ചോദ്യം : ഗുരുവിനോടൊത്തു താമസിച്ചിട്ടും പതനം സംഭവിച്ചാല്‍, അടുത്ത ജന്മത്തില്‍ രക്ഷിക്കാന്‍ ഗുരുവുണ്ടാകുമോ?

അമ്മ: എപ്പോഴും ഗുരുവിൻ്റെ വാക്കനുസരിച്ചു നീങ്ങുക. അവിടുത്തെ പാദങ്ങളില്‍ത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കുക. പിന്നെ എല്ലാം ഗുരുവിൻ്റെ ഇച്ഛപോലെ എന്നു കാണണം. ഒരു ശിഷ്യന്‍ ഒരിക്കലും പതനത്തെക്കുറിച്ചു ചിന്തിക്കേണ്ട കാര്യമില്ല. അങ്ങനെ ചിന്തിക്കുന്നുവെങ്കില്‍ അതവൻ്റെ ദുര്‍ബ്ബലതയെയാണു കാണിക്കുന്നതു്. അവനു തന്നില്‍ത്തന്നെ വിശ്വാസമില്ല. പിന്നെ എങ്ങനെ ഗുരുവില്‍ വിശ്വാസമുണ്ടാകും? ആത്മാര്‍ത്ഥതയോടെ അവിടുത്തോടു പ്രാര്‍ത്ഥിച്ചാല്‍ അവിടുന്നു് ഒരിക്കലും കൈവിടില്ല. ശിഷ്യനു ഗുരുവിങ്കല്‍ പൂര്‍ണ്ണശരണാഗതിയാണു് ആവശ്യം.

ചോദ്യം : യഥാര്‍ത്ഥ ഗുരുസേവ എന്നാലെന്താണു്?

അമ്മ: ‘ഗുരു’ എന്നുപറഞ്ഞാല്‍ വെറും ഒരു വ്യക്തിയല്ല, ചൈതന്യമാണു്. അവിടുന്നു പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്ക്കുന്നു. ഈ ഒരു ബോധമാണു ശിഷ്യനുണ്ടായിരിക്കേണ്ടതു്. എങ്കില്‍ മാത്രമേ അവനു് ആദ്ധ്യാത്മികമായി ഉയരുവാന്‍ കഴിയൂ. ശിഷ്യന്‍ ഒരിക്കലും ഗുരുവിൻ്റെ സ്ഥൂലശരീരത്തില്‍ മാത്രം ബന്ധിച്ചു നില്ക്കാന്‍ പാടില്ല. സര്‍വ്വചരാചരങ്ങളെയും ഗുരുവായിക്കണ്ടുകൊണ്ടു്, ഭക്തിപൂര്‍വ്വം സേവിക്കുവാനുള്ള വിശാലത ശിഷ്യന്‍ നേടണം. പക്ഷേ, ശിഷ്യനു ഗുരുവിനോടുള്ള ബന്ധംകൊണ്ടാണു വിശാലത നേടുവാന്‍ കഴിയുന്നതു്. ഗുരുവിൻ്റെ വാക്കും പ്രവൃത്തിയും കേട്ടും കണ്ടും വളരുന്ന ശിഷ്യൻ്റെ മനസ്സു് അവനറിയാതെതന്നെ ആ ഭാവത്തിലേക്കുയരും. എന്നാല്‍ വെറും സ്വാര്‍ത്ഥത മാത്രം വച്ചുകൊണ്ടു ഗുരുവിൻ്റെ സ്ഥൂലസാമീപ്യത്തിനു മാത്രം ആഗ്രഹിക്കുന്നവൻ്റെ സേവ യഥാര്‍ത്ഥ ഗുരുസേവയല്ല. ഒരു നിമിഷംപോലും ഗുരുവിൻ്റെ സാമീപ്യത്തില്‍നിന്നും മാറി നില്ക്കാന്‍ വയ്യാത്തത്ര ബന്ധവും വേണം. അതേസമയം തന്നെത്തന്നെ മറന്നും മറ്റുള്ളവര്‍ക്കു സേവ ചെയ്യുവാനുള്ള വിശാലതയും ഉണ്ടായിരിക്കണം. അതു ഗുരുവിനെന്ന ഭാവത്തോടെ ചെയ്യുവാന്‍ കഴിയണം. അവനാണു ശരിയായ ഗുരുതത്ത്വം ഉള്‍ക്കൊണ്ട ശിഷ്യന്‍. അവൻ്റെ കൂടെ ഗുരു എപ്പോഴും കാണും.

മാവോ മറ്റു ഫലവൃക്ഷങ്ങളോ കാണുമ്പോള്‍ നമ്മുടെ ശ്രദ്ധ പോകുന്നതു തടിയിലല്ല, അതില്‍നിന്നുള്ള ഫലത്തിലാണു്. പക്ഷേ, ആ വൃക്ഷത്തെ ശുശ്രൂഷിക്കാതിരിക്കുന്നുമില്ല. അതുപോലെ ഗുരു വെന്നു പറയുന്നതു ശരീരമല്ല, വ്യാപ്തമായ ചൈതന്യമാണു്. എന്നാല്‍ ഈ ബോധമുണ്ടെങ്കിലും, ശിഷ്യനു ഗുരുസേവയെന്നാല്‍, തൻ്റെ ജീവനെക്കാളും വലുതാണു്. ഗുരുവിനുവേണ്ടി സ്വന്തം ജീവന്‍ വെടിയാന്‍പോലും അവന്‍ തയ്യാറാണു്. ശിഷ്യൻ്റെ ഉള്ളിലെ ഗുരുസങ്കല്പം, വെറും സങ്കുചിതമായ വ്യക്തിത്വത്തിലൊതുങ്ങുന്നില്ല. സര്‍വ്വ ജീവരാശികളിലും ശിഷ്യന്‍ അവൻ്റെ ഗുരുവിനെ ദര്‍ശിക്കുന്നു. ഇതുമൂലം ആര്‍ക്കു ചെയ്യുന്ന സേവനവും ശിഷ്യനു ഗുരുശുശ്രൂഷയാണു്. അതില്‍ അവന്‍ തൃപ്തനും ആനന്ദവാനുമാണു്.

