• ജന്മദിനസന്ദേശം 1994 •
പ്രേമസ്വരൂപികളും ആത്മസ്വരൂപികളുമായ അമൃതത്വത്തിൻ്റെ മക്കള്‍ക്കു നമസ്‌കാരം. അമ്മയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി മക്കള്‍ എല്ലാവരും ഇന്നിവിടെ എത്തിയിരിക്കുന്നു. പക്ഷേ, അമ്മയ്ക്കു് ഇന്നത്തെ ദിവസത്തിനു മറ്റുള്ള ദിവസങ്ങളില്‍നിന്നും യാതൊരു പ്രത്യേകതയും കാണുവാന്‍ സാധിക്കുന്നില്ല.

ആകാശത്തിനു പ്രത്യേകിച്ചൊരു ദിവസമില്ല. പകലിനും രാത്രിക്കുമെല്ലാം സാക്ഷിയായി, ആകാശം നിലകൊള്ളുന്നു. ഈ കെട്ടിടംവയ്ക്കുന്നതിനു മുന്‍പു് ഇവിടെ ആകാശമുണ്ടായിരുന്നു. ഇതു വച്ചപ്പോഴും ഇവിടെ ആകാശമുണ്ടു്. ഇതു പൊളിക്കുമ്പോഴും ആകാശം ഇവിടെത്തന്നെയുണ്ടാകും. ആകാശത്തിനു് ഒരിക്കലും മാറ്റമില്ല. ഈ ആകാശത്തിലാണു് എല്ലാം നിലനില്ക്കുന്നതു്. എന്നാല്‍, ഇതിനെ മലിനപ്പെടുത്തുവാന്‍ യാതൊന്നിനും സാദ്ധ്യമല്ല. അമ്മ ആകാശം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്, മുകളില്‍ കാണുന്ന ആകാശത്തെയല്ല എല്ലായിടവും നിറഞ്ഞുനില്ക്കുന്ന, സര്‍വ്വവ്യാപ്തമായ ആ ചൈതന്യത്തെയാണു്.

അമ്മ എന്തിനിവിടെ പാദപൂജയ്ക്കു വന്നിരുന്നു എന്നു ചോദിച്ചാല്‍, മക്കളുടെ സന്തോഷത്തിനുവേണ്ടി മാത്രമാണു്; അമ്മയ്ക്കു വേണ്ടിയല്ല. ജന്മനാളെന്നു പറയുന്നതു്, മരണനാളിനെക്കുറിച്ചുകൂടി ഓര്‍ക്കാനുള്ള ദിവസമാണു്. നാം ജനിക്കുന്നതോടൊപ്പം, മരണത്തിനും ജന്മം നല്കുകയാണെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ വിസ്മരിക്കുന്നു. ജനിച്ച ഒരു വ്യക്തിക്കു്, നിഴല്‍പോലെ തന്നെ പിന്‍തുടരുന്ന മരണത്തെ ഒഴിവാക്കുക ഒരിക്കലും സാദ്ധ്യമല്ല. എന്നാല്‍, മരണത്തെക്കുറിച്ചു് ഓര്‍ക്കാന്‍ത്തന്നെ പലര്‍ക്കും ഭയമാണു്.

അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരിക്കല്‍ യുധിഷ്ഠിരമഹാരാജാവിൻ്റെ അടുക്കല്‍ ഒരു ബ്രാഹ്മണന്‍ തൻ്റെ മകളുടെ കല്യാണാവശ്യത്തിനുള്ള ധനം ആവശ്യപ്പെട്ടുകൊണ്ടു ചെന്നു. ഏതോ തിരക്കിലായിരുന്ന രാജാവു ബ്രാഹ്മണനോടു് അടുത്ത ദിവസം വരാന്‍ പറഞ്ഞു. ഇതു കേട്ടുകൊണ്ടു നിന്നിരുന്ന ഭീമന്‍, കൊട്ടാരത്തിലുണ്ടായിരുന്ന എല്ലാവരോടുമായി പറഞ്ഞു, ‘നിങ്ങള്‍ ശംഖു മുഴക്കുക, കുരവയിടുക, കൊട്ടുക, എല്ലാവിധ വാദ്യമേളങ്ങളോടുംകൂടി ആഹ്ളാദിക്കുക.’ കൊട്ടാരം മുഴുവന്‍ ശബ്ദമേളങ്ങളാല്‍ മുഖരിതമായി. എവിടെയും കൊട്ടും കുരവയും മാത്രം.

ഇതെല്ലാം കേട്ടു യുധിഷ്ഠിരന്‍ അതിശയിച്ചു. ഇതെന്താണു്? സാധാരണ മറ്റു രാജ്യങ്ങളെ കീഴടക്കി വരുമ്പോള്‍ മാത്രമാണു് ഇതുപോലെ ആഹ്ളാദപ്രകടനങ്ങള്‍ നടത്തിക്കാണാറു പതിവു്. ഇപ്പോള്‍, അങ്ങനെയൊന്നും ഉണ്ടായിട്ടുമില്ല. പിന്നെ എന്താണിതു്? അദ്ദേഹം കാര്യം അന്വേഷിച്ചു. അപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞു, ”അതു ഭീമന്‍ ഞങ്ങളോടു പറഞ്ഞു, ഇങ്ങനെ ചെയ്യാന്‍.” ഉടനെ യുധിഷ്ഠിരന്‍ ഭീമനെ വിളിച്ചു കാര്യം അന്വേഷിച്ചു. ഭീമന്‍ പറഞ്ഞു, ”അതു് എൻ്റെയും ജനങ്ങളുടെയും സന്തോഷമാണു്.”

