ഡോ. എം. ലക്ഷ്മീകുമാരി

(പ്രസിഡൻ്റ് വിവേകാനന്ദ വേദിക് വിഷന്‍)

ഭക്തരെക്കൊണ്ടു് അമ്മ ചെയ്യിക്കുന്ന അതിപ്രധാനമായൊരു സാധനയാണു ലളിതാസഹസ്രനാമാര്‍ച്ചന. എന്നാല്‍, അതിലൊളിഞ്ഞിരിക്കുന്ന അമ്മയുടെ ദിവ്യഭാവവും സന്ദേശവും കണ്ടെത്തിയവര്‍ എത്രയുണ്ടാകും? അത്തരമൊരു കണ്ടെത്തല്‍ ലളിതാസഹസ്രനാമത്തിലെ ആദ്യ ശ്ലോക ധ്യാനത്തില്‍ക്കൂടി അതാണിവിടെ ശ്രമിക്കുന്നതു്.

ശ്രീപരമേശ്വരിയുടെ ആജ്ഞയനുസരിച്ചു വാഗ്‌ദേവിമാര്‍ ഒന്നിച്ചിരുന്നു കൂടിയാലോചിച്ചു് അനന്തനാലും വര്‍ണ്ണിക്കാന്‍ പ്രയാസമായ ദേവിയുടെ എല്ലാ വൈഭവങ്ങളെയും കണക്കിലെടുത്തുകൊണ്ടു് അത്യുത്തമമായ ഒരു സ്തോത്രം രചിച്ചു. ഒരിക്കല്‍ ദേവീദേവന്മാരുടെ നിറഞ്ഞ സദസ്സില്‍ അവര്‍ക്കെല്ലാം ദര്‍ശനം കൊടുത്തതിനുശേഷം ദേവിയുടെ പ്രേരണയാല്‍ വശിന്യാദി ദേവതമാര്‍ സ്വനിര്‍മ്മിതമായ ദിവ്യ നാമസഹസ്രത്താല്‍ ദേവിയെ സ്തുതിച്ചു. ഭക്തകോടികളുടെ സകലാഭീഷ്ടപൂരണത്തിനായി ഈ സഹസ്രനാമം ഉപകരിക്കും എന്നു ദേവി വാഗ്ദാനവും ചെയ്തു. അര്‍ത്ഥസമ്പുഷ്ടമായ ഈ ദിവ്യസ്തോത്രത്തിൻ്റെ ആദ്യ ശ്ലോകത്തില്‍ത്തന്നെ വ്യക്തിവികാസത്തിന്നുതകുന്ന അത്യദ്ഭുതകരമായ ഒരു സന്ദേശം ഒളിഞ്ഞു കിടക്കുന്നതായി കാണപ്പെടുന്നു. ആ സന്ദേശത്തെ ആവിഷ്‌കരിക്കാന്‍ അമ്മയുടെ മഹജ്ജീവിതം നമുക്കു പ്രചോദനം നല്കുന്നു.

വശിന്യാദി ദേവതകള്‍ ഈ മഹത്തായ സ്തോത്രത്തിനു സര്‍വ്വ പ്രഥമമായ അലങ്കാരമായി ചേര്‍ത്തുവച്ചിരിക്കുന്ന പദം നാം ശ്രദ്ധിക്കേണ്ടതാണു്. ‘ശ്രീമാതാ’എന്ന അഭിസംബോധനത്തില്‍ക്കൂടിയാണു സ്തോത്രം ആരംഭിക്കുന്നതു്. വെറും മാതൃത്വമല്ല, ശ്രീയുടെ സകലൈശ്വര്യങ്ങളുടെയും സൗഭാഗ്യങ്ങളുടെയും ഉറവിടവും ആധാരവും പ്രചോദനവുമായി നിലകൊള്ളുന്ന മാതൃത്വം. അങ്ങനെ ദിവ്യമായ ലളിതാസഹസ്രനാമം മാതൃത്വത്തിൻ്റെ അപാരമായ മഹത്ത്വത്തെയും വൈഭവത്തെയും പ്രകീര്‍ത്തിച്ചു കൊണ്ടാണു തുടങ്ങുന്നതു്. അതിലുള്ള മറ്റെല്ലാ പദങ്ങളെക്കാള്‍ കൂടുതല്‍ ഹൃദയഹാരിയും അര്‍ത്ഥസമ്പുഷ്ടവുമായ പദമാണിതെന്നു പറയേണ്ടതില്ലല്ലോ. ‘മാതൃ ദേവോ ഭവ’ എന്ന ഉപനിഷദ്വാക്യത്തെ ഓര്‍മ്മിപ്പിക്കുന്നു ‘ശ്രീമാതാ’ എന്ന ഈ പദം.

ഓരോ ജീവനും പരാശക്തിയുടെ ഒരു പ്രത്യേക ശക്തിസ്പന്ദനത്തിൻ്റെ, സന്ദേശത്തിൻ്റെ ആവിഷ്കരണമാണല്ലോ. ഒരു അനന്ത വൈഭവത്തിൻ്റെ സ്ഫുരണം. അങ്ങനെ നാമെല്ലാവരും ദേവകാര്യ സമുദ്യതന്മാരായിട്ടാണു ജന്മമെടുക്കുന്നതെന്നു പറഞ്ഞാല്‍ തെറ്റില്ല. ചിലര്‍ ആ ദേവകാര്യത്തെപ്പറ്റി ബോധവാന്മാരാകുന്നു. മറ്റു ചിലര്‍ അജ്ഞരായി, അന്ധരായി ജീവിതം നയിക്കുന്നു. അമ്മ അതിനെപ്പറ്റി പൂര്‍ണ്ണബോധവതിയായി തൻ്റെ മനോവാക്കായ പ്രവൃത്തികളിലൂടെ ആ ഭാവത്തെ സദാ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു എന്നതാണു് ആ ദിവ്യ ജീവിതത്തിൻ്റെ മഹത്ത്വം.

പുരാണേതിഹാസങ്ങളില്‍ പ്രകീര്‍ത്തിച്ചിട്ടുള്ള ശിവശക്തിഭാവങ്ങളെപ്പറ്റി നാം ധാരാളം കേട്ടറിഞ്ഞിട്ടുള്ളതാണല്ലോ. ധര്‍മ്മസംസ്ഥാപനാര്‍ത്ഥം അവതരിച്ച അമ്മയില്‍ നിക്ഷിപ്തമായിരുന്ന കര്‍ത്തവ്യം, സ്ത്രീത്വത്തിൻ്റെ മാതൃത്വത്തിൻ്റെ പൂര്‍ണ്ണതയില്‍ നിറഞ്ഞുനില്ക്കുന്ന ധര്‍മ്മപുനഃസ്ഥാപനസാദ്ധ്യതകളെ ലോകത്തിനു മുന്നില്‍ എടുത്തുകാണിക്കുക എന്നതാണ്. സംസാരാന്ധകാരത്തിലാണ്ടു്, ആത്മവിസ്മൃതിയില്‍ മുഴുകി ശരിയായ അര്‍ത്ഥത്തില്‍ ‘ജീവിക്കുവാന്‍’ മറന്നുകൊണ്ടിരിക്കുന്നവരാണു ബഹുഭൂരിപക്ഷം ജനങ്ങളും. അതില്‍നിന്നു വ്യത്യസ്തമായി സദാ ‘ദേവകാര്യ സമുദ്യത’യായി പരാശക്തിയെപ്പോലെയാണു് അമ്മ സ്വജീവിതത്തിൻ്റെ നാഴികകളും വിനാഴികകളും കഴിച്ചുവരുന്നതു്. ‘മാതൃ ദേവോ ഭവ’ എന്ന ഋഷിവാക്യത്തിൻ്റെ സമ്പൂര്‍ണ്ണ ആശയാവിഷ്കരണമാണു നാം അമ്മയുടെ ജീവിതത്തില്‍ ദര്‍ശിക്കുന്നതു്. മാതൃത്വത്തിൻ്റെ വിശ്വാത്മനിലവാരം പുലര്‍ത്താന്‍, ഒരു നിമിഷം വ്യര്‍ത്ഥമാക്കാതെ, അമ്മ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പരമോന്നതമായ ശ്രീ മാതൃത്വഭാവമാണു് അമ്മയില്‍നിന്നു സദാ പ്രസരിച്ചുകൊണ്ടിരിക്കുന്നതു്.