ചോദ്യം : അമ്മേ, സാക്ഷാത്കാരം നേടാന്‍ ഏതു മാര്‍ഗ്ഗമാണു് ഇന്നത്തെ കാലഘട്ടത്തില്‍ അനുയോജ്യമായതു്?

അമ്മ: മോനേ, ആത്മസാക്ഷാത്കാരം എന്നതു പ്രത്യേകിച്ചു എവിടെയെങ്കിലും ഇരിക്കുകയൊന്നുമല്ല. ‘സമത്വം യോഗമുച്യതേ’ എന്നാണു ഭഗവാന്‍ പറഞ്ഞിരിക്കുന്നതു്. സര്‍വ്വതും ചൈതന്യമായി കാണുവാന്‍ സാധിക്കണം. അപ്പോള്‍ മാത്രമേ പൂര്‍ണ്ണത പറയുവാന്‍ പറ്റുകയുള്ളൂ. സര്‍വ്വതിലും നല്ലതുമാത്രം കാണുവാന്‍ സാധിക്കണം. തേനീച്ച പുഷ്പങ്ങളിലെ തേന്‍ മാത്രം കാണുന്നതുപോലെ, അതിലെ മാധുര്യം നുകരുന്നതുപോലെ, എല്ലായിടത്തും എല്ലായ്‌പ്പോഴും നല്ലതുമാത്രം കാണുന്നവനേ സാക്ഷാത്കാരത്തിനു് അര്‍ഹനാകുന്നുള്ളൂ.

സാക്ഷാത്കാരം വേണമെങ്കില്‍ ഈ ശരീരത്തെ പൂര്‍ണ്ണമായും മറക്കുവാന്‍ സാധിക്കണം. താന്‍ ആത്മാവാണെന്ന ബോധം ഉറയ്ക്കണം. ഈശ്വരനു പ്രതേകിച്ചൊരു വാസസ്ഥാനമില്ല. ഓരോരുത്തരുടെയും ഹൃദയത്തിലാണു് അവിടുന്നു വസിക്കുന്നതു്. പക്ഷേ, എല്ലാവിധത്തിലുമുള്ള മമതാബന്ധത്തെ, ശരീരബോധത്തെ മാറ്റിയെടുക്കണം. അതു മാത്രമേ വേണ്ടതുള്ളൂ. ആത്മാവിനു ജനനമില്ല, മരണമില്ല, സുഖദുഃഖങ്ങളില്ല. ഈ ബോധം അതോടെ നമ്മിലുറയ്ക്കും. മരണഭയം പോയി മറയും. ഉള്ളില്‍ ആനന്ദം നിറയും.
സാധകന്‍ ഏതു സാഹചര്യത്തെയും ക്ഷമയോടെ സ്വാഗതം ചെയ്യുവാനുള്ള ഒരു മനസ്സു് വളര്‍ത്തിയെടുക്കണം. തേനില്‍ ഉപ്പു വീണാല്‍ വീണ്ടും വീണ്ടും തേന്‍ പകര്‍ന്നു ഉപ്പുരസം മാറ്റിയെടുക്കാം. അതുപോലെ നമ്മിലെ വിദ്വേഷഭാവത്തെ ഞാനെന്ന ഭാവത്തെ സച്ചിന്തകളിലൂടെ ഇല്ലാതാക്കണം. ഇതിനു നിരന്തരശ്രമം ആവശ്യമാണു്. ഇങ്ങനെ മനസ്സു ശുദ്ധമാകുമ്പോള്‍, ഏതു സാഹചര്യത്തെയും സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുവാന്‍ നമുക്കു കഴിയും. ഇതിലൂടെ നാം ആദ്ധ്യാത്മികമായി മുന്നേറിക്കൊണ്ടിരിക്കുകയാണു ചെയ്യുന്നതു്. പക്ഷേ, നാമറിയാറില്ല എന്നു മാത്രം.

തന്നെപ്പോലെ മറ്റുള്ളവരെയും കാണുന്ന അവസ്ഥയാണു സാക്ഷാത്കാരം. കാലു തട്ടി മറിഞ്ഞു വീണാല്‍ കണ്ണിന്റെ അശ്രദ്ധയാണെന്നു പറഞ്ഞു കണ്ണു കുത്തിപ്പൊട്ടിക്കാറില്ല. കാലിനെ ആശ്വസിപ്പിക്കും. ഇടതുകൈ മുറിഞ്ഞാലുടനെ വലതുകൈ ആശ്വസിപ്പിക്കാനെത്തും. അതുപോലെ മറ്റൊരാള്‍ തെറ്റു ചെയ്താലും അതു ക്ഷമിച്ചു് അവനിലും തൻ്റെ ആത്മാവിനെ ദര്‍ശിക്കുന്ന അവസ്ഥയാണിതു്. അങ്ങനെയുള്ളവനു തന്നില്‍നിന്നു ഭിന്നമായി യാതൊന്നുമില്ല. ഈ ഒരവസ്ഥയിലെത്താതെ സാക്ഷാത്കാരത്തെക്കുറിച്ചു് എന്തു പറഞ്ഞാലും അതു പറച്ചില്‍ മാത്രമാണു്. വാക്കിനു പിറകില്‍ അനുഭവത്തിൻ്റെ ശക്തിയില്ല. പക്ഷേ, ഈ ഒരു ബോധതലത്തിലേക്കു് ഒരുവന്‍ ഉയരണമെങ്കില്‍, അനുഭൂതിതലത്തിലറിയണമെങ്കില്‍ സദ്ഗുരുവിൻ്റെ സഹായം കൂടാതെ സാദ്ധ്യമല്ല. അതിനാകട്ടെ ഗുരുവിൻ്റെ വാക്കനുസരിച്ചു നീങ്ങുക എന്നുള്ളതില്‍ കവിഞ്ഞു യാതൊന്നും ചെയ്യുവാനില്ല

