മക്കള്‍ നേര്‍വഴിയില്‍ സഞ്ചരിക്കണം എന്നാണു് എല്ലാ അച്ഛനമ്മമാരുടെയും ആഗ്രഹം. അതിനുവേണ്ടി അവര്‍ മക്കളെ നല്ല സ്‌കൂളില്‍ വിടുന്നു, നല്ല നല്ല ഉപദേശങ്ങള്‍ കൊടുക്കുന്നു, ശാസിക്കുന്നു, വേണ്ടി വന്നാല്‍ ശിക്ഷിക്കുന്നു. പണം ഒരു പ്രശ്‌നമാക്കാതെ ഏറ്റവും മുന്തിയ വിദ്യാഭ്യാസം ഉറപ്പാക്കുന്നു. മക്കള്‍ അച്ഛനമ്മമാരുടെ അഭിമാനമായി വളര്‍ന്നു വരും എന്നാണു് ഈ ‘ഇന്‍വെസ്റ്റ് മെൻ്റിൻ്റെ’ പിന്നിലെ വികാരം. സ്വാര്‍ത്ഥതയില്‍ അടിസ്ഥാന പ്പെടുത്തിയ ബന്ധങ്ങളാണു മിക്കതും എന്നതാണു സത്യം.

നല്ല നിലയില്‍ പഠിച്ചു വലിയ ശമ്പളവും ജോലിയുമൊക്കെ നേടിയാല്‍ മിഷന്‍ സക്‌സസ്! ആഗ്രഹപ്രകാരം ഉള്ള വിവാഹവുംകൂടി ആയാല്‍ ബഹു സന്തോഷം. ഇതൊക്കെ കൃത്യമായി നടന്നില്ലെങ്കില്‍ മക്കളുടെ കാര്യം കഷ്ടമാണു്. ഇതിലേറെ അപകടം, അയല്‍വാസിയാണു്. അയല്‍വാസിയുടെ മകൻ്റെ മാര്‍ക്കും റാങ്കും ചൂണ്ടിക്കാട്ടി സ്വന്തം മകനെ പ്രകോപിപ്പിക്കുന്ന താണു മിക്ക അച്ഛനമ്മമാരുടെയും പ്രധാന ഹോബി. സുഹൃദ്ബന്ധങ്ങള്‍ ക്കിടയില്‍ വാശിയും മാത്സര്യവും കുത്തി നിറയ്ക്കുന്നതില്‍ രക്ഷിതാക്കള്‍ക്കു് ഒരു പ്രത്യേക സന്തോഷംപോലെ. ഇത്തരം ലീലാവിലാസങ്ങള്‍ നമ്മുടെ നാട്ടിലേ നടക്കൂ!

പാശ്ചാത്യലോകത്തു്, പൊടിപ്പിള്ളാരുടെ അധികാരങ്ങളും അവകാശങ്ങളും എന്തൊക്കെയാണെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇനി നമ്മുടെ മക്കളോ? പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഡോക്ടറേറ്റ് വരെ അച്ഛനമ്മമാരുടെ ചെലവില്‍ കഴിക്കുന്നു. (പാശ്ചാത്യലോകത്തു പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാല്‍ പിന്നെ എല്ലാം സ്വയം അദ്ധ്വാനിച്ചു നേടണം എന്നാണു്. ചിറകു വിരിക്കാറാകുമ്പോള്‍ വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ ഉദാത്തചിന്തകള്‍ ബാധിച്ചു് അക്ഷരാര്‍ത്ഥത്തില്‍ വീടുവിട്ട പോലെ ഇഷ്ടാനുസരണം ജീവിക്കുന്നു!

വേറെ ചില മക്കളുണ്ടു്: ഒരിക്കലും അച്ഛനമ്മമാരെ വിട്ടു പോകില്ല. സ്നേഹം മൂത്തിട്ടല്ല കേട്ടോ. അസുഖക്കാരിയും അവശയുമായ, പ്രായമായ പെറ്റമ്മയുടെ ചെലവില്‍ നിര്‍ലജ്ജം ജീവിക്കുന്ന പത്തുനാല്പതു വയസ്സായ തടിമാടന്മാര്‍ ഉള്ള നാടാണു് ഇതു്. മദ്യപിച്ചു സുഖിച്ചു ജീവിതം തള്ളിവിടുന്ന ഇത്തരം മഹാന്മാര്‍ നമ്മുടെ നാട്ടിലല്ലാതെ എവിടെ കാണും? ജീവിതത്തില്‍ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാതെ ജീവിതം തള്ളി നീക്കുന്നവര്‍. ഇത്തരക്കാരുടെ എണ്ണവും കൂടി വരുന്നുണ്ടു്.

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള, ഏറെക്കുറെ പ്രത്യക്ഷത്തില്‍ അറിയുന്നതുമായ പ്രശ്‌നങ്ങളെക്കാള്‍ ഇന്നു് ഏറെ ഗൗരവം അര്‍ഹിക്കുന്ന ഒന്നാണു് രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള സ്വരച്ചേര്‍ച്ച ഇല്ലായ്മ. ഇതിനെ ചിലര്‍ ജനറേഷന്‍ഗ്യാപ് എന്നു പറഞ്ഞു് ആശ്വസിക്കും. ഒരേപോലെ ചിന്തിക്കാനാവാത്തവിധം കാലം അവര്‍ക്കിടയില്‍ കിടങ്ങു തീര്‍ത്തിരിക്കുന്നു. പ്രായം രക്ഷിതാക്കളെയും മക്കളെയും ഏറെ അകറ്റിയിരിക്കുന്നു എന്നു സാരം. സ്വന്തം കുട്ടിക്കാലത്തു ചെയ്തതും പറഞ്ഞതും ഒക്കെ മക്കളിലൂടെ കാണുമ്പോള്‍ അവയുമായി പൊരുത്തപ്പെടാന്‍ കാലവും പ്രായവും അനുവദിക്കുന്നില്ല. അവര്‍ക്കൊരു ‘മീറ്റിങ് ഗ്രൗണ്ട്’ ഇല്ല.

നീറുന്ന ഇത്തരം കുടുംബ പ്രശ്നങ്ങള്‍ സമൂഹത്തില്‍ ഒന്നടങ്കം അലോസരം ഉണ്ടാക്കുന്നുണ്ടു്. ഇത്തരം പ്രശ്നങ്ങള്‍ക്കു പരിഹാരമായി പുതിയ ഒരു ഒറ്റമൂലി ഇറങ്ങിയിട്ടുണ്ടു്, കൗണ്‍സലിങു്. അതോടെ എല്ലാ പ്രശ്‌നങ്ങളും ആവിയായി പോകുമത്രെ! എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ മനുഷ്യൻ്റെ ആകെത്തുകയില്‍ നിന്നു് വേറിട്ടു കാണാന്‍ കഴിയില്ല എന്നതാണു സത്യം.

