ഇന്നത്തെ കുടുംബജീവിതത്തില്‍ പുരുഷന്‍ രണ്ടു് അധികം രണ്ടു് സമം നാലു് എന്നു പറയും. എന്നാല്‍, സ്‍ത്രീയെ സംബന്ധിച്ചിടത്തോളം രണ്ടു് അധികം രണ്ടു് സമം നാലു മാത്രമല്ല, എന്തുമാകാം. പുരുഷന്‍ ബുദ്ധിയിലും സ്‍ത്രീ മനസ്സിലുമാണു ജീവിക്കുന്നതു്. ഇതുകേട്ടു പെണ്‍മക്കള്‍ വിഷമിക്കണ്ട. പുരുഷന്മാരില്‍ സ്‍ത്രീത്വവും സ്‍ത്രീകളില്‍ പുരുഷത്വവുമുണ്ടു്.

പൊതുവായി പറഞ്ഞാല്‍ പുരുഷൻ്റെ തീരുമാനങ്ങള്‍ ഉറച്ചതാണു്. അതു സാഹചര്യങ്ങള്‍ക്കു സാധാരണ വഴങ്ങിക്കൊടുക്കാറില്ല. മുന്‍പ്രകൃതംവച്ചു് ഓരോ സാഹചര്യങ്ങളില്‍ ഒരു പുരുഷന്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്നു മുന്‍ കൂട്ടി നിശ്ചയിക്കുവാന്‍ സാധിക്കും. എന്നാല്‍ സ്‍ത്രീ അങ്ങനെയല്ല. സാഹചര്യങ്ങള്‍ക്കു മുന്നില്‍ വഴങ്ങിക്കൊടുക്കുന്ന ദുര്‍ബ്ബലപ്രകൃതമാണു സ്‍ത്രീയുടെതു്. അവരുടെതു കാരുണ്യത്തിൻ്റെ ഹൃദയമാണു്. സ്‍ത്രീകളുടെ ദുഃഖത്തിനു മുഖ്യകാരണവും ഈ മനസ്സലിയുന്ന പ്രകൃതമാണു്. അതുപോലെ ഓരോ സാഹചര്യത്തില്‍ സ്‍ത്രീമനസ്സു് എങ്ങനെ പ്രതികരിക്കുമെന്നു മുന്‍കൂട്ടി തീരുമാനിക്കുവാനും കഴിയില്ല.

ഈ ബുദ്ധിയും മനസ്സുംകൊണ്ടാണു നമ്മുടെ യാത്ര. അതു രണ്ടു് എതിര്‍ദിശകള്‍പോലെയാണു്. അതിനാല്‍ കുടുംബജീവിതത്തില്‍ പലപ്പോഴും ശാന്തിയും സമാധാനവും ലഭിക്കുന്നില്ല. ഈ ചേര്‍ച്ചയില്ലാത്ത മനസ്സിനെയും ബുദ്ധിയെയും താളലയത്തില്‍കൊണ്ടുവരുന്ന ബന്ധുവാണു് ആദ്ധ്യാത്മികത. ഇവയെ പരസ്പരം ഘടിപ്പിക്കുന്ന കണ്ണിയാണു് ആദ്ധ്യാത്മികത. ജീവിതത്തില്‍ ആദ്ധ്യാത്മികതയ്ക്കു് വേണ്ട സ്ഥാനം നല്കുമ്പോള്‍ മാത്രമേ അതു യഥാര്‍ത്ഥ ജീവിതമാകുന്നുള്ളൂ. സാധാരണയായി ബുദ്ധി മനസ്സിലേക്കു് ഇറങ്ങിവരാറില്ല. മനസ്സു് ബുദ്ധിയിലേക്കു് ഉയരാറുമില്ല. ഇങ്ങനെയാണു് ഇന്നു നമ്മുടെ കുടുംബജീവിതം മുന്നോട്ടു പോകുന്നതു്.

പല സ്‍ത്രീകളും അമ്മയോടു വന്നു പറയാറുണ്ടു്, ”അമ്മാ, ഞാന്‍ എൻ്റെ ഹൃദയത്തിൻ്റെ വേദനകളെല്ലാം ഭര്‍ത്താവിനോടു പറയും. അദ്ദേഹം ഒന്നു മൂളുകയല്ലാതെ തിരിച്ചു ശരിക്കുള്ള മറുപടി തരാറില്ല. അതിനാല്‍ അദ്ദേഹത്തിനു് എന്നോടു സ്നേഹമുണ്ടെന്ന കാര്യത്തില്‍ എനിക്കു് ഒരു വിശ്വാസവും വരുന്നില്ല.” ഉടനെ അമ്മ പുരുഷനോടു ചോദിച്ചു ”എന്താ മോനെ ഈ കേള്‍ക്കുന്നതു്. മോനു് ആ മോളോടു സ്നേഹമില്ലേ?” ഉടനെ പറയുകയാണു്, ”അങ്ങനെയല്ലമ്മേ, എനിക്കവളോടു നിറഞ്ഞ സ്നേഹമാണുള്ളതു്.” മക്കളേ, ഇതു കല്ലിനുള്ളിലെ തേന്‍പോലെയാണു്. അതിൻ്റെ മാധുര്യം നമുക്കു രുചിക്കാന്‍ കഴിയില്ല. മധുരം നുണയണമെങ്കില്‍ കൈയില്‍ കിട്ടണം. അതുപോലെ സ്നേഹം ഉള്ളില്‍വയേ്ക്കണ്ടതല്ല. അതു വേണ്ട സമയത്തു പ്രകടമാകണം.

ഭര്‍ത്താവിൻ്റെ ഉള്ളില്‍ സ്നേഹം ഇരുന്നതുകൊണ്ടു മാത്രം സ്‍ത്രീക്കു സന്തോഷമുണ്ടാകുന്നില്ലല്ലോ. പരസ്പരം ഹൃദയം അറിയാന്‍ കഴിയാത്ത സ്ഥിതിക്കു മക്കള്‍ സ്നേഹം ഉള്ളില്‍വച്ചുകൊണ്ടിരുന്നാല്‍ മാത്രം പോരാ. പുറമേക്കു്, വാക്കില്‍ക്കൂടിയും പ്രവൃത്തിയില്‍കൂടിയും പ്രകടിപ്പിക്കുകകൂടി വേണം. കുടുംബജീവിതത്തിലെ ശാന്തിക്കും സമാധാനത്തിനുംവേണ്ടി അമ്മ പറയുന്നതാണിതു്. അതില്ലാത്ത പക്ഷം നിങ്ങള്‍ ചെയ്യുന്നതു ദാഹിച്ചു വലഞ്ഞുവരുന്ന ഒരുവൻ്റെ കൈയില്‍ ഐസുകട്ട വച്ചു കൊടുക്കുന്നതുപോലെയാണു്. ആ സമയത്തു് അവൻ്റെ ദാഹം ശമിപ്പിക്കുവാന്‍ അതുപകരിക്കില്ല. അതിനാല്‍ മക്കള്‍ അവരുടെ ലോകത്തിലേക്കിറങ്ങണം. പരസ്പരം ഉള്ളുതുറന്നു സ്നേഹിക്കണം. അതു പരസ്പരം അറിയുവാന്‍ കഴിയണം.

