അമ്മയുടെ പുതുവര്‍ഷ സന്ദേശം 2015
വീണ്ടും പുതുവര്‍ഷം വന്നെത്തി. പുതുവര്‍ഷ പിറവി എന്നത് നമ്മളിലെല്ലാം ഉത്സാഹവും ഉന്മേഷവും പ്രതീക്ഷയും നിറയ്ക്കുന്ന ഒരവസരമാണ്. വരുന്ന വര്‍ഷത്തില്‍ എല്ലാവരുടെയും ഹൃദയങ്ങളിലും ലോകത്തും ശാന്തിയും സമാധാനവും ഐശ്വര്യവും നിറയട്ടെ എന്ന് അമ്മ പ്രാര്‍ത്ഥിക്കുന്നു.

ഈ കഴിഞ്ഞവര്‍ഷം ലോകം വളരെയേറെ ദുഃഖങ്ങളും ദുരിതങ്ങളും കാണാനിടയായിട്ടുണ്ട്. ആയിരങ്ങളാണ് ഭീകരവാദികളുടെ കൈകളാല്‍ ബലിയാടായത്. ആഫ്രിക്കയില്‍ എബോള വൈറസ് കാരണം സംഭവിച്ച മരണങ്ങളും ലോകത്തെ ഞെട്ടിപ്പിച്ചു. പാക്കിസ്ഥാനിലും ആസാമിലും ഈ അടുത്തുകാലത്തു നടന്ന കൂട്ടക്കൊലയുടെ ആഘാതം ഈ അടുത്ത കാലത്തൊന്നും മാറുമെന്നു തോന്നുന്നില്ല. ശാന്തിയുടെയും സമാധാനത്തിന്റെയും ഭാഷ ഇന്ന് ലോകം മറന്നിരിക്കുന്നു.

പാന്പിന്റെ വിഷം അതിന്റെ വായിലാണുള്ളത്. തേളിന്റെ വിഷം അതിന്റെ വാലിലും. മനുഷ്യനു മാത്രം ഹൃദയത്തിലാണ് വിഷമുള്ളത്. മനുഷ്യന്റെ ഉള്ളില്‍നിന്ന് ഈ വിഷം നീക്കം ചെയ്യാതിരിക്കുന്നിടത്തോളം കാലം ലോകത്തിലെ മിക്ക പ്രശ്‌നങ്ങള്‍ക്കും ഒരു അറുതിയുണ്ടാവില്ല. ഒരാള്‍ ക്രൂരപ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ‘അയാള്‍ മൃഗത്തെപ്പോലെ പെരുമാറുന്നു’ എന്നു നമ്മള്‍ പറയാറുണ്ട്. ഓരോ തവണ നമ്മള്‍ ഇതു പറയുമ്പോഴും നമ്മളറിയാതെ മൃഗങ്ങളെ അവഹേളിക്കുകയാണു ചെയ്യുന്നത് എന്ന് അമ്മയ്ക്കു തോന്നാറുണ്ട്. കാരണം, മൃഗങ്ങള്‍ ഒരിക്കലും പ്രതികാരബുദ്ധിയോടെയോ, വെറുപ്പോടെയോ ആരെയും ഉപദ്രവിക്കാറില്ല.

മക്കള്‍ ചോദിച്ചേക്കാം അനേകമനേകം ദുഃഖങ്ങളുടെയും കഷ്ടപ്പാടുകളുടെയും നടുവില്‍ പുഞ്ചിരി നിലനിര്‍ത്താന്‍ എങ്ങനെകഴിയും? ശരിയാണ് ഇത്തരം ഒരു സാഹചര്യത്തില്‍ സന്തോഷവാന്മാരായിരിക്കുക എന്നത് പ്രയാസം തന്നെയാണ്. പക്ഷേ നിരാശയ്ക്കും ദുഃഖത്തിനും അടിപ്പെട്ടതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? ഇല്ല. പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും നഷ്ടപ്പെട്ടാല്‍ ചിറകു നഷ്ടപ്പെട്ട പക്ഷിയെപ്പോലെയായിത്തീരും നമ്മള്‍. ജീവിതമാകുന്ന ആകാശത്തില്‍ നമുക്കൊരിക്കലും പറന്നു ഉയരാന്‍ കഴായാതെപോകും.

എല്ലാ പാപങ്ങളിലും വച്ച് വലിയ പാപം നിരാശയാണ് എന്ന് പറയാറുണ്ട്. നമ്മളിലെ എല്ലാ നന്മയെയും നശിപ്പിക്കുന്ന ദുര്‍വികാരമാണ് അത്. അതിനൊരിക്കലും നമ്മള്‍ കീഴ്‌പ്പെട്ടുകൂടാ. ‘നിനക്കു രക്ഷയില്ല.’ എന്ന് ചുറ്റുമുള്ള ലോകം അലമുറയിടുമ്പോഴും ‘എനിക്കു രക്ഷയുണ്ട് ഞാന്‍ പ്രയത്‌നിക്കും, വിജയിക്കും.’ എന്ന ദൃഢനിശ്ചയം നമ്മള്‍ ധീരതയോടെ നെഞ്ചിലേറ്റണം.

പുതുവര്‍ഷം വരുമ്പോള്‍ സാധാരണയായി ജനങ്ങള്‍ ഒരു കാര്യം പറയാറുണ്ട്, കഴിഞ്ഞ ഒരു വര്‍ഷം എത്ര വേഗമാണ് കടന്നു പോയത് എന്ന്. ഒരു വര്‍ഷം കഴിഞ്ഞത് നമ്മള്‍ അറിഞ്ഞതേയില്ല. എന്നാല്‍ സമയത്തിന് വേഗതയോ മന്ദതയോ ഇല്ല. അത് എപ്പോഴും ഒരു പോലെയാണ്. സമയം പെട്ടെന്നു കടന്നുപോയെന്നും അതല്ല, വളരെ പതുക്കെയാണ് സമയം പോകുന്നതെന്നും നമുക്ക് തോന്നുന്നത് നമ്മുടെ ജീവിതരീതി കാരണമാണ്. കഴിഞ്ഞ വര്‍ഷം നമ്മള്‍ വളരെ തിരക്കിലായിരുന്നിരിക്കാം. നമ്മള്‍ സ്വയം ചോദിക്കണം, ‘എന്തിനാണ് ഞാന്‍ തിരക്കിലായത്? എന്റെ സമയം അനിത്യമായ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഉപയോഗിച്ചോ അതോ നിത്യവസ്തുവിനെ നേടുവാനായി വിനിയോഗിച്ചോ? സ്വയം ആത്മപരിശോധന ചെയ്യുവാനും, ആത്മീയപാതയില്‍ നമ്മള്‍ എവിടെയാണെന്നു തിരിച്ചറിയുവാനുമുള്ള ഒരു നല്ല സന്ദര്‍ഭമാണ് പുതുവര്‍ഷം. നമ്മള്‍ അധഃപതിച്ചുവെന്നു തോന്നുന്നുവെങ്കില്‍, ഇനിയും വഴി തെറ്റാതിരിക്കാനും ആത്മീയപുരോഗതിയുണ്ടാകുവാനായി കഠിനമായി പ്രയത്‌നിക്കുവാനും ദൃഢനിശ്ചയം എടുക്കണം.

ഈ ലോകത്തിലുള്ള നമ്മുടെ ജീവിതത്തിലെ ഒരു വര്‍ഷം കൂടി കടന്നുപോയെന്നും മരണം നമ്മളോടടുത്തുവരുന്നു എന്നുമുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പുതുവര്‍ഷം. മരണത്തില്‍നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. മരണം ഇപ്പോള്‍ വരാം അല്ലെങ്കില്‍ പിന്നീടെപ്പോഴെങ്കിലുമാകാം. ഈ നിമിഷം മരണം വന്നുചേര്‍ന്നാല്‍, പുഞ്ചിരിക്കുന്ന മുഖത്തോടെ അതിനെ നേരിടാന്‍ എനിക്കു കഴിയുമോ? അതോ ഞാന്‍ ഭയന്നു വിറച്ചുപോകുമോ?

നമ്മുടെ മനസ്സില്‍ മറ്റു വസ്തുക്കളോടുള്ള മമത കൂടുന്നതനുസരിച്ച് നമ്മുടെ മനശ്ശക്തിയും കുറഞ്ഞുകൊണ്ടിരിക്കും. ചിലപ്പോള്‍ നമ്മുടെ മമത വളരെ നിസ്സാരമാണെന്നും അതിനെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട കാര്യമില്ല എന്നും നമുക്കു തോന്നാം. എന്നാല്‍, ഒരു വസ്തുവിനോടുള്ള മമത ശക്തമാകും തോറും അതിന്റെ മുന്നില്‍ നമ്മള്‍ യാചകന്മാരും ആ വസ്തുവിനോടുള്ള മമത യജമാനനുമായിത്തീരുന്നു എന്നു കാണാം.

പണ്ടു കാലത്തെയും ഇന്നത്തേയും പുതുവത്സരാഘോഷങ്ങളില്‍ അമ്മ കാണുന്ന ഒരു പ്രധാന വ്യത്യാസം അന്ന് ധര്‍മ്മനിഷ്ഠമായ ആഹ്ലാദത്തിനായിരുന്നു പ്രാധാന്യമെങ്കില്‍ ഇന്ന് മിയ്ക്കവരും കേവലം ഭൗതിക ഭോഗങ്ങളില്‍ നിന്നുകിട്ടുന്ന ഇന്ദ്രിയ സുഖങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുത്തു കാണുന്നത്. അന്ന് പങ്കിടലിലും കൊടുക്കല്‍ വാങ്ങലിലും സന്തോഷം തേടിയിരുന്നെങ്കില്‍ ഇപ്പോള്‍ നമുക്കു ചുറ്റുമുള്ളവരെ ഒട്ടും പരിഗണിയ്ക്കാതെ സ്വന്തം സുഖത്തിനും ആഡംബരങ്ങള്‍ക്കും ലഹരിയ്ക്കുമായി എത്ര വേണമെങ്കിലും ചെലവാക്കാന്‍ മടിക്കാത്ത പ്രവണതയാണ് കണ്ടുവരുന്നത്. പണ്ടത്തെ ‘നല്ല ദിവസം’ (പുണ്യദിനം) എന്ന സങ്കല്പം ഇന്ന് വെറും ആഘോഷമായി മാറിപ്പോയി.

ധര്‍മ്മത്തെ ജീവിതത്തിന്റെ കേന്ദ്ര ബിന്ദുവാക്കുമ്പോള്‍ നമ്മുടെ പ്രവൃത്തികള്‍ ഓരോന്നും ഈശ്വരനോട് ഓരോ ചുവട് അടുക്കുന്നതായിത്തീരുന്നു. മറിച്ച് സ്വാര്‍ത്ഥ മോഹങ്ങള്‍ക്കാണ് ജീവിതത്തില്‍ നാം പ്രാധാന്യം കല്പിയ്ക്കുന്നതെങ്കില്‍ നമ്മുടെ ഓരോ പ്രവൃത്തിയും ഈശ്വരനില്‍ നിന്ന് നമ്മെ അകറ്റിക്കൊണ്ടുപോകുന്നു. നമ്മുടെ ജീവിതം ദിശ തെറ്റിയ കപ്പല്‍പോലെ എങ്ങുമെങ്ങും എത്താതെ സംസാര സമുദ്രത്തില്‍ അലഞ്ഞു തിരിഞ്ഞ് മുങ്ങിപ്പോകുന്നു.

