താടിയും മുടിയും നീട്ടിവളർത്തിയ ഒരു യുവാവു് ആശ്രമത്തിലെത്തി. അദ്ദേഹം ഒരു ബ്രഹ്മചാരിയെ സമീപിച്ചു താൻ ഒരു പത്ര ലേഖകനാണെന്നു സ്വയം പരിചയപ്പെടുത്തി.
പത്രലേ: വള്ളിക്കാവിലമ്മയെക്കുറിച്ചു നല്ലതും ചീത്തയുമായി പലതും കേൾക്കാൻ ഇടയായി. എന്താണു യഥാർത്ഥത്തിൽ ഈ ആശ്രമത്തിൽ നടക്കുന്നതെന്നറിയാൻ വന്നതാണ്. ഒന്നുരണ്ടു് അന്തേവാസികളോടു സംസാരിച്ചു. എന്നാൽ ഒരു കാര്യം മാത്രം എനിക്കു മനസ്സിലാവുന്നില്ല.
ബ്രഹ്മ: എന്താണത്?
പത്രലേ: എങ്ങനെ നിങ്ങളെപ്പോലുള്ള അഭ്യസ്തവിദ്യർക്കു് ഒരു മനുഷ്യദൈവത്തിൽ ഇത്ര അന്ധമായി വിശ്വസിക്കാൻ കഴിയുന്നു?
ബ്രഹ്മ: എന്താണു ദൈവമെന്നു പറഞ്ഞാൽ താങ്കൾ മനസ്സിലാക്കുന്നത്? നാലു കൈയും കിരീടവുമായി ആകാശത്തിനപ്പുറം ഒരു സ്വർഗ്ഗത്തിലിരിക്കുന്ന ആളെന്നാണോ?
പത്രലേ: അങ്ങനെയല്ല. ഈശ്വരസങ്കല്പം ഓരോരുത്തർക്കും അവരവരുടെ രീതിയിലാണു. നമ്മൾ മഹത്തായി കരുതുന്ന ഗുണങ്ങളുടെ മൂർത്തിയായിട്ടാണു പൊതുവെ പലരും ഈശ്വരനെ ഭാവന ചെയ്യുന്നതു്.
ബ്രഹ്മ: അപ്പോൾ ഈശ്വരീയഗുണങ്ങൾ ഒരു മനുഷ്യനിൽ പ്രകാശിക്കുന്നതു കണ്ടാൽ ആ വ്യക്തിയെ ഈശ്വരതുല്യം ആരാധിക്കുന്നതിലെന്താണു തെറ്റ്? അതല്ലെങ്കിൽപ്പിന്നെ മനുഷ്യൻ കൊത്തിയുണ്ടാക്കി മനുഷ്യൻ പ്രതിഷ്ഠിച്ചു പൂജിക്കുന്ന വിഗ്രഹത്തിലൊതുങ്ങുന്നതാണു് ഈശ്വരനെന്നു പറയേണ്ടിവരും.
മനുഷ്യൻ (ജീവാത്മാവു്) പരമാർത്ഥത്തിൽ ഈശ്വരൻതന്നെയാണെന്നും, നിരന്തരമായ അഭ്യാസത്തിലൂടെ അഹങ്കാരം (താൻ പരിമിതനാണെന്ന ബോധം) നശിക്കുമ്പോൾ തൻ്റെ ഈശ്വരത്വത്തെ അവൻ മനസ്സിലാക്കുന്നുവെന്നുമാണു ഭാരതീയ ആദ്ധ്യാത്മികശാസ്ത്രങ്ങൾ പറയുന്നത്. എങ്ങും വ്യാപ്തമായിരിക്കുന്ന ചൈതന്യത്തിനു് ഒരു വിഗ്രഹത്തിലൂടെ പ്രകാശിക്കാമെങ്കിൽ എന്തുകൊണ്ടു മനുഷ്യദേഹത്തിലൂടെ പ്രകാശിച്ചുകൂടാ?
മനുഷ്യകുലത്തിനു് ഒരു ആദിമാതാവുണ്ടായിരുന്നു. വ്യക്തിസത്തയില്‍ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന ‘അമ്മ’യെന്ന വികാരം, ആദിമാതാവില്‍നിന്നും കൊളുത്തിയെടുത്ത ഒരു പ്രകാശത്തരിയാണെന്നു ഞാന്‍ വിചാരിക്കുന്നു. ചില സ്ത്രീജന്മങ്ങള്‍ക്കു ജന്മനാതന്നെ ഈ വെളിച്ചം വീണുകിട്ടും. ഒരു പക്ഷേ, എല്ലാ സ്ത്രീകളുടെ ഉള്ളിലും ഈ തീത്തരി ജന്മനാ ഉണ്ടായിരിക്കും. ജീവിതക്ലേശങ്ങളുടെ സംഘര്‍ഷത്താല്‍ അതു് അണഞ്ഞും കരിഞ്ഞും പോവുകയാണു്. ലോകത്തില്‍ ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു ആദിരോദനത്തിൻ്റെ മുഴക്കമുണ്ടാകും. കര്‍മ്മബാഹുല്യത്തില്‍ പെടുമ്പോള്‍ അതാരും കേള്‍ക്കുന്നില്ല; ശ്രദ്ധിക്കുന്നില്ല.