അലന്‍ ലാംബ്

കഴിഞ്ഞ നവംബറില്‍ ഞാന്‍ അമ്മയോടു് അവസാനമായി ചോദിച്ച ചോദ്യം ഇതായിരുന്നു, ”അമ്മേ, ഞാനിനി എന്നാണു് അമ്മയെ കാണുക?”
അമ്മയുടെ മറുപടി എനിക്കു സ്വാമിജി തര്‍ജ്ജമ ചെയ്തു തന്നു, ”അമ്മ എപ്പോഴും മോളെ കണ്ടുകൊണ്ടിരിക്കയാണു്. മോളാണു് അമ്മയെ എല്ലായിടത്തും കാണാത്തതു്.” അമ്മയും സ്വാമിജിയും ഇതു പറഞ്ഞു ചിരിച്ചു. എനിക്കൊന്നും മനസ്സിലായില്ല, എങ്കിലും അവരുടെ കൂടെ ഞാനും ചിരിച്ചു. അമ്മ സര്‍വജ്ഞയാണു്, എല്ലായിടത്തും നിറഞ്ഞവളാണു്, പക്ഷേ, അമ്മേ, ഞാനങ്ങനെയല്ലല്ലോ എന്നു ഞാന്‍ ചിന്തിച്ചു.

വീട്ടില്‍ തിരിച്ചെത്തിയിട്ടും ‘അമ്മയെ എല്ലായിടത്തും കാണുക’ എന്നതിനെപ്പറ്റിയാണു ഞാന്‍ ചിന്തിച്ചിരുന്നതു്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അതു് എൻ്റെ മനസ്സില്‍നിന്നു പോയി, ഞാന്‍ മറ്റു കാര്യങ്ങളില്‍ മുഴുകി.

അമ്മയെ കണ്ടു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ ഒരു ഹൈവേയിലൂടെ ”അമ്മ, അമ്മ, അമ്മ!” എന്നു് ഉറക്കെ പാടിക്കൊണ്ടു വണ്ടിയോടിച്ചു വരികയായിരുന്നു. ഒരു തിരിവെത്തിയപ്പോള്‍ അടുത്ത വരിയില്‍ എൻ്റെ മുന്നിലുള്ള കാറിൻ്റെ വിചിത്രമായ ലൈസന്‍സ് പ്ലെയ്റ്റ് എൻ്റെ കണ്ണില്‍ പെട്ടു, ‘അമ്മ’. (അമേരിക്കയിലും മറ്റും വ്യക്തികള്‍ക്കു് അനുവാദം വാങ്ങി ലൈസന്‍സ് പ്ലെയ്റ്റ് അലങ്കരിക്കുവാനുള്ള സൗകര്യമുണ്ടു്). ഒരു നിമിഷം എൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടു, കാറ് റോഡില്‍നിന്നും തെന്നിപ്പോയി! ഇത്രയുംകാലം അമ്മയുടെ ഭക്തയായിട്ടും ഇങ്ങനെ അലങ്കരിച്ച ലൈസന്‍സ് പ്ലെയ്റ്റ് ഞാനിതിനു മുന്‍പു കണ്ടിട്ടില്ല. എല്ലായിടത്തും അമ്മയെ കാണണം എന്നു് അമ്മ നിര്‍ദ്ദേശിച്ചതിനെക്കുറിച്ചു ഞാനപ്പോള്‍ കാര്യമായി ചിന്തിക്കാന്‍ തുടങ്ങി. ആ കാറു് ആ സമയത്തു് എൻ്റെ മുന്നില്‍ വന്നുപെട്ടതിൻ്റെ പുറകില്‍ അമ്മയുടെ എന്തെങ്കിലും ലീലയുണ്ടോ? അമ്മയെ വിളിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ ആ കാറു് എൻ്റെ കണ്ണില്‍പ്പെട്ടതു വെറും യാദൃച്ഛികമാണെന്നു് എനിക്കു തോന്നിയില്ല. ഏതായാലും അമ്മയെ എല്ലായിടത്തും കാണാനുള്ള ശ്രമം ഉടന്‍ തുടങ്ങാന്‍തന്നെ ഞാന്‍ നിശ്ചയിച്ചു.

അടുത്ത ദിവസം, എനിക്കൊരു സൂപ്പര്‍മാര്‍ക്കറ്റിലേക്കു പോകേണ്ടിയിരുന്നു. മനസ്സില്‍, അമ്മ എന്നെ എപ്പോഴും കാണുന്നുണ്ടെന്നും ഞാനും അമ്മയെ എല്ലാത്തിലും കാണാന്‍ ശ്രമിക്കണമെന്നുമുള്ള ചിന്തയുമായാണു ഞാന്‍ നടന്നിരുന്നതു്. എൻ്റെ അരികിലായി നടന്നിരുന്ന ഒരു സ്‍ത്രീയെ ഞാന്‍ ശ്രദ്ധിച്ചു, തമാശയോടെ മനസ്സില്‍ ചോദിച്ചു, ”നിങ്ങള്‍ അമ്മയാണോ?” ”അതെ, നിങ്ങള്‍ അമ്മതന്നെയാണു്” എന്നു ഞാന്‍തന്നെ ഉത്തരവും പറഞ്ഞു. എൻ്റെ ചിന്തകളൊന്നും അറിയാതെ അവര്‍ മറ്റൊരു വശത്തേക്കു നടന്നുപോയി. ഞാന്‍ അവിടത്തെ കോഫിഷോപ്പിലേക്കും കയറി. ഒന്നോ രണ്ടോ മിനിറ്റു കഴിഞ്ഞപ്പോള്‍ ഞാന്‍ കാപ്പിക്കു കൂപ്പണ്‍ എടുക്കാന്‍ നില്ക്കുമ്പോള്‍ ഇതേ സ്‍ത്രീ അവരുടെ ക്രെഡിറ്റ് കാര്‍ഡുമായി കാപ്പിക്കു കൂപ്പണ്‍ എടുക്കാന്‍ വേണ്ടി എൻ്റെ മുന്നിലേക്കു് ഇടിച്ചു കയറി. ഞാന്‍ അദ്ഭുതപ്പെട്ടു പോയി. ഞാന്‍ ക്യൂവില്‍ കാത്തുനില്ക്കുകയായിരുന്നു.

