അമ്മയുടെ ദർശനത്തിനായി അമൃതപുരിയിൽ എത്തിയിട്ടുള്ളവർക്ക് ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ഒരു മുഖമാണ് ദമയന്തിയമ്മയുടേത്. സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ വന്ദ്യയായ മാതാവ്, ഗ്രാമീണ നൈർമല്യവും, വാത്സല്യവും തുളുമ്പുന്ന ആ പുഞ്ചിരിയും, ലാളിത്യവും ആർക്കും വിസ്മരിക്കുവാൻ സാധിക്കുന്നതല്ല. പുണ്യശ്ലോകയായ ആ മാതാവ് ഇന്ന് ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു.

ദമയന്തിയമ്മ

“അമ്മയെ ലോകമെങ്ങുമുള്ള നിരവധിയാളുകൾ ഗുരുവായി കാണുന്നു, എന്നാൽ അമ്മയുടെ ഗുരു ആരാണ്?” ഒരിക്കൽ ഒരു മാധ്യമപ്രവർത്തകൻ ശ്രീ മാതാ അമൃതാനന്ദമയി ദേവിയോട് ചോദിച്ചു. സ്വതസിദ്ധമായ പുഞ്ചിരി തൂകികൊണ്ട് അമ്മ പറഞ്ഞത് ഈ പ്രപഞ്ചത്തിൽ ഓരോന്നിൽ നിന്നും നമുക്ക് പഠിക്കാനുണ്ട്, അതുകൊണ്ടു തന്നെ പ്രപഞ്ചം മുഴുവൻ അമ്മയ്ക്ക് ഗുരുവാണ് എന്നാണ്. എന്നാൽ ഒരു വ്യക്തിയെ എടുത്തു പറയണമെങ്കിൽ അത് അമ്മയുടെ മാതാവായ ദമയന്തിയമ്മയായിരിക്കും എന്ന് അമ്മ കൂട്ടിച്ചെർത്തു. ദമയന്തിയമ്മ എങ്ങനെയാണ് മൂല്യാധിഷ്ടിതമായ ഒരു ജീവിതവീക്ഷണം പുലർത്തിയതെന്നും, അത് എപ്രകാരമൊക്കെ അമ്മയെ സ്വാധിനിച്ചു എന്നുമൊക്കെ അമ്മ തന്നെ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. (കൂടുതൽ ഇവിടെ വായിക്കുക)

കൊല്ലം ജില്ലയിലെ ഒരു സാധാരണ കടലോരഗ്രാമത്തിൽ ജനിച്ചു വളർന്ന ദമയന്തിയെന്ന ബാലികയ്ക്ക് വേണ്ടി കാലം കരുതിവച്ചിരുന്നത് അസാധാരണമായ ഒരു നിയോഗമായിരുന്നു. ഗുരുവായും, മാതാവായും, ആശ്രയകേന്ദ്രമായും ജനകോടികൾ നെഞ്ചേറ്റുന്ന ഒരു വിശിഷ്ട വ്യക്തിത്വത്തിന് ജന്മം നൽകുക! ഇന്ന് ലോകത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ, രാഷ്ട്രത്തലവന്മാർ, പണ്ഡിതശ്രേഷ്ഠന്മാർ ഒക്കെ അമൃതപുരിയിലെത്തുന്നു, എല്ലാവർക്കും മാതാ അമൃതാനന്ദമയി ദേവി “അമ്മ”യാണ്. അമ്മയ്ക്ക് അവരൊക്കെ മക്കളും. എന്നാൽ ആ അമ്മയ്ക്ക് ജന്മം നൽകുക, മകളായി വളർത്തുക എന്ന മഹാഭാഗ്യം സിദ്ധിച്ചത് ദമയന്തിയമ്മയ്ക്കായിരുന്നു. മിതവ്യയം, സഹജീവിസ്നേഹം, കൃത്യനിഷ്‌ട, സൂക്ഷ്മത, ഭക്തി തുടങ്ങി ഓരോ ഗുണവും ദമയന്തിയമ്മയുടെ പ്രവർത്തികളിൽ കാണാമായിരുന്നുവെന്നു അമ്മ പറയാറുണ്ട്.

വേദാന്തമോ, ആധ്യാത്മിക ശാസ്ത്രങ്ങളോ പഠിച്ചിട്ടില്ല എങ്കിലും, ആ തത്ത്വങ്ങൾ ദമയന്തിയമ്മയെ പോലുള്ളവരുടെ ഓരോ പ്രവർത്തിയിലും കാണാൻ സാധിക്കുമെന്ന് അമ്മ പറയാറുണ്ട്. വീട്ടിൽ ആരെങ്കിലും അതിഥികൾ വന്നാൽ, ചോറും കൂട്ടാനുമൊക്കെ കൊടുത്ത് അവരെ ദമയന്തിയമ്മ സത്കരിക്കും. ഭക്ഷണം തീർന്നുപോയാൽ കുഞ്ഞുങ്ങൾക്ക് കഞ്ഞിവെള്ളത്തിൽ തേങ്ങ ചിരകിയിട്ട് നൽകും, മിക്കപ്പോഴും വീട്ടുകാർക്ക് പിന്നെയൊന്നും കഴിക്കാൻ ഉണ്ടാവില്ല. എന്നാൽ അപ്പോഴും അതിഥികളുടെ വിശപ്പ് ശരിക്കും മാറിയോ എന്നതായിരിക്കും ദമയന്തിയമ്മയുടെ ചിന്ത. അമ്മയുടെ അഭിപ്രായത്തിൽ ഇതുതന്നെയാണ് പ്രായോഗികമായ വേദാന്തം. ഇടതുകൈ വേദനിക്കുമ്പോൾ വലതുകൈ തലോടുന്നതുപോലെ, അപരന്റെ ദുഖത്തെ സ്വന്തം ദുഖമായും, അപരന്റെ സുഖത്തെ സ്വന്തം സുഖമായും അറിയുന്നതാണ് ശരിയായ ആത്മീയത. ഈ ഗുണം ദമയന്തിയമ്മയിൽ, അമ്മ ദർശിച്ചു.
ഇന്ന് ലോകമെമ്പാടുമുള്ള ആശ്രമശാഖകളും, സ്ഥാപനങ്ങളും വഴിനടക്കുന്ന സേവാപ്രവർത്തനങ്ങളെല്ലാം ഈ പ്രായോഗിക വേദാന്തത്തിന്റെ നിദർശനമാണ്.

ഓരോ പ്രകാശനാളത്തിനു പിന്നിലും സ്വയമെരിഞ്ഞു തീരുന്ന ഒരു തിരിയുണ്ട് എന്ന് പറയുന്നതുപോലെ, “അമ്മയുടെ അമ്മ” എന്ന മഹാഭാഗ്യത്തിന് പിന്നിലും ദമയന്തിയമ്മ നടന്നു തീർത്ത കഠിനമായ വഴികളുണ്ട്.

