”ഈശ്വരന്‍ സര്‍വ്വവ്യാപിയാണെങ്കില്‍ എന്തു കൊണ്ടു നമുക്കു് അവിടുത്തെ കാണാന്‍ കഴിയുന്നില്ല?” എന്നു ചോദിക്കാം.

വൈദ്യുതിയെ നമ്മുടെ കണ്ണുകള്‍കൊണ്ടു കാണുവാന്‍ കഴിയുമോ? ഇല്ല. എന്നാല്‍ നമ്മുടെ വിരല്‍ കറണ്ടുള്ള ഒരു വയറില്‍ തൊട്ടുനോക്കുക, അപ്പോള്‍ അതനുഭവിക്കാം. ഈശ്വരതത്ത്വം അനുഭവമാണു്. അനുഭവത്തിലൂടെയാണു് അവിടുത്തെ അറിയേണ്ടതു്. 

നാം ഒരു വൃക്ഷത്തിൻ്റെ മറവില്‍ നില്ക്കുമ്പോള്‍ ആകാശത്തില്‍ ജ്വലിച്ചുനില്ക്കുന്ന സൂര്യനെ കാണാന്‍ നമുക്കു കഴിയുന്നില്ല. വൃക്ഷം സൂര്യനെ മറച്ചിരിക്കുകയാണെന്നു മക്കള്‍ പറഞ്ഞേക്കാം. എന്നാല്‍ സത്യമതല്ല. വൃക്ഷത്തിനു സൂര്യനെ മറയ്ക്കുവാനുള്ള ശക്തി ഇല്ല. എന്നാല്‍ സൂര്യനെ കാണുന്നതില്‍നിന്നു് വൃക്ഷം നമ്മുടെ കാഴ്ചയെ മറയ്ക്കുന്നു. അതുപോലെ അജ്ഞാനം കാരണം നമുക്കവിടു ത്തെ ദര്‍ശിക്കാനാവുന്നില്ല.

മക്കളേ, ആകാശത്തിനപ്പുറം സ്വര്‍ണ്ണ സിംഹാസനത്തിലിരിക്കുന്ന ഒരീശ്വരനില്‍ വിശ്വസിക്കുവാന്‍ സനാതനധര്‍മ്മം ആവശ്യപ്പെടുന്നില്ല. സര്‍വ്വവ്യാപിയും സര്‍വ്വശക്തനും സര്‍വ്വജ്ഞനുമായ ഈശ്വര തത്ത്വത്തെക്കുറിച്ചാണു സനാതനധര്‍മ്മം പറയുന്നതു്. നമ്മില്‍ ജീവചൈതന്യമായി, ബോധമായി ഈശ്വരന്‍ കുടികൊള്ളുന്നു. ആനന്ദസ്വരൂപനായ അവിടുന്നു തന്നെ നമ്മുടെ ആത്മാവു്.

ഈശ്വരന്‍ സര്‍വ്വവ്യാപിയാണെങ്കിലും ‘ഞാന്‍ എന്നും എൻ്റെ’ തെന്നുമുള്ള നമ്മുടെ മനോഭാവം സത്യദര്‍ശനത്തെ മറയ്ക്കുകയും നമ്മുടെ മനസ്സിനെ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. മനസ്സു് ഒന്നുമാത്രമാണു മനുഷ്യൻ്റെ ബന്ധത്തിനും മോക്ഷത്തിനും കാരണം.

വികാരവിചാരങ്ങളില്‍നിന്നും ബാഹ്യവസ്തുക്കളോടുള്ള ആശ്രയത്തില്‍നിന്നും മനസ്സിനെ വിമുക്തമാക്കുന്ന തത്ത്വമാണു മതം. ഞാനെന്നും എൻ്റെതെന്നുമുള്ള ഭാവമാണു് ഇന്നു നമ്മളെ അസ്വതന്ത്രരാക്കിയിരിക്കുന്നതു്. മതതത്ത്വങ്ങള്‍ പാലിക്കുന്നതിലൂടെ അഹങ്കാരത്തെ ഇല്ലാതാക്കാന്‍ നമുക്കു കഴിയുന്നു.

