എന്തു കുറുമ്പുകള്‍ കാട്ടിയാലും എൻ്റെ
കണ്മണിയല്ലേ നീ തങ്കമല്ലേ?
എന്തു കുന്നായ്മകള്‍ കാട്ടിയാലും അമ്മ-
യ്ക്കന്‍പുറ്റൊരോമനക്കുട്ടനല്ലേ…
ഉണ്ണിക്കാല്‍ പിച്ചവച്ചീക്കൊച്ചു മുറ്റത്തെ
മണ്ണില്‍ നടക്കാന്‍ പഠിച്ചിടുമ്പോള്‍,
ഉണ്ണിക്കൈ രണ്ടിലും മണ്ണുവാരിപ്പിടി-
ച്ചുണ്ണുവാനോങ്ങിയൊരുങ്ങിടുമ്പോള്‍,
അമ്മയ്ക്കു തീയാണെന്‍ പൊന്നുങ്കൊടമേ നീ
തിന്നല്ലേ വീഴല്ലേയെന്നു കെഞ്ചും
കണ്ണീര്‍മൊഴികളില്‍ തുള്ളിത്തുളുമ്പുന്നൊ-
രമ്മമനസ്സു നീ കാണ്മതുണ്ടോ?

അമ്മയ്ക്കു നീ മാത്രമാണു പൊന്നോമനേ
കര്‍മ്മബന്ധങ്ങള്‍ക്കു സാക്ഷിയായി
നിന്നെയെടുത്തൊരു പൊന്നുമ്മ നല്കുമ്പോള്‍
ധന്യമായ്ത്തീരുന്നു ജന്മംതന്നെ!
കണ്ണിന്നുകണ്ണായ നീയെനിക്കീശ്വരന്‍
തന്ന നിധിയെന്നറിഞ്ഞിടുമ്പോള്‍
പ്രാണൻ്റെ പ്രാണനെക്കാളുമെന്നുണ്ണിയോ-
ടാണെനിക്കിഷ്ടമെന്നോര്‍ത്തിടുമ്പോള്‍,
അമ്മയ്ക്കു നീയും നിനക്കെന്നുമമ്മയും
നമ്മള്‍ക്കു ദൈവവും കാവലായി
നന്മയും സ്നേഹവും കോരിനിറയ്ക്കുന്ന
നല്ലൊരു ലോകത്തിന്‍ കാതലായി
അമ്മയും മക്കളും തമ്മിലുള്ളന്യോന്യ-
ബന്ധത്തിന്നപ്പുറത്തൊന്നുമില്ല.
ആ ബന്ധവായ്പിന്‍ പ്രകാശസുഗന്ധമാ-
ണീരേഴു പാരും നിറഞ്ഞ സത്യം!

അമ്പലപ്പുഴ ഗോപകുമാര്‍

‘ആനന്ദം ഉള്ളിലാണു്. അതു പുറത്തു് അന്വേഷിക്കേണ്ട വസ്തുവല്ല’ എന്നും മറ്റും അമ്മ എത്ര പറഞ്ഞാലും അനുഭവതലത്തില്‍ വരുന്നതുവരെ അതു പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുവാന്‍ കഴിയില്ല എന്നു് അമ്മയ്ക്കറിയാം.

ഒരു വീട്ടില്‍ എലിയുടെ വലിയ ശല്യം. അവിടെ ഒരു തള്ളയും മകനും കൂടിയാണു താമസം. എലികളെ എങ്ങനെ കൊന്നൊടുക്കാം എന്നതിനെക്കുറിച്ചു മകന്‍ ആലോചനയായി. ആദ്യം ഒരു പൂച്ചയെ വളര്‍ത്താന്‍ തീരുമാനിച്ചു. എന്നാല്‍ പിന്നീടു് ആ തീരുമാനം മാറി. എലിപ്പത്തായം വാങ്ങിവയ്ക്കുന്നതാണു നല്ലതെന്നു തോന്നി. പക്ഷേ, അതിനു പണം തികയില്ലെന്നു് അറിഞ്ഞപ്പോള്‍ എലിപ്പത്തായം സ്വയം പണിയുവാന്‍ തീരുമാനിച്ചു. അതിനുവേണ്ടി തടിയും മറ്റും എടുത്തു ചെത്തിമിനുക്കുവാന്‍ തുടങ്ങി. അങ്ങനെ ജോലി തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ താന്‍ ഒരു എലിയായി മാറുന്നതുപോലെ അവനു തോന്നുകയാണു്. കുറെ സമയം കഴിഞ്ഞപ്പോള്‍ ആ തോന്നല്‍ ശരിക്കും ഉറച്ചു. എലിയായി മാറിയ തന്നെ പൂച്ച പിടിക്കാന്‍ വരുന്നു എന്നോര്‍ത്തു് അവിടെനിന്നു വിറയ്ക്കു വാന്‍ തുടങ്ങി.

