നാം ഏതു പരിസ്ഥിതിയിലും അതിനെ നേരിടാനാവശ്യമായ മനോധൈര്യത്തിനു വേണ്ടി മാത്രമേ പ്രാര്‍ത്ഥിക്കാവൂ.

സീതയുടെ സ്വയംവര മണ്ഡപത്തിലേക്കു ശ്രീരാമന്‍ കയറി വരുകയാണു്. മിഥിലാവാസികള്‍ രാമനെക്കണ്ട മാത്രയില്‍ത്തന്നെ, ”ഓ! ഇദ്ദേഹം എത്രയോ സുന്ദരന്‍, കരുത്തന്‍, ഗുണവാന്‍! ഈശ്വരാ, ആ വില്ലുകുലയ്ക്കുവാനായി ഇദ്ദേഹത്തിനു ശക്തി കൊടുക്കണേ” എന്നാണു പ്രാര്‍ത്ഥിച്ചതു്.

ശ്രീരാമന്‍ അകത്തേക്കു കടന്നപ്പോള്‍, സ്വയംവരത്തില്‍ സീതയെ നേടാനുള്ള ആഗ്രഹത്തോടെ അവിടെ എത്തിയിരുന്ന രാജാക്കന്മാരെല്ലാം അദ്ദേഹത്തെ മനസാ ഇങ്ങനെ ശപിച്ചു, ”ഇയാളെ എന്തിനാണു് ഇവിടേക്കു വരുത്തിയതു്? ഇങ്ങേരു വന്നതു കാരണം നമുക്കുള്ള അവസരം നഷ്ടമാകുമോ? നമുക്കു സീതയെ കിട്ടുന്ന കാര്യം സംശയം തന്നെ. ഇയാള്‍ ഇവിടെ നിന്നും പോയാല്‍ മതിയായിരുന്നു.” എന്നിങ്ങനെ അവര്‍ സാഹചര്യത്തെ ശപിച്ചു കൊണ്ടേയിരുന്നു.

ഈ സമയം ശ്രീരാമനെ ദര്‍ശിച്ച സീതയാകട്ടെ, ”ഈശ്വരാ! ഇത്രയും ഭാരമുള്ള വില്ലു് അവിടുന്നു് എന്തിനാണു നിര്‍മ്മിച്ചതു്? ഇതിൻ്റെ ഭാരമൊന്നു കുറച്ചു കൊടുത്തു കൂടേ?” എന്നിങ്ങനെ പരിസ്ഥിതിയെ മാറ്റാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു.

ഇതില്‍ മിഥിലാവാസികളുടെ പ്രാര്‍ത്ഥനയാണു ശരിയായ പ്രാര്‍ത്ഥന. അവരുടെ മനോഭാവമാണു ശരിയായിട്ടുള്ളതു്. അവര്‍ പരിസ്ഥിതിയെ മാറ്റുവാനല്ല പ്രാര്‍ത്ഥിച്ചതു്. അതിനെ നേരിടാന്‍ വേണ്ട ശക്തി നല്കണേ എന്നായിരുന്നു അവരുടെ പ്രാര്‍ത്ഥന. ഇതുപോലെ, നാം ഏതു പരിസ്ഥിതിയിലും അതിനെ നേരിടാനാവശ്യമായ മനോധൈര്യത്തിനു വേണ്ടി മാത്രമേ പ്രാര്‍ത്ഥിക്കാവൂ. എന്നാല്‍, പ്രാര്‍ത്ഥന വെറും കുട്ടിത്തമാകാനും പാടില്ല.

ജീവിത അനുഭവങ്ങൾ നമ്മള്‍ മൂന്നു തരത്തില്‍ നേരിടുന്നു. വരുന്ന സാഹചര്യങ്ങളെ ശപിച്ചു കൊണ്ടു മുന്നോട്ടു പോകുക എന്നതും ഒരു രീതിയാണ്.

