മക്കളേ, സാധുക്കളോടുള്ള കരുണയും കഷ്ടപ്പെടുന്നവരുടെ വേദന കാണുമ്പോഴുള്ള ഹൃദയാലിവുമായിരിക്കണം സേവനത്തിനുള്ള നമ്മുടെ പ്രചോദനം. ക്ഷീണിക്കുന്നു എന്നു തോന്നുമ്പോള്‍തന്നെ ജോലി നിര്‍ത്താതെ കുറച്ചു സമയംകൂടി ജോലി ചെയ്യുവാന്‍ തയ്യാറാകുന്നുവെങ്കില്‍ യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ ത്യാഗപൂര്‍വ്വം ചെയ്ത ആ കര്‍മ്മം ജോലിയോടുള്ള നമ്മുടെ സമര്‍പ്പണത്തെയാണു കാണിക്കുന്നതു്. അതില്‍നിന്നു ലഭിക്കുന്ന പണം സാധുക്കളെ സഹായിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്നുവെങ്കില്‍ അതാണു നമ്മുടെ കരുണ നിറഞ്ഞ മനസ്സു്.
മക്കളേ, പ്രാര്‍ത്ഥനകൊണ്ടു മാത്രം പ്രയോജനമില്ല. ശരിയായ രീതിയില്‍ കര്‍മ്മം അനുഷ്ഠിക്കുവാന്‍ കൂടി തയ്യാറാകണം. ജോലി ലഭിക്കണമെങ്കില്‍ വിദ്യാഭ്യാസയോഗ്യതമാത്രം പോരാ. സ്വഭാവസര്‍ട്ടഫിക്കറ്റു കൂടി ഹാജരാക്കണം. അരി വെള്ളത്തിലിട്ടു തിളപ്പിച്ചതുകൊണ്ടു മാത്രം പായസമാവുകയില്ല. കൂടെ ശര്‍ക്കരയും തേങ്ങയും വേണം. ഇവയൊക്കെക്കൂടിച്ചേരുമ്പോഴാണു പായസമാവുന്നതു്. അതുപോലെ, ഈശ്വരകൃപയ്ക്ക് അര്‍ഹരാകണമെങ്കില്‍ പ്രാര്‍ത്ഥന മാത്രംപോരാ. നിഷ്‌കാമസേവനം, ത്യാഗം, സമര്‍പ്പണം, കരുണ ഇവയൊക്കെ നമ്മിലുണ്ടാകണം.
ഒരു വലിയ പണക്കാരനുണ്ടായിരുന്നു. അദ്ദേഹത്തിനു വളരെയധികം സമ്പത്തുണ്ടായിട്ടും ഒരു സ്വസ്ഥതയും കിട്ടിയില്ല. സ്വര്‍ഗ്ഗത്തിലെത്തിയാല്‍ എപ്പോഴും സുഖമായിരിക്കും എന്നു് അദ്ദേഹം ചിന്തിച്ചു. അതിനുള്ള മാര്‍ഗ്ഗം തേടി പലരെയും സമീപിച്ചു. അവസാനം ഒരു സന്ന്യാസിയുടെ അടുത്തെത്തി. സന്ന്യാസി പറഞ്ഞു, ”ദാനം ചെയ്താല്‍ സ്വര്‍ഗ്ഗത്തിലെത്താം. ആളെ നോക്കാതെ വേണം ദാനം ചെയ്യേണ്ടതു്. പണം എണ്ണാതെ വാരി കൊടുക്കണം.” ദാനം ചെയ്യുന്നതിനുവേണ്ടി പണക്കാരന്‍ കുറെ പശുക്കളെ വാങ്ങി. പക്ഷേ, പണം അധികം മുടക്കേണ്ടി വന്നില്ല. പ്രായംചെന്നു കറവവറ്റിയ, ആരും വാങ്ങാനില്ലാതെ നിര്‍ത്തിയിരുന്ന പശുക്കളെയാണു വാങ്ങിയതു്. ദാനം ചെയ്യുന്നതിനുവേണ്ടി കുറച്ചു പണം ഒന്നിൻ്റെയും രണ്ടിൻ്റെയും നാണയങ്ങളാക്കി മാറ്റി. കാരണം വാരിക്കൊടുക്കുമ്പോള്‍ അധികമാകാന്‍ പാടില്ല. എണ്ണിക്കൊടുക്കരുതെന്നാണു സന്ന്യാസി പറഞ്ഞിട്ടുള്ളതു്.
ദാനം നല്കുന്ന ദിവസം മുന്‍കൂട്ടി എല്ലാവരെയും അറിയിച്ചു. പണക്കാരൻ്റെ പ്രവൃത്തികള്‍ എല്ലാം സന്ന്യാസി മനസ്സിലാക്കി. സ്വര്‍ഗ്ഗം മോഹിച്ചു ചെയ്യുന്ന ഈ കര്‍മ്മം, അയാളെ നരകത്തിലെത്തിക്കാനേ സഹായിക്കൂ എന്നോര്‍ത്തു് അദ്ദേഹം വിഷമിച്ചു. പണക്കാരനെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്നു തീരുമാനിച്ച സന്ന്യാസി ഒരു യാചകൻ്റെ വേഷത്തില്‍ ദാനം സ്വീകരിക്കുവാന്‍ ചെന്നവരുടെ കൂട്ടത്തില്‍ നിന്നു. അദ്ദേഹത്തിനു് ഒരു പിടി പണവും, എല്ലുന്തിയ നടക്കുവാന്‍ കൂടി കെല്പില്ലാത്ത ഒരു പശുവിനെയും കിട്ടി. അതു കിട്ടിയ ഉടനെ സന്ന്യാസി തൻ്റെ ഭാണ്ഡത്തില്‍നിന്നും ഒരു സ്വര്‍ണ്ണപ്പാത്രം പണക്കാരനു കാഴ്ചവച്ചു. ഇതു കണ്ടപ്പോഴേക്കും പണക്കാരനു വലിയ സന്തോഷമായി. കൊടുത്തതിനെക്കാള്‍ എത്രയോ അധികം വിലയുള്ളതാണു കിട്ടിയതു്.
സന്തോഷത്താല്‍ മതിമറന്നു നില്ക്കുന്ന പണക്കാരനോടു ഭിക്ഷുവിൻ്റെ വേഷത്തില്‍ വന്ന സന്ന്യാസി പറത്തു, ‘അങ്ങയോടു് എനിക്കു് ഒരു അപേക്ഷയുണ്ടു്. ഞാനീ തന്ന സാധനം സ്വര്‍ഗ്ഗത്തില്‍ വരുമ്പോള്‍ അങ്ങു തിരിച്ചുതരണം.’ പണക്കാരന്‍ അതിശയിച്ചു. ‘സ്വര്‍ഗ്ഗത്തില്‍ വരുമ്പോള്‍ തിരിച്ചുതരുവാനോ? അതെങ്ങനെ കഴിയും? മരിച്ചു കഴിഞ്ഞല്ലേ സ്വര്‍ഗ്ഗത്തില്‍ എത്തുന്നതു്. ആ സമയം ഇതൊക്കെ എങ്ങനെ കൂടെ കെണ്ടുവരും? മരിച്ചുകഴിഞ്ഞാല്‍ ഇതൊന്നും കൂടെ വരില്ല.’ ഈ ചിന്ത അദ്ദേഹത്തിൻ്റെ മനസ്സില്‍ വീണ്ടും വീണ്ടും ഉയര്‍ന്നു. മരിച്ചു കഴിഞ്ഞാല്‍ ഇവയൊന്നും കൂടെവരില്ല എന്ന ശരിയായ ബോധം അദ്ദേഹത്തില്‍ ഉദിച്ചു.
