ഒരാളുടെ ദേഷ്യംകൊണ്ടും അവിവേകം കൊണ്ടുമുള്ള ദോഷം ബാലന്‍സു ചെയ്യുന്നതു്, മറ്റൊരാളുടെ ക്ഷമയും വിനയവും ശാന്തതയുംകൊണ്ടാണു്.

ഒരു കുടുംബത്തിലെ അംഗങ്ങളെല്ലാം ഒരേ സ്വഭാവക്കാര്‍ ആയിരിക്കണമെന്നില്ല. എടുത്തുചാട്ടക്കാരനും അവിവേകിയും മുന്‍കോപിയും ആയ ഒരാള്‍ അവിടെയുണ്ടാകാം. എന്നാല്‍ അതേ കുടുംബത്തില്‍ത്തന്നെ സാത്ത്വികനും ശാന്തനും വിവേക പൂര്‍വ്വം ആലോചിച്ചു ശ്രദ്ധയോടുകൂടി കര്‍മ്മങ്ങള്‍ ചെയ്യുന്നവനുമായ ഒരാളുണ്ടായെന്നും വരാം.

ഇവരില്‍ ആരായിരിക്കും ആ കുടുംബത്തില്‍ ഐക്യവും താളലയവും നിലനിര്‍ത്തുന്നതു്? തീര്‍ച്ചയായും രണ്ടാമത്തെ ആള്‍തന്നെയാണു്. അദ്ദേഹത്തിൻ്റെ വിവേകവും വിനയവും ക്ഷമയുമാണു് ആ കുടുംബത്തെ തകര്‍ച്ചയില്‍നിന്നു രക്ഷിക്കുന്നതു്. മുന്‍കോപിയും അവിവേകിയും ആയവന്‍ മാത്രമാണു് അവിടെ ഉണ്ടായിരുന്നെങ്കില്‍ ആ കുടുംബം എന്നേ നശിച്ചുപോയേനേ.

അതുപോലെ ഈ ലോകകുടുംബത്തിൻ്റെ ഐക്യവും താളലയവും നിലനിര്‍ത്തുന്നതു മഹാത്മാക്കളാണു്, ഗുരുക്കന്മാരാണു്. അവരുടെ ക്ഷമയും സഹനശക്തിയും വിവേകവും സ്നേഹവും കാരുണ്യവുമാണു ലോകത്തെ നിലനിര്‍ത്തുന്നതു്. അല്ലെങ്കില്‍ ഇതെല്ലാം എന്നേ നശിച്ചു നാമവശേഷമായേനെ!

മതത്തിൻ്റെ അന്തഃസത്ത മനസ്സിലാക്കി വിവേകബുദ്ധിയോടും ശാന്തതയോടുംകൂടി പെരുമാറുന്ന ഒരംഗമെങ്കിലം ഒരു കുടുംബത്തിലുണ്ടായാല്‍ ഈ ലോകത്തിൻ്റെതന്നെ മുഖച്ഛായ മാറ്റുവാന്‍ സാധിക്കും. ഈ പരിവര്‍ത്തനം സൃഷ്ടിക്കുവാന്‍ മതതത്ത്വങ്ങള്‍ക്കു മാത്രമേ കഴിയൂ.

മതത്തിൻ്റെ യഥാര്‍ത്ഥാദര്‍ശം ഉള്‍ക്കൊണ്ടാല്‍ അന്യരുടെ ദുഃഖം നമ്മുടെ ദുഃഖമായി മാറുന്നു. അന്യൻ്റെ സന്തോഷം നമ്മുടെ സന്തോഷമായി തീരുന്നു; ഹൃദയത്തില്‍ കാരുണ്യം ഉണരുന്നു; മറ്റുള്ളവരുടെ കഷ്ടപ്പാടും വേദനയും അറിഞ്ഞു പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നു. ആത്മാവിൻ്റെ ഏകത്വത്തെ സാക്ഷാത്കരിക്കുന്നതിലൂടെ മാത്രമേ മറ്റുള്ളവരോടു പൂര്‍ണ്ണമായ കാരുണ്യവും സ്നേഹവും തോന്നുകയുള്ളൂ. അതാണു മതത്തിൻ്റെ ലക്ഷ്യം.

