ചില മക്കള്‍ വിഷമത്തോടെവന്നു പറഞ്ഞു, ‘അവരോടു് ആരോ പറഞ്ഞുവത്രേ സഹസ്രനാമം ചൊല്ലി ദേവിയെ പ്രീതിപ്പെടുത്തുന്നവര്‍ കള്ളന്മാരാണെന്നു്.’ ഒരുപക്ഷേ പ്രാര്‍ത്ഥനകളുടെ പേരില്‍ ആഡംബരത്തിനായി ചിലര്‍ പണം വാരിക്കോരി ചെലവു ചെയ്യുന്നതു കണ്ടിട്ടായിരിക്കാം അങ്ങനെ പറഞ്ഞതു്. അല്ലെങ്കില്‍ സഹസ്രനാമം ജപിക്കുന്നതു് ആകാശത്തിരിക്കുന്ന ഏതെങ്കിലും ഈശ്വരനെ പ്രീതിപ്പെടുത്താനാണെന്നു ചിന്തിച്ചിരിക്കാം.

എന്നാല്‍ നമ്മള്‍ സഹസ്രനാമം ചൊല്ലുന്നതു് നമ്മളിലെ ചൈതന്യത്തെ ഉണര്‍ത്താനാണു്. അന്തരീക്ഷത്തിനു മുകളിലിരിക്കുന്ന ഏതെങ്കിലും ഒരീശ്വരനെ പ്രീതിപ്പെടുത്തുവാനല്ല. എല്ലായിടവും നിറഞ്ഞുനില്ക്കുന്ന ഈശ്വരന്‍ നമ്മുടെ ഹൃദയത്തിലും വസിക്കുന്നു. ആ ഈശ്വരീയ തലത്തിലേക്കു നമ്മെ ഉണര്‍ത്തുവാനുള്ള ഒരു ഉപാധിയാണു സഹസ്രനാമം. സഹസ്രനാമത്തിലെ ഓരോ മന്ത്രത്തിനും വളരെ വലിയ അര്‍ത്ഥങ്ങളാണുള്ളതു്.

ആദ്യത്തെ മന്ത്രം തന്നെ ‘ശ്രീമാത്രേ നമഃ’ എന്നാണു്. മാതാവിനായിക്കൊണ്ടു നമസ്‌കാരം. മാതാവു ക്ഷമയുടെ മൂര്‍ത്തിയാണു്. ആ മന്ത്രം ജപിക്കുമ്പോള്‍ ആ ഭാവം നമ്മളിലും ഉണരും. അങ്ങനെ നമ്മളിലും ക്ഷമയെ വളര്‍ത്തുവാനാണു് ആ മന്ത്രം ഉപദേശിക്കുന്നതു്. സഹസ്രനാമത്തിലെ ഓരോ മന്ത്രവും ഉപനിഷദ് മന്ത്രംപോലെ പ്രാധാന്യമുള്ളതാണു്. അവ ജപിക്കുന്നതു വഴി നാം അറിയാതെതന്നെ വിശാലതയിലേക്കു ഉയരുകയാണു ചെയ്യുന്നതു്. നമ്മുടെ മനസ്സിനെ ഈച്ചയുടെ സംസ്‌കാരത്തില്‍നിന്നും ഈശ്വരീയമായ സംസ്‌കാരത്തിലേക്കുയര്‍ത്താനാണു സഹസ്രനാമജപം. അതു യഥാര്‍ത്ഥ സത്സംഗംതന്നെ.

ഒരിടത്തു രണ്ടു കുട്ടികള്‍ ഉണ്ടായിരുന്നു. ഒരു കുട്ടിയെ അച്ഛന്‍ എപ്പോഴും തൻ്റെ കൂടെ കൊണ്ടുനടക്കും. അച്ഛന്‍ കൂട്ടുകാരോടുകൂടി ചീട്ടുകളിക്കുമ്പോള്‍ കുട്ടിയും അടുത്തിരിക്കും. മദ്യപിക്കുമ്പോള്‍ കുട്ടിയും കൂടെയുണ്ടാകും. രണ്ടാമനെ തള്ള തന്നോടൊപ്പം നിര്‍ത്തി. നല്ല കഥകള്‍ പറഞ്ഞു കൊടുക്കും. ക്ഷേത്രത്തില്‍ പോകുമ്പോള്‍ കൂടെ കൊണ്ടുപോകും. ഒടുവില്‍ അച്ഛൻ്റെ കൂടെ വളര്‍ന്ന കുട്ടി വൃത്തികെട്ടവനായിത്തീര്‍ന്നു. അവനിലില്ലാത്ത കുറവുകളില്ല. തള്ളയുടെകൂടെ വളര്‍ന്ന കുട്ടിയാകട്ടെ, പറയുന്നതു് ഈശ്വരകാര്യങ്ങള്‍, പാടുന്നതു് ഈശ്വരകീര്‍ത്തനങ്ങള്‍. മറ്റുള്ളവരോടു സ്നേഹവും കരുണയും വിനയവും അവനില്‍ വളര്‍ന്നു.

ഇതുപോലെ ഓരോ സാഹചര്യത്തിനും നമ്മുടെ സംസ്‌കാരത്തില്‍ സ്വാധീനം ചെലുത്തുവാന്‍ കഴിയും. സഹസ്രനാമജപത്തിലൂടെയും ക്ഷേത്ര ആരാധനയിലൂടെയും നമ്മളിലെ ഈശ്വരീയസംസ്‌കാരത്തെ ഉണര്‍ത്തി എടുക്കുകയാണു ചെയ്യുന്നതു്. ഏകാഗ്രതയോടെയുള്ള ജപധ്യാനങ്ങള്‍ക്കു നമ്മളിലെ ശക്തി ഉണര്‍ത്താന്‍ സാധിക്കും. കൂടാതെ അന്തരീക്ഷത്തിനും ഗുണമാണു്. ഏകാഗ്രമായ സങ്കല്പമുണ്ടെങ്കില്‍ എന്തും സാദ്ധ്യമാകും. പക്ഷേ, ഇതൊന്നും ഇന്നുള്ളവര്‍ക്കു വിശ്വസിക്കുവാന്‍ വയ്യ.

പണ്ടു സൈ്കലാബ് വീഴാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ ശാസ്ത്രജ്ഞന്മാര്‍ പറഞ്ഞു, ‘അതു കടലിലേക്കു വീഴാനായി എല്ലാവരും മനസ്സുകൊണ്ടു സങ്കല്പിക്കുവാന്‍.’ ഏകാഗ്രതയോടെയുള്ള സങ്കല്പത്തിനു വലുതായ ശക്തിയുണ്ടെന്നു് അവര്‍ അംഗീകരിക്കുകയായിരുന്നു. ശാസ്ത്രജ്ഞന്മാര്‍ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും വിശ്വാസമായി. മനസ്സിൻ്റെയും മന്ത്രജപത്തിൻ്റെയും ശക്തിയെക്കുറിച്ചു ഋഷീശ്വരന്മാര്‍ എത്രയോ മുന്‍പുതന്നെ വെളിപ്പെടുത്തിയിരിക്കുന്നു. അതു വിശ്വസിക്കുവാന്‍ നമുക്കു പ്രയാസം. ശാസ്ത്രജ്ഞന്മാര്‍ ഒരിക്കല്‍ പറയുന്നതു പിന്നീടു് അവര്‍തന്നെ തിരുത്തി പറയുന്നതാണു കാണുന്നതു്. എന്നിട്ടും അവര്‍ എന്തെങ്കിലും പറഞ്ഞാല്‍ ഉടന്‍ വിശ്വസിക്കാന്‍ നമ്മള്‍ തയ്യാറാണു്.

ഡാനിയ എഡ്വേര്‍ഡ്

അമ്മയെക്കുറിച്ചു ഞാന്‍ ആദ്യം അറിയുന്നതു് 1989ല്‍ ആണു്, എൻ്റെ സുഹൃത്തായ ലളിതയുടെ വീട്ടില്‍ ഞാന്‍ പോയപ്പോള്‍. ലളിത പൂജാമുറിയില്‍ അമ്മയുടെ ഫോട്ടോ വച്ചു പൂക്കളും ചന്ദനത്തിരിയുമൊക്കെക്കൊണ്ടു് ആരാധിക്കുന്നതു കണ്ടു ഞാന്‍ അദ്ഭുതപ്പെട്ടു.

ഞാന്‍ ചിന്തിച്ചു, ‘മറ്റൊരു വ്യക്തിയുടെ മുന്നില്‍ നമ്മുടെതെല്ലാം സമര്‍പ്പിക്കാന്‍ എങ്ങനെയാണു കഴിയുന്നതു്?’ ‘ലളിതാ, നീ മറ്റൊരു കപടമതത്തില്‍ ചെന്നു ചാടുകയാണു്’ എൻ്റെ മനസ്സു് പറഞ്ഞു. അധികനേരം ആ പരിസരത്തു നില്ക്കാന്‍ എനിക്കു തോന്നിയില്ല. ഞാന്‍ വേഗം അവിടെനിന്നു രക്ഷപ്പെട്ടു. വര്‍ഷം എട്ടു കഴിഞ്ഞു. ലോകത്തില്‍ വിശക്കുന്നവരെയും കഷ്ടപ്പെടുന്നവരെയും സഹായിക്കണം എന്നു നിശ്ചയിച്ചിരുന്നവളാണു ഞാന്‍. എന്നാല്‍ അതിനു ശ്രമിക്കുന്നതിനിടയില്‍ ഞാന്‍ സ്വയം ദരിദ്രയായി മാറുകയായിരുന്നു.

