നമ്മുടെ കുട്ടികള്‍ ഇന്ന് പലതരം വിഷയങ്ങളെ പറ്റി കൂടുതല്‍ പഠിക്കുന്നുണ്ട്. എന്നാല്‍ ഈ അറിവുകളെല്ലാം അടിത്തറയില്ലാതെ പണിതുയര്‍ത്തിയ വീട് പോലെയാണ്. അടിസ്ഥാനമായി അറിയേണ്ട അദ്ധ്യാത്മികത്തിന് ഇന്ന് നമ്മള്‍ ജീവിതത്തില്‍ ഒരു സ്ഥാനവും കൊടുക്കുന്നില്ല – അമ്മ

ഇന്ന് നമ്മൾ ബിസിനസ് മാനേജ്‌മെന്റ് പഠിപ്പിക്കുന്നുണ്ട്. എന്നാൽ ജീവിതം എന്നത് വെറും ബിസിനസ് മാത്രമല്ല. എങ്ങനെയാണ് ജീവിതം അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കേണ്ടത് എന്നറിയണമെങ്കിൽ ആദ്ധ്യാത്മികം അറിയണം. ആദ്ധ്യാത്മികത ജീവിതത്തിന്റെ മൊത്തത്തിലുള്ള മാനേജ്‌മെന്റാണ് പഠിപ്പിക്കുന്നത് – അമ്മ

കുട്ടികൾക്ക് ആദ്ധ്യാത്മിക സംസ്‌കാരം കിട്ടേണ്ടത് അവരുടെ മാതാവിൽ നിന്നാണ്. പക്ഷേ, ഇന്ന് നമ്മുടെ അമ്മമാർക്ക് അവരുടെ കുട്ടികൾ ഡോക്ടറാകണം, അല്ലെങ്കിൽ എഞ്ചിനീയറാകണം, എന്ന് മാത്രമേയുള്ളു. കുട്ടികൾ നല്ല മനുഷ്യരാകണം എന്നതിന് ഒരു പ്രാധാന്യവും അച്ഛനമ്മമാർ നൽകുന്നില്ല. നമുക്ക് നമ്മുടേതായ ഒരു കാഴ്ചപ്പാടില്ല. – അമ്മ

രാജ്യത്തിന്റെ സാമൂഹികവിപത്തായി മാറിയിരിക്കുന്ന മാലിന്യത്തിനെതിരെ യുവാക്കളുടെ പുതിയ കർമ്മപദ്ധതിക്കു അമ്മയുടെ 57-മത് ജൻന്മദിനാഘോഷ വേദിയിൽ തുടക്കമായി. പരിസരശുചീകരണം തങ്ങളുടെ കർത്തവ്യമാണു എന്ന ദൃഢപ്രതിജ്ഞ അമ്മയുടെ മക്കൾ എടുത്തു. ‘നിർമ്മലഭാരതം അമൃതഭാരതം’ എന്ന അമ്മയുടെ പ്രഖ്യാപനം ജീവിതവ്രതമാക്കുമെന്നായിരുന്നു പ്രതിജ്ഞ.

പ്രതിജ്ഞ

ഭൂമി എന്റെ അമ്മയാകുന്നു. ശുചിത്വബോധം ഈശ്വരബോധംതന്നെയാണെന്ന അറിവിനാൽ എന്റെ ജീവിതത്തിന്റെ തുടർന്നുള്ള നാളുകൾ പരിസരവൃത്തിയുടെയും ശുചിത്വത്തിന്റെയും സാമൂഹിക അനിവാര്യത മനസ്സിലാക്കിക്കൊണ്ടുള്ളതും അതിനെ വിചാരത്തിലും പ്രവൃത്തിയിലും സാക്ഷാത്കരിക്കുന്നതും എന്നെന്നും നിലനിർത്തുന്നതും ആയിരിക്കും. ‘നിർമ്മലഭാരതം അമൃതഭാരതം’ എന്ന ജഗദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ പ്രബോധനത്തെ ഞാൻ എന്റെ ജീവിതത്തിന്റെ മാർഗ്ഗദീപമായിക്കാണുന്നു.

മഠത്തിന്റെ ഈ പുതിയ പദ്ധതിക്കു റോട്ടറി ക്ലബ്ബുകളുടെ പിന്തുണ റോട്ടറി ഡിസ്ട്രിക്ട് മുൻ ഗവർണ്ണർ വേണുഗോപാൽ സി. ഗോവിന്ദ് പ്രഖ്യാപിച്ചു.

