ചോദ്യം : ആദ്ധ്യാത്മികഗുരുക്കന്മാര്‍ പലപ്പോഴും ഹൃദയത്തിനു ബുദ്ധിയെക്കാള്‍ പ്രാധാന്യം നല്കുന്നതു കാണാം. പക്ഷേ, ബുദ്ധിയല്ലേ പ്രധാനം? ബുദ്ധിയില്ലാതെ എങ്ങനെ കാര്യങ്ങള്‍ സാധിക്കും?

അമ്മ: മോനേ, ബുദ്ധി ആവശ്യമാണു്. ബുദ്ധി വേണ്ട എന്നു് അമ്മ ഒരിക്കലും പറയില്ല. പക്ഷേ, നല്ലതു ചെയ്യേണ്ട സമയങ്ങളില്‍ പലപ്പോഴും ശരിയായ ബുദ്ധി നമ്മില്‍ പ്രവര്‍ത്തിക്കാറില്ല. സ്വാര്‍ത്ഥതയാണു മുന്നില്‍ നില്ക്കുന്നതു്. വിവേകബുദ്ധി വരാറില്ല.

ബുദ്ധിയും ഹൃദയവും വാസ്തവത്തില്‍ രണ്ടല്ല. വിവേകബുദ്ധിയുണ്ടെങ്കില്‍ വിശാലത താനേ വരും. വിശാലതയില്‍നിന്നു നിഷ്കളങ്കതയും വിട്ടുവീഴ്ചയും വിനയവും പരസ്പരസഹകരണവും ഉണ്ടാകും. ആ വിശാലതയുടെ വാക്കുതന്നെയാണു ഹൃദയം എന്നതു്. ജീവിതത്തില്‍ ‘ഹൃദയം’ എന്ന വാക്കു കേള്‍ക്കുമ്പോള്‍ത്തന്നെ നമുക്കു് ഒരു കുളിര്‍മ്മ അനുഭവപ്പെടുന്നു. എന്നാലിന്നു മിക്കവരിലും ബുദ്ധി മാത്രമേ കാണുന്നുള്ളൂ. വിവേകബുദ്ധി കാണാനില്ല. നമ്മിലുള്ളതു ശരിയായ ബുദ്ധിയല്ല, അഹങ്കാരബുദ്ധിയാണു്. ജീവിതത്തിലെ എല്ലാ ദുഃഖങ്ങള്‍ക്കും കാരണമാകുന്നതു് ഈ അഹങ്കാരബുദ്ധിയാണു്. അഹങ്കാരബുദ്ധി വളരുമ്പോള്‍ വിശാലതയും വിട്ടുവീഴ്ചയും നമ്മളല്‍നിന്നു് അപ്രത്യക്ഷമാകുന്നു. ആദ്ധ്യാത്മികത്തിലായാലും ഭൗതികത്തിലായാലും ഈ വിശാലതയും വിട്ടുവീഴ്ചയും ഇല്ലാതെ പറ്റില്ല.

