മുതുകുളം മാധവൻ പിള്ള

കാൽക്കൽ കെട്ടിപിടിച്ച്
ഒരു മന്ത്രമെന്ന് കെഞ്ചിയപ്പോൾ
മന്ദഹസിച്ചതേയുള്ളൂ – മഹാമായാ !
കെട്ടിപ്പിടിച്ചുവെങ്കിലും
ആകാശനീലിമപോലെ
അകലെയായിരുന്നു – ആദർശനം !
ഒന്നുകിൽ പ്രപഞ്ചം, അല്ലെങ്കിൽ അമ്മ.
രണ്ടുംകൂടി ?
ഒരിക്കലും സാദ്ധ്യമല്ല .
ഒന്നു മാത്രമേ ലഭിക്കൂ – ഒന്നുമാത്രം !
അമ്മയല്ലാതെ മറ്റാരും
സ്വന്തമല്ലെന്ന്, ഹൃദയം പറഞ്ഞപ്പോൾ
തൊട്ടുമുന്നിലായിരുന്നു
തൊട്ടുരുമ്മിക്കൊണ്ട് – ആദർശനം !
ഉള്ളിൻ്റെ കോണിലെങ്ങോ ചുരുണ്ടുകൂടി
ഞാനാരെന്ന് തെല്ലും ബോധമില്ലാതെ
ഉറങ്ങിക്കിടന്ന ബ്രഹ്മഭാവത്തെ
പ്രണവമന്ത്രത്തിലുണർത്തി
മേലോട്ടൊഴുക്കി
ആനന്ദത്തിൻ്റെ ദിവ്യ ചലനങ്ങളിൽ
ഞാനാരെന്നറിയിക്കുവാൻ
ഒരുനിമിഷമേ വേണ്ടിവന്നുള്ളൂ
ആനന്ദമയിയായ എൻ്റെ അമ്മയ്ക്ക് !
ഇനിയും മകൻ ധീരനായ് നടക്കും.
ഒരിക്കലും കൈവിടാത്ത
അമ്മയല്ലേ പിടിച്ചിരിക്കുന്നത്
കരുണാമയിയായ ഭാവതരിണി.