അവസാനം 1997ല്‍ ഗതികെട്ടു ഞാന്‍ എൻ്റെ മറ്റൊരു സുഹൃത്തായ നോയ്‌ലയുടെ വീട്ടില്‍ അഭയം തേടി. അവിടെ ചെന്നപ്പോഴാണറിയുന്നതു്, നോയ്‌ലയും അമ്മയുടെ ഒരു ഭക്തയാണു്. അവിടെയും ഭിത്തിയില്‍ അമ്മയുടെ ഒരു ഫോട്ടോ എന്നെ നോക്കി കുസൃതിയോടെ ചിരിക്കുന്നു. പെട്ടെന്നു്, ഒരു ഞൊടിയിടയില്‍ അമ്മയുടെ രൂപം ഫോട്ടോയില്‍നിന്നു് ഇറങ്ങിവന്നു, എൻ്റെ മുന്നില്‍ പുഞ്ചിരിച്ചുകൊണ്ടു നിന്നു. അദ്ഭുതവും ആദരവും കൊണ്ടു ഞാന്‍ മിണ്ടാനാകാതെ നിന്നുപോയി.

ഇങ്ങനെ ഒരു അനുഭവം എനിക്കു് ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ടു്. അന്നു് ഒരിക്കല്‍ പരമഹംസ യോഗാനന്ദയുടെ ആത്മകഥയുടെ പുറംതാളിലുള്ള അദ്ദേഹത്തിൻ്റെ ഫോട്ടോ ഞാന്‍ ഇതുപോലെ സംശയത്തോടെയും കൗതുകത്തോടെയും നോക്കുകയായിരുന്നു. ഒരു നിമിഷത്തേക്കു ഫോട്ടോക്കു ജീവന്‍ വച്ചതുപോലെ അദ്ദേഹം എൻ്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു.

ഈ രണ്ടു് അനുഭവങ്ങളും അല്പനേരത്തേക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും അതു വെറുമൊരു തോന്നലായിരുന്നില്ല എന്നെനിക്കു് ഉറപ്പായിരുന്നു. ഭൗതികലോകത്തെ കയ്‌പ്പേറിയ അനുഭവങ്ങള്‍ എന്നെ കൂടുതല്‍ പക്വമതിയാക്കിയിരിക്കണം. ആത്മീയ കാര്യങ്ങള്‍ക്കു് എൻ്റെ ഹൃദയം വഴങ്ങിയതു് അങ്ങനെ ആയിരുന്നിരിക്കണം.

എന്നാല്‍ എൻ്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നില്ല എന്നു തോന്നുന്നു. ഈ സംഭവം നടന്നു രണ്ടു മാസം കഴിഞ്ഞപ്പോള്‍ അമ്മ സിയാറ്റില്‍ സന്ദര്‍ശനത്തിനു വന്നു. അപ്പോള്‍ വളരെ ആഗ്രഹിച്ചിട്ടും നോയ്‌ലയുടെ കൂടെ അമ്മയെ കാണാന്‍ പോകാന്‍ എനിക്കു കഴിഞ്ഞില്ല. അമ്മയുടെ ഒരു ഫോട്ടോ എനിക്കു കൊണ്ടുവരണമെന്നു ഞാനവളോടു് അപേക്ഷിച്ചിരുന്നു. അവളുടെ വീട്ടിലുള്ളതുപോലെ ഒരു ഫോട്ടോ അവളെനിക്കു കൊണ്ടുവന്നു.

ഫോട്ടോ വാങ്ങിയതിനുശേഷം അതു് അമ്മയെക്കൊണ്ടു് അനുഗ്രഹിപ്പിക്കാന്‍ അവള്‍ അമ്മയുടെ അടുത്തു ചെന്നിരുന്നുപോലും. അവള്‍ക്കു വേണ്ടിയിട്ടല്ല, എനിക്കു വേണ്ടിയാണു ഫോട്ടോ വാങ്ങിയതെന്നു പറഞ്ഞപ്പോള്‍ അമ്മ സന്തോഷത്തോടെ ചിരിച്ചുപോലും. എൻ്റെ ഹൃദയം നിറഞ്ഞു. എന്നെക്കുറിച്ചു് അമ്മ കേട്ടുവല്ലോ. എല്ലാവരും ആരാധിക്കുന്ന ഈ അമ്മയെപ്പറ്റി കൂടുതല്‍ അറിയണമെന്ന ആഗ്രഹം എൻ്റെ ഉള്ളില്‍ ശക്തിപ്പെട്ടു വന്നു.

പരമഹംസയോഗാനന്ദ സമാധിയായി. എന്നാല്‍ അമ്മ ജീവിച്ചിരിക്കുന്നുണ്ടല്ലോ. അമ്മയെ കാണാന്‍ ഇനി ഒട്ടും താമസിച്ചുകൂടാ എന്നു ഞാന്‍ തീരുമാനിച്ചു. മരിച്ചുപോയവര്‍ മാത്രമേ മഹാത്മാക്കളാകൂ എന്നു നിയമമൊന്നുമില്ലല്ലോ! അമ്മ ഏതായാലും സാധാരണക്കാരിയല്ല. ഒരു മഹാത്മാവല്ലെന്നു് എന്താണുറപ്പു്? എന്തായാലും ഒന്നു പോയി പരീക്ഷിച്ചു കളയാം. ഞാന്‍ തീരുമാനിച്ചു.

അടുത്ത വര്‍ഷം അമ്മ വരുമ്പോഴേക്കും ഞാന്‍ തയ്യാറായിരുന്നു. അമ്മയോടൊത്തുള്ള അദ്ധ്യാത്മികപരിപാടികളില്‍ പങ്കുചേരാന്‍ ഞാനും രജിസ്റ്റര്‍ ചെയ്തു. അമ്മയെ അടുത്തറിയുവാനും നിരീക്ഷിക്കുവാനും അങ്ങനെ അവസരം ലഭിക്കുമല്ലോ എന്നു ഞാന്‍ ചിന്തിച്ചു.1998ല്‍ അമ്മയെക്കുറിച്ചു് ആദ്യമായി കേട്ടു് ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം അമ്മയെ കാണുവാനായി ഞാന്‍ പുറപ്പെട്ടു.

നോയ്‌ലയെയും അവളുടെ ഭര്‍ത്താവിനെയും കൂടാതെ കുറച്ചു പേര്‍ കൂടി ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. സമുദ്രതീരത്തുള്ള വളരെ പ്രകൃതിരമണീയമായ ഒരു സ്ഥലത്താണു് അമ്മയുടെ പ്രോഗ്രാം നടന്നിരുന്നതു്. അമ്മയുടെ ദര്‍ശനം നടക്കുന്ന ഹാളിനടുത്തുള്ള ഒരു പാര്‍ക്കില്‍ ടെന്റടിച്ചു ഞങ്ങള്‍ താമസം തുടങ്ങി.

അടുത്ത ദിവസം രാവിലെ ഞങ്ങള്‍ പ്രോഗ്രാം സ്ഥലത്തെത്തി. അവിടെ അപ്പോള്‍ ഏകദേശം നാനൂറു പേര്‍ ഉണ്ടായിരുന്നിരിക്കണം. അധികവും വെള്ള വസ്ത്രം ധരിച്ചവര്‍. അതിനു നടുവില്‍ അമ്മ! അമ്മ എത്ര ചെറുതാണു്! എന്തൊരു ഭംഗിയുള്ള ഇരുണ്ട നിറമാണു് അമ്മയ്ക്കു്!

ഞാന്‍ വെസ്റ്റ്‌ ആഫ്രിക്കയിലായിരുന്ന കാലമോര്‍ത്തുപോയി. അന്നു് ആ ഗ്രാമത്തിലെ ഒരേയൊരു വെള്ളക്കാരി ഞാനായിരുന്നു. ഇന്നിതാ ചുറ്റും വെള്ളക്കാരുടെ നടുവില്‍ ഒരേയൊരു ഇരുണ്ട നിറക്കാരിയായി അമ്മ. അമ്മയുടെ ആദ്യത്തെ ആലിംഗനവും ഇപ്പോഴും മനസ്സില്‍ തെളിഞ്ഞുനില്ക്കുന്നു. ‘അവസാനം എനിക്കൊരു സഹോദരിയെക്കിട്ടി’ എന്നാണു് അമ്മയുടെ കരവലയത്തിലമര്‍ന്നപ്പോള്‍ ഞാന്‍ ചിന്തിച്ചതു്. ഈ ലോകത്തെ മുഴുവന്‍ സ്നേഹിക്കുന്ന, സര്‍വ്വചരാചരങ്ങളെയും സ്നേഹിക്കുന്ന ഒരു സഹോദരി.

ജഗദീശ്വരിയായ അമ്മയെ ഞാനെൻ്റെ സഹോദരിയായി സങ്കല്പിച്ചു എന്നു തുറന്നുപറയുന്നതില്‍ എനിക്കിന്നു ലജ്ജയുണ്ടു്. എന്നാല്‍ തികച്ചും അപരിചിതയായ എന്നെ ഇത്ര തുറന്ന ഹൃദയത്തോടെ സ്വീകരിച്ചു് ആലിംഗനം ചെയ്യുന്നതു കണ്ടപ്പോള്‍ അതു് ഒരു സഹോദരി ചെയ്യുന്നതുപോലെ സ്വാഭാവികമായി എനിക്കു തോന്നിപ്പോയി. ലോകത്തിനു മുഴുവന്‍ അമ്മയായ ഒരാളുടെ ആശ്ലേഷത്തിൻ്റെ അര്‍ത്ഥം അന്നു് എനിക്കു മനസ്സിലായിരുന്നില്ല.

