പണ്ട് ഗുരുവും ശിഷ്യനും ഒന്നിച്ചു പ്രാര്‍ത്ഥിച്ചത് ‘പരമതത്ത്വം, ഞങ്ങള്‍ രണ്ടു പേരെയും രക്ഷിക്കട്ടെ’ എന്നായിരുന്നു. ഗുരു വാസ്തവത്തില്‍ ഈശ്വരതുല്യനാണു്, ഈശ്വരന്‍തന്നെയാണ്. എന്നാല്‍ ആ വിനയവും എളിമയുമാണു ഗുരുക്കന്മാര്‍ ലോകത്തിനു കാണിച്ചു കൊടുത്തത്. അന്നു ശിഷ്യന്മാരും വിനയസമ്പന്നരായിരുന്നു. ശിഷ്യന്റെ വിനയവും പ്രേമവും കാണുമ്പോള്‍ ഗുരുവാത്സല്യം വിദ്യയായി പ്രവഹിക്കുന്നു. ഹൃദയത്തില്‍നിന്നു ഹൃദയത്തിലേക്കാണു് അന്നു വിദ്യ പകര്‍ന്നത്. പ്രേമത്തില്‍നിന്നാണു വിദ്യയുദിക്കുന്നത്. വിനയത്തിലൂടെയാണതു പുഷ്ടിപ്പെടുന്നത്. ആ ഗുരുത്ത്വവും വിനയവുമാണു നമ്മള്‍ കാത്തുസൂക്ഷിക്കേണ്ടത്.