ജീവിത അനുഭവങ്ങളെ നമ്മള്‍ മൂന്നു തരത്തില്‍ നേരിടുന്നു. ഒന്നു്, സാഹചര്യങ്ങളില്‍ നിന്നു് ഒളിച്ചോടാന്‍ ശ്രമിക്കുക. മറ്റൊന്നു്, പരിസ്ഥിതി ശരിയാക്കിയാല്‍ എല്ലാ പ്രശ്‌നങ്ങളും തീരും എന്നു വിചാരിച്ചു് അതിനു ശ്രമിക്കുക.

സാഹചര്യങ്ങളില്‍ നിന്നു് ഒളിച്ചോടാന്‍ ശ്രമിച്ചതുകൊണ്ടു പ്രശ്‌നങ്ങളെ ഒഴിവാക്കാന്‍ കഴിയില്ല. പകരം പ്രശ്‌നം ഇരട്ടിയായി എന്നുവരും. ഇതിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഒരു കഥ ഓര്‍മ്മ വരുന്നു.

ഒരാള്‍ക്കു് ഒരമ്മാവനുണ്ടു്. അദ്ദേഹം വരുന്നെന്നറിഞ്ഞപ്പോള്‍ മരുമകന്‍ വീട്ടില്‍ നിന്നു പുറത്തേക്കിറങ്ങി. കാരണം, ഈ അമ്മാവന്‍ രണ്ടുമൂന്നു മണിക്കൂറെങ്കിലും സംസാരിച്ചു കൊണ്ടിരിക്കും. അദ്ദേഹം പട്ടാളക്കാരനാണു്. ധാരാളം കഥകള്‍ പറയാനുണ്ടു്. എന്തിനു് അത്രയും സമയം വെറുതെ കളയണം എന്നു വിചാരിച്ചു മരുമകന്‍ വീടിൻ്റെ പിറകു വശത്തുള്ള ഇടവഴിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചു.

പക്ഷേ, അദ്ദേഹം ഇറങ്ങിച്ചെല്ലുമ്പോഴുണ്ടു്, അമ്മാവനും അതുവഴിത്തന്നെ കയറി വരുന്നു. മരുമകനെക്കണ്ട മാത്രയില്‍ അമ്മാവന്‍ വര്‍ത്തമാനവും തുടങ്ങി. സംഭാഷണം വഴിയില്‍ നിന്നു തന്നെയായി. കുറച്ചുകഴിഞ്ഞപ്പോള്‍ മരുമകന്‍ ചിന്തിക്കാന്‍ തുടങ്ങി. ‘ എന്തൊരു ചൂടു്! പക്ഷേ, തണലിനു് ഒരു വൃക്ഷം പോലും അടുത്തെങ്ങുമില്ലല്ലോ? എന്തൊരു കാലുവേദന! പക്ഷേ, ഇരിക്കാന്‍ ഇവിടെയെങ്ങും ഒരു ബെഞ്ചു പോലുമില്ലല്ലോ. അയ്യോ, ദാഹിക്കുന്നല്ലോ. പക്ഷേ, അടുത്തു കടയൊന്നുമില്ലല്ലോ. വീട്ടിലായിരുന്നെങ്കില്‍ പച്ചവെള്ളമെങ്കിലും കുടിക്കാമായിരുന്നു.’

സാഹചര്യങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കരുത്. ശ്രമിച്ചാല്‍ അതു നമുക്കു് ഇരട്ടി പ്രശ്‌നമായി മാറും എന്ന് ഇത് കാണിക്കുന്നു

രണ്ടാമത്തെ രീതി പരിസ്ഥിതി ശരിയാക്കാന്‍ ശ്രമിക്കുക എന്നതാണു്. വീട്ടില്‍ എന്നും അശാന്തി മാത്രം. ‘വീടിൻ്റെ കുറ്റം കൊണ്ടായിരിക്കാം, പൊളിച്ചുപണിയാം. അല്ലെങ്കില്‍ വേറൊരിടത്തു സ്ഥലം വാങ്ങി പുതിയ ഒരു വീടു വയ്ക്കാം. അതുമല്ലെങ്കില്‍, ഒരു ടി.വി. വാങ്ങി വയ്ക്കാം. കുറച്ചു കൂടി സാധനങ്ങള്‍ വാങ്ങി വീടു മോടിപിടിപ്പിക്കാം. എയര്‍ക്കണ്ടീഷന്‍ ചെയ്തുനോക്കാം.’ പക്ഷേ, ഇതുകൊണ്ടൊന്നും പ്രശ്‌നങ്ങള്‍ തീരില്ല.

