വാക്കിൻ്റെ ദേവത അഗ്നിയാണെന്നു പറയും. അഗ്നിയുടെ സ്വഭാവം ചൂടും പ്രകാശവും, പുകയുമാണു്. അഗ്നി ചൂടും പ്രകാശവും തരുന്നതുപോലെ നമ്മുടെ ഓരോ വാക്കും മറ്റുള്ളവര്‍ക്കു് ഉന്മേഷവും അറിവും പകരുന്നതായിരിക്കണം. പുകപോലെ മനസ്സിനെ മലിനമാക്കുന്നതാകരുതു്.

ഇന്നു നമ്മുടെ വാക്കു കേള്‍ക്കുമ്പോള്‍ത്തന്നെ അറിയുവാന്‍കഴിയും അതിൻ്റെ ദേവത അഗ്നിയാണെന്നു്. കാരണം, അതില്‍നിന്നും വമിക്കുന്നതു തീയും പുകയുമാണു്. പക്ഷേ, ജ്ഞാനവും പ്രകാശവും അതിൻ്റെ അടുത്തെങ്ങുമില്ല എന്നുമാത്രം. നമ്മുടെ ഒരു വാക്കു്, അതു കേള്‍ക്കുന്നവരില്‍ പരിവര്‍ത്തനം സൃഷ്ടിക്കണം. മറ്റുള്ളവര്‍ക്കു് ആനന്ദം ഉളവാക്കണം.

നാം മറ്റുള്ളവര്‍ക്കു മാതൃകയായിരിക്കണം. അതിനുള്ള ശക്തി നമ്മുടെ ഓരോ വാക്കിനുമുണ്ടായിരിക്കണം. അതിനു കഴിയണമെങ്കില്‍ നമ്മുടെ വാക്കുകളില്‍ വിനയവും ലാളിത്യവും പ്രതിഫലിക്കണം. എന്നാല്‍, ഇന്നു നമ്മുടെ വാക്കുകള്‍ അരിച്ചു പെറുക്കിയാല്‍ വിനയമെന്നതു കാണാന്‍സാധിക്കില്ല.

‘അവനെക്കാള്‍ വലിയവനാകണം’ ഈയൊരു ഭാവമാണു് അതിലെല്ലാം നിറഞ്ഞുനില്ക്കുന്നതു്. ഒരുവൻ്റെ എളിമയിലാണു് അവൻ്റെ വലിപ്പമെന്ന സത്യം മാത്രം നാം ശ്രദ്ധിക്കാറില്ല. എത്ര നിസ്സാരനും മറ്റുള്ളവരുടെ മുന്‍പില്‍ വലിയവനായി ചമയുന്നതിലാണു ശ്രദ്ധ മുഴുവന്‍. എന്നാല്‍, ഇതിലൂടെ വാസ്തവത്തില്‍ നാം അവരുടെ മുന്നില്‍ വിവിഡ്‌ഢിയായിത്തീരുകയാണെന്ന കാര്യം മാത്രം നമ്മള്‍ അറിയാറില്ല.

പട്ടാളത്തില്‍ മേജറായിരുന്ന ഒരാള്‍ക്കു കേണലായി പ്രമോഷന്‍ കിട്ടി. കേണലായി ചാര്‍ജ്ജെടുത്ത ദിവസം, അദ്ദേഹത്തെ കാണാനായി ഒരാള്‍ വന്നു. അയാള്‍ വാതില്‍ തുറന്നു വരുന്ന മാത്രയില്‍ത്തന്നെ കേണല്‍ വലിയ ഗമയില്‍, ഫോണെടുത്തു് ഹലോ… എന്നു വിളിച്ചു സംഭാഷണം തുടങ്ങി. ”ഹലോ, അമേരിക്കന്‍ പ്രസിഡണ്ടു് ക്ലിന്റനാണോ? ങാ, എന്തുണ്ടു വിശേഷം? ഞാന്‍ ഇന്നു ചാര്‍ജ്ജെടുത്തതേയുള്ളൂ. കുറെ ഫയല്‍ നോക്കാനുണ്ടു്. ങാ, ഞാന്‍പിന്നെ വിളിക്കാം. മിസ്സിസ്സിനെ അന്വേഷിച്ചതായി പറയണം…” ഇങ്ങനെ കുറേ സംസാരിച്ചതിനു ശേഷം ഫോണ്‍ താഴെ വച്ചു.