സാധാരണയായി ആരും ക്യൂ തെറ്റിച്ചു് ഇടിച്ചു കയറാറില്ല. പക്ഷേ, അവര്‍ ‘അമ്മ’യായിപ്പോയില്ലേ. അതുകൊണ്ടു ഞാന്‍ ഒന്നും മിണ്ടാതെ കാത്തുനിന്നു. പക്ഷേ, അവരുടെ ക്രെഡിറ്റു കാര്‍ഡിനു് എന്തോ പ്രശ്‌നം. കാപ്പിയുടെ ബില്ലടയ്ക്കാനായി പണവുമില്ല. അവര്‍ ‘അമ്മ’യാണെന്നു ഞാന്‍ തീരുമാനിച്ച സ്ഥിതിക്കു് അവരുടെ ബില്ലടയ്ക്കാതെ എനിക്കെന്തു നിവൃത്തി? അവരുടെ കാപ്പിയുടെ 1.58 ഡോളര്‍ ഞാന്‍ കൊടുത്തു. പിന്നീടു് അവര്‍ അവരുടെ സുഹൃത്തിനോടു് ‘ഒരു അപരിചിത’ അവരുടെ കാപ്പിയുടെ പണം കൊടുത്തു എന്നു പറയുന്നതു ഞാന്‍ കേട്ടു. അമ്മയ്ക്കു ഞാന്‍ അപരിചിതയല്ലല്ലോ എന്നു ചിന്തിച്ചു ഞാന്‍ സ്വയം ചിരിച്ചു. എൻ്റെ മഹാമനസ്‌കതയ്ക്കു് ഉടന്‍ പ്രതിഫലവും കിട്ടി. മുറു മുറുപ്പൊന്നും കൂടാതെ മുന്നില്‍ കയറിയ സ്‍ത്രീയെ ഞാന്‍ സഹായിച്ചതിനു കൗണ്ടറിലിരുന്ന സ്‍ത്രീ എൻ്റെ കൈയില്‍നിന്നു ചായയ്ക്കു പണം വാങ്ങിയില്ല. അമ്മയെ എല്ലായിടത്തും കാണാന്‍ ശ്രമിക്കുന്നതു രസമുള്ള കാര്യമാണല്ലോ എന്നു ഞാന്‍ ഓര്‍ത്തു.

അടുത്ത ദിവസം എനിക്കു് ഒഴിവായിരുന്നു. ഒറ്റയ്ക്കു ഞാന്‍ വീട്ടിലിരിക്കുന്നു. ഉച്ച കഴിഞ്ഞു മൂന്നു മണിയായിക്കാണും. അന്നു് ആരെയും അമ്മയായി കണ്ടില്ലല്ലോ എന്ന ചിന്ത ഒരു ഞൊടിയില്‍ എൻ്റെ മനസ്സില്‍ വന്നു. പെട്ടെന്നു ഫോണ്‍ അടിച്ചു. വിളിക്കുന്ന ആള്‍ ആരായാലും അമ്മയാണു് എന്നു തീരുമാനിച്ചു കൊണ്ടാണു ഞാന്‍ ഫോണ്‍ എടുത്തതു്. അമ്മ വളരെ രസകരമായിട്ടാണു പാഠങ്ങള്‍ പഠിപ്പിക്കുന്നതു്. ഒരു കമ്പനിക്കുവേണ്ടി ഞാന്‍ കുറച്ചു പുറംപണികള്‍ ചെയ്യുന്നുണ്ടായിരുന്നു. ആ കമ്പനിയിലെ ഒരു ജോലിക്കാരിയാണു വിളിച്ചതു്, ‘റീത്ത’. ഓരോരുത്തരെ വിളിച്ചു ജോലി വൈകുന്നതിനെപ്പറ്റി പറഞ്ഞു ശല്യം ചെയ്യുകയാണു റീത്തയുടെ പണി. എപ്പോഴും ഫോണ്‍ വിളിച്ചു്, ആവശ്യത്തിലധികം വിനയം അഭിനയിച്ചു്, നിര്‍ത്താതെ സംസാരിച്ചു ശല്യം ചെയ്യുന്ന റീത്തയെ കുറച്ചൊരു അമര്‍ഷത്തോടെയാണു ഞാന്‍ കണ്ടിരുന്നതു്.

പക്ഷേ, എന്തു ചെയ്യാം? റീത്ത അമ്മയാണെന്നു ഞാന്‍ സങ്കല്പിച്ചു പോയി. റീത്തയോടുള്ള എൻ്റെ മനഃസ്ഥിതി മാറ്റിയേ പറ്റൂ. മാത്രമല്ല, ചെയ്യാനുള്ള ജോലികളൊക്കെ വേഗം ചെയ്തു തീര്‍ക്കുകയും വേണം. ഇതിനു മുന്‍പൊക്കെ റീത്തയുടെ ഫോണ്‍ വന്നാലും, ‘എനിക്കു സമയം കിട്ടുമ്പോള്‍ ചെയ്യാം’ എന്നു ചിന്തിച്ചു ചെയ്യേണ്ട ജോലികള്‍ ഞാന്‍ പിന്നെയും നീട്ടി വയ്ക്കാറുണ്ടു്. എന്നാല്‍ ഇപ്പോഴിതു് അടിയന്തിരമായി തീര്‍ക്കേണ്ട ജോലിയായി. പേപ്പര്‍പണിയൊക്കെ
വേഗം തീര്‍ത്തു ഫാക്‌സ് ചെയ്തു കഴിഞ്ഞപ്പോള്‍ എൻ്റെ മനസ്സിനു വലിയ ശാന്തിയും സമാധാനവും തോന്നി. റീത്തയെ അമ്മയായി കണ്ടപ്പോള്‍ എൻ്റെ മനസ്സിൻ്റെ ആയാസം കുറഞ്ഞു എന്നു ഞാന്‍ അദ്ഭുതത്തോടെ മനസ്സിലാക്കി.