വര്‍ത്തമാനകാലത്തു രണ്ടു തലങ്ങളിലാണു് അമ്മയുടെ ദേവകാര്യപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതു്. ഒന്നാമതായി സാമാന്യജനങ്ങളില്‍പ്പോലും മാതൃത്വമെന്ന അനുഭൂതിയിലൂടെ അദ്വൈതതത്ത്വത്തെ പ്രതിഷ്ഠിച്ചു ജ്ഞാനമാര്‍ഗ്ഗത്തിലേക്കു നയിക്കുക. രണ്ടാമതു്, എണ്ണമറ്റ സേവാപ്രവര്‍ത്തനങ്ങളിലൂടെ സമുദായത്തില്‍ നടനമാടിക്കൊണ്ടിരിക്കുന്ന ആസുരപ്രവണതകളെ ചെറുത്തുനിര്‍ത്തുക. അവയുടെ സംഹാരശക്തികളെ തൻ്റെ സര്‍ഗ്ഗാത്മകമായ ഇടപെടലുകളിലൂടെ നിര്‍വ്വീര്യമാക്കുക. സുനാമി കെടുതിയെത്തുടര്‍ന്നു് അമ്മ ചെയ്തുവച്ചിരിക്കുന്ന അതുല്യമായ സേവാപ്രവര്‍ത്തനങ്ങള്‍ ഇതു് എടുത്തുകാട്ടുന്നു. അമ്മയുടെ സേവാപദ്ധതികള്‍ മറ്റുള്ളവര്‍ ചെയ്യുന്നതിനെ അധികരിച്ചു നില്ക്കുന്നതിനുള്ള കാരണം അതിലടങ്ങിയിരിക്കുന്ന അജയ്യമായ വിശ്വപ്രേമരൂപത്തിലുള്ള ആദ്ധ്യാത്മിക ശക്തികൊണ്ടാണു്. അങ്ങനെ സ്ത്രീത്വത്തിൻ്റെ, മാതൃത്വത്തിൻ്റെ പൂര്‍ണ്ണതയില്‍ നിറഞ്ഞുനില്ക്കുന്ന ധര്‍മ്മ സ്ഥാപനസാദ്ധ്യതകളെ അമ്മ ലോകത്തിൻ്റെ മുന്‍പില്‍ എടുത്തു കാണിച്ചുകൊണ്ടിരിക്കുന്നു.

നമ്മളോരോരുത്തരും അമ്മയെ അനുകരിച്ചു് ഈ ദേവകാര്യം ഏകത്വമായ സത്യത്തെ നാനാത്വത്തില്‍ കണ്ടറിഞ്ഞു ത്യാഗത്തിലൂടെയും സേവനത്തില്‍ക്കൂടിയും ആരാധിക്കുക സാക്ഷാല്‍ പരാശക്തിയെ സ്വജീവിതത്തില്‍ സദാ പ്രസന്നയാക്കുക എന്നതു ജീവിത ദൗത്യമായി സ്വീകരിക്കണം.

ഈ അറിവിൻ്റെ അഥവാ അവബോധത്തിൻ്റെ ഉറവിടം എവിടെ നിന്നാണു്. അമ്മയുടെ ജീവിതത്തെപ്പറ്റി പഠിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണു്. സ്‌കൂളോ കോളേജോ യൂണിവേഴ്‌സിറ്റിയോ ഡിഗ്രിയോ ഇതൊന്നുംതന്നെ അതിൻ്റെ പിന്നിലില്ല. പിന്നെയോ? സഹസ്രനാമം എടുത്തുകാണിക്കുന്ന ‘ചിദഗ്നികുണ്ഡസംഭൂതാ’. ഈ അറിവു ബാഹ്യമായ യാതൊരു പ്രയത്‌നത്തില്‍ക്കൂടിയും നേടിയെടുക്കാന്‍ ആവില്ല. ആ ജ്ഞാനശക്തി ജ്വലിപ്പിക്കേണ്ടതു സ്വന്തം ചിത്തിലാണു്. അതുകൊണ്ടാണു് അമ്മ ആദ്ധ്യാത്മികതയുടെ ആവശ്യകതയെപ്പറ്റി നിരന്തരം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുന്നതു്.

ജന്മജന്മാന്തരങ്ങളായി മനസ്സില്‍ ഊറിക്കൂടിയിരിക്കുന്ന തമോരജോഗുണങ്ങളെ ഉന്മൂലനം ചെയ്‌തെങ്കില്‍ മാത്രമേ സത്വത്തിനു പ്രകാശിക്കുവാനും വിവേകബുദ്ധി പ്രകടമാക്കാനും കഴിയുകയുള്ളൂ. ഈ ചിദഗ്നിയില്‍ നിന്നാണു് അമൃതത്വത്തിൻ്റെ അമൃതകലശം ബഹിര്‍ഗ്ഗമിക്കുന്നതു്. ആത്മജ്ഞാനവും ത്യാഗ സേവാഭാവങ്ങളും ആരിലാണോ ഒത്തുചേരുന്നതു് അവളാണു ശ്രീമാതാവായി മാറുന്നതു്.

ഓരോ ജീവനും പ്രാപഞ്ചിക തലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സൃഷ്ടിസ്ഥിതിസംഹാരയജ്ഞത്തില്‍, ദേവകാര്യത്തില്‍, പങ്കുവഹിച്ചുകൊണ്ടിരിക്കുകയാണു്. അതിനെക്കുറിച്ചുള്ള അറിവു നേടുക എന്നതാണു് ജീവിതത്തില്‍ വിദ്യാഭ്യാസംകൊണ്ടും മതാനുഷ്ഠാനങ്ങളില്‍ക്കൂടിയും നമുക്കു നേടിയെടുക്കാനുള്ളതു്. അതിനായി അജ്ഞാനബന്ധനങ്ങളില്‍നിന്നും സ്വയം ചിദഗ്നി കുണ്ഡം ജ്വലിപ്പിച്ചു ശുദ്ധികൈവരിക്കണം. എല്ലാ ജീവിതാനുഭവങ്ങളും വിവേകിയായ ഒരുവൻ്റെ മുന്‍പില്‍, വളരാനും വികസിക്കാനുമുള്ള അവസരങ്ങളാണു്. കര്‍മ്മത്തെ കര്‍മ്മയോഗമാക്കി മാറ്റി, പ്രേമത്തെ ഭക്തിയോഗമാക്കി, അറിവിനെ സത്യത്തിലേക്കു നയിക്കുന്ന ജ്ഞാനയോഗമാക്കി മാറ്റി, ജീവിതാനുഭവങ്ങളെ എല്ലാം തന്നെ നമ്മെ ഈശ്വരനുമായി ബന്ധിപ്പിക്കുന്ന, സത്യത്തിലേക്കു് അടുപ്പിക്കുന്ന, സ്വര്‍ണ്ണച്ചരടുകളാക്കി മാറ്റാം.

അമ്മയുടെ ജീവിതത്തിൻ്റെ ആദ്യഘട്ടങ്ങളിലേക്കു് കണ്ണോടിച്ചാല്‍ ഇതിൻ്റെ പൊരുള്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയും. സദാ സംസാരത്തിലേക്കുതന്നെ വലിച്ചിഴയ്ക്കുന്ന, കുടുംബക്കാര്‍, ദാരിദ്ര്യത്തിൻ്റെ കെടുതികള്‍, ഇവരെല്ലാം ചുറ്റുംനിന്നു ജ്വലിപ്പിച്ചുകൊണ്ടിരുന്ന തീച്ചൂളയിലാണു് അമ്മ തൻ്റെ ആദ്ധ്യാത്മികസത്തയെ ചുട്ടുപഴുപ്പിച്ചു തനിത്തങ്കമാക്കി മാറ്റിയതു്. മഹത്തായ ഒരു തപസ്സുതന്നെയായിരുന്നു അതു്. സാധാരണ സ്ത്രീകള്‍ തളര്‍ന്നു പോകാനും തങ്ങള്‍ക്കു വന്നു ചേര്‍ന്നിരിക്കുന്ന ജീവിതസൗഭാഗ്യങ്ങളെ വലിച്ചെറിയാനും മടിക്കാത്ത അനുഭവങ്ങള്‍! അതിനെയെല്ലാം യാതൊരു ചാഞ്ചല്യവുമില്ലാതെ നേരിട്ടു്, സ്വജീവിതത്തെ മുന്നോട്ടു നയിച്ചു തൻ്റെ മാതൃത്വത്തിനെ അമ്മ പരിപോഷിപ്പിച്ചെടുത്തു. വള്ളിക്കാവിലെ കടലോരങ്ങളില്‍ ചെയ്യപ്പെട്ട ആ തപസ്സിനെ ലോകം കണ്ടില്ല. ആ ചിദഗ്നിയുടെ ജ്വാലകളില്‍ ഒരു ചെറിയ ശലഭം പോലും വെന്തുമരിച്ചില്ല. അത്ര സമുജ്ജ്വലമായ ഉണരലും വികാസവുമാണു് അമ്മ സാധിച്ചെടുത്തതു്. അതിൻ്റെ ഫലമോ? ലോക സമാരാദ്ധ്യമായ വിശ്വമാതൃത്വത്തിൻ്റെ മാതൃകയായി വിലസുന്നു അമൃതാനന്ദമയീദേവി.

ഏതൊരു മാതാവും ശ്രീമാതാവായി ഉയരുമ്പോള്‍ പ്രപഞ്ചശക്തികള്‍ മുഴുവനും അവളെ കുമ്പിടുന്നു. അവളൊരു ‘മഹാരാജ്ഞി’യായി മനുഷ്യഹൃദയങ്ങളുടെ സാമ്രാജ്യശാലിനിയായിത്തീരുന്നു. സഹസ്രനാമത്തിലെ രണ്ടാമത്തെ പദം ഈ സാമ്രാജ്യത്വത്തെയാണു് എടുത്തുകാണിക്കുന്നതു്.

ത്യാഗസേവസനസന്നദ്ധതയോടെ ആത്മസമര്‍പ്പണം ചെയ്യാന്‍ തയ്യാറായി, അമ്മയുടെ പാദ പാംസുക്കളെ ശിരസ്സിലണിയാന്‍ തയ്യാറായി ശിഷ്യര്‍ എത്തിച്ചേര്‍ന്നതോടെ അമ്മ മൂന്നാമത്തെ വിശേഷണത്തെ സ്വന്തമാക്കി. യാതൊരു ഉലച്ചിലും തട്ടാതെ ‘ശ്രീമത്‌സിംഹാസനേശ്വരി’യായി, ലോകത്തിൻ്റെ മുഴുവന്‍ ആദരവിനു പാത്രമായി. ജാതിമതരാഷ്ട്രഭാഷാഭേദമെന്യേ എല്ലാവരുടെയും ഹൃദയസിംഹാസനങ്ങളില്‍ അധിഷ്ഠിതയായി, അക്ഷയമായ യശസ്സിനും കീര്‍ത്തിക്കും പാത്രമായിരിക്കുന്നു എന്നതു ഭാരതീയ തത്ത്വചിന്തയുടെ, സനാതനധര്‍മ്മത്തിൻ്റെ പരിപൂര്‍ണ്ണതയ്ക്കുള്ള മഹത്തായ അംഗീകാരമാണു്.

അമൃതസ്വരൂപിണിയായി, അന്നപൂര്‍ണ്ണേശ്വരിയായി, അദ്വൈതാമൃതവര്‍ഷിണിയായി, സര്‍വ്വാഭീഷ്ട പ്രദായിനിയായി എല്ലാറ്റിലുമുപരി സ്നേഹവാത്സല്യരൂപിണിയായ അമ്മയായി മാതൃശക്തിയുടെ അത്യുദാത്തമായ മാതൃകയായി സംപൂജ്യയായ അമ്മ വിരാജിക്കുന്നു; അനുഗ്രഹവര്‍ഷം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു.

കിളികള്‍ ഉണക്കചുള്ളിക്കമ്പിലിരുന്നു് ഇര കഴിക്കും ഉറങ്ങും എന്നാല്‍ അതിനറിയാം, ഒരു കാറ്റുവന്നാല്‍ ചുള്ളിക്കമ്പു കാറ്റിനെ ചെറുത്തുനിന്നു് അതിനു താങ്ങാവില്ല, അതൊടിഞ്ഞുവീഴും എന്നു്. അതിനാല്‍ കിളി എപ്പോഴും ജാഗ്രതയോടെയിരിക്കും. ഏതു നിമിഷവും പറന്നുയരാന്‍ തയ്യാറായിരിക്കും.

പ്രാപഞ്ചികലോകവും ഈ ഉണക്കചുള്ളിക്കമ്പുപോലെയാണു്. ഏതു നിമിഷവും അവ നഷ്ടമാകും. ആ സമയം ദുഃഖിച്ചു തളരാതിരിക്കണമെങ്കില്‍ നമ്മള്‍ എപ്പോഴും ആ പരമതത്ത്വത്തെ വിടാതെ മുറുകെ പിടിക്കണം. വീടിനു തീ പിടിച്ചാല്‍, നാളെ അണയ്ക്കാം എന്നു പറഞ്ഞു് ആരും കാത്തു നില്ക്കാറില്ല. ഉടനെ അണയ്ക്കും. ഇന്നു നമ്മുടെ ജീവിതത്തില്‍ ഉള്ളതു ദുഃഖം മാത്രമായിരിക്കാം. പക്ഷേ, അതുതന്നെ ഓര്‍ത്തോര്‍ത്തു തളര്‍ന്നിരുന്നു് ആയുസ്സും ആരോഗ്യവും നഷ്ടമാക്കാതെ, അതിനു നിവൃത്തി വരുത്തുവാന്‍ ശ്രമിക്കുകയാണു വേണ്ടതു്.