ഈ സമയമത്രയും വന്നയാള്‍വളരെ ഭവ്യതയോടെ അവിടെ നില്ക്കുകയാണു്. കേണല്‍ ഗൗരവം വിടാതെ ചോദിച്ചു, ”ഉം, എന്താണു വേണ്ടതു്?” വന്നയാള്‍, വിനയം ഒട്ടും വിടാതെ പറഞ്ഞു, ”ക്ഷമിക്കണം, ഞാന്‍ ഫോണ്‍ കണക്ടു ചെയ്യാന്‍ വേണ്ടി വന്നതാണു്. ഇന്നലെ വച്ച പുതിയ ഫോണാണു്. ലൈന്‍ കൊടുത്തിട്ടില്ല.” ഇവിടെ ആരാണു വിഡ്‌ഢിയായതു്. ഇതുപോലെ, ദിവസവും പലപ്രാവശ്യം നമ്മള്‍ വിഡ്‌ഢിയാകുന്നുണ്ടു്. നമ്മള്‍ അറിയുന്നില്ല എന്നുമാത്രം. സ്വന്തം വലിപ്പം മറ്റുള്ളവരുടെ മുന്നില്‍ പ്രകടിപ്പിക്കുവാന്‍ ശ്രമിക്കുന്നവന്‍ എല്ലാവരുടെയും മുന്നില്‍ സ്വയം വിഡ്‌ഢിയായിത്തീരുകയാണു്.

നമ്മുടെ ജീവിതത്തിലും അവശ്യം വേണ്ടതു ക്ഷമതന്നെയാണു്. ജീവിതത്തിൻ്റെ അസ്ഥിവാരം ക്ഷമയാണു്.

ഒരു ചെടിയിലെ പൂമൊട്ടു വലിച്ചു നിവര്‍ത്തിയാല്‍, പൂവിൻ്റെ പരിമളവും ഭംഗിയും അറിയുവാന്‍കഴിയില്ല. സ്വാഭാവികമായി വിടരുവാന്‍ അനുവദിച്ചാല്‍ മാത്രമേ, അതറിയുവാന്‍ സാധിക്കൂ. അതുപോലെ, ജീവിതത്തിൻ്റെ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ ക്ഷമ കൂടാതെ കഴിയില്ല. ജീവിതം സന്തോഷഭരിതം ആക്കിത്തീര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം വേണ്ട പ്രഥമഗുണം ക്ഷമ തന്നെയാണു്.

ഒരു ഗ്രാമത്തിലുള്ള ജനങ്ങള്‍ മുഴുവന്‍ ഐക്യതയോടെയും ശാന്തിയോടെയും ജീവിക്കുന്നതായി കണ്ടു. ആ ഗ്രാമത്തിലുള്ളവര്‍ക്കെല്ലാം, ഇതിനു സാധിച്ചതു്, അവര്‍ക്കെല്ലാം മാതൃകയായി ഒരു കുടുംബം അവിടെ ഉണ്ടായിരുന്നതിനാലാണു്. എവിടെയെങ്കിലും വഴക്കു തുടങ്ങിയാല്‍, ഉടനെ അവരിലൊരാള്‍ പറയും, ”അങ്ങേ വീട്ടിലെ സ്ത്രീയെ നോക്കൂ. എത്ര ഐക്യതയോടെയാണു് അവര്‍ ഭര്‍ത്താവുമൊന്നിച്ചു കഴിയുന്നതു്. എന്തെങ്കിലും ഒച്ചയോ ബഹളമോ അവിടെനിന്നും കേള്‍ക്കാനുണ്ടോ! എത്ര സ്നേഹമാണു്. അവരെക്കണ്ടു പഠിക്കണം.” ഇത്രയും പറഞ്ഞു കഴിയുമ്പോഴേക്കും അവിടെ നിശ്ശബ്ദമാകും. അങ്ങനെ ആ ഗ്രാമം മുഴുവന്‍ ശാന്തിയോടും സമാധാനത്തോടും ജീവിച്ചു പോന്നു.

