വി.എ.കെ. നമ്പ്യാര്‍

ചൊവ്വാഴ്ചകളിലാണു് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള അമ്മയുടെ ഭക്തര്‍ ഭജനയ്ക്കായി ഒത്തുകൂടാറു്. അമ്മയെ ഒരിക്കലും കണ്ടിട്ടില്ലാത്തവരും പരിചയപ്പെട്ടിട്ടു് അധികം നാളായിട്ടില്ലാത്തവരും അക്കൂട്ടത്തിലുണ്ടാകും. അവരോടൊക്കെ അമ്മയെക്കുറിച്ചു സംസാരിക്കാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടാകാറുണ്ടു്. അങ്ങനെയുള്ള ഒരു സത്സംഗസമയത്താണു ഞാന്‍ ആന്‍ഡിയെ വീണ്ടും കണ്ടതു്.

”കഴിഞ്ഞ മാസത്തെ ഞങ്ങളുടെ മീറ്റിങില്‍ ബഹളമുണ്ടാക്കിയതു നിങ്ങളല്ലേ?” ഞാന്‍ ചോദിച്ചു.
”അതെ.”
”ഇതു് അമ്മയുടെ ഭക്തരുടെ മീറ്റിങാണു്. നിങ്ങളെന്താണിവിടെ? അന്നു നിങ്ങള്‍ അമ്മയെക്കുറിച്ചു കേള്‍ക്കുകയില്ലെന്നു മാത്രമല്ല, മറ്റുള്ളവരെ കേള്‍ക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നില്ലല്ലോ.”

”നിങ്ങള്‍ പറയുന്നതു ശരിയാണു്. അന്നു് അമ്മയെക്കുറിച്ചു സംസാരിക്കാന്‍പോലും നിങ്ങളെ ഞാന്‍ അനുവദിച്ചില്ല. എന്നാല്‍ ഇന്നു ഞാന്‍ മറ്റൊരാളാണു്. അന്നു നിങ്ങള്‍ അമ്മ തരുന്ന അനുഭവങ്ങളെക്കുറിച്ചു പറഞ്ഞില്ലേ? അതിനുശേഷം എനിക്കുമുണ്ടായി അമ്മയില്‍ നിന്നും അനുഭവങ്ങള്‍. അതുകൊണ്ടാണു് ഇന്നു ഞാനിവിടെ വന്നതു്.

”കഴിഞ്ഞ മാസത്തെ മീറ്റിങില്‍ ഞാന്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍തന്നെ ആന്‍ഡി തന്റെ പ്രതിഷേധം അറിയിച്ചു. അവിടെ കൂടിയിരിക്കുന്നവരെല്ലാം ക്രിസ്ത്യാനികളാണെന്നും എല്ലാവരും ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകുന്നവരാണെന്നും അവര്‍ക്കു് ഒരു മഹാത്മാവിനെക്കുറിച്ചും, പ്രത്യേകിച്ചു ഭാരതത്തില്‍നിന്നുള്ള ഒരു മഹാത്മാവിനെക്കുറിച്ചു കേള്‍ക്കേണ്ടതില്ലെന്നും വിളിച്ചു പറഞ്ഞു. ഞാന്‍ സംസാരം തുടര്‍ന്നപ്പോള്‍ മറ്റുള്ളവരോടു് ഉച്ചത്തില്‍ സംസാരിച്ചും ഭക്ഷണവും വെള്ളവും കൊണ്ടുനടന്നും തടസ്സങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഞാന്‍ പക്ഷേ, സംസാരം നിര്‍ത്തിയില്ല. അമ്മയെ ഒരിക്കല്‍പോലും കണ്ടിട്ടില്ലെങ്കിലും അമ്മയുടെ അനുഗ്രഹം കിട്ടാനായി എങ്ങനെയാണു പ്രാര്‍ത്ഥിക്കേണ്ടതു് എന്നു വിശദീകരിച്ചുകൊണ്ടാണു ഞാന്‍ സംസാരം അവസാനിപ്പിച്ചതു്.

ആദ്യമായി അമ്മയുടെ ഫോട്ടോയിലേക്കു ശ്രദ്ധയോടെ നോക്കി പുഞ്ചിരിതൂകുന്ന അമ്മയുടെ രൂപം മനസ്സില്‍ ഉറപ്പിക്കണം എന്നു ഞാന്‍ അവരോടു പറഞ്ഞു. പ്രാര്‍ത്ഥന നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നും വരണം. ശരീരത്തില്‍ രോമാഞ്ചമുണ്ടാകുകയും കണ്ണുകള്‍ നിറഞ്ഞൊഴുകുകയും ചെയ്യുന്ന വിധത്തില്‍ തീവ്രവും ഏകാഗ്രവും ആയിരിക്കണം നമ്മുടെ പ്രാര്‍ത്ഥന. ഇങ്ങനെ ഒരു മുപ്പതു നിമിഷമെങ്കിലും അമ്മയോടു സംവദിക്കണം. ഈ വിധത്തില്‍ അമ്മയോടു പ്രാര്‍ത്ഥിച്ചാല്‍ അതിനു തീര്‍ച്ചയായും ഫലമുണ്ടാകും എന്നു ഞാന്‍ ഉറപ്പു കൊടുത്തു.

മഞ്ജുനാഥു് അമ്മയെക്കുറിച്ചുള്ള കുറച്ചു പുസ്തകങ്ങളും അമ്മയുടെ കുറച്ചു ഫോട്ടോകളും വില്ക്കാനായി വച്ചിരുന്നു. കുറച്ചു പേര്‍ അതു വാങ്ങിച്ചു. അന്നത്തെ സത്സംഗത്തില്‍ അമ്മയെക്കുറിച്ചു സംസാരിക്കാന്‍ പോലും അനുവദിക്കാതെ ബഹളം വച്ച ആന്‍ഡി ഒരു മാസത്തിനുള്ളില്‍ എങ്ങനെ അമ്മയുടെ ഭക്തനായി എന്ന കഥ ആരുടെയും മനം കവരുന്നതാണു്.

