രാത്രി ഭാവദർശനം കഴിഞ്ഞു് അമ്മ കളരിയിൽനിന്നു പുറത്തു വന്നു. എല്ലാവരും അമ്മയുടെ സമീപമെത്തി. മിക്കവരും വെളുപ്പിനുള്ള ബസ്സിനു തിരിയെപ്പോകും. അമ്മയെ ഒരിക്കൽക്കൂടി നമസ്‌കരിക്കുന്നതിനും യാത്ര ചോദിക്കുന്നതിനുമായി അവർ തിരക്കുകൂട്ടി.

ഒരു യുവാവു മാത്രം അമ്മയുടെ അടുത്തേക്കു വരാതെ തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞു ധ്യാനമുറിയുടെ വരാന്തയിലിരിക്കുന്നു. ഒരു ബ്രഹ്മചാരി അദ്ദേഹത്തോടു ചോദിച്ചു. അമ്മയുടെ അടുത്തേക്കു പോകുന്നില്ലേ?
യുവാവ്: ഇല്ല

ദീപാവലി ആശംസകൾ

ബ്രഹ്മചാരി: എല്ലാവരും അമ്മയെ നമസ്‌കരിക്കുന്നതിനും, അമ്മയോടു സംസാരിക്കുന്നതിനും തിരക്കുകൂട്ടുമ്പോൾ നിങ്ങൾ മാത്രം ഒറ്റയ്ക്കുമാറി ഇരിക്കുന്നതെന്താണ്?

യുവാവ് : ഞാനും അവരെപ്പോലെയായിരുന്നു. ദർശനം കഴിഞ്ഞു്
അമ്മ കളരിയിൽനിന്നു് പുറത്തുവരുമ്പോൾ അമ്മയെ ആദ്യം നമസ്‌കരിക്കുന്നതിനുവേണ്ടി കളരിയുടെ വരാന്തയിൽ ഞാനും കാത്തുനില്ക്കുമായിരുന്നു. പക്ഷേ, ഇന്നു് അമ്മയുടെ അടുത്തേക്കു പോകുവാൻ എൻ്റെ മനസ്സനുവദിക്കുന്നില്ല. അത്ര പാപിയാണു ഞാൻ.

ബ്രഹ്മചാരി: എന്നെനിക്കു തോന്നുന്നില്ല. നിങ്ങൾ ആവശ്യമില്ലാതെ
എന്തൊക്കെയോ ചിന്തിക്കുന്നു. അമ്മയെ കാണുന്നതിൽനിന്നും പിന്തിരിപ്പിക്കുവാൻ തക്കവണ്ണം എന്തു തെറ്റാണു നിങ്ങൾ ചെയ്തത്?

യുവാവ്: എൻ്റെ വീടു കൊല്ലത്താണ്. കഴിഞ്ഞ രണ്ടുമൂന്നു വർഷമായി ഞാൻ സ്ഥിരമായി മദ്യപിക്കുമായിരുന്നു. ഇതുമൂലം ഭാര്യയുമായി പിണങ്ങേണ്ടി വന്നു. അവരെ അവരുടെ വീട്ടിലേക്കു പറഞ്ഞുവിട്ടു. നാട്ടുകാരും വീട്ടുകാരും എന്നെ വെറുത്തു. ലോകത്തു് ഒരു ബന്ധുവായി എനിക്കു് ആരുമില്ലാതെയായി. ജീവിതം അവസാനിപ്പിക്കുവാൻതന്നെ ഞാനുറച്ചു.

അങ്ങനെയിരിക്കുമ്പോഴാണു് എനിക്കു് അമ്മയെ കാണുവാനുള്ള മഹാഭാഗ്യമുണ്ടായത്. ആ ദർശനം എൻ്റെ ജീവിതത്തിൻ്റെ വഴിത്തിരിവായിരുന്നു. അമ്മയുടെ ആദ്യ ദർശനത്തോടെ മദ്യപാനം ഞാൻ പാടെ നിർത്തി. പിന്നീടു് എൻ്റെ സ്വഭാവത്തിനു വലിയ മാറ്റം വന്നു. എല്ലാവർക്കും എന്നെക്കുറിച്ചുള്ള ധാരണ മാറി.

എന്നാൽ ഇന്നു ഞാൻ വീണ്ടും കുടിച്ചു. എൻ്റെ കൂട്ടുകാരുടെ നിർബ്ബന്ധംമൂലം ഞാൻ, മദ്യഷാപ്പിൽ കയറി. ഒരു കല്യാണത്തിനു ഞാൻ കൂട്ടുകാരുമൊത്തു പോയതാണ്. തിരിയെവരുമ്പോൾ അവർക്കു മദ്യപിക്കണം. അവരുടെ നിർബ്ബന്ധംകൊണ്ടു ഞാനും കൂടെപ്പോയി. പക്ഷേ, കുറ്റബോധം സഹിക്കുവാൻ കഴിഞ്ഞില്ല. നേരെ ഇങ്ങോട്ടുപോന്നു.

പണ്ടൊക്കെ എത്ര മദ്യപിച്ചാലും അതിൽ ഒരു കുറ്റബോധം എനിക്കു തോന്നിയിരുന്നില്ല. പക്ഷേ, ഇന്നങ്ങനെയല്ല. (ഗദ്ഗദകണ്ഠനായി) അമ്മയുടെ മുഖത്തേക്കു് നോക്കുവാൻകൂടി പ്രയാസമാകുന്നു.

ബ്രഹ്മചാരി: ഈ പശ്ചാത്താപംതന്നെ നിങ്ങളുടെ തെറ്റിനുള്ള പ്രായശ്ചിത്തമാണ്. വിഷമിക്കാതെ. അമ്മയോടു വിവരങ്ങൾ പറയൂ. എല്ലാ പ്രയാസങ്ങളും തീരും.

മക്കളേ, ഈശ്വരനോടു ഭക്തിവേണം എന്നു് അമ്മ പറയുമ്പോള്‍ വെറും പ്രാര്‍ത്ഥന മാത്രമല്ല അര്‍ത്ഥമാക്കുന്നതു്. ഒരിടത്തു മാറിയിരുന്നു് ഈശ്വരനെ വിളിച്ചു കരയുന്നതു മാത്രമല്ല അവിടുത്തോടുള്ള പ്രേമം. അവിടുത്തെ സാന്നിദ്ധ്യം സര്‍വ്വജീവരാശികളിലും ദര്‍ശിക്കാന്‍ സാധിക്കണം.

മറ്റുള്ളവരോടു കാട്ടുന്ന കാരുണ്യം, പുഞ്ചിരി ഇതൊക്കെയും ഈശ്വരനോടുള്ള പ്രേമത്തെ, ഭക്തിയെയാണു കാണിക്കുന്നതു്. ഈശ്വരനിലേക്കു ഹൃദയം തുറന്നു കഴിയുമ്പോള്‍, ഭക്തി വന്നുകഴിയുമ്പോള്‍ ഇതൊക്കെ താനെയുണ്ടാകും. ആരോടും നുമുക്കു ദ്വേഷിക്കാന്‍ പറ്റില്ല.