ഓരോരോ പ്രശ്‌നത്തിനും പ്രത്യേകം പ്രത്യേകം ചികിത്സയും ഉപദേശവും മരുന്നും ഒന്നും ഇല്ല. മനസ്സു് എന്നതു വളരെ ഏറെ സങ്കീര്‍ണ്ണമാണു്. മനുഷ്യ മനസ്സു് സ്വിച്ചിട്ടാല്‍ കത്തുന്ന ബള്‍ബുപോലെയല്ല.ഒരു വ്യക്തി ആകെത്തുക ആയി ആര്‍ജ്ജിക്കുന്ന അടിസ്ഥാന പരമായ മൂല്യങ്ങള്‍ തന്നെയാണു് അവനെ കുടുംബത്തിലും സമൂഹത്തിലും ജീവിക്കാന്‍ പ്രാപ്തനാക്കുന്നതു്.

ആത്മീയമായ അവബോധമുള്ള വ്യക്തിയും അയാളുടെ കുടുംബവും സച്ചിന്തകളും സത്സംഗവുംകൊണ്ടു് ഉളവാകുന്ന സ്വാഭാവികമായ ഒരു താളം കൈവരിച്ചിരിക്കും. അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല എന്നല്ല. അസ്വാരസ്യങ്ങള്‍ പ്പോലും സ്വാഭാവികവും സ്വയം അലിഞ്ഞു് ഇല്ലാതാകുന്നവയുമായിരിക്കും. അടിസ്ഥാനപരമായ നന്മ എന്ന മൂല്യം ആത്മീയപാതയില്‍ ചരിക്കുന്ന ഒരുവനു് ഉണ്ടാവും.

ഈ നന്മ പോലും ആപേക്ഷികമാണു്. എന്നിരുന്നാല്‍ത്തന്നെയും സഹവര്‍ ത്തിത്വത്തിൻ്റെയും സമഭാവത്തിൻ്റെയും ഒരു താളം കാണും. അതാണു ജീവിതതാളം എന്നു പറയുന്നതു്. അമിതമായ ആഗ്രഹങ്ങളും ഈര്‍ഷ്യയും മാത്സര്യവും ഒക്കെ ഈ താളത്തെ തെറ്റിക്കുന്നവയാണു്. അമ്മ പറയാറുള്ള ആത്മീയതകൊണ്ടു് ‘എയര്‍ കണ്ടീഷന്‍’ ചെയ്ത മനസ്സുള്ളവര്‍ക്കു് ഈ താളം അധികമൊന്നും തെറ്റാറില്ല.

എത്ര കാറ്റടിച്ചാലും ശക്തമായ നങ്കൂരം ഉണ്ടെങ്കില്‍ കപ്പല്‍ ഒഴുക്കില്‍ നഷ്ടപ്പെടില്ല എന്നപോലെ. പുറം കടലിലെ കാഴ്ചകള്‍ കണ്ടു്, അതില്‍ ഭ്രമിച്ചു് എങ്ങോട്ടെങ്കിലും ഒഴുകിപ്പോകും എന്നു തോന്നുമ്പോള്‍ കടലിൻ്റെ മാറിലേക്കു് ഉറപ്പിച്ചു നിര്‍ത്തുന്നതു ഗുരുവെന്ന നങ്കൂരമാണു്. ചിലര്‍ മക്കള്‍ക്കു വാരിക്കോരി സ്നേഹം നല്കും. മൂല്യങ്ങളില്ലാത്ത സ്നേഹം മാത്രം നല്കിയിട്ടു് എല്ലാം ആയെന്നു കരുതും. എന്നാല്‍, ലൗകികമായ സ്നേഹവും സ്വാര്‍ത്ഥതയുടെ ഒരു പരിച്ഛേദംതന്നെയാണു്.

സത്യം, ധര്‍മ്മം, നീതി, ദയ, കരുണ, കടമ ഇവയൊന്നും ഇല്ലാതെ അന്ധമായ ‘സ്നേഹം’ നല്കി മക്കളെ വഷളാക്കിയ കേസുകള്‍ അനവധി. സ്നേഹം മാത്രം നല്കി വളര്‍ത്തിയ മക്കള്‍ വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുമ്പോള്‍ നമ്മുക്കു വ്യക്തമായും അറിയാന്‍ സാധിക്കും ആ സ്നേഹം ഊട്ടി വളര്‍ത്തിയതു സ്വാര്‍ത്ഥതയെയാണു് എന്നു്. ആത്മീയതയില്‍ നങ്കൂരമിട്ട സ്നേഹമാണു കുട്ടികള്‍ക്കു നല്‌കേണ്ടതു് എന്നു സാരം. മക്കള്‍ നന്നായി വരണമെങ്കില്‍ രക്ഷിതാക്കള്‍ നല്ലവരായിരിക്കണം. അവര്‍ ചൊല്ലി വളര്‍ത്തുമ്പോലെയാണല്ലോ മക്കള്‍ വളരുന്നതു്.

വളര്‍ത്തുദോഷം എന്നതു് ഒരു മഹാദോഷംതന്നെയാണു്. വളര്‍ന്നു വലുതാകുമ്പോള്‍ മക്കള്‍ കാട്ടുന്ന നന്ദികേടും ക്രൂരതയും ഒക്കെ ഒരളവുവരെ രക്ഷിതാക്കള്‍ പണ്ടെങ്ങോ പഠിപ്പിച്ചതുതന്നെയായിരിക്കും! പൊതുവെ ക്രൂരതയും സ്വാര്‍ത്ഥതയും ആക്രാന്തവും മുഖമുദ്രയായിട്ടുള്ള ഒരുവന്‍ മക്കളിലേക്കും അതുതന്നെ പകര്‍ന്നു നല്കാന്‍ ശ്രമിക്കും. അറിഞ്ഞോ അറിയാതെയോ അതു സംഭവിക്കുകതന്നെ ചെയ്യും. രക്ഷിതാക്കള്‍ നന്നായില്ലെങ്കില്‍ മക്കള്‍ നന്നാവാന്‍ ബുദ്ധിമുട്ടാണു്. നല്ല രക്ഷിതാക്കള്‍ ആകണമെങ്കില്‍ അവര്‍ ആദ്യം നല്ല മനുഷ്യരാവണം. നേരത്തെ പറഞ്ഞപോലെ, രക്ഷിതാവിൻ്റെ റോള്‍ നിറവേറ്റാന്‍ മാത്രമായി നന്മയുടെ മൂടുപടം കിട്ടില്ല.

അമ്മയുടെ മക്കള്‍ അവരുടെ മക്കളെ വളര്‍ത്തുമ്പോള്‍ സ്നേഹത്തിൻ്റെ ഒരു നങ്കൂരം അവരിലൂടെ ഉറപ്പിക്കപ്പെടുകയാണു്. അമ്മയില്‍നിന്നു വഴിഞ്ഞൊഴുകുന്ന ആ പ്രേമം മക്കളിലേക്കു ധര്‍മ്മബോധം ഉണര്‍ത്തിയാണു് എത്തുന്നതു്. കര്‍മ്മധീരന്മാരെയാണു് അമ്മ സൃഷ്ടിക്കുന്നതു്. കഴിഞ്ഞ അന്‍പത്തിയൊന്‍പതു വര്‍ഷമായി ഈ ഭൂമിയില്‍ അമ്മയുടെ സാന്നിദ്ധ്യം നമ്മള്‍ അറിയുന്നു. ഗുരുവായും അമ്മയായും ദൈവമായും ഭക്തരുടെ ഹൃദയത്തിലേക്കു് ഇറങ്ങിച്ചെല്ലുന്ന ബന്ധം.

ആ ബന്ധത്തിലൂടെ കാരുണ്യവും സ്നേഹവും ഉണര്‍ത്തി ഓരോ വ്യക്തിയെയും അവൻ്റെ ജന്മവാസനകള്‍ക്കനുസൃതമായി ഏറ്റവും ‘നല്ല’ ഒരുവനായി മാറ്റുന്ന കാഴ്ച നമുക്കു കാണാന്‍ സാധിക്കും. പോത്തുപോലെ വലിയ മക്കളുള്ള അച്ഛനമ്മമാര്‍പോലും അമ്മയുടെ മുന്‍പില്‍ പിഞ്ചു കുഞ്ഞുങ്ങളാവുമ്പോള്‍ അവരിലെ ബാല്യവും നിഷ്‌കളങ്കതയും മടങ്ങിവരികയായി. അവരുടെ മക്കളും തഥൈവ. പേരക്കുട്ടികള്‍ ഉണ്ടെങ്കില്‍ അവരും അതേ സമഭാവത്തില്‍ ഒരുമിച്ചു് ആറാടി നില്ക്കുകയായി. ദര്‍ശനസമയത്തു് ഏറ്റവും കൗതുകമുളവാക്കുന്ന ദൃശ്യം! എല്ലാവരും കൊച്ചു കുഞ്ഞുങ്ങളായാല്‍ പിന്നെ എന്തു ജനറേഷന്‍ ഗ്യാപ്?

പ്രശാന്ത് IAS

അമ്മ സേവനത്തിനു് ഇത്ര പ്രാധാന്യം കൊടുക്കുന്നതു് എന്തിനാണു്? തപസ്സും സാധനയുമല്ലേ പ്രധാനം എന്നു പലരും ചോദിക്കാറുണ്ടു്. മക്കളേ, തപസ്സും സാധനയും വേണ്ടെന്നു് അമ്മ ഒരിക്കലും പറയുന്നില്ല.

തപസ്സു് ആവശ്യംതന്നെ. സാധാരണക്കാരന്‍ ഒരു ഇലക്ട്രിക്ക്‌ പോസ്റ്റാണെങ്കില്‍ തപസ്വി ഒരു ട്രാന്‍സ്‌ഫോര്‍മര്‍ പോലെയാണു്. അത്രയും കൂടുതല്‍ പേര്‍ക്കു പ്രയോജനം ചെയ്യുന്നു. അതിനു വേണ്ടത്ര ശക്തി തപസ്സിലൂടെ നേടാന്‍ കഴിയും. എന്നാല്‍ പത്തറുപതു വയസ്സായി, ശക്തിയും ആരോഗ്യവും നശിക്കുമ്പോള്‍ ആരംഭിക്കേണ്ട കാര്യമല്ല അതു്. നല്ല ആരോഗ്യവും ഉന്മേഷവും ഉള്ളപ്പോള്‍തന്നെ വേണം, തപസ്സു ശീലിക്കാന്‍.

തപസ്സു ചെയ്യാന്‍ നാടും വീടും ഉപേക്ഷിച്ചു ഹിമാലയത്തിലേക്കു പോകേണ്ട ആവശ്യവുമില്ല. അതു് ഇവിടെ സമൂഹത്തില്‍ ഇരുന്നുകൊണ്ടുതന്നെ അഭ്യസിക്കണം. എന്നാല്‍ തപസ്സിലൂടെ നേടുന്ന ആ ശക്തികൂടി ലോകത്തിനു സമര്‍പ്പിക്കുന്നവനെ മാത്രമേ യഥാര്‍ത്ഥ ആദ്ധ്യാത്മികജീവി എന്നുപറയാന്‍ പറ്റൂ. സ്വയം പുകഞ്ഞു മറ്റുള്ളവര്‍ക്കു പരിമളം നല്കുന്ന ഒരു ചന്ദനത്തിരി ആയിത്തീരാനാണു് ആദ്ധ്യാത്മികത ഉപദേശിക്കുന്നതു്.

മറിച്ചു്, സ്വത്തും സമ്പത്തുമെല്ലാം ഉപേക്ഷിച്ചു് ഏതെങ്കിലും ഗുഹയില്‍ പോയിരുന്നു തപസ്സു് ചെയ്യുന്നവന്‍ കൊടുംകാട്ടിനുള്ളിലെ തടാകം പോലെയാണു്. അതിലെ വെള്ളം ആര്‍ക്കും പ്രയോജനപ്പെടുന്നില്ല. അതില്‍ വിരിയുന്ന താമരയുടെ സൗന്ദര്യവും സൗരഭ്യവുംകൊണ്ടു് എന്തു പ്രയോജനം?

പണ്ടുള്ളവര്‍ ധ്യാനത്തിനായി ഹിമാലയത്തില്‍ പോയിരുന്നു എന്നതു ശരിതന്നെ. പക്ഷേ, അവര്‍ ത്യാഗപൂര്‍ണ്ണമായ ഗൃഹസ്ഥാശ്രമം കഴിഞ്ഞു പക്വതയും മനഃശുദ്ധിയും നേടി, സ്വത്തെല്ലാം ഉപേക്ഷിച്ച ശേഷമാണു് അങ്ങനെ ചെയ്തതു്. അന്നത്തെ അന്തരീക്ഷം തപസ്സിനു് അനുകൂലമായിരുന്നു. അന്നത്തെ ജനങ്ങള്‍ ധര്‍മ്മ ബോധം ഉള്‍ക്കൊണ്ടവരായിരുന്നു. ഭരണാധികാരികള്‍ സത്യസന്ധരായിരുന്നു.

ഗൃഹസ്ഥാശ്രമികള്‍ ഈശ്വരസാക്ഷാത്കാരം ലക്ഷ്യമാക്കിയാണു ജീവിച്ചതു്. എന്നാല്‍ ഇക്കാലത്തു് ജനങ്ങള്‍ സ്വാര്‍ത്ഥമതികളാണു്. ഇന്നു ഗൃഹസ്ഥരേയുള്ളൂ, ഗൃഹസ്ഥാശ്രമികളില്ല. നിഷ്‌കാമസേവനം എന്തെന്നുതന്നെ അവര്‍ക്കറിയില്ല. അതിനാല്‍ ഇക്കാലത്തു സാധനയും തപസ്സുമുള്ള ആദ്ധ്യാത്മികജീവികള്‍ വേണം നിസ്സ്വാര്‍ത്ഥസേവനത്തിൻ്റെ മാതൃക ലോകത്തിനു കാട്ടുവാന്‍.

യഥാര്‍ത്ഥത്തില്‍ അവര്‍ക്കു മാത്രമേ തീര്‍ത്തും നിഷ്‌കാമമായി ലോകത്തെ സേവിക്കുവാന്‍ കഴിയുകയുള്ളൂ. നിഷ്‌കാമമായ സേവനം ആത്മസാക്ഷാത്കാരത്തിനുള്ള ഒരു സാധനതന്നെ. യഥാര്‍ത്ഥ ഈശ്വരപൂജയാണതു്. നമ്മളിലെ സ്വാര്‍ത്ഥതയെ ലോകത്തിനു സമര്‍പ്പിക്കുന്നതിലൂടെ ആത്മാവിലേക്കുള്ള പാതയാണു തെളിയുന്നതു്.

കരിന്‍ സാന്‍ഡ്‌ബെര്‍ഗ്

1991-ല്‍ ഒരു ഭാരതയാത്ര കഴിഞ്ഞു സ്വീഡനിലേക്കു തിരിച്ചെത്തിയ ഞങ്ങളുടെ സുഹൃത്തു് എന്നെയും ഭര്‍ത്താവു ‘പെര്‍’നെയും അദ്ദേഹത്തിൻ്റെ വീട്ടിലേക്കു ക്ഷണിച്ചു. അദ്ദേഹം ‘അമ്മ’ എന്നു വിളിക്കപ്പെടുന്ന ഒരു ആത്മീയ ഗുരുവിനെ കണ്ടുപോലും! അവരെക്കുറിച്ചു പറയാനാണു് അദ്ദേഹം ഞങ്ങളെ ക്ഷണിച്ചതു്.

ഞാനും എൻ്റെ ഭര്‍ത്താവും ആത്മീയതയില്‍ താത്പര്യമുള്ളവരായിരുന്നു. വര്‍ഷങ്ങളായി ഞാന്‍ ധ്യാനിക്കാറുണ്ടായിരുന്നു. ബംഗാളിലുണ്ടായിരുന്ന ‘ആനന്ദമയി മാ’ എന്ന ഗുരുവിനോടു് എനിക്കു മാനസികമായി വളരെ അടുപ്പം തോന്നിയിരുന്നു. അവര്‍ ജീവിച്ചിരിപ്പില്ല എന്നതു് എനിക്കു വലിയ സങ്കടമായിരുന്നു. സത്യം പറഞ്ഞാല്‍ എനിക്കു തോന്നിയിരുന്നതു്, യഥാര്‍ത്ഥത്തിലുള്ള ഗുരുക്കന്മാരൊന്നും ഇന്നു ജീവിച്ചിരിപ്പില്ല എന്നാണു്. ‘ആനന്ദമയി മാ’ അല്ലാതെ മറ്റൊരു ഗുരുവിനെക്കുറിച്ചു കേള്‍ക്കാന്‍ എനിക്കു തീരെ താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടു് അന്നു ഞങ്ങളുടെ സുഹൃത്തു് അമ്മയെക്കുറിച്ചു് എന്താണു പറഞ്ഞതെന്നു് എനിക്കിപ്പോള്‍ ഒരു ഓര്‍മ്മയുമില്ല.

ഞങ്ങള്‍ തിരിച്ചു പുറപ്പെടുന്നതിനു യാത്ര പറഞ്ഞപ്പോള്‍ അദ്ദേഹം അമ്മയുടെ ഒരു ഫോട്ടോ ഞങ്ങള്‍ക്കു സമ്മാനിച്ചു. എനിക്കതും അത്ര ഇഷ്ടപ്പെട്ടില്ല. എങ്കിലും മര്യാദയോര്‍ത്തു ഞാനതു വാങ്ങി. അമ്മ ആ ആഗസ്റ്റില്‍ സ്റ്റോക്‌ഹോമില്‍ വരുന്നുണ്ടെന്നു് അദ്ദേഹം പറഞ്ഞപ്പോഴും അമ്മയെ കാണണമെന്നു് ഒരാഗ്രഹവും എനിക്കു തോന്നിയില്ല.

എങ്കിലും ആഗസ്റ്റ് അടുക്കുന്തോറും ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി, ‘ആനന്ദമയി മാ’യെപ്പോലെയുള്ള ഒരു സ്ത്രീയല്ലേ അമ്മയും? ഏതായാലും അമ്മയെ ഒന്നു കണ്ടുകളയാമെന്നു തീരുമാനിച്ചു ഞാനും എൻ്റെ ഭര്‍ത്താവും ജോലിയില്‍നിന്നു ലീവെടുത്തു. ഒരു ആര്‍ട്ട് ഗ്യാലറിയിലാണു ഞാന്‍ ജോലി ചെയ്തിരുന്നതു്. കുറച്ചു കാലമായി നെഞ്ചുവേദനയും ശ്വാസംമുട്ടുംകൊണ്ടു ഞാന്‍ കഷ്ടപ്പെടുകയായിരുന്നു. പലപ്പോഴും ജോലിക്കിടയില്‍ അനങ്ങാതെ നിന്നു ശ്വാസത്തില്‍ ശ്രദ്ധിച്ചാലേ എനിക്കു ശ്വസിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ജോലിയിലെ ആയാസംകൊണ്ടാണു് ഇങ്ങനെ സുഖമില്ലാതാകുന്നതെന്നു് എനിക്കറിയാമായിരുന്നു. അമ്മയെ കാണാന്‍ എന്ന പേരില്‍ കുറച്ചുനാള്‍ ജോലിയില്‍നിന്നു് ഒരു ഒഴിവുമാകുമല്ലോ എന്നാണു ഞാന്‍ ചിന്തിച്ചതു്.

1991 ആഗസ്റ്റ് 14. അന്നാണു് അമ്മ സ്റ്റോക്‌ഹോമില്‍ വരുന്നതു്. അന്നു് ഉണര്‍ന്നെണീറ്റപ്പോള്‍ത്തന്നെ എനിക്കു് എന്തുകൊണ്ടോ വല്ലാത്ത സന്തോഷം തോന്നിയിരുന്നു. എൻ്റെ രണ്ടു സഹോദരിമാരോടും അവരുടെ ഭര്‍ത്താക്കന്മാരോടും അമ്മയെക്കുറിച്ചു ഞാന്‍ പറഞ്ഞിരുന്നു. അവര്‍ക്കും ആദ്ധ്യാത്മികകാര്യങ്ങളില്‍ താത്പര്യമുണ്ടായിരുന്നു. അമ്മയെക്കുറിച്ചു കേട്ടപ്പോള്‍ അവരും അമ്മയെ കാണാന്‍ ഞങ്ങളുടെ ഒപ്പം കൂടി. അങ്ങനെ അമ്മയെ കാണാന്‍ ഒരു താത്പര്യവുമില്ലാതിരുന്ന ഞാന്‍ എൻ്റെ ഭര്‍ത്താവിനെയും രണ്ടു സഹോദരിമാരെയും അവരുടെ ഭര്‍ത്താക്കന്മാരെയും കൂട്ടിയാണു് അമ്മയെ കാണാന്‍ പുറപ്പെട്ടതു്. ഞങ്ങള്‍ എത്തിയപ്പോഴേക്കും അമ്മയുടെ പ്രോഗ്രാം നടക്കുന്ന ഹാള്‍ നിറഞ്ഞിരുന്നു. പുറകില്‍ ഒഴിഞ്ഞു കിടന്നിരുന്ന സീറ്റുകളില്‍ ഞങ്ങള്‍ സ്ഥലം പിടിച്ചു.

പെട്ടെന്നു് എല്ലാവരും പാടുന്നതു കേട്ടാണു ഞാന്‍ തിരിഞ്ഞു നോക്കിയതു്. അമ്മ! എത്ര ചെറിയതാണു് അമ്മയുടെ രൂപം. ഒരു റോസാപ്പൂ മാല കഴുത്തിലണിഞ്ഞിട്ടുണ്ടു്. ആരോ അമ്മയുടെ മുന്നില്‍ ആരതി ഉഴിയുകയാണു്. കണ്ണടച്ചു നില്ക്കുന്ന അമ്മ ഈ ലോകത്തിലേ അല്ല എന്നു തോന്നി. ആരതി ഉഴിഞ്ഞു കഴിഞ്ഞപ്പോള്‍ അമ്മ കണ്ണു തുറന്നു. എല്ലാവരെയും നോക്കി ചിരിച്ചു. വേഗത്തില്‍ മുന്നോട്ടു നടന്നു.

സ്റ്റേജില്‍ കയറിയ അമ്മ ആദ്യം എല്ലാവരെയും നോക്കി തൊഴുതു, താഴ്ന്നു നമസ്‌കരിച്ചു. അടുത്തതു പ്രഭാഷണമായിരുന്നു. ഒരു ആദ്ധ്യാത്മികജീവിതം നയിക്കേണ്ടതിൻ്റെ പ്രാധാന്യം അമ്മ ഊന്നിപ്പറഞ്ഞു. പിന്നെ അമ്മ ഭജന പാടി. എന്തൊരു ഹൃദയസ്പര്‍ശിയാണു് അമ്മയുടെ ആലാപനം! ഭജന കഴിഞ്ഞപ്പോഴേക്കും ദര്‍ശനം തുടങ്ങി. ഞാന്‍ ഭര്‍ത്താവിൻ്റെയും മൂത്ത സഹോദരിയുടെയും ഒപ്പം ദര്‍ശന ക്യൂവില്‍ സ്ഥലം പിടിച്ചു. സത്യം പറഞ്ഞാല്‍ അമ്മ എന്നെ ആലിംഗനം ചെയ്യുന്നതു് എല്ലാവരും കാണുന്നതില്‍ എനിക്കു ലജ്ജയുണ്ടായിരുന്നു. എന്നാല്‍ അമ്മയുടെ മുന്നിലെത്തിയപ്പോള്‍ ഞാന്‍ എല്ലാം മറന്നുപോയി; ആ കണ്ണുകളിലേക്കു വെറുതെയൊന്നു നോക്കിയപ്പോള്‍ത്തന്നെ സന്തോഷംകൊണ്ടു ഞാന്‍ മതിമറന്നു.

പ്രോഗ്രാം കഴിയുന്നതുവരെ ഞങ്ങളവിടെ തങ്ങി. എല്ലാം കഴിഞ്ഞു രാത്രിതന്നെ ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു. അമ്മയെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ ഇഷ്ടപ്പെട്ടു. വലിയ ഉല്ലാസത്തോടെയാണു ഞങ്ങള്‍ വണ്ടിയോടിച്ചു തിരിച്ചുവന്നതു്. കാറില്‍വച്ചു ഞാന്‍ അദ്ഭുതത്തോടെ ഓര്‍ത്തു, തലവേദനയോ, ശ്വാസംമുട്ടലോ ഒന്നും എന്നെ ശല്യപ്പെടുത്തുന്നില്ല.

അമ്മയുടെ പ്രോഗ്രാം ഒട്ടും നഷ്ടപ്പെടുത്തരുതെന്നോര്‍ത്തു്, അടുത്ത ദിവസം രാവിലെത്തന്നെ ഞങ്ങള്‍ വീണ്ടും ഹാളിലെത്തി. അമ്മയോടു ചോദ്യങ്ങള്‍ ചോദിക്കാമെന്നു് അപ്പോഴാണു ഞാന്‍ മനസ്സിലാക്കിയതു്. എൻ്റെ ജോലി സ്ഥലത്തെ പ്രശ്‌നത്തെക്കുറിച്ചു് അമ്മയോടു ചോദിക്കാമെന്നു ഞാന്‍ തീരുമാനിച്ചു. എൻ്റെ അഭിപ്രായത്തില്‍ എൻ്റെ ബോസ് ഒരു ദുഷ്ട സ്ത്രീയായിരുന്നു. അവരുടെ കീഴില്‍ ജോലി ചെയ്യുന്നതു് എനിക്കു വളരെ ബുദ്ധിമുട്ടായിരുന്നു.

ഞാന്‍ ദര്‍ശനലൈനില്‍ നിന്നു. അമ്മയുടെ മുന്നിലെത്തിയപ്പോള്‍ അമ്മയോടു് എന്നെ സഹായിക്കണമെന്നു് അപേക്ഷിച്ചു. ”അമ്മേ, എൻ്റെ ബോസ് ഒരു ചീത്ത സ്ത്രീയാണു്, എനിക്കു് അവരുടെ കീഴില്‍ ജോലിചെയ്യാന്‍ തീരെ ഇഷ്ടമല്ല” ഞാന്‍ പറഞ്ഞു. പക്ഷേ, ഞാന്‍ പ്രതീക്ഷിച്ച ഉത്തരമല്ല അമ്മയില്‍നിന്നു കിട്ടിയതു്. അമ്മ പറഞ്ഞു, ”മോളേ, നമ്മുടെ മനോഭാവം ശരിയായിരിക്കണം, നമ്മള്‍ ക്ഷമയോടെയിരിക്കണം. ആരോടും വിദ്വേഷമോ, അസൂയയോ പാടില്ല. നമ്മള്‍ മാറിയാല്‍ മറ്റുള്ളവരും മാറും. നല്ലതോ, ചീത്തയോ എന്തുമുണ്ടാകട്ടെ, എല്ലാത്തിനും ഈശ്വരനോടു നന്ദിയുണ്ടായിരിക്കണം. അമ്മ മോള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാം.”

ഇത്രയും പറഞ്ഞുകൊണ്ടു് അമ്മ ഞാന്‍ കൊടുത്ത വെള്ളി ബ്രേസ്‌ലറ്റ് അനുഗ്രഹിച്ചു് എൻ്റെ കൈയിലണിയിച്ചു തന്നു. ദര്‍ശനത്തിനുശേഷം അമ്മ ”രാമാ രാമാ രാം സീതാ രാം രാം രാം” എന്ന ഭജന പാടി കൈമണിയും കൊട്ടി എല്ലാവരുടെയും ഇടയില്‍ നൃത്തം ചെയ്തു. എല്ലാവരും അമ്മയെ കണ്ണിമയ്ക്കാതെ നോക്കിനിന്നു. അന്നു വൈകുന്നേരം ഞാന്‍ വീണ്ടും ദര്‍ശനത്തിനു പോയി. അമ്മയുടെ മടിയില്‍ കിടന്നപ്പോള്‍ എനിക്കു മനസ്സിലായി: ഇതാണു് എൻ്റെ ഗുരു, എന്നെ നേര്‍വഴിക്കു നയിക്കുന്നവള്‍, എന്നെ എപ്പോഴും കാത്തു രക്ഷിക്കുന്നവള്‍, എൻ്റെ എല്ലാ കര്‍മ്മങ്ങളും ഏറ്റെടുക്കാന്‍ കെല്പുള്ളവള്‍. ആ രണ്ടു ദിവസത്തിനുള്ളില്‍ അമ്മയെ അകമഴിഞ്ഞു സ്നേഹിക്കാനും അമ്മയില്‍ ശരണാഗതി അടയാനും എനിക്കു കഴിഞ്ഞു.

ദര്‍ശനത്തിനുശേഷം ഞാന്‍ അമ്മയുടെ അടുത്തിരുന്നു. എനിക്കമ്മയെ കണ്ടുകൊണ്ടിരിക്കണം. അമ്മയെ വിട്ടു പോരുവാന്‍ കഴിയുന്നില്ല. അമ്മ വളരെ പ്രധാനപ്പെട്ടതെന്തോ ചെയ്യുകയോ പറയുകയോ ചെയ്യുമെന്നെനിക്കു തോന്നി. അതുകൊണ്ടു് അമ്മയില്‍നിന്നും ദൃഷ്ടിമാറ്റാതെ ഞാന്‍ അമ്മയെത്തന്നെ നോക്കിയിരുന്നു. പെട്ടെന്നു് അമ്മ തിരിഞ്ഞു് എൻ്റെ കണ്ണിലേക്കു നോക്കി. അമ്മയുടെ കണ്ണില്‍നിന്നു് ഒരു പ്രകാശരശ്മി വന്നു് എൻ്റെ കണ്ണുകളില്‍ പതിച്ചുവോ? എൻ്റെ ശരീരത്തിലെ ഓരോ സെല്ലിലും അമ്മയുടെ പ്രേമവും പ്രകാശവും വന്നു നിറയുന്നതായി എനിക്കു തോന്നി.

അന്നത്തെ പ്രോഗ്രാം കഴിഞ്ഞു. മനസ്സില്ലാമനസ്സോടെ ഞാന്‍ പോകാനെഴുന്നേറ്റു. വീട്ടിലെത്തിയപ്പോഴാണു ഞാന്‍ ശ്രദ്ധിച്ചതു്, എൻ്റെ ശ്വാസംമുട്ടും നെഞ്ചുവേദനയുമെല്ലാം പാടെ മാറിയിരിക്കുന്നു. മനസ്സിനു നല്ല ശാന്തി. ഉള്‍ത്തടം അമ്മയുടെ പ്രേമംകൊണ്ടു നിറഞ്ഞിരിക്കുന്നു.

അമ്മയുടെ പ്രോഗ്രാമിൻ്റെ അവസാനദിനമായ മൂന്നാമത്തെ ദിവസം. അന്നും ഞങ്ങള്‍ നേരത്തെ ഹാളിലെത്തി. അമ്മയുടെ സാന്നിദ്ധ്യത്തില്‍ എല്ലാവരും ധ്യാനിച്ചു. അമ്മ കൂടെയുണ്ടെങ്കില്‍ ധ്യാനിക്കാനെളുപ്പമാണു്. മനസ്സു് തിരയടങ്ങിയ കടല്‍ പോലെ എളുപ്പം ശാന്തമാകും. ഞാന്‍ വളരെ സമയം ധ്യാനിച്ചിരുന്നു. അമ്മ പിന്നെ പതിവുപോലെ ഞങ്ങളുടെ കൂടെ നൃത്തം വച്ചു. ഞാന്‍ ഈശ്വരൻ്റെ കൂടെ നൃത്തം ചെയ്യുന്നുവല്ലോ എന്നാണു ഞാന്‍ ചിന്തിച്ചതു്.

അന്നു വൈകുന്നേരം അമ്മ തിരിച്ചു പോകാനായി ഹാളില്‍ നിന്നു് ഇറങ്ങിയപ്പോഴാണു് അമ്മ പോവുകയാണല്ലോ എന്നു ഞാനോര്‍ത്തതു്. ഭ്രാന്തു പിടിച്ചവളെപ്പോലെ ഞാന്‍ അമ്മയുടെ പുറകെ ഓടി. അമ്മയില്ലാതെ എങ്ങനെ ജീവിക്കും എന്നാണു ഞാന്‍ ഓര്‍ത്തതു്. അമ്മ കാറില്‍ കയറി കഴിഞ്ഞിരുന്നു. കാറിലെ ജനലിൻ്റെ ചില്ലുകള്‍ താഴ്ത്തി അമ്മ കൈ പുറത്തേക്കിട്ടു, എൻ്റെ കൈയില്‍ മൃദുവായി ഒന്നു തലോടി, കണ്ണുകളില്‍ നോക്കി പുഞ്ചിരിച്ചു, സാവധാനം ദൂരെ മറഞ്ഞുപോയി.

എൻ്റെ ജീവൻ്റെ ഗതിതന്നെ മാറ്റിമറിച്ച മൂന്നു ദിവസങ്ങള്‍. ആ ദിവസങ്ങളെക്കുറിച്ചുള്ള സ്മരണ മായാതിരിക്കണമെന്നു ഞാന്‍ ആഗ്രഹിച്ചു. ഉടന്‍ത്തന്നെ ഞാനൊരു നോട്ടുബുക്കു വാങ്ങി എൻ്റെ അനുഭവങ്ങളൊക്കെ അതില്‍ കുറിച്ചിട്ടു. ഇതും എനിക്കു പുതിയതായിരുന്നു. ഇതിനു മുന്‍പു് ഒരിക്കലും ഞാന്‍ ഡയറി എഴുതി സൂക്ഷിച്ചിട്ടില്ല.

അമ്മയെക്കുറിച്ചുള്ള സ്മരണ അടുത്ത ദിവസങ്ങളില്‍ എന്നെ വല്ലാതെ അലട്ടി. പ്രോഗ്രാം സ്ഥലത്തുനിന്നു ഞാന്‍ കുറച്ചു പുസ്തകങ്ങളും ടേപ്പുകളും വാങ്ങിയിട്ടുണ്ടായിരുന്നു. ഞാന്‍ എന്നും അതില്‍നിന്നും ഒരു പുസ്തകം എടുത്തു കുറച്ചു വായിക്കും; എന്നിട്ടു കണ്ണടച്ചു് അമ്മയുടെ സ്മരണയില്‍ മുഴുകും. അടുത്ത വര്‍ഷം അമ്മയെ കാണുന്നതുവരെ തീര്‍ന്നുപോകരുതെന്നു കരുതി, പുസ്തകം ഞാന്‍ കുറച്ചേ വായിച്ചിരുന്നുള്ളൂ. അമ്മയുടെ ഭജനകള്‍ എന്നും ഞാന്‍ വീണ്ടും വീണ്ടും കേള്‍ക്കുമായിരുന്നു. അടുത്ത ഒരു വര്‍ഷം അതു മാത്രമായിരുന്നു എനിക്കൊരാശ്വാസം.

എൻ്റെ ഭര്‍ത്താവിനും അമ്മയെ കാണാതെയുള്ള നഷ്ടബോധമുണ്ടായിരുന്നു. പക്ഷേ, ഞാന്‍ വിഷമിച്ചതുപോലെ അദ്ദേഹം വിഷമിച്ചില്ല. എൻ്റെ സഹോദരിമാര്‍ക്കും അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും അമ്മയെ ഇഷ്ടമായി. എന്നാല്‍ അവരുടെ ഭക്തി സാവധാനമാണു വളര്‍ന്നതു്. അമ്മയെ ഗുരുവായി കാണാനും അമ്മയില്‍ എല്ലാം സമര്‍പ്പിക്കുവാനും അവര്‍ക്കു സമയമെടുത്തു. എന്നാല്‍ ഇന്നു് അവരും അമ്മയെ കാണാനുള്ള ഒരു അവസരവും പാഴാക്കാറില്ല.

ഗുരുവായി ആത്മീയപുരോഗതിയില്‍ അമ്മ എങ്ങനെയാണു് എന്നെ സഹായിച്ചതു് എന്നോര്‍ക്കുമ്പോള്‍ എനിക്കു് അദ്ഭുതമാണു്. ലോകം മുഴുവന്‍ അമ്മ സഞ്ചരിക്കുന്നു, കോടിക്കണക്കിനു് ആളുകളെ കാണുന്നു, ലക്ഷക്കണക്കിനു് ആളുകള്‍ക്കു മന്ത്രം കൊടുക്കുന്നു; ഇവരെയെല്ലാം അമ്മ ഹൃദയത്തിലെടുത്തിരിക്കുന്നു. എന്നിട്ടും അവരിലൊരാളായ എൻ്റെ മനസ്സിലെ ഓരോ ചിന്തകളും അമ്മ അറിയുന്നു, ഉള്ളിലേക്കു തിരിയാന്‍ എന്നെ സഹായിക്കുന്നു. എൻ്റെ ചിന്തകളെയും കര്‍മ്മങ്ങളെയും കുറിച്ചു് എന്നെ ബോധവതിയാക്കുന്നു.

അമ്മ സ്വീഡനില്‍ വരുമ്പോഴൊക്കെ ഞങ്ങള്‍ അമ്മയെ കാണാന്‍ പോകാറുണ്ടു്. അതു മതിയാകാതെ നാലു പ്രാവശ്യം ഞങ്ങള്‍ ഭാരതത്തിലേക്കു പോയി, അമ്മയുടെ ആശ്രമത്തില്‍ കുറച്ചു ദിവസങ്ങള്‍ താമസിച്ചു. അമ്മയുടെ ആശ്രമത്തില്‍ താമസിക്കുക എന്നു വച്ചാല്‍ സ്വന്തം വീട്ടില്‍ താമസിക്കുന്നതുപോലെയാണു ഞങ്ങള്‍ക്കു്. സ്ഥിരമായി അമ്മയുടെ കൂടെ ആശ്രമത്തില്‍ താമസിക്കാന്‍ പറ്റണേ എന്നാണു ഞങ്ങളിപ്പോള്‍ അമ്മയോടു പ്രാര്‍ത്ഥിക്കുന്നതു്.

സ്വാമി പ്രണവാമൃതാനന്ദ പുരി

കുടിലമാകുമധർമ്മം പെരുകവേ
കൊടിയപാതകമെങ്ങും വളരവേ,
ജനനി! നീ വന്നു ധർമ്മം പുലർത്തുവാൻ
അവനി ധന്യയായ് അമ്മേ! ജഗന്മയീ!

ഉരിയാടിയില്ല ഒന്നും നീ പാവനീ
ധരയിൽ ജന്മമെടുത്തൊരു വേളയിൽ,
‘കരയാനുള്ളതല്ലീ മർത്ത്യജീവിതം’
ഇതു നീ മൗനമായ് മന്ത്രിച്ചതാവുമോ?

പവനനെപ്പോലെ എല്ലാം പുണരുന്നു
പതിതർക്കാശ്വാസമേകുന്നു ദേവീ! നീ,
പരമപ്രേമം നിർല്ലോഭം വിതറുന്നു
പരിചോടുണ്മയെ ബോധിപ്പിച്ചീടുന്നു.

സകലവേദാന്തസാരം നീ സന്മയീ!
അമലേ! സഞ്ചിതപുണ്യം നിൻ ദർശനം,
ഇനിയൊരു നൂറു ജന്മം കഴിഞ്ഞാലും
ഇവനൊരാലംബം നീയംബ നിശ്ചയം!

പത്രലേ: അമ്മ ഗുരുവെന്ന നിലയ്ക്കല്ലേ ഇവരെ നയിക്കുന്നത്?
അമ്മ: അതൊക്കെ ഓരോരുത്തരുടേയും സങ്കല്പംപോലെ. അമ്മയ്ക്കു പ്രത്യേകിച്ചൊരു ഗുരുവുണ്ടായിരുന്നില്ല. ആരെയും ശിഷ്യരായി എടുത്തിട്ടുമില്ല. ഒക്കെ ജഗദംബയുടെ ഇച്ഛപോലെ നടക്കുന്നുവെന്നേ അമ്മ പറയുന്നുള്ളൂ.

പത്രലേ: എൻ്റെ ഒരു കൂട്ടുകാരനുണ്ട്. ജെ. കൃഷ്ണമൂർത്തിയുടെ വലിയ ആരാധകനാണ്.
അമ്മ: അദ്ദേഹത്തിൻ്റെ ഭക്തരായ ധാരാളം കുഞ്ഞുങ്ങൾ ഇവിടെയും വന്നിട്ടുണ്ട്. വിദേശമക്കൾക്കു് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്.

പത്രലേ: കൃഷ്ണമൂർത്തിക്കു ശിഷ്യന്മാരേയില്ല. അദ്ദേഹത്തിൻ്റെ കൂടെ ആരെയും താമസിപ്പിക്കാറുമില്ല. അദ്ദേഹത്തിൻ്റെയടുത്തു പോകാം, നമുക്കു സംസാരിക്കാം, ആ സംസാരത്തിൽനിന്നുതന്നെ നമുക്കു വേണ്ടതു കിട്ടുമെന്നാണ്. ആ സാന്നിദ്ധ്യംതന്നെ ഒരു പ്രചോദനമാണ്. അദ്ദേഹം വളരെ ജോളിയായി നടക്കുന്നു. ഒരു ഗുരുവിൻ്റെ യാതൊരു പരിവേഷവുമില്ല.

അമ്മ: പക്ഷേ ഒരു കാര്യം. ഗുരു വേണ്ടാ എന്നു് അദ്ദേഹം പറയുന്നതുതന്നെ ഒരു ഉപദേശമല്ലേ? അതു മറ്റൊരാൾ കേട്ടുകൊണ്ടിരിക്കുമ്പോൾത്തന്നെ അവിടെ ഗുരുവും ശിഷ്യനും വന്നില്ലേ?
ലേഖകൻ: ഉപദേശിക്കാറില്ല, പഠിപ്പിക്കാറുമില്ല.
അമ്മ: പ്രസംഗിക്കുന്നതോ കുഞ്ഞേ?
യുവാവ്: പ്രസംഗിക്കുന്നത്, അതു സംസാരിക്കുന്നതുപോലെയേയുള്ളു ലഘുവായിട്ട്.

അമ്മ: ഗുരുക്കന്മാരാരും തന്നെ അനുസരിക്കണമെന്നോ, താൻ പറയുന്നതുപോലെ ജീവിക്കണമെന്നോ ഒന്നും അനുശാസിക്കാറില്ല. എന്നാൽ അവരുടെ ഓരോ വാക്കും ഉപദേശമാണ്. അവരുടെ ജീവിതം തന്നെയാണു് ഉപദേശം. കൃഷ്ണമൂർത്തിയുടെ വാക്കു് നമ്മൾ കേൾക്കുന്നു. അത് അനുസരിക്കുമ്പോഴല്ലേ നമ്മളിലെ സത്തയെ അറിയുവാൻ കഴിയുന്നത്. ആ അനുസരണാബോധംതന്നെ ശിഷ്യത്വം. അതു നമ്മിൽ വിനയവും എളിമയും വളർത്തുന്നു. അച്ഛനെയും അമ്മയെയും അനുസരിച്ചു വളരുന്ന കുട്ടികൾ മാത്രമേ നന്നായിക്കണ്ടിട്ടുള്ളൂ. മാതാപിതാക്കളോടുള്ള അനുസരണയിൽ നിന്നാണു നമ്മളിൽ ധർമ്മബോധം വളരുന്നത്.

കൃഷ്ണമൂർത്തിയുടെ സമ്പ്രദായം തെറ്റാണെന്നു് അമ്മ പറയുന്നില്ല. അദ്ദേഹം അനേകം പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. പലരുടെ അടുത്തും പോയിട്ടുണ്ട് അവരിൽനിന്നും പലതും മനസ്സിലാക്കിയിട്ടുമുണ്ടു്, സ്വയം അഭ്യസിച്ചിട്ടുമുണ്ട്. അതിനു ശേഷമാണു് അദ്ദേഹം ആ തലത്തിലെത്തിയത്. അപ്പോൾ മനസ്സിലായി, എല്ലാം തന്നിൽത്തന്നെയുണ്ടെന്ന്. പക്ഷേ, മക്കൾ ഇന്നു് ആ തലത്തിലെത്തിയില്ലല്ലോ.