അങ്ങനെയിരിക്കെ ആ ദമ്പതികളുടെ മുപ്പതാമത്തെ വിവാഹ വാര്‍ഷികം വന്നെത്തി. ഗ്രാമത്തിലുള്ളവരെല്ലാം എത്തിയിട്ടുണ്ടു്. വളരെ വിപുലമായ രീതിയിലുള്ള ആഘോഷമാണു്. ആ കുടുംബത്തെപ്പറ്റി കേട്ടറിഞ്ഞ പത്രക്കാരും അവിടെ എത്തിയിട്ടുണ്ടു്. അവര്‍ ആ ദമ്പതികളോടു ചോദിച്ചു, ”നിങ്ങളെപ്പറ്റി പുകഴ്ത്തി പറയാത്ത ആരുംതന്നെ ഈ ഗ്രാമത്തിലില്ല. ഈ ഗ്രാമത്തിലുള്ളവര്‍ക്കെല്ലാം പ്രചോദനമാണു നിങ്ങള്‍ എന്നാണു് ഇവിടുള്ളവര്‍ പറയുന്നതു്. എന്നാല്‍, നിങ്ങളുടെ ഭര്‍ത്താവു മുന്‍പു വളരെ മുന്‍കോപിയായിരുന്നുവെന്നാണു കേട്ടിട്ടുള്ളതു്. പക്ഷേ, കല്യാണത്തിനുശേഷം നിങ്ങള്‍ തമ്മില്‍ ഒരു തവണയെങ്കിലും വഴക്കിട്ടതായിട്ടു കേട്ടിട്ടുമില്ല. അതിൻ്റെ രഹസ്യമെന്താണെന്നു് ഒന്നു പറഞ്ഞുതരണം?”

ചോദ്യം കേട്ട ഭാര്യ പറഞ്ഞു, ”പറയത്തക്ക വലിയ രഹസ്യമൊന്നും ഇതിൻ്റെ പിന്നിലില്ല. കല്യാണം കഴിഞ്ഞു് മൂന്നാമത്തെ ദിവസം ഞങ്ങളൊരു ഉല്ലാസയാത്രയ്ക്കു പോയി. കൂടെ ഒരു കഴുതയെയും കൂട്ടിയിരുന്നു. ഞങ്ങളുടെ ഭാണ്ഡങ്ങളും ഭക്ഷണ സാധനങ്ങളും ആ കഴുതയായിരുന്നു ചുമന്നിരുന്നതു്. യാത്രയ്ക്കിടയില്‍ കഴുത കാലിടറി വീണു. എൻ്റെ ഭര്‍ത്താവിനു് അതു് ഒട്ടും ഇഷ്ടമായില്ല. അദ്ദേഹം ഓടിച്ചെന്നു് ആ കഴുതയുടെ ചെവിക്കു പിടിച്ചുകൊണ്ടു പറഞ്ഞു. ”ഇതു് ആദ്യത്തെ താക്കീതാണു്. നീ സൂക്ഷിക്കണം, കേട്ടോ, കേട്ടോ…” എന്നു്. താഴെ വീണ കെട്ടുകള്‍ വീണ്ടും എടുത്തു കഴുതയുടെ പുറത്തുവച്ചു ഞങ്ങള്‍ യാത്ര തുടര്‍ന്നു.

കുറച്ചുദൂരം പിന്നിട്ടപ്പോള്‍ വഴിയിലുള്ള ഒരു കല്ലില്‍തട്ടി കഴുത വീണ്ടും മറിഞ്ഞു വീണു. അദ്ദേഹം ദേഷ്യത്തോടെ അതിൻ്റെ അടുത്തുചെന്നു്, രണ്ടു ചെവിയിലും മുറുകെ പിടിച്ചുകൊണ്ടു ശരിക്കും അലറുകയായിരുന്നു. ”ഇതു രണ്ടാമത്തെ താക്കീതാണു്. നീ സൂക്ഷിക്കണം കേട്ടോ, കേട്ടോ…” കഴുതയെ വീണ്ടും പിടിച്ചുയര്‍ത്തി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഞങ്ങള്‍ക്കു ചെന്നു ചേരേണ്ട സ്ഥലത്തു് എത്തിച്ചേരുവാന്‍ രണ്ടു മൂന്നു വലിയ മലകള്‍ കയറിയിറങ്ങേണ്ടിയിരുന്നു. രണ്ടു മലകള്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഞങ്ങള്‍ കയറിയിറങ്ങി. മൂന്നാമത്തെ മലയുടെ പകുതിദൂരം പിന്നിട്ടപ്പോഴേക്കും കഴുത കുഴഞ്ഞു വീണു. എൻ്റെ ഭര്‍ത്താവിനു ദേഷ്യം ഒട്ടും നിയന്ത്രിക്കുവാനായില്ല. അദ്ദേഹം തോക്കു് ഉറയില്‍ നിന്നും വലിച്ചെടുത്തു. ആ കഴുതയുടെ നേരെ നിറയൊഴിച്ചു. അതു മരിച്ചു വീണു.