ഒരിക്കല്‍ ഒരാള്‍ക്കു തീരെ സുഖമില്ലാതെയായി, ജോലി ചെയ്യാന്‍ വയ്യെന്നായി. രണ്ടുമൂന്നു ദിവസം ഭക്ഷണം ഒന്നും കഴിക്കാനില്ലാതെ പട്ടിണികിടന്നു് ആകെ അവശനായി. പലരോടും ഭക്ഷണത്തിനുവേണ്ടി യാചിച്ചു. ആരും ഒന്നു തിരിഞ്ഞുനോക്കുക കൂടി ചെയ്തില്ല. പല വീടുകളുടെയും വാതിലില്‍ മുട്ടി. എല്ലാവരും ആട്ടിയോടിച്ചതല്ലാതെ സഹായിക്കാന്‍ തയ്യാറായില്ല.

പാവം ആകെ നിരാശനായി. ഇത്ര കാരുണ്യമില്ലാത്ത ആളുകളുടെ ഇടയില്‍ ജീവിക്കേണ്ടതില്ലെന്നു തീര്‍ച്ചയാക്കി മരിക്കാന്‍തന്നെ തീരുമാനിച്ചു. പക്ഷേ, വിശപ്പു തീരെ സഹിക്കാന്‍ കഴിയുന്നില്ല. ‘വിശപ്പ് ഒന്ന് അടങ്ങിയിട്ടു മരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍’ എന്നു് അയാള്‍ ചിന്തിച്ചു. അവസാനം ഒരു വീട്ടില്‍ കൂടി ഭക്ഷണം ചോദിക്കാമെന്നു തീരുമാനിച്ചു.

അടുത്തുകണ്ട ഒരു കുടിലില്‍ ചെന്നു. അവിടെ ഒരു സ്ത്രീയാണുണ്ടായിരുന്നതു്. അവര്‍ അയാള്‍ക്കു് ഇരിക്കാന്‍ ഒരു പലക കൊടുത്തു. ”ഇവിടെ ഇരിക്കൂ.” എന്നു സ്നേഹത്തോടെ പറഞ്ഞു. അതിനുശേഷം ഭക്ഷണം കൊണ്ടുവരുന്നതിനായി കുടിലിനുള്ളിലേക്കു പോയി. അവിടെ ചെന്നു നോക്കുമ്പോള്‍, പാത്രം കമിഴ്ന്നു കിടക്കുന്നു. പൂച്ച തട്ടിമറിച്ചു കഴിച്ചതിൻ്റെ ബാക്കിയാണു തറയില്‍ കിടക്കുന്നതു്. അവര്‍ ആകെ വിഷമിച്ചു.

വളരെ വിഷമത്തോടെ അവര്‍ വന്നു പറഞ്ഞു, ”ക്ഷമിക്കണം ഒരു പാത്രത്തില്‍ കുറച്ചു ചോറും കറിയുമുണ്ടായിരുന്നു. അതു് അങ്ങേക്കു തരാമെന്നാണു കരുതിയതു്. പക്ഷേ, അതു പൂച്ച കഴിച്ചു. ഇനി ഇവിടെ കഴിക്കാവുന്നതായിട്ടു യാതൊന്നുമില്ല. പണം എന്തെങ്കിലും തരാമെന്നുവച്ചാല്‍ ഒരു പൈസപോലും എടുക്കാനില്ല. അങ്ങയെ നിരാശനാക്കിയതില്‍ ക്ഷമിക്കണം.”

അയാള്‍ പറഞ്ഞു, ”എനിക്കു തരേണ്ടതു നിങ്ങള്‍ തന്നു കഴിഞ്ഞു. രോഗം വന്നു ഞാന്‍ കിടപ്പിലായിരുന്നു, ഭക്ഷണത്തിനായി പലരോടും കെഞ്ചി. എല്ലാവരും എന്നെ ആട്ടിയോടിച്ചതല്ലാതെ, ഒരു നല്ല വാക്കുപോലും പറയാന്‍ തയ്യാറായില്ല. ഇങ്ങനെയുള്ള ഒരു ലോകത്തു് ഇനി ജീവിക്കാന്‍ വയ്യെന്നു കരുതി ഞാന്‍ ആത്മഹത്യയ്ക്കു തയ്യാറായതാണു്. എങ്കിലും വിശപ്പു തീരെ സഹിക്കാന്‍ വയ്യാതെ ഇവിടെക്കൂടെ വന്നു എന്നുമാത്രം.

ഒന്നും കിട്ടിയില്ല എങ്കിലും ഈ സ്നേഹത്തോടെയുള്ള വാക്കുകള്‍തന്നെ എന്നെ തൃപ്തനാക്കിക്കഴിഞ്ഞു. നിങ്ങളെപ്പോലെ കാരുണ്യമുള്ളവര്‍ ലോകത്തുണ്ടെന്നുള്ളതു ഞങ്ങളെപ്പോലെയുള്ള സാധുക്കള്‍ക്കു ജീവിക്കാന്‍ ധൈര്യം നല്കുന്നു. ഇനി ഞാന്‍ മരിക്കുന്നില്ല. ജീവിതത്തില്‍ ഇതുവരെ കിട്ടാതിരുന്ന ഒരു സന്തോഷവും സംതൃപ്തിയും ഇന്നു ഞാനനുഭവിക്കുന്നു.”

പ്രൊഫ. മേലേത്ത് ചന്ദ്രശേഖരന്‍

ആധുനികലോകം മൂന്നാമതും ഒരു ലോകമഹായുദ്ധത്തിൻ്റെ നിഴലില്‍ വന്നുപ്പെട്ടിരിക്കുകയാണു്. മൂന്നാമതൊരു യുദ്ധമുണ്ടാകുകയാണെങ്കില്‍ നാലാമത്തെ യുദ്ധം പാറക്കഷ്ണങ്ങള്‍കൊണ്ടായിരിക്കും എന്നു പ്രവചിച്ചതു ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ടു് ഐന്‍സ്‌റ്റിനാണു്. ഈ ശാസ്ത്രമൊഴിയെ തരണം ചെയ്യാനാണു പില്ക്കാല മഹാത്മാക്കള്‍ ശ്രമിച്ചതു്. പ്രവചനാത്മകമായ മറ്റൊരു ദാര്‍ശനികമൊഴി ഓര്‍ക്കുന്നു.