ദര്‍ശനം കഴിഞ്ഞു് അമ്മ മുറിയിലേക്കു പോകുമ്പോഴൊക്കെ മറ്റുള്ളവരുടെ കൂടെ ഞാനും അമ്മയുടെ പുറകെ പോയി. എന്തു കൊണ്ടോ അമ്മയെ വിട്ടുപിരിയാന്‍ കഴിയാത്തതുപോലെ. അനേകം മണിക്കൂറുകള്‍ ഇരുന്നു ദര്‍ശനം കൊടുത്തു തിരിച്ചുപോകുമ്പോഴും അമ്മയ്ക്കു് എന്തുത്സാഹമാണു്! കൈകൊട്ടി ഭജന പാടിക്കൊണ്ടാണു നടക്കുന്നതു്. ‘അംബാ ഭവാനി ജയജഗദംബേ’ എന്നു പാടി നൃത്തം വച്ചുകൊണ്ടു് അമ്മ നടക്കുമ്പോള്‍ മക്കളെല്ലാവരും അതേറ്റു പാടിക്കൊണ്ടു് ആ പുല്‍ത്തകിടിയിലൂടെ അമ്മയുടെ പുറകെ നടന്നു.

മുന്നിലെ സമുദ്രംപോലും അമ്മയുടെയും മക്കളുടെയും ആനന്ദനൃത്തം കണ്ടു തിരയെല്ലാമടക്കി ധ്യാനത്തിലാണ്ടതു പോലെ തോന്നി. എല്ലാ പ്രായത്തിലുമുള്ള മക്കള്‍ അമ്മയുടെ പുറകെ, അല്ല, പ്രകൃതി മുഴുവന്‍ അമ്മയുടെ പുറകെ. ഞാന്‍ യേശു ദേവനെ ഓര്‍ത്തുപോയി. യേശു ദേവന്‍ എവിടെച്ചെന്നാലും കുഞ്ഞുങ്ങള്‍ കര്‍ത്താവിൻ്റെ മടിയിലിരിക്കാന്‍ ഓടിയെത്താറുണ്ടല്ലോ.

സാവധാനം അമ്മയോടു് എനിക്കാദ്യം തോന്നിയിരുന്ന സഹോദരീഭാവം മാറാന്‍ തുടങ്ങി. മറ്റൊരിക്കല്‍ അമ്മ കാറില്‍ പോകുന്നതു ഞാന്‍ നോക്കിനില്ക്കുകയായിരുന്നു. റോഡിനരികിലുള്ള മൈതാനത്തു കുറച്ചു കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. അമ്മയുടെ കാര്‍ വരുന്നതു കണ്ട കുട്ടികള്‍ കളി നിര്‍ത്തി കാറിനടുത്തേക്കു് ഓടിച്ചെന്നു.

അമ്മ കാറു നിര്‍ത്തി ഡോറു തുറന്നു് ഒരു കുഞ്ഞിനെ വാരിയെടുത്തു, കാര്‍ വീണ്ടും പാഞ്ഞു പോയി. ആ കുഞ്ഞു ഞാനായിരുന്നെങ്കില്‍ എന്നു ഞാന്‍ കൊതിച്ചു പോയി. പിന്നീടു ഞാനറിഞ്ഞു, അമ്മ ഇങ്ങനെ ‘തട്ടിക്കൊണ്ടു പോകണം’ എന്നാഗ്രഹിച്ചാണു കുഞ്ഞുങ്ങള്‍ അമ്മയുടെ കാറിനു പുറകെ ഓടുന്നതെന്നു്.

അടുത്ത ദിവസം വൈകുന്നേരം. അന്നു ദേവീഭാവമാണെന്നു ഞാന്‍ കേട്ടു. കൗതുകത്തോടെയും ആകാംക്ഷയോടെയും ഞാന്‍ കാത്തിരുന്നു. കര്‍ട്ടന്‍ തുറന്നപ്പോള്‍ അമ്മയതാ പട്ടുസാരിയും സ്വര്‍ണ്ണാഭരണങ്ങളും കിരീടവുമൊക്കെ ധരിച്ചിരിക്കുന്നു. എന്തൊരു ധാരാളിത്തം. എന്തൊരു പകിട്ടു്.

എൻ്റെ മനസ്സു് ചഞ്ചലപ്പെടാന്‍ തുടങ്ങി. ‘ഇതെന്തു നാടകമാണമ്മേ?’ എൻ്റെ മനസ്സു് ചോദിച്ചു. ‘ലോകത്തിലെ ദരിദ്രരുടെയും കഷ്ടപ്പെടുന്നവരുടെയും അമ്മയല്ലേ അവിടുന്നു്? അമ്മയ്‌ക്കെങ്ങനെ ഈ പട്ടുസാരിയും ആഭരണങ്ങളും ധരിക്കാന്‍ കഴിയുന്നു?’ എനിക്കു നിരാശ തോന്നി. സമ്പന്നമായ പടിഞ്ഞാറന്‍ രാജ്യത്തു ജീവിക്കുന്ന എനിക്കുപോലും ഇത്രയും വിലപ്പെട്ട വേഷഭൂഷകള്‍ അണിയാന്‍ കഴിവില്ല. ഹോളിവുഡ് സിനിമാനടികളേ ഇത്രയും പകിട്ടോടെ വേഷം ധരിക്കാറുള്ളൂ.

‘അമ്മയ്‌ക്കെന്താ പണക്കാരുടെയും പ്രതാപശാലികളുടെയും കൂട്ടുകൂടാനാണോ ആഗ്രഹം?’ ഞാന്‍ വീണ്ടുംവീണ്ടും മനസ്സില്‍ ചോദിച്ചുകൊണ്ടിരുന്നു. അവരെ സന്തോഷിപ്പിക്കാനാണോ ഈ വേഷഭൂഷകള്‍? ഈ ലോകത്തിനെ ചൂഷണം ചെയ്യുന്നവരാണു പണക്കാര്‍ എന്നു് അമ്മയ്ക്കു് അറിയില്ലേ? അധികാരത്തിനു വേണ്ടി മറ്റുള്ളവരെ ദ്രോഹിക്കുന്നവര്‍, സ്വാര്‍ത്ഥലാഭത്തിനുവേണ്ടി കൊല്ലാനും മടിക്കാത്തവര്‍, ഭരണം പിടിച്ചടക്കാന്‍ വേണ്ടി സ്വന്തക്കാരെപ്പോലും നശിപ്പിക്കുന്നവര്‍.

മുന്നില്‍ കാണുന്നതു മനസ്സിലാക്കാന്‍ കഴിയാതെ, ഒരക്ഷരം മിണ്ടാന്‍ കഴിയാതെ ഞാനെൻ്റെ സുഹൃത്തുക്കള്‍ക്കിടയില്‍ ആ ഹാളിലിരുന്നു. കുട്ടിക്കാലം മുതലേ പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം കണ്ടു മനസ്സു് നൊന്തിട്ടുള്ളവളാണു ഞാന്‍. സമ്പത്തുള്ള കുടുംബത്തിലാണു ഞാന്‍ ജനിച്ചതു്. മറ്റുള്ള കുട്ടികളെക്കാള്‍ കൂടുതല്‍ സൗഭാഗ്യങ്ങള്‍ അനുഭവിക്കാന്‍ കിട്ടുന്നതു് എനിക്കൊരിക്കലും സന്തോഷം തന്നിരുന്നില്ല.

ഞാനൊരു വലിയ വീട്ടില്‍ സുഖസൗകര്യങ്ങളോടെ കഴിഞ്ഞിരുന്നപ്പോള്‍ ചുറ്റിലുമുള്ള പൊട്ടിപ്പൊളിഞ്ഞ വീടുകളില്‍, ചെരുപ്പുപോലും ഇടാനില്ലാത്ത കുട്ടികള്‍, കീറിപ്പറിഞ്ഞ ഉടുപ്പുകളും അഴുക്കു പുരണ്ട ശരീരവുമായി നടന്നിരുന്നതു ഞാനിപ്പോഴും ഓര്‍ക്കുന്നു.

1984ല്‍ വടക്കേ ആഫ്രിക്കയിലുള്ള മാലിയിലെ സഹാറാ മരുഭൂമിയില്‍ അവിടത്തെ നാട്ടുകാരുടെ കൂടെ ഞാന്‍ ഒരു വര്‍ഷം താമസിച്ചിരുന്നു. ആ വര്‍ഷം അതിഭീകരമായ വരള്‍ച്ചയായിരുന്നു ആ നാട്ടുകാര്‍ അനുഭവിച്ചതു്. വരള്‍ച്ചയ്ക്കു പ്രധാന കാരണം സമ്പന്നരായ പടിഞ്ഞാറന്‍ ജനത ദാനം ചെയ്ത ഒരു ഡാമായിരുന്നു. നിഗ്ഗര്‍ നദിയില്‍ ഡാം പണിതപ്പോള്‍ നദി ഒഴുകുന്ന ഗ്രാമമൊക്കെ കടുത്ത വരള്‍ച്ച നേരിട്ടു.

ആയിരക്കണക്കിനു ഗ്രാമീണര്‍ ചുട്ടു വരണ്ട കാലാവസ്ഥയില്‍ വെള്ളം കിട്ടാതെ സ്വന്തം വീടുപേക്ഷിച്ചു ദൂരെ സ്ഥലങ്ങളിലേക്കു പലായനം ചെയ്യുന്നതും, വഴിയില്‍ പട്ടിണികൊണ്ടും കോളറ പിടിപെട്ടും മരിച്ചു വീഴുന്നതും ഞാന്‍ നേരിട്ടു കണ്ടിരുന്നു. മരിക്കാതെ അവശേഷിച്ചവരാകട്ടെ, ടൗണിനടുത്തു ഹാര്‍ഡ്‌ബോര്‍ഡും ടിന്‍ഷീറ്റും മറ്റും ഉപയോഗിച്ചു കിടപ്പാടമുണ്ടാക്കി, വിശപ്പുകൊണ്ടും രോഗംകൊണ്ടും വലഞ്ഞു ജീവച്ഛവങ്ങളെപ്പോലെ കഴിഞ്ഞു.