‘ശുചിത്വം ഈശ്വരത്വമാണ്. പ്രകൃതിദത്തമായ ഒന്നിനെയും മോടിപിടിപ്പിക്കേണ്ട കാര്യമില്ല. അതിന് അറ്റകുറ്റപണികളും ആവശ്യമില്ല. കാടിനും കടലിനും മലകൾക്കും നദികൾക്കുമൊക്കെ പ്രകൃതിദത്തമായ സൗന്ദര്യമുണ്ട്. അതൊന്നും ദിവസവും തൂത്തുവാരി വൃത്തിയാക്കേണ്ട കാര്യമില്ല. മനുഷ്യനാണ് അവയൊക്കെ വൃത്തികേടാക്കുന്നത്. പക്ഷേ, മനുഷ്യൻ സൃഷ്ടിക്കുന്നതെന്തും ദിവസവും വൃത്തിയാക്കണം; അറ്റകുറ്റപണികളും ചെയ്യണം. എന്നാൽ, നമ്മുടെ പൊതുസ്ഥലങ്ങളേയും അവിടെയുള്ള മൂത്രപ്പുരകളെയും കക്കുസുകളെയും നമ്മുടെ നിരത്തുകളേയും നമ്മൾ ഏതാണ്ട് പൂർണ്ണമായും അവഗണിച്ച മട്ടിലാണ്. വൃത്തിയില്ലായ്മയുടെ പേരിൽ നമ്മുടെ രാജ്യത്തിന്നുണ്ടാക്കിയ അപമാനം കുറച്ചൊന്നുമല്ല.

കോമൺവെൽത്ത് ഗെയിംസ്സിൽ കായികതാരങ്ങൾക്ക് താമസിക്കാനൊരുക്കിയ ഇടങ്ങൾപോലും മുറുക്കിത്തുപ്പിയും ചപ്പുചവറുകളിട്ടും നമ്മൾ വൃത്തികേടാക്കുന്നു. അത് വിദേശചാനലുകളിൽ കാണിച്ച് നമ്മളെ പരിഹസിക്കുന്നു. വിദേശത്തെ പത്രമാസികളിൽ നമ്മുടെ റോഡുകളുടേയും പൊതുസ്ഥലങ്ങളുടേയും വൃത്തിയില്ലായ്മയെ വിമർശിച്ചുകൊണ്ടുള്ള ലേഖനങ്ങൾ വന്നു. ഇതൊക്കെ കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു.

ഭാരതം ആണവശക്തിയാണ്. സമ്പത്തികരംഗത്തും ശാസ്ത്രസാങ്കേതിരംഗത്തും ഭാരതം മുന്നേറുന്നു. 2025ൽ ഭാരതം ലോകത്തിലെതന്നെ മൂന്നാമത്തെ ശക്തിയാകും എന്നൊക്കെ പറയുന്നുണ്ട്. പക്ഷേ, പരിസരവൃത്തിയുടെ കാര്യത്തിൽ ഇപ്പോഴും വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടില്ല എന്നതാണു് അവസ്ഥ. ജനിച്ച നാടിന്റെ ആത്മാഭിമാനത്തെ കുത്തി മുറിവേല്പിക്കുമ്പോൾ ഹൃദയം വേദനിക്കണം, ‘ഈ അവസ്ഥ ഇല്ലാതാക്കാൻ എനിക്കെന്തു ചെയ്യാൻ കഴിയും’ എന്ന് ആത്മാർത്ഥമായി ചിന്തിക്കണം. നമ്മളാൽ കഴിയുന്ന കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കണം. പത്രം,ടി.വി. ചാനലുകളുടെ സംഭാവന ഇക്കാര്യത്തിൽ ഒരു വലിയ മാറ്റമുണ്ടാക്കും എന്നു ഞാൻ വിശ്വസിക്കുന്നു.’

കേരളത്തിൽ മുഴുവൻ ശുചീകരണത്തിന്റെ ഒരു പുതിയ അദ്ധ്യായം തുറക്കുമെന്നും ഇതിനായി സന്നദ്ധപ്രവർത്തകർക്കു സൈക്കിളും വിദ്യാർത്ഥികൾക്കു പത്തു ലക്ഷം തൂവാലകളും നല്കുമെന്നു് 57-മത് ജൻമദിനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തവേ അമ്മ പറഞ്ഞു.