ഭജന അവസാനിച്ചു. അന്തരീക്ഷം ധ്യാനമഗ്നമായി. അല്പം കഴിഞ്ഞു മക്കളുടെ മുഖകമലങ്ങളിലെ തേന്‍ നുകരാന്‍ മത്സരിച്ചു പറക്കുന്ന രണ്ടു കരിവണ്ടുകളെപ്പോലെ അമ്മയുടെ മിഴികള്‍ ഇളകി. ഒരു ബ്രഹ്മചാരി മെല്ലെ തന്റെ സംശയം അവതരിപ്പിച്ചു.
”അമ്മേ, ഇന്നുച്ചയ്ക്കു അമ്മ പശുവിനു കാടി കൊടുക്കുമ്പോള്‍ സംസാരിക്കാന്‍ വന്നവരോടു പറഞ്ഞില്ലേ, മിണ്ടാതിരിക്കാന്‍. അമ്മ ചെയ്യുന്നതു ജോലിയല്ല . കാടിയിലൂടെ ആ മിണ്ടാപ്രാണികള്‍ക്കു് അമ്മയുടെ സ്നേഹം പകരുകയാണെന്നും പറഞ്ഞല്ലോ. സാധാരണയായി സ്നേഹം വാക്കുകളിലൂടെയല്ലേ പ്രകടിപ്പിക്കുന്നത്. അമ്മ പറയുന്നതു കേട്ടപ്പോള്‍ തോന്നി സംസാരം സ്നേഹം പകരാന്‍ തടസ്സമുണ്ടാക്കുകയാണെന്ന്. ശരിയാണോ?”
”ശരിയാ മോനേ. യഥാര്‍ത്ഥത്തില്‍ വാക്കും സ്നേഹവും തമ്മില്‍ ബന്ധമുണ്ടെന്നു പറയാന്‍ പ്രയാസമാണ്. ശരിയായ സ്നേഹത്തില്‍ വാക്കുകളേയില്ല. അതു നിശ്ശബ്ദമാണ്. മൗനവും സ്നേഹവും തമ്മിലാണു അടുപ്പമുള്ളത്. നിശ്ചലമായൊരു തടാകംപോലെ, നിറഞ്ഞ സ്നേഹാനുഭവത്തില്‍ വാക്കുകളുടെ ഓളങ്ങളില്ല.
നിശ്ചലമായ മനസ്സിന്റെ ചലനമാണു വാക്കും ചിന്തയുമൊക്കെ. സ്നേഹത്തിന്റെ സ്വതഃസിദ്ധഭാവം നിശ്ചലതയും, അതില്‍നിന്നുണ്ടാകുന്ന നിശ്ശബ്ദതയുമാണ്. മനസ്സിന്റെ ചിലയ്ക്കല്‍ എല്ലാം അവിടെയൊടുങ്ങുന്നു. ആ പൂര്‍ണ്ണ പ്രശാന്തിയിലാണു യഥാര്‍ത്ഥ സ്നേഹം നുകരാന്‍ കഴിയുന്നത്. സത്യത്തില്‍ സ്നേഹത്തിനൊരു ഭാഷയേ ഉള്ളൂ. അതു നിശ്ശബ്ദതയാണ്. നിശ്ശബ്ദത മാത്രമാണ്.”
ജീവിതം ഹൃദയം നിറഞ്ഞ ഒരു പൊട്ടിച്ചിരിയായി മാറണം. അതാണു മതം. അതാണു് ആദ്ധ്യാത്മികത. അതാണു യഥാര്‍ത്ഥ പ്രാര്‍ത്ഥന.
