കത്തിനു നമുക്കു തരാന്‍ കഴിയാത്തതെന്തോ, അതാണു മതം നമുക്കു നല്കുന്നതു്. എന്താണു മനുഷ്യന്‍ നിരന്തരം ആഗ്രഹിക്കുന്നതു്? ഇന്നു ലോകത്തില്‍ ദുര്‍ല്ലഭമായിരിക്കുന്ന വസ്തു ഏതാണു്? ‘ശാന്തി’യാണതു്.

ഇന്നു ശാന്തിയെന്നതു ലോകത്തെവിടെയും കാണാന്‍ കിട്ടുന്നില്ല. അകത്തുമില്ല ശാന്തി, പുറത്തുമില്ല ശാന്തി. പൂര്‍ണ്ണമായൊരു ജീവിതം നയിക്കണമെങ്കില്‍ ശാന്തി വേണം. സ്നേഹം വേണം. ശാന്തി എന്നതു് എല്ലാ ആഗ്രഹങ്ങളും സഫലമായ ശേഷം കിട്ടുന്ന ഒന്നല്ല. മനസ്സുള്ളിടത്തോളം കാലം ആഗ്രഹങ്ങള്‍ ഉയര്‍ന്നു വരുകയും അവ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ശാന്തി ഉണ്ടാകുന്നതു്, എല്ലാ ചിന്തകളും അടങ്ങി, നമ്മള്‍ മനസ്സിനപ്പുറം പോകുമ്പോഴാണു്.

എല്ലാറ്റിനും അതീതമായ ആ അവസ്ഥയില്‍ വ്യക്തി ബോധം അനന്തമായ ബോധത്തില്‍ ലയിക്കുന്നു. നാമങ്ങളുടെയും രൂപങ്ങളുടെയും ലോകം അതോടെ ഇല്ലാതാകുന്നു. സനാതനധര്‍മ്മത്തിലെ അദ്വൈതസിദ്ധാന്തത്തിൻ്റെ കാതല്‍ ഇതാണു്. മനുഷ്യനു പരമമായ പൂര്‍ണ്ണതയെ പ്രാപിക്കാം. അതു തന്നെയാണു് അവൻ്റെ യഥാര്‍ത്ഥസ്വരൂപം. എങ്കില്‍ എന്തുകൊണ്ടു് ഇപ്പോള്‍ നമ്മള്‍ അതനുഭവിക്കുന്നില്ല എന്നതു ചോദിച്ചേക്കാം! പ്രധാനമായും ബാഹ്യ വസ്തുക്കളോടുള്ള മമതകൊണ്ടാണു്. നമ്മുടെ സ്വരൂപത്തെ ക്കുറിച്ചുള്ള അജ്ഞാനം ശരിയായ ജ്ഞാനത്തിലൂടെ മാത്രമേ മാറുകയുള്ളൂ. ഈ ശുദ്ധജ്ഞാനം ഉള്ളിലുദിക്കാന്‍ ഒരൊറ്റ വഴി മാത്രമേയുള്ളൂ. ഒരു സദ്ഗുരുവിൻ്റെ, പൂര്‍ണ്ണമായ ആനന്ദവും ശാന്തി യും നിരന്തരം അനുഭവിക്കുന്ന ഒരു മഹാത്മാവിൻ്റെ മാര്‍ഗ്ഗദര്‍ശനത്തില്‍ ആദ്ധ്യാത്മിക സാധനകള്‍ അനുഷ്ഠിക്കുക എന്നതു്.

നിരന്തരം ശാന്തി അനുഭവിക്കുന്ന ഒരാള്‍ എപ്പോഴും ഉല്ലാസവാനായിരിക്കും. അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ താളലയം ഒരിക്കലും നഷ്ടമാകുന്നില്ല. യാതൊരുവിധ പ്രശ്‌നത്തിനും അദ്ദേഹത്തെ അലട്ടുവാനോ, സമനില തെറ്റിക്കുവാനോ സാദ്ധ്യമല്ല. അദ്ദേഹം കഴിഞ്ഞു പോയതിനെ കുറിച്ചോര്‍ത്തു വിഷമിക്കുകയോ വരാനിരിക്കുന്നതിനെ കുറിച്ചു് ഉത്കണ്ഠപ്പെടുകയോ ചെയ്യുന്നില്ല. ജീവിതത്തില്‍ ഉണ്ടാകുന്ന ഓരോ സാഹചര്യത്തെയും അദ്ദേഹം ശാന്തതയോടും മനഃസംയമനത്തോടും നേരിടുന്നു.