മക്കളേ, ഇന്നു നമ്മുടെ കൂടെയുള്ളവയൊന്നും എക്കാലവും നമ്മുടെ കൂടെയുണ്ടാകില്ല. നമ്മള്‍ സമ്പാദിക്കുന്ന ഈ വീടും സ്വത്തും പണവുമെല്ലാം എക്കാലവും നമ്മോടൊപ്പമുണ്ടാവില്ല. അവസാനകാലത്തു് ഇവയൊന്നും നമുക്കു കൂട്ടാവുകയില്ല. ഏതു കാലത്തും നമുക്കു കൂട്ടായിരിക്കുന്നതു പരമാത്മാവു് ഒന്നുമാത്രമാണു്.
എല്ലാം ഉപേക്ഷിക്കണമെന്നോ എല്ലാവരെയും വെറുക്കണമെന്നോ അല്ല അമ്മ പറയുന്നതു്. ഇതൊന്നും ശാശ്വതമല്ലെന്നറിഞ്ഞു ബന്ധമില്ലാതെ ജീവിക്കണമെന്നാണു്. അമ്മ ഉദ്ദേശിക്കുന്നതു ജീവിതത്തില്‍ ശാന്തി കണ്ടെത്തണമെങ്കില്‍ അതൊന്നു മാത്രമാണു മാര്‍ഗ്ഗം.

ഒരു കൊതുമ്പുവള്ളത്തില്‍ സമുദ്രത്തിലൂടെ യാത്രചെയ്യുകയാണു്. പെട്ടെന്നു് ആകാശം ഇരുണ്ടു. കാറും കോളും മൂടി. ചുഴലിക്കാറ്റും പേമാരിയുമായി. തിരമാലകള്‍ ഉയര്‍ന്നു പൊങ്ങി. സമുദ്രം ഇളകിമറിയുകയാണു്. നമ്മള്‍ എന്തുചെയ്യും. ഒരു നിമിഷം പാഴാക്കാതെ വള്ളം കരയ്ക്കടുപ്പിക്കാന്‍ ശ്രമിക്കും. മക്കളേ, ഇതുപോലൊരു സാഹചര്യത്തിലാണു നമ്മളിന്നു നില്ക്കുന്നതു്. നഷ്ടമാക്കാന്‍ ഒരു സെക്കന്‍ഡു പോലുമില്ല. പരമാത്മാവിനെ ലക്ഷ്യംവച്ചുകൊണ്ടു മുന്നോട്ടു തുഴയുകയാണു വേണ്ടതു്. അതൊന്നു മാത്രമാണു് അഭയസ്ഥാനം. സദാ അവിടുത്തെ ധ്യാനിക്കുക അതാണു ദുഃഖനിവൃത്തിക്കുള്ള മാര്‍ഗ്ഗം.

സ്വന്തം കാര്യങ്ങള്‍ക്കുവേണ്ടി പ്രയത്‌നിക്കുന്നതിനിടയില്‍ ചുറ്റും ഒന്നു കണ്ണോടിക്കുവാന്‍ മക്കള്‍ മറക്കരുതു്. കഴിഞ്ഞ മാസങ്ങളില്‍ എത്ര ഘോരമായ മഴയായിരുന്നു. ഈ മഴയത്തു ചോര്‍ന്നൊലിക്കുന്ന കൂരയ്ക്കുകീഴില്‍, ഏതു നിമിഷമാണു് അതു് ഇടിഞ്ഞു വീഴുന്നതെന്നതറിയാതെ, ഉറങ്ങാതെ കുത്തിയിരുന്നു നേരം വെളുപ്പിച്ച എത്രയോ ആയിരങ്ങള്‍ നമുക്കു ചുറ്റുമുണ്ടു്.

മദ്യം നിറച്ച ഗ്ലാസ്സുയര്‍ത്തുമ്പോള്‍ മക്കള്‍ അവരെക്കുറിച്ചോര്‍ക്കൂ. നമ്മള്‍ ഒരു മാസം അനാവശ്യമായി ചിലവുചെയ്യുന്ന പണം ഉണ്ടെങ്കില്‍, ആ കൂര മേഞ്ഞു കൊടുക്കാം. അവര്‍ക്കു സുഖമായി രാത്രി കഴിയാം. ഫീസില്ലാത്തതു കാരണം ഒന്നാമനായിരുന്നുവെങ്കിലും പഠിത്തം നിര്‍ത്തി, തെരുവിലിറങ്ങേണ്ടി വന്ന എത്രയോ സാധു കുഞ്ഞുങ്ങളാണുള്ളതു്. ഓരോ ആഡംബരവസ്ത്രം എടുക്കുമ്പോഴും നിഷ്‌കളങ്കരായ ഈ കുഞ്ഞുങ്ങളുടെ മുഖം മക്കള്‍ കാണുവാന്‍ ഒന്നു ശ്രമിക്കണം.

മക്കളേ, അമ്മ ആരെയും നിര്‍ബ്ബന്ധിക്കുന്നില്ല. ലോകത്തിൻ്റെ സ്ഥിതി അമ്മ ഓര്‍ത്തുപോയി എന്നു മാത്രം. ഒരു കാര്യം അമ്മയ്ക്കുറപ്പുണ്ടു്, മക്കള്‍ വിചാരിച്ചാല്‍, ഇന്നത്തെ സ്ഥിതിക്കു മാറ്റം വരുത്താന്‍ കഴിയും. മക്കളേ, യഥാര്‍ത്ഥ ഈശ്വരപൂജ അതൊന്നുമാത്രമാണു്. മക്കളില്‍നിന്നും അമ്മ പ്രതീക്ഷിക്കുന്നതു് അതാണു്. ?

അശോക് നായര്‍

അമ്മയോടു പലരും ചോദിച്ചിട്ടുണ്ടു്, ”അമ്മേ, അമ്മ എന്താണു് അദ്ഭുതങ്ങളൊന്നും പ്രവര്‍ത്തിക്കാത്തതു്?” അമ്മ പുഞ്ചിരിച്ചുകൊണ്ടു പറയും, ”മക്കളേ, ആദ്ധ്യാത്മികത എന്നുപറഞ്ഞാല്‍ അദ്ഭുതപ്രവൃത്തികളല്ല. ഒരിക്കല്‍ അദ്ഭുതമെന്തെങ്കിലും പ്രവര്‍ത്തിച്ചു കാണിച്ചാല്‍ മക്കള്‍ അതു തന്നെ വീണ്ടുംവീണ്ടും കാണണമെന്നാഗ്രഹിക്കും. അമ്മ മക്കളുടെ ആഗ്രഹങ്ങള്‍ വളര്‍ത്താന്‍ വന്നതല്ല. മക്കളുടെ ആഗ്രഹങ്ങള്‍ ഇല്ലാതാകണം എന്നാണു് അമ്മയുടെ ആഗ്രഹം.”

