പണ്ടൊക്കെ അഞ്ചു വയസ്സാകുമ്പോഴാണു കുട്ടികളെ സ്‌കൂളിലേക്കയച്ചിരുന്നതു്. ഇന്നു രണ്ടര വയസ്സാകുമ്പോഴേ, കുഞ്ഞുങ്ങളെ എഴുത്തിനിരുത്താന്‍ കൊണ്ടുവരികയാണു്. അമ്മയുടെ അടുത്തും പലരും കൊണ്ടുവരാറുണ്ടു്.
അഞ്ചു വയസ്സുവരെ കുഞ്ഞുങ്ങളെ സ്നേഹിക്കാനേ പാടുള്ളൂ. അവരുടെ സ്വാതന്ത്ര്യത്തിനു് ഒരു തടസ്സവും ഉണ്ടാകുവാന്‍ പാടില്ല. അവര്‍ക്കു് ഇഷ്ടംപോലെ കളിക്കാന്‍ കഴിയണം. തീയിലും കുളത്തിലും ഒന്നും ചെന്നു ചാടാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നുമാത്രം.
കുഞ്ഞുങ്ങള്‍ എന്തു കുസൃതി കാട്ടിയാലും അവരെ സ്നേഹിക്കുവാന്‍ മാത്രമേ പാടുള്ളൂ. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നതുപോലെ അഞ്ചു വയസ്സുവരെ സ്നേഹത്തിന്റെ മറ്റൊരു ഗര്‍ഭപാത്രത്തില്‍ കുഞ്ഞുങ്ങളെ വളര്‍ത്തണം.
എന്നാല്‍ ഇന്നതല്ല സ്ഥിതി, നന്നേ ചെറുപ്പത്തില്‍തന്നെ അവരെ സ്‌കൂളിലേക്കയക്കുകയാണു്. ഇതുമൂലം ആ കുഞ്ഞുങ്ങള്‍ക്കു കിട്ടുന്നതു ടെന്‍ഷന്‍ മാത്രം.
നല്ല സുഗന്ധമുള്ള സുന്ദരപുഷ്പങ്ങളായി വിരിയേണ്ട മൊട്ടുകളില്‍ പുഴുവിനെ കടത്തിവിടുന്നതുപോലെയാണിതു്. പുഴു തിന്നു നശിച്ച മൊട്ടുകള്‍ വിരിഞ്ഞാല്‍തന്നെയും വികൃതമായിരിക്കും.
ചെറുപ്പത്തിലേ വഹിക്കേണ്ടിവരുന്ന അമിതഭാരം കാരണം കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതാകുംതോറും അവരുടെ മനസ്സു് മുരടിക്കുകയാണു്. ഇതു മാറണമെങ്കില്‍, ആദ്യം അച്ഛനമ്മമാര്‍ ആദ്ധ്യാത്മിക സംസ്‌കാരം ഉള്‍കൊള്ളണം. അതു കുഞ്ഞുങ്ങള്‍ക്കും പകര്‍ന്നു കൊടുക്കണം.
ജീവിതത്തില്‍ ആദ്ധ്യാത്മികതയ്ക്കുള്ള സ്ഥാനത്തെക്കുറിച്ചു് ഓരോരുത്തരും അറിഞ്ഞിരിക്കണം. ഭൗതികവിദ്യാഭ്യാസവും മറ്റും നമ്മുടെ വയറുനിറയ്ക്കാന്‍ വേണ്ട ജോലി നേടിത്തരാന്‍ ഉപകരിക്കും. പക്ഷേ, അതുകൊണ്ടു മാത്രം ജീവിതം പൂര്‍ണ്ണമാകുന്നില്ല
ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവര്‍ഷത്തെ പ്രതീക്ഷിച്ചുകൊണ്ടു നാമെല്ലാം വിഷു കൊണ്ടാടുകയാണു്. നമ്മെ സംബന്ധി ച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണു വിഷു. കണികണ്ടുണര്‍ന്നും കൈ നീട്ടം നല്കിയും വിത്തിറക്കിയുമൊക്കെ നമ്മുടെ നാടു് ഈ ആഘോഷത്തെ വരവേല്ക്കുന്നു.
