ജീവിതം ഹൃദയം നിറഞ്ഞ ഒരു പൊട്ടിച്ചിരിയായി മാറണം. അതാണു മതം. അതാണു് ആദ്ധ്യാത്മികത. അതാണു യഥാര്‍ത്ഥ പ്രാര്‍ത്ഥന.

ഉള്ളില്‍നിന്നു പൊട്ടിവിടരുന്ന നിഷ്‌കളങ്കമായ പുഞ്ചിരിയാണു് ഈശ്വരന്‍. ലോകത്തിനു നമ്മള്‍ നല്‌കേണ്ട ഏറ്റവും വലിയ സമ്മാനവും ഇതുതന്നെ. എന്നാല്‍, ഈ ചിരി ഇന്നത്തെ ലോകത്തിനു് അന്യമാണു്. സ്വാര്‍ത്ഥതയും വിദ്വേഷവും കൃത്രിമത്വവും നിറഞ്ഞ ചിരി മാത്രമേ ഇന്നത്തെ ലോകത്തിനു പരിചയമുള്ളൂ.

ഇതു ചിരിയല്ല, ചുണ്ടു വിടര്‍ത്തല്‍ മാത്രമാണു്. കാരണം, അവിടെ ഹൃദയമില്ല. അതു പാപമാണു്. ഹിംസയാണു്. ആത്മവഞ്ചനയാണു്. നിഷ്‌കളങ്കമായ കളിയും ചിരിയും നിറഞ്ഞ കുഞ്ഞുലോകം നാം വീണ്ടെടുക്കണം. നമ്മളിലോരോരുത്തരിലും ഉറങ്ങിക്കിടക്കുന്ന ഒരു കുഞ്ഞു ഹൃദയമുണ്ടു്. അതിനെ നമ്മള്‍ ഉണര്‍ത്താതെ നമുക്കു വളരാന്‍ കഴിയില്ല.

വിദേശ രാജ്യങ്ങളില്‍ ഭര്‍ത്താവു ഭാര്യയെ തല്ലിയാല്‍, തിരിച്ചും കിട്ടുമെന്നതു് ഉറപ്പാണു്. എന്നാല്‍, ഭാരതത്തിലങ്ങനെയല്ല പൂര്‍വ്വികര്‍ പഠിപ്പിച്ചിട്ടുള്ളതു്, ഭര്‍ത്താവു കാണപ്പെട്ട ദൈവമാണെന്നാണു്. എന്നാല്‍, ഭര്‍ത്താവിനു ഭാര്യയോ? പല ഭര്‍ത്താക്കന്മാരും ഭാര്യമാരെ കാണുന്നതു തന്റെ ദേഷ്യം തീര്‍ക്കാനുള്ള ഒരു ഉപകരണമായിട്ടാണു്.

കിട്ടുന്ന അടിയും വഴക്കും സഹിച്ചു്, ഭാര്യ ദേഷ്യം ഉള്ളില്‍ കടിച്ചമര്‍ത്തിയിരിക്കുമ്പോഴായിരിക്കും കുട്ടി സ്‌കൂളില്‍ നിന്നു് ഓടി വരുന്നതു്. വൈകീട്ടു കൂട്ടുകാരുമൊത്തു കളിക്കേണ്ട കളികളെക്കുറിച്ചോര്‍ത്തു തുള്ളിച്ചാടിയാണവന്‍ വരുന്നതു്. ഈ കുട്ടിയെ കാണുമ്പോഴേക്കും അമ്മയുടെ ദേഷ്യം വര്‍ദ്ധിക്കും. അവര്‍ അവനെ പിടിച്ചുനിര്‍ത്തി, ”നിനക്കു് ഓടാതെ നടക്കാന്‍വയ്യേ, നിനക്കു ചാടാതിരിക്കാന്‍ വയ്യേ, ഇന്നുടുത്ത വസ്ത്രം ഇത്ര ചെളിയാക്കിയതെന്തിനാണു്” ഇങ്ങനെ പറഞ്ഞുകൊണ്ടു് അടിയും തുടങ്ങും  തന്റെ ദേഷ്യം തീരുന്നതുവരെ.

പാവം കുട്ടി എന്തു പിഴച്ചു? അവന്റെ ലോകത്തില്‍ ചിരിയും സന്തോഷവുമേയുള്ളൂ. എന്നാല്‍, അതുണ്ടോ അവന്റെ അമ്മ അറിയുന്നു. സ്വാര്‍ത്ഥതയും ദേഷ്യവും ഞാനെന്ന ഭാവവും നിറഞ്ഞ ഒരു സമൂഹത്തില്‍ ഞെരിഞ്ഞമരുന്നതു്, കുട്ടികളുടെ കളിയും ചിരിയും നിറഞ്ഞ കുഞ്ഞുലോകമാണു്.