ദേവീഭാവത്തില്‍ സര്‍വ്വാഭരണ വിഭൂഷിതയായിരിക്കുന്ന അമ്മയെക്കണ്ടപ്പോള്‍ ഈ രംഗങ്ങളൊക്കെ എൻ്റെ മനസ്സിലൂടെ കടന്നുപോയി. ആര്‍ഭാടവും സമ്പത്തുമൊക്കെ പാവപ്പെട്ടവരെയും ബലഹീനരെയും ചൂഷണം ചെയ്തുണ്ടാക്കുന്നതാണു്. എന്നിട്ടും അമ്മയ്ക്കു് ഇങ്ങനെ ഇരിക്കാന്‍ കഴിഞ്ഞല്ലോ. അവിടെനിന്നു് എഴുന്നേറ്റുപോകാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ എഴുന്നേറ്റു. പക്ഷേ, പോകാന്‍ മനസ്സു് വരുന്നില്ല. കാലുകള്‍ നീങ്ങുന്നില്ല. ‘എനിക്കിതിൻ്റെ അര്‍ത്ഥമൊന്നു മനസ്സിലാക്കിത്തരൂ അമ്മേ’ എൻ്റെ മനസ്സു് കേണു.

അമ്മയില്‍നിന്നു കണ്ണെടുക്കാന്‍ എനിക്കു കഴിയുന്നില്ല. ഒരു നിമിഷം അമ്മ എൻ്റെ കണ്ണുകളിലേക്കു നോക്കി, പുരികമുയര്‍ത്തി ഒന്നു പുഞ്ചിരിച്ചു. പെട്ടെന്നു് എൻ്റെ കാഴ്ചപ്പാടു മാറാന്‍ തുടങ്ങി. മുന്നില്‍ ദേവീരൂപത്തില്‍ നില്ക്കുന്നതു് എൻ്റെ സ്വന്തം അമ്മയാണു്. അമ്മയുടെ കാരുണ്യം നിറഞ്ഞ നോട്ടവും തിളങ്ങുന്ന കണ്ണുകളും സ്നേഹത്തോടെയുള്ള ആലിംഗനവും നോക്കിനിന്നപ്പോള്‍ എൻ്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.

ഒരു രാജ്ഞിയെപ്പോലെ വേഷം ധരിച്ച പ്രൗഢഗംഭീരയായ എൻ്റെ അമ്മ! എന്നാല്‍ എന്താണമ്മ ചെയ്യുന്നതു്? പാവപ്പെട്ടവരെയും പണക്കാരെയും രോഗികളെയും കഷ്ടപ്പെടുന്നവരെയും എല്ലാവരെയും ഒരേപോലെ സ്വീകരിക്കുന്നു. ദുഃഖിക്കുന്നവരുടെ കണ്ണുനീര്‍ തുടയ്ക്കുന്നു, സന്തോഷിക്കുന്നവരെ കണ്ടു് ആനന്ദിക്കുന്നു, കുഞ്ഞുങ്ങളുടെ കൂടെ ഒരു കുഞ്ഞിനെപ്പോലെ കളിച്ചുല്ലസിക്കുന്നു. ഇവരെയൊക്കെ ഒരേപോലെ സ്നേഹിക്കുന്നു.

സാവധാനം എൻ്റെ ഉള്ളു തെളിയാന്‍ തുടങ്ങി. ഈ ലോകത്തില്‍ എത്രപേരെ ഞാനിങ്ങനെ തെറ്റായി വിധിച്ചിരിക്കാം? സമ്പത്തും കാരുണ്യവും തമ്മില്‍ ഒരു ബന്ധവുമില്ല എന്നു് എങ്ങനെ എനിക്കു് ഉറപ്പിക്കാന്‍ കഴിഞ്ഞു? ലോകത്തിനു നന്മ ചെയ്യാന്‍ സമ്പത്തു കൂടിയേ കഴിയൂ എങ്കില്‍ കാരുണ്യമുള്ളവര്‍ സമ്പന്നരായിരിക്കുന്നതില്‍ എന്താണു തെറ്റു്? എൻ്റെ മുന്‍വിധികളൊക്കെ മാറാന്‍ തുടങ്ങി.

പാവപ്പെട്ടവരോടുള്ള ദയവിൻ്റെ പേരില്‍ എത്രയോ പേരോടു് എനിക്കു മനസ്സില്‍ ദേഷ്യമുണ്ടായിരുന്നു. എത്ര കലുഷമായിരുന്നു എൻ്റെ മനസ്സു്. നിഷ്‌കാമമായി ആരെയും സ്നേഹിക്കാന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല. മറ്റുള്ളവരുടെ ദോഷം കാണാന്‍ ശ്രമിച്ചിരുന്ന എൻ്റെ കണ്ണുകളെ എൻ്റെ ഉള്ളിലേക്കുതന്നെ തിരിക്കാന്‍ അമ്മയുടെ ഒരു നോട്ടത്തിനും പുഞ്ചിരിക്കും സാധിച്ചു. അമ്മയ്ക്കു് അതു് അത്ര എളുപ്പമായിരുന്നു.

ആദ്യത്തെ ദര്‍ശനം കഴിഞ്ഞു രണ്ടു വര്‍ഷത്തിനുശേഷം അമ്മ എനിക്കു് ഒരു പുതിയ പേരു തന്നു. എൻ്റെ മുഖത്തേക്കു നോക്കിയപ്പോള്‍ അമ്മയുടെ കണ്ണുകള്‍ രത്‌നങ്ങളെപ്പോലെ തിളങ്ങുന്നുണ്ടായിരുന്നു. പുഞ്ചിരിച്ചുകൊണ്ടു് അമ്മയെൻ്റെ കൈയില്‍ പതുക്കെയൊന്നു തൊട്ടു, എന്നിട്ടു വിളിച്ചു, ‘ശ്രീമയി’. പേരിൻ്റെ അര്‍ത്ഥം സ്വാമിജി വിശദീകരിച്ചു തന്നപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടുപോയി.

‘ശ്രീ’ എന്നതു ലക്ഷ്മീദേവിയുടെ പേരാണു്. ഭൗതികസമ്പത്തിൻ്റെയും ആത്മീയസമ്പത്തിൻ്റെയും അധിഷ്ഠാനദേവതയായ ലക്ഷ്മീദേവി. ‘ലക്ഷ്മീദേവിയുടെ ആനന്ദത്താല്‍ നിറഞ്ഞിരിക്കുന്നവള്‍’ എന്നാണു് ശ്രീമയി എന്ന പേരിൻ്റെ അര്‍ത്ഥം. ഭൗതികമായും ആത്മീയമായും വേണ്ടതെല്ലാം അമ്മ ഒന്നിച്ചെനിക്കു തന്നിരിക്കുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ ഞാനെങ്ങനെ മാറിപ്പോയി എന്നോര്‍ത്തു് എനിക്കു ചിരി വരാറുണ്ടു്. അന്നൊരിക്കല്‍ എൻ്റെ സുഹൃത്തു ലളിതയുടെ പൂജാമുറിയില്‍ അമ്മയുടെ ഫോട്ടോ കണ്ടു് എൻ്റെ നെറ്റി ചുളിഞ്ഞു, ഞാനവിടെനിന്നു് ഇറങ്ങിപ്പോയി. ഇന്നു് എനിക്കു് ഏറ്റവും ഇഷ്ടം ലളിതയുടെ വീട്ടില്‍ സത്സംഗത്തിനു പോകാനാണു്.

പാവങ്ങള്‍ക്കും വിധവകള്‍ക്കും അനാഥര്‍ക്കും കുഞ്ഞുങ്ങള്‍ക്കുംവേണ്ടി അമ്മ തുടങ്ങിവച്ച അനേകം സഹായ പദ്ധതികള്‍ ഇന്നെനിക്കറിയാം. ഞാനവയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ടു്. ലോകത്തെ സേവിക്കണം എന്ന എൻ്റെ ആഗ്രഹത്തിനും അങ്ങനെ അമ്മ സാഫല്യം തന്നു.

എനിക്കിന്നു് അമ്മയോടു് ഒരു പ്രാര്‍ത്ഥനയേയുള്ളൂ. അമ്മയെ പൂര്‍ണ്ണമായും ശരണം പ്രാപിക്കാന്‍ എനിക്കു കഴിയണേ! ഇന്നും മറ്റുള്ളവരെ വിധിക്കാനുള്ള എൻ്റെ സ്വഭാവം മുഴുവന്‍ മാറിയിട്ടില്ല. എൻ്റെ അഹങ്കാരം അമ്മയുടെ മുന്‍പില്‍ അടിയറവയ്ക്കാന്‍ എനിക്കിനിയും കഴിഞ്ഞിട്ടില്ല. ജന്മജന്മാന്തരങ്ങളായി സമ്പാദിച്ചു കൊണ്ടുവന്നിട്ടുള്ള ദുര്‍വ്വാസനകള്‍ മാറ്റാന്‍ അമ്മയ്ക്കു മാത്രമേ കഴിയുകയുള്ളൂ.

‘ഉണരുവിന്‍ മക്കളേ!’ എന്നമ്മ വിളിക്കുന്നു. പക്ഷേ, അമ്മേ അവിടുത്തെ സഹായമില്ലാതെ ഞങ്ങളെങ്ങനെ ഉണരും? ലോകത്തെക്കുറിച്ചും ഞങ്ങളെക്കുറിച്ചു തന്നെയും മുന്‍വിധികളുമായാണല്ലോ ഞങ്ങള്‍ കഴിയുന്നതു്. എന്നാലും ഞങ്ങള്‍ക്കു് ഒരു സൗഭാഗ്യമുണ്ടു്. അമ്മ ഞങ്ങള്‍ക്കിടയിലുണ്ടു്. അഹങ്കാരമില്ലാതെ, സ്വാര്‍ത്ഥതയില്ലാതെ മറ്റുള്ളവര്‍ക്കു് ഉപകാരം ചെയ്യാന്‍ കഴിയും എന്നു ജീവിച്ചു കാണിച്ചുതന്നുകൊണ്ടു്, ഞങ്ങള്‍ക്കു വഴിതെളിച്ചുകൊണ്ടു്…

വിവ: പത്മജ ഗോപകുമാര്‍

സ്വാമി തുരീയാമൃതാനന്ദ പുരി

നിഗമാഗമങ്ങള്‍ വിള കൊയ്ത സമൃദ്ധിയില്‍ നാം
സ്ഥലകാലസംഭവകഥാഗതി വിസ്മരിച്ചു്,
അനവദ്യവിദ്യയഖിലര്‍ക്കുമുദാരമാക്കി
അഭിവന്ദ്യരായി ഗുരുപീഠമലങ്കരിച്ചു.