ആന്‍ഡി ഒരു ബിസിനസ്സുകാരനായിരുന്നു, മെക്‌സിക്കോവില്‍ നിന്നും ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തു് അമേരിക്കയില്‍ വില്ക്കുന്ന ബിസിനസ്സുകാരന്‍. ബിസിനസ്സു് അത്ര മെച്ചമൊന്നുമല്ല, കഷ്ടിച്ചു ജീവിക്കാം, അത്രമാത്രം. തന്റെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായി വളരെ നാളുകളായി ആന്‍ഡി പല പ്രമുഖ സ്റ്റോറുകളെയും സമീപിക്കാറുണ്ടായിരുന്നു. ഒരു ഫലവുമുണ്ടായില്ല. എല്ലാ ഞായറാഴ്ചകളിലും പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കും. അങ്ങനെ വളരെ നിരാശനും ദുഃഖിതനുമായിരിക്കുന്ന സമയത്താണു് ആ സത്സംഗത്തില്‍ ആന്‍ഡി പങ്കെടുത്തതു്.

അന്നു് അവിടെ ബഹളംവച്ചുവെങ്കിലും അമ്മയോടു് എങ്ങനെയാണു പ്രാര്‍ത്ഥിക്കേണ്ടതെന്നു ഞാന്‍ പറഞ്ഞിരുന്നതൊക്കെ അദ്ദേഹം ശ്രദ്ധിച്ചുവെന്നു മാത്രമല്ല, അമ്മയുടെ ഒരു ഫോട്ടോ വാങ്ങിക്കുകയും ചെയ്തു.

ഒരു ദിവസം ആന്‍ഡി അത്താഴത്തിനുശേഷം അമ്മയുടെ ഫോട്ടോ മേശപ്പുറത്തുവച്ചു മുപ്പതു മിനിട്ടു നേരം പ്രാര്‍ത്ഥിക്കാന്‍ തീരുമാനിച്ചു. പ്രാര്‍ത്ഥന തുടങ്ങി ഏകദേശം ഇരുപതു മിനിറ്റായിക്കാണും അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ അടിക്കാന്‍ തുടങ്ങി. ഒരു പ്രമുഖ മാര്‍ക്കറ്റു ശൃംഖലയുടെ ജനറല്‍ മാനേജരാണു വിളിച്ചതു്.

”എവിടെനിന്നാണു് എന്റെ നമ്പര്‍ കിട്ടിയതു്?” ആന്‍ഡി അന്വേഷിച്ചു.
ന്യൂയോര്‍ക്കിലുള്ള അദ്ദേഹത്തിന്റെ പങ്കാളികളാണു് ഈ നമ്പര്‍ കൊടുത്തതു് എന്നും ആന്‍ഡി ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ തന്റെ സ്റ്റോറിലൂടെ വിറ്റഴിക്കാന്‍ താത്പര്യമുണ്ടു് എന്നും അദ്ദേഹം മറുപടി പറഞ്ഞു.

ആന്‍ഡിക്കു സ്വന്തം കാതുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി അദ്ദേഹം അവിടെയുള്ള പ്രമുഖ സ്റ്റോറുകളിലെല്ലാം ബിസിനസ്സു ലഭിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കയായിരുന്നു. അദ്ദേഹത്തിന്റെ അപേക്ഷ തള്ളിക്കളഞ്ഞവരില്‍ ഈ സ്റ്റോറുകാരുമുണ്ടായിരുന്നു. അമ്മയോടുള്ള പ്രാര്‍ത്ഥനയ്ക്കിടയില്‍ ഇങ്ങനെയൊരു അവസരം ഒരു മുന്‍പരിചയവുമില്ലാത്ത ഒരാളില്‍നിന്നു വന്നപ്പോള്‍ അതു് അമ്മതന്നെ തന്ന ഒരവസരമാണെന്നു് ആന്‍ഡി ഉറപ്പിച്ചു. മൂന്നു വര്‍ഷത്തെ തന്റെ പ്രയത്‌നത്തിനു് ഇരുപതു മിനിറ്റുകൊണ്ടു ഫലം തന്ന അമ്മയ്ക്കു് അദ്ദേഹം നന്ദി പറഞ്ഞു.

അടുത്ത ദിവസം ആന്‍ഡിയുടെ കൂട്ടുകാരിക്കും ഇതേ അനുഭവമുണ്ടായി. ജോലി നഷ്ടപ്പെട്ടു മൂന്നു മാസമായി കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവള്‍ക്കും അമ്മയുടെ ഫോട്ടോവച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ ഉടനടി ഫലമുണ്ടായി; ജോലി കിട്ടി. ഈ രണ്ടനുഭവങ്ങളും കഴിഞ്ഞപ്പോള്‍ ആന്‍ഡിക്കു് അമ്മയെ ഒന്നുകൂടി പരീക്ഷിക്കണമെന്നു തോന്നി. ഒരു മാസത്തിനകം അമ്മ ഡല്ലാസില്‍ വരുമ്പോള്‍ അമ്മയെ കാണാന്‍ ആഗ്രഹമുണ്ടോ എന്നു ഞാന്‍ ആന്‍ഡിയോടു ചോദിച്ചിരുന്നു. ആന്‍ഡി തിരിച്ചടിച്ചു, ”നിങ്ങളെന്താണു പറയുന്നതു്? ഡല്ലാസില്‍ അമ്മ രണ്ടു ദിവസമേയുള്ളൂ. അതും ഒരു മാസം കഴിഞ്ഞിട്ടു്. എനിക്കത്രയ്ക്കു ക്ഷമയില്ല. അമ്മ ഡല്ലാസിനു മുന്‍പു കാലിഫോര്‍ണിയയില്‍ വരുമല്ലോ. ഞാന്‍ അങ്ങോട്ടു പോകുകയാണു്. അവിടെ അമ്മ നാലു ദിവസമുണ്ടു്.”

”പക്ഷേ, കാലിഫോര്‍ണിയ വളരെ ദൂരെയല്ലേ? ഡല്ലാസിലേക്കു നാലു മണിക്കൂര്‍ ഡ്രൈവു ചെയ്താല്‍ മതിയല്ലോ.”
”അതെ, എനിക്കറിയാം. കാലിഫോര്‍ണിയയിലേക്കു പത്തു മണിക്കൂര്‍ വണ്ടിയോടിക്കണം. പക്ഷേ, അമ്മയെ എനിക്കു നാലു ദിവസം കിട്ടും. പോരാത്തതിനു് അവിടെ ഒരു റിട്രീറ്റുമുണ്ടു്.”

