ഒരു കാര്യം അമ്മയ്ക്കു പറയുവാനുള്ളതു് ഇന്നത്തെ കുടുംബ പ്രശ്‌നങ്ങളെക്കുറിച്ചാണു്. മിക്ക കുടുംബവഴക്കുകള്‍ക്കും കാരണം സംശയമാണു്. വെറും സംശയം കാരണം എത്രയോ കുടുംബബന്ധങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുന്നു. എത്രയോ സ്ത്രീകള്‍ തോരാത്ത കണ്ണുനീരിനു് ഉടമകളായി മാറിയിരിക്കുന്നു.
ഭര്‍ത്താവു വെറും സംശയത്തിൻ്റെ പേരില്‍ ഉപേക്ഷിച്ച ഒരു സ്ത്രീ ഈ അടുത്ത കാലത്തിവിടെ വന്നു. ആ സ്ത്രീ തൻ്റെ മൂന്നു മക്കളെയും കൂട്ടി ആത്മഹത്യയ്‌ക്കൊരുങ്ങിയതായിരുന്നു. അതിനിടെ ആരോ അവരോടു പറഞ്ഞു വള്ളിക്കാവിലൊരമ്മയുണ്ടു്, അവിടെ ചെന്നാല്‍ നിങ്ങള്‍ക്കു സമാധാനം കിട്ടുമെന്നു്. അവര്‍ ഓടി അമ്മയുടെ അടുത്തുവന്നു. ഇങ്ങനെ എത്രയോ സ്ത്രീകളെ അമ്മയ്ക്കറിയാം.
ഭര്‍ത്താവു് ഒരു നയാപൈസ വീട്ടുചിലവിനു കൊടുക്കില്ല. ഭാര്യ രാപ്പകല്‍ കഷ്ടപ്പെട്ടു വീടും കുട്ടികളെയും നോക്കും. ഇതിനൊക്കെ പ്രതിഫലമായി അവര്‍ക്കു കിട്ടുന്നതു രാത്രി കുടിച്ചിട്ടു വരുന്ന ഭര്‍ത്താവിൻ്റെ കൈയില്‍നിന്നും പൊതിരെ തല്ലാണു്. ഇങ്ങനെ കഷ്ടപ്പാടും കണ്ണുനീരുമായി കഴിയുന്ന എത്രയോ കുടുംബങ്ങളാണു് ഇന്നു നമുക്കു ചുറ്റുമുള്ളതു്.
അതല്ലെങ്കില്‍ സംശയത്തിൻ്റെ പേരില്‍ അവരെ ഇറക്കി വിടുന്നു. രാത്രി കുട്ടികളെയുംകൊണ്ടു് എവിടെ ചെല്ലാനാണു്. സന്ധ്യയായാല്‍ സ്ത്രീകള്‍ക്കു് ഒറ്റയ്ക്കു റോഡില്‍പ്പോലും നടക്കാന്‍ വയ്യാത്ത സ്ഥിതിയാണു് ഇന്നീ നാട്ടിലുള്ളതു്. ഒന്നുകില്‍ അതിൻ്റെ ജഡം പിറ്റേദിവസം വഴിയരികില്‍ കാണാം. അല്ലെങ്കില്‍ അതിൻ്റെ ഭാവി നശിപ്പിച്ചിരിക്കും. ഇന്നത്തെ സ്ഥിതി അത്രമാത്രം അധഃപതിച്ചിരിക്കുന്നു.
ഇവിടെയിരിക്കുന്ന ആണ്‍മക്കള്‍ വിഷമിക്കരുതു്. അവരുടെ പെണ്‍മക്കള്‍ക്കുകൂടിവേണ്ടി പറയുകയാണു്. ചില പെണ്‍കുഞ്ഞുങ്ങള്‍ ഉണ്ടു്, അച്ഛനമ്മമാര്‍ പേര്‍ഷ്യാക്കാരൻ്റെ കൂടെ കല്യാണം കഴിപ്പിച്ചയയ്ക്കും. അതിനിടെ ആരെങ്കിലും ഒരു കള്ളക്കത്തു് അയച്ചു കഴിഞ്ഞാല്‍ ആ കുട്ടി ഉപേക്ഷിക്കപ്പെട്ടു. അടുത്ത ദിവസം സ്വന്തം വീട്ടില്‍പോയി നിന്നാല്‍ മതി. അവര്‍ അനാഥരെപ്പോലെ ആകുകയാണു്. കാര്യമറിയാത്ത നാട്ടുകാരുടെ കണ്ണില്‍ കുറ്റക്കാരി. അവരുടെ കുട്ടികളുടെ ഭാവി എന്താണു്?
മക്കളേ, ആരിതിനെക്കുറിച്ചൊക്കെ ചിന്തിക്കുന്നു. ആരുടെയോ വാക്കുകള്‍ കണ്ണുമടച്ചു വിശ്വസിക്കുന്നതു കാരണം, ഒരു കുടുംബമാണു തകരുന്നതു്. ഒരു കുട്ടിക്കു ജീവിതാന്ത്യംവരെയും തോരാത്ത കണ്ണുനീരു്. ഇങ്ങനെ നിരാലംബരാകുന്ന സ്ത്രീകള്‍ക്കുവേണ്ടി ഒരു സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ചു് അമ്മ ചിന്തിക്കുകയാണു്.
കുറെ തൻ്റേടവും ക്ഷമയുമുള്ള അമ്മമാര്‍ ത്യാഗപൂര്‍വ്വം ഇതിനുവേണ്ടി ഇറങ്ങിത്തിരിക്കണം. എങ്കില്‍ ആയിരക്കണക്കിനു കുടുംബങ്ങളെ രക്ഷിക്കുവാന്‍ കഴിയും. ഇതിൻ്റെ പേരില്‍ അമ്മയ്ക്കു് കുറെക്കൂടി അപവാദം കേള്‍ക്കേണ്ടി വന്നേക്കാം. അതുപോട്ടെ, അതിലമ്മയ്ക്കു വിഷമമില്ല. അമ്മയുടെ ജീവിതത്തിൻ്റെ ആഹാരമായി അമ്മ അതു സ്വീകരിച്ചിരിക്കുന്നു.
അമ്മ ഒരു കഥ ഓര്‍ക്കുകയാണു്. ഒരാളുടെ വീട്ടില്‍നിന്നും ചില സാധനങ്ങള്‍ മോഷണം പോയി. അയാള്‍ക്കു് ഒരടുത്ത സുഹൃത്തും ഉണ്ടു്. അയാള്‍ ചിന്തിക്കുകയാണു് എൻ്റെ സാധനങ്ങള്‍ എടുത്തതു് എൻ്റെ കൂട്ടുകാരന്‍തന്നെയായിരിക്കണം. ഈയിടെയായി അവനു് എന്നെ കാണുമ്പോള്‍ ഒരു പരുങ്ങല്‍പോലെ. ആ നോട്ടം കണ്ടാല്‍ മതി അവനാണെടുത്തതെന്നു് ആരും പറയും. അവൻ്റെ നടത്തം കണ്ടില്ലേ, ഒരു കള്ളൻ്റെ എല്ലാ ലക്ഷണവും ഉണ്ടു്.
എൻ്റെ സാധനങ്ങള്‍ മോഷ്ടിച്ചതു് അവന്‍തന്നെ. ഒടുവില്‍ ഏറ്റവും ആത്മാര്‍ത്ഥതയുള്ള കൂട്ടുകാരനായി കരുതപ്പെട്ടവന്‍, അയാളുടെ ദൃഷ്ടിയില്‍ പെരുംകള്ളനായി. തൻ്റെ പ്രേമസ്വരൂപനായ കൂട്ടുകാരനെ മറന്നു. ഇപ്പോള്‍ അയാള്‍ ശത്രുവായ കള്ളന്‍മാത്രം. എല്ലാം തൻ്റെതന്നെ മനസ്സിൻ്റെ സൃഷ്ടി. ഇതുപോലെയാണു സംശയങ്ങള്‍. സംശയം വന്നാല്‍ പിന്നെ വ്യക്തി പാടെ മാറുകയാണു്.
വെറും സംശയം കാരണം, ബന്ധം വേര്‍പ്പെടുത്താന്‍ തുനിയുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ മിക്കവരും തുറന്നു സംസാരിച്ചാല്‍, കാര്യമൊന്നുമില്ലെന്നു കാണാന്‍ കഴിയും. പ്രശ്‌നം ഉള്ളി പൊളിച്ചതു പോലെയാകും. ഇങ്ങനെയുള്ള എത്രയോ കുടുംബങ്ങളെ വീണ്ടും ഐക്യതയിലെത്തിക്കുവാന്‍ ഭഗവത്കൃപയാല്‍ അമ്മ നിമിത്തമായിട്ടുണ്ടു്. അതുകാരണം എത്രയോ കുട്ടികളുടെ ഭാവി സുരക്ഷിതമായി.