അവതാരഗംഗയശുഭങ്ങളെയാകെ നീക്കി
അറിവിൻ്റെ ഗംഗയവനീതലമാര്യമാക്കി
ഗുരുവായ ഭാരതമനേകയുഗാന്തരങ്ങള്‍
സകലര്‍ക്കുമാത്മസുഖലാഭമനുഗ്രഹിച്ചു.

കനിവിൻ്റെ ദീപ്തി കനകാസനവാഴ്‌വുവിട്ടു്
ഹൃദയാന്തരാളമുഴിയുന്നതില്‍ നീതമാക്കി
പ്രതിപത്തിപൂര്‍വ്വമറിവിൻ്റെയപാരതീരം
തിരയുന്നവര്‍ക്കു തുണയായ്, സമദര്‍ശനത്താല്‍!

ചരിതങ്ങളാകെ ചമയങ്ങളെഴാതെമേന്മേല്‍
തടിനീസമാനഗതി സാദരമാചരിച്ചു
പരിതാപമാറ്റി, ജഗദാത്മകഭാവമേറ്റി
ചരിതാര്‍ത്ഥമോടെയവിരാമമുണര്‍ന്നിരിപ്പൂ!

അനുകമ്പയാര്‍ന്ന ഹൃദയത്തിനു മാത്രമല്ലീ
ഉലകിൻ്റെ യാതന സ്വവേദനയെന്നുതോന്നൂ
പരമാര്‍ത്ഥമായ പൊരുളിന്നു നിവേദ്യമായാല്‍
സമഭാവ ജീവിതഗതിക്കനുയോജ്യരാകാം!

പത്രലേ: ഗുരുവെന്നു പറഞ്ഞാൽ പോരെ ദൈവമാക്കണോ?

ബ്രഹ്മ: കൊള്ളാം, ഗുരു മർത്ത്യരൂപത്തിൽ വിളങ്ങുന്ന ഈശ്വരൻ തന്നെ എന്നാണു ശാസ്ത്രം പറയുന്നത്. ഒരുതരത്തിൽ ഗുരുവിനു് ഈശ്വരനിലും ഉയർന്ന സ്ഥാനമാണു നമ്മുടെ സംസ്‌കാരം നല്കിയിട്ടുള്ളത്. ഇതിനിടെ അമ്മ കുടിലിലെത്തി. അപ്പോൾ ബ്രഹ്മചാരി പത്രലേഖകനെ കുടിലിൽ ഭക്തജനങ്ങൾക്കു ദർശനം നല്കിക്കൊണ്ടിരിക്കുന്ന അമ്മയുടെ സമീപത്തേക്കു ക്ഷണിച്ചു, ”വരൂ അമ്മയോടുതന്നെ നേരിട്ടു ചോദിച്ചു സംശയം തീർത്തുകൊള്ളൂ.”

അമ്മയുടെ അടുത്തുതന്നെ ലേഖകൻ സ്ഥലംപിടിച്ചു. ഭക്തജനങ്ങൾ ഓരോരുത്തരായി മാതൃദർശനത്തിനു ചെല്ലുന്നതിനിടയിൽ അമ്മ ഓരോരുത്തരെയും പ്രേമപൂർവ്വം തഴുകിത്തലോടി ആശ്വസിപ്പിക്കുന്ന കാഴ്ച അദ്ദേഹം ആശ്ചര്യത്തോടെ നോക്കിയിരുന്നു. പത്രലേഖകനാണെന്നു പറഞ്ഞു പരിചയപ്പെടുത്തുമ്പോൾ അമ്മ ചിരിച്ചു.

അമ്മ: അമ്മ പത്രമൊന്നും വായിക്കാറില്ല മോനേ. ഇവിടെ മിക്ക മക്കളും പത്രം കാണാറുകൂടിയില്ല.
പത്രലേ: അമ്മ ദൈവമാണോ എന്നു ഞാൻ ഇവിടത്തെ ഒരു ബ്രഹ്മചാരിയോടു ചോദിക്കുകയായിരുന്നു.
അമ്മ: അമ്മ ഒരു ഭ്രാന്തി! ഇവരെല്ലാം ‘അമ്മേ’ എന്നു വിളിക്കുന്നു. അതുകൊണ്ടു് അവരെ ‘മക്കളേ’ എന്നു് അമ്മയും വിളിക്കുന്നു.

സാധാരണ മിക്കസമയങ്ങളിലും തൻ്റെ യഥാർത്ഥഭാവം മറച്ചുവച്ചു കൊണ്ടാണു് അമ്മ സംസാരിക്കാറുള്ളൂ. വേണ്ടത്ര ആദ്ധ്യാത്മികാവബോധം സിദ്ധിച്ച ഒരാളിൽ മാത്രമേ അമ്മയുടെ സഹജഭാവം അല്പമെങ്കിലും മനസ്സിലാക്കാൻ പറ്റൂ. പലർക്കും ഗുരുവിനെക്കുറിച്ചു് ഒരു സങ്കല്പമുണ്ട്. ശിഷ്യനാൽ സേവിക്കപ്പെട്ടു്, പകിട്ടേറിയ സിംഹാസനത്തിൽ അനുഗ്രഹം ചൊരിഞ്ഞു്, പുഞ്ചിരിച്ചുകൊണ്ടു് ഇരിക്കുന്ന വ്യക്തി. എന്നാൽ ആശ്രമത്തിൽ എത്തുന്നവർക്കു് ഈ ഭാവന ഉപേക്ഷിക്കേണ്ടിവരും.

അമ്മയെ ആദ്യമായി കാണുന്ന ഒരാളിനു സാധാരണക്കാരിൽ സാധാരണക്കാരിയായി മാത്രമേ അമ്മയെക്കാണുവാൻ കഴിയൂ. മുറ്റമടിക്കുവാനും കറിക്കു നുറുക്കുവാനും, ഭക്ഷണം പാകംചെയ്യുവാനും മക്കൾക്കു മുറി കാട്ടിക്കൊടുക്കുവാനും, മണ്ണു ചുമക്കുവാനുമെല്ലാം അമ്മയെ കാണാം. എന്നാൽ ശരിയായ ശാസ്ത്രപരിജ്ഞാനമുള്ള ഒരു വ്യക്തിക്കു് അമ്മയെ തിരിച്ചറിയാൻ പ്രയാസമില്ല. ആ വിനയവും എളിമയും അവിടുത്തെ മഹത്ത്വം വിളിച്ചറിയിക്കുന്നു.

കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി അമ്മയ്ക്ക് ഡി ലിറ്റ് (ഹോണറിസ് കോസ) ഓണററി ബിരുദം നൽകിയത് സ്വീകരിച്ചുകൊണ്ട്‌ യഥാർത്ഥ വിദ്യാഭ്യാസം എങ്ങിനെയായിരിക്കണം എന്ന് വ്യക്തമാക്കികൊണ്ടു അമ്മ നൽകിയ സന്ദേശം.
14 ഓഗസ്റ്റ് 2021

പ്രേമസ്വരൂപികളും ആത്മസ്വരൂപികളും ആയിരിക്കുന്ന എല്ലാവർക്കും  നമസ്കാരം. 

ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍, ശ്രീ ജോണ്‍ മാരിലിന്‍, ഈ ആദരവിനും ഇങ്ങനെയൊരു അവസരം ഉണ്ടാക്കിയതിനും കലിംഗാ യുണിവേഴ്‌സിറ്റിയുടെ സ്ഥാപകൻ  ശ്രീ അച്യുത് സാമന്തയ്ക്കും, സ്വിറ്റ്‌സര്‍ലന്റ് പാര്‍ലമെന്റ് അംഗം ശ്രീ നിക്കിനും, ശ്രീ വേദ പ്രകാശ്‌നും, ശ്രീ സുസ്മിത സാമന്തയ്ക്കും, ശ്രീ വരുണ്‍ സൂത്രയ്ക്കും, ഈ യുണിവേഴിറ്റിയുടെ മറ്റ് അധികാരികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ. 

ഭക്തന്മാരുടെ സ്നേഹവും സമര്‍പ്പണത്തോടുള്ള പ്രയത്നവും കൊണ്ടാണ് ഈ സ്ഥാപനത്തിന് (ആശ്രമത്തിന് )എന്തെങ്കിലും  കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചത്. അതുകൊണ്ട്, ഈ ആദരവ്, അവരുടെ നിറഞ്ഞ ഹൃദയത്തിനു മുന്‍പില്‍ അമ്മ സമര്‍പ്പിക്കുന്നു. 

