കുറഞ്ഞ കാലത്തിനുള്ളില്‍ മക്കളുടെയൊക്കെ പ്രയത്‌നത്തിൻ്റെ ഫലമായി നമ്മുടെ ആശ്രമത്തിനു് ഇത്രയൊക്കെ സേവനം ചെയ്യുവാനുള്ള ഭാഗ്യം കിട്ടി. അപ്പോള്‍ മക്കള്‍ ഉത്സാഹിച്ചാല്‍ ഇനിയും എത്രയോ അധികം സേവനങ്ങള്‍ ലോകത്തിനു ചെയ്യുവാന്‍ സാധിക്കും! 25,000 വീടുകള്‍ സാധുക്കള്‍ക്കു നിര്‍മ്മിച്ചു കൊടുക്കുവാന്‍ തീരുമാനിച്ചു എന്നറിഞ്ഞപ്പോള്‍തന്നെ, ലക്ഷത്തില്‍ കൂടുതല്‍ അപേക്ഷകളാണു് ഇവിടെയെത്തിയതു്. മിക്ക അപേക്ഷകരും വീടിനു് അര്‍ഹതപ്പെട്ടവര്‍. മക്കള്‍ വിചാരിച്ചാല്‍ കിടപ്പാടമില്ലാത്ത ഓരോരുത്തര്‍ക്കും വീടുവച്ചുകൊടുക്കുവാന്‍ കഴിയും. സംശയം വേണ്ട. മക്കള്‍ ജീവിതത്തില്‍ അധികപ്പറ്റു ചെലവു ചെയ്യുന്ന പണം മതി ഇതു സാധിക്കുവാന്‍.

‘ഇന്നു മുതല്‍ സിഗററ്റു വലിക്കുന്നതു ഞാന്‍ ഉപേക്ഷിക്കും. മദ്യം കഴിക്കുന്നതു നിര്‍ത്തും. വര്‍ഷംതോറും പത്തു ജോടി വസ്ത്രം വാങ്ങിയിരുന്നതില്‍ ഇനി മുതല്‍ ഒന്നു കുറയ്ക്കും.’ ഈ രീതയില്‍ മക്കള്‍ ഒന്നു തീരുമാനിക്കുക. ആ പണം സാധുക്കള്‍ക്കു വീടുവയ്ക്കുവാന്‍വേണ്ടി വിനിയോഗിക്കുക. മക്കളുടെ സേവനം കൊണ്ട് പത്തു വര്‍ഷത്തിനുള്ളില്‍ നമ്മുടെ രാജ്യത്തു ചെറ്റക്കുടിലെന്നും കാണില്ല.

ഇവിടെ വരുന്ന ചില അമ്മമാര്‍ പറയാറുണ്ടു്, ”അമ്മേ, ഇന്നലെ പെയ്ത മഴയില്‍ കൂര മുഴുവന്‍ ചോര്‍ന്നൊലിച്ചു. കുഞ്ഞിനെ മഴ കൊള്ളിക്കാതെ ഇരിക്കാന്‍ വേണ്ടി, പായ് എടുത്തു കുഞ്ഞിൻ്റെ തലയ്ക്കു മുകളില്‍ പിടിച്ചുകൊണ്ടു നിലേ്ക്കണ്ടി വന്നു.” മക്കള്‍ ഒന്നു് ആലോചിച്ചു നോക്കുക, പെരുമഴയത്തു കുഞ്ഞിനെ മഴ കൊള്ളിക്കാതെ ഉറക്കാന്‍ വേണ്ടി തള്ള പായും പിടിച്ചുകൊണ്ടു നിന്നു് ഉറങ്ങാതെ നേരം വെളുപ്പിക്കുന്നു. അതേസമയം, കള്ളും കഞ്ചാവും കുടിക്കാന്‍ വേണ്ടി ആളുകള്‍ എത്രയോ ആയിരം രൂപ ചെലവാക്കുന്നു.