പരിസ്ഥിതി മാറ്റിയതുകൊണ്ടു പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ഒരു ഭാര്യയും ഭര്‍ത്താവും സ്ഥിരം വഴക്കടിക്കും. ഒരുമിച്ചു താമസിക്കുവാന്‍ വയ്യെന്ന സ്ഥിതിയായി. അങ്ങനെ, ആ വിവാഹ ബന്ധം ഒഴിഞ്ഞു. കുറച്ചുനാള്‍ കഴിഞ്ഞു രണ്ടു പേരും വേറെ കല്യാണം കഴിച്ചു.

അധികം താമസിയാതെ തന്നെ രണ്ടുപേര്‍ക്കും മനസ്സിലായി, ആദ്യത്തെ ഭാര്യയും ഭര്‍ത്താവും തന്നെയാണു വേറൊരു രൂപത്തില്‍ വന്നിരിക്കുന്നതെന്നു്. ആളുമാറി, പക്ഷേ, മനസ്സു് മാറിയില്ല. മനസ്സു് മാറാത്തിടത്തോളം കാലം പരിസ്ഥിതികളെ മാത്രം മാറ്റിയതുകൊണ്ടു പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാനാവുകയില്ല.

ഒരാള്‍ക്കു വയറുവേദന. വീട്ടിലുള്ളവരോടെല്ലാം ”അമ്മേ വയറു വേദന, അച്ഛാ, വയറുവേദന, ചേട്ടാ, ചേച്ചീ, വയറുവേദന, വയറു വേദനയെടുത്തിട്ടു സഹിക്ക വയ്യായേ,” എന്നു പറഞ്ഞു പറഞ്ഞു അവസാനം അടുത്തിരുന്നവര്‍ക്കൊക്കെ വയറു വേദനിക്കാന്‍ തുടങ്ങി. നമ്മുടെ അശാന്തി പറഞ്ഞു പറഞ്ഞു മറ്റുള്ളവരുടെ ശാന്തികൂടി ഇല്ലാതെയായി.

ഇതുകൂടാതെ, നാലാമതൊരു വഴിയുണ്ടു്. മനഃസ്ഥിതി മാറ്റുക. ഇതിലൂടെ മാത്രമേ നമുക്കു യഥാര്‍ത്ഥത്തില്‍ ആനന്ദിക്കാന്‍ കഴിയൂ. പരിസ്ഥിതിയെ നമ്മുടെ ആവശ്യാനുസരണം പൂര്‍ണ്ണമായും മാറ്റുക എന്നതു് അസാദ്ധ്യമാണു്. അനുഭവങ്ങൾ മാറ്റുക എന്നത് സാദ്ധ്യമല്ല, അതുകൊണ്ടു്, പരിസ്ഥിതിക്കനുസരിച്ചു മനഃസ്ഥിതി ക്രമീകരിക്കുകയാണുവേണ്ടതു്. ഇതു് ആദ്ധ്യാത്മികതയിലൂടെ മാത്രമേ സാധിക്കൂ.

ഇവിടെയാണു് ആദ്ധ്യാത്മിക ശാസ്ത്രങ്ങളുടെ പ്രസക്തി. ഭഗവാന്‍ കൃഷ്ണന്‍ എന്താണു് അര്‍ജ്ജുനനു കാട്ടിക്കൊടുത്തതു്? അവിടുന്നു മാറ്റിയതു പരിസ്ഥിതിയല്ല, മനഃസ്ഥിതിയാണു്.

യുദ്ധസമയത്തു ഭഗവാന്‍ വിചാരിച്ചാല്‍ ഒരു ചുഴലിക്കാറ്റു വരുത്തിയോ പ്രളയം വരുത്തിയോ ദുര്യോധനാദികളെ നശിപ്പിക്കാമായിരുന്നു. അല്ലെങ്കില്‍ മറ്റെന്തെങ്കിലും രീതിയില്‍ അവരെ നശിപ്പിക്കാമായിരുന്നു. താന്‍ വിചാരിച്ചിരുന്നെങ്കില്‍ ഭഗവാനു് ഒറ്റയ്ക്കു് എല്ലാം പാണ്ഡവര്‍ക്കു നേടിക്കൊടുക്കാമായിരുന്നു. അതിനുള്ള ശക്തി അവിടുത്തേക്കുണ്ടു്.

