സതീഷ് ഇടമണ്ണേല്‍

ഞങ്ങള്‍ പറയകടവുകാര്‍ ചെറിയ മനുഷ്യരാണു്. പരസ്പരം കൈകോര്‍ക്കുന്ന ചെറിയ കരകളില്‍നിന്നു വിശാലമായ കടല്പരപ്പിനെയും അകലങ്ങളിലെ ചക്രവാളത്തെയും നോക്കിനില്ക്കുവാന്‍ ഞങ്ങള്‍ പഠിച്ചു. തെങ്ങിന്‍തലപ്പുകളെ ആകെയുലയ്ക്കുന്ന കാറ്റിൻ്റെ ദീര്‍ഘസഞ്ചാരവും ആകാശമേഘങ്ങളുടെ ഒടുങ്ങാത്ത യാത്രയും ഞങ്ങളുടെ മനസ്സില്‍ വിസ്മയത്തിൻ്റെ ചലനങ്ങള്‍ സൃഷ്ടിച്ചു. ഞങ്ങളുടെ കണ്ണുകളില്‍ മുഴുവന്‍ പ്രകൃതിയുടെ അദ്ഭുതങ്ങളായിരുന്നു.

പക്ഷേ, മനുഷ്യനു കടല്പരപ്പുപോലെ വിശാലമാകുവാനും ചക്രവാളത്തെപ്പോലെ ഭൂമിയെ ആകെ ആശ്ലേഷിക്കാനും ആകുമെന്നും ഞങ്ങള്‍ വിശ്വസിച്ചിരുന്നില്ല. കാറ്റിൻ്റെയും ആകാശ മേഘങ്ങളുടെയും ദീര്‍ഘസഞ്ചാരങ്ങള്‍ ഞങ്ങളുടെ ചെറിയ കരയിലേക്കുള്ള തീര്‍ത്ഥാടനങ്ങളായിരുന്നെന്നു് അറിഞ്ഞിരുന്നില്ല. കായല്പരപ്പും കടലും കൈകോര്‍ക്കുന്നതിനിടയിലെ ചെറിയകര ലോകത്തിൻ്റെ സ്നേഹഭൂപടത്തിൻ്റെ കേന്ദ്രമായിരുന്നെന്നും ഞങ്ങളറിഞ്ഞതേയില്ല.

അമ്മയോടൊത്തു് അറുപതു വര്‍ഷങ്ങള്‍ ജീവിച്ചുകഴിയുമ്പോഴും ഞങ്ങളില്‍ ഉണരുന്നതു വിസ്മയത്തിൻ്റെ തിരയിളക്കങ്ങളാണു്. അറിവിൻ്റെയും വിശ്വാസത്തിൻ്റെയും പരിധിക്കപ്പുറത്തേക്കു് അനുഭവങ്ങള്‍ ഞങ്ങളെ കൈപിടിച്ചു നടത്തി. പക്ഷേ, അദ്ഭുതങ്ങളല്ല ഞങ്ങള്‍ക്കു് ആ വിസ്മയങ്ങളൊന്നും. കാരണം, അനുഭവങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കു മനസ്സിലാക്കാനാവാത്തതല്ല അവയൊന്നും.

അമ്മയെന്ന പ്രതിഭാസത്തെ മനസ്സിലാക്കുന്നതിലെ ഭിന്നങ്ങളായ ഘട്ടങ്ങളാകുന്നു ഞങ്ങളെ സംബന്ധിച്ചു് അനുഭവങ്ങളുടെ ഓരോ അദ്ധ്യായവും. അമ്മ ജനിച്ചു വളര്‍ന്നതു ഞങ്ങള്‍ക്കിടയിലാണു്. കുഞ്ഞായും സുധാമണിയായും അമ്മ ഞങ്ങളോടൊത്തു കഴിഞ്ഞു. അമ്മയായും മഹാഗുരുവായും ആ മഹാജീവിതത്തിലെ നിമിഷങ്ങള്‍ ലോകത്തോടൊപ്പം ഞങ്ങളോടൊത്തും പങ്കുവച്ചു. അവയൊക്കെയും ഞങ്ങളുടെ ജീവിതത്തിലെ വളര്‍ച്ചയുടെ അനുഭവഘട്ടങ്ങളായിരുന്നു.

പറയകടവില്‍ കായല്‍ത്തീരത്തെ ഇടമണ്ണേല്‍ വീട്ടിലെ എട്ടു മക്കളില്‍ അമ്മയ്ക്കു താഴെയാണു ഞാന്‍ ജനിച്ചതു്. വീടിൻ്റെ ഉത്തരവാദിത്വങ്ങളും പാഠശാലയും അതിനെല്ലാം പുറമെ കരയിലെ നിസ്സഹായരായവരെ സംരക്ഷിക്കുവാനും സാന്ത്വനിപ്പിക്കുവാനും സ്വയമെടുത്ത ഉത്തരവാദിത്വവും അങ്ങനെ ധാരാളം തിരക്കുകളിലാണു ഞാനമ്മയെ ചെറുപ്രായത്തില്‍ത്തന്നെ കണ്ടിട്ടുള്ളതു്.