ഒരു ദിവസം ഞാന്‍ എൻ്റെ ലാബില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ എനിക്കൊരു ഫോണ്‍ വന്നു. എൻ്റെ ഒരു സുഹൃത്താണു വിളിക്കുന്നതു്, ഡോ.പി.കെ. ഭട്ടാചാര്യ. മുംബൈയില്‍ ഭാഭാ ആറ്റൊമിക് റിസര്‍ച്ച് സെന്ററില്‍ റേഡിയേഷന്‍ വിഭാഗത്തിൻ്റെ തലവനാണു് അദ്ദേഹം. ആയിടെ റഷ്യയില്‍നിന്നു തിരിച്ചുവന്ന അദ്ദേഹത്തിനു് എന്നോടെന്തോ അത്യാവശ്യമായി പറയാനുണ്ടത്രേ. ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു, ”സൈബീരിയയിലെ ആറ്റൊമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരുമൊത്തു ജോലി ചെയ്യാന്‍ എനിക്കു് അവസരം ലഭിച്ചിരുന്നു. അതു നല്ല ഒരു അനുഭവമായിരുന്നു. എന്നാല്‍ അവിടെ ഒരു ശാസ്ത്രജ്ഞനുണ്ടായ ഒരു അസാധാരണ അനുഭവത്തെക്കുറിച്ചു ഞാന്‍ നേരിട്ടു കേട്ടു. അതിനെക്കുറിച്ചു പറയാനാണു ഞാന്‍ താങ്കളെ വിളിച്ചതു്.
”ഞാന്‍ സൈബീരിയയില്‍ വിമാനമിറങ്ങിയപ്പോള്‍ ഡോ. മിഖായിലോവിച്ചു് എന്നു പേരുള്ള ഒരു ശാസ്ത്രജ്ഞനാണു് എന്നെ സ്വീകരിക്കാന്‍ വന്നതു്. അദ്ദേഹം എൻ്റെ അടുത്തു വന്നപ്പോള്‍ കണ്ട കാഴ്ച എന്നെ അദ്ഭുതപ്പെടുത്തി. അദ്ദേഹത്തിൻ്റെ കോട്ടിൻ്റെ രണ്ടു പോക്കറ്റിലും അമ്മയുടെ ചിത്രങ്ങള്‍! സൈബീരിയയിലെ ഒരു ആറ്റൊമിക് ശാസ്ത്രജ്ഞൻ്റെ പോക്കറ്റില്‍ അമ്മയുടെ ചിത്രങ്ങള്‍ കണ്ടാല്‍ ആരാണു് അദ്ഭുതപ്പെടാതിരിക്കുക? ഞാന്‍ ഉടനെ അദ്ദേഹത്തോടു ചോദിച്ചു, ‘ഇതു് അമ്മയുടെ ഫോട്ടോകളല്ലേ?” ”അതെ”, അദ്ദേഹം പറഞ്ഞു. ”എയര്‍പ്പോര്‍ട്ടില്‍ ഇമിഗ്രേഷൻ്റെ നടപടികളൊക്കെ കഴിഞ്ഞതിനുശേഷം ഞങ്ങള്‍ കാറില്‍ കയറിയപ്പോള്‍ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു, ”താങ്കള്‍ എപ്പോഴാണു് അമ്മയെ കണ്ടതു്?” അദ്ദേഹം അമ്മയെ കണ്ടിട്ടേയില്ല എന്നു പറഞ്ഞപ്പോള്‍ എൻ്റെ അദ്ഭുതം ഇരട്ടിയായി. ഞാന്‍ അദ്ദേഹത്തോടു പല ചോദ്യങ്ങളും ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞ കഥ ഇതായിരുന്നു:
‘പത്തു വര്‍ഷമായി ഞാനിവിടെ ആറ്റൊമിക് സയന്‍സില്‍ ഗവേഷണം ചെയ്തുകൊണ്ടിരിക്കയാണു്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു ഞാന്‍ എൻ്റെ ഒരു പ്രൊഫസറുടെ മകളെ വിവാഹം ചെയ്തു. ഞങ്ങള്‍ക്കിപ്പോള്‍ മൂന്നു വയസ്സായ ഒരു മകളുണ്ടു്. വിവാഹം കഴിഞ്ഞു് അധികം താമസിയാതെത്തന്നെ ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം തുടങ്ങി. മകളുടെ ജനനത്തോടെ അതു വല്ലാതെ അധികമായി. എൻ്റെ ഭാര്യ ഒരു അഹങ്കാരിയായിരുന്നു. എന്നെ അവള്‍ക്കു് ഒരു വിലയും ഉണ്ടായിരുന്നില്ല. അവളുടെ അച്ഛന്‍ എൻ്റെ പ്രൊഫസറാണു് എന്നതു് അവള്‍ക്കു് ഒരിക്കലും മറക്കാന്‍ കഴിഞ്ഞില്ല. അവസാനം ഒരു ദിവസം ഞങ്ങളുടെ മകളെയും എടുത്തു് അവള്‍ അവളുടെ അച്ഛൻ്റെ വീട്ടിലേക്കു പോയി. രണ്ടര വര്‍ഷം കഴിഞ്ഞു. എന്നിട്ടും ഞാന്‍ വിവാഹമോചനത്തിനു തയ്യാറായിരുന്നില്ല. കാരണം, എനിക്കെൻ്റെ ഭാര്യയെയും മകളെയും അത്രയ്ക്കു് ഇഷ്ടമായിരുന്നു. ഒരു കമ്മ്യൂണിസ്റ്റായതുകൊണ്ടു് എനിക്കു് ഈശ്വരനിലൊന്നും വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ടു പ്രാര്‍ത്ഥിക്കാനും കഴിഞ്ഞില്ല.
ഒരു ദിവസം ഞാന്‍ ഒരു റഷ്യന്‍ മാഗസിനില്‍ ഒരു ലേഖനം വായിച്ചു. ഭാരതത്തിലെ ഒരു മഹാത്മാവിനെക്കുറിച്ചുള്ള ഒരു ലേഖനമായിരുന്നു അതു്. ‘ശ്രീ മാതാ അമൃതാനന്ദമയീദേവി’ എന്നാണവരുടെ പേരു്. ആ ലേഖനത്തിലെ ഒരു വാചകം എന്നെ വല്ലാതെ സ്വാധീനിച്ചു, എൻ്റെ ജീവിതംതന്നെ അതു മാറ്റിമറിച്ചു. ഇതായിരുന്നു ആ വാചകം: ‘അമ്മ എന്ന പേരില്‍ ലോകം മുഴുവനും അറിയപ്പെടുന്ന ഈ മഹാത്മാവിനു് ഒരു പ്രത്യേകതയുണ്ടു്. ആര്‍ക്കും അവരോടു നേരിട്ടു സംസാരിക്കാം. തന്നോടു് ആരു് എന്തു പറഞ്ഞാലും അമ്മ അതു ശ്രദ്ധയോടെ കേള്‍ക്കും. അമ്മയുടെ മുന്‍പിലിരുന്നു പറഞ്ഞാലും ആയിരക്കണക്കിനു മൈലുകള്‍ക്കകലെ ഇരുന്നു പറഞ്ഞാലും അമ്മ ശ്രദ്ധിക്കും; അമ്മയെ പരിചയമുള്ളവര്‍ പറഞ്ഞാലും ഇതുവരെ കാണാത്തവര്‍ പറഞ്ഞാലും അമ്മ ഒരുപോലെ കേള്‍ക്കും.’
ഞാന്‍ അമ്പരന്നു പോയി. സാധാരണ അവസ്ഥയില്‍ ഇങ്ങനെയെന്തെങ്കിലും വായിച്ചാല്‍ ഞാനതു ചിരിച്ചു തള്ളിയേനെ. എന്നാല്‍ അപ്പോള്‍ എൻ്റെ നിസ്സഹായത മൂലം ഞാനൊരു വിഷാദരോഗിയായി മാറിയിരുന്നു. എന്തുകൊണ്ടോ ആ വാക്കുകള്‍ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ എനിക്കു കഴിഞ്ഞു. എനിക്കു വീണ്ടും ജീവിതത്തില്‍ പ്രതീക്ഷയുണ്ടായി. അങ്ങനെ ഞാന്‍ അമ്മയോടു സംസാരിക്കാന്‍ തുടങ്ങി. അമ്മ എൻ്റെ മുന്നിലിരിക്കുന്നു, ഞാന്‍ പറയുന്നതൊക്കെ ശ്രദ്ധിച്ചു കേള്‍ക്കുന്നു എന്ന ഉറപ്പോടെ ഞാന്‍ ദിവസവും അമ്മയോടു സംസാരിച്ചു. അമ്മയോടു് എൻ്റെ ദുഃഖങ്ങള്‍ പറയുമ്പോഴൊക്കെ പലപ്പോഴും എൻ്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാറുണ്ടായിരുന്നു.
