ചോദ്യം: ശിവലിംഗത്തെ ചിലര്‍ അശ്ലീലമായി ചിത്രീകരിക്കുന്നു. ഇതിനു് എന്തെങ്കിലും അടിസ്ഥാനമുണ്ടോ?

അമ്മ: മക്കളേ, ശിവലിംഗത്തിന്റെ ശരിയായ തത്ത്വം മനസ്സിലാക്കാത്തതുകൊണ്ടാണു് അവര്‍ അങ്ങനെ പറയുന്നത്. ഓരോരുത്തരും അവനവന്റെ ആന്തരിക സംസ്‌കാരമനുസരിച്ചാണ് ഏതൊന്നിലും നല്ലതും ചീത്തയും ആരോപിക്കുന്നത്. ഓരോ മതത്തിനും സംഘടനയ്ക്കും അതിന്റെതായ പ്രതീകങ്ങള്‍ ഉണ്ട്. ഒരു രാഷ്ട്രത്തിന്റെയോ, പാര്‍ട്ടിയുടെയോ കൊടിക്കു് ഉപയോഗിച്ച തുണിക്കു പത്തുരൂപ മാത്രമേ വിലയുണ്ടാവുകയുള്ളൂ. എന്നാല്‍ അതിനു നല്കുന്ന മൂല്യം എത്ര വലുതാണ്. അതില്‍ ജനങ്ങള്‍ കാണുന്നതു് ഒരു രാഷ്ട്രത്തെയാണ്, പാര്‍ട്ടിയെയാണ്. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കു തങ്ങളുടെ കൊടി പാര്‍ട്ടിയുടെ ആദര്‍ശത്തിന്റെ പ്രതീകമാണ്. ഈ തുണിക്കു പത്തുരൂപയുടെ വിലയേ ഉള്ളൂ എന്നു പറഞ്ഞുകൊണ്ടു് ആരെങ്കിലും ഒന്നു തുപ്പട്ടെ, ഒന്നു വലിച്ചുകീറട്ടെ, അവിടെ വലിയ സംഘര്‍ഷം നടക്കും. ആ കൊടി കാണുമ്പോള്‍ ഇതു പരുത്തിനൂലില്‍ നെയ്തതാണ്. പരുത്തിയ്ക്കു വളം കാഷ്ടമാണു്. അതിനെത്ര ദുര്‍ഗ്ഗന്ധമായിരിക്കും എന്നും മറ്റും ആരും ചിന്തിക്കാറില്ല. മറിച്ചു് ആ കൊടിയില്‍ പാര്‍ട്ടിയെയും അതിന്റെ ആദര്‍ശത്തെയുമാണു നമ്മള്‍ കാണുന്നത്.

ക്രിസ്ത്യാനിമക്കള്‍ക്കു കുരിശ് ത്യാഗത്തിന്റെ പ്രതീകമാണ്. കുരിശിന്റെ മുന്നില്‍നിന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ കുറ്റവാളികളെ ക്രൂശിലേറ്റാന്‍ ഉപയോഗിക്കുന്ന ഉപാധി എന്നല്ല ചിന്തിക്കുന്നത്. ക്രിസ്തുവിന്റെ ത്യാഗത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായിട്ടാണു കുരിശിനെ കാണുന്നത്. മുസ്ലീം മക്കള്‍ മെക്കയെ ലക്ഷ്യമാക്കി നിസ്‌കരിക്കുന്ന സമയത്തു് അവര്‍ ചിന്തിക്കുന്നതു് ഈശ്വരീയ ഗുണങ്ങളെയാണ്. അപ്പോള്‍ എന്തുകൊണ്ടു ചിലര്‍ ഹിന്ദു ധര്‍മ്മത്തിലെ ഈശ്വരരൂപങ്ങളെയും വിഗ്രഹങ്ങളെയും മാത്രം അധിക്ഷേപിക്കുന്നു എന്നു മനസ്സിലാക്കാന്‍ കഴിയുന്നില്ല. പിതാവിന്റെ ചിത്രം കാണുന്ന സമയത്തു പെയിന്റിനെയും വരച്ച ആളെയുമല്ല മകന്‍ ഓര്‍ക്കുന്നത്, പിതാവിനെയാണ്.

ശിവലിംഗം ഒരു പ്രത്യേക മതത്തിന്റെ പ്രതീകമല്ല. ഒരു ശാസ്ത്രീയതത്ത്വത്തെയാണു് അതു് ഉള്‍ക്കൊള്ളുന്നത്. കണക്കിലും സയന്‍സിലും മറ്റും എത്രയോ ചിഹ്‌നങ്ങളും അടയാളങ്ങളും ഉപയോഗിക്കുന്നു. ഉദാഹരണത്തിനു ഗുണനചിഹ്‌നം, ഹരണചിഹ്‌നം. എല്ലാ മതക്കാരും എല്ലാ ദേശക്കാരും അതു് ഉപയോഗിക്കുന്നില്ലേ? ഏതു മതസ്ഥനാണു് അതു കണ്ടെത്തിയതെന്നു് അന്വേഷിച്ചു് ആരും അതിനെ തള്ളിക്കളയുന്നില്ല. കണക്കു പഠിക്കാനാഗ്രഹിക്കുന്നവര്‍ എല്ലാവരും അതിലെ ചിഹ്‌നങ്ങളും ഉള്‍ക്കൊള്ളുന്നു. അതുപോലെ സത്യാന്വേഷികളായ ആര്‍ക്കും ശിവലിംഗത്തെ, അതിന്റെ പിന്നിലെ തത്ത്വം മനസ്സിലാക്കിയാല്‍ തള്ളിക്കളയാനാവില്ല.

മക്കളേ, ലിംഗം എന്നതിനു് വിലയസ്ഥാനം എന്നും അര്‍ത്ഥമുണ്ട്. പ്രപഞ്ചം മുഴുവന്‍ ഏതൊന്നില്‍നിന്നു് ഉത്ഭവിച്ചുവോ, ഏതൊന്നില്‍ വിലയിക്കുന്നുവോ അതാണു ലിംഗം. ഈ പ്രപഞ്ചത്തിന്റെ തുടക്കം അന്വേഷിച്ച ഋഷീശ്വരന്മാര്‍ അവരുടെ തപസ്സിലൂടെ എല്ലാത്തിനും ആദിയും ആധാരവുമായുള്ളത് ബ്രഹ്മം ആണെന്ന് കണ്ടെത്തി. അതിനെ വാക്കാല്‍ വിവരിക്കാനാവില്ല, ചൂണ്ടിക്കാണിക്കാനാവില്ല. സര്‍വ്വതിന്റെയും തുടക്കവും ഒടുക്കവും അതിലാണ്. എല്ലാ ഗുണങ്ങള്‍ക്കും ഇരിപ്പിടമാകയാല്‍ അത് നിര്‍ഗുണമാണ്, നിരാകാരമാണ്. നിര്‍ഗുണമായതിനെ എങ്ങനെ വിവരിക്കാന്‍ കഴിയും? സഗുണമായതു മാത്രമേ മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും വിഷയമാവുകയുള്ളൂ. ഈയൊരു വിഷമസന്ധിയില്‍ ബ്രഹ്മത്തിനും സൃഷ്ടിക്കും ഇടയിലുള്ള ആ തുടക്കഘട്ടത്തെ സൂചിപ്പിക്കാനായി, ഋഷീശ്വരന്മാര്‍ കണ്ടെത്തിയ പ്രതീകമാണ് ശിവലിംഗം. ബ്രഹ്മത്തില്‍നിന്നുള്ള പ്രപഞ്ചസൃഷ്ടിയെയാണു് അതു കുറിക്കുന്നത്. ഋഷീശ്വരന്മാര്‍ അനുഭവിച്ചറിഞ്ഞ സത്യത്തെ സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന ഭാവത്തില്‍ വെളിവാക്കിയതാണു ശിവലിംഗം. നിര്‍ഗുണമായ പരമസത്യം നാമത്തിനും രൂപത്തിനും വ്യക്തിത്വത്തിനും അതീതമാണ്. ഇതു് ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ അതിനെ ധ്യാനിക്കാനും ആരാധിക്കാനുമുള്ള സൗകര്യത്തിനായി ഋഷീശ്വരന്മാര്‍ സ്വീകരിച്ച ശാസ്ത്രീയ പ്രതീകമാണു ശിവലിംഗം.

