോ ചെയ്യാമെന്നു ടൂർ ലീഡർ പറഞ്ഞു. ചിലരെല്ലാം ഭജന നടക്കുന്ന ഹാളിലേക്കു പോകുന്നതു കണ്ടപ്പോൾ ഞാനും അവരോടൊപ്പം കൂടി. ഹാൾ നിറഞ്ഞിരുന്നു. ആ തിരക്കിൽ കുറച്ചു സ്ഥലം കണ്ടുപിടിച്ചു ഞാൻ അവിടെ ഇരുന്നു. ഹാളിൽ ധാരാളം വിദേശീയരുണ്ടായിരുന്നതു് എന്നെ അദ്ഭുതപ്പെടുത്തി. മിക്കവരും വെള്ള വസ്ത്രം ധരിച്ചിരുന്നു. സ്റ്റേജിനും വളരെ ദൂരെയാണു ഞാൻ ഇരുന്നിരുന്നതു്. കാവിയുടുത്ത കുറച്ചു സന്ന്യാസിമാരുടെയിടയിൽ വെള്ളവസ്ത്രം ധരിച്ച, ഇരുണ്ട നിറമുള്ള ഒരു സ്ത്രീ ഇരുന്നു ഭജന പാടുന്നുണ്ടായിരുന്നു. അവർ പാടുന്ന ഭജന ഹാളിലുള്ള എല്ലാവരും ഏറ്റുപാടുന്നു. അവരായിരിക്കണം അമ്മ എന്നു ഞാൻ ഊഹിച്ചു.

കുറച്ചു സമയമേ ആശ്രമത്തിൽ കിട്ടുകയുള്ളു എന്നുള്ളതു കൊണ്ടു്, ഞാൻ മറ്റൊന്നും അധികം ശ്രദ്ധിക്കാതെ ഭജനയിൽ മനസ്സു് കേന്ദ്രീകരിക്കാൻ ശ്രമിച്ചു. ഈ ലോകത്തെയും തന്നെത്തന്നെയും മറന്നു ഭജന പാടുന്ന അമ്മയുടെ സ്വരം വാക്കുകൾകൊണ്ടു വിവരിക്കാൻ പറ്റാത്ത ഒരു അനുഭൂതി എന്നിലുണർത്തി. ഭജന പാടുന്നതിനിടയിൽ അമ്മ ഈശ്വരനാമം ഉച്ചത്തിൽ വിളിക്കുകയും ഭക്തിയോടെ കൈകൾ ഉയർത്തി കേഴുകയും ചെയ്തിരുന്നു. സാധാരണ ആളുകളുടെ കണ്ണുകൾക്കു കാണാൻ പറ്റാത്ത ഒരു ഈശ്വരസാന്നിദ്ധ്യവുമായി അവർക്കു നേരിട്ടു സംവേദിക്കാൻ ആവുന്നുണ്ടെന്നു് എനിക്കു തോന്നി.

സമയം പോയതറിഞ്ഞില്ല. കൂടെയുണ്ടായിരുന്നവർ ഓരോരുത്തരായി എഴുന്നേറ്റു പുറത്തുപോകുന്നതു കണ്ടപ്പോഴാണു് അവിടെ നിന്നു യാത്രതിരിക്കാനുള്ള സമയമായി എന്നെനിക്കു് ഓർമ്മ വന്നതു്. എന്നാൽ ആ അന്തരീക്ഷത്തിൽനിന്നു വിട്ടുപോകാനും തോന്നുന്നില്ല. അവസാനം നിവൃത്തിയില്ലാതെ, ദുഃഖത്തോടെ ഞാൻ ആശ്രമം വിട്ടിറങ്ങി. ഇങ്ങനെയാണു ഞാൻ അമ്മയെ ആദ്യമായി കാണുന്നതു്.