ചോദ്യം : ഒരുവന്‍ സാക്ഷാത്കാരത്തിനെക്കാള്‍ കൂടുതലായി ഗുരുവിൻ്റെ സേവയ്ക്കായി ആഗ്രഹിച്ചാല്‍ ഗുരു അവനോടൊപ്പം എല്ലാ ജന്മങ്ങളിലും കൂടെയുണ്ടാകുമോ?


അമ്മ: ഗുരുവിങ്കല്‍ പൂര്‍ണ്ണ ശരണാഗതിയടഞ്ഞ ശിഷ്യൻ്റെ ഇച്ഛ അങ്ങനെയാണെങ്കില്‍ തീര്‍ച്ചയായും ഗുരു കൂടെയുണ്ടാകും. പക്ഷേ, അവന്‍ ഒരു സെക്കന്‍ഡുപോലും വെറുതെ കളയുവാന്‍ പാടില്ല. സ്വയം എരിഞ്ഞു മറ്റുള്ളവര്‍ക്കു പരിമളം നല്കുന്ന ചന്ദനത്തിരിപോലെയായിത്തീരണം. അവൻ്റെ ഓരോ ശ്വാസവും ലോകത്തിനുവേണ്ടിയായിരിക്കും, താന്‍ ചെയ്യുന്ന ഏതൊരു കര്‍മ്മവും അവന്‍ ഗുരുസേവയായിക്കാണും. മോനേ, ഗുരുവിങ്കല്‍ പൂര്‍ണ്ണ ശരണാഗതി വന്നുകഴിഞ്ഞവനു പിന്നെ ജന്മമില്ല. അഥവാ പിന്നെ ജനിച്ചാല്‍ത്തന്നെ അതു ഗുരുവിൻ്റെ ഇച്ഛയ്ക്കനുസരിച്ചായിരിക്കും.

എന്നാല്‍ ഗുരുക്കന്മാര്‍ പല തരക്കാരുണ്ടു്. പുരാണങ്ങളും ശാസ്ത്രങ്ങളും പഠിച്ചിട്ടു് ഉപദേശം കൊടുക്കുന്നവരുണ്ടു്. അവരും ഗുരുവാണു്. ഏതെങ്കിലും ഒരു പുസ്തകം വായിച്ചിട്ടു് എന്തെങ്കിലും പറഞ്ഞു നടക്കുന്നവരും ഇന്നു ഗുരുവാണു്. എന്നാല്‍ യഥാര്‍ത്ഥ ഗുരു ഇതൊന്നുമല്ല. തപസ്സിലൂടെ, ത്യാഗത്തിലൂടെ സത്യത്തെ സാക്ഷാത്കരിച്ച ശാസ്ത്രം പറയുന്ന ആ പരമാവസ്ഥയെ അനുഭൂതിതലത്തിലറിഞ്ഞ ആളാണു യഥാര്‍ത്ഥ ഗുരു. പുറമെ നോക്കിയാല്‍ മറ്റുള്ളവരില്‍നിന്നും വലിയ പ്രത്യേകതയൊന്നും കാണാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ, യഥാര്‍ത്ഥ ഗുരുവില്‍നിന്നുള്ള പ്രയോജനം ഗുരു ചമയുന്നവരില്‍നിന്നു ലഭിക്കില്ല. കാശ്മീരിലെ തണുത്ത കാലാവസ്ഥയില്‍ വളരുന്ന ആപ്പിള്‍ മരത്തില്‍ നിറയെ ആപ്പിളായിരിക്കും. ആയിരക്കണക്കിനു കാണും. മറ്റു കാലാവസ്ഥയിലും ആപ്പിള്‍ വളര്‍ന്നെന്നു വരും. പക്ഷേ, ആയിരം പോയിട്ടു് ആറു് ആപ്പിളെങ്കിലും കിട്ടിയെന്നു വരില്ല. ഇങ്ങനെയുള്ള മരങ്ങള്‍ക്കധികം ആയുസ്സും കാണില്ല. സദ്ഗുരുക്കമാര്‍ നല്ല കാലാവസ്ഥയില്‍ വളര്‍ന്നു വേണ്ടുവോളം ഫലം തരുന്ന ആപ്പിള്‍മരംപോലെയാണു്. പുറമേക്കു വലിയ ധാടിയും മോടിയും കാട്ടുന്നവരുടെ ഉള്ളില്‍ വലിയ കഴമ്പൊന്നും കാണണമെന്നില്ല. അങ്ങനെയുള്ളവരെ ആശ്രയിച്ചാല്‍ വേണ്ട പ്രയോജനം കിട്ടില്ല. പത്തു വാട്ടിൻ്റെയും ആയിരം വാട്ടിൻ്റെയും ബള്‍ബുകള്‍ തമ്മിലുള്ള വ്യത്യാസം ഇവര്‍ തമ്മിലുണ്ടു്.

