ചോദ്യം : പരിസ്ഥിതിപ്രശ്‌നം എത്രകണ്ടു് ഗുരുതരമാണു് ?

അമ്മ : ഇന്നു പരിസ്ഥിതിപ്രശ്‌നം എന്നത്തെക്കാളുമേറെ രൂക്ഷമായിരിക്കുകയാണു്. ജനപ്പെരുപ്പം വര്‍ദ്ധിക്കുന്നു, ഫാക്ടറികള്‍ പെരുകുന്നു. എന്നാല്‍ അതിനനുസരിച്ചു പ്രകൃതിക്കുവേണ്ട സംരക്ഷണം നല്കുന്ന കാര്യം മാത്രം നമ്മള്‍ മറക്കുന്നു. ഇന്നു നമ്മുടെ പൂര്‍വ്വികര്‍ വച്ചുപിടിപ്പിച്ച വൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കുവാനല്ലാതെ ഒരെണ്ണം നട്ടുവളര്‍ത്താന്‍ നമ്മെക്കൊണ്ടാകുന്നില്ല. ഈ രീതി ഇനിയും തുടരുകയാണെങ്കില്‍; പ്രകൃതി നമ്മുടെ നേരെ തിരിച്ചടിക്കും, സംശയം വേണ്ട. പിന്നീടതിനു ശാസ്‌ത്രീയകാരണങ്ങള്‍ കണ്ടെത്തിയതുകൊണ്ടു് എന്തു പ്രയോജനം? സഹിക്കേണ്ടിവന്ന വിപത്തിനും നാശനഷ്ടങ്ങള്‍ക്കും അതു പരിഹാരമാകില്ല.

പണ്ടു്, ഇന്ന മാസത്തില്‍ കൃഷി, ഇന്ന മാസത്തില്‍ വിളവെടുപ്പു് എന്നുണ്ടായിരുന്നു. അന്നു് കുഴല്‍ക്കിണറു കളൊന്നുമില്ല. പ്രകൃതി കനിഞ്ഞു നല്കുന്ന വെള്ളവും വെയിലുമേയുള്ളൂ. അന്നുള്ളവര്‍ പ്രകൃതിയുമായി ചേര്‍ ന്നാണു ജീവിച്ചതു്. അതുമായി ബലപരീക്ഷണത്തിനൊ രുങ്ങിയില്ല. അന്നു പ്രകൃതി മനുഷ്യൻ്റെ സഹായിയായിരുന്നു, സുഹൃത്തായിരുന്നു. ഇന്ന മാസത്തില്‍ വിത്തു വിതച്ചാല്‍ ഇന്ന സമയത്തു മഴ കിട്ടും; വിളവെടുക്കാം എന്നറിയാമായിരുന്നു. ഇന്നങ്ങനെയല്ല. കുഴല്‍ക്കിണറുകളും മറ്റും ഉള്ളതിനാല്‍ ഏതു സമയത്തും കൃഷി ഇറക്കാമെന്നായി. പക്ഷേ, വിളവെടുക്കുന്ന നേരത്തായിരിക്കും മഴ. മറ്റു ചിലപ്പോള്‍ പൂവു കതിരാകുന്ന നേരത്തായിരിക്കും വെള്ളപ്പൊക്കം. എല്ലാം വെള്ളത്തിലാകും. മനുഷ്യൻ്റെ സ്വാര്‍ത്ഥത വരുത്തിവച്ച വിനാശം! പ്രകൃതിയുടെ സ്വാഭാവികമായ രീതിക്കു വിരുദ്ധമായി നമ്മള്‍ എന്തുചെയ്താലും ഇതുപോലെയുള്ള തിരിച്ചടികളുണ്ടാകും. പുരോഗതി വേണ്ടെന്നല്ല ഇതിന്നര്‍ത്ഥം. സയന്‍സിനു് അതിൻ്റെതായ പരിമിതികളുണ്ടു്. പ്രകൃതിക്കു് അതിൻ്റെതായ മാര്‍ഗ്ഗവുമുണ്ടു്. ഒന്നു മറ്റൊന്നിനു തടസ്സമാകാതിരുന്നാല്‍ മതി. അവയെ കൂട്ടിയിണക്കാന്‍ ആദ്ധ്യാത്മികസംസ്‌കാരം കൂടിയേ കഴിയൂ.

