ഓണം നമ്മുടെ സംസ്‌ക്കാരത്തിന്റെ ഉത്സവമാണ്. നമ്മുടെ പൈതൃകത്തിന്റെ ഉത്സവമാണ്. മധുരിക്കുന്ന ഓർമ്മകളുടെയും മാധുര്യമുള്ള പ്രതീക്ഷകളുടെയും ആഘോഷമാണ്. മനുഷ്യനും പ്രകൃതിയും ഒരുപോലെ കൊണ്ടാടുന്ന ഉത്സവമാണ് ഓണം. എന്നാൽ ഓണത്തിന്റെ യഥാർത്ഥ സന്ദേശം എന്താണെന്നുകൂടി ചിന്തിക്കേണ്ട അവസരമാണിത്. ഓണത്തിന്റെ തത്വത്തിലേയ്ക്ക് ഓണത്തിന്റെ മൂല്യങ്ങളിലേയ്ക്ക് നമ്മൾ അടുക്കുന്നുണ്ടോ? അതോ ഓരോ ഓണവും പിന്നിടുമ്പോഴും നമ്മൾ അവയിൽ നിന്നും അകലുകയാണോ ചെയ്യുന്നത്?

ഓണം ഐശ്വര്യപൂർണ്ണമായ ഒരു കാലത്തിന്റെ ഓർമ്മമാത്രമല്ല. മനുഷ്യൻ ഈശ്വരനിലേയ്ക്ക് ഉയർന്നതിന്റെ, നരൻ നാരായണനിലേയ്ക്ക് ഉയർന്നതിന്റെ സന്ദേശം കൂടിയാണ്. എല്ലാം സമർപ്പിക്കുന്നവൻ എല്ലാം നേടുമെന്ന വലിയ സത്യത്തിന്റെ വിളമ്പരമാണ് തിരുവോണം. അതിൽ ത്യാഗത്തിന്റെ സന്ദേശമുണ്ട്. സ്വാർത്ഥതയിൽനിന്നും നിസ്വാർത്ഥതയിലേയ്ക്ക് ഉയരാനുള്ള സന്ദേശമുണ്ട്, അഹങ്കാരത്തിൽനിന്നും വിനയത്തിലേയ്ക്ക് ഉയരാനുള്ള സന്ദേശമുണ്ട്. സത്യവും ധർമ്മവും സ്‌നേഹവും സമത്വവും ദാനവും കാരുണ്യവുമൊക്കെ പുലർന്നിരുന്ന ഒരു നല്ല കാലത്തെ വീണ്ടെടുക്കാനുള്ള ആഹ്വാനമുണ്ട്.

ഭക്തന്റെ മനസ്സിൽ അഹങ്കാരം വളർന്നാൽ ഭഗവാനതു മാറ്റും. ശിഷ്യന്റെ ഉള്ളിൽ അഹങ്കാരം വളർന്നാൽ ഗുരു അതു തുടച്ചുകളയും. അത് ഗുരുവിന്റെ കാരുണ്യമാണ്. ഇതുതന്നെയാണ് മഹാബലിയുടെ കാര്യത്തിലും സംഭവിച്ചത്. ബലിയിലുണ്ടായിരുന്ന അഹങ്കാരത്തെയും ആസുരികതയെയും അകറ്റി ബലിയെ ഉദ്ധരിക്കുകയാണ് ഭഗവാൻ ചെയ്തത്. നശ്വരതയിൽ നിന്നും അനശ്വരതയിലേയ്ക്കും മരണത്തിൽ നിന്നും അമൃത പദത്തിലേയ്ക്കും അവിടുന്ന് ബലിയെ ഉയർത്തി. തന്റെ ശിരസ്സു ഭഗവാന്റെ മുൻപിൽ സമർപ്പിച്ചപ്പോഴാണല്ലോ, മഹാബലി പൂർണ്ണനായത്. ശിരസ്സ് അഹങ്കാരത്തിന്റെ ഇരിപ്പിടമാണ്. ഈ അഹങ്കാരം അഥവാ ഞാനെന്ന ഭാവമാണ് ജീവനെ ഈശ്വരനിൽ നിന്നും വേർതിരിക്കുന്നത്. എല്ലാ ദുഃഖത്തിനും കാരണം ഇതുതന്നെ. ഗുരുകൃപകൊണ്ട് മാത്രമേ അഹങ്കാരത്തെ പൂർണ്ണമായും ജയിക്കാൻ കഴിയൂ.