ചില പ്രതിസന്ധികളില്‍, വേര്‍പാടുകളില്‍, ദുരന്തസംഭവങ്ങളില്‍, നഷ്ടങ്ങളില്‍, വിരഹിയുടെ മനസ്സിലുണരുന്ന ദുഃഖചിന്ത എപ്പോഴും താന്‍ അനാഥനാണു്, അനാഥയാണു് എന്നതാണു്. അതില്‍ അദ്ഭുതമില്ല. ജീവിതത്തിൻ്റെ ചില ഘട്ടങ്ങളില്‍, സഹജീവികള്‍ക്കു സാന്ത്വനം നല്കാനായി ചില അമ്മമാര്‍ ഉദയം ചെയ്യുന്നു. തികച്ചും സാധാരണ മട്ടിലൊരു ജീവിതം നയിച്ച ഒരു ശിശു, ഒരു ബാലിക, ഒരു യുവതി, ഒരമ്മ വിവിധദശകളിലൂടെ കടന്നുവരുമ്പോള്‍ സാധാരണക്കാരില്‍നിന്നും തികച്ചും വ്യത്യസ്തയായി, സമകാല അനുഭവങ്ങളോടും സഹജീവികളുടെ വിലാപങ്ങളോടും തീര്‍ച്ചയായും പ്രതികരിക്കും. ഒരു കമ്പിയില്ലാകമ്പി വഴി, ഒരു അനുഭവത്തിരയില്‍ നിന്നും മറ്റൊരനുഭവത്തിരയിലേക്കു് അറിയാതെ, പറയാതെ, ഒരു അതീന്ദ്രിയാനുഭവം കടന്നു വരും. അമ്മയെന്ന വികാരം. തലോടാന്‍ മൃദുവും തണുപ്പുള്ളതുമായ വിരലുകള്‍, ഒരു സ്പര്‍ശനത്തിൻ്റെ മാന്ത്രികത, ഒരു ഗാനത്തിൻ്റെ സമാശ്വാസം, ഇതെല്ലാം സഹായത്തിനെത്തുമ്പോള്‍ ഏതു മനുഷ്യജീവിയും ആശ്വാസംകൊള്ളും. അനുഭവപരിണാമത്തിലൂടെ തൻ്റെതു മാത്രമല്ല ദുഃഖമെന്നറിയും. ഈ ലോകത്തില്‍ പിറന്നു വീണ ഓരോ ജീവാണുവും ഈ ദുഃഖം അനുഭവിക്കുന്നുണ്ടു്. ചിലര്‍ തിരിച്ചറിയുന്നില്ല; ചിലര്‍ തിരിച്ചറിയുന്നു.
അങ്ങനെ സഹജീവികളുടെ രോദനം, തൻ്റെതന്നെ ഉണ്മയുടെ ഭാഗമായി ചില അപൂര്‍വ്വം വ്യക്തികള്‍ക്കു്, വിശിഷ്യ, സ്ത്രീകള്‍ക്കു്, അനുഭവപ്പെടാം. അതാണു് അമ്മ; അമ്മയെന്ന വികാരം. ഈ വികാരം പൂര്‍ണ്ണമായും മൗലികമാണു്. അതിനു പരബന്ധം ഉണ്ടാവുമെങ്കിലും അതൊരു വിലങ്ങല്ല. മുലപ്പാലിൻ്റെ പരിശുദ്ധിയുള്ള ഒരു വികാരമാണതു്. അമ്മയായ അമൃതാനന്ദമയീദേവി അത്തരം ഒരു അനുഭവത്തിനുടമയാണു്. അതുകൊണ്ടാണു്, വര്‍ഗ്ഗ, മത, ജാതി, ദേശ, ലിംഗ ഭേദമില്ലാതെ അമ്മ ആളുകളെ ആശ്വസിപ്പിച്ചും പിന്നെയും ആകര്‍ഷിച്ചുംകൊണ്ടിരിക്കുന്നതു്. മനുഷ്യന്‍ ജീവിതത്തില്‍ അനുഭവിക്കുന്ന നിസ്സഹായതയെ സഹ്യമാക്കിത്തീര്‍ക്കുന്നതു് ഇത്തരം മഹദ്‌വ്യക്തികളുടെ സാന്നിദ്ധ്യമാണു്. അവര്‍ ആരുടെ ആത്മാവിനെയും തൻ്റെ അല്ലെങ്കില്‍ തങ്ങളുടെ മനഃശക്തിയുടെ ആധിപത്യത്തിന്‍കീഴിലാക്കുന്നില്ല. അതിനൊരിക്കലും ആഗ്രഹിക്കുന്നുമില്ല. ക്ലേശഭരിതമായ ജീവിതത്തെ എങ്ങനെയെല്ലാം തരണം ചെയ്യാം എന്നു വഴികാട്ടുക മാത്രമാണു ചെയ്യുന്നതു്.
അമ്മ എപ്പോഴും സഞ്ചരിക്കുന്നതെന്തിനു്? അഥവാ ചില മനുഷ്യര്‍ സഞ്ചാരത്തില്‍ ആനന്ദം കണ്ടെത്തുന്നതെന്തുകൊണ്ടു് എന്നു ഞാനാലോചിക്കുന്നു. സഞ്ചാരം മനുഷ്യാത്മാവിനെ, സമഷ്ടിജീവിതത്തിൻ്റെ ഒടുങ്ങാത്ത താളത്തില്‍ വിലയിപ്പിക്കുന്നു. ആരാധകരുടെ കണ്ണീരും പുഞ്ചിരിയും ആദരവും വിമര്‍ശനവുമെല്ലാം ഉള്‍ക്കൊള്ളാന്‍ ഒരമ്മയ്ക്കു കഴിയുന്നതു്, എല്ലാം തിരിച്ചറിയുവാനുള്ള കഴിവിനാലാണു്. നിരക്ഷരനായ ഒരു ഗ്രാമീണനു ചിലപ്പോള്‍ യുക്തിയും വികാരവും സമന്വയിപ്പിച്ചു തൻ്റെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ പറ്റും. തൻ്റെ വര്‍ഗ്ഗത്തിൻ്റെ, സമൂഹത്തിൻ്റെ, ദേശത്തിൻ്റെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പറ്റും. കനിവുള്ളേടം തിരിച്ചറിയാനാകും. ഭൂമിയുടെ ഗര്‍ഭത്തില്‍ കുടിവെള്ളം എവിടെയിരിക്കുന്നു എന്നു ചിലപ്പോള്‍ ഔപചാരികവിദ്യ നേടിയ ശാസ്ത്രകാരനും, ജന്മവാസന നിലനിര്‍ത്തുന്ന ഒരു ‘ജ്ഞാനി’ക്കും ഒരുപോലെ കഴിയുന്നു.