എനിക്കതു് ഒട്ടും സഹിക്കുവാനായില്ല. വലിയ വിഷമം തോന്നി. ”അയ്യോ, അങ്ങെന്താണീ ചെയ്തതു്. ഇതൊരു തിരിച്ചറിവില്ലാത്ത മൃഗമല്ലേ. അങ്ങു ചെയ്തതു ശരിയാണോ? കഷ്ടമേ…” ഞാനറിയാതെ പറഞ്ഞു പോയി. അതുകേട്ടതും അദ്ദേഹം എൻ്റെ നേരെ ചാടിവീണു്, ചെവിയില്‍ പിടിച്ചുകൊണ്ടു പറഞ്ഞു, ”ഇതു് ആദ്യത്തെ താക്കീതാണു്. നീ സൂക്ഷിക്കണം കേട്ടോ, കേട്ടോ…” എന്നു്. കഴുതയ്ക്കു സംഭവിച്ചതു പെട്ടെന്നെനിക്കു് ഓര്‍മ്മ വന്നു. ഇതുതന്നെ ഞങ്ങളുടെ ജീവിതത്തിൻ്റെ വിജയരഹസ്യം.”

വാസ്തവത്തില്‍, ഇവിടെ ക്ഷമ ഭയത്തോടുകൂടി ഉള്ളതാണെങ്കിലും അതിനും ഒരു മഹത്ത്വമുണ്ടു്. വൈരം കാഷ്ടത്തിലാണു കിടക്കുന്നതെങ്കിലും നമ്മളതെടുക്കും. വേണ്ടെന്നു വയ്ക്കില്ല. കാരണം, അതിൻ്റെ മൂല്യം അത്രയ്ക്കു വലുതാണു്. ഇതുപോലെ, ക്ഷമയുടെ മഹത്ത്വവും വിലമതിക്കാനാവാത്തതാണു്.

ധാര്‍മ്മികാചാരസംഹിത

മനുഷ്യരാശി മുഴുവനും നമ്മുടെ കുടുംബമെന്നു നാം കരുതുന്നു. ദയയും ഉദാരതയും നാം ശീലിക്കേണ്ടതുണ്ടു്. നമ്മുടെ ജീവിതം കേവലം നമുക്കുവേണ്ടി മാത്രമാകരുതു്, നമ്മുടെ സേവനം നാം ലോകത്തിനു് അര്‍പ്പിക്കണം.

ആ സേവനവീഥിയില്‍, കൊച്ചുകുട്ടികളെയും പ്രായമായവരെയും ദരിദ്രരെയും അഗതികളെയും വികലാംഗരെയും സമൂഹത്തില്‍നിന്നു് ഒറ്റപ്പെട്ടവരെയും കഷ്ടതയനുഭവിക്കുന്ന ഏതൊരാളെയും നാം വിസ്മരിച്ചുകൂടാ. ഒരു മനുഷ്യനും രണ്ടാംകിട പൗരനായിക്കരുതപ്പെടാന്‍ പാടില്ല. ഒരു രീതിയിലും ചൂഷണം  ചെയ്യപ്പെടാനും പാടില്ല.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യമായ പങ്കാളിത്തം വേണം. നമ്മള്‍ യാതൊരു തരത്തിലുള്ള ലൈംഗികമായ ദുരാചരപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടരുതു്. എല്ലാ രീതിയിലുമുള്ള മേധാവിത്വവും പീഡനവും നമ്മള്‍ നിര്‍ത്തലാക്കണം.

നീതിയിലും പരസ്പരബഹുമാനത്തിലും സമാധാനത്തിലും അഹിംസയിലും അധിഷ്ഠിതമായ ഒരു സംസ്‌കാരം പടുത്തുയര്‍ത്താന്‍ നാം സ്വയം സമര്‍പ്പിക്കണം. നമ്മള്‍ ഒരു മനുഷ്യനെയും അടിച്ചമര്‍ത്തുകയോ പരിക്കേല്പിക്കുകയോ കൊല്ലുകയോ ശാരീരികമോ മാനസികമോ ആയ പീഡനത്തിനു വിധേയനാക്കുകയോ പാടില്ല. പ്രശ്‌നപരിഹാരങ്ങള്‍ക്കു് അഹിംസാപരമായ മാര്‍ഗ്ഗങ്ങള്‍ മാത്രം നാം അവലംബിക്കണം.

മനുഷ്യരാശി ധര്‍മ്മപരവും നീതിയുക്തവുമായ ഒരു സാമൂഹ്യവ്യ വസ്ഥിതി കെട്ടിപ്പടുക്കാന്‍ യത്‌നിക്കണം. ആ വ്യവസ്ഥിതിയില്‍ എല്ലാവര്‍ക്കും പൂര്‍ണ്ണത പ്രാപിക്കാനുള്ള അവസരമുണ്ടായിരിക്കണം. നമ്മള്‍ സത്യനിഷ്ഠയോടെ സൗമ്യതയോടെ, ഉദാരതയോടെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. അന്യായമോ മുന്‍വിധിയോ വിദ്വേഷമോ കാട്ടാതെ എല്ലാവരോടും കാരുണ്യ പൂര്‍വ്വം പെരുമാറണം.

