“അമൃത വാട്ടോട്ടോ ബോമ” കുട്ടികളുടെ സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
ഏപ്രിൽ 5 2011

കെനിയൻ വൈസ് പ്രസിഡന്റ് കലോൻസോ മുസ്യോക മാതാ അമൃതാനന്ദമയീ ചാരിറ്റബിൾ ട്രസ്റ്റ് കെനിയയിൽ നിർമ്മിച്ച കുട്ടികളുടെ സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. അമ്മയുടെ സാന്നിദ്ധ്യത്തിൽ ആതി നദീതീരത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ വെച്ചാണ് ഉദ്ഘാടനം നടന്നത്. തുടക്കത്തിൽ നൂറ്റിയെട്ട് കുട്ടികളുടെ സംരക്ഷണമാണ് കേന്ദ്രം ഏറ്റെടുക്കുക.

കുട്ടികളുടെ സംരക്ഷണകേന്ദ്രത്തിനു പുറമെ അമൃത വൊക്കേഷണൽ ട്രെയിനിങ് സെന്റർ, അമൃത കുടിവെള്ള വിതരണ പദ്ധതി എന്നിവയും ഇന്ന് ഉദ്ഘാടനം ചെയ്യുകയുണ്ടായി.

മുപ്പത്തിയഞ്ച് കമ്പ്യൂട്ടറുകളുള്ള അമൃത വൊക്കേഷണൽ ട്രെയിനിങ് സെന്റർ സമീപത്തുള്ള ജാംസിറ്റി ചേരി പ്രദേശവാസികൾക്ക് സേവനം നല്കും. ഈ സെന്ററിന്റെ ആദ്യ കോഴ്‌സിൽ അമ്പതു പേർക്ക് അടിസ്ഥാന കമ്പ്യൂട്ടിങിൽ പരിശീലനം ലഭിച്ചു.

സംരക്ഷണകേന്ദ്രത്തിന്റെ സമീപ പ്രദേശത്തുള്ള മാസായ് വനവാസി സമൂഹത്തിന് ശുദ്ധജലം നല്കുന്ന പദ്ധതിയാണ് അമൃത കുടിവെള്ള വിതരണ പദ്ധതി. കടുത്ത വരൾച്ച നേരിടുന്നവരാണ് ഈ സമൂഹവാസികൾ.

ഹിന്ദുമതത്തെ സനാതനധർമ്മം എന്നാണു വിളിക്കുന്നത്. കാരണം ഏതു ദേശത്തിനും കാലത്തിനും അനുയോജ്യമാണത്. സമസ്തലോകങ്ങളുടെയും ഉയർച്ചയ്ക്കുള്ള ശാശ്വതസത്യങ്ങളാണു് അതു പഠിപ്പിക്കുന്നത്. എല്ലാവരുടെയും ഉയർച്ചയാണു ഹിന്ദുധർമ്മം ലക്ഷ്യമാക്കുന്നത്. അവിടെ വിഭാഗീയതയ്ക്കും സങ്കുചിതചിന്തയ്ക്കും സ്ഥാനമില്ല. ‘അസതോമാ സദ്ഗമയ (അസത്തിൽനിന്നു സത്തിലേക്കു നയിക്കേണമേ), ‘തമസോമാ ജ്യോതിർഗമയ’ (അന്ധകാരത്തിൽ നിന്നു പ്രകാശത്തിലേക്കു നയിക്കേണമേ), ‘മൃത്യോർമാ അമൃതംഗമയ’ (മരണത്തിൽനിന്നു് അമൃതത്വത്തിലേക്കു നയിക്കേണമേ). ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ (സമസ്തലോകങ്ങൾക്കും സുഖം ഭവിക്കട്ടെ). ‘പൂർണ്ണമദഃ പൂർണ്ണമിദം പൂർണ്ണാത് പൂർണ്ണമുദച്യതേ; പൂർണ്ണസ്യ പൂർണ്ണമാദായ പൂർണ്ണമേവാവശിഷ്യതേ’ ഇതൊക്കെയാണു് ഋഷീശ്വരന്മാർ ലോകത്തിനു നല്കിയിട്ടുള്ള മന്ത്രങ്ങൾ. അവയിൽ ആരെയും അന്യമായിക്കാണുന്ന ചിന്തയുടെ കണികപോലും കാണാൻ കഴിയില്ല.