ഇന്നു സ്നേഹം വറ്റിയ, വാടിപ്പോയ ചെടിയായി ജീവിതം മാറുന്നു. അമ്മയുണ്ടെങ്കിലും കുട്ടികള്‍ അനാഥത്വം അനുഭവിക്കുന്നു, നാഥനുണ്ടെങ്കിലും കുടുംബം അരക്ഷിതാവസ്ഥയിലാണു്. ഈ അവസ്ഥ ജീവിതത്തിൻ്റെ താളംതെറ്റിപ്പിക്കുന്നു. ഇതെല്ലാം മനസ്സിലാക്കുന്ന ഒരമ്മയുടെ സാന്നിദ്ധ്യമാണു് അമൃതാനന്ദമയീ ദേവി. അമ്മയുടെ പിറന്നാളുകള്‍, മറ്റുള്ളവര്‍ക്കു് ആനന്ദകരമായി അനുഭവിക്കാന്‍ കഴിയുമെങ്കില്‍, നന്മ, അത്രയെങ്കിലും അവശേഷിച്ചിരിക്കുന്നു എന്നു സമൂഹത്തിനു് ആശ്വസിക്കാം. അമ്മയ്ക്കു സര്‍വ്വവിധ മംഗളങ്ങളും ഭവിക്കട്ടെ!
മക്കളേ, ചിലര്‍ ചോദിക്കാറുണ്ടു്, ഈശ്വരനെന്താ പക്ഷഭേദമുണ്ടോ എന്നു്. ചിലര്‍ നല്ല ആരോഗ്യവാന്മാര്‍ ചിലര്‍ രോഗികള്‍, ചിലര്‍ ദരിദ്രര്‍, ചിലര്‍ ധനികര്‍. മക്കളേ, കുറ്റം ഈശ്വരൻ്റെതല്ല. നമ്മുടെതുതന്നെ. നമുക്കറിയാം, പണ്ടൊക്കെ തക്കാളിക്കു് എത്ര വലിപ്പമുണ്ടായിരുന്നു എന്നു്. വളരെ ചെറുതായിരുന്നു. എന്നാല്‍ ഇന്നാകട്ടെ അതിൻ്റെ ഇരട്ടിയിലുമധികം വലിപ്പമായി. കാരണം ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തങ്ങള്‍തന്നെ. ശാസ്ത്രംകൊണ്ടു പല ഗുണങ്ങളും ഉണ്ടെന്നകാര്യം അമ്മ തള്ളിക്കളയുന്നില്ല. പക്ഷേ, തക്കാളിയുടെ വലിപ്പം ഇങ്ങനെ പത്തിരട്ടിയായപ്പോള്‍, അതിൻ്റെ ഗുണം കുറഞ്ഞു.
അമ്മമാര്‍ക്കറിയാം ഇഡ്ഡലി മാവില്‍ സോഡാപ്പൊടി ചേര്‍ത്താല്‍ ഇഡ്ഡലിക്കു വലിപ്പം കൂടും. പക്ഷേ, സാധാരണ ഇഡ്ഡലിയുടെ ഗുണവും രുചിയും കാണുകയില്ല. ഇതുപോലെ, തക്കാളിക്കു വലിപ്പം കൂട്ടുവാന്‍ കൃത്രിമവളങ്ങളും മറ്റും ചേര്‍ക്കുന്നതിൻ്റെ ഫലമായി വിഷാംശം നമ്മുടെ ശരീരത്തില്‍ കടക്കുന്നു. നമ്മുടെ സെല്ലുകള്‍ നശിക്കുന്നു. ഇങ്ങനെയുള്ള ഭക്ഷണം കഴിക്കുന്നവര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ ജന്മനാ രോഗികളായിത്തീരുന്നു. നമ്മള്‍ ചെയ്ത തെറ്റിൻ്റെ ഫലം നമ്മള്‍തന്നെ അനുഭവിക്കുന്നു. അല്ലാതെ ഈശ്വരനെ കുറ്റം പറഞ്ഞിട്ടു പ്രയോജനമില്ല. നമ്മുടെ കര്‍മ്മങ്ങള്‍ ശുദ്ധമായാല്‍, ഫലവും ഉത്തമമായിരിക്കും. നമ്മുടെ പൂര്‍വ്വകര്‍മ്മത്തിൻ്റെ ഫലംതന്നെയാണു് ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്നതു്.