തീര്‍ച്ചയായും ജീവിതത്തില്‍ മറ്റുള്ളവരെപ്പോലെത്തന്നെ അദ്ദേഹത്തിനും പ്രശ്‌നങ്ങളെ നേരിടേണ്ടി വരും. പക്ഷേ പ്രശാന്തചിത്തനായ ഒരാള്‍ തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കും പ്രശ്‌നങ്ങളെ നേരിടുക. പ്രശ്‌നങ്ങളോടുള്ള അയാളുടെ മനോഭാവം വ്യത്യസ്തമായിരിക്കും. അങ്ങനെയുള്ളവര്‍ ചെയ്യുന്ന ഏതൊരു പ്രവൃത്തിക്കും ഒരു പ്രത്യേക അഴകും ചാതുര്യവും കാണും. ജീവിതത്തില്‍ ഉണ്ടാകാ വുന്ന ഏതു പ്രതിസന്ധിയിലും അവര്‍ അചഞ്ചലരായിത്തന്നെ നിലകൊള്ളും.

നാം ഏതു പരിസ്ഥിതിയിലും അതിനെ നേരിടാനാവശ്യമായ മനോധൈര്യത്തിനു വേണ്ടി മാത്രമേ പ്രാര്‍ത്ഥിക്കാവൂ.

സീതയുടെ സ്വയംവര മണ്ഡപത്തിലേക്കു ശ്രീരാമന്‍ കയറി വരുകയാണു്. മിഥിലാവാസികള്‍ രാമനെക്കണ്ട മാത്രയില്‍ത്തന്നെ, ”ഓ! ഇദ്ദേഹം എത്രയോ സുന്ദരന്‍, കരുത്തന്‍, ഗുണവാന്‍! ഈശ്വരാ, ആ വില്ലുകുലയ്ക്കുവാനായി ഇദ്ദേഹത്തിനു ശക്തി കൊടുക്കണേ” എന്നാണു പ്രാര്‍ത്ഥിച്ചതു്.

ശ്രീരാമന്‍ അകത്തേക്കു കടന്നപ്പോള്‍, സ്വയംവരത്തില്‍ സീതയെ നേടാനുള്ള ആഗ്രഹത്തോടെ അവിടെ എത്തിയിരുന്ന രാജാക്കന്മാരെല്ലാം അദ്ദേഹത്തെ മനസാ ഇങ്ങനെ ശപിച്ചു, ”ഇയാളെ എന്തിനാണു് ഇവിടേക്കു വരുത്തിയതു്? ഇങ്ങേരു വന്നതു കാരണം നമുക്കുള്ള അവസരം നഷ്ടമാകുമോ? നമുക്കു സീതയെ കിട്ടുന്ന കാര്യം സംശയം തന്നെ. ഇയാള്‍ ഇവിടെ നിന്നും പോയാല്‍ മതിയായിരുന്നു.” എന്നിങ്ങനെ അവര്‍ സാഹചര്യത്തെ ശപിച്ചു കൊണ്ടേയിരുന്നു.

ഈ സമയം ശ്രീരാമനെ ദര്‍ശിച്ച സീതയാകട്ടെ, ”ഈശ്വരാ! ഇത്രയും ഭാരമുള്ള വില്ലു് അവിടുന്നു് എന്തിനാണു നിര്‍മ്മിച്ചതു്? ഇതിൻ്റെ ഭാരമൊന്നു കുറച്ചു കൊടുത്തു കൂടേ?” എന്നിങ്ങനെ പരിസ്ഥിതിയെ മാറ്റാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു.

ഇതില്‍ മിഥിലാവാസികളുടെ പ്രാര്‍ത്ഥനയാണു ശരിയായ പ്രാര്‍ത്ഥന. അവരുടെ മനോഭാവമാണു ശരിയായിട്ടുള്ളതു്. അവര്‍ പരിസ്ഥിതിയെ മാറ്റുവാനല്ല പ്രാര്‍ത്ഥിച്ചതു്. അതിനെ നേരിടാന്‍ വേണ്ട ശക്തി നല്കണേ എന്നായിരുന്നു അവരുടെ പ്രാര്‍ത്ഥന. ഇതുപോലെ, നാം ഏതു പരിസ്ഥിതിയിലും അതിനെ നേരിടാനാവശ്യമായ മനോധൈര്യത്തിനു വേണ്ടി മാത്രമേ പ്രാര്‍ത്ഥിക്കാവൂ. എന്നാല്‍, പ്രാര്‍ത്ഥന വെറും കുട്ടിത്തമാകാനും പാടില്ല.

