ഇക്കാലത്താര്‍ക്കും പ്രേമത്തിന്റെയോ, ധ്യാനത്തിന്റെയോ മൗനം മനസ്സിലാക്കാന്‍ കഴിവില്ല. അവരതിനെ വികല്പമെന്നോ ഭ്രാന്തെന്നോ ഒക്കെ വിളിച്ചേക്കും. ധ്യാനിയുടെ മൗനം എന്തെന്നു കൂടി അവര്‍ക്കറിയില്ല.

സാധാരണക്കാര്‍ക്കു വാക്കുകളുടെ ലോകം മാത്രമേ പരിചയമുള്ളൂ. അവിടെ അവരറിയുന്ന സ്നേഹവും വാക്കുകളിലൂടെത്തന്നെ പ്രകടമാക്കുന്ന സ്നേഹമാണ്. പറഞ്ഞറിയിക്കാനാവാത്ത തരം സ്നേഹമുണ്ടെന്നവര്‍ക്കറിയില്ല. സ്നേഹഭാജനവുമായി പരിപൂര്‍ണ്ണ ഐക്യം പ്രാപിച്ചാല്‍പ്പിന്നെ അവിടെന്തു വാക്കുകളാണുള്ളത്? നമ്മള്‍ അവിടെ പ്രശാന്തചിത്തരും മഹാമൗനികളുമായി മാറുന്നു. ഇടതടവില്ലാത്ത ആ ധ്യാനാവസ്ഥയെത്തന്നെയാണു സമാധിയെന്നു പറയുന്നത്.”

ഒരു നിമിഷം നിര്‍ത്തിയ ശേഷം അമ്മ തുടര്‍ന്നു, ”പ്രേമഭാജനവുമായി ഒന്നാകുമ്പോള്‍ ഉണ്ടാകുന്ന മൗനത്തിനു ദൃഷ്ടാന്തമായി ശിവന്റെയും, പാര്‍വ്വതീദേവിയുടെയും ഒരു കഥയുണ്ട്.” എന്നിട്ടു് അമ്മ ആ കഥ വിവരിച്ചു തുടങ്ങി.
”പരമശിവന്‍ ഭിക്ഷയ്ക്കായി ലോകം മുഴുവന്‍ ചുറ്റിത്തിരിയാന്‍ പുറപ്പെട്ടു കഴിഞ്ഞാല്‍പ്പിന്നെ പാര്‍വ്വതീദേവി കൈലാസത്തില്‍ എന്നും ഒറ്റയ്ക്കാണ്. ദേവിക്കു് ഈ വിരഹം അസഹ്യമായി തോന്നി. ഒരു ദിവസം സംഭാഷണ മദ്ധ്യേ ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടു ദേവി ശിവനോടു പറഞ്ഞു.

” അങ്ങു സദാ നിര്‍വ്വികല്പസമാധിയില്‍ ലയിച്ചു കഴിയുന്ന ആളായതുകൊണ്ടു് അങ്ങേയ്ക്കു വേര്‍പാടിന്റെ ദുഃഖമൊന്നും കണ്ടില്ലെന്നു വരാം. എനിക്കങ്ങനെയല്ല. അതുകൊണ്ടു സമാധിയെന്തെന്നു് എനിക്കുകൂടി ഉപദേശിച്ചു തരണം. അങ്ങനെയായാല്‍ എനിക്കും വിരഹദുഃഖം അനുഭവപ്പെടാതെ കഴിക്കാമായിരുന്നല്ലോ.”

പരമശിവന്‍ ദേവിയോടു പത്മാസനസ്ഥയായി ഇരുന്നു കണ്ണുകളടച്ചു മനസ്സിനെ അന്തര്‍മ്മുഖമാക്കാന്‍ പറഞ്ഞു. ദേവി ധ്യാനമഗ്നയായി.
”ഇപ്പോള്‍ എന്തു കാണുന്നു?” പരമശിവന്‍ ചോദിച്ചു.
”അങ്ങയുടെ രൂപം മനോനേത്രത്തിനു മുമ്പില്‍ കാണുന്നു.”
”ആ രൂപത്തെയും കടന്നു പോകൂ. ഇപ്പോഴെന്തു കാണുന്നു?”
”ഒരു ദിവ്യപ്രകാശം.”
”അതിനെയും അതിക്രമിച്ചു നോക്കൂ. ഇപ്പോഴോ?”
”നാദം മാത്രമാണിപ്പോള്‍ കേള്‍ക്കുന്നത് ”
”അതിനുമപ്പുറം പോകൂ. ഇപ്പോഴെന്താണനുഭവം?”

ആ ചോദ്യത്തിനു് ഉത്തരമുണ്ടായില്ല. ദേവിയുടെ വ്യക്തിത്വം തന്നെ വിലയിച്ചു മറഞ്ഞു പോയിരുന്നു. ദേവി ശിവനുമായി പൂര്‍ണ്ണ ഐക്യം പ്രാപിച്ചു കഴിഞ്ഞിരുന്നു. അവിടെ ചോദ്യം കേള്‍ക്കാനോ ഉത്തരം പറയാനോ ആരുമുണ്ടായിരുന്നില്ല. മനസ്സിനും, വാക്കിനും, ബുദ്ധിക്കും ചിന്തയ്ക്കും എത്തിച്ചേരാനാകാത്ത തലത്തില്‍ പ്രേമത്തിന്റെ പരമകാഷ്ഠയില്‍ തന്റെ നാഥനുമായുള്ള നിത്യമായ, അഭേദ്യമായ, ഐക്യം ദേവി പ്രാപിച്ചു കഴിഞ്ഞിരുന്നു.”

അമ്മ കഥ പറഞ്ഞവസാനിപ്പിച്ചു. കഥയുടെ ഭാവം ഉള്‍ക്കൊണ്ടിട്ടെന്നവണ്ണം സശ്രദ്ധം കേട്ടിരുന്നവരും സഘനമൗനത്തിലാണ്ടിരുന്നു. അമ്മയുടെ വാക്കുകള്‍ അവരെ ലോകബോധത്തിലേക്കു് ഇറക്കിക്കൊണ്ടുവന്നു.