ആ ഫോണ്‍വിളിക്കു ശേഷം എനിക്കു ചെയ്യാനുള്ള ജോലിയെക്കുറിച്ചോ റീത്തയെക്കുറിച്ചോ ഞാന്‍ മോശമായി ചിന്തിച്ചിട്ടില്ല. ഒരു ദിവസംപോലും എൻ്റെ പണികള്‍ വൈകിച്ചിട്ടുമില്ല. ആശ്ചര്യം തന്നെ, ഒരു ചെറിയ അസഹ്യത മാറ്റിയപ്പോഴേക്കും എൻ്റെ ജീവിതംതന്നെ എത്ര മെച്ചപ്പെട്ടു! ശല്യപ്പെടുത്തുന്ന ഫോണ്‍ വിളികള്‍ക്കു കാത്തുനില്ക്കാതെ എൻ്റെ ജോലികള്‍ വേഗത്തില്‍ തീര്‍ക്കുന്നതില്‍ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഇതിലും വലിയ അനുഗ്രഹം, എൻ്റെ മനസ്സില്‍ വളരാന്‍ തുടങ്ങിയ വിനയമാണു്. ആരോടെങ്കിലും അമ്മയാണെന്നു കരുതി സംസാരിക്കുമ്പോള്‍ നമ്മള്‍ അറിയാതെ താഴ്ന്നുപോകും. എല്ലാവരോടും ഇങ്ങനെ വിനയത്തോടെ പെരുമാറണം, അതിനുവേണ്ടിയായി എൻ്റെ അടുത്ത ശ്രമം. മറ്റുള്ളവരെയൊക്കെ ഈശ്വരനായി കാണുമ്പോള്‍ നമ്മുടെ ജീവിതത്തിൻ്റെ മേന്മ വര്‍ദ്ധിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. അമ്മയുടെ അനുഗ്രഹംകൊണ്ടുതന്നെയാണു കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു ഞാനിതു മനസ്സിലാക്കിയതു്.

ജീവിതത്തിലെ ഏതു് അനുഭവവും അമ്മയില്‍നിന്നു് വരുന്നതായി കണ്ടു സ്വീകരിക്കുന്നതു് എൻ്റെ സാധനയുടെ ഒരു ഭാഗമായിരുന്നു. അങ്ങനെയുള്ള സമയത്തു് എനിക്കു തീരെ പ്രതീക്ഷിക്കാതെ ഒരു കയ്‌പ്പേറിയ അനുഭവമുണ്ടായി. ഒരു പൊതുവേദിയില്‍ ആരോ എന്നെ കഠിനമായി കുറ്റപ്പെടുത്തി സംസാരിച്ചു. എനിക്കു വല്ലാത്ത വേദനയും ദുഃഖവും തോന്നി. പിന്നെ ഞാന്‍ ചിന്തിച്ചു, എല്ലാം അമ്മയില്‍നിന്നാണു വരുന്നതു് എങ്കില്‍ ഈ കുറ്റപ്പെടുത്തലും അമ്മയില്‍നിന്നാണു വരുന്നതു്. എനിക്കു് അമ്മയോടു് അടങ്ങാത്ത കോപം വരാന്‍ തുടങ്ങി. അമ്മ എന്നെ കുറ്റപ്പെടുത്തുന്നു എന്നതിനര്‍ത്ഥം അമ്മയ്ക്കു് എന്നെ ഇഷ്ടമില്ല എന്നാണു്. അമ്മയ്ക്കു് എന്നെ ഇഷ്ടമില്ലെങ്കില്‍ എനിക്കു് അമ്മയെയും ഇഷ്ടമില്ല, ഞാന്‍ തീരുമാനിച്ചു. മനസ്സു് എത്ര പെട്ടെന്നാണു ക്ഷോഭിക്കുന്നതു്! ഇങ്ങനെ അമ്മയെക്കുറിച്ചു മോശമായി ചിന്തിച്ചു മനസ്സു് കലുഷമാക്കിയാണു ഞാന്‍ ഉറങ്ങാന്‍ കിടന്നതു്.

വളരെ അപ്രതീക്ഷവും മനോഹരവുമായ ഒരു അനുഭവത്തോടെയാണു ഞാന്‍ പിറ്റേദിവസം ഉറക്കമുണര്‍ന്നതു്. അന്നു രാത്രി അമ്മ എൻ്റെ അടുത്തു വന്നു പ്രേമത്തിൻ്റെ തിളങ്ങുന്ന ഒരു മഞ്ഞു തുള്ളി എനിക്കു സമ്മാനിച്ചതു പോലെയാണു് എനിക്കു തോന്നിയതു്. അമ്മയ്ക്കു് എന്നോടു (മാത്രമല്ല, ഈ ലോകത്തില്‍ ആരോടും) സ്നേഹം മാത്രമേയുള്ളൂ. ഒന്നും തിരിച്ചു പ്രതീക്ഷിക്കാത്ത ഈ പ്രേമം മാത്രമേ സത്യമായിട്ടുള്ളൂ. ലോകം ചെയ്യുന്നതുപോലെ അമ്മ ആരെയും ന്യായവും അന്യായവും നോക്കി വിധി കല്പിക്കാറില്ല. ഈ പ്രേമം നമുക്കില്ലെങ്കില്‍ നാം മറ്റുള്ളവരെ വിമര്‍ശിക്കും അവരുടെ വിമര്‍ശനം കേള്‍ക്കേണ്ടിയും വരും. നമ്മുക്കു തെറ്റു പറ്റിപ്പോകും.

അമ്മ നല്കിയ ഈ അറിവു ഞാന്‍ എത്രയോ പ്രാവശ്യം മറന്നു പോയി, എത്രയോ പ്രാവശ്യം വിലവയ്ക്കാതിരുന്നു. പിന്നീടു് എത്രയോ പ്രാവശ്യം അതോര്‍ത്തു ഞാന്‍ പശ്ചാത്തപിച്ചു. പ്രേമം മാത്രമേ സത്യമായുള്ളൂ എന്ന ഈ അറിവു് അമ്മയുടെ മക്കളില്‍ നിരന്തരം നിലനില്ക്കണേ എന്നാണു് എൻ്റെ പ്രാര്‍ത്ഥന. എല്ലായിടത്തും എപ്പോഴും അമ്മയെ കാണാനുള്ള വിനയവും പ്രേമവും ഞങ്ങള്‍ക്കുണ്ടാകണേ!
•വിവ: പത്മജ ഗോപകുമാര്‍

മേലത്ത് ചന്ദ്രശേഖരൻ

എത്രയായ് കാലം, നീയമ്മയെക്കാണാത്ത-
തെന്നു ചോദിക്കുന്നുദയകിരണങ്ങള്‍.
അമ്മയെക്കാണാതിരിക്കുന്നതെങ്ങനെ-
യെന്നു ചോദിക്കുന്നിളംവെയില്‍നാളങ്ങള്‍.