എയര്‍ക്കണ്ടീഷന്‍ ചെയ്ത മുറിയില്‍ കിടന്നാലും ഉറക്കം വരാത്തവരുണ്ടു്. അവര്‍ക്കു് ഉറങ്ങണമെങ്കില്‍ ഉറക്ക ഗുളിക കഴിക്കണം. കാരണം, പ്രശ്‌നം മനസ്സിലാണു്. മനസ്സിനെ എ.സി.യാക്കുന്ന വിദ്യയാണു് ആദ്ധ്യാത്മികത. ചുറ്റുപാടുകളെ മാറ്റിയതുകൊണ്ടു മാത്രം ജീവിത പ്രശ്‌നങ്ങള്‍ ഒഴിവാകുന്നതായി കാണുന്നില്ല. പരിസ്ഥിതി മാറ്റേണ്ടെന്നല്ല, മനഃസ്ഥിതികൂടി മാറ്റണമെന്നാണു് അമ്മ പറയുന്നതു്. അതാണു് ആദ്ധ്യാത്മികത പഠിപ്പിക്കുന്നതു്.

സനാതന ധര്‍മ്മം  ഏതെങ്കിലും ജാതിക്കോ വര്‍ഗ്ഗത്തിനോ വേണ്ടിയുള്ളതല്ല. ലോകം ഇതു മനസ്സിലാക്കണം. മാനവ ലോകത്തിനു മുഴുവന്‍ വീര്യവും പ്രചോദനവും അരുളുന്ന ശക്തി കേന്ദ്രമാണു സനാതന ധര്‍മ്മം.

സനാതനധര്‍മ്മത്തിൻ്റെ സാരഥികളായ ഋഷികളും സന്ന്യാസികളും ഒരിക്കലും സ്വയം ഒന്നും അവകാശപ്പെട്ടിട്ടില്ല. ആത്മനിഷ്ഠരായിരുന്ന അവര്‍ക്കു പരമമായ സത്യം പ്രത്യക്ഷാനുഭവമായിരുന്നു. അതു വാക്കുകളിലൂടെ വിവരിക്കുവാന്‍ അവര്‍ക്കു വിഷമമായിരുന്നു.

പരിമിതമായ ഭാഷകൊണ്ടു വാക്കുകള്‍ക്കതീതമായ സത്യത്തെക്കുറിച്ചു് എങ്ങനെ പറയും? അതുകൊണ്ടു് അവര്‍ സദാ മൗനം ഭജിച്ചു. എങ്കിലും അജ്ഞാനമാകുന്ന ഇരുട്ടില്‍ അലയുന്നവരോടും ഈശ്വരസാക്ഷാത്കാരത്തിനു വ്യാകുലപ്പെടുന്നവരോടും ഉള്ള കരുണകൊണ്ടു് അവര്‍ ഒടുവില്‍ സംസാരിക്കുകതന്നെ ചെയ്തു. പക്ഷേ പറയുന്നതിനു മുന്‍പു് അവര്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു.

‘സര്‍വ്വേശ്വരാ, എൻ്റെ വാക്കുകള്‍ മനസ്സില്‍ പ്രതിഷ്ഠിതമാകട്ടെ, എൻ്റെ മനസ്സു് വാക്കില്‍ പ്രതിഷ്ഠിതമാകട്ടെ’. 

പരമാത്മാവിനോടു് അവര്‍ പ്രാര്‍ത്ഥിച്ചു:’പരമമായ സത്യത്തിൻ്റെ അനുഭവം ഞാന്‍ വാക്കുകളില്‍ വര്‍ണ്ണിക്കാന്‍ ശ്രമിക്കുകയാണു്. എൻ്റെ അനുഭവം പൂര്‍ണ്ണതതന്നെ ആകയാല്‍ അതു വാക്കുകള്‍ കൊണ്ടു വിവരിക്കാന്‍ സാധിക്കില്ല. എങ്കിലും ഞാന്‍ ശ്രമിക്കുകയാണു്. ഞാന്‍ സംസാരിക്കുമ്പോള്‍ സത്യത്തിൻ്റെ പൊരുള്‍ എൻ്റെ വാക്കുകളില്‍ക്കൂടി പ്രകാശിക്കുവാന്‍ അനുഗ്രഹിക്കേണമേ. എൻ്റെ വാക്കുകള്‍ എൻ്റെ അനുഭവത്തിലും എൻ്റെ അനുഭവം വാക്കുകളിലും പ്രതിഫലിക്കുമാറാകണേ.’

