നമുക്കു് എളുപ്പം ചെയ്യാവുന്നതും സദാസമയവും അനുഷ്ഠിക്കുവാന്‍ കഴിയുന്നതുമായ ഒരു സാധനയാണു ജപ സാധന.

മക്കള്‍ ഇവിടേക്കു വരാന്‍ വണ്ടിയില്‍ കയറി. ആ സമയം മുതല്‍ ഇവിടെ എത്തുന്നതുവരെ ജപിച്ചുകൂടെ? തിരിയെ പോകുമ്പോഴും ജപിച്ചു കൂടെ?

അതുപോലെ ഏതു യാത്രാസമയത്തും ജപം ചെയ്യുന്നതു് ഒരു ശീലമാക്കിക്കൂടെ? ആ സമയം എന്തിനു മറ്റു കാര്യങ്ങള്‍ സംസാരിച്ചു് ആരോഗ്യം നശിപ്പിക്കണം, മനസ്സിനു അശാന്തിയുണ്ടാക്കണം?

ജപ സാധനയിലൂടെ മനഃശാന്തി മാത്രമല്ല, കാര്യലാഭവുമുണ്ടാകും. ഈശ്വരനെ മാത്രമല്ല, അവിടുത്തെ വിഭൂതികളും സ്വന്തമാക്കുവാന്‍ കഴിയും.

ഭാവിയിലെ യുദ്ധങ്ങൾ ഒഴിവാക്കാൻ ചെറുപ്പം മുതൽ തന്നെ കുട്ടികൾക്കു മൂല്യങ്ങൾ പകർന്നു നല്കണം. യുദ്ധത്തിൻ്റെ തുടക്കം മനുഷ്യമനസ്സിൽ നിന്നാണെങ്കിൽ ശാന്തിയുടെയും തുടക്കം അവിടെനിന്നു തന്നെയാണു്.

ഉദാഹരണത്തിനു്, പാലിൽ നിന്നു തൈരുണ്ടാക്കാൻ സാധാരണയായി ഒരു മാർഗ്ഗമുണ്ടു്. അല്പം തൈരെടുത്തു പാലിൽ ചേർത്തു് അതു നിശ്ചലമായി ഏതാനും മണിക്കൂറുകൾ വച്ചാൽ നല്ല തൈരു കിട്ടും. ഇതുപോലെ, അച്ഛനമ്മമാർ കുട്ടിക്കാലത്തു തന്നെ മൂല്യങ്ങൾ കുഞ്ഞുങ്ങൾക്കു പറഞ്ഞു കൊടുക്കണം. ചെയ്തു കാണിച്ചു കൊടുക്കുകയും വേണം.

യുദ്ധം നടക്കുന്ന പല രാജ്യങ്ങളിൽ നിന്നും വന്ന മക്കൾ അമ്മയോടു പറയാറുണ്ടു്. “അമ്മേ, ഞങ്ങൾ കാലത്തു് എഴുന്നേല്ക്കുന്നതു വെടിയുണ്ടയുടെ ശബ്ദവും ആളുകളുടെ കരച്ചിലും കേട്ടാണു്. കുട്ടികൾ ഞങ്ങളെ കെട്ടിപ്പിടിച്ചു കരയും. ഞങ്ങളും അവരെ മാറോടണച്ചു വയ്ക്കും. പക്ഷികളുടെ മധുരമായ കളകൂജനങ്ങൾ കേട്ടു ഞങ്ങൾ ഉണർന്നിരുന്ന കാലം എന്നോ പോയ് മറഞ്ഞിരിക്കുന്നു!”

ബോംബു സ്ഫോടനങ്ങളുടെയും വെടിയൊച്ചകളുടെയും ശബ്ദത്തിനു പകരം പക്ഷികളുടെ കളകൂജനങ്ങൾ കേൾക്കാൻ ഇടവരട്ടെ. കുട്ടികളുടെയും മുതിർന്നവരുടെയും ദീനരോദനങ്ങൾക്കു പകരം എങ്ങും നിറയുന്ന പൊട്ടിച്ചിരികൾ കേൾക്കാൻ ഇടവരട്ടെ.