തിരക്കുകള്‍ക്കിടയിലെപ്പോഴാണു് അമ്മയ്ക്കു ശാന്തമായ അവസ്ഥ ലഭിച്ചിരുന്നതെന്നു് എനിക്കറിയുമായിരുന്നില്ല. അമ്മയിപ്പോഴും അങ്ങനെതന്നെയാണു്. ലോകമാകെയുള്ള ദര്‍ശനസ്ഥലങ്ങള്‍, ദര്‍ശനപരിപാടികള്‍, സേവനപദ്ധതികള്‍, മക്കളെ സാന്ത്വനിപ്പിക്കലും സംരക്ഷിക്കലും അങ്ങനെ അമ്മയ്ക്കു കര്‍മ്മനിരതമല്ലാത്ത ഒരു നിമിഷമില്ല. എന്നാല്‍ ഈ തിരക്കുകളിലെല്ലാം അമ്മ ശാന്തമായ അവസ്ഥയിലാണെന്നു് ഇന്നെനിക്കു മനസ്സിലാകുന്നുണ്ടു്.

ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന ഒരനുഭവമുണ്ടു്. ചെറിയ കുട്ടിയാണു് അന്നു ഞാന്‍. മനസ്സിലെ സന്ദേഹങ്ങള്‍ ഉന്നയിച്ചാല്‍ത്തന്നെ മറ്റുള്ളവര്‍ക്കതു മനസ്സിലാവില്ല. അരുതായ്മകളും വല്ലായ്മകളും നീണ്ട ഒരു കരച്ചില്‍ മാത്രമായിരുന്നു അന്നെനിക്കു്. കരച്ചിലിനു വലിയവര്‍ നല്കുന്ന അര്‍ത്ഥങ്ങള്‍ക്കൊപ്പമായിരുന്നു പരിഹാരം. പക്ഷേ, അമ്മയെനിക്കങ്ങനെയായിരുന്നില്ല. അമ്മയ്ക്കു് എൻ്റെ മനസ്സറിയാമായിരുന്നു. അതുകൊണ്ടുതന്നെ അമ്മയോടുള്ള സ്നേഹവും അടുപ്പവും വര്‍ദ്ധിക്കും. പറയാതെതന്നെ ശാരീരികവും മാനസികവുമായ വല്ലായ്മകള്‍ അമ്മയ്ക്കു മനസ്സിലാകും, അതിനൊത്തു പ്രവര്‍ത്തിക്കുകയും ചെയ്യും.

എൻ്റെ ചെറുപ്പകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പലപ്പോഴും അസുഖങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളാണു്. നന്നേ ചെറുപ്പത്തില്‍ തന്നെ ശ്വാസംമുട്ടലിൻ്റെ ദീനമായിരുന്നു. മഴക്കാലമായാല്‍ അതു പതിവിനപ്പുറം വര്‍ദ്ധിക്കും. അസുഖങ്ങളോ മറ്റു് അസ്വസ്ഥതകളോ ഉണ്ടായാല്‍ സ്ഥിരം വിരുന്നുകാരനെപ്പോലെ ശ്വാസംമുട്ടലും വന്നെത്തും. പിന്നെ കുഴച്ചിലാകും. അങ്ങനെ ഒരു മഴക്കാലത്താണു് അതു സംഭവിച്ചതു!

മഴക്കാലത്തു് അധികമായ ശ്വാസം വലിച്ചില്‍ കാരണം എന്നെ വീട്ടില്‍ പുതപ്പിച്ചു കിടത്തിയിട്ടാണു വലിയവരോരോരുത്തരായി അവരവരുടെ ജോലികള്‍ക്കായി പോയതു്. ഒറ്റയ്ക്കായപ്പോള്‍ ദീനം കടുത്തു. ശ്വാസംമുട്ടലിനൊപ്പം ചുട്ടുപൊള്ളുന്ന ചൂടും അവശതയും ഏറാന്‍ തുടങ്ങി. എപ്പോഴോ എൻ്റെ ബോധം മറയുകയും ചെയ്തു. പക്ഷേ, ഇതിനുമുന്‍പു് അമ്മ എവിടെനിന്നോ എൻ്റെ അരികിലെത്തി എന്നെ വിളിച്ചുണര്‍ത്തുകയും സാന്ത്വനിപ്പിക്കുകയും ചെയ്തു.

പിന്നീടു് എന്നെ തോളിലേറ്റി അമ്മ വീട്ടില്‍നിന്നു നിരത്തിലിറങ്ങി. കായലും കടലുംകൊണ്ടു ചുറ്റപ്പെട്ട ഞങ്ങളുടെ കരയെ പുറംലോകവുമായി ബന്ധിപ്പിക്കാന്‍ വാഹനസൗകര്യങ്ങള്‍ അക്കാലത്തു് ഉണ്ടായിരുന്നില്ല. കായല്‍ മുറിച്ചു കടക്കുന്ന കടത്തുവള്ളമിറങ്ങിയാല്‍ പിന്നെ സര്‍ക്കാര്‍ ആശുപത്രിവരെയും നടക്കുകയേ നിവൃത്തിയുള്ളൂ. കടത്തിറങ്ങി അമ്മയെന്നെ തോളിലേറ്റി നടക്കുവാന്‍ തുടങ്ങി. കടവുമുതല്‍ ആശുപത്രി വരെയുള്ള ദൂരമത്രയും അമ്മയെന്നെ തോളിലേറ്റി പായുകയായിരുന്നു.