അമ്മ ഒന്നു ചോദിക്കട്ടെ, മോന്‍ വീട്ടില്‍ ഒരു നിയമം വയ്ക്കുകയാണു്. എൻ്റെ ഭാര്യ ഇന്ന രീതയില്‍ ജീവിക്കണം, ഇന്ന രീതിയില്‍ വേണം സംസാരിക്കുവാന്‍, ഇന്ന രീതിയില്‍ വേണം പെരുമാറുവാന്‍. കാരണം അവളെൻ്റെ ഭാര്യയാണു്. ഈ ചിട്ടകളനുസരിച്ചു ഭാര്യ ജീവിക്കണം എന്നുവച്ചാല്‍ വീട്ടില്‍ ശാന്തിയുണ്ടാകുമോ? ഇല്ല. മോന്‍ ഓഫീസില്‍നിന്നും നേരെ വീട്ടില്‍ വന്നു. ഭാര്യയോടും കുട്ടികളോടും ഒരു വാക്കുമുരിയാടുന്നില്ല. ഓഫീസറുടെ ഭാവത്തില്‍തന്നെ മുറിയില്‍ ചെന്നിരുന്നു് ഓഫീസുകാര്യങ്ങള്‍ നോക്കുകയാണെങ്കില്‍ വീട്ടിലുള്ളവര്‍ക്കു് അതിഷ്ടമാകുമോ? ഇതെൻ്റെ രീതിയാണെന്നു പറഞ്ഞാല്‍ അവര്‍ക്കുള്‍ക്കൊള്ളുവാന്‍ സാധിക്കുമോ? വീട്ടില്‍ ശാന്തിയുണ്ടാകുമോ? അതേ സമയം വീട്ടിലെത്തി ഭാര്യയോടു കുശലങ്ങള്‍ ചോദിച്ചു്, കുട്ടികളൊടൊത്തു് അല്പസമയം ചെലവഴിച്ചു്, ഇങ്ങനെയൊക്കെയാകുമ്പോള്‍ ഈ ഒരു വിട്ടുവീഴ്ചയ്ക്കു തയ്യാറാകുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമാകും. കുടുംബത്തില്‍ ശാന്തി നിറയും. കുറ്റങ്ങളും കുറവുകളും പരസ്പരം ക്ഷമിച്ചും സഹിച്ചും നീങ്ങിയാല്‍ വീട്ടില്‍ ശാന്തിയും സന്തോഷവും കളിയാടും. ഭാര്യയോടു സ്നേഹമുള്ളതുകൊണ്ടാണു നമ്മള്‍ അവരുടെ കുറവുകള്‍ സാരമാക്കാത്തതു്. അവര്‍ അഥവാ തെറ്റു ചെയ്താലും പിന്നെയും നമ്മള്‍ സ്നേഹിക്കും. അവിടെ ഹൃദയത്തിനല്ലേ പ്രാധാന്യം കൊടുക്കുന്നതു്? ഭാര്യയുമായി ഒരു ഹൃദയൈക്യം ഉള്ളതുകൊണ്ടല്ലേ ദിവസങ്ങള്‍ കഴിച്ചുകൂട്ടാന്‍ കഴിയുന്നതു്? ഈ ഒരു ഭാവത്തിനാണു് അമ്മ ഹൃദയം എന്നുപറയുന്നതു്. നമുക്കു ജനിക്കുന്ന കുഞ്ഞിനോടു് എങ്ങനെ പെരുമാറണമെന്നു് ഒരു നിയമാവലി വച്ചാല്‍ അതു പ്രായോഗികമാകുമോ? നമ്മുടെ ഇഷ്ടത്തിനു കുഞ്ഞു നില്ക്കുമോ? അവനു നിര്‍ബ്ബന്ധബുദ്ധിയില്ലേ? കുഞ്ഞിനോടുള്ള വാത്സല്യം കാരണം അവൻ്റെ നിര്‍ബ്ബന്ധബുദ്ധിയും തെറ്റുകളും ക്ഷമിക്കുന്നു. അവനെ വേണ്ടവണ്ണം വളര്‍ത്തുന്നു. അവിടെയും ബുദ്ധിയെക്കവിഞ്ഞും ഹൃദയത്തിനല്ലേ സ്ഥാനം? അതുകാരണം കുട്ടിയോടൊത്തുള്ള ഓരോ നിമിഷവും നമുക്കു സന്തോഷം പകരാന്‍ കഴിയുന്നു. കുട്ടിയെയും സന്തോഷിപ്പിക്കാന്‍ പറ്റുന്നു.

