സതീഷ് ഇടമണ്ണേല്‍

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞാന്‍ എൻ്റെ ശ്വാസംമുട്ടലിനോടൊപ്പം വളര്‍ന്നുകൊണ്ടിരുന്നു. പലപ്പോഴും ദീനം സ്വാതന്ത്ര്യത്തെപ്പോലും നശിപ്പിക്കുന്ന ഒരു ബന്ധനമായിരുന്നു എനിക്കു്. മനസ്സിലെ ഇച്ഛയ്‌ക്കൊത്തു കുട്ടികളോടൊത്തു കൂടി കളിക്കുവാനോ കായല്‍പ്പരപ്പില്‍ നീന്തിത്തുടിക്കുവാനോ ഇഷ്ടമുള്ള ആഹാരങ്ങളെല്ലാം കഴിക്കാനോപോലും കഴിയാത്തവിധം അതെൻ്റെ ചെറുപ്പകാലത്തു് എന്നെ വരിഞ്ഞുകെട്ടിയിട്ടു. പരിസ്ഥിതിയിലെ ഏതുമാറ്റവും ശ്വാസംമുട്ടലിനു കാരണമാവും. ശ്വാസതടസ്സമുള്ളപ്പോള്‍ ആശ്വാസത്തിനായി കഴിക്കുന്ന മരുന്നുകള്‍ അല്പശാന്തിക്കുള്ള ഉപാധികള്‍ മാത്രം ആയിരുന്നു.

വളരുംതോറും ഞാന്‍ വല്ലാത്ത ഒരു മാനസിക അവസ്ഥയില്‍ ആയി… ശ്വാസം മുട്ടലില്‍ നിന്നുള്ള മുക്തി മാത്രമായിരുന്നു എനിക്കു് അന്നുണ്ടായിരുന്ന ചിന്ത. മരുന്നുകള്‍ മാറിമാറി കഴിച്ചു. ചികിത്സകള്‍ മാറി… ദീനം ജന്മനാ ഉള്ളതായതുകൊണ്ടു പൂര്‍ണ്ണമായി ഭേദപ്പെടുകയില്ല എന്നതായിരുന്നു അറിവു്. നിഴലുപോലെ അസ്വാതന്ത്ര്യം എൻ്റെ പിന്നാലെയുണ്ടെന്ന അറിവു്. ശരിക്കും രോഗത്തില്‍നിന്നുള്ള ആശ്വാസം ഞാനാശിച്ചതു് ആ നാളുകളിലായിരുന്നു.

രോഗം മാറുവാനുള്ള ഇച്ഛയെന്നില്‍ കൂടിവന്നപ്പോള്‍ ഞാനോര്‍ത്തതു് അമ്മയെക്കുറിച്ചായിരുന്നു. ദീനം ഭേദപ്പെടാന്‍ അമ്മ എന്നെക്കാള്‍ ആശിച്ചിരുന്നു എന്നതു് എൻ്റെ ഓര്‍മ്മയില്‍ തെളിഞ്ഞു നിന്നിരുന്നു. അങ്ങനെയാണു് ഒരുനാള്‍ ഞാന്‍ അമ്മയോടു് ഇക്കാര്യം പറഞ്ഞതു്. എനിക്കു് രോഗത്തില്‍നിന്നുള്ള മുക്തി വേണം. മറ്റെന്തിലും വലുതു് ആരോഗ്യമുള്ള അവസ്ഥയാണു്… അമ്മയെന്നെ അരികിലേക്കണച്ചു. സമാശ്വസിപ്പിക്കുവാനായി ചിരിച്ചു… എന്നോടു രോഗം മാറുമെന്നു പറഞ്ഞു.