ദിവസങ്ങള്‍ പോകവെ അമ്മയുടെ സാന്നിദ്ധ്യം ഞാന്‍ അനുഭവിക്കാന്‍ തുടങ്ങി. അമ്മ എൻ്റെ മുന്നിലിരുന്നു ഞാന്‍ പറയുന്നതൊക്കെ കാരുണ്യത്തോടെ കേള്‍ക്കുന്നു. പലപ്പോഴും ഞാന്‍ അമ്മയുടെ മുന്നിലിരുന്നു പൊട്ടിക്കരഞ്ഞിരുന്നു. അമ്മയെക്കുറിച്ചു ഞാന്‍ അറിഞ്ഞിട്ടു്, അമ്മയോടു സംസാരിക്കാന്‍ തുടങ്ങിയിട്ടു വെറും രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ഫലം കണ്ടു തുടങ്ങി. രണ്ടര വര്‍ഷത്തിനുശേഷം എൻ്റെ ഭാര്യ എന്നെ വിളിച്ചു. ചെയ്ത തെറ്റുകള്‍ക്കൊക്കെ മാപ്പു ചോദിച്ചു. തിരിച്ചു വന്നു് ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹമുണ്ടു് എന്നു പറഞ്ഞു. എൻ്റെ സന്തോഷത്തിനു് അതിരുണ്ടായിരുന്നില്ല. എനിക്കു് എൻ്റെ കുടുംബത്തെ തിരിച്ചുകിട്ടി. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായി.
ഈ അനുഭവത്തിനുശേഷം എനിക്കു് അമ്മയെ നേരിട്ടു കാണണമെന്നു വലിയ ആഗ്രഹമായി. പക്ഷേ, എങ്ങനെയാണതു സാധിക്കുക? ഞാന്‍ ആ റഷ്യന്‍ മാഗസിന്‍കാരോടുതന്നെ അന്വേഷിച്ചു. അങ്ങനെ എനിക്കു മോസ്കോവിലുള്ള ശ്രീ മാതാ അമൃതാനന്ദമയീ സേവാസമിതിയുടെ അഡ്രസ്സു് കിട്ടി. ഞാന്‍ അവരുമായി ബന്ധപ്പെട്ടു. അവര്‍ എനിക്കു് അമ്മയെപ്പറ്റിയുള്ള വിവരങ്ങളും അമ്മയുടെ ഫോട്ടോകളും അയച്ചുതന്നു. അമ്മമൂലമാണു് എനിക്കു് എൻ്റെ ഭാര്യയെയും മകളെയും തിരിച്ചുകിട്ടിയതു്. അതുകൊണ്ടു ഞാന്‍ എപ്പോഴും അമ്മയുടെ ഫോട്ടോ എൻ്റെ ഹൃദയത്തിനടുത്തു് സൂക്ഷിക്കാന്‍ തുടങ്ങി. ഉണര്‍ന്നിരിക്കുമ്പോള്‍ മാത്രമല്ല, ഉറങ്ങുമ്പോഴും അമ്മയുടെ ഫോട്ടോ ഞാന്‍ ഹൃദയത്തോടു ചേര്‍ത്തു വയ്ക്കുന്നു.’
ആശ്ചര്യത്തോടെയാണു ഞാന്‍ ഈ കഥ കേട്ടതു്. ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന ചൈതന്യമാണു് അമ്മ എന്നൊക്കെ നമ്മള്‍ പറയാറുണ്ടു്. എന്നാലും ഇങ്ങനെയുള്ള അനുഭവങ്ങള്‍ കേള്‍ക്കുമ്പോഴാണു് അതു നമുക്കു ബോദ്ധ്യമാകുക. എല്ലാവരുടെയും ഹൃദയത്തില്‍ അമ്മയുടെ സാന്നിദ്ധ്യമുണ്ടു്. അതുകൊണ്ടു് ഈ ലോകത്തിലെ ഏതു കോണിലിരുന്നു് ആരു വിളിച്ചാലും അമ്മ വിളികേള്‍ക്കും. ജാതിയോ മതമോ ഭാഷയോ രാജ്യമോ ദൂരമോപോലും അമ്മയുടെ കൃപ ലഭിക്കുന്നതിനു തടസ്സമാകുന്നില്ല. എനിക്കു് ഈ കഥ കേള്‍ക്കാന്‍ കഴിഞ്ഞതുപോലും അമ്മയുടെ കൃപകൊണ്ടാണെന്നു് എനിക്കു തോന്നി. അതും ഡോ. ഭട്ടാചാര്യയെപ്പോലെ വലിയ ഒരു ശാസ്ത്രജ്ഞനില്‍നിന്നു്.
ഈ സംഭവത്തിനുശേഷം, ഒരിക്കല്‍ അമ്മയുടെ ദില്ലി പരിപാടിയില്‍ അമ്മയെക്കുറിച്ചു സംസാരിക്കാന്‍ എനിക്കു് അവസരം കിട്ടി. അന്നു ഞാന്‍ ഡോ. മിഖയിലോവിച്ചിൻ്റെ അനുഭവം വിവരിച്ചു. പിറ്റേദിവസം അമ്മയുടെ പ്രോഗ്രാം നടന്നതു ശങ്കര്‍മഠത്തിലായിരുന്നു. അവിടെ അമ്മ ദര്‍ശനം കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ ഒരു അപരിചിതന്‍ എൻ്റെ അടുത്തുവന്നു. തൊണ്ട ഇടറിക്കൊണ്ടു്, വികാരവിവശനായി സംസാരിക്കാന്‍ തുടങ്ങി, ”ഇന്നലെ നിങ്ങള്‍ പറഞ്ഞ റഷ്യന്‍ ശാസ്ത്രജ്ഞൻ്റെ അനുഭവം ഞാന്‍ കേട്ടിരുന്നു. ഇന്നു് എനിക്കും അദ്ഭുതകരമായ ഒരു അനുഭവം ഉണ്ടായി.” ”എന്താണുണ്ടായതു്? എന്നോടു പറയാമോ?” അമ്മയുടെ കഥ കേള്‍ക്കാന്‍ എനിക്കും തിടുക്കമായി.
”ഇന്നു് അമ്മ എന്നെ ആലിംഗനം ചെയ്തപ്പോള്‍ എൻ്റെ കണ്ണില്‍നിന്നും കണ്ണീരൊഴുകാന്‍ തുടങ്ങി. ‘മോനെന്തിനാണു കരയുന്നതു്?’ എന്നു് അമ്മ ചോദിച്ചപ്പോള്‍ എനിക്കു് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. കണ്ണുനീര്‍ നില്ക്കുന്നുമില്ല. ദുഃഖം കൊണ്ടല്ല ഞാന്‍ കരഞ്ഞിരുന്നതു്, ആശ്വാസവും സന്തോഷവുംകൊണ്ടായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ കടുത്ത വിഷാദരോഗത്തിനു് അടിമയായിരുന്നു. ഈ മാനസികരോഗത്തിനു് അടിമയാകുന്നവര്‍ക്കു ജീവിക്കാനുള്ള താത്പര്യംപോലും ഇല്ലാതാകും. ആത്മഹത്യ ചെയ്യാനുള്ള പ്രവണത ഉണ്ടാകും. ഇന്നലെ ഡോ. മിഖയിലോവിച്ചിൻ്റെ അനുഭവം കേട്ടപ്പോള്‍ ഞാനും എൻ്റെ ഹൃദയത്തിലുള്ള അമ്മയോടു് എൻ്റെ ദുഃഖം പറയാന്‍ തുടങ്ങി. ഇന്നുതന്നെ എനിക്കു് അമ്മയെ കാണാന്‍ അവസരം ലഭിച്ചു. മാത്രമല്ല, അമ്മ എന്നെ മാറോടു ചേര്‍ത്തപ്പോള്‍ത്തന്നെ എൻ്റെ അസുഖവും മാറി. എന്തൊരനുഗ്രഹം!” എന്നോടിതു പറയുമ്പോള്‍ പോലും അദ്ദേഹത്തിൻ്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
എന്നാല്‍ ഞാന്‍ എൻ്റെ സംശയം മറച്ചുവച്ചില്ല. ”നിങ്ങളുടെ അസുഖം മുഴുവനായി മാറി എന്നു് എങ്ങനെ ഉറപ്പിക്കാം. അതു നിങ്ങളുടെ തോന്നലായിക്കൂടേ? ഒരു സൈക്കിയാട്രിസ്റ്റിനല്ലേ അതു് ആധികാരികമായി പറയാന്‍ കഴിയുകയുള്ളൂ?”അദ്ദേഹത്തിൻ്റെ മറുപടി കേട്ടപ്പോള്‍ എനിക്കു കൂടുതല്‍ അദ്ഭുതമായി. ”എൻ്റെ അസുഖം പൂര്‍ണ്ണമായി മാറി എന്നു് എനിക്കു് ഉറപ്പിച്ചു പറയാന്‍ കഴിയും. കാരണം, ഞാന്‍ ഒരു സൈക്കിയാട്രിസ്റ്റാണു്. പതിനഞ്ചു വര്‍ഷം ഞാന്‍ അമേരിക്കയില്‍ പ്രാക്ടീസ് ചെയ്തു. കഴിഞ്ഞ കുറച്ചു വര്‍ഷമായി ദില്ലിയില്‍ ജോലി ചെയ്യുന്നു.”