“The contemporary situation is pregnant with great possibilities, immense dangers, or immeasurable rewards. It may be the end by destroying itself or its spiritual vitality may revive and a new age may dawn when this earth will become a real home of humanity.”- (Recovery of faith)

ഭാരതീയദര്‍ശനത്തിൻ്റെ ലോകാചാര്യനായ ഡോ. എസ്. രാധാകൃഷ്ണൻ്റെ ഈ വാക്കുകള്‍ക്കുമുണ്ടു പ്രവചനസ്വഭാവം. യാന്ത്രികസംസ്‌കാരത്തിൻ്റെ വ്യാപ്തിയോടുകൂടിയാണു ലോകജീവിതം ഏകത്വത്തില്‍നിന്നു നാനാത്വത്തിലേക്കുള്ള പ്രയാണമാരംഭി ച്ചതു്. അതോടെ ‘ഇദം ന മമ’ എന്ന ത്യാഗമന്ത്രം ‘ഇദം മമ’ എന്ന ഭോഗതന്ത്രമായി മാറിക്കഴിഞ്ഞു. ലോകത്തിനു നിരുപാധിക സ്‌നേഹത്തിൻ്റെ തിരിച്ചറിവുണ്ടാക്കുക എന്നതു് ഒരു വെല്ലുവിളിയാണെന്നു മനസ്സിലാക്കുകയും തളരാതെ മാനവികതയുടെ ഏകീകരണത്തിനുവേണ്ടി യത്‌നിക്കുകയും ചെയ്യുന്ന ഒരു മഹാത്മാവു് ഇവിടെ അനിവാര്യമാണു്. ഭാരതത്തിൻ്റെ ചിരന്തനമായ ഭൂതകാല പാരമ്പര്യബോധത്തില്‍ നിന്നു തപസ്സുചെയ്തു് ഉദാരതയുടെ പൂര്‍ണ്ണതയിലെത്തിയ ഒരു മഹാത്മാവുണ്ടായി ഈ ലോകത്തു്, ആധുനികകാലത്തു്, ഈ മലയാളനാട്ടിലെ ഒരു കുഗ്രാമത്തില്‍നിന്നു്! ആ സംരക്ഷക ചൈതന്യമാണു മാതാ അമൃതാനന്ദമയീദേവി.

വിനാശത്തിൻ്റെ വക്കത്തു കിടക്കുന്ന പുതിയ ലോകത്തെ വിവേകത്തിൻ്റെ മഹാസ്വപ്‌നങ്ങളിലേക്കു കണ്‍മിഴിപ്പിക്കാനാണു് അമ്മ നിരന്തരമായി ലോകപര്യടനങ്ങള്‍ നടത്തുന്നതു്. 1987ല്‍ ആരംഭിച്ച ഈ പര്യടനങ്ങള്‍ എത്രത്തോളം സഫലമാണെന്നതിൻ്റെ പ്രത്യക്ഷ നിദര്‍ശനമാണു് 2003ല്‍ നാം കണ്ടതു്. അന്നു് അമൃതവര്‍ഷം 50 ആഘോഷിച്ചതു 191 രാജ്യങ്ങളുടെ പ്രാതിനിധ്യത്തോടെയായിരുന്നു. ലോകത്തിൻ്റെ നാനാഭാഗങ്ങളില്‍നിന്നുമുള്ള ആത്മീയ മത നായകന്മാര്‍ കൊച്ചിയിലൊത്തു കൂടി. ലോക സമാധാനത്തിൻ്റെയും സമന്വയചിന്തയുടെയും യജ്ഞമാണു് അവിടെ നടന്നതു്. വിശ്വശാന്തിയുടെ ലയമാധുര്യത്തിനായി മതങ്ങള്‍ സമാശ്ലേഷിച്ചു. ഈ ദൗത്യത്തിൻ്റെ തുടര്‍ച്ചയാണു് ഇന്നും അമ്മ വിശ്വഗതമായി നടത്തിക്കൊണ്ടിരിക്കുന്ന പര്യടനങ്ങള്‍.

അമ്മയുടെ പര്യടനങ്ങളെ മൂന്നു വിഭാഗത്തില്‍ പെടുത്താവുന്നതാണു്. ഒന്നു്, കേരളീയം. രണ്ടു്, ഭാരതീയം. മൂന്നു്, അന്തര്‍ദ്ദേശീയം. മലയാളത്തിൻ്റെ മണ്ണില്‍ വേരൂന്നി ഭാരതഭൂഖണ്ഡമാകെ തടിയും ശാഖയും നിവര്‍ത്തി ലോകസാകല്യത്തിലേക്കു പടര്‍ന്നു വിതതവിശാലമാകുന്ന ഒരു മഹാവൃക്ഷത്തിൻ്റെ പ്രതീതിയാണു് അമ്മയുടെ ലോകപര്യടനങ്ങള്‍ സൃഷ്ടിക്കുന്നതു്. വിശ്വമാനവരാശിക്കൊട്ടാകെ പൂവും കായും സമൃദ്ധമായി കൊടുക്കുന്ന ഒരു മഹാവൃക്ഷം! അമ്മയുടെ ലോകപര്യടനത്തിനു മതമോ ജാതിയോ വര്‍ഗ്ഗമോ ഭാഷയോ ഒന്നും തടസ്സമാകുന്നില്ല. അതിന്നു്, ഇപ്പറഞ്ഞവയെല്ലാം ഒന്നിലൊതുങ്ങുകയാണു് വിശ്വപ്രേമത്തില്‍! ജപ്പാനിലും ജര്‍മ്മനിയിലും അമേരിക്കയിലും മറ്റേതു് അന്യരാജ്യങ്ങളിലും അമ്മയ്ക്കു് ഒന്നേ വിതയ്ക്കാനുള്ളൂ. ഭാരതത്തിൻ്റെ അക്ഷയമായ ഈ അമൃതശാന്തി.

അമ്മ എന്തിനാണു പര്യടനങ്ങള്‍ക്കിറങ്ങുന്നതു്? ഒരിടത്തു സ്വസ്ഥമായിരുന്നാല്‍പ്പോരെ? ഇങ്ങനെ ചോദിക്കുന്നവരുണ്ടാകാം. എന്നാല്‍ ആശയപ്രചരണത്തിനു വ്യക്തിഗതവും സമൂഹഗതവുമായ രണ്ടു വഴികളുണ്ടു്. മക്കള്‍ അമ്മയെത്തേടി എത്തുന്നതും അമ്മ മക്കളെത്തേടി എത്തുന്നതും. പാരസ്പര്യത്തിൻ്റെ രണ്ടു മുഖങ്ങളാണതു്. സ്ഥലകാലരാശികളെ അതിലംഘിക്കുന്ന തേജസ്സിൻ്റെ പരിക്രമണമാണതു്. സനാതനധര്‍മ്മത്തിലധിഷ്ഠിതമായ മാനവികതയെ ഏകലക്ഷ്യമാക്കുമ്പോള്‍ സമാധാന പ്രചരണത്തിനുള്ള ഏകമാര്‍ഗ്ഗവും ഇത്തരം ലോകപര്യടനങ്ങള്‍ തന്നെയാകുന്നു. ഇതെഴുതുമ്പോള്‍ അമ്മയുടെ വിശ്വഗതങ്ങളായ പല പ്രഭാഷണങ്ങളുടെയും അലയൊലി എൻ്റെ മനസ്സിലുണ്ടു്.