ഒരിക്കല്‍ ഒരാള്‍ രണ്ടു കല്ലുകള്‍ രണ്ടാളുകളെ വിളിച്ചേല്പിച്ചു. ഒരുവന്‍ നല്ല ആരോഗ്യവാന്‍. മറ്റവന്‍ മെലിഞ്ഞു ദുര്‍ബ്ബലന്‍. കുറച്ചു ദിവസം കഴിഞ്ഞു രണ്ടുപേരോടും അവര്‍ക്കു നല്കിയിരുന്ന കല്ലുകള്‍ പൊട്ടിക്കുവാന്‍ പറഞ്ഞു. അവര്‍ കല്ലു തല്ലിപ്പൊട്ടിക്കുകയാണു്. ആരോഗ്യവാന്‍ പത്തുപ്രാവശ്യം അടിച്ചിട്ടും ആ കല്ലു പൊട്ടിയില്ല. എന്നാല്‍ ആരോഗ്യം കുറഞ്ഞവന്‍ രണ്ടു പ്രാവശ്യം അടിച്ചപ്പോഴേക്കും കല്ലു രണ്ടു കഷ്ണമായി. ആരോഗ്യവാന്‍ ചോദിച്ചു, ”നിങ്ങള്‍ രണ്ടു പ്രാവശ്യം അടിച്ചപ്പോഴേക്കും പൊട്ടിയല്ലോ? ഇതെങ്ങനെ സാധിച്ചു?” രണ്ടാമന്‍ പറഞ്ഞു, ”അതു ഞാന്‍ നേരത്തെ അടിച്ചുവച്ചിരുന്നതാണു്.”
ഇതുപോലെ ഇന്നു ചിലര്‍ക്കു ജീവിതം ബുദ്ധിമുട്ടായിട്ടും ചിലര്‍ക്കു് എളുപ്പുമായിട്ടും അനുഭവപ്പെടുന്നുവെങ്കില്‍ അതു് അവരവര്‍ നേരത്തെ ചെയ്ത കര്‍മ്മങ്ങളുടെ ബാക്കിയാണു്; ഫലമാണു്. നമ്മുടെ ഇന്നത്തെ ഉയര്‍ച്ച ഇന്നലെ ചെയ്ത സത്കര്‍മ്മങ്ങളുടെ ഫലമാണു്. അതു നാളെയും നിലനില്ക്കണമെങ്കില്‍, ഇന്നു നമ്മള്‍ നല്ല കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ തയ്യാറാകണം. അല്ലെങ്കില്‍ നാളെ നമ്മള്‍ ദുഃഖമനുഭവിക്കേണ്ടിവരും. ഇന്നു കഷ്ടപ്പെടുന്നവരോടു നമ്മള്‍ കരുണ കാട്ടിയാല്‍ നാളെ നമുക്കു കഷ്ടപ്പെടാതെ കഴിയാം. കുഴിയില്‍ കിടക്കുന്നവനെ കരയ്ക്കു കയറുവാന്‍ സഹായിക്കുന്നതിലൂടെ നാളത്തെ നമ്മുടെ വീഴ്ച ഒഴിവാക്കാം.
മക്കളേ, പ്രാരബ്ധം എന്തെന്നു ബുദ്ധികൊണ്ടും യുക്തികൊണ്ടും മനസ്സിലാക്കുവാന്‍ പ്രയാസമാണു്. അനുഭവത്തില്‍കൂടിയേ അറിയുവാന്‍ കഴിയൂ. ചില പ്രത്യേക ദശാസന്ധികളുണ്ടു്. ഈ സമയത്തുണ്ടാകുന്ന പ്രതിബന്ധങ്ങള്‍ പലവിധമാണു്. തീരാരോഗങ്ങള്‍, അപകടങ്ങള്‍, അപമൃത്യു, കലഹങ്ങള്‍, ധനനഷ്ടം ഇവയൊക്കെ ഈ സമയങ്ങളില്‍ ഉണ്ടാകാം. പ്രാരബ്ധത്തെ പഴിപറഞ്ഞിരുന്നിട്ടു കാര്യമില്ല. പ്രയത്‌നവും സമര്‍പ്പണവുംകൊണ്ടു് അതിനെ അതിജീവിക്കാം. തീര്‍ച്ചയായും ധ്യാനജപാദികളിലൂടെ പ്രാരബ്ധത്തിനു വ്യത്യാസം വരുത്തുവാന്‍ സാധിക്കും.
തൊണ്ണൂറു ശതമാനവും മാറ്റാം. നൂറെന്നു് അമ്മ പറയുന്നില്ല. കാരണം, അതു പ്രകൃതിയുടെ സ്വഭാവമാണു്. മഹാത്മാക്കള്‍ക്കുപോലും ഇതു ബാധകമാണു്. എന്നാല്‍ മഹാത്മാക്കള്‍ക്കു് ഒന്നിനോടും ബന്ധമില്ലാത്തതിനാല്‍ ഉള്ളിലവരെ ഒന്നും ബാധിക്കുന്നില്ല എന്നൊരു കാര്യമുണ്ടു്. ഈ പ്രാരബ്ധദുഃഖങ്ങള്‍ ഒരുവിധത്തില്‍ ഈശ്വരൻ്റെ അനുഗ്രഹമാണു്. കാരണം, ഈശ്വരനെ ഓര്‍ക്കാന്‍ അതു സഹായിക്കുന്നു. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ഈശ്വരനെ വിളിക്കാത്തവര്‍, ഈ സമയങ്ങളില്‍ ഈശ്വരനെ വിളിക്കുന്നതു കാണാം. ധര്‍മ്മമാര്‍ഗ്ഗത്തിലേക്കു തിരിയുന്നതു കാണാം. ആദ്ധ്യാത്മികപാതയില്‍ നീങ്ങുന്നതിലൂടെ ഈ പ്രാരബ്ധത്തിന്റെ കഷ്ടതകളില്‍നിന്നും വളരെയേറെ മോചനം നേടുവാനും കഴിയുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പു് എൻ്റെ ഒരു സ്നേഹിതന്‍ എനിക്കൊരു മാഗസിന്‍ തന്നു, ഒരു യോഗ ജേര്‍ണല്‍. മാഗസിന്‍ ഞാന്‍ വീട്ടിലേക്കു കൊണ്ടുവന്നു. അതില്‍ ‘അമ്മ’ എന്ന ഒരു സ്ത്രീയെക്കുറിച്ചു് ഒരു ലേഖനമുണ്ടായിരുന്നു. സിയാറ്റിലിനു വടക്കു പടിഞ്ഞാറുള്ള ഫോര്‍ട്ട് ഫ്ലാഗര്‍ സ്റ്റേറ്റ് പാര്‍ക്കില്‍ അമ്മയുടെ ഒരു പരിപാടിയുണ്ടു് എന്നു് അതില്‍ എഴുതിയിരുന്നു.