ഓരോ പ്രകാശനാളത്തിനു പിന്നിലും സ്വയമെരിഞ്ഞു തീരുന്ന ഒരു തിരിയുണ്ട് എന്ന് പറയുന്നതുപോലെ, “അമ്മയുടെ അമ്മ” എന്ന മഹാഭാഗ്യത്തിന് പിന്നിലും ദമയന്തിയമ്മ നടന്നു തീർത്ത കഠിനമായ വഴികളുണ്ട്. കടലിനെ ആശ്രയിച്ചു ജീവിക്കുന്ന തികച്ചും സാധാരണക്കാരായ മനുഷ്യർ അധിവസിക്കുന്ന ഒരു തീരദേശ ഗ്രാമമായിരുന്നു ആലപ്പാട്. ഈശ്വര വിശ്വാസികളും, ആചാരാനുഷ്ഠാനങ്ങളിലൊക്കെ നിഷ്ഠയുള്ളവരുമായിരുന്നുവെങ്കിലും, ആധ്യാത്മികതയെക്കുറിച്ചോ, ധ്യാനം മുതലായ സാധനാചര്യകളെക്കുറിച്ചോ ഒട്ടുവളരെപ്പേരും അജ്ഞരായിരുന്നു. അതുകൊണ്ടുതന്നെ ധ്യാനത്തിലിരിക്കുന്ന കുഞ്ഞു സുധാമണി, മാതാപിതാക്കളിൽ ജനിപ്പിച്ച കൗതുകം, ആശങ്കയ്ക്ക് വഴിമാറാൻ അധികസമയം വേണ്ടിവന്നില്ല. ആരെങ്കിലും പട്ടിണിയാണെന്നറിഞ്ഞാൽ അമ്മ വീട്ടിലെ സാധനങ്ങളൊക്കെ എടുത്ത് അവർക്ക് കൊണ്ട് കൊടുക്കും, ഒരിക്കൽ സ്വന്തം കമ്മൽ പോലും അമ്മ ഇപ്രകാരം ഊരി നൽകി. വീട്ടിലെ പണികളൊക്കെ എടുക്കുമെങ്കിലും, തരം കിട്ടിയാൽ ഭാവസമാധിയിൽ മണിക്കൂറുകളോളം നിശ്ചലയാകും.
ഇങ്ങനെ അമ്മയുടെ സവിശേഷ പ്രകൃതം ദമയന്തിയമ്മയുടെ മനസ്സിൽ തീകോരിയിട്ടു.

അമ്മയ്ക്ക് ഉമ്മനൽകുന്ന ദമയന്തിയമ്മ

ഗ്രാമത്തിലെ സ്ത്രീ ജീവിതങ്ങൾക്ക്, പാരമ്പര്യം നിശ്ചയിച്ചുവച്ച ചില വേലിക്കെട്ടുകളുണ്ടായിരുന്നു. ഉറക്കെ ചിരിക്കരുത്, അന്യപുരുഷന്മാരോട് സംസാരിക്കരുത്, അങ്ങനെ ഒരായിരം വേലിക്കെട്ടുകൾ. എന്നാൽ അത്തരം മാമൂലുകളെയൊക്കെ സഹജമായ മാതൃസ്നേഹത്താൽ നിഷ്പ്രഭമാക്കുകയായിരുന്നു അമ്മ. ആരെങ്കിലും ദുഖിക്കുന്നു കണ്ടാൽ, ആണായാലും, പെണ്ണായാലും, മനുഷ്യനായാലും, മൃഗമായാലും ഓടിച്ചെന്നു അവരെ സാന്ത്വനിപ്പിക്കും, കഴിയുന്ന സഹായം ചെയ്യും. പരിഹസിക്കാനും, കുറ്റപ്പെടുത്തുവാനും ആളുകളുണ്ടായിരുന്നു. ഈ കനൽവഴികളൊക്കെ താണ്ടി, അമ്മ മുന്നോട്ടു നടന്നു, ഒപ്പം ദമയന്തിയമ്മയും. ഒരിയ്ക്കൽ മുള്ളു വിരിച്ച വഴികളിൽ ലോകം പൂക്കൾ വിതാനിക്കുന്നതും ദമയന്തിയമ്മ കണ്ടു. തന്റെ മകളെ ലോകമിന്ന് സ്നേഹപൂർവ്വം “അമ്മ” എന്ന് വിളിക്കുന്നു. താൻ മടിയിലിരുത്തി ലാളിച്ച കുഞ്ഞിന്റെ മടിത്തട്ടിൽ തലചായ്ച്ച് ദമയന്തിയമ്മയും, “അമ്മേ” എന്നു വിളിക്കുന്നു.

അമ്മയെന്ന മഹാപുണ്യത്തെ ലോകത്തിനു സമ്മാനിച്ച ദമയന്തിയമ്മ ജീവിതസപര്യ പൂർത്തിയാക്കിയിരിക്കുന്നു. ദ്വാപരയുഗപുണ്യത്തിനെ ലാളിക്കാൻ ഭാഗ്യം സിദ്ധിച്ച യശോദാമ്മയെക്കുറിച്ച് ചോദിക്കാറുള്ള ചോദ്യം അറിയാതെ മനസ്സിൽ മുഴങ്ങുന്നു. “എന്ന തവം സെയ്തനേ.. “

-സൂരജ് സുബ്രഹ്മണ്യൻ

ദമയന്തിയമ്മയുടെ ത്യാഗ-തപോനിഷ്ഠമായ ജീവിതം അമ്മയുടെ – മാതാ അമൃതാനന്ദമയീദേവിയുടെ മനസ്സിൽ എന്നും നിറസാന്നിദ്ധ്യമായി തുളുമ്പി നിന്നു. ശിഷ്യരോടും ഭക്തരോടും നിത്യേനയെന്നോണം അമ്മ നടത്താറുള്ള സത്സംഗങ്ങളിലും അമൃത സല്ലാപങ്ങളിലും ദമയന്തിയമ്മയുടെ ഓർമ്മകളും ഉപദേശങ്ങളും ശിക്ഷണങ്ങളും ആവർത്തിച്ച് ഓടിയെത്തുമായിരുന്നു. “എല്ലാവരിലും എല്ലാത്തിലും ഈശ്വരനെക്കണ്ട് ആദരിക്കാനും സ്നേഹിക്കാനും സേവിക്കാനും സ്വന്തം ജീവിതത്തിലൂടെ എന്നെ പഠിപ്പിച്ചത് ദമയന്തിയമ്മയാണ്” എന്ന് അമ്മ കൂടെക്കൂടെ ഓർക്കും.