പ്രേമസ്വരൂപികളും ആത്മസ്വരൂപികളും ആയിരിക്കുന്ന എല്ലാവര്‍ക്കും നമസ്‌കാരം. മക്കളെല്ലാവരും ക്ഷമയോടും ഉത്സാഹത്തോടും കൂടി ഇവിടെ എത്തിയിരിക്കുകയാണു്. ഈ ക്ഷമയും ഉത്സാഹവും മക്കളുടെ ജീവിതത്തില്‍ ഉടനീളം നിലനിര്‍ത്താന്‍ സാധിച്ചാല്‍ എല്ലാം മക്കളില്‍ എത്തിച്ചേരും. കാരണം ക്ഷമയും ഉത്സാഹവുമാണു ജീവിത വിജയത്തിനു് ആധാരം.

ചിലരില്‍ ഉത്സാഹം കാണാന്‍ കഴിയും. പക്ഷേ, ക്ഷമയുണ്ടാകില്ല. മറ്റു ചിലര്‍ക്കു ക്ഷമയുണ്ടായിരിക്കും. എന്നാല്‍, ഉത്സാഹം ഉണ്ടാകില്ല. ചെറുപ്പക്കാരായ മക്കളില്‍ തൊണ്ണൂറു ശതമാനം ഉത്സാഹമുള്ളവരാണു്. പക്ഷേ, അവരില്‍ അത്രകണ്ടു ക്ഷമ കാണാറില്ല. എന്തു കേട്ടാലും എടുത്തുചാട്ടമാണു്. ക്ഷമയില്ലാത്തതിനാല്‍, പലപ്പോഴും ഉദ്ദേശിച്ചതു നേടാന്‍ ആവുന്നില്ല.

അതുപോലെ പ്രായമായ മക്കളില്‍, അറുപതു്, എഴുപതു വയസ്സായവരില്‍ വേണ്ടത്ര ക്ഷമ കാണും. അവര്‍ ജീവിതാനുഭവങ്ങളില്‍ നിന്നു ക്ഷമയും വിവേകവും ബുദ്ധിയും നേടി. പക്ഷേ, ഉത്സാഹമില്ല. കാരണം ചോദിച്ചാല്‍ പറയും, ശരീരത്തിൻ്റെ ശക്തി നഷ്ടമായി. വിചാരിക്കുന്നതു പോലെ മുന്നോട്ടു പോകുവാന്‍ പറ്റുന്നില്ല എന്നു്. ഇതാണു് ഇന്നു കണ്ടുവരുന്നതു്.

എന്നാല്‍, നമ്മള്‍ ഒരു കൊച്ചു കുട്ടിയിലേക്കു നോക്കുക. കുട്ടിക്കു് ഉത്സാഹവും ക്ഷമയുമുണ്ടു്. കുട്ടി എഴുന്നേല്ക്കാന്‍ ശ്രമിക്കുന്നു, വീഴുന്നു. വീണ്ടും ശ്രമിക്കുന്നു, വീണ്ടും വീഴുന്നു. എന്നാല്‍ അവന്‍ ശ്രമം ഉപേക്ഷിക്കുന്നില്ല. ദേഹം മുറിഞ്ഞാലും കുട്ടി ശ്രമം വിടുന്നില്ല. ഉത്സാഹവും ക്ഷമയും കൈവിടാതെയുള്ള ശ്രമത്തിൻ്റെ ഫലമായി അവനു് എഴുന്നേല്ക്കാന്‍ സാധിക്കുന്നു.

കുഞ്ഞിനറിയാം താന്‍ മറിഞ്ഞു വീണാല്‍ രക്ഷിക്കാന്‍ അമ്മ അടുത്തുണ്ടെന്നു്. മുറിവു പറ്റിയാലും രക്തം തുടച്ചു മരുന്നു വയ്ക്കാന്‍ അമ്മയുണ്ടു് എന്നു്. തൻ്റെ ശ്രമത്തില്‍ സഹായിക്കാന്‍ അമ്മ അടുത്തുള്ളതിനാല്‍ വിജയം തീര്‍ച്ചയാണെന്നുള്ള ശുഭാപ്തി വിശ്വാസവും ആ കുഞ്ഞിനുണ്ടു്. ക്ഷമയും ഉത്സാഹവും ശുഭാപ്തി വിശ്വാസവും; ഇതു മൂന്നുമാണു നമ്മുടെ ജീവിതത്തിൻ്റെ മന്ത്രമാകേണ്ടതു്.