ഞങ്ങള്‍ കാനഡയുടെ തെക്കു വടക്കു സ്ഥിതിചെയ്യുന്ന ബ്രിട്ടീഷ് കൊളംബിയയില്‍ ആയിരുന്നു താമസിച്ചിരുന്നതു്. ഞങ്ങളുടെ വീട്ടില്‍നിന്നു വളരെയൊന്നും അകലെയല്ല അമ്മയുടെ പ്രോഗ്രാം നടക്കുന്ന സിയാറ്റില്‍. സ്റ്റിഫാനിയ, എൻ്റെ ഭാര്യ, അമ്മയുടെ പടത്തിലേക്കു് ഒരു വട്ടമേ നോക്കിയുള്ളൂ. ”ഞാന്‍ അമ്മയെ കാണാന്‍ പോവുകയാണു്” അവര്‍ ഉറപ്പിച്ചു പറഞ്ഞു. എനിക്കു് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. അമ്മയുടെ അടുത്തേക്കു പോകാന്‍ ഞങ്ങള്‍ പരിപാടിയിട്ടു. വലിയ ഒരു മോട്ടോര്‍ ഹോം വാടകയ്‌ക്കെടുത്തു് അതില്‍ യാത്ര ചെയ്യാം എന്നു ഞങ്ങള്‍ തീരുമാനിച്ചു. പകല്‍ മുഴുവന്‍ വണ്ടി ഓടിച്ചു്, രാത്രി അതില്‍ത്തന്നെ താമസിച്ചു സിയാറ്റില്‍ എത്താമെന്നായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം.
ദിവസം മുഴുവന്‍ വണ്ടി ഓടിച്ചു ദൂരെ സ്ഥലങ്ങളിലേക്കു പോകുന്നതു് എനിക്കു് ഇഷ്ടമുള്ള കാര്യമായിരുന്നു. അമ്മയെ കാണുന്നതിനു വേണ്ടിയോ ആത്മീയമായ എന്തെങ്കിലും നേട്ടത്തിനുവേണ്ടിയോ അല്ല, മറിച്ചു്, വണ്ടിയോടിച്ചു ദൂര യാത്ര ചെയ്യുന്നതിനുവേണ്ടിയാണു ഞാന്‍ സിയാറ്റിലേക്കു പുറപ്പെട്ടതു്. കിഴക്കുനിന്നു വന്നിരുന്ന ഗുരുക്കന്മാരിലൊന്നും എനിക്കു വിശ്വാസമുണ്ടായിരുന്നില്ല. ഈശ്വരത്വം നമ്മുടെ ഉള്ളിലാണെന്നും ശരിയായ ആത്മീയഗുരുക്കന്മാരൊന്നും ഇപ്പോള്‍ ഇല്ല എന്നുമാണു വായിച്ചും അറിഞ്ഞും ഞാന്‍ മനസ്സിലാക്കിയിരുന്നതു്. എൻ്റെ അഭിപ്രായത്തില്‍ ജ്ഞാനിയായ ഒരേയൊരു ഗുരുവേ ഉണ്ടായിട്ടുള്ളൂ, ‘ജീസസ് ക്രൈസ്റ്റ്’. എന്നാല്‍ എൻ്റെ ഭാര്യയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ എനിക്കു വിരോധമൊന്നുമുണ്ടായിരുന്നില്ല. അങ്ങനെയാണു ഞങ്ങള്‍ അമ്മയെ കാണാന്‍ പുറപ്പെട്ടതു്.
ഞങ്ങള്‍ സിയാറ്റിലേക്കു പോകുന്നതറിഞ്ഞു ഞങ്ങളുടെ രണ്ടു സുഹൃത്തുക്കള്‍, ഹാന്‍സും ആക്‌സലും ഞങ്ങളുടെ കൂടെ കൂടി. ഹാന്‍സിനു് ആത്മീയതയില്‍ വലിയ താത്പര്യമായിരുന്നു. അതുകൊണ്ടു് അയാള്‍ക്കു് അമ്മയെ കാണണമെന്നുണ്ടായിരുന്നു. ആക്‌സലാകട്ടെ, എന്നെപ്പോലെ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവനാണു്. എങ്കിലും ഒരു ആത്മീയ ഗുരുവിനെ കാണുന്നതു് ഒരു പുതിയ അനുഭവമാണല്ലോ. അതിൻ്റെ ഒരു കൗതുകവും ഞങ്ങള്‍ക്കുണ്ടായിരുന്നു. 1995 ജൂണ്‍ 2, ഒരു വെള്ളിയാഴ്ച ദിവസം ഞങ്ങള്‍ അമ്മയുടെ പ്രോഗ്രാം നടക്കുന്ന സ്ഥലത്തു് എത്തി. കടല്‍ത്തീരത്തുള്ള അതിമനോഹരമായ ഒരു സ്ഥലത്താണു പ്രോഗ്രാം നടക്കുന്നതു്. മുന്‍പില്‍ ഇരിക്കണമെങ്കില്‍ നേരത്തെ ഹാളില്‍ സ്ഥലം പിടിക്കണമെന്നു പറഞ്ഞതനുസരിച്ചു്, ഞങ്ങള്‍ സമയം കളയാതെ ആകാംക്ഷയോടെ മുന്നില്‍ത്തന്നെ സ്ഥലംപിടിച്ചു. ധാരാളം ആളുകളുണ്ടായിരുന്നു. അധികവും വെള്ള വസ്ത്രധാരികള്‍. ഉടന്‍ ഏതോ മന്ത്രജപം തുടങ്ങി.