പുതുവര്‍ഷ പിറവി നമുക്കു നല്‍കുന്ന മറ്റൊരു സന്ദേശം ലോകത്തിന്റെ നശ്വരതയെക്കുറിച്ചാണ്. ലോകസ്വഭാവം നന്നായി അറിയുമ്പോള്‍ നമ്മള്‍ കാരുണ്യവും സ്‌നേഹവും പ്രകടിപ്പിക്കാന്‍ ഒട്ടും വൈകിപ്പിക്കില്ല. കാരണം നാം ഈ നിമിഷത്തില്‍ ആരോടെങ്കിലും സ്‌നേഹമോ കാരുണ്യമോ കാട്ടാതിരുന്നാല്‍ പിന്നീടതിന് അവസരം കിട്ടുമെന്ന് എന്താണൊരുറപ്പ്? ഒരു പക്ഷേ, നഷ്ടപ്പെടുത്തിയ അവസരത്തെക്കുറിച്ചോര്‍ത്ത് ജീവിതകാലം മുഴുവന്‍ പശ്ചാത്തപിക്കാനും അത്തരമൊരു നീട്ടിവയ്ക്കല്‍ ഇടയാക്കിയെന്ന് വരാം.

ദൈവം നമുക്ക് മുഖം നല്കിയിട്ടുണ്ട്. അവിടെ സ്‌നേഹത്തിന്റെ ഭാവം വരുത്തണമോ, ദേഷ്യത്തിന്റെ ഭാവം വരുത്തണമോയെന്നത് നമ്മുടെ കൈയ്യിലാണ്. നമ്മള്‍ പുഞ്ചിരിച്ചാല്‍ അത് കാരണം മറ്റുള്ളവരുടെ ചുണ്ടിലും പുഞ്ചിരി വിടരും. നമ്മുടെ ഉള്ളില്‍ ശാന്തിയും സ്‌നേഹവുമുണ്ടെങ്കില്‍ മറ്റുള്ളവരിലും അത് പടരും. അന്തരീക്ഷം തന്നെ ആനന്ദംനിറഞ്ഞതാകും. അങ്ങനെ പോയവര്‍ഷത്തേക്കാള്‍ കുറേകൂടി നല്ല ഒരു കുടുംബം, ഒരു രാഷ്ട്രം, ഒരു ലോകം പടുത്തുയര്‍ത്തു വാന്‍ ഈ വര്‍ഷത്തില്‍നമുക്ക് കഴിയട്ടെ.
മക്കള്‍ക്ക് അമ്മയുടെ പുതുവര്‍ഷ ആശംസകള്‍.

നമ്മുടെ സമയത്തെ അർത്ഥപൂർണ്ണമാക്കണമെങ്കിൽ അഞ്ചു കാര്യങ്ങളിൽ നമ്മൾ ശ്രദ്ധവയ്ക്കണം.

ഒന്ന്: മറ്റുള്ളവരെ സഹായിക്കാൻ യാദൃശ്ചികമായ വന്നു കിട്ടുന്ന അവസരങ്ങളെ നാം ഒരിക്കലും പാഴാക്കരുത്.
അവർക്കു ചെയ്യുന്ന ഉപകാരം അവരുടെ ഹൃദയങ്ങളിൽ മാത്രമല്ല നമ്മുടെ ഹൃദയത്തിലും ആഹ്ളാദത്തെ ഉണർത്തും.

രണ്ട്: വരാൻ പോകുന്ന വർഷത്തിലെ ഓരോ ദിവസവും പരുഷവാക്കും പരദൂഷണവും ഒഴിവാക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം.
നമ്മുടെ മനസ്സിനെയും മറ്റുള്ളവരുടെ മനസ്സിനെയും കലുഷമാക്കാനേ അത് ഉപകരിക്കൂ. എല്ലാ നന്മയും എല്ലാ തിന്മയും ആരംഭിക്കുന്നത് വാക്കിൽ നിന്നാണ് എന്ന് മറക്കരുത്.
മൂന്ന്: ജപം, ധ്യാനം തുടങ്ങിയ നിത്യേനയുള്ള അനുഷ്ഠാനങ്ങളിൽ ഒരു മുടക്കവും വരാതിരിക്കാൻ ശ്രദ്ധിക്കണം.
അന്നന്നു മനസ്സിലുണ്ടാകുന്ന മാലിന്യങ്ങളെ നീക്കാനും ഉന്മേഷവും ശാന്തിയും പ്രദാനം ചെയ്യാൻ നിത്യേനയുള്ള അനുഷ്ഠാനവും ആവശ്യമാണ്.
നാല്: കുറച്ചുനേരമെങ്കിലും സത്‌സംഗത്തിൽ മുഴുകുവാൻ നാം ശ്രദ്ധിക്കണം.
ശാസ്ത്രശ്രവണവും മഹാത്മാക്കളുടെ സാമീപ്യവും ഉത്തമമായ സത്‌സംഗമാണ്.
അഞ്ച്: നമ്മുടെ മനസ്സ് ശുദ്ധമാക്കി തരുവാനും നല്ലതു ചെയ്യാൻ ശക്തി തരുവാനും ഗുരുവിനോട് അല്ലെങ്കിൽ ഈശ്വരനോടു എല്ലാ ദിവസവും ഹൃദയം തുറന്ന് പ്രാർത്ഥിക്കണം.
ആ എളിമയും ഭക്തിഭാവവും ആദ്ധ്യാത്മിക പുരോഗതിക്ക് വളരെ പ്രധാനമാണ്.
ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ തീർച്ചയായും പുതുവർഷംആനന്ദദായകമാകും.

വേദോപനിഷത്തുകളും ബ്രഹ്മസൂത്രവും ഭഗവദ്ഗീതയും പുരാണേതിഹാസങ്ങളും ഒക്കെ മനുഷ്യരാശിക്ക് സമ്മാനിച്ച പുരാതന ഋഷീശ്വരന്മാര്‍ ലോകം കണ്ടതില്‍ വെച്ചേറ്റവും വലിയ ശാസ്ത്രജ്ഞന്മാരാണ്. ആധുനിക ശാസ്ത്രജ്ഞന്മാര്‍ വന്‍ സജ്ജീകരണങ്ങളുള്ള പരീക്ഷണശാലകളിലിരുന്ന് ഗവേഷണം നടത്തുന്നു. എന്നാല്‍ ഋഷി, സ്വന്തം മനസ്സിനെ തന്നെ പരീക്ഷണശാലയും ഗവേഷണവിഷയവുമാക്കി. മഹാത്യാഗത്തിന്റെയും കഠിനതപസ്സിന്റെയും മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച് അവര്‍ മനസ്സിനും ബുദ്ധിക്കും അതീതമായ പ്രപഞ്ച രഹസ്യം കണ്ടെത്തി. ഈ അണ്ഡകടാഹത്തെ മുഴുവന്‍ നിയമിക്കുന്ന മഹാശക്തി, ഈശ്വരന്‍ തന്നില്‍ത്തന്നെയാണ് കുടികൊള്ളുന്നതെന്ന പരമസത്യം അവര്‍ അറിയുകയും അനുഭവിക്കുകയും ചെയ്തു. ആ ഋഷിപരമ്പരയില്‍ മത്സ്യഗന്ധിയായ സത്യവതിയുടെ മകനായി ജനിച്ച വേദവ്യാസന്റെ സ്ഥാനം ഏറ്റവും വലുതാണ്. അദ്ദേഹം വേദങ്ങളെ നാലായി പകുത്തു, പതിനെട്ട് പുരാണങ്ങളും മഹാഭാരതവും ബ്രഹ്മസൂത്രവും രചിച്ചു. ആ വേദവ്യാസ മഹര്‍ഷിയെയാണ് ആചാര്യന്മാരുടേയും ആചാര്യനായി കണ്ട് ഇന്നും ലോകം ആരാധിക്കുന്നത്.

എന്നാല്‍, ഇത്രയൊക്കെ ചെയ്തിട്ടും അദ്ദേഹത്തിന്റെ മനസ്സിന് സന്തോഷവും സംതൃപ്തിയും ലഭിച്ചില്ല. ഒരപൂര്‍ണ്ണത, എന്തോ ഒരു ശുന്യത, അദ്ദേഹത്തിന്റെ മനസ്സിനെ അലട്ടി. അപ്പോഴാണ് നാരദമഹര്‍ഷി അവിടെയെത്തിയത്. അദ്ദേഹം വേദവ്യാസനെ ഇങ്ങനെ ഉപദേശിച്ചു. ‘ഭഗവാനോടുള്ള പരമപ്രേമം വര്‍ണ്ണിക്കാതെ, അതനുഭവിക്കാതെ, മറ്റെന്തൊക്കെ ചെയ്താലും അതെല്ലാം അര്‍ത്ഥശുന്യമായി കലാശിക്കും. അതുകൊണ്ട്, ഈശ്വരപ്രേമത്തിന്റെ അമൃതംനുകർന്ന് അതിന്റെ മഹത്വം പാടൂ.’

മഹാജ്ഞാനികള്‍ക്കും പണ്ഡിതന്മാര്‍ക്കും തപസ്വികള്‍ക്കും വേദാന്തികള്‍ക്കും അതേപോലെതന്നെ, വൃന്ദാവനവാസികളും സാധാരണക്കാരുമായ ഗോപീഗോപന്മാര്‍ക്കും എന്തിന്, പക്ഷിമൃഗാദികള്‍ക്കും വൃക്ഷലതാദികള്‍ക്കുപോലും ശ്രീകൃഷ്ണനോടുണ്ടായിരുന്ന നിഷ്‌ക്കളങ്കഭക്തിയുടെ മാഹാത്മ്യം വര്‍ണ്ണിക്കാനാണ് നാരദമഹര്‍ഷി വ്യാസനെ ഉപദേശിച്ചത്. അങ്ങനെ, അത്ഭുതങ്ങളില്‍ വെച്ച് അത്യത്ഭുതം, നിത്യനൂതനം, എത്ര ആസ്വാദിച്ചാലും മതിവരാത്തത്, എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഗോപികാപ്രേമത്തിന്റെ, കൃഷ്ണഭക്തിയുടെ അനശ്വരഗാനമായ ശ്രീമദ് ഭാഗവതത്തിന് വേദവ്യാസമുനി ജന്മം നല്‍കി.

ശ്രീകൃഷ്ണന്റെ ഹൃദയം പരമപ്രേമസ്വരൂപമാണ്. ആ പ്രേമം സര്‍വ്വഭൂതങ്ങളുടേയും ഹൃദയമാണ്. പ്രേമത്തിന്റെ ഭാഷക്ക് അതിര്‍വരമ്പുകളില്ല. സകലചരാചരങ്ങള്‍ക്കും മനസ്സിലാകുന്ന ഭാഷയാണത്. ഒരു നദിയുടെ പ്രവാഹം പോലെ, ശരീരത്തിനും മനസ്സിനും സുഖം പകരുന്ന ഒരു കുളിര്‍കാറ്റുപോലെ, പരപ്രേമത്താല്‍ പരിപൂരിതമായ ഹൃദയം എല്ലാത്തിനേയും തഴുകിയൊഴുകും. അതാണ് കൃഷ്ണപ്രേമത്തില്‍ വൃന്ദാവനത്തിലെ സര്‍വ്വ ജീവജാലങ്ങളും മതിമറന്ന് നിന്നു എന്നു പറയുന്നതിന്റെ അര്‍ത്ഥം.

ജീവിതത്തില്‍ മറ്റെല്ലാമുണ്ടായാലും, പ്രേമം ഇല്ലെങ്കില്‍, ഈശ്വരനോട് നിഷ്‌ക്കാമമായ ഭക്തിയില്ലെങ്കില്‍ സൗന്ദര്യവും സന്തോഷവും സമാധാനവും ഉണ്ടാകില്ല. കാരണം, ജീവിതം നിലനില്‍ക്കുന്നതുതന്നെ പ്രേമത്തിലാണ്. ലൗകീകകര്‍മ്മങ്ങളുടെ വിജയത്തിന് പോലും പ്രേമത്തിന്റെ ഊര്‍ജ്ജവും വീര്യവും ആവശ്യമാണ്.