കുടുംബത്തില്‍ സന്തോഷത്തോടെ ദിവസങ്ങള്‍ കഴിച്ചുകൂട്ടാന്‍ സാധിക്കുന്നതു്, ഹൃദയം പങ്കിടുന്നതുകൊണ്ടു മാത്രമാണു്. ഹൃദയത്തിൻ്റെ സ്ഥാനം ബുദ്ധി കൈയടക്കിയാല്‍ നമുക്കു് ആനന്ദം നുകരാന്‍ പറ്റില്ല. കമ്പോളത്തില്‍ ബുദ്ധി ഉപയോഗിക്കാം. ഓഫീസില്‍ ബുദ്ധി ഉപയോഗിച്ചു നീങ്ങാം. അവിടെ നിയമാവലി വയ്ക്കാം. ‘ഓഫീസര്‍ എങ്ങനെ ആയിരിക്കണം, ക്ലാര്‍ക്കു് എങ്ങനെ ആയിരിക്കണം പ്യൂണ്‍ എങ്ങനെയായിരിക്കണം’ എന്നതെല്ലാം ബുദ്ധി ഉപയോഗിച്ചു നിശ്ചയിക്കാം. പക്ഷേ, ഇതു കുടുംബത്തില്‍ പറ്റില്ല. ഓഫീസിലാണെങ്കിലും കുറെയൊക്കെ വിട്ടുവീഴ്ചയില്ലാതെ പറ്റില്ല. അഥവാ അങ്ങനെ ചെയ്യാതിരുന്നാല്‍ അശാന്തി മാത്രമായിരിക്കും ഫലം. ജീവിതത്തില്‍ ഹൃദയത്തിനു സ്ഥാനം കൊടുക്കുമ്പോള്‍ വിട്ടു വീഴ്ചയ്ക്കുള്ള ഒരു മനോഭാവം നമ്മിലുണ്ടാകും. വിവേകബുദ്ധി വന്നാല്‍ വിശാലതയും വിട്ടുവീഴ്ചയും താനേ വരും. അവിടെ ഹൃദയത്തിനു പ്രാധാന്യം വരുന്നു. ഇന്നു നമ്മുടെ ബുദ്ധി സ്വാര്‍ത്ഥതയില്‍ മാത്രം ഒതുങ്ങുന്നു. വിവേകത്തില്‍ വരുന്നില്ല. അതിൻ്റെ കുറവാണു ജീവിതത്തിനുള്ളതു്. വിട്ടുവീഴ്ച കൂടാതെ സമൂഹത്തിനു മുന്‍പോട്ടു പോകുക പ്രയാസമാണു്. ഈ വിട്ടുവീഴ്ച ഒരുവനെ ശാന്തിയിലേക്കു നയിക്കുന്നു. തുരുമ്പു പിടിച്ചു് ഉപയോഗശൂന്യമായി കിടക്കുന്ന മെഷീനു ഗ്രീസു നല്കി ഉപയോഗയോഗ്യമാക്കുന്നതുപോലെ, നമ്മുടെ ജീവിതത്തിൻ്റെ സുഗമമായ യാത്രയ്ക്കു വിട്ടുവീഴ്ചയും വിനയവും കൂടാതെ പറ്റില്ല. പക്ഷേ, ഹൃദയത്തിൻ്റെ ഭാവം വളര്‍ത്തിയാലേ ഈ വിട്ടുവീഴ്ചയും വിനയവും ഉണ്ടാകുകയുള്ളൂ. ബുദ്ധി പ്രയോഗിക്കേണ്ട സ്ഥാനങ്ങളുണ്ടു്. അവിടെ മാത്രമേ ബുദ്ധി കൊണ്ടുവരുവാന്‍ പാടുള്ളൂ. ഹൃദയത്തിനു സ്ഥാനം കൊടുക്കേണ്ടിടത്തു് ഹൃദയത്തിനു സ്ഥാനം കൊടുക്കുകതന്നെ വേണം.

ചോദ്യം : ഈശ്വരന്‍ സൃഷ്ടിച്ചിരിക്കുന്ന വിഷയങ്ങളെ അനുഭവിക്കുന്നതില്‍ എന്താണു തെറ്റെന്നു് എനിക്കു മനസ്സിലാകുന്നില്ല. ഈശ്വരന്‍ ഇന്ദ്രിയങ്ങളെ നല്കിയിരിക്കുന്നതുതന്നെ വിഷയങ്ങളെ അനുഭവിക്കാനല്ലേ?

ഈ ശരീരത്തെയും ഇന്ദ്രിയങ്ങളെയും രണ്ടു തരത്തില്‍ ഉപയോഗിക്കാം. ഈശ്വരനെ അറിയാനാണു ശ്രമമെങ്കില്‍ നമുക്കു നിത്യമായ ആനന്ദം അനുഭവിക്കാന്‍ കഴിയും. മറിച്ചു്, വിഷയസുഖങ്ങള്‍ക്കു പിന്നാലെ മാത്രം പായുകയാണെങ്കില്‍ എരിവുള്ള മുളകില്‍ മധുരം കണ്ടെത്താന്‍ ശ്രമിച്ച ആ യാത്രക്കാരൻ്റെ അനുഭവമായിരിക്കും. തീ ഉപയോഗിച്ചു് ആഹാരം പാകം ചെയ്തു ഭക്ഷിച്ചു ശരീരത്തെ പാലിക്കാം. അതേ തീകൊണ്ടു പുരയും കത്തിക്കാം. വിഷയസുഖങ്ങളുടെ സ്വഭാവം ദുഃഖമാണെന്നറിയാതെ അവയ്ക്കു പിന്നാലെ പായുകയാണെങ്കില്‍ അതിൻ്റെ ബുദ്ധിമുട്ടുകള്‍കൂടി സഹിക്കേണ്ടി വരും. ബാഹ്യസുഖങ്ങളുടെ സ്വഭാവം ഇന്നതാണെന്നറിഞ്ഞു നീങ്ങിയാല്‍ ദുഃഖിച്ചു തളരേണ്ടി വരില്ല.