ആന്‍ഡിയുടെ കൈയില്‍ യാത്രയ്ക്കുവേണ്ടി ഒറ്റ പൈസയില്ല. ഓടിച്ചിരുന്ന കാറിനാണെങ്കില്‍ പതിനഞ്ചു വര്‍ഷത്തെ പഴക്കവുമുണ്ടു്. കൈയില്‍ പണമില്ലാത്തതു കൊണ്ടു് ഇന്ധനച്ചിലവു് എങ്ങനെ നടത്തുമെന്നറിയില്ല. ഏതായാലും അമ്മയെ കാണാന്‍ പോകാന്‍ അയാള്‍ തീരുമാനിച്ചു. ഇനിയെല്ലാം അമ്മ നടത്തിത്തരണം എന്നാണു് ആന്‍ഡിയുടെ നിലപാടു്. വല്ലാത്ത പരീക്ഷണംതന്നെ.

ഒരു ദിവസം അമ്മയില്‍നിന്നും ലഭിച്ച രണ്ടനുഭവങ്ങളെയും പറ്റി കൂടെ ജോലി ചെയ്തിരുന്നവരോടു് ആന്‍ഡി സംസാരിച്ചു. ഈ കഥകള്‍ കേട്ട ഒരാള്‍, അയാളും ജീവിതത്തില്‍ വളരെ പ്രശ്‌നങ്ങള്‍ നേരിടുന്നവനായിരുന്നു, ആന്‍ഡിയുടെ കൂടെ കാലിഫോര്‍ണിയയിലേക്കു പോകാന്‍ തയ്യാറായി. പോയിവരാനുള്ള ഇന്ധനച്ചിലവു് അയാള്‍ വഹിക്കാമെന്നേറ്റു. അങ്ങനെ ആ പ്രശ്‌നം തീര്‍ന്നു.

അങ്ങനെ രണ്ടുപേരും കാലിഫോര്‍ണിയയിലേക്കു പുറപ്പെട്ടു. പകുതി വഴി പിന്നിട്ടപ്പോള്‍ രണ്ടുപേര്‍ക്കും വിശന്നിട്ടു വയ്യ. സമയമാണെങ്കില്‍ അര്‍ദ്ധരാത്രി. ഭാഗ്യം പരീക്ഷിച്ചുകളയാമെന്നു കരുതി അടുത്തു കണ്ട ഒരു ഹോട്ടലില്‍ കയറി, മാനേജരോടു ചോദിച്ചു, ”ഞങ്ങള്‍ക്കു വിശന്നിട്ടു വയ്യ. എന്തെങ്കിലും കഴിക്കാന്‍ കിട്ടുമോ?”
”ഞാന്‍ റസ്റ്റോറന്റു് അടയ്ക്കാന്‍ തുടങ്ങുകയായിരുന്നു. എന്തെങ്കിലും ബാക്കിയുണ്ടോ എന്നു നോക്കട്ടെ.”
”പക്ഷേ, ഞങ്ങളുടെ കൈയില്‍ പണമൊന്നുമില്ല.”
ഒരു നിമിഷം അയാള്‍ രണ്ടു പേരെയും സൂക്ഷിച്ചു നോക്കി. ”നിങ്ങളുടെ കൈയില്‍ ഒട്ടും പണമില്ല എന്നുറപ്പാണോ?”
”അതെ, ഞങ്ങളുടെ കൈയില്‍ പണമൊന്നുമില്ല. പക്ഷേ, വിശന്നിട്ടു വയ്യ.” മാനേജര്‍ അടുക്കളയിലേക്കു പോയി, തിരിച്ചു വന്നു കൈയിലുള്ള രണ്ടു വലിയ പായ്ക്കറ്റു പിസ്സ അവര്‍ക്കു നേരെ നീട്ടി. അമ്മ കൂടെയുണ്ടു് എന്നു രണ്ടു പേര്‍ക്കും ഉറപ്പായി. അപ്രതീക്ഷിതമായ ഈ കാരുണ്യത്തിനു പ്രേരണ മറ്റാരായിരിക്കും!

അടുത്ത ദിവസം അവര്‍ അമ്മ ദര്‍ശനം കൊടുക്കുന്ന ഹോട്ടലിലെത്തി. വണ്ടികള്‍ പാര്‍ക്കു ചെയ്യുന്ന സ്ഥലത്തെത്തി അവര്‍ അവിടെ നില്ക്കുന്ന കാവല്ക്കാരനോടു പറഞ്ഞു, ”ഞങ്ങള്‍ അമ്മയെ കാണാന്‍ വന്നതാണു്. നാലു ദിവസം ഇവിടെയുണ്ടാകും. ഈ കാറിവിടെ പാര്‍ക്കു ചെയ്യണം. പക്ഷേ, അതിനു പൈസ തരാന്‍ ഞങ്ങളുടെ കൈയിലില്ല.”
”ഉറപ്പാണോ? നിങ്ങളുടെ കൈയില്‍ ഒട്ടും പണമില്ലേ?” അയാളും ചോദിച്ചു.
”ഇല്ല, ഞങ്ങളുടെ കൈയില്‍ ഒരു പൈസപോലുമില്ല.”
”ശരി, ഏറ്റവും അറ്റത്തു പോയി പാര്‍ക്കു ചെയ്‌തോളൂ.”
അങ്ങനെ ആ നാലു ദിവസങ്ങളില്‍ ഇരുപത്തിനാലു ഡോളറെങ്കിലും ഫീസു വരുമായിരുന്ന പാര്‍ക്കിങ് സ്ഥലം അവര്‍ക്കു സൗജന്യമായി ലഭിച്ചു.

പിന്നീടു ഹോട്ടലില്‍ ഒരു മുറി എടുക്കാനായി അവരുടെ ശ്രമം. അവിടെയും അവര്‍ ഇതുതന്നെ പറഞ്ഞു, അമ്മയെ കാണാന്‍ വന്നതാണെന്നും, മുറിവാടക കൊടുക്കാന്‍ കാശില്ലെന്നും.
”ഹോട്ടലില്‍ മുറിയെല്ലാം ബുക്കു ചെയ്തു പോയി.” കൗണ്ടറിലിരുന്ന ആള്‍ പറഞ്ഞു. ”ഏതെങ്കിലും മുറി ബാക്കിയുണ്ടോ എന്നു നോക്കട്ടെ. അദ്ഭുതംതന്നെ ഒരു സിങ്കിള്‍ റൂം ഒഴിവുണ്ടു്. നിങ്ങള്‍ക്കു വിരോധമില്ലെങ്കില്‍ ആ മുറിയില്‍ രണ്ടുപേര്‍ക്കും കൂടി താമസിക്കാം.
”മുറിയുടെ വാടക നൂറ്റിയിരുപത്തിയഞ്ചു ഡോളറായിരുന്നു. പക്ഷേ, ആന്‍ഡിക്കും സുഹൃത്തിനും അതിനും പണമൊന്നും കൊടുക്കേണ്ടി വന്നില്ല.