പുരാണങ്ങളില്‍ വെച്ച് അതിശ്രേഷ്ഠമാണ് ശ്രീമദ് ഭാഗവതം. ഭാഗവതത്തെ പോലെ ഭക്തിയും വേദാന്തതത്വവും മുക്തിമാര്‍ഗ്ഗവും അതിലളിതമായ രീതിയില്‍ സമന്വയിപ്പിച്ച് ലോകത്തിന് പകര്‍ന്നു നല്‍കിയ മറ്റൊരു ഗ്രന്ഥം ഇല്ലെന്നുതന്നെ പറയാം. കൂടാതെ, ആധുനിക സയന്‍സിനെ വെല്ലുന്ന വിധത്തില്‍, പ്രപഞ്ചഘടനയെ കുറിച്ചും, ജ്യോതിശാസ്ത്രത്തെകുറിച്ചും മറ്റുമുള്ള അതിഗഹനവും അതിസൂക്ഷവുമായ സിദ്ധാന്തങ്ങളും ഭാഗവതത്തില്‍ ഒളിപ്പിച്ച്‌ വെച്ചിരിക്കുന്നു.

എന്തുകൊണ്ടാണ് ഈശ്വരപ്രേമത്തിനും ഭക്തിമാര്‍ഗ്ഗത്തിനും ഇത്രയധികം പ്രാധാന്യം കല്പിച്ചിരിക്കുന്നത്? കാരണം, കര്‍മ്മമോ ജ്ഞാനമോ രാജയോഗമോ, ഏതുമാര്‍ഗ്ഗവും ആയിക്കൊള്ളട്ടെ, അവയൊന്നുംതന്നെ ഭക്തിയില്ലാതെ, പ്രേമമില്ലാതെ അനുഭവിക്കുവാന്‍ കഴിയില്ല. എല്ലാ ആദ്ധ്യാത്മിക സാധനകള്‍ക്കും ഭക്തി അല്ലെങ്കില്‍ പ്രേമം കേന്ദ്രബിന്ദുവാണ്, പൊതുഘടകമാണ്.

ഉപാസനയും പ്രാര്‍ത്ഥനയും ഈശ്വരാരാധനയും ഒക്കെ ഭക്തിപ്രേമങ്ങള്‍ ഇല്ലാതെ സാദ്ധ്യമല്ല. നിഷ്‌ക്കാമപ്രേമം ഇല്ലെങ്കില്‍ ഇവരണ്ടും വേണ്ട ഫലം ചെയ്യില്ല. അതു പോലെ, ഈശ്വരാര്‍പ്പണബുദ്ധിയില്ലാതെ, കര്‍മ്മം ആത്മീയ സാധനയാകില്ല, കര്‍മ്മയോഗമാകില്ല. മനഃശുദ്ധി കൈവരിക്കുവാനും സാധിക്കില്ല. ജ്ഞാനമാര്‍ഗ്ഗത്തില്‍ ശാസ്ത്രപഠനം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രാര്‍ത്ഥനയോടുകൂടിയാണ്. അതുകൊണ്ട് ഉള്ളില്‍ പ്രേമമില്ലാതെ ജ്ഞാനസാധന സാധിക്കില്ല. ഇങ്ങനെ, എല്ലാ മാര്‍ഗ്ഗങ്ങളുടേയും കേന്ദ്രബിന്ദു ഭക്തിയും പ്രേമവുമാണ്.

ജീവിതത്തെയും ഈശ്വരവൈഭവത്തെയും രണ്ടായി പിരിച്ച്‌നിര്‍ത്താന്‍ കഴിയില്ല. ഈ രണ്ട് ശക്തികളേയും ഒരേപോലെ ഇണക്കിച്ചേര്‍ത്ത് പോകാന്‍ സാധിക്കണം. ബുദ്ധിക്കും യുക്തിക്കും അപ്പുറം ഈ പ്രപഞ്ചത്തിനൊരു താളവും നിയമവും നിലനില്പും ഉണ്ട്. ഈ ഘടകങ്ങളെ നിയന്ത്രിക്കുന്ന അദൃശ്യവും നിഗൂഡവുമായ ആ മഹാശക്തിയെ കൂടി അംഗീകരിച്ചാലെ ജീവിതത്തിന് പൂര്‍ണ്ണത കൈവരൂ. അവിടെ യുക്തിയല്ല, ഹൃദയം നിറഞ്ഞ ഭക്തിയും പ്രേമവും വിശ്വാസവുമാണ് ആവശ്യം. ചുരുക്കിപ്പറഞ്ഞാല്‍, ജീവിതവും ഈശ്വരപ്രേമവും രണ്ടല്ല, ഒന്നാണ്. രണ്ട് കണ്ണുകളും കാതുകളും പോലെ, പ്രാണസഞ്ചാരത്തിന് സഹായിക്കുന്ന നാസാദ്വാരങ്ങള്‍ പോലെ, ഇരുകൈകളും കാലുകളും പോലെ, ജീവിതത്തില്‍ ഈശ്വര പ്രേമത്തിനും ജ്ഞാനത്തിനും തുല്യസ്ഥാനമാണുള്ളത്. എന്നാല്‍ പ്രേമമില്ലാതെ, ഈശ്വരഭക്തിയില്ലാതെ ലോകജീവിതത്തില്‍ സന്തുഷ്ടിയും സമാധാനവും കണ്ടെത്താന്‍ കഴിയില്ല. ഇതാണ് ഭാഗവതം വേദവ്യാസനിലൂടെ ലോകത്തെ പഠിപ്പിക്കുന്നത്.

വ്യാസമുനിക്ക് നേടാനായി ഒന്നുമുണ്ടായിരുന്നില്ല. അദ്ദേഹം പൂര്‍ണ്ണതൃപ്തനും പരമാനന്ദമഗ്നനും ആയിരുന്നു. പക്ഷെ, ഭാഗവതം രചിക്കുന്നതുവരെയുള്ള അദ്ദേഹത്തിന്റെ കൃതികളിലൊന്നും തന്നെ പരമപ്രേമത്തിന്റെ മഹത്വത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും കാര്യമായൊന്നും തന്നെ പറഞ്ഞിരുന്നില്ല. അതില്ലാതെയുള്ള ജീവിതം അപൂര്‍ണ്ണവും അസന്തുഷ്ടവും ആകും എന്ന മഹാസത്യം ലോകത്തിനു പറഞ്ഞു തരുവാൻ വേണ്ടിയാണ് സര്‍വ്വജ്ഞന്മാരായ നാരദമുനിയും വേദവ്യാസനും തമ്മിലുള്ള സംവാദം.

പരമമായ ഈശ്വരശക്തിയിലുള്ള അചഞ്ചലമായ വിശ്വാസമാണ് ഭക്തി. അതുകൊണ്ടു തന്നെ, സര്‍വ്വശക്തിയുടെയും ഉറവിടമായ ഈശ്വരശക്തി, ഭക്തനു തുണയായി എപ്പോഴും കൂടെയുണ്ടാകും. ജീവിതത്തിന്റെ ഏതു സാഹചര്യത്തേയും ധൈര്യത്തോടും നിര്‍ഭയത്തോടും നേരിടാനുള്ള ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും ശക്തിയും അത് ഭക്തന് നല്‍കും. ധ്രുവന്റെയും പ്രഹ്ലാദന്റെയും ഒക്കെ കഥകള്‍ അതിനുള്ള ഉദാഹരണങ്ങളാണ്.

വിഷ്ണുഭക്തിയില്‍ നിന്നും പ്രഹ്ലാദനെ പിന്‍തിരിപ്പിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് ഹിരണ്യ കശിപു അവലംബിച്ചത്? ഒന്നും ഫലിക്കാതെ വന്നപ്പോള്‍, സ്വന്തം മകനെ അയാള്‍ കൊടും പീഡനത്തിനിരയാക്കി. ക്രൂരവും നിഷ്ഠൂരവുമായ രീതിയില്‍ ആ ബാലനെ കൊല്ലാന്‍ ശ്രമിച്ചു. പക്ഷെ, നിഷ്‌ക്കളങ്കവും അചഞ്ചലവുമായ പ്രേമഭക്തി പ്രഹ്ലാദനെ ആ അപകടങ്ങളില്‍ നിന്നെല്ലാം രക്ഷിച്ചു. ഹിരണ്യകശിപുവിനെ വധിച്ചശേഷം നരസിംഹ മൂര്‍ത്തിയുടെ പ്രളയാഗ്നിപോലെയുള്ള സംഹാരരൂപം കണ്ട് അവിടെയുണ്ടായിരുന്ന ദേവീദേവന്മാരും തപസ്വികളും പേടിച്ചരണ്ട് നിന്നു. വലിയസ്ഥാനമാനങ്ങളും ഒടുങ്ങാത്ത സമ്പത്തും അധികാരവും ഒക്കെയുള്ളവരാണ് ദേവന്മാര്‍. പക്ഷെ, അവരൊന്നും തന്നെ നരസിംഹമൂര്‍ത്തിയെ സമീപിക്കാനോ ശാന്തനാക്കാനോ ധൈര്യപ്പെടാതെ ദൂരെ മാറി നിന്നു. കാരണം ഈശ്വരന്റെ സാന്നിദ്ധ്യവും കൃപയും നേടാന്‍ അധികാരവും സമ്പത്തുമൊന്നുമല്ല വേണ്ടത്. നിഷ്‌ക്കളങ്ക ഭക്തിയാണ്.

അവസാനം ഭഗവാനെ ശാന്തസ്വരൂപത്തിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ അവരെല്ലാം ചേര്‍ന്ന് പ്രഹ്ലാദനോടഭ്യര്‍ത്ഥിച്ചു. ഭക്തിയുള്ള മനസ്സില്‍ ഭയമില്ല. അമ്മ കുഞ്ഞിനോട് ദേഷ്യപ്പെടും. കണ്ണുരുട്ടി കാണിക്കും. പക്ഷെ അമ്മ എന്തൊക്കെ ഗോഷ്ഠികാണിച്ചാലും കുഞ്ഞി ന്റെ സര്‍സ്വവും അമ്മയാണ്. അവന്  ലോകത്തില്‍ അമ്മ മാത്രമേയുള്ളു. അതുപോലെ, പ്രഹ്ലാദന്റെ ഹൃദയത്തില്‍ ഭഗവാനോട് നിഷ്‌ക്കളങ്കമായ പ്രേമഭക്തി മാത്രമേ ഉണ്ടായിരുന്നുള്ളു. നരസിംഹമൂര്‍ത്തിയുടെ രൗദ്രഭാവം അവനില്‍ തെല്ലും ഭയം ജനിപ്പിച്ചില്ല. അവന്‍ നിര്‍ഭയനായി അവിടുത്തെ സമീപിച്ചു. ഭഗവാന്റെ നരസിംഹരൂപത്തെ തൊട്ട് വന്ദിച്ചു; പാടിസ്തുതിച്ചു. നിഷ്‌ക്കളങ്ക ഭക്തനായ പ്രഹ്ലാദന്റെ പ്രേമസ്പര്‍ശനം ഏറ്റ മാത്രയില്‍ തന്നെഭഗവാന്‍ ശാന്തനായി.

കല്ലിനെ കളഭമാക്കാനും, മുള്ളിനെ മുല്ലപ്പൂവാക്കാനുമുള്ള പരിവര്‍ത്തനശക്തി പ്രേമത്തിന് മാത്രമാണുള്ളത്. അരൂപിയായ ഈശ്വരനെ ശരീരിയാക്കി കാട്ടിത്തരാനും. വീണ്ടും അരൂപി യായി സ്വന്തം ഉള്ളില്‍ ഒതുക്കാനും നിഷ്‌ക്കളങ്കപ്രേമത്തിന് കഴിയും.

ശ്രീരാമന്റെ പാദസ്പര്‍ശത്താല്‍ കല്ലായി തീര്‍ന്ന അഹല്യ വീണ്ടും പുനര്‍ജ്ജനിച്ചു എന്ന് രാമായണത്തില്‍ പറയുന്നു.രാമന്‍ പ്രേമസ്വരൂപനായിരുന്നു. പ്രേമത്തിന്റെ സ്പര്‍ശം കല്ലുപോലുള്ള മനസ്സിനെ പോലും പരിവര്‍ത്തനം ചെയ്യുമെന്നാണ് ആ കഥയുടെ സാരം. ഉള്ളില്‍ ഈശ്വരഭക്തി നിറഞ്ഞ്കവിയുമ്പോള്‍, പിന്നെ നമ്മള്‍ വ്യക്തിയല്ല, ഈശ്വരശക്തി തന്നെയാണ്. ആ ശക്തിയെ ആര്‍ക്കും നശിപ്പിക്കാന്‍ കഴിയില്ല.

ജീവിതത്തില്‍ ഓരോരുത്തരുര്‍ത്തക്കും ഓരോ ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലെത്താന്‍ മുന്നിട്ടിറങ്ങുമ്പോള്‍ അനേകം പ്രതിബന്ധങ്ങളുണ്ടാകും. അവയെ അതിജീവിക്കണമെങ്കില്‍, അസാദ്ധ്യമായ ധൈര്യവും നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും വേണം. അവിടെ പ്രഹ്ലാദനെ പോലെയും, ധ്രുവനെ പോലെയും നമ്മെ ലക്ഷ്യത്തില്‍ നിന്നും പിന്‍തിരിയാതെ ഉറപ്പിച്ച് നിര്‍ത്തണമെങ്കില്‍, മനുഷ്യശക്തിക്ക് അതീതമായ ഈശ്വരശക്തിയില്‍ അടിയുറച്ച വിശ്വാസവും സമര്‍പ്പണവും വേണം. അതുണ്ടായാല്‍ വിജയം സുനിശ്ചിതമാണ്.

മഹാഗുരുക്കന്മാരും ഭാഗവതവും മറ്റ് ശാസ്ത്രഗ്രന്ഥങ്ങളും മനുഷ്യനെ നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ഒരു സത്യമുണ്ട്. ‘നീ അശക്തനും ദുര്‍ബ്ബലനും നിന്ദ്യനുമല്ല. ശ്രേഷ്ഠനും അതി ശക്തനും ഉത്കൃഷ്ട ഗുണങ്ങളോടും കൂടിയവനുമാണ്. എല്ലാ അറിവും ഉള്ളില്‍ വിളങ്ങുന്ന നീ സൂര്യതേജസ്സോടെ ജ്വലിക്കേണ്ടവനാണ്. മുന്നോട്ട്, ഉയരങ്ങളിലേക്ക് മാത്രം പോകേണ്ടവനാണ്. നീ ഈ ലോകത്തിന്റെ ചക്രവര്‍ത്തിയാണ്…’ ഈ അര്‍ത്ഥം വരുന്ന അനേകം ശ്ലോകങ്ങളും പ്രാര്‍ത്ഥനകളും നമ്മുടെ ശാസ്ത്രങ്ങളില്‍ കാണാം. ഇവിടെ നടക്കുന്ന വിധത്തിലുള്ള യജ്ഞങ്ങളില്‍ നിന്നും ആ ആത്മശക്തിയും വീര്യവും തേജസും വീണ്ടെടുക്കാനുള്ള പ്രേരണ നമുക്കുണ്ടാകണം.

ഭാഗവതം വായിക്കുന്നതും പഠിക്കുന്നതും കേള്‍ക്കുന്നതും പ്രഹ്ലാദനെപോലെ, ധ്രുവനെ പോലെ, വൃന്ദാവനത്തിലെ ഗോപാലന്മാരെയും ഗോപികമാരെയും പോലെ, അമ്മ യശോദയെ പോലെയും ഒക്കെ ആകാന്‍ വേണ്ടിയായിരിക്കണം.

ക്രിസ്തുമസ് സന്ദേശം 2014
ഈശ്വരന്‍ അനന്തഗുണങ്ങളുടെ ഇരിപ്പിടമാണെന്ന് പറയാറുണ്ട്. എന്നാല്‍ അവിടുന്ന് വാക്കിനും മനസ്സിനും അതീതനാണ്. മഹാത്മാക്കളുടെ ജീവിതങ്ങളിലൂടെയാണ് നാം ഈശ്വരന്റെ ദിവ്യത്വം നേരില്‍ അനുഭവിക്കുന്നത്. തങ്ങളുടെ ഉപദേശങ്ങള്‍ സ്വജീവിതത്തില്‍ ആചരിച്ചുകാണിക്കുക എന്നത് മഹാത്മാക്കളുടെ പ്രത്യേകതയാണ്.

ശ്രീകൃഷ്ണന്‍, യേശുക്രിസ്തു തുടങ്ങിയവരുടെ ജനനസമയത്തുതന്നെ അവരുടെ ജീവനെ അപായപ്പെടുത്താന്‍ നിരവധി ശക്തികള്‍ ശ്രമിച്ചിരുന്നു. ഇതില്‍ ഒരു ആദ്ധ്യാത്മിക തത്വം ഒളിച്ചിരിപ്പുണ്ട്. സാധകന്റെയുള്ളില്‍ ആദ്ധ്യാത്മികജ്ഞാനം ജന്മമെടുക്കുന്നതിന്റെ പ്രതീകമായി ദിവ്യശിശുവിന്റെ ജനനത്തെ കണക്കാക്കാം. ആദ്ധ്യാത്മികജ്ഞാനം സാധകന്റെയുള്ളില്‍ ജന്മമെടുക്കുമ്പോള്‍ അതിനെ ഇല്ലാതാക്കാന്‍ അവനിലെ ലൗകികവാസനകള്‍ പരമാവധി ശ്രമിക്കും. വളരെ ശ്രദ്ധയോടെ പ്രയത്‌നിച്ച് ആ പ്രതികൂലസാഹചര്യത്തെ അതിജീവിച്ചാല്‍ മാത്രമേ സാധകന് ജ്ഞാനലാഭമുണ്ടാകൂ. ഒരു തീപ്പൊരിയില്‍ ഒരു പാട്ട എണ്ണയൊഴിച്ചാല്‍ ആ തീപ്പൊരി അണഞ്ഞുപോകും. എന്നാല്‍ ആ തീപ്പൊരി പടര്‍ന്നു വലുതായി ആളിക്കത്തുമ്പോള്‍ അതില്‍ എത്ര എണ്ണയൊഴിച്ചാലും അതെല്ലാം ആ തീയില്‍ കത്തിയെരി ഞ്ഞുപോകും. അതുപോലെ നമ്മുടെയുള്ളില്‍ ആദ്ധ്യാത്മികമായ ജ്ഞാനം വളര്‍ന്നുതുടങ്ങുന്ന സമയത്ത് ലൗകികവാസനകളും പ്രതികൂലചിന്തകളും ശക്തമായാല്‍ അത് ആത്മീയപുരോഗതിയ്ക്കു തടസ്സമാകും. എന്നാല്‍ ആത്മീയ ജ്ഞാനം ദൃഢമായിക്കഴിഞ്ഞാല്‍ ലൗകികവാസനകള്‍ക്കും ദുഷ്ചിന്തകള്‍ക്കും അവിടെ സ്ഥാനമില്ലാതാകും. മനുഷ്യഹൃദയങ്ങളില്‍ നിന്നും അജ്ഞാനവും അധര്‍മ്മവുമാകുന്ന അന്ധകാരത്തെ അകറ്റി ജ്ഞാനപ്രകാശം പരത്തുക എന്ന ലക്ഷ്യത്തോടെയാണ് മഹാത്മാക്കള്‍ ജന്മമെടുക്കുന്നത്.

യേശുവിന്റെ ജനനത്തിനുപിന്നില്‍ ഗഹനമായ മറ്റൊരു ആദ്ധ്യാത്മിക തത്ത്വമുണ്ട്. രാജകീയമായ ഒരു കൊട്ടാരമല്ല, നിസ്സാരമായ ഒരു സ്ഥലമാണ് യേശു ജനിക്കാനായി തിരഞ്ഞെടുത്തത്, ഒരു പശുത്തൊഴുത്തിന്റെ ഒരു മൂലയായിരുന്നു ആ സ്ഥലം. യേശുവിന്റെ മാതാപിതാക്കള്‍ വലിയ ധനികരോ പണ്ഡിതന്മാരോ ആയിരുന്നില്ല. അവര്‍ക്ക് സ്വന്തമെന്ന് കരുതാന്‍ മറ്റൊന്നുമില്ലായിരുന്നു, അവരുടെ ഹൃദയശുദ്ധിയല്ലാതെ. യേശു ജനിച്ചത് അധികമാരും അറിഞ്ഞില്ല, അനുഗ്രഹീതരായ ചിലരൊഴികെ. വിനയവും ക്ഷമയുമുള്ള സാധകര്‍ക്കു മാത്രമേ ആദ്ധ്യാത്മിക ഉണര്‍വ്വുണ്ടാകൂ എന്നാണ് ഇതു നല്കുന്ന സന്ദേശം. നിങ്ങളുടെ ഹൃദയത്തില്‍നിന്ന് അഹങ്കാരത്തെ ഇല്ലാതാക്കൂ, ഞാന്‍ അവിടെ വന്നു വസിക്കാം എന്നാണ് ഈശ്വരന്‍ നല്കുന്ന സന്ദേശം.

മനുഷ്യന്‍ പ്രാപഞ്ചിക ലോകത്തിന്റെ കുഞ്ഞായി ആദ്യം ജനിക്കുന്നു. പക്ഷെ ഈശ്വരന്റെ കുഞ്ഞായി അവനു പുനര്‍ജ്ജനിക്കുവാന്‍ സാധിക്കും. അവന്റെ അഹങ്കാരം പൂര്‍ണ്ണമായി മരിക്കുമ്പോഴാണ് ഈ പുനര്‍ജ്ജന്മം ലഭിക്കുന്നത്. അഹങ്കാരത്തിന്റെ അവസാനത്തെ ശേഷിപ്പും ഇല്ലാതാകുമ്പോള്‍ പരമാത്മാവ് നമ്മുടെ യഥാര്‍ത്ഥ ഉണ്മ തന്നെയാണ് എന്ന ബോധം നമ്മളില്‍ ജന്മമെടുക്കും. ഇതു മരണശേഷം സംഭവിക്കേണ്ട ഒന്നല്ല. ശരീരം വിട്ടുപോകുന്നതിനുമുമ്പുതന്നെ നമ്മളിലെ അഹങ്കാരം മരിക്കണം.

ക്രിസ്തുമസ്സ് കാലത്ത് മിക്ക നഗരങ്ങളിലെയും കടകള്‍ വിവിധ തരത്തിലുള്ള ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കുക പതിവാണ്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്കാനുള്ള സമ്മാനങ്ങള്‍ വാങ്ങുവാന്‍ വരുന്ന ആളുകളെക്കൊണ്ട് കടകള്‍ നിറഞ്ഞിരിക്കും. എന്നാല്‍ ഇതിനിടയിലും നമ്മുടെ ശ്രദ്ധ നിത്യമായ ഈശ്വരനില്‍ നിന്നു വ്യതിചലിച്ച് അനിത്യമായ വസ്തുക്കളിലേയ്ക്കു തിരിയരുത്.