ഋഷികളുടെ മഹത്തായ ഈ അനുഭവം ലോകത്തിനു പകര്‍ന്നുകൊടുക്കുക എന്നതു നാമോരോരുത്തരുടെയും കടമയാണു്. മറ്റു മതവിശ്വാസികളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും മാനിക്കണമെന്നതു പ്രധാനം തന്നെ. അതേസമയം സനാതന ധര്‍മ്മം ഏതാനും ചില വ്യക്തികളിലൊതുങ്ങുന്നതല്ല എന്നും, ഓരോരുത്തര്‍ക്കും നേരിട്ടനുഭവിക്കാവുന്ന ഒന്നാണെന്നും ലോകത്തിനു നമ്മള്‍ വെളിവാക്കി ക്കൊടുക്കണം. സര്‍വ്വരും ഈ പരമസത്യത്തിൻ്റെ മൂര്‍ത്തരൂപങ്ങളാണു്.

സനാതന ധര്‍മ്മ വിശ്വാസികള്‍ മുഴുവന്‍ ലോകത്തിൻ്റെയും ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രയത്‌നിക്കണം. അപ്പോള്‍ മാത്രമേ ഋഷിമാരുടെ സങ്കല്പം സത്യമായിത്തീരുകയുള്ളൂ. ഋഷികള്‍ ഒരു പ്രത്യേക മതവിഭാഗം ഉണ്ടാക്കാനല്ല ശ്രമിച്ചതു്. അവര്‍ മാനുഷിക മൂല്യങ്ങള്‍ക്കും ആദ്ധ്യാത്മിക സത്യങ്ങള്‍ക്കും സ്ഥാനം കൊടുത്തു. അതുകൊണ്ടാണു് അവര്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ മുഴുവന്‍ പ്രപഞ്ചത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചതു്. ഉദാഹരണമായി,

ഓം ലോകാഃ സമസ്താഃ സുഖിനോ ഭവന്തുഃ

‘ഈ ലോകം മുഴുവന്‍ ആനന്ദമായിക്കഴിയട്ടെ’

‘ഓം സര്‍വ്വേഷാം സ്വസ്തിര്‍ ഭവതു. സര്‍വ്വേഷാം ശാന്തിര്‍ ഭവതു. സര്‍വ്വേഷാം പൂര്‍ണ്ണം ഭവതു. സര്‍വ്വേഷാം മംഗളം ഭവതു. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ’

‘എല്ലാവര്‍ക്കും സ്വസ്തി ഭവിക്കട്ടെ. എല്ലാവര്‍ക്കും ശാന്തി ഭവിക്കട്ടെ. എല്ലാവര്‍ക്കും പൂര്‍ണ്ണത ഭവിക്കട്ടെ. എല്ലാവര്‍ക്കും മംഗളം ഭവിക്കട്ടെ. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ’

വസ്തുവിലല്ല ആനന്ദം; ആനന്ദം നമ്മുടെ ഉള്ളിലാണു്. ഇതു മക്കള്‍ മനസ്സിലാക്കണം. സ്വന്തം സുഖം മാത്രം നോക്കി പോകുന്നവര്‍, അല്പനിമിഷമെങ്കിലും കുടുംബത്തെ കുറിച്ചു ചിന്തിക്കുവാന്‍ ശ്രദ്ധിക്കുക.

ചില മക്കള്‍ രണ്ടു മൂന്നു കുട്ടികളെയും ഒക്കത്തു വച്ചു കരഞ്ഞു കൊണ്ടുവരും. അവരെന്തിനു വിഷമിക്കുന്നു എന്നു ചോദിക്കുമ്പോള്‍ പറയും, ”അമ്മേ, ഞാന്‍ കുട്ടികളെയും കൊണ്ടു മരിക്കാന്‍ വേണ്ടി ഇറങ്ങി തിരിച്ചതാണു്. അപ്പോള്‍ അമ്മയെക്കുറിച്ചു കേട്ടിട്ടു് ആശ്രമത്തിലേക്കു പോന്നു.”

കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ അവര്‍ പറയുന്നു, ”എൻ്റെ ഭര്‍ത്താവു കുടിയനാണു്. ലഹരിക്ക് അടിമയാണു്. മദ്യപാനം കാരണം ജോലിക്കു സമയത്തിനു പോകാതായി. ജോലി നഷ്ടമായി. എന്നിട്ടും കുടി നിര്‍ത്തിയില്ല. അവസാനം പറമ്പും വീടും പണ്ടങ്ങളും എല്ലാം വിറ്റു. ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതായി.”

”ഒരു ചിരിച്ച മുഖം എവിടെയും കാണുവാന്‍ കഴിയുന്നില്ല. സകലരും വെറുത്തു. എവിടെയും അവജ്ഞ നിറഞ്ഞ നോട്ടം മാത്രം. അവസാനം മരണത്തിൻ്റെ ഒരു വഴി മാത്രമേ മുന്നില്‍ തെളിഞ്ഞു കണ്ടുള്ളൂ. അങ്ങനെ ഞാന്‍ കുഞ്ഞുങ്ങളെയും എടുത്തുകൊണ്ടു് ഇറങ്ങിത്തിരിച്ചതാണു്. അവസാനം അമ്മയുടെ മുന്നില്‍ എത്തി.”

അമ്മ പറയുന്നതു്, അവര്‍ കുടിക്കുന്നതു കള്ളും കഞ്ചാവുമല്ല, കണ്ണുനീരും രക്തവുമാണു്. മീന്‍ പിടിക്കാന്‍ വേണ്ടി ചൂണ്ടയിടും. ചൂണ്ടയില്‍ വന്നു കൊത്തുമ്പോള്‍ മീന്‍ കരുതും. ”ഹായ്, ഇന്നത്തേക്കുള്ളതു കിട്ടിപ്പോയി.” പക്ഷേ, താന്‍ മരണത്തിൻ്റെ വായിലാണ് ഇരിക്കുന്നതെന്നു് അതറിയുന്നില്ല. പട്ടി രുചിയോടെ എല്ലിലിട്ടു കടിക്കും. രക്തം കിട്ടുമ്പോള്‍ നക്കി നുണയും. പക്ഷേ, പിന്നെയാണു് അറിയുന്നതു്, സ്വന്തം മോണ കീറി വന്ന രക്തമാണു താന്‍ നുണഞ്ഞതെന്നു്.

അതുപോലെ, മദ്യപിക്കുന്ന മക്കള്‍, ആ അന്തരീക്ഷത്തില്‍ നിന്നും പാടെ മാറിനിന്നിട്ടു്, ഇതിലല്ലല്ലോ ആനന്ദം എന്നറിഞ്ഞു, ശക്തി വീണ്ടെടുക്കുക. തന്നില്‍ത്തന്നെ ആനന്ദം കണ്ടെത്തുന്നവനാണു ധീരന്‍. സിഗററ്റിനോ മദ്യത്തിനോ മക്കള്‍ അടിമയാകരുതു്. അവയ്ക്കടിമയാകുന്നവര്‍ ധീരന്മാരല്ല, ഭീരുക്കളാണു്. അഞ്ചു സിഗററ്റു വലിക്കുന്ന മക്കള്‍ അതു രണ്ടായി കുറയ്ക്കുവാന്‍ ശ്രമിക്കുക. അങ്ങനെ കുറച്ചുകുറച്ചു് ആ സ്വഭാവത്തെത്തന്നെ മാറ്റിയെടുക്കുവാന്‍ നമുക്കു കഴിയും.

മനോനിയന്ത്രണം നേടിയവനാണു യഥാര്‍ത്ഥ ധീരന്‍. മറ്റുള്ളവയെ ചാരിയ ഒരു ജീവിതം നമുക്കു വേണ്ട. നമുക്കു നമ്മില്‍ത്തന്നെ നില്ക്കുവാന്‍ കഴിയണം. നമ്മുടെ ഓരോ ശ്വാസവും മറ്റുള്ളവര്‍ക്കു പ്രയോജനപ്രദമാക്കി മാറ്റുവാന്‍ നമുക്കു സാധിക്കണം. ഈ ഒരു പ്രതിജ്ഞ മക്കളിലുണ്ടാകണം. അതു മാത്രമാണു് അമ്മ ആഗ്രഹിക്കുന്നതു്.