എന്തുകൊണ്ടാണു് ഇത്രയും വീടുവച്ചു കൊടുക്കാന്‍ അമ്മ തീരുമാനിച്ചതു്? കഷ്ടപ്പെടുന്ന മക്കളെ ഓര്‍ത്തപ്പോള്‍, മറ്റൊന്നും ചിന്തിച്ചില്ല. ഈ കുറഞ്ഞകാലംകൊണ്ടു് ഇത്രയൊക്കെ ആയെങ്കില്‍ ഇതും സാധിക്കും. ഒരുവര്‍ഷം 5000 വീടുവയ്ക്കാന്‍ പറ്റും. ലക്ഷം അപേക്ഷകള്‍ വന്ന സ്ഥിതിക്കു്, മക്കളൊക്കെ വിചാരിച്ചാല്‍ അതില്‍ കൂടുതലും കൊടുക്കാന്‍ കഴിയും. അത്ര മക്കളില്ലേ അമ്മയ്ക്കു്. രണ്ടു വര്‍ഷം മക്കള്‍ സിഗററ്റുവലി ഉപേക്ഷിച്ചാല്‍ മതി, ഒരു വീടു വച്ചുകൊടുക്കാം. ഒരു കുടുംബത്തിനു മഴകൊള്ളാതെ കിടന്നുറങ്ങാന്‍ രണ്ടുമുറി മതിയാകും. അനാവശ്യമായി പൈസ ചെലവു ചെയ്യുമ്പോള്‍ മക്കള്‍ ഇക്കാര്യം ഓര്‍ക്കുക.

കള്ളും കഞ്ചാവും മറ്റും ഉപയോഗിക്കുന്ന മക്കള്‍ കാണും. മക്കളേ, വാസ്തവത്തില്‍, മക്കള്‍ ഉപയോഗിക്കുന്നതു കള്ളും കഞ്ചാവുമല്ല, കണ്ണീരും രക്തവുമാണു്. മക്കളുടെ കുടുംബത്തിലെ അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും സഹോദരങ്ങളുടെയും കണ്ണുനീരും രക്തവുമാണു്. ഈ ദുശ്ശീലങ്ങള്‍ വെടിയാന്‍വേണ്ട ശക്തി ലഭിക്കുന്നതിനായി മക്കള്‍ അവിടുത്തോടു പ്രാര്‍ത്ഥിക്കുക.

മക്കളേ, അസൂയയും വിദ്വേഷവും ഇല്ലാത്ത മക്കളുടെ മനസ്സാണു് അമ്മയുടെ ഭക്ഷണം. മക്കളില്‍ ആ ഒരു മനസ്സു് കാണുന്നതാണു് അമ്മയുടെ ആനന്ദം. അതിനാല്‍ സന്തോഷത്തിനായി, അസൂയയും കുശുമ്പും ഇല്ലാത്ത ഒരു മനസ്സു് ലഭിക്കുന്നതിനായി, നല്ല കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ വേണ്ട ശക്തി ലഭിക്കുന്നതിനായി അവിടുത്തോടു പ്രാര്‍ത്ഥിക്കുക. ദുശ്ശീലങ്ങള്‍ വെടിയാന്‍ ശക്തി നല്കണേ എന്നു പറഞ്ഞുകൊണ്ടു മക്കള്‍ പ്രാര്‍ത്ഥിക്കുക.

തേനീച്ച പുഷ്പത്തിലെ, തേന്‍ മാത്രം നുകരുന്നതുപോലെ, എന്തിലും നന്മ മാത്രം കാണാന്‍ ഒരു മനസ്സു് തരണേ എന്നു മക്കള്‍ പ്രാര്‍ത്ഥിക്കുക. സമര്‍പ്പണത്തെക്കുറിച്ചു് അമ്മ എപ്പോഴും പറയാറുള്ളതാണു്. എന്തു ചെയ്യുമ്പോഴും അവിടുത്തേക്കു സമര്‍പ്പിച്ചു കൊണ്ടു ചെയ്യുവാന്‍ മക്കള്‍ ശ്രമിക്കണം. എന്തും അവിടുത്തെ ഇച്ഛയായി കാണുവാനുള്ള ഒരു മനസ്സു് തരണേ എന്നു വേണം പ്രാര്‍ത്ഥിക്കുവാന്‍. ഈ ശരണാഗതിയായിരിക്കണം നമ്മുടെ ജീവിതത്തിൻ്റെ ലക്ഷ്യം.