പരസ്പരം സ്‌നേഹിക്കുകയും പങ്കിടുകയും ചെയ്യുക എന്നതാണ് ക്രിസ്തുമസ്സിന്റെ കാതല്‍. നമ്മളെ അപേക്ഷിച്ച് താഴേക്കിടയിലുള്ള വരുടെ ദുഃഖങ്ങളെക്കുറിച്ച് നമ്മള്‍ ബോധവാന്മാരകണം. അവരില്‍ പലരുടെയും പക്കല്‍ ക്രിസ്തുമസ്സ് ആഘോഷിക്കാന്‍ വേണ്ട പണമുണ്ടായിരിക്കണമെന്നില്ല. തന്റെ അയല്‍ക്കാരനെ തന്നെപ്പോലെ സ്‌നേഹിക്കണം എന്ന യേശുക്രിസ്തുവിന്റെ ഉപദേശം നടപ്പിലാക്കുവാനുള്ള നല്ലൊരവസരമാണ് ഇത്തരം വേളകള്‍.

നമ്മള്‍ സ്വന്തം ജീവിതത്തെക്കുറിച്ചു മാത്രം ചിന്തിച്ചാല്‍ പോരാ. നമുക്കു ചുറ്റും ഒന്നു കണ്ണോടിക്കണം. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കണ്ടറിയാന്‍ നമ്മള്‍ തയ്യാറാകണം. ഒരാളെയെങ്കിലും സഹായിക്കുവാന്‍ കഴിഞ്ഞാല്‍ അയാളുടെ ജീവിതത്തില്‍ അതൊരു മാറ്റം സൃഷ്ടിക്കും. അമ്മയുടെ ഓരോ മക്കളും അങ്ങനെ ചെയ്യുവാന്‍ തയ്യാറാവുകയാണെങ്കില്‍, അതു ശരിയായ ക്രിസ്തുമസ് ആഘോഷമായിരിക്കും.


യേശുവിന്റെ ജനനം നടക്കേണ്ടത് നമ്മുടെ ഹൃദയങ്ങളിലാണ്. നല്ല ചിന്തകള്‍, മധുരമായ വാക്കുകള്‍, കാരുണ്യം നിറഞ്ഞ പ്രവൃത്തികള്‍ ഇവ കൊണ്ട് ഹൃദയമാകുന്ന പുല്‍കുടില്‍ നമുക്ക് അലങ്കരിച്ചു വയ്ക്കാം. യേശുക്രിസ്തു എന്നെന്നും അവിടെ വാഴട്ടെ. മക്കള്‍ക്ക് അമ്മയുടെ ക്രിസ്മസ്സ് ആശംസകള്‍.

(അടിമത്തവും മനുഷ്യക്കടത്തും നിവാരണം ചെയ്യണമെന്ന ആഹ്വാനവുമായി മാതാ അമൃതാനന്ദമയി ദേവി ലോകമത നേതാക്കളുമായി ഒത്തുചേര്‍ന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി 2014 ഡിസംബർ 2 ചൊവ്വാഴ്ച വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ 2020 ഓടെ ഈ വിപത്തുകള്‍ നിവാരണം ചെയ്യുന്നതിനുള്ള പ്രതിബദ്ധത അവര്‍ പ്രഖ്യാപിച്ചു.ആഗോളതലത്തിലെ പ്രശ്‌നങ്ങള്‍ക്ക് ഐക്യത്തിലൂടെയും സമാധാനത്തിലൂടെയും പരിഹാരം കണ്ടെത്തുന്നതിന് മതനേതാക്കളുമായുള്ള ഇത്തരത്തിലുള്ള കൂടിക്കാഴ്ചകള്‍ വഴിതെളിക്കുമെന്ന് അമ്മ അഭിപ്രായപ്പെട്ടു. ലോകത്തുനിന്നും അടിമത്തം തുടച്ചുനീക്കുന്നതിന് കത്തോലിക്ക, ആംഗ്ലിക്കന്‍, ഓര്‍ത്തഡോക്‌സ് മതനേതാക്കള്‍ക്കൊപ്പം ഹൈന്ദവ, ബുദ്ധ, യഹൂദ, മുസ്ലിം മത നേതാക്കളും ഒരുമിച്ച് അണിനിരന്ന ചരിത്രനിമിഷത്തിനായിരുന്നു വത്തിക്കാന്‍ സാക്ഷ്യംവഹിച്ചത്. മനുഷ്യക്കടത്ത്, നിര്‍ബന്ധിത ജോലിയെടുപ്പിക്കല്‍, വേശ്യാവൃത്തി, അവയവക്കടത്ത് എന്നിങ്ങനെയുള്ള ആധുനിക അടിമത്തങ്ങള്‍ മാനവരാശിക്ക് എതിരെയുള്ള കുറ്റകൃത്യമാണെന്ന് എല്ലാവരും തിരിച്ചറിയുന്നതിനുള്ള സംയുക്ത പ്രഖ്യാപനത്തില്‍ എല്ലാ മതനേതാക്കളും ഒപ്പുവച്ചു. ലോകത്തുനിന്നും എന്നെന്നേക്കുമായി ആധുനിക അടിമത്തവും മനുഷ്യക്കടത്തും നിവാരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആഗോള വിശ്വാസ അധിഷ്ഠിത സംഘടനയായ ഗ്ലോബല്‍ ഫ്രീഡം നെറ്റ് വര്‍ക്കിന്‍റെ (ജി.എഫ്.എന്‍.) നേതൃത്വത്തിലാണ് ലോകമതനേതാക്കളുടെ സംഗമം സംഘടിപ്പിച്ചത്. തദവസരത്തില്‍ അവരെ അഭിസംബോധന ചെയ്ത് അമ്മ നടത്തിയ പ്രഭാഷണം)

watch video:

ആത്മസ്വരൂപികളായിരിക്കുന്ന എല്ലാവര്‍ക്കും നമസ്‌ക്കാരം. ആദരണീയനായ പോപ്പ് ഫ്രാന്‍സിസ്, മറ്റ് വിശിഷ്ടാതിഥികളെ, ആദ്യമായി ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന ഇത്തരമൊരു ഒത്തുചേരലില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലുള്ള ഹൃദയം നിറഞ്ഞ സന്തോഷം അറിയിക്കട്ടെ. പോപ്പ് ഫ്രാന്‍സിസിന്‍റെയും വത്തിക്കാന്‍ സര്‍വ്വകലാശാലയുടെ ചാന്‍സ്‌ലര്‍ ശ്രീമാര്‍സലോയുടെയും നിശ്ചയദാര്‍ഢ്യവും സമൂഹ്യപ്രതിബദ്ധതയും ഈ സംഗമം ഒരു യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ചു എന്നുള്ളതും ഈ അവസരത്തില്‍ കൃതജ്ഞതാപൂര്‍വ്വം അനുസ്മരിച്ചുകൊള്ളട്ടെ.

പ്രിയപ്പെട്ടവരെ, ഈ നൂറ്റാണ്ടിന്‍റെയെന്നല്ല, എന്നും മനുഷ്യക്കടത്ത് ലോകസമൂഹത്തിന്‍റെ ഏറ്റവും വലിയ ശാപങ്ങളിലൊന്നായാണ് വര്‍ത്തിക്കുന്നത്. തുരത്താന്‍ ശ്രമിക്കുന്തോറും ഇരട്ടി ശക്തിയോടെ തിരിച്ച് വരുന്നൊരു ദുര്‍ഭൂതത്തിനെപോലെ, അതിന്നും മനുഷ്യസമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഇന്ന് ഭീകരവാദം ഉള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളുടെ നെടുംതൂണും പോഷകശക്തിയുമാണ് മനുഷ്യക്കടത്ത്. പോപ്പ് ഫ്രാന്‍സിസ് പറഞ്ഞതുപോലെ, ‘മനുഷ്യക്കടത്ത് മനുഷ്യവര്‍ഗ്ഗത്തിനോട് ചെയ്യുന്ന മഹാപരാധമാണ്, ക്രിമിനല്‍ കുറ്റമാണ്.’

അതിക്രൂരവും നിന്ദ്യവുമായ ഈ കുറ്റകൃത്യത്തിനെതിരെ സംഘടിക്കേണ്ടതും അതിനിരയായവര്‍ക്ക് ‘ശാപമോക്ഷം’ നല്‍കി സംരക്ഷിക്കേണ്ടതും ഓരോ രാജ്യത്തിന്‍റെയും കടമയാണ്. സാമൂഹ്യബോധവും പ്രതിബദ്ധതയുമുള്ള ഓരോ പൗരന്‍റെയും ധര്‍മ്മമാണ്. പക്ഷെ, അത്രവേഗമൊന്നും തടയാന്‍ കഴിയുന്ന ഒരു പ്രശ്‌നമല്ല എന്നുള്ള കയ്‌പ്പേറിയ സത്യവും നമുക്കെല്ലാവര്‍ക്കും അറിയാം. കാരണം, ഈ വ്രണത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അത്രത്തോളം തന്നെ ജീര്‍ണ്ണതയും ആഴവുമുണ്ട്.

നിരപരാധികളും നിസ്സഹായരുമായ ബാലികാബാലന്മാരെയും ജീവിതത്തെ ആശ്ലേഷിക്കാന്‍ ഹൃദയംനിറയെ സ്വപ്‌നങ്ങളുമായി കാത്തിരിക്കുന്ന കൗമാരപ്രായക്കാരെയും യൗവ്വനയുക്തരേയും പിച്ചിച്ചീന്തി അവരുടെ ജീവിതം തകര്‍ത്തെറിയുന്ന മനുഷ്യക്കടത്ത് മഹാപാപങ്ങളില്‍ വെച്ച് മഹാപാപമാണ്. ഈശ്വരന്‍ കനിഞ്ഞ് നല്‍കുന്നതാണ് ഈ ജന്മവും ജീവിതവും. അത് നല്ല കര്‍മ്മങ്ങളിലൂടെ ഈശ്വരന് തന്നെ തിരിച്ച് സമര്‍പ്പിക്കാനുള്ളതാണ്. ഒരു ജീവന് നല്‍കുന്ന അനുഗ്രഹം മറ്റൊരു ജീവന് പിടിച്ചെടുക്കാനോ, പിടിച്ചുപറിക്കനോ അവകാശമില്ല. സകലജീവജാലങ്ങളും ഈശ്വരന്‍റെ കയ്യിലെ ഉപകരണങ്ങളാണ്. ഈശ്വരന്‍റെ കോടതിയിലെ നിയമം ധര്‍മ്മമാണ്. നാം ഓരോരുത്തരും ആ നിയമം പാലിക്കേണ്ടവരും പ്രതിനിധികരിക്കേണ്ടവരുമാണ്. മനുഷ്യക്കടത്ത് അധര്‍മ്മമാണ്. അതുകൊണ്ട് ആ വലക്കുള്ളില്‍ പെട്ടുപോയവരെയും അതില്‍ കുടുങ്ങിയവരേയും രക്ഷിക്കണം. അവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കി നേര്‍വഴിക്ക് നയിക്കേണ്ടതും മതാചാര്യന്മാരുടെ കര്‍ത്തവ്യമാണ്.

അധര്‍മ്മം നടക്കുന്നു എന്നറിഞ്ഞിട്ടും മിണ്ടാതിരുന്നാല്‍, ആ മൗനവും അധര്‍മ്മമാണ്. മനുഷ്യക്കടത്തിനെതിരെ ഗവണ്‍മെന്‍റുകളും രാഷ്ട്രനേതാക്കന്മാരും പഴുതുകളില്ലാത്ത നിയമനിര്‍മ്മാണം നടത്തണം. അത് ശക്തമായി പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരണം. ഈ അവസരത്തില്‍, മതാചാര്യന്മാരും ഒരു ധര്‍മ്മയുദ്ധത്തിന് തയ്യാറെടുക്കേണ്ടിയിരിക്കുന്നു. ആരെയും കൊന്നൊടുക്കാനോ, ആരില്‍നിന്നെങ്കിലും പിടിച്ചെടുക്കാനോ ഉള്ള യുദ്ധമല്ല. രാക്ഷസമനസുകളുടെ പിടിയിലകപ്പെട്ട നിസ്സഹായരായ മനുഷ്യരെ രക്ഷിച്ചെടുക്കാനുള്ള യുദ്ധം. ഇവിടെ പ്രതികാരത്തില്‍ നിന്നുദിക്കുന്ന പ്രതികരണമല്ല നമുക്ക് വേണ്ടത്. മറിച്ച്, എല്ലാ വിഭാഗീയചിന്തകളും മറന്നുള്ള സഹാനുഭൂതിയാണ് വേണ്ടത്.

മനുഷ്യനും മനുഷ്യനുമിടയില്‍ മതവും ജാതിയും ഭാഷയും രാജ്യാതിര്‍ത്തികളും നിരവധി വന്‍മതിലുകള്‍ പണിതുയര്‍ത്തിയിരിക്കുന്നു. ആ മതിലുകളെയെല്ലാം കൂട്ടിയിണക്കി, അതിനുപരിയായി സാര്‍വ്വലൗകികമായ സ്‌നേഹത്തിന്‍റെ വലിയൊരു പാലം നമ്മള്‍ നിര്‍മ്മിക്കണം. കാരണം ഏത് കഠിനഹൃദയവും ശുദ്ധസ്‌നേഹത്തില്‍ അലിയും. ഏത് മഹാന്ധകാരത്തിലും അത് പ്രകാശം പരത്തും. നിസ്വാര്‍ത്ഥസ്‌നേഹം മനുഷ്യനിലെ രാക്ഷസമനസ്സിനെ പരിവര്‍ത്തനം ചെയ്ത് അവന്‍റെ രക്ഷകനാക്കി മാറ്റും. സ്വാര്‍ത്ഥലക്ഷ്യങ്ങളുടെ മുഖംമൂടിയണിയാതെ, നിഷ്‌ക്കാമസ്‌നേഹത്തിന്‍റെ, എല്ലാ മതങ്ങളുടെയും അന്തഃസത്തയായ ആത്മീയതയിലൂന്നി നിന്നുകൊണ്ടുള്ള ഒരു കര്‍മ്മപദ്ധതി ആവിഷ്‌ക്കരിക്കാന്‍ മതാചാര്യന്മാര്‍ തയ്യാറാകണം.

പലരാജ്യങ്ങളിലും മനുഷ്യക്കടത്തിനെതിരെ ഗവണ്‍മെന്‍റും ഗവണ്‍മെന്‍റിതര സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ കുറച്ചൊക്കെ വിജയം കൈവരിക്കുന്നുമുണ്ട്. എന്നാല്‍, ‘ജീവനുള്ള മനുഷ്യനെ വസ്തുക്കളെ പോലെ ഉപയോഗിച്ച് അവസാനം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുന്ന’ ഈ അനാചാരം ബിസിനസ്സിനായി കൊണ്ടുനടത്തുന്നവരുടെ ശക്തിക്കും അവര്‍ വാരിക്കൂട്ടുന്ന സമ്പത്തിനും കുറവുണ്ടാകുന്നില്ല. അതിന് ഇരകളാകുന്നവരുടെ എണ്ണവും കണക്കറ്റ് വര്‍ദ്ധിക്കുന്നു. ഈ ദുര്‍വിധിയുടെ വേരുകള്‍ ഒരു വടവൃക്ഷം പോലെ പടര്‍ന്നുപന്തലിക്കുന്നു. കണ്‍മുന്‍പില്‍ നടക്കുന്ന ഈ അധര്‍മ്മത്തിനെതിരെ ഫലവത്തായി ഒന്നും ചെയ്യാന്‍ കഴിയാതെപോയാല്‍, ആ നിഷ്‌ക്രിയത്വം, വരും തലമുറകളോട് നമ്മള്‍ ചെയ്യുന്ന മഹാപരാധമായിരിക്കും.

നിസ്സഹായതയുടെ ചെളിക്കുണ്ടില്‍ വീണ് ആത്മാഭിമാനം നഷ്ടപ്പെടുന്ന ഇരകളേയും അവരുടെ കുട്ടികളേയും ഭീകരവാദികള്‍ മനുഷ്യബോംബായും ലഹരിവില്പനക്കാരായും അതിന്‍റെ വാഹകന്മാരായും ഉപയോഗിക്കുന്നു. നമ്മള്‍ ദിവസവും കഴിക്കുന്ന പല ആഹാരപദാര്‍ത്ഥങ്ങളും നിര്‍മ്മിക്കാന്‍ കുട്ടികളെ രാപ്പകല്‍ പണിയെടുപ്പിക്കുന്നു. അവരുടെ കിഡ്‌നിയും മറ്റും കമ്പോളത്തില്‍ വില്പനച്ചരക്കുകളാക്കുന്നു. ആവശ്യം കഴിയുമ്പോള്‍, എച്ച്.ഐ.വിയും കടുത്ത വൈകാരിക പീഡനത്തിന്‍റെ ഫലമായുണ്ടാകുന്ന മനോരോഗങ്ങളും ബാധിച്ച് ആര്‍ക്കും വേണ്ടാതാകുന്ന ഇവരെ തെരുവിലേക്ക് വലിച്ചെറിയുന്നു. ഇതില്‍ നിന്ന് മോചനം നേടണമെങ്കില്‍ ഇതിനെതിരായി ശക്തമായി ഫലവത്തായി കൊണ്ടുപോകണമെങ്കില്‍ അവരെ ചെളിക്കുണ്ടില്‍നിന്ന് തിരിച്ചെടുക്കാന്‍ വേണ്ടി നമ്മള്‍ ഏതുരീതിയില്‍ പ്രവര്‍ത്തിക്കണം?

ആയിരക്കണക്കിന് സംഭവങ്ങള്‍ ഞാന്‍ നേരിട്ട് കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ ചിലത് ഞാനിവിടെ പങ്കുവെയ്ക്കാം. ഒരിക്കല്‍ ഒരു മോള്‍ അമ്മയോടു വന്ന് പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു, ‘അമ്മേ, എനിക്കു ഏയിഡ്സ് രോഗമാണ്. ഞാന്‍ മരിക്കുന്നതിനു മുമ്പ് എനിക്ക് എന്‍റെ മോളെ ഒന്നു കാണണം. അതിന് അമ്മ എങ്ങനെയെങ്കിലും എന്നെ സഹായിക്കണം.’ ‘എന്താ മോളെ?’ എന്നമ്മ ചോദിച്ചപ്പോള്‍ ആ മോള്‍ പറഞ്ഞു, ‘ഒന്‍പതു വയസ്സുള്ളപ്പോള്‍ ഞാനൊരു വീട്ടില്‍ കുട്ടികളെ നോക്കാന്‍ വേലക്ക് നിന്നിരുന്നു. അവര്‍ ഓഫീസില്‍ പോകുന്ന സമയം ഒരു മധ്യവയസ്‌കന്‍ അവിടെ വരാറുണ്ടായിരുന്നു. വന്ന് കൂടുതല്‍ സഹായങ്ങള്‍ തന്ന് എന്‍റെ സ്‌നേഹം പിടിച്ചുപറ്റി. ഒരുദിവസം, ഇപ്പോള്‍ കിട്ടുന്നതില്‍ കൂടുതല്‍ ശമ്പളമുള്ളൊരു ജോലി തരാം എന്നയാള്‍ പറഞ്ഞു. എന്‍റെ വീട്ടിലെ കഷ്ടങ്ങള്‍ കാരണം ഞാന്‍ അയാളുടെ കൂടെ പോയി. ധാരാളം പെണ്‍കുട്ടികള്‍ ഉള്ളൊരു സ്ഥലത്തേക്കാണ് അയാളെന്നെ കൂട്ടികൊണ്ടു പോയത്. പക്ഷെ പരസ്പരം സംസാരിക്കാന്‍ അവര്‍ ഞങ്ങളെ അനുവദിച്ചില്ല. അതൊരു വേശ്യാലയമാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. അവിടെ ക്രൂരമൃഗങ്ങളുടെ വേട്ടയാടലായിരുന്നു. അങ്ങനെ പുരുഷന്മാരുടെ ഒരിരയായി തീര്‍ന്നു. തുടക്കത്തില്‍ എനിക്ക് ഒരുപാടു പ്രയാസവും ദേഷ്യവും തോന്നി. പക്ഷെ, പിന്നീടു അതു എന്‍റെ ഒരു ജോലി പോലെയായി, അതിനോടു ഇഷ്ടവും തോന്നി.

അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍, എനിക്കൊരു പെണ്‍കുഞ്ഞുണ്ടായി. ആദ്യത്തെ ഒരു മാസത്തേക്ക് കുഞ്ഞിനു പാലു കൊടുക്കാന്‍ എന്നെ അനുവദിച്ചു. അതു കഴിഞ്ഞ് വല്ലപ്പോഴൊക്കെ മാത്രമേ കുഞ്ഞിനെ കാണിക്കുകയുള്ളൂ. അപ്പോള്‍ എനിയ്ക്ക് വിഷമം തോന്നി. രക്ഷപ്പെടണമെന്ന് തോന്നി. പക്ഷെ നിവൃത്തി ഇല്ലാത്തതുകൊണ്ട് പിടിച്ചു നിന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം എനിക്ക് എച്ച്. ഐ. വി പിടിപെട്ടു. അപ്പോള്‍ അവഗണന മാത്രമായിരുന്നു. അവരെന്നെ ഒരാശുപത്രിയില്‍ കൊണ്ടുപോകാം എന്നു പറഞ്ഞു കൊണ്ടുപോയി. പക്ഷെ, ആശുപത്രിയിലേക്കല്ല, എന്നെ പുറത്തു തള്ളിവിട്ടു. എന്‍റെ കുഞ്ഞിനെ കാണിക്കാന്‍ കാലുപിടിച്ചിട്ടും അവര്‍ ചെവികൊണ്ടില്ല, തിരിച്ചു വേശ്യാലയത്തില്‍ എന്നെ സ്വീകരിച്ചുമില്ല. അറിയപ്പെടുന്നവരുടെ കാലു പിടിച്ചപ്പോള്‍ കല്ലെറിഞ്ഞില്ലന്നേയുള്ളു. ഒരു കുഷ്ഠരോഗിയെപ്പോലെ, എന്നെ തിരിഞ്ഞുപോലും നോക്കാതെ, എല്ലാവരും വാതിലടച്ചു. ഇനി എനിക്ക് ഈ ലോകത്തില്‍ ജീവിക്കാന്‍ പറ്റില്ല. എന്‍റെ കുഞ്ഞിനെ ഒരു നോക്കുകണ്ടിട്ട് എനിക്കു മരിച്ചാല്‍ മതി. പ്രായം കൂടുതല്‍ തോന്നാന്‍ വേണ്ടി അവര്‍ എനിക്കു ഹോര്‍മോണ്‍ കുത്തിവെച്ചതുപോലെ, അവളെയും കുത്തിവെച്ച്, ഉപയോഗിച്ച് തള്ളുമോ?’ അവരുടെ ദയനീയാവസ്ഥ കണ്ടിട്ട് ആ കുഞ്ഞിനെ അന്വേഷിക്കാന്‍ ചിലരെ അമ്മ അയച്ചു. പക്ഷെ, അവര്‍ ഒരുപാടു പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു.

വേറൊരു ഗ്രാമത്തില്‍ നിന്നു വന്ന അഞ്ചാറു സ്ത്രീകള്‍ പൊട്ടിക്കരഞ്ഞുകൊണ്ടു അമ്മയോടു പറഞ്ഞു, ‘ഞങ്ങളുടെ ഗ്രാമത്തില്‍ ഒരുപാടു സഹായം ചെയ്തിരുന്നൊരാള്‍ ഞങ്ങളെ പരിചയപ്പെട്ടു. കുറേകഴിഞ്ഞപ്പോള്‍, ഞങ്ങളുടെ കുട്ടികളെ വിദേശത്തു് കൊണ്ടുപോയി അയാളുടെ കൂട്ടുകാരന്‍റെ കമ്പനിയില്‍ നല്ല ജോലി വാങ്ങി കൊടുക്കാം എന്നയാള്‍ പറഞ്ഞു. ആയിരം രൂപ വീതം അഡ്വാന്‍സും തന്നു. അങ്ങനെ അയാള്‍ ഗ്രാമത്തില്‍ നിന്നും ഞങ്ങളുടെ കുഞ്ഞുങ്ങളെ കൊണ്ടുപോയി. പിന്നെയിതുവരെ ഞങ്ങള്‍ അയാളെയും കുഞ്ഞുങ്ങളെയും കണ്ടിട്ടില്ല. വേശ്യാത്തെരുവിലാണെന്ന് പറഞ്ഞു കേട്ടു. മറ്റാരേയും അറിയിച്ചില്ല. അറിയിച്ചാല്‍ എന്‍റെകുഞ്ഞുങ്ങള്‍ക്ക് ഭാവിയുണ്ടാകില്ല. അമ്മേ എങ്ങനെയെങ്കിലും ഈ കുഞ്ഞുങ്ങളെ രക്ഷിച്ചു തരണം. അമ്മ അന്വേഷിക്കാന്‍ ആള്‍ക്കാരെ അയച്ചപ്പോള്‍ അവര്‍ അവിടെ നിന്നും കുഞ്ഞുങ്ങളെ കടത്തിയിട്ടുണ്ടായിരുന്നു.’

ഇന്ന് എല്ലാത്തിനും വില കൂടി വരുന്നു. മനുഷ്യന്‍റെ വിലയും അകത്തും പുറത്തും കൂടി വരുന്നു. ബീജം, അണ്ഡം, കിഡ്‌നി, കരള്‍ ഇങ്ങനെ എല്ലാ അവയവങ്ങളുടെയും വിലയും കൂടിയിട്ടുണ്ട്. എന്നാല്‍, പലയിടങ്ങളിലും ഒരു കുട്ടിയെ വേശ്യവൃത്തിക്കോ ബാലവേലക്കോ വാങ്ങാന്‍ ഇരുപതോ, അമ്പതോ ഡോളര്‍ മതിയാകും!!!

അമ്മ കണ്ടിടത്തോളം, ഇന്ന് മിക്ക ഗ്രാമങ്ങളിലെ കുട്ടികള്‍ക്കും ദാരിദ്ര്യമാണെന്നു മാത്രമല്ല, വിദ്യാഭ്യാസവുമില്ല. അഥവാ പഠിക്കുകയാണെങ്കില്‍ നാലാം ക്ലാസ്സു വരെ, ഏറ്റവും കൂടിയാല്‍ എട്ടാം ക്ലാസ്സ് വരെ മാത്രമേ പഠിക്കുന്നുള്ളൂ. ഗ്രാമങ്ങളില്‍ ഹൈസ്‌കൂളുകള്‍ പൊതുവേ കുറവാണ്. ഒരാള്‍ പ്രമേഹത്തിന് മരുന്ന് കഴിക്കുന്നുണ്ട്. എന്നാല്‍, ഒപ്പം മധുരപലഹാരങ്ങളും കഴിച്ചാല്‍, ഷുഗര്‍ കൂടും. അപ്പോള്‍, അടിസ്ഥാനപരമായി മരുന്നിനേക്കാള്‍ വേണ്ടത് പഥ്യമാണ്. ഇതുപോലെ, കുട്ടികള്‍ക്കു പണം മാത്രം കൊടുത്താല്‍ പോര, ബോധവല്‍ക്കരണവും അത്യാവശ്യമാണ്. ജീവിക്കാനുള്ള വിദ്യാഭ്യാസം, ജീവിതത്തിനുള്ള വിദ്യാഭ്യാസം ഇതു രണ്ടും നമുക്കു വേണം. വയറ്റുപിഴപ്പിന് വിദ്യാഭ്യാസം വേണം. അത് ജീവിക്കാനുള്ള വിദ്യാഭ്യാസം. എന്നാല്‍ ജീവിതത്തിനുള്ള വിദ്യാഭ്യാസമെന്നാല്‍ ലോകത്തിന്‍റേയും ലോകവസ്തുവിന്‍റേയും സ്വഭാവം മനസ്സിലാക്കുക, മനസ്സിനേയും, വികാരങ്ങളേയും പറ്റി പഠിക്കുക എന്നതാണ്. വിദ്യാഭ്യാസത്തിന്‍റെലക്ഷ്യം യന്ത്രങ്ങളുടെ ഭാഷ മാത്രം മനസ്സിലാക്കുന്ന ഒരു വിഭാഗം ജനങ്ങളെ സൃഷ്ടിക്കുകയല്ല. വിദ്യാഭ്യാസംകൊണ്ട് പൂര്‍ണ്ണമായി നേടേണ്ടത് സംസ്‌ക്കാരമാണ്. പരിഷ്‌ക്കാരികളാകുവാന്‍ വിദ്യാഭ്യാസം വേണമെന്നില്ല.

നിരാലംബരും നിസ്സഹായരുമായ പൂച്ച കുട്ടികളല്ല ശൗര്യവും വീര്യവുമുള്ള സിംഹകുട്ടികളാണ് തങ്ങള്‍ എന്ന് അവരെ ബോധ്യപ്പെടുത്തണം. അവര്‍ പരാശ്രയത്തില്‍ കത്തേണ്ട മെഴുകുതിരികളല്ല, സ്വയം ജ്വലിക്കേണ്ട സൂര്യനാണ്. അവരുടെ മനസ്സിനെ ഉയരങ്ങളിലേക്കു കൊണ്ടുപോവണം. ഇത്തരത്തിലുള്ള വിദ്യാഭ്യാസം ഗ്രാമത്തിലുള്ളവര്‍ക്കു നല്‍കിയപ്പോള്‍ പല സ്‌ത്രീകളെയും വേശ്യാവൃത്തിക്കു പോകുന്നതിനു മുമ്പ് തന്നെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്‍റെയടുത്ത് വന്ന, വേശ്യാവൃത്തി ചെയ്യുന്ന 80% സ്‌ത്രീകളെ അതില്‍ നിന്ന് രക്ഷപ്പെടുത്തി, അവര്‍ക്കൊരു പുതുജീവിതം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, 20% സ്‌ത്രീകളെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. സ്വന്തം ഇഷ്ടപ്രകാരമായിരിക്കാം അവര്‍ ഈ മാര്‍ഗ്ഗം തിരഞ്ഞെടുത്തിട്ടുള്ളത്. അവരെ നിര്‍ബന്ധിക്കാനും അമ്മ പോയില്ല. പിന്നേയും ബോധവത്കരണം കൊടുത്തപ്പോള്‍ ലഹരികഴിച്ച് മക്കളേയും വേശ്യാലയത്തില്‍ വില്ക്കാന്‍ ശ്രമിച്ചവര്‍ മനസ്സിലാക്കി തിരിച്ചു വന്നിട്ടുമുണ്ട്. ബോധവത്കരണം കൊടുത്താല്‍ ഇവരില്‍ ഈ ഒരു വ്യത്യാസം ഉണ്ടാക്കുവാന്‍ പറ്റും.

കാമം ഒരുതരം വിശപ്പാണ്. വിശന്നാലും കണ്‍മുമ്പില്‍ കാണുന്നതെല്ലാം ആരും വലിച്ചുവാരി കഴിക്കില്ലല്ലൊ. ഉദാഹരണത്തിന്, ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. നമുക്ക് വേണ്ടത് ഓര്‍ഡര്‍ ചെയ്തു. തൊട്ടടുത്തിരിക്കുന്നവര്‍ പലതരത്തിലുള്ള ഭക്ഷണവും കഴിക്കുന്നുണ്ടാകും. ‘കഷ്ടമേ! അത് വാങ്ങിയാല്‍ മതിയായിരുന്നു’ എന്ന് ചിന്തിച്ചേക്കാം. പക്ഷെ, അതെല്ലാം കൂടി നമ്മള്‍ വാങ്ങി കഴിക്കില്ലല്ലൊ. അവിടെ നമ്മള്‍ നിയന്ത്രണം പാലിക്കുന്നില്ലെ? അതുപോലെ കാമം പ്രകൃതിദത്തമായ വികാരമാണെങ്കിലും അതിനും ഇതേപോലൊരു നിയന്ത്രണം ഉണ്ടാകണം. ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ക്കു മൂല്യങ്ങള്‍ പഠിപ്പിക്കണം.

കുഞ്ഞിലേ എന്‍റെ അമ്മ പറഞ്ഞുതന്നു ‘നദി ദേവിയാണ്. അതില്‍ മൂത്രം ഒഴിക്കരുത്, തുപ്പരുത്.’ പക്ഷേ വെള്ളത്തിലേക്കിറങ്ങുമ്പോള്‍, വെള്ളം തട്ടുമ്പോള്‍ തന്നെ മൂത്രം മുട്ടും. പക്ഷെ മനസ്സില്‍ അമ്മ പറഞ്ഞ ചിന്ത വരുമ്പോള്‍ സ്വിച്ച് ഇട്ടതുപോലെ കണ്‍ട്രോള്‍ വരും. നദിയോടുള്ള ആദരവ് നദിയുടെ ശുദ്ധി നിലനിര്‍ത്താന്‍ കാരണമായി. അപ്പോള്‍ മൂത്രമൊഴിക്കാത്തതുകൊണ്ട് നദിക്കല്ല ശുചീകരണം, വീണ്ടും കുളിക്കാന്‍ പോകുന്ന നമുക്കാണ്. നദി ശുദ്ധമായി നിലനിന്നാല്‍ അതിന്‍റെ പ്രയോജനം കുളിക്കുന്നവര്‍ക്കുതന്നെ. ഇന്ന്, ഈശ്വരന്‍ ഉണ്ടോ ഇല്ലയോ എന്നുള്ളവാദങ്ങളുണ്ടാകാം. ഈശ്വരവിശ്വാസവും ഭക്തിയും സമൂഹത്തില്‍ മൂല്യവും ധര്‍മ്മബോധവും നിലനിറുത്താന്‍ സഹായകമാകുന്നു എന്നതാണ് പ്രധാനം. ഈ മൂല്യങ്ങളാണ് സാമൂഹികജീവിതത്തിലും സകലസൃഷ്ടിയിലും താളലയം കൊണ്ടുവരുന്നത്. റോഡ് ഉണ്ടാക്കിയിരിക്കുന്നത് വണ്ടി ഓടിക്കാന്‍ വേണ്ടിയാണ്. ‘ഞാന്‍ ഇഷ്ടത്തിനു വണ്ടി ഓടിക്കും’ എന്നു പറഞ്ഞാല്‍ ആക്‌സിഡന്‍റ് ഉണ്ടാകും. ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കുന്നതുപോലെ, എല്ലാത്തിനും ഓരോ ധര്‍മ്മമുണ്ട്. ധര്‍മ്മം അനുസരിച്ച് ജീവിക്കാന്‍ സഹായിക്കുന്നത് മൂല്യബോധമാണ്.

ഇന്ന് ബാലവേലക്കെതിരെ പലരും ശക്തമായി പ്രതികരിക്കുന്നു. എന്നാല്‍, ബാലവേല നിരോധിക്കുന്നതുകൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ഒരാള്‍ ഒരു പത്തുവയസ്സുകാരനെ അമ്മയെ ഏല്‍പ്പിക്കാന്‍ കൊണ്ടുവന്നു. അവന്‍റെ അച്ഛന്‍ രണ്ട് വര്‍ഷം മുമ്പ് മരിച്ചു. അമ്മയും അവന്‍റെ പതിമൂന്നു വയസ്സുള്ള ചേച്ചിയും വീടിനടുത്തുള്ള തീപ്പെട്ടി ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നു. അമ്മയ്ക്ക് പിന്നീട് കിഡ്‌നിക്ക് അസുഖമായി ജോലിയ്ക്കു പോകാന്‍ പറ്റാതെയായി. സഹോദരിയുടെ കൂലി വളരെ കുറവായിരുന്നെങ്കിലും അതില്‍ നിന്നും കിട്ടിയ വരുമാനം കൊണ്ട് അമ്മയുടെ മരുന്നു വാങ്ങാനും അവരുടെ വയറു നിറയ്ക്കാനും കഴിഞ്ഞു. ആയിടക്ക് ബാലവേലയ്‌ക്കെതിരെ പുതിയ നിയമങ്ങള്‍ വന്നു. അത്പ്രകാരം തീപ്പെട്ടി ഫാക്ടറിയുടെ ഉടമസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. ഫാക്ടറി പൂട്ടി. അവിടെ ജോലി ചെയ്തിരുന്ന കുട്ടികളെയൊക്കെ പറഞ്ഞ്‌വിട്ടു. ജീവിതം വഴിമുട്ടിയ നിരാശയില്‍, മകന്‍ സ്‌കൂളില്‍ പോയ അവസരത്തില്‍, അവന്‍റെ അമ്മ മോള്‍ക്കു വിഷം കൊടുത്തു കൊന്നു. പിന്നെ സ്വയം വിഷം കുടിച്ച് ആത്മഹത്യ ചെയ്തു.

ഇവിടെ, ബാലവേലക്കെതിരെ നിയമം നടപ്പാക്കി. എന്നാല്‍, അവിടെനിന്നും ജോലി നഷ്ടപ്പെട്ട് പുറത്തുവന്ന ബാലികാബാലന്മാരെ ആശ്രയിച്ച് ജീവിച്ചിരുന്ന കുടുംബങ്ങളെ മറന്നു. ഇങ്ങനെ, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിനിടയില്‍, ഒരുവശം മാത്രം കാണുകയും മറുവശം കാണാന്‍ കഴിയാതെ പോകുകയും ചെയ്യുമ്പോള്‍, അതിന്‍റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നത് മറ്റൊരു ഗതിയുമില്ലാതാവുന്ന ഒരുപിടി മനുഷ്യരാണ്. അതുകൊണ്ട്, ബാലവേലയും മനുഷ്യക്കടത്തും നിര്‍ത്തലാക്കാന്‍ മുന്നിട്ടിറങ്ങുന്നതിന് മുന്‍പ്, നമ്മള്‍ കാരണം തെരുവിലേക്കിറങ്ങാനോ ആത്മഹത്യചെയ്യാനോ വിധിക്കപ്പെട്ടേക്കാവുന്ന ഇത്തരം കുടുംബങ്ങളെ സ്വയം പര്യാപ്തരാക്കി, അവരുടെ ഭാവി സുരക്ഷിതമാക്കാനുള്ള ക്രമീകരണങ്ങള്‍ക്ക് അടിത്തറ പാകണം.

ആത്മീയത്തിന്‍റെ തുടക്കവും കാരുണ്യത്തിലാണ് അതിന്‍റെ പൂര്‍ണ്ണതയും കാരുണ്യത്തിലാണ്. കാരുണ്യം എന്ന ഒരൊറ്റപദം പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവന്നാല്‍ തന്നെ ഈ ലോകത്തില്‍ ഇന്ന് നടമാടുന്ന 90% പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. പക്ഷിയെപ്പോലെ പറക്കാനും മത്സ്യത്തെപ്പോലെ നീന്താനും നമ്മള്‍ പഠിച്ചു, പക്ഷേ മനുഷ്യനെപ്പോലെ നടക്കാനും ജീവിക്കാനും മറന്നു പോയിരിക്കുന്നു. ഇന്ന് ലോകത്തില്‍ രണ്ട് തരത്തിലുള്ള ദാരിദ്ര്യം അനുഭവിക്കുന്നവരുണ്ട്. ആഹാരം, വസ്ത്രം, കിടപ്പാടം ഇവ കിട്ടാതെ ദാരിദ്ര്യം അനുഭവിക്കുന്നവരാണ് ആദ്യത്തേത്. രണ്ടാമത്തേത് സ്‌നേഹവും കാരുണ്യവും ലഭിക്കാതെ, ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. ഇതില്‍ രണ്ടാമത്തെതാണ് ഒന്നാമതായി പരിഗണിക്കേണ്ടത്. കാരണം, മനസ്സില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടെങ്കില്‍ ആഹാരവും വസ്ത്രവും കിടപ്പാടവും ഇല്ലാതെ കഷ്ടപ്പെടുന്നവരെ നമ്മള്‍ നിറഞ്ഞ മനസ്സോടെ സ്‌നേഹിക്കുകയും സേവിക്കുകയും സഹായിക്കുകയും ചെയ്യും.

സനാതന ധര്‍മ്മത്തില്‍, ഭഗവദ്ഗീതയില്‍ സൃഷ്ടിയും സൃഷ്ടാവും രണ്ടല്ല, ഒന്നാണ്, സമുദ്രവും തിരമാലകളും ഒന്നാണെന്നതുപോലെ. നൂറു കുടത്തില്‍ സൂര്യന്‍ പ്രതിഫലിക്കുന്നുണ്ടെങ്കിലും സൂര്യന്‍ ഒന്നെയുള്ളൂ. ഇതു പോലെ, എല്ലാവരിലും ഒരേ ആത്മാവാണുള്ളത്. ഈ മനോഭാവത്തിലൂടെ നമുക്ക് മറ്റുള്ളവരെയും കൂടി പരിഗണിക്കാനുള്ള മനസ്സ് ഉണ്ടാകും. തന്‍റെ വലതു കൈ വേദനിക്കുമ്പോള്‍ ഇടതു കൈ ഉടനെ തന്നെ അതിനെ ആശ്വസിപ്പിക്കാന്‍ പോകുന്നതുപോലെ, മറ്റുള്ളവരെ നമ്മളായി കണ്ട് സ്‌നേഹിക്കാനും സേവിക്കാനുള്ള മനോഭാവം നമുക്കെല്ലാവര്‍ക്കും ഉണ്ടാകട്ടെ.

ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും, എല്ലാ മതവിഭാഗത്തില്‍ പെടുന്നവരും, മനുഷ്യക്കടത്തെന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ ഇരകളായി കൊടുംപീഡനവും ദുരിതവും അനുഭവിക്കുന്നുണ്ട്. അവരുടെ മനോവേദനക്ക് ജാതിമതങ്ങളില്ല, ഭാഷയുടേയോ വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങളോ ഒന്നുമില്ല. അവിടെ തീരായാതനയുടെയും വൈകാരിക സമ്മര്‍ദ്ദത്തിന്‍റെയും പിടിയില്‍പെട്ടുഴുലുന്ന ‘മനുഷ്യന്‍’ എന്ന ഒരൊറ്റ വര്‍ഗ്ഗം മാത്രമേയുള്ളു. ശരീരത്തിനേല്‍ക്കുന്ന മുറിവുണക്കാന്‍ ആന്‍റിബയോട്ടിക് ലേപനങ്ങളുണ്ട്. ആന്തരീകമായ അവയവങ്ങള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ ഭേദപ്പെടുത്താനും പലതരത്തിലുള്ള ഔഷധങ്ങളുണ്ട്. പക്ഷെ, മനസ്സിനുണ്ടാകുന്ന മുറിവുണക്കാന്‍ ഒരൊറ്റ ഔഷധമേയുള്ളു. ശുദ്ധസ്‌നേഹം. എല്ലാ മനുഷ്യരുടെയുമുള്ളില്‍ അന്തര്‍ലീനമായിരിക്കുന്ന കാരുണ്യം ഉണരട്ടെ. മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിഞ്ഞ്, ജീവനെയും ജീവിതത്തെയും പരസ്പരം സ്‌നേഹിക്കാനും ആദരിക്കാനുമുള്ള വിവേകബുദ്ധിയുണ്ടാകട്ടെ.

മനുഷ്യക്കടത്തിനിരയായവരുടെ മനസ്സിനേറ്റ മുറിപ്പാടുകള്‍ ഉണക്കാനും, ഭൂതകാലമടിച്ചേല്പിച്ച അന്ധകാരത്തില്‍ നിന്നും പുറത്ത്‌വന്ന്, പുതിയൊരു പ്രഭാതസൂര്യനെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാനും അവരെ തയ്യാറാക്കണമെങ്കില്‍, അത് സ്‌നേഹപൂര്‍വ്വമുള്ള പരിചരണം കൊണ്ടുമാത്രമേ പൂര്‍ണ്ണമാകൂ. ഭൂതകാലമേല്‍പ്പിച്ച മുറിവുകളെല്ലാം ഉണങ്ങാന്‍, വേദനകളെല്ലാം സഹിക്കാന്‍, തിന്മകളെല്ലാം പൊറുക്കാന്‍, നന്മകള്‍ക്കെല്ലാം മുന്‍പില്‍ കൃതജ്ഞതയോടെ നമസ്‌കരിക്കാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ.

മനുഷ്യക്കടത്ത് അനേകം തലങ്ങളുള്ള പ്രശ്‌നമാണ്. അത് പരിഹരിക്കാന്‍ അനേകതലത്തിലുള്ള പ്രവര്‍ത്തനവും വേണം. എന്നാലേ വിജയിക്കുകയുള്ളൂ. പരിഹാരത്തിന് ധാര്‍മ്മിക വശമുണ്ട്, സാമ്പത്തിക വശമുണ്ട്, അതുപോലെതന്നെ നിയമപരമായ വശമുണ്ട്. നിഷ്‌കാമസേവനത്തിന്‍റേയും ബോധവത്കരണത്തിന്‍റേയും തലമുണ്ട്. എല്ലാരീതിയിലുമുള്ള സമഗ്രമായ ഒരു പ്രയത്‌നത്തില്‍ക്കൂടി മാത്രമേ ഇതിനെ കുറച്ചെങ്കിലും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുവാന്‍ സാധിക്കുകയുള്ളൂ. അതിന് എല്ലാവര്‍ക്കും കഴിയട്ടെ. അതിന് ശക്തിയുണ്ടാകട്ടെ എന്ന് പരമാത്മാവിനോട് പ്രാര്‍ത്ഥിക്കുന്നു.

സംസ്‌കാരവും സയന്‍സും രണ്ടും നമുക്കാവശ്യമാണ്. മനുഷ്യജീവിതത്തിനു ലക്ഷ്യബോധവും അര്‍ത്ഥവും പകരുന്നതു നല്ല സംസ്‌കാരമാണ്. ആ സംസ്‌കാരത്തെ സംരക്ഷിക്കുവാനും ജനങ്ങളുടെ ഭൗതികമായ ആവശ്യങ്ങള്‍ നിറവേറ്റുവാനും നമുക്കു സയന്‍സിന്റെ സഹായം ആവശ്യമുണ്ട്. സംസ്‌കാരം ശാസ്ത്രത്തിന്റെ കണ്ണാകണം. സയന്‍സ് സംസ്‌കാരത്തിന്റെ കൈകളായിത്തീരണം.