യഥാര്‍ത്ഥ ഗുരുക്കന്മാരുടെ സാന്നിദ്ധ്യംതന്നെ നമ്മില്‍ ആനന്ദം പകരും. നമ്മുടെ വാസനകളെ ക്ഷയിപ്പിക്കും.
സദ്ഗുരുക്കന്മാരുടെ ഉപദേശങ്ങള്‍ വാക്കുകളില്‍ മാത്രമൊതുങ്ങുന്നില്ല. അവരുടെ വാക്കുകള്‍, പ്രവൃത്തികളില്‍ കാണാന്‍ കഴിയും. അവരുടെ ജീവിതം നോക്കിയാല്‍ ശാസ്ത്രം മുഴുവന്‍ കാണുവാന്‍ സാധിക്കും. പ്രത്യേകിച്ചൊരു ശാസ്ത്രവും പഠിക്കേണ്ട കാര്യമില്ല. അവര്‍ മഹാത്യാഗികളാണു്. ചോക്ലേറ്റുകൊണ്ടോ കല്ക്കണ്ടംകൊണ്ടോ ഒരു രൂപമുണ്ടാക്കിയാല്‍ എങ്ങനെയിരിക്കും? അതുപോലെയാണു സദ്ഗുരുക്കന്മാര്‍. മാധുര്യം മാത്രമേയുള്ളൂ, കളയേണ്ടതായി യാതൊന്നുമില്ല. അവര്‍ ലോകോദ്ധാരണം മാത്രം ലക്ഷ്യമാക്കി ജന്മമെടുത്തിട്ടുള്ളവരാണു്. അവര്‍ വ്യക്തികളല്ല. ആദര്‍ശമാണു്. ആ മാര്‍ഗ്ഗത്തില്‍ നീങ്ങുക മാത്രമേ വേണ്ടൂ. നമ്മുടെ ജ്ഞാനക്കണ്ണു തുറപ്പിച്ചു് അന്ധകാരം നീക്കിത്തരുന്നതു് ഈ മഹാഗുരുക്കന്മാരാണു്.

ഈശ്വരന്‍ സര്‍വ്വതിലും സര്‍വ്വരിലും സ്ഥിതിചെയ്യുന്നുണ്ടു്. എന്നാല്‍ നമ്മുടെ തെറ്റിനെ തിരുത്തി അവിടുത്തെ ലോകത്തിലേക്കു നമ്മളെ ഉയര്‍ത്തി വിടുന്നതു സദ്ഗുരുവാണു്. അതുകൊണ്ടാണു ഗുരുതന്നെ ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനും എന്നു പറയുന്നതു്. മോനേ, ഈശ്വരതത്ത്വത്തിനും അപ്പുറമാണു സദ്ഗുരുവിനുള്ള സ്ഥാനം. അങ്ങനെയുള്ള ഒരു സദ്ഗുരുവിനെ കിട്ടിക്കഴിഞ്ഞാല്‍പ്പിന്നെ അവന്‍ സാക്ഷാത്കാരത്തെക്കുറിച്ചു ചിന്തിക്കേണ്ട ആവശ്യമില്ല. ജന്മങ്ങളെക്കെുറിച്ചു ചിന്തിക്കേണ്ട കാര്യമില്ല. ഗുരുവിൻ്റെ ഓരോ പാതയും പിന്തുടര്‍ന്നാല്‍ മതി. ഗുരുവിൻ്റെ സമീപത്തിലെത്തിയതോടെ കുളം നദിയോടു ചേര്‍ന്നതുപോലെ നദി സമുദ്രത്തില്‍ ലയിച്ചതുപോലെ അവന്‍ ചേര്‍ന്നു കഴിഞ്ഞു. എത്തേണ്ടിടത്തു് അവന്‍ എത്തിക്കഴിഞ്ഞു. പിന്നീടെല്ലാം ഗുരു നോക്കിക്കൊള്ളും. ഗുരു അവനെ ലക്ഷ്യത്തിലെത്തിച്ചുകൊള്ളും. ആത്മാര്‍ത്ഥമായി അവിടുത്തെ പാദങ്ങളില്‍ തന്നെ സമര്‍പ്പിക്കുക, അതു മാത്രമേ ശിഷ്യന്‍ ചെയ്യേണ്ടതുള്ളൂ. ഗുരു ശിഷ്യനെ ഒരിക്കലും കൈവെടിയില്ല.

ചോദ്യം : ആദ്ധ്യാത്മികഗുരുക്കന്മാര്‍ പലപ്പോഴും ഹൃദയത്തിനു ബുദ്ധിയെക്കാള്‍ പ്രാധാന്യം നല്കുന്നതു കാണാം. പക്ഷേ, ബുദ്ധിയല്ലേ പ്രധാനം? ബുദ്ധിയില്ലാതെ എങ്ങനെ കാര്യങ്ങള്‍ സാധിക്കും?

മോനേ, കുടയിലെ ബട്ടണ്‍ അമരുമ്പോള്‍ കുട നിവരുകയാണു്. വിത്തു മണ്ണിനടിയില്‍ പോകുന്നതുകൊണ്ടാണു് അതു വളര്‍ന്നു വൃക്ഷമാകുന്നതു്. കെട്ടിടം പണിയുമ്പോള്‍ അസ്തിവാരം എത്ര താഴേക്കു പോകുന്നുവോ, അതിനനുസരിച്ചു നിലകള്‍ പണിതുയര്‍ത്താം. ഇതുപോലെ നമ്മിലെ വിനയവും വിശാലതയുമാണു നമ്മുടെ ഉന്നതിക്കു നിദാനം. ജീവിതത്തില്‍ ഹൃദയത്തിനു സ്ഥാനം കൊടുക്കുന്നതിലൂടെ നമ്മില്‍ വിനയവും സഹകരണമനോഭാവവും വളരുന്നു. അവിടെ ശാന്തിയും സമാധാനവും വിടരുന്നു.