”ഇത്രമാത്രം സന്തോഷിക്കുവാനെന്തുണ്ടായി?”
”അതു് എൻ്റെ സഹോദരന്‍ മരണത്തെ ജയിച്ചിരിക്കുന്നു എന്നു ഞാനിന്നാണു മനസ്സിലാക്കിയതു്. അതിൻ്റെ സന്തോഷമാണു്.”
യുധിഷ്ഠിരനു കാര്യം മനസ്സിലായില്ല. അദ്ദേഹം അതിശയത്തോടെ ഭീമൻ്റെ മുഖത്തേക്കു നോക്കി. ഭീമന്‍ പറഞ്ഞു, ”അങ്ങു് ആ ബ്രാഹ്മണനോടു പറയുന്നതു ഞാന്‍ കേട്ടു, ഭിക്ഷ സ്വീകരിക്കുവാന്‍ നാളെ വരുവാന്‍. നാളത്തെ ദിവസം നമ്മള്‍ ഉണ്ടാകുമോ എന്നതിനു് ഒരു ഉറപ്പുമില്ല. പക്ഷേ, അങ്ങേക്കു മരണത്തെ അകറ്റി നിര്‍ത്താന്‍ കഴിയും എന്നുള്ളതുകൊണ്ടല്ലേ ആ ബ്രാഹ്മണനോടു നാളെ വരാന്‍ ഇത്ര ധൈര്യത്തോടെ പറയുവാന്‍ സാധിച്ചതു്.”

അപ്പോഴാണു് തനിക്കു പിണഞ്ഞ അബദ്ധം മരണം ഏതു നിമിഷവും ഉണ്ടു്, ഈ നിമിഷം ചെയ്യേണ്ടതു്, ഈ നിമിഷംതന്നെ ചെയ്യണം എന്ന തത്ത്വം യുധിഷ്ഠിരന്‍ മനസ്സിലാക്കിയതു്. ഒരു ശ്വാസം പുറത്തേക്കു വിടുമ്പോള്‍, പിന്നെ അതകത്തേക്കെടുക്കുവാന്‍ കഴിയുമോ എന്ന കാര്യം സംശയമാണു്. കാരണം, മരണം ഓരോ ശ്വാസോച്ഛ്വാസത്തിലും നമ്മുടെ കൂടെയുണ്ടു്. യഥാര്‍ത്ഥത്തില്‍ മരണം എന്തെന്നു മനസ്സിലാക്കിയവനേ, യഥാര്‍ത്ഥ ജീവിതം പടുത്തുയര്‍ത്തുവാന്‍ കഴിയൂ. കാരണം, ഇന്നു നമ്മള്‍ ഞാനെന്നു കരുതുന്ന ശരീരത്തെയും ഈ കാണായ സ്വത്തുക്കളെയും കുട്ടികളെയും ബന്ധുക്കളെയുമെല്ലാം ഒരിക്കല്‍ അതപഹരിക്കും.

മരണത്തെ ഭയന്നാലും ഇല്ലെങ്കിലും അതു നമ്മുടെ കൂടെയുണ്ടു് എന്ന സത്യമോര്‍ത്താല്‍, ജീവിതത്തെ ശരിയായ പാതയില്‍ തിരിച്ചുവിടാനും അങ്ങനെ ജനനത്തിനും മരണത്തിനും അതീതമായ ഒരവസ്ഥയിലേക്കുയരാനും കഴിയും. മരണം എന്തെന്നു മനസ്സിലാക്കുന്നതു ജീവിതത്തെക്കുറിച്ചു പഠിക്കാന്‍ സഹായിക്കും. ജീവിതം സുഖപൂര്‍ണ്ണമാക്കാന്‍ സകലരും പരിശ്രമിക്കുന്നു. എന്നാല്‍, അതില്‍ വിജയിക്കുന്നില്ല. കാരണം, ഇന്നു നാം നേടുന്നതെന്തും ഇന്നല്ലെങ്കില്‍ നാളെ നഷ്ടമാകും. ആ നഷ്ടം നമ്മളെ തീരാദുഃഖത്തിലാഴ്ത്തും. എന്നാല്‍, അതിൻ്റെ നാശത്തെക്കുറിച്ചു ബോധവാനാണെങ്കില്‍ ആ വസ്തുവിൻ്റെ വേര്‍പ്പാടു നമ്മളെ തളര്‍ത്തില്ല. മറിച്ചു്, അതിനതീതമായ ഒരവസ്ഥയിലേക്കുയരാന്‍ അതു നമുക്കു പ്രേരണയാകും.

അതിനുള്ള ശ്രമം, ഈ നിമിഷംതന്നെ നാം ആരംഭിക്കേണ്ടതുണ്ടു്. കാരണം, അടുത്ത നിമിഷം നാം ഉണ്ടായിരിക്കും എന്നുള്ളതിനു യാതൊരു ഉറപ്പുമില്ല. ഈ നിമിഷം നഷ്ടമായാല്‍, അതു് ഒരു വലിയ നഷ്ടംതന്നെയാണു്. ധ്യാനിക്കണോ, ഈ നിമിഷംതന്നെ ധ്യാനിക്കണം. ഇപ്പോള്‍ ചെയ്യേണ്ട കര്‍മ്മമാണോ, ഈ നിമിഷംതന്നെ ചെയ്യണം. അടുത്ത നേരത്തേക്കു മാറ്റുവാന്‍ പാടില്ല. ഈയൊരു മനഃസ്ഥിതിയാണു നമുക്കു വേണ്ടതു്, ഈയൊരു ദൃഢനിശ്ചയമാണു നമ്മളില്‍ ഉണരേണ്ടതു്. മരണത്തെക്കുറിച്ചു് ഓര്‍ത്താലും ഇല്ലെങ്കിലും ബാഹ്യസുഖം മാത്രം നോക്കിയുള്ള ഇന്നത്തെ ജീവിതത്തിലൂടെ നമ്മുടെ ഓരോ സെല്ലുകളെയും നമ്മള്‍ കൊന്നു കൊണ്ടിരിക്കുകയാണു്. ഇന്നു നമ്മള്‍ സ്വീകരിച്ചിരിക്കുന്ന ജീവിതരീതി നമുക്കു വിഷം തന്നുകൊണ്ടിരിക്കുകയാണു്. അതു വിഷമാണെന്നറിയാതെ, ഇരുകരങ്ങളും നീട്ടി നാം അവയെ സ്വീകരിക്കുകയും ചെയ്യുന്നു.

എല്ലാ രാജ്യക്കാരും എല്ലാ രാഷ്ട്രീയക്കാരും എല്ലാ ശാസ്ത്രജ്ഞന്മാരും ജീവിതത്തില്‍ സുഖം വര്‍ദ്ധിപ്പിക്കാന്‍വേണ്ടി പ്രയത്‌നിക്കുന്നു. അതിനുവേണ്ടി എത്രകണ്ടു ബുദ്ധി വികസിപ്പിക്കാമോ അത്ര കണ്ടു വികസിപ്പിച്ചു. ബാഹ്യപ്രപഞ്ചം എത്രകണ്ടു പടുത്തുയര്‍ത്താമോ അതും സാധിച്ചു. എന്നാല്‍, പൂര്‍ണ്ണസന്തോഷമോ സംതൃപ്തിയോ ഉണ്ടോ? അതുമില്ല. ആന്തരികലോകം ഇന്നും വരണ്ടുകൊണ്ടിരിക്കുന്നു. എയര്‍കണ്ടീഷന്‍ കാറു്, എയര്‍കണ്ടീഷന്‍ വീടു്, വിമാനം ഇവയൊക്കെ ഉണ്ടായാലും മനസ്സമാധാനം ഉണ്ടെങ്കിലല്ലേ സ്വസ്ഥതയോടെ ഉറങ്ങാന്‍ കഴിയൂ. മനസ്സമാധാനം ഇല്ലാത്ത ഒരുവനു സംതൃപ്തിയോടെ ഭക്ഷണം കഴിക്കാന്‍ പറ്റുമോ?

പ്രൊഫ. എന്‍.ആര്‍. മേനോന്‍

അമ്മയുടെ അസംഖ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളില്‍ (പഠിച്ചുപോയവരിലും ഇപ്പോള്‍ പഠിക്കുന്നവരിലും) അമ്മയുടെ പ്രേമം വളര്‍ത്തുന്ന നിശ്ശബ്ദമായ സാംസ്‌കാരിക പരിണാമത്തിൻ്റെ ചില കെടാവിളക്കുകള്‍, ഹ്രസ്വമായി, ഇവിടെ. എൻ്റെ കൊച്ചുകൊച്ചു അനുഭവങ്ങളില്‍ നിന്നും ഒരു പുഷ്പാഞ്ജലി!

വിളക്കു് – ഒന്നു്
ബിരുദവിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഒരു അമൃത സ്ഥാപനം വിടാനൊരുങ്ങുന്ന വിദ്യാര്‍ത്ഥിനി: സര്‍, രണ്ടു വര്‍ഷത്തോളം ഞാനിവിടെ അപരിചിതയായിരുന്നു. ഇപ്പോള്‍ മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍, മനസ്സിലാക്കുന്നു എൻ്റെ ഉള്ളില്‍ ഒരു ആര്‍ദ്രതയുടെ മരം ഞാനറിയാതെ വളരുന്നുണ്ടായിരുന്നുവെന്നു്. ഏതു ജീവിത സാഹചര്യത്തിലും കാലിടറാതെ മുന്നോട്ടു പോകാന്‍ കഴിയും എന്നിപ്പോള്‍ ഉറപ്പാണു്.

ആരെയും വെറുക്കാതിരിക്കാനും മറ്റുള്ളവരെയും സാഹചര്യങ്ങളെയും മനസ്സിലാക്കാനും ഇപ്പോള്‍ ഉള്ളില്‍ ഒരവബോധം. ഇതു് അമ്മയുടെ അനുഗ്രഹം മാത്രമാണു്. ആദ്യം അമ്മ ആലിംഗനം ചെയ്തപ്പോള്‍ത്തന്നെ ഈ മനോഭാവത്തിൻ്റെ ഒരു വിത്തു് ഉള്ളില്‍ വീണിരിക്കാം. എൻ്റെ തമോഗുണത്തിൻ്റെ മൂടലില്‍ ഈ വിത്തു മുളയ്ക്കാന്‍ രണ്ടു വര്‍ഷമെടുത്തു. എങ്കിലും ഇപ്പോള്‍ ഞാന്‍ സ്വതന്ത്രയാണു്. തെന്നലില്‍ പറക്കുന്ന ഒരു തൂവല്‍പോലെ.

വിളക്കു് – രണ്ടു്
ഒരു ഗവണ്‍മെൻ്റ് ആശുപത്രി. ഞായറാഴ്ച. ഉച്ചസമയം. ബസ്സില്‍ അന്‍പത്തിയെട്ടു പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിനി – വിദ്യാര്‍ത്ഥികള്‍. നാടന്‍ ഏത്തപ്പഴങ്ങളുമായി, കൂടുതലും സ്നേഹവചനങ്ങളുമായി, ഇരുന്നൂറോളം ഇന്‍പേഷ്യൻ്റ് രോഗികളുമായി കുറെനേരം പങ്കിടാന്‍ ഇറങ്ങിച്ചെന്ന വിദ്യാര്‍ത്ഥികള്‍. എളിയ സേവനം കഴിഞ്ഞു വൃത്തിയുള്ള ആശുപത്രി മുറ്റത്തെ, തറകെട്ടിയ ആലിൻ്റെ ചുവട്ടില്‍ കൂടി.

കൂടെയുണ്ടായിരുന്ന ആ സ്ഥലത്തെ സുഹൃത്തു പറഞ്ഞു, ”സര്‍, ദാ വരുന്നതു് ഇവിടുത്തെ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സനാണു്.” ചെയര്‍പേഴ്‌സന്‍ പറഞ്ഞു, ”ഇത്രയും വിദ്യാര്‍ത്ഥികള്‍ അച്ചടക്കത്തോടെ നില്ക്കുന്നതു കണ്ടു ഞാന്‍ വെറുതെ ഒന്നു നോക്കാന്‍ വന്നതാണു്.” പിന്നെ, ചാറ്റമഴയിലും മുകളില്‍ കുടപിടിക്കുന്ന ആലിൻ്റെ ചില്ലകളുടെ തലോടലേറ്റ കാറ്റില്‍, മാഡം അഞ്ചു മിനിട്ടു കുട്ടികളുടെ സേവന മനോഭാവത്തെ പ്രശംസിച്ചു.

”ഇന്നു ഞായറാഴ്ച. ഉറങ്ങാന്‍ പറ്റിയ കാലാവസ്ഥ! ഹോസ്റ്റലില്‍ ഇല്ലാത്ത നാലു പേരൊഴിച്ചു്, ഒരു മാനേജ്‌മെൻ്റ് കോഴ്‌സിലെ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ ഇവിടെ വന്നു എന്നതു നിങ്ങളുടെ സ്വഭാവഗുണത്തെയാണു കാണിക്കുന്നതു്. ഇനി ഈ പ്രദേശത്തു് ഏതു സേവനം ചെയ്യണമെങ്കിലും മുന്‍സിപ്പാലിറ്റിയുടെ പൂര്‍ണ്ണസഹകരണം ഉണ്ടാവും. ഇനി അങ്ങനെ വരാന്‍ പറ്റുമ്പോള്‍ ഒന്നറിയിക്കണേ. നിങ്ങളെ പരിചയപ്പെടാന്‍ പറ്റിയതു് എനിക്കു് ഏറെ സന്തോഷം.” അങ്ങനെയും ഒരു പകല്‍! ആകാശത്തെ കാര്‍മേഘങ്ങള്‍ മനസ്സുകളില്‍ കയറിയില്ല!

വിളക്കു് – മൂന്നു്
ഡിസംബര്‍ മൂന്നു്, ലോകവികലാംഗദിനമാണു്. ഒരു ഉദ്യാനത്തിലും അടുത്തുള്ള ഗവണ്‍മെൻ്റ് യു.പി. സ്‌കൂളിലും ആയി ഒട്ടനവധി ശാരീരികമാനസിക വൈകല്യങ്ങളുള്ള കുഞ്ഞുങ്ങള്‍. ചിരിക്കാത്ത മുഖങ്ങളുമായി രക്ഷകര്‍ത്താക്കള്‍. ഇവര്‍ക്കു ചായ, ബണ്‍ കൊടുക്കണം. ഉച്ചയ്ക്കു് ഊണു്. ആത്മാര്‍ത്ഥതയുള്ള അദ്ധ്യാപികമാര്‍ മേല്‍ നോട്ടത്തിനുണ്ടു്. പക്ഷേ, സേവനത്തിനു് ആളു പോര. ചായ, ബണ്‍, ഊണു്. ഇതിനൊന്നും ഫണ്ടും ഇല്ല! ‘മുറപോലെ കാര്യങ്ങള്‍.’

അമൃതയിലെ അമ്മയുടെ മക്കള്‍ റെഡി. ഒരു ടീം സ്ഥലത്തെത്തി. ഒരു കോഴ്‌സിലെ വിദ്യാര്‍ത്ഥികള്‍. ആരും ഒരു നിര്‍ദ്ദേശവും കൊടുക്കാതെ അവര്‍ വേണ്ടതെല്ലാം ചെയ്തു! സ്‌കൂളിനുള്ളിലെ ഓഫീസില്‍ ഉച്ചയൂണുസമയത്തും ജോലി ചെയ്തിരുന്ന സ്റ്റാഫിനു് അവിടെ ഊണു് എത്തിച്ചു. ചില കുഞ്ഞുങ്ങള്‍ക്കു ചോറു വായില്‍ വച്ചു കൊടുക്കുന്നു, കൈ കഴുകിച്ചു കൊടുക്കുന്നു. പാത്രങ്ങളേറെയുണ്ടു്. കഴുകി വൃത്തിയാക്കി വയ്ക്കുന്നു.

ചിലര്‍ പറയുന്നതു കേട്ടു: അമൃതയിലെ വിദ്യാര്‍ത്ഥികളാണു്. അതാണു് ഇങ്ങനെ സേവനം. ബാനറില്ല. സ്റ്റേജില്‍ പൊടി പൊടിക്കുന്ന പ്രസംഗകോലാഹലങ്ങളുടെ മദ്ധ്യത്തില്‍ ‘തിളങ്ങാന്‍’ പോയില്ല. പണിയെടുത്തു. വേണ്ടതു ചെയ്തു – മിണ്ടാതെ പോന്നു!

പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ പറഞ്ഞു, ”ആണ്ടിലൊരു ദിവസം ഈ വയ്യാത്ത കുട്ടികളുടെ മേളയാണു്. അവര്‍ക്കു സന്തോഷിക്കാന്‍, ഒന്നിച്ചുകൂടാന്‍ ഒരു പകല്‍. പ്രസംഗിക്കാന്‍ വന്നവര്‍ ഒന്നും ചെയ്തുതന്നില്ല. സഹായിച്ചതു് അമൃതയിലെ കുട്ടികള്‍ മാത്രമാണു്. നിങ്ങള്‍ (അമൃത ടീമിനെ ഉദ്ദേശിച്ചു്) ഒന്നും പറഞ്ഞില്ല!

”നന്ദിയൊക്കെ മനസ്സില്‍ വച്ചിട്ടു് അമ്മയുടെ പാദങ്ങളില്‍ അര്‍പ്പിച്ചാല്‍ മതി എന്നു ഞങ്ങള്‍ പറഞ്ഞു. നോക്കെത്താത്ത ദൂരം വരെ ‘വിളക്കു’കള്‍. എങ്ങനെയാണു് എല്ലാം പറയുക. എന്തു ചെയ്തു എന്നതിനൊപ്പംതന്നെ പ്രധാനമാണു് എങ്ങനെ ചെയ്തു എന്നതു്. പെരുമാറ്റം വളരെ പ്രധാനപ്പെട്ടതാണു്. മുഖത്തെ ഭാവം, ശരീരഭാഷ, വിനയം എല്ലാം പ്രധാനമാണു്.

എനിക്കുവേണ്ടിയാണു ഞാന്‍ ചെയ്യുന്നതു്. അടുത്തയാള്‍ ഞാന്‍തന്നെയാണു്. ആ ഭാവം വേണം. ഇതിനെല്ലാം നമുക്കൊരു ജീവിക്കുന്ന മാതൃകയുണ്ടു്. ലോകം മുഴുവന്‍ സ്നേഹത്താല്‍ കീഴടക്കിയ അമ്മ. അമ്മയുടെ ജന്മദിനാഘോഷങ്ങളും നമുക്കു വേണ്ടിയാണു്. നമ്മുടെ സന്തോഷമാണു് അമ്മയുടെ ഭക്ഷണം. നമ്മുടെ സേവനമാണു്, ജീവിത മാതൃകയാണു് അമ്മയുടെ സന്ദേശം.

പൂര്‍ണ്ണതയാണു് അമ്മ. ആ പൂര്‍ണ്ണതയിലേക്കു് എത്താനുള്ള ചവിട്ടുപടികളാക്കണം നാം ജീവിക്കുന്ന ഓരോ നിമിഷവും. എല്ലായിടത്തും വിദ്യ കൊടുക്കുന്നുണ്ടു്. അമ്മ കൊടുക്കുന്നതു വിഷയങ്ങളിലെ മിടുക്കു കൂട്ടുന്ന വിദ്യ മാത്രമല്ല; വിനയത്തിൻ്റെ വിദ്യാഭ്യാസം കൂടിയാണു്. നമുക്കു ചുമതലാബോധമുള്ള സത്യസന്ധരായ പൗരന്മാര്‍ വേണം. അവരെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ ദര്‍ശനമാണു് അമ്മയുടെതു്.

മധുവനം ഭാര്‍ഗ്ഗവന്‍പിള്ള

വേദവേദാന്തമാകെ നിന്‍ വൈഖരീ-
നാദധാരയായ് താളമായ് തന്നു നീ
വേദനകളകറ്റിടുന്നു; സ്നേഹ-
ദായിനീ സദാ കൈതൊഴാം കൈതൊഴാം.

സ്നേഹമന്ത്രം പകര്‍ന്ന നിന്‍ പാട്ടിലൂ-
ടാരു കോരിത്തരിക്കില്ല കേള്‍ക്കുകില്‍!
മോഹമെല്ലാമകലുന്നു മേല്ക്കുമേല്‍
സ്നേഹരൂപീ സുഹാസിനീ കൈതൊഴാം.

‘അമ്മ’യെന്ന രണ്ടക്ഷരാര്‍ത്ഥങ്ങളില്‍
ഇമ്മഹിയിലൊന്നില്ല നീയെന്നിയേ
ധര്‍മ്മകര്‍മ്മപ്രവാഹപ്രപഞ്ചമായ്
നിന്മഹിമകള്‍ വാഴ്ത്തുന്നു, കൈതൊഴാം.

ജീവിതാങ്കണസംഗരഭൂവിലെ
ആയുധങ്ങളുമൂര്‍ജ്ജവും നീയൊരാള്‍
ഭൂവിലാരുണ്ടു നിന്‍ പരമാര്‍ത്ഥസം-
ഭാവനകളളക്കുവാന്‍, കൈതൊഴാം.

ഭൂവിലും മഹാദ്യോവിലും മാനവ-
ക്കോവിലിലും വിലസ്സിടുന്നമ്മ നീ.
ആവുകില്ല നിന്മുന്നില്‍ വന്നാര്‍ക്കുമേ
പോകുവാന്‍, അമൃതേശ്വരീ, കൈതൊഴാം.

പത്രലേ: ഗുരുവിനെ അന്ധമായി അനുസരിക്കുന്നതു അടിമത്തമല്ലേ?

അമ്മ: മോനേ, സത്യത്തെ അറിയണമെങ്കിൽ ഞാനെന്ന ഭാവം പോയിക്കിട്ടണം. സാധനകൊണ്ടു മാത്രം ഞാനെന്ന ഭാവം നഷ്ടപ്പെടുവാൻ പ്രയാസമാണ്. ‘അഹംഭാവം’ നീങ്ങണമെങ്കിൽ ഗുരുവിൻ്റെ നിർദ്ദേശാനുസരണം അഭ്യാസം ചെയ്യുകതന്നെ വേണം.

ഗുരുവിൻ്റെ മുമ്പിൽ തല കുനിക്കുമ്പോൾ നമ്മൾ ആ വ്യക്തിയെയല്ല, ആ വ്യക്തിയിലെ ആദർശത്തെയാണു വണങ്ങുന്നത്. നമുക്കും ആ തലത്തിൽ എത്തുന്നതിനു വേണ്ടിയാണത്. വിനയത്തിലൂടെയേ ഉന്നതിയുണ്ടാവുകയുള്ളൂ.

വിത്തിൽ വൃക്ഷമുണ്ട്. പക്ഷേ അതുംപറഞ്ഞു പത്തായത്തിൽ കിടന്നാൽ എലിക്കാഹാരമാകും. അതു മണ്ണിനടിയിൽപ്പോകുമ്പോൾ അതിൻ്റെ സ്വരൂപം പുറത്തുവരുന്നു. കുടയുടെ ബട്ടൺ താഴ്ത്തിക്കൊടുക്കുമ്പോൾ അതു് നിവരുന്നു. മറ്റുള്ളവരെ വെയിലിൽനിന്നും മഴയിൽനിന്നും രക്ഷിക്കാൻ കഴിയുന്നു.

മാതാപിതാക്കളെയും അദ്ധ്യാപകരെയും മുതിർന്നവരേയും അനുസരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിലൂടെ നമ്മൾ വളരുകയായിരുന്നു. അറിവു നേടുകയായിരുന്നു. നല്ല ഗുണങ്ങളും സ്വഭാവങ്ങളും വളർത്തുകയായിരുന്നു. അതുപോലെ ഗുരുവിൻ്റെ മുന്നിലെ ശിഷ്യൻ്റെ അനുസരണമൂലം അവൻ വിശാലതയിലേക്കു് ഉയരുകയാണു് ചെയ്യുന്നത്.

രാജാധിരാജനാകുന്നതിനു വേണ്ടിയാണു് ഇന്നു സേവകഭാവം എടുക്കുന്നത്. മാവിനു വേലി കെട്ടി, വെള്ളവും വളവും നല്കി വളർത്തുന്നതു മാങ്ങയ്ക്കു വണ്ടിയാണ്. ഗുരുവിനെ അനുസരിക്കുകയും ആദരിക്കുകയും ചെയ്യുന്നതു് ആ തത്ത്വത്തിലെത്തുന്നതിനു വേണ്ടിയാണ്. വിമാനത്തിൽ കയറുമ്പോൾ ബെൽറ്റിടാൻ പറയും. അതവരുടെ വലിപ്പം കാട്ടുവാനല്ല, നമ്മുടെ സുരക്ഷിതത്ത്വത്തിനു വേണ്ടിയാണ്.

അതുപോലെ യമനിയമങ്ങളും മറ്റു ചിട്ടകളും പാലിക്കുവാൻ ഗുരു ശിഷ്യനെ ഉപദേശിക്കുന്നു. അതു് ശിഷ്യൻ്റെ ഉയർച്ചയ്ക്കു വേണ്ടിയാണ്. ശിഷ്യനു സംഭവിക്കാവുന്ന അപകടങ്ങളിൽനിന്നും അവനെ രക്ഷപ്പെടുത്തുന്നതിനു വേണ്ടിയാണ്. ഞാൻ എന്ന ഭാവത്തിലൂടെയുള്ള ശിഷ്യൻ്റെ കുതിപ്പു്, അവനെ മാത്രമല്ല മറ്റുള്ളവരെയും അപകടത്തിലാക്കുമെന്നു് ഗുരുവിനറിയാം.

റോഡു വണ്ടിയോടിക്കാനാണ്. പക്ഷേ തോന്നിയ രീതിയിൽ വണ്ടിയോടിച്ചാൽ അപകടമുണ്ടാകും. അതിനാണു റോഡുനിയമങ്ങൾ പാലിക്കണമെന്നു പറയുന്നതു്. ട്രാഫിക്‌പോലീസ് ഗതാഗതം നിയന്ത്രിക്കുന്നതിനുവേണ്ടി കൈകൾ കാണിക്കുമ്പോൾ നമ്മൾ അനുസരിക്കാറില്ലേ? അതുമൂലം എത്രയോ അപകടങ്ങൾ ഒഴിവായിക്കിട്ടുന്നു.

ഞാനെന്നും എൻ്റെതെന്നുമുള്ള ഭാവംവെച്ചു നമ്മൾ സ്വയം നശിക്കാൻ പോകുന്നു. ആ സാഹചര്യങ്ങളിൽ സദ്ഗുരുവിൻ്റെ വാക്കുകൾ അനുസരിക്കുന്നതിലൂടെ നമ്മൾ രക്ഷപ്പെടുന്നു. ഭാവിയിൽ ആ സാഹചര്യങ്ങളെ ഒഴിവാക്കുവാൻ തക്കവണ്ണം പരിശീലനം ഗുരു നല്കുന്നു. ഗുരു സാമീപ്യംതന്നെ നമുക്കു ശക്തി പകരുന്നു. ത്യാഗത്തിൻ്റെ മൂർത്തരൂപമാണു ഗുരു.

സത്യം, ധർമ്മം, ത്യാഗം, പ്രേമം ഇവയൊക്കെ എന്തെന്നു നമുക്കറിയാൻ കഴിയുന്നു. കാരണം ഗുരുക്കന്മാർ അതിൽ ജീവിക്കുന്നു. അവയുടെ ജീവൻ ഗുരുവാണ്. അവരെ അനുസരിക്കുകയും അനുകരിക്കുകയും ചെയ്യുന്നതിലൂടെ നമ്മളിലും ആ ഗുണങ്ങൾ വളരുന്നു. ഗുരുവിൻ്റെ മുന്നിലെ അനുസരണ അടിമത്തമല്ല. ശിഷ്യൻ്റെ സുരക്ഷിതത്വം മാത്രമാണു ഗുരുക്കന്മാരുടെ ലക്ഷ്യം.

യഥാർത്ഥ വഴികാട്ടിയാണു ഗുരു. ശരിയായ ഗുരു ശിഷ്യനെ ഒരിക്കലും അടിമയായിക്കാണില്ല. ശിഷ്യനോടു നിറഞ്ഞ സ്നേഹം മാത്രമാണു ഗുരുവിനുള്ളത്. സ്വയം കഷ്ടപ്പെട്ടാലും ശിഷ്യൻ വിജയിക്കുന്നതു കാണുവാനാണു് അവർ ആഗ്രഹിക്കുന്നതു്. ഉത്തമനായ ഗുരു ഒരു യഥാർത്ഥ മാതാവാണ്.

ജിജ്ഞാസുവിൻ്റെ ബോധമണ്ഡലത്തിലേക്കാഴ്ന്നിറങ്ങി സംശയങ്ങൾ പിഴുത അമ്മയുടെ വാക്കുകൾ. ശ്രദ്ധയുടെ വിത്തുപാകുന്ന അമ്മയുടെ അമൃതവചസ്സുകൾ! ഇതുവരെ അറിഞ്ഞിട്ടില്ലാത്ത എന്തോ ചിലതെല്ലാം അറിഞ്ഞ ചാരിതാർത്ഥ്യത്തോടെ പത്രലേഖകൻ എഴുന്നേറ്റു.

ഹരിപ്രിയ

പണ്ടു് കടലില്‍ ഉപ്പുണ്ടായിരുന്നില്ല. എന്നാല്‍ അന്നും മുക്കുവന്മാരുണ്ടായിരുന്നു. ഒരു ദരിദ്രനായ മുക്കുവന്‍ അന്നൊരിക്കല്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോയി. വലയെറിഞ്ഞപ്പോള്‍ വലയില്‍ പെട്ടതൊരു ഭൂതം. മുക്കുവന്‍ ഭൂതത്തിനെ വലയില്‍നിന്നു മോചിപ്പിച്ച ശേഷം ആവശ്യപ്പെട്ടു, ”പൊന്നു ഭൂതത്താനേ, എൻ്റെ ദാരിദ്ര്യം തീര്‍ത്തു് അനുഗ്രഹിക്കണേ.”ഭൂതം ഒരു തിരികല്ലു മുക്കുവൻ്റെ വള്ളത്തില്‍ വച്ചിട്ടു പറഞ്ഞു, ”ഈ കല്ലിനോടു ചോദിച്ചാല്‍ നിനക്കു ധനം കിട്ടാനുള്ള ഒരു വസ്തു അതു തരും. വിലയുള്ളതെന്തെങ്കിലും ചോദിക്കൂ” എന്നു് ആശീര്‍വ്വദിച്ചു ഭൂതം മറഞ്ഞു.

മുക്കുവൻ്റെ ബുദ്ധിയില്‍ തെളിഞ്ഞതു് ഉപ്പു്. അന്നു ലവണം ഒരു ദുര്‍ല്ലഭവസ്തുവായിരുന്നു. മുക്കുവന്‍ പ്രാര്‍ത്ഥിച്ചു, ”തിരികല്ലേ, തിരിയൂ. ഉപ്പു തരൂ.” കല്ലു നിര്‍ത്താതെ തിരിയാന്‍ തുടങ്ങി. വെളുത്ത കല്ലുപ്പു കൈലാസം പോലെ തോണിയില്‍ നിറഞ്ഞു. ചാക്കുംപടി ഉപ്പു വിറ്റു താന്‍ ധനികനാകുന്നതു ചിന്തിച്ചിരുന്ന മുക്കുവന്‍ ഉപ്പു പ്രവാഹം നിര്‍ത്താനറിയാതെ കുഴങ്ങി. തോണിയോടെ മുങ്ങി. ആ തിരികല്ലു് ഇന്നും ആഴിക്കടിയില്‍ കിടന്നു തിരിഞ്ഞു് ഉപ്പുണ്ടാക്കിക്കൊണ്ടിരിക്കുന്നുവത്രെ. ഇതൊരു നാടോടിക്കഥയാണു്.

കടലമ്മയുടെ അനന്തലാവണ്യം കാണാന്‍ വരുന്നവര്‍ മല പോലെ ഉയര്‍ന്നു കരയില്‍ തലയിടിച്ചു ചിതറുന്ന തിര കണ്ടു് അന്തംവിടുന്നു. ഉപ്പുപതയെ കടലമ്മയുടെ പൊട്ടിച്ചിരിയായി കണ്ടു രസിക്കുന്നു. എന്നാല്‍, പാവം കടലമ്മ. ഉള്ളിലെ ഉപ്പിൻ്റെ ഭാരത്താല്‍ നീറുകയാണവള്‍. ‘കോള്‍ ഗേറ്റ് ചിരി’യും പ്രദര്‍ശിപ്പിച്ചു് ഉള്ളില്‍ നീറുന്ന സംസാരദുഃഖവുമായി അലയുന്ന സാദാ മനുഷ്യരെപ്പോലെ. ഒരുനാള്‍ കടലമ്മ അറിഞ്ഞു; കടല്‍ത്തീരത്തു് ഒരമ്മയുണ്ടത്രെ. കണ്ണുനീരൊപ്പാന്‍ വ്രതം നോറ്റൊരമ്മ!

താന്‍ പണ്ടു് ആഴിമകളായി കണക്കാക്കിയവള്‍. അമൃത മണി ഇന്നു് ആഴിക്കും ഊഴിക്കും മാതാവായി വളര്‍ന്നിരിക്കുന്നു. കടലമ്മ അഭയമാഗ്രഹിച്ചു. ആ സമീപം ഓടിയണയാന്‍ കൊതിച്ചു. സുനാമിയെ കൂട്ടുപിടിച്ചപ്പോള്‍ അതൊരു ദുരന്തമായി. ഒടുവില്‍ കടലമ്മയുടെ ദുഃഖം തീര്‍ക്കാന്‍, ദര്‍ശനമില്ലാത്ത ദിവസങ്ങള്‍ അമ്മ കടല്‍ത്തീരത്തു ധ്യാന സായാഹ്നം ഒരുക്കി.

കടല്‍ത്തീരത്തെ ധ്യാനം ആശ്രമനാമം അന്വര്‍ത്ഥമാക്കുന്നു. കടല്‍ത്തീരത്തു ഭജനാനന്ദക്കടല്‍. അമ്മയുടെ നേതൃത്വത്തില്‍ ധ്യാനവും സത്സംഗവും. അമൃതപുരിയിലെത്തുന്നവര്‍ക്കു് ആ സായാഹ്നങ്ങള്‍ നവ്യാനുഭവമാണു്. ശ്വാവുതൊട്ടു ശിശുവരെ അമ്മയുടെ അങ്കത്തിലേറും. ‘ഒരു കൊച്ചു ശിശുവിൻ്റെ തനുവെനിക്കുണ്ടെങ്കില്‍ എന്തൊരു ഭാഗ്യമാകുമായിരുന്നു!’ എന്നു കടപ്പുറത്തെ ധ്യാനരംഗത്തെത്തുമ്പോള്‍ പലര്‍ക്കും തോന്നിപ്പോകും. നിഷ്‌കളങ്കത നിലനിര്‍ത്താന്‍ അമ്മ ശിശുക്കളോടൊത്തു ചേരുന്നു.

സര്‍വ്വ രാഷ്ട്രങ്ങളുടെയും പ്രതിനിധികളായി അമ്മ തിരഞ്ഞെടുത്ത ആദ്ധ്യാത്മികജീവികളൊത്തുള്ള ഈ ധ്യാനവും അമ്മയോടുള്ള തീക്ഷ്ണപ്രേമം വെളിപ്പെടുത്തുന്ന അവരുടെ പ്രസംഗങ്ങളും ആത്മാവിൻ്റെ ഏകത്വം അനുഭവപ്പെടുത്തുന്നതാണു്. എല്ലാവരിലും ഒരേ ചൈതന്യം. അതിനാല്‍ എല്ലാവരും അമ്മയ്ക്കു് ഒരേ മോളൂട്ടിയും മോനും. ഒരേ ഭക്ഷണം, ഒരേപോലെ ജോലികള്‍. സ്വദേശിയായാലും വിദേശിയായാലും ഗുരുവില്‍ സമര്‍പ്പണം വന്നാല്‍ പിന്നെ എല്ലാവരും വിനയമൂര്‍ത്തികള്‍.

‘കാമുകീകാമുകന്മാര്‍ വിവാഹത്തിനു മുന്‍പു് ഏറെ സ്നേഹിക്കും. വിവാഹം കഴിഞ്ഞാല്‍ ആ ചൂടു കുറയും. വഴിയില്‍ ഒരു രത്‌നം കണ്ടാല്‍ നാം ഓടിച്ചെന്നെടുക്കും. ആ കല്ലു പോക്കറ്റിലായാല്‍പ്പിന്നെ അത്ര ഭ്രമമുണ്ടാവില്ല. ഈ മനോഭാവം അമ്മയോടുള്ള അടുപ്പത്തിലും സംഭവിക്കുന്നില്ലേ? അപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യും?’ എന്ന അമ്മയുടെ ചോദ്യത്തിനു കടപ്പുറത്തുവച്ചു മക്കള്‍ നല്കിയ മറുപടി ഭക്തിസൂത്രത്തിൻ്റെ വ്യാഖ്യാനങ്ങളായിരുന്നു.

‘മനസാ കൂടുതല്‍ പ്രേമിക്കുക. സേവനം ആത്മാര്‍ത്ഥമായി തുടരുക. ഏകാഗ്രത കിട്ടുന്നില്ലെന്നു കരുതി ജപം നിര്‍ത്തരുതു്’ എന്നായിരുന്നു അവസാനം അമ്മയ്ക്കു മക്കളോടു പറയാനുണ്ടായിരുന്നതു്. സൂര്യന്‍ ഒരിക്കലും അലസനായി നില്ക്കുന്നില്ല! കടല്‍ ഒരാവശ്യമില്ലെങ്കിലും തിരയിളക്കിക്കൊണ്ടിരിക്കും. സൂര്യന്‍ കടല്ക്കരയില്‍ മറയുമ്പോഴും കടല്‍ത്തീരത്തു ഗുരുസ്വരൂപിയായ സൂര്യൻ്റെ ദര്‍ശനം ഭക്തര്‍ക്കു് ആലസ്യവും ഖേദവുമകറ്റുന്നതായി. അത്രയും വലിയ സത്സംഗവിരുന്നു മക്കള്‍ക്കു നല്കിയിട്ടു് അമ്മ വീണ്ടും ആശ്രമത്തിനുള്ളില്‍വന്നു ഭജനാമൃതം ഒഴുക്കുന്നു.

ഏകാഗ്രതയും ഭക്തിയും ഒത്തുചേരുമ്പോള്‍ വാക്കുകള്‍ക്കു ജീവന്‍ വയ്ക്കുന്നു! ഏതു ഭാഷയിലുള്ള ഭജനയും അമ്മയുടെ നാവിനു വഴങ്ങും. ആവര്‍ത്തിച്ചാവര്‍ത്തിച്ചു്, സുമധുരം സങ്കീര്‍ത്തനാലാപം ചെയ്യുന്ന അമ്മയുടെ ഈ ‘ഭജന’ ശിരസ്സിലെ നീര്‍ക്കെട്ടു്, വിങ്ങല്‍ ഇവയ്‌ക്കെല്ലാം നല്ലൊരു ഔഷധമാണു്. ഇതെൻ്റെ സ്വന്തം അനുഭവമായി പറയുകയാണു്. അമ്മയുണ്ടേയെനിക്കമ്മയുണ്ടേ… എന്ന ചിന്തതന്നെ ആശ്വാസം! കടല്‍ക്കരയിലെ ഈ ആനന്ദക്കടലിൻ്റെ ആഴം ആരറിയുന്നു! ധന്യ ധന്യേ… ജനനീ..