ചോദ്യം: അമ്മേ, ഈശ്വരനെ ആശ്രയിച്ചിട്ടും മനുഷ്യന്‍ ദുഃഖിക്കുന്നതു് എന്തുകൊണ്ടാണു്? എന്തുകൊണ്ടു് ഈശ്വരനു് എല്ലാവരുടെയും ആഗ്രഹങ്ങള്‍ സാധിച്ചുകൊടുത്തുകൂടാ?

അമ്മ : മോനേ, ഇന്നു മിക്കവരും ഈശ്വരനെ ആശ്രയിക്കുന്നതു് ആഗ്രഹങ്ങള്‍ സാധിച്ചുകിട്ടുവാന്‍വേണ്ടി മാത്രമാണു്. അതു് ഈശ്വരനോടുള്ള സ്നേഹമല്ല, വസ്തുവിനോടുള്ള സ്നേഹമാണു്. സ്വാര്‍ത്ഥത മൂലമുള്ള ആഗ്രഹങ്ങള്‍ കാരണം ഇന്നു നമുക്കാരോടും കരുണയില്ല. അന്യരോടു കരുണയില്ലാത്ത ഹൃദയത്തില്‍ ഈശ്വരകൃപ എങ്ങനെയുണ്ടാകും? എങ്ങനെ ദുഃഖങ്ങള്‍ ഇല്ലാതാകും? ആഗ്രഹങ്ങള്‍ സാധിക്കുന്നതിനുവേണ്ടി ഈശ്വരനെ ആശ്രയിച്ചാല്‍ ദുഃഖത്തില്‍നിന്നു മോചനം നേടുവാന്‍ കഴിയില്ല. ദുഃഖങ്ങള്‍ ഒഴിയണമെങ്കില്‍ ആഗ്രഹങ്ങള്‍ ഇല്ലാതാക്കി അവിടുത്തോടു ഭക്തിയും വിശ്വാസവും വരുവാന്‍ വേണ്ടി വേണം പ്രാര്‍ത്ഥിക്കുവാന്‍.

അങ്ങനെയായാല്‍ നമ്മുടെ എല്ലാ ആവശ്യങ്ങളും അവിടുന്നു നിറവേറ്റിത്തരും. രാജകൊട്ടാരത്തിലിരിക്കുന്ന നിസ്സാരവസ്തുക്കളെയല്ല സ്നേഹിക്കേണ്ടതു്. അദ്ദേഹത്തെത്തന്നെ സ്നേഹിക്കാന്‍ നോക്കണം, രാജാവിനെ കൈയില്‍ക്കിട്ടിയാല്‍ കൊട്ടാരത്തിലെ കലവറ മുഴുവന്‍ നമുക്കു സ്വന്തമായെന്നു വരാം. ‘ജോലി തരണേ, വീടു തരണേ കുട്ടിയെത്തരണേ’ ഇങ്ങനെയൊന്നുമല്ല നാം ഈശ്വരനോടു പ്രാര്‍ത്ഥിക്കേണ്ടതു്. ‘ഈശ്വരാ, നീ എനിക്കു സ്വന്തമായി വാ’ എന്നുവേണം പ്രാര്‍ത്ഥിക്കുവാന്‍. ഈശ്വരനെ കിട്ടിക്കഴിഞ്ഞാല്‍, അവിടുത്തെ കൃപ നേടുവാന്‍ കഴിഞ്ഞാല്‍ ത്രിലോകങ്ങളും നമ്മുടെ കാല്ക്കീഴില്‍ വരും. അവയെ ഭരിക്കാനുള്ള ശക്തിയും നമുക്കു കിട്ടും. പക്ഷേ, നമ്മുടെ പ്രവൃത്തികള്‍ നന്നായിരിക്കണം.