അമ്മ വിചാരിക്കും; ഈ യുദ്ധങ്ങൾക്കു് ഉപയോഗിക്കുന്ന ബോംബുകളും വെടിക്കോപ്പുകളും പൊട്ടി തെറിക്കുമ്പോൾ, അവയിൽ നിന്നു ചോക്ക്ലേറ്റ് പുറത്തേക്കു വന്നെങ്കിൽ. അവയിൽ നിന്നു മറ്റു് ആഹാര പദാർത്ഥങ്ങളും സുഗന്ധദ്രവ്യങ്ങളും പുറത്തേക്കു വന്നെങ്കിൽ എത്ര നന്നായിരുന്നുവെന്നു്.

ബോംബുകൾ പൊട്ടുമ്പോൾ ഉണ്ടാകുന്ന പ്രകാശം കാരുണ്യത്തിൻ്റെ ഹൃദയം അലിയിക്കുന്ന വെളിച്ചം ആയിരുന്നെങ്കിൽ. മനസ്സിനു സന്തോഷം പകരുന്ന മനോഹരമായ ഒരു മഴവില്ലായിരുന്നെങ്കിൽ എന്നു്.

ആധുനികായുധങ്ങൾ ഉപയോഗിച്ചു മനുഷ്യനു കൃത്യസമയത്തു കൃത്യമായി ലക്ഷ്യം ഭേദിക്കാൻ കഴിയും. ഇതിനുപകരം, പ്രതീക്ഷിച്ചിരിക്കുന്നവർക്കു കൃത്യ സമയത്തു് ആഹാരവും വസ്ത്രവും കിടക്കാനിടവും എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. നമ്മുടെ കാരുണ്യവും സ്‌നേഹവും സഹായവും എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു് ആഗ്രഹിച്ചു പോകുന്നു.

സ്‌നേഹവും കാരുണ്യവും ഈ ഭൂമുഖത്തുനിന്നു പൂർണ്ണമായി ഇല്ലാതായിട്ടില്ലെന്നു നമുക്കൊന്നിച്ചു് ഈ ലോകത്തിനു കാട്ടിക്കൊടുക്കാം. സഹജീവികളോടുള്ള അനുകമ്പയും നമ്മിൽ ഉണ്ടെന്ന് ഒറ്റക്കെട്ടായി നിന്നു് കാണിക്കാം. പുരാതന കാലം മുതൽ തന്നെ മാനവരാശിയെ പരിപോഷിപ്പിച്ചിട്ടുള്ള വിശ്വോത്തര മൂല്യങ്ങളിൽ ഉറച്ചു നിൽക്കാം. അങ്ങനെ ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ലോകം കെട്ടിപ്പടുക്കാൻ നമുക്കു ശ്രമിക്കാം.

ഏതോ പഴങ്കഥയിലെ സംഭവങ്ങൾ എന്നപോലെ യുദ്ധത്തിനോടും ക്രൂരതയോടും നമുക്കു് എന്നേക്കുമായി വിടപറയാം. വരുംതലമുറകൾ നമ്മെ ശാന്തിയുടെയും സമാധാനത്തിൻ്റെയും ദൂതന്മാരായി ഓർക്കാൻ ഇടവരട്ടെ…

അവിടുന്നു നമ്മെ പിടിക്കണേ എന്നതായിരിക്കണം നമ്മുടെ പ്രാര്‍ത്ഥന. ആ സമര്‍പ്പണഭാവം നമുക്കുണ്ടായിരിക്കണം. അപ്പോള്‍ ഭയക്കേണ്ടതില്ല. നമ്മുടെ പിടിവിട്ടാലും അവിടുത്തെ പിടി അയവില്ലാതെ നമ്മെ സംരക്ഷിച്ചുകൊള്ളും.