ആദ്ധ്യാത്മികത്തിൻ്റെ ലക്ഷ്യവും ഹൃദയത്തിൻ്റെ വികാസമാണു്. കാരണം ഹൃദയവികാസം വന്നവര്‍ക്കേ ഈശ്വരനെ അറിയാന്‍ കഴിയൂ. മോനേ, യുക്തിക്കും ബുദ്ധിക്കും അപ്പുറമാണു് ആത്മതത്ത്വം. പഞ്ചസാര എത്ര കഴിച്ചാലും മധുരം എത്രമാത്രമുണ്ടെന്നു പറയുവാന്‍ കഴിയില്ല. അനന്തമായ ആകാശത്തെ വര്‍ണ്ണിക്കുവാന്‍ വാക്കുകള്‍ക്കു കഴിയില്ല. പുഷ്പത്തിനു സുഗന്ധം എത്രയുണ്ടെന്നു കണക്കു കൂട്ടിപ്പറയുവാന്‍ സാധിക്കില്ല. ഇതുപോലെ വാക്കുകള്‍ക്കപ്പുറമായ ഒരു തത്ത്വമാണു് ആദ്ധ്യാത്മികം. അതനുഭവമാണു്. അതിൻ്റെ മാധുര്യം നുകരണമെങ്കില്‍ യുക്തിക്കും ഉപരിയായി ഹൃദയം കൂടാതെ പറ്റില്ല.

മോന്‍ ഒരു കഥ കേട്ടിട്ടില്ലേ? ഒരിടത്തു ഒരു കര്‍ഷകന്‍ താമസിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം കുടിലിനു വെളിയില്‍ നില്ക്കുമ്പോള്‍ ആളുകള്‍ കൂട്ടംകൂട്ടമായി പോകുന്നതു കണ്ടു. അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു, ”ഇവിടെ അടുത്തു ഗീതാപ്രവചനമുണ്ടു്. അതു കേള്‍ക്കാന്‍ പോകുകയാണു്.” ഗീതാപ്രവചനം കേള്‍ക്കണമെന്നു് ആ കര്‍ഷകനു് ആഗ്രഹം തോന്നി. അദ്ദേഹം അവരുടെ കൂടെചെന്നു. പ്രവചനസ്ഥലത്തെത്തുമ്പോഴേക്കും അവിടം മുഴുവന്‍ ആളുകളെക്കൊണ്ടു നിറഞ്ഞുകഴിഞ്ഞിരുന്നു. എല്ലാവരും വലിയ വിലയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചിരിക്കുന്നു. മിക്കവരും വലിയ പണക്കാര്‍. കര്‍ഷകനാകട്ടെ ധരിച്ചിരിക്കുന്നതു മുഷിഞ്ഞു നാറിയ കീറിയ വസ്ത്രം. പോരാത്തതിനു ദേഹം മുഴുവന്‍ ചെളിയും. ആ സാധുവിനെ വാതില്ക്കല്‍നിന്നവര്‍ അകത്തേക്കു കടത്തിവിട്ടില്ല. കര്‍ഷകനു വലിയ വിഷമമായി. ‘ഭഗവാനേ, നിൻ്റെ കഥ കേള്‍ക്കാനാണു ഞാന്‍ വന്നതു്. എന്നെ ഇവര്‍ കടത്തിവിടുന്നില്ലല്ലോ. ഭഗവാനേ നിൻ്റെ കഥ കേള്‍ക്കുവാന്‍ എനിക്കര്‍ഹതയില്ലേ, ഞാനത്ര പാപിയാണോ? അവിടുത്തെ ഇച്ഛ ഇങ്ങനെയെങ്കില്‍ ആകട്ടെ. ഞാന്‍ ഇവിടെയിരുന്നുകൊണ്ടു് അവിടുത്തെ കഥ കേട്ടുകൊള്ളാം.’ ഇങ്ങനെ ചിന്തിച്ചുകൊണ്ടു കര്‍ഷകന്‍ അവിടെ അടുത്തുള്ള ഒരു മരച്ചുവട്ടിലിരുന്നു. പക്ഷേ, പ്രവചനമൊന്നും മനസ്സിലാകുന്നില്ല. സംസ്‌കൃതഭാഷ. സാധുവിനു ദുഃഖം സഹിക്ക വയ്യാതെയായി. ”ഓ! ഭഗവാനേ, എനിക്കങ്ങയുടെ ഭാഷയും മനസ്സിലാക്കാന്‍ പറ്റുന്നില്ലല്ലോ. ഞാനത്രയ്ക്കു പാപിയാണോ എൻ്റെ ഭഗവാനേ…” ആ സാധു കര്‍ഷകന്‍ ഹൃദയംപൊട്ടി വിളിച്ചു. അങ്ങനെ നോക്കുമ്പോള്‍ മുന്നിലുള്ള പന്തലിലെ ഒരു വലിയ ചിത്രം കണ്ണില്‍പ്പെട്ടു. ഭഗവാന്‍ കൃഷ്ണൻ്റെ ചിത്രം. കുതിരകളുടെ കടിഞ്ഞാണ്‍ പിടിച്ചുകൊണ്ടു, പിന്നിലിരിക്കുന്ന അര്‍ജ്ജുനനെ നോക്കി ഗീത ഉപദേശിക്കുന്ന ചിത്രം. ഭഗവാൻ്റെ തിരുമുഖത്തു ദൃഷ്ടികളൂന്നി കണ്ണുനീര്‍ വാര്‍ത്തു് ആ സാധു അവിടെയിരുന്നു. എത്രനേരം അങ്ങനെയിരുന്നിരുന്നുവെന്നു് ആ പാവത്തിനറിയില്ല. ചുറ്റും നോക്കുമ്പോള്‍ പ്രവചനം കഴിഞ്ഞു് ആളുകള്‍ മടങ്ങുന്നു. കര്‍ഷകനും അവരുടെ കൂടെ വീട്ടിലേക്കു മടങ്ങി. അടുത്ത ദിവസവും പ്രവചനസ്ഥലത്തു വന്നു. ഭഗവാൻ്റെ ചിത്രം കണ്ടുകൊണ്ടിരിക്കുക, ആ രൂപം സ്മരിച്ചു കണ്ണുനീര്‍ വാര്‍ക്കുക അതു മാത്രമാണു ലക്ഷ്യം. മൂന്നാമത്തെ ദിവസവും വന്നു് അവിടെ ആ മരച്ചുവട്ടില്‍ പഴയ സ്ഥലത്തുതന്നെയിരുന്നു. ഭഗവാൻ്റെ ചിത്രത്തിലേക്കു നോക്കി. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അവിടുത്തെ രൂപം ഉള്ളില്‍ തിളങ്ങി. കണ്ണുകള്‍ അടച്ചു ഭഗവദ്‌രൂപം കണ്ടുകൊണ്ടങ്ങനെ ഇരുന്നു. തന്നെത്തന്നെ മറന്നിരുന്നു.