അമ്മയോടൊന്നുരിയാടാതിരിക്കുന്ന-
തെങ്ങനെയെന്നു ചോദിപ്പൂ കിളിമകള്‍.
അമ്മതന്‍ വീട്ടിലേക്കെന്തു നീ പോവാത്ത-
തെന്നു കലമ്പുന്നു കാറ്റും വെളിച്ചവും.

മണ്ണു ചോദിക്കുന്നു വിണ്ണു ചോദിക്കുന്നു:
അമ്മയെക്കാണാതിരിക്കുന്നതെങ്ങനെ?
കാടു ചോദിപ്പൂ, കടലു ചോദിപ്പൂ, നീ
കാണാതിരിക്കുന്നതെങ്ങനെയമ്മയെ?

ഒന്നു ചിരിച്ചു മൊഴിഞ്ഞു ഞാനിങ്ങനെ:
നമ്മളീ വിശ്വപ്രകൃതിതന്‍ മക്കളാം
നമ്മളിരിക്കുമിരിപ്പിടമോര്‍ക്കണ-
മമ്മതാന്‍ തീര്‍ത്ത മടിത്തടമല്ലയോ?

ആകയാല്‍ സോദരര്‍ നാമിരിക്കുന്നതീ-
യേകനീഡത്തിലമൃതമാ,ണാനന്ദ-
മാ,ണമ്മ നീട്ടുന്ന പൂവും പ്രസാദവും,
പ്രാണനും പ്രാണനാം സഞ്ജീവനൗഷധം

നോക്കൂ നിശാഗന്ധി പൂക്കുന്നിരുള്‍ഗ്രന്ഥി
നീക്കുന്നു, നാളെ പ്രഭാതം വരു,മല്ലേ?
നമ്മളറിഞ്ഞാലുമില്ലായ്കിലു,മമ്മ
നമ്മെയറിയുന്നിതോരോരോ മാത്രയും.

അമ്മയുടെ സംഭാഷണം സശ്രദ്ധം ശ്രവിച്ചുകൊണ്ടു് ഒരു യുവാവു ധ്യാനമുറിയുടെ വാതിലിനോടു ചേർന്നിരിക്കുന്നു. അദ്ദേഹം ഋഷീകേശത്തുനിന്നും വന്നതാണ്. അവിടെ ഒരു ആശ്രമത്തിൽ കഴിഞ്ഞ നാലു വർഷമായി താമസിക്കുന്നു. എം.എ. ബിരുദധാരി. കഴിഞ്ഞമാസം ദൽഹിയിൽ വന്നപ്പോൾ ഒരു സുഹൃത്തിൽനിന്നും അമ്മയെക്കുറിച്ചറിഞ്ഞു. ഇപ്പോൾ അമ്മയെക്കാണുന്നതിനുവേണ്ടി ആശ്രമത്തിൽ എത്തിയതാണ്. രണ്ടു ദിവസമായി ആശ്രമത്തിൽ താമസിക്കുന്നു.

യുവാവ്: അമ്മേ, ഞാൻ മൂന്നു നാലു വർഷമായി സാധന ചെയ്യുന്നു. പക്ഷേ, നിരാശമാത്രം. ഈശ്വരലാഭം നേടാൻ കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ ആകെ തളരുന്നു.

അമ്മ: മോനേ, ഈശ്വരനെ ലഭിക്കാൻ ഏതു രീതിയിലുള്ള വൈരാഗ്യം വേണമെന്നറിയാമോ? വീടിനുള്ളിൽക്കിടന്ന് സുഖമായുറങ്ങുകയായിരുന്നു. പെട്ടെന്നു ചൂടുകൊണ്ടു ഞെട്ടിയുണർന്നു. നോക്കുമ്പോൾ ചുറ്റും തീ ആളിപ്പടരുന്നു. വീടു മുഴുവൻ കത്തിയെരിയുകയാണ്. ആ സമയം തീയിൽനിന്നും രക്ഷ നേടുന്നതിനായി ഒരു പരാക്രമം കാട്ടാറില്ലേ. മരണത്തെ മുന്നിൽക്കാണുന്ന ആ സമയത്തു രക്ഷയ്ക്കുവേണ്ടി എങ്ങനെ വിളിവയ്ക്കുമോ അതുപോലെ ഈശ്വരദർശനത്തിനായി കേഴണം. നിലയില്ലാത്ത വെള്ളത്തിലകപ്പെട്ട നീന്തലറിയാത്തവൻ ഒരു ശ്വാസം ലഭിക്കുന്നതിനുവേണ്ടി എങ്ങനെ സാഹസപ്പെടുന്നുവോ, അതുപോലെ പരമാത്മാവിങ്കൽ ലയിക്കുവാൻ ആവേശമുള്ളവനായിരിക്കണം. ഭഗവാനെ കാണാത്തതിലുള്ള വ്യഥ ഓരോ നിമിഷവും ഉണ്ടായിരിക്കണം. ഹൃദയം സദാ നൊന്തുപിടയണം.

ഒന്നു നിർത്തിയതിനു ശേഷം അമ്മ തുടർന്നു, ”മോനേ, ആശ്രമത്തിൽ താമസിച്ചു എന്നതുകൊണ്ടുമാത്രം ഈശ്വരനെ കിട്ടുകയില്ല. തീവ്രവൈരാഗ്യത്തോടെ സാധന ചെയ്യണം. ഈശ്വരനെയല്ലാതെ മറ്റു യാതൊന്നും വേണ്ട, ഈ ഒരു ഭാവം വരണം. പനി ബാധിച്ചവനു മധുരവും കയ്പായിത്തോന്നും. അതുപോലെ ഈശ്വരപ്രേമമാകുന്ന പനി ബാധിച്ചു കഴിഞ്ഞാൽപ്പിന്നെ, മറ്റൊന്നിലേക്കും മനസ്സുപോകില്ല. ഈശ്വരരൂപമല്ലാതെ മറ്റു യാതൊന്നും കാണുവാൻ കണ്ണിഷ്ടപ്പെടില്ല. ഈശ്വരനാമത്തിനുവേണ്ടി കാതുകൊതിക്കും. മറ്റെന്തു ശബ്ദവും അരോചകമായിത്തോന്നും; കാതുപൊള്ളും. വെള്ളത്തിൽനിന്നും കരയ്ക്കിട്ട മീനിനെപ്പോലെ, ഈശ്വരനിൽ എത്തുന്നതുവരെ മനസ്സു് പിടഞ്ഞു കൊണ്ടിരിക്കും.”