കണ്ണുകൊണ്ടു കാണാന്‍ കഴിയാത്ത ചില രശ്മികളെക്കുറിച്ചു പഠിച്ച ശാസ്ര്തജ്ഞന്മാര്‍ അവയെ മറ്റുള്ളവര്‍ക്കു വിശദീകരിക്കാനായി ചിഹ്‌നങ്ങള്‍ ഉപയോഗിക്കുന്നു. എക്‌സറേ എന്നു പറയുമ്പോള്‍ അതു് ഒരു പ്രത്യേക രശ്മിയെ സൂചിപ്പിക്കുന്നതായി നമ്മള്‍ അറിയുന്നു. അതുപോലെ ശിവലിംഗം എന്നു കേള്‍ക്കുമ്പോള്‍ നിര്‍ഗുണബ്രഹ്മത്തിന്റെ സഗുണഭാവമായി നാം മനസ്സിലാക്കുന്നു. ‘ശിവ’ ശബ്ദത്തിനു മംഗളം എന്നും അര്‍ത്ഥമുണ്ട്. മംഗളത്തിന് സ്വയമൊരു രൂപമില്ല. അതിന്റെ ചിഹ്‌നമായ ശിവലിംഗത്തിന്റെ ആരാധനയിലൂടെ അവനവന് മംഗളം ഭവിക്കുകയാണ് ചെയ്യുന്നത്. മംഗളത്തിനു ജാതിഭേദമില്ല. ശരിയായ തത്ത്വമറിഞ്ഞു ശിവലിംഗത്തെ ആരാധിക്കുന്ന ആര്‍ക്കും മംഗളം ഭവിക്കും.

മക്കളേ, പരമസത്യം സൃഷ്ടിയുടെ ആരംഭത്തില്‍ പ്രകൃതിയും പുരുഷനുമായി വേര്‍പിരിഞ്ഞു. ഇവിടെ പുരുഷന്‍ എന്നതു് ആണുങ്ങളെ കുറിയ്ക്കാനല്ല, ആത്മചൈതന്യത്തെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ പ്രകൃതി എന്ന പദംകൊണ്ടു നമുക്ക് അനുഭവിക്കാനും അറിയാനും കഴിയുന്ന പ്രപഞ്ചത്തെയാണു ഋഷിമാര്‍ അര്‍ത്ഥമാക്കിയത്. പുരുഷനും പ്രകൃതിയും രണ്ടല്ല. തീയും അതിന്റെ ദാഹകശക്തിയുംപോലെ അവ ഒന്നാണ്. അവയെ വേര്‍പ്പെടുത്താനാവില്ല. പുരുഷശബ്ദം കേള്‍ക്കുമ്പോള്‍ ആദ്ധ്യാത്മികം പഠിച്ചിട്ടില്ലാത്ത സാധാരണക്കാരനു് ആണിനെയാണു ഓര്‍മ്മ വരുന്നത്. അതുകൊണ്ടു ബോധസ്വരൂപമായ പരമാത്മാവിനു പുരുഷാകാരം കല്പിച്ചു ശിവനെന്നു പേര്‍ നല്‍കി. പ്രകൃതിയെ സ്ത്രീരൂപത്തില്‍ ശക്തിയെന്നും ദേവിയെന്നും വിളിച്ചു. ഏതൊരു ചലനത്തിനു പിന്നിലും ചലിക്കാത്ത ഒരു ആധാരമുണ്ടായിരിക്കും ഉരലും ഉലക്കയും പോലെ, അരകല്ലും കുഴവിയുംപോലെ. ഇതുപോലെ പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങള്‍ക്കും ആധാരമായ നിശ്ചലതത്ത്വമാണു ശിവന്‍. പ്രകൃതി, ചലനകാരണമായ ശക്തിയും. ഈ ശിവശക്തി ഐക്യത്തിന്റെ പ്രതീകമായ ശിവലിംഗത്തെ ഏകാഗ്രതയോടെ ധ്യാനിക്കുമ്പോള്‍ ആ പരമസത്യം നമ്മില്‍ ഉണരും.

എന്തുകൊണ്ടു ശിവലിംഗത്തിനു് ആ ആകൃതി കൊടുത്തു എന്നും നമ്മള്‍ ചിന്തിക്കണം. ഇന്നു ശാസ്ത്രജ്ഞന്മാര്‍ പറയുന്നതു പ്രപഞ്ചം ഒരു മുട്ടയുടെ ആകൃതിയിലാണെന്നാണ്. മുട്ടയ്ക്കു് അണ്ഡം എന്നു പറയും. പ്രപഞ്ചത്തെ കുറിയ്ക്കാന്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി ഭാരതത്തില്‍ ഉപയോഗിച്ചു വന്ന വാക്ക് ബ്രഹ്മാണ്ഡം എന്നായിരുന്നു. ബ്രഹ്മം എന്നുവച്ചാല്‍ ഏറ്റവും വലുതെന്നര്‍ത്ഥം. അണ്ഡാകൃതിയിലുള്ള ആ പ്രപഞ്ചത്തിന്റെ ചെറിയ പതിപ്പാണു ശിവലിംഗം. ശിവലിംഗത്തെ ആരാധിക്കുന്നതിലൂടെ സമസ്ത പ്രപഞ്ചത്തേയും മംഗളസ്വരൂപമായി കണ്ട്, ഈശ്വരചൈതന്യമായി കണ്ട്, ആരാധിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ആകാശത്തിനപ്പുറമിരിക്കുന്ന ഒരീശ്വരനെ ആരാധിക്കുന്നതല്ല അതിന്റെ തത്ത്വം. മനുഷ്യനും ജീവജാലങ്ങളും ഉള്‍പ്പെട്ട പ്രപഞ്ചത്തിനു ചെയ്യുന്ന സേവ ശിവപൂജയായി കാണാനാണതു പഠിപ്പിക്കുന്നത്.