നാം മോഷ്ടിക്കുവാന്‍ പാടില്ല. നാം അധികാരത്തിനും പ്രതാപത്തിനും പണത്തിനും ഭോഗത്തിനും ഉള്ള ദുരയെ ത്യജിച്ചു് നീതിയുറ്റതും ശാന്തിപൂര്‍ണ്ണവുമായ ഒരു ലോകം പടുത്തുയര്‍ത്തണം.

വ്യക്തികളുടെ ചേതസ്സില്‍ ശുഭകരമായ മാറ്റം വരാതെ ഭൂമിയുടെ ഉദ്ധാരണം സാദ്ധ്യമല്ല. അതിനായി നമ്മുടെ പ്രജ്ഞയെ ശിക്ഷണത്തിലൂടെയും മനഃസംയമനത്തിലൂടെയും ധ്യാനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ക്രിയാത്മകമായ ചിന്താഗതിയിലൂടെയും ഉയര്‍ത്തുവാന്‍ യത്‌നിക്കുമെന്നു നാം പ്രതിജ്ഞയെടുക്കുന്നു. ത്യാഗം ചെയ്യുവാനും നഷ്ടം സഹിക്കുവാനും ഉള്ള സന്നദ്ധത കൂടാതെ നമ്മുടെ സ്ഥിതിയില്‍ അടിസ്ഥാനപരമായ മാറ്റമൊന്നുമുണ്ടാകാന്‍ പോകുന്നില്ല.

നാടുനീളെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും നടക്കുന്ന ഒരു കാലഘട്ടമാണിതു്. ആദ്ധ്യാത്മികപ്രഭാഷണം, സാംസ്‌കാരികപ്രഭാഷണം, രാഷ്ട്രീയപ്രസംഗം, മതപ്രസംഗം, മതത്തിനെതിരെയുള്ള പ്രസംഗം എന്നുവേണ്ട ഓരോരുത്തര്‍ക്കും ഓരോ വിഷയത്തെക്കുറിച്ചു പ്രസംഗിക്കാനുണ്ടു്. സൂര്യനുകീഴിലുള്ള ഏതു വിഷയത്തെക്കുറിച്ചും ആര്‍ക്കും പ്രസംഗിക്കാന്‍ അധികാരമുണ്ടെന്നാണു് എല്ലാവരുടെയും ഭാവം.

ഇതു പറയുമ്പോള്‍ മഹാഭാരതത്തിലെ ഒരു സന്ദര്‍ഭമാണു് ഓര്‍മ്മ വരുന്നതു്. ദ്രോണാചാര്യര്‍ കൗരവരെയും പാണ്ഡവരെയും പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സമയം, ആദ്യത്തെ പാഠം ‘ക്ഷമ’യായിരുന്നു. ഒരു ദിവസം ഗുരു ശിഷ്യരെയെല്ലാം വിളിച്ചിട്ടു് അതുവരെ പഠിപ്പിച്ച പാഠങ്ങള്‍ ചൊല്ലി കേള്‍പ്പിക്കുവാന്‍ പറഞ്ഞു. ഓരോരുത്തരും അവര്‍ പഠിച്ച പാഠങ്ങള്‍ മനഃപാഠം ചൊല്ലിക്കേള്‍പ്പിച്ചു. അങ്ങനെ യുധിഷ്ഠിരൻ്റെ ഊഴമെത്തി. എന്നാല്‍, യുധിഷ്ഠിരന്‍ ഒരു വരി മാത്രമാണു ചൊല്ലിയതു്. ”നീ ഇത്ര മാത്രമേ പഠിച്ചിട്ടുള്ളോ?” ഗുരുവിൻ്റെ ചോദ്യം കേട്ടു യുധിഷ്ഠിരന്‍ മടിച്ചു മടിച്ചു പറഞ്ഞു, ”ക്ഷമിക്കണം ഗുരോ, ഞാന്‍ ആദ്യത്തെ പാഠം ഏതാണ്ടു പഠിച്ചു. രണ്ടാമത്തെ പാഠം അത്രപോലും പഠിച്ചിട്ടില്ല.”