കൂടപ്പിറപ്പിൻ്റെ ശബ്ദമായിരുന്നില്ല അതു്. എൻ്റെ ആശ്വാസമിച്ഛിക്കുന്ന അമ്മയുടെ വാക്കുകളെ അന്നാദ്യമായി ഹൃദയംകൊണ്ടു് ഏറ്റുവാങ്ങുകയായിരുന്നു ഞാനപ്പോള്‍… അമ്മയ്ക്കല്ലാതെ അങ്ങനെ ഒരാളെ ആശ്വസിപ്പിക്കാനാവില്ല… മക്കള്‍ക്കല്ലാതെ ആ വാക്കുകള്‍ ആശ്വാസമരുളുകയും ചെയ്യുകയില്ല… അദ്ഭുതമാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. എന്നെ നിഴലു പോലെ പിന്‍തുടര്‍ന്നിരുന്ന ആ ദീനം പിന്നീടു് ഈ നാളുവരെയും വന്നിട്ടില്ല. വിശ്വാസത്തിൻ്റെയും, ആധികളില്‍നിന്നു മനുഷ്യനു് ആശ്വാസമരുളുവാനുള്ള ഇച്ഛയുടെയും പ്രതിക്രിയ എന്നെ വിസ്മയിപ്പിച്ചിരുന്നു. പക്ഷേ, അതു് എന്നെ സംബന്ധിച്ചു യുക്തിക്കു നിരക്കാത്തതായിരുന്നില്ല. ആത്യന്തികമായ ആശ്വാസം വിശ്വാസത്തിൻ്റെയും ഇച്ഛയുടെയും വരദാനമാണെന്നു് എനിക്കുറപ്പുണ്ടായിരുന്നു…

ഈ സന്ദര്‍ഭത്തില്‍ മറ്റൊരനുഭവം കൂടി പങ്കുവയ്ക്കുന്നതു നന്നായിരിക്കുമെന്നു തോന്നുന്നു. അന്നു ഞാന്‍ ആശ്രമാന്തേവാസിയാണു്. പരിമിതമായ സൗകര്യങ്ങളേയുള്ളൂ അന്നത്തെ ആശ്രമത്തിനു്. സുഗുണച്ഛന്‍ (അമ്മയുടെ അച്ഛന്‍) തൻ്റെ പാര്‍പ്പിടവും അതു നിന്നിരുന്ന 14 സെന്റു വരുന്ന പുരയിടവും ആശ്രമത്തിനായി നല്കിയ ശേഷം ബ്രഹ്‌മചാരികളെല്ലാം ഒരുമിച്ചു താമസിക്കുന്ന കാലം. പഠിപ്പു കഴിഞ്ഞു വന്ന ഞാനും അവരോടൊപ്പം കൂടി. അറിവിനപ്പുറമുള്ള അഖിലവും അറിയണമെന്ന ഇച്ഛയായിരുന്നു ഉള്ളില്‍. അമ്മയുടെ ഓരോ വാക്കുകളും സാധകൻ്റെ ആത്മവിശ്വാസത്തെ പതിന്മടങ്ങു വര്‍ദ്ധിപ്പിക്കും വിധമായിരുന്നു.

അനന്യമായ ഒരു തരം പ്രചോദനം അമ്മയില്‍നിന്നും ഞങ്ങളന്നു് അനുഭവിച്ചിരുന്നു. പക്ഷേ, അമ്മ ആശ്രമത്തിലെ ചിട്ടകളുടെ കാര്യത്തില്‍ കര്‍ക്കശയായിരുന്നു. ആശ്രമത്തിലെ പതിവുകളും ചിട്ടകളും തെറ്റാന്‍ പാടില്ല. അന്തേവാസി ആയിരുന്നുവെങ്കിലും എൻ്റെ ഉള്ളില്‍ വേറിട്ട ഒരു ചിന്ത അഹംബോധമായി നിലനിന്നിരുന്നു. സത്യത്തില്‍ അക്കാര്യം എനിക്കുതന്നെ സ്വയമത്ര ബോധ്യപ്പെട്ടിരുന്നില്ല എന്നതു മറ്റൊരു വാസ്തവം. സത്യാന്വേഷകൻ്റെ ചിട്ടകള്‍ പാലിക്കുന്നതില്‍ ഞാന്‍ വീഴ്ച വരുത്തിയിരുന്നില്ല എന്ന ബോധ്യത്തിനപ്പുറം ഞാന്‍ അമ്മയുടെ കൂടപ്പിറപ്പാണെന്ന ഒരു അഭിമാനബോധവുമുണ്ടു്.