ഒരു ചെരുപ്പു കമ്പനി ചെരുപ്പു വില്പനയ്ക്കായി ദൂരെ ഒരു ഗ്രാമത്തിലേക്കു രണ്ടുപേരെ അയച്ചു. അതില്‍ ഒരാള്‍ അവിടെ എത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കമ്പനിയെ വിവരം അറിയിച്ചു, ”ഇവിടെയുള്ളവര്‍ ആദിവാസികളാണു്. അവര്‍ക്കു ചെരുപ്പിനെപ്പറ്റി യാതൊരു ബോധവുമില്ല. അതിനാല്‍ ഇവിടെ ചെരുപ്പുവില്പന അസാദ്ധ്യമാണു്. അതുകൊണ്ടു ഞാനിവിടെനിന്നും ഉടനെ തിരിച്ചു വരികയാണു്.”

ഇതേസമയം മറ്റെയാള്‍ കമ്പനിയെ വിവരം അറിയിച്ചതിങ്ങനെയാണു്, ”ഇവിടെ ആദിവാസികളാണു്. ഇവര്‍ക്കു ചെരുപ്പിനെപ്പറ്റി യാതൊരു ബോധവുമില്ല. ഇവര്‍ ചെളിയിലാണു നടക്കുന്നതും കിടക്കുന്നതും. വേണ്ട അറിവു പകര്‍ന്നാല്‍, ധാരാളം ചെരുപ്പുകള്‍ വിറ്റഴിക്കാന്‍ സാദ്ധ്യതയുണ്ടു്. അതിനാല്‍, ഒരു ലോഡ് ചെരുപ്പു് ഉടനെ അയയ്ക്കുക.” ഈ ശുഭാപ്തിവിശ്വാസമുള്ളവന്‍ വിജയിക്കുകയും ചെയ്തു.

ഏതു രംഗത്തും വിശ്വാസികള്‍ വിജയിക്കുന്നതും അവിശ്വാസികള്‍ തളരുന്നതും നാം കാണാറുള്ളതാണു്. ഈശ്വരന്‍ നമ്മളോടൊപ്പമുണ്ടു്. അവിടുന്നു് ഏതു പ്രതിസന്ധിയിലും സഹായത്തിനുണ്ടു് എന്നൊരു വിശ്വാസം വന്നാല്‍, ഏതൊരു പ്രതിബന്ധത്തെയും അതിജീവിച്ചു മുന്നോട്ടു പോകുവാനുള്ള ഉണര്‍വ്വും ഉന്മേഷവും നമ്മിലുണ്ടാകും. വിജയിക്കാന്‍ കഴിയുമെന്ന ശുഭാപ്തിവിശ്വാസം നമ്മെ വിട്ടകലുകയുമില്ല.

പ്രേമസ്വരൂപികളായ എല്ലാവര്‍ക്കും നമസ്‌കാരം. ലോകത്തിനു മുഴുവന്‍ നന്മ വരുത്തുന്ന, മനുഷ്യനെ ഈശ്വരൻ ആക്കുന്ന ഈ സമ്മേളനം സംഘടിപ്പിച്ച സംഘടാകരെക്കുറിച്ചു് ഓര്‍ക്കുമ്പോള്‍ അമ്മയുടെ ഹൃദയം നിറയുന്നു. അവരോടു് അമ്മയ്ക്കു തോന്നുന്ന കൃതജ്ഞതയും സന്തോഷവും വാക്കുകൊണ്ടു പ്രകടിപ്പിക്കാവുന്നതല്ല.

