”മക്കളേ, സ്നേഹമാണു നമ്മുടെയൊക്കെ സഹജസ്വഭാവം. സത്യത്തില്‍ നമ്മുടെ തനിമ ശുദ്ധസ്നേഹമാണ്. ആ ദിവ്യസ്നേഹമാണു നമ്മളിലെല്ലാം ചൈതന്യം പകരുന്നത്. അതിന്റെ പലവിധത്തിലുള്ള പ്രകാശനമാണു നമ്മുടെ ഓരോ പ്രവൃത്തിയിലും കൂടി പ്രകടമാകുന്നത്.”

”ശാസ്ത്രജ്ഞനു തന്റെ പരീക്ഷണത്തോടു പ്രേമമുണ്ട്. പക്ഷേ, ആ സ്നേഹം പരിമിതമാണ്. അതു തന്റെ വിഷയത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതല്ലാതെ എല്ലാ ജീവരാശികളെയും ഉള്‍ക്കൊള്ളുവാന്‍ തക്കവണ്ണം വികസിക്കുന്നില്ല. അയാള്‍ തന്റെ ഗവേഷണശാലയിലും പരീക്ഷണോപകരണങ്ങളിലും മാത്രമായി ഒതുങ്ങിക്കൂടുന്നു. തനിക്കു ചുറ്റുമുള്ള യഥാര്‍ത്ഥ ജീവിതവുമായി അയാള്‍ക്കു ബന്ധമില്ല. ചന്ദ്രനിലും ചൊവ്വയിലും ജീവനുണ്ടോ എന്നറിയാനാണു് അയാള്‍ക്കു താല്‍പര്യം കൂടുതല്‍. ജീവന്‍ എങ്ങനെ നിലനിര്‍ത്താമെന്നതിലേറെ, അതു നശിപ്പിക്കാന്‍ എന്തെല്ലാം അണ്വായുധങ്ങള്‍ ഉണ്ടാക്കാമെന്നാണയാള്‍ ചിന്തിക്കുന്നത്.”

”ശാസ്ത്രജ്ഞന്‍ പറഞ്ഞേക്കും, അയാള്‍ സത്യം തേടുകയാണെന്ന്, അതിനായി ഭൗതികലോകത്തെ അപഗ്രഥിച്ചു പഠിക്കുകയാണെന്ന്. വസ്തുക്കളെയെല്ലാം കീറിമുറിച്ചു് അവയുടെ പ്രവര്‍ത്തനം പഠിക്കുകയാണയാള്‍ ചെയ്യുന്നത്. ഒരു പൂച്ചക്കുട്ടി ശാസ്ത്രജ്ഞനു കൗതുകമുള്ള വളര്‍ത്തു ജീവിയല്ല, പിന്നെയോ, കേവലം പരീക്ഷണമൃഗം മാത്രമാണ്. അയാളതിന്റെ നാഡിമിടിപ്പും ബ്ലഡ്പ്രഷറും ശ്വാസോച്ഛ്വാസവുമൊക്കെ അളന്നു കുറിച്ചു പഠിക്കും.”

“ശാസ്ത്രത്തിന്റെയും സത്യാന്വേഷണത്തിന്റെയും പേരില്‍ അയാളതിനെ കീറിമുറിച്ചു് ഉള്ളിലെ അവയവങ്ങള്‍ എന്തൊക്കെയെന്നു നോക്കി മനസ്സിലാക്കും. അതിനായി പൂച്ച മരിക്കേണ്ടി വരുന്നതു് അയാള്‍ കാര്യമാക്കുന്നില്ല. ജീവന്റെ അഭാവത്തില്‍ സ്നേഹിക്കുവാനുള്ള എല്ലാ സാദ്ധ്യതകളും ഇല്ലാതാകുന്നു. ജീവനുള്ളിടത്തേ സ്നേഹവുമുണ്ടാകൂ. ജീവന്റെ ഉണ്മ തേടിത്തേടി ജീവനെത്തന്നെ അറിയാതെയെങ്കിലും നശിപ്പിക്കുകയാണു ശാസ്ത്രജ്ഞന്‍ ചെയ്യുന്നത്. വിചിത്രമായിരിക്കുന്നു, അല്ലേ!”

”ജീവിതം സ്നേഹമാണ്. എല്ലാറ്റിലും ആ ഒരേ ജീവചൈതന്യം കാണുന്നതാണു സ്നേഹം. ചന്ദ്രനില്‍ ജീവനുണ്ടോ ചൊവ്വയില്‍ ജീവനുണ്ടോ എന്നല്ല, ചന്ദ്രനും സൂര്യനും ചൊവ്വയും എല്ലാമെല്ലാം ജീവസ്സുറ്റതായി കാണണം. ജീവന്‍ ഇവിടെയും അവിടെയും എന്നല്ല, എല്ലായിടത്തും ഉണ്ട്. ജീവചൈതന്യം തുടിക്കാത്തതായി പ്രപഞ്ചത്തിലൊന്നുമില്ല. അതുപോലെയാണു സ്നേഹവും. “

“ജീവനെവിടെയുണ്ടോ അവിടെ സ്നേഹമുണ്ട്, മറിച്ചും. ജീവനെന്നും പ്രേമമെന്നും രണ്ടില്ല, അവയൊന്നുതന്നെയാണ്. പക്ഷേ, എത്രയൊക്കെ പറഞ്ഞാലും സാക്ഷാത്ക്കാരം വരെ അവ രണ്ടും ഒന്നെന്നു് ഉള്ള ബോധമുണ്ടാവില്ല. അതുവരെ ഹൃദയവും ബുദ്ധിയും തമ്മിലുള്ള ഭിന്നതയും തുടരും.”

ഗംഭീരമായ നിശ്ശബ്ദത. അമ്മയുടെ വാക്കുകള്‍ക്കായി പ്രകൃതി കാതോര്‍ത്തു നില്ക്കുന്നപോലെ. ആരുടെയും ഇമയിളകുന്നുപോലുമില്ല. അമ്മയുടെ ശബ്ദം കേട്ടു് അങ്ങിങ്ങുനിന്നു വന്നുകൂടിയ അന്തേവാസികളും ശിലാപ്രതിമകള്‍പോലെ മന്ത്രമുഗ്ദ്ധരായി കേട്ടിരിക്കുന്നു. അവരുടെ മിഴികള്‍ അമ്മയുടെ രൂപാമൃതം നുകരുന്നതില്‍, വചനാമൃതം നുകരുന്ന കര്‍ണ്ണപുടങ്ങളോടു മത്സരിക്കുകയാണോ എന്നു തോന്നും.