മകൻ്റെ വെപ്രാളവും മറ്റും കണ്ടു തള്ള കാരണം തിരക്കി. ”പൂച്ച വരുന്നു” മകന്‍ പറഞ്ഞു. ”അതിനു നിനക്കെന്താണു്?” തള്ളയുടെ ചോദ്യം കേട്ട മകന്‍, ഭയത്തോടെ പറഞ്ഞു. ”ഞാന്‍ എലിയാണു്, പൂച്ച കണ്ടാല്‍ എന്നെ പിടിച്ചുതിന്നും.” ”മോനെ നീ എലിയല്ല” തള്ള എത്ര പറഞ്ഞിട്ടും മകൻ്റെ പേടി മാറുന്നില്ല. ”ഞാന്‍ എലിതന്നെ”. അവൻ്റെ വിശ്വാസം മാറുന്നില്ല. അവസാനം തള്ള മകനെയും കൂട്ടി ഒരു ഡോക്ടറുടെ അടുത്തെത്തി. ഡോക്ടര്‍ പറഞ്ഞു ”കുട്ടീ, നീ എലിയല്ല, നീ എന്നെ നോക്കൂ… അടുത്തു നില്ക്കുന്നവരെ നോക്കൂ… അവരില്‍നിന്നു നിനക്കെന്താണു വ്യത്യസം?” ഒരു കണ്ണാടി എടുത്തു് അതില്‍ കുട്ടിയുടെ പ്രതിബിംബം കാണിച്ചു കൊടുത്തു. ഡോക്ടര്‍ കുറേ സമയം ശ്രമിച്ചതിൻ്റെ ഫലമായി കുട്ടിയുടെ ഭയം ഒരുവിധം മാറിക്കിട്ടി. തള്ള മകനെയും കൂട്ടി വീട്ടിലേക്കുപോന്നു.

വീടടുക്കാറായപ്പോള്‍, ഒരു പൂച്ച റോഡിനു കുറുകെ ഓടുന്നു. പൂച്ചയെ കണ്ടതും മകൻ്റെ ഭാവം മാറി. ‘പൂച്ച വരുന്നേ’ എന്നു നിലവിളിച്ചുകൊണ്ടു്, റോഡരികിലുള്ള ഒരു മരത്തിൻ്റെ പിറകില്‍ ഓടിയൊളിച്ചു. തിരിച്ചു ഡോക്ടറുടെ അടുക്കല്‍തന്നെ കൊണ്ടുവന്നു. ”നീ മനുഷ്യനാണു്, എലിയല്ല എന്നു മനസ്സിലാക്കിത്തന്നതല്ലേ? പിന്നെയെന്തിനാണു പൂച്ചയെക്കണ്ടപ്പോള്‍ ഭയപ്പെടുന്നതു്?” ഡോക്ടര്‍ ചോദിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു, ”ഡോക്ടര്‍, എനിക്കറിയാം ഞാന്‍ മനുഷ്യനാണു്, എലിയല്ലെന്നു്; പക്ഷേ, പൂച്ചയ്ക്കതറിയില്ലല്ലോ.”

