സി ഇ കറുപ്പൻ

പാപിയാമെന്നെത്തൊട്ട്
ശാന്തനാക്കിയ തൃക്കൈ –
പ്പുണ്യത്തെ, യെമ്മട്ടമ്മേ
വാഴ്ത്തുവാനിവനാവും ?
“ദുഃഖത്തെയോർത്തെൻ കുഞ്ഞേ
കേണിടാതൊരുനാളും”
ദുഖിതനെനിക്കമ്മ
ശാന്തിതൻ മന്ത്രം നല്കി.
ഭാരത കുരുക്ഷേത്ര
സംഗര ഭൂവിൽ പാർത്ഥ –
സാരഥി, കിരീടിക്കു
നല്കിയ സന്ദേശം താൻ.
“എന്നിലെ ഞാനും, പിന്നെ
നിന്നിലെ നീയും സമം
ഒന്നാണ് നമ്മൾ നൂനം
ഖിന്നത കളഞ്ഞീടൂ”
അമൃതാനന്ദം തൂകി
യെന്നമ്മ പറഞ്ഞതാ-
മഴകാർന്നതാം വാക്യം
ജീവനൗഷധമായി.
ഭാവസാഗരം കട
ന്നെത്തുവാൻ തുണയേകൂ
ഭാവതരിണീ ദേവീ
കൈവല്യ പ്രദായിനി.
നവമാം പ്രഭാതത്തിൻ
സ്വർണ്ണതാരകം പോലെ
നീ നയിക്കുക ദേവി
എൻ്റെ ജീവിതപാത.