മക്കളേ, പുറംലോകത്തില്‍ ഒരിക്കലും നമുക്കു പൂര്‍ണ്ണത കണ്ടെത്താനാവില്ല. എന്നിട്ടും ഇന്നത്തെ ലോകത്തില്‍ മനുഷ്യന്‍ പൂര്‍ണ്ണതയും സന്തോഷവും സദാ പുറത്തു തേടുകയാണു്.

പല സ്ത്രീകളും അമ്മയോടു വന്നു പറയാറുണ്ടു്, ‘അമ്മാ, എനിക്കു നാല്പതു വയസ്സായി. ഇതുവരെ കല്യാണം നടന്നിട്ടില്ല. പറ്റിയ പുരുഷനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.’ ഇതുപോലെത്തന്നെ പുരുഷന്മാരും വന്നുപറയും, ‘അമ്മാ, ഇത്ര വയസ്സായിട്ടും എൻ്റെ വിവാഹം നടന്നിട്ടില്ല. എൻ്റെ സങ്കല്പത്തിലെ ഭാര്യയെത്തേടി നടക്കുകയാണു്. ഇതുവരെയും കണ്ടെത്തിയില്ല.’ അങ്ങനെ അവര്‍  നിരാശരാകുന്നു. ജീവിതം ദുഃഖപൂര്‍ണ്ണമാകുന്നു. അമ്മയ്ക്കു് ഒരു കഥ ഓര്‍മ്മവരുന്നു:

രണ്ടു സുഹൃത്തുക്കള്‍ ഏറെക്കാലത്തിനുശേഷം ഒരു ഹോട്ടലില്‍വച്ചു കണ്ടുമുട്ടി. ആദ്യത്തെയാള്‍ പറഞ്ഞു, ‘ഓ, നിന്നെക്കണ്ടെതു നന്നായി, എൻ്റെ കല്യാണം നിശ്ചയിച്ചു, നീ തീര്‍ച്ചയായും വരണം.

‘ഓ വരാമല്ലോ’ സുഹൃത്തു് സമ്മതിച്ചു.

‘ആട്ടെ, നിൻ്റെ കല്യാണം ഇതേവരെ നടന്നിട്ടില്ലല്ലോ. എന്താ കാരണം? കല്യാണമൊന്നും വേണ്ടെന്നു വച്ചിട്ടാണോ?’

‘അല്ല, അല്ല, കല്യാണം കഴിക്കാന്‍ എനിക്കു നല്ല താത്പര്യമുണ്ടു്. പക്ഷേ, എല്ലാം തികഞ്ഞ ഒരു സ്ത്രീയെത്തേടി നടക്കുകയായിരുന്നു.

സ്‌പെയിനില്‍വച്ചു് ഒരുത്തിയെ കണ്ടു. അവള്‍ സുന്ദരിയും ബുദ്ധിമതിയും ആയിരുന്നു. ആദ്ധ്യാത്മികകാര്യങ്ങളില്‍ താത്പര്യവുമുണ്ടു്. പക്ഷേ ,ലോകകാര്യങ്ങളില്‍ ഒരു പിടിപ്പില്ല. അങ്ങനെ അതു വേണ്ടെന്നു വച്ചു. പിന്നീടു്, കൊറിയയില്‍വച്ചു മറ്റൊരു സ്ത്രീയെ കണ്ടുമുട്ടി. അവള്‍ സുന്ദരിയും ബുദ്ധിമതിയും ആയിരുന്നു എന്നു മാത്രമല്ല, ആദ്ധ്യാത്മികജ്ഞാനവും ലോകപരിചയവും നല്ല പോലെ ഉണ്ടായിരുന്നു. പക്ഷേ, അടുത്തിടപഴകാന്‍ വലിയ വൈഷമ്യം തോന്നി.

അങ്ങനെ എൻ്റെ അന്വേഷണം വീണ്ടും തുടര്‍ന്നു. ഒടുവില്‍ മറ്റൊരു രാജ്യത്തുവച്ചു് അവളെ കണ്ടെത്തി എൻ്റെ സങ്കല്പത്തിലെ ഭാര്യ, എല്ലാം തികഞ്ഞവള്‍. എന്തുകൊണ്ടും പൂര്‍ണ്ണ. ഞങ്ങള്‍ തമ്മില്‍ ഇടപഴകാനും പ്രയാസം തോന്നിയില്ല.

‘എന്നിട്ടു്, അവളെ വിവാഹം കഴിച്ചില്ലേ?’ സുഹൃത്തു് ആകാംക്ഷയോടെ ചോദിച്ചു.

‘ഇല്ല’ വിഷാദത്തോടെ രണ്ടാമന്‍ പറഞ്ഞു.

‘അതെന്തു പറ്റി?’

‘അതോ?…..അതു്…….അവളും എല്ലാം തികഞ്ഞ ഒരു പുരുഷനെ തേടി നടക്കുകയായിരുന്നു.