മക്കളേ, നമ്മള്‍ എത്ര ശാസ്ത്രം പഠിച്ചാലും, ഏതു പ്രശ്‌നത്തെയും അതിജീവിക്കാനുള്ള ശക്തിയുണ്ടു് എന്നു നൂറു തവണ പറഞ്ഞാലും മനസ്സിനെ ശരിയാംവണ്ണം നിയന്ത്രണത്തില്‍ കൊണ്ടുവന്നില്ല എങ്കില്‍ സാഹചര്യങ്ങള്‍ വരുമ്പോള്‍ തളര്‍ന്നു പോകും. ഞാന്‍ ശരീരമല്ല, മനസ്സല്ല, ബുദ്ധിയല്ല, ആനന്ദസ്വരൂപനാണു് എന്നും മറ്റും എത്ര കേട്ടാലും നിസ്സാരപ്രശ്‌നങ്ങള്‍ക്കു മുന്നില്‍പ്പോലും എല്ലാം മറക്കും. അതിനാല്‍, ഏതു പ്രതിബന്ധത്തിലും തളരാതെ നില്ക്കണമെന്നുണ്ടെങ്കില്‍ നിരന്തരസാധന ഉണ്ടാകാതെ പറ്റില്ല. സദാസമയവും മനസ്സിനെ ആ ബോധത്തില്‍ത്തന്നെ നിര്‍ത്താന്‍ പരിശീലിപ്പിക്കണം.

‘ഞാന്‍ ആട്ടിന്‍ കുട്ടിയല്ല, സിംഹക്കുട്ടിയാണു്’ എന്ന ബോധത്തോടെ ഏതു പ്രതിബന്ധത്തെയും തട്ടി മാറ്റുവാന്‍ പരിശീലിക്കണം. എന്തു ദുഃഖം വന്നാലും എല്ലാം അവിടുത്തേക്കു സമര്‍പ്പിച്ചു ധീരതയോടെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാന്‍ ശ്രമിക്കണം. ദുഃഖിച്ചു സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നതിലും എത്രയോ നല്ലതാണു്, എല്ലാം അവിടുത്തെ പാദങ്ങളില്‍ അര്‍പ്പിച്ചുകൊണ്ടു ധീരതയോടെ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതു്.

ദുഃഖിച്ചതുകൊണ്ടോ, ഉറക്കെ നിലവിളിച്ചതുകൊണ്ടോ സാഹചര്യങ്ങള്‍ മാറിവരില്ല. പിന്നെ എന്തിനു ദുഃഖിക്കണം? മുറിവുണ്ടായാല്‍ അതു നോക്കിനിന്നു കരയാതെ മരുന്നുവയ്ക്കുകയാണു വേണ്ടതു്. അതുപോലെ ഏതു പ്രതിസന്ധിയിലും പതറാതെ പരിഹാരം തേടുകയാണാവശ്യം. ദുഃഖം തീരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല എങ്കില്‍ മക്കള്‍ കുറച്ചു സമയം മന്ത്രം ജപിക്കുക. അല്പസമയം ധ്യാനിക്കുക. ഏതെങ്കിലും ആദ്ധ്യാത്മികഗ്രന്ഥങ്ങളിലെ കുറച്ചു ഭാഗം വായിക്കുക. മനസ്സിനെ വെറുതെ അലയാന്‍ വിടാതെ താത്പര്യമുള്ള ഏതെങ്കിലും ജോലികളില്‍ ബന്ധിക്കുക, മനസ്സു് ശാന്തമാകും. സമയവും ആരോഗ്യവും നഷ്ടമാകില്ല.

ഇന്‍ഷ്വര്‍ ചെയ്ത വാഹനത്തെപ്പറ്റിയോ സ്ഥാപനത്തെക്കുറിച്ചോ ഉടമസ്ഥനു പേടിയില്ല. എന്തപകടം സംഭവിച്ചാലും ഇന്‍ഷ്വറന്‍സു കമ്പനിക്കാര്‍ പണം നല്കും എന്നറിയാം. അതുപോലെ, മനസ്സിനെ പരമാത്മാവില്‍ സമര്‍പ്പിച്ചുകൊണ്ടു കര്‍മ്മം ചെയ്യുന്നവര്‍ക്കു പേടിക്കേണ്ട കാര്യമില്ല. ഏതു വിഷമസന്ധികളിലും സഹായത്തിനു് ഈശ്വരനുണ്ടാകും. അവിടുന്നു് നമ്മളെ സംരക്ഷിക്കും. അവിടുന്നു കൈപിടിച്ചു നയിക്കും.

ശിവരാത്രി എന്നു കേൾക്കുമ്പോൾ, “ഭഗവാൻ ശിവൻ്റെ രാത്രിയാണു്; ശിവനു വേണ്ടിയുള്ള രാത്രിയാണു്” എന്നൊക്കെ നമ്മൾ തെറ്റായി ധരിച്ചേക്കാം. സാക്ഷാൽ ശ്രീപരമേശ്വരന് രാത്രിയും പകലുമില്ല. അവിടുന്ന് ഉറങ്ങാറുമില്ല. നിത്യനിതാന്തമായ ഉണർവ്വാണു്, ബോധമാണു ശിവം.