കലിംഗായും കാരുണ്യവും

ചരിത്രത്തിന്റെ ഏടുകളില്‍ സ്വര്‍ണ്ണലിപികള്‍ കൊണ്ടെഴുതിയ ഒരു മഹാസംഭവത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ഭൂപ്രദേശമാണ് കലിംഗാ. ഒരു മഹായുദ്ധത്തിന്റെ  രക്തചൊരിച്ചില്‍ കണ്ടു ഹൃദയംനൊന്ത അശോക ചക്രവര്‍ത്തിയുടെ  മനഃപരിവര്‍ത്തനവും, അതേതുടര്‍ന്ന് നിത്യമായ ശാന്തി തിരഞ്ഞെടുത്ത  മണ്ണുമാണിത്. കാരുണ്യം മുളപൊട്ടിയൊഴുകിയ ഈ മണ്ണില്‍  കലിംഗാ ഡീംഡ്  യൂണിവേഴ്‌സിറ്റിയുടെ  സ്ഥാപകൻ  ശ്രീ അച്യുത് സാമന്ത നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അമ്മ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.  യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസം കൊണ്ട് ഒരു മനുഷ്യന്‍ നേടേണ്ട പരമപ്രധാനമായൊരു ഘടകം ഭൂതാനുകന്പയാണ്.  ആ പാതയാണ് ഈ  കാലാലയം പിന്‍തുടരുന്നു  എന്നറിയുന്നതില്‍ അമ്മയ്ക്ക് വളരെ  സന്തോഷമുണ്ട്.   ഇവിടുത്തെ പരന്പരാഗതരായ ദേശവാസികളായ പതിനായിരങ്ങള്‍ക്കു താങ്ങും തണലുമായി ഈ സ്ഥാപനം നിൽക്കുന്നു എന്നറിഞ്ഞതിൽ അമ്മയ്ക്  അങ്ങേയറ്റം സന്തോഷം ഉണ്ട്.  

ഭാരതദര്‍ശനം, ലോകത്തിനു കൊടുത്ത മഹത്തായ സന്ദേശം

ഈ ലോകത്തിലെ  സകലചരാചരങ്ങളും ഏകമായ ചൈതന്യത്തിന്റെ വിവിധ രൂപങ്ങളും ഭാവങ്ങളുമാണ്. അതുകൊണ്ട്, ജീവനുള്ളതും ഇല്ലാത്തതുമായ സകലതിനേയും സ്നേഹത്തോടും ആദരവോടും സേവനമനോഭാവത്തോടും നമ്മൾ പരിഗണിക്കണം. അതാണ് ഭാരതദര്‍ശനം, അതാണ് ഭാരതം ലോകത്തിനു കാണിച്ചുകൊടുത്ത മഹത്തായ സന്ദേശം. 

സനാതന ധര്‍മ്മത്തില്‍ സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല. സ്വർണ്ണത്തിൽ  കമ്മലും മാലയും ഉണ്ട്. കമ്മലിലും മാലയിലും സ്വർണ്ണമുണ്ട്.  നൂറ് കുടത്തിൽ വെള്ളമുള്ളതുകൊണ്ടു സൂര്യൻ നൂറായി പ്രതിബിംബിക്കും. പക്ഷേ സൂര്യന്‍ ഒന്നേയൂള്ളൂ. ഇതുപോലെ എല്ലാവരിലും ഒരേ ആത്മാവാണ് ഉള്ളത് എന്നുകണ്ടു  നമുക്ക് മറ്റുള്ളവരെയും കൂടി പരിഗണിക്കാൻ  നാം നോക്കണം.  വലതു കൈ വേദനിക്കുന്പോള്‍ ഇടതു കൈ അതിനെ തലോടി ആശ്വസിപ്പിക്കുന്നപോലെ, മറ്റുള്ളവരുടെ ദുഃഖം നമ്മുടെ ദുഃഖമായി കാണാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും. 

വിദ്യാഭ്യാസം എന്ന പദത്തിന്റെ ശരിയായ അര്‍ത്ഥം

വിദ്യാഭ്യാസം എന്ന പദത്തിന്  ഇംഗ്ലീഷില്‍ ‘എഡ്യൂക്കേഷന്‍’ എന്നാണല്ലോ പറയുന്നത്. ആ പദത്തിന്റെ ശരിയായ അര്‍ത്ഥം, ‘ഉള്ളിലുള്ളതിനെ പുറത്തുകൊണ്ടുവരിക’ എന്നാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. അവനവന്റെ  ഉള്ളില്‍ അന്തര്‍ലീനമായ ശക്തിയെ ഉണർത്താൻ  സഹായിക്കുന്നതാണ് വിദ്യാഭ്യാസം, അല്ലെങ്കില്‍ എഡ്യൂക്കേഷന്‍. 

ഇന്നത്തെ വിദ്യാഭ്യാസം നമ്മുടെ കഴിവുകളെ പൂർണ്ണമായി ഉണർത്താനുള്ളതാണോ എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.  ഉദാഹരണത്തിന് ഒരു പോര്‍ട്ടര്‍ തന്റെ തല ഭാരം ചുമക്കാന്‍ ഉപയോഗിക്കുന്നു. എന്നാല്‍ അതേ തല ഉപയോഗിച്ച് ഒരു സയന്റിസ്റ്റ് എന്തെല്ലാം കണ്ടുപിടുത്തങ്ങള്‍ കൈവരിക്കുന്നു.  ഇതുപോലെ നമ്മള്‍ എല്ലാവരിലും കഴിവുകള്‍ ഉണ്ട്. അതിനെ ഉള്ളിൽ നിന്ന് ഉണർത്താനുള്ള സാഹചര്യങ്ങൾ കുറച്ചുകൂടി കൊടുക്കുന്നത് നല്ലതായിരിക്കാം. 

 ഉറക്കം തൂങ്ങുന്ന കോഴി  

അതു പറയുന്പോൾ അമ്മയുടെ കുട്ടിക്കാലത്തെ ഒരു സംഭവം ഓര്‍ക്കുകയാണ്:  എന്റെ വീട്ടിൽ കോഴികളെ വളർത്തുമായിരുന്നു. അത് നാടൻ  കോഴികളാണ്, ബ്ലോക്ക് കോഴിയല്ല. അത് കുറച്ചു മുട്ടയിട്ടുകഴിഞ്ഞാൽ പിന്നെ കുറച്ചു നാളേക്ക് മുട്ടയിട്ടില്ല. അത് അടയിരിക്കുന്നു  എന്നാണ് പറയുന്നത്. ഒരു മൂലയിൽപോയി അങ്ങാതെ ഇരിക്കും. ഒരു പനി വന്നപോലെ  മൂലയിൽപോയി ഇരിക്കും. അത് ആളുകളെ അടുപ്പിക്കില്ല. ഇര കൊത്തിത്തിന്നാൻ  പോകില്ല. കൊടുത്താലും തിന്നില്ല. അടുത്തോട്ടു ചെന്നാൽ ശബ്ദമുണ്ടാക്കും. അങ്ങിനെ ഇരുന്നാൽ അഞ്ചാറുമാസം അങ്ങിനെ തന്നെ ഇരിക്കും. ഓടിച്ചുവിട്ടില്ലെങ്കിൽ ചത്തുപോകാനും ഇടയുണ്ട്. 

നാലഞ്ചു ദിവസം അങ്ങിനെ ഇരുന്നു കണ്ടാൽ ദമയന്തിയമ്മ  കോഴിയെ പിടിച്ചു വെള്ളത്തിൽ എറിയും. വെള്ളത്തിൽ മുങ്ങാതിരിക്കാൻ വേണ്ടി ചിറകടിച്ചു ചിറകടിച്ചു  കരയിലേക്ക് വരും. പിന്നെയും അമ്മ വെള്ളത്തിൽ ഏറിയും. പിന്നെയും ചിറകടിച്ചു  കരയിലേക്ക് വരും. അങ്ങിനെ നാലഞ്ചു  പ്രാവശ്യം എറിഞ്ഞുകഴിയുന്പോൾ മൂലക്കിരിക്കാൻ പോകില്ല. നടന്നു കൊത്തിത്തിന്നാൻ  തുടങ്ങും.  പതിനഞ്ചു  ദിവസം കഴിയുന്പോൾ മുട്ടയിടാൻ തുടങ്ങും.

സത്യത്തിൽ ഈ കഴിവ് കോഴിക്ക് ഉണ്ടായിരുന്നില്ലേ. അങ്ങിനെ വെള്ളത്തിലേക്ക് എറിഞ്ഞതുകൊണ്ടല്ലേ ഉണർത്തികൊണ്ടുവരാൻ കഴിഞ്ഞത്. ഇതുപോലെ നമ്മുടെ ഉള്ളിലെ തമസ്സ് മാറ്റി കഴിവുകളെ ഉണർത്താൻ ശ്രമിച്ചാൽ എല്ലാവർക്കും സാധിക്കും. 

ഇന്നത്തെ വിദ്യാഭ്യാസം അനുകരണമാണ്

ഇന്നത്തെ വിദ്യാഭ്യാസം അനുകരണമാണ് – കേൾക്കുന്നത്, വായിക്കുന്നത്  പറയുന്നത് എല്ലാം അങ്ങിനെയാണ്,  ആ ഒരു രീതിയിലാണ് പോകുന്നത്. 

അമേരിക്കയിലെ ഒരു  കോളേജില്‍ പഠിപ്പിക്കുന്ന ഒരു പ്രൊഫസര്‍ അമ്മയോടു സംസാരിച്ചപ്പോൾ പറഞ്ഞു. “’അമ്മ, ഇന്ത്യയിൽ നിന്ന് സ്കോളര്ഷിപ്പിനും, പി എച് ഡി ക്കും ജോലിക്കും വേണ്ടി അപേക്ഷ വരാറുണ്ട്. 90 % ആൾക്കാരും ഒരേ രീതിയിലാണ് എഴുതുന്നത്. ഇതുകാണുന്പോൾ ചുരുട്ടി വെയിസ്റ്റ് ബക്കറ്റിൽ ഇട്ടും” എന്ന്.

ഇതിന്റെ അർഥം നമ്മൾ അനുകരണത്തിൽ മാത്രം നിൽക്കുന്നു എന്നാണ്. അതുകൊണ്ട് നമ്മൾ ഒന്നുകൂടി ശ്രദ്ധിക്കുന്നതു നല്ലതായിരിക്കും. 