1993 സെപ്തംബര്‍ മൂന്നാം തീയതി ചിക്കാഗോവില്‍ വച്ചു നടന്ന വിശ്വമതമഹാസമ്മേളനത്തില്‍ വച്ചു് അമ്മ പറഞ്ഞു, ”മനുഷ്യനെ ഈശ്വരനാക്കുക ഇതാണു മതത്തിൻ്റെ, സനാതനധര്‍മ്മത്തിൻ്റെ ലക്ഷ്യം. ഹൃദയവും ഹൃദയത്തിൻ്റെ ഭാവങ്ങളും നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു. നാം മറന്നുപോയ മതത്തിൻ്റെ ഭാഷ കാരുണ്യത്തിൻ്റെ ഭാഷയാണു്. മതം പഠിപ്പിക്കുന്ന സ്‌നേഹത്തിൻ്റെയും പരസ്പരവിശ്വാസത്തിൻ്റെയും ഭാഷ നമ്മള്‍ മറന്നുപോയിരിക്കുന്നു.” 1893ല്‍ ഒരു ശതവര്‍ഷം മുന്‍പു്, ഇതേ ചിക്കാഗോവില്‍വച്ചാണു സ്വാമി വിവേകാനന്ദനും വിശ്വമത സമന്വയത്തിനുവേണ്ടി ലോകജനതയെ ആഹ്വാനം ചെയ്തതു്.

ആ പാരമ്പര്യത്തിൻ്റെ തുടര്‍ച്ചയെന്നോണം അമ്മ തുടര്‍ന്നു, ”മക്കളേ, നിങ്ങള്‍ നിങ്ങളിലെ അനന്തശക്തിയെക്കുറിച്ചു ബോധവാന്മാരാകൂ. നിങ്ങള്‍ ഭയം കൊണ്ടു വിറയേ്ക്കണ്ട ആട്ടിന്‍ക്കുട്ടികളല്ല. തേജസ്സും ഗാംഭീര്യവുമുള്ള സിംഹക്കുട്ടികളാണു്. വിശ്വം നിയന്ത്രിക്കുന്ന മഹാശക്തിയാണു്.” പിന്നീടു് 1995ല്‍ ഐക്യരാഷ്ട്ര സഭയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന അന്തര്‍മതസമ്മേളനത്തിലും രണ്ടായിരത്തില്‍ ലോകസമാധാന ഉച്ചകോടിയിലും 2005ല്‍ ന്യൂയോര്‍ക്കില്‍ വച്ചു നടന്ന സമ്മേളനത്തിലും മറ്റും അമ്മയുടെ അരുള്‍മൊഴികളില്‍ മുഴങ്ങിയതു മാനവമഹാമൈത്രിയുടെ സന്ദേശമായിരുന്നു.

”ഒരു തുള്ളി വെള്ളം നദിയാകില്ല. അതു് ഒഴുകുകയുമില്ല. പല തുള്ളികള്‍ ഒരുമിച്ചു ചേരുമ്പോഴാണു് അതു നദിയായി ഒഴുകുന്നതു്. അതുപോലെ, മനുഷ്യമനസ്സുകളുടെ ഉള്ളിലുണരുന്ന സ്‌നേഹത്തിലൂടെ മാത്രമേ ഹൃദയങ്ങള്‍ ഒന്നിച്ചൊഴുകൂ. അതിലൂടെ മാത്രമേ ഐക്യവും ശാന്തിയുമുണ്ടാകൂ.” ലോക സാമൂഹ്യ ദുര്‍നിയമങ്ങളെ സ്‌നേഹസുന്ദര പാതയിലൂടെ നികത്താനുള്ള അമ്മയുടെ ദൗത്യത്തിനു വേഗം കൂട്ടുന്നതാവട്ടെ മക്കളുടെയും സമര്‍പ്പണബോധം.

27 സെപ്റ്റംബർ 2020, അമൃതപുരി
അമൃതവർഷം67 അമ്മയുടെ ജന്മദിനം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ 67-ാം ജന്മദിനം വിശ്വശാന്തിക്കായുള്ള പ്രാർത്ഥനായജ്ഞമായി ലോകവ്യാപകമായി ആചരിച്ചു.

അമൃതപുരി ആശ്രമത്തിലെ അന്തേവാസികളോടൊപ്പം ലോകത്തിൻ്റെ വിവിധഭാഗങ്ങളിലെ ഭക്തരും, ധ്യാനത്തിനും, പ്രാർത്ഥനയ്ക്കും, മറ്റു ആരാധനകൾക്കുമായി അമ്മയുടെ ഈ ജന്മദിനം നീക്കിവച്ചു. അമൃതപുരിയിലെ ആശ്രമത്തിൽ നിന്നും അമ്മ ജന്മദിന സന്ദേശവും നൽകുകയുണ്ടായി. സാധാരണയായി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തർ അമൃതപുരിയിലേക്ക് ഒഴുകിയെത്തുന്ന അവസരമാണ് അമ്മയുടെ ജന്മദിനം. സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങളുടെ പ്രതിനിധികളും മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും സമ്മേളിക്കുന്ന പ്രൗഢമായ ജന്മദിന ആഘോഷങ്ങൾക്കാണ് അമൃതപുരി വേദിയാകാറുള്ളത്.

‘നിങ്ങളുടെ എല്ലാവരുടെയും പുഞ്ചിരിക്കുന്ന മുഖങ്ങൾ നേരിട്ടു കാണാൻ അമ്മയ്ക്ക് സാധിക്കുന്നില്ലെങ്കിലും, ഓരോരുത്തരുടെയും മുഖങ്ങൾ അമ്മ ഹൃദയത്തിൽ കാണുന്നു. മക്കളെക്കുറിച്ച് അമ്മ എപ്പോഴും ഓർക്കുകയും, മക്കൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.’ എന്നു പറഞ്ഞുകൊണ്ടാണ് അമ്മ ജന്മദിന സന്ദേശം ആരംഭിച്ചത്. മനുഷ്യൻ്റെ സ്വാർത്ഥവും, അതിരില്ലാത്തതുമായ പ്രകൃതിചൂഷണത്തിൻ്റെ പരിണിതഫലങ്ങളാണ് കോവിഡ്19 അടക്കമുള്ള മഹാമാരികൾ എന്ന് അമ്മ ഓർമിപ്പിച്ചു.

‘പ്രകൃതി എത്രയോ മുന്നറിയിപ്പുകൾ തന്നുകൊണ്ടിരുന്നു, എന്നാൽ മനുഷ്യർ അവയിൽ ഏറ്റവും ശക്തമായതിനെപ്പോലും കാണാനും, കേൾക്കാനും, അംഗീകരിക്കുവാനും വിസമ്മതിച്ചു. തെറ്റായ ശീലങ്ങൾ നമ്മുടെ സ്വഭാവമായി മാറി. അവ ക്രമേണ നമ്മുടെ ജീവിതരീതിയെത്തന്നെ സ്വാധീനിച്ചു. നമ്മുടെ അഹങ്കാരം നമ്മെ മാറുന്നതിൽ നിന്നും തടഞ്ഞു. ഈ അവസ്ഥ അധികകാലം നീണ്ടു നിൽക്കില്ലെന്നാണ് നാം ആശ്വസംകൊണ്ടത്. എന്നാൽ നമ്മുടെ ബുദ്ധിയുടെ കണക്കുകൂട്ടലുകൾ ആധുനിക ശാസ്ത്രത്തിൻ്റെ കണക്കുകൂട്ടലുകൾ പോലും പിഴച്ചുപോയി. മനുഷ്യരാശി കൊറോണ വയറസിൻ്റെ മുൻപിൽ ഇപ്പോഴും നിസ്സഹായരായിത്തന്നെ നിലകൊള്ളുന്നു.’ ‘അമ്മ പറഞ്ഞു.