പിന്നീടു് അവര്‍ അമ്മയുടെ ദര്‍ശനത്തിനെത്തി. ആന്‍ഡിയും സുഹൃത്തും പ്രാര്‍ത്ഥിച്ചുകൊണ്ടു ക്യൂവില്‍ നിന്നു. അമ്മയുടെ അടുത്തെത്തി. ആന്‍ഡിയുടെ സുഹൃത്തിനെ അമ്മ ഒന്നു സ്പര്‍ശിച്ചപ്പോഴേക്കും അദ്ദേഹം അര്‍ദ്ധബോധാവസ്ഥയിലായിപ്പോയി. തന്റെ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന സൂര്യനും ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും നടുവില്‍, ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന അമ്മയെയാണു താന്‍ മുന്നില്‍ കണ്ടതെന്നു പിന്നീടദ്ദേഹം ആന്‍ഡിയോടു പറഞ്ഞുവത്രേ! അദ്ദേഹം വിറയ്ക്കാന്‍ തുടങ്ങി.

അര്‍ദ്ധബോധാവസ്ഥയില്‍ തന്നെയായിരുന്ന അദ്ദേഹത്തെ ആരും ശല്യപ്പെടുത്തിയില്ല. ബോധം വന്നപ്പോള്‍ അദ്ദേഹം കരയാന്‍ തുടങ്ങി. അതും ഒരു മണിക്കൂറോളം തുടര്‍ന്നു.
സുഹൃത്തു് ഒരു പിശുക്കനും മയക്കുമരുന്നിനടിമയും മദ്യപാനിയും പുകവലിക്കുന്നവനും ചതിയനും സ്ത്രീലമ്പടനുമായിരുന്നു. കരഞ്ഞു കൊണ്ടിരുന്നപ്പോള്‍ ഓരോ തുള്ളി കണ്ണീരിന്റെ കൂടെയും തന്റെ ഓരോ ദുര്‍വ്വാസനയും കഴുകി പോകുന്നതായി അദ്ദേഹത്തിനു തോന്നി.

അമ്മയുടെ കൂടെ നാലു ദിവസങ്ങള്‍ ചിലവിട്ടു തിരിച്ചുവന്നു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ആന്‍ഡി സുഹൃത്തിന്റെ വിശേഷമറിയാന്‍ വിളിച്ചു. അദ്ദേഹം പറഞ്ഞു, ”എനിക്കിപ്പോള്‍ ഒരു ദുഃസ്വഭാവവുമില്ല. ഞാന്‍ മദ്യപാനം നിര്‍ത്തി. മത്സ്യവും മാംസവും ഉപേക്ഷിച്ചു. പുകവലിക്കുന്നില്ല, നുണ പറയുന്നില്ല. ഞാനിപ്പോഴൊരു പുതിയ മനുഷ്യനാണു്. കഴിഞ്ഞ രണ്ടാഴ്ചകൊണ്ടു ഞാന്‍ പത്തു കിലോ കുറഞ്ഞു. അമ്മ എന്നെ ഓരോ നിമിഷവും സംരക്ഷിച്ചുകൊണ്ടിരിക്കയാണു്.”

അക്കിത്തം

പൃഥ്വീശകലത്തോടു പൃഥ്വിക്കുള്ള കൗതുകം
മദീയാന്നമയത്തിന്മേല്‍ പാരുഷ്യമുരസുന്നുവോ?
ഇടവപ്പാതി വെള്ളത്തില്‍ കൂളിയിട്ടപ്പോളോര്‍ത്തു ഞാന്‍
ബഹിര്‍മുഖ പ്രാണമയഘടാകാശത്തിലെ ത്വര.

പിടയ്ക്കുന്നു വലിക്കുന്നു പകലോന്‍ നിറതിങ്കളും
മനോമയത്തിലെത്തേജഃകണത്തിനെ ‘വരൂ വരൂ’
കുലുക്കുന്നു വിളിക്കുന്നു നിതാന്തം വായുമണ്ഡലം
വിജ്ഞാനമയകോശത്തിന്‍ നിസ്തപ്രേഷണവൃത്തിയെ.

ചുംബിച്ചുണര്‍ത്തുന്നു ബഹിരാകാശം മൗനഭാഷയില്‍
ആനന്ദമയകോശത്തിന്‍ പഞ്ചസാര പ്രശാന്തിയെ
എന്നിട്ടുമീയുഷഃകാല പ്രപഞ്ചഹിമബിന്ദുവില്‍
അമ്മ തന്‍ കണ്ണുനീരുപ്പില്‍ മുങ്ങിപ്പൊങ്ങുകയാണു ഞാന്‍.

വാക്കിനും ചിന്തയ്ക്കും, ജീവനും ചൈതന്യവും ഉണ്ടാകണമെങ്കിൽ, അതു ജീവിതമാകണം. ഈ ലക്ഷ്യം സാധിക്കാൻ മതവും ആധുനികശാസ്ത്രവും പരസ്പരം യോജിച്ചുപോകാനുള്ള മാർഗ്ഗങ്ങൾ ആരായണം. ഈ ഒത്തുചേരൽ വെറും ബാഹ്യമായൊരു ചടങ്ങു മാത്രമാകരുതു്. ആഴത്തിലറിയാനും മാനവരാശിക്കു നന്മചെയ്യുന്ന അംശങ്ങളെ ഉൾക്കൊള്ളാനുമുള്ള ഒരു തപസ്സായിരിക്കണം ആ ശ്രമം.

ശാസ്ത്രബുദ്ധി മാത്രമായാൽ, അവിടെ കാരുണ്യമുണ്ടാകില്ല. അപ്പോൾ, ആക്രമിക്കാനും കീഴടക്കാനും ചൂഷണം ചെയ്യാനും മാത്രമേ തോന്നുകയുള്ളൂ. ശാസ്ത്ര ബുദ്ധിയോടൊപ്പം മതത്തിൻ്റെ അന്തസ്സത്തയായ ആത്മീയബുദ്ധികൂടി ചേരുമ്പോൾ സഹജീവികളോടു കാരുണ്യവും സഹതാപവും ഉടലെടുക്കും.