ഉപജീവനവും ജീവനവും രണ്ടും രണ്ടാണ്.

വിദ്യാര്‍ത്ഥികളുടെ കഴിവുകളെ ഉണര്‍ത്തുന്ന രീതിയിലാണോ ഇന്നത്തെ വിദ്യാഭ്യാസ സന്പ്രദായം മുന്നോട്ടുപോകുന്നതെന്ന് നമ്മള്‍ ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു. തീര്‍ച്ചയായും പേരും പണവും പദവികളും പ്രശസ്തിയും സന്പാദിക്കാന്‍ വിദ്യാഭ്യാസം സഹായിക്കും. പക്ഷെ അതുകൊണ്ടുമാത്രം ജീവിതംപൂർണ്ണമാകുമോ?  അതാണോ ജീവിതം? നമ്മൾ കുറെയേറെ പുസ്തകങ്ങള്‍ പഠിക്കുകയും, മത്സരിച്ച് പരീക്ഷകള്‍ പാസാകുകയും ഒരു ഡിഗ്രി സന്പാദിക്കുകയും അതിലൂടെ ഒരു വരുമാനമാര്‍ഗ്ഗം കണ്ടെത്തി ഉപജീവനം നയിക്കുകയും ചെയ്യുന്നതാണോ ജീവിതം? 

ഉപജീവനവും ജീവനവും രണ്ടും രണ്ടാണ്. ഉപജീവനത്തിന് ജോലിവേണം, പണം വേണം, വീടും കാറും മറ്റു സുഖസൗകര്യങ്ങൾ  ഒക്കെവേണം. പക്ഷെ ഇവയൊക്കെയുള്ളതു കൊണ്ട് ജീവിതം സുഖമാണോ, സുഖമാകുമോ?  ജീവിതം പൂര്‍ണ്ണമാകണമെങ്കില്‍, സ്നേഹവും കാരുണ്യവും, കൃതജ്ഞതയും,  മറ്റുള്ളവരുടെ വേദനഅറിയാനും അവരെ സഹായിക്കാനുള്ള മനസും , ഹൃദയവിശാലതയും, വാക്കിലും ചിന്തയിലും പ്രവര്‍ത്തിയിലും പക്വതയും നാം വളർത്തിയെടുക്കണം.   

അവനവന്റെ ഉള്ളിലെ ചിന്തകള്‍ക്കും പുറത്തെ  കര്‍മ്മങ്ങള്‍ക്കും വെളിച്ചം പകരുന്നതായിരിക്കണം വിദ്യാഭ്യാസം. വിവേകവും വിചാരവും ഒരുപോലെ വളര്‍ത്തുന്നതായിരിക്കണം വിദ്യാഭ്യാസം. ബാഹ്യപ്രപഞ്ചത്തെക്കുറിച്ചുള്ള  അറിവ്  സന്പാദിക്കുന്നതുപോലെ, ആന്തരികപ്രപഞ്ച ത്തെ അറിവും ഉളവാക്കുന്നതായിരിക്കണം വിദ്യാഭ്യാസം. പുറത്തത്തെ കണ്ണ്  തുറപ്പിക്കുന്നപോലെ അകത്തെ കണ്ണും തുറപ്പിക്കാൻ  സഹായിക്കുന്നതായിരിക്കണം വിദ്യാഭ്യാസം. സ്വന്തം രാജ്യത്തോടും ലോകത്തോടും സഹജീവികളോടും പ്രകൃതിയോടും മറ്റെല്ലാ ജീവരാശികളോടും ഈശ്വരനോടും ഉള്ള മനുഷ്യന്റെ അഭേദ്യമായ ബന്ധത്തെ കുറിച്ചുള്ള ബോധവും ആത്മബന്ധവും ഉറപ്പിക്കുന്നതായിരിക്കണം വിദ്യാഭ്യാസം.    

75 ശതമാനത്തിലേറെ അന്ധതയിൽ ഉറങ്ങി  കിടക്കുകയാണ്. 

ഇന്നത്തെ വിദ്യാഭ്യാസം മനസിന്റെയും ബുദ്ധിയുടേയും വികാസത്തിനാണു  കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ഇവ രണ്ടും ശരീരത്തിന്റെ തലങ്ങളണ്.  തന്റെ അസ്തിത്വത്തെ  കുറിച്ച് തികച്ചും അജ്ഞതയിലാണ്  മനുഷ്യന്‍ ജീവിക്കുന്നത്. ഈ അറിവില്ലായ്മ പരിഹരിക്കാതിരുന്നാല്‍ നമ്മുടെ ജീവിതവും നമ്മള്‍ ജീവിക്കുന്ന ലോകവും എപ്പോഴും സംഘര്‍ഷപൂർണ്ണമായിരിക്കും. ഒരുവീട്ടിൽ അഞ്ചുപേരുണ്ടെകിൽ അഞ്ചുപേരും രാജാവാകാൻ ശ്രമിക്കുന്നതുപോലെയാണ്. അവിടെ മത്സരം മാത്രമേ ഉണ്ടാകൂ.  

ഒരു മനുഷ്യന്റെ വ്യക്തിത്വത്തെ, അല്ലെങ്കില്‍ ജീവിതത്തെ നാലായി വിഭജിച്ചാല്‍, ശരീരവും മനസും ബുദ്ധിയും കഷ്ടിച്ച് ഇരുപ്പത്തിയഞ്ചു ശതമാനം, നാലില്‍ ഒന്നു മാത്രമേ ആകുന്നുള്ളു. ബാക്കി എഴുപത്തിയഞ്ചു ശതമാനത്തിലേറെ വികാസം പ്രാപിക്കാതെ അന്ധതയിൽ ഉറങ്ങി  കിടക്കുകയാണ്. 

വസുധൈവകുടുംബകം

ഇനിയങ്ങോട്ടുള്ള പാഠ്യപദ്ധതിയില്‍ ‘വസുധൈവകുടുംബകം’ എന്ന ഭാരതീയ സങ്കല്‍പ്പത്തിന് കുറച്ചെങ്കിലും പ്രാധാന്യം നല്‍കണം. ഇനിയങ്ങോട്ടുള്ള മാനവരാശിയുടെ യാത്രയിലും ചിന്തയിലും കര്‍മ്മങ്ങളിലും ഈ ഏകത്വബോധം അല്‍പ്പമെങ്കിലും പ്രതിഫലി ക്കണം, അത് പ്രാവര്‍ത്തികമാക്കണം. ഇല്ലെങ്കില്‍, അത്യാഗ്രഹം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി, മനുഷ്യവംശത്തിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാകും. ആ ദിശയിലേക്കാണു  നമ്മള്‍ നീങ്ങുന്നതെന്നുള്ളതിന്റെ ശക്തമായ സൂചനകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രകൃതി നമുക്കു നല്‍കികൊണ്ടിരിക്കുകയാണ്. ഈശ്വരന്റെ വിളിക്ക് , പ്രകൃതിയുടെ വിളിക്ക് ചെവികൊടുത്തില്ലെങ്കില്‍, ഭൂമുഖത്തുനിന്നും എന്നേക്കുമായി തുടച്ചുനീക്കപ്പെട്ട ജീവികളുടെ കൂട്ടത്തില്‍ മനുഷ്യവംശവും ഉൾപ്പെടും.   

വിദ്യാഭ്യാസം കൊണ്ട് അഞ്ചു ലക്ഷ്യങ്ങള്‍

വിദ്യാഭ്യാസം കൊണ്ട് അഞ്ചു ലക്ഷ്യങ്ങള്‍ നമുക്ക് സഫലീകരിക്കാന്‍ കഴിയണം:

1. ഉപജീവനം – അതായത്, സന്പത്ത്, പണം, പദവി, സുഖസൗകര്യങ്ങള്‍ എന്നിവ നേടുവാനുള്ള അറിവും പരിശീലനവും നല്‍കുന്നതാവണം വിദ്യാഭ്യാസം.

2. ശരീരികമായ ആരോഗ്യത്തിനും ആവശ്യങ്ങള്‍ക്കും വിവരം നല്‍കുന്ന അതേ പ്രാധാന്യത്തോടെ ആരോഗ്യപൂര്‍ണ്ണമായ ഒരു മനസുണ്ടാകുവാനും വികാരവിചാരങ്ങളില്‍ പക്വതയും വിവേകവും ഉണ്ടാകുവാനും വിദ്യാഭ്യാസം സഹായിക്കണം. 

3. സ്വന്തം വീടിനോടും കുടുംബാംഗങ്ങളോടുമുള്ള കടമനിറവേറ്റുന്നതുപോലെ, നമുക്കു ജീവിക്കാനിടവും ഭക്ഷണവും തന്ന മഴയോടും വെയിലിനോടും  മഞ്ഞിനോടും മലയോടും  കാടിനോടും  വൃക്ഷങ്ങളോടും നദിയോടും  കായ്കനികളോടും  പൂക്കളോടും  പ്രകൃതിയോടും  ഈ ലോകമാകുന്ന വലിയ തറവാടിനോടും ഉള്ള കടമയും നിറവേറ്റാന്‍ വിദ്യാര്‍ത്ഥികളെ  പരിശീലിപ്പിക്കണം.  അതിനുള്ളതായിരിക്കണം വിദ്യാഭ്യാസം.    

4. പ്രകൃതിയോടും ഈശ്വരനോടും, സ്നേഹവും കൃതജ്ഞതയും ആദരവും ഉള്ളവരായിരിക്കാന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം. അതിന് അവനവന്റെ കഴിവിനനുസരിച്ചുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങളും, നിസ്വാര്‍ത്ഥ കര്‍മ്മങ്ങളും ചെയ്യുവാനുള്ള ഉള്‍പ്രേരണ നല്‍കുന്നതായിരിക്കണം വിദ്യാഭ്യാസം.