ഇന്ന് നമ്മുടെയൊക്കെ അവസ്ഥ അഹങ്കാരമാകുന്ന മുട്ടത്തോടിനുള്ളിലിരിക്കുന്ന പക്ഷിക്കുഞ്ഞിനെ പോലെയാണ്. പക്ഷിക്കുഞ്ഞിനു് ആകാശത്തിന്റെ സ്വാതന്ത്ര്യം സ്വപ്നം കാണാനേ കഴിയൂ, അനുഭവിക്കാന്‍ പറ്റുകയില്ല. അതിന് കഴിയണമെങ്കില്‍ തള്ളപ്പക്ഷിയുടെ ചൂടില്‍ മുട്ടത്തോടു വിരിഞ്ഞു പുറത്തു വരണം. അതു പോലെ ആത്മാനന്ദം നമുക്ക് അനുഭവിക്കാന്‍ കഴിയണമെങ്കില്‍ അഹങ്കാരമാകുന്ന മുട്ടത്തോടു പൊട്ടണം. ആ ബോധം ഉണര്‍ത്താന്‍ മുട്ടയുടെ ആകൃതിയുള്ള ശിവലിംഗം ഉപാസകനെ സഹായിക്കും.

‘ആകാശലിംഗാ പാഹിമാം, ആത്മലിംഗാ പാഹിമാം’ എന്നും മറ്റും നാം പാടുമ്പോള്‍, ആകാശംപോലെ സര്‍വ്വവ്യാപിയായ ഈശ്വരന്‍ നമ്മളെ രക്ഷിക്കട്ടെ, നമ്മുടെ തന്നെ ശരിയായ സ്വരൂപമായിരിക്കുന്ന പരമാത്മാവ് നമ്മളെ രക്ഷിക്കട്ടെ, എന്നൊക്കെയാണു് ആ വരികളുടെ അര്‍ത്ഥം. അല്ലാതെ മനുഷ്യന്റെ ഒരു അവയവം തന്നെ രക്ഷിക്കട്ടെ എന്നു വിഡ്ഢികള്‍പോലും പ്രാര്‍ത്ഥിക്കുകയില്ലല്ലോ. മക്കളെ, ജനകോടികള്‍ ആയിരമായിരമാണ്ടുകളായി ആത്മോന്നതി നേടാന്‍ ഉപയോഗിക്കുന്ന ഒരു ദിവ്യപ്രതീകത്തെ അതിനില്ലാത്ത അര്‍ത്ഥം കല്പിച്ചു് അപഹസിക്കുന്നതുകൊണ്ട് ആര്‍ക്കു് എന്തു ഗുണമാണു് ഉണ്ടാകുന്നത്? വെറുതെ വിദ്വേഷം സൃഷ്ടിക്കാനേ അതു കാരണമാകൂ.

കാമദേവനെ തൃക്കണ്ണാല്‍ ദഹിപ്പിച്ചവനാണു ശിവന്‍ എന്നു പുരാണ കഥ പറയുന്നു. ഇന്നു ഭൗതികമായവയെ നാം സത്യമെന്നും നിത്യമെന്നും സ്വന്തമെന്നുമൊക്കെ കരുതുന്നു. അവ കാണാനുള്ള കണ്ണു മാത്രമേ നമുക്കുള്ളൂ. എന്നാല്‍ ജ്ഞാനത്തിന്റേതായ മൂന്നാം കണ്ണു തുറന്നാല്‍ മാത്രമേ അവയൊക്കെ നശ്വരമാണെന്നും ആത്മചൈതന്യം മാത്രം നിത്യമാണെന്നും മനസ്സിലാക്കി പരമമായ ആനന്ദം അനുഭവിക്കാന്‍ കഴിയൂ. അപ്പോള്‍ അവിടെ ആണെന്നും പെണ്ണെന്നും എന്റെതെന്നും നിന്റെതെന്നും ഉള്ള ഭേദമില്ല. അതാണു കാമന്‍ നശിക്കുന്നു എന്നു പറയുന്നത്. ഈ തത്ത്വമുള്‍ക്കൊണ്ടു മനസ്സിനെ കാമമുക്തമാകാന്‍ സഹായിക്കുന്നതാണ് ശിവലിംഗം. അതു കൊണ്ടാണതിനെ ആണും പെണ്ണും ചണ്ഡാലനും ബ്രാഹ്മണനും വൃദ്ധനും കുട്ടിയും ഒരുപോലെ പൂജിക്കുന്നത്. അതിനെ കാമത്തിന്റെ പ്രതീകമായിക്കാണാന്‍ കാമമോഹിതമായ മനസ്സിനു മാത്രമേ കഴിയൂ. അങ്ങനെയുള്ളവര്‍ക്കു ശരിയായ തത്ത്വം പറഞ്ഞുകൊടുത്തു് അവരുടെ മനസ്സിനെക്കൂടി ശുദ്ധീകരിക്കുവാനാണു നാം ശ്രമിക്കേണ്ടത്.

ശിവനും ശക്തിയും രണ്ടല്ല, ഒന്നു തന്നെയാണെന്നാണു ശിവലിംഗം കാണിക്കുന്നത്. കുടുംബജീവിതത്തിലും ഇതു പ്രസക്തമാണ്. ഭാര്യയും ഭര്‍ത്താവും ഒറ്റ മനസ്സായി കഴിയണം. കുടുംബത്തിന്റെ ആധാരം പുരുഷനാണെങ്കില്‍ ശക്തി സ്ത്രീയാണ്. സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള തുല്യതയും പ്രേമവും ഇതുപോലെ വ്യക്തമാക്കുന്ന മറ്റൊരു പ്രതീകമുണ്ടോ എന്നു സംശയമാണ്. അതുകൊണ്ടു കൂടിയാണു അമ്മ സ്ഥാപിച്ച ബ്രഹ്മസ്ഥാനക്ഷേത്രങ്ങളില്‍ ശിവലിംഗത്തിനും പ്രാധാന്യം കൊടുത്തിരിക്കുന്നത്.

നമുക്കാവശ്യമുള്ള സാധനം ഇന്ന കടയില്‍ കിട്ടുമെന്നറിഞ്ഞാല്‍പ്പിന്നെ എന്തിനാണു മക്കളേ കമ്പോളത്തിലുള്ള സകല കടകളിലും അലഞ്ഞു നടക്കുന്നത്? സമയം നഷ്ടപ്പെടുത്താമെന്നല്ലാതെ ഒരു പ്രയോജനവുമില്ല. അതുപോലെ, ഗുരുവിനെ കണ്ടെത്തിക്കഴിഞ്ഞാല്‍ അലച്ചില്‍ നിര്‍ത്തി സാധനചെയ്തു ലക്ഷ്യത്തിലെത്താനാണു ശ്രമിക്കേണ്ടത്. സാധകന്റെ അടുക്കല്‍ ഗുരു താനേ എത്തും. അന്വേഷിച്ചലയേണ്ട ആവശ്യമില്ല. സാധകന്‍ അത്ര വൈരാഗ്യമുള്ളവന്‍ ആയിരിക്കണമെന്നു മാത്രം.

ഒരു സാധകനു ഗുരു തീര്‍ത്തും ആവശ്യമാണ്. കൊച്ചുകുട്ടി കുളത്തിന്റെ വക്കത്തുചെന്നാല്‍ അമ്മ അപകടം ചൂണ്ടിക്കാട്ടി അവിടെനിന്നു പിന്തിരിപ്പിക്കും. അതുപോലെ, ഗുരു, ശിഷ്യനു വേണ്ട രീതിയില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കിക്കൊണ്ടിരിക്കും. സദാസമയവും ശിഷ്യനില്‍ ശ്രദ്ധയുണ്ടായിരിക്കുകയും ചെയ്യും.