അങ്ങനെയിരിക്കെയാണു് ഒരു സംഭവം നടന്നതു്. ആശ്രമത്തിലെ താമസസൗകര്യത്തിനും അതോടനുബന്ധിച്ച ചിട്ട ക്രമങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചിരുന്നതു്, അമ്മ നീലുമോന്‍ (സ്വാമി പരമാത്മാനന്ദ പുരി) എന്നു വിളിച്ചിരുന്ന വിദേശശിഷ്യനായിരുന്നു. അദ്ദേഹമാകട്ടെ, ചിട്ടകള്‍ നടപ്പാക്കുന്നതില്‍ കടുകിട വ്യതിചലിക്കാത്തയാളായിരുന്നു. ബ്രഹ്‌മചാരികള്‍ താമസിക്കുന്ന ഓരോ ചെറുകുടിലിലും അദ്ദേഹത്തിൻ്റെ ശ്രദ്ധയെത്തും. പലപ്പോഴും നിയമപാലകൻ്റെ ധാര്‍ഷ്ട്യത്തോടെ ഇടപെടുകയും ചെയ്യും.

അന്നു കുടിലില്‍ ഉറങ്ങാനായി അനുവദിച്ചിരുന്ന പായകള്‍ എടുത്തപ്പോള്‍ ഒരെണ്ണം കൂടുതലെടുക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. നിലത്തു രണ്ടു പായകള്‍ ഒന്നിനു മീതെ ഒന്നായി വിരിച്ചാല്‍ തണുപ്പില്‍നിന്നു രക്ഷ നേടാം; അങ്ങനെ കിടക്കുകയും ചെയ്തു. പക്ഷേ, ആ നേരം നീലുമോന്‍ കുടിലിലെത്തി, ഞാന്‍ ചെയ്ത കടുംകൈ കണ്ടെത്തി. ഒരാളിനു് ഒരു പായ മാത്രമേ അനുവദിക്കൂ എന്നദ്ദേഹം പറഞ്ഞു. എന്തോ, എനിക്കദ്ദേഹത്തിൻ്റെ ധാര്‍ഷ്ട്യം അത്രയ്ക്കും പിടിച്ചില്ല. ഒരു പായയ്ക്കുകൂടിയുള്ള പരിഗണന എനിക്കില്ലേ എന്നാണു് അപ്പോള്‍ മനസ്സില്‍ വന്നതു്. മാത്രവുമല്ല, ഭാരതംപോലെ ഒരു സ്വതന്ത്രരാഷ്ട്രത്തില്‍ ഒരു പൗരനു രണ്ടുപായ വിരിച്ചുറങ്ങാനാവില്ലെന്നു് സായ്പ് പറഞ്ഞാല്‍ അതു് അംഗീകരിച്ചു കൊടുത്തിരുന്ന കാലം കഴിഞ്ഞുപോയെന്നും ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു.