ജീവിത അനുഭവങ്ങൾ നമ്മള്‍ മൂന്നു തരത്തില്‍ നേരിടുന്നു. വരുന്ന സാഹചര്യങ്ങളെ ശപിച്ചു കൊണ്ടു മുന്നോട്ടു പോകുക എന്നതും ഒരു രീതിയാണ്.

പരിസ്ഥിതി മാറ്റിയതുകൊണ്ടു പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ഒരു ഭാര്യയും ഭര്‍ത്താവും സ്ഥിരം വഴക്കടിക്കും. ഒരുമിച്ചു താമസിക്കുവാന്‍ വയ്യെന്ന സ്ഥിതിയായി. അങ്ങനെ, ആ വിവാഹ ബന്ധം ഒഴിഞ്ഞു. കുറച്ചുനാള്‍ കഴിഞ്ഞു രണ്ടു പേരും വേറെ കല്യാണം കഴിച്ചു.

അധികം താമസിയാതെ തന്നെ രണ്ടുപേര്‍ക്കും മനസ്സിലായി, ആദ്യത്തെ ഭാര്യയും ഭര്‍ത്താവും തന്നെയാണു വേറൊരു രൂപത്തില്‍ വന്നിരിക്കുന്നതെന്നു്. ആളുമാറി, പക്ഷേ, മനസ്സു് മാറിയില്ല. മനസ്സു് മാറാത്തിടത്തോളം കാലം പരിസ്ഥിതികളെ മാത്രം മാറ്റിയതുകൊണ്ടു പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാനാവുകയില്ല.

ഒരാള്‍ക്കു വയറുവേദന. വീട്ടിലുള്ളവരോടെല്ലാം ”അമ്മേ വയറു വേദന, അച്ഛാ, വയറുവേദന, ചേട്ടാ, ചേച്ചീ, വയറുവേദന, വയറു വേദനയെടുത്തിട്ടു സഹിക്ക വയ്യായേ,” എന്നു പറഞ്ഞു പറഞ്ഞു അവസാനം അടുത്തിരുന്നവര്‍ക്കൊക്കെ വയറു വേദനിക്കാന്‍ തുടങ്ങി. നമ്മുടെ അശാന്തി പറഞ്ഞു പറഞ്ഞു മറ്റുള്ളവരുടെ ശാന്തികൂടി ഇല്ലാതെയായി.

ഇതുകൂടാതെ, നാലാമതൊരു വഴിയുണ്ടു്. മനഃസ്ഥിതി മാറ്റുക. ഇതിലൂടെ മാത്രമേ നമുക്കു യഥാര്‍ത്ഥത്തില്‍ ആനന്ദിക്കാന്‍ കഴിയൂ. പരിസ്ഥിതിയെ നമ്മുടെ ആവശ്യാനുസരണം പൂര്‍ണ്ണമായും മാറ്റുക എന്നതു് അസാദ്ധ്യമാണു്. അനുഭവങ്ങൾ മാറ്റുക എന്നത് സാദ്ധ്യമല്ല, അതുകൊണ്ടു്, പരിസ്ഥിതിക്കനുസരിച്ചു മനഃസ്ഥിതി ക്രമീകരിക്കുകയാണുവേണ്ടതു്. ഇതു് ആദ്ധ്യാത്മികതയിലൂടെ മാത്രമേ സാധിക്കൂ.

ഇവിടെയാണു് ആദ്ധ്യാത്മിക ശാസ്ത്രങ്ങളുടെ പ്രസക്തി. ഭഗവാന്‍ കൃഷ്ണന്‍ എന്താണു് അര്‍ജ്ജുനനു കാട്ടിക്കൊടുത്തതു്? അവിടുന്നു മാറ്റിയതു പരിസ്ഥിതിയല്ല, മനഃസ്ഥിതിയാണു്.

യുദ്ധസമയത്തു ഭഗവാന്‍ വിചാരിച്ചാല്‍ ഒരു ചുഴലിക്കാറ്റു വരുത്തിയോ പ്രളയം വരുത്തിയോ ദുര്യോധനാദികളെ നശിപ്പിക്കാമായിരുന്നു. അല്ലെങ്കില്‍ മറ്റെന്തെങ്കിലും രീതിയില്‍ അവരെ നശിപ്പിക്കാമായിരുന്നു. താന്‍ വിചാരിച്ചിരുന്നെങ്കില്‍ ഭഗവാനു് ഒറ്റയ്ക്കു് എല്ലാം പാണ്ഡവര്‍ക്കു നേടിക്കൊടുക്കാമായിരുന്നു. അതിനുള്ള ശക്തി അവിടുത്തേക്കുണ്ടു്.

എന്നാല്‍, ഭഗവാന്‍ മാറ്റിക്കൊടുത്തതു പരിസ്ഥിതിയല്ല. അര്‍ജ്ജുനനു് ഈ ലോകത്തോടുണ്ടായിരുന്ന മനോഭാവം മാറ്റുകയാണു ചെയ്തതു്. ജീവിതത്തിൻ്റെ സ്വഭാവം മനസ്സിലാക്കി അതിനെ എങ്ങനെ നേരിടണമെന്നു പഠിപ്പിച്ചു കൊടുക്കുകയാണു് അദ്ദേഹം ചെയ്തതു്.

ലോകര്‍ക്കാകമാനം ശാന്തിയും സമാധാനവും ഉണ്ടാകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ഒരു മനസ്സാണു നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടതു്.

ക്ഷേത്രത്തിലും പള്ളിയിലും പോയി ആരാധന നടത്തുന്നതു കൊണ്ടു മാത്രം മതവിശ്വസവും ഭക്തിയും പൂര്‍ണ്ണമാകുന്നില്ല. സര്‍വ്വ ജീവജാലങ്ങളിലും ആത്മാവിനെ, ഈശ്വരനെ ദര്‍ശിക്കുവാന്‍ സാധിക്കണം. അതാണു യഥാര്‍ത്ഥ ഭക്തി.

പ്രകൃതിയുടെ ഏകോദ്ദേശ്യം സകല ചരാചരങ്ങളെയും സംരക്ഷിക്കുക എന്നതാണു്. നമുക്കു് ഇക്കാര്യത്തില്‍ പൂര്‍ണ്ണവിശ്വാസം വേണം. ജീവിക്കാന്‍ വേണ്ടി ഒന്നിനെയും ദ്രോഹിക്കാതെ സമാധാനപരമായ മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ കണ്ടെത്തണം. സ്വന്തം ഉയര്‍ച്ചയ്ക്കു വേണ്ടി മറ്റുള്ളവരെ നശിപ്പിക്കാന്‍ നാം തുനിയരുതു്.

ഇതു 21ാം നൂറ്റാണ്ടിൻ്റെ തുടക്കമാണു്. ഈ മത മഹാസമ്മേളനത്തിൻ്റെ വിജയത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രയത്‌നിച്ച സന്ന്യാസിവര്യന്മാരും ആത്മീയ നേതാക്കളും ഹിന്ദു സ്വാഗത സംഘവും ചേര്‍ന്നു് ഈ ദൃഢപ്രതിജ്ഞയെടുക്കാം:

‘ദേശകാലങ്ങള്‍ക്കതീതമായി, ലോകത്തിനൊട്ടാകെ ശാന്തിയും സമാധാനവും കൈവരുത്തുവാനും മനുഷ്യരാശിയുടെ കഷ്ടതകള്‍ക്കു് ആശ്വാസമേകുവാനും നാം പ്രയത്‌നിക്കും. സനാതനധര്‍മ്മത്തിൻ്റെ മഹത്തായ സങ്കല്പം സത്യമായിത്തീരട്ടെ.

പരമതത്ത്വവും ജീവിതത്തിൻ്റെ ഉന്നതാദര്‍ശങ്ങളും എല്ലാ യുവതീയുവാക്കള്‍ക്കും നല്കുവാനും നമുക്കു് ഉറച്ച തീരുമാനമെടുക്കാം. ഭാവിയുടെ വിടരൂന്ന പൂമൊട്ടുകളാണവര്‍; വിടര്‍ന്നു് ലോകത്തിൻ്റെ പരിമളമായിത്തീരേണ്ടവര്‍!’

ജീവിത അനുഭവങ്ങളെ നമ്മള്‍ മൂന്നു തരത്തില്‍ നേരിടുന്നു. ഒന്നു്, സാഹചര്യങ്ങളില്‍ നിന്നു് ഒളിച്ചോടാന്‍ ശ്രമിക്കുക. മറ്റൊന്നു്, പരിസ്ഥിതി ശരിയാക്കിയാല്‍ എല്ലാ പ്രശ്‌നങ്ങളും തീരും എന്നു വിചാരിച്ചു് അതിനു ശ്രമിക്കുക.

സാഹചര്യങ്ങളില്‍ നിന്നു് ഒളിച്ചോടാന്‍ ശ്രമിച്ചതുകൊണ്ടു പ്രശ്‌നങ്ങളെ ഒഴിവാക്കാന്‍ കഴിയില്ല. പകരം പ്രശ്‌നം ഇരട്ടിയായി എന്നുവരും. ഇതിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഒരു കഥ ഓര്‍മ്മ വരുന്നു.