എന്നാല്‍, ഭഗവാന്‍ മാറ്റിക്കൊടുത്തതു പരിസ്ഥിതിയല്ല. അര്‍ജ്ജുനനു് ഈ ലോകത്തോടുണ്ടായിരുന്ന മനോഭാവം മാറ്റുകയാണു ചെയ്തതു്. ജീവിതത്തിൻ്റെ സ്വഭാവം മനസ്സിലാക്കി അതിനെ എങ്ങനെ നേരിടണമെന്നു പഠിപ്പിച്ചു കൊടുക്കുകയാണു് അദ്ദേഹം ചെയ്തതു്.

ലോകര്‍ക്കാകമാനം ശാന്തിയും സമാധാനവും ഉണ്ടാകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ഒരു മനസ്സാണു നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടതു്.

ക്ഷേത്രത്തിലും പള്ളിയിലും പോയി ആരാധന നടത്തുന്നതു കൊണ്ടു മാത്രം മതവിശ്വസവും ഭക്തിയും പൂര്‍ണ്ണമാകുന്നില്ല. സര്‍വ്വ ജീവജാലങ്ങളിലും ആത്മാവിനെ, ഈശ്വരനെ ദര്‍ശിക്കുവാന്‍ സാധിക്കണം. അതാണു യഥാര്‍ത്ഥ ഭക്തി.

പ്രകൃതിയുടെ ഏകോദ്ദേശ്യം സകല ചരാചരങ്ങളെയും സംരക്ഷിക്കുക എന്നതാണു്. നമുക്കു് ഇക്കാര്യത്തില്‍ പൂര്‍ണ്ണവിശ്വാസം വേണം. ജീവിക്കാന്‍ വേണ്ടി ഒന്നിനെയും ദ്രോഹിക്കാതെ സമാധാനപരമായ മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ കണ്ടെത്തണം. സ്വന്തം ഉയര്‍ച്ചയ്ക്കു വേണ്ടി മറ്റുള്ളവരെ നശിപ്പിക്കാന്‍ നാം തുനിയരുതു്.

ഇതു 21ാം നൂറ്റാണ്ടിൻ്റെ തുടക്കമാണു്. ഈ മത മഹാസമ്മേളനത്തിൻ്റെ വിജയത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രയത്‌നിച്ച സന്ന്യാസിവര്യന്മാരും ആത്മീയ നേതാക്കളും ഹിന്ദു സ്വാഗത സംഘവും ചേര്‍ന്നു് ഈ ദൃഢപ്രതിജ്ഞയെടുക്കാം:

‘ദേശകാലങ്ങള്‍ക്കതീതമായി, ലോകത്തിനൊട്ടാകെ ശാന്തിയും സമാധാനവും കൈവരുത്തുവാനും മനുഷ്യരാശിയുടെ കഷ്ടതകള്‍ക്കു് ആശ്വാസമേകുവാനും നാം പ്രയത്‌നിക്കും. സനാതനധര്‍മ്മത്തിൻ്റെ മഹത്തായ സങ്കല്പം സത്യമായിത്തീരട്ടെ.

പരമതത്ത്വവും ജീവിതത്തിൻ്റെ ഉന്നതാദര്‍ശങ്ങളും എല്ലാ യുവതീയുവാക്കള്‍ക്കും നല്കുവാനും നമുക്കു് ഉറച്ച തീരുമാനമെടുക്കാം. ഭാവിയുടെ വിടരൂന്ന പൂമൊട്ടുകളാണവര്‍; വിടര്‍ന്നു് ലോകത്തിൻ്റെ പരിമളമായിത്തീരേണ്ടവര്‍!’