അദ്ദേഹം കുടിലില്‍ നിന്നിറങ്ങിപ്പോയി. എനിക്കു കാര്യം മനസ്സിലായി. അമ്മയോടു പരാതി അറിയിക്കാനാണു പോക്കു്. അമ്മയന്വേഷിച്ചാല്‍ പറയേണ്ടുന്ന കാര്യങ്ങള്‍ ഞാനും മനസ്സില്‍ കരുതിവച്ചു. പ്രതീക്ഷിച്ചതുപോലെ തന്നെയാണു കാര്യങ്ങള്‍ നീങ്ങിയതു്. പക്ഷേ, പരിണതി മാത്രം അപ്രതീക്ഷിതമായിരുന്നു. അമ്മ കാര്യമന്വേഷിച്ചപ്പോള്‍ ഞാന്‍ വിനയപുരസ്സരം മറുപടി പറഞ്ഞു. നീലുമോൻ്റെ സമീപനം ശരിയല്ലെന്നും ഞാന്‍ പരാതിയുന്നയിച്ചു. അമ്മയുടെ നിയമങ്ങള്‍ അതേ പടി പാലിക്കുമെന്നും അതിനു് അയാള്‍ ധാര്‍ഷ്ട്യം കലര്‍ന്ന ആജ്ഞ നല്‌കേണ്ടതില്ലല്ലോയെന്നും ഞാന്‍ പറഞ്ഞു.

പക്ഷേ, അമ്മയുടെ മറുപടി കര്‍ക്കശമായിരുന്നു. അമ്മ പറഞ്ഞു, അന്തേവാസിയായി കഴിയണമെങ്കില്‍ ആശ്രമത്തിലെ മനുഷ്യരല്ല ഒരു ചെറു പ്രാണിപോലും പറയുന്നതു കേള്‍ക്കാനുള്ള മനസ്സുവേണമെന്നു്. എനിക്കു മനസ്സു് വേദനിച്ചു. ഞാന്‍ ആശ്രമം വിട്ടിറങ്ങിപ്പോന്നു. തൊഴില്‍ ചെയ്തു ജീവിക്കുവാനാണു ഞാനപ്പോള്‍ തീരുമാനിച്ചതു്. മറ്റൊരു സുഹൃത്തിനോടൊത്തു താമസിച്ചു് ഒരു തൊഴില്‍ ശരിപ്പെടുത്തുകയും ചെയ്തു. പക്ഷേ, നാളുകള്‍ കഴിഞ്ഞപ്പോള്‍ എൻ്റെ ധാരണകള്‍ മാറി മറിഞ്ഞു. അമ്മ എന്തു പറയണമെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചതു് എന്നു ഞാന്‍ ചിന്തിച്ചുനോക്കി. എൻ്റെയുള്ളിലെ അഹങ്കാരത്തിൻ്റെ ആഴം ഞാനപ്പോഴാണു മനസ്സിലാക്കിയതു്.

അമ്മയെന്ന മഹാഗുരുവില്‍നിന്നു് അങ്ങനെയൊരു സന്ദര്‍ഭത്തില്‍ മറ്റെന്താണു പ്രതീക്ഷിക്കാനാവുക..? എനിക്കു വല്ലാത്ത ദുഃഖം തോന്നി. ഞാന്‍ അമ്മയ്ക്കരികിലേക്കു തിരികെ എത്തി. ആ പാദം നമസ്‌കരിച്ചു സംഭവിച്ചു പോയ പിഴവു മനസ്സിലായെന്നു പറഞ്ഞു. അമ്മയുടെ മുഖത്തു പഴയ കാര്‍ക്കശ്യം തെല്ലുമുണ്ടായിരുന്നില്ല. അമ്മ ചിരിയോടെ അരികിലണച്ചു. എന്നിട്ടു മനസ്സിനെ നിയന്ത്രിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചു പറഞ്ഞു തന്നു. മഹാഗുരുവിൻ്റെ പാഠശാല ജീവിതം തന്നെയാണു്.