എന്നിരുന്നാലും, ഇത് പഴിപറയലിനും കുറ്റപ്പെടുത്തലിനുമുള്ള സമയമല്ല, മറിച്ച് ധൈര്യത്തോടും, ജാഗ്രതയോടും ജഡത്വം വെടിഞ്ഞ് ക്രിയാത്മകമായി ധർമ്മത്തിലുറച്ച കർമ്മങ്ങളിൽ വ്യാപൃതരാവുകയാണ് നാം വേണ്ടത് എന്ന് അമ്മ പറഞ്ഞു. ഒപ്പം ഇനിയുള്ള കാലത്ത് മനുഷ്യരാശി മുറുകെപ്പിടിക്കേണ്ടുന്നതായി താൻ കരുതുന്ന ഏഴ് നിർദേശങ്ങളും അമ്മ മുന്നാേട്ടു വച്ചു.

  1. മനസ്സും ശരീരവും കഴിയാവുന്നത്ര നിയന്ത്രണത്തിലാക്കുക,
  2. കുറഞ്ഞപക്ഷം ഒരു ചെറിയ അളവിലെങ്കിലും ദിവസവും ആധ്യാത്മിക സാധനാചര്യകൾ ശീലിക്കുക.
  3. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ നിത്യജീവിതത്തിൻ്റെ ഭാഗമാക്കുക.
  4. പ്രകൃതിശക്തികളെ നിസ്സാരമായി കാണുകയോ, അവയോടു യുദ്ധം ചെയ്യുകയോ ചെയ്യാതിരിക്കുക.
  5. ജീവിതത്തെ വിശാലമായ വീക്ഷണത്തോടെ സമീപിക്കുവാൻ തയ്യാറാകുക.
  6. നിങ്ങളുടെ സ്വാർത്ഥവും നിസ്വാർത്ഥവുമായ താത്പര്യങ്ങളെ സംതുലിതമാക്കുക.
  7. പരമോന്നത വിധാതാവായ ജഗദീശ്വരനാൽ നിർമ്മിതമായ പ്രപഞ്ചനിയമങ്ങളെ ആദരിക്കുവാനും അനുസരിക്കുവാനും തയ്യാറാകുക.

‘ഒരുപ്രാവശ്യം മാത്രം ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കളെ സംബന്ധിച്ച് നമ്മൾ സാധാരണ പറയാറുള്ള ഒരു വാക്യമുണ്ട്. ‘ ഉപയോഗിക്കുക കളയുക'(use & throw). വാസ്തവത്തിൽ അത് നാം ജീവിക്കുന്ന ഈ കാലഘട്ടത്തെക്കുറിച്ചുകൂടി വിശദമാക്കുന്ന ഒരു വാക്യമാണ്. നാം വാങ്ങുന്ന സാധനങ്ങളെക്കുറിച്ചാകട്ടെ, പ്രകൃതിയെക്കുറിച്ചാകട്ടെ, നമ്മുടെ ബന്ധങ്ങളെക്കുറിച്ചാകട്ടെ ഈ മനോഭാവമാണ് ഇന്ന് സമൂഹത്തിൽ നമുക്ക് കാണുവാൻ കഴിയുന്നത്. സ്വാർത്ഥതയിൽ നിന്നുമാണ് ആ മനോഭാവം ഉടലെടുക്കുന്നത്. നമ്മുടെ കോശങ്ങൾ നമ്മുടെ ശരീരത്തെ തന്നെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രതിരോധജന്യ രോഗത്തെ പോലെയാണ് സ്വാർത്ഥത. മറ്റുള്ളവരുടെ വികാരങ്ങളെയും, അവകാശങ്ങളെയും മനസ്സിലാക്കുന്നതിനുള്ള നമ്മുടെ ശേഷി നശിപ്പിക്കപ്പെടുന്നു. സഹജീവികളെയോ, പ്രകൃതിയെയോ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി വേദനിപ്പിക്കുമ്പോൾ മനുഷ്യർക്ക് മനസ്സാക്ഷിക്കുത്തു പോലും തോന്നാതായിത്തുടങ്ങിയിരിക്കുന്നു. എങ്കിലും, അത്തരം തെറ്റായ മാർഗ്ഗത്തിലെ നേട്ടങ്ങളൊന്നും ആർക്കും തന്നെ ഉപകാരപ്പെടുവാൻ പോകുന്നില്ല.’ മനുഷ്യൻ്റെ സ്വാർത്ഥതയെക്കുറിച്ച് അമ്മ പറഞ്ഞു.

എന്നാൽ കോവിഡ്19 പ്രകൃതിയുടെ ശിക്ഷയല്ല മറിച്ച് മനുഷ്യൻ്റെ തെറ്റു തിരുത്തുവാനാവശ്യപ്പെട്ടുള്ള സന്ദേശമാണെന്ന് അമ്മ വ്യക്തമാക്കി. ‘ഈ ദുരിതകാലം പ്രകൃതിയുടെ ശിക്ഷയാണെന്ന് ഒരുപക്ഷെ നമ്മൾ വിചാരിക്കുന്നുണ്ടാകും. എന്നാൽ അതിനെ അങ്ങനെയല്ല കാണേണ്ടത്. നമ്മുടെ പ്രവർത്തികൾ തിരുത്താനുള്ള പ്രകൃതിയുടെ ഉണർത്തുപാട്ടായി വേണം നാമിതിനെ സ്വീകരിക്കുവാൻ. ഇതിലും ഗുരുതരമായ പ്രശ്‌നങ്ങളിൽ നിന്നും രക്ഷിക്കുന്നതിനായി ഈശ്വരൻ അല്ലെങ്കിൽ പ്രകൃതി നമുക്ക് നൽകിയ ഒരു ഷോക്ക് ട്രീറ്റ്‌മെൻ്റ് ആയി വേണം മനസ്സിലാക്കാൻ. ഭൂമിദേവിയെയും, പ്രകൃതിമാതാവിനെയും ക്ഷമയുടെ മൂർത്തികളായാണ് നാം കാണാറുള്ളത്. എന്നാൽ മനുഷ്യർ ആ ക്ഷമയെ എല്ലാ നശീകരണവും ചെയ്യുവാനുള്ള സമ്മതപത്രമായി ദുരുപയോഗം ചെയ്തു. ഇത് ആ തെറ്റു തിരുത്തുവാനുള്ള അവസരമാണ്. ‘

കാരുണ്യത്തിൻ്റെ ആവശ്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് അമ്മ അനുഗ്രഹ പ്രഭാഷണം ഉപസംഹരിച്ചത്. ‘കാറ്റു വീശുന്ന ദിക്കിലേക്ക് മാത്രമാണ് ഒരു പുഷ്പത്തിൻ്റെ പരിമളം കടന്നു ചെല്ലുക. എന്നാൽ നന്മയുടെ സൗരഭ്യം എല്ലാ ദിക്കുകളിലേക്കും വ്യാപിക്കുന്നു. ഈ ലോകത്തിലെ സകലരെയും ഒരുപക്ഷെ നമുക്ക് സഹായിക്കുവാൻ കഴിഞ്ഞു എന്ന് വരില്ല എന്നാൽ നമുക്കു ചുറ്റുമുള്ള കുറച്ചു പേരോടെങ്കിലും നമ്മുടെ കാരുണ്യം പ്രകടിപ്പിക്കാൻ കഴിഞ്ഞാൽ, അവർ അത് പകർന്നു നൽകും, താമസംവിനാ കാരുണ്യത്തിൻ്റെ ഒരു ശൃംഖലയായി അത് പടരും. കൊറോണ വയറസിനെ ജയിക്കുവാൻ ശക്തിയുള്ള, ഈ ‘കാരുണ്യ’ വയറസാണ് ഇന്ന് ലോകത്തിൽ പടരേണ്ടത്.