ശാസ്ത്രത്തിൻ്റെ കണ്ടുപിടിത്തങ്ങള്‍ പ്രകൃതിക്കു വിരുദ്ധമായി ഉപയോഗിക്കരുതു്. മനുഷ്യന്‍ നിരന്തരമായി ദ്രോഹിച്ചതു നിമിത്തം പ്രകൃതിയുടെ ക്ഷമ നശിച്ചിരിക്കുന്നു. പ്രകൃതി തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുന്നു. വേണ്ടസമയത്തു മഴയില്ല, വരള്‍ച്ച കൂടി, പ്രകൃതിക്ഷോഭം വര്‍ദ്ധിച്ചു. പ്രകൃതി അതിൻ്റെ താണ്ഡവം ആരംഭിച്ചു കഴിഞ്ഞു. പ്രകൃതിയുടെ മേലുള്ള മനുഷ്യൻ്റെ അധര്‍മ്മം കാരണം പ്രകൃതിയുടെ സന്തുലിതാവസ്ഥ ആകെ നഷ്ടമായിക്കഴിഞ്ഞു. തന്മൂലമുള്ള കഷ്ടതകളാണു മനുഷ്യന്‍ ഇന്നനുഭവിക്കുന്നതു്.

ചോദ്യം : ഇന്നത്തെ പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനുപകരം ജനങ്ങള്‍ ആദ്ധ്യാത്മികാചാര്യന്മാരെ സമീപിക്കുന്നതു് അവരെ ബുദ്ധിമുട്ടിക്കുകയാകുമോ ?

അമ്മ : നാം വളര്‍ത്തുന്ന ഒരു ചെടി കരിഞ്ഞുപോയാല്‍ നമ്മള്‍ ഇരുന്നു കരഞ്ഞുകൊണ്ടിരിക്കും. അതോര്‍ത്തു കരയാതെ മറ്റൊരു ചെടി വച്ചുപിടിപ്പിക്കുക. ശ്രദ്ധയോടെ, എന്നാല്‍ മമത വയ്ക്കാതെ കര്‍മ്മംചെയ്യുക. ഇതാണു് ആദ്ധ്യാത്മികാചാര്യന്മാര്‍ പറയുന്നതു്.

എല്ലാവരെയും സ്നേഹിക്കാനും മറ്റുള്ളവര്‍ക്കു സേവ ചെയ്യുവാനാണു മഹാത്മാക്കള്‍ പഠിപ്പിക്കുന്നതു്

കഴിഞ്ഞതോര്‍ത്തു വിഷമിച്ചു മനുഷ്യന്‍ തളരാന്‍ പാടില്ല. തന്നെപ്പോലെ എല്ലാവരെയും സ്നേഹിക്കാനും തനിക്കുവേണ്ടിച്ചെയ്യുന്ന കര്‍മ്മങ്ങള്‍പോലെ, മറ്റുള്ളവര്‍ക്കു സേവ ചെയ്യുവാനാണു മഹാത്മാക്കള്‍ പഠിപ്പിക്കുന്നതു്. ഇതു് ഏതെങ്കിലും സര്‍വ്വകലാശാലയില്‍നിന്നു പഠിക്കുവാന്‍ കഴിയില്ല. ആദ്ധ്യാത്മികാചാര്യന്മാരെത്തന്നെ സമീപിക്കണം.

സുഖംമാത്രം തേടിപ്പോകുന്ന നമ്മുടെ മനസ്സു പോലെയല്ല മഹാത്മാക്കളുടെ മനസ്സു്. തന്നെ വെട്ടുന്നവനും തണല്‍ കൊടുക്കുന്ന, മധുരഫലങ്ങള്‍ നല്കുന്ന, വൃക്ഷത്തിനെപ്പോലെയാണവര്‍. മെഴുകിതിരിപോലെ സ്വയം ഉരുകി സമൂഹത്തില്‍ സ്നേഹത്തിൻ്റെയും ശാന്തിയുടെയും പ്രകാശം പരത്തുന്നതാണവര്‍ക്കു സന്തോഷം.

അഹങ്കാരവും മമതയും നിറഞ്ഞ നമ്മളെ ശരിയായ പാതയില്‍, ധര്‍മ്മമാര്‍ഗ്ഗത്തില്‍, നയിക്കാന്‍ അവര്‍ക്കേ കഴിയൂ. അതവര്‍ക്കു ബുദ്ധിമുട്ടല്ല. അവര്‍ ഒരു പ്രത്യേകവ്യക്തിക്കുവേണ്ടി നിലകൊള്ളുകയില്ല. മനുഷ്യന്‍ നന്നാകുന്നതിലവര്‍ക്കു് ആനന്ദമേയുള്ളൂ.