നമ്മുടെ ലോകചരിത്രത്തിൽ പകയുടെയും പ്രതികാരത്തിൻ്റെയും വിദ്വേഷത്തിൻ്റെയും കഥകളാണു കൂടുതലുമുള്ളതു്. സകലതും വെട്ടിപ്പിടിച്ചു സ്വന്തം കാൽക്കീഴിൽ കൊണ്ടുവരാനുള്ള മനുഷ്യൻ്റെ അതിമോഹവും അതിനുവേണ്ടി അവനൊഴുക്കിയ ചോരപ്പുഴയും ഇന്നും ഉണങ്ങാതെ അവശേഷിക്കുന്നു. മാനവരാശിയുടെ ഭൂതകാലം കാരുണ്യത്തിൻ്റെ കണിക പോലും ഇല്ലാത്തവിധം ക്രൂരമാണെന്നു തോന്നിയേക്കാം.

ചരിത്രത്തിൻ്റെ ഇന്നലെകൾ നമുക്കു പാഠമാകണം. പക്ഷേ, അവിടെ ജീവിക്കരുതു്. ഭൂതകാലത്തിൻ്റെ ഇരുണ്ട ഇടനാഴികളിൽനിന്നു ശാന്തിയുടെയും സമാധാനത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രകാശത്തിലേക്കു വരാൻ നാം ശ്രമിക്കണം. അതിനുള്ള പുതിയ മാർഗ്ഗം സയൻസിൻ്റെയും ആത്മീയതയുടെയും ഒത്തുചേരലാണു്.

ധര്‍മ്മമെന്ന വാക്കുച്ചരിക്കാന്‍തന്നെ ഇന്നു ജനങ്ങള്‍ മടിക്കുന്നു. ഭാരതം ധര്‍മ്മത്തിൻ്റെ ഭൂമിയാണു്. ആ ധര്‍മ്മം വിശാലതയുടെ തത്ത്വമാണു്; സ്നേഹത്തിൻ്റെ തത്ത്വമാണു്.

ഭാരതധര്‍മ്മം ആനയുടെ പാദംപോലെയാണു് എന്നു പറയാറുണ്ടു്. ‘ആനയുടെ കാല്പാടിനുള്ളില്‍ മറ്റെല്ലാ മൃഗങ്ങളുടെ പാദവും കൊള്ളും. അത്ര വലുതാണതു്. അതുപോലെ, സര്‍വ്വതും ഉള്‍ക്കൊള്ളുവാന്‍ തക്ക വിശാലമായതാണു ഭാരതസംസ്‌കാരം. സര്‍വ്വതും ഉള്‍ക്കൊണ്ട തത്ത്വമാണു ഭാരതസംസ്‌കാരം. എന്നാല്‍ അതിന്നു് എല്ലാ രീതിയിലും നശിച്ചു കൊണ്ടിരിക്കുന്നു. ഇനിയും അങ്ങനെ തുടരുവാന്‍ പാടില്ല.

സയന്‍സും സംസ്‌കാരവും
സംസ്‌കാരം സയന്‍സില്‍നിന്നുണ്ടാകുന്ന ഒന്നല്ല, സംസ്‌കാരം സംസ്‌കാരത്തില്‍ നിന്നുമാണുണ്ടാകുന്നതു്. ആ സംസ്‌കാരമാകട്ടെ ആദ്ധ്യാത്മികതയില്‍ നിന്നുമാണു് ഉയിര്‍കൊള്ളുന്നതു്. സയന്‍സിനെ അമ്മ തള്ളിപ്പറയുകയല്ല, സയന്‍സ് നമുക്കു ഭൗതികസുഖസൗകര്യങ്ങള്‍ നല്കും, പക്ഷേ, ജീവിതസംസ്‌കാരം രൂപപ്പെടണമെങ്കില്‍ അതിനു് ആദ്ധ്യാത്മികസംസ്‌കാരത്തെതന്നെ ആശ്രയിക്കേണ്ടി വരും.

ഈ സംസ്‌കാരം എവിടെനിന്നും വന്നിട്ടുള്ളതാണു്? അതു നമുക്കു് ഋഷികളില്‍നിന്നുമാണു ലഭിച്ചിട്ടുള്ളതു്. ഋഷിപരമ്പരയുടെ ജീവിതതത്ത്വമാണു അതുള്‍ക്കൊള്ളുന്നതു്. അതു നമ്മുടെ ഉള്ളില്‍ തന്നെയുണ്ടു്. പൂര്‍ണ്ണമായി നശിച്ചിട്ടില്ല. അതിനെ ഉദ്ധരിക്കുക, പുനഃപ്രതിഷ്ഠ ചെയ്യുക. അതാണിന്നു വേണ്ടതു്.

ഋഷികള്‍ എന്താണു ചെയ്തുവന്നതെന്നു നമുക്കറിയാം. ഹിമാലയത്തിലെ മഞ്ഞു് സൂര്യൻ്റെ ചൂടില്‍ ഉരുകി, വിവിധ നദികളായി ഒഴുകി, ലോകോപകാരാര്‍ത്ഥമായി തീരുന്നു. അതുപോലെ, ആത്മജ്ഞാനികളായ തപസ്വികളുടെ പ്രേമവും കൃപയും കാരുണ്യവും സമസ്തജീവരാശികളിലേക്കും ഒഴുകിച്ചെല്ലുന്നു.

അതു നമ്മളിലെ ഞാനെന്ന ഭാവത്തെ ഇല്ലാതാക്കി, നമ്മളെ വിശ്വമനസ്സിന്നുടമകളാക്കി, നമ്മുടെ ജീവിതം ലോകോപകാരാര്‍ത്ഥമാക്കി തീര്‍ക്കുന്നു. ഇതാണു് ഋഷി പരമ്പരകള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന ധര്‍മ്മം. ഇന്നുള്ളവരുടെ നിയന്ത്രണമില്ലാത്ത ജീവിതം ആ പ്രേമത്തിൻ്റെയും നിസ്സ്വാര്‍ത്ഥതയുടെയും പ്രവാഹത്തെ മതില്‍കെട്ടി തടയുകയാണു്.

വിഷ്ണുകുമാര്‍

സ്‌കൂള്‍വിദ്യാഭ്യാസം കഴിഞ്ഞു കോളേജില്‍ ചേരാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍. എന്നാല്‍ നിയതി എനിക്കായി കാത്തു വച്ചതു മറ്റൊരു വിദ്യാഭ്യാസമായിരുന്നു.