രണ്ടു വർഷം കടന്നുപോയി. രണ്ടായിരാം ആണ്ടു് ജനുവരിയിൽ ഞാൻ വീണ്ടും ഭാരതത്തിലേക്കു വന്നു. അമേരിക്കയിൽ ഞങ്ങളുടെ ആദ്ധ്യാത്മികസംഘടനയിൽ ‘ഉമ’ എന്നു പേരുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. എനിക്കു സ്വന്തം അമ്മയെ പ്പോലെ ആയിരുന്നു അവർ. അവരും ഞാനും കൂടി ആ തവണയും കോവളം ബീച്ചിൽ പോയി. ഞാൻ ഭാരതത്തിലേക്കു വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ, റഷ്യയിലെ എൻ്റെ രണ്ടു സുഹൃത്തുക്കൾ, ലിസയും ആൻഡ്രിയും ഞങ്ങളുടെ ഒപ്പം കൂടിയിരുന്നു. ആദ്ധ്യാത്മിക കാര്യങ്ങളിൽ താത്പര്യമുള്ള അവരോടു് ആദ്യമായി ഭാരതം സന്ദർശിച്ചപ്പോഴുള്ള എൻ്റെ അനുഭവം ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. അതു കൊണ്ടാണു് അവരും ഭാരതം സന്ദർശിക്കാൻ തീരുമാനിച്ചതു്.

അപ്പോഴും ഈശ്വരനെ ബുദ്ധികൊണ്ടു് അറിയാനാണു ഞാൻ ശ്രമിച്ചിരുന്നതു്. ഭക്തിമാർഗ്ഗം തരംതാണതാണെന്നും വിചാരമാർഗ്ഗമോ ജ്ഞാനമാർഗ്ഗമോ ആണു് എന്നെപ്പോലെയുള്ള ബുദ്ധിജീവികൾക്കു യോജിച്ചതു് എന്നുമായിരുന്നു എൻ്റെ വിശ്വാസം. റഷ്യയിൽനിന്നുള്ള എൻ്റെ സുഹൃത്തുക്കൾ, ലിസയും ആൻഡ്രിയും എന്നെപ്പോലെത്തന്നെയായിരുന്നു. അദ്വൈതം മാത്രം ഉപദേശിക്കുന്ന ഗുരുക്കന്മാരെയും, അവർ ഉറപ്പുതരുന്ന ഇൻസ്റ്റൻ്റ് സാക്ഷാത്കാരത്തെയുമാണു ഞങ്ങളെല്ലാം തേടിയിരുന്നതു്. ഭക്തിമാർഗ്ഗം മോശം; കർമ്മയോഗം, സേവനം എല്ലാം അതിലേറെ മോശം എന്നായിരുന്നു ഞങ്ങളുടെ ധാരണ. അതുകൊണ്ടു തന്നെ അമ്മയെപ്പോലൊരു ഗുരുവിനെയല്ല ഞങ്ങൾ തേടിയിരുന്നതു്. എങ്കിലും അമ്മയുടെ ആശ്രമം കോവളത്തിനടുത്തായിരുന്നതു കൊണ്ടു്, ആദ്യം അങ്ങോട്ടു പോകുവാൻ ഞങ്ങൾ തീരുമാനിച്ചു.

പോകുന്ന വഴിയിൽ ടാക്‌സിയിലിരുന്നു് ‘From Here To Nirvana: A Yoga Journal Guide To Spiritual India’ എന്ന ബുക്കിൽ അമ്മയെക്കുറിച്ച് എഴുതിയിരുന്നതു ഞാൻ വായിച്ചു. അമ്മയുടെ ജീവിതത്തിലെ പല സംഭവങ്ങളും അതിൽ പ്രതിപാദിച്ചിരുന്നു. അതെൻ്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു. അമ്മ തന്നെ കാണാൻ വരുന്ന എല്ലാവരെയും നേരിട്ടു കാണുമെന്നും ആലിംഗനം ചെയ്തു സ്വീകരിക്കുമെന്നും അറിഞ്ഞപ്പോൾ ഞാൻ അദ്ഭുതപ്പെട്ടുപോയി. അമ്മയുടെ ആശ്രമം മുൻപൊരിക്കൽ സന്ദർശിച്ചിരുന്നുവെങ്കിലും ഇതെനിക്കൊരു പുതിയ അറിവായിരുന്നു. എന്നാൽ ലിസയും ആൻഡ്രിയും തങ്ങൾ സന്ദർശിക്കാൻ പോകുന്ന ആശ്രമത്തെക്കുറിച്ചോ അമ്മയെക്കുറിച്ചോ ഒന്നും അറിയാൻ താത്പര്യപ്പെടാതെ സാധാരണ ടൂറിസ്റ്റുകളെപ്പോലെ തമാശ പറയുകയും ചിരിക്കുകയും ചെയ്തു കൊണ്ടിരുന്നു.