ചോദ്യം : വനങ്ങള്‍ ഭൂമിയുടെ അവശ്യ ഘടകമാണോ ?

അമ്മ : അതേ. വനങ്ങള്‍ പ്രകൃതിക്കു ചെയ്യുന്ന ഗുണങ്ങള്‍ നിരവധിയാണെന്നു ശാസ്ത്രം മനസ്സിലാക്കി വരുന്നതേയുള്ളൂ. അന്തരീക്ഷശുദ്ധിക്കും ഉഷ്ണം വര്‍ദ്ധിക്കുന്നതു തടയാനും മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും പക്ഷിമൃഗാദികളെ സംരക്ഷിക്കാനുമെല്ലാം വനങ്ങള്‍ ആവശ്യമാണു്.

നമ്മള്‍ വനത്തെ നശിപ്പിക്കാതിരുന്നാല്‍ മാത്രം മതി

മനുഷ്യൻ്റെ അത്യാവശ്യങ്ങള്‍ക്കു വനത്തില്‍നിന്നു തടിയും ഔഷധസസ്യങ്ങളും എടുക്കുന്നതില്‍ തെറ്റില്ല. നമ്മള്‍ വനത്തെ നശിപ്പിക്കാതിരുന്നാല്‍ മാത്രം മതി. പ്രകൃതിയെ സംരക്ഷിക്കാന്‍ പ്രകൃതിക്കുതന്നെ അറിയാം. സംരക്ഷണത്തിൻ്റെ പേരില്‍ ഇന്നു മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യുകയാണു്. പക്ഷിമൃഗാദികള്‍ കാട്ടില്‍ ആനന്ദിച്ചു കഴിയുന്നു. അവയുടെ ഏകശത്രു മനുഷ്യന്‍ മാത്രമാണു്. പ്രകൃതിയെ നശിപ്പിക്കുകവഴി മനുഷ്യന്‍ അവൻ്റെതന്നെ ശത്രുവായിത്തീര്‍ന്നിരിക്കുകയാണു്. ഒരു വൃക്ഷത്തിൻ്റെ ചുവട്ടില്‍ മഴുവെറിയുമ്പോള്‍, സ്വയം ശവക്കുഴി തോണ്ടുകയാണെന്നു് അവനോര്‍ക്കുന്നില്ല.

ചോദ്യം : ജീവജാലങ്ങളുടെ വംശനാശം തടയാന്‍ സാമൂഹ്യതലത്തിലെന്തു ചെയ്യാന്‍ കഴിയും ?

അമ്മ : നിയമം കൊണ്ടുവരുന്നതു പ്രയോജനമാകും. പക്ഷേ, അതു കൃത്യമായി പാലിക്കുവാനും പാലിപ്പിക്കുവാനും ആളുണ്ടാകണം. ഇന്നു് നിയമംകൊണ്ടു വരുന്നവര്‍തന്നെ അതു് ആദ്യം തെറ്റിക്കുന്നു. അതു കൊണ്ടു്, പുതിയൊരു സംസ്‌കാരം വളരുന്ന തലമുറയ്ക്കു പകര്‍ന്നുകൊടുക്കുകയാണു ശാശ്വതമായ പരിഹാരം. ആദ്ധ്യാത്മികവിദ്യയിലൂടെ മാത്രമേ ഇതു സാദ്ധ്യമാകൂ. ഓരോ വ്യക്തിയില്‍നിന്നു സര്‍വ്വചരാചരങ്ങളിലേക്കും നിഷ്‌കാമപ്രേമം ഉണര്‍ന്നൊഴുകുമ്പോള്‍പ്പിന്നെ പ്രകൃതിസംരക്ഷണത്തിനു മറ്റൊരു നിയമംതന്നെ ആവശ്യമില്ലാതെയാകും.