പനിച്ചൂടിൻ്റെ മങ്ങലില്‍ പാതിബോധത്തില്‍ ശ്വാസം വലിച്ചുവലിച്ചു് ആ കഴുത്തില്‍ ചുറ്റിപ്പിടിച്ചു ഞാന്‍ തളര്‍ന്നു കിടന്നതു് ഇപ്പോഴും ഓര്‍മ്മയിലുണ്ടു്. ആശുപത്രിയിലെത്തി മരുന്നു കഴിച്ചു. ദീനം തെല്ലു കുറഞ്ഞപ്പോള്‍ എനിക്കൊരുകാര്യം മനസ്സിലായി. എൻ്റെ ദീനം മാറുവാനായി അമ്മ എന്നെക്കാള്‍ ആഗ്രഹിക്കുന്നു. അതിനുവേണ്ടി കഷ്ടപ്പെടുന്നു. അതിനിടയില്‍ അമ്മയ്ക്കു തളര്‍ച്ചയോ ക്ഷീണമോ ഇല്ല. ഒരേയൊരു ചിന്തയേയുള്ളൂ. എന്നെ അസുഖത്തിൻ്റെ പിടിയില്‍ നിന്നും അവശതയില്‍നിന്നും മോചിപ്പിക്കുക.

ഓര്‍മ്മയിലുള്ള ഈ അനുഭവം പിന്നീടൊരായിരം പ്രാവശ്യം എനിക്കു് അറിവായി വെളിവായിട്ടുണ്ടു്. ആ കൈകളില്‍, മടിത്തട്ടില്‍ അസുഖം ബാധിച്ച അനേകം രോഗികളെ പിന്നീടു ഞാന്‍ കണ്ടിട്ടുണ്ടു്. കൈ ചേര്‍ത്തണച്ചും ആശ്വസിപ്പിച്ചും അവരെ സംരക്ഷിക്കുന്ന അമ്മ. ആ മടിത്തട്ടില്‍ ദീനത്തിൻ്റെ അവശതയില്‍ എന്നെപ്പോലെ പാതിമയക്കത്തില്‍ മിഴിയടച്ചു കിടക്കുന്നവര്‍, ശരീരം തളര്‍ന്നു് ആ കരസ്പര്‍ശം മാത്രം പ്രതീക്ഷിച്ചു മിഴിയനക്കാന്‍പോലും കഴിയാതെ കിടക്കുന്നവര്‍. രോഗത്തിനു മുന്നില്‍ തന്നെത്തന്നെ സ്വയം കൈയൊഴിഞ്ഞവര്‍. അവര്‍ക്കുവേണ്ടി അവരെക്കാള്‍ രോഗമുക്തിക്കായി ആ ഹൃദയം ആഗ്രഹിക്കുന്നതു് എനിക്കറിയാം. തനിക്കുവേണ്ടി തന്നെക്കാള്‍ ഇച്ഛിക്കുന്ന ആ ഹൃദയം മാതൃഹൃദയമല്ലാതെ മറ്റെന്താണു് ?(തുടരും)

അമ്പലപ്പുഴ ഗോപകുമാര്‍

മുനിഞ്ഞുകത്തുന്ന വെയിലില്‍നിന്നൊരു
തണല്‍മരത്തിൻ്റെ ചുവട്ടിലെത്തുമ്പോള്‍,
ഒഴുകിയെത്തുന്ന കുളിരിളംകാറ്റിന്‍
വിരലുകള്‍ നമ്മെത്തഴുകിനില്ക്കുമ്പോള്‍
പറയുവാനാമോ മനസ്സിലുണ്ടാകും
പരമസന്തോഷം, ഉണര്‍വ്വുമൂര്‍ജ്ജവും!

അവിടിളനീരു പകര്‍ന്നുനല്കുവാന്‍
അരികിലേയ്‌ക്കൊരാള്‍ വരുന്നുവെങ്കിലോ,
വയറു കത്തുന്ന വിശപ്പടക്കുവാന്‍

തരൂഫലമേറെത്തരുന്നുവെങ്കിലോ,
മനം മയക്കുന്ന മധുമൊഴികളാല്‍
മധുരസൗഹൃദം പകരുന്നെങ്കിലോ,
മതിമറന്നുപോമറിയാതെ, സ്വര്‍ഗ്ഗം
മഹിയിലേക്കു വന്നിറങ്ങിയപോലെ…
സുകൃതസൗഭാഗ്യമരുളിടും സര്‍ഗ്ഗ-
പ്രകൃതിയിലലിഞ്ഞുണരുന്നപോലെ…
ഇവിടെയാസ്വര്‍ഗ്ഗമൊരുക്കുവാന്‍ ജന്മ-
മുഴിഞ്ഞുവച്ചാരേ തപസ്സുചെയ്യുന്നു!
ഇവിടെയാസ്നേഹമഹിതസൗഭാഗ്യ-
മരുളുവാനാരേയുലകു ചുറ്റുന്നു!