കടലിലെ തിരമാലകള്‍ ഇരമ്പിക്കൊണ്ടു മുകളിലേക്കുയരുന്നു. അടുത്ത നിമിഷംതന്നെ താഴേക്കു വീഴുകയും ചെയ്യുന്നു. ഒരു നിമിഷമെങ്കിലും ഉയര്‍ന്നു നില്ക്കാന്‍ സാധിക്കുന്നില്ല. ഇതുപോലെ വസ്തുക്കളുടെ പിന്നാലെ സുഖം കിട്ടുമെന്ന മോഹത്തോടെ ആവേശപൂര്‍വ്വം പായുന്ന മനുഷ്യനും ദുഃഖത്തിലാണു ചെന്നുവീഴുന്നതു്. മനസ്സു് സുഖം തേടി പുറത്തേക്കു കുതിക്കുന്നതല്ലാതെ ശരിയായ സുഖം അനുഭവിക്കാറില്ല. പകരം ദുഃഖം മാത്രം. ഇതില്‍നിന്നും മനസ്സിലാക്കേണ്ടതു സുഖം പുറമെയുള്ളതല്ലെന്നുള്ളതാണു്. ലോകവസ്തുക്കളില്‍ സുഖം തേടുന്നതാണു ദുഃഖത്തിനും അശാന്തിക്കും കാരണം. ഇതു വ്യക്തിയെ മാത്രമല്ല സമൂഹത്തെ മൊത്തം ബാധിക്കുന്നു. ബാഹ്യവസ്തുവില്‍ മാത്രം സുഖം തിരയുന്നതുകൊണ്ടു യഥാര്‍ത്ഥസ്നേഹം എങ്ങും കാണാനില്ലാതെയായി. കുടുംബജീവിതത്തിലും ഭാര്യാഭര്‍ത്തൃബന്ധത്തിലും സുഖവും സ്വസ്ഥതയും ഇല്ലാതെയായി. ഹൃദയം തുറന്നു സ്നേഹിക്കുവാനും സേവിക്കുവാനുമുള്ള കഴിവു നഷ്ടപ്പെട്ടു. ഇതുകാരണം ഭര്‍ത്താക്കന്മാര്‍ അന്യസ്ത്രീകളെ മോഹിക്കുന്നു, ഭാര്യമാര്‍ പരപുരുഷന്മാരെയും. മോൻ്റെ രാജ്യത്തെ സ്ഥിതിതന്നെ അറിയാവുന്നതല്ലേ? ബാഹ്യസുഖം അമിതമായി ആഗ്രഹിക്കുന്നതുകൊണ്ടു സ്വന്തം പുത്രിയെപ്പോലും തിരിച്ചറിയുവാനുള്ള കണ്ണു നഷ്ടമായിരിക്കുന്നു. സഹോദരീസഹോദരസങ്കല്പം കൂടി തകരുന്നു. എത്രയോ കുട്ടികള്‍ കൊല ചെയ്യപ്പെടുന്നു. ഇന്നു ലോകത്തു കാണുന്ന അധര്‍മ്മങ്ങള്‍ക്കു മുഴുവനും കാരണം സുഖം പുറത്താണെന്ന മിഥ്യാധാരണയാണു്.

സുഖമൊന്നും പാടില്ലെന്നു അമ്മ പറയുന്നില്ല. എന്നാല്‍ അവയുടെ സ്വഭാവം മനസ്സിലാക്കിയിരിക്കണം. ഒന്നും അമിതമാകരുതു്. ധര്‍മ്മം കൈവിടാന്‍ പാടില്ല. സ്വാര്‍ത്ഥസുഖം മോഹിച്ചാല്‍, നിയന്ത്രണമില്ലാതെ ജീവിച്ചാല്‍, നാശമായിരിക്കും ഫലം. വികാരവിചാരങ്ങള്‍ മനസ്സിലുണ്ടാകുന്നതു സ്വാഭാവികമാണു്. പക്ഷേ, ഒരു നിയന്ത്രണം അത്യാവശ്യമാണു്. വിശപ്പു സ്വാഭാവികമാണു്. എന്നാല്‍ ആഹാരപദാര്‍ത്ഥങ്ങള്‍ കാണുമ്പോഴെല്ലാം എടുത്തു കഴിക്കാറില്ലല്ലോ. അങ്ങനെ കഴിച്ചാല്‍ അസുഖം പിടിപെട്ടു കിടപ്പിലാകും. ഇതു പോലെ അമിതസുഖത്തിനുള്ള ആഗ്രഹം പിന്നീടു ദുഃഖത്തെ പ്രദാനം ചെയ്യും. അതു നമ്മള്‍ മനസ്സിലാക്കുന്നില്ല. വിഷയങ്ങള്‍ അനുഭവിക്കുമ്പോഴുള്ള സുഖംപോലും യഥാര്‍ത്ഥത്തില്‍ നമ്മുടെ ഉള്ളില്‍നിന്നു കിട്ടുന്നതാണു്. പട്ടി എല്ലില്‍ക്കടിച്ചു ചോര നുണയും. തൻ്റെ മോണ കീറി വരുന്ന രക്തമാണെന്നതറിയുന്നില്ല. ഒടുവില്‍ രക്തമെല്ലാം വാര്‍ന്നു തളര്‍ന്നു വീഴുന്നു. ഇതുപോലെ നമ്മള്‍ ബാഹ്യസുഖത്തിനുവേണ്ടി പരക്കം പാഞ്ഞു ദുഃഖിതരായി നിരാശരായി തളര്‍ന്നു വീഴുന്നു. വീണ്ടും കുതിക്കുന്നു. വീണ്ടും തളര്‍ന്നു വീഴുന്നു. മോനേ, ബാഹ്യസുഖം മാത്രം അന്വേഷിച്ചുപോയാല്‍ മനഃശാന്തിയോടെ ജീവിക്കാനാവില്ല. അതിനാല്‍ നാം നമ്മിലേക്കു നോക്കാന്‍ പഠിക്കണം. യഥാര്‍ത്ഥ ആനന്ദം അവിടെയാണു്. നമ്മുടെ ഉള്ളിലാണു്. അതു കണ്ടെത്തണം അനുഭവിക്കണം. അതിനു മനസ്സിൻ്റെ ചാട്ടം നിര്‍ത്താതെ സാദ്ധ്യമല്ല. മനസ്സു് നിശ്ചലമാകാതെ പറ്റില്ല. മോനേ, ആഴക്കടലില്‍ തിരയില്ല. അതുപോലെ മനസ്സിൻ്റെ ആഴത്തിലേക്കിറങ്ങിയാല്‍ അതു താനെ നിശ്ചലമാകും. പിന്നെ ആനന്ദം മാത്രം.