അമ്മയുടെ വാക്കുകള്‍ ഏറ്റു പറയാന്‍ ശ്രമിക്കുന്നുവെങ്കിലും ഒന്നെനിക്കറിയാം, അമ്മയെ മനസ്സിലാക്കാന്‍ ഈ ഒരു ജന്മം മതിയാകില്ല. അതുകൊണ്ടു് അനന്തമായ ഒന്നിൻ്റെ അവസാനം കണ്ടു പിടിക്കാനുള്ള പാഴ്ശ്രമം ഞാന്‍ ചെയ്യുന്നില്ല. എന്നാല്‍, ഞങ്ങള്‍ പോലുമറിയാതെ അമ്മ എന്നെയും കുടുംബത്തെയും ഉള്ളംകൈയില്‍വച്ചു രക്ഷിച്ച ഒരു കഥയാണു് എനിക്കു പറയാനുള്ളതു്…

2002 ജൂലായു് ഓഗസ്റ്റ് മാസങ്ങളില്‍ ഞങ്ങള്‍ പതിവുപോലെ ദോഹയില്‍നിന്നു് അവധിക്കു നാട്ടിലെത്തിയപ്പോള്‍ അമ്മയുടെ ദര്‍ശനത്തിനു പോയി. അത്തവണ ദര്‍ശനം കഴിഞ്ഞു പ്രസാദം കൈയില്‍ വച്ചുതന്നിട്ടും അമ്മ എന്നെ വിട്ടില്ല. കുറച്ചു സമയം കൂടി എന്നെ ചേര്‍ത്തു പിടിച്ചു, എന്നിട്ടു ചോദിച്ചു, ”മോനു് അമ്മയോടു് ഒന്നും ചോദിക്കാനില്ലേ?” ”ഇല്ല അമ്മേ, സന്തോഷമായിരിക്കുന്നു” ഞാന്‍ പറഞ്ഞു.

സെപ്തംബര്‍ ആദ്യത്തെ ആഴ്ച ഞങ്ങള്‍ അവധി കഴിഞ്ഞു തിരിച്ചുപോയി. ആ മാസം പകുതിയോടെ എൻ്റെ ഭാര്യ സുജയ്ക്കു് ഒരു പനി വന്നു. മൂന്നു ദിവസം മാത്രം നീണ്ടുനിന്ന ഒരു ചെറിയ പനി. രണ്ടു നാള്‍കൊണ്ടു പനി മാറുകയും ചെയ്തു. അമ്മയുടെ ജന്മദിനം ദോഹയിലെ ഞങ്ങളുടെ ഒരു സുഹൃത്തിൻ്റെ വീട്ടില്‍വച്ചു് ആഘോഷിച്ചു. പനിയുടെ ക്ഷീണമുണ്ടായിരുന്നുവെങ്കിലും സുജ അന്നും പതിവുപോലെ ഭജന പാടുകയും ചെയ്തു.

മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ സുജയ്ക്കു വീണ്ടും സുഖമില്ലാതെയായി. ഡോക്ടറെ കണ്ടപ്പോള്‍ മൂത്രാശയത്തില്‍ പഴുപ്പാണെന്നു പറഞ്ഞു മരുന്നു തന്നു. മരുന്നു കഴിച്ചുവെങ്കിലും കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അതിസാരം ബാധിച്ചു സുജ തീരെ അവശനിലയിലായി. ഉടനെ ഞാന്‍ ദോഹയിലെ പ്രധാന ഗവണ്‍മെൻ്റ് ഹോസ്പിറ്റലായ ഹമദ് ഹോസ്പിറ്റലിലേക്കു സുജയെ കൊണ്ടുപോയി. പരിശോധനകള്‍ക്കുശേഷം ഡോക്ടര്‍ പറഞ്ഞതു്, സുജ കഴിക്കുന്ന മരുന്നിൻ്റെ കുഴപ്പമാണെന്നാണു്. വേറെ പ്രശ്‌നങ്ങളൊന്നുമില്ല എന്നു പറഞ്ഞു മരുന്നു മാറ്റിത്തന്നു. എന്നാല്‍ അന്നു വൈകുന്നേരമായപ്പോഴേക്കും ഭാര്യയ്ക്കു സംസാരിക്കാനോ നടക്കാനോ പറ്റാതെയായി. ബോധവും നഷ്ടപ്പെടാന്‍ തുടങ്ങി. ഭയന്നുപോയ ഞാന്‍ ഞങ്ങളുടെ ഓഫീസ് ഡോക്ടറുടെ അഭിപ്രായമനുസരിച്ചു ഭാര്യയെ അവിടത്തെ സ്വകാര്യാശുപത്രിയായ അമേരിക്കന്‍ ഹോസ്പിറ്റലിലേക്കു മാറ്റി.

അന്നു പകല്‍ മുഴുവന്‍ ഓരോ ടെസ്റ്റുകള്‍ ചെയ്തു. ഒന്നിലും ഒരു കുഴപ്പവും കാണുന്നില്ല, എന്നാല്‍ ഭാര്യയുടെ സ്ഥിതി മെച്ചപ്പെടുന്നുമില്ല. അവിടത്തെ ഡോക്ടറുടെ ഉപദേശം അനുസരിച്ചു തലയുടെ ഒരു എം.ആര്‍.ഐ. സ്‌കാന്‍ ചെയ്യുകയുണ്ടായി. അതിൻ്റെ റിപ്പോര്‍ട്ടില്‍ എന്തോ പ്രശ്‌നമുണ്ടെന്നു കണ്ട ഡോക്ടര്‍ അവളെ തിരിച്ചു ഹമദ് ഹോസ്പിറ്റലിലേക്കുതന്നെ കൊണ്ടുപോകാന്‍ പറഞ്ഞു.

അപ്പോഴേക്കും നടക്കാന്‍ വയ്യാതായ ഭാര്യയെ വീല്‍ച്ചെയറിലിരുത്തി അന്നു രാത്രി വീണ്ടും ഹമദ് ഹോസ്പിറ്റലിലേക്കു പോയി. അവിടെ ഡോക്ടര്‍മാരുടെ ഒരു ടീം തന്നെ സുജയെ പരിശോധിക്കാനെത്തി. അവര്‍ എല്ലാ തരത്തിലുമുള്ള ടെസ്റ്റുകളും ചെയ്യുന്നുണ്ടായിരുന്നു. ഇത്രയൊക്കെയായിട്ടും രോഗിയുടെ സ്ഥിതി വീണ്ടുംവീണ്ടും വഷളായിക്കൊണ്ടിരുന്നു. ഒന്‍പതാം തീയതിയായപ്പോഴേക്കും സുജയുടെ ചലനശേഷി തീര്‍ത്തും നഷ്ടപ്പെട്ടു പതുക്കെപ്പതുക്കെ അബോധാവസ്ഥയിലേക്കു പോകാന്‍ തുടങ്ങി. അന്യനാടു്. സ്‌കൂളില്‍ പഠിക്കുന്ന രണ്ടു കൊച്ചുപെണ്മക്കള്‍. രോഗമെന്താണെന്നു പോലും നിര്‍ണ്ണയിക്കാന്‍ കഴിയാതെ, ചികിത്സ തുടങ്ങാനാകാതെ അബോധാവസ്ഥയിലായ ഭാര്യ. ഡോക്ടര്‍മാരായ സുഹൃത്തുക്കള്‍പോലും രോഗിയെ ഭാരതത്തില്‍ കൊണ്ടുപോയി ചികിത്സിക്കാന്‍ ഉപദേശിച്ചുകൊണ്ടിരുന്നു. ഹോസ്പിറ്റലിലെ ജോലിക്കാരും അതുതന്നെ പറഞ്ഞു. എൻ്റെ നിസ്സഹായാവസ്ഥ ആരും മനസ്സിലാക്കിയില്ല. ഭാര്യയോടു് എനിക്കു സ്നേഹമില്ലാത്തതുകൊണ്ടാണു ഞാന്‍ അവള്‍ക്കു വേണ്ടി മികച്ച ചികിത്സ തേടാത്തതു് എന്നുവരെ ചിലര്‍ പറയാന്‍ തുടങ്ങി.