മനസ്സിൻ്റെ ഭിഷഗ്വരനായ അമ്മ പിന്നീടെനിക്കു ബോധ്യമാക്കിത്തന്നതു ശരീരത്തിൻ്റെയും മനസ്സിൻ്റെയും നിസ്സാരതയാണു്. കേരളത്തെ നടുക്കിയ സുനാമി ബാധയുടെ നേരം. ഞാന്‍ കടല്‍ത്തിരകള്‍ നാശംവിതച്ച ആലപ്പാട്ടെ തീര പ്രദേശത്തു തന്നെയുണ്ടായിരുന്നു. ഉറ്റവരും അടുപ്പമുള്ളവരുമായ ധാരാളം പേര്‍ ഒരു നിമിഷത്തില്‍ ഇല്ലാതെ വരുന്നതിൻ്റെ ഞെട്ടലാണു ഞാനന്നനുഭവിച്ചതു്. അമ്മയുടെ നേതൃത്വത്തിലെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഉടന്‍ തന്നെ പങ്കാളിയായി. മരണമടഞ്ഞ ഉറ്റവരെ ഓര്‍ത്തുകരയുന്ന മക്കളെ മടിയില്‍ക്കിടത്തി സാന്ത്വനിപ്പിക്കുകയും ശേഷിച്ച ജീവിതങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്തുകയുമായിരുന്നു അമ്മ ചെയ്തുകൊണ്ടിരുന്നതു്. അമ്മ മക്കള്‍ക്കഭയമാകുന്നതിൻ്റെ നേര്‍ക്കാഴ്ചകള്‍ ഹൃദയാനുഭവങ്ങളായി എൻ്റെ ഉള്ളില്‍ തറഞ്ഞു… അതോടൊപ്പംതന്നെ എൻ്റെയുള്ളില്‍ ഒരു പരിണാമം സംഭവിക്കുകയായിരുന്നു.

ആ കാലത്തു് എനിക്കുള്ള മറ്റൊരു ദീനംകൂടി കണ്ടുപിടിക്കപ്പെട്ടിരുന്നു. ഹൃദയ സംബന്ധിയായ അസുഖമായിരുന്നു അതു്. ദീനകാരണം ജന്മനാ ഉള്ളതാണെന്നും അതുകൊണ്ടു് ഇനിമേല്‍ ആപത്തു വരാതിരിക്കാനായി ചില മരുന്നുകള്‍ നിത്യേന കഴിക്കണമെന്നുമായിരുന്നു വൈദ്യനിര്‍ദ്ദേശം. അതനുസരിച്ചു ഞാന്‍ പ്രതിദിനം ഏഴോളം ഗുളികകള്‍തന്നെ കഴിക്കുന്നുണ്ടായിരുന്നു. സുനാമി ബാധയുടെ കെടുതികളില്‍നിന്നു് അമ്മ മക്കളെ കൈപിടിച്ചു കരേറ്റുന്നതു കണ്ടപ്പോള്‍ ഞാനൊരു തീരുമാനം എടുത്തു. ഇത്രയേറെ നശ്വരമായ ജീവിതം നിലനിര്‍ത്തുവാനായി മരുന്നു കഴിക്കുന്നതെന്തിനെന്നാണു ഞാന്‍ ചിന്തിച്ചതു്. നിത്യശക്തിയുടെ രക്ഷ എൻ്റെ വിധിയാണെങ്കില്‍ അതു മതിയെന്നു ഞാന്‍ നിനച്ചു.

ഒപ്പം കൊണ്ടുനടക്കാറുണ്ടായിരുന്ന മരുന്നുകള്‍ നിറച്ച ചെപ്പു ഞാന്‍ ആ നേരംതന്നെ ഉപേക്ഷിച്ചുകളഞ്ഞു. അമ്മയിലുള്ള മനസ്സു് മതിയാകും അതിനപ്പുറമൊന്നും വേണ്ടെന്നു ഞാനുള്ളില്‍ നിനച്ചിരുന്നു. ഇപ്പോള്‍ എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ആ സംഭവം കഴിഞ്ഞിട്ടു മരുന്നിൻ്റെ കാര്യം ഞാനിപ്പോള്‍ ഓര്‍മ്മിക്കാറുപോലും ഇല്ല. അസുഖം എന്നെ പിന്നീടു് അലട്ടിയിട്ടുമില്ല. ആദിയില്‍ ശരീരത്തിൻ്റെ ഭിഷഗ്വരനായിരുന്ന അമ്മ എന്നില്‍ ആ നേരം മനസ്സിൻ്റെ ഭിഷഗ്വരനായി മാറുകയായിരുന്നു. രോഗത്തിൻ്റെ അനുഭവങ്ങളില്‍നിന്നും വീണ്ടെടുത്ത അതേ വിശ്വാസം എൻ്റെ മനസ്സില്‍നിന്നും രോഗമെന്ന ആശയത്തെത്തന്നെ നീക്കം ചെയ്യുകയായിരുന്നു…. മനസ്സിൻ്റെ ആധികളില്‍നിന്നും ഉള്‍ഭയങ്ങളില്‍നിന്നുമുള്ള പുറത്തു വരലായിരുന്നു അതെനിക്കു്.