സൂര്യഭഗവാന്‍ തൻ്റെ ഉച്ചരാശിയായ മേടരാശിയിലേക്കു പ്രവേശിക്കുന്ന ദിവസമാണു വിഷുവായി ആചരിച്ചുവരുന്നതു്. രാശിചക്രത്തിലെ ആദ്യരാശിയാണു മേഷ രാശി. വിഷു എന്നാല്‍ തുല്യമായതു് എന്നര്‍ത്ഥം. അതായതു രാത്രിയും പകലും തുല്യമായ ദിവസമാണു വിഷു. പരമ്പരാഗത കാല ഗണന പ്രകാരം മേടം ഒന്നാം തീയതിയാണു മേടവിഷു. സംഘകാല കൃതികളില്‍പോലും വിഷു ആഘോഷത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നമുക്കു കാണുവാന്‍ സാധിക്കും.
ഭാരതത്തിലെമ്പാടും ഈ ദിവസം വളരെയധികം പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നു. കേരളത്തില്‍ മംഗളവസ്തുക്കള്‍ കണികണ്ടു തുടങ്ങുന്ന വിഷു ആഘോഷങ്ങള്‍ പത്താമുദയം വരെ നീണ്ടുനില്ക്കുന്നു. കൈനീട്ടവും വിഷുക്കോടിയും വിഷുസദ്യയുമെല്ലാം മലയാളിയുടെ വിഷുവിനെ മനോഹരമാക്കിത്തീര്‍ക്കുന്നു.
മഹാവിഷുവ സംക്രാന്തിയാണു ഒഡീഷയിലെ ജനങ്ങള്‍ക്കു് ഈ ദിവസം. മഹാവിഷുവ സംക്രാന്തിയോടനുബന്ധിച്ചു് ഇരുപത്തിയൊന്നു ദിവസംവരെ നീണ്ടുനില്ക്കുന്ന നൃത്ത ആഘോഷങ്ങളും ഒഡീഷയില്‍ പലയിടത്തും ആചരിക്കപ്പെടുന്നു. ഉത്തര ഭാരത സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചു പഞ്ചാബില്‍ വിഷു, ബൈ സാഖി (വൈശാഖി) എന്ന പേരിലാണു് ആഘോഷിക്കപ്പെടുന്നതു്. നല്ല വസ്ത്രം ധരിച്ചും രുചികരമായ ഭക്ഷണമുണ്ടാക്കിയും മധുരം കഴിച്ചും പാട്ടുപാടിയും നൃത്തം ചെയ്തും ബൈശാഖി ആഘോഷിക്കപ്പെടുന്നു.
ഉത്തരപൂര്‍വ്വഭാരതത്തില്‍ ബോഡോ ജനവിഭാഗങ്ങള്‍ നൃത്തവും ദേവതാരാധനയുമൊക്കെയായി ‘ബ്വിസാഗു’ എന്ന പേരിലാണു വിഷു ആഘോഷിക്കുന്നതു്. ആസാമില്‍ ‘ബിഹു’ എന്ന പേരിലാണു വിഷു ആഘോഷിക്കപ്പെടുന്നതു്. ആസാമിൻ്റെ ദേശീയോത്സവവും കൂടിയായ ബിഹു ആഘോഷങ്ങള്‍ ഒരു മാസക്കാലത്തോളം നീണ്ടുനില്ക്കും. ബംഗാളത്തിലെ വര്‍ണ്ണശബളമായ വിഷു ആഘോഷങ്ങളെ ബംഗാളികള്‍ ‘പഹേലാ ബൈശാഖ്’ എന്നു വിളിക്കുന്നു. വീടുകള്‍ ശുചീകരിച്ചും പുതുവസ്ത്രങ്ങളണിഞ്ഞും വിവിധതരം പലഹാരങ്ങള്‍ പങ്കുവച്ചും പഹേലാ ബൈശാഖ് ആഘോഷിക്കുന്നു.