ഇതു കേട്ട ദ്രോണര്‍ക്കു ദേഷ്യം അടക്കാനായില്ല, കാരണം, മറ്റു ശിഷ്യന്മാരേക്കാളും പഠിത്തത്തിൻ്റെ കാര്യത്തില്‍ അദ്ദേഹം പ്രതീക്ഷ വച്ചിരുന്നതു യുധിഷ്ഠിരനിലാണു്. എന്നാല്‍, മറ്റുള്ളവര്‍ മുഴുവന്‍ പാഠങ്ങളും ചൊല്ലി കേള്‍പ്പിക്കുമ്പോള്‍ യുധിഷ്ഠിരനാകട്ടെ, കഷ്ടിച്ചു രണ്ടുവരി മാത്രമേ ചൊല്ലാനറിയൂ എന്നു പറയുന്നു. ദേഷ്യം നിയന്ത്രിക്കാനാവാതെ ദ്രോണര്‍ ഒരു വടി എടുത്തു് ഒടിഞ്ഞു കഷ്ണങ്ങളാകുന്നതു വരെ യുധിഷ്ഠിരനെ അടിച്ചു. എന്നാല്‍, അടി മുഴുവന്‍ കൊണ്ടിട്ടും യുധിഷ്ഠിരൻ്റെ മുഖത്തെ പുഞ്ചിരിയും പ്രസന്നതയും മാഞ്ഞിരുന്നില്ല.

അതു കണ്ടപ്പോള്‍ ഗുരുവിൻ്റെ ദേഷ്യം തണുത്തു. അദ്ദേഹത്തിനു വിഷമമായി. സ്നേഹപൂര്‍വ്വം അദ്ദേഹം പറഞ്ഞു, ”കുഞ്ഞേ, നീയൊരു രാജപുത്രനാണു്. നിനക്കു് എന്നെ വേണമെങ്കില്‍ ജയിലിലടയ്ക്കാം, ശിക്ഷിക്കാം. എന്നിട്ടു് നീയതൊന്നും ചെയ്തില്ല. നിനക്കു് അല്പം പോലും ദേഷ്യം വന്നില്ല. നിന്നെപ്പോലെ ക്ഷമയുള്ളവര്‍ ഈ ലോകത്തുണ്ടോ? കുഞ്ഞേ നീ എത്ര മഹത്ത്വമുള്ളവനാണു്.” ഇതു പറഞ്ഞു് അദ്ദേഹം നോക്കുമ്പോള്‍ യുധിഷ്ഠിരന്‍ പഠിച്ച പാഠങ്ങള്‍ എഴുതിയിരുന്ന എഴുത്തോല അവിടെ കിടക്കുന്നു. അതിലെ ആദ്യത്തെ വരി ‘ഒരിക്കലും ക്ഷമ കൈവിടാതിരിക്കുക’ എന്നതായിരുന്നു. രണ്ടാമത്തെ വരിയാകട്ടെ, ‘എല്ലായ്‌പ്പോഴും സത്യം മാത്രം പറയുക’ എന്നും.

അദ്ദേഹത്തിൻ്റെ ദൃഷ്ടി വീണ്ടും യുധിഷ്ഠിരൻ്റെ മുഖത്തേക്കു് ഉയര്‍ന്നപ്പോള്‍ എഴുത്തോലയില്‍ കണ്ട വരികള്‍, യുധിഷ്ഠിരൻ്റെ കണ്ണുകളില്‍ പ്രകാശിക്കുന്നതായി അദ്ദേഹത്തിനു തോന്നി. ശിഷ്യൻ്റെ രണ്ടു കൈകളിലും ചേര്‍ത്തു പിടിച്ച ദ്രോണരുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അദ്ദേഹം പറഞ്ഞു, ”യുധിഷ്ഠിരാ! ഞാന്‍ നിങ്ങളെ പഠിപ്പിക്കുമ്പോള്‍ വെറും വാക്കുകള്‍ ആവര്‍ത്തിക്കുകയായിരുന്നു. മറ്റുള്ള കുട്ടികള്‍ തത്തയെപ്പോലെ അതു് ഏറ്റു ചൊല്ലുകയായിരുന്നു. വാസ്തവത്തില്‍ നീ മാത്രമാണു് അവ ശരിയായി പഠിച്ചതു്. നീ എത്ര മഹാനാണു കുഞ്ഞേ! ഇത്രകാലം ഞാന്‍ പഠിപ്പിച്ചിട്ടും ഇതിലെ ഒരു വരിപോലും എനിക്കു പഠിക്കുവാനായില്ല. എനിക്കു് എൻ്റെ ദേഷ്യത്തെ നിയന്ത്രിക്കുവാനായില്ല; ക്ഷമിക്കുവാനായില്ല.”