മറ്റൊന്നു്, ഓരോ ഗ്രാമത്തിലും പ്രകൃതിസംരക്ഷണത്തിൻ്റെ പ്രയോജനം ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ സൊസൈറ്റികള്‍ രൂപവത്ക്കരിക്കണം. ഇതിനു ബുദ്ധി മാത്രം പോരാ, ഹൃദയംകൂടി പകരണം. എങ്കിലേ പ്രയോജനമുള്ളൂ. അതിനു മതാചാരങ്ങളുടെ പിന്‍ബലം സഹായകമായിരിക്കും. വര്‍ഷത്തില്‍ പ്രത്യേകദിവസം ഓരോ വീട്ടുകാരും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതും വളര്‍ത്തുമൃഗങ്ങളെ അലങ്കരിച്ചാരാധിക്കുന്നതും ഒരിക്കല്‍ മതാചാരത്തിൻ്റെ ഭാഗമായിരുന്നു.

ജനങ്ങളുടെ സഹകരണം കൂടാതെ ഗവണ്മെന്റു മാത്രം വിചാരിച്ചാല്‍ ഒന്നും നടക്കില്ല. അതുണ്ടാകണമെങ്കില്‍ ജനഹിതം അറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റായിരിക്കണം. രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ലക്ഷ്യം അധികാരവും ധനസമ്പാദനവുമാകാതെ ജനങ്ങളുടെയും രാജ്യത്തിൻ്റെയും ശ്രേയസ്സായിരിക്കണം. അവരിലും ധര്‍മ്മബോധമുണര്‍ത്താന്‍ ഈശ്വരവിശ്വാസംകൊണ്ടേ കഴിയൂ. ഭരണാധികാരികള്‍ക്കാണു് ഇന്നു് ആത്മവിദ്യ ഏറ്റവും അത്യാവശ്യമായിരിക്കുന്നതു്.

ചോദ്യം : ആദ്ധ്യാത്മികസാധനയ്ക്കും പ്രകൃതി സംരക്ഷണത്തിനും തമ്മിലുള്ള സമാനതകള്‍ എന്തൊക്കെയാണു്?

അമ്മ : ‘ഈശാവാസ്യമിദം സര്‍വ്വം’ സര്‍വ്വതിലും ഈശ്വരചൈതന്യം കുടികൊള്ളുന്നുവെന്നാണു നമ്മുടെ ശാസ്ത്രങ്ങള്‍ പറയുന്നതു്. അപ്പോള്‍ നമ്മളെ സംബന്ധിച്ചു പ്രകൃതിസംരക്ഷണം എന്നതു് ഈശ്വരാരാധനം തന്നെയാണു്. പാമ്പിനെപ്പോലും ആരാധിക്കുന്ന സംസ്‌കാരമാണു് ഇവിടെയുള്ളതു്. എല്ലാറ്റിലും ഈശ്വരനെക്കണ്ടു എല്ലാറ്റിനെയും ഈശ്വരനായിട്ടു പൂജിക്കാനാണു മതം പറയുന്നതു്.

ഈ ബോധം പ്രകൃതിയെ സ്നേഹിക്കുവാന്‍ നമ്മെ പഠിപ്പിക്കുന്നു. നാമാരും അറിഞ്ഞുകൊണ്ടു കൈയും കാലും കുത്തിമുറിക്കാറില്ല. തനിക്കു വേദനിക്കും എന്നറിയാം. ഇതുപോലെ എല്ലാ ചരാചരങ്ങളിലും ഒരേ ജീവചൈതന്യമാണെന്നു കാണുമ്പോള്‍ മറ്റുള്ളവരുടെ വേദനയും സ്വന്തം വേദനയായിത്തോന്നും. അവയെ രക്ഷിക്കുവാനുള്ള മനസ്സും വരും. ആവശ്യമില്ലാതെ ഒരു ജീവിയെപ്പോലും ഉപദ്രവിക്കില്ല. ഒരു പൂവിനു പത്തു ദിവസം ചെടിയില്‍ നില്ക്കാന്‍ കഴിയുമെങ്കില്‍ പത്താം ദിവസം മാത്രമേ അതു നുള്ളുകയുള്ളൂ.