അനാദികാലംതൊട്ടനന്തവൈചിത്ര്യ-
പ്രഭാവമാര്‍ന്നെഴുമനഘമാതൃത്വം
പ്രപഞ്ചശക്തിയായ് പിറന്നനുഗ്രഹം
ചൊരിഞ്ഞു മക്കളെ വിളിച്ചുണര്‍ത്തുന്നു
വരദയായ്, ധര്‍മ്മനിരതയായ്, കര്‍മ്മ-
ചരിതയായ്, പ്രേമപയസ്വിനിയായി
അമൃതകാരുണ്യക്കടമിഴികളാല്‍
അഖിലലോകവും തഴുകിനില്ക്കുന്നു!

അറിയില്ലാ ഞങ്ങള്‍ക്കറിയില്ലാ, ഞങ്ങള്‍
അഹംകൃതിയുടെ കയത്തില്‍ മുങ്ങിയും

ജനിമൃതികള്‍തന്‍ ഭയത്തില്‍ പൊങ്ങിയും
അലയുന്നോര്‍, നിൻ്റെ അനര്‍ഘസാന്നിദ്ധ്യ
മറിയാത്തോര്‍, അമ്മേ അനുഗ്രഹിക്കുമോ
അകമിഴി നന്നായ് തുറക്കുവാന്‍, നിന്നെ
അറിയുവാന്‍ കൃപ ചൊരിയുമോ…?

ഒരിക്കൽ, നൂറുവയസ്സു് പൂർത്തിയാക്കിയ ഒരാളെ അഭിമുഖം ചെയ്യാൻവേണ്ടി ഒരു പത്രക്കാരൻ വന്നു. പത്രക്കാരൻ അദ്ദേഹത്തോടു ചോദിച്ചു, ”ഇത്രയും കാലം ജീവിച്ചതിൽ അങ്ങയ്ക്കു് ഏറ്റവും അഭിമാനകരമായി തോന്നുന്നതെന്താണു്?”

”നൂറുവയസ്സുവരെ ജീവിച്ചിട്ടും എനിക്കു് ഈ ഭൂമിയിൽ ഒരു ശത്രുപോലുമില്ല.”

”ഓ, അങ്ങയുടെ ജീവിതം എത്ര മഹത്തരമായിരിക്കുന്നു! എല്ലാവർക്കും ഇതൊരു മാതൃകയാകട്ടെ! ആട്ടെ, അങ്ങയ്ക്കു് ഇതു് എങ്ങനെ സാധിച്ചു?”

”അതോ! എൻ്റെ ശത്രുവായ ഒരുത്തനെപ്പോലും ഞാൻ ഭൂമിയിൽ ജീവനോടെ വച്ചിട്ടില്ല.”

വിനാശകാരികളായ ഇത്തരം വികാരങ്ങൾ തുടച്ചുനീക്കാതെ ലോകത്തിൽ യുദ്ധങ്ങളും ആക്രമണങ്ങളും അവസാനിപ്പിക്കാൻ കഴിയില്ല.

ശത്രുരാജ്യങ്ങളെ എല്ലാ വിധത്തിലും നശിപ്പിക്കുക, അവരുടെ മേൽ ആധിപത്യം സ്ഥാപിക്കുക, അവരുടെ ഭൂമിയും സമ്പത്തും കൊള്ളയടിച്ചു് ആസ്വദിക്കുക. തലമുറകൾ പഴക്കമുള്ള അവരുടെ സംസ്‌കാരത്തിൻ്റെയും ആചാരങ്ങളുടെയും തായ്‌വേരറക്കുക. നിരപരാധികളെപ്പോലും നിഷ്‌കരുണം കൊന്നൊടുക്കുക.

ഒരു യുദ്ധത്തിനുപയോഗിക്കുന്ന ബോംബും മറ്റായുധങ്ങളും പ്രകൃതിയിലും അന്തരീക്ഷത്തിലും നിറയ്ക്കുന്ന വിഷവായു എത്രയെന്നു സങ്കല്പിക്കാൻ കഴിയില്ല. എത്ര തലമുറകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയാണു് അതു ബാധിക്കുന്നതു്! തുടർന്നു്, ദാരിദ്ര്യവും പട്ടിണിമരണവും പകർച്ചവ്യാധികളും അവിടെ നടമാടുന്നു. ഇതൊക്കെയാണു യുദ്ധം മനുഷ്യനു സമ്മാനിക്കുന്നതു്.