നമ്മുടെ ഭക്തി, കുരങ്ങിൻ്റെ കുട്ടിയുടെതുപോലെയാകരുതു്. കുരങ്ങിൻ്റെ കുട്ടി തള്ളയുടെ പള്ളയില്‍ പിടിച്ചിരിക്കും. തള്ള ഒരു ശാഖയില്‍നിന്നും മറു ശാഖയിലേക്കു ചാടുമ്പോള്‍, കുട്ടിയുടെ പിടി ഒന്നയഞ്ഞാല്‍ താഴെ വീണതുതന്നെ.

പൂച്ചക്കുട്ടിക്കു കരയാന്‍ മാത്രമേ അറിയൂ. തള്ള അതിനെ കടിച്ചെടുത്തുകൊണ്ടു വേണ്ട സ്ഥാനത്തു് എത്തിച്ചുകൊള്ളും. കുട്ടിക്കു ഭയക്കേണ്ടതില്ല. തള്ള കൈവിടുകയില്ല. ഇതുപോലെ ‘അമ്മാ, അവിടുന്നു് എന്നെ കൈപിടിച്ചു നയിക്കൂ’ എന്നായിരിക്കണം പ്രാര്‍ത്ഥിക്കേണ്ടതു്.

അവിടുന്നു നമ്മെ പിടിച്ചാല്‍, വല്ല കുണ്ടിലും കുഴിയിലും വീഴില്ല. കളിപ്പാട്ടങ്ങള്‍ക്കു പിന്നാലെ ഓടാന്‍ വിടാതെ ശരിയായ ലക്ഷ്യത്തിലേക്കു നയിച്ചുകൊള്ളും. ഈ സമര്‍പ്പണഭാവം നാം വളര്‍ത്തിയെടുക്കണം.

ഈശ്വരസൃഷ്ടമായ ഈ ഭൂമിയിൽ പ്രകൃതിയിൽ നിന്നുമുയരുന്ന സംഗീതം, ശ്രുതിപൂർണ്ണവും താളാത്മകവുമാണു്. മനുഷ്യൻ മാത്രമാണു് ഇവിടെ അപസ്വരം കൊണ്ടുവരുന്നതു്. സ്വയം മാറാൻ നാം തയ്യാറാകണം. അല്ലെങ്കിൽ നാം അതിനു നിർബ്ബന്ധിതരാകും. മാറ്റം അല്ലെങ്കിൽ മരണം; രണ്ടിലൊന്നു നാം തിരിഞ്ഞെടുക്കേണ്ടി യിരിക്കുന്നു.

ഈ ഭൂമുഖത്തുനിന്നു മനുഷ്യനെ ഒന്നു മാറ്റി നിർത്തുക. അപ്പോൾ ഭൂമി വീണ്ടും സസ്യശ്യാമളമാകും. ജലം ശുദ്ധമാകും വായു ശുദ്ധമാകും. പ്രകൃതിയിൽ ആകെ ആനന്ദം നിറയും. മറിച്ചു്, ഭൂമുഖത്തു മനുഷ്യൻ ഒഴികെ മറ്റൊരു ജീവജാലവും ഇല്ല എന്നു് ഒന്നു് സങ്കല്പിച്ചുനോക്കുക. അപ്പോൾ മനുഷ്യനും ഇവിടെ ജീവിക്കാൻ കഴിയാതെ വരും.

ഇപ്പോൾത്തന്നെ എത്രയോ ജീവരാശികൾക്കു വംശനാശം സംഭവിച്ചുകഴിഞ്ഞു. ജീവിക്കാനുള്ള അവകാശം മനുഷ്യനു മാത്രമല്ല അവയ്ക്കുമുണ്ടു് എന്നു മനുഷ്യൻ മനസ്സിലാക്കണം. ദയയും കാരുണ്യവും മനുഷ്യനോടു മാത്രം പോരാ, സകല ജീവരാശിയോടും വേണം.