ഭൗതികതയില്‍ മുങ്ങിയിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ മനുഷ്യൻ്റെ നിലനില്പിന്നും വളര്‍ച്ചയ്ക്കും ആധാരമായ മതത്തിൻ്റെ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുവാന്‍ വേണ്ടിയള്ള ഒരു വലിയ സമ്മേളനമാണു്  ഇവിടെ വിജയകരമായി ഒരുക്കിയിരിക്കുന്നതു്. ത്യാഗപൂര്‍ണ്ണമായ പ്രയത്‌നത്തിലൂടെ ലോകത്തിനു മുഴുവന്‍ പ്രയോജനകരമായ നിസ്സ്വാര്‍ത്ഥസേവനത്തിൻ്റെ മാതൃകയാണു് ഇതിൻ്റെ സംഘാടകര്‍ കാട്ടിയിരിക്കുന്നതു്. ആ ത്യാഗത്തെക്കുറിച്ചു പറയാന്‍ അമ്മയ്ക്കു വാക്കുകളില്ല. ആ വിശാലതയുടെ മുന്നില്‍ അമ്മ നമിക്കുക മാത്രം ചെയ്യുന്നു.

പ്രസംഗം ചെയ്യുക എന്നതു് അമ്മയുടെ ശൈലിയല്ല. എങ്കിലും അമ്മയുടെ ജീവിതത്തിൻ്റെ അനുഭവത്തില്‍നിന്നു് ഉള്‍ക്കൊണ്ട ചില കാര്യങ്ങള്‍ പറയാം. നാമോരോരുത്തരും ഈശ്വരസ്വരൂപമാണു് എന്ന അറിവിലും അനുഭവത്തിലും എത്തിക്കുന്ന വിശ്വാസമാണു മതം. മനുഷ്യനെ ഈശ്വരസാക്ഷാത്കാരത്തിലേക്കു നയിക്കുക, മനുഷ്യനെ ഈശ്വരൻ ആക്കുക  ഇതാണു മതത്തിൻ്റെ, സനാതനധര്‍മ്മത്തിൻ്റെ ലക്ഷ്യം.

ഇപ്പോള്‍ നമ്മുടെ മനസ്സാകുന്ന തടാകം ചിന്തകളാകുന്ന അലകളാല്‍ ഇളകിമറിഞ്ഞു കൊണ്ടിരിക്കുന്നു. അലകള്‍ അടക്കി നിശ്ചലമായ അടിത്തട്ടു കണ്ടെത്തുന്ന തത്ത്വമാണു മതത്തിൻ്റെ കാതല്‍. സനാതനധര്‍മ്മത്തിൻ്റെ കേന്ദ്രബിന്ദുവായ അദ്വൈതദര്‍ശനത്തിൻ്റെ വിഷയവും അതുതന്നെ. ‘അഹം ബ്രഹ്‌മാസ്മി’ എന്ന ഋഷിവചനം ആ അദ്വൈതാനുഭൂതിയുടെ, അഥവാ, ആത്മസാക്ഷാത്കാരത്തിൻ്റെ, വാക്യമാണു്.

‘ഞാന്‍ ഹിന്ദു’, ‘ഞാന്‍ ക്രിസ്ത്യാനി’, ‘ഞാന്‍ മുസ്ലീം’, ‘ഞാന്‍ എഞ്ചിനീയര്‍’, ‘ഞാന്‍ ഡോക്ടര്‍’ എന്നിങ്ങനെയാണു് ഓരോരുത്തരും പറയുന്നതു്. എല്ലാവരിലും ഒരുപോലെയുള്ള സര്‍വ്വവ്യാപിയായ ഈ ‘ഞാനി’നു നാമവും രൂപവും ഇല്ല. ആ പരമതത്ത്വത്തെത്തന്നെയാണു് ആത്മാവ്, ബ്രഹ്‌മം, ഈശ്വരന്‍ എന്നെല്ലാം വിളിക്കുന്നതു്. ഈശ്വരനില്ലെന്നു പറയുന്നതു നാവു കൊണ്ടു നാവു് ഇല്ലെന്നു പറയുന്നതുപോലെയാണു്. താനില്ലെന്നു താന്‍തന്നെ പറയുന്നതിനു സമമാണതു്.