നിറഞ്ഞ കണ്ണുകളോടെ ഗുരു പറയുന്നതു കേട്ടു യുധിഷ്ഠിരന്‍ പറഞ്ഞു, ”ക്ഷമിക്കണം ഗുരോ അങ്ങയോടെനിക്കല്പം ദേഷ്യമുണ്ടായി.” അതു കേട്ടതോടെ തൻ്റെ ശിഷ്യന്‍ രണ്ടാമത്തെ പാഠവും പഠിച്ചുവെന്നു ദ്രോണര്‍ക്കു ബോദ്ധ്യമായി. കാരണം, സാധാരണ പുകഴ്ത്തല്‍ കേള്‍ക്കുമ്പോള്‍, അതില്‍ വീഴാത്തവര്‍ വിരളമാണു്. ഉള്ളില്‍ ദേഷ്യം ഉണ്ടെങ്കിലും പുറത്തു പറയാന്‍ മടിക്കും. എന്നാല്‍, യുധിഷ്ഠിരൻ്റെ കാര്യം നോക്കുക. തുറന്നു പറയാന്‍ ഒരു മടിയും കാണിച്ചില്ല. അതിനര്‍ത്ഥം, യുധിഷ്ഠിരന്‍ രണ്ടാമത്തെ പാഠവും പഠിച്ചു എന്നാണു്. പഠനം പൂര്‍ണ്ണമാകുന്നതു്, പഠിച്ചതു ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ മാത്രമാണു്. അതിനു ശ്രമിക്കുന്നവനാണു യഥാര്‍ത്ഥ ശിഷ്യന്‍.

സത്യത്തില്‍ പ്രസംഗമല്ല, പ്രവൃത്തിയാണു വേണ്ടതു്. പറയാനുള്ളതു ജീവിതത്തിലൂടെ കാട്ടിക്കൊടുക്കുകയാണു് ആവശ്യം. എന്നാല്‍, ഇന്നു പലതും വാക്കില്‍ മാത്രം ഒതുങ്ങുന്നു. ജീവിതത്തില്‍ കാണുന്നില്ല. എന്നിരുന്നാലും നല്ല വാക്കിനും നല്ല പ്രവൃത്തിക്കും തീര്‍ച്ചയായും ഫലമുണ്ടു്. അവ ഒരിക്കലും അര്‍ത്ഥശൂന്യമാകുന്നില്ല.

ഈശ്വരപൂജയ്ക്കായി, നാം ഉപയോഗിക്കുന്നതെന്തും ഏറ്റവും നല്ലതായിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കും. ചീഞ്ഞ പഴങ്ങളോ വാടിയ പൂക്കളോ വൃത്തിയില്ലാത്ത പാത്രങ്ങളോ ഒന്നും നമ്മള്‍ ഒരിക്കലും ഈശ്വരപൂജയ്ക്കു് ഉപയോഗിക്കാറില്ല.

നാം എത്ര ശ്രദ്ധയോടുകൂടി റോഡു മുറിച്ചു കടക്കുവാന്‍ ശ്രമിച്ചാലും മറ്റു വാഹനങ്ങള്‍ ഓടിക്കുന്നവരുടെ അശ്രദ്ധകൊണ്ടു നമുക്കു് അപകടം ഉണ്ടാകാം. കര്‍മ്മഫലത്തെ നിയന്ത്രിക്കുന്ന എല്ലാ ഘടകങ്ങളും നമുക്കു് അനുകൂലമായിത്തീരാന്‍ ഈശ്വരകൃപ ഉണ്ടായേ കഴിയൂ എന്നു പറയുന്നതു് അതുകൊണ്ടാണു് . അതിനുള്ള എളുപ്പവഴി, എല്ലാ കര്‍മ്മങ്ങളും ഈശ്വരപൂജ ആയി ചെയ്യുക എന്നതാണു്.

ഓരോ കര്‍മ്മവും ഈ മനോഭാവത്തോടുകൂടി ചെയ്താല്‍ കാലക്രമേണ നമുക്കു സത്കര്‍മ്മങ്ങള്‍ മാത്രമേ ചെയ്യുവാന്‍ കഴിയുകയുള്ളൂ. ദുഷ്‌കര്‍മ്മങ്ങള്‍ ഇല്ലാതാകുകയും ചെയ്യും. കാരണം, ദുഷ്‌കര്‍മ്മങ്ങള്‍ എങ്ങനെ ഈശ്വരനു് അര്‍പ്പിക്കുവാന്‍ കഴിയും?