‘മരിച്ചു കഴിഞ്ഞാല്‍ സമ്പത്തുകള്‍ ഒന്നുംകൂടെ കൊണ്ടുപോകാന്‍ പറ്റില്ല. പിന്നെ എന്തിനു് ഈ സാധുക്കളോടു പിശുക്കു കാട്ടണം? ഇവരോടു പിശുക്കു കാട്ടിയ ഞാനെത്ര പാപിയാണു്.’ തൻ്റെ കണ്ണുകള്‍ക്കു പ്രകാശം നല്കിയ ആ സാധുവിൻ്റെ പാദങ്ങളില്‍ അദ്ദേഹം സാഷ്ടാംഗം നമസ്‌കരിച്ചു. എല്ലാവരോടും തൻ്റെ തെറ്റുകള്‍ക്കു മാപ്പപേക്ഷിച്ചു. സമ്പത്തു മുഴുവന്‍ യാതൊരു ലോഭവും കൂടാതെ ദാനം ചെയ്തു. ആ സമയം അദ്ദേഹത്തിനു ജീവിതത്തില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തത്ര ആനന്ദം അനുഭവപ്പെട്ടു.
1995 ഒക്ടോബറില്‍ ന്യൂയോര്‍ക്കിലെ സെൻറ് ജോണ്‍ കത്തീഡ്രലില്‍ ഐക്യരാഷ്ട്രസഭയുടെ 50-ാമതു വാര്‍ഷികസമ്മേളനത്തെ അമ്മ അഭിസംബോധന ചെയ്തു. മതനേതാക്കന്മാരും നയതന്ത്രപ്രതിനിധികളും സര്‍ക്കാരിതരസംഘടനകളും (NGOs) വിദ്യാഭ്യാസവിചക്ഷണന്മാരുമൊക്കെ ‘അടുത്ത നൂറ്റാണ്ടില്‍ വിശ്വാസത്തില്‍കൂടിയെങ്ങനെ ലോകത്തെ സംരക്ഷിക്കാമെ’ന്നാണു് ഉറക്കെ ചിന്തിച്ചതു്. ഐക്യരാഷ്ട്രസഭപോലെയുള്ള സ്ഥാപനങ്ങള്‍ക്കു സാമ്പത്തികരാഷ്ട്രീയ അടിസ്ഥാനത്തിലുപരി മൂല്യാടിസ്ഥാനത്തിലുള്ള പരിഗണനകൂടി നല്കണമെന്നാണു സമ്മേളനാദ്ധ്യക്ഷന്‍ ശ്രീ ജോനാഥന്‍ ഗ്രാനോഫ് അഭിപ്രായപ്പെട്ടതു്. അമ്മയുടെ അഭിപ്രായവും ഇതിനെ സാധൂകരിക്കുന്ന വിധത്തിലായിരുന്നു.
ഐക്യരാഷ്ട്രസഭയുടെ 50-ാം വാര്‍ഷികം
1995 ഒക്ടോബര്‍ 21ാം തീയതി ന്യൂയോര്‍ക്കിലെ സെൻറ് ജോണ്‍ കത്തീഡ്രലിൻ്റെ വിശാലമായ വേദിയിലേക്കു പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥിയായാണു 21-ാം നൂറ്റാണ്ടിൻ്റെ ദര്‍ശനത്തെക്കുറിച്ചു പ്രഭാഷണം നടത്താന്‍ അമ്മയെത്തുന്നതു്. ഒപ്പം വേദിയിലുണ്ടായിരുന്നതു സമാധാനത്തിനുള്ള നോബല്‍ സമ്മാനജേതാവും കോസ്റ്റാറെക്കെയുടെ മുന്‍പ്രസിഡൻറുമായിരുന്ന ഓസ്‌കര്‍ ഏരിയാസും, വാസ്‌വാനി മിഷൻ്റെ അദ്ധ്യക്ഷന്‍ ദാദാ വാസ്‌വാനിയും. അമ്മ വേദിയിലേക്കു പ്രവേശിച്ചപ്പോള്‍ സദസ്യര്‍ നിശ്ശബ്ദമായി വിസ്മയം കൊണ്ടു. ആരാണിവര്‍…? ലോകത്തിൻ്റെ സ്നേഹം മുഴുവന്‍ തുളുമ്പിനില്ക്കുന്ന കണ്ണുകളുമായി, കാരുണ്യം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന ഹൃദയവുമായി എവിടെ നിന്നിവര്‍ വരുന്നു? എല്ലാ ആകാംക്ഷകള്‍ക്കും വിരാമമിട്ടുക്കൊണ്ടു് അമ്മയില്‍നിന്നു് ആശയങ്ങള്‍ ഒന്നൊന്നായി ഒഴുകിയെത്തി.
പല രാജ്യങ്ങളാണെങ്കിലും ഒരേ ലോകമാണു നമുക്കുള്ളതെന്നു് അമ്മ പറഞ്ഞു. ഒന്നാണെന്നുള്ള ചിന്ത നമ്മെ ബന്ധുവാക്കുന്നു എന്നും സാഹോദര്യവും സമത്വവും സമാധാനവും ഒരുമിച്ചു മാത്രമേ പോവുകയുള്ളൂ എന്നും അമ്മ ഓര്‍മ്മപ്പെടുത്തി. രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ ഐക്യത്തെക്കുറിച്ചുമാത്രം കേട്ടു പരിചയമുള്ള സദസ്യര്‍ക്കു് ആദ്ധ്യാത്മികമൂല്യങ്ങളുടെ അടിസ്ഥാനത്തിലും യോജിക്കാന്‍ സാധിക്കുമെന്നുള്ളതു് അമ്മയില്‍നിന്നു കിട്ടിയ തിരിച്ചറിവായിരുന്നു.
സഹസ്രാബ്ദ ലോകസമാധാനസമ്മേളനം: 2000 ആധുനികലോകചരിത്രത്തില്‍ 2000-ാംമാണ്ടു വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ലോകത്തിനെന്തോ കാതലായ മാറ്റം സംഭവിക്കുമെന്ന ആശങ്കയോടെയാണു 2000-ാംമാണ്ടിനെ നാം എതിരേറ്റതു്. ഈയൊരാശങ്കയില്‍നിന്നാണു് ആഗോളസമാധാനത്തെക്കുറിച്ചു ലോകത്തിലെ ആദ്ധ്യാത്മികനേതാക്കള്‍ക്കെല്ലാം ഒരുമിച്ചിരുന്നു ചിന്തിക്കുവാന്‍ വേണ്ടി ഐക്യരാഷ്ട്രസഭ ഒരു വേദിയൊരുക്കിയതു്.
സഹസ്രാബ്ദ ലോകസമാധാനസമ്മേളനം: 2000
സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ അഭിപ്രായത്തില്‍ ”സമ്മേളനം നടന്ന മൂന്നു ദിവസങ്ങളിലും സന്തോഷവും ശുഭാപ്തിവിശ്വാസവും വേദികളില്‍ നിറഞ്ഞുനിന്നു. 150ല്‍പരം രാജ്യങ്ങളില്‍നിന്നുള്ള മതആദ്ധ്യാത്മികനേതാക്കന്മാര്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിഹാളില്‍, അപകടത്തിലായിക്കൊണ്ടിരിക്കുന്ന ലോകസമാധാനത്തെക്കുറിച്ചു ചിന്തിക്കുവാനും പരിഹാരം നിര്‍ദ്ദേശിക്കുവാനും വേണ്ടി ഒത്തുകൂടി. ഇതിനു മുന്‍പു് ഒരിക്കലും ഐക്യരാഷ്ട്രസഭ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വിധത്തില്‍, ശംഖിൻ്റെ നാദവും ‘തെയ്‌ക്കൊ’ ചെണ്ടയുടെ മുഴക്കവും പ്രതിധ്വനിച്ചുനിന്ന അസംബ്ലിഹാളില്‍നിന്നു ഹൃദയസ്പര്‍ശിയായ സര്‍വ്വമതപ്രാര്‍ത്ഥനകളും അലയടിച്ചുയര്‍ന്നു. പ്രാര്‍ത്ഥനകള്‍ വ്യത്യസ്തങ്ങളായിരുന്നു എങ്കിലും അനുഭൂതികള്‍ സമാനങ്ങളായിരുന്നു.” ഒരു പ്രാര്‍ത്ഥനയോടുകൂടിയാണു് അമ്മയും സദസ്സിനെ അഭിസംബോധന ചെയ്തതു്. അതൊരു പ്രത്യേക അനുഭൂതിയുടെ തരംഗം തന്നെ സൃഷ്ടിച്ചു.