അക്കാലത്തു് അമ്മയുടെ ആശ്രമത്തില്‍ ഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് കോഴ്‌സ് നടത്തുന്നുണ്ടായിരുന്നു. ഒരു ദിവസം അച്ഛന്‍ ആ കോഴ്‌സിൻ്റെ അപേക്ഷാഫോമുമായി വീട്ടിലെത്തി. അച്ഛൻ്റെ ഉദ്ദേശ്യത്തെ എതിര്‍ക്കാന്‍ എനിക്കു രണ്ടു കാരണമുണ്ടായിരുന്നു. ഒന്നാമതായി ഈ വിഷയം പഠിക്കാന്‍ എനിക്കു താത്പര്യമുണ്ടായിരുന്നില്ല. രണ്ടാമതു് ആശ്രമത്തിലെ താമസസൗകര്യവും ഭക്ഷണവും വളരെ പരിമിതമായിരിക്കും എന്നാണു ഞാന്‍ കരുതിയിരുന്നതു്. എന്നാല്‍ ഈ കോഴ്‌സ് ചെയ്തതിനുശേഷം കോളേജില്‍ ചേര്‍ന്നു് എനിക്കു് ഇഷ്ടപ്പെട്ട വിഷയം പഠിക്കുന്നതായിരിക്കും നല്ലതെന്നു് എൻ്റെ മൂത്ത സഹോദരൻ്റെ സുഹൃത്തായ ഒരു കോളേജ് പ്രൊഫസര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ആശ്രമജീവിതം ഒന്നു ശ്രമിച്ചു നോക്കാം എന്നു ഞാന്‍ നിശ്ചയിച്ചു. ആ തീരുമാനം ഭാവിയില്‍ എനിക്കു് എത്ര ശ്രേയസ്‌കരമായിരിക്കുമെന്നു് അന്നു ഞാന്‍ അറിഞ്ഞിരുന്നില്ല.

ക്രിക്കറ്റു് കളിക്കാന്‍ എനിക്കു വലിയ ഇഷ്ടമായിരുന്നു. അന്നു് ആശ്രമത്തില്‍ ക്രിക്കറ്റു കളിക്കാന്‍ സൗകര്യമുണ്ടായിരുന്നില്ല. ആരോഗ്യകാര്യങ്ങളില്‍ വലിയ ശ്രദ്ധ വച്ചിരുന്ന ഞാന്‍ വ്യായാമം ചെയ്യാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കുമായിരുന്നില്ല. ഒരു ദിവസം രാവിലെ ആശ്രമത്തിൻ്റെ അടുക്കളയ്ക്കു മുന്നില്‍ പച്ചക്കറികളും മറ്റു സാമാനങ്ങളും നിറഞ്ഞ ഒരു വാന്‍ കിടക്കുന്നതു കണ്ടു. ഒരു ബ്രഹ്‌മചാരി ഒറ്റയ്ക്കു് അതു് ഇറക്കാന്‍ തുടങ്ങുകയായിരുന്നു. വ്യായാമത്തിനു നല്ല ഒരു അവസരമായല്ലോ എന്നു കരുതി ഞാന്‍ അദ്ദേഹത്തെ സഹായിക്കാന്‍ ചെന്നു. ബ്രഹ്‌മചാരിക്കും അതു സന്തോഷമാകും എന്നു് എനിക്കു് ഉറപ്പായിരുന്നു. രണ്ടു മണിക്കൂറുകൊണ്ടു് എല്ലാം ഇറക്കിവച്ചു ഞങ്ങള്‍ ഒന്നിച്ചു ചായ കുടിക്കുമ്പോള്‍ എൻ്റെ ഉള്ളില്‍ വലിയ ആനന്ദം അനുഭവപ്പെട്ടിരുന്നു.

വെറുതെ വ്യായാമം ചെയ്തതുകൊണ്ടല്ല, നിസ്സ്വാര്‍ത്ഥമായ സേവനം ചെയ്തതുകൊണ്ടാണു് ഈ സന്തോഷം അനുഭവിക്കാന്‍ കഴിയുന്നതെന്നു് എനിക്കു മനസ്സിലായി. ഇനിയും എന്തെങ്കിലും സഹായം വേണമെങ്കില്‍ എന്നെ വിളിക്കണം എന്നു് ആ ബ്രഹ്‌മചാരിയോടു് അപേക്ഷിച്ചിട്ടാണു ഞാന്‍ മുറിയിലേക്കു പോയതു്. ആശ്രമത്തില്‍ സേവനം ചെയ്യാന്‍ ധാരാളം അവസരങ്ങളുണ്ടായിരുന്നു. മണ്ണു ചുമക്കലായിരുന്നു അക്കാലത്തെ പ്രധാന സേവനം. മിക്ക ദിവസവും ഈ സേവനമുണ്ടാകും. ബ്രഹ്‌മചാരികളുടെ കൂടെ സാധാരണയായി പത്തോ പന്ത്രണ്ടോ പേരേ സേവനത്തിനായി ഉണ്ടാകാറുള്ളൂ. എന്നാല്‍ അമ്മ മണ്ണു ചുമക്കാന്‍ ഇറങ്ങിയാല്‍ അന്നു ധാരാളം പേര്‍ സേവനം ചെയ്യാനായി എത്തും.

അമ്മയുടെ സാമീപ്യം ലഭിക്കാന്‍ അതു നല്ലൊരു അവസരമായിരുന്നു. തമാശകള്‍ പറഞ്ഞും ഭജന പാടിയും അമ്മ സേവനം ചെയ്യുമ്പോള്‍ ആ വാത്സല്യവും ആനന്ദവും നുകര്‍ന്നു് എല്ലാവരും ഉത്സാഹത്തോടെ കൂടെച്ചേരും. എത്ര ആരോഗ്യമില്ലാത്തവരും അങ്ങനെ ധാരാളം സേവനം ചെയ്യും. അമ്മയുടെ സാമീപ്യത്തില്‍ ശാരീരിക പരിമിതികള്‍ മറക്കാന്‍ കഴിയുമെന്നു് അങ്ങനെയാണു ഞാന്‍ മനസ്സിലാക്കിയതു്. ഞങ്ങള്‍ക്കു സെമസ്റ്റർ പരീക്ഷ തുടങ്ങുന്നതിൻ്റെ തലേദിവസം രാത്രി ഒന്‍പതു മണിക്കു്, എല്ലാം പഠിച്ചുകഴിഞ്ഞു എന്നുറപ്പായപ്പോള്‍ ഇനി മണ്ണു ചുമക്കാന്‍ പോകാം എന്നു ഞാന്‍ തീരുമാനിച്ചു.

കുറച്ചു കഴിഞ്ഞപ്പോഴേക്കും അമ്മയും മണ്ണു ചുമക്കാന്‍ എത്തി. രണ്ടു മണിക്കൂറോളം മണ്ണു ചുമന്നു കഴിഞ്ഞപ്പോള്‍ അമ്മ സേവനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഞാന്‍ നോക്കുമ്പോള്‍ അമ്മ സേവനം കഴിഞ്ഞിട്ടും ചിരിച്ചു കളിച്ചു് ആഹ്ളാദവതിയായി ഇരിക്കുകയാണു്. കൂടെയുള്ള ഞങ്ങള്‍ക്കും ക്ഷീണമൊന്നും തോന്നിയിരുന്നില്ല. ആ ദിവസങ്ങളില്‍ അമ്മ രാത്രി കുറെസമയം എല്ലാവരുടെയും കൂടെ കഥ പറഞ്ഞും ഭജന പാടിയും ഇരിക്കാറുണ്ടു്. നിലാവുള്ള രാത്രികളില്‍, കടല്‍ക്കാറ്റിൻ്റെ കുളിരില്‍ അമ്മയുടെ ഭജനകളും തമാശകളും കേട്ടിരിക്കുന്നതു സ്വര്‍ഗ്ഗീയമായ അനുഭവം തന്നെയായിരുന്നു.

സേവനം കഴിഞ്ഞപ്പോള്‍ ഞാന്‍ കാളീക്ഷേത്രത്തിനു മുകളിലുള്ള എൻ്റെ മുറിയിലേക്കു തിരിച്ചു. ഒരു ബ്രഹ്‌മചാരി വഴിയില്‍വച്ചു്, ‘സേവനം ചെയ്തവര്‍ക്കൊക്കെ അമ്മ പ്രസാദം കൊടുക്കുന്നുണ്ടു് എന്നും അതു വാങ്ങിയിട്ടു മുറിയില്‍ പോയാല്‍ മതി’ എന്നും പറഞ്ഞു. അമ്മ വെറും സാധാരണ ഒരു സ്ത്രീയല്ല എന്നു് അപ്പോഴേക്കും ഞാന്‍ മനസ്സിലാക്കിയിരുന്നു. എങ്കിലും പ്രസാദം വാങ്ങാന്‍ എനിക്കപ്പോള്‍ താത്പര്യം തോന്നിയില്ല. ഒരു കുസൃതി ചിന്ത മനസ്സില്‍ വരുകയും ചെയ്തു: ‘ഞാന്‍ മണ്ണു ചുമക്കാന്‍ ചെന്നിരുന്നു എന്നു് അമ്മ അറിയുന്നുണ്ടെങ്കില്‍ എന്നെ വിളിക്കട്ടെ. അപ്പോള്‍ പോകാം.’മണ്ണു ചുമക്കുമ്പോള്‍ ചിലപ്പോള്‍ ചാക്കു കീറി ദേഹത്തും തലയിലുമെല്ലാം മണ്ണു വീഴാറുണ്ടു്. അതുകൊണ്ടു് ആ പാതിരാത്രിയിലും ഞാന്‍ കുളിക്കാന്‍ പോയി. കുളി കഴിഞ്ഞു മുറിയിലേക്കു നടക്കുമ്പോള്‍ മറ്റൊരു ബ്രഹ്‌മചാരി എന്നെ തേടിവരുന്നു.

”നിങ്ങള്‍ മണ്ണു ചുമക്കാന്‍ വന്നിരുന്നില്ലേ? ഒരു മോന്‍ പ്രസാദം വാങ്ങിക്കാതെ കാളീക്ഷേത്രത്തിനു മുകളിലേക്കു പോയിട്ടുണ്ടു് എന്നുപറഞ്ഞു് അമ്മ അവിടെ കാത്തിരിക്കുന്നു. വേഗം ചെന്നു പ്രസാദം വാങ്ങൂ.” എൻ്റെ കുസൃതി നിറഞ്ഞ ആഗ്രഹം അമ്മ അറിഞ്ഞു എന്നു മനസ്സിലായപ്പോള്‍ ഞാന്‍ പ്രസാദം വാങ്ങാന്‍ ഓടി.

എന്നെ കണ്ടപ്പോള്‍ അമ്മ വിളിച്ചു, ”എന്താ മോനേ പ്രസാദം വാങ്ങിക്കാതെ പോയതു്? വേഗം വാ.” അമ്മയുടെ ചുറ്റും ഭക്തര്‍ കൈയില്‍ അവില്‍ കുഴച്ചതും കട്ടന്‍ ചായയുമായി ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ പ്രസാദം വാങ്ങാന്‍ വലതു കൈ നീട്ടിയപ്പോള്‍, വേറെ കമ്പ്യൂട്ടര്‍ മക്കളാരെങ്കിലും സേവനത്തിനു വന്നിരുന്നോ എന്നു് അമ്മ അന്വേഷിച്ചു. അടുത്ത ദിവസം പരീക്ഷയായിരുന്നതുകൊണ്ടു് എല്ലാവരും പഠിക്കുകയാണെന്നും ഞാന്‍ മാത്രമേ സേവനത്തിനു ചെന്നിരുന്നുള്ളൂ എന്നു ഞാന്‍ പറഞ്ഞു. മറ്റുള്ളവര്‍ അപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണു് എന്നറിഞ്ഞപ്പോള്‍ അമ്മ എന്നോടു രണ്ടു കൈയും നീട്ടാന്‍ പറഞ്ഞു, ‘പഠിക്കുന്ന മക്കള്‍ക്കു വിശക്കുന്നുണ്ടാകും. അവര്‍ക്കു കൂടി കൊടുക്കണം’ എന്നു പറഞ്ഞു കൈ നിറയെ അവില്‍ തന്നു. സേവനം ചെയ്യുന്നവരെ മാത്രമല്ല, ആശ്രമത്തിലുള്ള എല്ലാവരെക്കുറിച്ചും അമ്മയ്ക്കു ചിന്തയുണ്ടു്.

അമ്മ രണ്ടു കൈയിലും നിറച്ചു് അവല്‍ തന്നതുകൊണ്ടു് എനിക്കു ചായ കുടിക്കാന്‍ കഴിഞ്ഞില്ല. പ്രസാദവുമായി തിരിഞ്ഞു നടക്കുമ്പോള്‍ പാതിരാത്രി സമയത്തു രണ്ടു മണിക്കൂര്‍ മണ്ണു ചുമന്നതിനുശേഷം ഒരു കപ്പു് കട്ടന്‍ചായ കിട്ടിയിരുന്നുവെങ്കില്‍ നന്നായിരുന്നേനെ എന്നൊരു ചിന്ത വീണ്ടും മനസ്സില്‍ പൊന്തി. ഉടന്‍ ”മോനേ… മോനേ…” എന്നു് അമ്മയുടെ വിളി കേട്ടു. മറ്റാരെയെങ്കിലും ആയിരിക്കും എന്നു കരുതി ഞാന്‍ നടത്തം തുടര്‍ന്നപ്പോള്‍, എന്നെത്തന്നെയാണു വിളിക്കുന്നതെന്നു് ഒരു ബ്രഹ്‌മചാരി പറഞ്ഞു. ഞാന്‍ വീണ്ടും അമ്മയുടെ അടുത്തേക്കു ചെന്നു. ”മോനു ചായ വേണോ?”എൻ്റെ അമ്മേ, ഇതല്ലേ ഇപ്പോള്‍ തന്നെ ഞാന്‍ ചിന്തിച്ചതു്! മനസ്സില്‍ ഒന്നു മിന്നിമറഞ്ഞ ആ ചിന്ത ഞാന്‍തന്നെ മറക്കാന്‍ തുടങ്ങിയതാണു്. പക്ഷേ, അമ്മ അതറിഞ്ഞു. ”വേണം അമ്മേ” ഞാന്‍ സന്തോഷത്തോടെ പറഞ്ഞു.

അപ്പോഴേക്കും കെറ്റിലില്‍ ചായ കഴിഞ്ഞതുകൊണ്ടു് അതു നിറയ്ക്കാനായി അടുക്കളയിലേക്കു കൊണ്ടുപോയിരുന്നു. അങ്ങനെ അമ്മയുടെ മുന്നില്‍ കുറച്ചു സമയം നില്ക്കാന്‍ എനിക്കു് അവസരം കിട്ടി. അമ്മയുടെ സ്നേഹവും ലാളനയും ആസ്വദിച്ചുകൊണ്ടു ഞാന്‍ പരിസരം മറന്നു് അവിടെ നിന്നു. ചായ വന്നു. എൻ്റെ രണ്ടു കൈയിലും അവലാണു്. ”അമ്മ മാതൃസ്വരൂപിണിയാണു്, എല്ലാവരുടെയും അമ്മയാണു്, എങ്കില്‍ സ്വന്തം കൈകൊണ്ടു് എനിക്കു ചായ വായിലൊഴിച്ചു തരണം,” എന്നായി എൻ്റെ അടുത്ത ചിന്ത.

”മോനിങ്ങടുത്തു വാ,” അമ്മ വിളിച്ചു. ഞാന്‍ ചെന്നതും ഇടതു കൈകൊണ്ട് എൻ്റെ തല പിറകിലേക്കു മലര്‍ത്തി വായില്‍ ചായ ഒഴിച്ചുതരാന്‍ തുടങ്ങി. അല്പനേരത്തേക്കു് എൻ്റെ മനസ്സടങ്ങി, ചിന്തകള്‍ ഇല്ലാതെയായി. ഉള്ളില്‍ ആനന്ദം മാത്രം.”ചൂടു കൂടുതലാണോ മോനേ?” അമ്മയുടെ ചോദ്യത്തിനു് എനിക്കു് ഉത്തരം പറയാന്‍ കഴിയുന്നില്ല. അമ്മയെ ബുദ്ധിമുട്ടിക്കരുതെന്നു കരുതി വായിലൊഴിക്കുന്ന ചായ ഞാന്‍ വേഗത്തില്‍ കുടിക്കുകയായിരുന്നു.”പതുക്കെ കുടിക്കു് മോനേ,” അമ്മ വാത്സല്യം പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. ഒരു കപ്പു ചായ മുഴുവന്‍ വായിലൊഴിച്ചു തന്നിട്ടു് അമ്മ ചോദിച്ചു, ”ഇനിയും വേണോ?”അമ്മയെ കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ എനിക്കു് മനസ്സു് വന്നില്ല. ”വേണ്ടമ്മേ, മതി” ഞാന്‍ സന്തോഷത്തോടെ പറഞ്ഞു.

ഉള്ളില്‍ ഒരു ചിന്തയുമില്ലാതെ, ആനന്ദത്തോടെ ഞാന്‍ മുറിയിലേക്കു തിരിച്ചുനടന്നു. മനസ്സില്‍ അമ്മയുടെ രൂപം മാത്രം, കാതില്‍ ”മോനേ” എന്നുള്ള ആ വിളിമാത്രം. എൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ദിവസമായിരുന്നു അതു്. സത്യത്തില്‍ അന്നു ഞാനനുഭവിച്ച ആനന്ദം ഒരിക്കലും വാക്കുകള്‍ കൊണ്ടു പ്രകടിപ്പിക്കാന്‍ കഴിയില്ല. പതുക്കെപ്പതുക്കെ അമ്മയുടെ സേവനപ്രവര്‍ത്തനങ്ങളിലേക്കും പ്രോജക്ടുകളിലേക്കും ഞാന്‍ ആകര്‍ഷിക്കപ്പെടാന്‍ തുടങ്ങി, അമ്മയുടെ മഹത്ത്വപൂര്‍ണ്ണമായ ഉപദേശങ്ങള്‍ എനിക്കു മനസ്സിലാകാന്‍ തുടങ്ങി. ലോകത്തെ മുഴുവന്‍ സ്നേഹിക്കാനും എല്ലാവരെയും താന്‍തന്നെയായി കാണാനും കഴിഞ്ഞാല്‍ മാത്രമേ ജീവിതം അര്‍ത്ഥപൂര്‍ണ്ണവും ആനന്ദ പൂര്‍ണ്ണവും ആകുകയുള്ളൂ എന്നു് ഇന്നു ഞാന്‍ അറിയുന്നു.