പണ്ടുള്ള വീടുകളിലെല്ലാം പൂജാമുറിയുണ്ടാകും. ഒറ്റമുറിയിലുള്ള കുടിലില്‍ കഴിയുന്നവരുംകൂടി ഒരു മൂലയില്‍ ഭഗവാൻ്റെ ചിത്രംവച്ചു വിളക്കു കത്തിക്കും. നിത്യപൂജയ്ക്കുവേണ്ടി വളപ്പില്‍ ചെടികള്‍ വച്ചുപിടിപ്പിക്കും. അവയെ ഭക്ത്യാദരപൂര്‍വ്വം ശുശ്രൂഷിക്കും. സ്വയം നട്ടു വളര്‍ത്തിയ ചെടികളിലെ പൂക്കള്‍കൊണ്ടു ഭഗവാനു് അര്‍ച്ചന നടത്തുമ്പോള്‍ ഭക്തിഭാവം പുഷ്ടിപ്പെടുന്നു. ഏകാഗ്രതയോടെ ചെയ്യുന്ന അര്‍ച്ചനയുടെ ഫലമായി ചിന്തകളുടെ എണ്ണം കുറയുന്നു. അതു് അന്തഃകരണശുദ്ധിക്കു കാരണമാകുന്നു. മാത്രമല്ല, ആയുസ്സും ആരോഗ്യവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ അത്രയും സമയം ലൗകികകാര്യങ്ങളില്‍ മുഴുകിയാല്‍ മനസ്സിൻ്റെ ആധി കൂടുകയേയുള്ളൂ. ചിന്തകള്‍ കൂടുമ്പോള്‍ മനസ്സിനു സംഘര്‍ഷം കൂടും. അതു പ്രഷറിനും മറ്റു് അസുഖങ്ങള്‍ക്കും കാരണമാകും. ഒരു സാധനം വാങ്ങാതെ കടയില്‍ത്തന്നെയിരുന്നാല്‍ അതിൻ്റെ ഗ്യാരണ്ടി നഷ്ടമാകില്ല. ഉപയോഗിക്കുമ്പോള്‍ മുതലാണു ഗ്യാരണ്ടിയുടെ കാലാവധി കണക്കാക്കുന്നതു്. അതുപോലെ ചിന്തകളില്ലാത്ത മനസ്സിൻ്റെ ശക്തി നഷ്ടമാകുന്നില്ല.

പണ്ടു്, കാവുകളില്‍ ഉത്സവത്തിനു കീര്‍ത്തനങ്ങള്‍ പാടുന്നതു് ആചാരത്തിൻ്റെ ഭാഗമായിരുന്നു. കുടുംബത്തില്‍ പാടാനറിയാവുന്നവര്‍ ഇല്ലെങ്കില്‍ നല്ല പാട്ടുകാരെ കൊണ്ടുവന്നു പാടിക്കും. ഭക്തിയും ജ്ഞാനവും വഴിഞ്ഞൊഴുകുന്ന കീര്‍ത്തനങ്ങള്‍, അറിയാതെതന്നെ കേള്‍ക്കുന്നവരില്‍ ഒരു ആദ്ധ്യാത്മികസംസ്‌കാരം സൃഷ്ടിക്കും. ഇതു വൃക്ഷലതാദികള്‍ക്കും പുഷ്ടി നല്കും. ശാസ്ത്രം പറയുന്നു; സംഗീതം ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു എന്നു്, ചെടികളെ സ്നേഹിച്ചാല്‍ അവയില്‍നിന്നും കൂടുതല്‍ വിളവുകള്‍ കിട്ടുമെന്നു്. നമ്മുടെ ഋഷീശ്വരന്മാര്‍ എത്രയോ കാലം മുന്‍പുതന്നെ ഇതൊക്കെ കണ്ടറിയുക മാത്രമല്ല; ജനജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.

പ്രകൃതിയിലേക്കു നോക്കുമ്പോള്‍ നമ്മുടെ കഴിവിൻ്റെ പരിമിതികള്‍ നമുക്കു ബോദ്ധ്യമാകും. അതു് ഈശ്വരനോടു ഭക്തി വളര്‍ത്താനും സമര്‍പ്പണം ഉണ്ടാവാനും സഹായിക്കും. വാസ്തവത്തില്‍ പഞ്ചേന്ദ്രിയങ്ങളില്‍ക്കൂടി കാണാന്‍ കഴിയുന്ന ഈശ്വരരൂപമാണു പ്രകൃതി. അതിനെ സ്നേഹിക്കുന്നതിലൂടെ, സേവിക്കുന്നതിലൂടെ നാം ഈശ്വരനെത്തന്നെയാണു് ആരാധിക്കുന്നതു്. തേങ്ങയെ തെങ്ങാക്കുന്നതുപോലെ, വിത്തിനെ വൃക്ഷമാക്കുന്നപോലെ, ജീവനു പരമാത്മതലത്തിലേക്കെത്താനുള്ള സാഹചര്യം ഒരുക്കിത്തരുന്നതു പ്രകൃതിയാണു്.