ഇവിടെയാണു് ഏറ്റവും പ്രധാനമായ ഒരു വസ്തുത സൂചിപ്പിക്കുവാനുള്ളതു്. ഞാന്‍ എങ്ങനെയാണു് ഈ സ്ഥിതിയില്‍തന്നെയായി തീര്‍ന്നതു് എന്നതാണതു്. ഒരു പക്ഷേ, ശ്വാസം മുട്ടലിനാല്‍ വലഞ്ഞിരുന്ന ഒരു ചെറുകുട്ടിയെ കൈകളിലെടുത്തു് ആശുപത്രിയിലെത്തിച്ചതു മുതല്‍, അവന്‍ രോഗങ്ങളെയും മരുന്നിനെയും സംബന്ധിച്ച ആധികള്‍ വെടിഞ്ഞവനായിത്തീരുംവരെയുള്ള ജീവിതാനുഭവങ്ങളുടെ പരിണതിയാണതു്. വിശ്വാസലബ്ധമായ ധൈര്യത്തിൻ്റെയും അതുവഴി യഥാര്‍ത്ഥ ജ്ഞാനത്തെ സംബന്ധിച്ച അറിവിൻ്റെയും പാതയിലേക്കു് എൻ്റെ ജീവിതത്തെ നയിച്ചതു് അമ്മയെന്ന മഹാശക്തിയും അവിടുന്നേകിയ അനുഭവങ്ങളുമാണു്. ഇവിടെ അമ്മയെന്ന അനുഭവസത്യം ശരീരത്തിൻ്റെയും മനസ്സിൻ്റെയും ഭിഷഗ്വരന്‍ എന്നതിലുപരി ആത്മാവിൻ്റെ ഭിഷഗ്വരനായി മാറുകയാണു്.

ചെറുപ്പകാലത്തു് ആശ്രമത്തിൻ്റെതായി പന്തളത്തു കുരമ്പാലയിലുള്ള ക്ഷേത്രത്തില്‍ ഞാന്‍ ചിലനാളുകള്‍ പൂജാരിയായി കഴിഞ്ഞിരുന്നു. ഭക്തിയുടെ ആകാശ വിശാലത മനസ്സറിഞ്ഞ ആ നാളുകളില്‍ എനിക്കു വേദനാജനകമായ ഒരനുഭവമുണ്ടായി. സ്ഥലവാസിയായ ഒരാള്‍ ക്ഷേത്രത്തെ നശിപ്പിക്കാന്‍ ശ്രമിച്ചതായിരുന്നു അതു്. അന്നത്തെ എൻ്റെ ഭക്ത മനസ്സില്‍ തൻ്റെതന്നെ ഒരു പിശകായാണു് അതു ഞാന്‍ മനസ്സിലാക്കിയതു്. ഞാന്‍ ചെയ്തിരുന്ന പൂജാകര്‍മ്മങ്ങളിലെ ദോഷമാവണം ക്ഷേത്രത്തിനു് അങ്ങനെയൊരു വിധിയുണ്ടാകാന്‍ കാരണമെന്നു് എൻ്റെ മനസ്സു് വേദനിച്ചു. അന്നു രാത്രി ഞാനുറങ്ങിയതേയില്ല. പിറ്റേന്നു പുലര്‍കാലത്തു തന്നെ അമ്മ ആശ്രമത്തില്‍നിന്നു സ്വാമി അമൃതാത്മാനന്ദപുരിയെ കുരമ്പാല അമ്പലത്തിലേക്കയച്ചു. അവിടെ എനിക്കു് എന്തോ വിഷമമുണ്ടെന്നും അമ്മ അദ്ദേഹത്തോടു പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ആ സംഭവവും എന്നില്‍ അദ്ഭുതമുളവാക്കിയില്ല. അകലെയായിരിക്കുമ്പോഴും അമ്മയോടു നിരന്തരം സംവദിക്കുവാന്‍ സാധിക്കുമെന്നു് എനിക്കു വിശ്വാസമുണ്ടായിരുന്നു.