പ്രവചനമെല്ലാം കഴിഞ്ഞു കേള്‍വിക്കാര്‍ പിരിഞ്ഞുപോയി. പ്രവചനം നടത്തിയ ശാസ്ത്രി ഇറങ്ങിവരുമ്പോള്‍ പന്തലിനു മുന്നിലുള്ള മാവിന്‍ചുവട്ടില്‍ ഒരാള്‍ നിശ്ചലനായി ഇരിക്കുന്നു. കവിള്‍ത്തടങ്ങളിലൂടെ കണ്ണുനീര്‍ പ്രവഹിക്കുന്നു. അദ്ദേഹത്തിനു് അതിശയമായി. ”പ്രവചനമെല്ലാം കഴിഞ്ഞിട്ടും ഈ മനുഷ്യന്‍മാത്രം എന്താണു് ഇവിടെയിരുന്നു കരയുന്നതു്? എൻ്റെ പ്രവചനം അത്ര മാത്രം അദ്ദേഹത്തെ സ്വാധീനിച്ചുവോ?” ശാസ്ത്രി കര്‍ഷകൻ്റെ അടുത്തു ചെന്നു. കര്‍ഷകനു യാതൊരു ചലനവുമില്ല. മുഖം കണ്ടാല്‍ ആനന്ദം ഉള്ളില്‍ നിറഞ്ഞു തുളുമ്പുന്നതായി തോന്നും. കര്‍ഷകൻ്റെ ചുറ്റും നിറഞ്ഞ ശാന്തി. ശാസ്ത്രി കര്‍ഷകനെ വിളിച്ചുണര്‍ത്തി.
”എൻ്റെ പ്രവചനം നിനക്കു് അത്രമാത്രം ഇഷ്ടപ്പെട്ടോ?”
ശാസ്ത്രിയുടെ ചോദ്യം കേട്ടു കര്‍ഷകന്‍ പറഞ്ഞു, ”അങ്ങു് എന്താണു പറഞ്ഞതെന്നു് എനിക്കു മനസ്സിലായില്ല. സംസ്‌കൃതം എനിക്കറിയില്ല. പക്ഷേ, ഭഗവാൻ്റെ കാര്യമോര്‍ക്കുമ്പോള്‍ എനിക്കു സങ്കടം സഹിക്കാനാകുന്നില്ല. തേരില്‍നിന്നു പിന്നിലേക്കു നോക്കിയല്ലേ ഭഗവാന്‍ എല്ലാം പറഞ്ഞതു്! പിറകിലേക്കു നോക്കി നോക്കി അവിടുത്തെ പിടലി എത്ര കണ്ടു വേദനിച്ചു കാണും. അതാണെനിക്കു വിഷമം.” ഇത്രയും പറഞ്ഞതോടെ ആ സാധുവിനു സാക്ഷാത്കാരം കിട്ടിയെന്നാണു്. കാരുണ്യം, നിഷ്‌കളങ്കഹൃദയം അതാണു് ആ സാധുവിനെ സാക്ഷാത്കാരത്തിനു് അര്‍ഹനാക്കിയതു്. കര്‍ഷകൻ്റെ കണ്ണുനീരില്‍ കുതിര്‍ന്ന വാക്കുകള്‍ ശ്രവിച്ച ശാസ്ത്രിയുടെയും കൂട്ടരുടെയും കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ജീവിതത്തില്‍ അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശാന്തി ശാസ്ത്രിക്കനുഭവപ്പെട്ടു.