‘വിചിത്രമായിരിക്കുന്നു’ എൻ്റെ മനസ്സു് പറഞ്ഞു.
ക്രമേണ ജപം ഉച്ചത്തിലായി. ശംഖുവിളിയും മുഴങ്ങി. ആളുകള്‍ പ്രതീക്ഷയോടെ എത്തിനോക്കുന്നു. പിന്നെ കാണുന്നതു് ഇരുണ്ട നിറമുള്ള ഒരു സ്ത്രീ തൊഴുകൈകളോടെ വാതില്ക്കല്‍ നില്ക്കുന്നതാണു്. ആരോ അവരെ ഹാരമണിയിക്കുകയും എന്തോ വിളക്കു് ഉഴിയുകയും ചെയ്യുന്നു. ‘അതിവിചിത്രം’ എൻ്റെ മനസ്സു് വീണ്ടും പറഞ്ഞു. ആ സ്ത്രീ മുന്നോട്ടു നടക്കാന്‍ തുടങ്ങി. എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ടും കൈവീശി അഭിവാദ്യം ചെയ്തുകൊണ്ടും ഇടയ്ക്കിടയ്ക്കു നിന്നു കുശലം ചോദിച്ചുകൊണ്ടും വരുന്ന ആ രൂപം അതീവ ഹൃദ്യമായി എനിക്കു പോലും തോന്നി. ഞാന്‍ തിരിഞ്ഞു സ്റ്റിഫാനിയയെ നോക്കി. അവള്‍ അമ്മയെത്തന്നെ നോക്കി നില്ക്കുകയാണു്. കണ്ണില്‍നിന്നും കണ്ണുനീരൊഴുകുന്നു.
‘എന്താണിതു്?’ എൻ്റെ മനസ്സു് ചോദിച്ചു.
അമ്മ സ്റ്റേജില്‍ വന്നു പ്രഭാഷണമാരംഭിച്ചു. രസകരമായ പല കഥകളും പറഞ്ഞുള്ള ആ പ്രഭാഷണവും എനിക്കിഷ്ടമായി. അതു കഴിഞ്ഞു് അമ്മ ശിഷ്യന്മാരോടൊപ്പം ഭജന പാടി. ഭജന കഴിഞ്ഞ ഉടന്‍ ദര്‍ശനവും തുടങ്ങി. ദര്‍ശന ലൈനില്‍നിന്നു ഞാന്‍ ചുറ്റും നോക്കി. എല്ലാ തരത്തിലുമുള്ള ആളുകളുണ്ടു്; വൃദ്ധര്‍, ചെറുപ്പക്കാര്‍, കുഞ്ഞുങ്ങള്‍, ആണുങ്ങള്‍, പെണ്ണുങ്ങള്‍. എൻ്റെ അവസരം വന്നു. ആരോ എൻ്റെ മുഖം തുടച്ചു. പിന്നെ ഞാന്‍ കാണുന്നതു് ഈ ലോകത്തിലെ ഏറ്റവും മനോഹരമായ മുഖമാണു്. എത്രയോ കാലമായി പരിചയമുണ്ടു് എന്ന ഭാവത്തോടെ വിടര്‍ന്നു ചിരിച്ചു കൊണ്ടു് അമ്മ എന്നെ കെട്ടിപ്പിടിച്ചു. കാതില്‍ എന്തൊക്കെയോ പറഞ്ഞു. അടുത്ത നിമിഷം ഒരു വളണ്ടിയര്‍ എന്നെ പിടിച്ചു മാറ്റി. ‘എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ’ എൻ്റെ മനസ്സു് അടങ്ങുന്നില്ല. ദര്‍ശനം കഴിഞ്ഞു സ്റ്റിഫാനിയയെ കണ്ടപ്പോള്‍ അവള്‍ പറഞ്ഞതു് അമ്മയെ ഇതിനു മുന്‍പു കണ്ടിട്ടുണ്ടെന്നാണു്. സ്വന്തം വീട്ടിലെത്തിയ പ്രതീതിയാണു് തനിക്കെന്നു സ്റ്റിഫാനിയ പറഞ്ഞപ്പോള്‍ ഒരു പാശ്ചാത്യനു മനസ്സിലാകാത്ത കാര്യങ്ങളാണു് ഇതെല്ലാം എന്നാണു് എനിക്കു തോന്നിയതു്.