ശിവരാത്രിയും അതുപോലെയുള്ള വ്രതങ്ങളും
വിശേഷദിവസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം നമുക്കുവേണ്ടിയുള്ളതാണു്. ഈശ്വരനു വേണ്ടിയുള്ളതല്ല. അവയെല്ലാം നമ്മെ ഒരേയൊരു സന്ദേശമാണ് ഓർമ്മപ്പെടുത്തുന്നതു് – “നീ നിന്നെ അറിയുക.” എന്ന്.

ശിവൻ പരമമായ ത്യാഗത്തിന്റെയും വൈരാഗ്യത്തിന്റെയും
പ്രതീകമാണു്. അഹങ്കാരത്തിന്റെ ഭാരമാണ് ഏറ്റവും വലിയ ഭാരം.
ആ ഭാരം പരിത്യജിക്കുമ്പോൾ, ശിവപദത്തിലേക്കുയരും. ആ
പരിത്യാഗത്തിന്റെ പരമാനന്ദവും പരിപൂർണ്ണതയുമാണ് ശിവൻ.
“ഞാൻ ആ പരിപൂർണ്ണത തന്നെയാണു്’ എന്നറിയുന്നതാണ്
ശിവരാത്രി.

ത്രിമൂർത്തികളായ ശിവനും വിഷ്ണുവും ബ്രഹ്മവും മൂന്നു
ശക്തികളല്ല. ഒരു ശക്തിയുടെ മൂന്നു ഭാവങ്ങളാണു്. ബൾബും ഫാനും ഫ്രിഡ്ജും മൂന്ന് ഇലക്ട്രിസിറ്റിയല്ല – ഒരേയൊരു ഇലക്ട്രിസിറ്റി
മൂന്നുതരത്തിൽ പ്രകടമാകുന്നതാണു്. അതുകൊണ്ടാണു്, നമ്മുടെ
ഋഷീശ്വരന്മാർ, “ഈശാവാസ്യമിദം സർവ്വം…” എന്നു പറഞ്ഞതു്.
ഈ പ്രപഞ്ചം ഈശ്വരൻ ധരിച്ചിരുന്ന വസ്ത്രമാണ്. അതിനുള്ളിൽ
വസിക്കുന്നതും ഈശ്വരനാണു്. ഈ വിധത്തിൽ നോക്കുമ്പോൾ,
ഈശ്വരനും ലോകവും രണ്ടല്ല, ഒന്നാണ്. അതുകൊണ്ടാണു്,
“വസുധൈവകുടുംബകം” “ലോകസമസ്താ സുഖിനോ ഭവന്തു”
എന്നൊക്കെയുള്ള ഉപദേശങ്ങളും പ്രാർത്ഥനകളും ഋഷി നമുക്കു പറഞ്ഞുതന്നതു്.

21 ഫെബ്രുവരി 2020, അമൃതപുരി – അമ്മയുടെ ശിവരാത്രി സന്ദേശത്തിൽ നിന്ന്

സപ്തസാഗരങ്ങളിലും ഇന്നു സ്നേഹത്തിൻ്റെ ചിറ്റോളങ്ങള്‍…! അഞ്ചു വന്‍കരകളിലും കാരുണ്യത്തിൻ്റെ ഇളംകാറ്റു്… സാന്ത്വനത്തിൻ്റെ തൂവല്‍സ്പര്‍ശം. ലോകത്തിൻ്റെ വിവിധകോണുകളില്‍നിന്നു തപിക്കുന്ന ഹൃദയങ്ങള്‍ അമ്മയുടെ മടിയില്‍ ആശ്വാസത്തിൻ്റെ തണല്‍ തേടുന്നു. ഭരണകര്‍ത്താക്കളും ശാസ്ത്രജ്ഞരും ബിസിനസ്സുകാരും ഇവരെക്കാള്‍ എത്രയോ ഇരട്ടി സാധാരണക്കാരും അമ്മയുടെ മുന്‍പില്‍ അല്പനേരത്തേക്കെങ്കിലും കുഞ്ഞുങ്ങളാകുന്നു!