ഈശ്വരന്‍ എല്ലായിടത്തുമുണ്ടെങ്കിലും ഗുരു സാമീപ്യത്തിനു പ്രത്യേകതയുണ്ട്. കാറ്റു് എല്ലായിട ത്തുമുണ്ടെങ്കിലും വൃക്ഷച്ചുവട്ടിലിരിക്കുമ്പോഴുള്ള കുളിര്‍മ്മ മറ്റെങ്ങുമില്ല. ഇലയില്‍ത്തട്ടി വരുന്ന കാറ്റു് ഉഷ്ണത്തില്‍ കഴിയുന്ന നമുക്കു കുളിര്‍മ്മ നല്കുകയില്ലേ? അതുപോലെ ലൗകികത്തിന്റെ ചൂടില്‍ക്കഴിയുന്ന നമുക്കു ഗുരുവിന്റെ ആവശ്യമുണ്ട്. ആ സാമീപ്യം നമുക്കു ശാന്തിയും സമാധാനവും തരും.

മക്കളേ, എത്രകാലം കാട്ടത്തിനു വെയിലേറ്റാലും ഗന്ധം മാറണമെങ്കില്‍ കാറ്റു തട്ടണം. അതു പോലെ എത്ര യുഗം തപസ്സുചെയ്താലും വാസനാക്ഷയം സംഭവിക്കണമെങ്കില്‍ ഗുരുവിനോടൊത്തു തന്നെ കഴിയണം. ഗുരുകൃപ ആവശ്യമാണ്. നിഷ്‌കളങ്കമായ മനസ്സിലേ ഗുരു കൃപ ചൊരിയൂ.

ആദ്ധ്യാത്മികപുരോഗതിക്കു ഗുരുവില്‍ സര്‍വ്വാര്‍പ്പണമനോഭാവം ഉണ്ടാകണം. അക്ഷരം പഠിക്കാന്‍ ചെല്ലുന്ന കുട്ടിയുടെ വിരല്‍പിടിച്ചു് ആശാന്‍ മണലില്‍ എഴുതിപ്പഠിപ്പിക്കും. കുട്ടിയുടെ വിരല്‍ ആശാന്റെ നിയന്ത്രണത്തിലാണ്. അഹങ്കാരം കൊണ്ടു്, ‘എനിക്കെല്ലാം അറിയാം’ എന്ന ഭാവത്തോട ആശാനെ അനുസരിക്കാതിരുന്നാല്‍ കുട്ടിക്കെങ്ങനെ പഠിക്കുവാന്‍ കഴിയും?

അവനവന്റെ അനുഭവമാണു മക്കളേ യഥാര്‍ത്ഥ ഗുരു. ദുഃഖം നമ്മളെ ഈശ്വരനിലേക്കു് അടുപ്പിക്കുന്ന ഗുരുവാണ്. ഗുരുവിനോടു ഭയഭക്തി ഉണ്ടായിരിക്കണം. അതോടൊപ്പം ഗുരു തന്റെ സ്വന്തമാണെന്ന രീതി യിലുള്ള ബന്ധവും വേണം. കുട്ടിയെ അമ്മ എത്ര തല്ലിയാലും തള്ളിമാറ്റിയാലും കുട്ടി തള്ളയെ വിടാതെ മുറുകെപ്പിടിക്കുന്നതുപോലെയുള്ള ബന്ധമായിരിക്കണം അത്. ഭയഭക്തി വളര്‍ച്ചയ്ക്കു സഹായകമാണ്. എന്നാല്‍ ശരിയായ പ്രയോജനം ബന്ധം മൂലമേ ലഭിക്കൂ.

മക്കളേ, ഗുരുവിനെ സ്നേഹിച്ചുവെന്നു വിചാരിച്ചു വാസനകള്‍ നശിക്കില്ല. തത്ത്വത്തിലെ വിശ്വാസവും ഭക്തിയുമാണു വേണ്ടത്. ശരീരമനോബുദ്ധികളുടെ അര്‍പ്പണം ഉണ്ടാകണം. ഇങ്ങനെ ഗുരുവില്‍ വിശ്വാസവും അനുസരണയും ഉണ്ടായാല്‍ മതി വാസന നശിക്കുവാന്‍.
വൃക്ഷങ്ങളുടെ തണലില്‍ വിത്തുകള്‍ പാകി കിളിര്‍പ്പിക്കും. കുറച്ചു വളര്‍ന്നുകഴിഞ്ഞാല്‍ അവ പറിച്ചു മാറ്റി നടണം. അല്ലെങ്കില്‍ ശരിക്കു വളരില്ല. അതുപോലെ ഗുരുവിനോടൊത്തു കുറച്ചുനാള്‍ കുറഞ്ഞതു രണ്ടുമൂന്നുവര്‍ഷമെങ്കിലും കഴിഞ്ഞിട്ടു മാറിനിന്നു് ഏകാന്തതയില്‍ സാധനചെയ്യണം. അതവന്റെ വളര്‍ച്ചയ്ക്കാവശ്യമാണ്.

ശരിയായ ഗുരുക്കന്മാര്‍ ശിഷ്യന്റെ ഉന്നതി മാത്രമേ കാംക്ഷിക്കുകയുള്ളൂ. പരീക്ഷണങ്ങള്‍ ശിഷ്യന്റെ ഉയര്‍ച്ചയ്ക്കുവേണ്ടിയാണ്. അവന്റെ ദുര്‍ബ്ബലത മാറ്റുവാനാണ്. ചെയ്യാത്ത കാര്യങ്ങള്‍ക്കു കൂടി ഗുരു ശിഷ്യനില്‍ കുറ്റം ആരോപിച്ചുവെന്നു വരാം. അതിലും തളരാതെ നില്ക്കുന്നവനേ വളരാന്‍ കഴിയൂ. യഥാര്‍ത്ഥ ഗുരുവിനെ അനുഭവത്തില്‍ക്കൂടിയേ അറിയുവാന്‍ കഴിയൂ.

പ്രത്യേക ഭക്ഷണം, പ്രത്യേക കാലാവസ്ഥ ഇതൊന്നുമില്ലെങ്കില്‍ ശീമക്കോഴികള്‍ ചത്തു പോകും. എന്നാല്‍, നാടന്‍കോഴികള്‍ ഏതു ചുറ്റുപാടിലും എന്തു ഭക്ഷിച്ചും വളരും. ഗുരുവിനോടൊത്തുകഴിയുന്ന സാധകന്‍ ഈ നാടന്‍കോഴികളെപ്പോലെയാണ്. മക്കളേ, ഏതു സാഹചര്യത്തെയും ധീരതയോടെ അതിജീവിക്കുവാന്‍ അവനു് കഴിയും. ഒന്നിനും അവനെ അടിമപ്പെടുത്തുവാന്‍ സാധിക്കില്ല. ഗുരുവിനോടൊത്തു കഴിയുന്നവനു് അതിന്റേതായ ശക്തി എപ്പോഴും കാണും.