ഒരാള്‍ക്കു് ഒരമ്മാവനുണ്ടു്. അദ്ദേഹം വരുന്നെന്നറിഞ്ഞപ്പോള്‍ മരുമകന്‍ വീട്ടില്‍ നിന്നു പുറത്തേക്കിറങ്ങി. കാരണം, ഈ അമ്മാവന്‍ രണ്ടുമൂന്നു മണിക്കൂറെങ്കിലും സംസാരിച്ചു കൊണ്ടിരിക്കും. അദ്ദേഹം പട്ടാളക്കാരനാണു്. ധാരാളം കഥകള്‍ പറയാനുണ്ടു്. എന്തിനു് അത്രയും സമയം വെറുതെ കളയണം എന്നു വിചാരിച്ചു മരുമകന്‍ വീടിൻ്റെ പിറകു വശത്തുള്ള ഇടവഴിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചു.

പക്ഷേ, അദ്ദേഹം ഇറങ്ങിച്ചെല്ലുമ്പോഴുണ്ടു്, അമ്മാവനും അതുവഴിത്തന്നെ കയറി വരുന്നു. മരുമകനെക്കണ്ട മാത്രയില്‍ അമ്മാവന്‍ വര്‍ത്തമാനവും തുടങ്ങി. സംഭാഷണം വഴിയില്‍ നിന്നു തന്നെയായി. കുറച്ചുകഴിഞ്ഞപ്പോള്‍ മരുമകന്‍ ചിന്തിക്കാന്‍ തുടങ്ങി. ‘ എന്തൊരു ചൂടു്! പക്ഷേ, തണലിനു് ഒരു വൃക്ഷം പോലും അടുത്തെങ്ങുമില്ലല്ലോ? എന്തൊരു കാലുവേദന! പക്ഷേ, ഇരിക്കാന്‍ ഇവിടെയെങ്ങും ഒരു ബെഞ്ചു പോലുമില്ലല്ലോ. അയ്യോ, ദാഹിക്കുന്നല്ലോ. പക്ഷേ, അടുത്തു കടയൊന്നുമില്ലല്ലോ. വീട്ടിലായിരുന്നെങ്കില്‍ പച്ചവെള്ളമെങ്കിലും കുടിക്കാമായിരുന്നു.’

സാഹചര്യങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കരുത്. ശ്രമിച്ചാല്‍ അതു നമുക്കു് ഇരട്ടി പ്രശ്‌നമായി മാറും എന്ന് ഇത് കാണിക്കുന്നു

രണ്ടാമത്തെ രീതി പരിസ്ഥിതി ശരിയാക്കാന്‍ ശ്രമിക്കുക എന്നതാണു്. വീട്ടില്‍ എന്നും അശാന്തി മാത്രം. ‘വീടിൻ്റെ കുറ്റം കൊണ്ടായിരിക്കാം, പൊളിച്ചുപണിയാം. അല്ലെങ്കില്‍ വേറൊരിടത്തു സ്ഥലം വാങ്ങി പുതിയ ഒരു വീടു വയ്ക്കാം. അതുമല്ലെങ്കില്‍, ഒരു ടി.വി. വാങ്ങി വയ്ക്കാം. കുറച്ചു കൂടി സാധനങ്ങള്‍ വാങ്ങി വീടു മോടിപിടിപ്പിക്കാം. എയര്‍ക്കണ്ടീഷന്‍ ചെയ്തുനോക്കാം.’ പക്ഷേ, ഇതുകൊണ്ടൊന്നും പ്രശ്‌നങ്ങള്‍ തീരില്ല.

എയര്‍ക്കണ്ടീഷന്‍ ചെയ്ത മുറിയില്‍ കിടന്നാലും ഉറക്കം വരാത്തവരുണ്ടു്. അവര്‍ക്കു് ഉറങ്ങണമെങ്കില്‍ ഉറക്ക ഗുളിക കഴിക്കണം. കാരണം, പ്രശ്‌നം മനസ്സിലാണു്. മനസ്സിനെ എ.സി.യാക്കുന്ന വിദ്യയാണു് ആദ്ധ്യാത്മികത. ചുറ്റുപാടുകളെ മാറ്റിയതുകൊണ്ടു മാത്രം ജീവിത പ്രശ്‌നങ്ങള്‍ ഒഴിവാകുന്നതായി കാണുന്നില്ല. പരിസ്ഥിതി മാറ്റേണ്ടെന്നല്ല, മനഃസ്ഥിതികൂടി മാറ്റണമെന്നാണു് അമ്മ പറയുന്നതു്. അതാണു് ആദ്ധ്യാത്മികത പഠിപ്പിക്കുന്നതു്.