ആകാശത്തുനിന്നും ശാന്തിയുടെ വെള്ളപുഷ്പങ്ങൾ ലോകമെങ്ങും പെയ്തിറങ്ങുന്നതായി ഭാവന ചെയ്തു കൊണ്ടുള്ള ലോകശാന്തിക്കായുള്ള പ്രാർത്ഥനാ സങ്കൽപ്പത്തിലും അമ്മയുടെ നേതൃത്വത്തിൽ എല്ലാവരും പങ്കാളികളായി. 2020ൽ ഉണ്ടാകാൻ പോകുന്ന പ്രയാസങ്ങളെ മുൻനിർത്തി, ഏതാനും വർഷങ്ങൾക്കു മുൻപ് തന്നെ അമ്മ ഈ പ്രാർത്ഥനാ സങ്കല്പം ആവിഷ്‌കരിക്കുകയും, ഭക്തരെ പരിശീലിപ്പിച്ചു വരികയും ചെയ്തിരുന്നു.

67 ബ്രഹ്മചാരികളും ബ്രഹ്മചാരിണികളും ചേർന്ന് പ്രഭാതത്തിൽ ആശ്രമ ഹാളിൽ വച്ചു ലോകശാന്തിക്കുവേണ്ടി ഹോമവും നടത്തിയിരുന്നു.

സ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും മറുപേരായി മലയാളി ലോകത്തിനു സമർപ്പിച്ച വ്യക്തിത്വമാണ്‌ മാതാ അമൃതാനന്ദമയി. ലോകമെങ്ങുമുള്ള എത്രയോ ഭക്തർക്ക്‌, അവർ എല്ലാം നൽകുന്ന അമ്മയാണ്‌.

കോവിഡ്‌ കാരണം ആശ്രമപ്രവർത്തനങ്ങളും ദർശനയാത്രകളും പതിവുപോലെ നടക്കുന്നില്ലെങ്കിലും അമൃതാനന്ദമയി ഇപ്പോഴും തിരക്കിലാണ്‌. ലോകത്തെ മുഴുവൻ അവർ കേൾക്കുന്നു. മറുപടിപറയുന്നു. നിരന്തരം, നിശ്ശബ്ദം, കർമ്മം തുടരുന്നു. അമൃതാനന്ദമയിയുടെ 67-ാം പിറന്നാളിൻ്റെ ഭാഗമായി മാതൃഭൂമി പത്രാധിപസമിതി അംഗങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക്‌ നൽകിയ മറുപടിയിലെ പ്രസക്തഭാഗമാണിത്‌

നല്ലതാണെങ്കിലും ചീത്തയാണെങ്കിലും എല്ലാ സാഹചര്യങ്ങളെയും തുറന്നമനസ്സോടെ സ്വീകരിക്കുകയും അതിനൊപ്പം ശ്രുതിചേർന്നു നീങ്ങുകയും ചെയ്യുക എന്നതാണ് ജീവിതത്തോടുള്ള എൻ്റെ കാഴ്ചപ്പാട്. ഭക്തമക്കൾക്ക് അമ്മയുടെ അടുത്തു വരാൻ കഴിയുന്നില്ലെങ്കിലും അമ്മയുടെ മനസ്സിൽ അവർ എപ്പോഴുമുണ്ട്. എന്നെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല; സമൂഹത്തിനും ജനങ്ങൾക്കും പ്രത്യേകിച്ച്, ദുഃഖിക്കുന്നവർക്കുംവേണ്ടി എന്തുചെയ്യാൻ കഴിയും എന്നാണു ചിന്തിക്കുന്നത്. ഉണ്ടാവുകയും കുറച്ചുകാലം നിലനിൽക്കുകയും അതു കഴിയുമ്പോൾ നശിക്കുകയും ചെയ്യുക എന്നതു ലോകത്തിൻ്റെയും ലോകവസ്തുക്കളുടെയും സ്വഭാവമാണ്. അതുകൊണ്ട്, സുഖത്തിലും ദുഃഖത്തിലും എൻ്റെ മനസ്സ് ഉലയാറില്ല. അങ്ങനെ ചഞ്ചലപ്പെട്ടാൽ, എല്ലാം സമമായി കാണാനോ എല്ലാവരെയും തുല്യമായി സ്നേഹിക്കാനോ സേവിക്കാനോ കഴിയില്ല.

ലോകം ഒരു ഇരുണ്ട ദശയിലൂടെയാണ് കടന്നുപോകുന്നത് എന്നു തോന്നുന്നുണ്ടോ? എവിടെയാണു പ്രതീക്ഷയുടെ വെളിച്ചം?

ഇത്തരം ഒട്ടേറെ ഇരുണ്ട ദശകളിലൂടെ മനുഷ്യരാശി ഇതിനുമുമ്പും കടന്നുപോയിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ചല്ലോ. ഈ ഇരുട്ടും മാറും. വെളിച്ചം വരും. എപ്പോൾ എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം പറയാൻ പ്രയാസമാണ്. പക്ഷേ, മനുഷ്യൻ്റെ ഉള്ളിലെ അന്ധകാരത്തോട് താരതമ്യപ്പെടുത്തുമ്പോൾ, ബാഹ്യമായ ഈ ഇരുട്ട് അത്ര വലുതല്ല. മനസ്സിൽ തിങ്ങിനിൽക്കുന്ന അന്ധകാരം തിരിച്ചറിയാനും തെറ്റുകൾ തിരുത്തി, അവിടെ പ്രകാശം പരത്താനും ഈ അവസരം വിനിയോഗിക്കണം. അതാണു പ്രധാനം.

എല്ലാവരും തനിച്ചായിപ്പോയ ഈ ലോക് ഡൗൺ കാലത്ത് അമ്മയുടെ പ്രതിദിനജീവിതം എങ്ങനെയായിരുന്നു?