ജീവിത അനുഭവങ്ങളെ നമ്മള്‍ മൂന്നു തരത്തില്‍ നേരിടുന്നു. ഒന്നു്, സാഹചര്യങ്ങളില്‍ നിന്നു് ഒളിച്ചോടാന്‍ ശ്രമിക്കുക. മറ്റൊന്നു്, പരിസ്ഥിതി ശരിയാക്കിയാല്‍ എല്ലാ പ്രശ്‌നങ്ങളും തീരും എന്നു വിചാരിച്ചു് അതിനു ശ്രമിക്കുക.

സാഹചര്യങ്ങളില്‍ നിന്നു് ഒളിച്ചോടാന്‍ ശ്രമിച്ചതുകൊണ്ടു പ്രശ്‌നങ്ങളെ ഒഴിവാക്കാന്‍ കഴിയില്ല. പകരം പ്രശ്‌നം ഇരട്ടിയായി എന്നുവരും. ഇതിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഒരു കഥ ഓര്‍മ്മ വരുന്നു.

ഒരാള്‍ക്കു് ഒരമ്മാവനുണ്ടു്. അദ്ദേഹം വരുന്നെന്നറിഞ്ഞപ്പോള്‍ മരുമകന്‍ വീട്ടില്‍ നിന്നു പുറത്തേക്കിറങ്ങി. കാരണം, ഈ അമ്മാവന്‍ രണ്ടുമൂന്നു മണിക്കൂറെങ്കിലും സംസാരിച്ചു കൊണ്ടിരിക്കും. അദ്ദേഹം പട്ടാളക്കാരനാണു്. ധാരാളം കഥകള്‍ പറയാനുണ്ടു്. എന്തിനു് അത്രയും സമയം വെറുതെ കളയണം എന്നു വിചാരിച്ചു മരുമകന്‍ വീടിൻ്റെ പിറകു വശത്തുള്ള ഇടവഴിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചു.

പക്ഷേ, അദ്ദേഹം ഇറങ്ങിച്ചെല്ലുമ്പോഴുണ്ടു്, അമ്മാവനും അതുവഴിത്തന്നെ കയറി വരുന്നു. മരുമകനെക്കണ്ട മാത്രയില്‍ അമ്മാവന്‍ വര്‍ത്തമാനവും തുടങ്ങി. സംഭാഷണം വഴിയില്‍ നിന്നു തന്നെയായി. കുറച്ചുകഴിഞ്ഞപ്പോള്‍ മരുമകന്‍ ചിന്തിക്കാന്‍ തുടങ്ങി. ‘ എന്തൊരു ചൂടു്! പക്ഷേ, തണലിനു് ഒരു വൃക്ഷം പോലും അടുത്തെങ്ങുമില്ലല്ലോ? എന്തൊരു കാലുവേദന! പക്ഷേ, ഇരിക്കാന്‍ ഇവിടെയെങ്ങും ഒരു ബെഞ്ചു പോലുമില്ലല്ലോ. അയ്യോ, ദാഹിക്കുന്നല്ലോ. പക്ഷേ, അടുത്തു കടയൊന്നുമില്ലല്ലോ. വീട്ടിലായിരുന്നെങ്കില്‍ പച്ചവെള്ളമെങ്കിലും കുടിക്കാമായിരുന്നു.’

സാഹചര്യങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കരുത്. ശ്രമിച്ചാല്‍ അതു നമുക്കു് ഇരട്ടി പ്രശ്‌നമായി മാറും എന്ന് ഇത് കാണിക്കുന്നു