അമ്മയും ദമയന്തിയമ്മയും

സത്യത്തിന്റെയും ധർമ്മത്തിന്റെയും പാതയിൽനിന്ന് അണുവിടപോലും വ്യതിചലിക്കാതെ തന്റെ മക്കൾ വളർന്നുവരണമെന്നത് ദമയന്തിയമ്മയ്ക്ക് നിർബന്ധമായിരുന്നു.

ആ തപോനിഷ്ഠമായ ജീവിതത്തെക്കുറിച്ചോർക്കവേ അമ്മ പറഞ്ഞു ”ആഴ്ചയിൽ ഏഴു ദിവസങ്ങൾ ഉണ്ടെങ്കിൽ നാല് ദിവസവും ദമയന്തിയമ്മയ്ക്ക് വ്രതവും ഉപവാസവുമായിരിക്കും. ദമയന്തിയമ്മ ഉപവാസം മുഴുമിക്കാറാകുമ്പോൾ തെങ്ങിൽ നിന്നും തനിയേ കരിക്ക് വീഴുക പതിവാണ്.

“ദമയന്തിയമ്മയുടെ ജീവിതം മുഴുവൻ പ്രായോഗിക വേദാന്തമായിരുന്നു. ദമയന്തിയമ്മയെന്നും വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേൽക്കും. ഉണർന്നാൽ ആദ്യം ഭൂമിയെത്തൊട്ട് വണങ്ങും. കുളി കഴിഞ്ഞാൽ മണിക്കൂറുകൾ നീളുന്ന നാമജപവും പ്രാർത്ഥനയുമാണ്. ഹരിനാമകീർത്തനം എന്നും ചൊല്ലും.

“സൂര്യനുദിക്കുന്നതിന് മുമ്പ് തന്നെ മുറ്റം തൂത്ത് വൃത്തിയാക്കിയിരിക്കണം.സൂര്യനെ ചൂല് കാണിക്കാൻ പാടില്ല. ഒരു ചെറിയ അഴുക്കോ ഈർക്കിലയുടെ കഷ്ണമോ എവിടെയും കാണുവാൻ പാടില്ല. പുറകോട്ട് തൂത്ത് തൂത്ത് പോകണം. ചൂലിൽനിന്നും ഒരു ഈർക്കിലി പോലും ഊർന്ന് വീഴരുത്. കാരണം ഒരു ഈർക്കിലി നഷ്ടപ്പെട്ടാൽ മുഴുവൻ ചൂലും നഷ്ടമാവാൻ പിന്നെ അധികം താമസമുണ്ടാവില്ല. ഒരു ഈർക്കിലയിൽ ഒരു മുഴുവൻ ചൂലിനെയാണ് ദമയന്തിയമ്മ കണ്ടത്. ചെറുതിൽ വലുതിനെക്കാണണം. ശ്രദ്ധയാണ് കർമ്മത്തെ ഈശ്വരപൂജയാക്കി മാറ്റുന്നത്. എല്ലാത്തിലും ഈശ്വരനുണ്ട്. ഒരു ഈർക്കിലയെ സൃഷ്ടിക്കാൻ നമുക്ക് കഴിയുമോ? അതിനാൽ അതിനെ നഷ്ടപ്പെടുത്താനും നമുക്ക് അവകാശമില്ല.”

“വേസ്റ്റ്‌ പേപ്പറാണെങ്കിലും അതിൽ ചവിട്ടാൻ പാടില്ല കാരണം അക്ഷരം സരസ്വതിയാണ്. നദി ദേവിയാണ്, അതില്‍ മൂത്രമൊഴിയ്ക്കാൻ പാടില്ല.” ആ ഉപദേശത്തിലും ഒരു പ്രായോഗിതയുണ്ട് കാരണം നമ്മൾ നദിയെ അഴുക്കാക്കിയാൽ അതിന്റെ ദോഷം പിന്നെ അതിൽ കുളിക്കാൻ വരുന്ന നമ്മൾക്ക് തന്നെയാണ്.

ഒന്നും ദമയന്തിയമ്മയ്ക്ക് നിസ്സാരമല്ല. സകലതും ഈശ്വരന്റെ ഭിന്നഭിന്ന രൂപങ്ങൾതന്നെ. ആ ഭക്തിയും ശ്രദ്ധയും കരുതലും ദമയന്തിയമ്മയുടെ ജീവിതത്തിൽ ഉടനീളം കാണാൻ സാധിക്കും. ഒരു സംഭവം അമ്മ ഓർമ്മിക്കുന്നു “കുട്ടികൾക്ക് കഞ്ഞി കുടിക്കാൻ പ്ലാവില കൊണ്ടുവരാൻ ദമയന്തിയമ്മ പറഞ്ഞു. അമ്മ നോക്കിയപ്പോൾ എട്ടുപത്ത് ഇലകളുള്ള ഒരു തണ്ട് ഒടിഞ്ഞുകിടക്കുന്നതാണ് കണ്ടത്. അത് എടുത്തു. പച്ചിലകളുള്ള തണ്ട് ഓടിച്ചെന്ന് കരുതി ദമയന്തിയമ്മയിൽ നിന്നും കണക്കിന് അടികിട്ടി. നാല് ഇല മാത്രം ആവശ്യമുള്ളയിടത്ത് എട്ട് ഇല ഒടിക്കാൻ ആർക്കും അവകാശമില്ല. എന്തും ആവശ്യത്തിലധികം എടുത്താൽ അത് അധർമ്മമാണ്. താൻ മക്കളെയെന്നും ഉപദേശിക്കാറുള്ള ഈ പാഠം ദമയന്തിയമ്മയാണ് എന്നെ പഠിപ്പിച്ചത്.”

ദമയന്തിയമ്മ

“ഒമ്പത് മക്കളും ബന്ധുക്കളുടെ മക്കളുമടക്കം ഒരു വലിയ കൂട്ടുകുടുംബമായിരുന്നു ദമയന്തിയമ്മയുടേത്. ഇല്ലായ്മയുടെ ബുദ്ധിമുട്ടുകൾ നല്ലവണ്ണം അനുഭവിച്ചിരുന്നു. പലപ്പോഴും കുട്ടികൾക്ക്തന്നെ നിറച്ച് ഭക്ഷണം കഴിക്കാൻ പോലുമുണ്ടാവില്ല. എങ്കിലും അതിഥികൾ വരുന്നത് ദമയന്തിയമ്മയ്ക്ക് എന്നും സന്തോഷമാണ്. അവർ വന്നാൽ വീട്ടിൽ കുട്ടികൾക്ക് വേണ്ടി ഉണ്ടാക്കിയത് അങ്ങനെതന്നെ അവർക്ക് നൽകും. എന്നിട്ട് ഞങ്ങൾക്ക് കഞ്ഞി വെള്ളത്തിൽ തേങ്ങ ചിരകിയിട്ട് നൽകും. അപ്പോളും തന്റെ മക്കളെക്കുറിച്ചല്ല ദമയന്തിയമ്മയ്ക്ക് ആധി. മറിച്ച് അതിഥികൾക്ക് വയറ് നിറഞ്ഞോ അവർക്ക് തൃപ്തിയായോ എന്നെല്ലാമാണ്. ദമയന്തിയമ്മ തന്നെയും തന്റെ മക്കളെയും കവിഞ്ഞാണ് അവരെ കണ്ടത്. അതിഥികളെ അകത്ത് കടത്തിയിട്ട് ദമയന്തിയമ്മ ഞങ്ങളെ പുറത്ത് കടത്തും. അവർക്ക് കൊടുക്കാൻ അലക്കിയ വസ്ത്രങ്ങൾ എപ്പോഴും ദമയന്തിയമ്മ വീട്ടിൽ സൂക്ഷിക്കുമായിരുന്നു.