ചോദ്യം : ഈശ്വരന്‍ സൃഷ്ടിച്ചിരിക്കുന്ന വിഷയങ്ങളെ അനുഭവിക്കുന്നതില്‍ എന്താണു തെറ്റെന്നു് എനിക്കു മനസ്സിലാകുന്നില്ല. ഈശ്വരന്‍ ഇന്ദ്രിയങ്ങളെ നല്കിയിരിക്കുന്നതുതന്നെ വിഷയങ്ങളെ അനുഭവിക്കാനല്ലേ?

അമ്മ: മോനേ, അമ്മ പറഞ്ഞില്ലേ ഏതിനും ഒരു നിയമവും ഒരു പരിധിയുമുണ്ടു്. അതനുസരിച്ചു നീങ്ങണം. ഓരോന്നിനും ഓരോ സ്വഭാവമുണ്ടു്. അതറിഞ്ഞു ജീവിക്കണം. ഈശ്വരന്‍ ഇന്ദ്രിയങ്ങള്‍ മാത്രമല്ല വിവേകബുദ്ധിയും മനുഷ്യനു നല്കിയിട്ടുണ്ടു്. വിവേകപൂര്‍വ്വം ജീവിക്കാതെ സുഖമന്വേഷിച്ചു വിഷയങ്ങളുടെ പിന്നാലെ പാഞ്ഞാല്‍ സുഖവും ശാന്തിയും കിട്ടില്ല. എന്നെന്നും ദുഃഖമായിരിക്കും ഫലം.