മക്കളേ, ഈശ്വരന്‍ നമ്മെ രക്ഷിക്കുന്ന ആളാണു്. അല്ലാതെ നമ്മള്‍ രക്ഷിക്കേണ്ട ആളല്ല.

നദിക്കു വെള്ളത്തിൻ്റെ ആവശ്യമില്ല. പക്ഷേ ഓടയ്ക്കു നദീജലത്തിൻ്റെ ആവശ്യമുണ്ടു്. എങ്കിലേ ഓട വൃത്തിയാകൂ. നമ്മുടെ മനസ്സു് ഇന്നു മാലിന്യങ്ങള്‍ നിറഞ്ഞ ഓടയാണു്. ഈശ്വരനാകുന്ന നദിയിലെ വെള്ളം കോരി വേണം നമ്മുടെ മനസ്സാകുന്ന ഓട വൃത്തിയാക്കുവാന്‍. മാലിന്യങ്ങള്‍ നിറഞ്ഞ നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുവാനും വിശാലമാക്കാനും അങ്ങനെ എല്ലാവരെയും നിഷ്കാമമായി സ്നേഹിക്കുവാനും സേവിക്കുവാനും കഴിയണെമെങ്കില്‍ നമുക്കു് ഈശ്വരകൃപ കൂടിയേ തീരൂ.

മക്കളേ, ഈ ലോകത്തു നമ്മുടെ പ്രധാന കര്‍ത്തവ്യം സഹജീവികളെ സഹായിക്കുക എന്നതാണു്. ഈശ്വരനു നമ്മുടെ അടുക്കല്‍ നിന്നു് ഒന്നും വേണ്ട. അവിടുന്നു സദാ പൂര്‍ണ്ണനാണു്. ഈശ്വരനു് എന്തെങ്കിലും ആവശ്യമുണ്ടെന്നു കരുതുന്നതു സൂര്യനു മെഴുകുതിരി കാണിച്ചു്, ‘സൂര്യഭഗവാനേ, എൻ്റെ പ്രകാശത്തില്‍ ഭൂമി വലയം ചെയ്തു വാ’ എന്നു പറയും പോലെയേ ഉള്ളൂ.

പാവങ്ങളോടും കഷ്ടപ്പെടുന്നവരോടുമുള്ള കാരുണ്യമാണു് ഈശ്വരനോടുള്ള കടമ. നിസ്സ്വാര്‍ത്ഥമായ ലോകസേവനമാണു് ആത്മാന്വേഷണത്തിൻ്റെ തുടക്കം. പലരും ധ്യാനിക്കുന്നതു്; കണ്ണു് രണ്ടും കാണാതായി മൂന്നാം കണ്ണു തുറക്കുന്നതിനു വേണ്ടിയാണു്. അതൊരിക്കലും ഉണ്ടാകില്ല. ആദ്ധ്യാത്മികതയുടെ പേരും പറഞ്ഞു് ഈ ലോകത്തിനു നേരെ കണ്ണടയ്ക്കാന്‍ പറ്റില്ല. ഒരു പുരോഗതിയും ഉണ്ടാകില്ല. രണ്ടു കണ്ണും തുറന്നിരിക്കവെത്തന്നെ  ഏതിലും ഏകത്വത്തെ ദര്‍ശിക്കുന്നതാണു് ആത്മസാക്ഷാത്കാരം, അഥവാ ആദ്ധ്യാത്മികപൂര്‍ണ്ണത. അതാണു മൂന്നാം കണ്ണു്.

മൊട്ടായിരിക്കുമ്പോള്‍ ഒരു പുഷ്പത്തിൻ്റെ  സൗന്ദര്യവും സൗരഭ്യവും ആര്‍ക്കും അറിയാനോ ആസ്വദിക്കാനോ സാധിക്കുന്നില്ല. എന്നാല്‍ പുഷ്പം വിരിയുമ്പോള്‍ അതിൻ്റെ ഭംഗിയും പരിമളവും ചുറ്റും ആനന്ദം വിതറുന്നു. നമ്മുടെ ഹൃദയം ഇപ്പോള്‍ പൂമൊട്ടു പോലെ  കൂമ്പിയിരിക്കുകയാണു്. ഈശ്വര വിശ്വാസത്തിലൂടെയും പ്രേമത്തിലൂടെയും കാരുണ്യത്തിലൂടെയും മതതത്ത്വങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതിലൂടെയും ഈ ഹൃദയപുഷ്പം വിടരുകയും വികസിക്കുകയും അതിൻ്റെ സുഗന്ധവും സൗന്ദര്യവും ചുറ്റും പരന്നു ലോകത്തിനു മുഴുവന്‍ ഒരനുഗ്രഹമായി തീരുകയും ചെയ്യുന്നു. 