ഹൃദയത്തില്‍ ഞാന്‍ അമ്മയോടു മാത്രം അപേക്ഷിച്ചു, ”അമ്മേ, അവസാനം ഞാന്‍ ദര്‍ശനത്തിനു വന്നപ്പോള്‍ ‘അമ്മയോടു് ഒന്നും ചോദിക്കാനില്ലേ’ എന്നു് അമ്മ ചോദിച്ചു. ഞാന്‍ ‘സന്തോഷമായിരിക്കുന്നു’ എന്നു് അമ്മയോടു പറഞ്ഞു. അന്നു് എനിക്കൊന്നും ചോദിക്കാനുണ്ടായിരുന്നില്ല. ഇന്നു് എനിക്കു ചോദിക്കാനുണ്ടു് അമ്മേ എൻ്റെ ഭാര്യയുടെ ജീവന്‍.”

അമ്മയാണെങ്കില്‍ ആ സമയത്തു യൂറോപ്യന്‍ പര്യടനത്തിലായിരുന്നു. എൻ്റെ നിസ്സഹായത കണ്ടു് ഒരു സുഹൃത്തു് അമ്മയെ അറിയിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവസാനം അമ്മയോടൊപ്പമുണ്ടായിരുന്ന സ്വാമി പൂര്‍ണ്ണാമൃതാനന്ദ പുരിയുമായി സംസാരിക്കാന്‍ സാധിച്ചു. കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സ്വാമിജി അമ്മയെ അറിയിക്കാമെന്നു് ഉറപ്പുതന്നു. അധികം താമസിയാതെ സ്വാമിജി തിരിച്ചു വിളിച്ചു. ”ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടറുടെ ചികിത്സ തന്നെ തുടരാനാണു് അമ്മ പറഞ്ഞിരിക്കുന്നതു്” എന്നു സ്വാമിജി പറഞ്ഞു.

എൻ്റെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു. ജീവിതത്തിൻ്റെ പ്രതിസന്ധിഘട്ടങ്ങളില്‍ എന്തു തീരുമാനമെടുക്കണം എന്നു് അറിയാതെ വരുമ്പോള്‍ ഗുരുവിൻ്റെ ഏറ്റവും സരളമായ കുറച്ചു വാക്കുകള്‍ മതി, തീരുമാനം എളുപ്പമാകും. അമ്മ പറഞ്ഞതു പ്രകാരം എൻ്റെ ഭാര്യയ്ക്കു് ഇപ്പോഴത്തെ ഡോക്ടറുടെ ചികിത്സതന്നെ തുടരാന്‍ ഞാന്‍ നിശ്ചയിച്ചു.

അടുത്ത ദിവസം സുജയുടെ ഡോക്ടര്‍ പരിശോധിക്കാന്‍ വരുന്നതും കാത്തു ഞാന്‍ നിന്നു. ഡോക്ടറുടെ പരിശോധന കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനോടു നേരിട്ടു സംസാരിക്കണമെന്നു ഞാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം എന്നെ അദ്ദേഹത്തിൻ്റെ മുറിയിലേക്കു ക്ഷണിച്ചു. പരിചയപ്പെട്ടപ്പോഴാണു് അറിയുന്നതു് അദ്ദേഹം ഒരു പാകിസ്ഥാനിയാണെന്നു്. അതെന്നെ വിഷമിപ്പിച്ചു. ഏതു ഭാരതീയനെയുംപോലെ പാകിസ്ഥാനികളോടു് എനിക്കു് ഒരു താത്പര്യക്കുറവുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടര്‍തന്നെ ചികിത്സിച്ചാല്‍ മതി എന്നതു് അമ്മയുടെ തീരുമാനമാണു്. എനിക്കതു് അനുസരിക്കാതിരിക്കാന്‍ വയ്യ.

എൻ്റെ ഭാര്യയുടെ അസുഖത്തെക്കുറിച്ചും അവര്‍ക്കുവേണ്ടി എന്തു ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചും ഒരു വിദഗ്‌ദ്ധോപദേശം തേടിയാണു ഞാന്‍ വന്നിരിക്കുന്നതെന്നു ഡോക്ടറോടു തുറന്നു പറഞ്ഞു. ഇനി മറ്റേതെങ്കിലും ഹോസ്പിറ്റലില്‍ ഇതിലും മികച്ച ചികിത്സ ലഭിക്കുമെന്നാണു ഡോക്ടറുടെ അഭിപ്രായമെങ്കില്‍, ലോകത്തില്‍ എവിടെയാണെങ്കിലും അവിടേക്കു് എൻ്റെ ഭാര്യയെ കൊണ്ടു പോകാന്‍ തയ്യാറാണെന്നും ഞാന്‍ അറിയിച്ചു. ഡോക്ടര്‍ മുഖം താഴ്ത്തി ഞാന്‍ പറയുന്നതു മുഴുവന്‍ ക്ഷമയോടെ കേട്ടിരുന്നു. ഞാന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ അദ്ദേഹം മുഖമുയര്‍ത്തി എന്നെ നോക്കി. ”നിങ്ങള്‍ അനുഭവിക്കുന്നതെന്താണെന്നു് എനിക്കു മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ വൈദ്യശാസ്ത്രത്തിനു ചെയ്യാന്‍ കഴിയുന്നതൊക്കെ ഇപ്പോള്‍ ഞങ്ങള്‍ ചെയ്യുന്നുണ്ടു്. നിങ്ങള്‍ കുറച്ചുകൂടി ക്ഷമിക്കൂ. എല്ലാം ശരിയാകും.” അദ്ദേഹം എനിക്കു് ഉറപ്പു നല്കി. അദ്ദേഹത്തെ വിശ്വസിച്ചു് ഏല്പിക്കുകയാണെങ്കില്‍ സ്വന്തം സഹോദരിയെ നോക്കുന്നതുപോലെ എൻ്റെ ഭാര്യയെ നോക്കിക്കൊള്ളാം എന്നും അദ്ദേഹം എനിക്കു വാക്കുതന്നു. എൻ്റെ ഭാര്യയെ ഞാന്‍ ഡോക്ടറെ ഏല്പിക്കുകയാണു് എന്നു പറഞ്ഞു ഞാന്‍ മുറി വിട്ടിറങ്ങി.