കൊതുകിനെയും കോഴിയെയും പശുവിനെയുമൊക്കെ കൂട്ടത്തോടെ കൊന്നതുകൊണ്ടു നമുക്കു രോഗങ്ങളിൽനിന്നു രക്ഷപ്പെടാൻ കഴിയില്ല. പ്രകൃതിയുടെ താളലയം വിണ്ടെടുക്കാനാണു നാം ആദ്യം ശ്രമിക്കേണ്ടതു്.

ശാന്തിയുടെയും സമാധാനത്തിൻ്റെയും ഉറവിടം പ്രേമവും കാരുണ്യവുമാണു്. മനുഷ്യഹൃദയമാകുന്ന കൂമ്പിയ മൊട്ടു് ആ പ്രേമത്താൽ വിടരും. അപ്പോൾ അതിൻ്റെ സുഗന്ധം എങ്ങും പരക്കും.

ഹിന്ദുമതത്തില്‍, സനാതനധര്‍മ്മത്തില്‍ പല ദേവതകളെക്കുറിച്ചു പറഞ്ഞിരിക്കുന്നതു കാണുവാന്‍ കഴിയും. എങ്ങും നിറഞ്ഞുനില്ക്കുന്ന ആ ശക്തി. ഏകം സത് വിപ്രാ ബഹുധാ വദന്തി.

ഭാരതത്തില്‍ ഓരോ പ്രദേശത്തും വ്യത്യസ്ത ആചാര അനുഷ്ഠാനങ്ങളാണു നിലവിലുള്ളതു്. വ്യത്യസ്ത സംസ്‌കാരത്തില്‍ വളര്‍ന്നവരാണു് ഇവിടെയുള്ളതു്. പല ദേശക്കാരും പല രാജാക്കന്മാരും ഭരിച്ച നാടാണിതു്.

അതു കാരണം ഓരോരുത്തരുടെയും സംസ്‌കാരത്തിന് അനുസരിച്ചുള്ള ആരാധനാ സമ്പ്രദായങ്ങളും പല ദേവതാ സങ്കല്പങ്ങളും നിലവില്‍ വന്നു. എന്നാല്‍ എല്ലാത്തിലും കുടികൊള്ളുന്ന ശക്തി ഒന്നു തന്നെയാണു്. പച്ച സോപ്പായാലും നീല സോപ്പായാലും ചുവന്ന സോപ്പായാലും പതച്ചാല്‍ എല്ലാം വെള്ള തന്നെ.

അതുപോലെ ഈ ദേവതകളിലെല്ലാം കുടികൊള്ളുന്ന ശക്തി ഒന്നുതന്നെ. ആ ഏക ദൈവത്തെയാണു നമ്മള്‍ സാക്ഷാത്കരിക്കേണ്ടതു്. ആ ശക്തിചൈതന്യം നമ്മുടെ ഉള്ളിലുമുണ്ടു്. അതു് എങ്ങും നിറഞ്ഞു നില്ക്കുന്ന ചൈതന്യമാണു്.

പാടുന്ന കുയിലിലും കരയുന്ന കാക്കയിലും അലറുന്ന സമുദ്രത്തിലും ഗര്‍ജ്ജിക്കുന്ന സിംഹത്തിലുമെല്ലാം അതു് നിറഞ്ഞു നില്ക്കുന്നു. അതു് എങ്ങും നിറഞ്ഞുനില്ക്കുന്ന ശക്തിയാണു്. അതനുഭവിച്ചറിയേണ്ടതാണു്.

നമ്മുടെ കണ്ണിലൂടെ കാണുന്നതും ചെവിലൂടെ കേള്‍ക്കുന്നതും നാവില്‍ കൂടി രുചിക്കുന്നതും ആ ശക്തിതന്നെയാണു്. നാസികയില്‍ കൂടി മണക്കുന്നതും ത്വക്കിലൂടെ സ്പര്‍ശിക്കുന്നതും നടക്കുമ്പോള്‍ കാലിലൂടെ പ്രവര്‍ത്തിക്കുന്നതും എല്ലാം ആ ഒരു ശക്തിതന്നെ.