ഈശ്വരന്‍ നമ്മളിലോരോരുത്തരിലും കുടികൊള്ളുന്നു. സകലജീവജാലങ്ങളിലും സര്‍വ്വചരാചരങ്ങളിലും അവിടുത്തെ ചൈതന്യമാണു തുടിക്കുന്നതു്. അവിടുന്നു് ആകാശംപോലെയാണു്. ആകാശം എല്ലായിടത്തുമുണ്ടു്. ഈ പ്രപഞ്ചം മുഴുവന്‍ സ്ഥിതി ചെയ്യുന്നതു് ആകാശത്തിലാണു്. നാം ഒരു വീടു പണിയുന്നതിനു മുന്‍പു് ആകാശം അവിടെയുണ്ടു്. വീടുപണി കഴിഞ്ഞതിനുശേഷവും  ആകാശം അവിടെയുണ്ട്. മുന്‍പുണ്ടായിരുന്ന അതേ ആകാശത്തില്‍ത്തന്നെയാണു വീടു സ്ഥിതി ചെയ്യുന്നതു്. വീടു പൊളിച്ചു മാറ്റിയാലും ആകാശം അവിടെത്തന്നെയുണ്ടു്. ഇതുപോലെ എന്നെന്നും ഭൂതകാലത്തിലും വര്‍ത്തമാനകാലത്തിലും ഭാവികാലത്തിലും മാറ്റമില്ലാതെ വര്‍ത്തിക്കുന്ന പരമതത്ത്വമാണു് ഈശ്വരന്‍.


കുറഞ്ഞ കാലത്തിനുള്ളില്‍ മക്കളുടെയൊക്കെ പ്രയത്‌നത്തിൻ്റെ ഫലമായി നമ്മുടെ ആശ്രമത്തിനു് ഇത്രയൊക്കെ സേവനം ചെയ്യുവാനുള്ള ഭാഗ്യം കിട്ടി. അപ്പോള്‍ മക്കള്‍ ഉത്സാഹിച്ചാല്‍ ഇനിയും എത്രയോ അധികം സേവനങ്ങള്‍ ലോകത്തിനു ചെയ്യുവാന്‍ സാധിക്കും! 25,000 വീടുകള്‍ സാധുക്കള്‍ക്കു നിര്‍മ്മിച്ചു കൊടുക്കുവാന്‍ തീരുമാനിച്ചു എന്നറിഞ്ഞപ്പോള്‍തന്നെ, ലക്ഷത്തില്‍ കൂടുതല്‍ അപേക്ഷകളാണു് ഇവിടെയെത്തിയതു്. മിക്ക അപേക്ഷകരും വീടിനു് അര്‍ഹതപ്പെട്ടവര്‍. മക്കള്‍ വിചാരിച്ചാല്‍ കിടപ്പാടമില്ലാത്ത ഓരോരുത്തര്‍ക്കും വീടുവച്ചുകൊടുക്കുവാന്‍ കഴിയും. സംശയം വേണ്ട. മക്കള്‍ ജീവിതത്തില്‍ അധികപ്പറ്റു ചെലവു ചെയ്യുന്ന പണം മതി ഇതു സാധിക്കുവാന്‍.

‘ഇന്നു മുതല്‍ സിഗററ്റു വലിക്കുന്നതു ഞാന്‍ ഉപേക്ഷിക്കും. മദ്യം കഴിക്കുന്നതു നിര്‍ത്തും. വര്‍ഷംതോറും പത്തു ജോടി വസ്ത്രം വാങ്ങിയിരുന്നതില്‍ ഇനി മുതല്‍ ഒന്നു കുറയ്ക്കും.’ ഈ രീതയില്‍ മക്കള്‍ ഒന്നു തീരുമാനിക്കുക. ആ പണം സാധുക്കള്‍ക്കു വീടുവയ്ക്കുവാന്‍വേണ്ടി വിനിയോഗിക്കുക. മക്കളുടെ സേവനം കൊണ്ട് പത്തു വര്‍ഷത്തിനുള്ളില്‍ നമ്മുടെ രാജ്യത്തു ചെറ്റക്കുടിലെന്നും കാണില്ല.