മക്കളേ, പ്രാര്‍ത്ഥിക്കുന്നതു ഭഗവാനുവേണ്ടി മാത്രമായിരിക്കണം. എങ്കിലേ പൂര്‍ണ്ണമായ സംതൃപ്തി നേടുവാന്‍ കഴിയൂ. ശര്‍ക്കരയില്‍ എന്തുചെന്നു വീണാലും അതു മധുരമായിത്തീരുന്നു. അതു പോലെ ഈശ്വരന്‍റെ സാമീപ്യത്തില്‍ നമുക്കു കിട്ടുന്നതു് ആനന്ദം മാത്രമാണു്. റാണിയീച്ചയെ മാത്രം പിടിച്ചാല്‍ മതി മറ്റുള്ള ഈച്ചകളൊക്കെ കൂടെപ്പോരും. ഈശ്വരനെ ആശ്രയിച്ചാല്‍ ആദ്ധ്യാത്മികവും ഭൗതികവും ആയ സര്‍വ്വ നേട്ടങ്ങളുമുണ്ടാകും.
ആഗ്രഹങ്ങള്‍ സാധിക്കുവാന്‍വേണ്ടി ഈശ്വരനെ ആശ്രയിക്കുന്നവര്‍ക്കു്, അവ സഫലമായാല്‍ ഈശ്വരനിലുള്ള ഭക്തിയും വിശ്വാസവും വര്‍ദ്ധിക്കും. സാധിച്ചില്ലെങ്കിലോ, ഉള്ള വിശ്വാസംകൂടി നഷ്ടമാകും. എല്ലാവരുടെയും ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുവാന്‍ എങ്ങനെ കഴിയും? ഒരു ഡോക്ടര്‍ ആഗ്രഹിക്കുന്നതു് ‘എനിക്കു ദിവസവും ധാരാളം രോഗികളെ കിട്ടണ’മെന്നാണു്. അതിനുവേണ്ടി സദാ ഈശ്വരനോടു പ്രാര്‍ത്ഥിക്കുകയും ചെയ്യും. രോഗികളെ കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിനു് ഈശ്വരനിലുള്ള വിശ്വാസം നഷ്ടമാകില്ലേ? അതേ സമയം രോഗികളുടെ പ്രാര്‍ത്ഥന ‘ഈശ്വരാ, ഞങ്ങളെ ഇനിയും രോഗികളാക്കരുതേ, ഞങ്ങള്‍ക്കുള്ള രോഗങ്ങള്‍ തീര്‍ത്തു തരണേ’ എന്നാണു്. ഒരാള്‍ ശവം കൊണ്ടുവരുവാന്‍വേണ്ടി ഒരു വണ്ടി വാങ്ങി. ദിവസവും അയാളുടെ പ്രാര്‍ത്ഥന മുടക്കം കൂടാതെ ശവം കിട്ടണേ’ എന്നാണു്. ശവപ്പെട്ടി വില്പനക്കാരന്‍റെ പ്രാര്‍ത്ഥനയും അതുതന്നെ. അതേസമയം ജീവിച്ചിരിക്കുന്നവരുടെ പ്രാര്‍ത്ഥനയോ? ഒരിക്കലും മരിക്കല്ലേ എന്നുമാണു്. എങ്ങനെ ഇരു കൂട്ടരുടെയും ആഗ്രഹം ഒരേസമയം സാധിച്ചു കൊടുക്കുവാന്‍ കഴിയും? ഒരു വക്കീല്‍ ദിവസവും കേസു കിട്ടുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ ജനങ്ങളുടെ പ്രാര്‍ത്ഥന കേസിലൊന്നും ചെന്നു പെടല്ലേ എന്നാണു്. ഇതുപോലെ അനേകം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണു് ഈ ലോകം. എല്ലാവരുടെയും ആഗ്രഹങ്ങള്‍ ഒരുപോലെ സാധിച്ചു കിട്ടുക പ്രയാസമാണു്. വൈരുദ്ധ്യം നിറഞ്ഞ ഈ ലോകത്തില്‍ സംതൃപ്തിയോടും സമാധാനത്തോടുംകൂടി ജീവിക്കുവാന്‍ പ്രയാസമില്ല. ആദ്ധ്യാത്മികതത്ത്വങ്ങള്‍ മനസ്സിലാക്കി അതനുസരിച്ചു ജീവിച്ചാല്‍ മതി.

അഗ്രിക്കള്‍ച്ചര്‍ കോഴ്‌സ് കഴിഞ്ഞയാളിനു തെങ്ങു നട്ടു വളര്‍ത്താന്‍ പ്രയാസമില്ല. തെങ്ങിനെന്തെങ്കിലും രോഗം ബാധിച്ചാല്‍ പെട്ടെന്നറിഞ്ഞു് അതു മാറ്റാന്‍ കഴിയും. അതുപോലെ ആത്മീയ തത്ത്വങ്ങള്‍ മനസ്സിലാക്കിയിരുന്നാല്‍, അതുള്‍ക്കൊണ്ടു ജീവിതം നയിച്ചാല്‍ ഏതു പ്രതിസന്ധിയിലും തളരാതെ മുന്നോട്ടുപോകുവാന്‍ കഴിയും. ഒരു മെഷീന്‍ വാങ്ങുമ്പോള്‍ അതിന്‍റെ പ്രവര്‍ത്തനരീതി വിവരിക്കുന്ന പുസ്തകം കൂടിത്തരും. അതു പഠിച്ചിരുന്നാല്‍ ശരിയായി മെഷീന്‍ പ്രവര്‍ത്തിപ്പിക്കാം. മനസ്സിലാക്കാതെ പ്രവര്‍ത്തിപ്പിച്ചാല്‍ യന്ത്രം വേഗം ചീത്തയാകും. അതുപോലെ ഈ ലോകത്തെങ്ങനെ ജീവിക്കണമെന്നു ആത്മീയഗ്രന്ഥങ്ങളും മഹാത്മാക്കളും നമ്മെ പഠിപ്പിക്കുന്നു. അതു പിന്തുടര്‍ന്നാല്‍ ജീവിതം സഫലമാകും. ഇല്ലെങ്കില്‍ വ്യര്‍ത്ഥമാവുകയേയുള്ളൂ.