ആഗസ്റ്റ് 28 തൊട്ടു 31 വരെ നടന്ന മൂന്നു ദിവസത്തെ പരിപാടികളില്‍ രണ്ടാമത്തെ ദിവസമായിരുന്നു അമ്മയുടെ പ്രഭാഷണം. ലളിതവും മധുരതരവുമായ മലയാളത്തില്‍, എങ്ങനെ ജനതകള്‍ക്കെല്ലാം ഒരുമിച്ചു ജീവിക്കാം എന്നുള്ളതിനെ സംബന്ധിച്ചായിരുന്നു പ്രഭാഷണം. ഇതില്‍ ആണവായുധങ്ങളെ സംബന്ധിച്ച പരാമര്‍ശം സദസ്യര്‍ക്കു നന്നേ ബോധിച്ചു. ”ആണവായുധങ്ങള്‍ കാഴ്ച ബംഗ്ലാവില്‍ക്കൊണ്ടു വച്ചതുകൊണ്ടുമാത്രം ലോകസമാധാനം കൈവരില്ല. മനുഷ്യമനസ്സിലെ ആണവായുധങ്ങളെയാണു് ആദ്യം ഉന്മൂലനം ചെയ്യേണ്ടതു്.” ഈ വാക്കുകള്‍ കേട്ടമാത്രയില്‍ അവര്‍ ഹര്‍ഷാരവം മുഴക്കി. ഏകദേശം ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ മുപ്പതു പേരാണു പ്രസംഗങ്ങള്‍ നടത്തിയതു്. അന്നത്തെ യു.എന്‍. പ്രസിഡൻറ് കോഫി അന്നന്‍ ഉദ്ഘാടനപ്രസംഗം നടത്തി. ഡോ: മൗറീസ് സ്‌ടോങ്, ഡോ: ടെഡ് ടേര്‍ണല്‍ എന്നിവരും സദസ്സിനെ അഭിസംബോധന ചെയ്തു.
ചോദ്യം : ഇന്നു കുടുംബബന്ധങ്ങള്‍ ശിഥിലമാവുന്നതിൻ്റെ കാരണമെന്താണു്?
അമ്മ: ഭൗതികസംസ്‌കാരത്തിൻ്റെ സ്വാധീനം മൂലം ഇന്നു ദുരാഗ്രഹവും ശാരീരിക സുഖേച്ഛയും വര്‍ദ്ധിച്ചു വരുന്നു. പുരുഷൻ്റെമേല്‍, സ്ത്രീക്കുണ്ടായിരുന്ന ധാര്‍മ്മികനിയന്ത്രണം നഷ്ടമായി. പുരുഷന്‍ ഭൗതികനേട്ടം മാത്രം കൊതിച്ചു സ്വാര്‍ത്ഥമതിയായി. ഭര്‍ത്താവു തന്നെ അടിച്ചമര്‍ത്തുന്നതായി ഭാര്യ കരുതിത്തുടങ്ങി. പരസ്പരം വിദ്വേഷവും മാത്സര്യവും നാമ്പെടുത്തു. കുട്ടികളില്‍ നല്ല സ്വഭാവം വളര്‍ത്തേണ്ട മാതാപിതാക്കള്‍ അവരില്‍ സ്വാര്‍ത്ഥതയുടെയും മാത്സര്യത്തിൻ്റെയും വിഷവിത്തുകള്‍ പാകി. അതു പടര്‍ന്നു പന്തലിച്ചു് ഇന്നു് അതിൻ്റെ എല്ലാ ഭീകരതയോടും കൂടി വളര്‍ന്നു നില്ക്കുന്നു. ഇതില്‍നിന്നും ഒരു മോചനം വേണമെങ്കില്‍ സ്ത്രീപുരുഷസമത്വത്തിലുപരി സ്ത്രീയും പുരുഷനും കുടുംബജീവിതത്തില്‍ അവനവൻ്റെ പങ്കു് അറിഞ്ഞു ജീവിക്കുകയാണാവശ്യം.
പണം മാത്രം നമുക്കു ശാന്തി പകരില്ല. ധനംകൊണ്ടു് ആരും ഇന്നേവരെ സ്വഭാവശുദ്ധിയോ ആത്മശക്തിയോ നേടിയിട്ടില്ല. സ്വയം ആത്മസംതൃപ്തി എന്തെന്നറിയാത്ത മാതാപിതാക്കള്‍ക്കു തങ്ങളുടെ കുട്ടികളില്‍ പരസ്പരധാരണയുടെയും വിട്ടുവീഴ്ച്ചയുടെയും സംസ്‌കാരം ഊട്ടിയുറപ്പിക്കുവാന്‍ എങ്ങനെ കഴിയും? ഇതു കാരണം ഓരോ തലമുറ കഴിയുന്തോറും സമൂഹത്തില്‍ ആസുരികശക്തികള്‍ക്കു സ്ഥാനം വര്‍ദ്ധിക്കുന്നു. അതു കൂടാതെ കഴിക്കണമെങ്കില്‍ മാതാപിതാക്കള്‍ ആദ്യം സ്വയം ആദ്ധ്യാത്മികസംസ്‌കാരം ഉള്‍ക്കൊണ്ടു ജീവിച്ചേ മതിയാകൂ.
ലോകത്തില്‍നിന്നു് ഒരു കുട്ടിക്കു് ഏതൊക്കെ രീതിയില്‍ സ്‌നേഹം കിട്ടിയാലും, വാത്സല്യമേകാന്‍ നൂറു കണക്കിനാളുകളുണ്ടായാലും അതൊന്നും മാതൃസ്‌നേഹത്തിനു തുല്ല്യമാകില്ല. കാറിനു് ഓടാന്‍ പെട്രോള്‍ ഉണ്ടെങ്കിലും അതു സ്റ്റാര്‍ട്ടാകണമെങ്കില്‍ ബാറ്ററി കൂടാതെ പറ്റില്ല. ഒരു കുഞ്ഞിനെ സംബന്ധിച്ചു മാതാപിതാക്കളില്‍ നിന്നു ലഭിക്കുന്ന സ്‌നേഹം ഈ ബാറ്ററി പോലെയാണു്. ജീവിതത്തില്‍ ഏതു സാഹചര്യത്തെയും മനഃസംയമനത്തോടെ നേരിടുവാനുള്ള ശക്തി നമ്മള്‍ നേടുന്നതു്, ബാല്യത്തില്‍ മാതാപിതാക്കളില്‍നിന്നും നമുക്കു ലഭിക്കുന്ന സ്‌നേഹത്തില്‍നിന്നുമാണു്. ലോകത്തില്‍നിന്നും ലഭിക്കുന്ന സ്‌നേഹത്തിൻ്റെയെല്ലാം പിന്നിലുള്ളതു സ്വാര്‍ത്ഥതയാണു്. നമ്മള്‍ പശുവിനെ സ്‌നേഹിക്കുന്നതു് അതിനോടുള്ള സ്‌നേഹം കൊണ്ടല്ല, അതില്‍നിന്നും ലഭിക്കുന്ന പാലിനെ ഓര്‍ത്തിട്ടാണു്. എത്ര പാലു തന്നിരുന്ന പശുവായാലും കറവ വറ്റിയാല്‍, അതിൻ്റെ സ്ഥാനം അറവുശാലതന്നെ. ഭാര്യയോ ഭര്‍ത്താവോ മറ്റെയാളുടെ ഇഷ്ടത്തിനു നിന്നില്ലെങ്കില്‍ ഉടനെ ബന്ധം ഒഴിയുകയായി. എന്നാല്‍ ഒരമ്മ തൻ്റെ കുഞ്ഞിനെ സ്‌നേഹിക്കുന്നതു സ്വാര്‍ത്ഥത വച്ചല്ല.