ഇവിടെ വരുന്ന ചില അമ്മമാര്‍ പറയാറുണ്ടു്, ”അമ്മേ, ഇന്നലെ പെയ്ത മഴയില്‍ കൂര മുഴുവന്‍ ചോര്‍ന്നൊലിച്ചു. കുഞ്ഞിനെ മഴ കൊള്ളിക്കാതെ ഇരിക്കാന്‍ വേണ്ടി, പായ് എടുത്തു കുഞ്ഞിൻ്റെ തലയ്ക്കു മുകളില്‍ പിടിച്ചുകൊണ്ടു നിലേ്ക്കണ്ടി വന്നു.” മക്കള്‍ ഒന്നു് ആലോചിച്ചു നോക്കുക, പെരുമഴയത്തു കുഞ്ഞിനെ മഴ കൊള്ളിക്കാതെ ഉറക്കാന്‍ വേണ്ടി തള്ള പായും പിടിച്ചുകൊണ്ടു നിന്നു് ഉറങ്ങാതെ നേരം വെളുപ്പിക്കുന്നു. അതേസമയം, കള്ളും കഞ്ചാവും കുടിക്കാന്‍ വേണ്ടി ആളുകള്‍ എത്രയോ ആയിരം രൂപ ചെലവാക്കുന്നു.

എന്തുകൊണ്ടാണു് ഇത്രയും വീടുവച്ചു കൊടുക്കാന്‍ അമ്മ തീരുമാനിച്ചതു്? കഷ്ടപ്പെടുന്ന മക്കളെ ഓര്‍ത്തപ്പോള്‍, മറ്റൊന്നും ചിന്തിച്ചില്ല. ഈ കുറഞ്ഞകാലംകൊണ്ടു് ഇത്രയൊക്കെ ആയെങ്കില്‍ ഇതും സാധിക്കും. ഒരുവര്‍ഷം 5000 വീടുവയ്ക്കാന്‍ പറ്റും. ലക്ഷം അപേക്ഷകള്‍ വന്ന സ്ഥിതിക്കു്, മക്കളൊക്കെ വിചാരിച്ചാല്‍ അതില്‍ കൂടുതലും കൊടുക്കാന്‍ കഴിയും. അത്ര മക്കളില്ലേ അമ്മയ്ക്കു്. രണ്ടു വര്‍ഷം മക്കള്‍ സിഗററ്റുവലി ഉപേക്ഷിച്ചാല്‍ മതി, ഒരു വീടു വച്ചുകൊടുക്കാം. ഒരു കുടുംബത്തിനു മഴകൊള്ളാതെ കിടന്നുറങ്ങാന്‍ രണ്ടുമുറി മതിയാകും. അനാവശ്യമായി പൈസ ചെലവു ചെയ്യുമ്പോള്‍ മക്കള്‍ ഇക്കാര്യം ഓര്‍ക്കുക.

കള്ളും കഞ്ചാവും മറ്റും ഉപയോഗിക്കുന്ന മക്കള്‍ കാണും. മക്കളേ, വാസ്തവത്തില്‍, മക്കള്‍ ഉപയോഗിക്കുന്നതു കള്ളും കഞ്ചാവുമല്ല, കണ്ണീരും രക്തവുമാണു്. മക്കളുടെ കുടുംബത്തിലെ അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും സഹോദരങ്ങളുടെയും കണ്ണുനീരും രക്തവുമാണു്. ഈ ദുശ്ശീലങ്ങള്‍ വെടിയാന്‍വേണ്ട ശക്തി ലഭിക്കുന്നതിനായി മക്കള്‍ അവിടുത്തോടു പ്രാര്‍ത്ഥിക്കുക.