സമ്പന്നരാജ്യങ്ങൾ നിർമ്മിക്കുന്ന ആധുനികായുധങ്ങൾ വിറ്റഴിക്കാൻ വേണ്ടിമാത്രം യുദ്ധങ്ങൾ നടപ്പാക്കുന്നതും ഇന്നു പതിവാണു്. ഏതു കർമ്മമായാലും; അതു്, യുദ്ധമായാലും ശരി; സത്യധർമ്മാദികൾ സംരക്ഷിക്കുക എന്നുള്ളതായിരിക്കണം ലക്ഷ്യം.

യുദ്ധം അനിവാര്യമാണെന്നല്ല ഞാൻ പറയുന്നതു്. ഒരുകാലത്തും യുദ്ധം ഒരു ആവശ്യമേയല്ല. എന്നാലും മനുഷ്യൻ്റെ മനസ്സിൽ സംഘർഷം ഉള്ളിടത്തോളം കാലം പുറംലോകത്തെ യുദ്ധം പൂർണ്ണമായി ഇല്ലാതാക്കാൻ നമുക്കു കഴിയുമോ? മനസ്സിരുത്തി ആലോചിക്കേണ്ട വിഷയമാണിതു്.

പ്രശാന്ത് IAS

പാറശ്ശാല ഭാഗത്തു്, മക്കളുടെയും ചെറുമക്കളുടെയും കൂടെ ജീവിക്കുന്ന പടുവൃദ്ധന്‍, ഗോവിന്ദന്‍ മാഷിനു തീരെ ചെവി കേള്‍ക്കില്ലായിരുന്നു. തൊണ്ണൂറു വയസ്സു് കഴിഞ്ഞ മാഷിനു പേരക്കുട്ടിയുടെ കൊഞ്ചല്‍ കേള്‍ക്കാന്‍ അതിയായ മോഹമായി. അങ്ങനെ മക്കളെയും മറ്റും അറിയിക്കാതെ, മാഷ് കന്യാകുമാരിയില്‍ ചെന്നു് ഒരു സിദ്ധവൈദ്യനെ കണ്ടു. സിദ്ധന്‍ അപൂര്‍വ്വമായ ഒരു ഒറ്റമൂലി പരീക്ഷിച്ചു. അദ്ഭുതം എന്നേ പറയേണ്ടൂ, ഗോവിന്ദന്‍മാഷിനു നൂറു ശതമാനം കേള്‍വി ശക്തി തിരിച്ചുകിട്ടി.

സന്തോഷത്തോടെ തിരിച്ചെത്തിയ ഗോവിന്ദന്‍മാഷ് തൻ്റെ കേള്‍വിശക്തി തിരിച്ചു കിട്ടിയ കാര്യം രഹസ്യമായിത്തന്നെ വച്ചു; വെറുതെ ഒരു രസത്തിനു്. മാഷിനു പേരക്കുട്ടികളുടെ കൊഞ്ചല്‍ വേണ്ടുവോളം കേള്‍ക്കാനായി. കൂടെ വേറെ പലതും! മക്കളുടെയും മരുമക്കളുടെയും സംസാരം നന്നായി കേട്ട മാഷ്, തൻ്റെ വില്പത്രം ഇതിനോടകം നാലോ അഞ്ചോ തവണ മാറ്റി എഴുതിയത്രെ!

ജീവിതത്തിലേക്കു ജനിച്ചു വീഴുന്ന നിമിഷം മുതല്‍ മനുഷ്യന്‍ മരണത്തിലോട്ടുള്ള യാത്ര തുടങ്ങുകയായി. കാഴ്ചക്കുറവു്, നടുവേദന, വാതം, മുടികൊഴിച്ചില്‍, നര, പല്ലുകൊഴിച്ചില്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, ഹാര്‍ട്ട്, ഇവയൊക്കെ പല കാലങ്ങളിലായി വരികയും അവസാനം നമ്മള്‍ തട്ടിമുട്ടി ജീവിതം ജീവിച്ചു തീര്‍ക്കുകയും ചെയ്യുന്നു. ഇന്ദ്രിയങ്ങളുടെ തളര്‍ച്ചയും ശരീരത്തിൻ്റെ നാശവും പ്രകൃതിനിയമമാണു്.

ഒരു കുഞ്ഞു ജനിച്ചു സുമാര്‍ പത്തു വയസ്സു് തികഞ്ഞാല്‍ കേള്‍വിക്കുറവു തുടങ്ങും എന്നാണു ശാസ്ത്രം. ക്രമാനുഗതമായി കേള്‍വിശക്തി കുറയുമെങ്കിലും നിത്യജീവിതത്തെ അതു ബാധിക്കാറില്ല. എന്നാല്‍ തികച്ചും ശാരീരികമായ ഈ കേള്‍വിക്കുറവിനെക്കാള്‍ വലിയൊരു കേള്‍വിക്കുറവു നമ്മെയെല്ലാം ബാധിച്ചിട്ടുണ്ടു്. കാതുണ്ടായാലും കേള്‍ക്കാത്ത അവസ്ഥ! ഗുരുതരമായ ഒരു അവസ്ഥയാണിതു്.