ഓണത്തിന് അത്തപ്പൂക്കളമിടുന്ന മത്സരം നാടെങ്ങും നടക്കാറുണ്ട്. പലതരം വർണ്ണ പുഷ്പങ്ങൾ ചേർത്ത് വെച്ച് ഓരോ ടീമും അത്തപ്പൂക്കളങ്ങൾ ഉണ്ടാക്കും. ഇതിലെ ഓരോ നിറവും മനുഷ്യന്റെ അർത്ഥം, കാമം, തുടങ്ങിയ ലക്ഷ്യങ്ങളുടെ പ്രതീകമാണ്. എന്നാൽ ഈ നിറങ്ങൾ പൂക്കളത്തിന്റെ വൃത്തത്തിൽ ഒതുങ്ങി നിന്നാലെ അതിന് സൗന്ദര്യമുണ്ടാകൂ. അങ്ങനെയല്ലെങ്കിൽ മത്സരത്തിൽ തോറ്റു പോകും. വൃത്തം ധർമ്മത്തിന്റെ പ്രതീകമാണ്. ജീവിതമാകുന്ന മത്സരത്തിൽ നമ്മൾ വിജയിക്കണമെങ്കിൽ നമ്മുടെ ലക്ഷ്യങ്ങളും നമ്മുടെ സുഖങ്ങളും ധർമ്മമാകുന്ന വൃത്തത്തിൽ ഒതുങ്ങി നില്ക്കണം. അങ്ങനെയായാൽ ജീവിതത്തിന് അഴകും മിഴിവും ഉണ്ടാകും. ജീവിതം സന്തോഷ പൂർണ്ണമാകും.

– അമ്മയുടെ ഓണസന്ദേശത്തിൽ നിന്ന്, 2011 അമൃതപുരി

കണ്ണൂര്‍ ബ്രഹ്മസ്ഥാന പ്രതിഷ്ഠാ വേളയില്‍

ഇത് ബ്രഹ്മസ്ഥാനമാണ്. എങ്ങും നിറഞ്ഞ ബ്രഹ്മത്തിന് പ്രത്യേക സ്ഥാനമുണ്ടോ എന്ന് ചോദിക്കാം. അതെ, എല്ലായിടവും ബ്രഹ്മസ്ഥാനമാണ്. പക്‌ഷേ നിങ്ങൾ ഇപ്പോൾ ആ ബോധത്തിലല്ല ജീവിക്കുന്നത്. നിങ്ങളെ ബ്രഹ്മബോധത്തിലേക്ക് ഉണർത്താനും ഉയർത്താനും വേണ്ടിയിട്ടാണ് ഈ പ്രതിഷ്ഠ. ഇവിടെ ഒരൊറ്റ സങ്കല്പത്തിൽ ഒരു ശിലയിൽ നാല് ദേവതകൾക്ക് ചൈതന്യം പകർന്നിരിക്കുന്നു. ഒരേ ബ്രഹ്മത്തിന്റെ വിവിധ മുഖങ്ങളാണ് ഈ നാല് രൂപങ്ങളും എന്നു കാണുക. ഒരാളുടെ കൈയും കാലും കണ്ണും മൂക്കുമൊക്കെ കാണുമ്പോൾ വ്യത്യസ്തമായ അവയവങ്ങളായിട്ടല്ലല്ലോ മറിച്ച് ഏകമായ മനുഷ്യരൂപത്തെയല്ലേ നമ്മൾ ദർശിക്കുന്നത്. നാനാവസ്തുക്കളെ അഗ്‌നിയിൽ ഹോമിച്ചാൽ അവയെല്ലം ഏകമായ ഭസ്മമായിത്തീരുന്നു. അതുപോലെ ജ്ഞാനാഗ്‌നിയിൽ നാനാത്വബോധം നശിച്ച് ഏകമായ ബ്രഹ്മബോധം ഉണരുന്നു. നാനാത്വത്തിൽ ഏകത്വം ദർശിക്കുക എന്നതാണ് ഈ പ്രതിഷ്ഠയുടെ തത്വവും സന്ദേശവും.

‘ശിവനും ദേവിയ്ക്കുമാണ് ഇവിടെ പ്രാമുഖ്യം. പ്രപഞ്ചകാരിണിയായ മൂലപ്രകൃതിയാണ് ദേവി. പ്രാരബ്ധങ്ങളെ സ്വയം സ്വീകരിച്ച് ലോകത്തെ ശുദ്ധീകരിക്കുന്ന ബ്രഹ്മഭാവമാണ് ശിവൻ. വിഘ്‌നങ്ങളെ അകറ്റുന്ന ദേവനാണ് ഗണപതി. നാഗം മുരുകനെ സൂചിപ്പിക്കുന്നു. ശിവശക്തി കുടുംബമാണ് ഇവിടം. നാഗം കുണ്ഡലിനിയുടെ പ്രതീകം കൂടിയാണ്. യോഗവിഘ്‌നങ്ങളെ ജയിച്ച് കുണ്ഡലിനീശക്തി നാഗരൂപത്തിൽ മുന്നോട്ട് ഗമിച്ച് ശിവനുമായി ഐക്യം പ്രാപിച്ച് ബ്രഹ്മഭാവത്തിലെത്തുന്നതിന്റെ പ്രതീകം കൂടിയാണു് ഈ പ്രതിഷ്ഠ. ജനങ്ങളെ വിഗ്രഹത്തിൽ ബന്ധിക്കുകയല്ല, ആത്മസാക്ഷാത് ക്കാരത്തിലേക്ക് നയിക്കുകയാണ് അമ്മയുടെ ലക്ഷ്യം. അമ്മ പ്രാണൻ പകർന്നിരിക്കുന്ന ഈ പ്രതിഷ്ഠക്ക് ഒരിക്കലും ചൈതന്യലോപം വരികയില്ല.

‘ജനങ്ങൾ ഓരോ ദശാസന്ധിയിലും അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അമ്മയ്ക്ക് നേരിൽ അറിയാം. അവരുടെ പ്രാരബ്ധദുഃഖശമനത്തിനു അമ്മ ആവിഷ്‌കരിച്ച സമൂഹ ഗ്രഹദോഷനിവാരണ പൂജകൾ ഇവിടെയുണ്ടാകും. പിതൃബലി ചെയ്യുന്നതുപോലെ ഭക്തജനങ്ങൾ സ്വയംതന്നെ പൂജചെയ്യണം. എങ്കിലേ പ്രാരബ്ധശമനം ഉണ്ടാകുകയുള്ളൂ. ദുരിതശാന്തിക്കു വേണ്ടിയുള്ള പൂജകൾ ചെയ്യുന്നതു നല്ലതുതന്നെ. അതോടൊപ്പം ഇഷ്ടദൈവത്തെ പ്രാർത്ഥിച്ച് പരമാത്മാവിൽ തന്നെ എത്തിച്ചേരുന്നതാണ് ഉത്തമം. ഗ്രഹദേവതകളെയും മറ്റു ദേവതകളെയും ഇഷ്ടദൈവത്തിന്റെ തന്നെ അംശങ്ങളായി കാണണം.

‘ക്ഷേത്രത്തിൽ പോയാൽ ജപം, ധ്യാനം, അർച്ചന തുടങ്ങിയവ ചെയ്ത് ആ ചൈതന്യ പൂർണ്ണമായ അന്തരീക്ഷത്തിൽ കുറച്ച് സമയം ചിലവഴിച്ചാലേ പൂർണ്ണമായ പ്രയോജനം ലഭിക്കുകയുള്ളൂ. കാര്യസാധ്യത്തിനു വേണ്ടിയുള്ള ഭക്തിയിൽനിന്നു നിഷ്‌കാമഭക്തിയിലേക്കു് ഉയരണം. സൃഷ്ടിയിൽ സ്രഷ്ടാവിനെ കണ്ടു സേവിക്കുന്നതാണ് ഉത്തമമായ ഭക്തി.

– അമ്മ

2011 ജൂലൈ 25
ടോക്കിയോ

നാല് മാസം മുൻപുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ ബന്ധുക്കളും എല്ലാം നഷ്ടപ്പെട്ടവരുമായ നിരവധി പേർ ജപ്പാനിൽ അമ്മയെ ദർശിക്കാൻ എത്തി. ഇപ്പോഴും ദുരന്തം വിതച്ച ഭയത്തിന്റെയും റേഡിയഷനെ കുറിച്ചുള്ള ഭീതിയുടെയും പിടിയിലാണവർ. പലരും അമ്മയോട് ചോദിച്ചു, ‘അമ്മേ ഞങ്ങളുടെ ഈ രാജ്യം സുരക്ഷിതമാണോ? ഞങ്ങളുടെ കുട്ടികളും അവരുടെ കുട്ടികളും സുരക്ഷിതരായിക്കുമോ?’ അവരുടെ ദുഃഖം കണ്ട് വേദനിച്ച അമ്മ അന്ന് വൈകുന്നേരത്തെ പരിപാടി കഴിഞ്ഞ് അഞ്ഞൂറ് കിലോമീറ്റർ ദൂരെ സെന്റായിലുള്ള ഏറ്റവും വലിയ അഭയകേന്ദ്രവും സുനാമിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച ഷിജിഗാഹാമ കടൽത്തീരവും സന്ദർശിക്കാൻ തീരുമാനിച്ചു.

ജപ്പാനീസ് ഭക്തന്മാരും കൂടെ യാത്ര ചെയ്യുന്നവരും ഉൾപ്പെടെയുള്ള ഒരു വലിയ സംഘത്തോടൊപ്പം വെളുപ്പിന് 5.30ന് ദർശനം അവസാനിച്ച ഉടൻ തന്നെ അമ്മ സെന്റായ്ക്ക് പുറപ്പെട്ടു.

അഭയകേന്ദ്രത്തിലെത്തിയ അമ്മ ഇരുന്നൂറോളം വരുന്ന അന്തേവാസികളെ ഓരോരുത്തരേയും നേരിൽ കണ്ട് തലോടി ആശ്വസിപ്പിച്ചു. അവരോട് അമ്മ പറഞ്ഞു, ‘ഒരു വലിയ സംഭവം കഴിഞ്ഞ സമയത്താണ് അമ്മ ഇവിടെ എത്തുന്നത്. അതിന്റെ ഞെട്ടലിൽ നിന്നു മക്കൾ ഇപ്പോഴും പുറത്തു വന്നിട്ടില്ല. വാക്കുകൾപ്പുറമാണ് ഈ ദുഃഖം. ജീവിതത്തിന്റെ ചില സാഹചര്യങ്ങളിൽ ഒന്നും ചെയ്യാൻ കഴിയില്ല. സ്വീകരിക്കാൻ മാത്രമേ സാധിക്കൂ. ഈ അവസരത്തിൽ നിങ്ങളുടെ ദുഃഖവും വേദനയും ഭയവും പങ്കിടാൻ എത്തിയതാണിവിടെ.’

അഭയ കേന്ദ്രത്തിൽ നിന്നും അമ്മ നേരെ പോയത് ഷിജിഗാഹാമ കടപ്പുറത്തേക്കാണ്. മഹാസമുദ്രത്തിനെ നോക്കി അമ്മ ഏറെ സമയം നിശബ്ദയായി നിലകൊണ്ടു. പിന്നീട് അമ്മയോടൊപ്പം എല്ലാവരും ‘ഓം ശാന്തി’ മന്ത്രം ജപിച്ചു. തുടർന്ന് ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ ചൊല്ലി. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മക്കായി പ്രാർത്ഥാനാ പൂർവ്വം അമ്മയും ഭക്തന്മാരും പൂക്കൾ സമർപ്പിച്ചു. കടലലകൾ ആ പുഷ്പ ദളങ്ങളെ വാരിയെടുത്തുകൊണ്ടുപോയി.

2011 ജൂലൈ 23, ടോക്കിയോ, ജപ്പാന്‍

2011 മാര്‍ച്ച് 11ന് ജപ്പാനിലുണ്ടായ സുനാമിയാല്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദമയീ ദേവി ഒരു മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ (എകദേശം നാലര കോടി രൂപ) നല്‍കുമെന്ന് ഇന്നലെ ടോക്കിയോയില്‍ നടന്ന ഒരു ചടങ്ങില്‍ വെച്ച് അറിയിച്ചു. ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഈ തുക ചിലവഴിക്കണമെന്ന് അമ്മ ആഗ്രഹം പ്രകടിപ്പിച്ചു. ചടങ്ങില്‍ സുനാമി ബാധിത പ്രദേശമായ മിയാഗി ഗവര്‍ണ്ണറുടെ പ്രതിനിധി ശ്രീ കെയ്ക്കി സോമ പങ്കെടുത്തു.

അമ്മയുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന എം.എ സെന്റര്‍ (മാതാ അമൃതാനന്ദമയീ സെന്റര്‍) ആണ്, ഈ തുക സംഭാവനയായി നല്‍കുന്നത്. മാതാ അമൃതാനന്ദമയി സെന്ററിന്റെ ആഗോളതലത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു് നേതൃത്വം നല്‍കുന്ന‘എംബ്രേയ്‌സിങ്ങ് ദി വേള്‍ഡ്’ സുനാമി നാമവശേഷമാക്കിയ ഗ്രാമങ്ങളില്‍ ആദ്യം മുതല്‍ തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി പോന്നിരുന്നു.

ശവശരീരങ്ങള്‍ നീക്കം ചെയ്യുക, തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യുക, അഭയകേന്ദ്രങ്ങളില്‍ താമസിച്ചിരുന്ന പ്രായമായവരെയും കുട്ടികളേയും സഹായിക്കുക, ആഹാരം, വസ്ര്തം, കുടിവെള്ളം, മരുന്ന്, വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ എന്നിവ വിതരണം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയിരുന്നത്. ഇതുകൂടാതെ, സ്ഥലവാസികളായവര്‍ക്ക് മനഃശക്തി വീണ്ടെടുക്കുന്നതിനുള്ള ആത്മീയവും മനഃശാസ്ര്തപരവുമായ ഉപദേശങ്ങള്‍ നല്‍കുന്നതിനും അമ്മയുടെ ഭക്തന്മാര്‍ നേതൃത്വം നല്‍കി.

“അമൃത വാട്ടോട്ടോ ബോമ” കുട്ടികളുടെ സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
ഏപ്രിൽ 5 2011

കെനിയൻ വൈസ് പ്രസിഡന്റ് കലോൻസോ മുസ്യോക മാതാ അമൃതാനന്ദമയീ ചാരിറ്റബിൾ ട്രസ്റ്റ് കെനിയയിൽ നിർമ്മിച്ച കുട്ടികളുടെ സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. അമ്മയുടെ സാന്നിദ്ധ്യത്തിൽ ആതി നദീതീരത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ വെച്ചാണ് ഉദ്ഘാടനം നടന്നത്. തുടക്കത്തിൽ നൂറ്റിയെട്ട് കുട്ടികളുടെ സംരക്ഷണമാണ് കേന്ദ്രം ഏറ്റെടുക്കുക.

കുട്ടികളുടെ സംരക്ഷണകേന്ദ്രത്തിനു പുറമെ അമൃത വൊക്കേഷണൽ ട്രെയിനിങ് സെന്റർ, അമൃത കുടിവെള്ള വിതരണ പദ്ധതി എന്നിവയും ഇന്ന് ഉദ്ഘാടനം ചെയ്യുകയുണ്ടായി.

മുപ്പത്തിയഞ്ച് കമ്പ്യൂട്ടറുകളുള്ള അമൃത വൊക്കേഷണൽ ട്രെയിനിങ് സെന്റർ സമീപത്തുള്ള ജാംസിറ്റി ചേരി പ്രദേശവാസികൾക്ക് സേവനം നല്കും. ഈ സെന്ററിന്റെ ആദ്യ കോഴ്‌സിൽ അമ്പതു പേർക്ക് അടിസ്ഥാന കമ്പ്യൂട്ടിങിൽ പരിശീലനം ലഭിച്ചു.

സംരക്ഷണകേന്ദ്രത്തിന്റെ സമീപ പ്രദേശത്തുള്ള മാസായ് വനവാസി സമൂഹത്തിന് ശുദ്ധജലം നല്കുന്ന പദ്ധതിയാണ് അമൃത കുടിവെള്ള വിതരണ പദ്ധതി. കടുത്ത വരൾച്ച നേരിടുന്നവരാണ് ഈ സമൂഹവാസികൾ.