5. വിദ്യാഭ്യാസം ആത്മസത്തയെ കുറിച്ചുള്ള ബോധം ഉണര്‍ത്തുന്നതായിരിക്കണം. ‘ഞാന്‍ വേറിട്ടും അന്യമായും നില്‍ക്കുന്ന ഒരു വ്യക്തിത്വമല്ല, ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ്’ എന്നുള്ള ബോധം വളര്‍ത്തുന്നതായിരിക്കണം വിദ്യാഭ്യാസം. നടുക്കടലിലെ വെള്ളവും, തീരത്തടിയുന്ന തിരയും  ഒന്നാണ്. അതുപോലെ, പ്രപഞ്ചമാകുന്ന മഹാസമുദ്രത്തിലെ അനേക തിരകളില്‍ ഒന്നാന്നു ഞാൻ  എന്നുള്ള ബോധം വളർത്താൻ സഹായിക്കുന്നതായിരിക്കണം  വിദ്യാഭ്യാസം.

വിദ്യാഭ്യാസകാലം ധ്യാനാത്മകതയുടെ കാലമായിരിക്കണം

ബാഹ്യമായ വിവരശേഖരണം ഒരു പാലം പോലെയാണ്. അതിലൂടെ സഞ്ചരിച്ച് അന്തര്‍ലീനമായിരിക്കുന്ന അറിവിന്റെ വെളിച്ചത്തിലേക്ക്  നമ്മള്‍ എത്തിച്ചേരണം . ആ ലക്ഷ്യത്തിലെത്തിച്ചേരാനുള്ള തപസ്സാണ്  വിദ്യാഭ്യാസം. അതുകൊണ്ട്, വിദ്യാഭ്യാസകാലം ധ്യാനാത്മകതയുടെ കാലമായിരിക്കണം. ആ അടിത്തറയില്‍ ഊന്നിനിന്നുകൊണ്ട്, അറിവുസന്പാദിച്ചാൽ, ജീവിതം മദവും മത്സരവും നിറഞ്ഞതാകില്ല. മറിച്ച്, പ്രകൃതിയും മനുഷ്യനും ഈശ്വരനും കൈകോര്‍ത്തു പോകുന്ന, സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഒരു ഉല്ലാസയാത്രയായി തീരും. 

ഒച്ചുകളും പക്ഷികളും ആത്മവിശ്വാസവും

ഇന്നത്തെ ലോകത്തിലേക്കു നോക്കുന്പോൾ കൂരിരുട്ടായിരിക്കും കാണുന്നത്. മക്കൾ തളരാൻ പാടില്ല.  

ഇത് പറയുന്പോൾ അമ്മ  ഒരു കഥ ഓർക്കുകയാണ്. 

കുറെ ഒച്ചുകൾ കൂടി വടക്കോട്ട് ഇഴഞ്ഞു പോകുകയാണ്. കുറെ പക്ഷികൾ പറന്ന്  തെക്കോട്ടു വരികയാണ്. വഴിക്കുവച്ച് അവർ കണ്ടുമുട്ടി. 

പക്ഷികൾ ഒച്ചിനോട് ചോദിച്ചു – “നിങ്ങൾ എവിടേക്കു പോകുകയാണ്?” എന്ന്. 

“ഞങ്ങൾ ആ കാട്ടിലേക്ക് പോകുകയാണ്”

“ഞങ്ങൾ ആ കാട്ടിൽ നിന്നാണ്  വരുന്നതു. അവിടെ വൃക്ഷമെല്ലാം ഉണങ്ങി നില്കുകയാണ്. ഒരു പച്ച ഇല പോലുമില്ല. നിങ്ങൾ തിരിച്ചു പോയ്‌ക്കോളൂ” എന്ന് പക്ഷികൾ നിർദ്ദേശിച്ചു. 

“ഇല്ല ഇല്ല. ഞങ്ങൾ അവിടെ ചെല്ലുന്പോഴേക്കും  ആ വൃക്ഷങ്ങൾ  തളിരിടാൻ തുടങ്ങും” എന്ന് ഒച്ചുകൾ മറുപടി പറഞ്ഞു.  

ഇതുപോലെ മുന്നില്‍ ഒന്നും കാണുന്നില്ലെങ്കിലും ആത്മവിശ്വാസം വിടാതെ മുന്നോട്ടു പോകാൻ  ശ്രമിച്ചുകൊണ്ടിരിക്കണം. അത് ഒരു ബൂസ്റ്റർ റോക്കറ്റ് പോലെയാണ് . മക്കൾ തളരാൻ പാടില്ല. 

എന്റെ കൈ നിങ്ങളിലൂടെ

സൂര്യന് മെഴുകുതിരിയുടെ ആവശ്യമില്ല. അതു പോലെ ഈശ്വരന് നമ്മളില്‍ നിന്നും യാതൊന്നും ആവശ്യമില്ല. അതുകൊണ്ട് മറ്റുള്ളവരെ ഈശ്വരനായി കണ്ടു സ്നേഹിക്കാനും സേവിക്കാനും ഒരു മനസ്സുകൂടി സന്പാദിക്കുന്നതു നല്ലതായിരിക്കും. 

ഇത് പറയുന്പോൾ ‘അമ്മ ഒരു സംഭവം ഓർക്കുകയാണ് – ഒരു നാൽക്കവലയിൽ രണ്ടുകയ്യും ഉയർത്തിപിടിച്ച ഒരു പ്രതിമ വച്ചിരുന്നു. കഴുത്തിൽ ഒരു തകരവും എഴുതിതൂക്കിയിരുന്നു.  “എന്റെ കൈകളിലേക്കു വരൂ” എന്നാണ് അതിൽ എഴുതിയിരുന്നത്.  

കാലക്രമത്തിൽ പ്രതിമയുടെ രണ്ടുകയ്യും ഒടിഞ്ഞു പോയി. ആ പരിസരനിവാസികൾ ഒരു കമ്മിറ്റി കൂടിയിട്ടു ഈ പ്രതിമ മാറ്റി മറ്റൊരു പ്രതിമ വയ്ക്കാം എന്ന് പറഞ്ഞു. 

മറ്റൊരു ഗ്രൂപ്പ് പറഞ്ഞു – ഈ പ്രതിമ മാറ്റാണ്ടാ, രണ്ടുകൈയും പുതിയതായി ഉണ്ടാക്കി ചേർത്താൽ മതി. 

മറ്റൊരു ഗ്രൂപ്പ് പറഞ്ഞു – കയ്യും മാറ്റേണ്ട പ്രതിമയും മാറ്റേണ്ട. ഇങ്ങിനെ തന്നെ ഇരിക്കട്ടെ.” എന്ന്. 

“അങ്ങിനെയാണെങ്കിൽ എന്റെ കൈകളിലേക്കു വരൂ എന്ന് തകരത്തിൽ  എഴുതിയിരിക്കുന്നത് എങ്ങിനെ ശരിയാകും?” എന്നായി മറ്റുചിലർ. 

“അതിനു ‘എന്റെ കൈകളിലേക്കു വരൂ’ എന്നെഴുതിയതിനു താഴെ ‘എന്റെ കൈ നിങ്ങളിലൂടെ’  എന്നുകൂടി എഴുതിച്ചേർക്കാം എന്ന് പറഞ്ഞു.

ഈശ്വരന്റെ കൈ നമ്മളിലൂടെ യാണ്   നമ്മള്‍ ഈശ്വരന്റെ കൈകള്‍ ആവണം. ഈശ്വരൻ  നമ്മുടെ കയ്യിലൂടെ ആകണം കണ്ണുകളിലൂടെ  ആകണം. കാതുകളിലൂടെ ആകണം നാവിലൂടെ ആകണം. അങ്ങിനെ ഓരോന്നിലും ഈശ്വരൻ ആകാൻ നമ്മൾ ശ്രമിക്കണം. 

കാലം, പ്രയത്‌നം,  ഈശ്വരകൃപ

നമ്മുടെ ഏതുകർമ്മവും  മധുരമാകണമെങ്കിൽ മുന്ന് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് – കാലം, പ്രയത്‌നം,  ഈശ്വരകൃപ.

നമ്മൾ എവിടെങ്കിലും യാത്ര പോകുന്പോൾ, സമയത്തിനു ഇറങ്ങി വണ്ടിയിൽ കയറി. ഇടക്ക് വച്ച് വണ്ടി ബ്രേക്ക് ഡൌൺ ആകാം, ആക്സിഡന്റ് ആകാം. കാലവും പ്രയത്നവും ഉണ്ടായിട്ടും കൃപയില്ലാത്തതുകൊണ്ടു മധുരമാക്കാൻ പറ്റിയില്ല.

അഥവാ നമ്മൾ പ്ലെയിൻ സ്റ്റേഷനിൽ എത്തിച്ചേർന്നു, നാം ഒരു ലേലത്തിൽ പങ്കടുക്കാൻ പോകുകയാണെന്നിരിക്കട്ടെ – അവിടെ ചെല്ലുന്പോളാണ് അറിയുന്നത് കാലാവസ്ഥ ശരിയല്ല എന്നോ പ്ലെയിനിന്റെ എൻജിൻ കേടാണ്  എന്നോ.  

കാലവും പ്രയത്നവും ഉണ്ടായിട്ടും കൃപയില്ലാത്തതുകൊണ്ടു ആ കർമ്മം  മധുരമാക്കാൻ പറ്റിയില്ല. ആ കൃപയ്ക് നമ്മുടെ ഭാഗത്ത് നല്ല കർമ്മം വേണം. ഇനിയെങ്കിലും നമ്മൾ ഉണർന്നു, ആ കൃപയ്ക്ക് പാത്രമാകാൻ പരമാത്മാവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ.