ചന്ദ്രൻ പെരുമുടിയൂർ

പത്രങ്ങളിൽ എല്ലാ ദിവസങ്ങളിലും പ്രത്യേകിച്ചു ഞായറാഴ്ചകളിൽ പരസ്യപ്പേജുകൾ കൈയടക്കുന്ന സ്ഥിരക്കാരുണ്ടു്. ഇത്തരക്കാർക്കു് ഒരു പത്രവും നിഷിദ്ധവുമല്ല. പുരോഗമനമെന്നും വാർത്തയുടെ സത്യസന്ധമായ തീച്ചൂളയെന്നും സ്വയം വീമ്പിളക്കുന്ന പത്രങ്ങൾപോലും നിലനില്പിൻ്റെ തത്ത്വശാസ്ത്രം പറഞ്ഞു് ഈ പരസ്യങ്ങളെ നിലനിർത്തുകയും ചെയ്യുന്നു.

നീറുന്ന പ്രശ്‌നങ്ങൾക്കു പൂജാകർമ്മങ്ങൾകൊണ്ടു് ഉത്തമ പരിഹാരം നല്കുന്നവരാണു് ഒരു കൂട്ടർ. ഉഗ്രദേവതയുടെ അനുഗ്രഹത്താൽ സർവ്വദോഷപരിഹാരം വാഗ്ദാനം ചെയ്യുന്നു മറ്റൊരു കൂട്ടർ. ചിലർ കൈവിഷദോഷം അകറ്റുന്നു. സർവ്വമതസ്ഥർക്കും ബന്ധപ്പെടാം എന്ന ഒരു വിശാലതകൂടി ചിലർ പ്രകടിപ്പിക്കുന്നുണ്ടു്.

ചിലരുടെ ഏലസ്സുകൾക്കു് അദ്ഭുത ശക്തിയാണത്രേ – അതു ധരിക്കുന്നവർക്കു വളരെയധികം ആകർഷണശക്തി ഉണ്ടാകുമത്രേ. ഇവരുടെ ആജ്ഞാശക്തിക്കു മുൻപിൽ എന്തും അടങ്ങിനില്ക്കുമത്രേ! മാന്ത്രിക ഏലസ്സുകൾക്കു ചിലർ അതിമനോഹരമായ പേരുകളും നല്കിയിരിക്കുന്നു. കാര്യസാദ്ധ്യതയ്ക്കുശേഷം മാത്രം ദക്ഷിണ മതിയെന്നു ചില ഉദാരമതികൾ – ഫലം കിട്ടി ഉറപ്പുവരുത്തിയതിനുശേഷം മാത്രം!

ജ്യോതിഷത്തിനെത്തന്നെ വിവിധപേരുകളിൽ വിളിക്കപ്പെടാനാണു ചിലർക്കു താത്പര്യം. നാഡീജ്യോതിഷം, വെറ്റിലജ്യോതിഷം, പെൻഡുലജ്യോതിഷം, ചൈനീസ്, അറബിജ്യോതിഷം എന്നിങ്ങനെ. ഇവർ എല്ലാറ്റിനും പരിഹാരം നല്കുന്നവരാണു്. ശത്രുദോഷം, വിവാഹം, ഉദ്യോഗം, സ്നേഹം, വശ്യം, സാമ്പത്തികത്തകർച്ചകൾ, കുടുംബദാമ്പത്യകലഹങ്ങൾ, വസ്തുവില്പന, വിദേശയാത്ര, മദ്യപാന മയക്കുമരുന്നു മോചനം, ധനാകർഷണം തുടങ്ങി എന്തിനും വെറും പരിഹാരമല്ല; ശാശ്വത പരിഹാരമാണു് ഇക്കൂട്ടർ വാഗ്ദാനം നല്കുന്നതു്!

നമുക്കു് അദ്ഭുതം തോന്നുന്ന കാര്യം, ഈ പരസ്യങ്ങളൊക്കെ കണ്ടുതുടങ്ങിയിട്ടു വർഷങ്ങളായി എന്നുള്ളതാണു്. വിദ്യാഭ്യാസവും സാംസ്‌കാരികവുമായ പുരോഗതി അവകാശപ്പെടുന്ന സംസ്ഥാനത്തു് ഇപ്പോഴും ഇവർക്കു് ഇരകളുണ്ടാകുന്നു എന്നുള്ളതു് അപ്രസക്തമായ കാര്യമല്ല. ദുർബ്ബല മനസ്സുകൾ മാത്രമാണു് ഇക്കൂട്ടരെ തേടിയെത്തുന്നതു് എന്നു ധരിക്കുന്നതും വിഢ്ഢിത്തമാണു്. എല്ലാ ജാതിമതസ്ഥരും ദരിദ്രരും സമ്പന്നരും ഒരുപോലെ ഇവിടങ്ങളിൽ അഭയം തേടുന്നവരാണു്. നടത്തിപ്പുകാരും അതുപോലെ വിവിധ മതവിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണു്.

അടുത്തകാലത്തു വന്ന വാർത്ത, ഇത്തരം അന്ധവിശ്വാസങ്ങളുടെ വൈപുല്യവും കാഠിന്യവും ദ്യോതിപ്പിക്കുന്നു ‘പിഞ്ചുകുഞ്ഞിനെ നിലത്തടിച്ചു കൊല്ലാൻ ശ്രമിച്ച അച്ഛനെതിരെ കേസു്’ എന്നാണു വാർത്ത. ഏഴുദിവസം പ്രായമുള്ള സ്വന്തം മകനെ അച്ഛൻ നിലത്തടിച്ചു കൊല്ലാൻ ശ്രമിച്ചു. (കംസൻ്റെ പുനർജ്ജന്മമോ?) ഈ ശ്രമത്തിനു് അമ്മയുടെ ഒത്താശയും ഉണ്ടായിരുന്നു. (പൂതനയും?)

എന്നാൽ കണ്ടുനിന്ന ആളിൻ്റെ ഇടപെടൽ മൂലം കുഞ്ഞിൻ്റെ ജീവൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. അച്ഛനമ്മമാർക്കെതിരെ കൊലപാതകശ്രമത്തിനു പോലീസു് കേസ്സെടുക്കുകയും ചെയ്തു. കുട്ടിയുടെ ജന്മനക്ഷത്ര പ്രകാരം അച്ഛനമ്മമാർക്കു ജീവഹാനി സംഭവിക്കുമെന്നു് ഏതോ ജ്യോത്സ്യൻ ഇവരോടു പറഞ്ഞിരുന്നുവത്രേ. ഇതേത്തുടർന്നാണു കുട്ടിയെ ഇല്ലാതാക്കാൻ ശ്രമം നടത്തിയതു്.

ജ്യോത്സ്യൻ്റെ പ്രവചനം അറിഞ്ഞതു മുതൽ കുട്ടിയെ ഉപേക്ഷിക്കാനുള്ള ശ്രമങ്ങൾ ഇരുവരും നടത്തിയിരുന്നു. കുട്ടിക്കു മുലപ്പാലോ ഭക്ഷണമോ നല്കിയിരുന്നില്ല. എന്നാൽ ഭർത്താവിൻ്റെ കുടുംബവീട്ടിലുള്ള വൃദ്ധദമ്പതികൾക്കു കുട്ടിയെ ജീവനായിരുന്നു. അവർ കുട്ടിയെ സ്നേഹത്തോടെ പരിചരിച്ചിരുന്നു. അതിനാലാണു രാത്രിയിൽ അവരറിയാതെ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതു്.

സമൂഹത്തിൻ്റെ ഏതു തട്ടിലുള്ളവരായാലുംശരി ഇത്തരം ദുർന്നടപടികളിൽ പെട്ടുപോവുക സ്വാഭാവികമാണു്. അതില്ലാതിരിക്കണമെങ്കിൽ ഒരു സദ്ഗുരുവിൽ വിശ്വാസമർപ്പിക്കണം. അമ്മയുടെ മക്കളായ നമുക്കു് ഇത്തരം അന്ധവിശ്വാസങ്ങളിൽ ഉൾപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ ഉണ്ടാകണം. അമ്മ ഒരിക്കലും ആരോടും ഇത്തരം പ്രവൃത്തികളെ ന്യായീകരിക്കാറില്ല. സ്നേഹത്തിലൂന്നിയ വിശ്വാസത്തിനു് എങ്ങനെ അധർമ്മം പ്രവർത്തിക്കാനാകും?

ഇത്തരം സംഗതികൾ ചെയ്യുന്നവരും ചെയ്യിപ്പിക്കുന്നവരും ആദ്ധ്യാത്മികതയുടെ അന്തഃസത്തയുടെ ചെറുകണിക പോലും അറിയാത്തവരാണു്. ഇവിടെ ജ്യോതിഷത്തെയും വിശ്വാസത്തെയും തള്ളിപ്പറയുകയല്ല ചെയ്യുന്നതു്. അമ്മതന്നെ ഗ്രഹദോഷങ്ങളെയും ദശാസന്ധികളെയും കുറിച്ചു വ്യക്തമായി പറഞ്ഞിട്ടുണ്ടു്; പരിഹാരമാർഗ്ഗമായി ബ്രഹ്‌മസ്ഥാനക്ഷേത്രത്തിലെ ആത്മപൂജയും നിർദ്ദേശിച്ചിട്ടുണ്ടു്.

എന്നാൽ, അമ്മ പ്രാണപ്രതിഷ്ഠ നടത്തിയ ബ്രഹ്‌മസ്ഥാനക്ഷേത്രങ്ങളിൽ ഒന്നിൽപ്പോലും വഴിപാടുകളുടെ ലിസ്റ്റിൽ ശത്രുസംഹാര പൂജ കാണില്ല. വ്യക്തിപരമായി ആരും പരസ്പരം ശത്രുക്കളല്ലെന്നു് അമ്മ ഓർമ്മിപ്പിക്കുന്നു; തെളിയിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരിലും നന്മ കാണുവാനാണു് അമ്മ ഉപദേശിക്കുന്നതു്. മാത്രവുമല്ല, ഇന്നത്തെ ശത്രു നാളത്തെ മിത്രമായി മാറുകയും ചെയ്‌തേക്കാം.

എന്നാൽ നാം ഉന്മൂലനം ചെയ്യേണ്ടതു നമ്മുടെതന്നെ ഉള്ളിലുള്ള ശത്രുക്കളെയാണു്. ദേഷ്യം, അസൂയ, വെറുപ്പു് തുടങ്ങിയ കുടിലചിന്തകളാകുന്ന ശത്രുക്കളെ തുരത്തുവാനായി ധ്യാനം, ജപം, അർച്ചന തുടങ്ങിയവ അനുഷ്ഠിക്കാൻ അമ്മ നിർദ്ദേശിക്കുന്നു. ഭാരതീയ ശാസ്ത്രങ്ങളൊന്നും തന്നെ പ്രമാദിത്വം ആരോപിക്കാവുന്നവയല്ല. ശാസ്ത്രങ്ങൾക്കല്ല തെറ്റുസംഭവിക്കുന്നതു്. അതിനെ ലൗകികാസക്തിക്കുവേണ്ടി, പ്രത്യേകിച്ചും പണത്തിനുവേണ്ടി, ദുർവ്വിനിയോഗം ചെയ്യുന്നിടത്താണു് അധർമ്മമുണ്ടാകുന്നതു്.

ഇതിനെയാണു് അമ്മയുടെ മക്കളായ നമ്മൾ, അമ്മ പകർന്നുതരുന്ന വിവേചനാധികാരം ഉപയോഗിച്ചു തിരിച്ചറിയേണ്ടതു്. കള്ളനാണയങ്ങൾക്കു പ്രചരിക്കുവാനുള്ള വളക്കൂറുള്ള മണ്ണല്ല നമ്മളെന്നു സമൂഹത്തിനു മുൻപിൽ തെളിയിക്കേണ്ട ബാദ്ധ്യത നമുക്കോരോരുത്തർക്കും ഉണ്ടു്. നമ്മളെ നേർവഴിക്കു നയിക്കുവാനും ശാന്തിയും സന്തോഷവും നല്കുവാനും വേണ്ടിയാണു് ഈശ്വരൻ അമ്മയായി നമുക്കിടയിൽ അവതരിച്ചിരിക്കുന്നതു്.

ഈ വിശ്വാസം നാൾക്കുനാൾ ദൃഢമാക്കിയാൽ അമ്മതന്നെ ദുർഘടങ്ങളിൽ നിന്നും നമ്മളെ അകറ്റിനിർത്തും. അമ്മ സംരക്ഷിക്കുമെന്നുള്ള അചഞ്ചലമായ വിശ്വാസം വളർത്തിയെടുക്കുക മാത്രമേ നാം ചെയ്യേണ്ടതുള്ളൂ. ഇനിയും ഒരു കപടജ്യോതിഷവും മാന്ത്രികവും ഏലസ്സും നമുക്കാവശ്യമില്ല. അമ്മയാകുന്ന മന്ത്രം, അർച്ചനയാകുന്ന ഏലസ്സു്, ധ്യാനമാകുന്ന ജ്യോതിഷം എല്ലാം നമുക്കു നല്ലതേ വരുത്തൂ. നമ്മുടെയെല്ലാം ഉള്ളം തെളിയുവാനും നേർപാതയിലൂടെ സഞ്ചരിക്കുവാനും അമ്മ നമ്മളെ അനുഗ്രഹിക്കട്ടെ.

ഒരു കാര്യം അമ്മയ്ക്കു പറയുവാനുള്ളതു് ഇന്നത്തെ കുടുംബ പ്രശ്‌നങ്ങളെക്കുറിച്ചാണു്. മിക്ക കുടുംബവഴക്കുകള്‍ക്കും കാരണം സംശയമാണു്. വെറും സംശയം കാരണം എത്രയോ കുടുംബബന്ധങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുന്നു. എത്രയോ സ്ത്രീകള്‍ തോരാത്ത കണ്ണുനീരിനു് ഉടമകളായി മാറിയിരിക്കുന്നു.

ഭര്‍ത്താവു വെറും സംശയത്തിൻ്റെ പേരില്‍ ഉപേക്ഷിച്ച ഒരു സ്ത്രീ ഈ അടുത്ത കാലത്തിവിടെ വന്നു. ആ സ്ത്രീ തൻ്റെ മൂന്നു മക്കളെയും കൂട്ടി ആത്മഹത്യയ്‌ക്കൊരുങ്ങിയതായിരുന്നു. അതിനിടെ ആരോ അവരോടു പറഞ്ഞു വള്ളിക്കാവിലൊരമ്മയുണ്ടു്, അവിടെ ചെന്നാല്‍ നിങ്ങള്‍ക്കു സമാധാനം കിട്ടുമെന്നു്. അവര്‍ ഓടി അമ്മയുടെ അടുത്തുവന്നു. ഇങ്ങനെ എത്രയോ സ്ത്രീകളെ അമ്മയ്ക്കറിയാം.

ഭര്‍ത്താവു് ഒരു നയാപൈസ വീട്ടുചിലവിനു കൊടുക്കില്ല. ഭാര്യ രാപ്പകല്‍ കഷ്ടപ്പെട്ടു വീടും കുട്ടികളെയും നോക്കും. ഇതിനൊക്കെ പ്രതിഫലമായി അവര്‍ക്കു കിട്ടുന്നതു രാത്രി കുടിച്ചിട്ടു വരുന്ന ഭര്‍ത്താവിൻ്റെ കൈയില്‍നിന്നും പൊതിരെ തല്ലാണു്. ഇങ്ങനെ കഷ്ടപ്പാടും കണ്ണുനീരുമായി കഴിയുന്ന എത്രയോ കുടുംബങ്ങളാണു് ഇന്നു നമുക്കു ചുറ്റുമുള്ളതു്.

അതല്ലെങ്കില്‍ സംശയത്തിൻ്റെ പേരില്‍ അവരെ ഇറക്കി വിടുന്നു. രാത്രി കുട്ടികളെയുംകൊണ്ടു് എവിടെ ചെല്ലാനാണു്. സന്ധ്യയായാല്‍ സ്ത്രീകള്‍ക്കു് ഒറ്റയ്ക്കു റോഡില്‍പ്പോലും നടക്കാന്‍ വയ്യാത്ത സ്ഥിതിയാണു് ഇന്നീ നാട്ടിലുള്ളതു്. ഒന്നുകില്‍ അതിൻ്റെ ജഡം പിറ്റേദിവസം വഴിയരികില്‍ കാണാം. അല്ലെങ്കില്‍ അതിൻ്റെ ഭാവി നശിപ്പിച്ചിരിക്കും. ഇന്നത്തെ സ്ഥിതി അത്രമാത്രം അധഃപതിച്ചിരിക്കുന്നു.

ഇവിടെയിരിക്കുന്ന ആണ്‍മക്കള്‍ വിഷമിക്കരുതു്. അവരുടെ പെണ്‍മക്കള്‍ക്കുകൂടിവേണ്ടി പറയുകയാണു്. ചില പെണ്‍കുഞ്ഞുങ്ങള്‍ ഉണ്ടു്, അച്ഛനമ്മമാര്‍ പേര്‍ഷ്യാക്കാരൻ്റെ കൂടെ കല്യാണം കഴിപ്പിച്ചയയ്ക്കും. അതിനിടെ ആരെങ്കിലും ഒരു കള്ളക്കത്തു് അയച്ചു കഴിഞ്ഞാല്‍ ആ കുട്ടി ഉപേക്ഷിക്കപ്പെട്ടു. അടുത്ത ദിവസം സ്വന്തം വീട്ടില്‍പോയി നിന്നാല്‍ മതി. അവര്‍ അനാഥരെപ്പോലെ ആകുകയാണു്. കാര്യമറിയാത്ത നാട്ടുകാരുടെ കണ്ണില്‍ കുറ്റക്കാരി. അവരുടെ കുട്ടികളുടെ ഭാവി എന്താണു്?

മക്കളേ, ആരിതിനെക്കുറിച്ചൊക്കെ ചിന്തിക്കുന്നു. ആരുടെയോ വാക്കുകള്‍ കണ്ണുമടച്ചു വിശ്വസിക്കുന്നതു കാരണം, ഒരു കുടുംബമാണു തകരുന്നതു്. ഒരു കുട്ടിക്കു ജീവിതാന്ത്യംവരെയും തോരാത്ത കണ്ണുനീരു്. ഇങ്ങനെ നിരാലംബരാകുന്ന സ്ത്രീകള്‍ക്കുവേണ്ടി ഒരു സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ചു് അമ്മ ചിന്തിക്കുകയാണു്.

കുറെ തൻ്റേടവും ക്ഷമയുമുള്ള അമ്മമാര്‍ ത്യാഗപൂര്‍വ്വം ഇതിനുവേണ്ടി ഇറങ്ങിത്തിരിക്കണം. എങ്കില്‍ ആയിരക്കണക്കിനു കുടുംബങ്ങളെ രക്ഷിക്കുവാന്‍ കഴിയും. ഇതിൻ്റെ പേരില്‍ അമ്മയ്ക്കു് കുറെക്കൂടി അപവാദം കേള്‍ക്കേണ്ടി വന്നേക്കാം. അതുപോട്ടെ, അതിലമ്മയ്ക്കു വിഷമമില്ല. അമ്മയുടെ ജീവിതത്തിൻ്റെ ആഹാരമായി അമ്മ അതു സ്വീകരിച്ചിരിക്കുന്നു.

അമ്മ ഒരു കഥ ഓര്‍ക്കുകയാണു്. ഒരാളുടെ വീട്ടില്‍നിന്നും ചില സാധനങ്ങള്‍ മോഷണം പോയി. അയാള്‍ക്കു് ഒരടുത്ത സുഹൃത്തും ഉണ്ടു്. അയാള്‍ ചിന്തിക്കുകയാണു് എൻ്റെ സാധനങ്ങള്‍ എടുത്തതു് എൻ്റെ കൂട്ടുകാരന്‍തന്നെയായിരിക്കണം. ഈയിടെയായി അവനു് എന്നെ കാണുമ്പോള്‍ ഒരു പരുങ്ങല്‍പോലെ. ആ നോട്ടം കണ്ടാല്‍ മതി അവനാണെടുത്തതെന്നു് ആരും പറയും. അവൻ്റെ നടത്തം കണ്ടില്ലേ, ഒരു കള്ളൻ്റെ എല്ലാ ലക്ഷണവും ഉണ്ടു്.

എൻ്റെ സാധനങ്ങള്‍ മോഷ്ടിച്ചതു് അവന്‍തന്നെ. ഒടുവില്‍ ഏറ്റവും ആത്മാര്‍ത്ഥതയുള്ള കൂട്ടുകാരനായി കരുതപ്പെട്ടവന്‍, അയാളുടെ ദൃഷ്ടിയില്‍ പെരുംകള്ളനായി. തൻ്റെ പ്രേമസ്വരൂപനായ കൂട്ടുകാരനെ മറന്നു. ഇപ്പോള്‍ അയാള്‍ ശത്രുവായ കള്ളന്‍മാത്രം. എല്ലാം തൻ്റെതന്നെ മനസ്സിൻ്റെ സൃഷ്ടി. ഇതുപോലെയാണു സംശയങ്ങള്‍. സംശയം വന്നാല്‍ പിന്നെ വ്യക്തി പാടെ മാറുകയാണു്.

വെറും സംശയം കാരണം, ബന്ധം വേര്‍പ്പെടുത്താന്‍ തുനിയുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ മിക്കവരും തുറന്നു സംസാരിച്ചാല്‍, കാര്യമൊന്നുമില്ലെന്നു കാണാന്‍ കഴിയും. പ്രശ്‌നം ഉള്ളി പൊളിച്ചതു പോലെയാകും. ഇങ്ങനെയുള്ള എത്രയോ കുടുംബങ്ങളെ വീണ്ടും ഐക്യതയിലെത്തിക്കുവാന്‍ ഭഗവത്കൃപയാല്‍ അമ്മ നിമിത്തമായിട്ടുണ്ടു്. അതുകാരണം എത്രയോ കുട്ടികളുടെ ഭാവി സുരക്ഷിതമായി.

ഐ.സി. ദെവേ

(ശാസ്ത്രജ്ഞന്‍, ഭാഭാ ആറ്റൊമിക് റിസര്‍ച്ച് സെന്റര്‍)

ഒരു ദിവസം ഞാന്‍ എൻ്റെ ലാബില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ എനിക്കൊരു ഫോണ്‍ വന്നു. എൻ്റെ ഒരു സുഹൃത്താണു വിളിക്കുന്നതു്, ഡോ.പി.കെ. ഭട്ടാചാര്യ. മുംബൈയില്‍ ഭാഭാ ആറ്റൊമിക് റിസര്‍ച്ച് സെന്ററില്‍ റേഡിയേഷന്‍ വിഭാഗത്തിൻ്റെ തലവനാണു് അദ്ദേഹം. ആയിടെ റഷ്യയില്‍നിന്നു തിരിച്ചുവന്ന അദ്ദേഹത്തിനു് എന്നോടെന്തോ അത്യാവശ്യമായി പറയാനുണ്ടത്രേ. ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു, ”സൈബീരിയയിലെ ആറ്റൊമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരുമൊത്തു ജോലി ചെയ്യാന്‍ എനിക്കു് അവസരം ലഭിച്ചിരുന്നു. അതു നല്ല ഒരു അനുഭവമായിരുന്നു. എന്നാല്‍ അവിടെ ഒരു ശാസ്ത്രജ്ഞനുണ്ടായ ഒരു അസാധാരണ അനുഭവത്തെക്കുറിച്ചു ഞാന്‍ നേരിട്ടു കേട്ടു. അതിനെക്കുറിച്ചു പറയാനാണു ഞാന്‍ താങ്കളെ വിളിച്ചതു്.

”ഞാന്‍ സൈബീരിയയില്‍ വിമാനമിറങ്ങിയപ്പോള്‍ ഡോ. മിഖായിലോവിച്ചു് എന്നു പേരുള്ള ഒരു ശാസ്ത്രജ്ഞനാണു് എന്നെ സ്വീകരിക്കാന്‍ വന്നതു്. അദ്ദേഹം എൻ്റെ അടുത്തു വന്നപ്പോള്‍ കണ്ട കാഴ്ച എന്നെ അദ്ഭുതപ്പെടുത്തി. അദ്ദേഹത്തിൻ്റെ കോട്ടിൻ്റെ രണ്ടു പോക്കറ്റിലും അമ്മയുടെ ചിത്രങ്ങള്‍! സൈബീരിയയിലെ ഒരു ആറ്റൊമിക് ശാസ്ത്രജ്ഞൻ്റെ പോക്കറ്റില്‍ അമ്മയുടെ ചിത്രങ്ങള്‍ കണ്ടാല്‍ ആരാണു് അദ്ഭുതപ്പെടാതിരിക്കുക? ഞാന്‍ ഉടനെ അദ്ദേഹത്തോടു ചോദിച്ചു, ‘ഇതു് അമ്മയുടെ ഫോട്ടോകളല്ലേ?” ”അതെ”, അദ്ദേഹം പറഞ്ഞു. ”എയര്‍പ്പോര്‍ട്ടില്‍ ഇമിഗ്രേഷൻ്റെ നടപടികളൊക്കെ കഴിഞ്ഞതിനുശേഷം ഞങ്ങള്‍ കാറില്‍ കയറിയപ്പോള്‍ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു, ”താങ്കള്‍ എപ്പോഴാണു് അമ്മയെ കണ്ടതു്?” അദ്ദേഹം അമ്മയെ കണ്ടിട്ടേയില്ല എന്നു പറഞ്ഞപ്പോള്‍ എൻ്റെ അദ്ഭുതം ഇരട്ടിയായി. ഞാന്‍ അദ്ദേഹത്തോടു പല ചോദ്യങ്ങളും ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞ കഥ ഇതായിരുന്നു:

‘പത്തു വര്‍ഷമായി ഞാനിവിടെ ആറ്റൊമിക് സയന്‍സില്‍ ഗവേഷണം ചെയ്തുകൊണ്ടിരിക്കയാണു്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു ഞാന്‍ എൻ്റെ ഒരു പ്രൊഫസറുടെ മകളെ വിവാഹം ചെയ്തു. ഞങ്ങള്‍ക്കിപ്പോള്‍ മൂന്നു വയസ്സായ ഒരു മകളുണ്ടു്. വിവാഹം കഴിഞ്ഞു് അധികം താമസിയാതെത്തന്നെ ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം തുടങ്ങി. മകളുടെ ജനനത്തോടെ അതു വല്ലാതെ അധികമായി. എൻ്റെ ഭാര്യ ഒരു അഹങ്കാരിയായിരുന്നു. എന്നെ അവള്‍ക്കു് ഒരു വിലയും ഉണ്ടായിരുന്നില്ല. അവളുടെ അച്ഛന്‍ എൻ്റെ പ്രൊഫസറാണു് എന്നതു് അവള്‍ക്കു് ഒരിക്കലും മറക്കാന്‍ കഴിഞ്ഞില്ല. അവസാനം ഒരു ദിവസം ഞങ്ങളുടെ മകളെയും എടുത്തു് അവള്‍ അവളുടെ അച്ഛൻ്റെ വീട്ടിലേക്കു പോയി. രണ്ടര വര്‍ഷം കഴിഞ്ഞു. എന്നിട്ടും ഞാന്‍ വിവാഹമോചനത്തിനു തയ്യാറായിരുന്നില്ല. കാരണം, എനിക്കെൻ്റെ ഭാര്യയെയും മകളെയും അത്രയ്ക്കു് ഇഷ്ടമായിരുന്നു. ഒരു കമ്മ്യൂണിസ്റ്റായതുകൊണ്ടു് എനിക്കു് ഈശ്വരനിലൊന്നും വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ടു പ്രാര്‍ത്ഥിക്കാനും കഴിഞ്ഞില്ല.

ഒരു ദിവസം ഞാന്‍ ഒരു റഷ്യന്‍ മാഗസിനില്‍ ഒരു ലേഖനം വായിച്ചു. ഭാരതത്തിലെ ഒരു മഹാത്മാവിനെക്കുറിച്ചുള്ള ഒരു ലേഖനമായിരുന്നു അതു്. ‘ശ്രീ മാതാ അമൃതാനന്ദമയീദേവി’ എന്നാണവരുടെ പേരു്. ആ ലേഖനത്തിലെ ഒരു വാചകം എന്നെ വല്ലാതെ സ്വാധീനിച്ചു, എൻ്റെ ജീവിതംതന്നെ അതു മാറ്റിമറിച്ചു. ഇതായിരുന്നു ആ വാചകം: ‘അമ്മ എന്ന പേരില്‍ ലോകം മുഴുവനും അറിയപ്പെടുന്ന ഈ മഹാത്മാവിനു് ഒരു പ്രത്യേകതയുണ്ടു്. ആര്‍ക്കും അവരോടു നേരിട്ടു സംസാരിക്കാം. തന്നോടു് ആരു് എന്തു പറഞ്ഞാലും അമ്മ അതു ശ്രദ്ധയോടെ കേള്‍ക്കും. അമ്മയുടെ മുന്‍പിലിരുന്നു പറഞ്ഞാലും ആയിരക്കണക്കിനു മൈലുകള്‍ക്കകലെ ഇരുന്നു പറഞ്ഞാലും അമ്മ ശ്രദ്ധിക്കും; അമ്മയെ പരിചയമുള്ളവര്‍ പറഞ്ഞാലും ഇതുവരെ കാണാത്തവര്‍ പറഞ്ഞാലും അമ്മ ഒരുപോലെ കേള്‍ക്കും.’

ഞാന്‍ അമ്പരന്നു പോയി. സാധാരണ അവസ്ഥയില്‍ ഇങ്ങനെയെന്തെങ്കിലും വായിച്ചാല്‍ ഞാനതു ചിരിച്ചു തള്ളിയേനെ. എന്നാല്‍ അപ്പോള്‍ എൻ്റെ നിസ്സഹായത മൂലം ഞാനൊരു വിഷാദരോഗിയായി മാറിയിരുന്നു. എന്തുകൊണ്ടോ ആ വാക്കുകള്‍ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ എനിക്കു കഴിഞ്ഞു. എനിക്കു വീണ്ടും ജീവിതത്തില്‍ പ്രതീക്ഷയുണ്ടായി. അങ്ങനെ ഞാന്‍ അമ്മയോടു സംസാരിക്കാന്‍ തുടങ്ങി. അമ്മ എൻ്റെ മുന്നിലിരിക്കുന്നു, ഞാന്‍ പറയുന്നതൊക്കെ ശ്രദ്ധിച്ചു കേള്‍ക്കുന്നു എന്ന ഉറപ്പോടെ ഞാന്‍ ദിവസവും അമ്മയോടു സംസാരിച്ചു. അമ്മയോടു് എൻ്റെ ദുഃഖങ്ങള്‍ പറയുമ്പോഴൊക്കെ പലപ്പോഴും എൻ്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാറുണ്ടായിരുന്നു.

ദിവസങ്ങള്‍ പോകവെ അമ്മയുടെ സാന്നിദ്ധ്യം ഞാന്‍ അനുഭവിക്കാന്‍ തുടങ്ങി. അമ്മ എൻ്റെ മുന്നിലിരുന്നു ഞാന്‍ പറയുന്നതൊക്കെ കാരുണ്യത്തോടെ കേള്‍ക്കുന്നു. പലപ്പോഴും ഞാന്‍ അമ്മയുടെ മുന്നിലിരുന്നു പൊട്ടിക്കരഞ്ഞിരുന്നു. അമ്മയെക്കുറിച്ചു ഞാന്‍ അറിഞ്ഞിട്ടു്, അമ്മയോടു സംസാരിക്കാന്‍ തുടങ്ങിയിട്ടു വെറും രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ഫലം കണ്ടു തുടങ്ങി. രണ്ടര വര്‍ഷത്തിനുശേഷം എൻ്റെ ഭാര്യ എന്നെ വിളിച്ചു. ചെയ്ത തെറ്റുകള്‍ക്കൊക്കെ മാപ്പു ചോദിച്ചു. തിരിച്ചു വന്നു് ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹമുണ്ടു് എന്നു പറഞ്ഞു. എൻ്റെ സന്തോഷത്തിനു് അതിരുണ്ടായിരുന്നില്ല. എനിക്കു് എൻ്റെ കുടുംബത്തെ തിരിച്ചുകിട്ടി. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായി.

ഈ അനുഭവത്തിനുശേഷം എനിക്കു് അമ്മയെ നേരിട്ടു കാണണമെന്നു വലിയ ആഗ്രഹമായി. പക്ഷേ, എങ്ങനെയാണതു സാധിക്കുക? ഞാന്‍ ആ റഷ്യന്‍ മാഗസിന്‍കാരോടുതന്നെ അന്വേഷിച്ചു. അങ്ങനെ എനിക്കു മോസ്കോവിലുള്ള ശ്രീ മാതാ അമൃതാനന്ദമയീ സേവാസമിതിയുടെ അഡ്രസ്സു് കിട്ടി. ഞാന്‍ അവരുമായി ബന്ധപ്പെട്ടു. അവര്‍ എനിക്കു് അമ്മയെപ്പറ്റിയുള്ള വിവരങ്ങളും അമ്മയുടെ ഫോട്ടോകളും അയച്ചുതന്നു. അമ്മമൂലമാണു് എനിക്കു് എൻ്റെ ഭാര്യയെയും മകളെയും തിരിച്ചുകിട്ടിയതു്. അതുകൊണ്ടു ഞാന്‍ എപ്പോഴും അമ്മയുടെ ഫോട്ടോ എൻ്റെ ഹൃദയത്തിനടുത്തു് സൂക്ഷിക്കാന്‍ തുടങ്ങി. ഉണര്‍ന്നിരിക്കുമ്പോള്‍ മാത്രമല്ല, ഉറങ്ങുമ്പോഴും അമ്മയുടെ ഫോട്ടോ ഞാന്‍ ഹൃദയത്തോടു ചേര്‍ത്തു വയ്ക്കുന്നു.’

ആശ്ചര്യത്തോടെയാണു ഞാന്‍ ഈ കഥ കേട്ടതു്. ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന ചൈതന്യമാണു് അമ്മ എന്നൊക്കെ നമ്മള്‍ പറയാറുണ്ടു്. എന്നാലും ഇങ്ങനെയുള്ള അനുഭവങ്ങള്‍ കേള്‍ക്കുമ്പോഴാണു് അതു നമുക്കു ബോദ്ധ്യമാകുക. എല്ലാവരുടെയും ഹൃദയത്തില്‍ അമ്മയുടെ സാന്നിദ്ധ്യമുണ്ടു്. അതുകൊണ്ടു് ഈ ലോകത്തിലെ ഏതു കോണിലിരുന്നു് ആരു വിളിച്ചാലും അമ്മ വിളികേള്‍ക്കും. ജാതിയോ മതമോ ഭാഷയോ രാജ്യമോ ദൂരമോപോലും അമ്മയുടെ കൃപ ലഭിക്കുന്നതിനു തടസ്സമാകുന്നില്ല. എനിക്കു് ഈ കഥ കേള്‍ക്കാന്‍ കഴിഞ്ഞതുപോലും അമ്മയുടെ കൃപകൊണ്ടാണെന്നു് എനിക്കു തോന്നി. അതും ഡോ. ഭട്ടാചാര്യയെപ്പോലെ വലിയ ഒരു ശാസ്ത്രജ്ഞനില്‍നിന്നു്.

ഈ സംഭവത്തിനുശേഷം, ഒരിക്കല്‍ അമ്മയുടെ ദില്ലി പരിപാടിയില്‍ അമ്മയെക്കുറിച്ചു സംസാരിക്കാന്‍ എനിക്കു് അവസരം കിട്ടി. അന്നു ഞാന്‍ ഡോ. മിഖയിലോവിച്ചിൻ്റെ അനുഭവം വിവരിച്ചു. പിറ്റേദിവസം അമ്മയുടെ പ്രോഗ്രാം നടന്നതു ശങ്കര്‍മഠത്തിലായിരുന്നു. അവിടെ അമ്മ ദര്‍ശനം കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ ഒരു അപരിചിതന്‍ എൻ്റെ അടുത്തുവന്നു. തൊണ്ട ഇടറിക്കൊണ്ടു്, വികാരവിവശനായി സംസാരിക്കാന്‍ തുടങ്ങി, ”ഇന്നലെ നിങ്ങള്‍ പറഞ്ഞ റഷ്യന്‍ ശാസ്ത്രജ്ഞൻ്റെ അനുഭവം ഞാന്‍ കേട്ടിരുന്നു. ഇന്നു് എനിക്കും അദ്ഭുതകരമായ ഒരു അനുഭവം ഉണ്ടായി.” ”എന്താണുണ്ടായതു്? എന്നോടു പറയാമോ?” അമ്മയുടെ കഥ കേള്‍ക്കാന്‍ എനിക്കും തിടുക്കമായി.

”ഇന്നു് അമ്മ എന്നെ ആലിംഗനം ചെയ്തപ്പോള്‍ എൻ്റെ കണ്ണില്‍നിന്നും കണ്ണീരൊഴുകാന്‍ തുടങ്ങി. ‘മോനെന്തിനാണു കരയുന്നതു്?’ എന്നു് അമ്മ ചോദിച്ചപ്പോള്‍ എനിക്കു് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. കണ്ണുനീര്‍ നില്ക്കുന്നുമില്ല. ദുഃഖം കൊണ്ടല്ല ഞാന്‍ കരഞ്ഞിരുന്നതു്, ആശ്വാസവും സന്തോഷവുംകൊണ്ടായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ കടുത്ത വിഷാദരോഗത്തിനു് അടിമയായിരുന്നു. ഈ മാനസികരോഗത്തിനു് അടിമയാകുന്നവര്‍ക്കു ജീവിക്കാനുള്ള താത്പര്യംപോലും ഇല്ലാതാകും. ആത്മഹത്യ ചെയ്യാനുള്ള പ്രവണത ഉണ്ടാകും. ഇന്നലെ ഡോ. മിഖയിലോവിച്ചിൻ്റെ അനുഭവം കേട്ടപ്പോള്‍ ഞാനും എൻ്റെ ഹൃദയത്തിലുള്ള അമ്മയോടു് എൻ്റെ ദുഃഖം പറയാന്‍ തുടങ്ങി. ഇന്നുതന്നെ എനിക്കു് അമ്മയെ കാണാന്‍ അവസരം ലഭിച്ചു. മാത്രമല്ല, അമ്മ എന്നെ മാറോടു ചേര്‍ത്തപ്പോള്‍ത്തന്നെ എൻ്റെ അസുഖവും മാറി. എന്തൊരനുഗ്രഹം!” എന്നോടിതു പറയുമ്പോള്‍ പോലും അദ്ദേഹത്തിൻ്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

എന്നാല്‍ ഞാന്‍ എൻ്റെ സംശയം മറച്ചുവച്ചില്ല. ”നിങ്ങളുടെ അസുഖം മുഴുവനായി മാറി എന്നു് എങ്ങനെ ഉറപ്പിക്കാം. അതു നിങ്ങളുടെ തോന്നലായിക്കൂടേ? ഒരു സൈക്കിയാട്രിസ്റ്റിനല്ലേ അതു് ആധികാരികമായി പറയാന്‍ കഴിയുകയുള്ളൂ?”അദ്ദേഹത്തിൻ്റെ മറുപടി കേട്ടപ്പോള്‍ എനിക്കു കൂടുതല്‍ അദ്ഭുതമായി. ”എൻ്റെ അസുഖം പൂര്‍ണ്ണമായി മാറി എന്നു് എനിക്കു് ഉറപ്പിച്ചു പറയാന്‍ കഴിയും. കാരണം, ഞാന്‍ ഒരു സൈക്കിയാട്രിസ്റ്റാണു്. പതിനഞ്ചു വര്‍ഷം ഞാന്‍ അമേരിക്കയില്‍ പ്രാക്ടീസ് ചെയ്തു. കഴിഞ്ഞ കുറച്ചു വര്‍ഷമായി ദില്ലിയില്‍ ജോലി ചെയ്യുന്നു.”

”താങ്കളുടെ അനുഭവം ഞാന്‍ മറ്റുള്ളവരോടു പറഞ്ഞോട്ടേ?” ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. ”തീര്‍ച്ചയായും പറഞ്ഞോളൂ. എൻ്റെ പേരും പറഞ്ഞോളു ഡോ. വിമല്‍ ക്ഷേത്രപാല്‍, എം.ഡി. (സൈക്കിയാട്രി)” തൊണ്ട ഇടറിയതുകൊണ്ടു് അദ്ദേഹം ഒന്നു നിര്‍ത്തി. എന്നിട്ടു വീണ്ടും പറഞ്ഞു. ”അമ്മയാണു യഥാര്‍ത്ഥ സൈക്കിയാട്രിസ്റ്റ്”.

സ്വാമി തുരീയാമൃതാനന്ദ പുരി

സമസ്തവേദാര്‍ത്ഥവും പ്രതിഷ്ഠിതമമ്മയില്‍,
അടുത്തറിയുന്നവര്‍ അനുഗൃഹീതര്‍!
സമസ്തധര്‍മ്മങ്ങളും പ്രതിഷ്ഠിതമമ്മയില്‍,
തിരിച്ചറിയുന്നവര്‍ അനുഗൃഹീതര്‍…!

ജ്ഞാനികളും മേധാശാലികളും, ധ്യാന
യോഗികളും ഭാവഗ്രാഹികളും,
ജീവൻ്റെ നാരായവേരായ നിന്‍ കഴല്‍
വേദമൂലസ്ഥാനമെന്നു കാണ്മൂ!

ശിഷ്ടര്‍ക്കു താങ്ങും തണലുമായെപ്പൊഴും
ഊഷ്മളസ്നേഹം ചുരത്തുമമ്മേ,
ജന്മദുഃഖത്തിൻ്റെ മുള്‍ക്കാടെരിച്ചു നീ
ദുര്‍ഗ്ഗമപ്പാത തെളിച്ചിടുന്നു…!

കൈതൊഴാം കൈതൊഴാം കൈവല്യരൂപിണി,
കൈതൊഴാം പൊന്‍കഴല്‍ത്താരടികള്‍…!
പാവനഗംഗപോല്‍ കാരുണ്യധാരയായ്
താണൊഴുകേണമേ താപഹൃത്തില്‍!

മനുഷ്യാവകാശത്തെക്കുറിച്ചു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്ന ഫ്രഞ്ച് സിനിമാസംഘടനയാണു്, ‘സിനിമാ വെരീറ്റെ’ . 2007 ഒക്ടോബറിൽ ഈ സംഘടനയുടെ നേതൃത്വത്തിൽ പാരീസിൽ വച്ചു് ഒരു ചലച്ചിത്രോത്സവം നടക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ചു് ‘പാലസ് ഡെ ല ബാസ്റ്റിലെ’ ആർട്ട് തീയേറ്ററിൽവച്ചു ‘സിനിമാ വെരീറ്റെ’ ആദ്യമായി ഏർപ്പെടുത്തിയ, സമാധാനത്തിനുള്ള അവാർഡുദാനച്ചടങ്ങും നടന്നു. ഈ അവാർഡു നല്കാൻ അവർ തെരഞ്ഞെടുത്തതു് അമ്മയെ ആണു്.

പ്രശസ്ത ഫ്രഞ്ച് സിനിമാ സംവിധായകനായ യാൻ കോനൻ 2005ൽ അമ്മയെക്കുറിച്ചു ‘ദർശൻ, ദി എംബ്രേസ്’ എന്നൊരു ചിത്രം നിർമ്മിക്കുകയുണ്ടായി. ലോകമെമ്പാടുമുള്ള സിനിമാശാലകളിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ‘കാനി’ൽ നടന്ന ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ‘ദർശൻ, ദി എംബ്രേസി’ ലുടെ സിനിമാ വെരീറ്റയുടെ ഭാരവാഹികൾ അമ്മയെക്കുറിച്ചും ആഗോളതലത്തിൽ അമ്മ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും മനസ്സിലാക്കിയിരുന്നു. അതിൻ്റെ വെളിച്ചത്തിലാണു ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള അവാർഡു് അമ്മയ്ക്കു നല്കാൻ സംഘടന തീരുമാനിച്ചതു്.

നോബൽ സമ്മാനാർഹയായ ജോഡി വില്യംസ്, പ്രശസ്ത ഹോളിവുഡ് സിനിമാതാരം മിസ്സ് ഷരോൺ സ്റ്റോൺ, സാമൂഹ്യ-മനുഷ്യാവകാശ പ്രവർത്തകയായ അഡ്വ: ബിയാങ്ക ജാഗർ എന്നിവർ അവാർഡുദാനച്ചടങ്ങിൽ പങ്കെടുത്തു. മിസ്സ് ഷാരോൺ സ്റ്റോണും യാൻ കോനനും സദസ്സിനു് അമ്മയെ പരിചയപ്പെടുത്തി. ആമുഖപ്രസംഗവും സ്വാഗതവും കഴിഞ്ഞു് ഷരോൺ സ്റ്റോൺ അമ്മയ്ക്കു് അവാർഡു സമർപ്പിച്ചു.

അടുത്തതായി അമ്മയുടെ മുഖ്യപ്രഭാഷണമായിരുന്നു. ലോകത്തു വർദ്ധിച്ചുവരുന്ന മനുഷ്യനിർമ്മിതവും പ്രകൃതിദത്തവുമായ ദുരന്തങ്ങളെക്കുറിച്ചും അതിൽനിന്നു മോചനം നേടാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചുമാണു് അമ്മ സംസാരിച്ചതു്. കാരുണ്യമാണു സമാധാനത്തിലേക്കുള്ള ഏക മാർഗ്ഗം എന്നതായിരുന്നു അമ്മയുടെ പ്രഭാഷണത്തിൻ്റെ പ്രധാനസന്ദേശം.

ഇന്നു ലോകത്തു നിലനില്ക്കുന്ന സംഘർഷങ്ങളെക്കുറിച്ചു വളരെ തുറന്ന അഭിപ്രായത്തോടെയാണു് അമ്മ പ്രഭാഷണം ആരംഭിച്ചതു്. ”ലോകാരംഭം മുതൽ സംഘർഷവുമുണ്ടു്. അതു പൂർണ്ണമായും തുടച്ചുനീക്കാൻ പ്രയാസമാണെന്നു പറയുന്നതിൽ മനോവിഷമം ഉണ്ടു്. എങ്കിലും അതല്ലേ സത്യം? എന്നാൽ ഇന്നു മനുഷ്യൻ്റെ അത്യാഗ്രഹവും വെറുപ്പും വിദ്വേഷവും കൊണ്ടു ക്ഷണിച്ചുവരുത്തുന്ന സംഘർഷങ്ങളും ദുരിതങ്ങളുമാണു കൂടുതൽ. ദുഃഖിക്കുന്നവരുടെ കണ്ണീരൊപ്പുകയും അവരെ ആശ്വസിപ്പിക്കുകയും അവരുടെ ദുഃഖഭാരങ്ങൾ കുറയ്ക്കുകയും വേണം. ഭരണാധികാരികളും നേതാക്കന്മാരും ഒരു ആത്മപരിശോധനയ്ക്കു തയ്യാറാകണം.” അമ്മ അഭിപ്രായപ്പെട്ടു.

”യുദ്ധത്തിൻ്റെ പേരിൽ മനുഷ്യൻ കാണിക്കുന്ന ക്രൂരതയും ദുഷ്ടതയും അവസാനിപ്പിക്കണം.” അമ്മ തുടർന്നു, ”യുദ്ധം പ്രാകൃതമനസ്സിൻ്റെ ഉത്പന്നമാണു്. അതകറ്റി, അവിടെ കാരുണ്യത്തിൻ്റെ സൗന്ദര്യം തുളുമ്പുന്ന പുതുനാമ്പുകളും കുസുമങ്ങളും ഫലങ്ങളും ഉണ്ടാകാൻ നാം അനുവദിക്കണം. ക്രമേണ, മനുഷ്യൻ്റെയും പ്രകൃതിയുടെയും ശാപമായ, ‘യുദ്ധവാസന’ എന്ന ഉള്ളിലെ ‘ഭീകരനെ’ നശിപ്പിക്കാൻ കഴിയും. എങ്കിൽ, സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും ഒരു പുതുയുഗത്തിലേക്കു കടക്കാൻ നമുക്കു കഴിയും.”

ആധുനികശാസ്ത്രവും മതവും ഒരു ബന്ധവുമില്ലാതെ നിലകൊള്ളുന്ന രണ്ടു കാര്യങ്ങളാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമത്തെ അമ്മ അപലപിച്ചു, ”മതവും ശാസ്ത്രവും കൈകോർത്തു പിടിച്ചു പോകേണ്ടതാണു്. ശാസ്ത്രമില്ലാത്ത മതവും മതമില്ലാത്ത ശാസ്ത്രവും അപൂർണ്ണമാണു്. എന്നാൽ സമൂഹം നമ്മെ മതവിശ്വാസികളായും ശാസ്ത്രവിശ്വാസികളായും വർഗ്ഗ വിവേചനം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു”. സത്യത്തിൽ, ശാസ്ത്രവും മതവും നടത്തുന്ന ശ്രമങ്ങൾ സമാനമാണു് എന്നു് അമ്മ പറഞ്ഞു. ഒന്നു്, ബാഹ്യമായ ഗവേഷണശാലയിൽ നടത്തുന്ന പരീക്ഷണവും മറ്റൊന്നു് അവനവൻ്റെ മനസ്സിൽ നടത്തുന്ന പരീക്ഷണവുമാണു്.

”ഈ ദൃശ്യപ്രപഞ്ചത്തിൻ്റെ സ്വഭാവം എന്താണു്? ഇതെങ്ങനെയാണിത്ര താളാത്മകമായി പ്രവർത്തിക്കുന്നതു്? ഇതു് എവിടെനിന്നുണ്ടായി? എവിടേക്കു പോകുന്നു? എവിടെച്ചെന്നു ചേരുന്നു? ഞാൻ ആരാണു്? ഇത്തരം ചോദ്യങ്ങളാണു് ഋഷികൾ ചോദിച്ചതും ഉത്തരം കണ്ടെത്തിയതും. ഇതു കേവലം മതവിശ്വാസികളുടെ ബുദ്ധിയിൽ ഉദിച്ച ചോദ്യങ്ങളോ അന്വേഷണമോ ആണോ? അമ്മ ചോദിച്ചു. ”യഥാർത്ഥത്തിൽ ഋഷികൾ ശാസ്ത്രജ്ഞന്മാരും മതവിശ്വാസികളും ആയിരുന്നു.” അമ്മ പറഞ്ഞു.

”ചരിത്രത്തിൻ്റെ ഇന്നലെകൾ നമുക്കു പാഠമാകണം. പക്ഷേ, അവിടെ ജീവിക്കരുതു്.” അമ്മ പറഞ്ഞു. ”ശാസ്ത്രത്തിൻ്റെയും ആത്മീയതയുടെയും സങ്കലനം, ഭൂതകാലത്തിൻ്റെ ഇരുണ്ട ഇടനാഴികളിൽനിന്നു ശാന്തിയുടെയും സന്തുലനത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രകാശത്തിലേക്കു വരാൻ നമ്മെ സഹായിക്കും.”

ഇന്നു നിലനില്ക്കുന്ന മതസംഘർഷങ്ങളെക്കുറിച്ചും അമ്മ തൻ്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. ”ആത്മീയതയും മതതത്ത്വങ്ങളും മനുഷ്യമനസ്സിനു വെളിച്ചം പകർന്നു് അകത്തും പുറത്തും ശാന്തിയും സന്തോഷവും നിറയ്ക്കാനുള്ളതുമാണു്. എന്നാൽ, മനുഷ്യൻ്റെ ഇടുങ്ങിയ ചിന്താഗതിയും അജ്ഞാനവും മതതത്ത്വങ്ങളെ സ്വാർത്ഥതാത്പര്യങ്ങൾക്കു വേണ്ടി വളച്ചൊടിച്ചു വ്യാഖ്യാനിക്കുകയാണിന്നു്. ഹൃദയങ്ങൾ തുറക്കാനുള്ള താക്കോലാണു് ആത്മീയത. എന്നാൽ, വിവേകബുദ്ധി നഷ്ടപ്പെട്ട മനുഷ്യൻ അതുപയോഗിച്ചു മനസ്സുകൾ അടച്ചുപൂട്ടുന്ന കാഴ്ചയാണു നാമിന്നു കാണുന്നതു്.”

മനുഷ്യനും പ്രകൃതിയും തമ്മിൽ വർദ്ധിച്ചു വരുന്ന അസന്തുലനവും അതിൻ്റെ പ്രത്യാഘാതങ്ങളായി വരുന്ന ഭൂകമ്പം, സുനാമികൾ, ആഗോള താപനം, കാലാവസ്ഥാമാറ്റം, വരൾച്ച എന്നിവയെക്കുറിച്ചും അമ്മ ആശങ്കാകുലയായി. ”പഴയകാലങ്ങളിൽ പരിസ്ഥിതിസംരക്ഷണത്തിൻ്റെ പ്രത്യേക ആവശ്യമൊന്നുമുണ്ടായിരുന്നില്ല. കാരണം, പ്രകൃതി സംരക്ഷണം ഈശ്വരാരാധനയുടെയും ജീവിതത്തിൻ്റെയും ഒരു ഭാഗംതന്നെയായിരുന്നു. ഈശ്വരനെ സ്മരിക്കുന്നതിലുപരി ജനങ്ങൾ പ്രകൃതിയെയും സമൂഹത്തെയും സ്നേഹിക്കുകയും സേവിക്കുകയും ചെയ്തിരുന്നു.

സൃഷ്ടിയിലൂടെ അവർ സ്രഷ്ടാവിനെത്തന്നെയായിരുന്നു കണ്ടതു്. ഈശ്വരൻ്റെ സാകാരരൂപമായി പ്രകൃതിയെ കാണുകയും സ്നേഹിക്കുകയും ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്തു. നമുക്കു് ഈ മനോഭാവത്തെ വീണ്ടും ഉണർത്താം. ഇന്നത്തെ ലോകത്തു മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ ഭീഷണി മൂന്നാം ലോകമഹായുദ്ധമല്ല, പ്രകൃതിയുടെ അസന്തുലനവും പ്രകൃതിയിൽ നിന്നു മനുഷ്യൻ വേറിട്ടു പോകുന്നതുമാണു്. പ്രകൃതിയെ പരിപാലിച്ചു സംരക്ഷിക്കുന്നതു് ഓരോ വ്യക്തിയും ഒരു വ്രതമായി, തപസ്യയായി കാണണം.”

മനുഷ്യരാശിയും പ്രകൃതിയുമായുള്ള നഷ്ടപ്പെട്ട സന്തുലനം പുനരുദ്ധാരണം ചെയ്യുന്നതിനു ധാരാളം നിർദ്ദേശങ്ങൾ അമ്മ നല്കുകയുണ്ടായി. ഫാക്ടറികളിൽ മലിനീകരണം തടയുന്നതിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. കാർപൂളിങ് പ്രോത്സാഹിപ്പിക്കുക. ചെറിയ ദൂരങ്ങൾ കാൽനടയായിട്ടോ സൈക്കിളിലോ പോകാൻ തയ്യാറാവുക. ഗൃഹങ്ങളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുക. ഓരോ വ്യക്തിയും കുറഞ്ഞതു് ഒരു വൃക്ഷത്തൈയെങ്കിലും ഒരു മാസത്തിൽ നട്ടുപിടിപ്പിക്കുക.

”പ്രകൃതിയാണു് നമ്മുടെ ആദ്യത്തെ അമ്മ.” അമ്മ പറഞ്ഞു. ”പെറ്റമ്മ ഏതാനും വർഷങ്ങൾ മാത്രമേ നമ്മെ മടിയിലിരുത്തുകയുള്ളൂ. എന്നാൽ ജീവിതകാലം മുഴുവൻ നമ്മെ മടിയിൽ കിടത്തി നമ്മെ പരിപാലിക്കുന്നവളാണു പ്രകൃതിമാതാവു്. ജന്മം നല്കിയ അമ്മയോടുള്ള കടപ്പാടുപോലെതന്നെ പ്രകൃതിയോടും നമുക്കു് ആദരവും കടപ്പാടും ഉണ്ടാകണം. ഇതു നമ്മൾ ഒരിക്കലും മറക്കരുതു്. പ്രകൃതിയെ മറന്നാൽ മനുഷ്യൻ്റെ നിലനില്പുതന്നെ അപകടത്തിലാകും.”

കാരുണ്യമാണു് എല്ലാ സംഘർഷങ്ങളും അവസാനിക്കാനുള്ള ഏക പോംവഴി എന്നു പ്രഭാഷണത്തിൽ ഉടനീളം അമ്മ ഓർമ്മിപ്പിക്കുകയുണ്ടായി. ”കാരുണ്യം എല്ലാവരിലുമുണ്ടു്. എന്നാൽ അതിനു പ്രകാശിക്കാൻ നമ്മുടെ മനസ്സിൻ്റെ അനുവാദവും അനുഗ്രഹവും വേണം.” വേദനിക്കുന്നവരോടും ദുരിതം അനുഭവിക്കുന്നവരോടും കാരുണ്യം കാട്ടാനുള്ള ഒരവസരവും നഷ്ടപ്പെടുത്തരുതെന്നു് അമ്മ സദസ്സിനോടു അപേക്ഷിച്ചു. ”കാരുണ്യത്തിൻ്റെ പൂർണ്ണചന്ദ്രപ്രഭ എല്ലാവരിലും നിറയട്ടെ. അതു നമ്മെപ്പൊതിയുന്ന അന്ധകാരത്തെ ഇല്ലാതാക്കട്ടെ…” എന്ന സമർപ്പണത്തോടെ അമ്മ തൻ്റെ പ്രഭാഷണം അവസാനിപ്പിച്ചു.