അമ്മ കണ്ണുകൾ അടച്ചു ധ്യാനമഗ്നയായി നിലകൊണ്ടു. എല്ലാവരും നിർന്നിമേഷരായി അമ്മയെ നോക്കിയിരിക്കുന്നു.

ഏതാനും മിനിറ്റുകൾ കഴിഞ്ഞ് അമ്മ എഴുന്നേറ്റു. ധ്യാനമുറിയുടെ വരാന്തയിൽക്കൂടി തെക്കുഭാഗത്തേക്കു നടന്നു. കുടിവെള്ളം ശേഖരിക്കുന്നതിനുള്ള ടാങ്ക് ധ്യാനമുറിയുടെ തെക്കുവശത്തെ ചുമരിൽനിന്നും രണ്ടടി വിട്ടു സ്ഥിതിചെയ്യുന്നു. അതിനിടയിൽക്കൂടി ഒരാൾക്കു നടന്നു പോകാം. ശുദ്ധജലം ഈ ടാങ്കിൽ ശേഖരിച്ചതിനുശേഷം മുകളിലുള്ള ടാങ്കിലേക്കു പമ്പു ചെയ്യും. അവിടെനിന്നു് എല്ലാ പൈപ്പുകളിലും എത്തും.
അമ്മ ടാങ്കിൻ്റെ ഉൾവശം ശ്രദ്ധിച്ചു. ”മക്കളേ, അകത്തു പായലു പിടിച്ചുതുടങ്ങി. ഉടനെ കഴുകണം.” അടുത്തുനിന്നിരുന്ന ബ്രഹ്മചാരികളോടു അമ്മ നിർദ്ദേശിച്ചു. പിന്നീടു് ഭക്തർക്കു ദർശനം നല്കുന്നതിനായി കുടിലിലേക്കു പോയി.

പ്രശാന്ത് IAS

വാക്കു ശക്തിയാണു്. ഊര്‍ജ്ജമാണു്. നമ്മള്‍ ഇത്രയും ഊര്‍ജ്ജപ്രതിസന്ധി നേരിടുന്നതു് എന്തുകൊണ്ടെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. നമ്മുടെ വാചകമടികൊണ്ടുതന്നെ! എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും അഭിപ്രായം പറഞ്ഞില്ലെങ്കില്‍ മലയാളികള്‍ക്കു വലിയ വിമ്മിഷ്ടമാണു്. ഏതൊരു വിഷയവും മലയാളിക്കു ചര്‍ച്ച ചെയ്തേ പറ്റൂ. ചായക്കടകളും ചാനല്‍ സന്ധ്യകളും ഇതിനു വേദിയാകുന്നു. അല്പജ്ഞാനവും അത്യുത്സാഹവും സമം ചേര്‍ന്ന ചര്‍ച്ചകള്‍ എന്തിനെക്കുറിച്ചും ആകാം. ആത്യന്തികമായി ഒരു ‘ഗോസിപ്പ്’ പറച്ചില്‍ മാത്രമായി ഒതുങ്ങുന്ന ഇത്തരം വേദികള്‍ കാഴ്ചക്കാരുടെ മനസ്സുകളെ ഉപരിപ്ലവമായ ഒരു മായയില്‍ തളച്ചിടുന്നതായി കാണാം. ഒന്നിനെക്കുറിച്ചും ഗഹനമായ തിരിച്ചറിവില്ലെങ്കിലും വാക്കുകൊണ്ടുള്ള കസര്‍ത്തു നടത്തിയാല്‍ മിടുമിടുക്കനായി എന്ന ധാരണ ഇന്നു പരക്കെയുണ്ടു്.

ഇരുപത്തിനാലു മണിക്കൂറും ചിലച്ചുകൊണ്ടിരിക്കുന്ന, ഇല്ലാത്ത ‘ന്യൂസ്’ നിരന്തരം ബ്രേക്ക് ചെയ്തുകൊണ്ടിരിക്കുന്ന ചാനലുകളില്‍ കണ്ണും നട്ടിരിക്കുന്നവനാണു് ആധുനികമലയാളി. അമ്മയെത്തല്ലിയാലും ഇരുപക്ഷമുണ്ടെന്നാണു പഴമൊഴി. പുതുമൊഴി ഇതിലും വിശാലമായ ഒന്നാണു്. ഇന്നു വ്യക്തികളെ അസഭ്യം പറയുന്നതിൻ്റെ തെറ്റുശരികള്‍വരെ അപഗ്രഥനം ചെയ്യുന്ന സാഹചര്യമായി. ഒരു ചര്‍ച്ചയും എവിടെയും ചെന്നെത്തുന്നില്ല എന്നതും ഒരു ചര്‍ച്ചയിലും ഒരു പരിഹാരവും ഉരുത്തിരിഞ്ഞു വരുന്നില്ല എന്നതും നമ്മളെ ഒട്ടും അലോസരപ്പെടുത്തുന്നില്ല. സ്പാനിഷ് കാളപ്പോരുകളെയും പുരാതന ഗ്ലാഡിയേറ്ററുകളെയും ഓര്‍മ്മപ്പെടുത്തുന്ന പ്രകടനമാണിതു്. തമ്മില്‍ത്തല്ലു കണ്ടു് ആസ്വദിക്കുന്ന പ്രാകൃതമായ ഒരു മനുഷ്യ മനശ്ശാസ്ത്രം! മാദ്ധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്നതും, ജനങ്ങള്‍ക്കു കാണാനും കേള്‍ക്കാനും താത്പര്യമുള്ള കാര്യങ്ങള്‍തന്നെയാണു്. അതുകൊണ്ടു മാദ്ധ്യമങ്ങളെ പഴിച്ചിട്ടു കാര്യമില്ല. എന്നാല്‍ ഇത്തരം സാമൂഹ്യപ്രവണതകള്‍ യുവതലമുറയെ എന്തു പഠിപ്പിക്കുന്നു, ഏതു വഴിക്കു തിരിച്ചുവിടുന്നു എന്നു നമ്മള്‍ ഓര്‍ക്കേണ്ടതുണ്ടു്.