ആശ്രമത്തിലെത്തിയപ്പോഴേക്കും വൈകുന്നേരമായിരുന്നു. അന്നു് അമ്മയെ കാണാൻ സാധിക്കുമോ എന്നു ഞാൻ സംശയിച്ചു. എന്നാൽ എത്ര വൈകിയാലും വരുന്നവരെ മുഴുവൻ അന്നുതന്നെ കണ്ടിട്ടേ അമ്മ ദർശനഹാളിൽനിന്നും എഴുന്നേറ്റു പോവുകയുള്ളൂ എന്നു് അപ്പോൾ എനിക്കറിയില്ലായിരുന്നു. അന്നു തന്നെ ദർശനം കിട്ടിയാൽ ഉടൻ മടങ്ങാമെന്നും ഇല്ലെങ്കിൽ അന്നവിടെ താമസിക്കാമെന്നും ഞങ്ങൾ തീരുമാനിച്ചു.

വള്ളിക്കാവിലെത്തിയ ഞങ്ങൾ കടത്തു കടന്നു് ആശ്രമത്തിലേക്കു നടന്നു. ആൻഡ്രിയും ലിസയും അപ്പോഴും തമാശകൾ പറയുകയും ചിരിക്കുകയുമായിരുന്നു. ഒരു ആശ്രമത്തിലെ വിശുദ്ധിയും അന്തസ്സും അവർ മനസ്സിലാക്കാത്തതിൽ എനിക്കു് അരിശം തോന്നി. ഞങ്ങൾ ഹാളിലേക്കു ചെല്ലുമ്പോൾ അമ്മ ദർശനം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഉമയും ലിസയും സ്ത്രീകളുടെ ക്യൂവിലും ആൻഡ്രിയും ഞാനും പുരുഷന്മാരുടെ ക്യൂവിലും സ്ഥലംപിടിച്ചു. ആളുകൾ ഹാളിൽ തിങ്ങിനിറഞ്ഞിരുന്നു.

പിന്നെ നടന്നതു വാക്കുകൾ കൊണ്ടു വിവരിക്കാൻ വിഷമമാണു്. അമ്മയുടെ അടുത്തേക്കു നീങ്ങിക്കൊണ്ടിരിക്കുമ്പോൾ പുറകിൽ ഒരു തേങ്ങൽ കേട്ടു ഞാൻ തിരിഞ്ഞു നോക്കി. എനിക്കെൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു മനുഷ്യനു് ഇത്ര കുറച്ചു സമയംകൊണ്ടു് ഇങ്ങനെ മാറാൻ കഴിയുമോ? അല്പം മുൻപുവരെ തമാശ പറഞ്ഞും കളിച്ചും ചിരിച്ചും ഇരുന്നിരുന്ന ആൻഡ്രി എന്ന ചെറുപ്പക്കാരൻ ഇപ്പോഴിതാ നിഷ്‌കളങ്കനായ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ വിതുമ്പുന്നു. പഴയ ആൻഡ്രി എങ്ങോ പോയി മറഞ്ഞു. ഇതു് ഇപ്പോഴെൻ്റെ സുഹൃത്തല്ല; അമ്മയുടെ അടുത്തെത്താൻ വെമ്പുന്ന ഒരു കൊച്ചുകുഞ്ഞാണു്. ആൻഡ്രിയുടെ ഈ മാറ്റം കണ്ടപ്പോൾ ഞാനും പരവശനായിപ്പോയി. ക്യൂ പതുക്കെ നീങ്ങിയപ്പോഴൊക്കെ ഞാൻ അമ്മയെ ശ്രദ്ധിക്കുകയായിരുന്നു. രണ്ടു വർഷം മുൻപു് അമ്മയെ ആദ്യമായി കണ്ട രംഗം എൻ്റെ ഓർമ്മയിൽ വന്നു. എൻ്റെ ഊഴമായപ്പോൾ അമ്മ എന്നെയും മാറോടു ചേർത്തു ചെവിയിലെന്തോ മന്ത്രിച്ചു. എനിക്കു വലിയ ശാന്തി അനുഭവപ്പെട്ടു.