മക്കളേ, അസൂയയും വിദ്വേഷവും ഇല്ലാത്ത മക്കളുടെ മനസ്സാണു് അമ്മയുടെ ഭക്ഷണം. മക്കളില്‍ ആ ഒരു മനസ്സു് കാണുന്നതാണു് അമ്മയുടെ ആനന്ദം. അതിനാല്‍ സന്തോഷത്തിനായി, അസൂയയും കുശുമ്പും ഇല്ലാത്ത ഒരു മനസ്സു് ലഭിക്കുന്നതിനായി, നല്ല കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ വേണ്ട ശക്തി ലഭിക്കുന്നതിനായി അവിടുത്തോടു പ്രാര്‍ത്ഥിക്കുക. ദുശ്ശീലങ്ങള്‍ വെടിയാന്‍ ശക്തി നല്കണേ എന്നു പറഞ്ഞുകൊണ്ടു മക്കള്‍ പ്രാര്‍ത്ഥിക്കുക.

തേനീച്ച പുഷ്പത്തിലെ, തേന്‍ മാത്രം നുകരുന്നതുപോലെ, എന്തിലും നന്മ മാത്രം കാണാന്‍ ഒരു മനസ്സു് തരണേ എന്നു മക്കള്‍ പ്രാര്‍ത്ഥിക്കുക. സമര്‍പ്പണത്തെക്കുറിച്ചു് അമ്മ എപ്പോഴും പറയാറുള്ളതാണു്. എന്തു ചെയ്യുമ്പോഴും അവിടുത്തേക്കു സമര്‍പ്പിച്ചു കൊണ്ടു ചെയ്യുവാന്‍ മക്കള്‍ ശ്രമിക്കണം. എന്തും അവിടുത്തെ ഇച്ഛയായി കാണുവാനുള്ള ഒരു മനസ്സു് തരണേ എന്നു വേണം പ്രാര്‍ത്ഥിക്കുവാന്‍. ഈ ശരണാഗതിയായിരിക്കണം നമ്മുടെ ജീവിതത്തിൻ്റെ ലക്ഷ്യം.

പ്രപഞ്ചത്തിൽ എല്ലാത്തിനുമൊരു താളമുണ്ടു്. കാറ്റിനും മഴയ്ക്കും കടലിനും തിരമാലകൾക്കും ശ്വാസഗതിക്കും ഹൃദയസ്പന്ദനത്തിനും എല്ലാമുണ്ടൊരു താളം.

അതുപോലെ ജീവിതത്തിനുമൊരു താളമുണ്ടു്. നമ്മുടെ ചിന്തയും പ്രവൃത്തിയുമാണു ജീവിതത്തിൻ്റെ താളവും ശ്രുതിയുമായി മാറേണ്ടതു്. ചിന്തയുടെ താളം തെറ്റിയാൽ അതു പ്രവൃത്തിയിൽ പ്രതിഫലിക്കും.

അതുപിന്നെ ജീവിതത്തിൻ്റെതന്നെ താളം തെറ്റിക്കും. ആ താളഭംഗം പ്രകൃതിയെ മുഴുവൻ ബാധിക്കും, പ്രകൃതിയുടെയും താളം തെറ്റും. ഇന്നു നമുക്കു ചുറ്റും കാണുന്നതു് അതാണു്.

ഇന്നു വായു മലിനമായിക്കൊണ്ടിരിക്കുന്നു, ജലം മലിനമായിക്കൊണ്ടിരിക്കുന്നു, നദികൾ വരളുന്നു, കാടുകൾ നശിക്കുന്നു, പുതിയ രോഗങ്ങൾ പടരുന്നു. ഇങ്ങനെപോയാൽ വലിയ ഒരു ദുരന്തമാണു മനുഷ്യനെയും ജീവരാശിയെയും കാത്തിരിക്കുന്നതു്.

അമ്മയുടെ കുട്ടിക്കാലത്തിൽ, കുട്ടികൾക്കു മുറിവു തട്ടിയാലോ അച്ചു വച്ചാലോ അമ്മമാർ ചാണകം വച്ചു മുറിവുണക്കും. എന്നാൽ, ഇന്നു ചാണകം പുരട്ടിയാൽ തീർച്ചയായും മുറിവു സെപ്റ്റിക്കാകും. ആൾ മരിച്ചുപോയെന്നു വരാം.

പണ്ടു് ​ഔഷധമായിരുന്നതു് ഇന്നു വിഷമായിത്തീർന്നു. ഇന്നു് അന്തരീക്ഷം അത്ര മലിനമായിരിക്കുകയാണു്.