പിന്നെ നടന്നതാണു് അദ് ഭുതം. അന്നു രാത്രി ഒരു പുതിയ മരുന്നു് ആരംഭിച്ചുകൊണ്ടു് ആ പാകിസ്ഥാനി ഡോക്ടര്‍ ചികിത്സ തുടങ്ങി. അതുവരെ മരുന്നുകളോടു പ്രതികരിക്കാതിരുന്ന രോഗിക്കു് അസുഖം പതുക്കെ ഭേദമാകാനും തുടങ്ങി. വെറും രണ്ടാഴ്ചത്തെ ചികിത്സയ്ക്കു ശേഷം സുജയെ വീട്ടിലേക്കു കൊണ്ടുവന്നു. ആദ്യം കൊടുത്ത മരുന്നുതന്നെ പത്തു ദിവസം കൂടി തുടര്‍ന്നു. വീട്ടിലേക്കു വന്നുവെങ്കിലും സുജ സാധാരണ നിലയിലായിരുന്നില്ല. സംസാരിക്കാനോ കാര്യങ്ങള്‍ മനസ്സിലാക്കാനോ അവള്‍ക്കു കഴിഞ്ഞിരുന്നില്ല. ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കാന്‍ വേണ്ടിയുള്ള വ്യായാമങ്ങളാണു പിന്നെ ചെയ്തിരുന്നതു്. വസ്ത്രം ഉടുക്കാനും 2+1=3 എന്നു കൂട്ടാനുമൊക്കെ ഒരു കൊച്ചുകുഞ്ഞിനെ പഠിപ്പിക്കുന്നതുപോലെ ഞങ്ങള്‍ സുജയെ പഠിപ്പിച്ചു. പക്ഷേ, സുജ തികച്ചും പഴയപടിയാകും എന്ന കാര്യത്തില്‍ എനിക്കു് ഒരു തരി പോലും സംശയം ഉണ്ടായിരുന്നില്ല. കാരണം, അമ്മ പറയുന്നതൊക്കെ സത്യമായിത്തീരും എന്നെനിക്കു് ഉറപ്പായിരുന്നു. വെറും മൂന്നു മാസംകൊണ്ടു സുജ എണ്‍പതു ശതമാനം കഴിവുകളും വീണ്ടെടുത്തു. അവള്‍ നടക്കാന്‍ തുടങ്ങി, സംസാരിക്കാനും പാടാനും തുടങ്ങി, ഡ്രൈവു ചെയ്യാന്‍ തുടങ്ങി. ഞങ്ങള്‍ അവസാനമായി ഡോക്ടറുടെ അടുത്തു പോയപ്പോള്‍ ഇനി പരിശോധനയൊന്നും ആവശ്യമില്ലെന്നു ഡോക്ടര്‍ പറഞ്ഞു.

അസുഖം വന്നു രണ്ടുവര്‍ഷത്തിനു ശേഷം ഒരു ദിവസം ഞങ്ങള്‍ പതിവുള്ള വൈദ്യപരിശോധനയ്ക്കായി പോയപ്പോള്‍, ഞാന്‍ ആദ്യമായി ഡോക്ടറുടെ റൂമില്‍ച്ചെന്നു സംസാരിച്ച രംഗം വ്യക്തമായി ഓര്‍ക്കുന്നുവെന്നു് അദ്ദേഹം പറഞ്ഞു. എല്ലാം ശരിയാകുമെന്നു് അന്നു പറഞ്ഞതു കള്ളമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ മെഡിക്കല്‍ ഫയല്‍ അദ്ദേഹം എനിക്കു കാണിച്ചു തന്നു. ”രോഗി ഒരു മരുന്നിനും പ്രതികരിക്കുന്നില്ല. നില വഷളായിക്കൊണ്ടിരിക്കുകയാണു്” എന്നാണു ഫയലില്‍ എഴുതിയിരുന്നതു്. രോഗി രക്ഷപ്പെടുമെന്നു് അദ്ദേഹത്തിനു തീരെ പ്രതീക്ഷയുണ്ടായിരുന്നില്ല. തന്നെ രക്ഷപ്പെടുത്തിയതിനു സുജ അദ്ദേഹത്തോടു നന്ദി പറഞ്ഞപ്പോള്‍ ”ഞാന്‍ ഒന്നും ചെയ്തില്ല. നിങ്ങള്‍ സ്വയം അസുഖം മാറ്റുകയാണു ചെയ്തതു്” എന്നാണു് അദ്ദേഹം പറഞ്ഞതു്.

താന്‍ കണ്ടിട്ടുള്ളതില്‍വച്ചു് ഏറ്റവും അസാധാരണമായ ദമ്പതികളാണു ഞങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ നാട്ടില്‍ പോയപ്പോഴോ മറ്റോ വേറെ ഏതെങ്കിലും ഡോക്ടറുടെ അഭിപ്രായത്തിനു ശ്രമിച്ചിരുന്നോ എന്നു് അദ്ദേഹം ചോദിച്ചു. ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടര്‍ മിടുക്കനായതുകൊണ്ടു വേറെ ആരെയും കാണേണ്ട ആവശ്യമില്ല എന്നാണു ഞങ്ങളുടെ ഗുരു പറഞ്ഞിരുന്നതു് എന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. സുജ വിരലിലെ മോതിരം കാണിച്ചിട്ടു് ഇതാണു ഞങ്ങളുടെ ഗുരു എന്നു പറഞ്ഞപ്പോള്‍ ഡോക്ടര്‍ നിഷ്‌കളങ്കതയോടെ, ‘ഒരിക്കലും കാണാത്ത തന്നില്‍ വിശ്വാസമര്‍പ്പിച്ചതിനു ഗുരുവിനു് അദ്ദേഹത്തിൻ്റെ നന്ദി അറിയിക്കണ’മെന്നു പറഞ്ഞു. സുജ ബോധമില്ലാതെ കിടക്കുമ്പോള്‍, എന്തെങ്കിലും പ്രതികരണം കിട്ടാന്‍ വേണ്ടി, ഈ മോതിരം ചൂണ്ടി ‘എന്താണു ലതാമങ്കേഷ്‌കറുടെ മോതിരമിട്ടു നടക്കുന്നതു്’ എന്നു ഡോക്ടര്‍ തമാശയായി ചോദിക്കാറുണ്ടായിരുന്നു.

അദ്ഭുതം തോന്നുന്ന വേറെയും സംഭവങ്ങളുണ്ടു്. സുജയെ ആദ്യമായി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചപ്പോള്‍ മറ്റൊരു ഡോക്ടറുടെ പേരാണു ഫയലില്‍ എഴുതിയിരുന്നതു്. ഹോസ്പിറ്റലിലെ ജീവനക്കാരന്‍ ഈ പാകിസ്ഥാനി ഡോക്ടറുടെ മേശപ്പുറത്തു ഫയല്‍ ‘തെറ്റി’ വയ്ക്കുകയാണുണ്ടായതു്. ഇതൊരു അസാധാരണമായ കേസായതിനാല്‍ ഇദ്ദേഹം അതു സ്വയം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഞാന്‍ ഉപദേശം ചോദിക്കുന്നതിനു മുന്‍പുതന്നെ തൻ്റെ മകളെ ഏതു ഡോക്ടറെക്കൊണ്ടു ചികിത്സിപ്പിക്കണം എന്നു് അമ്മ തീരുമാനിച്ചിട്ടുണ്ടാകണം.