ദർശനത്തിനുശേഷം അമ്മയുടെ അടുത്തു കുറച്ചു സമയം ഞാനിരുന്നു. അമ്മയെ കാണുമ്പോൾ മക്കളുടെ മുഖത്താണോ മക്കളെ കാണുമ്പോൾ അമ്മയുടെ മുഖത്താണോ കൂടുതൽ സന്തോഷം? അമ്മയുടെ ഇരുണ്ട ശരീരത്തിലെ ഓരോ രോമകൂപങ്ങൾക്കിടയിലൂടെയും സ്നേഹം വഴിഞ്ഞൊഴുകുന്നതായി എനിക്കു തോന്നി.

കാർഡ്രൈവർ ഞങ്ങളുടെ പെട്ടികളുമായി കായലിനക്കരെ കാത്തുനില്ക്കുകയാണെന്നു പെട്ടെന്നാണു് എനിക്കോർമ്മ വന്നതു്. ഞങ്ങൾ പുറത്തിറങ്ങി. എന്നാൽ ആൻഡ്രി ആശ്രമം വിട്ടു വരാൻ തയ്യാറല്ലായിരുന്നു. അവസാനം എന്തുംവരട്ടെ എന്നു തീരുമാനിച്ചു ഞങ്ങൾ അന്നവിടെ താമസിക്കുവാൻ നിശ്ചയിച്ചു. ഭജന കേട്ടും അമ്മയെ കൊതിതീരെ നോക്കിനിന്നും ആശ്രമത്തിൽ ചുറ്റിനടന്നും ഞങ്ങൾ ആ രാത്രി ഉറങ്ങാതെ കഴിച്ചു കൂട്ടി.

അമ്മയുടെ ദർശനം കിട്ടിയതിനുശേഷം കുറെ നാളുകളോളം എൻ്റെ മനസ്സിൽ അമ്മയെക്കുറിച്ചല്ലാതെ മറ്റൊരു ചിന്തയും ഇല്ലാതെയായി. ആ വർഷംതന്നെ അമ്മ അമേരിക്കയിൽ വന്നപ്പോൾ അമ്മയെ വീണ്ടും ദർശിക്കുവാനും അമ്മയുടെ അടുത്തു കൂടുതൽ സമയം ചെലവഴിക്കാനും എനിക്കു കഴിഞ്ഞു. അമ്മയാണു ഞാൻ തേടിക്കൊണ്ടിരുന്ന ഗുരു എന്നു് എനിക്കുറപ്പായി. എൻ്റെ ആത്മീയപുരോഗതിയെപ്പറ്റിയുള്ള ആശങ്കയൊക്കെ മാഞ്ഞു. പുറമെ കാണുന്ന അമ്മ എൻ്റെ ആത്മസാരംതന്നെയാണു് എന്നുറപ്പായാൽ പിന്നെ എന്തിനാണു് ആശങ്ക? എൻ്റെ അമ്മയുടെ ദിവ്യപ്രേമം അനുഭവിക്കുവാൻ ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങൾക്കും കഴിയുമാറാകട്ടെ! എല്ലാവർക്കും ശാന്തിയും സമാധാനവുമുണ്ടാകട്ടെ!

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

ശ്രീകുമാരന്‍ തമ്പി

തനിച്ചു നില്ക്കുന്നു ഞാന്‍
ദുഃഖത്തിന്‍ ഘനീഭൂത
വര്‍ഷര്‍ത്തു വിങ്ങിപ്പൊട്ടി
പ്പിടയും താഴ്‌വാരത്തില്‍

പെയ്‌തൊഴിഞ്ഞെങ്കില്‍; മേഘ
താണ്ഡവം കഴിഞ്ഞെങ്കില്‍
തെല്ലൊന്നു മോഹിപ്പിച്ചു
മറഞ്ഞൂ മഴവില്ലും!

ഇനിയെങ്ങോട്ടേക്കാണീ
യാത്രയെന്നറിവീല;
ഓര്‍ക്കുകില്‍ വാഴ്‌വേ ലക്ഷ്യ-
മില്ലാത്ത തീര്‍ത്ഥാടനം.

ഇടയ്‌ക്കൊന്നിറങ്ങുന്നു
വഴിയമ്പലങ്ങളില്‍
തുടരും കൂട്ടെന്നോര്‍ത്തു
സ്വപ്‌നങ്ങള്‍ മെനയുന്നു!