അന്നു ഞങ്ങളവിടെ താമസിച്ചു. അടുത്ത ദിവസം രാവിലെ ധ്യാനത്തിനുശേഷം ഒരു സ്വാമിയുടെ പ്രഭാഷണമുണ്ടായിരുന്നു. സ്വന്തം അനുഭവങ്ങള്‍ വളരെ സരസമായി പറഞ്ഞ ആ പ്രഭാഷണം കേട്ടപ്പോള്‍ എനിക്കു സമാധാനമായി. മനസ്സിലാകാത്ത കാര്യങ്ങളൊന്നും ആരും പറയുന്നില്ല. പ്രഭാഷണത്തിനുശേഷം വീണ്ടും അമ്മയുടെ ദര്‍ശനം. മനസ്സില്ലാമനസ്സോടെ ഞാന്‍ ക്യൂവില്‍ നിന്നു. എന്തുകൊണ്ടോ അല്പ നേരം ഞാന്‍ കണ്ണുകളടച്ചു. പെട്ടെന്നു്, വര്‍ഷങ്ങള്‍ക്കു മുന്‍പു തൊണ്ണൂറ്റഞ്ചാമത്തെ വയസ്സില്‍ അന്തരിച്ച എൻ്റെ മുത്തശ്ശി ‘ഓമ’യെ ഞാന്‍ കണ്ടു! ആത്മീയതയില്‍ വളരെ താത്പര്യമുള്ളയാളായിരുന്നു എൻ്റെ മുത്തശ്ശി. കന്യാമറിയത്തിൻ്റെ പരമഭക്തയായിരുന്നു. അവരെക്കുറിച്ചു പല കഥകളും കുട്ടിക്കാലത്തു ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു. അവര്‍ ചെറുപ്പത്തില്‍ ജര്‍മ്മനിയില്‍ താമസിച്ചിരുന്നപ്പോള്‍ അവരെ അറിയുന്നവരും അയല്പക്കത്തുള്ളവരും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ഓമയുടെ അടുത്തുവരും. കഴിയുന്നതും എല്ലാവരെയും സഹായിക്കുന്നവളായിരുന്നു എൻ്റെ മുത്തശ്ശി. ഓമയുടെ അടുത്തു വന്നാല്‍ എന്തെങ്കിലും അദ്ഭുതം സംഭവിക്കുമെന്നും പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നും എല്ലാവരും വിശ്വസിച്ചു. മുത്തശ്ശിയുമായി മാനസികമായി വലിയ അടുപ്പമായിരുന്നു എനിക്കു്.
ഇപ്പോഴിതാ അതേ മുത്തശ്ശി എൻ്റെ മുന്നില്‍ നിന്നു ചിരിക്കുന്നു. പതുക്കെ പതുക്കെ അവരുടെ രൂപം മാറാന്‍ തുടങ്ങി. ഇപ്പോള്‍ എൻ്റെ മുന്നില്‍നിന്നു ചിരിക്കുന്നതു വെള്ള വസ്ത്രം ധരിച്ച അമ്മയാണു്. എൻ്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. അമ്മയുടെ മുന്നിലെത്തിയപ്പോഴേക്കും അതു തേങ്ങിക്കരച്ചിലായി മാറി. എന്നെ ആശ്വസിപ്പിക്കാന്‍ അമ്മ കിണഞ്ഞു ശ്രമിച്ചു. പക്ഷേ, എനിക്കു കരച്ചില്‍ നിറുത്താന്‍ കഴിഞ്ഞില്ല. എത്രനേരം അമ്മയുടെ മടിയില്‍ ഞാന്‍ കിടന്നു എന്നെനിക്കു് ഓര്‍മ്മയില്ല. അമ്മയുടെ സ്പര്‍ശം, അമ്മയുടെ സുഗന്ധം, അമ്മയുടെ വാക്കുകള്‍, പതുക്കെ പതുക്കെ എൻ്റെ കരച്ചിലടങ്ങി. പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു ശാന്തിയോടെ ഞാന്‍ എഴുന്നേറ്റു പുറത്തേക്കിറങ്ങി. ഹാളിനു പുറകിലെ മുറ്റത്തു ഞാനിരുന്നു. എൻ്റെ ഉള്ളിലെ ശാന്തി ആനന്ദമായി മാറിയോ? എനിക്കു ചിരി അടക്കാന്‍ കഴിയുന്നില്ല. ഞാന്‍ ചിരിക്കാന്‍ തുടങ്ങി. കണ്ണില്‍നിന്നു വെള്ളം വരുന്നതു വരെ ഞാനവിടെയിരുന്നു ചിരി ച്ചു.
എൻ്റെ മുന്‍പില്‍ ആരോ നില്ക്കുന്നതുപോലെ തോന്നിയപ്പോള്‍ ഞാന്‍ കണ്ണുതുറന്നു. ഒരു മാന്‍. അതെൻ്റെ മുഖത്തേക്കു് ഉറ്റുനോക്കിക്കൊണ്ടു നില്ക്കുകയാണു്. ആ പാര്‍ക്കില്‍ ധാരാളം മാനുകളുണ്ടായിരുന്നു. എനിക്കിപ്പോള്‍ ചിരിയും കരച്ചിലും മാറിമാറി വരുന്നുണ്ടു്. പണിപ്പെട്ടു ഞാന്‍ എന്നെത്തന്നെ അടക്കി. എൻ്റെ മുന്നില്‍ ഒരു ഉറുമ്പു് പുല്ലില്‍ക്കൂടി നടക്കുന്നതു് എൻ്റെ ശ്രദ്ധയില്‍പ്പെട്ടു. എന്തു തെളിച്ചത്തോടെയാണു് ആ ചെറിയ ഉറുമ്പു നടക്കുന്നതു ഞാന്‍ കണ്ടതു്. അതൊരു നിസ്സാര കാഴ്ചയല്ല. ആ ഉറുമ്പു ഞാന്‍ തന്നെയാണു് എന്നെനിക്കു തോന്നി. ഈ പ്രപഞ്ചത്തിലെല്ലാം നിറഞ്ഞുനില്ക്കുന്നതു ഞാന്‍തന്നെയാണു്. ആ അനുഭവം വിവരിക്കാന്‍ എനിക്കു വാക്കുകള്‍ കിട്ടുന്നില്ല. സമയവും കാലവുമെല്ലാം നിന്നുപോയ ആ അവസ്ഥ എത്ര നേരം തുടര്‍ന്നു എന്നെനിക്കറിയില്ല. പെട്ടെന്നു് എൻ്റെ ചിന്താശക്തി തിരിച്ചുവന്നു. ഞാന്‍ ചുറ്റും നോക്കി ഭാഗ്യം! ആരും എന്നെ ശ്രദ്ധിക്കുന്നില്ല. ഞാന്‍ എഴുന്നേറ്റു് എൻ്റെ വണ്ടിയില്‍ പോയി കിടന്നു. എൻ്റെ മനസ്സിലെ ആനന്ദം ദിവസങ്ങളോളം നീണ്ടു നിന്നു.