”താങ്കളുടെ അനുഭവം ഞാന്‍ മറ്റുള്ളവരോടു പറഞ്ഞോട്ടേ?” ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. ”തീര്‍ച്ചയായും പറഞ്ഞോളൂ. എൻ്റെ പേരും പറഞ്ഞോളു ഡോ. വിമല്‍ ക്ഷേത്രപാല്‍, എം.ഡി. (സൈക്കിയാട്രി)” തൊണ്ട ഇടറിയതുകൊണ്ടു് അദ്ദേഹം ഒന്നു നിര്‍ത്തി. എന്നിട്ടു വീണ്ടും പറഞ്ഞു. ”അമ്മയാണു യഥാര്‍ത്ഥ സൈക്കിയാട്രിസ്റ്റ്”.
മനുഷ്യാവകാശത്തെക്കുറിച്ചു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്ന ഫ്രഞ്ച് സിനിമാസംഘടനയാണു്, ‘സിനിമാ വെരീറ്റെ’ . 2007 ഒക്ടോബറിൽ ഈ സംഘടനയുടെ നേതൃത്വത്തിൽ പാരീസിൽ വച്ചു് ഒരു ചലച്ചിത്രോത്സവം നടക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ചു് ‘പാലസ് ഡെ ല ബാസ്റ്റിലെ’ ആർട്ട് തീയേറ്ററിൽവച്ചു ‘സിനിമാ വെരീറ്റെ’ ആദ്യമായി ഏർപ്പെടുത്തിയ, സമാധാനത്തിനുള്ള അവാർഡുദാനച്ചടങ്ങും നടന്നു. ഈ അവാർഡു നല്കാൻ അവർ തെരഞ്ഞെടുത്തതു് അമ്മയെ ആണു്.
പ്രശസ്ത ഫ്രഞ്ച് സിനിമാ സംവിധായകനായ യാൻ കോനൻ 2005ൽ അമ്മയെക്കുറിച്ചു ‘ദർശൻ, ദി എംബ്രേസ്’ എന്നൊരു ചിത്രം നിർമ്മിക്കുകയുണ്ടായി. ലോകമെമ്പാടുമുള്ള സിനിമാശാലകളിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ‘കാനി’ൽ നടന്ന ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ‘ദർശൻ, ദി എംബ്രേസി’ ലുടെ സിനിമാ വെരീറ്റയുടെ ഭാരവാഹികൾ അമ്മയെക്കുറിച്ചും ആഗോളതലത്തിൽ അമ്മ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും മനസ്സിലാക്കിയിരുന്നു. അതിൻ്റെ വെളിച്ചത്തിലാണു ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള അവാർഡു് അമ്മയ്ക്കു നല്കാൻ സംഘടന തീരുമാനിച്ചതു്.
നോബൽ സമ്മാനാർഹയായ ജോഡി വില്യംസ്, പ്രശസ്ത ഹോളിവുഡ് സിനിമാതാരം മിസ്സ് ഷരോൺ സ്റ്റോൺ, സാമൂഹ്യ-മനുഷ്യാവകാശ പ്രവർത്തകയായ അഡ്വ: ബിയാങ്ക ജാഗർ എന്നിവർ അവാർഡുദാനച്ചടങ്ങിൽ പങ്കെടുത്തു. മിസ്സ് ഷാരോൺ സ്റ്റോണും യാൻ കോനനും സദസ്സിനു് അമ്മയെ പരിചയപ്പെടുത്തി. ആമുഖപ്രസംഗവും സ്വാഗതവും കഴിഞ്ഞു് ഷരോൺ സ്റ്റോൺ അമ്മയ്ക്കു് അവാർഡു സമർപ്പിച്ചു.
അടുത്തതായി അമ്മയുടെ മുഖ്യപ്രഭാഷണമായിരുന്നു. ലോകത്തു വർദ്ധിച്ചുവരുന്ന മനുഷ്യനിർമ്മിതവും പ്രകൃതിദത്തവുമായ ദുരന്തങ്ങളെക്കുറിച്ചും അതിൽനിന്നു മോചനം നേടാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചുമാണു് അമ്മ സംസാരിച്ചതു്. കാരുണ്യമാണു സമാധാനത്തിലേക്കുള്ള ഏക മാർഗ്ഗം എന്നതായിരുന്നു അമ്മയുടെ പ്രഭാഷണത്തിൻ്റെ പ്രധാനസന്ദേശം.
ഇന്നു ലോകത്തു നിലനില്ക്കുന്ന സംഘർഷങ്ങളെക്കുറിച്ചു വളരെ തുറന്ന അഭിപ്രായത്തോടെയാണു് അമ്മ പ്രഭാഷണം ആരംഭിച്ചതു്. ”ലോകാരംഭം മുതൽ സംഘർഷവുമുണ്ടു്. അതു പൂർണ്ണമായും തുടച്ചുനീക്കാൻ പ്രയാസമാണെന്നു പറയുന്നതിൽ മനോവിഷമം ഉണ്ടു്. എങ്കിലും അതല്ലേ സത്യം? എന്നാൽ ഇന്നു മനുഷ്യൻ്റെ അത്യാഗ്രഹവും വെറുപ്പും വിദ്വേഷവും കൊണ്ടു ക്ഷണിച്ചുവരുത്തുന്ന സംഘർഷങ്ങളും ദുരിതങ്ങളുമാണു കൂടുതൽ. ദുഃഖിക്കുന്നവരുടെ കണ്ണീരൊപ്പുകയും അവരെ ആശ്വസിപ്പിക്കുകയും അവരുടെ ദുഃഖഭാരങ്ങൾ കുറയ്ക്കുകയും വേണം. ഭരണാധികാരികളും നേതാക്കന്മാരും ഒരു ആത്മപരിശോധനയ്ക്കു തയ്യാറാകണം.” അമ്മ അഭിപ്രായപ്പെട്ടു.
”യുദ്ധത്തിൻ്റെ പേരിൽ മനുഷ്യൻ കാണിക്കുന്ന ക്രൂരതയും ദുഷ്ടതയും അവസാനിപ്പിക്കണം.” അമ്മ തുടർന്നു, ”യുദ്ധം പ്രാകൃതമനസ്സിൻ്റെ ഉത്പന്നമാണു്. അതകറ്റി, അവിടെ കാരുണ്യത്തിൻ്റെ സൗന്ദര്യം തുളുമ്പുന്ന പുതുനാമ്പുകളും കുസുമങ്ങളും ഫലങ്ങളും ഉണ്ടാകാൻ നാം അനുവദിക്കണം. ക്രമേണ, മനുഷ്യൻ്റെയും പ്രകൃതിയുടെയും ശാപമായ, ‘യുദ്ധവാസന’ എന്ന ഉള്ളിലെ ‘ഭീകരനെ’ നശിപ്പിക്കാൻ കഴിയും. എങ്കിൽ, സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും ഒരു പുതുയുഗത്തിലേക്കു കടക്കാൻ നമുക്കു കഴിയും.”
ആധുനികശാസ്ത്രവും മതവും ഒരു ബന്ധവുമില്ലാതെ നിലകൊള്ളുന്ന രണ്ടു കാര്യങ്ങളാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമത്തെ അമ്മ അപലപിച്ചു, ”മതവും ശാസ്ത്രവും കൈകോർത്തു പിടിച്ചു പോകേണ്ടതാണു്. ശാസ്ത്രമില്ലാത്ത മതവും മതമില്ലാത്ത ശാസ്ത്രവും അപൂർണ്ണമാണു്. എന്നാൽ സമൂഹം നമ്മെ മതവിശ്വാസികളായും ശാസ്ത്രവിശ്വാസികളായും വർഗ്ഗ വിവേചനം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു”. സത്യത്തിൽ, ശാസ്ത്രവും മതവും നടത്തുന്ന ശ്രമങ്ങൾ സമാനമാണു് എന്നു് അമ്മ പറഞ്ഞു. ഒന്നു്, ബാഹ്യമായ ഗവേഷണശാലയിൽ നടത്തുന്ന പരീക്ഷണവും മറ്റൊന്നു് അവനവൻ്റെ മനസ്സിൽ നടത്തുന്ന പരീക്ഷണവുമാണു്.
”ഈ ദൃശ്യപ്രപഞ്ചത്തിൻ്റെ സ്വഭാവം എന്താണു്? ഇതെങ്ങനെയാണിത്ര താളാത്മകമായി പ്രവർത്തിക്കുന്നതു്? ഇതു് എവിടെനിന്നുണ്ടായി? എവിടേക്കു പോകുന്നു? എവിടെച്ചെന്നു ചേരുന്നു? ഞാൻ ആരാണു്? ഇത്തരം ചോദ്യങ്ങളാണു് ഋഷികൾ ചോദിച്ചതും ഉത്തരം കണ്ടെത്തിയതും. ഇതു കേവലം മതവിശ്വാസികളുടെ ബുദ്ധിയിൽ ഉദിച്ച ചോദ്യങ്ങളോ അന്വേഷണമോ ആണോ? അമ്മ ചോദിച്ചു. ”യഥാർത്ഥത്തിൽ ഋഷികൾ ശാസ്ത്രജ്ഞന്മാരും മതവിശ്വാസികളും ആയിരുന്നു.” അമ്മ പറഞ്ഞു.