ഈശ്വരപൂജ ചെയ്യുന്ന ഒരുവനു് ഉണ്ടായിരിക്കേണ്ട മുഖ്യഭാവം വിനയത്തിൻ്റെതാണു്. അതിനാല്‍ പൂജാഭാവത്തില്‍ കര്‍മ്മം ചെയ്യുമ്പോള്‍ നമുക്കു് അഹങ്കരിക്കുവാന്‍ കഴിയുകയില്ല. കര്‍മ്മത്തില്‍ വിജയം സംഭവിച്ചാല്‍ അതു് ഈശ്വരകൃപയായി മാത്രമേ കാണുകയുള്ളൂ. അല്ലാതെ, ആ വിജയം തൻ്റെ കഴിവുകൊണ്ടാണെന്നു് അഹങ്കരിക്കുകയില്ല.

കാരണം, പൂജ കഴിഞ്ഞാല്‍ ലഭിക്കുന്നതു പ്രസാദമാണു്. അതിനാല്‍, കര്‍മ്മഫലത്തെ പ്രസാദമായിട്ടാണു സ്വീകരിക്കുന്നതു്. കര്‍മ്മം ചെയ്യുമ്പോഴുള്ള വിനയഭാവം കര്‍മ്മഫലം അനുഭവിക്കുമ്പോഴും ഉണ്ടാകണം. പ്രസാദത്തിൻ്റെ കുറ്റവും കുറവും നാം നോക്കാറില്ല.

പരാജയം സംഭവിച്ചാല്‍, അതും ഈശ്വരപ്രസാദം എന്നു കണ്ടു്, മടിയന്മാരെപ്പോലെ ഇരിക്കണമെന്നു് ഇതു് അര്‍ത്ഥമാക്കുന്നില്ല. ഉയര്‍ച്ചയ്ക്കുള്ള സാദ്ധ്യതയുണ്ടെങ്കില്‍ വീണ്ടും ശ്രമിക്കണം. എന്നിട്ടും പരാജയമാണു സംഭവിക്കുന്നതെങ്കില്‍ ഈശ്വരേച്ഛയായിട്ടു സ്വീകരിക്കുക.

വിജയത്തെ ഈശ്വരകൃപയായി കാണുമ്പോള്‍ നമ്മില്‍ അഹങ്കാരം ഉണ്ടാകുകയില്ല. അപ്പോള്‍ വിജയത്തില്‍ എല്ലാം മറന്നു മാനംമുട്ടെ തുള്ളിച്ചാടുകയോ പരാജയത്തില്‍ മനസ്സു് തളര്‍ന്നു നിലംപതിക്കുകയോ ചെയ്യില്ല. പരാജയത്തെ ഈശ്വരേച്ഛയായി കാണുമ്പോള്‍ ഞാന്‍ ഒന്നിനും കൊള്ളാത്തവന്‍ എന്ന വിചാരം ഉണ്ടാകില്ല.

പരാജയം സംഭവിച്ചാല്‍ ഈ സമയത്തു്, ഇങ്ങനെയുള്ള ഒരു അനുഭവമാണു ഞാന്‍ അര്‍ഹിക്കുന്നതു് എന്നു കരുതിയാല്‍ മതി. ഒരു പ്രാരബ്ധംകൂടി ഒഴിവായി എന്നു കാണണം. ആ അനുഭവം നമുക്കു ജീവിതത്തില്‍ ഒരു പാഠമാണെന്നും അതില്‍നിന്നും എന്തെങ്കിലും പാഠംപഠിക്കുവാന്‍ കഴിയും എന്നും വിചാരിച്ചാല്‍ മതി.

വിവേകമുണ്ടെങ്കില്‍, ഏതു കര്‍മ്മത്തെയും നമുക്കനുകൂലമാക്കിത്തീര്‍ക്കുവാന്‍ കഴിയും. ശരിയായ മനോഭാവത്തോടെ, ഈശ്വരപൂജ ആയി കര്‍മ്മത്തെ സമീപിക്കുമ്പോള്‍ ജോലിയില്‍നിന്നുള്ള വിരസതയും ഒഴിവാകും.

ഉത്സാഹത്തോടുകൂടിയുള്ള നമ്മുടെ പ്രയത്‌നവും അവിടുത്തെ കൃപയും കൂടിച്ചേരുമ്പോള്‍ വിജയം തീര്‍ച്ചയായും നമ്മുടെ പക്ഷത്തു തന്നെയായിരിക്കും. എന്തുതന്നെയായാലും, നിരാശരാകാന്‍ പാടില്ല. ഭഗവാന്‍ എപ്പോഴും അദ്ധ്വാനിക്കുന്നവൻ്റെ കൂടെയാണു്. വിജയം അവനുള്ളതാണു്.