“ഇവിടങ്ങളിൽ കടലിന്റെ കനിവിനെ ആശ്രയിച്ചിട്ടുള്ള ജീവിതമായതിനാൽ അന്ന് പല വീടുകളിലും പട്ടിണിയായിരിക്കും. വീട്ടിൽ ചോറ് വെച്ചാൽ അഞ്ചു പേർക്കെങ്കിലും കഴിക്കാറുള്ളത് ദമയന്തിയമ്മ മാറ്റിവയ്ക്കും. അടുത്തുള്ള വീട്ടിലെ കുട്ടികൾക്ക് കൊണ്ട് കൊടുത്തിട്ട് വരാൻ പറയും. ചിലപ്പോൾ തീയെടുക്കുവാൻ എന്നെ അടുത്തുള്ള വീടുകളിലേക്ക് അയക്കും. ആ സമയം ആ വീടുകൾ വൃത്തിയല്ലെങ്കിൽ ആ സമയം അവിടം തൂത്ത് വൃത്തിയാക്കണമെന്നത് ദമയന്തിയമ്മയ്ക്ക് നിർബന്ധമാണ്. ദമയന്തിയമ്മ ശാസ് ത്രമൊന്നും പഠിച്ചിട്ടില്ല പക്ഷെ ആ ജീവിതം തന്നെ വേദാന്തമായിരുന്നു. ഏതിലും ദമയന്തിയമ്മ ഈശ്വരനെക്കണ്ടു. ദമയന്തിയമ്മയിൽനിന്നും ഒത്തിരി അടി കിട്ടിയിട്ടുണ്ട് എന്നാൽ ആ ശിക്ഷണങ്ങളിൽ നിന്നാണ് ശ്രദ്ധയുടെയും നിഷ്ഠയുടെയും പാഠങ്ങൾ അമ്മ പഠിച്ചത്.”

അമ്മയ്ക്ക് ഉമ്മ നൽകുന്ന ദമയന്തിയമ്മ

ദമയന്തിയമ്മ ജനിച്ചത് കരുനാഗപ്പള്ളി താലൂക്കിൽ പണ്ടാരത്തുരുത്ത് കിണറ്റുമൂട്ടിൽ എന്ന തറവാട്ടിലാണ്. അച്ഛന്റെ പേര് പുണ്യൻ അമ്മയുടെ പേര് കറുത്തകുഞ്ഞ്. തന്റെ മകളായ സുധാമണി വീട്ടുജോലികളെല്ലാം ചെയ്യുമെങ്കിലും ഇടയ്ക്കിടെ ഈശ്വര ഉന്മത്തയായ് ഭാവസമാധിയിൽ മുഴുകി മണിക്കൂറുകൾ തന്നെ കടന്നുപോകുന്നതും അടുത്തുള്ള പാവപ്പെട്ട വീടുകളിൽ ഉള്ളവർക്ക് സ്വന്തം വീട്ടിൽനിന്നും സാധനങ്ങൾ എടുത്തുനൽകുന്നതുമെല്ലാം ദമയന്തിയമ്മയെ പലപ്പോഴും ദുഃഖിതയാക്കിയിരുന്നു. അമ്മയുടെ ആധ്യാത്മിക മഹത്വം ജനങ്ങൾ അറിഞ്ഞുതുടങ്ങിയതോടെ അമ്മയെ കാണാൻ എത്തുന്നവരുടെ എണ്ണവും വർധിച്ചുവന്നു. ഇതെല്ലാം ദമയന്തിയമ്മയ്ക്കും സുഗുണാനന്ദനും മകളെക്കുറിച്ചുള്ള ആധിയ്ക്ക് കാരണമായിത്തീർന്നു. എന്നാൽ കാലം പിന്നിട്ടപ്പോൾ മകളുടെ മഹത്വവും ദിവ്യതയും മാതാപിതാക്കളായ ദമയന്തിയമ്മയ്ക്കും സുഗുണാനന്ദനും സംശയലേശമെന്യേ ബോധ്യമായി. ആ മാതാപിതാക്കൾ അമ്മയുടെ ഭക്തരും ശിഷ്യരുമായിത്തീർന്നു. ലോകമെമ്പാടുമുള്ള ദുഃഖിക്കുന്ന മാനവരാശിക്ക് സാന്ത്വനത്തിന്റെയും മാതൃവാത്സല്യത്തിന്റെയും നിഷ്കളങ്കമായ ഈശ്വര പ്രേമത്തിന്റെയും അമൃതവർഷമായി വന്നെത്തിയ മാതാ അമൃതാനന്ദമയീദേവിയ്ക്ക് ജന്മം നൽകാൻ നിയോഗിതയായ പുണ്യവതിയായ ശ്രീ ദമയന്തിയമ്മയുടെ ദീപ്തസ്മരണകൾക്കു മുമ്പിൽ കോടി പ്രണാമങ്ങൾ.

-സ്വാമി ബ്രഹ്‌മാമൃതാനന്ദ പുരി (അമ്മയുടെ മൊഴികളെ അടിസ്ഥാനമാക്കി തയാറാക്കിയത് )

സ്വാമി തുരീയാമൃതാനന്ദ പുരി

ഉള്ളിലെ ഭീതി മറച്ചുടൻ ഗൗരവ
ഭാവം നടിച്ചു സുയോധനൻതാ,നിരു
വ്യൂഹരചനയെച്ചൂണ്ടിനിന്നാചാര്യ
ദ്രോണനോടോതിയ വാക്കിലെ മുള്ളുകൾ,
”പശ്യൈതാം, ധീമൻ ദ്രുപദാത്മജൻ, തവ
ശിഷ്യനാൽ നിർമ്മിതമീവ്യൂഢസഞ്ചയം
ഭീമനാൽ പാലിക്കുമിപ്പാണ്ഡവാനീക-
മാകവേ പര്യാപ്തമെന്നു കാണുന്നു നാം
ഭീഷ്മാഭിരക്ഷിതം കൗരവവ്യൂഢമോ,
ഓർക്കുവിൻ, പര്യാപ്തമല്ലെന്നതും ഭവാൻ!”