ഏകവും പരമവുമായ സത്യത്തെ ദർശിച്ചവരാണു് ഋഷികൾ. അവരുടെ വാക്കിനോടൊപ്പം സത്യം വന്നുചേരുന്നു. ‘ഈ തൂണിലും ഈശ്വരൻ വസിക്കുന്നു’ എന്നു തന്റെ പിതാവിന്റെ ചോദ്യത്തിനുത്തരമായി പ്രഹ്ലാദൻ പറഞ്ഞു. അതു സത്യമായിത്തീർന്നു. തൂണിൽനിന്നു് ഈശ്വരൻ പ്രത്യക്ഷനായി. അതാണു പറയുന്നതു്, ഋഷികളുടെ വാക്കിനൊപ്പം സത്യം വന്നുചേരുന്നു. സാധാരണ മാതൃഗർഭത്തിലൂടെയാണു പുതിയ സൃഷ്ടി ഉണ്ടാകുന്നത്. എന്നാൽ ഋഷികളുടെ സങ്കല്പംതന്നെ പുതിയ സൃഷ്ടിയായിത്തീരുന്നു. അതായതു്, അവർ പറയുന്നതു സത്യമായിത്തീരുന്നു. ത്രികാലജ്ഞരായ അവരുടെ ഓരോ വാക്കും വരാനിരിക്കുന്ന ജനതയെക്കൂടി മുന്നിൽക്കണ്ടുകൊണ്ടുളളതാണ്.
– അമ്മ


പരമമായ അനുഭവത്തിലെത്തുമ്പോൾ, ശരീരത്തിലെ വിവിധ അവയവങ്ങൾ നമ്മിൽനിന്നും ഭിന്നമല്ലാത്തതുപോലെ ഈ പ്രപഞ്ചം നമ്മിൽ നിന്നും ഭിന്നമല്ല എന്നു ബോദ്ധ്യമാകും. സ്വന്തം ശരീരത്തിൽമാത്രം ഒതുങ്ങിനിന്ന ബോധം പ്രപഞ്ചത്തോളം വ്യാപ്തമാകുന്നു. അതിൽ ഒന്നും ഒഴിവാകുന്നില്ല.

കാൽവിരൽത്തുമ്പിൽ മുള്ളുകൊള്ളുമ്പോഴുള്ള വേദന സ്വയം അറിയുന്നതുപോലെ സത്യദർശികൾ മറ്റുള്ളവരുടെ ദുഃഖം സ്വന്തം ദുഃഖമായി അറിയുന്നു. അഗ്‌നിയുടെ ചൂടുപോലെ, വെള്ളത്തിന്റെ തണുപ്പുപോലെ പൂവിന്റെ തേനും മണവുംപോലെ കാരുണ്യം അവരുടെ സ്വഭാവമായി മാറുന്നു. മറ്റുള്ളവർക്കു് ആശ്വാസം പകരുക എന്നതു് അവരുടെ സഹജഭാവമാകുന്നു.

സ്വന്തം വിരൽ കണ്ണിൽത്തട്ടിയാൽ നമ്മൾ ക്ഷമിച്ചു കണ്ണിനെ തലോടും. കാരണം വിരലും കണ്ണും നമ്മിൽനിന്നു ഭിന്നമല്ല. അതുപോലെ സർവ്വരെയും തന്നെപ്പോലെ കാണുന്ന ആ തലത്തിലേക്കു് ഓരോ വ്യക്തിയെയും ഉയർത്തുക എന്നതാണു ഹിന്ദുമതം ലക്ഷ്യമാക്കുന്നത്.