പാഥേയം പരസ്പരം
പങ്കിട്ടു രസിക്കുന്നു
പതിയെ, ചിരിപ്പൂക്കള്‍
വേര്‍പാടില്‍ കൊഴിയുന്നു.

സ്വപ്‌നവും യാഥാര്‍ത്ഥ്യവു-
മൊരു നാണയത്തിന്നിരു-
വശങ്ങള്‍ മാത്രം; സത്യ-
മെത്രപേരറിയുന്നു…!

അമ്മതന്‍ കൈയില്‍ തൂങ്ങി
നടക്കും പൈതല്‍പോലെ
ഖിന്നതയകന്നെൻ്റെ
വാര്‍ദ്ധക്യം കഴിഞ്ഞെങ്കില്‍!

ജ്ഞാനിയല്ല ഞാന്‍; സത്യ-
മറിഞ്ഞേന്‍ – അജ്ഞാനമാം
നോവിതു തുടര്‍ക്കഥാ
മേളയായ് തിമിര്‍ക്കുമ്പോള്‍!

(……..ലേഖനത്തിൻ്റെ തുടർച്ച)

നിരവധി ഘോരസംഘര്‍ഷങ്ങള്‍ മനുഷ്യവംശം അനുഭവിച്ചു കഴിഞ്ഞു. സ്വന്തം വര്‍ഗ്ഗത്തെ കൂട്ടക്കൊല ചെയ്യുന്ന ഏകജീവി ഭൂമുഖത്തു മനുഷ്യനാണു്. എല്ലാ കൂട്ടക്കൊലകളും അസഹിഷ്ണുതയുടെ ഫലമായിരുന്നു. എന്നിട്ടിപ്പോഴും നാം പഠിച്ചില്ല. അനുഭവത്തില്‍നിന്നു് അറിവു നേടുന്ന ജീവിയാണു മനുഷ്യന്‍ എന്നാണു വച്ചിരിക്കുന്നതു്. പക്ഷേ, ഈ കാര്യത്തില്‍ അതു നടന്നില്ല. പോകെപ്പോകെ കാര്യങ്ങള്‍ കൂടുതല്‍ വഷളായും വരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വിട്ടുവീഴ്ചയില്ലായ്മയാണു പൊറുതിയില്ലായ്മയ്ക്കു കാരണം. ഏതു കടുംപിടുത്തവും, അതു പൊതു നന്മയ്ക്കല്ല, തൻ്റെ സ്വകല്പിതമായ പ്രതിച്ഛായ കൂടുതല്‍ വീര്‍ക്കാനാണു് ഉതകുന്നതെങ്കില്‍, അതു തനിക്കും മറ്റുള്ളവര്‍ക്കും നരകം തീര്‍ക്കുന്നു.

ചിരി

നേരെ മറിച്ചു്, തൻ്റെ ഊതി വീര്‍പ്പിച്ച പ്രതിച്ഛായയെപ്പറ്റി ഓര്‍ത്തു് ഒന്നു ചിരിക്കാന്‍ കഴിഞ്ഞെങ്കിലോ? ആ ചിരി അമൃതായി ഭവിക്കും. എങ്ങനെയെന്നു മോഡേണ്‍ സൈക്കോളജിയും കാണിച്ചു തരുന്നുണ്ടു്. അവബോധത്തില്‍നിന്നു് അപബോധം പൊട്ടിപ്പൊളിഞ്ഞു് അകന്നുപോകുന്നതോടെ ശുദ്ധബോധം തെളിയുന്നു. നിഷ്‌കളങ്കമായ കുസൃതിയാണു് അതിൻ്റെ ഭാവം. പ്രസാദമാണു മുഖം. ഇതോടെ ഒരാള്‍ മിക്ക സങ്കടങ്ങള്‍ക്കും അതീതനാകുന്നു.

വിമര്‍ശിച്ചാല്‍ ദേഷ്യമോ പ്രശംസിച്ചാല്‍ സന്തോഷമോ ജനിക്കില്ല. അടിസ്ഥാനവിശ്വാസങ്ങള്‍, അവയെ ആര്‍ എങ്ങനെ പരാമര്‍ശിച്ചാലും, അവയ്ക്കു സ്വന്തം അനുഭവത്തില്‍ പ്രസക്തി നഷ്ടപ്പെടുവോളം, പോറലേല്ക്കാതെ നില്ക്കും. കാരണം, സത്യത്തെ പരിഹസിക്കുന്നവരാണു പരിഹാസ്യരാകുന്നതു് എന്നു് അയാള്‍ തിരിച്ചറിയും.