എന്തേയിതീവിധമോതാൻ? പരാജയ
ഭീതിയോ, ഗർവ്വോ, വിവേകരാഹിത്യമോ?
ശിഷ്യനാണെങ്കിലും ശത്രുവിൻ പുത്രനെ
ശത്രുവായ്ത്തന്നെ നിനയേ്ക്കണമെന്നതോ?
ഇംഗിതഗോപനം രാജധർമ്മം, ഭയം
ഉള്ളിലുണ്ടേലും പുറത്തരുതെന്നതോ?
തെല്ലൊരരക്ഷിതാബോധം മനസ്സിൻ്റെ
ചില്ലയിലെങ്ങാനൊളിഞ്ഞിരിക്കുന്നുവോ?
പൂർവ്വവൈരത്തെയുണർത്തിയുലർത്തണം,
ശിഷ്യവാത്സല്യം മനസ്സിൽക്കെടുത്തണം,
എന്നല്ല – പാണ്ഡുസുതന്മാരോടൊട്ടൊരു
കൂറുണ്ടതൊന്നു ധ്വനിപ്പിച്ചികഴ്ത്തണം.
ആചാര്യനിന്ദതൻ ദക്ഷിണയായത-
ങ്ങാദ്യം നിവേദിച്ചഹങ്കാരമത്തനായ്!

സർവ്വസൈന്യാധിപൻ ഭീഷ്മനാണെങ്കിലും
സർവ്വവിശ്വാസവും ദ്രോണനിലേറ്റിയോ?
വിശ്വാസമല്ലിതു – ദുർവ്വിനയം, പിന്നെ
തൊട്ടതിലൊക്കെയും സംശയബുദ്ധിയും.
ഭീഷ്മരെയല്ലതാനാശ്രയിക്കുന്നതെ-
ന്നുദ്യോഗപൂർവ്വം ധ്വനിപ്പിക്കയെന്നതും.

പിന്നെയുമുണ്ടുനേർവ്യാഖ്യാനമീവിധം,
‘കൊല്ലില്ല പാണ്ഡവരിൽ താനൊരാളെയും’
എന്നുള്ള ഭീഷ്മവചനത്തെയോർക്കുകിൽ
കില്ലില്ല – ദ്രോണനിലൂന്നണമാഹവം.
നിർവൈരമല്ലിവിടാവശ്യം, ദുർഘട
വാപി കടത്തുവാൻ ദ്രോണനൊരാൾ മതി.
കൊല്ലാൻ പിറന്നവനെങ്കിലും നേർവഴി-
ക്കെല്ലാം പഠിപ്പിച്ച ശിഷ്യവാത്സല്യ,മീ
സംഗ്രാമഭൂമിയിൽ വേണ്ട,വേ,ണ്ടാളട്ടെ-
മുൻവൈരം; ആഹവവഹ്നിയിലെണ്ണയായ്-
ത്തീരട്ടെ, പാണ്ഡവവംശദ്രുമത്തിൻ്റെ
തായ്‌വേരു നീറട്ടെ, വെന്തൊടുങ്ങീടട്ടെ!

ഈവിധമെല്ലാം ധ്വനിപ്പിച്ചു, സംഗരാ-
വേശം ജ്വലിപ്പിച്ചു – ‘കാട്ടുതീതാണ്ഡവം’
പത്തുമെട്ടുംദിനം ചെന്നവാറേതുമേ
ശേഷിച്ചതില്ലൊരാൾപോലുമക്കൗരവ
വംശവൃക്ഷത്തിൻ്റെ ചാരം ചികഞ്ഞസ്ഥി
തേടുവാൻ! ഇന്നുമനാഥം കിടക്കയാ,-
ണശ്രുതീർത്ഥം തൊട്ടുരുളനേദിക്കുവാ-
നില്ലൊരാൾ, ആഹന്ത! ദുഷ്‌കൃതവൈഭവം!

അകലെനിന്നിരുന്ന ഭക്തജനവൃന്ദം മെല്ലെ അമ്മയുടെ ചുറ്റും കൂടി. അമ്മ അവരേയും കൂട്ടി കളരിമണ്ഡപത്തിൽ വന്നിരുന്നു.
ഒരു ഭക്തൻ: അമ്മ രാവിലെ ബ്രഹ്മചാരികളോടു സംസാരിക്കുമ്പോൾ പറഞ്ഞ ഒരു കാര്യത്തിൽ എനിക്കു് ഒരു സംശയം.
അമ്മ: അതെന്താ മോനേ?
ഭക്തൻ: അമ്മ പറഞ്ഞു, ലൗകികം പട്ടിക്കാട്ടത്തിനു സമമാണെന്ന്. ലൗകികജീവിതത്തെ അത്ര മോശമായിക്കാണണോ?
അമ്മ: (ചിരിച്ചുകൊണ്ട്) മോനേ, അതു് അമ്മ ബ്രഹ്മചാരികളോടു പറഞ്ഞതല്ലേ. അത്ര വൈരാഗ്യം വന്നാലേ അവർക്കു് ആദ്ധ്യാത്മികതയിൽ പിടിച്ചുനില്ക്കാൻ പറ്റൂ. ലക്ഷ്യബോധമുള്ള ഒരു ബ്രഹ്മചാരിക്കു ലൗകികജീവിതം തീരെ ഉൾക്കൊള്ളുവാൻ കഴിയില്ല. ഈ ഭാവനകൊടുത്തു നീങ്ങിയാലേ അവനു ലക്ഷ്യത്തിലെത്തിച്ചേരാൻ സാധിക്കൂ. അല്ലെങ്കിൽ വിഷയഭോഗങ്ങളിൽക്കുടുങ്ങി ശക്തി നഷ്ടമാകും.

ഒരാൾക്കു പട്ടാളത്തിലാണ് ജോലി. മറ്റൊരാൾക്കു പോലീസിലും. പട്ടാളക്കാരനു്, പട്ടാളക്കാരനുവേണ്ട ട്രെയിനിങാണു വേണ്ടത്. പോലീസുകാരനു് അവൻ്റെ ജോലിക്കനുസരിച്ച ട്രെയിനിങ്. അതുപോലെ ബ്രഹ്മചാരിക്കും ഗൃഹസ്ഥാശ്രമിക്കും നല്‌കേണ്ട ഉപദേശങ്ങൾ വ്യത്യസ്തമാണ്. രണ്ടുപേരുടേയും ലക്ഷ്യം ഒന്നാണെങ്കിലും, മാർഗ്ഗത്തിൻ്റെ തീവ്രതയ്ക്കു വ്യത്യാസമുണ്ട്. ബ്രഹ്മചാരി തൻ്റെ ബന്ധങ്ങളെല്ലാം വെടിഞ്ഞു്, ഈ മാർഗ്ഗത്തിനുവേണ്ടി തന്നെത്തന്നെ പൂർണ്ണമായി സമർപ്പിച്ചു കഴിഞ്ഞു. ഓരോ ചുവടിലും അവൻ വൈരാഗ്യത്തിൻ്റെ മന്ത്രമാണു് ഉരുവിടുന്നതു്.