പ്രപഞ്ചത്തിൽ എല്ലാത്തിനുമൊരു താളമുണ്ടു്. കാറ്റിനും മഴയ്ക്കും കടലിനും തിരമാലകൾക്കും ശ്വാസഗതിക്കും ഹൃദയസ്പന്ദനത്തിനും എല്ലാമുണ്ടൊരു താളം.

അതുപോലെ ജീവിതത്തിനുമൊരു താളമുണ്ടു്. നമ്മുടെ ചിന്തയും പ്രവൃത്തിയുമാണു ജീവിതത്തിൻ്റെ താളവും ശ്രുതിയുമായി മാറേണ്ടതു്. ചിന്തയുടെ താളം തെറ്റിയാൽ അതു പ്രവൃത്തിയിൽ പ്രതിഫലിക്കും.

അതുപിന്നെ ജീവിതത്തിൻ്റെതന്നെ താളം തെറ്റിക്കും. ആ താളഭംഗം പ്രകൃതിയെ മുഴുവൻ ബാധിക്കും, പ്രകൃതിയുടെയും താളം തെറ്റും. ഇന്നു നമുക്കു ചുറ്റും കാണുന്നതു് അതാണു്.

ഇന്നു വായു മലിനമായിക്കൊണ്ടിരിക്കുന്നു, ജലം മലിനമായിക്കൊണ്ടിരിക്കുന്നു, നദികൾ വരളുന്നു, കാടുകൾ നശിക്കുന്നു, പുതിയ രോഗങ്ങൾ പടരുന്നു. ഇങ്ങനെപോയാൽ വലിയ ഒരു ദുരന്തമാണു മനുഷ്യനെയും ജീവരാശിയെയും കാത്തിരിക്കുന്നതു്.

അമ്മയുടെ കുട്ടിക്കാലത്തിൽ, കുട്ടികൾക്കു മുറിവു തട്ടിയാലോ അച്ചു വച്ചാലോ അമ്മമാർ ചാണകം വച്ചു മുറിവുണക്കും. എന്നാൽ, ഇന്നു ചാണകം പുരട്ടിയാൽ തീർച്ചയായും മുറിവു സെപ്റ്റിക്കാകും. ആൾ മരിച്ചുപോയെന്നു വരാം.

പണ്ടു് ​ഔഷധമായിരുന്നതു് ഇന്നു വിഷമായിത്തീർന്നു. ഇന്നു് അന്തരീക്ഷം അത്ര മലിനമായിരിക്കുകയാണു്.


നമുക്കു് എളുപ്പം ചെയ്യാവുന്നതും സദാസമയവും അനുഷ്ഠിക്കുവാന്‍ കഴിയുന്നതുമായ ഒരു സാധനയാണു ജപ സാധന.

മക്കള്‍ ഇവിടേക്കു വരാന്‍ വണ്ടിയില്‍ കയറി. ആ സമയം മുതല്‍ ഇവിടെ എത്തുന്നതുവരെ ജപിച്ചുകൂടെ? തിരിയെ പോകുമ്പോഴും ജപിച്ചു കൂടെ?

അതുപോലെ ഏതു യാത്രാസമയത്തും ജപം ചെയ്യുന്നതു് ഒരു ശീലമാക്കിക്കൂടെ? ആ സമയം എന്തിനു മറ്റു കാര്യങ്ങള്‍ സംസാരിച്ചു് ആരോഗ്യം നശിപ്പിക്കണം, മനസ്സിനു അശാന്തിയുണ്ടാക്കണം?

ജപ സാധനയിലൂടെ മനഃശാന്തി മാത്രമല്ല, കാര്യലാഭവുമുണ്ടാകും. ഈശ്വരനെ മാത്രമല്ല, അവിടുത്തെ വിഭൂതികളും സ്വന്തമാക്കുവാന്‍ കഴിയും.