ശിഷ്യനു ഗുരുവില്‍ സ്വാര്‍ത്ഥത കാണും, അതത്ര പെട്ടെന്നു നശിക്കില്ല. ഗുരുവിനേറ്റവും കൂടുതല്‍ സ്നേഹം തന്നോടായിരിക്കണം എന്ന ആഗ്രഹം ശിഷ്യനുണ്ടാകും. അതു സാധിക്കാതെ വരുമ്പോള്‍ ഗുരുവിനെ ചീത്ത പറഞ്ഞിട്ടു പോകുന്ന ശിഷ്യന്മാരും ഇല്ലാതില്ല. ഗുരുവിന്റെ സ്നേഹം വേണമെങ്കില്‍ നിഷ്‌കാമമായ സേവയുണ്ടായിരിക്കണം. ഈശ്വരകോപം മാറ്റുവാന്‍ കഴിയും. എന്നാല്‍ ഗുരുനിന്ദയില്‍നിന്നുള്ള പാപം തീര്‍ക്കാന്‍ ഈശ്വരന്‍പോലും തയ്യാറാകില്ല.

ഗുരുവും ഈശ്വരനും എല്ലാവരിലുമുണ്ട്. എന്നാല്‍, തുടക്കത്തില്‍ ബാഹ്യഗുരുക്കന്മാര്‍ ആവശ്യമാണ്. ഒരു ഘട്ടം കഴിഞ്ഞാല്‍പ്പിന്നെ ആവശ്യമില്ല. പിന്നീടവനു് ഓരോരോ വസ്തുവില്‍നിന്നും തത്ത്വങ്ങള്‍ ഗ്രഹിച്ചു മുന്നോട്ടുനീങ്ങുവാന്‍ കഴിയും. ഒരു കുട്ടി ലക്ഷ്യബോധം വരുന്നതുവരെ വീട്ടുകാരുടെയും, അദ്ധ്യാപകരുടെയും വഴക്കിനെ ഭയന്നാണു് പഠിക്കുന്നത്. ലക്ഷ്യബോധം വന്നുകഴിഞ്ഞാല്‍ പിന്നെ സിനിമ കാണാതെയും ഉറങ്ങാതെയും ഇരുന്നു പഠിക്കും. അതുവരെ വീട്ടുകാരോടുണ്ടായിരുന്ന ഭയം ദുര്‍ബ്ബലതയല്ല. മക്കളേ, ലക്ഷ്യബോധം ഉണ്ടാകുമ്പോള്‍ അവനിലെ ഗുരുവും താനേ ഉണരുന്നു.

ഒരുവന്‍ ഗുരുസാമീപ്യം എത്തിയാലും അര്‍ഹനാണെങ്കിലേ, ഗുരു അവനെ സ്വീകരിക്കൂ. എന്നാല്‍ ഗുരുകൃപ കൂടാതെ ഗുരുവിനെ അറിയാനും പറ്റില്ല. അന്വേഷണാര്‍ത്ഥം ചെല്ലുന്നവനു വിനയവും എളിമയും ഉണ്ടാകും. അവനിലേ, ഗുരു, കൃപ ചൊരിയൂ. അഹംബുദ്ധിയുമായിച്ചെല്ലുന്നവനു ഗുരുവിനെ പ്രാപിക്കുവാന്‍ സാദ്ധ്യമല്ല. മക്കളേ, ‘ഞാനും ഈശ്വരനും ഒന്നു്’ എന്നൊരാളിനു പറയാം. എന്നാല്‍ ഗുരുവും ഞാനും ഒന്നാണെന്നു് ഒരു ശിഷ്യനും പറയാന്‍ സാധിക്കില്ല. ‘എന്നിലെ എന്നെ’ ഉണര്‍ത്തിയ ആളാണല്ലോ ഗുരു. ആ ഒരു വലുപ്പം അവിടെ കാണും. ശിഷ്യന്റെ നീക്കവും അതനുസരിച്ചായിരിക്കണം.

പറക്കമുറ്റാത്ത കോഴിക്കുഞ്ഞുങ്ങളെ തള്ളക്കോഴി ചിറകിന്നടിയില്‍വച്ചു വളര്‍ത്തുന്നതു പോലെയാണു യഥാര്‍ത്ഥഗുരുവും തന്റെ ശിക്ഷണത്തില്‍ വളരുന്നവരെ ശ്രദ്ധിക്കുന്നത്. നിസ്സാരമായ തെറ്റുകള്‍പോലും അപ്പപ്പോള്‍ ചൂണ്ടിക്കാണിച്ചു തിരുത്തും. അഹങ്കാരത്തിന്റെ അംശംപോലും വളരാന്‍ അനുവദിക്കുകയില്ല. അതിനുവേണ്ടി ഗുരുക്കന്മാര്‍ ചിലപ്പോള്‍ ക്രൂരമായി പെരുമാറിയെന്നുവരും.

ഒരു കൊല്ലപ്പണിക്കാരന്‍, തന്റെ ആലയില്‍ പഴുപ്പിച്ച ഇരുമ്പുകഷ്ണത്തെ അടിക്കല്ലിനു മുകളില്‍ വച്ചു കൂടംകൊണ്ടു് ആഞ്ഞാഞ്ഞടിക്കുമ്പോള്‍ അതു കാണുന്നവര്‍ കരുതും, അവന്‍ മഹാദുഷ്ടനാണെന്നു്; ഇരുമ്പുകഷ്ണവും വിചാരിച്ചേക്കും അയാളെപ്പോലെ ഒരു ദുഷ്ടന്‍ മറ്റെങ്ങും കാണില്ലെന്ന്. എന്നാല്‍ ആ ഇരുമ്പുകഷണത്തിനു മുകളില്‍ ഓരോ അടി വീഴുമ്പോഴും അതില്‍നിന്നു രൂപം കൊള്ളാന്‍പോകുന്ന പുതിയ രൂപത്തെക്കുറിച്ചായിരിക്കും ആ കൊല്ലപ്പണിക്കാരന്റെ ചിന്ത. അതുപോലെയായിരിക്കും മക്കളേ, യഥാര്‍ത്ഥ ഗുരുവും.

മക്കളേ, നിങ്ങളെ പ്രസവിച്ച അമ്മ നിങ്ങളുടെ ഒരു ജന്മത്തിലെ കാര്യം നോക്കുമായിരിക്കും. അതും ഇന്നു് അപൂര്‍വ്വമാണ്. എന്നാല്‍ നിങ്ങളുടെ എല്ലാ ജന്മങ്ങളിലും ആനന്ദം അനുഭവിക്കത്തക്ക രീതിയില്‍ നിങ്ങളെ നയിക്കുക എന്നതാണു് ‘അമ്മ’യുടെ ഉദ്ദേശ്യം.

മക്കളേ, അമ്മയെ സ്നേഹിക്കുകയെന്നു പറഞ്ഞാല്‍, ലോകത്തിലെ സകലജീവികളെയും തുല്യമായി സ്നേഹിക്കുകയെന്നതാണ്.