പ്രവൃത്തി എന്തും ആയിക്കോട്ടെ, പറഞ്ഞു നില്ക്കാന്‍ അറിഞ്ഞാല്‍ മതി എന്നതു് ഒരു പാഠം. ഏറ്റവും ‘അഗ്രസീവ്’ ആയി സംസാരിക്കുന്നവന്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നു. കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ കൂടുതല്‍ ‘തറ’ ആവുക എന്നതു് അടുത്ത പാഠം. ശ്രദ്ധിക്കപ്പെടുക എന്നതാണു് ഇന്നു പ്രധാനം നല്ല കാര്യത്തിനാണോ എന്നതു പിന്നീടത്തെ കാര്യം! ഉറക്കെ സംസാരിക്കുന്നതും സഭ്യേതരമായി സംസാരിക്കുന്നതുമാണു കൂടുതല്‍ ഫാഷനബിള്‍. ആശയങ്ങളെക്കുറിച്ചു സംസാരിക്കാതെ വ്യക്തികളെക്കുറിച്ചു സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്താല്‍ ഗംഭീരം. വൈരാഗ്യബുദ്ധിയോടെ പ്രതിയോഗിയെ കീഴ് പ്പെടുത്താനുള്ള വേദിയായി ഓരോ ചര്‍ച്ചയും മാറുകയാണു്. വാക്കു് അതിനുള്ള ഉപായവും ആയുധവും. സമൂഹത്തില്‍ വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍ക്കു കിട്ടുന്ന പാഠങ്ങള്‍ ഇതൊക്കെയാണു്.

”സത്യം ബ്രൂയാത്, പ്രിയം ബ്രൂയാത്‌
നഃ ബ്രൂയാത് സത്യം അപ്രിയം”
ഇതാണു ലൗകികജീവിതത്തില്‍ വാക്കിനെ സംബന്ധിച്ചുള്ള പരമമായ ചൂണ്ടുപലക. ആത്മീയ പുരോഗതിക്കു മാത്രമല്ല, ലൗകിക ജീവിതത്തിലും വാക്കിൻ്റെ പ്രാധാന്യം വളരെയേറെയാണു്. ഒരുവൻ്റെ മനസ്സിലേക്കുള്ള ജാലകമാണു് അവൻ്റെ വാക്കു്. മറ്റുള്ളവര്‍ നമ്മളെക്കുറിച്ചു് ഒരു ചിത്രം ഉണ്ടാക്കിയെടുക്കുന്നതു നമ്മുടെ വാക്കും പ്രവൃത്തിയും ഒക്കെ അളന്നിട്ടാണു്. മൂന്നാമതൊരാളിനെക്കുറിച്ചു ദുഷിച്ചു സംസാരിക്കുന്നതില്‍ രോമാഞ്ചം അനുഭവിക്കുന്ന ഒരുവനെ എല്ലാവരും ആത്യന്തികമായി അകറ്റിത്തന്നെ നിര്‍ത്തും. കഥകള്‍ കേള്‍ക്കാന്‍ ഒരു ഉപാധി എന്നതില്‍ കവിഞ്ഞു് ഒരു സുഹൃത്തായി ആരും അയാളെ പരിഗണിക്കില്ല. തൻ്റെ അഭാവത്തില്‍ തന്നെയും അവന്‍ ദുഷിക്കുമെന്നു് ഓരോരുത്തര്‍ക്കും അറിയാം എന്നതു തന്നെ കാരണം! തൊടുത്ത അമ്പും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ല. എത്രയോ ബന്ധങ്ങള്‍ തകരുന്നതു് അവിവേകത്തിൻ്റെ ഒരു നിമിഷത്തില്‍ പറഞ്ഞ വാക്കുകളുടെ പുറത്താണു്.

ഒരു കാര്യംകൂടി ഓര്‍ക്കേണ്ടതുണ്ടു്. ആധുനികയുഗത്തില്‍ ഇൻ്റര്‍നെറ്റും മൊബൈലും ആശ്രയിച്ചാണു മിക്കപ്പോഴും നമ്മള്‍ ആശയങ്ങള്‍ കൈമാറുന്നതു്. വളരെ ചുരുക്കത്തിലും എന്നാല്‍ വളരെ പെട്ടെന്നുംതന്നെ പ്രതികരിക്കാമെന്നതാണു് ഇതിൻ്റെ ഒരു പ്രത്യേകത. വിശദമായി, മയത്തില്‍ പറയുന്നതിനു പകരം ചുരുക്കത്തില്‍ പറഞ്ഞു വയ്ക്കുന്ന കാര്യങ്ങള്‍ ഉദ്ദേശിച്ചതിലും ശക്തിയിലായിപ്പോകുന്നതു സാധാരണയാണു്. തെറ്റിദ്ധരിക്കപ്പെടാനും സാദ്ധ്യത അധികമാണു്. സുഹൃത്തുക്കള്‍ തമ്മില്‍ ‘വാടാ പോടാ’ എന്നു നേരില്‍ പറയുന്നതും ഒരു ചാറ്റ്‌റൂ മില്‍ പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ടു്. ഓരോരുത്തരും പല ‘മൂഡിലും’ സാഹചര്യത്തിലും ആയിരിക്കാം. ഓണ്‍ലൈന്‍ ‘അടി പിടി’ പലപ്പോഴും ഉണ്ടാകുന്നതു് ഉപയോഗിക്കുന്ന വാക്കുകളെയും ഭാഷയെയും ചൊല്ലിയാണു്. ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ചു പെട്ടെന്നു പ്രതികരിക്കാം എന്നതും ഒരു പ്രശ്‌നംതന്നെയാണു്. സമചിത്തതയോടെ ആലോചിച്ചു മറുപടി അയയ്ക്കാന്‍ ഇന്നു സാഹചര്യമില്ല. ഉടനുടന്‍ പ്രതികരിക്കാനുള്ള വെമ്പല്‍ ഭയങ്കരമാണു്. പ്രതികരിക്കാന്‍ തോന്നുന്നതു വ്യക്തിയോടാണുതാനും; ആശയങ്ങളോടല്ല.