ഗൃഹസ്ഥാശ്രമം മോശമെന്നു് ഒരിക്കലും അമ്മ പറയില്ല. പണ്ടത്തെ ഋഷികളെല്ലാം ഗൃഹസ്ഥാശ്രമികളായിരുന്നില്ലേ. കൃഷ്ണനും, രാമനുമൊക്കെ ഗൃഹസ്ഥാശ്രമം സ്വീകരിച്ചവരല്ലെ. എങ്കിലും ബ്രഹ്മചര്യം ജീവിതവ്രതമാക്കി എടുത്തിട്ടുള്ളവർ ലൗകികജീവിതത്തെ പട്ടിക്കാട്ടമായിക്കണ്ടാലേ അവരിൽ വൈരാഗ്യം നിലനിർത്താൻ പറ്റൂ, പാതയിൽനിന്നും തെറ്റാതിരിക്കുകയുള്ളു. ബ്രഹ്മചാരിക്കു പൂർണ്ണവൈരാഗ്യത്തിൻ്റെ മാർഗ്ഗമാണു് ഉപദേശിക്കേണ്ടത്. ഗൃഹസ്ഥാശ്രമിമക്കളിലും വൈരാഗ്യം ഉണർന്നു കാണുന്നതു് അമ്മക്കു വലിയ സന്തോഷമാണ്. ആ ജ്വാല കെടാതെ സൂക്ഷിച്ചാൽ മതി, ക്രമേണ അവർക്കു ലക്ഷ്യം നേടാം. എന്നാൽ പൂർണ്ണവൈരാഗ്യം വരാതെ എല്ലാം ഇട്ടെറിഞ്ഞു സന്ന്യാസത്തിനിറങ്ങാൻ അമ്മ പറയില്ല.

ഹിമാലയത്തിൽപ്പോയി കണ്ണുമടച്ചിരുന്നു മോക്ഷം മാത്രം ലക്ഷ്യമാക്കുന്നതല്ല അമ്മ ഉപദേശിക്കുന്ന മാർഗ്ഗം. സാഹചര്യത്തെ അതിജീവിക്കാൻ പഠിക്കണം. കാട്ടിലിരിക്കുമ്പോൾ പട്ടിയെക്കണ്ടാൽ ഇനി കൂവുകയില്ലെന്നു കുറുക്കൻ വിചാരിക്കും. പട്ടിയുടെ മുമ്പിൽപ്പെട്ടാൽ ശീലംകൊണ്ടു് അറിയാതെ കൂവിപ്പോകും. വിഷയങ്ങളുടെ നടുക്കു ജീവിച്ചിട്ടും അവയിൽ ആസക്തിയോ മമതയോ വയ്ക്കാത്തവനാണു യഥാർത്ഥ ധീരൻ. ശരിയായ ഗൃഹസ്ഥാശ്രമി അങ്ങനെയായിരിക്കണം.

കായയുണ്ടായാൽ പൂവു കൊഴിയുംപോലെ വൈരാഗ്യം പാകമാകുമ്പോൾ ലൗകികമായ ആഗ്രഹങ്ങൾ തനിയെ വിട്ടുപോകും. അപ്പോൾ വീട്ടിലിരുന്നാലും കാട്ടിലിരുന്നാലും ഒരു വിഷയത്തിനും അയാളെ ബന്ധിക്കാനാവില്ല. ഈശ്വരസാക്ഷാത്കാരം മാത്രം ലക്ഷ്യമാക്കി നീങ്ങുന്നവനു്, മറെറാന്നിനും പ്രാധാന്യം നല്കുവാൻ സാധിക്കില്ല. ഭൗതികമായതൊന്നും ശാശ്വതമല്ല, ആനന്ദം ഉള്ളിലാണെന്നു് അവൻ മനസ്സിലാക്കികഴിഞ്ഞു.

ഭക്തൻ: പുറമെ സുഖം തേടിപ്പോകുന്ന മനസ്സിനെ എങ്ങനെ തിരിയെ കൊണ്ടുവരും?
അമ്മ: ഒട്ടകം വിശപ്പടക്കാൻ മുള്ളുചെടികൾ തിന്നും. അവസാനം മുള്ളുകൾകൊണ്ടു് അതിൻ്റെ വായിൽനിന്നും ചോര ഒലിക്കും. വിശപ്പടക്കാൻ എരിവിനോടുള്ള ഇഷ്ടംകൊണ്ടു മുളകുമാത്രം വാരിതിന്നാലോ? വായെരിയും, വയറു പുകയും. വിശപ്പടക്കാൻ പോയി, വേദനയും സഹിക്കേണ്ടിവന്നു. ഇതുപോലെ സുഖംതേടി, ഭൗതികവസ്തുക്കളെ ആശ്രയിച്ചാൽ അവസാനം ദുഃഖിക്കേണ്ടിവരും.

കസ്തൂരിമാൻ കസ്തൂരിയുടെ മണംതേടി പുറമേ എത്ര അലഞ്ഞാലും കസ്തൂരി കാണില്ല. മണം അതിൻ്റെ ഉള്ളിൽനിന്നുതന്നെയാണു് ഉയരുന്നതു്. ആനന്ദം ബാഹ്യവസ്തുക്കളിലല്ല, തൻ്റെ ഉള്ളിൽത്തന്നെയാണ്. ഈ വക കാര്യങ്ങൾ മനനംചെയ്തു വൈരാഗ്യം വന്നാൽപ്പിന്നെ, അവയ്ക്കു പിന്നാലെ മനസ്സു പായില്ല. പഴത്തിൻ്റെ തോടിലല്ല, നീരെന്നറിയുമ്പോൾ, നീരു കുടിക്കാൻ തോടു പൊളിച്ചു കളയില്ലേ. അതുപോലെയുള്ള ഒരു ഭാവമാണു സാധകർക്കു വേണ്ടതു്. അപ്പോൾ മനസ്സു് പുറമേക്കു പോവുകയില്ല. എല്ലാറ്റിൻ്റെയും തത്ത്വം കാണാൻ അവനു കഴിയും.