മോനേ, ശാസ്ത്രിയും വലിയ ബുദ്ധിമാനായിരുന്നു. അദ്ദേഹത്തിൻ്റെ പ്രവചനം കേട്ടവരും വലിയ ബുദ്ധിമാന്മാരായിരുന്നു. എന്നാല്‍ നിഷ്‌കളങ്കനായ ആ സാധുകര്‍ഷകനാണു ഭക്തിയുടെ മാധുര്യം അനുഭവിക്കാന്‍ കഴിഞ്ഞതു്. സാക്ഷാത്കാരത്തിനര്‍ഹനായതു്. തനിക്കു വേണ്ടിയല്ലാത്ത കാരുണ്യം, അതാണു് ആ സാധുവില്‍ കണ്ടതു്. സങ്കടം തൻ്റെ കാര്യത്തിലല്ല, ഭഗവാൻ്റെ കഷ്ടതയോര്‍ത്താണു്. നമ്മളൊക്കെ ഒരു ക്ഷേത്രത്തില്‍പ്പോയാല്‍ ‘എനിക്കിന്നതൊക്കെ ഉണ്ടാകണേ, അയലത്തുകാരനു ശിക്ഷ കിട്ടണേ എന്നെ കുറ്റം പറയുന്നവനെ നല്ല പാഠം പഠിപ്പിക്കണേ’ ഇതൊക്കെയായിരിക്കും മനസ്സിലെ ചിന്ത. എന്നാല്‍ ഈ കര്‍ഷകനു് എല്ലാറ്റിനുമുപരി ഒരു കാരുണ്യം വന്നു. അവിടെപ്പിന്നെ ഞാനില്ല. സാധാരണ ‘ഞാനെ’ന്ന ഭാവം പോയിക്കിട്ടാന്‍ പ്രയാസമാണു്. എന്നാല്‍ ഈ കാരുണ്യത്തിലൂടെ ആ വ്യക്തിത്വം അവിടെ നഷ്ടമായി, പരാഭക്തിയായി. അതാണു് ഏറ്റവും ഉന്നതമായ സ്ഥാനം. അതിനദ്ദേഹം അര്‍ഹനായി. കാരണം ബുദ്ധിയുള്ള മറ്റെല്ലാവരെക്കാളും ഹൃദയത്തിനാര്‍ദ്രത ആ സാധുകര്‍ഷകനാണുണ്ടായിരുന്നതു്. അതിൻ്റെ ഫലമോ? താനറിയാതെ തന്നില്‍, ആനന്ദം നിറഞ്ഞു. തൻ്റെ അടുത്തെത്തിയവര്‍ക്കും ശാന്തി പകരാന്‍ സാധിച്ചു. മോനേ, ഈശ്വരനെ ഹൃദയം കൊണ്ടാണറിയാന്‍ ശ്രമിക്കേണ്ടതു്. അവിടുന്നു ഹൃദയത്തിലാണു പ്രകാശിക്കുന്നതു്. അവിടുന്നു ഹൃദയനിവാസിയാണു്.

അമ്മയുടെ വാക്പ്രവാഹം മൗനസാഗരമണഞ്ഞു. ആനന്ദമധു തുളുമ്പുന്ന നയനകമലങ്ങള്‍ മെല്ലെ കൂമ്പി. ഹര്‍ഷബാഷ്പം കാരുണ്യത്തിൻ്റെ കപോലങ്ങളില്‍ ആര്‍ദ്രത പടര്‍ത്തി. ചുറ്റുമുണ്ടായിരുന്നവര്‍ക്കു് ഒന്നും ഉരിയാടാന്‍ കഴിഞ്ഞില്ല. മാര്‍ക്കു് നിശ്ശബ്ദനായി. ധ്യാനനിമഗ്നനായി. മിക്കവരും ജോലി നിര്‍ത്തി അമ്മയുടെ സമീപം വന്നിരുന്നു. ആനന്ദഘനമായ ആ അന്തരീക്ഷത്തില്‍ സര്‍വ്വരുടെയും ചിന്തകളടങ്ങി, അലിഞ്ഞില്ലാതെയായി. പറഞ്ഞറിയിക്കാനാവാത്ത ഭാവാനുഭൂതിയില്‍ മനസ്സു് വിലയം പ്രാപിച്ചു.

ശരീരമനോബുദ്ധികളുടെ ശരിയായ ക്രമീകരണത്തിലൂടെ നമ്മുടെ ഉള്ളിലെ അനന്തശക്തികളെ ഉണര്‍ത്താനും സ്വന്തംപൂര്‍ണതയെ സാക്ഷാത്ക്കരിക്കാനുമുള്ള മാര്‍ഗ്ഗമാണുയോഗ. ലോകജീവിതത്തില്‍ നമ്മുടെ കാര്യക്ഷമതയും ആരോഗ്യവും മനഃപ്രസാദവും മൂല്യബോധവും വളര്‍ത്താനും യോഗ പ്രയോജനപ്പെടുന്നു. ഇക്കാരണങ്ങളാല്‍ ജീവിതശൈലീരോഗങ്ങളും മനോജന്യരോഗങ്ങളും ഏറിവരുന്ന ഇക്കാലത്ത് യോഗയുടെപ്രസക്തിയും പ്രചാരവും അനുദിനംവളരുകയാണ്.

അന്താരാഷ്ട്രീയ യോഗാ ദിവസത്തോടനുബന്ധിച്ച് അമേരിക്കയിലെ സാന്റാഫെയിൽ നടന്ന യോഗാദിനാചരണത്തിൽ നിന്ന്

ഭാരതത്തിന്റെ മണ്ണില്‍ വികസിച്ചുവന്ന ഒരു ശാസ്ത്രമെന്നനിലയില്‍ യോഗയുടെ പ്രചാരം ഓരോ ഭാരതീയനിലും അഭിമാനം ഉണര്‍ത്തുന്നു.