ആശ്രമത്തിൽ സ്ഥിരതാമസക്കാരായി മൂവായിരത്തോളം പേരുണ്ട്. ഭൂരിപക്ഷവും ഇപ്പോഴും ഇവിടെത്തന്നെയുണ്ട്. അവർക്കെല്ലാം മാസത്തിൽ പത്തുദിവസം മുറിയിലിരുന്നുതന്നെ അമ്മ ദർശനം നൽകുന്നുണ്ട്. എല്ലാ ദിവസവും ധ്യാനവും മക്കളുടെ ആധ്യാത്മികപ്രഭാഷണങ്ങളും ഭജനയും മുടങ്ങാതെ നടക്കുന്നു. ചൊവ്വാഴ്ച ദിവസങ്ങളിൽ ധ്യാനത്തിനുശേഷം മക്കളുടെ ചോദ്യങ്ങൾക്ക് അമ്മ ഉത്തരം നൽകാറുണ്ട്. തുടർന്ന് എല്ലാവർക്കും അമ്മതന്നെ ഭക്ഷണം നൽകും. ഇതിനിടയിൽ നാലുതവണ ആശ്രമത്തിലെ അന്തേവാസികൾക്കെല്ലാം അമ്മതന്നെ ആഹാരം പാചകംചെയ്തു നൽകി.

ലോക് ഡൗൺ തുടങ്ങിയ സമയത്ത് അമ്മയും ആശ്രമമക്കളും ഒരുമിച്ചിരുന്നു ആയിരക്കണക്കിന് മാസ്കുകൾ തയ്ച്ചു. അവ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തു. മഠത്തിൻ്റെ മേൽനോട്ടത്തിൽ നടത്തുന്ന “അമൃതശ്രീ” വനിതകളുടെ സ്വാശ്രയസംഘങ്ങൾക്ക് സഹായധനം നൽകി. പതിനായിരം സ്വാശ്രയസംഘങ്ങളിലെ ഒന്നരലക്ഷത്തിലധികം പേർക്ക് ഈ സഹായം ലഭിച്ചു.

ആശ്രമം നടത്തുന്ന സ്ഥാപനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ആവശ്യമുള്ള നിർദേശങ്ങൾ അമ്മ നൽകേണ്ടതുണ്ട്. ദിവസവും നൂറുകണക്കിനു കത്തുകൾ വരും. രാത്രികാലങ്ങളിലാണ് അവ വായിക്കാറുള്ളത്. അത്യാവശ്യം വേണ്ടുന്ന കത്തുകൾക്ക് ഫോണിലൂടെ മറുപടി നൽകും. ഭാരതത്തിലെയും വിദേശരാജ്യങ്ങളിലെയും അൻപത്തിനാലു ഭാഷകളിൽ അഞ്ഞൂറോളം പുതിയ ഭജനകൾ റെക്കോഡ് ചെയ്തു. അവയെല്ലാം ആശ്രമവാസികൾതന്നെ എഴുതി ട്യൂൺ ചെയ്തതാണ്. കൊച്ചുകുട്ടികൾപോലും ഭജന എഴുതുകയും ഈണമിട്ട് അമ്മയോടൊപ്പം പാടുകയും ചെയ്യുന്നു. ഇതിനിടയിൽ അമ്മ സ്വന്തമായി ഒരു പച്ചക്കറിത്തോട്ടവും ഉണ്ടാക്കി. വാസ്തവത്തിൽ, പണ്ടത്തെക്കാൾ നാലുമണിക്കൂർ കൂടുതൽ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്.

അന്തേവാസികളായ സന്ന്യാസിമാരും ബ്രഹ്മചാരികളും വിദേശീയരും ഗൃഹസ്ഥാശ്രമികളും ചേർന്നാണു ആശ്രമത്തിലെ ജോലികളെല്ലാം നിർവഹിക്കുന്നത്. ചെറിയ കുട്ടികളും വലിയവരും യോഗയും സംസ്കൃതവും ശാസ്ത്രവും സംഗീതവും നൃത്തവും വാദ്യോപകരണങ്ങൾ വായിക്കാനും ഒക്കെ പഠിക്കുന്നു. ജൈവവളം നിർമാണവും പച്ചക്കറിക്കൃഷിയും നടത്തുന്നു.

ഈ മഹാമാരിയിൽനിന്ന് മനുഷ്യരാശി പഠിക്കേണ്ട പ്രധാനപാഠം എന്താണെന്നാണു കരുതുന്നത്?

ബാഹ്യമായ വിഷയങ്ങൾക്കും സ്വാർഥതയ്ക്കും മുൻതൂക്കം നൽകിക്കൊണ്ടുള്ള ഒരു ജീവിതമാണ് മനുഷ്യൻ ഇതുവരെ നയിച്ചുപോന്നത്. എന്നാൽ, ജീവിതം അതുമാത്രമല്ല. അതിന് ആന്തരികമായ ഒരു തലംകൂടിയുണ്ട്. അതിനെക്കുറിച്ചുള്ള ബോധം ഉണർത്താനുള്ള ഒരു അവസരമായി ഇതിനെ കാണണം. പ്രകൃതിയിൽനിന്ന് എടുക്കുന്നതിൻ്റെ ഒരംശമെങ്കിലും മടക്കിക്കൊടുക്കാനുള്ള ഒരു മനസ്സ് നമുക്കുണ്ടാകണം. വിനയവും നിഃസ്വാർഥതയും ശീലിക്കണം. ഈ വലിയ സന്ദേശമാണ് കോവിഡ് നൽകുന്നത്.

പ്രകൃതിയെയോ സഹജീവികളെയോ മറ്റു ജീവരാശികളെയോ തെല്ലും പരിഗണിക്കാതെ എല്ലാം വാരിക്കൂട്ടാനുള്ള മനുഷ്യൻ്റെ ഭ്രാന്തമായ ചിന്തയും പ്രവൃത്തിയുമാണ് ഈ മഹാമാരിയിൽ കൊണ്ടെത്തിച്ചത്. ഇതു വലിയൊരു താക്കീതാണ്. പ്രകൃതിയെയും പ്രപഞ്ചശക്തിയെയും മനുഷ്യൻ വിസ്മരിച്ചു. ആ മഹാശക്തികളെ ആദരവോടും സ്നേഹത്തോടും നമ്മൾ സമീപിക്കണം. കോവിഡിലൂടെ പ്രകൃതി നൽകിയ ഈ പാഠം നമ്മൾ മറക്കരുത്. പഠിക്കാനുള്ളതെല്ലാം ഇപ്പോൾ, ഇവിടെവെച്ച് മനസ്സിരുത്തി പഠിക്കണം. അതു ജീവിതത്തിൽ പ്രാവർത്തികമാക്കണം.

അറുപത്തിയേഴാം വയസ്സിലിരുന്നുകൊണ്ട് സ്വന്തം കുട്ടിക്കാലത്തേക്കും കൗമാര-യൗവന കാലത്തേക്കും തിരിഞ്ഞുനോക്കുമ്പോൾ മനസ്സിൽ വരുന്നത് എന്തൊക്കെയാണ് ?