സാര്‍വ്വലൗകികപ്രേമത്തിൻ്റെ ആള്‍രൂപമാണമ്മ. കാലദേശങ്ങളെ അതിവര്‍ത്തിക്കുന്ന സ്നേഹസ്വരൂപിണിക്കു സ്വദേശമെന്നോ വിദേശമെന്നോ വ്യത്യാസമില്ല; ഇന്നലെയെന്നോ ഇന്നെന്നോ നാളെയെന്നോ ഉള്ള അളവുകോലുകള്‍ ബാധകമല്ല. പക്ഷേ, സാധാരണക്കാര്‍ക്കു രാജ്യത്തിൻ്റെ അതിര്‍ത്തികളും കാലത്തിൻ്റെ അളവുകോലുകളും കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ അത്യാവശ്യമാണു്. അതുകൊണ്ടാണു് അമ്മയുടെ വിദേശപര്യടനത്തിൻ്റെ വെള്ളിത്തിളക്കത്തിൻ്റെ (രജത ജൂബിലി) മുഹൂര്‍ത്തത്തില്‍, ഒരു തിരിഞ്ഞുനോട്ടത്തിനു മുതിരുന്നതു്. മലയാളത്തെയും മലയാണ്മയെയും മറുനാടുകളിലെ ഗ്രാമങ്ങള്‍തൊട്ടു് ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനംവരെയുള്ള തലങ്ങളില്‍ കോടിക്കണക്കിനു മനുഷ്യരുടെ മുന്‍പില്‍ അമ്മയെപ്പോലെ മറ്റൊരാള്‍ക്കും എത്തിക്കാന്‍ സാധിച്ചിട്ടില്ല. ആലപ്പാടുഗ്രാമം ആഗോളതലത്തില്‍ അറിയപ്പെടുന്ന ‘അമൃതപുരി’യായതിനു പിന്നില്‍ വര്‍ത്തിച്ച ഏക ഘടകം അമ്മയില്‍ നിറഞ്ഞുനില്ക്കുന്ന ആദ്ധ്യാത്മികസത്യം മാത്രമാണു്. ലോകം മുഴുവന്‍ അമൃതത്വത്തിൻ്റെ സന്ദേശം നല്കാന്‍ വേണ്ടിയാണു് അമ്മയുടെ ആഗോളപര്യടനങ്ങള്‍.

തുടക്കം തിടുക്കത്തില്‍
1987 മെയ് മാസം 18-ാം തീയതി ഉച്ചകഴിഞ്ഞസമയം. സാന്‍ഫ്രാന്‍ സിസ്‌കോ വിമാനത്താവളത്തില്‍ സമീപപ്രദേശത്തുനിന്നെത്തിയ അന്‍പതോളം പേര്‍ ആരെയോ പ്രതീക്ഷിച്ചു് അക്ഷമരായി വിശ്രമമുറിയില്‍ നില്ക്കുന്നു. സമയം 3:40 ആയപ്പോള്‍ വിശ്രമമുറിയുടെ ചില്ലുവാതില്‍ തുറന്നു്, അതാ ശുഭ്രവസ്ത്രധാരിണിയായ അമ്മ തൊഴുകൈയോടെ നിറപുഞ്ചിരിയുമായി കടന്നുവരുന്നു. കൂട്ടത്തില്‍ ബ്രഹ്മചാരികളും ബ്രഹ്മചാരിണികളും ചുരുക്കം ചില ഗൃഹസ്ഥരുമുണ്ടു്.

ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യത്താണു് അമ്മയുടെ ആദ്യപര്യടനമുണ്ടായതെന്നതു നിയതിയുടെ നിയോഗമായിരിക്കാം. വിപണിയെത്ര വിഭവസമൃദ്ധമായിരുന്നാലും ആളുകള്‍ എത്ര സമ്പന്നരായിരുന്നാലും സ്നേഹവും സാന്ത്വനവും സമാധാനവും പണംകൊടുത്തു വാങ്ങിക്കാന്‍ പറ്റില്ലെന്ന യാഥാര്‍ത്ഥ്യം, അമ്മയെ കണ്ടപ്പോള്‍ അമേരിക്കക്കാര്‍ക്കു കൂടുതല്‍ ബോധ്യമായി.