ശരീരത്തിൽ മാത്രം ഒതുങ്ങുന്ന ഞാനെന്ന ബോധത്തെ വിശ്വത്തോളം വ്യാപ്തമാക്കി, താനും ഈശ്വരനും ഒന്നെന്ന അനുഭൂതിതലത്തിലെത്തുന്നതോടെ ഒരുവൻ പൂർണ്ണതയെ പ്രാപിക്കുന്നു. അങ്ങനെ പ്രപഞ്ചത്തിലാസകലം ഈശ്വരനെ ദർശിക്കാനും താനും ഈശ്വരനും അഭിന്നമാണെന്ന അനുഭവത്തിലെത്താനുള്ള വഴി ഹിന്ദുധർമ്മം ഉപദേശിക്കുന്നു. കർമ്മയോഗം, ഭക്തി യോഗം, രാജയോഗം തുടങ്ങി അതിനുള്ള വിവിധമാർഗ്ഗങ്ങളും ഹിന്ദുമതം കാട്ടിത്തരുന്നു. -അമ്മ

ഹിന്ദുമതം എല്ലാറ്റിലും ദിവ്യത്വത്തെ ദർശിക്കുന്നു. എല്ലാവരെയും ഈശ്വരന്റെ പ്രത്യക്ഷമൂർത്തികളായിക്കാണുന്നു. മനുഷ്യനും ഈശ്വരനും രണ്ടല്ല, ഒന്നാണ്. ഓരോ മനുഷ്യനിലും ആ ദിവ്യത അന്തർല്ലീനമായിരിക്കുന്നു. സ്വപ്രയ്തനത്തിലൂടെ ഏതൊരാളിനും അതിനെ സാക്ഷാത്ക്കരിക്കുവാൻ കഴിയും എന്നു പഠിപ്പിക്കുന്ന മതമാണു ഹിന്ദുമതം.

സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല. സൃഷ്ടിയായിത്തീർന്നിരിക്കുന്നതു സ്രഷ്ടാവു് (ഈശ്വരൻ) തന്നെയാണ്. ആ അദ്വൈതസത്യത്തെ അറിയുക എന്നതാണു ജീവിതത്തിന്റെ പരമമായ ലക്ഷ്യമായി ഹിന്ദുമതം കാണുന്നത്. സ്വപ്നം കാണുന്ന വ്യക്തിയിൽനിന്നു സ്വപ്നം ഭിന്നമല്ല. എന്നാൽ കണ്ടതു സ്വപ്നമാണെന്നു മനസ്സിലാകണമെങ്കിൽ ഉണരണം. എല്ലാം ഈശ്വരനാണെങ്കിലും, ആ ബോധത്തിലേക്കു നമ്മൾ ഉണരാത്തതിനാൽ ചുറ്റും കാണുന്നതിനെ മറ്റു പലതുമായിക്കരുതുന്നു. ചിലതിനോടു രാഗവും ചിലതിനോടു ദ്വേഷവും തോന്നുന്നു. ഇതുമൂലം സുഖവും ദുഃഖവും ജീവിതത്തിന്റെ സ്വഭാവമായിത്തീരുന്നു. എന്നാൽ നാം നമ്മുടെ സത്തയിലേക്കുണരുമ്പോൾ അവിടെ ഞാനും നീയുമില്ല. എല്ലാം ഈശ്വരൻതന്നെ. അവിടെ പിന്നെയുള്ളതു് ആനന്ദം മാത്രം. ഈ അനുഭവത്തിലേക്കുണരുവാൻ ഓരോരുത്തരുടെ സംസ്‌കാരമനുസരിച്ചു് അനേകം മാർഗ്ഗങ്ങൾ ഹിന്ദുമതം ഉപദേശിക്കുന്നു. മാർഗ്ഗങ്ങളിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഇത്രയും വൈവിദ്ധ്യമുള്ള മറ്റൊരു മതമുണ്ടോ എന്നു സംശയമാണ്.

ചെളികൊണ്ടു കഴുതയെയും കുതിരയെയും എലിയെയും സിംഹത്തെയും മെനഞ്ഞെടുക്കാം. അവ നാമത്തിലും രൂപത്തിലും വിഭിന്നങ്ങളാണെങ്കിലും സത്യത്തിൽ ചെളി തന്നെയാണ്. ആ നാമരൂപങ്ങൾക്കുള്ളിൽ ചെളി കാണുവാനുള്ള ദൃഷ്ടി വേണം എന്നു മാത്രം. ഇതുപോലെ നാമരൂപങ്ങൾകൊണ്ടു പ്രപഞ്ചത്തെ നാനാപ്രകാരത്തിൽ കാണുന്ന ദൃഷ്ടി മാറണം. സത്യത്തിൽ അവയെല്ലാമായിത്തീർന്നിരിക്കുന്നതു് ഒരേ സത്തതന്നെയാണ്. അതിനാൽ ഹിന്ദുമതത്തിൽ എല്ലാം ഈശ്വരനാണ്. ഈശ്വരനല്ലാത്തതായി യാതൊന്നുമില്ല. മൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും വൃക്ഷത്തെയും ചെടികളെയും മലയെയും നദിയെയും സർവ്വതിനെയും ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെപ്പോലും ഈശ്വരനായിക്കണ്ടു സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുവാനാണു ഹിന്ദുധർമ്മം പഠിപ്പിക്കുന്നത്. -അമ്മ

മൂല്യങ്ങളും സാങ്കേതികവിദ്യയും എങ്ങിനെ കൈകോർക്കുന്നമെന്നത് നൂറ്റാണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളി -ശ്രീ മാതാ അമൃതാനന്ദമയീ ദേവി

27 സെപ്തംബർ 2010, അമൃതപുരി

ആഗോളവത്ക്കരണം ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വിജയിച്ചിട്ടില്ലെന്ന് മാത്രമല്ല, പല മേഖലകളിലും സ്ഥിതി കൂടുതൽ മോശമാക്കിയിരിക്കുകയാണെന്നു ശ്രീ മാതാ അമൃതാനന്ദമയീ ദേവി പറഞ്ഞു. അൻപത്തിയേഴാം ജന്മദിനാഘോഷത്തോടു് അനുബന്ധിച്ചു് അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അമ്മ.

ആഗോളവത്കരണം വഴി രാജ്യങ്ങൾ തമ്മിൽ കൂടുതൽ അടുക്കും. കൂടുതൽ രാജ്യങ്ങൾ ദാരിദ്ര്യത്തിന്റെ പിടിയിൽനിന്ന് മോചിപ്പിക്കപ്പെടും. ജനങ്ങളുടെ ആരോഗ്യവും വിദ്യാഭ്യാസനിലവാരവും ഉയരും. പരിസ്ഥിതിസംരക്ഷണം മെച്ചപ്പെടും എന്നൊക്കെയാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതു്. എന്നാൽ ഈ ലക്ഷ്യങ്ങൾ കൈവരിച്ചില്ല. ബാഹ്യഘടകങ്ങൾ കൂട്ടിയിണക്കി നാം ലോകത്തെയാകെ ഒരു ഗ്രാമമാക്കി ചുരുക്കിക്കൊണ്ടു വന്നു. എന്നാൽ ആന്തരികഘടകങ്ങൾ, നമ്മുടെയെല്ലാം ബുദ്ധിയും ഹൃദയവും, ഒന്നിപ്പിക്കുന്നതിൽ നാം വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല എന്നതാണു പരാജയത്തിനു കാരണം.

ജനങ്ങൾ തിങ്ങിപ്പാർത്തതു കൊണ്ട് മാത്രം ഇത് ലോകമാകില്ല, സമൂഹ മാകില്ല. അതിന് നന്മയും കാരുണ്യവുമുള്ള മനുഷ്യർ കൂടി അതിലുണ്ടാകണം. മനുഷ്യന് മനുഷ്യരെ സ്‌നേഹിക്കാൻ കഴിയണം. പ്രകൃതിയേയും സ്‌നേഹിക്കാൻ കഴിയണം.

സ്വന്തം അമ്മയെപ്പോലെ പ്രകൃതിമാതാവിനെയും പരിരക്ഷിക്കാൻ കടപ്പെട്ടവരാണ് നമ്മൾ. ആ യാഥാർത്ഥ്യത്തിലേക്ക് നമ്മൾ കണ്ണു തുറന്നേ പറ്റൂ. നമ്മുടെ പൂർവ്വികർ നമ്മുക്ക് സമ്മാനിച്ച ഈ ലോകം എത്ര മനോഹരമാണ്. അതിനെ താറുമാറാക്കിയാണോ നാം ഭാവി തലമുറയ്ക്ക് കൈമാറാൻ പോകുന്നത്?

നദിയും സമുദ്രവും മലിനപ്പെടുന്നത് നമ്മുടെ രക്തത്തിൽ വിഷം കലർത്തുന്നതിന് തുല്യമാണെന്ന ബോധം നമുക്കുണ്ടാകണം. കേരളത്തിൽതന്നെ നമ്മൾ മലിനമാക്കിയ മണ്ണും വിണ്ണും വെള്ളവും നമ്മുടെ വേദന കൂട്ടുന്നു. നമ്മുടെ ഏറ്റവും വലിയ നദികളായ പേരാറ് മണൽവാരൽ കൊണ്ടും പെരിയാറ് മാലിന്യം കൊണ്ടും മെല്ലെമെല്ലെ മരിക്കുന്നു.

ഇന്ന് എത്ര യുവാക്കളാണ് മദ്യപാനത്തിന്റെയും മയക്കുമരുന്നിന്റെയും ശീലങ്ങൾക്കു അടിമയായിരിക്കുന്നത്. അതു കാരണം ഇന്ന് ‘യുവത്വം’ എന്നു പറയുന്ന കാലഘട്ടം ജീവിതത്തിൽ ഇല്ലാതെയായികൊണ്ടിരിക്കുന്നു. മനുഷ്യൻ ബാല്യത്തിൽനിന്നും നേരെ വാർദ്ധ്യത്തിലേക്കാണ് വളരുന്നത്. ഈശ്വരനാകാൻ സാദ്ധ്യതയുള്ള മനുഷ്യനെ പിശാചാക്കി മാറ്റുന്ന ഈ മദ്യത്തെക്കാൾ വലിയ വിഷം വേറെയില്ല എന്ന സത്യം മക്കൾ ഒരിക്കലും മറക്കാതിരിക്കട്ടെ.

ഇന്ന് സാങ്കേതികവിദ്യ വളർന്നു വികസിച്ചതു കൊണ്ട് നമ്മുടെ ജീവിതനിലവാരം ഉയർന്നുവെന്നു വിചാരിക്കുന്നു. എന്നാൽ ആ വിദ്യയെ ശരിയായ വിധം കൈകാര്യം ചെയ്യാനുള്ള മാനസിക പക്വത കൂടെ നമ്മൾ കൈവരിക്കണം. അല്ലെങ്കിൽ അപകടമായിരിക്കും.

നമ്മൾ വ്യക്തികളെ സ്‌നേഹിക്കുകയും വസ്തുക്കളെ ഉപയോഗിക്കയുമാണ് വേണ്ടത് എന്നാലിന്ന് നേരെ തിരിച്ചാണ് ചെയുന്നത് വ്യക്തികളെ ഉപയോഗിക്കുന്നു, വസ്തുക്കളെ സ്‌നേഹിക്കുന്നു. ഇങ്ങിനെയാൽ കുടുംബങ്ങൾ തകരും, സമൂഹത്തിന്റെ താളലയം നഷ്ടപ്പെടും.

ആത്മീയത എന്നുവച്ചാൽ ജീവിതത്തിൽ നാം പുലർത്തുന്ന മൂല്യങ്ങളാണ്. അവയും സാങ്കേതികവിദ്യയും കൈകോർക്കുമ്പോൾ മാത്രമേ മനുഷ്യരാശിക്കു ശരിയായ വളർച്ചയും വികാസവും കൈവരിക്കാൻ കഴിയൂ. ഇതെങ്ങനെ സാദ്ധ്യമാക്കാമെന്നതാണ് ഈ നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നു് അമ്മ പറഞ്ഞു.

ആദ്ധ്യാത്മികത എന്നത് ഒരിക്കലും സയൻസിനു വിരുദ്ധമല്ല. മറിച്ച് അത് ആത്യന്തികമായ സയൻസാണ്. ആദ്ധ്യാത്മികത കൂടാതെയുള്ള സയൻസ് അന്ധമാണ്. സയൻസിനെ കൂടാതെയുള്ള ആദ്ധ്യാത്മകത മുടന്തുള്ളതാണ്. അറിവിനെ ഭാരതത്തിലെ ഋഷിമാർ വേദമെന്നു വിളിച്ചു. ഈ ആത്മതത്ത്വത്തെ അവർ അറിവിന്റെ അവസാനം എന്ന അർത്ഥത്തിൽ വേദാന്തം എന്നു വിളിച്ചു. എന്നാൽ, ഈ അറിവു ലോകത്തെയും, ലോകജീവിതത്തെയും നിഷേധിക്കുന്നതല്ല. മറിച്ച്, ലോകത്തിൽ സുഖദുഃഖങ്ങൾക്ക് നടുവിൽ ഇരിക്കവേതന്നെ എല്ലാത്തിനും അതീതമായ ശാന്തിയും ആനന്ദവും അനുഭവിക്കാനുള്ള മാർഗ്ഗമാണ് അത് ഉപദേശിക്കുന്നത്.

പണവും പേരും പ്രശസ്തിയും നേടാൻ ഏതറ്റം വരെ പോകാനും നമ്മളിന്ന് തയ്യാറാണ്. ആത്മീയത അതിനെല്ലാം എതിരാണെന്നാണ് പലരും വിചാരിക്കുന്നത്. അതുകൊണ്ട് ആത്മീയതയെ ആകെ പിന്തിരിപ്പൻ ചിന്താഗതിയെന്ന് മുദ്രകുത്തുന്നവരും ഉണ്ട്. ആത്മീയത ധനത്തിനോ കീർത്തിയേ്ക്കാ എതിരല്ല, അവ നേടുന്നതിന് തടസ്സവുമല്ല. എന്നാൽ അതിനായി സ്വീകരിക്കുന്ന മാർഗ്ഗം ധാർമ്മികമായിരിക്കണമെന്നു മാത്രമാണ് ആദ്ധ്യാത്മികാചാര്യന്മാർ പറയുന്നത്.

ലോകമെങ്ങുമുള്ള ഭൗതികവും ആത്മീയവുമായ വിജ്ഞാനത്തിന്റെ അരുവികളെ ഒന്നിച്ചുചേർത്ത് ഒരു മഹാനദിയാക്കി മാറ്റാം. മനുഷ്യരാശിക്ക് ജീവജലം പകർന്ന് അത് ഉത്കൃഷ്ട സംസ്‌കാരത്തിന്റെ പുഷ്പവാടികളെ സൃഷ്ടിക്കട്ടെ എന്നു് അമ്മ അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു.

(2010ലെ അമ്മയുടെ ജൻമദിന സന്ദേശത്തിൽ നിന്ന്)