”ചരിത്രത്തിൻ്റെ ഇന്നലെകൾ നമുക്കു പാഠമാകണം. പക്ഷേ, അവിടെ ജീവിക്കരുതു്.” അമ്മ പറഞ്ഞു. ”ശാസ്ത്രത്തിൻ്റെയും ആത്മീയതയുടെയും സങ്കലനം, ഭൂതകാലത്തിൻ്റെ ഇരുണ്ട ഇടനാഴികളിൽനിന്നു ശാന്തിയുടെയും സന്തുലനത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രകാശത്തിലേക്കു വരാൻ നമ്മെ സഹായിക്കും.”
ഇന്നു നിലനില്ക്കുന്ന മതസംഘർഷങ്ങളെക്കുറിച്ചും അമ്മ തൻ്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. ”ആത്മീയതയും മതതത്ത്വങ്ങളും മനുഷ്യമനസ്സിനു വെളിച്ചം പകർന്നു് അകത്തും പുറത്തും ശാന്തിയും സന്തോഷവും നിറയ്ക്കാനുള്ളതുമാണു്. എന്നാൽ, മനുഷ്യൻ്റെ ഇടുങ്ങിയ ചിന്താഗതിയും അജ്ഞാനവും മതതത്ത്വങ്ങളെ സ്വാർത്ഥതാത്പര്യങ്ങൾക്കു വേണ്ടി വളച്ചൊടിച്ചു വ്യാഖ്യാനിക്കുകയാണിന്നു്. ഹൃദയങ്ങൾ തുറക്കാനുള്ള താക്കോലാണു് ആത്മീയത. എന്നാൽ, വിവേകബുദ്ധി നഷ്ടപ്പെട്ട മനുഷ്യൻ അതുപയോഗിച്ചു മനസ്സുകൾ അടച്ചുപൂട്ടുന്ന കാഴ്ചയാണു നാമിന്നു കാണുന്നതു്.”
മനുഷ്യനും പ്രകൃതിയും തമ്മിൽ വർദ്ധിച്ചു വരുന്ന അസന്തുലനവും അതിൻ്റെ പ്രത്യാഘാതങ്ങളായി വരുന്ന ഭൂകമ്പം, സുനാമികൾ, ആഗോള താപനം, കാലാവസ്ഥാമാറ്റം, വരൾച്ച എന്നിവയെക്കുറിച്ചും അമ്മ ആശങ്കാകുലയായി. ”പഴയകാലങ്ങളിൽ പരിസ്ഥിതിസംരക്ഷണത്തിൻ്റെ പ്രത്യേക ആവശ്യമൊന്നുമുണ്ടായിരുന്നില്ല. കാരണം, പ്രകൃതി സംരക്ഷണം ഈശ്വരാരാധനയുടെയും ജീവിതത്തിൻ്റെയും ഒരു ഭാഗംതന്നെയായിരുന്നു. ഈശ്വരനെ സ്മരിക്കുന്നതിലുപരി ജനങ്ങൾ പ്രകൃതിയെയും സമൂഹത്തെയും സ്നേഹിക്കുകയും സേവിക്കുകയും ചെയ്തിരുന്നു.
സൃഷ്ടിയിലൂടെ അവർ സ്രഷ്ടാവിനെത്തന്നെയായിരുന്നു കണ്ടതു്. ഈശ്വരൻ്റെ സാകാരരൂപമായി പ്രകൃതിയെ കാണുകയും സ്നേഹിക്കുകയും ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്തു. നമുക്കു് ഈ മനോഭാവത്തെ വീണ്ടും ഉണർത്താം. ഇന്നത്തെ ലോകത്തു മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ ഭീഷണി മൂന്നാം ലോകമഹായുദ്ധമല്ല, പ്രകൃതിയുടെ അസന്തുലനവും പ്രകൃതിയിൽ നിന്നു മനുഷ്യൻ വേറിട്ടു പോകുന്നതുമാണു്. പ്രകൃതിയെ പരിപാലിച്ചു സംരക്ഷിക്കുന്നതു് ഓരോ വ്യക്തിയും ഒരു വ്രതമായി, തപസ്യയായി കാണണം.”
മനുഷ്യരാശിയും പ്രകൃതിയുമായുള്ള നഷ്ടപ്പെട്ട സന്തുലനം പുനരുദ്ധാരണം ചെയ്യുന്നതിനു ധാരാളം നിർദ്ദേശങ്ങൾ അമ്മ നല്കുകയുണ്ടായി. ഫാക്ടറികളിൽ മലിനീകരണം തടയുന്നതിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. കാർപൂളിങ് പ്രോത്സാഹിപ്പിക്കുക. ചെറിയ ദൂരങ്ങൾ കാൽനടയായിട്ടോ സൈക്കിളിലോ പോകാൻ തയ്യാറാവുക. ഗൃഹങ്ങളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുക. ഓരോ വ്യക്തിയും കുറഞ്ഞതു് ഒരു വൃക്ഷത്തൈയെങ്കിലും ഒരു മാസത്തിൽ നട്ടുപിടിപ്പിക്കുക.
”പ്രകൃതിയാണു് നമ്മുടെ ആദ്യത്തെ അമ്മ.” അമ്മ പറഞ്ഞു. ”പെറ്റമ്മ ഏതാനും വർഷങ്ങൾ മാത്രമേ നമ്മെ മടിയിലിരുത്തുകയുള്ളൂ. എന്നാൽ ജീവിതകാലം മുഴുവൻ നമ്മെ മടിയിൽ കിടത്തി നമ്മെ പരിപാലിക്കുന്നവളാണു പ്രകൃതിമാതാവു്. ജന്മം നല്കിയ അമ്മയോടുള്ള കടപ്പാടുപോലെതന്നെ പ്രകൃതിയോടും നമുക്കു് ആദരവും കടപ്പാടും ഉണ്ടാകണം. ഇതു നമ്മൾ ഒരിക്കലും മറക്കരുതു്. പ്രകൃതിയെ മറന്നാൽ മനുഷ്യൻ്റെ നിലനില്പുതന്നെ അപകടത്തിലാകും.”
കാരുണ്യമാണു് എല്ലാ സംഘർഷങ്ങളും അവസാനിക്കാനുള്ള ഏക പോംവഴി എന്നു പ്രഭാഷണത്തിൽ ഉടനീളം അമ്മ ഓർമ്മിപ്പിക്കുകയുണ്ടായി. ”കാരുണ്യം എല്ലാവരിലുമുണ്ടു്. എന്നാൽ അതിനു പ്രകാശിക്കാൻ നമ്മുടെ മനസ്സിൻ്റെ അനുവാദവും അനുഗ്രഹവും വേണം.” വേദനിക്കുന്നവരോടും ദുരിതം അനുഭവിക്കുന്നവരോടും കാരുണ്യം കാട്ടാനുള്ള ഒരവസരവും നഷ്ടപ്പെടുത്തരുതെന്നു് അമ്മ സദസ്സിനോടു അപേക്ഷിച്ചു. ”കാരുണ്യത്തിൻ്റെ പൂർണ്ണചന്ദ്രപ്രഭ എല്ലാവരിലും നിറയട്ടെ. അതു നമ്മെപ്പൊതിയുന്ന അന്ധകാരത്തെ ഇല്ലാതാക്കട്ടെ…” എന്ന സമർപ്പണത്തോടെ അമ്മ തൻ്റെ പ്രഭാഷണം അവസാനിപ്പിച്ചു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ജന്മദേശമായ സോവിയറ്റ് റഷ്യയിൽ, ഭരണത്തിന്‍റെ സിരാകേന്ദ്രമായ മോസ്കോ നഗരത്തിൽ, 1991 ആഗസ്റ്റിൽ അമ്മയും ബ്രഹ്മചാരിസംഘവും 3 ദിവസം ചെലവഴിച്ചു.
സോവിയറ്റ് യൂണിയനിലെ നിരവധി ഭക്തന്മാർ കഴിഞ്ഞ വര്‍ഷംതന്നെ അമ്മയെ അങ്ങോട്ട് ക്ഷണിച്ചിരുന്നു. നിരന്തരമായ അവരുടെ അഭ്യർത്ഥനയെ മാനിച്ചുകൊണ്ട്, അമ്മ ഇക്കുറി തൻ്റെ അഞ്ചാമത്തെ വിദേശ പര്യടനത്തിന്‍റെ പരിസമാപ്തി കുറിച്ചത് സോവിയററ് നാട്ടിലാണു്. ആഗസ്ററ് 17-ാം തീയതി അമ്മ മോസ്കോയിലെത്തി. മൂന്നു ദിവസം രാവിലേയും വൈകീട്ടും ഭക്തന്മാർക്ക് ദർശനം നൽകി. അമ്മയും അനുയയികളും ആഗസ്റ്റ് 20-ാം തീയതി രാത്രി 8.20നു മോസ്കോയിൽ നിന്നും ഇന്ത്യയിലേയ്ക്കു വിമാനം കയറി ഏതാനും മണിക്കൂറുകൾക്കകം അവിടെ കർഫ്യൂ പ്രഖ്യാപിച്ചു.