വളരെനാളത്തെ ആലോചനയുടെയോ, തയ്യാറെടുപ്പിൻ്റെയോ ഫലമായിരുന്നില്ല, അമ്മയുടെ ആദ്യത്തെ വിദേശസന്ദര്‍ശനം. അമ്മയുടെ ഒരു സന്ന്യാസിശിഷ്യൻ്റെ സഹോദരന്‍ ഏള്‍ റോസ്‌നര്‍ (Earl Rosner) ആണു് ആദ്യമായി അമ്മയെ അമേരിക്കയിലേക്കു ക്ഷണിക്കുന്നതു്. അമ്മ വാക്കുകൊടുക്കുകയും ചെയ്തു. പിന്നീടാണു മനസ്സിലായതു അമേരിക്കയിലേക്കു പോകണമെങ്കില്‍ അനേകം നടപടികളുണ്ടെന്നും അവ അത്ര എളുപ്പമല്ലെന്നുമൊക്കെ. അമ്മയുടെ ആദ്യത്തെ വിദേശയാത്രയ്ക്കുള്ള തയ്യാറെടുപ്പില്‍ ആദ്യാവസാനം മുഖ്യപങ്കു വഹിച്ചതു ഗ്രെച്ചന്‍ മാക് ഗ്രെഗര്‍ (കുസുമം) എന്ന അമേരിക്കന്‍ വനിതയായിരുന്നു. അവരോടൊപ്പം ബ്രഹ്മ: അമൃതാത്മചൈതന്യയും (സ്വാമി അമൃതസ്വരൂപാനന്ദ പുരി) ബ്രഹ്മ: നീലുവും (സ്വാമി പരമാത്മാനന്ദ പുരി) യാത്രയുടെ തയ്യാറെടുപ്പുകളില്‍ പങ്കാളികളായിരുന്നു.

യാത്രയ്ക്കുള്ള തയ്യാറെടുപ്പിനെക്കുറിച്ചു കുസുമം പറയുന്നു, ”കേരളത്തില്‍പോലും അന്നു് അമ്മ കൂടുതല്‍ യാത്ര ചെയ്തിട്ടില്ല. അപ്പോള്‍പ്പിന്നെ അമേരിക്കന്‍ യാത്രയെക്കുറിച്ചു് എങ്ങനെ തീരുമാനിക്കാനാകും? ഏതായാലും ഇക്കാര്യത്തില്‍ ചില തയ്യാറെടുപ്പുകള്‍ എൻ്റെ ചുമതലയായിരുന്നു. വിസ പതിപ്പിക്കുവാന്‍ വേണ്ടി അമേരിക്കന്‍ കോണ്‍സുലേറ്റില്‍ ഞാന്‍ പോയി. അപേക്ഷാഫോറം പൂരിപ്പിക്കുമ്പോള്‍ പല കോളങ്ങളിലും ഒന്നുംതന്നെ എഴുതാനുണ്ടായിരുന്നില്ല. ഏതായാലും ഈശ്വരന്‍ അമേരിക്കന്‍ കോണ്‍സുലേറ്റു് ഉദ്യോഗസ്ഥരോടു് അമ്മയുടെ യാത്രാസംഘം ഭാവിയില്‍ അമേരിക്കക്കാര്‍ക്കു് ഒരുപാടു ഗുണങ്ങള്‍ ചെയ്യുവാന്‍ പോകുന്നു എന്നു പറഞ്ഞിട്ടുണ്ടെന്നു തോന്നി. ഉദ്യോഗസ്ഥര്‍ വലിയ തടസ്സങ്ങളൊന്നും ഉന്നയിക്കാതെ വിസ ലഭ്യമാക്കിത്തന്നു.”

പിന്നീടുള്ള ഓരോ വിദേശയാത്രയും അമ്മയോടൊപ്പമുള്ളവര്‍ക്കു് ഒരാഘോഷവും അതിലുപരി അനുഭവവുമാണു്. ലോകത്തിൻ്റെ ഏതു കോണിലുള്ള മനുഷ്യരും അമ്മയുടെ മക്കളാണെന്നും ആ മക്കളെല്ലാം ഒന്നാണെന്നും അനുഭവവേദ്യമാകുന്നതു് അമ്മയുടെ വിദേശയാത്രാവേളകളിലാണു്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി മുടങ്ങാതെ ഭാരതത്തിൻ്റെ യശസ്സു് അനേകം വിദേശരാജ്യങ്ങളില്‍ ഉയര്‍ത്തുന്നതില്‍ അമ്മ വഹിക്കുന്ന പങ്കു് ആര്‍ക്കും ഊഹിക്കുവാന്‍ കഴിയുന്നതില്‍ കൂടുതലാണു്.