അമ്മ എപ്പോഴും ഉപദേശിക്കാറു്, ഒരു കുഞ്ഞിൻ്റെ മനോഭാവം ഉണ്ടാക്കിയെടുക്കാനാണു്. ഒരു കുഞ്ഞു നിഷ്‌കളങ്കതയോടെ ചുറ്റുമുള്ള എല്ലാം കേള്‍ക്കുകയും കൗതുകത്തോടെ എല്ലാം ശ്രദ്ധിക്കുകയും ചെയ്യും. ഏതു ചെറിയ ശബ്ദവും അവനു പുതുമയാണു്. വളര്‍ന്നു വലുതാവുന്തോറും അവനു പലതും കേള്‍ക്കാന്‍ താത്പര്യം കുറയും. വേറെ ചിലതു കേള്‍ക്കാന്‍ താത്പര്യം കൂടും. ചില ശബ്ദങ്ങളുടെ ബാഹുല്യത്തില്‍ മറ്റു ചില ശബ്ദങ്ങള്‍ അമര്‍ന്നു പോവുകയും ചെയ്യും.

എന്നാല്‍, കേള്‍വി എന്നതു ചെവികള്‍ ഉപയോഗിച്ചുള്ള കേവലമായ ഒരു ക്രിയ അല്ല എന്നതാണു സത്യം. ‘കേള്‍ക്കാന്‍’ ഉള്ള കഴിവും കേള്‍വിശക്തിയും തമ്മില്‍ അന്തരമുണ്ടു്. ഇംഗ്ലീഷില്‍ ‘ലിസണിങ്’ എന്നും ‘ഹിയറിങ്’ എന്നും വേര്‍ത്തിരിച്ചു പറയാറുണ്ടു്. സംസാരവും പ്രഭാഷണവുമൊക്കെ അറിവിൻ്റെ മണ്ഡലത്തിലാണെങ്കില്‍ കേള്‍വിയും ചിന്തനവും വിവേകത്തിൻ്റെ മണ്ഡലത്തിലാണു്. ക്ഷമയോടെ കേള്‍ക്കുക, മനസ്സിലാക്കുക എന്നതാണു മൂല മന്ത്രം. പരസ്പര ബഹുമാനത്തിൻ്റെ ഏക പ്രത്യക്ഷപ്രമാണം, ഒരുവന്‍ പറയുന്നതു ക്ഷമയോടെ കേള്‍ക്കുന്നതാണു്.

വ്യക്തികള്‍ക്കു വ്യത്യസ്തമായ അഭിപ്രായമാണെങ്കിലും, അവയുടെ കൈമാറ്റത്തിലൂടെ ആശയതലത്തില്‍ യോജിക്കുമ്പോഴാണു കുടുംബത്തിലും ജോലിസ്ഥലത്തും നാട്ടിലുമൊക്കെ സ്വരച്ചേര്‍ച്ചയുടെ ലയം അനുഭവപ്പെടുക. പരസ്പര സ്നേഹമുണ്ടെങ്കില്‍ മാത്രമേ ഈ ലയം ഉണ്ടാവുകയുള്ളൂ.

മനുഷ്യനെ സാമൂഹികജീവിയായി നിലനിര്‍ത്തുന്നതില്‍ തീര്‍ച്ചയായും ഭാഷയ്ക്കു വലിയ പങ്കുണ്ടു്. ആശയ വിനിമയം നടത്തി കൂട്ടായ തീരുമാനങ്ങള്‍ എടുക്കുകയും സഹകരിക്കുകയും ഒക്കെ ചെയ്യുന്നതു പരസ്പരം സംവേദിക്കുന്നതുകൊണ്ടാണു്. എന്നാല്‍ പരസ്പര സ്നേഹവും വിശ്വാസവും ഇല്ലെങ്കില്‍ നല്ല സാഹിത്യത്തില്‍ പരസ്പരം തെറി പറയാന്‍ മാത്രമേ ഏതൊരു ഭാഷയും ഉപകരിക്കൂ.

നിത്യജീവിതത്തില്‍ ഒട്ടുമിക്ക പ്രശ്‌നങ്ങളും ഉണ്ടാകുന്നതു കാര്യങ്ങള്‍ വ്യക്തമായി ഗ്രഹിക്കാതെ പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണു്. ഭാര്യ ഭര്‍ത്താവിനെ മനസ്സിലാക്കുന്നില്ല, അച്ഛനമ്മമാര്‍ കുഞ്ഞുങ്ങളെ മനസ്സിലാക്കുന്നില്ല. പോരാത്തതിനു ജോലിസ്ഥലത്തു് ആരും പരസ്പരം മനസ്സിലാക്കുന്നില്ല. തെറ്റിദ്ധാരണയും ‘കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പും’ കൊണ്ടു മനുഷ്യന്‍ പൊറുതിമുട്ടിയാലും അവന്‍ ‘കേള്‍ക്കാന്‍’ തയ്യാറാവുന്നില്ല. പലരും ‘കേള്‍ക്കുന്നതു്’ മനസ്സിലാക്കാന്‍ വേണ്ടിയല്ല, മറിച്ചു്, മറുപടി പറയാന്‍ വേണ്ടി മാത്രമാണു്! ആ വെപ്രാളത്തില്‍ ഒന്നും ശ്രദ്ധിക്കാനാവുന്നുമില്ല.

ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ സ്വയം കേള്‍ക്കാന്‍ പോലും സമയമില്ലാതായിത്തുടങ്ങി. അവനവനുമായിത്തന്നെ ‘കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ്’ വന്നു സമനില തെറ്റുന്നവര്‍വരെയുണ്ടു്. പരസ്പരം കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതില്‍പ്പോലും പരാജയപ്പെടുന്നവര്‍ എങ്ങനെയാണു ഭാഷയ്ക്കു് അതീതമായ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുക? ആത്മീയപുരോഗതി ആഗ്രഹിക്കുന്ന ഒരുവന്‍ മറ്റുള്ളവരെ തീര്‍ച്ചയായും കേള്‍ക്കണം. മനസ്സിലാക്കണം.

ചുറ്റുമുള്ളവര്‍ എന്തുപറയുന്നു എന്നു കേള്‍ക്കണം. അവരുടെ സംസാരം കേള്‍ക്കണം. വാക്കിലെ ശബ്ദം കേള്‍ക്കണം. വാക്കുകളില്‍ പറയാതെ വിട്ടതും കേള്‍ക്കണം. പ്രപഞ്ചത്തിലെ മറ്റു ശബ്ദങ്ങള്‍ കേള്‍ക്കണം. അവനവനെത്തന്നെയും കേള്‍ക്കണം. വേറെ ഒന്നും കേള്‍ക്കാനായില്ലെങ്കിലും അമ്മ പറയാറുള്ളപോലെ, വേദനിക്കുന്നവരുടെ ശബ്ദമെങ്കിലും കേള്‍ക്കാനാവണം. അമ്മയുടെ മക്കള്‍ ചെവികൊണ്ടു മാത്രമല്ല, ബുദ്ധികൊണ്ടും ഹൃദയംകൊണ്ടുംകൂടി കേള്‍ക്കുന്നവരായിരിക്കണം.

ഇതു ബുദ്ധിയുടെയും യുക്തിയുടെയും ലോകമാണു്. ഹൃദയത്തിൻ്റെ ഭാഷ മനുഷ്യന്‍ മറന്നിരിക്കുന്നു. പരസ്പരം സ്നേഹിക്കുവാനും വിശ്വസിക്കുവാനും ബഹുമാനിക്കുവാനുമുള്ള ഹൃദയത്തിൻ്റെ ഭാഷയാണു് ഇന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതു്.

ഒരിക്കല്‍ ഒരു സ്ത്രീ താന്‍ എഴുതിയ കവിത തൻ്റെ ഭര്‍ത്താവിനെ കാണിച്ചു. അവര്‍ ഒരു കവിതയെഴുത്തുകാരിയാണു്. ഭര്‍ത്താവാകട്ടെ ഒരു ശാസ്ത്രജ്ഞനും. ഭാര്യയുടെ നിര്‍ബ്ബന്ധം കാരണം, അദ്ദേഹം കവിത വായിച്ചു. കവിത, ഒരു കുട്ടിയെ വര്‍ണ്ണിച്ചുകൊണ്ടുള്ളതാണു്. മുഖം ചന്ദ്രനെപ്പോലെയിരിക്കുന്നു, കണ്ണുകള്‍ താമരദളങ്ങള്‍ പോലെയാണു്. ഇങ്ങനെ ഓരോ വരിയിലും ഓരോന്നിനെ ഉപമിച്ചു വര്‍ണ്ണിച്ചിരിക്കുകയാണു്. കവിത വായിച്ചിട്ടു്, ഭര്‍ത്താവിൻ്റെ അഭിപ്രായം കേള്‍ക്കാന്‍ ഭാര്യ കാതോര്‍ത്തു നില്ക്കുകയാണു്.

ഭര്‍ത്താവു പറയുകയാണു്, ”നീ എന്താണു് ഈ എഴുതിയിരിക്കുന്നതു്? കോടിക്കണക്കിനു പണം ചെലവു ചെയ്തു ചന്ദ്രനില്‍ മനുഷ്യന്‍ പോയിട്ടുള്ളതല്ലേ, അവിടെ എന്തിരിക്കുന്നു? കുറെ പാറക്കെട്ടുകള്‍. വായു പോലുമില്ല. അങ്ങനെയുള്ള ചന്ദ്രനെ എടുത്തു തലയില്‍വച്ചാല്‍, പിടലി ഒടിയുമല്ലോ.” ഇങ്ങനെ ഓരോ കുത്തുവാക്കുകള്‍ പറഞ്ഞു്, അദ്ദേഹം ആ കവിതയെ വിമര്‍ശിക്കുകയാണു്, അവസാനം സഹികെട്ടു ഭാര്യ പറഞ്ഞു, ”നിങ്ങള്‍ക്കു് ഈ കവിത മനസ്സിലാകുകയില്ല. അതിങ്ങു തന്നേക്കൂ.”