കർഫ്യൂ പ്രഖ്യാപനം അമ്മ പുറപ്പെട്ടതിനുശേഷമായതിനാൽ, സമയത്തിനു തന്നെ അമ്മയ്ക്ക് റഷ്യയിൽ നിന്നും പുറപ്പെടുവാനും, അമൃതപുരിയിലെത്തിച്ചേരുവാനും കഴിഞ്ഞു. അമ്മയെ ദർശിക്കുവാനുള്ള ഭാരതത്തിലെ മക്കളുടെ മൂന്നുമാസം നീണ്ട കാത്തിരിപ്പും സഫലമായി. ആഗസ്റ്റ് 21-ാം തീയതി അമ്മ സസുഖം അമൃതപുരിയിലെത്തിച്ചേർന്നു.
റഷ്യൻ ഭരണകൂടത്തെ അട്ടിമറിച്ചതുമൂലമുണ്ടായ സംഘര്‍ഷങ്ങളും, പ്രതികൂല സാഹചര്യങ്ങളുമൊക്കെ ഉണ്ടായിരുന്നിട്ടും ധാരാളം ഭക്തജനങ്ങൾ അമ്മയെ ദർശിക്കുവാനെത്തി. അമ്മയുടെ ദിവ്യപ്രേമവും സമദർശനവും , വിണ്ട് വരണ്ട് വേദന പേറി നടക്കുന്ന റഷ്യൻ ജനതയ്ക്ക് ഒരു പുതിയ അനുഭവമായിരുന്നു, ആശ്വാസദായകമായിരുന്നു. അമ്മയുടെ ദർശനവും, ഭജനയും നടന്ന ഹാളുകൾ, റഷ്യയിലെ അമ്മയുടെ മക്കളെക്കൊണ്ടു് നിറഞ്ഞുകവിഞ്ഞു.
അമ്മ ഹാളിലേയ്ക്കു കയറിയ നിമിഷം തന്നെ, പ്രത്യേകിച്ച് യാതൊരു നിർദ്ദേശവും ലഭിക്കാതെ അവർ ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേറ്റു അമ്മയോടുള്ള ആദരവു പ്രകടപ്പിച്ച് – അമ്മയ്ക്ക് പ്രണാമങ്ങൾ അർപ്പിച്ചു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അമ്മയുടെ ഭക്തരായ രണ്ടു റഷ്യൻ യുവതികളും അമ്മയെ അനുഗമിച്ചിരുന്നു. അവരാണു അമ്മയുടെ സംഭാഷണങ്ങള്‍ റഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്.
റഷ്യന്‍ ജനത അമ്മയുമായി നടത്തിയ സംഭാഷണങ്ങളില്‍ ആദ്ധ്യാത്മികവും ഭൗതികവുമായ രംഗങ്ങളിലെ അടിച്ചമർത്തൽ മൂലം നേരിടുന്ന വിഷാദം നിഴലിട്ടു നിന്നിരുന്നു. ആദ്ധ്യാത്മിക കാര്യങ്ങളോടൊപ്പം സാമൂഹിക , പ്രശ്നങ്ങളെക്കുറിച്ചും അവർ അമ്മയോടു സംസാരിച്ചു.
“ഈശ്വര സങ്കല്പം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ അവ്യക്തമായ ഒന്നാണ്. ഞങ്ങളുടെ ജീവിതവുമായി അതിന് വലിയ ബന്ധമൊന്നുമില്ല. എങ്കിലും ഈശ്വരൻ കാരുണ്യ മൂര്‍ത്തിയാണെന്നും, സമദര്‍ശിയാണെന്നുമൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ അതിൽ അത്രമാത്രം വിശ്വാസമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ അമ്മയെ ദർശിച്ചതോടെ, ആ സാമീപ്യം അനുഭവിക്കുവാന്‍ കഴിഞ്ഞതോടെ, അതു യാഥാത്ഥ്യമാണെന്നു ഞങ്ങൾക്ക് ബോധ്യമായി. സ്നേഹവും, കാരുണ്യവും , സമദർശനവും ഈശ്വരന്‍റെ ഗുണങ്ങളാണെന്നും, അങ്ങനെയുള്ള ഈശ്വര പുരുഷന്മാർ ഇന്നും ജീവിച്ചിരിക്കുന്നു എന്നും അമ്മയെ കണ്ടതോടെ വിശ്വസിക്കാൻ നിർബന്ധിതരായിരിക്കുന്നു.”
അമ്മ പറഞ്ഞു, “മക്കളേ, ബുദ്ധി കൊണ്ടു മാത്രം ആത്മീയം ഉൾക്കൊള്ളാൻ പറ്റില്ല. അതിന് ഹൃദയം കൂടിവേണം. വെള്ളമണലും, പഞ്ചസാരയും കൂടി കലർന്നു കിടന്നാൽ ബുദ്ധി കൊണ്ടു വിവേചിച്ച് അറിയുക പ്രയാസമാണ്. എന്നാൽ ഉറുമ്പ് പഞ്ചസാര മാത്രം നുണയുന്നു. അതുപോലെ, ആദ്ധ്യാത്മികാനുഭൂതി നുകരണമെന്നുണ്ടെങ്കിൽ ബുദ്ധിമാത്രം പോര, നിഷ്കളങ്കമായ ഹൃദയം കൂടിവേണം.”
തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അവർ സൂചിപ്പിച്ചപ്പോൾ അമ്മ പറഞ്ഞു………..
“സ്വാതന്ത്ര്യം വെളിയിൽ അന്വേഷിക്കേണ്ടതല്ല, അതു മക്കളിൽത്തന്നെയുണ്ട്. അതു നേടിയാൽ സുഖദുഃഖങ്ങളെ അതിജിവിക്കാം. വെള്ളത്തിൽ ജീവിക്കുന്ന മത്സ്യം, വെള്ളം കിട്ടാതെ മരിക്കേണ്ടിവരും എന്ന് ഭയപ്പെടുന്നതുപോലെയാണു് മക്കളുടെ അവസ്ഥ. നിങ്ങൾക്ക് നിങ്ങളിൽത്തന്നെ സ്വാതന്ത്ര്യമുണ്ടു്. അതിനെ കണ്ടെത്തിയാൽ മാത്രം മതി. ഒരു പശുവിനെ കുറെ ദിവസം ഒരു കയറിൽ, ഒരു സ്ഥലത്ത് കെട്ടിയിട്ടു. അവസാനം കയറഴിച്ചുവിട്ടിട്ടും അതിനു ദൂരേയ്ക്കു പോകുവാൻ താല്പര്യമില്ല. കെട്ടഴിച്ചിട്ടും താൻ കെട്ടിൽത്തന്നെയാണെന്നാണ് അതിന്‍റെ ഭാവം അതുപോലെ, നിങ്ങൾ ബദ്ധരാണെന്ന് ചിന്തിക്കുന്നു. പക്ഷെ നിങ്ങൾ ബദ്ധരല്ല, സ്വതന്ത്രരാണ്.
നിങ്ങളെ ആര്‍ക്കും ബദ്ധരാക്കുവാൻ കഴിയില്ല. ഒരാള്‍ സ്വയം മുരുക്കു മരത്തില്‍ കെട്ടിപ്പിടിച്ചുനിന്നിട്ടു, മുള്ളു കൊണ്ട് വേദനിക്കുന്നു എന്ന് പറഞ്ഞു നിലവിളിക്കുകയാണ്. ആരും അയാളെ കെട്ടിയിട്ടില്ല. സ്വയം മാറുകയേ വേണ്ടൂ. അതുപോലെയാണ് നമ്മുടെ അവസ്ഥ. ദുഃഖമോ, ബന്ധനമോ ഒന്നും നമ്മളെ വന്നു പിടിച്ചിട്ടില്ല. നമ്മള്‍ അവയെ പിടിച്ചുകൊണ്ട് നില്ക്കുകയാണ്. ആ പിടി വിടുകമാത്രമേ വേണ്ടൂ. പിന്നെ സ്വാതന്ത്ര്യം തന്നെ, ആനന്ദം തന്നെ. മക്കൾ ആന്തരിക സ്വാതന്ത്ര്യത്തിനു വേണ്ടി പരിശ്രമിക്കൂ.
മക്കൾ മനസ്സിനെ വിശാലമാക്കാൻ പഠിക്കൂ. ആനന്ദം നമ്മളിൽ തന്നെ കണ്ടെത്താം. ശാശ്വതമായുള്ളതു് ആത്മാവാണ്. ആന്തരികമായ അന്വേഷണത്തിലൂടെ അതിനെ അറിയാൻ കഴിയും. അപ്പോൾ ദുഃഖം പൂർണ്ണമായും ഒഴിവാകും.
ഭക്തന്മാർ അമ്മയോടു കാണിച്ച പ്രേമവും, ഭക്തിയും അവിശ്വസനീയമായിരുന്നു. റഷ്യൻ ജനതയ്ക്ക് ഇതിനു കഴിയുമോ എന്ന് അത്ഭുതപ്പെട്ടുപോയി. ശ്രീ ചക്രത്തെക്കുറിച്ചും, പൂജാവിധികളെക്കുറിച്ചും ഗവേഷണം നടത്തുന്ന ഒരു പ്രൊഫസർ, പൂജയുടെ പ്രയോജനത്തെ കുറിച്ചാണു് അമ്മയോട് ചോദിച്ചത്.