ഒരു ഉറുമ്പിനോടുപോലും നിഷ്‌കാമമായ സ്നേഹം ഉണ്ടാകുന്ന സമയത്തു മാത്രമേ നിങ്ങള്‍ അമ്മയെ സ്നേഹിക്കുന്നതായി അമ്മ കരുതുകയുള്ളൂ. അല്ലാത്ത സ്നേഹം സ്നേഹമായി അമ്മ കൈക്കൊള്ളുകയില്ല. സ്വാര്‍ത്ഥതയില്‍നിന്നുള്ള സ്നേഹം അതു് അമ്മയ്ക്കു പൊള്ളുകകൂടി ചെയ്യും.

ആശ്രമത്തില്‍ നില്ക്കുന്ന ഒരുവനു്, അമ്മയുടെ ഓരോ പ്രവൃത്തിയും കണ്ടു മനസ്സിലാക്കി മുന്നോട്ടു നീങ്ങിയാല്‍ മുക്തനാകാം. പറയുന്നതു് ഓര്‍മ്മയില്‍ നിര്‍ത്തിയാല്‍ ഒരു ശാസ്ത്രവും പഠിക്കേണ്ടതില്ല.

മക്കളേ, നിങ്ങള്‍ അമ്മയെ വിശ്വസിക്കണമെന്നോ, മുകളിലുള്ള ഒരു ഈശ്വരനെ വിശ്വസിക്കണമെന്നോ അമ്മ പറയുന്നില്ല. നീ നിന്നെ വിശ്വസിച്ചാല്‍ മാത്രം മതി. എല്ലാം നിന്നില്‍ത്തന്നെയുണ്ട്.

അമ്മയെ നിങ്ങള്‍ സ്നേഹിക്കുന്നുവെങ്കില്‍ സാധനചെയ്തു നിങ്ങള്‍ ആരെന്നറിയുക. അമ്മ നിങ്ങളെ സ്നേഹിക്കുന്നതു നിങ്ങളില്‍നിന്നു് ഒന്നും പ്രതീക്ഷിച്ചല്ല. രാപകലേതെന്നറിയാതെ എന്റെ മക്കള്‍ നിത്യവും ശാന്തിയനുഭവിക്കുന്നതു് അമ്മയ്ക്കു കണ്ടാല്‍ മതി.

ഉല്ലാസവും സംസ്‌കാരവും ഒത്തുചേരുമ്പോഴാണു ജീവിതം ഉത്സവമായി മാറുന്നതു്. എന്നാല്‍ നമ്മള്‍ പലപ്പോഴും ഉല്ലാസത്തിനുവേണ്ടി സംസ്‌കാരത്തെ ബലികഴിക്കുന്നതായിട്ടാണു കാണുന്നതു്. സംസ്‌കാരം ഉണ്ടാക്കിയെടുക്കാന്‍ വളരെക്കാലത്തെ ക്ഷമയും അദ്ധ്വാനവും ആവശ്യമുണ്ടു്. അതു നശിപ്പിക്കാന്‍ എളുപ്പമാണു്. അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ ജീവിതവും നരകത്തിലേക്കാണു പോകുന്നതെന്നു നമ്മള്‍ അറിയുന്നില്ല. അഗാധമായ കുഴിയില്‍ച്ചെന്നു വീണു കഴിഞ്ഞിട്ടു കരകേറാന്‍ പാടുപെടുന്നതിലും നല്ലതു് ആദ്യമേ വീഴാതെ ശ്രദ്ധിക്കുകയല്ലേ?

ഓണം സമത്വസുന്ദരമായ ഒരു ഭൂതകാലത്തിന്റെ ഓര്‍മ്മയ്ക്കാണു നമ്മള്‍ കൊണ്ടാടുന്നതു്. മഹാബലിയുടെ കാലത്തെപ്പോലെ ധര്‍മ്മം പുലരുന്ന, സമ്പത്തും സമൃദ്ധിയും എല്ലാവര്‍ക്കും ഒരുപോലെ അനുഭവിക്കാന്‍ പറ്റുന്ന ഒരു സമൂഹം ഉണ്ടാകണമെന്നു നമ്മളെല്ലാവരും ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും അങ്ങനെ ആഗ്രഹമുണ്ടെങ്കില്‍ എന്തുകൊണ്ടാണു നമ്മുടെ രാജ്യം അതുപോലെ ആയിത്തീരാത്തതു്?

നമുക്കു് ഏതൊരു സാധനം കിട്ടണമെങ്കിലും അതിനു് ഒരു വില കൊടുക്കണം. അങ്ങോട്ടു് ഒന്നും കൊടുക്കാതെ എന്തെങ്കിലും നേടാന്‍ കര്‍മ്മരംഗത്തു സാദ്ധ്യമല്ല. നല്ല ഉദ്യോഗം കിട്ടണമെങ്കില്‍ ഉറക്കമൊഴിച്ചു കഷ്ടപ്പെട്ടു പഠിക്കണം. നല്ല വിളവു കിട്ടണമെങ്കില്‍ സമയത്തു വിത്തു വിതച്ചു വേണ്ട വളവും വെള്ളവുമെല്ലാം കൊടുക്കണം. അതുപോലെ സമൂഹത്തില്‍ നല്ല മാറ്റം വരണമെന്നു നമ്മള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ അതിനു നമ്മുടെ ഭാഗത്തുനിന്നു് ഒരു പ്രയത്‌നം ഉണ്ടാകണം. നമ്മള്‍ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യണം. നമ്മള്‍ നന്നാകണമെന്നു വെറുതെ ആഗ്രഹിച്ചാല്‍ മാത്രം പോരാ. ഒരല്പം ത്യാഗം, ഒരല്പം പ്രയത്‌നം മക്കളുടെ ഭാഗത്തുനിന്നു് ഉണ്ടാകണം.

ത്യാഗത്തിന്റെ മഹത്ത്വമാണു മഹാബലിയില്‍ നാം കാണുന്നതു്. മഹാബലി ദാനശീലനായിരുന്നു. സത്യവ്രതനായിരുന്നു. ഇക്കാരണത്താല്‍ അദ്ദേഹം ഐശ്വര്യവാനും പ്രതാപവാനും ആയി. ത്രിലോകത്തിന്റെയും ചക്രവര്‍ത്തിയായി. എന്നാല്‍ അതോടുകൂടി അല്പം അഹങ്കാരവും ബലിയെ ബാധിച്ചു. തന്റെ ഭക്തന്മാരുടെ അഹങ്കാരത്തെ നശിപ്പിക്കുക എന്നതു ഭഗവാന്റെ ധര്‍മ്മമാണു്. ബലിയുടെ ധനമദവും അഹങ്കാരവും നശിപ്പിച്ചു് അദ്ദേഹത്തെ തന്നോടൊന്നാക്കിത്തീര്‍ക്കുകയാണു ഭഗവാന്‍ ചെയ്തതു്. അതു് അവിടുത്തെ കൃപയാണു്.