ഭാഷയാണു് ഈ സന്തോഷത്തിൻ്റെ പിറവിക്കുള്ള ഒരു തടസ്സം. പട്ടിക്കും പൂച്ചയ്ക്കും പക്ഷിക്കും തിമിംഗലത്തിനുമൊക്കെ ഭാഷകളുണ്ടു്. ഈ ഭാഷകളില്‍ ഓരോന്നും ലോകത്തിൻ്റെ എല്ലാ ഭാഗത്തുമുള്ള ഓരോ വര്‍ഗ്ഗത്തിലെയും എല്ലാ അംഗങ്ങള്‍ക്കും മനസ്സിലാകും. അറ്റ്‌ലാൻ്റിക്കിലെ തിമിംഗലത്തിനും അലാസ്‌കയിലെ തിമിംഗലത്തിനും ശാന്തസമുദ്രത്തിലെ തിമിംഗലത്തിനും വെവ്വേറെ ഭാഷകളില്ല.

മനുഷ്യനു മാത്രമാണു മറ്റൊരു നാട്ടിലോ പ്രദേശത്തോ ഉള്ള സ്വജാതിയുടെ ഭാഷ മനസ്സിലാകാത്തതു്. എന്നാലോ, നിഷ്‌കളങ്കമായ മനസ്സും സ്നേഹവുമുള്ളവര്‍ കണ്ടുമുട്ടിയാല്‍ ഭാഷാപ്രശ്‌നമില്ല താനും! പല നാട്ടുകാരും ഭാഷക്കാരുമായ ഒരു കൂട്ടം ചെറിയ കുട്ടികളെ ഒരുമിച്ചു കളിക്കാന്‍ വിട്ടുനോക്കുക. അവര്‍ക്കു് അന്യോന്യം മനസ്സിലാവാന്‍ ഒരു ഭാഷയും വേണ്ട, അഥവാ ഒരു ഭാഷയും വിലങ്ങല്ല. പല ഭാഷകളിലും ദൈവത്തിനുള്ള പേരുകളുടെ അര്‍ത്ഥം ഒന്നാണെന്നറിയാനെങ്കിലും മുതിര്‍ന്നവര്‍ക്കു കഴിഞ്ഞെങ്കില്‍!

ഭാഷ

ഈയിടെ തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഒരു പെണ്‍കുട്ടി ട്രാക്കില്‍ വീണു കാലു മുറിഞ്ഞ കഥ നാം പത്രത്തില്‍ കണ്ടില്ലേ? ഒരു മണിക്കൂറോളം ആ പാവം അവിടെ കിടന്നു് അലമുറയിട്ടു. സഹായമാവശ്യപ്പെട്ടു നിലവിളിച്ചതു മലയാളഭാഷയില്‍ തന്നെയാണു്. അതു കേള്‍ക്കാന്‍ ഇടയായവരെല്ലാരും മലയാളഭാഷ സംസാരിക്കുന്നവരും ആയിരുന്നു. എന്നിട്ടും ആ കരച്ചിലിൻ്റെ സാരം ആര്‍ക്കും ‘മനസ്സിലായി’ല്ല, ആരും തുണച്ചില്ല!

‘സുഖം’ എന്ന വാക്കിനു് ഇന്നുള്ള അര്‍ത്ഥത്തിനും ഒരു ചെറിയ മാറ്റം വേണ്ടേ? എൻ്റെ സുഖത്തിനായി എല്ലാവരും പണിയെടുക്കണം, ഞാന്‍ ആരുടെയും ഒരു സുഖത്തിനും വേണ്ടി ഒന്നും ചെയ്യില്ല എന്നായാല്‍ പോരാ. ഈ അവനവനിസം പൂര്‍ണ്ണമായ ഒറ്റപ്പെടലില്‍ കലാശിക്കും. കൂട്ടുകുടുംബങ്ങള്‍ തകര്‍ന്നതു് ഇതിനാലല്ലേ? വന്നു വന്നു് അണുകുടുംബങ്ങളും തകരാന്‍ തുടങ്ങിയില്ലെ?