ഒരിക്കല്‍ ഒരു മനുഷ്യന്‍ ദേശാടനത്തിനിറങ്ങിത്തിരിച്ചു. കുറെ ദൂരം യാത്ര ചെയ്തു വേറൊരു രാജ്യത്തിലെത്തിച്ചേര്‍ന്നു. അവിടെ ആദ്യമായാണയാള്‍ വരുന്നതു്. ഒരു പരിചയവുമില്ലാത്ത ആളുകള്‍. ഭാഷയും വശമില്ല. അവരുടെ ഭക്ഷണരീതിയും നാട്ടാചാരവും ഒന്നു മറിയില്ല. എങ്കിലും ചുറ്റുമുള്ള കാഴ്ചകള്‍ കണ്ടുകൊണ്ടയാള്‍ മുന്നോട്ടു നടന്നു. അങ്ങനെ ഒരു കടയുടെ മുന്നില്‍ ചെന്നെത്തി. അവിടെ ഒരു ജനക്കൂട്ടം. ഓരോ സാധനം വാങ്ങുവാന്‍ വന്നവരാണു്. പല നിറത്തിലും വലുപ്പത്തിലുമുള്ള പഴങ്ങളും മറ്റും അവിടെ നിരത്തിവച്ചിരിക്കുന്നു. അവയില്‍ പലതും മുന്‍പു കണ്ടിട്ടേയില്ല. അതിലൊരെണ്ണം മിക്കവരും വാങ്ങുന്നതയാള്‍ ശ്രദ്ധിച്ചു. നല്ല മധുരമുള്ളതായിരിക്കും അതെന്നു കരുതി അയാളും കുറെ വാങ്ങി ബാഗിലാക്കി. വീണ്ടും കുറെനേരം എല്ലാം കണ്ടുകൊണ്ടു നടന്നു തളര്‍ന്നപ്പോള്‍ ഒരു മരച്ചുവട്ടില്‍ ചെന്നിരുന്നു. ബാഗു തുറന്നു് അതില്‍നിന്നൊരെണ്ണം എടുത്തു കടിച്ചു. നല്ല എരിവു്. മദ്ധ്യഭാഗം കടിച്ചു. അവിടെയും എരിവു്. ചുവടുഭാഗത്തു മധുരം കാണുമെന്നു കരുതി വീണ്ടും കടിച്ചു. അപ്പോഴും എരിവുതന്നെ. വേറൊരെണ്ണം എടുത്തു കടിച്ചു. അതിനും എരിവുതന്നെ. മധുരമുള്ള ചിലതെങ്കിലും കാണുമെന്നു ചിന്തിച്ചു മറ്റൊരെണ്ണം എടുത്തു. അതിനും എരിവല്ലാതെ മധുരമില്ല. അയാള്‍ എന്നിട്ടും ആശ കൈ വിട്ടില്ല, അടുത്തതിനെങ്കിലും നല്ല മധുരമുണ്ടാകുമെന്നു ചിന്തിച്ചു വീണ്ടും ഒരെണ്ണം എടുത്തു കടിച്ചു. അതിനും എരിവുതന്നെ. ഇത്രയുമായപ്പോഴേക്കും വായ് പൊള്ളിപ്പോകുന്നതുപോലെ എരിയാന്‍ തുടങ്ങി. കണ്ണില്‍ക്കൂടി വെള്ളമൊഴുകി. എന്നിട്ടും ഒരെണ്ണമെങ്കിലും മധുരമുള്ളതു കാണുമെന്നു കരുതി അവ തിന്നുന്നതു നിര്‍ത്തിയില്ല. അങ്ങനെ മധുരം കൊതിച്ചു കൈയിലുണ്ടായിരുന്നതു മുഴുവന്‍ തിന്നുനോക്കി. എരിവിൻ്റെ കാഠിന്യം മേല്ക്കുമേല്‍ കൂടുന്നതല്ലാതെ മധുരം കിട്ടിയില്ല.

പാവം മനുഷ്യന്‍! മധുരമുള്ള പഴമാണെന്നു കരുതി വാങ്ങിയതു നല്ല എരിവുള്ള പഴുത്ത മുളകുകളായിരുന്നു. ഒന്നുരണ്ടെണ്ണം കടിച്ചു നോക്കി എരിവാണെന്നു കണ്ടയുടനെ അവ ഉപേക്ഷിച്ചാല്‍ മതിയായിരുന്നു. എരിവും പുകച്ചിലും കാരണം കിടന്നു പുളയേണ്ടി വരില്ലായിരുന്നു. എന്നാല്‍ മധുരം കിട്ടുമെന്ന മോഹത്തില്‍ അവസാനത്തെ മുളകുവരെയും തിന്നുതീര്‍ത്തു. ഒന്നും കളഞ്ഞില്ല. മുളകിൻ്റെ സ്വഭാവം എരിവാണു്. അതറിയാതെ മധുരം മോഹിച്ചു കഴിച്ചതു കാരണം എരിവു സഹിക്കേണ്ടി വന്നു. പുറമെ കാഴ്ചയ്ക്കുള്ള സുഖം മാത്രമേ അതിലുണ്ടായിരുന്നുള്ളൂ. ഇതുപോലെ നമ്മള്‍ സുഖം സ്വഭാവമല്ലാത്ത വസ്തുക്കളില്‍ സുഖം തേടുന്നു. ഒരു വസ്തുവില്‍നിന്നും മറ്റൊരു വസ്തുവിലേക്കു നീങ്ങുന്നു. സുഖം പുറമെയുള്ള വസ്തുക്കളില്‍നിന്നും കിട്ടുമെന്നുള്ളതു മനസ്സിൻ്റെ തോന്നലാണു്. വാസ്തവത്തില്‍ സുഖം പുറത്തെ വസ്തുക്കളിലല്ല, നമ്മുടെ ഉള്ളിലാണു്. ഇതു മനസ്സിലാക്കി ആനന്ദത്തിൻ്റെ യഥാര്‍ത്ഥ ഉറവിടം തേടാനാണു് ഈശ്വരന്‍ നമുക്കു ശരീരവും ഇന്ദ്രിയങ്ങളും വിശേഷബുദ്ധിയും തന്നിട്ടുള്ളതു്. ഇന്ദ്രിയങ്ങളെ അവിവേകമായി ഉപയോഗിച്ചാല്‍ പ്രതീക്ഷിച്ച സുഖത്തിനു പകരം ദുഃഖമായിരിക്കും ലഭിക്കുന്നതു്.