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം

ഒരിക്കല്‍ ഒരു തീവണ്ടിയില്‍ സഞ്ചരിക്കവെ ഒരു വിദേശവനിതയില്‍നിന്നാണു ഞാന്‍ അമ്മയെക്കുറിച്ചു് അറിഞ്ഞതു്. അമ്മയുടെ സ്ഥാപനത്തില്‍ പഠിച്ച ഒരാള്‍ എൻ്റെ സ്നേഹിതനായിരുന്നു. അദ്ദേഹത്തോടു ഞാന്‍ അമ്മയെക്കുറിച്ചു ചോദിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ചു് ഒരിക്കല്‍ ഞാന്‍ ആശ്രമത്തില്‍ പോയി.

അമ്മയുടെ പ്രാര്‍ത്ഥനായോഗത്തില്‍ ഞാന്‍ സംബന്ധിച്ചു. നടക്കാന്‍ വടി ആവശ്യമുള്ള ഞാന്‍ അമ്മയുടെ മുറിയിലേക്കു പോകുമ്പോള്‍ വളരെ സാവകാശമാണു നടന്നതു്. അമ്മ നല്ല വേഗം നടന്നു. കുറച്ചു നടന്നു കഴിയുമ്പോള്‍ അമ്മ അവിടെ നില്ക്കും; ഞാന്‍ എത്താന്‍. പിന്നെയും ഞങ്ങള്‍ രണ്ടുപേരുംകൂടി ഒന്നിച്ചു നടന്നു. പിന്നെയും ഞാന്‍ പിന്നിലായി. മൂന്നു വട്ടം അമ്മ എന്നെ തോല്പിച്ചു. ഞാന്‍ കല്ല്യാണം കഴിച്ചിട്ടില്ല. എന്നെ ഒരു സ്‍ത്രീയും തോല്പിച്ചിട്ടില്ല. ഞാന്‍ ഒരു സ്‍ത്രീയെയും തോല്‍പ്പിച്ചിട്ടുമില്ല. എനിക്കു വിഷമമായപ്പോള്‍ ഞാന്‍ പറഞ്ഞു, ”അമ്മയ്ക്കു തൊണ്ണൂറു വയസ്സാകുമ്പോള്‍ ഇതുപോലെയാണു നടക്കേണ്ടതെന്നു പഠിപ്പിക്കാന്‍ വന്നതാണു ഞാന്‍. അപ്പോള്‍ ഞാന്‍ അദ്ധ്യാപകനായി.” അമ്മ ചിരിച്ചിട്ടു പറഞ്ഞു, ”തിരുമേനി ഫലിതക്കാരനാണെന്നു ഞാന്‍ കേട്ടിട്ടുണ്ടു്.” അങ്ങനെയാണു് അമ്മയെ ആദ്യം കണ്ടതു്… പിന്നത്തെ പിറന്നാളിനു് എന്നെ പ്രസംഗിക്കാന്‍ ക്ഷണിച്ചു. അവിടെ ചെന്നപ്പോള്‍ അന്നു കണ്ട ആളുകള്‍! അവരുടെ സ്നേഹം, അവരുടെ കരുതല്‍… അവര്‍ക്കു ലഭിക്കുന്ന കരുതല്‍. എല്ലാം എന്നെ അദ്ഭുതപ്പെടുത്തി.

അമ്മ ഈശ്വരകടാക്ഷം ധാരാളമുള്ള ഒരാളാണെന്നു് എനിക്കു മനസ്സിലായി. പിന്നെ ഞാന്‍ ചിലപ്പോഴൊക്കെ പോകും. അമ്മ എന്നോടു വളരെ സംസാരിച്ചു. ധാരാളം പുസ്തകങ്ങള്‍ ഞാന്‍ അമ്മയെക്കുറിച്ചു വായിച്ചു. ഓ. രാ ജഗോപാല്‍ എന്നോടു് ഒരിക്കല്‍ ചോദിച്ചു, ”വെറും നാലാം ക്ലാസ്സു വരെ മാത്രം പഠിച്ച ഒരു സ്‍ത്രീ ലോകപ്രസിദ്ധയാകുകയും ഐക്യരാഷ്ട്രസഭയിലും മറ്റും പോയി പ്രസംഗിക്കുകയും ചെയ്യണമെങ്കില്‍ എന്തെങ്കിലും ഒരു വലിയ കാര്യം അതിൻ്റെ പുറകിലില്ലയോ?” ഞാന്‍ ഉണ്ടെന്നു സമ്മതിച്ചു. അദ്ദേഹം പറഞ്ഞു. ”ഈശ്വരനെ മനുഷ്യനില്‍ കാണാന്‍ കഴിയുന്ന ഒരാളാണു് അമ്മ.” ഞാന്‍ അതിനെ എതിര്‍ത്തില്ല. അമ്മ ഇങ്ങനെയാണു്. അവിടെ വരുന്നവരോടൊക്കെ സംസാരിക്കും. അമ്മയോടു ഞാന്‍ കൂടുതല്‍ അടുത്തപ്പോള്‍ അമ്മ ചെയ്യുന്ന സേവനങ്ങളിലൊന്നു് ഒരു വലിയ ആശുപത്രിയാണെന്നു മനസ്സിലായി. ഒരിക്കല്‍ എൻ്റെ ഒരു സ്നേഹിതനായ മാത്യു ടി. തോമസ് അവിടെ അഡ്മിറ്റായി. അന്നു ഞാന്‍ അമ്മയുടെ ആശുപത്രിയില്‍ പോയി. ആ ആശുപത്രിയിലെ കാര്യങ്ങളെല്ലാം മാത്യു ടി. തോമസ്സു് എന്നോടു പറഞ്ഞു. ആ ആശുപത്രി സാധുക്കളെ നല്ലതായി കരുതുന്നു. അമ്മയെ കബളിപ്പിക്കാനാകില്ല. ഇതെനിക്കു മനസ്സിലായതെങ്ങനെയെന്നോ? ഒരു രോഗി എൻ്റെ അടുത്തു വന്നു രോഗത്തിനു സഹായം വേണമെന്നു പറഞ്ഞു.

”നിനക്കു് അമ്മയുടെ പേര്‍ക്കു് ഒരു എഴുത്തു തരാം. എനിക്കു ചെറിയ പരിചയമുണ്ടു്. അതു കൊണ്ടു് അമ്മ നിനക്കുള്ള സഹായം തരും.” ഞാന്‍ പറഞ്ഞു.
അവന്‍ പറഞ്ഞു.
”വേണ്ട!”
ഞാന്‍ ചോദിച്ചു ”അതെന്താ?”
”അമ്മയുടെ അടുക്കല്‍ ചെന്നാല്‍ ഉടനെ അമ്മ ഒരാളിനെ എൻ്റെ വീട്ടിലേക്കു് അയച്ചു് അന്വേഷിക്കും. സ്വത്തെല്ലാം കണ്ടു കഴിഞ്ഞാല്‍ പിന്നെ എനിക്കു സഹായം തരില്ല.” അപ്പോള്‍ ഞാന്‍ വിചാരിച്ചു. ”അമ്മ! സൂത്രക്കാരെക്കാള്‍ വലിയ സൂത്രം അറിയാവുന്ന ആളാണല്ലൊ!”
‘പണമല്ല… മനുഷ്യനാണു് അമ്മയുടെ വലിയ സമ്പത്തു്.’
അമ്മ താണനിലയില്‍നിന്നു് ഉയര്‍ന്നതായതുകൊണ്ടു് ഒരു സാധാരണക്കാരൻ്റെ ആവശ്യം സാധാരണക്കാരനെക്കാള്‍ ഭംഗിയായി അറിയാം. ഇതൊരു വലിയ സത്യമാണു്.