നാലു കാശു മുടക്കിയാല്‍ വാങ്ങാന്‍ കിട്ടുന്ന ഇത്തിരി സുഖത്തിനു ഞാനെന്തിനു മറ്റൊരാളെ അഹോരാത്രം സഹിക്കണം? കുട്ടികളെ ജനിപ്പിച്ചു നൂറുകൂട്ടം പ്രയാസങ്ങളും ചുമതലകളും ഉണ്ടാക്കി വയ്ക്കുന്നതെന്തിനു്? ആരും ആരെയും നാളെ ശ്രദ്ധിക്കാന്‍ പോകുന്നില്ല എന്നു തീര്‍ച്ചയാണെന്നിരിക്കെ വെറുതെ എന്തിനീ പൊല്ലാപ്പു്? എൻ്റെ ഇന്ദ്രിയങ്ങളുടെ സുഖം മതി എനിക്കു്. തുമ്മലുണ്ടാക്കുന്ന അലര്‍ജ്ജികളൊന്നും വേണ്ടാ. തുമ്മിയാല്‍ മൂക്കുപോകും!

ഇതാണോ സുഖം? കൂടുതല്‍ വലിയ സുഖങ്ങളുണ്ടെന്നു് അനുഭവിച്ചറിയാന്‍ ഇടകിട്ടാത്തവര്‍ക്കു് ഇത്രയേ ഉള്ളൂ ആകെയെന്നു തോന്നുന്നതില്‍ അദ്ഭുതമില്ല. ഒരിക്കലും കണ്ണു തുറക്കാത്തവര്‍ക്കു് അറിയാനാവില്ലല്ലോ വെളിച്ചമെന്ന ഒന്നുണ്ടെന്നു്. സന്തോഷമെന്നാല്‍ എന്താണു്? സുഖമെന്നതു് എത്തരമൊക്കെ ഉണ്ടു്? പുരോഗതി എന്നാല്‍ ഏതു ദിശയിലാണു്? വികസനമെന്നതു് എങ്ങനെയിരിക്കണം? മനുഷ്യനായി പിറന്നതു് എന്തിനാണു്? എന്നൊന്നും നമ്മുടെ ഒരു സ്‌കൂളിലും കോളേജിലും പഠിപ്പിക്കുന്നില്ലല്ലോ. പകരം, പരസ്പരം മത്സരിക്കാന്‍ പഠിപ്പിക്കുന്നു. ഫൗള്‍ കളിക്കാനും കളിച്ചാലും പിടിക്കപ്പെടാതിരിക്കാനും പരിശീലിപ്പിക്കുകയും ചെയ്യുന്നു.

രണ്ടുമൂന്നു നൂറ്റാണ്ടുകളായി ഇതു തുടര്‍ന്നുപോരുന്നു എന്നോര്‍ക്കുമ്പോള്‍ നാട്ടില്‍ ഇത്രയും കുഴപ്പങ്ങളേ ഉള്ളൂ എന്നതു് ഒരു മഹാദ്ഭുതമല്ലേ? ഭൂരിപക്ഷത്തിനും ഇന്നും ഇവിടെ തുമ്മിയാല്‍ പോകാത്ത മൂക്കുള്ളതു് ഏതോ മഹാപൈതൃകത്തിൻ്റെ ഗുണഫലമല്ലേ? അഥവാ, ആ മഹാപൈതൃകത്തിൻ്റെ നവോത്ഥാനമല്ലേ കഷ്ടാവസ്ഥയ്ക്കു മറുമരുന്നു്?

ഒരു ക്ലാസ്സിലും ഒരു ക്ലാസിക്കലും പഠിക്കാത്ത അമൃതാനന്ദമയീ അമ്മ എല്ലാം ശരിയായി മനസ്സിലാക്കി വാത്സല്യപൂര്‍വ്വം നമ്മോടു ചോദിക്കുന്നു, ‘ഇനിയെങ്കിലും ദുരഭിമാനമെന്ന പീറാ മാറാപ്പു കൈയൊഴിഞ്ഞുകൂടെ, മക്കളേ?’

സി. രാധാകൃഷ്ണന്‍