ചുവടുകള്‍ പതറുമ്പോഴൊക്കെയും ആ കാരുണ്യം എന്നെ കൈ പിടിച്ചു നടത്തിയിട്ടുണ്ടു്. വേദാന്ത പഠനത്തിൻ്റെ കാര്‍ക്കശ്യത്തിലും ഹിമാലയജീവിതത്തിലെ ത്യാഗ സന്നദ്ധതയിലും എൻ്റെ മനസ്സു് അഹംഭാവത്തിൻ്റെ നിഴലാര്‍ന്ന നാളുകളും ഓര്‍മ്മിച്ചുപോകുന്നു. ഹൃദയത്തില്‍നിന്നും ഈശ്വരനെ വിളിക്കാനുള്ള നൈസര്‍ഗ്ഗിക ശേഷിയെ അമ്മയെപ്പോഴും എനിക്കു ചൂണ്ടിക്കാട്ടിത്തന്നു. തത്ത്വത്തിലെ ഭക്തിയുടെ പൊരുളും അവിടുന്നുതന്നെ അനുഭവങ്ങളിലൂടെ പഠിപ്പിക്കുകയായിരുന്നു. അമ്മയുടെ ജീവിതത്തിലെ ഓരോ നിമിഷവും മഹദ്‌സന്ദേശങ്ങള്‍ തന്നെയാകുന്നു. വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുക്കളുമല്ല, അമ്മയെന്ന ജീവിക്കുന്ന മാതൃകയിലാണു ജീവല്‍ഭാഷയിലെ അറിവു ലഭിക്കുക. നേര്‍ക്കാഴ്ചയായി, അനുഭവമായി, തത്ത്വങ്ങള്‍ ജീവിക്കുന്ന മാതൃകയായി മുന്നിലുള്ളപ്പോള്‍ മറ്റെവിടെയാണലയാനുള്ളതെന്നു ഞാന്‍ സ്വയം ചോദിച്ചുപോകുന്നു.

ഞങ്ങള്‍ പറയ കടവുകാര്‍ ഇന്നും ചെറിയ മനുഷ്യരാണു്. ജലരാശിയാല്‍ വലയം ചെയ്യപ്പെട്ട ചെറിയ കരകളില്‍നിന്നും ഇന്നു ഞങ്ങള്‍ക്കു ചക്രവാളത്തിൻ്റെ വിശാലതയ്ക്കപ്പുറമുള്ള ലോകം കാണുവാനാവുന്നുണ്ടു്. ലോകത്തിനു സ്നേഹമേകുന്ന വിശ്വമാതാവിൻ്റെ മണ്ണായി ഞങ്ങളീ കരയെ ഹൃദയത്തിലേറ്റുന്നു… അമ്മയോടൊത്തുള്ള കഴിഞ്ഞുപോയ അറുപതു വര്‍ഷങ്ങള്‍…! ഞങ്ങളിന്നു കാറ്റിൻ്റെയും ആകാശമേഘങ്ങളുടെയും സഞ്ചാരനിയോഗങ്ങളുടെ പൊരുളറിയുന്നു…