ഭൗതികവിദ്യാഭ്യാസത്തിലൂടെ ഒരു തൊഴില്‍ നേടിക്കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ ലക്ഷ്യമാക്കേണ്ടതു്, ആദ്ധ്യാത്മികകാര്യങ്ങള്‍ ഗ്രഹിക്കുന്നതിലായിരിക്കണം. കുടുംബജീവിതത്തിലേക്കു പ്രവേശിക്കുമ്പോള്‍, നാം വയ്ക്കുന്ന ഓരോ കാല്‍ച്ചുവടും നേരായ മാര്‍ഗ്ഗത്തില്‍ തന്നെയായിരിക്കുവാന്‍ ഈ അറിവു നമ്മളെ സഹായിക്കും. മക്കളേ, ഇതിലൂടെ മാത്രമേ ജീവിതത്തില്‍ ശാന്തി കണ്ടെത്തുവാന്‍ കഴിയൂ. വയറുനിറയെ ഭക്ഷണം കഴിച്ചാലും സ്വസ്ഥമായി ഉറങ്ങണമെങ്കില്‍, മനഃസമാധാനം കൂടാതെ കഴിയില്ല.
ചെളി പ്രദേശത്തു് ഉറപ്പായ അസ്തിവാരം പണിയാതെ വീടു വച്ചാല്‍ ചെറിയ ഒരു കാറ്റില്‍ അതു തകര്‍ന്നു വീഴും. അതുപോലെ വെറും ഭൗതികതയില്‍ കാലൂന്നി നിന്നുകൊണ്ടാണു കുടുംബം നയിക്കുന്നതെങ്കില്‍ നിസ്സാരപ്രശ്‌നങ്ങള്‍ക്കു മുന്നില്‍ കുടുംബബന്ധങ്ങള്‍ തകര്‍ന്നുവീഴും. എന്നാല്‍ ആദ്ധ്യാത്മികാടിത്തറയില്‍ നിന്നുകൊണ്ടു കുടുംബജീവിതം നയിക്കുമ്പോഴാകട്ടെ, വലിയ കൊടുങ്കാറ്റിനെപ്പോലും ഇളം തെന്നലാക്കി എടുക്കുവാന്‍ നമുക്കു സാധിക്കും. അതാണു ശരിയായ തത്ത്വം മനസ്സിലാക്കി കുടുംബജീവിതം നയിച്ചാലുള്ള പ്രയോജനം. കുട്ടികള്‍ക്കു ചെറുപ്പം മുതല്‍ നല്ല കാര്യങ്ങള്‍ പറഞ്ഞും മാതൃക കാണിച്ചും കൊടുക്കുന്നതില്‍ മാതാപിതാക്കള്‍ ഒരു വീഴ്ചയും വരുത്തുവാന്‍ പാടില്ല. വികസിത രാജ്യങ്ങളില്‍ സമ്പത്തു ധാരാളം ഉണ്ടെങ്കിലും അവിടങ്ങളില്‍ മാനസികരോഗികളുടെ എണ്ണവും വര്‍ദ്ധിക്കുകയാണു്. നിത്യാനിത്യമറിഞ്ഞു ജീവിതം നയിക്കുന്നതിലൂടെ മാത്രമേ, ഏതു സാഹചര്യത്തിലും മനസ്സിന്റെ താളലയം നഷ്ടമാകാതെ മുന്നോട്ടുനീങ്ങാന്‍ കഴിയൂ. അല്ലെങ്കില്‍ ഭൗതികസംസ്‌കാരത്തിന്റെ ഇന്നത്തെ ഈ കടന്നുകയറ്റം നമ്മുടെ സമൂഹത്തിലും മാനസികരോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനേ സഹായിക്കൂ.
അമ്മ ഒരു ഉദാഹരണം പറയാം. ഒരു വീട്ടില്‍ ആകെയുള്ളതു് അച്ഛനും അമ്മയും മകനും ആണു്. അച്ഛന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. അമ്മ ഒരു സാമൂഹ്യപ്രവര്‍ത്തകയും. കോളേജില്‍ പഠിക്കുന്ന മകനാകട്ടെ ക്രിക്കറ്റെന്നുവച്ചാല്‍ ജീവനാണു്. അവര്‍ക്കു യാത്ര ചെയ്യുവാന്‍ ഒരു കാറുമുണ്ടു്. ഒരു ദിവസം വൈകുന്നേരം അച്ഛനു് ഒരു മീറ്റിങ്ങിനു പോകണം. അദ്ദേഹം കാര്‍ സ്റ്റാര്‍ട്ടു ചെയ്യുന്ന സമയം ഭാര്യ എത്തി. അവര്‍ക്കു് അപ്പോള്‍ ഒരു കല്ല്യാണത്തിനു പോകണം. അതിനു കാര്‍ വേണം. രണ്ടു പേരും തമ്മില്‍ തര്‍ക്കമായി. അതുകേട്ടുകൊണ്ടു മകനും അവിടെ വന്നു. മകന്‍ പറഞ്ഞു, ”ഇന്നു ക്രിക്കറ്റു കളിയുണ്ടു്, അവിടെപ്പോകാന്‍ എനിക്കുവേണം കാറു്.” അങ്ങനെ മൂന്നുപേരും തമ്മില്‍ വാക്കുതര്‍ക്കമായി, ഒച്ചയായി, ബഹളമായി. സമയം കഴിഞ്ഞിട്ടും ആര്‍ക്കും എവിടെയും പോകുവാനായില്ല. അവസാനം തമ്മില്‍ വഴക്കടിച്ചതു മിച്ചമായി. അതേസമയം, മൂന്നുപേരും യോജിപ്പോടെ നിന്നിരുന്നുവെങ്കില്‍ ഈ വഴക്കിന്റെ കാര്യമുണ്ടായിരുന്നില്ല. മൂന്നു പേര്‍ക്കും അവരവരുടെ സ്ഥലത്തു കാറില്‍തന്നെ പോകാമായിരുന്നു. ഭര്‍ത്താവിനു ഭാര്യയെ കല്ല്യാണസ്ഥലത്തിറക്കാം, മകനെ കളിസ്ഥലത്തു വിടാം. അവസാനം അദ്ദേഹത്തിനു മീറ്റിങ്ങിനു പോകാം. എന്നാല്‍ ‘ഞാന്‍, ഞാന്‍’ എന്ന ഭാവം കാരണം മൂന്നു പേരുടെയും പരിപാടികള്‍ മുടങ്ങി. യോജിപ്പോടെ നിലേ്ക്കണ്ടവര്‍ തമ്മില്‍ വെറുപ്പും വിദ്വേഷവുമായി. നമ്മുടെ ജീവിതംതന്നെ മക്കള്‍ ഒന്നു നോക്കൂ. ഉള്ള സമയം മുഴുവന്‍ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കു തമ്മില്‍ വഴക്കിട്ടു തീര്‍ക്കുകയല്ലേ?