സാധാരണ വ്യായാമങ്ങളെ അപേക്ഷിച്ച് യോഗയ്ക്കുള്ള പ്രത്യേക മേന്മയെന്തെന്ന് പലരും ചോദിക്കാറുണ്ട്. ഏതുരീതിയിലുള്ളവ്യായാമവും ശരീരത്തിനുംമനസ്സിനും നിരവധിപ്രയോജനം ചെയ്യുന്നുണ്ട്. എന്നാല്‍ യോഗയിലൂടെ ലഭിക്കുന്നപ്രയോജനങ്ങള്‍ സാധാരണ വ്യായാമങ്ങളില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ എത്രയോ അധികമാണ്. സാധാരണ വ്യായാമമുറകള്‍ വേഗതയേറിയ ശരീരചലനങ്ങളിലൂടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും പേശികളെ പോഷിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ യോഗ എല്ലാ അവയവങ്ങളുടെയും വിശ്രാന്തിയിലും പ്രാണശക്തി ശരിയായ ദിശയില്‍ തിരിച്ചുവിടുന്നതിലുമാണ് കൂടുതല്‍ശ്രദ്ധിക്കുന്നത്. ആന്തരികഗ്രന്ഥികള്‍ ഉള്‍പ്പെടെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനക്ഷമതയ്ക്കും രോഗശമനത്തിനും അത് വഴിതെളിയ്ക്കുന്നു. നാഡികള്‍ശുദ്ധമാകുന്നു. മനോബലവും, മനസ്സിന്റെ ഏകാഗ്രതയുംവര്‍ദ്ധിക്കുന്നു. പേശികള്‍ അയവുള്ളതും കരുത്തുറ്റതുമാകുന്നു. സാധാരണ വ്യായാമങ്ങളേക്കാള്‍ അധികം വിഷാദം കുറയ്ക്കാനും സ്ഥായിയായ പ്രസന്നത നിലനിര്‍ത്താനും യോഗ സഹായിക്കുന്നു.

സാധാരണ വ്യായാമങ്ങളില്‍നിന്ന് വ്യത്യസ്തമായിയോഗാസനങ്ങള്‍ സാവകാശം ശ്വാസാത്തില്‍ ശ്രദ്ധിച്ചുകൊണ്ടാണ് ചെയ്യാറ്. അതോടൊപ്പം ശരീരത്തിന്റെ ഓരോ ചലനവും ബോധപൂര്‍വ്വം നിരീക്ഷിക്കുകയും ആവാം. അതിലൂടെമനസ്സിനെ ശാന്തമാക്കുവാനും ധ്യാനത്തിനു തുല്യമായ ഒരു അനുഭവം വളര്‍ത്താനും സാധിക്കുന്നു. അങ്ങനെ ശരീരത്തിനും മനസ്സിനും യോഗ ഒരുപോലെ ഗുണംചെയ്യുന്നു.
സാധാരണ വ്യായാമങ്ങള്‍പോലെ യോഗ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ആവശ്യമായ ഒരു കാര്യമല്ല. ഗുരുതരമായ രോഗം ബാധിച്ച ഒരാളുടെ രോഗം ഭേദമാക്കുവാന്‍ മരുന്നിനോടൊപ്പം പഥ്യമായ ആഹാരവും മതിയായ ഉറക്കവുംവിശ്രമവുമെല്ലാം ആവശ്യമാണല്ലോ? അതുപോലെ യോഗ പൂര്‍ണ്ണമാകണമെങ്കില്‍ അച്ചടക്കപൂര്‍ണവുംമൂല്യാധിഷ്ഠിതവുമായ ഒരു ജീവിതരീതിയായി അതുവികസിക്കണം. യോഗ ബോധപൂര്‍വ്വം ചെയ്യുന്നതിലൂടെക്രമേണജിവിതത്തിലെ ഓരോ പ്രവൃത്തിയെയും ബോധത്തോടെ സ്വയം കണ്ടുകൊണ്ടുചെയ്യുവാനും സാധിക്കുന്നു. അങ്ങനെ നമ്മുടെ ചിന്തയിലും മനോവികാരങ്ങളിലും ഗുണപരമായ മാറ്റം സാദ്ധ്യമാകുന്നു. ക്രമേണ ധ്യാനത്തില്‍ കൂടുതല്‍ കൂടുതല്‍ ഏകാഗ്രതകൈവന്ന് സ്വന്തം പൂര്‍ണതയെ അഥവാ ഉണ്‍മയെ സാക്ഷാത്ക്കരിക്കാനും സാധിക്കുന്നു.
യോഗ ആരോഗ്യകരമായ ജീവിതത്തിന്റെയും ആന്തരികവും ബാഹ്യവുമായ ശുചിത്വത്തിന്റേയും സന്ദേശം പരത്തുന്നു. ജാതി മത വര്‍ണ്ണ വിഭാഗീയതകള്‍ക്ക് അതീതമായ ഏകത്വത്തെയും, എല്ലാ ജീവരാശികളോടുമുള്ള അഹിംസയെയും അത് ഉയര്‍ത്തിപ്പിടിക്കുന്നു. ഇക്കാരണങ്ങളാല്‍ സമൂഹത്തില്‍ സ്‌നേഹവും സൗഹാര്‍ദ്ദവും വളരുവാനും ലോകശാന്തിയ്ക്കുംയോഗയുടെ പ്രചാരം വഴിതെളിക്കും.യോഗയിലൂടെ ശാരീരികവും മാനസികവും ആത്മീയവുമായി കൂടുതല്‍ ഉയര്‍ന്നതലങ്ങളെ സാക്ഷാത്കരിക്കാന്‍ മാനവരാശിക്ക് കഴിയട്ടെ.