ലോകപര്യടനം മാത്രമല്ല, ഭാരതപര്യടനവും കേരളപര്യടനവും അമ്മയുടെ യാത്രയുടെ ഭാഗങ്ങളാണു്. ഓരോ യാത്രയിലും ‘വസുധൈവ കുടുംബകം’ ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്നീ ഋഷിവചനങ്ങള്‍ കൂടുതല്‍ കൂടുതല്‍ അര്‍ത്ഥവത്താണെന്നു കൂടെയുള്ളവര്‍ക്കു് അമ്മ ബോധ്യപ്പെടുത്തിക്കൊടുക്കുന്നു. ഇതിനു് ഉതകുന്ന തരത്തിലാണു യാത്രാവേളകളിലെ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നതു്. വിനോദയാത്രകളെ എങ്ങനെ വിവേക യാത്രകളാക്കാം എന്നു മനസ്സിലാക്കണമെങ്കില്‍ അമ്മയുടെ യാത്രകളെ നിരീക്ഷിച്ചാല്‍ മതി. (…തുടരും)

ഡോ: ടി.വി. മുരളീവല്ലഭന്‍, Reader, Department of Economics, SVRNSS College, Vazhoor, Kerala

1985 ജൂണ്‍ 3 തിങ്കള്‍.

സമയം പ്രഭാതം. അമ്മയുടെ മുറിയില്‍നിന്നു തംബുരുവിൻ്റെ ശ്രുതിമധുരമായ നാദം വ്യക്തമായിക്കേള്‍ക്കാം. ഒരു ഭക്ത അമ്മയ്ക്കു സമര്‍പ്പിച്ചതാണു് ഈ തംബുരു. ഈയിടെ രാവിലെ ചില ദിവസങ്ങളില്‍ കുറച്ചുസമയം അമ്മ തംബുരുവില്‍ ശ്രുതി മീട്ടാറുണ്ട്. തൊട്ടുവന്ദിച്ചതിനു ശേഷമേ അമ്മ അതു കൈയിലെടുക്കാറുള്ളു. തിരിയെ വയ്ക്കുമ്പോഴും നമസ്‌കരിക്കും. എന്തും ഏതും അമ്മയ്ക്കു് ഈശ്വരസ്വരൂപമാണ്. സംഗീതോപകരണങ്ങളെ സാക്ഷാല്‍ സരസ്വതിയായിക്കാണണം എന്നു് അമ്മ പറയാറുണ്ട്. ഭജനവേളകളില്‍ അമ്മ കൈമണി താഴെ വച്ചാല്‍ ‘വച്ചു’ എന്നറിയാന്‍ സാധിക്കില്ല. അത്ര ശ്രദ്ധയോടെ, ആദരവോടെ മാത്രമേ അമ്മ അതു താഴെ വയ്ക്കാറുള്ളൂ.

ആശ്രമം


9 മണി കഴിഞ്ഞപ്പോള്‍ അമ്മ കുടിലില്‍ വന്നു. ഭക്തന്മാര്‍ അമ്മയെ പ്രതീക്ഷിച്ചു കുടിലില്‍ ഇരിക്കുന്നുണ്ടായിരുന്നു.
അമ്മ: മക്കളു വന്നിട്ടു കുറെ നേരമായോ?
ഒരു ഭക്ത: അല്പനേരമായി. അമ്മ തംബുരു വായിക്കുന്നതു കേള്‍ക്കാനുള്ള ഭാഗ്യം ഇന്നു ഞങ്ങള്‍ക്കുണ്ടായി.
അമ്മ: തംബുരു വായിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. ഇന്നലെ
ഭാവദര്‍ശനം തീര്‍ന്നതിനുശേഷം ഉറങ്ങാന്‍ സമയം കിട്ടിയില്ല. കത്തുകള്‍ ധാരാളം വായിക്കാനുണ്ടായിരുന്നു. അതു വായിച്ചു തീര്‍ന്നപ്പോള്‍ നേരം വെളുത്തു. കിടക്കുവാന്‍ പലതവണ ഗായത്രി നിര്‍ബ്ബന്ധിച്ചു. ‘ഒന്നുകൂടി വായിച്ചുകഴിഞ്ഞിട്ടു കിടക്കാം’ എന്നു ചിന്തിക്കും. പക്ഷേ അടുത്ത കത്തു കാണുമ്പോള്‍ പൊട്ടിച്ചു വായിക്കാതിരിക്കാന്‍ കഴിയില്ല. ആ മക്കളുടെ ദുഃഖം ഹൃദയത്തില്‍ വന്നു തറയ്ക്കുന്നതായിത്തോന്നും.