ജീവിതത്തിലെ അനുഭവങ്ങളും സംഭവങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കേണ്ടിവരുമ്പോൾ മാത്രമേ അമ്മ ആ കാലഘട്ടങ്ങളിലേക്ക് തിരിഞ്ഞുനോക്കാറുള്ളൂ. അതിന് അത്ര പ്രാധാന്യമേയുള്ളൂ. എല്ലാം സംഭവിക്കുന്നത് വർത്തമാനകാലത്തിലെ ഈ നിമിഷത്തിലല്ലേ. അതല്ലേ പ്രധാനം?

രാഷ്ട്രീയം ശ്രദ്ധിക്കാറുണ്ടോ? പൊതുവേ നമ്മുടെ രാഷ്ട്രീയരംഗത്തെക്കുറിച്ച് എന്താണഭിപ്രായം?

പല മേഖലകളിലുള്ള പ്രവർത്തനങ്ങളും സ്ഥാപനങ്ങളും ആശ്രമത്തിനുണ്ടല്ലോ. അതിനാവശ്യമുള്ള രാഷ്ട്രീയകാര്യങ്ങൾ അറിയാൻ ശ്രമിക്കാറുണ്ട്. സമൂഹജീവിതത്തിൽ രാഷ്ട്രീയത്തിന് എപ്പോഴും പ്രസക്തിയുണ്ട്. പക്ഷേ, അതിൽ നീതിബോധവും ധർമനിഷ്ഠയും ഉണ്ടാകണം. അതുണ്ടോ എന്ന് ആത്മപരിശോധന നടത്തുന്നത് വ്യക്തിക്കും സമൂഹത്തിനും ഗുണംചെയ്യും.

അമൃതാനന്ദമയിയെ ഏറ്റവും ആകർഷിച്ച ഇന്ത്യൻ ആത്മീയവ്യക്തിത്വം ആരാണ്?

ഞാൻ എല്ലാത്തിലും ഈശ്വരനെ മാത്രമാണ് ദർശിക്കുന്നത്. പ്രത്യേകിച്ച് ഒരു പേര് എടുത്തു പറയണമെങ്കിൽ, അതു ശ്രീകൃഷ്ണനാണ്.

മതങ്ങളായും ജാതികളായും ഉപജാതികളായും മനുഷ്യർ കൂടുതൽക്കൂടുതൽ അകലുകയാണ് എന്ന് തോന്നിയിട്ടുണ്ടോ?

സ്നേഹം കുറയുമ്പോൾ അകലം കൂടും. സ്നേഹത്തിൻ്റെ ഉറവ ഉള്ളിലാണ്. അതാണു ജീവിതത്തിൻ്റെ കേന്ദ്രബിന്ദു അവിടെനിന്ന് ശ്രദ്ധതിരിയുമ്പോൾ, ജീവിതത്തിൻ്റെ എല്ലാ രംഗങ്ങളിലും അകലം വർധിക്കും. സ്വന്തം മനസ്സാക്ഷിയിൽനിന്നും മറ്റുള്ളവരിൽനിന്നും പ്രകൃതിയിൽനിന്നും ഈശ്വരനിൽനിന്നും ഒക്കെയുള്ള അകലം വർധിച്ചുവരുന്നു. ഏറിവരുന്ന ഈ അകലമാണ്, എല്ലാ മേഖലകളിലെയും ധ്രുവീകരണത്തിനു കാരണം.

തനിച്ചിരിക്കുമ്പോൾ എന്താണ് ചെയ്യാറുള്ളത്?

ഒറ്റയ്ക്കിരിക്കുമ്പോഴും കൂട്ടത്തിലിരിക്കുമ്പോഴും ഞാൻ ഒറ്റയ്ക്കാണ്. ബാഹ്യമായി പറയുകയാണെങ്കിൽ, അങ്ങനെ തനിച്ചിരിക്കുന്ന ഒരു സന്ദർഭമില്ല. ആരെങ്കിലുമൊക്കെ എപ്പോഴും കൂടെയുണ്ടാകും. എപ്പോഴും എന്തെങ്കിലും ചെയ്യാനുണ്ടാകും. കോവിഡിനുമുമ്പ്, ദിവസവും കുറഞ്ഞത് പതിന്നാല് മണിക്കൂറെങ്കിലും ദർശനം നൽകിയിരുന്നു. മുറിയിൽ എത്തിയാൽ അല്പം എന്തെങ്കിലും കഴിക്കും. പിന്നെ കത്തുകൾ വായിക്കും. അവയ്ക്കുള്ള മറുപടികൾ നൽകും. അതിനുതന്നെ ആറു മണിക്കൂറെങ്കിലും വേണ്ടിവരും. ആശ്രമവാസികൾക്കും പ്രവർത്തനങ്ങൾക്കും വേണ്ടുന്ന നിർദേശങ്ങൾ നൽകും. ഇതിൽ ദർശനത്തിൻ്റെ കാര്യത്തിൽ മാത്രമാണ്, ഇപ്പോൾ കുറച്ചു മാറ്റം വന്നിട്ടുള്ളത്. ബാക്കി കാര്യങ്ങൾക്ക് പഴയതിലും കൂടുതൽ സമയം വേണ്ടിവരുന്നു.

പഴയതുപോലെ തുറന്നുകൊടുക്കപ്പെടുമ്പോൾ ലോകം അനുഭവത്തിൽനിന്നും വിവേകത്തോടെ പെരുമാറുമെന്നു തോന്നുന്നുണ്ടോ?

കോവിഡ് മനുഷ്യസമൂഹത്തെ ആകെ പിടിച്ചുകുലുക്കിയിട്ടുണ്ട്. മനുഷ്യൻ ഭയത്തിൻ്റെ പിടിയിലാണ്. അതു മാറുന്നതുവരെ എന്തായാലും ശ്രദ്ധിക്കും. കുറച്ചൊക്കെ വിവേകത്തോടെ പ്രവർത്തിക്കും. ചെറിയൊരു ശതമാനം ആളുകൾ വിവേകബോധം നിലനിർത്തിയേക്കാം. ഭൂരിപക്ഷം ക്രമേണ എല്ലാം മറക്കാനും പഴയ ശീലങ്ങളിലേക്കു മടങ്ങിപ്പോകാനുമുള്ള സാധ്യത വളരെ കൂടുതലാണ്. വീട്ടിൽ എലിയുടെയും പൂച്ചയുടെയും ശല്യമുണ്ടെങ്കിൽ നമ്മൾ എല്ലാം അടച്ചുവെക്കാറില്ലേ? അതുപോലെയൊരു ബോധവും ശ്രദ്ധയും ഇനിയുമങ്ങോട്ട് ഉണ്ടായിരിക്കണം. മുമ്പുണ്ടായ മഹാമാരികളുടെയും ദുരന്തങ്ങളുടെയും അനുഭവം മറന്നു പ്രവർത്തിച്ചതു കൊണ്ടാണല്ലോ, വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. പക്ഷേ, ഇപ്പോൾ കോവിഡ് നൽകുന്ന മുന്നറിയിപ്പ് മറക്കാൻപാടില്ല. മറക്കാതിരിക്കട്ടെ…

Interview published in Mathrubhumi: https://www.mathrubhumi.com/print-edition/weekend/this-darkness-will-change-and-light-will-come-matha-amrithanandamayi-1.5084893