അമ്മയുടെ പ്രോഗ്രാമൊക്കെ കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയതിനുശേഷം ഞാന്‍ ഹിന്ദുമതത്തെക്കുറിച്ചും ഗുരുതത്ത്വത്തെക്കുറിച്ചുമൊക്കെ മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്നിലെ ക്രിസ്ത്യൻ സംസ്‌കാരം ഇതെല്ലാം അന്ധവിശ്വാസമാണെന്നും കര്‍ത്താവിനു നിരക്കാത്തതാണെന്നുമൊക്കെ എൻ്റെ ഉള്ളിലിരുന്നു പറയാന്‍ ശ്രമിച്ചിരുന്നെങ്കിലും അമ്മ ഒരു യഥാര്‍ത്ഥ ഗുരുതന്നെയാണെന്നു് എനിക്കു ബോദ്ധ്യംവന്നു. അടുത്ത ജൂണില്‍ അമ്മ സിയാറ്റില്‍ വന്നപ്പോള്‍ അമ്മയെ കാണാന്‍ പോകാന്‍ ഏറ്റവും ഉത്സാഹം എനിക്കായിരുന്നു. ഇത്തവണ ഞങ്ങളുടെ മക്കള്‍ കത്രീനയെയും യൂസഫിനെയും അമ്മയുടെ ദര്‍ശനത്തിനായി കൊണ്ടുപോയി. അവര്‍ അമ്മയെ കാണണമെന്നു് എനിക്കായിരുന്നു നിര്‍ബന്ധം.
ആ വര്‍ഷം അമ്മ എനിക്കൊരു പുതിയ പേരു തന്നു അരുണ്‍. ഹിന്ദുപുരാണത്തില്‍ സൂര്യഭഗവാൻ്റെ തേരാളിയാണു് അരുണന്‍. ഞാന്‍ ഒരു ഡ്രൈവറായാണു് അമ്മയെ ആദ്യമായി കാണാന്‍ ചെന്നതു് എന്നുപോലും അമ്മ മനസ്സിലാക്കിക്കളഞ്ഞല്ലോ എന്നെനിക്കു തോന്നി. എല്ലാം അറിയുന്ന ഒരമ്മ. ഉപാധികളൊന്നുമില്ലാത്ത പരമപ്രേമത്താല്‍ അമ്മ എന്നെ സ്വന്തമാക്കി. അമ്മയുടെ സ്നേഹത്തിനും കാരുണ്യത്തിനും മുന്‍പില്‍ തോല്ക്കാത്തവരാരുണ്ടു്? ഒറ്റ ദര്‍ശനംകൊണ്ടുതന്നെ എൻ്റെ കൂടെ ആദ്യം വന്നിരുന്ന ഹാന്‍സും ആക്‌സലും അമ്മയുടെ മക്കളായി മാറി.
അമ്മയെ അറിയാതെ, അമ്മയുടെ സ്നേഹം അനുഭവിക്കാതെ ഇത്രയും കാലം ഞങ്ങള്‍ എങ്ങനെ ജീവിച്ചു എന്നു ഞാനും എൻ്റെ കുടുംബവും അദ്ഭുതപ്പെടാറുണ്ടു്. എല്ലാ വര്‍ഷവും അമ്മ സിയാറ്റില്‍ വരുമ്പോള്‍ ഞങ്ങള്‍ അമ്മയെ കാണാന്‍ എത്തും. ഞങ്ങള്‍ക്കു് ഒരു ദുഃഖമേയുള്ളൂ. അമ്മയുടെ സാന്നിദ്ധ്യത്തില്‍ നിന്നും എത്ര ദൂരെയാണു ഞങ്ങള്‍ താമസിക്കുന്നതു്. അമ്മയുടെ സാമീപ്യം അത്ര കുറച്ചേ ഞങ്ങള്‍ക്കു് അനുഭവിക്കാന്‍ കഴിയുന്നുള്ളൂ. ഞങ്ങള്‍ക്കിപ്പോള്‍ ഒരു പ്രാര്‍ത്ഥനയേയുള്ളൂ. ‘അടുത്ത ജന്മത്തില്‍ അമ്മേ, ഞങ്ങള്‍ക്കു് അമ്മയുടെ നിരന്തര സാമീപ്യം തരണേ! അമ്മയുടെ ശിരസ്സിനു ചുറ്റും പാറി നടക്കുന്ന ഈച്ചയായാലും മതി. എങ്ങനെയായാലും അമ്മയില്‍നിന്നും അകന്നിരിക്കാന്‍ ഇടവരല്ലേ!’