ഭാവിയിലെ യുദ്ധങ്ങൾ ഒഴിവാക്കാൻ ചെറുപ്പം മുതൽ തന്നെ കുട്ടികൾക്കു മൂല്യങ്ങൾ പകർന്നു നല്കണം. യുദ്ധത്തിൻ്റെ തുടക്കം മനുഷ്യമനസ്സിൽ നിന്നാണെങ്കിൽ ശാന്തിയുടെയും തുടക്കം അവിടെനിന്നു തന്നെയാണു്.

ഉദാഹരണത്തിനു്, പാലിൽ നിന്നു തൈരുണ്ടാക്കാൻ സാധാരണയായി ഒരു മാർഗ്ഗമുണ്ടു്. അല്പം തൈരെടുത്തു പാലിൽ ചേർത്തു് അതു നിശ്ചലമായി ഏതാനും മണിക്കൂറുകൾ വച്ചാൽ നല്ല തൈരു കിട്ടും. ഇതുപോലെ, അച്ഛനമ്മമാർ കുട്ടിക്കാലത്തു തന്നെ മൂല്യങ്ങൾ കുഞ്ഞുങ്ങൾക്കു പറഞ്ഞു കൊടുക്കണം. ചെയ്തു കാണിച്ചു കൊടുക്കുകയും വേണം.

യുദ്ധം നടക്കുന്ന പല രാജ്യങ്ങളിൽ നിന്നും വന്ന മക്കൾ അമ്മയോടു പറയാറുണ്ടു്. “അമ്മേ, ഞങ്ങൾ കാലത്തു് എഴുന്നേല്ക്കുന്നതു വെടിയുണ്ടയുടെ ശബ്ദവും ആളുകളുടെ കരച്ചിലും കേട്ടാണു്. കുട്ടികൾ ഞങ്ങളെ കെട്ടിപ്പിടിച്ചു കരയും. ഞങ്ങളും അവരെ മാറോടണച്ചു വയ്ക്കും. പക്ഷികളുടെ മധുരമായ കളകൂജനങ്ങൾ കേട്ടു ഞങ്ങൾ ഉണർന്നിരുന്ന കാലം എന്നോ പോയ് മറഞ്ഞിരിക്കുന്നു!”

ബോംബു സ്ഫോടനങ്ങളുടെയും വെടിയൊച്ചകളുടെയും ശബ്ദത്തിനു പകരം പക്ഷികളുടെ കളകൂജനങ്ങൾ കേൾക്കാൻ ഇടവരട്ടെ. കുട്ടികളുടെയും മുതിർന്നവരുടെയും ദീനരോദനങ്ങൾക്കു പകരം എങ്ങും നിറയുന്ന പൊട്ടിച്ചിരികൾ കേൾക്കാൻ ഇടവരട്ടെ.

അമ്മ വിചാരിക്കും; ഈ യുദ്ധങ്ങൾക്കു് ഉപയോഗിക്കുന്ന ബോംബുകളും വെടിക്കോപ്പുകളും പൊട്ടി തെറിക്കുമ്പോൾ, അവയിൽ നിന്നു ചോക്ക്ലേറ്റ് പുറത്തേക്കു വന്നെങ്കിൽ. അവയിൽ നിന്നു മറ്റു് ആഹാര പദാർത്ഥങ്ങളും സുഗന്ധദ്രവ്യങ്ങളും പുറത്തേക്കു വന്നെങ്കിൽ എത്ര നന്നായിരുന്നുവെന്നു്.

ബോംബുകൾ പൊട്ടുമ്പോൾ ഉണ്ടാകുന്ന പ്രകാശം കാരുണ്യത്തിൻ്റെ ഹൃദയം അലിയിക്കുന്ന വെളിച്ചം ആയിരുന്നെങ്കിൽ. മനസ്സിനു സന്തോഷം പകരുന്ന മനോഹരമായ ഒരു മഴവില്ലായിരുന്നെങ്കിൽ എന്നു്.

ആധുനികായുധങ്ങൾ ഉപയോഗിച്ചു മനുഷ്യനു കൃത്യസമയത്തു കൃത്യമായി ലക്ഷ്യം ഭേദിക്കാൻ കഴിയും. ഇതിനുപകരം, പ്രതീക്ഷിച്ചിരിക്കുന്നവർക്കു കൃത്യ സമയത്തു് ആഹാരവും വസ്ത്രവും കിടക്കാനിടവും എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. നമ്മുടെ കാരുണ്യവും സ്‌നേഹവും സഹായവും എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു് ആഗ്രഹിച്ചു പോകുന്നു.

സ്‌നേഹവും കാരുണ്യവും ഈ ഭൂമുഖത്തുനിന്നു പൂർണ്ണമായി ഇല്ലാതായിട്ടില്ലെന്നു നമുക്കൊന്നിച്ചു് ഈ ലോകത്തിനു കാട്ടിക്കൊടുക്കാം. സഹജീവികളോടുള്ള അനുകമ്പയും നമ്മിൽ ഉണ്ടെന്ന് ഒറ്റക്കെട്ടായി നിന്നു് കാണിക്കാം. പുരാതന കാലം മുതൽ തന്നെ മാനവരാശിയെ പരിപോഷിപ്പിച്ചിട്ടുള്ള വിശ്വോത്തര മൂല്യങ്ങളിൽ ഉറച്ചു നിൽക്കാം. അങ്ങനെ ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ലോകം കെട്ടിപ്പടുക്കാൻ നമുക്കു ശ്രമിക്കാം.

ഏതോ പഴങ്കഥയിലെ സംഭവങ്ങൾ എന്നപോലെ യുദ്ധത്തിനോടും ക്രൂരതയോടും നമുക്കു് എന്നേക്കുമായി വിടപറയാം. വരുംതലമുറകൾ നമ്മെ ശാന്തിയുടെയും സമാധാനത്തിൻ്റെയും ദൂതന്മാരായി ഓർക്കാൻ ഇടവരട്ടെ…

അവിടുന്നു നമ്മെ പിടിക്കണേ എന്നതായിരിക്കണം നമ്മുടെ പ്രാര്‍ത്ഥന. ആ സമര്‍പ്പണഭാവം നമുക്കുണ്ടായിരിക്കണം. അപ്പോള്‍ ഭയക്കേണ്ടതില്ല. നമ്മുടെ പിടിവിട്ടാലും അവിടുത്തെ പിടി അയവില്ലാതെ നമ്മെ സംരക്ഷിച്ചുകൊള്ളും.

നമ്മുടെ ഭക്തി, കുരങ്ങിൻ്റെ കുട്ടിയുടെതുപോലെയാകരുതു്. കുരങ്ങിൻ്റെ കുട്ടി തള്ളയുടെ പള്ളയില്‍ പിടിച്ചിരിക്കും. തള്ള ഒരു ശാഖയില്‍നിന്നും മറു ശാഖയിലേക്കു ചാടുമ്പോള്‍, കുട്ടിയുടെ പിടി ഒന്നയഞ്ഞാല്‍ താഴെ വീണതുതന്നെ.

പൂച്ചക്കുട്ടിക്കു കരയാന്‍ മാത്രമേ അറിയൂ. തള്ള അതിനെ കടിച്ചെടുത്തുകൊണ്ടു വേണ്ട സ്ഥാനത്തു് എത്തിച്ചുകൊള്ളും. കുട്ടിക്കു ഭയക്കേണ്ടതില്ല. തള്ള കൈവിടുകയില്ല. ഇതുപോലെ ‘അമ്മാ, അവിടുന്നു് എന്നെ കൈപിടിച്ചു നയിക്കൂ’ എന്നായിരിക്കണം പ്രാര്‍ത്ഥിക്കേണ്ടതു്.

അവിടുന്നു നമ്മെ പിടിച്ചാല്‍, വല്ല കുണ്ടിലും കുഴിയിലും വീഴില്ല. കളിപ്പാട്ടങ്ങള്‍ക്കു പിന്നാലെ ഓടാന്‍ വിടാതെ ശരിയായ ലക്ഷ്യത്തിലേക്കു നയിച്ചുകൊള്ളും. ഈ സമര്‍പ്പണഭാവം നാം വളര്‍ത്തിയെടുക്കണം.