ഇതു മക്കള്‍ മനസ്സിലാക്കണം. പരസ്പരം വിട്ടുവീഴ്ചയും വിനയവും ക്ഷമയും ഉണ്ടെങ്കില്‍, കുടുംബബന്ധം നാള്‍ക്കു നാള്‍ ദൃഢപ്പെടുകയേയുള്ളൂ. ശരിയായ കുടുംബബന്ധത്തില്‍ പുരുഷന്‍ സ്ത്രീയെയും, സ്ത്രീ പുരുഷനെയും പരസ്പരം അംഗീകരിക്കുന്നു. അങ്ങനെ അവര്‍ തങ്ങള്‍ക്കിടയില്‍ ഒരു വിശാലലോകം പടുത്തുയര്‍ത്തുന്നു. കുട്ടികള്‍ ജനിച്ചു കഴിയുമ്പോഴാകട്ടെ, ആ ലോകം ഒന്നുകൂടി വിശാലമാകുന്നു. പക്ഷേ, അതിന്റെ അതിര്‍വരമ്പു് അവിടംകൊണ്ടും അവസാനിക്കുവാന്‍ പാടില്ല. അതു വ്യാപ്തമായി സര്‍വ്വചരാചരങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു അവസ്ഥയിലേക്കു് ഉയരുവാന്‍ സാധിക്കണം. അതാണു കുടുംബജീവിതത്തിന്റെ പരമമായ ലക്ഷ്യം. സ്ത്രീയും പുരുഷനും തങ്ങളുടെ പൂര്‍ണ്ണത അവിടെയാണു കണ്ടെത്തേണ്ടതു്. അതാണു നിത്യമായ ആനന്ദത്തിന്റെ ലോകം. അവിടെ ഇന്നലെകളെ ചൊല്ലിയുള്ള വഴക്കും വക്കാണവുമില്ല. നാളെയെക്കുറിച്ചുള്ള അര്‍ത്ഥശൂന്യമായ ആകുലതകളില്ല. ഓരോരുത്തരും ‘എനിക്കെ’ന്നല്ല ‘നിനക്കെ’ന്നു കരുതി ജീവിക്കുന്നു. സ്‌നേഹത്തിന്റെ നിറദീപം തെളിഞ്ഞുകത്തുന്ന ആ കുടുംബശ്രീകോവിലില്‍ ഭഗവാന്‍ സ്വയം എഴുന്നള്ളി എത്തുന്നു.
കുട്ടിക്കാലം മുതലേ ആദ്ധ്യാത്മികകാര്യങ്ങളില്‍ താത്പര്യമുള്ളവളായിരുന്നു ഞാന്‍. 1993ല്‍ ഞാനൊരു സ്വപ്‌നം കണ്ടു, ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു സ്വപ്‌നം. ഞാന്‍ ഏതോ യൂറോപ്യന്‍ നഗരത്തിലാണു്. ആ നഗരത്തിൻ്റെ മദ്ധ്യത്തിലെ മൈതാനത്തിലേക്കു ഞാന്‍ നടക്കുകയാണു്. അവിടെ അനേകം പേര്‍ ഒരു ഭാരതീയ വനിതയുടെ ചുറ്റും കൂടിയിട്ടുണ്ടു്. ആ സ്ത്രീ ആരാണെന്നു് എനിക്കറിയില്ല. പക്ഷേ, എല്ലാവരും അറിഞ്ഞിരിക്കേണ്ട ആരോ ആണു് അതു് എന്നെനിക്കു മനസ്സിലായി. ഈ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി. ഞാന്‍ ഇതിനുമുന്‍പു കണ്ടിട്ടില്ലാത്ത, എന്നാല്‍ എൻ്റെ ആത്മാവിനു് ഏറ്റവും സ്വന്തമായിട്ടുള്ള ഒരാള്‍.
ഞാന്‍ ഓടി അടുത്തെത്താന്‍ ശ്രമിച്ചുവെങ്കിലും ഞാന്‍ എത്തുന്നതിനു മുന്‍പേ അവര്‍ എഴുന്നേററു. എന്നിട്ടു്, ധൃതിയില്‍ നടക്കാന്‍ തുടങ്ങി. ആള്‍ക്കൂട്ടം സാവധാനം പിരിഞ്ഞു പോയി. പക്ഷേ, ഞാന്‍ അവരെ പിന്‍തുടര്‍ന്നു. നടക്കുന്നതിനിടയില്‍ അവര്‍ ഒന്നു തിരിഞ്ഞുനോക്കിയോ? ഞാന്‍ പുറകേ ചെല്ലുന്നതു കണ്ടു് പുഞ്ചിരിച്ചുവോ? ഏതായാലും അവര്‍ നടത്തം നിര്‍ത്തി എന്നെ കാത്തു നിന്നില്ല. എന്നെ എവിടേയോ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നോ? എന്നാല്‍, അപ്പോള്‍ എനിക്കുണ്ടോ അതു മനസ്സിലാകുന്നു! ഞാന്‍ ഓടി അവരുടെ മുന്നിലെത്തി, തിരിഞ്ഞുനിന്നു വഴി തടഞ്ഞു, എന്നിട്ടു് ഏറെ നാളുകളായി എന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യം ഞാന്‍ ചോദിച്ചു, ”ഈ ജന്മം എനിക്കു കുട്ടികള്‍ ഉണ്ടാകുമോ?”
അവര്‍ നിന്നു, എൻ്റെ കണ്ണുകളിലേക്കു നോക്കി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു, ”ഡോക്ടറെ കണ്ടു് ഒരു പരിശോധന നടത്തൂ.” ഇതു പറഞ്ഞു് അവര്‍ വീണ്ടും ധൃതിയില്‍ നടന്നു (ഇത്ര നിസ്സാരമാണു നിൻ്റെ ആഗ്രഹമെങ്കില്‍ നിനക്കെൻ്റെ ആവശ്യമില്ലല്ലോ എന്നു് അമ്മ കരുതിക്കാണുമെന്നു് ഇന്നെനിക്കു തോന്നുന്നു). ഇത്തവണ അവരുടെ ഒപ്പമെത്താന്‍ എനിക്കു കഴിഞ്ഞില്ല. വളഞ്ഞുതിരിഞ്ഞ വഴികളില്‍ എവിടെയോ അവര്‍ മറഞ്ഞു. എങ്കിലും എൻ്റെ ഭാഗ്യം; അവരെ വിട്ടുപോകാന്‍ എനിക്കു തോന്നിയില്ല. വീണ്ടും അവരെ ഞാന്‍ തേടിപ്പിടിച്ചു. ഇത്തവണ അവര്‍ ഒരു പള്ളിയിലായിരുന്നു. നീല ഗൗണൊക്കെ ധരിച്ചു്, മദര്‍ മേരിയുടെ രൂപത്തില്‍. ഞാന്‍ അദ്ഭുതപ്പെട്ടു പോയി, മൂക്കുത്തിയിട്ട മദര്‍ മേരി!
കുറെ ദിവസത്തേക്കു് ആ സ്വപ്‌നം എൻ്റെ മനസ്സില്‍നിന്നു മാഞ്ഞില്ല. എൻ്റെ ഭര്‍ത്താവിനും എനിക്കും കുഞ്ഞുങ്ങള്‍ വേണമെന്നു വലിയ ആ ഗ്രഹമായിരുന്നു. എന്നാല്‍, വിവാഹം കഴിഞ്ഞു വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എനിക്കു ഗര്‍ഭം ധരിക്കാന്‍ കഴിഞ്ഞില്ല. ആ സ്വപ്‌നത്തിനു് എന്തെങ്കിലും പ്രാധാന്യമുണ്ടോ എന്നു ഞാന്‍ കുറേ ചിന്തിച്ചു. അവസാനം, കുറച്ചു് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍, കൂടുതല്‍ ക്ഷമിക്കാന്‍ കഴിയാതെ ഞാനൊരു ഡോക്ടറെ കണ്ടു. എന്തെങ്കിലും കൃത്രിമമാര്‍ഗ്ഗത്തിലൂടെയല്ലാതെ, സാധാരണരീതിയില്‍ ഗര്‍ഭം ധരിക്കാന്‍ എനിക്കു കഴിയുകയില്ലെന്നു് അദ്ദേഹം തീര്‍ത്തു പറഞ്ഞു.
ദിവസങ്ങള്‍ കടന്നുപോയി. ആ സ്വപ്‌നത്തെക്കുറിച്ചു് ഞാന്‍ കൂടുതല്‍ ചിന്തിക്കാതെയായി. ഒരു ദിവസം ഒരു കൈനോട്ടക്കാരന്‍ എൻ്റെ കൈരേഖകള്‍ നോക്കി, എൻ്റെ ജീവിതത്തിലേക്കു് ഒരു പുതിയ വ്യക്തി പ്രവേശിക്കാന്‍ പോവുകയാണെന്നറിയിച്ചു. എൻ്റെ ജീവിതം ആകെ മാറിമറിയാന്‍ പോവുകയാണത്രേ! ഈശ്വരാ, അവസാനം എനിക്കൊരു കുഞ്ഞു ജനിക്കാന്‍ പോവുകയാണോ? ഈ ചിന്ത എൻ്റെ ഹൃദയത്തെ തരളിതമാക്കി. എന്നാല്‍, ആ കാത്തിരിപ്പും വെറുതെയായി. ഏറെ നാളുകള്‍ കഴിഞ്ഞിട്ടും എൻ്റെ പ്രതീക്ഷപോലെയൊന്നും സംഭവിച്ചില്ല.
കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എൻ്റെ ഭര്‍ത്താവും ഞാനും ഒരു യാത്ര പുറപ്പെട്ടു; ഭാരതത്തിലേക്കു്. അവിടെവച്ചാണു് ആദ്യമായി ഞാന്‍ അമ്മയെക്കുറിച്ചു കേള്‍ക്കുന്നതു്. അമ്മയുടെ ഫോട്ടോ കണ്ടപ്പോള്‍ ഞാന്‍ അദ്ഭുതസ്തബ്ധയായി. ഇവരെയാണു ഞാന്‍ കുറച്ചു മാസങ്ങള്‍ക്കു മുന്‍പു സ്വപ്‌നത്തില്‍ കണ്ടതു്. എൻ്റെ ഹൃദയത്തില്‍ തെളിഞ്ഞു നില്ക്കുന്ന, ഒരിക്കല്‍ മാത്രം ഞാന്‍ സ്വപ്‌നത്തില്‍ കണ്ടിട്ടുമുള്ള ആ രൂപം തന്നെ. ഭാരതത്തില്‍, കേരളത്തില്‍ അമ്മയ്ക്കു് ഒരാശ്രമമുണ്ടു് എന്നു ഞാനറിഞ്ഞു. അമ്മയെ ഒന്നു കാണാന്‍ ഞാന്‍ വെമ്പുകയായിരുന്നു. എന്നാല്‍, അവധി കഴിഞ്ഞു ഞങ്ങള്‍ക്കു തിരിച്ചുപോകേണ്ട സമയമായിരുന്നു. ടിക്കറ്റും ബുക്കു ചെയ്തു കഴിഞ്ഞിരുന്നു. എന്നിട്ടും അമ്മയെ കാണാതെ തിരിച്ചുപോകാന്‍ ഞാന്‍ തയ്യാറായില്ല. പതിവില്ലാത്ത എൻ്റെ വിഷമവും വാശിയും കണ്ടു് എൻ്റെ ഭര്‍ത്താവു് ആകെ വിഷമിച്ചുപോയി. അപ്പോഴാണു് അമ്മ എല്ലാ വര്‍ഷവും സ്വിറ്റ്‌സര്‍ലണ്ടില്‍ വരാറുണ്ടെന്നു ഞങ്ങള്‍ അറിഞ്ഞതു്. അമ്മ ഞങ്ങളെ കാണാന്‍ അങ്ങോട്ടു വരുമെന്നോ? ഞാന്‍ സന്തോഷംകൊണ്ടു കരയാന്‍ തുടങ്ങി.
തിരിച്ചു പോകുന്ന സമയം മുഴുവന്‍ ഞാന്‍ അമ്മയുടെ ജീവിതചരിത്രം വായിക്കുകയായിരുന്നു. സ്ത്രീരൂപത്തിലുള്ള ഈ ഈശ്വരാവതാരത്തോടു് എനിക്കു വളരെ അടുപ്പം തോന്നി. ഈ അമ്മയെയായിരുന്നു ഞാന്‍ ജീവിതകാലമത്രയും തിരഞ്ഞിരുന്നതു്. അമ്മ വരുന്നതുവരെ ഞാന്‍ അക്ഷമയോടെ കാത്തിരുന്നു.
1994 ആഗസ്റ്റ് 13നു് അമ്മ ഷ്‌വൈബെനാല്‍പ് എന്ന പട്ടണത്തില്‍ എത്തുമെന്നറിഞ്ഞു ഞങ്ങള്‍ അങ്ങോട്ടു പോയി. ആല്‍പ്‌സ് പര്‍വ്വതനിരകളുടെ താഴ്‌വാരത്തിലായിരുന്നു അമ്മയുടെ ആശ്രമം. മനോഹരമായ ആ സായാഹ്നത്തില്‍ അസ്തമയ സൂര്യനെ പശ്ചാത്തലമാക്കിക്കൊണ്ടു അമ്മയെ എതിരേല്ക്കാന്‍ ഞങ്ങള്‍ വരിവരിയായി നിന്നു. എല്ലാവരും ‘അമ്മാ അമ്മാ തായേ’ എന്ന ഭജന പാടുന്നുണ്ടായിരുന്നു. ഭജന എനിക്കു് അറിയില്ലായിരുന്നവെങ്കിലും ഞാന്‍ സന്തോഷത്തോടെ കൈകൊട്ടി താളമിട്ടു.
അല്പസമയത്തിനകം അമ്മയുടെ കാര്‍ എത്തി. അമ്മ ഉത്സാഹത്തോടെ കാറില്‍ നിന്നിറങ്ങി. ശിരസ്സിനു മുകളില്‍ കൈകൂപ്പി എല്ലാവരെയും തൊഴുതു. എന്നിട്ടു ഞാന്‍ സ്വപ്‌നത്തില്‍ കണ്ടതുപോലെ ധൃതിയില്‍ ഞങ്ങളുടെ അടുത്തേക്കു വന്നു. എന്തൊരു മാസ്മരശക്തിയാണു് ആ കണ്ണുകള്‍ക്കു്. ഒരായിരം സൂര്യന്‍ ഉദിച്ചതുപോലെ. സ്നേഹംകൊണ്ടും ആനന്ദംകൊണ്ടും ജ്വലിക്കുന്ന കണ്ണുകള്‍. കൈകൊട്ടാനും കൈകൂപ്പാനും മറന്നു ഞാന്‍ അമ്മയെത്തന്നെ നോക്കി നിന്നു.
അമ്മ അടുത്തെത്തുമ്പോള്‍ ഓരോരുത്തരും കൈനീട്ടി അമ്മയുടെ കൈ തൊടുന്നുണ്ടായിരുന്നു. എൻ്റെ അടുത്തെത്തിയപ്പോള്‍ ഞാനും കൈ നീട്ടി. അമ്മ എൻ്റെ കൈയില്‍ മൃദുവായി സ്പര്‍ശിച്ചു. അമ്മയുടെ തൂവെള്ള സാരി കാറ്റത്തു് ഇളകുന്നുണ്ടായിരുന്നു. അമ്മയ്ക്കു് എന്തൊരു സുഗന്ധം! ഞാനെൻ്റെ കൈ മണപ്പിച്ചു നോക്കി. എൻ്റെ കൈകള്‍ക്കും ഇപ്പോഴെന്തു സുഗന്ധം!
”ഈ അമ്മ ആരായിരിക്കും” ഞാന്‍ അദ്ഭുതപ്പെട്ടു. അടുത്ത ദിവസമായിരുന്നു അമ്മയുടെ ആദ്യത്തെ ദര്‍ശനപരിപാടി. എല്ലാം കണ്ടു മനസ്സിലാക്കാനായി ഞാന്‍ ആ ടെൻറ്റില്‍ ഇരുന്നു. എല്ലാവരുടെ മുഖത്തും ഒരു ഉത്സവം നടക്കുന്നതുപോലെയുള്ള ആഹ്ളാദം. അമ്മ അടുത്തു ചെല്ലുന്നവരെയൊക്കെ വാത്സല്യത്തോടെ ആലിംഗനം ചെയ്യുന്നു. എല്ലായിടത്തും ചന്ദനത്തിരിയുടെ സുഗന്ധം. അമ്മയുടെ സന്ന്യാസിശിഷ്യര്‍ മധുരമായി ഭജന ആലപിക്കുന്നുണ്ടായിരുന്നു.