രണ്ടാമത്തെ രീതി പരിസ്ഥിതി ശരിയാക്കാന്‍ ശ്രമിക്കുക എന്നതാണു്. വീട്ടില്‍ എന്നും അശാന്തി മാത്രം. ‘വീടിൻ്റെ കുറ്റം കൊണ്ടായിരിക്കാം, പൊളിച്ചുപണിയാം. അല്ലെങ്കില്‍ വേറൊരിടത്തു സ്ഥലം വാങ്ങി പുതിയ ഒരു വീടു വയ്ക്കാം. അതുമല്ലെങ്കില്‍, ഒരു ടി.വി. വാങ്ങി വയ്ക്കാം. കുറച്ചു കൂടി സാധനങ്ങള്‍ വാങ്ങി വീടു മോടിപിടിപ്പിക്കാം. എയര്‍ക്കണ്ടീഷന്‍ ചെയ്തുനോക്കാം.’ പക്ഷേ, ഇതുകൊണ്ടൊന്നും പ്രശ്‌നങ്ങള്‍ തീരില്ല.

എയര്‍ക്കണ്ടീഷന്‍ ചെയ്ത മുറിയില്‍ കിടന്നാലും ഉറക്കം വരാത്തവരുണ്ടു്. അവര്‍ക്കു് ഉറങ്ങണമെങ്കില്‍ ഉറക്ക ഗുളിക കഴിക്കണം. കാരണം, പ്രശ്‌നം മനസ്സിലാണു്. മനസ്സിനെ എ.സി.യാക്കുന്ന വിദ്യയാണു് ആദ്ധ്യാത്മികത. ചുറ്റുപാടുകളെ മാറ്റിയതുകൊണ്ടു മാത്രം ജീവിത പ്രശ്‌നങ്ങള്‍ ഒഴിവാകുന്നതായി കാണുന്നില്ല. പരിസ്ഥിതി മാറ്റേണ്ടെന്നല്ല, മനഃസ്ഥിതികൂടി മാറ്റണമെന്നാണു് അമ്മ പറയുന്നതു്. അതാണു് ആദ്ധ്യാത്മികത പഠിപ്പിക്കുന്നതു്.

സനാതന ധര്‍മ്മം  ഏതെങ്കിലും ജാതിക്കോ വര്‍ഗ്ഗത്തിനോ വേണ്ടിയുള്ളതല്ല. ലോകം ഇതു മനസ്സിലാക്കണം. മാനവ ലോകത്തിനു മുഴുവന്‍ വീര്യവും പ്രചോദനവും അരുളുന്ന ശക്തി കേന്ദ്രമാണു സനാതന ധര്‍മ്മം.

സനാതനധര്‍മ്മത്തിൻ്റെ സാരഥികളായ ഋഷികളും സന്ന്യാസികളും ഒരിക്കലും സ്വയം ഒന്നും അവകാശപ്പെട്ടിട്ടില്ല. ആത്മനിഷ്ഠരായിരുന്ന അവര്‍ക്കു പരമമായ സത്യം പ്രത്യക്ഷാനുഭവമായിരുന്നു. അതു വാക്കുകളിലൂടെ വിവരിക്കുവാന്‍ അവര്‍ക്കു വിഷമമായിരുന്നു.

പരിമിതമായ ഭാഷകൊണ്ടു വാക്കുകള്‍ക്കതീതമായ സത്യത്തെക്കുറിച്ചു് എങ്ങനെ പറയും? അതുകൊണ്ടു് അവര്‍ സദാ മൗനം ഭജിച്ചു. എങ്കിലും അജ്ഞാനമാകുന്ന ഇരുട്ടില്‍ അലയുന്നവരോടും ഈശ്വരസാക്ഷാത്കാരത്തിനു വ്യാകുലപ്പെടുന്നവരോടും ഉള്ള കരുണകൊണ്ടു് അവര്‍ ഒടുവില്‍ സംസാരിക്കുകതന്നെ ചെയ്തു. പക്ഷേ പറയുന്നതിനു മുന്‍പു് അവര്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു.

‘സര്‍വ്വേശ്വരാ, എൻ്റെ വാക്കുകള്‍ മനസ്സില്‍ പ്രതിഷ്ഠിതമാകട്ടെ, എൻ്റെ മനസ്സു് വാക്കില്‍ പ്രതിഷ്ഠിതമാകട്ടെ’. 