അമ്മ ഇതുവരെ പറഞ്ഞതു മുഴുവന്‍ ടോണിക്കിൻ്റെ ലേബല്‍ മാത്രമാണു്. ലേബല്‍ വായിച്ചതു കൊണ്ടു മാത്രം ‘ടോണിക്ക്’ കഴിച്ചതിൻ്റെ ഫലം കിട്ടില്ല. അതു കഴിച്ചാലേ കിട്ടുകയുള്ളൂ. കടലാസില്‍ തേന്‍ എന്നെഴുതി നക്കിയാല്‍ മധുരം കിട്ടില്ല. ശാസ്ത്രം പഠിച്ചതു കൊണ്ടുമാത്രം അനുഭൂതിയുണ്ടാകില്ല. മതം വാക്കാല്‍ പറയാവുന്നതല്ല. അതു ജീവിത രീതിയാണു്. അതിൻ്റെ സൗന്ദര്യം മതത്തില്‍ ജീവിക്കുന്നവരില്‍ക്കൂടിയാണു പ്രകടമാകുന്നതു്. മതതത്ത്വങ്ങളെ മനനം ചെയ്യണം. ജീവിതത്തില്‍ പകര്‍ത്തണം. അവയെ അനുഭവത്തില്‍ സാക്ഷാത്കരിക്കണം. പരമാത്മാവില്‍ ശരണാഗതിയടഞ്ഞു് ആ പരമ പദത്തെ പ്രാപിക്കാന്‍ ഏവര്‍ക്കും കഴിയട്ടെ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം.    

സ്വാര്‍ത്ഥതയാണു ഇന്നു ലോകത്തെ ഭരിക്കുന്നതു്. സ്വാര്‍ത്ഥതയ്ക്കു പിന്നിലാണു ലോകത്തിൻ്റെ സ്നേഹം. അമ്മയുടെ മക്കള്‍ ഓരോരുത്തരും, ചൊല്ലുന്ന മന്ത്രത്തിൻ്റെ അര്‍ത്ഥം ഉള്‍ക്കൊണ്ടു ജീവിക്കാന്‍ തയ്യാറായതുകൊണ്ടു സമൂഹത്തിനു പ്രയോജനപ്രദമായ എത്രയോ നല്ല കാര്യങ്ങള്‍ നിസ്സ്വാര്‍ത്ഥമായി ചെയ്യുവാന്‍ കഴിയുന്നു.

ഒരു കുടുംബത്തിലെ മക്കളെല്ലാവരും കൂടി അച്ഛനോടു പറഞ്ഞു, ”അച്ഛാ, അച്ഛനെ ഞങ്ങളെല്ലാവരും കൂടി നോക്കാം. അച്ഛന്‍ വീടും സ്വത്തുമൊക്കെ ഞങ്ങളുടെ പേരില്‍ എഴുതിത്തരൂ”. മക്കളുടെ പുന്നാരവര്‍ത്തമാനം കേട്ടു് ആ പിതാവു് ഉള്ളതെല്ലാം മക്കളുടെ പേരില്‍ എഴുതിക്കൊടുത്തു. ഈരണ്ടു മാസം ഓരോ മകൻ്റെയും കൂടെ താമസിക്കാം എന്നാണു് ആ സാധു വിചാരിച്ചതു്. വീതം വയ്പ്പു് എല്ലാം കഴിഞ്ഞു് ഒരു മകൻ്റെ കൂടെ ഒരാഴ്ച താമസിച്ചു. അപ്പോഴേക്കും മകൻ്റെയും മരുമകളുടെയും ഭാവം മാറാന്‍ തുടങ്ങി.

അവിടെനിന്നും അടുത്ത മകൻ്റെ വീട്ടില്‍ എത്തി. അവിടെ അഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്കും താമസിക്കാന്‍ പറ്റാത്ത സ്ഥിതിയായി. മരുമകളുടെ കുത്തിക്കുത്തിയുള്ള വര്‍ത്തമാനം ആ വൃദ്ധനു സഹിക്കുവാനായില്ല. കരയാന്‍ മാത്രമേ അദ്ദേഹത്തിനു സമയമുണ്ടായിരുന്നുള്ളൂ. അവസാനം അദ്ദേഹം ഒരാശ്രമത്തില്‍ അഭയം തേടി. ആ സാധുവിൻ്റെ കഥ കേട്ടു് ആ ആശ്രമത്തിലെ ഗുരു ചിലതെല്ലാം ഉപദേശിച്ചു.