ഞാനും ഭര്‍ത്താവും ദര്‍ശനത്തിനുള്ള ക്യൂവില്‍ നിന്നു. അമ്മ ഓരോരുത്തര്‍ക്കും ദര്‍ശനം കൊടുക്കുന്നതു ഞാന്‍ നോക്കിക്കൊണ്ടിരുന്നു. അമ്മയുടെ അടുത്തെത്തിയപ്പോള്‍ എല്ലാം മറന്നു ഞാന്‍ അമ്മയുടെ മടിയില്‍ വീണു പൊട്ടിക്കരഞ്ഞു. എത്ര കാലമായി ഞാനിവിടെയെത്താന്‍ പിടച്ചുകൊണ്ടിരിക്കുകയായിരുന്നു. എൻ്റെ അമ്മേ! അവസാനം ഞാന്‍ എത്തിയല്ലോ.
എൻ്റെ ചോദ്യങ്ങള്‍ ഞാനൊരു കടലാസില്‍ എഴുതിയിരുന്നു. അമ്മയുടെ അടുത്തെത്തിയപ്പോള്‍ ഞാനതു വിവര്‍ത്തനം ചെയ്യുന്നയാള്‍ക്കു കൊടുത്തു. ഏതു് ആത്മീയസാധനയാണു ഞാന്‍ സ്വീകരിക്കേണ്ടതു് എന്നാണു ഞാന്‍ അമ്മയോടു ചോദിച്ചിരുന്നതു്. എൻ്റെ ചോദ്യം വായിച്ചു കേട്ടപ്പോള്‍ അമ്മ എന്നെ നോക്കി പുഞ്ചിരിച്ചു.
ദര്‍ശനം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവു മുറിയിലേക്കു പോയി. അമ്മയോടു ചോദ്യങ്ങള്‍ ചോദിക്കാം എന്നറിഞ്ഞപ്പോള്‍ ഞാന്‍ സന്തോഷംകൊണ്ടു തുള്ളിച്ചാടി. ഈശ്വരനോടു ചോദ്യം ചോദിക്കാം എന്നുവച്ചാല്‍ എന്തൊരു ഭാഗ്യം! നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരം കിട്ടുമല്ലോ. ചോദ്യം ചോദിക്കുന്നവര്‍ക്കുള്ള വരിയില്‍ ഞാനും നിന്നു.
”ജഗദീശ്വരിയോടു കേണു പ്രാര്‍ത്ഥിക്കൂ. അമ്മയെ ആശ്രയിക്കൂ. അവിടുന്നു വഴി കാട്ടിത്തരും” അമ്മ പറഞ്ഞു. എനിക്കെൻ്റെ കാതുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്തു വലിയ അനുഗ്രഹമാണു് അമ്മ തരുന്നതു്! അമ്മ എന്നെ ആദ്യമായി കാണുകയാണു്. എന്നിട്ടും ഒരു ഉപാധിയുമില്ലാതെ എനിക്കു പൂര്‍ണ്ണശരണമാണു് അമ്മ വാഗ്ദാനം ചെയ്യുന്നതു്. അതേസമയം അമ്മ പറഞ്ഞതിൻ്റെ ഗൗരവവും എനിക്കു മനസ്സിലായി. എനിക്കു് ഇതു വലിയ ചുമതലയാണു്. ഇനി ഒരു തിരിച്ചുപോക്കില്ല. ആനന്ദംകൊണ്ടു് എൻ്റെ ഹൃദയം നിറഞ്ഞു. എൻ്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതേ സമയം ഞാന്‍ ചിരിക്കുകയുമായിരുന്നു. ചിരി നിര്‍ത്താന്‍ കഴിയുന്നില്ല. കുറച്ചുസമയം കൂടി ഞാന്‍ ആ ഹാളിലിരുന്നു. പിന്നെ ഈ സന്തോഷം ഭര്‍ത്താവിനോടു പങ്കുവയ്ക്കാനായി ഞാന്‍ അദ്ദേഹത്തിൻ്റെ അടുത്തേക്കു പോയി.
എനിക്കു് അമ്മയോടു തോന്നുന്നതുപോലെയുള്ള ഒരടുപ്പം എൻ്റെ ഭര്‍ത്താവിനു് അമ്മയോടു തോന്നിയിരുന്നില്ല. എന്നാല്‍ ആ സമയം, ഞാന്‍ മുറിയിലേക്കു ചെല്ലുമ്പോള്‍, അദ്ദേഹം അമ്മയുടെ ജീവിതചരിത്രം വായിച്ചുകൊണ്ടിരിക്കുകയായിരു ന്നു. അമ്മയോടുള്ള അദ്ദേഹത്തിൻ്റെ സമീപനത്തിലും മാറ്റം വന്നു കൊണ്ടിരിക്കുന്നതായി ഞാന്‍ ശ്രദ്ധിച്ചു. അടുത്ത ദിവസം അമ്മയില്‍നിന്നു മന്ത്രം വാങ്ങിക്കാന്‍ പോവുകയാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍, അദ്ദേഹവും മന്ത്രം വാങ്ങിക്കാന്‍ തയ്യാറായി. ദര്‍ശനസമയത്തു് അമ്മ ഞങ്ങളുടെ കൈകള്‍ ചേര്‍ത്തുപിടിച്ചു് ഉമ്മവച്ചു. ഞാന്‍ മനസ്സില്‍ അമ്മയോടു നന്ദി പറഞ്ഞുകൊണ്ടേയിരുന്നു. അമ്മ ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ചു തന്നിലേക്കടുപ്പിച്ചുവല്ലോ.
ദര്‍ശനത്തിനു ശേഷം മന്ത്രം ലഭിക്കുന്നതുവരെ ഞങ്ങള്‍ അമ്മയുടെ അടുത്തുതന്നെ ഇരുന്നു. കുറേസമയം കഴിഞ്ഞപ്പോള്‍ അമ്മ എന്നെ നോക്കി. ഇതാണു സമയം എന്നു് അമ്മയ്ക്കു തോന്നിക്കാണണം. ഒരുപിടി പൂക്കള്‍ എടുത്തു് എൻ്റെ ശിരസ്സിലിട്ടു, എന്നിട്ടു്, കെട്ടിപ്പിടിച്ചു് എൻ്റെ ചെവിയില്‍ മന്ത്രം ഓതിത്തന്നു. ഞാന്‍ എന്നെത്തന്നെ മറന്നുപോയിരുന്നു. അതുകൊണ്ടു് അമ്മ പറഞ്ഞതു ശരിക്കു കേട്ടില്ല. പിന്നീടു് അമ്മയുടെ ഒരു ശിഷ്യന്‍ പറഞ്ഞു തന്നപ്പോഴാണു മന്ത്രമെനിക്കു വ്യക്തമായി മനസ്സിലായതു്. മന്ത്രം കിട്ടിയതിനുശേഷവും ഞാന്‍ അമ്മയുടെ അടുത്തുതന്നെയിരുന്നു. അമ്മയോടുള്ള പ്രേമംകൊണ്ടു എനിക്കു മത്തു പിടിച്ചിരുന്നു.
ഒരു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം അടുത്ത വേനല്‍ക്കാലത്തു വീണ്ടും ഞങ്ങള്‍ അമ്മയെ കാണാനെത്തി. എന്നെ കണ്ടയുടന്‍ അമ്മ ചോദിച്ചു, ”നിൻ്റെ മക്കളെവിടെ?” എനിക്കൊന്നും മനസ്സിലായില്ല. അമ്മ എന്താണു ചോദിക്കുന്നതു്? എന്താണമ്മ ഉദ്ദേശിച്ചതു്? എനിക്കു വീണ്ടും പ്രതീക്ഷയായി. അമ്മയുടെ വാക്കുകള്‍ വെറുതെയാവില്ലല്ലോ. അടുത്തയാഴ്ച ഞാന്‍ മറ്റൊരു ഡോക്ടറെ കാണാന്‍ പോയി. എന്നാല്‍ കൃത്രിമ ബീജസങ്കലനംകൊണ്ടല്ലാതെ സ്വാഭാവികമായി എനിക്കൊരു അമ്മയാകാന്‍ കഴിയില്ലെന്നു് അദ്ദേഹവും ഉറപ്പിച്ചു പറഞ്ഞു.