തുടരും…..

ഒരിക്കല്‍ ഒരാള്‍ ഗുരുവിനെ തേടി പുറപ്പെട്ടു. അയാള്‍ക്കു വേണ്ടതു്, തൻ്റെ ഇഷ്ടം അനുസരിച്ചു തന്നെ നയിക്കുന്ന ഒരു ഗുരുവിനെയാണു്.

എന്നാലാരുമതിനു തയ്യാറല്ല. അവര്‍ പറയുന്ന ചിട്ടകളൊന്നും അയാള്‍ക്കു സ്വീകാര്യവുമല്ല. അവസാനം ക്ഷീണിച്ചു് ഒരു വനത്തില്‍ വന്നു കിടന്നു. ‘എൻ്റെ ഇഷ്ടത്തിനു നയിക്കാന്‍ കഴിവുള്ള ഒരു ഗുരുവുമില്ല. ആരുടെയും അടിമയാകാന്‍ എനിക്കു വയ്യ. ഞാനെന്തു ചെയ്താലും അതു് ഈശ്വരന്‍ ചെയ്യിക്കുന്നതല്ലേ.’ ഇങ്ങനെ ചിന്തിച്ചുകൊണ്ടു് ഒരു വശത്തേക്കു നോക്കുമ്പോള്‍ അവിടെ ഒരു ഒട്ടകം നിന്നു തലയാട്ടുന്നു.

‘ങാ! ഇവനെ എൻ്റെ ഗുരുവാക്കാന്‍ കൊള്ളാം.’ ”ഒട്ടകം, നീ എൻ്റെ ഗുരുവാകുമോ?” ഒട്ടകം തലയാട്ടി.
അയാള്‍ ഒട്ടകത്തെ ഗുരുവായി സ്വീകരിച്ചു.
”ഗുരോ, അങ്ങയെ ഞാന്‍ വീട്ടില്‍ കൊണ്ടുപോകട്ടെ?” ഒട്ടകം വീണ്ടും തലയാട്ടി.
അയാളതിനെ വീട്ടില്‍ കൊണ്ടുവന്നു കെട്ടി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു, ”ഗുരോ ഞാന്‍ ഒരു പെണ്ണിനെ സ്നേഹിക്കുന്നു. കല്യാണം കഴിച്ചോട്ടേ?” ഒട്ടകം തലയാട്ടി.
”ഗുരോ എനിക്കു് കുട്ടികളൊന്നുമില്ല?” ഒട്ടകം തലയാട്ടി. കുട്ടികള്‍ ജനിച്ചു.
”ഗുരോ, ഞാന്‍ കൂട്ടുകാരോടൊത്തു അല്പം മദ്യം കഴിച്ചോട്ടേ?” ഒട്ടകം തലയാട്ടി. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആള്‍ നല്ല ഒരു മദ്യപനായി. ഭാര്യയുമായി വഴക്കായി.
”ഗുരോ, ഭാര്യ എന്നെ ശല്യം ചെയ്യുന്നു. ഞാനവളെ കുത്തിക്കൊല്ലട്ടേ?” ഒട്ടകത്തിനോടു ചോദിച്ചു. ഒട്ടകം തലകുലുക്കി.
അയാള്‍ പിച്ചാത്തിയെടുത്തു ഭാര്യയെ കുത്തി. ആ സാഹചര്യത്തില്‍ പോലീസു് അവിടെ വരാനിടയായി. അയാളെ അറസ്റ്റു ചെയ്തു ജയിലില്‍ കൊണ്ടിട്ടു. എന്നത്തേക്കും കാരാഗൃഹത്തിലായി.