വിഷുവിനു തുല്യമായി മറാത്തികളും കൊങ്കണികളും ‘ഗുഡി പഡ് വ’ കൊണ്ടാടുന്നു. ഈ ആഘോഷത്തോടനുബന്ധിച്ചു് എല്ലാവരും പുതുവസ്ത്രം ധരിക്കുകയും വീടുകള്‍ നിറങ്ങള്‍ ചാര്‍ത്തി അലങ്കരിക്കുകയും ചെയ്യുന്നു. തമിഴ്‌നാട്ടില്‍ ‘പുത്താണ്ടു്’ എന്ന പേരിലാണു വിഷുസംക്രമം ആഘോഷിക്കപ്പെടുന്നതു്. ചക്കയും മാങ്ങയും വാഴപ്പഴവും ദര്‍പ്പണവും മറ്റു മംഗളവസ്തുക്കളും കണികാണുന്ന ചടങ്ങു തമിഴ്‌നാട്ടിലുമുണ്ടു്. നേപ്പാള്‍, തായ്‌ലണ്ട്, മ്യാന്മാര്‍, ശ്രീലങ്ക എന്നിവിടങ്ങളിലൊക്കെ വിഷുസംക്രമത്തോടനുബന്ധിച്ചു് ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ ഇന്നും നടന്നുവരുന്നു.
ഭാരതത്തിൻ്റെ തെക്കേയറ്റത്തു മലയാളി തൻ്റെ പുതുവര്‍ഷാരംഭമായ വിഷുദിനത്തില്‍ മംഗളവസ്തുക്കള്‍ കണികണ്ടുണരുമ്പോള്‍ വടക്കേയറ്റത്തു്, വര്‍ണ്ണംകൊണ്ടും ഭാഷകൊണ്ടും ജീവിതരീതികള്‍ കൊണ്ടും വ്യത്യസ്തനായ കശ്മീരിയും തൻ്റെ പുതുവര്‍ഷമായ ‘നവ രേഹ്’ ദിനം ആരംഭിക്കുന്നതു സമാനമായ കണികാണലിലൂടെയാണു്.
ജ്യോതിശാസ്ത്രവസ്തുതകളെ ഗൗരവപൂര്‍വ്വം നിരീക്ഷിക്കുകയും അവയെ കൃഷിയടക്കമുള്ള നിത്യ ജീവിതവുമായി ബന്ധപ്പെട്ട മേഖലകളില്‍ നിപുണതയോടെ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്ന നമ്മുടെ പ്രപിതാമഹന്മാരെക്കുറിച്ചു വിഷു നമ്മോടു നിശ്ശബ്ദമായി സംവദിക്കുന്നു. ഒരു രാഷ്ട്രം ഭാഷാപരമായും ഭൂമിശാസ്ത്രപരമായും ഭിന്നിച്ചുനിന്നാലും അതിൻ്റെ ആത്മാവാകുന്ന സംസ്‌കൃതി അത്തരം ഭിന്നതകളെ ഒക്കെ മനോഹരമായി സംയോജിപ്പിക്കുന്നതു് എങ്ങനെയെന്നു വിഷു നമുക്കു മുന്നില്‍ അനാവരണം ചെയ്യുന്നു.