പലരും പറഞ്ഞു കേള്‍ക്കാറുണ്ടു്, ഭഗവാന്‍ മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയതു് അധര്‍മ്മമായിപ്പോയി എന്നു്. ഭാഗവതത്തില്‍ ബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയതായി പറയുന്നെന്നു തോന്നുന്നില്ല. സ്വര്‍ഗ്ഗത്തെക്കാള്‍ ശ്രേഷ്ഠമായ ഒരു ലോകത്തിന്റെ ആധിപത്യം മഹാബലിക്കു നല്കുകയും ഭഗവാന്‍ സ്വയം അദ്ദേഹത്തിന്റെ കാവല്ക്കാരനായി നില്ക്കാന്‍ തയ്യാറാവുകയും ചെയ്‌തെന്നാണു പറയുന്നതു്. വാസ്തവത്തില്‍ ഭഗവാന്‍ മഹാബലിയുടെ ത്യാഗത്തിനു് അനശ്വരമായ കീര്‍ത്തി നേടിക്കൊടുക്കുകയാണു ചെയ്തതു്. ജന്മംകൊണ്ടു് അസുരവംശത്തിലാണു പിറന്നതെങ്കിലും കര്‍മ്മംകൊണ്ടു്, ത്യാഗംകൊണ്ടു്, ജനങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠ നേടാന്‍ അദ്ദേഹത്തിനു സാധിച്ചു. ബലി തനിക്കായി ഒന്നും പിടിച്ചുവയ്ക്കാന്‍ ആഗ്രഹിച്ചില്ല. തന്റെ സമ്പത്തു മാത്രമല്ല, തന്നെത്തന്നെയും ഭഗവാനു മുന്നില്‍ സമര്‍പ്പിച്ചു. വിനയപൂര്‍വ്വം തന്റെ ശിരസ്സു് അവിടുത്തെ മുന്നില്‍ കുനിച്ചുകൊടുത്തു. ആ പൂര്‍ണ്ണസമര്‍പ്പണത്തിലൂടെ ബലി എല്ലാം നേടുകയാണു ചെയ്തതു്.

ഒരിക്കല്‍ വളരെ ധര്‍മ്മശീലനായ ഒരു കൃഷിക്കാരന്‍ തന്റെ ഭാര്യയുമൊത്തു് ഒരു കൊച്ചുകുടിലില്‍ കഴിഞ്ഞിരുന്നു. ഒരു ദിവസം രാത്രി നല്ല മഴ പെയ്യുകയാണു്. അപ്പോള്‍ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. ഭര്‍ത്താവു പറഞ്ഞു, ”പാവം മഴ നനഞ്ഞു വിഷമിക്കുന്ന ഏതെങ്കിലും വഴിപോക്കനായിരിക്കും. നീ വാതില്‍ തുറന്നു കൊടുക്ക്.” ഭാര്യ മടിച്ചു നിന്നു. ”ഈ മുറിയില്‍ നമുക്കു രണ്ടുപേര്‍ക്കും കഷ്ടിച്ചു കിടക്കാനുള്ള സ്ഥ ലമേയുള്ളൂ. ഇവിടെ ഒരാളെക്കൂടി കയറ്റുന്നതെങ്ങനെ?” ”രണ്ടുപേര്‍ക്കു കിടക്കാനിടമുണ്ടെങ്കില്‍ മൂന്നുപേര്‍ക്കു് ഇരിക്കാന്‍ സ്ഥലം കാണാതിരിക്കുമോ? നീ വാതില്‍ തുറന്നു കൊടുക്കു്.” ഭാര്യ പോയി വാതില്‍ തുറന്നു കൊടുത്തു. നനഞ്ഞൊലിച്ചു് ഒരു യാത്രക്കാരന്‍ അകത്തു കയറി. മൂന്നുപേരും മുറിയില്‍ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ പിന്നെയും വാതിലില്‍ തട്ടുന്നതു കേട്ടു. കൃഷിക്കാരന്‍ വാതിലിനടുത്തിരുന്ന യാത്രക്കാര നോടു തുറന്നു കൊടുക്കാന്‍ പറഞ്ഞു. ”ഇവിടെ നമുക്കു മൂന്നു പേര്‍ക്കും കഷ്ടിച്ചു് ഇരിക്കാനുള്ള സ്ഥലമല്ലേയുള്ളൂ? ഇനിയൊരാളെ എങ്ങനെ കയറ്റാനാണു്?” ”മൂന്നുപേര്‍ക്കു് ഇരിക്കാമെങ്കില്‍ എന്തുകൊണ്ടു നാലുപേര്‍ക്കു നിന്നുകൂടാ? നിങ്ങള്‍ വാതില്‍ തുറന്നു കൊടുക്കൂ.” വാതില്‍ തുറന്നപ്പോള്‍ കണ്ടതു് ഒരു കഴുത നനഞ്ഞൊലിച്ചു നില്ക്കുന്നതാണു്. ”ഈ കഴുതയെ ഇതിനകത്തു കയറ്റുന്നതെന്തിനാണു്? ഇവിടെ മനുഷ്യനു കൂടി സ്ഥലമില്ല.” യാത്രക്കാരനും ഭാര്യയും ഒരുപോലെ പ്രതിഷേധിച്ചു. ”മനുഷ്യര്‍ക്കു മറ്റെവിടെയെങ്കിലും സ്ഥലം കിട്ടിയെന്നിരിക്കും. പാവം ഈ കഴുതയ്ക്കു പോകാന്‍ ഒരിടവുമില്ലാഞ്ഞതുകൊണ്ടല്ലേ ഈ വാതിലില്‍ തട്ടിയതു്? ആദ്യമായി വരുന്ന അതിഥിയെ മടക്കി അയയ്ക്കുന്നതു ശരിയല്ല.” അങ്ങനെ കഴുതയെയും അകത്തുകയറ്റി, നാലുപേരും നില്പായി.

അല്പം കഴിഞ്ഞപ്പോള്‍ പിന്നെയും വാതിലില്‍ ആരോ മുട്ടി വിളിക്കുന്നതു കേട്ടു. ”ഇനിയിപ്പോള്‍ ആരായാലും ശരി, ഇതി നകത്തു കയറ്റാന്‍ ഒരിഞ്ചു സ്ഥലം പോലുമില്ല.” യാത്രക്കാരന്‍ പറഞ്ഞു. അപ്പോഴും കൃഷിക്കാരന്‍ പറഞ്ഞു, ”ശരിയാണു് ഇതിനകത്തു് ഇനിയൊരാളിനു് ഇടമില്ല. എന്നാല്‍ ഇത്രനേരവും മഴ നനയാതെ ഇരുന്ന ഞാന്‍ പുറത്തിറങ്ങി നിന്നാല്‍ പുറത്തു നില്ക്കുന്ന ആളിനു കുറച്ചു നേരം മഴ കൊള്ളാതെ ഇരിക്കാമല്ലോ?” ഇതു പറഞ്ഞു് അദ്ദേഹം പുറത്തിറങ്ങി, വഴിയാത്രക്കാരനെ അകത്തു കടത്തി.