വീണ്ടും ഒരു വര്‍ഷം നീണ്ട കാത്തിരിപ്പു്… അമ്മയെ കാണാനും അമ്മയുടെ ഉപദേശം അറിയാനും. അടുത്ത വര്‍ഷം വീണ്ടും ഞങ്ങള്‍ അമ്മയുടെ മുന്നിലെത്തി. ഞങ്ങള്‍ക്കു പ്രായം ഏറിവരികയാണു്. സ്വാഭാവികമായിട്ടല്ലാതെ ഏതെങ്കിലും കൃത്രിമ മാര്‍ഗ്ഗത്തിലൂടെ കുഞ്ഞുങ്ങള്‍ ഉണ്ടാകണമെന്നു ഞങ്ങള്‍ക്കു് ആഗ്രഹമില്ലായിരുന്നു. ഏതായാലും അമ്മ പറയുന്നതു് അനുസരിക്കാമെന്നു ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ അമ്മയും ഞങ്ങളെ അനുകൂലിക്കുകയാണു ചെയ്തതു്. ‘സ്വാഭാവികമായിട്ടുണ്ടാവുകയാണെങ്കില്‍ മതി, കുഞ്ഞുങ്ങള്‍’ എന്നു് അമ്മയും പറഞ്ഞു. അങ്ങനെ അമ്മയാകാനുള്ള മോഹം, ദുഃഖത്തോടെയാണെങ്കിലും ഞാന്‍ ഉപേക്ഷിച്ചു.
വീണ്ടും ഒരു വര്‍ഷം കാത്തിരിക്കാനുള്ള ക്ഷമയില്ലാത്തതുകൊണ്ടു് അമ്മയെ കാണാന്‍ ഞങ്ങള്‍ ഭാരതത്തിലേക്കു പോയി. ഒരു കുഞ്ഞുണ്ടാകണമെന്നുള്ള മോഹം ഉപേക്ഷിച്ചു എന്നു ഞാന്‍ പറഞ്ഞല്ലോ. അതു മുഴുവനും ശരിയല്ല. ആയിടയ്ക്കു് അമ്മയെ ഓര്‍ക്കുമ്പോഴൊക്കെ ഒരു കുഞ്ഞിൻ്റെ രൂപത്തിലാണു ഞാന്‍ സ്മരിക്കാറു്. അമ്മ ഒരു കുഞ്ഞിൻ്റെ രൂ പത്തില്‍ എപ്പോഴും എൻ്റെ കൂടെ ഉണ്ടു് എന്നു ഞാന്‍ സങ്കല്പിക്കാറുണ്ടു്. വിടര്‍ന്ന കണ്ണുകളും ചുരുണ്ട മുടിയും കുസൃതിച്ചിരിയുമുള്ള ഒരു കൊച്ചു ദേവീരൂപം. എനിക്കു കളിപ്പിക്കാന്‍, മടിയിലിരുത്തി ഊട്ടാന്‍, ഒളിച്ചു കളിക്കാന്‍, ഊഞ്ഞാലാട്ടാന്‍… എല്ലാത്തിനുമുള്ള എൻ്റെതുമാത്രമായ ഒരു കുഞ്ഞായിട്ടാണു് അമ്മയെ ഞാന്‍ സങ്കല്പിക്കാറു്.
ദര്‍ശന സമയത്തു് എന്നെ കണ്ടപ്പോള്‍ അമ്മ കണ്ണുകള്‍ വിടര്‍ത്തി ചിരിച്ചു. ‘നിന്നെ കണ്ടതു് എനിക്കെത്ര സന്തോഷമായെന്നോ’ എന്ന മട്ടില്‍ എന്നെ കുറെനേരം ചേര്‍ത്തു പിടിച്ചു. ഞാനാണെങ്കില്‍ അമ്മയുടെ അടുത്തെത്തിയപ്പോള്‍ മുതല്‍ തേങ്ങിക്കരയുകയായിരുന്നു. അമ്മ സാരിത്തലപ്പുകൊണ്ടു് എൻ്റെ കണ്ണീര്‍ തുടച്ചു. അപ്പോള്‍ ഞാനമ്മയോടു പതുക്കെ ചോദിച്ചു, ”അമ്മേ, എന്നാണു് എൻ്റെ മകളായി വരാന്‍ പോകുന്നതു്?” അമ്മയോടു് ഇങ്ങനെ ചോദിക്കണമെന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല, അറിയാതെ ചോദിച്ചു പോയതാണു്. എനിക്കാകെ വിഷമമായി, ഞാന്‍ ചോദിച്ചതു ശരിയായോ? സങ്കോചത്തോടെ ഞാന്‍ അമ്മയുടെ മുഖത്തേക്കു നോക്കി. അമ്മയുടെ മുഖത്തു് ഒരു നീരസവുമില്ല. എന്നു തന്നെയുമല്ല, വല്ലാത്ത ഒരു സന്തോഷഭാവം. അമ്മ ഉത്തരമൊന്നും പറഞ്ഞില്ല. എങ്കിലും, നീ വേണ്ടതുതന്നെ ചോദിച്ചുവല്ലോ എന്ന മട്ടില്‍ ആഹ്ളാദത്തോടെ ചിരിച്ചു, വീണ്ടുംവീണ്ടും എന്നെ കെട്ടിപ്പിടിച്ചു.
ആറു മാസം കഴിഞ്ഞപ്പോള്‍ ഞാനൊരു അമ്മയാകാന്‍ പോകുന്നുവെന്നു് അദ്ഭുതത്തോടെ ഞാന്‍ മനസ്സിലാക്കി. ഡോക്ടറെയൊന്നും കാണാതെ, ഒരു ചികിത്സയും ചെയ്യാതെ വളരെ സ്വാഭാവികമായാണതു സംഭവിച്ചതു്. 1998 ഏപ്രില്‍ മാസത്തില്‍ അമ്മ ഞങ്ങളുടെ വീട്ടിലേക്കു വന്നു, എൻ്റെ മകള്‍ ശാരദയുടെ രൂപത്തില്‍. ഇപ്പോള്‍ അമ്മ പ്രത്യക്ഷമായിത്തന്നെ എൻ്റെ കൂടെ എപ്പോഴുമുണ്ടു്. മാത്രമല്ല, ഇപ്പോള്‍ ഞാന്‍ രണ്ടാമതും ഗര്‍ഭം ധരിച്ചിരിക്കയാണു്.
ഞാന്‍ ആലോചിക്കുകയായിരുന്നു, അമ്മയോടു് ഒരു കുഞ്ഞു വേണമെന്നുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ അതു് നിറവേറ്റിത്തന്നില്ല. എന്നാല്‍, എനിക്കമ്മയെ വേണമെന്നു പ്രാര്‍ത്ഥിച്ചപ്പോള്‍ അതു നിഷേധിക്കാന്‍ അമ്മയ്ക്കു കഴിഞ്ഞില്ല. ഇതൊന്നും ഞാന്‍ അറിഞ്ഞുകൊണ്ടു ചെയ്തതല്ല. അമ്മ ഞങ്ങളുടെ ജീവിതത്തെ ആകെ മാറ്റിമറിച്ചു. അമ്മ ഇപ്പോള്‍ ഞങ്ങളുടെ കുടുംബത്തിൻ്റെതന്നെ ഒരു ഭാഗമായി. ജീവിതത്തിൻ്റെ അര്‍ത്ഥം അറിയാനും മനശ്ശാന്തി നേടാനും ഞങ്ങള്‍ക്കു കഴിഞ്ഞതു് അമ്മയുടെ അടുത്തു വന്നതിനു ശേഷമാണു്. നിസ്സാരമായിട്ടുള്ളതൊന്നും ആവശ്യപ്പെടാതെ, വേണ്ടതു മാത്രം, പരമമായിട്ടുള്ളതു മാത്രം, അമ്മയോടു ചോദിക്കാനുള്ള വിവേകം എ നിക്കുണ്ടാകണേ എന്നാണു് ഇപ്പോഴെൻ്റെ പ്രാര്‍ത്ഥന.