നമ്മളെ സഹായിക്കുകയല്ല; സഹായം കൂടാതെ ജീവിക്കാന്‍ തക്കവണ്ണം വളര്‍ത്തുകയാണു് അമ്മ ഇപ്പോള്‍ ചെയ്യുന്നതു്. ഈ വലിയ ദര്‍ശനമാണു് അമ്മയുടെ പ്രവര്‍ത്തനപരിപാടിയില്‍ ഞാന്‍ കണ്ടതു്. ആളുകളോടൊക്കെ അമ്മയ്ക്കു വലിയ സ്നേഹമാണു്. തിരുവല്ലയില്‍ അമ്മ വന്നപ്പോള്‍ ഞാന്‍ അവിടെപ്പോയിരുന്നു. ഒരു പ്രസംഗമൊക്കെ ഞാന്‍ പറഞ്ഞു. ഒന്‍പതുമണിയായപ്പോള്‍ പ്രസംഗമൊക്കെ കഴിഞ്ഞു് അമ്മ ദര്‍ശന പരിപാടി തുടങ്ങി; അവിടെ വന്ന എല്ലാവരെയും കെട്ടിപ്പിടിച്ചു. പിന്നീടു ഞാന്‍ കേട്ടതു പിറ്റേ ദിവസം രാവിലെ ഒന്‍പതു മണി വരെ അമ്മ ഭക്തരെ ആശ്ലേഷിച്ചു എന്നാണു്. ആളുകള്‍ അത്രയും നേരം കാത്തിരുന്നു.

ദൈവത്തെയും ദൈവത്തിൻ്റെ അനുഗ്രഹത്തെയുംപറ്റി ബോധമുള്ള സമൂഹമാണു മത്സ്യത്തൊഴിലാളികള്‍. അവിടെയാണു് അമ്മ ജനിച്ചു വളര്‍ന്നതു്. രണ്ടാമതായിട്ടു്… ‘കരയും കടലും കൂടിച്ചേരുന്നിട’ത്താണു് അമ്മ താമസിക്കുന്നതു്. നമ്മളെല്ലാവരും പിണക്കുന്നയിടത്താണു് താമസിക്കുന്നതു്. നമ്മള്‍ എപ്പോഴും ഭിന്നതയിലാണു്. അമ്മ യോജിപ്പിൻ്റെ വഴിയിലാണു്. അമ്മയുടെ പരിപാടികള്‍ക്കു പോകുമ്പോള്‍ രാഷ്ട്രീയക്കാരുണ്ടു്. സാംസ്‌കാരിക വിദഗ്ദ്ധരുണ്ടു്. വലിയ പണക്കാരുണ്ടു്. സാധുക്കളുണ്ടു്. പല മതക്കാരുണ്ടു്. ഇതിലെല്ലാം ചേരുകയും ഒന്നിലും ശരിയായി നില്ക്കുകയും ചെയ്യാത്ത ഞാനുമുണ്ടു്… ഇങ്ങനെ പല ആളുകള്‍ ഉണ്ടു്. അതായതു് ”ഒരു വലിയ യോജിപ്പിൻ്റെ സന്ദേശം ലോകത്തിനു കൊടുക്കുന്നു. മനുഷ്യനായിരിക്കുന്ന നിലയില്‍നിന്നു് അവനാകേണ്ട നിലയിലേക്കു് അവനെ കൊണ്ടു വരുന്നതിനുള്ള ദൈവികമായ അനുഗ്രഹവും കൃപയും അമ്മ പ്രാപിക്കുന്നു. അതുകൊണ്ടു ദൈവത്തിൻ്റെ ഒരു ദാനമായി അമ്മയെ ഞാന്‍ കരുതുന്നു.

‘നമ്മള്‍ മനുഷ്യനില്‍നിന്നു് അന്യനാകുകയാണെങ്കില്‍ ദൈവത്തിൻ്റെ അനുഗ്രഹം നഷ്ടപ്പെടും. മനുഷ്യരോടു ചേരുമ്പോള്‍ ദൈവം അനുഗ്രഹിക്കും.’ ആ വലിയ സത്യം ലോകത്തോടു സംസാരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരാളാണു് അമ്മ.

അമ്മ ഇന്നു ലോകം മുഴുവന്‍ അറിയപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതുമായ ആളാണു്. നമ്മള്‍ വിചാരിക്കും വലിയ ഇംഗ്ലീഷ് പറഞ്ഞില്ലെങ്കില്‍ ഒന്നും പറ്റുകയില്ലെന്നു്. അമ്മ പറഞ്ഞു, ഇംഗ്ലീഷ് പറയണ്ട. സ്നേഹം ഉണ്ടായാല്‍ മതിയെന്നു്.

അമ്മ ആശ്ലേഷിക്കുമ്പോള്‍ എന്താണു ചെയ്യുന്നതെന്നു ചോദിച്ചാല്‍… സ്നേഹത്തിൻ്റെ ഭാഷയില്‍ മനുഷ്യരോടു സംസാരിക്കുകയാണു്.

ഞങ്ങളുടെ മതത്തിൻ്റെ ഒരു ദൈവം സ്നേഹമാണു്. ഇപ്പോള്‍ അമ്മ പറയുന്നതു് ”ദൈവം സ്നേഹമാകുന്നു. ഞാന്‍ ദൈവത്തോടു കൂടെയാകുന്നു. ഞാനും സ്നേഹമാകുന്നു.”

ഇന്നു ഭിന്നിച്ചു ചിന്തിച്ചു മനുഷ്യനെ കൊലപാതകം ചെയ്യുന്ന ലോകത്തു സ്നേഹത്തിൻ്റെ ദൂതു ജീവിതത്തില്‍ക്കൂടി പ്രഖ്യാപിക്കുന്ന ഈ അമ്മ ലോകത്തിനു് അനുഗ്രഹമാണു്. അങ്ങനെ ദൈവം അമ്മയെ അനുഗ്രഹിച്ചിട്ടുണ്ടു്. തുടര്‍ന്നും അനുഗ്രഹിക്കട്ടെ. അമ്മയില്‍ക്കൂടെ നമ്മളെ ദൈവം ആശീര്‍വദിക്കട്ടെ.