2011 ജൂലൈ 25
ടോക്കിയോ

നാല് മാസം മുൻപുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ ബന്ധുക്കളും എല്ലാം നഷ്ടപ്പെട്ടവരുമായ നിരവധി പേർ ജപ്പാനിൽ അമ്മയെ ദർശിക്കാൻ എത്തി. ഇപ്പോഴും ദുരന്തം വിതച്ച ഭയത്തിന്റെയും റേഡിയഷനെ കുറിച്ചുള്ള ഭീതിയുടെയും പിടിയിലാണവർ. പലരും അമ്മയോട് ചോദിച്ചു, ‘അമ്മേ ഞങ്ങളുടെ ഈ രാജ്യം സുരക്ഷിതമാണോ? ഞങ്ങളുടെ കുട്ടികളും അവരുടെ കുട്ടികളും സുരക്ഷിതരായിക്കുമോ?’ അവരുടെ ദുഃഖം കണ്ട് വേദനിച്ച അമ്മ അന്ന് വൈകുന്നേരത്തെ പരിപാടി കഴിഞ്ഞ് അഞ്ഞൂറ് കിലോമീറ്റർ ദൂരെ സെന്റായിലുള്ള ഏറ്റവും വലിയ അഭയകേന്ദ്രവും സുനാമിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച ഷിജിഗാഹാമ കടൽത്തീരവും സന്ദർശിക്കാൻ തീരുമാനിച്ചു.

ജപ്പാനീസ് ഭക്തന്മാരും കൂടെ യാത്ര ചെയ്യുന്നവരും ഉൾപ്പെടെയുള്ള ഒരു വലിയ സംഘത്തോടൊപ്പം വെളുപ്പിന് 5.30ന് ദർശനം അവസാനിച്ച ഉടൻ തന്നെ അമ്മ സെന്റായ്ക്ക് പുറപ്പെട്ടു.

അഭയകേന്ദ്രത്തിലെത്തിയ അമ്മ ഇരുന്നൂറോളം വരുന്ന അന്തേവാസികളെ ഓരോരുത്തരേയും നേരിൽ കണ്ട് തലോടി ആശ്വസിപ്പിച്ചു. അവരോട് അമ്മ പറഞ്ഞു, ‘ഒരു വലിയ സംഭവം കഴിഞ്ഞ സമയത്താണ് അമ്മ ഇവിടെ എത്തുന്നത്. അതിന്റെ ഞെട്ടലിൽ നിന്നു മക്കൾ ഇപ്പോഴും പുറത്തു വന്നിട്ടില്ല. വാക്കുകൾപ്പുറമാണ് ഈ ദുഃഖം. ജീവിതത്തിന്റെ ചില സാഹചര്യങ്ങളിൽ ഒന്നും ചെയ്യാൻ കഴിയില്ല. സ്വീകരിക്കാൻ മാത്രമേ സാധിക്കൂ. ഈ അവസരത്തിൽ നിങ്ങളുടെ ദുഃഖവും വേദനയും ഭയവും പങ്കിടാൻ എത്തിയതാണിവിടെ.’

അഭയ കേന്ദ്രത്തിൽ നിന്നും അമ്മ നേരെ പോയത് ഷിജിഗാഹാമ കടപ്പുറത്തേക്കാണ്. മഹാസമുദ്രത്തിനെ നോക്കി അമ്മ ഏറെ സമയം നിശബ്ദയായി നിലകൊണ്ടു. പിന്നീട് അമ്മയോടൊപ്പം എല്ലാവരും ‘ഓം ശാന്തി’ മന്ത്രം ജപിച്ചു. തുടർന്ന് ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ ചൊല്ലി. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മക്കായി പ്രാർത്ഥാനാ പൂർവ്വം അമ്മയും ഭക്തന്മാരും പൂക്കൾ സമർപ്പിച്ചു. കടലലകൾ ആ പുഷ്പ ദളങ്ങളെ വാരിയെടുത്തുകൊണ്ടുപോയി.

2011 ജൂലൈ 23, ടോക്കിയോ, ജപ്പാന്‍

2011 മാര്‍ച്ച് 11ന് ജപ്പാനിലുണ്ടായ സുനാമിയാല്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദമയീ ദേവി ഒരു മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ (എകദേശം നാലര കോടി രൂപ) നല്‍കുമെന്ന് ഇന്നലെ ടോക്കിയോയില്‍ നടന്ന ഒരു ചടങ്ങില്‍ വെച്ച് അറിയിച്ചു. ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഈ തുക ചിലവഴിക്കണമെന്ന് അമ്മ ആഗ്രഹം പ്രകടിപ്പിച്ചു. ചടങ്ങില്‍ സുനാമി ബാധിത പ്രദേശമായ മിയാഗി ഗവര്‍ണ്ണറുടെ പ്രതിനിധി ശ്രീ കെയ്ക്കി സോമ പങ്കെടുത്തു.

അമ്മയുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന എം.എ സെന്റര്‍ (മാതാ അമൃതാനന്ദമയീ സെന്റര്‍) ആണ്, ഈ തുക സംഭാവനയായി നല്‍കുന്നത്. മാതാ അമൃതാനന്ദമയി സെന്ററിന്റെ ആഗോളതലത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു് നേതൃത്വം നല്‍കുന്ന‘എംബ്രേയ്‌സിങ്ങ് ദി വേള്‍ഡ്’ സുനാമി നാമവശേഷമാക്കിയ ഗ്രാമങ്ങളില്‍ ആദ്യം മുതല്‍ തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി പോന്നിരുന്നു.

ശവശരീരങ്ങള്‍ നീക്കം ചെയ്യുക, തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യുക, അഭയകേന്ദ്രങ്ങളില്‍ താമസിച്ചിരുന്ന പ്രായമായവരെയും കുട്ടികളേയും സഹായിക്കുക, ആഹാരം, വസ്ര്തം, കുടിവെള്ളം, മരുന്ന്, വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ എന്നിവ വിതരണം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയിരുന്നത്. ഇതുകൂടാതെ, സ്ഥലവാസികളായവര്‍ക്ക് മനഃശക്തി വീണ്ടെടുക്കുന്നതിനുള്ള ആത്മീയവും മനഃശാസ്ര്തപരവുമായ ഉപദേശങ്ങള്‍ നല്‍കുന്നതിനും അമ്മയുടെ ഭക്തന്മാര്‍ നേതൃത്വം നല്‍കി.

“അമൃത വാട്ടോട്ടോ ബോമ” കുട്ടികളുടെ സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
ഏപ്രിൽ 5 2011

കെനിയൻ വൈസ് പ്രസിഡന്റ് കലോൻസോ മുസ്യോക മാതാ അമൃതാനന്ദമയീ ചാരിറ്റബിൾ ട്രസ്റ്റ് കെനിയയിൽ നിർമ്മിച്ച കുട്ടികളുടെ സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. അമ്മയുടെ സാന്നിദ്ധ്യത്തിൽ ആതി നദീതീരത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ വെച്ചാണ് ഉദ്ഘാടനം നടന്നത്. തുടക്കത്തിൽ നൂറ്റിയെട്ട് കുട്ടികളുടെ സംരക്ഷണമാണ് കേന്ദ്രം ഏറ്റെടുക്കുക.

കുട്ടികളുടെ സംരക്ഷണകേന്ദ്രത്തിനു പുറമെ അമൃത വൊക്കേഷണൽ ട്രെയിനിങ് സെന്റർ, അമൃത കുടിവെള്ള വിതരണ പദ്ധതി എന്നിവയും ഇന്ന് ഉദ്ഘാടനം ചെയ്യുകയുണ്ടായി.

മുപ്പത്തിയഞ്ച് കമ്പ്യൂട്ടറുകളുള്ള അമൃത വൊക്കേഷണൽ ട്രെയിനിങ് സെന്റർ സമീപത്തുള്ള ജാംസിറ്റി ചേരി പ്രദേശവാസികൾക്ക് സേവനം നല്കും. ഈ സെന്ററിന്റെ ആദ്യ കോഴ്‌സിൽ അമ്പതു പേർക്ക് അടിസ്ഥാന കമ്പ്യൂട്ടിങിൽ പരിശീലനം ലഭിച്ചു.

സംരക്ഷണകേന്ദ്രത്തിന്റെ സമീപ പ്രദേശത്തുള്ള മാസായ് വനവാസി സമൂഹത്തിന് ശുദ്ധജലം നല്കുന്ന പദ്ധതിയാണ് അമൃത കുടിവെള്ള വിതരണ പദ്ധതി. കടുത്ത വരൾച്ച നേരിടുന്നവരാണ് ഈ സമൂഹവാസികൾ.

ഹിന്ദുമതത്തെ സനാതനധർമ്മം എന്നാണു വിളിക്കുന്നത്. കാരണം ഏതു ദേശത്തിനും കാലത്തിനും അനുയോജ്യമാണത്. സമസ്തലോകങ്ങളുടെയും ഉയർച്ചയ്ക്കുള്ള ശാശ്വതസത്യങ്ങളാണു് അതു പഠിപ്പിക്കുന്നത്. എല്ലാവരുടെയും ഉയർച്ചയാണു ഹിന്ദുധർമ്മം ലക്ഷ്യമാക്കുന്നത്. അവിടെ വിഭാഗീയതയ്ക്കും സങ്കുചിതചിന്തയ്ക്കും സ്ഥാനമില്ല. ‘അസതോമാ സദ്ഗമയ (അസത്തിൽനിന്നു സത്തിലേക്കു നയിക്കേണമേ), ‘തമസോമാ ജ്യോതിർഗമയ’ (അന്ധകാരത്തിൽ നിന്നു പ്രകാശത്തിലേക്കു നയിക്കേണമേ), ‘മൃത്യോർമാ അമൃതംഗമയ’ (മരണത്തിൽനിന്നു് അമൃതത്വത്തിലേക്കു നയിക്കേണമേ). ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ (സമസ്തലോകങ്ങൾക്കും സുഖം ഭവിക്കട്ടെ). ‘പൂർണ്ണമദഃ പൂർണ്ണമിദം പൂർണ്ണാത് പൂർണ്ണമുദച്യതേ; പൂർണ്ണസ്യ പൂർണ്ണമാദായ പൂർണ്ണമേവാവശിഷ്യതേ’ ഇതൊക്കെയാണു് ഋഷീശ്വരന്മാർ ലോകത്തിനു നല്കിയിട്ടുള്ള മന്ത്രങ്ങൾ. അവയിൽ ആരെയും അന്യമായിക്കാണുന്ന ചിന്തയുടെ കണികപോലും കാണാൻ കഴിയില്ല.

ഏകവും പരമവുമായ സത്യത്തെ ദർശിച്ചവരാണു് ഋഷികൾ. അവരുടെ വാക്കിനോടൊപ്പം സത്യം വന്നുചേരുന്നു. ‘ഈ തൂണിലും ഈശ്വരൻ വസിക്കുന്നു’ എന്നു തന്റെ പിതാവിന്റെ ചോദ്യത്തിനുത്തരമായി പ്രഹ്ലാദൻ പറഞ്ഞു. അതു സത്യമായിത്തീർന്നു. തൂണിൽനിന്നു് ഈശ്വരൻ പ്രത്യക്ഷനായി. അതാണു പറയുന്നതു്, ഋഷികളുടെ വാക്കിനൊപ്പം സത്യം വന്നുചേരുന്നു. സാധാരണ മാതൃഗർഭത്തിലൂടെയാണു പുതിയ സൃഷ്ടി ഉണ്ടാകുന്നത്. എന്നാൽ ഋഷികളുടെ സങ്കല്പംതന്നെ പുതിയ സൃഷ്ടിയായിത്തീരുന്നു. അതായതു്, അവർ പറയുന്നതു സത്യമായിത്തീരുന്നു. ത്രികാലജ്ഞരായ അവരുടെ ഓരോ വാക്കും വരാനിരിക്കുന്ന ജനതയെക്കൂടി മുന്നിൽക്കണ്ടുകൊണ്ടുളളതാണ്.
– അമ്മ


പരമമായ അനുഭവത്തിലെത്തുമ്പോൾ, ശരീരത്തിലെ വിവിധ അവയവങ്ങൾ നമ്മിൽനിന്നും ഭിന്നമല്ലാത്തതുപോലെ ഈ പ്രപഞ്ചം നമ്മിൽ നിന്നും ഭിന്നമല്ല എന്നു ബോദ്ധ്യമാകും. സ്വന്തം ശരീരത്തിൽമാത്രം ഒതുങ്ങിനിന്ന ബോധം പ്രപഞ്ചത്തോളം വ്യാപ്തമാകുന്നു. അതിൽ ഒന്നും ഒഴിവാകുന്നില്ല.

കാൽവിരൽത്തുമ്പിൽ മുള്ളുകൊള്ളുമ്പോഴുള്ള വേദന സ്വയം അറിയുന്നതുപോലെ സത്യദർശികൾ മറ്റുള്ളവരുടെ ദുഃഖം സ്വന്തം ദുഃഖമായി അറിയുന്നു. അഗ്‌നിയുടെ ചൂടുപോലെ, വെള്ളത്തിന്റെ തണുപ്പുപോലെ പൂവിന്റെ തേനും മണവുംപോലെ കാരുണ്യം അവരുടെ സ്വഭാവമായി മാറുന്നു. മറ്റുള്ളവർക്കു് ആശ്വാസം പകരുക എന്നതു് അവരുടെ സഹജഭാവമാകുന്നു.

സ്വന്തം വിരൽ കണ്ണിൽത്തട്ടിയാൽ നമ്മൾ ക്ഷമിച്ചു കണ്ണിനെ തലോടും. കാരണം വിരലും കണ്ണും നമ്മിൽനിന്നു ഭിന്നമല്ല. അതുപോലെ സർവ്വരെയും തന്നെപ്പോലെ കാണുന്ന ആ തലത്തിലേക്കു് ഓരോ വ്യക്തിയെയും ഉയർത്തുക എന്നതാണു ഹിന്ദുമതം ലക്ഷ്യമാക്കുന്നത്.

ശരീരത്തിൽ മാത്രം ഒതുങ്ങുന്ന ഞാനെന്ന ബോധത്തെ വിശ്വത്തോളം വ്യാപ്തമാക്കി, താനും ഈശ്വരനും ഒന്നെന്ന അനുഭൂതിതലത്തിലെത്തുന്നതോടെ ഒരുവൻ പൂർണ്ണതയെ പ്രാപിക്കുന്നു. അങ്ങനെ പ്രപഞ്ചത്തിലാസകലം ഈശ്വരനെ ദർശിക്കാനും താനും ഈശ്വരനും അഭിന്നമാണെന്ന അനുഭവത്തിലെത്താനുള്ള വഴി ഹിന്ദുധർമ്മം ഉപദേശിക്കുന്നു. കർമ്മയോഗം, ഭക്തി യോഗം, രാജയോഗം തുടങ്ങി അതിനുള്ള വിവിധമാർഗ്ഗങ്ങളും ഹിന്ദുമതം കാട്ടിത്തരുന്നു. -അമ്മ