ജീവിതം കൈമാറാൻ ഉള്ളതാണു്. സ്വന്തമാക്കാൻ ഉള്ളതല്ല. നാം, ഒന്നായി തീരണം. ഈയൊരു ഭാവമാണു നമ്മള്‍ വളര്‍ത്തേണ്ടതു്.

ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുകയാണു്. ഒരു കുതിര പന്തയക്കാരനുണ്ടായിരുന്നു. അതിലെ ഭ്രമംകൊണ്ടു് അയാളുടെ ബിസിനസ്സെല്ലാം നഷ്ടമായി.

അയാള്‍ വീട്ടിലെത്തി ഭാര്യയോടു പറഞ്ഞു, ”എൻ്റെ ബിസിനസ്സെല്ലാം നഷ്ടമായി. ഇനി നമ്മള്‍ എന്തു ചെയ്യും?”

ഭാര്യ പറഞ്ഞു, ”ഇനി അങ്ങു കുതിര പന്തയത്തിനു പോകേണ്ട. ഉള്ള പണം കൊണ്ടു നമുക്കു ജീവിക്കാം.”

”ഓ ശരി, നീ കൂടി ഒരു കാര്യം ചെയ്യണം” ഭര്‍ത്താവു പറഞ്ഞു, ”നീ ഇനി, ആഡംബര വസ്ത്രങ്ങള്‍ വാങ്ങുന്നതു ഉപേക്ഷിക്കണം. അതിനുള്ള പണം ഇനി നമുക്കില്ല.”

‘ശരി.’ ഭാര്യയും സമ്മതിച്ചു. ”നമ്മള്‍ കാറോടിക്കാന്‍ ഒരു ഡ്രൈവറെ വച്ചിട്ടില്ലേ, ഈ പണമില്ലാത്ത സമയത്തു്, ഒരു ഡ്രൈവര്‍ക്കു് എവിടെ നിന്നും ശമ്പളം കൊടുക്കാനാണു്? അങ്ങേക്കു ഡ്രൈവിങു് അറിയാമല്ലോ, പിന്നെ എന്തിനാണു് ഒരു ഡ്രൈവര്‍?” ഭാര്യ ചോദിച്ചു.

”ശരിയാണു്, ഇനി ഡ്രൈവര്‍ വേണ്ട. വണ്ടി അത്യാവശ്യത്തിനു ഞാന്‍ തന്നെ ഓടിച്ചു കൊള്ളാം.” ഭര്‍ത്താവു സമ്മതിച്ചു.

ഭര്‍ത്താവു ചോദിച്ചു, ”ഈ കാശില്ലാത്ത സമയത്തു നമുക്കൊരു അടുക്കളക്കാരിയെ വേണോ? വേണ്ട സഹായം ഞാനും ചെയ്തു തരാം.” ഭാര്യ സന്തോഷപൂര്‍വ്വം സമ്മതിച്ചു.

അങ്ങനെ അവര്‍ ജീവിതം പരസ്പരം കൈമാറി. അനാവശ്യ ചെലവുകള്‍ കുറച്ചു് അവര്‍ക്കു നേരിട്ട നഷ്ടം നികത്തി. അങ്ങനെ ജീവിതത്തില്‍ വിജയം നേടാന്‍ കഴിഞ്ഞു.

ഈ ഒരു ഭാവമാണു നമ്മള്‍ വളര്‍ത്തി എടുക്കേണ്ടതു്. ഒരു ഹൃദയമായി തീരുക, ഒന്നായി തീരുക. മറിച്ചു് ”നീ അതു് പറഞ്ഞില്ലേ, നീ എന്നെ ഉപദേശിക്കാനാരാണു്?” ഇങ്ങനെ പറഞ്ഞു പരസ്പരം വേര്‍പിരിയാനുള്ളതല്ല ജീവിതം.

‘എൻ്റെ മതമാണു വലുതു്’ എന്നു ഒരാള്‍. ‘അല്ലാ, എൻ്റെ മതമാണു വലുതു്’ എന്നു മറ്റൊരാള്‍. ഈ ബഹളം തുടരുകയാണു്. മതം മത്സര വേദിയായി തീര്‍ന്നിരിക്കുന്നു.