ഭര്‍ത്താവു് ആ കവിതയെ കണ്ടതു ബുദ്ധിയില്‍ക്കൂടിയാണു്. അവിടെ ഹൃദയം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിനു ചന്ദ്രനിലെ പാറക്കെട്ടു മാത്രമേ കാണുവാന്‍ കഴിഞ്ഞുള്ളൂ. ഇന്ദ്രിയങ്ങള്‍കൊണ്ടു് അറിയുന്നതിലേ വിശ്വസിക്കുകയുള്ളൂ എന്നും പറഞ്ഞു മനുഷ്യന്‍, അവനുള്ള നിഷ്‌കളങ്കതകൂടി നഷ്ടപ്പെടുത്തിയിരിക്കുന്നു.
മനുഷ്യൻ്റെ ബുദ്ധി വളര്‍ന്നു വളര്‍ന്നു് ഇന്നു് എന്തിനും യന്ത്രങ്ങളായി. മെഷീന്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥയാണു്. പല്ലു തേക്കുന്നതിനു കൂടി മെഷീന്‍ വന്നിരിക്കുന്നു.

ഇതുമൂലം മനുഷ്യനു വേണ്ട വ്യായാമം ലഭിക്കുന്നില്ല. ആരോഗ്യം നിലനിര്‍ത്തുന്നതിനുവേണ്ടി, പ്രത്യേക സമയം കണ്ടെത്തി വ്യയാമം ചെയ്യേണ്ടി വരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഒന്നിലെ സുഖം മനുഷ്യനെ മറ്റൊന്നില്‍ ദുര്‍ബ്ബലനാക്കുകയാണു ചെയ്യുന്നതു്. ഇന്നു് ഓരോ നിമിഷവും മനുഷ്യന്‍ ടെന്‍ഷനിലാണു്. എല്ലാ സുഖസൗകര്യങ്ങളുമുണ്ടായിട്ടും അവനു ടെന്‍ഷനൊഴിഞ്ഞ നേരമില്ല.

ഗര്‍ഭത്തിലുള്ളതു പെണ്‍കുട്ടിയാണെന്നു് അറിയുമ്പോള്‍തന്നെ പല അച്ഛനമ്മമാര്‍ക്കും ആധിയാണു്. അതിനെ വളര്‍ത്തി പഠിപ്പിച്ചു വിവാഹം കഴിപ്പിച്ചയയ്ക്കുന്നതുവരെ ഈ ആധി മാറില്ല. ഇന്നു് ആണ്‍കുട്ടികളുടെ കാര്യത്തിലും അവരുടെ ആധിക്കു കുറവില്ല. മകന്‍ കോളേജില്‍ എത്തുന്നതിനു മുന്‍പുതന്നെ അവനു സ്‌കൂട്ടര്‍ വേണം. അതു വാങ്ങിക്കൊടുക്കുന്നതു വരെ വീട്ടില്‍ സ്വൈര്യം കാണില്ല. എന്തു നശിപ്പിക്കാനും അവന്‍ മടിക്കില്ല. വാങ്ങിത്തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയും.

ഇതുപോലെ അനേകം പ്രശ്‌നങ്ങളാണു് ഇന്നുള്ള മാതാപിതാക്കള്‍ നേരിട്ടുകൊണ്ടിരിക്കുന്നതു്. മക്കള്‍ വളര്‍ന്നുവന്നാല്‍ അവരുടെ സംരക്ഷണത്തില്‍ ജീവിക്കാം എന്നു കരുതിയിരുന്ന മാതാപിതാക്കള്‍, ഇന്നു് അവരുടെ കൈയാല്‍ എന്നാണു മരിക്കേണ്ടിവരിക എന്നോര്‍ത്തു ഭയക്കുകയാണു്. മനുഷ്യൻ്റെ പുരോഗതി അവിടംവരെ എത്തിനില്ക്കുന്നു.

കാരണം, ഇന്നു് ഓരോ വ്യക്തിയും അത്രമാത്രം അവനവനില്‍തന്നെ ഒതുങ്ങിയിരിക്കുന്നു. സ്വാര്‍ത്ഥത അത്രമാത്രം വര്‍ദ്ധിച്ചിരിക്കുന്നു. ബുദ്ധി വളര്‍ന്നതോടൊപ്പം ഹൃദയം ശുഷ്‌ക്കിച്ചു. അന്യൻ്റെ ദുഃഖം എൻ്റെ ദുഃഖമെന്നു കണ്ട കാലം എങ്ങോ പോയ്മറഞ്ഞു. സ്വന്തം സുഖത്തിനു വേണ്ടി എത്രപേരെ കഷ്ടപ്പെടുത്തുവാനും ഇന്നുള്ളവര്‍ക്കു മടിയില്ല. ഇതു മാറണമെങ്കില്‍ ബുദ്ധിയോടൊപ്പം ഹൃദയംകൂടി വിശാലമാകണം.