അമ്മ പറഞ്ഞു; “പായസം വെയ്ക്കുമ്പോൾ, അതിനുവേണ്ടി എന്തെടുക്കുമ്പോഴും പായസത്തെക്കുറിച്ചാണു് ഓർക്കുന്നതു്. അതുപോലെ, പൂജ ആത്മതത്ത്വത്തിലേയ്ക്ക് എത്താനാണെന്നുള്ള ബോധത്തോടുകൂടിയാണ് ചെയ്യുന്നതു്. അവിടെ മററു ചിന്തകൾക്ക് സ്ഥാനമില്ല. പൂജ, ജപം എന്നിവകൊണ്ട് ചിന്തകളെ നിയന്ത്രിക്കാം. ചിന്തകൾ കുറയുമ്പോൾ മനസ്സ് ഏകാഗ്രമാകും. ഏകാഗ്രമായ മനസ്സ് സ്ഫടികം പോലെയാണു്. അവിടെ ആത്മാവിനെ ദർശിക്കാം. ഓളമില്ലാത്ത കായലിൽ സൂര്യന്‍റെ പ്രതിബിംബം എങ്ങനെ വ്യക്തമായി കാണാൻ കഴിയുന്നുവോ, അതുപോലെ ചിന്തകളടങ്ങി ഏകാഗ്രമായ മനസ്സിൽ ആത്മദർശനമുണ്ടാകുന്നു.
തുടക്കത്തിൽ ക്ഷമയെ കണ്ടെത്തുവാൻ സഹായിക്കുന്ന ഒരു ക്രിയകൂടിയാണ് പൂജ. പൂജയുടെ ശരിയായ തത്ത്വം മനസ്സിലാക്കിയാണ് ചെയ്യുന്നതെങ്കിൽ അതിന് നമ്മെ പൂർണ്ണതയിലെത്തിയ്ക്കുവാൻ കഴിയും. നമ്മുടേത് അപക്വമായ മനസ്സാണ്, ക്ഷമ തീരെയില്ല. അങ്ങനെയുള്ള മനസ്സിൽ ക്ഷമയും, പക്വതയും വളർത്താൻ പൂജ സഹായിക്കുന്നു. കണ്ണിന്ന് കാഴ്ചയില്ലാത്ത കുട്ടികളെ അക്ഷരത്തിൽ തൊട്ട് പഠിപ്പിക്കുന്ന ഒരു പ്രത്യേക സമ്പ്രദായമുണ്ട്. അവർക്ക് പുറമേയ്ക്ക് കാഴ്ചയില്ലാത്തതിനാല്‍ വസ്തുക്കളില്‍ തൊട്ട് അവയുടെ സ്വഭാവം അറിഞ്ഞ് പഠിക്കുന്നു.
നമുക്ക് ഉള്‍ക്കാഴ്ചയാണില്ലാത്തത്. അതിനാല്‍ ബാഹ്യമായ കാര്യങ്ങളിൽ ശ്രദ്ധ വരുത്തി ക്ഷമയും, പക്വതയും ആര്‍ജ്ജിച്ച് ഉള്‍ക്കാഴ്ച നേടുവാനുള്ള സാഹചര്യം പൂജയിൽക്കൂടി ലഭിക്കുന്നു. പൂജയ്ക്കു വേണ്ടി ഓരോ വസ്തു എടുക്കുമ്പോഴും അത്ര സമയമെങ്കിലും നമ്മള്‍ ക്ഷമാലുവാകുന്നു. ഓരോ ക്രിയ ചെയ്യുമ്പോഴും മനസ്സ് അറിയാതെ തന്നെ ഏകാഗ്രമാകുന്നു. അങ്ങനെ മനസ്സിന്‍റെ പൂര്‍ണ്ണമായ ഏകാഗ്രതയില്‍ രണ്ടെന്ന ഭാവം നഷ്ടമാകുന്നു. ആ ഏകത്വഭാവത്തിൽ നാം നമ്മെത്തന്നെ മറക്കുന്നു. അവിടെ ആനന്ദം മാത്രമാണുള്ളതു്. ഭൗതികമായി ആനന്ദിക്കണമെങ്കിലും മനസ്സ് അടങ്ങണം. രണ്ടെന്നുള്ള ഭാവം നഷ്ടമാകണം.
ആത്മീയത്തിൽ ആനന്ദം നുകരണമെങ്കിലും, സമർപ്പണം കൂടാതെ കഴിയില്ല. കയ്യിൽ വിത്തുവെച്ചുകൊണ്ടും പ്രാർത്ഥിച്ചാല്‍ വിത്തു കിളിര്‍ക്കില്ല. വിത്ത് മണ്ണിനടിമപ്പെടുന്നതുകൊണ്ടാണ് അത് കിളിർത്ത് വൻവൃക്ഷമാകുന്നതത്. ട്രെയിനിൽ കയറിയാൽ പിന്നേയും ഭാരം തലയിലേറ്റി നിൽക്കേണ്ട കാര്യമില്ല. അത് താഴത്തിറക്കി വെയ്ക്കാം. അതുപോലെ, ഈശ്വരനേയോ ഗുരുവിനേയോ ആശ്രയിച്ചുകഴിഞ്ഞാൽ, സർവ്വഭാരങ്ങളും ആ പാദങ്ങളിൽ സമർപ്പിക്കുവാൻ തയ്യാറാകണം.”
സഗുണ നിർഗുണ സാധനകളെക്കുറിച്ച് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു; “ഏതിലെങ്കിലും ചാരി നിൽക്കുക എന്നത് നമ്മുടെ മനസ്സിന്‍റെ സ്വഭാവമാണു്. ചെറുപ്പത്തിൽ സുഖവും, ദുഃഖവും അമ്മയോടു പറഞ്ഞു, കുറച്ചു വലുതായപ്പോൾ കളിത്തോഴരോടു പറഞ്ഞു, മുതിന്നപ്പോൾ സുഖവും ദുഃഖവും കൂട്ടുകാരിയുമൊത്തു പങ്കിട്ടു. മനസ്സിൻറ ഈ ശീലം പെട്ടെന്നു മാറ്റുവാൻ സാധിക്കില്ല. മനസ്സിന് പിടിച്ചു നിൽക്കുവാൻ ഒരുപാധിവേണം. അതിനുവേണ്ടി സഗുണ സാധനയിൽ, നമ്മിൽ പരിശുദ്ധഭാവം വിടര്‍ത്തുന്ന ഈശ്വരരൂപങ്ങളെ സ്വീകരിച്ചിരിക്കുന്നു. നിർഗുണ സാധകരും ’നേതി നേതി’ ചൊല്ലിയാണ് മുന്നോട്ട് പോകുന്നതു്. അതും ഒരുപാധി തന്നെ. ഈശ്വരൻ നമ്മുടെയുള്ളിൽത്തന്നെ.
എന്നാൽ കാമുകീ കാമുക ഭാവത്തിലൂടെ ആ ഈശ്വരനെ വേഗം അറിയുവാനും, ആനന്ദം നുകരാനും കഴിയും. ഒരു നാണയത്തിൻറ രണ്ടുവശം പോലെയാണ് സഗുണവും നിർഗുണവും. രണ്ടിനും ആധാരം വ്യാപ്തമായ ഈശ്വരൻ തന്നെ. മുകളിലേയ്ക്കു പിടിച്ചു കയറാൻ സഹായിക്കുന്ന കയറുപോലെയാണ് സഗുണ രൂപങ്ങൾ. വെള്ളം മുന്നിലുണ്ടെങ്കിലും കോരികുടിക്കണമെങ്കില്‍ ഒരു പാത്രം ആവശ്യമാണു്. വെള്ളം കുടിച്ച് ദാഹം ശമിച്ചാല്‍ പാത്രം കളയാം. അതുപോലെ സഗുണ ആരാധകന്‍ തത്ത്വം മനസ്സിലാക്കിക്കഴിയുമ്പോൾ രൂപം തന്നെ വിട്ടു പൊയ്ക്കൊള്ളും. സഗുണവും നിർഗ്ഗണവും ഭിന്നമല്ല. അവ സാധകനെ ഒരേ സത്യത്തിലേയ്ക്കു നയിക്കുന്നു. രണ്ടും ഒരേ ചൈതന്യത്തില്‍തന്നെ എത്തിച്ചേരുന്നു.”
ആദ്ധ്യാത്മികമായ ധാരാളം ചോദ്യങ്ങൾ അവർ അമ്മയോട് ചോദിച്ചു. പോകുന്നതിനു മുമ്പായി അവർ പറഞ്ഞു. ”ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിച്ചതിൽ അമ്മ ക്ഷമിക്കണം. ചോദ്യം ചോദിക്കുന്നതിനേക്കാൾ ആ സാമീപ്യം അനുഭവിക്കുന്നതിലാണു് കൂടുതൽ ആനന്ദമെന്നും ഞങ്ങൾക്കു ബോദ്ധ്യമായി. അമ്മ ഇവിടെ നിന്നു പോയാലും ആ സാമീപ്യം ഞങ്ങള്‍ക്ക് അനുഭവിക്കാൻ കഴിയണം. അതിന് അമ്മ അനുഗ്രഹിക്കണം.”