പരമാത്മാവിനോടു് അവര്‍ പ്രാര്‍ത്ഥിച്ചു:’പരമമായ സത്യത്തിൻ്റെ അനുഭവം ഞാന്‍ വാക്കുകളില്‍ വര്‍ണ്ണിക്കാന്‍ ശ്രമിക്കുകയാണു്. എൻ്റെ അനുഭവം പൂര്‍ണ്ണതതന്നെ ആകയാല്‍ അതു വാക്കുകള്‍ കൊണ്ടു വിവരിക്കാന്‍ സാധിക്കില്ല. എങ്കിലും ഞാന്‍ ശ്രമിക്കുകയാണു്. ഞാന്‍ സംസാരിക്കുമ്പോള്‍ സത്യത്തിൻ്റെ പൊരുള്‍ എൻ്റെ വാക്കുകളില്‍ക്കൂടി പ്രകാശിക്കുവാന്‍ അനുഗ്രഹിക്കേണമേ. എൻ്റെ വാക്കുകള്‍ എൻ്റെ അനുഭവത്തിലും എൻ്റെ അനുഭവം വാക്കുകളിലും പ്രതിഫലിക്കുമാറാകണേ.’

ഋഷികളുടെ മഹത്തായ ഈ അനുഭവം ലോകത്തിനു പകര്‍ന്നുകൊടുക്കുക എന്നതു നാമോരോരുത്തരുടെയും കടമയാണു്. മറ്റു മതവിശ്വാസികളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും മാനിക്കണമെന്നതു പ്രധാനം തന്നെ. അതേസമയം സനാതന ധര്‍മ്മം ഏതാനും ചില വ്യക്തികളിലൊതുങ്ങുന്നതല്ല എന്നും, ഓരോരുത്തര്‍ക്കും നേരിട്ടനുഭവിക്കാവുന്ന ഒന്നാണെന്നും ലോകത്തിനു നമ്മള്‍ വെളിവാക്കി ക്കൊടുക്കണം. സര്‍വ്വരും ഈ പരമസത്യത്തിൻ്റെ മൂര്‍ത്തരൂപങ്ങളാണു്.

സനാതന ധര്‍മ്മ വിശ്വാസികള്‍ മുഴുവന്‍ ലോകത്തിൻ്റെയും ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രയത്‌നിക്കണം. അപ്പോള്‍ മാത്രമേ ഋഷിമാരുടെ സങ്കല്പം സത്യമായിത്തീരുകയുള്ളൂ. ഋഷികള്‍ ഒരു പ്രത്യേക മതവിഭാഗം ഉണ്ടാക്കാനല്ല ശ്രമിച്ചതു്. അവര്‍ മാനുഷിക മൂല്യങ്ങള്‍ക്കും ആദ്ധ്യാത്മിക സത്യങ്ങള്‍ക്കും സ്ഥാനം കൊടുത്തു. അതുകൊണ്ടാണു് അവര്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ മുഴുവന്‍ പ്രപഞ്ചത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചതു്. ഉദാഹരണമായി,

ഓം ലോകാഃ സമസ്താഃ സുഖിനോ ഭവന്തുഃ

‘ഈ ലോകം മുഴുവന്‍ ആനന്ദമായിക്കഴിയട്ടെ’

‘ഓം സര്‍വ്വേഷാം സ്വസ്തിര്‍ ഭവതു. സര്‍വ്വേഷാം ശാന്തിര്‍ ഭവതു. സര്‍വ്വേഷാം പൂര്‍ണ്ണം ഭവതു. സര്‍വ്വേഷാം മംഗളം ഭവതു. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ’

‘എല്ലാവര്‍ക്കും സ്വസ്തി ഭവിക്കട്ടെ. എല്ലാവര്‍ക്കും ശാന്തി ഭവിക്കട്ടെ. എല്ലാവര്‍ക്കും പൂര്‍ണ്ണത ഭവിക്കട്ടെ. എല്ലാവര്‍ക്കും മംഗളം ഭവിക്കട്ടെ. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ’