മുതുകുളം മാധവൻ പിള്ള

കാൽക്കൽ കെട്ടിപിടിച്ച്

ഒരു മന്ത്രമെന്ന് കെഞ്ചിയപ്പോൾ

മന്ദഹസിച്ചതേയുള്ളൂ – മഹാമായാ !

കെട്ടിപ്പിടിച്ചുവെങ്കിലും

ആകാശനീലിമപോലെ

അകലെയായിരുന്നു – ആദർശനം !

ഒന്നുകിൽ പ്രപഞ്ചം, അല്ലെങ്കിൽ അമ്മ.

രണ്ടുംകൂടി ?

ഒരിക്കലും സാദ്ധ്യമല്ല .

ഒന്നു മാത്രമേ ലഭിക്കൂ – ഒന്നുമാത്രം !

അമ്മയല്ലാതെ മറ്റാരും

സ്വന്തമല്ലെന്ന്, ഹൃദയം പറഞ്ഞപ്പോൾ

തൊട്ടുമുന്നിലായിരുന്നു

തൊട്ടുരുമ്മിക്കൊണ്ട് – ആദർശനം !

ഉള്ളിൻ്റെ കോണിലെങ്ങോ ചുരുണ്ടുകൂടി

ഞാനാരെന്ന് തെല്ലും ബോധമില്ലാതെ

ഉറങ്ങിക്കിടന്ന ബ്രഹ്മഭാവത്തെ

പ്രണവമന്ത്രത്തിലുണർത്തി

മേലോട്ടൊഴുക്കി

ആനന്ദത്തിൻ്റെ ദിവ്യ ചലനങ്ങളിൽ

ഞാനാരെന്നറിയിക്കുവാൻ

ഒരുനിമിഷമേ വേണ്ടിവന്നുള്ളൂ

ആനന്ദമയിയായ എൻ്റെ അമ്മയ്ക്ക് !

ഇനിയും മകൻ ധീരനായ് നടക്കും.

ഒരിക്കലും കൈവിടാത്ത

അമ്മയല്ലേ പിടിച്ചിരിക്കുന്നത്

കരുണാമയിയായ ഭാവതരിണി.