ഈ സംഭവങ്ങളെല്ലാം എന്നെ പല പാഠങ്ങളും പഠിപ്പിച്ചു. സുഹൃത്ബന്ധങ്ങളുടെ വില എനിക്കു മനസ്സിലായി. സ്വന്തം വിധിയുടെ മേല്‍ ഒരു നിയന്ത്രണവുമില്ലാത്ത മനുഷ്യന്‍ എത്ര നിസ്സഹായനാണെന്നും എനിക്കു മനസ്സിലായി. നമ്മുടെ കര്‍മ്മങ്ങള്‍ ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ ഈശ്വരശക്തി നമ്മെ എപ്പോഴും താങ്ങിക്കൊണ്ടിരിക്കും എന്നെനിക്കു് ഉറപ്പായി.

അദ്ഭുതങ്ങള്‍ മായയാണെന്നു് അമ്മ പറഞ്ഞിട്ടുണ്ടു്. എന്നാല്‍ അമ്മയുടെ വാക്കുകള്‍ അനുസരിച്ചപ്പോള്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച അദ്ഭുതങ്ങള്‍ മായയാണെങ്കിലും സത്യംതന്നെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഒരാളുടെ ജീവന്‍ തിരിച്ചു ലഭിച്ചപ്പോള്‍ ഞങ്ങളുടെ എല്ലാവരുടെയും ജീവിതമാണു രക്ഷപ്പെട്ടതു്. ഇനിയുള്ള ഞങ്ങളുടെ ജീവിതം അമ്മയ്ക്കുള്ള സമര്‍പ്പണമാണു്. •
(വിവ: പത്മജ ഗോപകുമാര്‍)

അമ്പലപ്പുഴ ഗോപകുമാര്‍

അമ്മ അറിയാത്ത ലോകമുണ്ടോ
അമ്മ നിറയാത്ത കാലമുണ്ടോ
അമ്മ പറയാത്ത കാര്യമുണ്ടോ
അമ്മ അരുളാത്ത കര്‍മ്മമുണ്ടോ?

അമ്മ പകരാത്ത സ്നേഹമുണ്ടോ
അമ്മ പുണരാത്ത മക്കളുണ്ടോ
അമ്മ അലിയാത്ത ദുഃഖമുണ്ടോ
അമ്മ കനിയാത്ത സ്വപ്‌നമുണ്ടോ…?

അമ്മ തെളിക്കാത്ത ബുദ്ധിയുണ്ടോ
അമ്മ ഒളിക്കാത്ത ചിത്തമുണ്ടോ
അമ്മ വിളക്കാത്ത ബന്ധമുണ്ടോ
അമ്മ തളിര്‍ത്താത്ത ചിന്തയുണ്ടോ…?

ഒന്നുമില്ലൊന്നുമില്ലമ്മയെങ്ങും
എന്നും പ്രകാശിക്കുമാത്മദീപം
മണ്ണിലും വിണ്ണിലും സത്യമായി
മിന്നിജ്ജ്വലിക്കുന്ന പ്രേമദീപം!

കണ്ണിലുള്‍ക്കണ്ണിലാദീപനാളം
കണ്ടുനടക്കുവാന്‍ ജന്മമാരേ
തന്നതാക്കാരുണ്യവായ്പിനുള്ളം
അമ്മേ! സമര്‍പ്പിച്ചു നിന്നിടട്ടെ…!

ഒരു ബ്രഹ്മചാരി തപാലിൽ വന്ന കത്തുകൾ ഓഫീസിൽനിന്നു കൊണ്ടുവന്നു. അമ്മ അതു വാങ്ങി വായിക്കാൻ ആരംഭിച്ചു. ഇടയ്ക്കു ഭക്തരോടായി പറഞ്ഞു.
ഈ കത്തുകൾ വായിച്ചാൽ മതി ജീവിതം മുഴുവൻ നമുക്കു കാണാം. മിക്കതും കഷ്ടപ്പാടിൻ്റെ കഥകൾ മാത്രം.

ബ്രഹ്മചാരി: ആദ്ധ്യാത്മികകാര്യങ്ങൾ ചോദിച്ചുകൊണ്ടു കത്തു വരാറില്ലേ?’
അമ്മ: ഉണ്ട്. പക്ഷേ, കൂടുതലും കണ്ണീരിൻ്റെ കഥകളാണ്. കഴിഞ്ഞ ദിവസം ഒരു കത്തു വന്നു. ഒരു മോളുടെതാണ്. അവരുടെ ഭർത്താവു കുടിച്ചിട്ടുവന്നു ദിവസവും അവരെ ഇടിക്കും. ഒരു ദിവസം അവരുടെ രണ്ടുവയസ്സു പ്രായമുള്ള കുട്ടി ഇടയ്ക്കു വന്നു കയറി. കുടിച്ചു ലക്കുകെട്ടു നില്ക്കുന്ന ആൾക്കു കുട്ടിയെന്നുണ്ടോ? ഒരു ചവിട്ട്. ആ കുഞ്ഞിൻ്റെ ഒരു കാലൊടിഞ്ഞു. ഇപ്പോൾ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. ഇതുകഴിഞ്ഞിട്ടും ഭർത്താവിൻ്റെ കുടിക്കു കുറവില്ല. ആ മോളൊറ്റയ്ക്കാണു കുട്ടിയുടെ കാര്യവും വീട്ടുകാര്യവും എല്ലാം നോക്കുന്നത്. ഭർത്താവിൻ്റെ കുടി മാറാൻ അമ്മ അനുഗ്രഹിക്കണമെന്നും പറഞ്ഞുകൊണ്ടാണു് എഴുത്ത്.

ഭക്തൻ: ഈ വരുന്ന കത്തുകൾ എല്ലാം അമ്മ വായിക്കുമോ? ഇന്നുതന്നെ ഒരു കെട്ടുണ്ടല്ലോ?

അമ്മ: അവരുടെ കണ്ണീരോർക്കുമ്പോൾ വായിക്കാതിരിക്കാൻ കഴിയുമോ? ചിലതിനൊക്കെ അമ്മതന്നെ മറുപടി എഴുതും. വളരെയധികം കത്തുകളുണ്ടെങ്കിൽ ചിലതിനു മറുപടി എഴുതാൻ അമ്മ പറഞ്ഞു കൊടുക്കും. എല്ലാം വായിച്ചു മറുപടി എഴുതുന്ന കാര്യം വലിയ കഷ്ടമാണ്. ചില കത്തുകൾ പത്തും പന്ത്രണ്ടും പേപ്പറുകൾ കാണും. വായിക്കാൻകൂടി സമയം തികയാറില്ല. മിക്ക ദിവസവും രാത്രി കത്തുവായിച്ചു തീരുമ്പോൾ നേരം വെളുക്കാറാകും. വല്ലതും കഴിക്കുമ്പോഴും ഒരു കൈയിൽ എഴുത്തായിരിക്കും. ചിലപ്പോൾ മറുപടി എഴുതാനുള്ളതു പറഞ്ഞുകൊടുക്കുന്നതു കുളിക്കുന്ന സമയമായിരിക്കും.

മോനിതെല്ലാം മുറിയിൽ കൊണ്ടുവയ്ക്ക്. പിന്നീടു വായിക്കാം. അമ്മ കത്തുകളെല്ലാം ഒരു ബ്രഹ്മചാരിയെ ഏല്പിച്ചു.