ഒരു മാസം കഴിഞ്ഞപ്പോള്‍, ഈ അച്ഛന്‍ ഒരു പെട്ടിയും എടുത്തുകൊണ്ടു മക്കളുടെ വീട്ടിലെത്തി. പെട്ടി കണ്ടപ്പോള്‍ അതിലെന്താണെന്നറിയാന്‍ മക്കള്‍ക്കെല്ലാം ആകാംക്ഷ. അവരുടെ നിര്‍ബ്ബന്ധം കൂടിയപ്പോള്‍ അച്ഛന്‍ പറഞ്ഞു, ”കുടുംബത്തില്‍ നിന്നുള്ള ഓഹരി കിട്ടിയതില്‍ കുറച്ചു ഞാന്‍, സ്വര്‍ണ്ണമാക്കി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അതാണിതു്. പക്ഷേ, ഇതു ഞാന്‍ മരിക്കുന്നതുവരെ ആര്‍ക്കും കൊടുക്കില്ല. എൻ്റെ മരണശേഷം, ആര്‍ക്കും എടുക്കാം.”

ഇത്രയും കേട്ടതോടെ മക്കളുടെ ഭാവം മാറി. അവര്‍ക്കു തങ്ങളുടെ പിതാവിനോടുള്ള സ്നേഹം പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ”അച്ഛാ, എൻ്റെ വീട്ടില്‍ വന്നു താമസിക്കണം,” ”അച്ഛാ, എൻ്റെ വീട്ടില്‍ വരണം.” മക്കളും മരുമക്കളും ചേര്‍ന്നു നിര്‍ബ്ബന്ധിക്കാന്‍ തുടങ്ങി. ഓരോരുത്തരും അച്ഛനെ കൂടുതല്‍ കൂടുതല്‍ സത്കരിക്കാന്‍ തുടങ്ങി.

അങ്ങനെയിരിക്കെ, ആ വൃദ്ധന്‍ മരിച്ചു. സംസ്‌കാരമൊക്കെ കഴിഞ്ഞു. മക്കളെല്ലാവരും കൂടി അവര്‍ നോക്കി വച്ചിരുന്ന പെട്ടി തുറന്നു നോക്കി. ആവേശത്തോടു കൂടി, അതിൻ്റെ അടപ്പു തുറന്നു. അതില്‍ നിറയെ വെറും കല്ലുകള്‍! മക്കളേ, ലോകത്തിൻ്റെ സ്നേഹം ഇതാണു്. അതു പ്രതീക്ഷിച്ചു നമ്മള്‍ ജീവിച്ചാല്‍, ദുഃഖിക്കാനേ നേരമുണ്ടാവുകയുള്ളൂ.

മക്കളേ, നിങ്ങളുടെയൊക്കെ പ്രയത്‌നമാണു് എല്ലാ വിജയത്തിനും ആധാരം. എല്ലാവരും എൻ്റെ മക്കളാണു്. അതു മാത്രമാണു് അമ്മയുടെ സ്വത്തു്. അമ്മയ്ക്കായിട്ടൊന്നുമില്ല. ഇന്നു കാണുന്നതെല്ലാം, മക്കളുടെ ത്യാഗമാണു്. അതിനാല്‍, ഒരു കാര്യം മക്കള്‍ പ്രത്യേകം ഓര്‍ക്കണം. മനസ്സിനകത്തു്, സ്വാര്‍ത്ഥതയുടെ ഒരു കരടെങ്കിലും കടന്നു കൂടിയാല്‍, ഏതു രീതിയിലും മക്കളതു മാറ്റണം. ഒരു ചെറിയ തീപ്പൊരി മതി, വലിയ കാടിനെയും ചാരമാക്കാന്‍ പോന്ന കാട്ടുതീയായി മാറാന്‍. അതുപോലെയാണു സ്വാര്‍ത്ഥത. അതല്പം മതി നമ്മുടെ ശാന്തി മുഴുക്കെയും അപഹരിക്കാന്‍.