നേരം വെളുത്തപ്പോള്‍ ഓരോരുത്തരായി യാത്ര പറഞ്ഞു പിരിഞ്ഞു. അവസാനമായി വന്ന യാത്രക്കാരന്‍ പോകാന്‍നേരം പറഞ്ഞു, ”സഹോദരാ, ഞാന്‍ ഈ രാജ്യത്തിലെ രാജാവാണു്. ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാന്‍ വേഷം മാറി ഇറങ്ങിയതാണു്. കഴിഞ്ഞ രാത്രി അഭയം തേടി ഞാന്‍ പല വാതിലുകളിലും മുട്ടിവിളിച്ചു. വലിയ പണക്കാരായവര്‍പോലും വാതില്‍ തുറന്നില്ല. എന്നാല്‍ നിങ്ങള്‍ സ്വയം മഴ നനഞ്ഞും അതിഥിക്കു് അഭയം നല്കി. ഈ രാജ്യത്തിന്റെ ഐശ്വര്യം നിലനില്ക്കുന്നതു നിങ്ങളെപ്പോലെയുള്ള പ്രജകളുടെ ധര്‍മ്മബോധത്തിലാണു്. നിങ്ങള്‍ എന്തുവേണമെങ്കിലും ആവശ്യപ്പെട്ടുകൊള്ളുക. ഞാന്‍ തരാന്‍ തയ്യാറാണു്.”

കൃഷിക്കാരന്‍ പറഞ്ഞു, ”മഹാരാജാവേ! അങ്ങയെപ്പോലെ ഒരു വിശിഷ്ടാതിഥിക്കു് ഒരു രാത്രി തങ്ങാന്‍ ഇടംനല്കാന്‍ കഴിഞ്ഞതു് എന്റെ പുണ്യമാണെന്നു ഞാന്‍ കരുതുന്നു. അതിഥിയെ സ്വീകരിക്കുന്നതു പ്രതിഫലം മോഹിച്ചിട്ടല്ല. എന്നാല്‍ അഭയം തേടി കൊട്ടാരവാതിലില്‍ മുട്ടുന്ന ഒരു യാചകനെപ്പോലും നിരാശനായി മടക്കി അയയ്ക്കാതിരിക്കാന്‍ അവിടുന്നു മനസ്സു വയ്ക്കുമെങ്കില്‍ അതില്‍ക്കൂടുതലൊന്നും എനിക്കാവശ്യമില്ല.”

ഈ കൃഷിക്കാരനെപ്പോലെ നിസ്സ്വാര്‍ത്ഥതയും ധര്‍മ്മബോധവും വളര്‍ത്തുവാന്‍ നമുക്കു സാധിച്ചാല്‍ മാത്രമേ സമത്വസുന്ദരമായ സമൂഹം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുകയുള്ളൂ.

ഓണക്കാലത്തു നാം പൂക്കളം ഒരുക്കാറുണ്ടു്. ഭഗവാനോടുള്ള കൃതജ്ഞതയുടെയും ഭക്തിയുടെയും പ്രകടനമാണു പൂക്കളം. യഥാര്‍ത്ഥത്തില്‍ നമ്മുടെ ഉള്ളിലാണു നമ്മള്‍ ഭഗവാനു പൂക്കളം ഒരുക്കേണ്ടതു്. ഓരോ ഹൃദയത്തിലും കാരുണ്യവും സ്നേഹവും നിറയുമ്പോള്‍ ആ ഹൃദയങ്ങളെല്ലാം ചേര്‍ന്നു ഭഗവാനു് ഏറ്റവും ഇഷ്ടപ്പെട്ട പൂക്കളമായിത്തീരും. ആ വിധമുള്ള ഹൃദയപുഷ്പങ്ങളാല്‍ തീര്‍ത്തതാകട്ടെ നാം ഭഗവാനെ വരവേല്ക്കാനൊരുക്കുന്ന പൂക്കളം. ധര്‍മ്മബോധവും ഈശ്വരചിന്തയും ഉള്‍ക്കൊണ്ടു പുതിയൊരു ജീവിതം കെട്ടിപ്പടുക്കുവാനുള്ള നമ്മുടെ തീരുമാനമാവട്ടെ നാം ധരിക്കുന്ന ഓണക്കോടികള്‍. നമുക്കു് ആഹ്ലാദം തരുന്നതെന്തും മറ്റുള്ളവര്‍ക്കുകൂടി ആനന്ദം പകരുന്നതാകാന്‍ ഓണക്കളികള്‍ നമുക്കു മാതൃകയാകട്ടെ. ഓണക്കളികളില്‍ ജാതിമതചിന്തകളൊന്നും കൂടാതെ എല്ലാവരും ഒത്തുചേരുന്നതുപോലെ നമ്മിലെല്ലാം സഹോദരഭാവം നിറയട്ടെ. അങ്ങനെ ഐക്യത്തിലും സ്‌േനഹത്തിലും ആനന്ദത്തിലും നാമെല്ലാവിധ വ്യത്യാസങ്ങളും മറന്നു് ഒറ്റ മനസ്സായിത്തീരട്ടെ.

(അമ്മയുടെ 2001ലെ തിരുവോണസന്ദേശത്തില്‍ നിന്ന് )

ശരണാഗതേ, സ്‌നേഹലോലുപേ, നിന്റെ തൃ-
ച്ചരണങ്ങള്‍ തേടിവന്നെത്തുന്നവര്‍ക്കുള്ള-
മുരുകുമ്പൊഴൊക്കെയും മിഴിനീര്‍ തുടയ്ക്കുവാ-
നരികത്തു നീ വന്നു ചേരുന്നതെങ്ങനെ ?

പറയുവാനാവാത്തൊരത്ഭുത ലീലകള്‍
നിറയുന്നൊരീ വിശ്വനാടകവേദിയില്‍
തളരാതെ താങ്ങായി നിര്‍ത്തുന്ന നിന്‍ മാതൃ-
ഹൃദയത്തില്‍ ഞങ്ങള്‍ക്കിടം തന്നതെങ്ങനെ ?

അറിയില്ല, നിബിഡാന്ധകാരത്തിലീ വഴി-
ക്കവലയില്‍ നില്ക്കുന്ന ഞങ്ങള്‍ക്കതൊന്നുമേ
അറിയില്ല, നീയൊഴിഞ്ഞമ്മേ കൃപാനിധേ
ആരൊരുതുള്ളി വെളിച്ചം തളിക്കുവാന്‍ ?

ഒന്നും തിരിയാത്തൊരീ ജന്മവൃത്താന്ത-
സന്നിപാതങ്ങളില്‍പ്പെട്ടുഴലുമ്പോഴും
നിന്നെയല്ലാതെ മറ്റാരെയമ്മേ, യകം
നൊന്തു വിളിച്ചഴല്‍ പങ്കുവച്ചീടുവാന്‍ ?

ഹേ! മഹാമായാപ്രപഞ്ചവിധായിനി
ഹേ! മഹിതാത്മപ്രകാശപ്രബോധിനീ
ചേതോവിമോഹിത ജന്മം കടഞ്ഞു നീ
പ്രേമാമൃതാനന്ദ ലോകത്തിലേക്കുള്ള
നേര്‍വഴീ കാട്ടുന്നതെത്ര കണ്ണീര്‍ക്കടല്‍
നീന്തി വന്നാണെന്നതാരറിഞ്ഞീടുവാന്‍…

എങ്കിലുമെല്ലാമറിയുവാന്‍ കേള്‍ക്കുവാന്‍
എന്നുമീ മക്കള്‍തന്‍ കണ്ണീര്‍ തുടയ്ക്കുവാന്‍
ജന്മമെടുത്ത നിന്‍ തൃപ്പാദപൂജയായ്
കര്‍മ്മങ്ങളൊക്കെയും തീരുവാന്‍ പ്രാര്‍ത്ഥന!

_അമ്പലപ്പുഴ ഗോപകുമാര്‍