ഇടുങ്ങിയ മനഃസ്ഥിതിയും അസൂയയും കാരണം മതത്തിൻ്റെ യഥാര്‍ത്ഥ തത്ത്വവും സന്ദേശവും ജനങ്ങള്‍ക്കു് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. മതത്തിൻ്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ വളരുന്ന കലഹങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളും കാണുമ്പോള്‍ അമ്മയ്ക്കു് ഒരു കഥ ഓര്‍മ്മ വരുകയാണു്.

ഒരു ആശുപത്രിയിലെ രണ്ടു വാര്‍ഡുകളില്‍ രോഗം വര്‍ദ്ധിച്ചു വേദന കൊണ്ടു പിടയുന്ന രണ്ടു രോഗികള്‍ കിടക്കുകയാണു്. അവര്‍ക്കു വേണ്ടി മരുന്നു വാങ്ങി അവരുടെ ബന്ധുക്കള്‍ തിരിയെ വരുകയായിരുന്നു. ഒരാളിനു തെക്കു ഭാഗത്തുള്ള വാര്‍ഡിലേക്കും മറ്റെയാളിനു വടക്കു ഭാഗത്തുള്ള വാര്‍ഡിലേക്കുമാണു പോകേണ്ടതു്. 

ഇടവഴിയില്‍ ഒരു ഭാഗത്തുവച്ചു് അവര്‍ കണ്ടുമുട്ടി. ഒരുസമയത്തു് ഒരാളിനു മാത്രം കഷ്ടിച്ചു കടന്നുപോകാന്‍ പറ്റുന്ന വിധമായിരുന്നു ആ വാതില്‍. വഴി മാറി കൊടുക്കാന്‍ രണ്ടു പേരും തയ്യാറായില്ല. ‘എനിക്കാദ്യം പോകണം; നീ പിന്നെപ്പോയാല്‍ മതി’ എന്നാണു് ഇരുകൂട്ടരുടെയും  ഭാവം. വഴക്കും വാഗ്വാദവുമായി, അവസാനം കൈയേറ്റത്തില്‍ അവസാനിച്ചു.

പാവം രോഗികള്‍ വേദന കൊണ്ടു പിടഞ്ഞു പിടഞ്ഞു് ഉറക്കെ നിലവിളിക്കുകയാണു്. അപ്പോഴും മത്സര ബുദ്ധി കൊണ്ടു മദം മൂത്തു് അന്ധരായ ബന്ധുക്കള്‍ മരുന്നും കൈയില്‍ പിടിച്ചു തമ്മിലടിച്ചു കൊണ്ടിരുന്നു.

മതാനുയായികള്‍ പലപ്പോഴും ഈ ബന്ധുക്കളെ അനുകരിക്കുന്നതു നമുക്കു് ഇന്നു കാണാം. മതഭ്രാന്തു പിടിച്ചു് അന്ധരായ ഇവര്‍ മതത്തിൻ്റെ യഥാര്‍ത്ഥ പൊരുള്‍ മനസ്സിലാക്കുന്നില്ല. ഈശ്വരനിലേക്കു് അടുക്കുന്നതിനു പകരം ഇവര്‍ ഈശ്വരനില്‍ നിന്നു് അകലുകയാണു ചെയ്യുന്നതു്. സ്വയം അധഃപതിക്കുകയാണു ചെയ്യുന്നതു്. 

അന്ധമായ മദമാത്സര്യങ്ങള്‍ മൂലം പരസ്പരം സഹിക്കുവാനോ, ക്ഷമിക്കുവാനോ മനുഷ്യന്‍ തയ്യാറാകുന്നില്ല. സ്നേഹിക്കുവാനുള്ള കഴിവു് ഇന്നു മനുഷ്യനു പാടേ നഷ്ടപ്പെട്ടിരിക്കുന്നു.

സി ഇ കറുപ്പൻ

പാപിയാമെന്നെത്തൊട്ട്

ശാന്തനാക്കിയ തൃക്കൈ –

പ്പുണ്യത്തെ, യെമ്മട്ടമ്മേ

വാഴ്ത്തുവാനിവനാവും ?