പല മക്കളും മറുപടി പ്രതീക്ഷിക്കുന്നതേയില്ല. അവര്‍ക്കു വേണ്ടതു് അമ്മ അവരുടെ ദുഃഖം ഒന്നു വായിച്ചറിഞ്ഞാല്‍ മാത്രം മതി. അവരുടെ ആ പ്രാര്‍ത്ഥനയെ എങ്ങനെ അമ്മയ്ക്കു തള്ളാന്‍ കഴിയും? അവരുടെ സങ്കടമോര്‍ക്കുമ്പോള്‍ സ്വന്തം വിഷമങ്ങള്‍ എല്ലാം മറക്കും. അവസാനം എല്ലാം വായിച്ചു തീര്‍ന്നപ്പോഴേക്കും നേരം വെളുത്തു. പിന്നെ കിടന്നില്ല. കുളിച്ചുവന്നു. അപ്പോള്‍ കുറച്ചു് ഏകാന്തത വേണമെന്നു തോന്നി. അപ്പോഴാണു തംബുരു എടുത്തു വായിച്ചത്. അതിൻ്റെ നാദം അമ്മയ്ക്കു ഭ്രാന്താണ്. തംബുരു മീട്ടിത്തുടങ്ങിയാല്‍ സമയം പോകുന്നതറിയില്ല. ക്ലോക്കില്‍ ഒമ്പതടിക്കുന്നതു കേട്ടപ്പോഴാണു് മക്കളുടെ കാര്യം ഓര്‍മ്മ വന്നത്. അതു കാരണം അമ്മ നേരെ ഇങ്ങോട്ടു് പോന്നു.

അമ്മയുടെ ദിനചര്യ ശ്രദ്ധിച്ചാല്‍ ഇതു് ഇന്നത്തെ മാത്രം പ്രത്യേകതയല്ല, മിക്ക ദിവസങ്ങളിലും ഇങ്ങനെത്തന്നെ. ഉണ്ണാനോ ഉറങ്ങാനോ അമ്മയ്ക്കു സമയം കിട്ടാറില്ല. പല ദിവസങ്ങളിലും ഭാവദര്‍ശനം കഴിഞ്ഞു മുറിയിലേക്കു പോകുമ്പോള്‍ സമയം വളരെ വൈകിയിരിക്കും. അതിനുശേഷം തപാലില്‍ വന്നിട്ടുള്ള കത്തുകള്‍ വായിക്കും. നിത്യവും ധാരാളം കത്തുകള്‍ കാണും. മിക്ക കത്തുകള്‍ക്കും കണ്ണുനീരിൻ്റെ കഥ മാത്രമേ പറയാനുള്ളൂ. അവ മുഴുവനും വായിച്ചുതീരാതെ അമ്മ കിടക്കാറില്ല.

ചില ദിവസങ്ങളില്‍ ഉച്ചയ്ക്കു് അല്പസമയം കത്തുകള്‍ വായിക്കാന്‍ കിട്ടാറുണ്ട്. തൻ്റെ നൂറുനൂറായിരം മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനിടയില്‍ അമ്മയ്ക്കു വിശ്രമിക്കാന്‍ സമയമെവിടെ?
രണ്ടു മണിക്കൂറില്‍ക്കൂടുതല്‍ അമ്മയ്ക്കു് ഉറങ്ങാന്‍ കിട്ടുന്ന ദിവസങ്ങള്‍ അപൂര്‍വ്വമാണ്. ചില ദിവസങ്ങില്‍ ഒട്ടും ഉറക്കമില്ല. എങ്കിലും ഭക്തജനങ്ങള്‍ അമ്മയെ കാത്തിരിക്കുന്നു എന്നറിയുമ്പോള്‍ അമ്മ എല്ലാം മറന്നു് ഇറങ്ങിവരും. ആ സമയം അവിടുത്തെ മുഖത്തുനിന്നു് എല്ലാ ക്ഷീണവും ഓടിയകലും.