ഭാരതം മുഴുവന്‍ അതിൻ്റെ തനതായ പുതുവര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷത്തിനായി നമുക്കും പ്രാര്‍ത്ഥിക്കാം…
ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണു് അമ്മയെ ആദ്യമായി കാണുന്നതു്. എൻ്റെ മാതാപിതാക്കള്‍ അമ്മയുടെ വലിയ ഭക്തരായിരുന്നു. അവര്‍ ആശ്രമത്തില്‍ പോകുമ്പോഴൊക്കെ എന്നെ തീര്‍ച്ചയായും കൊണ്ടു പോയിരുന്നു. എനിക്കാണെങ്കില്‍ ആശ്രമത്തില്‍ പോകാന്‍ വലിയ ഇഷ്ടവുമായിരുന്നു. വീട്ടിലെ ദിനചര്യകളില്‍ നിന്നെല്ലാം ഒരു മോചനമായിരുന്നു ആശ്രമ ജീവിതം; സ്‌കൂളില്‍ പോകണ്ട, പഠിക്കണ്ട.
ഇടയ്ക്കിടയ്ക്കു് അമ്മയുടെ ദര്‍ശനത്തിനു പോകാം, ആ സുഗന്ധമനുഭവിച്ചുകൊണ്ടു് അമ്മയുടെ മടിയില്‍ കിടക്കാം, അമ്മയില്‍നിന്നു പ്രസാദമായി മിഠായി വാങ്ങാം. അതെല്ലാം വളരെ സന്തോഷകരമായ അനുഭവമായിരുന്നു. വളര്‍ന്നപ്പോള്‍ ആശ്രമത്തിലെ സേവനപ്രവര്‍ത്തനങ്ങളിലും ക്യാമ്പുകളിലുമൊക്കെ പങ്കെടുക്കുവാന്‍ തുടങ്ങി. നാട്ടില്‍ ഞങ്ങള്‍ ഒരു ഭജന ഗ്രൂപ്പുണ്ടാക്കി. വിശേഷ അവസരങ്ങളില്‍ ഭക്തരുടെ വീടുകളില്‍ ഭജന പാടി.
കോളേജു പഠിത്തം അവസാനിച്ചപ്പോള്‍ എൻ്റെ ജീവിതം മറ്റൊരു വഴിയിലേക്കു തിരിഞ്ഞു. ജോലി തേടി ഞാന്‍ ആദ്യം ചെന്നൈയിലേക്കു പോയി. അവിടുന്നു മുംബൈയിലേക്കും പിന്നീടു് ഒരു കമ്പനിയുടെ സെയില്‍സ് ഡിപ്പാര്‍ട്ടുമെന്റില്‍ ജോലിയായി ദുബായിലേക്കും പോയി. വിവാഹിതനായി, ഒരു കുഞ്ഞിൻ്റെ അച്ഛനായി. പ്രതീക്ഷിച്ച ശമ്പളം കിട്ടിയില്ലെങ്കിലും ഭാര്യയ്ക്കും ഒരു ജോലിയായി. ശാന്തമായി ഒഴുകുന്ന ഒരു നദി പോലെ അല്ലലില്ലാത്ത ഒരു ജീവിതം നയിക്കാന്‍ തുടങ്ങി.
ഹൃദയത്തിൻ്റെ ഒരു കോണില്‍ അമ്മ എപ്പോഴും ഉണ്ടായിരുന്നു, എങ്കിലും ചെറുപ്പത്തില്‍ ശീലിച്ചിരുന്ന സാധനകളൊക്കെ ഞാന്‍ മാറ്റിവച്ചു. എൻ്റെ വീട്ടിലെ അമ്മ അപ്പോഴും പതിവായി അമൃതപുരി ആശ്രമത്തില്‍ പോയിക്കൊണ്ടിരുന്നു. എന്നോടു സംസാരിക്കുമ്പോഴൊക്കെ അമ്മയ്ക്കു വള്ളിക്കാവിലമ്മയുടെ ധാരാളം വിശേഷങ്ങള്‍ പറയാനുണ്ടാകുമായിരുന്നു. ദുബായില്‍വച്ചു മുടക്കദിവസങ്ങള്‍, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഞാന്‍ വീട്ടില്‍ അലസമായിരിക്കാറാണു പതിവു്. ചിലപ്പോള്‍ ഭാര്യയും കുഞ്ഞുമൊത്തു പുറത്തു കറങ്ങാന്‍ പോകും.
അങ്ങനെയൊരവസരത്തില്‍, സുഹൃത്തുക്കളുമായി ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു തിരിച്ചു കാറോടിച്ചു വരുമ്പോഴാണു് ആ ദുരന്തം സംഭവിച്ചതു്. ഞാന്‍ ചെറുതായി മദ്യപിച്ചിരുന്നു. അതിൻ്റെ ക്ഷീണംകൊണ്ടു കാറോടിക്കുന്നതിനിടെ ഒന്നു മയങ്ങിപ്പോയിരിക്കാം. ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ കുറച്ചു പേരുടെ ഇടയിലേക്കു വണ്ടി ഓടിച്ചു കയറ്റിയിരിക്കയാണു്. പലര്‍ക്കും പരിക്കുപറ്റി. ഒരാള്‍ മരിച്ചിരിക്കുന്നു. ജീവിതത്തില്‍ ഒരിക്കലും തിരുത്താന്‍ പറ്റാത്ത തെറ്റു് എനിക്കു സംഭവിച്ചിരിക്കുന്നു.
അടുത്ത ദിവസംതന്നെ ഞാന്‍ പോലീസ്‌സ്റ്റേഷനില്‍ പോയി തെറ്റു് ഏറ്റുപറഞ്ഞു കീഴടങ്ങി. കോടതി വിധി പറയാന്‍ ഏകദേശം മൂന്നു മാസമെടുത്തു മുപ്പത്തിനാലു ലക്ഷം (ഏകദേശം 3.4 കോടി രൂപ) ബ്ലഡ് മണിയും അഞ്ചു ലക്ഷം (അന്‍പതു ലക്ഷം രൂപ) പിഴയും രണ്ടു വര്‍ഷം തടവും.
ഇത്രയും വലിയ സംഖ്യ പിഴയടയ്ക്കുന്നതിനു് എനിക്കു് ഒരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല. അമ്മയോടു പ്രാര്‍ത്ഥിക്കാനല്ലാതെ എനിക്കൊന്നിനും കഴിയുമായിരുന്നില്ല. അതുവരെ തിരക്കുകള്‍ക്കിടയില്‍ പ്രാര്‍ത്ഥിക്കാന്‍ സമയമില്ല എന്നു കരുതിയിരുന്ന ഞാന്‍ ദിവസവും മൂന്നു പ്രാവശ്യം അര്‍ച്ചന ചെയ്യാന്‍ തുടങ്ങി, ബാക്കി സമയം മുഴുവന്‍ മനസ്സില്‍ അമ്മയുടെ പാദം കെട്ടിപ്പിടിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.
പിഴ കുറച്ചുതരണമെന്നു് അപേക്ഷിച്ചു ഞാന്‍ ഗവണ്‍മെന്റിനു് ഒരു പെറ്റീഷന്‍ കൊടുത്തു. ഒരു വര്‍ഷത്തേക്കു് ഒന്നും സംഭവിച്ചില്ല. അമ്മയോടുള്ള പ്രാര്‍ത്ഥനയുടെ ആദ്യഫലം കണ്ടതു ഞാന്‍ ജയിലില്‍ പോയ ഉടനെയാണു്. എൻ്റെ ഭാര്യയ്ക്കു് ഉയര്‍ന്ന ശമ്പളത്തോടുകൂടി കൂടുതല്‍ മെച്ചപ്പെട്ട ഒരു ജോലി ലഭിച്ചു. ഭാര്യയെയും കുഞ്ഞിനെയും കുറിച്ചുള്ള വേവലാതിക്കു തത്കാലത്തേക്കു് ആശ്വാസമായി.
അടുത്ത അദ്ഭുതം നടന്നതു റംസാന്‍ അവസാനിക്കാറായപ്പോഴാണു്. ഈ സമയത്തു ദുബായില്‍ കുറച്ചു കുറ്റവാളികള്‍ക്കു മാപ്പു കൊടുക്കാറുണ്ടു്. എന്നാല്‍ ഇതിനു് ആ നാട്ടിലുള്ളവരെ മാത്രമേ തിരഞ്ഞെടുക്കാറുള്ളു. എന്നാല്‍ അത്തവണ തിരഞ്ഞെടുത്തവരുടെ പട്ടികയില്‍ എൻ്റെ പേരും ഉണ്ടായിരുന്നു. എൻ്റെ ജയില്‍ ശിക്ഷയില്‍ ഇളവുകിട്ടി. മാത്രമല്ല, അന്‍പതു ലക്ഷം രൂപയുടെ പിഴയും ഒഴിവായിക്കിട്ടി.
എന്നാല്‍ 3.4 കോടിയുടെ ബ്ലഡ് മണിയെ സംബന്ധിച്ചു സര്‍ക്കാരിനു് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. മരിച്ചയാളുടെ വീട്ടുകാര്‍ക്കു മാത്രമേ അതില്‍ എന്തെങ്കിലും നീക്കുപോക്കു ചെയ്യാനുള്ള അധികാരമുള്ളു. അദ്ദേഹത്തിൻ്റെ മാതാപിതാക്കള്‍ക്കു് എന്നോടു ദയവു തോന്നിയിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ വിട്ടുവീഴ്ച്ചയ്ക്കു തയ്യാറായില്ല. ഞാന്‍ മുഴുവന്‍ സംഖ്യയും അടയ്ക്കണം എന്നുതന്നെ അവര്‍ നിര്‍ബ്ബന്ധം പിടിച്ചു.
വീട്ടിലെ അമ്മ വീണ്ടും വള്ളിക്കാവിലമ്മയെ കണ്ടു സങ്കടം പറഞ്ഞു. ദുബായിലെ നിയമം കടുത്തതായതുകൊണ്ടു് ഒട്ടും സമയം കളയാതെ ഞാന്‍ പുതുതായി പണി കഴിപ്പിച്ച വീടു വിറ്റു പണമയയ്ക്കാനാണു് അമ്മ നിര്‍ദ്ദേശിച്ചതു്. എൻ്റെ അമ്മ ഉടനെ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. വീടു വിറ്റു, എന്നാല്‍ പണമയയ്ക്കുന്നതിനു മുന്‍പു് അദ്ഭുതങ്ങളില്‍ അത്ഭുതം സംഭവിച്ചു.
ജയിലിലെ ഉച്ചഭാഷിണിയില്‍ ഒരു അറിയിപ്പു വന്നു. ”നിങ്ങളെ മോചിപ്പിച്ചിരിക്കുന്നു, നിങ്ങള്‍ക്കു ജയില്‍ വിട്ടു പോകാം.” തടവറയില്‍ നിന്നു പുറത്തു വന്ന ഞാന്‍ ഓടി അധികൃതരുടെ അടുത്തെത്തി, എന്താണു സംഭവിച്ചതു് എന്നന്വേഷിച്ചു. പേരു വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ആരോ ഞാനടയ്ക്കാനുള്ള 3.4 കോടി രൂപ അടച്ചു എന്നാണു് അവര്‍ പറഞ്ഞതു്!
എൻ്റെ അമ്മ വിവരമറിഞ്ഞു് അമൃതപുരിയിലേക്കു് ഓടിച്ചെന്നു, അമ്മയുടെ മുന്നില്‍ നിന്നു തേങ്ങി, ”അമ്മേ, അമ്മേ, മോൻ്റെ പിഴ അമ്മ അടച്ചു തീര്‍ത്തു അല്ലേ?” അമ്മ ഉത്തരമൊന്നും പറഞ്ഞില്ല, ചിരിച്ചുകൊണ്ടു് എൻ്റെ അമ്മയോടു് അടുത്തിരിക്കാന്‍ പറഞ്ഞു. എൻ്റെ അമ്മയുടെ ആവേശം കണ്ട പലരും കാര്യമെന്താണെന്നു തിരക്കിയിരുന്നു. അതുകൊണ്ടാണു് ഈ കഥ എഴുതാമെന്നു ഞാന്‍ നിശ്ചയിച്ചതു്. നമ്മുടെ പ്രിയപ്പെട്ട അമ്മ നമുക്കുവേണ്ടി എന്തൊക്കെ ചെയ്യുന്നു എന്നതിനു് എൻ്റെ അനുഭവംതന്നെ തെളിവാണല്ലോ.
തീരാദുരിതങ്ങള്‍ വരുമ്പോള്‍ എല്ലാവരും ജോത്സ്യൻ്റെ അടുത്തേക്കോടും. എല്ലാ പ്രവചനങ്ങള്‍ക്കും അതീതനാണു ഗുരുവെന്നും സദ്ഗുരുവിൻ്റെ ഒരു സങ്കല്പംകൊണ്ടു് ഒരാളുടെ ഭാവിതന്നെ മാറുമെന്നും നമുക്കു് അറിയില്ല. 2012 കടന്നു കിട്ടാന്‍ എനിക്കു കഴിയില്ലെന്നു പല ജോത്സ്യന്മാരും എൻ്റെ അമ്മയോടു പറഞ്ഞിട്ടുണ്ടു്. കാലൻ്റെ ദൂതന്മാര്‍ എന്നെ കാണാതിരിക്കാനായി അമ്മ എന്നെ തടവറയില്‍ ഒളിപ്പിച്ചതാകാം, എനിക്കു പുതിയ ഒരു ജീവിതം നീട്ടിത്തന്നതാകാം.
അമ്മേ, ഞാന്‍ എങ്ങനെയാണു നന്ദി പറയുക? അവിടുത്തെ അനുഗ്രഹം ഏറ്റു വാങ്ങാന്‍, അവിടുന്നു് എന്നിലര്‍പ്പിച്ച വിശ്വാസത്തെ കാത്തുസൂക്ഷിച്ചു ജീവിക്കാന്‍ എനിക്കു കെല്പു തരണേ!
മതവും ആദ്ധ്യാത്മികതയും മനുഷ്യൻ്റെ ഹൃദയം തുറക്കാനും കാരുണ്യത്തോടെ എല്ലാവരെയും കാണാനുമുള്ള താക്കോലാണു്. എന്നാൽ സ്വാർത്ഥത അന്ധമാക്കിയ അവൻ്റെ മനസ്സിനും കണ്ണിനും തിരിച്ചറിവു നഷ്ടപ്പെട്ടിരിക്കുന്നു. ഹൃദയം തുറക്കാനുള്ള അതേ താക്കോൽകൊണ്ടു ഹൃദയത്തെ അടച്ചു്, കൂടുതൽ അന്ധകാരം സൃഷ്ടിക്കുവാനേ ഇന്നത്തെ മനോഭാവം സഹായിക്കുകയുള്ളൂ.
ഒരു മതസമ്മേളനത്തിൽ പങ്കെടുക്കുവാൻ പോയവരിൽ നാലുപേർ ഒരു ദ്വീപിൽ രാത്രി കഴിച്ചു കൂട്ടുകയായിരുന്നു. മരംകോച്ചുന്ന തണുപ്പുള്ള രാത്രി! യാത്രക്കാർ നാലുപേരുടെയും ഭാണ്ഡത്തിൽ തീപ്പെട്ടിയും ചെറിയ വിറകുകഷ്ണങ്ങളുമുണ്ടു്. എന്നാൽ തൻ്റെ കൈയിൽ മാത്രമേ വിറകും തീപ്പെട്ടിയുമുള്ളൂവെന്നു് അവർ ഓരോരുത്തരും വിചാരിച്ചു.
ആദ്യത്തയാൾ ചിന്തിച്ചു, ‘അവൻ്റെ കഴുത്തിൽ കിടക്കുന്ന ലോക്കറ്റു കണ്ടിട്ടു് അവൻ അന്യമതസ്ഥനാണെന്നു തോന്നുന്നു. ഞാനെന്തിനു് അവനുവേണ്ടി തീകൂട്ടണം?’
രണ്ടാമത്തെ ആൾ ചിന്തിച്ചു, ‘ഇവൻ എൻ്റെ ശത്രു രാജ്യക്കാരനാണു്. ഞങ്ങളുമായി എപ്പോഴും യുദ്ധം ചെയ്യുന്നവൻ. എൻ്റെ വിറകും തീപ്പെട്ടിയുംകൊണ്ടു് അങ്ങനെ ഇവൻ തീകായേണ്ട. അതെനിക്കൊട്ടും സഹിക്കില്ല.’
മൂന്നാമൻ, കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാളെ നോക്കി വിചാരിച്ചു, ‘ഇവനെ എനിക്കറിയാം. ഇവൻ എൻ്റെ മതത്തിനു് എപ്പോഴും പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന വിഭാഗത്തിൽപ്പെടുന്നവനാണു്. എൻ്റെ വിറകും തീപ്പെട്ടിയും ഉപയോഗിച്ചു് ഇവൻ തീകായുന്നതു് എനിക്കു സ്വപ്നത്തിൽപ്പോലും ചിന്തിക്കാൻ കഴിയില്ല!’
നാലാമൻ വിചാരിച്ചു, ‘ദാ! അവൻ്റെ തൊലിയുടെ നിറം കണ്ടില്ലേ? എനിക്കു് ഈ വർഗ്ഗത്തിനോടു വെറുപ്പാണു്. ഞാനിവനു തീകൂട്ടിക്കൊടുക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല.’
അങ്ങനെ അവരുടെ കൈയിലുണ്ടായിരുന്ന വിറകും തീയും ഉപയോഗിക്കാതെ തണുപ്പിൽ എല്ലാവരും മരവിച്ചു മരിച്ചുപോയി. യഥാർത്ഥത്തിൽ ഇവർ മരിച്ചതു പുറത്തെ തണുപ്പുകൊണ്ടല്ല. തണുത്തുമരവിച്ച അവരുടെ മനോഭാവംകൊണ്ടാണു്. നമ്മൾ ഇതുപോലെ ആകുകയാണു്. രാജ്യത്തിൻ്റെയും ജാതിയുടെയും മതത്തിന്റെയും വർഗ്ഗത്തിന്റെയും വർണ്ണത്തിൻ്റെയും പേരുപറഞ്ഞു പരസ്പരം കലഹിക്കുകയാണു്.
ശാന്തിയുടെ പേരിൽ നമ്മൾ ഒരുപാടു സമ്മേളനങ്ങൾ നടത്താറുണ്ടു്. ഒരു മേശയ്ക്കു ചുറ്റുമിരുന്നു വെറുതെ സംസാരിച്ചാൽ എന്തു മാറ്റമുണ്ടാകാനാണു്? എല്ലാം കഴിഞ്ഞു പരസ്പരം ഹസ്തദാനം ചെയ്തു പിരിയുമ്പോൾ, ഹൃദയത്തിൽ നിറയുന്ന സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും കുളിർമ്മ, സുഖമുള്ള ഒരു അനുഭവമായി കൈവെള്ളയിലേക്കു് ഊറിവരാറുണ്ടോ? ഇല്ലെങ്കിൽ, അവിടെ സംവാദവും ഉണ്ടാവില്ല. സംവാദത്തിനു സൗഹാർദ്ദം വേണം, നല്ല ഹൃദയഭാവം വേണം. പക, മുൻവിധി, പ്രതികാരം ഇവ ഉയർത്തുന്ന മതിലുകൾ അപ്രത്യക്ഷമാകുമ്പോൾ മാത്രമേ സൗഹാർദ്ദം ഉണ്ടാവൂ.