റഷ്യയിൽ അധികാരമാററം നടന്നതിനുശേഷം അമ്മയെ ദർശിക്കുവാനെത്തിയവർ ചോദിച്ചു. ”അമ്മേ, ഞങ്ങൾക്കിതില്‍ നിന്നും മോചനമില്ലേ? ഭരണനേതൃത്ത്വം മാറി മാറി വരുന്നു. സ്വാതന്ത്ര്യം വീണ്ടും ഹനിക്കപ്പെടുന്നു. ഇന്ത്യയിൽ വന്ന് അമ്മയോടൊത്തു താമസിക്കുവാൻ ഞങ്ങളാഗ്രഹിക്കുന്നു. പക്ഷെ, സ്വാതന്ത്ര്യമില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കു് ഉദ്യോഗസ്ഥന്മാര്‍ക്ക് വെളിയിൽ പോകാം. സാധാരണക്കാരന് പോകാൻ നിയമമില്ല. ഞങ്ങളെന്തു ചെയ്യണം ? ഇനി എന്തു നടക്കുവാൻ പോകുന്നു എന്നറിയില്ല. അടുത്ത നിമിഷം എന്തും സംഭവിക്കാം. അതിനെക്കുറിച്ച് ഓർത്തു് ഉറങ്ങാൻ കഴിയുന്നില്ല. അമ്മയുടെ അടുത്ത് നില്ക്കുമ്പോൾ ഞങ്ങൾ എല്ലാം മറക്കുന്നു. ശാന്തി എന്തെന്നറിയുന്നു.
അമ്മ, അവരുടെ കണ്ണുനീർ തുടച്ചുകൊണ്ടു പറഞ്ഞു. “മക്കളെ, തീർത്തും നിങ്ങൾക്കു മോചനമുണ്ടാകും. മുള വരുന്നതിന് വേണ്ടി ഒരു വിത്തുപൊട്ടുമ്പോൾ അതിനുണ്ടാകുന്ന വേദനപോലെ, പുഷ്പം വിടരുന്നതിനുവേണ്ടി മൊട്ട് വിരിയുമ്പോൾ അത് അനുഭവിക്കുന്ന വേദനപോലെ ഇന്നത്തെ ഈ ദു:ഖങ്ങളും പ്രയാസങ്ങളും ഒരു നല്ല നാളേയ്ക്കു വേണ്ടിയാണ്”.
എല്ലാ ദിവസവും അമ്മയുടെ ദശനത്തിനും മുടങ്ങാതെ എത്തിക്കൊണ്ടിരുന്ന ഒരു റഷ്യൻ യുവാവ് വികാരാധീനനായി പറഞ്ഞു “ഇവിടുത്തെ ജീവിതം ഞങ്ങൾക്കു ജയിലുപോലെ തോന്നുന്നു പക്ഷെ അമ്മയെ കാണുവാനും ആ വാക്കുകൾ കേൾക്കുവാനും കഴിഞ്ഞപ്പോള്‍ ബാഹ്യസ്വാതന്ത്ര്യത്തെക്കാൾ ആന്തരിക സ്വാതന്ത്ര്യത്തിന്‍റെ പ്രാധാന്യം എനിക്കു മനസിലായി. എനിക്കതാണാവശ്യം. ബാഹ്യമായ സ്വാതന്ത്ര്യമല്ല, ആന്തരീകമായ സ്വാതന്ത്ര്യമാണ് ഒരുവന് ശാന്തി നൽകുന്നതെന്ന് അമ്മയുടെ സാന്നിധ്യംകൊണ്ടു തന്നെ എനിക്ക് ബോദ്ധ്യമായി.
അമ്മയെ യാത്ര അയയ്ക്കുന്നതിനുവേണ്ടി എത്തിയ ഭക്തജനങ്ങള്‍ അമ്മയോട് പറഞ്ഞു “ഈശ്വരനെക്കുറിച്ചും , ഗുരുക്കന്മാരെക്കുറിച്ചും വികലമായ ധാരണകള്‍ മാത്രമുണ്ടായിരുന്ന ഞങ്ങള്‍ക്ക് അമ്മയുടെ ദര്‍ശനത്തോടെ ശരിയായ ഉള്‍ക്കാഴ്ച ലഭിച്ചു. ആത്മീയ ജീവിതം ഒരുവന് പ്രദാനം ചെയ്യുന്ന സ്വാതന്ത്ര്യം എത്രയോ മഹത്തരമാണെന്ന് അമ്മയില്‍ നിന്നും അമ്മയുടെ മക്കളില്‍ നിന്നും ഞങ്ങള്‍ അറിയുന്നു. അമ്മയുടെ സാമീപ്യത്തില്‍ തന്നെ ആ ആനന്ദത്തിന്‍റെ അല്പമാത്രമെങ്കിലും അനുഭവിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഒരു മുള കാറ്റത്തു വളയുന്നതുപോലെ അമ്മയുടെ സാന്നിധ്യം ഞങ്ങളുടെ മനസ്സിനെ സ്വാഭാവികമായിത്തന്നെ ആത്മീയ പാതയിലേക്ക് വളച്ചു കഴിഞ്ഞു. ബാഹ്യ സ്വാതന്ത്ര്യം മാത്രം കൊതിച്ച ഞങ്ങള്‍ക്ക് ഇനി മുഖ്യമായി വേണ്ടത് ആന്തരിക സ്വാതന്ത്ര്യമാണ്. അതിന് അതില്‍ ജീവിക്കുന്ന ഒരാള്‍ മാതൃകയായി വേണം. അതുകൊണ്ട് അമ്മ ഞങ്ങളെ നയിക്കണം.”
അമ്മയെ യാത്രയയക്കുവാൻ എത്തിയവരുടെ കൂട്ടത്തിൽ നല്ല പങ്കും യുവാക്കളായിരുന്നു. 20-ാം തീയതി വൈകീട്ട് അമ്മ ഇന്ത്യയിലേയ്ക്ക് യാത്രതിരിച്ചപ്പോൾ വിമാനത്താവളത്തിൽ കൂടിനിന്നിരുന്ന ഭക്തന്മാർ പലരും വിങ്ങിക്കരഞ്ഞു. ഈശ്വരപ്രേമം ജീവിതത്തിൽ ആദ്യമായി അവർക്കു പകർന്നു കൊടുത്ത _ ദുഃഖവിമോചനം ആന്തരീക സ്വാതന്ത്ര്യത്തിലൂടെ മാത്രമേ നേടാന്‍ കഴിയൂ എന്നവരെ പഠിപ്പിച്ച _ അമ്മയുടെ വേർപാട് അവരെ ശോകമൂകരാക്കി.
മോസ്കോ നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ചുപോലും അമ്മ, തന്നെ യാത്ര അയയ്ക്കാൻ എത്തിയ ഭക്തന്മാർക്ക് ദർശനം നൽകി. മറ്റു യാത്രക്കാർ അത്ഭുതത്തോടെ ആ രംഗം വീക്ഷിക്കുന്നുണ്ടായിരുന്നു. അവർ പറഞ്ഞു “അമ്മയോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ ജീവിതത്തില് ഒരിക്കലും മറക്കാനാവാത്തതാണ്. ഞങ്ങള്‍ ഞങ്ങളേപ്പോലും മറന്ന നിമിഷങ്ങളായിരുന്നു അത്. ഞങ്ങൾക്ക് അറിയപ്പെടാതിരുന്ന ഒരു ലോകത്തിലേയ്ക്ക് അമ്മ ഞങ്ങളെ നയിച്ചു. അമ്മ വീണ്ടും വരണേ…… ഈ പാവപ്പെട്ട മക്കളെ മറക്കരുതേ…..!
അമ്മയെക്കുറിച്ച് അവർ ആദ്യമായി കേൾക്കുന്നു. അമ്മയെ ആദ്യമായി കാണുന്നു. നേരിട്ട് സംസാരിക്കുവാൻ ഭാഷയുടെ പരിമിതി; എന്നിട്ടും അത്യത്ഭുതകരമായ പരിവർത്തനമാണ് അമ്മ അവരിൽ സൃഷ്ടിച്ചതു്. കണ്ണുകൾ നിറഞ്ഞൊഴുകാത്ത ആരുംതന്നെ ഉണ്ടായിരുന്നില്ല. കേവലം മൂന്നു ദിവസംകൊണ്ട് അമ്മ അവരുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടി. വിമാനത്താവളത്തിൽ വെച്ച് തൊഴുകൈകളോടെ ഒരു ഭക്തൻ പറഞ്ഞു. _ “ഇനിയുള്ള എന്‍റെ ഓരോ നിമിഷങ്ങളും എണ്ണിയെണ്ണി ഞാൻ കാത്തിരിക്കും _ അടുത്ത വർഷം അമ്മയെക്കാണാൻ…. ആ മടിത്തട്ടിൽ തലചായ്ക്കാൻ !”