“ദുഃഖത്തെയോർത്തെൻ കുഞ്ഞേ

കേണിടാതൊരുനാളും”

ദുഖിതനെനിക്കമ്മ

ശാന്തിതൻ മന്ത്രം നല്കി.

ഭാരത കുരുക്ഷേത്ര

സംഗര ഭൂവിൽ പാർത്ഥ –

സാരഥി, കിരീടിക്കു

നല്കിയ സന്ദേശം താൻ.

“എന്നിലെ ഞാനും, പിന്നെ

നിന്നിലെ നീയും സമം

ഒന്നാണ് നമ്മൾ നൂനം

ഖിന്നത കളഞ്ഞീടൂ”

അമൃതാനന്ദം തൂകി

യെന്നമ്മ പറഞ്ഞതാ-

മഴകാർന്നതാം വാക്യം

ജീവനൗഷധമായി.

ഭാവസാഗരം കട

ന്നെത്തുവാൻ തുണയേകൂ

ഭാവതരിണീ ദേവീ

കൈവല്യ പ്രദായിനി.

നവമാം പ്രഭാതത്തിൻ

സ്വർണ്ണതാരകം പോലെ

നീ നയിക്കുക ദേവി

എൻ്റെ ജീവിതപാത.

വിദേശത്തു പോകുമ്പോള്‍ അവിടെ ഉള്ളവര്‍ ചോദിക്കാറുണ്ടു്, ഭാരതത്തില്‍, സ്ത്രീകളെ അടിമകളാക്കി വച്ചിരിക്കുകയല്ലേ എന്നു്. അമ്മ അവരോടു പറയും, ഒരിക്കലും അങ്ങനെയല്ല. ഭാരതത്തില്‍ ഭാര്യാഭര്‍ത്തൃബന്ധം സ്നേഹത്തില്‍നിന്നും ഉടലെടുത്തതാണു്.

ഭാര്യയ്ക്കു മൂന്നു ഗുണങ്ങള്‍ ഉണ്ടാകണമെന്നു പറയും. അമ്മയുടെ ഭാവം, കൂട്ടുകാരിയുടെ ഭാവം, ഭാര്യയുടെ ഭാവം. ഈ മൂന്നു ഭാവവും അവള്‍ക്കുണ്ടാകണം. ഭാര്യ ഇന്നതേ ആകാവൂ എന്നു നമ്മള്‍ പറയരുതു്.

പുരുഷനാകുന്ന ചെടിച്ചട്ടിയില്‍ വളര്‍ത്തുന്ന വൃക്ഷമാകരുതു സ്ത്രീ. കാരണം ചെടിച്ചട്ടിയിലെ വൃക്ഷത്തിനു വാനോളം വളരാന്‍ ആവുകയില്ല, വേരുകള്‍ അരിഞ്ഞരിഞ്ഞു് അതിനെ തളര്‍ത്തുകയാണു് ചെയ്യുന്നതു്.

അതില്‍ ഒരു കിളിക്കു കൂടു കെട്ടാനാകില്ല. അതിനൊരു ഫലവും നല്കാനാവില്ല. ചെടിച്ചട്ടിയില്‍ വളരുന്ന ചെടി ദുര്‍ബ്ബലമാണു്. എന്നാല്‍ അതിനെതന്നെ മണ്ണിലേക്കു മാറ്റി നട്ടു നോക്കുക. അതിൻ്റെ വളര്‍ച്ചയും കഴിവും നമുക്കു കാണുവാന്‍ കഴിയും.

ഇതുപോലെയാണു സ്ത്രീ ദുര്‍ബ്ബലയാണെന്നു പറയുന്നതു്. അവരില്‍ ശക്തിയുണ്ടു്. അതിനെ വളരാന്‍ അനുവദിച്ചാല്‍ മതി. വേരറുത്തു ചെടിച്ചട്ടിയില്‍ ഒതുക്കാതെ, അതിൻ്റെ ശക്തി കണ്ടെത്താന്‍ അനുവദിച്ചാല്‍ മാത്രം മതി. സ്ത്രീ കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും തണലായി തീരുന്നതു നമുക്കു കാണുവാന്‍ കഴിയും.