ആശയങ്ങളെക്കുറിച്ചു സംസാരിക്കാന്‍ അവ മനസ്സിലാക്കണം. ഉള്‍ക്കാമ്പില്ലാത്ത വാദത്തിനാണു് ഉയര്‍ന്ന ശബ്ദത്തിൻ്റെ ഊന്നുവടി ആവശ്യമായി വരുന്നതു്. ഉള്‍ക്കാമ്പു് ഉണ്ടാകണമെങ്കില്‍ ഉള്ളിലോട്ടുള്ള ഒഴുക്കിനു ചാലുകള്‍ തുറന്നിടണം. പുറമേക്കുള്ള പൊള്ളയായ വാക്കുകളുടെ ശക്തമായ ഒഴുക്കു് ഒന്നു നിന്നിട്ടു വേണ്ടേ അകത്തേക്കു പ്രവേശനമുണ്ടാകാന്‍! പലരും കുറെ സംസാരിച്ചു കൂട്ടുന്നതിൻ്റെ തിരക്കിനിടയില്‍ കേള്‍ക്കാന്‍ പാടേ മറന്നുപോയിരിക്കുന്നു. അവര്‍ ‘റേഡിയോ’പോലെയാണു്. ഒരു റേഡിയോവിനോടു് എന്തെങ്കിലും തിരിച്ചു പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ? സംസാരം കുറയ്ക്കുകതന്നെ വേണം. ‘അനാവശ്യ’മായ സംസാരം ഒഴിവാക്കണം എന്നു് അച്ഛന്‍ ടിൻ്റുമോനെ ഉപദേശിച്ചിട്ടുണ്ടു്. അതുകൊണ്ടു ടീച്ചര്‍ ചോദ്യം ചോദിക്കുമ്പോള്‍ ടിൻ്റുമോന്‍ മൗനം പാലിക്കും. പദ്യംചൊല്ലാന്‍ പറഞ്ഞാല്‍ ബ്ലിങ്കസ്യ എന്നു നില്ക്കും. എന്നാല്‍ കൂട്ടുകാരുമായി സംസാരിക്കുന്നതിനു് ഒരു കുറവും ഇല്ല. വൈകാതെ ടീച്ചര്‍ അച്ഛനോടു് ഇക്കാര്യം കൊളുത്തിക്കൊടുത്തു. ഉടന്‍ ചൂരലെടുത്തു വയലൻ്റായ അച്ഛനോടു ടിൻ്റു ഒരു മഹാസത്യം മൊഴിഞ്ഞു, ‘അച്ഛൻ്റെ ആവശ്യം എൻ്റെ അനാവശ്യം. എൻ്റെ ആവശ്യം അച്ഛൻ്റെ അനാവശ്യം.’

ആവശ്യവും അനാവശ്യവും ആപേക്ഷികംതന്നെയാണു്. വ്യക്തികളില്‍ അധിഷ്ഠിതവുമാണു്. എന്നാല്‍ ചില ചോദ്യങ്ങള്‍ സ്വയം ചോദിച്ചാല്‍ അവനവൻ്റെ ആവശ്യങ്ങളെക്കുറിച്ചു വ്യക്തത കിട്ടും. സംസാരിക്കാന്‍ പോകുന്നതു സത്യമാണോ? ഇതു പറഞ്ഞാല്‍ ആര്‍ക്കെങ്കിലും ദുഃഖം ഉണ്ടാകുമോ? ആ ദുഃഖം നമ്മള്‍ ന്യായീകരിക്കുമോ, നമ്മള്‍ അതു് ആഗ്രഹിക്കുന്നുവോ? നമുക്കൊരു ആത്മ രതി എന്നതില്‍ കവിഞ്ഞു് ഈ പറയുന്ന കാര്യംകൊണ്ടു് എന്തെങ്കിലും നേട്ടം ആര്‍ക്കെങ്കിലും ഉണ്ടോ? (‘ഗോസിപ്പി’നെ തിരിച്ചറിയുന്നതു് ഇങ്ങനെയാണത്രേ!) വേദിയിലില്ലാത്തവരെക്കുറിച്ചു മോശമായി പറയുന്നതുകൊണ്ടു് എന്തെങ്കിലും ഗുണമുണ്ടോ? ഈ സംസാരത്തിലൂടെ സുഹൃത്തുക്കളെ ആര്‍ജ്ജിക്കുവാനാകുമോ അതോ ഉള്ളവരെ പിണക്കുമോ? നമ്മുടെ അറിവും ഹുങ്കും പ്രദര്‍ശിപ്പിക്കാനല്ലാതെ വായ തുറന്നതുകൊണ്ടു വേറെ എന്തെങ്കിലും ഗുണമുണ്ടോ? നമ്മള്‍ തിരികൊളുത്തുന്ന ഈ സംസാരമോ വിഷയമോ നമ്മുടെ സമാധാനം കെടുത്തുമോ? അന്യരുടെ സമാധാനം കെടുത്തുമോ? നമ്മുടെ ആത്മീയപുരോഗതിക്കു് ഇതു് ഉപകരിക്കുമോ? എന്തായാലും, വികാരങ്ങളുടെ വേലിയേറ്റത്തില്‍ വിളിച്ചു പറയാന്‍ തോന്നുന്നതൊക്കെ തീര്‍ച്ചയായും അനാവശ്യം തന്നെ.

കരുണയോടുള്ള വാക്കുകള്‍, വേദനിക്കുന്നവരുടെ കണ്ണുനീരൊപ്പാന്‍ ഉപകരിക്കുന്ന വാക്കുകള്‍ ഇവ ഒരിക്കലും അനാവശ്യമല്ല. അമ്മ പറയാറുള്ളതുപോലെ, ‘നമ്മുടെ വാക്കു മറ്റുള്ളവര്‍ക്കു സന്തോഷവും ആശ്വാസവും നല്കുന്നതാണെങ്കില്‍ സ്വര്‍ണ്ണത്തിനു സുഗന്ധം വന്നപോലെയായി.’ ബുദ്ധിമാന്‍ ആശയങ്ങളെക്കുറിച്ചു സംസാരിക്കുമ്പോള്‍ ഒരു മദ്ധ്യമന്‍ സംഭവങ്ങളെക്കുറിച്ചു സംസാരിക്കും. ഒരു അധമനാകട്ടെ വ്യക്തികളെക്കുറിച്ചു മാത്രം സംസാരിക്കും. ആശയങ്ങള്‍ക്കുമപ്പുറത്തുള്ള അനുഭവങ്ങളുടെ ലോകമാണു പരമമായ യാഥാര്‍ത്ഥ്യം. വാക്കുകള്‍ക്കും അതീതമായ ആ ഒന്നിലേക്കു് എത്തിച്ചേരാനുള്ള അവസരമാണു് ഈ മനുഷ്യജന്മം. ദേവിയുടെ വരപ്രസാദമായ വാക്കു് ഈ യാത്രയില്‍ നമ്മെ നയിക്കേണ്ട ഒന്നാണു്. മറിച്ചല്ല. അതു കൊണ്ടു് അര്‍ത്ഥശൂന്യമായ വാക്കുകളില്‍ തട്ടിയുടക്കാതെ സംസാരസാഗരത്തിലൂടെയുള്ള നമ്മുടെ ഈ പ്രയാണം സഫലമാകുവാന്‍ അമ്മ അനുഗ്രഹിക്കട്ടെ.