ഹൃദയമില്ലാത്ത ജീവിതമാണ് ഇന്ന് നമ്മള്‍ നയിക്കുന്നത് – ശവത്തിന് മേക്കപ്പിടുന്നതു പോലെ. ജോലിക്കുവേണ്ടി ജീവിക്കുകയാണ്, അല്ലാതെ ജീവിക്കാന്‍ വേണ്ടി ജോലി നേടുകയല്ല നാം ചെയ്യുന്നത്. നമ്മള്‍ ഇന്ന് നടക്കുന്ന കംപ്യൂട്ടര്‍ പോലെയായിരിക്കുന്നു. നമ്മുടെ ജീവിതം ഒന്നിനൊന്ന് യാന്ത്രികമായിത്തീരുകയാണ്. – അമ്മ

പ്രൊഫസര്‍മാര്‍ യന്ത്രത്തെപ്പോലെ പഠിപ്പിക്കുന്നു, കുട്ടികള്‍ ഭിത്തി പോലെ ഇരുന്നുകൊടുക്കുന്നു. ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നില്ല. അവിടെ കുട്ടികളുടെ വ്യക്തിത്വം ശരിക്കും അവരില്‍ നിന്ന് ഉണരുന്നില്ല. അവര്‍ മറ്റെന്തോ ആയിത്തീരാന്‍ പാടുപെടുകയാണ് – ഉടുപ്പിന് വേണ്ടി ശരീരം കണ്ടിക്കുന്നതു പോലെ, അല്ലെങ്കില്‍ ചെരുപ്പിനു വേണ്ടി തന്‍റെ കാല് മുറിക്കുന്നതു പോലെ. – അമ്മ

എന്തിന് വേണ്ടിയാണ് തങ്ങള്‍ പഠിക്കുന്നതെന്ന ബോധം പോലും ഇന്നത്തെ ചെറുപ്പക്കാര്‍ക്കില്ല. ഏതു വിധത്തിലെങ്കിലും ഒുരുസര്‍ട്ടിഫിക്കറ്റ് നേടണമെന്നല്ലാതെ വിദ്യാഭ്യാസം കൊണ്ട് ശരിയായ ജ്ഞാനമോ നല്ല സംസ്‌കാരമോ നേടാന്‍ യുവാക്കള്‍ക്ക് ആഗ്രഹമില്ല. അവര്‍ക്കതിന് പ്രചോദനം കൊടുക്കാന്‍ അദ്ധ്യാപകര്‍ക്കും കഴിയുന്നില്ല. – അമ്മ

നമ്മുടെ കുട്ടികള്‍ ഇന്ന് പലതരം വിഷയങ്ങളെ പറ്റി കൂടുതല്‍ പഠിക്കുന്നുണ്ട്. എന്നാല്‍ ഈ അറിവുകളെല്ലാം അടിത്തറയില്ലാതെ പണിതുയര്‍ത്തിയ വീട് പോലെയാണ്. അടിസ്ഥാനമായി അറിയേണ്ട അദ്ധ്യാത്മികത്തിന് ഇന്ന് നമ്മള്‍ ജീവിതത്തില്‍ ഒരു സ്ഥാനവും കൊടുക്കുന്നില്ല – അമ്മ

ഇന്ന് നമ്മൾ ബിസിനസ് മാനേജ്‌മെന്റ് പഠിപ്പിക്കുന്നുണ്ട്. എന്നാൽ ജീവിതം എന്നത് വെറും ബിസിനസ് മാത്രമല്ല. എങ്ങനെയാണ് ജീവിതം അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കേണ്ടത് എന്നറിയണമെങ്കിൽ ആദ്ധ്യാത്മികം അറിയണം. ആദ്ധ്യാത്മികത ജീവിതത്തിന്റെ മൊത്തത്തിലുള്ള മാനേജ്‌മെന്റാണ് പഠിപ്പിക്കുന്നത് – അമ്മ