”മോനേ, നമ്മുടെ ഇഷ്ടമനുസരിച്ചു നയിക്കുന്ന ഒരു ഗുരുവിനെ കിട്ടിയാലും തന്നിഷ്ടംപോലെ നീങ്ങിയാലും ഇതുപോലെ ബന്ധനങ്ങളില്‍ ആയിരിക്കും ചെന്നെത്തുക. നമുക്കു് ഈശ്വരന്‍ തന്ന വിവേകബുദ്ധിയുണ്ടു്. അതുപയോഗിച്ചു കര്‍മ്മം ചെയ്യണം. ഗുരുവിൻ്റെ വാക്കനുസരിച്ചു നീങ്ങണം. ഗുരു ശിഷ്യര്‍ക്കുവേണ്ടി മാത്രം ജീവിക്കുന്നവനാണു്. മോനേ, അദ്വൈതം മാത്രമാണു സത്യം. എന്നാലതു വാക്കുകൊണ്ടു പറയേണ്ട കാര്യമല്ല. അതു ജീവിതമാണു്. അനുഭവമാണു്. അതു സ്വാഭാവികമായി വരേണ്ടതാണു്. പുഷ്പം വിടരുമ്പോള്‍ പരിമളം താനേ വന്നുകൊള്ളും.

ചോദ്യം : അമ്മേ, ദുര്‍ബ്ബലമനസ്സുകളല്ലേ ഗുരുവിനെ ആശ്രയിക്കുന്നതു്?

അമ്മ: മോനേ, കുടയുടെ ബട്ടണ്‍ അമര്‍ത്തുന്നതുകൊണ്ടു കുട നിവരുകയാണു്. അതുപോലെ ഗുരുവിൻ്റെ മുന്നില്‍ തല കുനിക്കുന്നതിലൂടെ നമ്മുടെ മനസ്സിനെ വിശ്വമനസ്സാക്കി മാറ്റാന്‍ കഴിയുന്നു. ആ അനുസരണയും വിനയവും ദൗര്‍ബ്ബല്യമല്ല. ജലത്തെ ശുദ്ധീകരിക്കുന്ന ഫില്‍റ്റര്‍പോലെ ഗുരു നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുന്നു. അഹങ്കാരത്തെ ഇല്ലാതാക്കുന്നു. ഓരോ സാഹചര്യം വരുമ്പോഴും നാം അഹങ്കാരത്തിനു് അടിമപ്പെട്ടുപോവുകയാണു്. വിവേചിച്ചു നീങ്ങുന്നില്ല.

ഒരിക്കല്‍ ഒരു കള്ളന്‍ മോഷ്ടിക്കാന്‍ പോയി. ഒരു വീട്ടില്‍ ചെന്നു കയറി. വീട്ടുകാര്‍ ഉണര്‍ന്നു. കള്ളന്‍ ഓടി. ‘കള്ളന്‍ വരുന്നേ, പിടിച്ചോ’ എന്നു ബഹളം കൂട്ടി. നാട്ടുകാര്‍ കള്ളൻ്റെ പിറകെ ഓടി. ആളുകള്‍ കൂടിയപ്പോള്‍ കള്ളനും അവരുടെ കൂട്ടത്തില്‍ക്കൂടി ‘കള്ളന്‍ വരുന്നേ, പിടിച്ചോ’ എന്നു പറഞ്ഞുകൊണ്ടു് ഓടാന്‍ തുടങ്ങി. ഇതുപോലെ ഓരോ സാഹചര്യത്തിലും അഹങ്കാരം നമ്മോടൊപ്പം ചേരുകയാണു്. അഹങ്കാരം കളയാനുള്ള സാഹചര്യങ്ങള്‍ ഈശ്വരന്‍ തരുമ്പോഴും നമ്മള്‍ അതിനെ വളര്‍ത്തിയെടുക്കുകയാണു്. കൂട്ടത്തില്‍ ചേര്‍ക്കുകയാണു്. വിനയത്തിലൂടെ കളയാന്‍ നമ്മള്‍ ശ്രദ്ധിക്കാറില്ല.

ഇന്നു നമ്മുടെ മനസ്സു് ചെടിച്ചട്ടിയില്‍ വളരുന്ന ചെടിപോലെയാണു്. വെള്ളം ഒഴിച്ചില്ലെങ്കില്‍ അടുത്ത ദിവസം പൂവു വാടിക്കൊഴിയും. അതുപോലെ നിയമങ്ങളും ചിട്ടകളും കൂടാതെ നമ്മുടെ മനസ്സിനെ നിയന്ത്രണത്തില്‍ കൊണ്ടുവരുവാന്‍ കഴിയില്ല. മനസ്സു് നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്ത സ്ഥിതിയില്‍ യമനിയമങ്ങള്‍ പാലിക്കണം, ഗുരുവിൻ്റെ നിര്‍ദ്ദേശമനുസരിച്ചു ജീവിക്കണം. മനസ്സു് നമ്മുടെ നിയന്ത്രണത്തിലെത്തിക്കഴിഞ്ഞാല്‍പ്പിന്നെ പേടിക്കേണ്ട. നമ്മില്‍ വിവേകം ഉദിച്ചു കഴിഞ്ഞു. അതു നമ്മളെ നയിക്കും.