ഉള്ളില്‍നിന്നു പൊട്ടിവിടരുന്ന നിഷ്‌കളങ്കമായ പുഞ്ചിരിയാണു് ഈശ്വരന്‍. ലോകത്തിനു നമ്മള്‍ നല്‌കേണ്ട ഏറ്റവും വലിയ സമ്മാനവും ഇതുതന്നെ. എന്നാല്‍, ഈ ചിരി ഇന്നത്തെ ലോകത്തിനു് അന്യമാണു്. സ്വാര്‍ത്ഥതയും വിദ്വേഷവും കൃത്രിമത്വവും നിറഞ്ഞ ചിരി മാത്രമേ ഇന്നത്തെ ലോകത്തിനു പരിചയമുള്ളൂ.
ഇതു ചിരിയല്ല, ചുണ്ടു വിടര്‍ത്തല്‍ മാത്രമാണു്. കാരണം, അവിടെ ഹൃദയമില്ല. അതു പാപമാണു്. ഹിംസയാണു്. ആത്മവഞ്ചനയാണു്. നിഷ്‌കളങ്കമായ കളിയും ചിരിയും നിറഞ്ഞ കുഞ്ഞുലോകം നാം വീണ്ടെടുക്കണം. നമ്മളിലോരോരുത്തരിലും ഉറങ്ങിക്കിടക്കുന്ന ഒരു കുഞ്ഞു ഹൃദയമുണ്ടു്. അതിനെ നമ്മള്‍ ഉണര്‍ത്താതെ നമുക്കു വളരാന്‍ കഴിയില്ല.
വിദേശ രാജ്യങ്ങളില്‍ ഭര്‍ത്താവു ഭാര്യയെ തല്ലിയാല്‍, തിരിച്ചും കിട്ടുമെന്നതു് ഉറപ്പാണു്. എന്നാല്‍, ഭാരതത്തിലങ്ങനെയല്ല പൂര്‍വ്വികര്‍ പഠിപ്പിച്ചിട്ടുള്ളതു്, ഭര്‍ത്താവു കാണപ്പെട്ട ദൈവമാണെന്നാണു്. എന്നാല്‍, ഭര്‍ത്താവിനു ഭാര്യയോ? പല ഭര്‍ത്താക്കന്മാരും ഭാര്യമാരെ കാണുന്നതു തന്റെ ദേഷ്യം തീര്‍ക്കാനുള്ള ഒരു ഉപകരണമായിട്ടാണു്.
കിട്ടുന്ന അടിയും വഴക്കും സഹിച്ചു്, ഭാര്യ ദേഷ്യം ഉള്ളില്‍ കടിച്ചമര്‍ത്തിയിരിക്കുമ്പോഴായിരിക്കും കുട്ടി സ്‌കൂളില്‍ നിന്നു് ഓടി വരുന്നതു്. വൈകീട്ടു കൂട്ടുകാരുമൊത്തു കളിക്കേണ്ട കളികളെക്കുറിച്ചോര്‍ത്തു തുള്ളിച്ചാടിയാണവന്‍ വരുന്നതു്. ഈ കുട്ടിയെ കാണുമ്പോഴേക്കും അമ്മയുടെ ദേഷ്യം വര്‍ദ്ധിക്കും. അവര്‍ അവനെ പിടിച്ചുനിര്‍ത്തി, ”നിനക്കു് ഓടാതെ നടക്കാന്‍വയ്യേ, നിനക്കു ചാടാതിരിക്കാന്‍ വയ്യേ, ഇന്നുടുത്ത വസ്ത്രം ഇത്ര ചെളിയാക്കിയതെന്തിനാണു്” ഇങ്ങനെ പറഞ്ഞുകൊണ്ടു് അടിയും തുടങ്ങും തന്റെ ദേഷ്യം തീരുന്നതുവരെ.
പാവം കുട്ടി എന്തു പിഴച്ചു? അവന്റെ ലോകത്തില്‍ ചിരിയും സന്തോഷവുമേയുള്ളൂ. എന്നാല്‍, അതുണ്ടോ അവന്റെ അമ്മ അറിയുന്നു. സ്വാര്‍ത്ഥതയും ദേഷ്യവും ഞാനെന്ന ഭാവവും നിറഞ്ഞ ഒരു സമൂഹത്തില്‍ ഞെരിഞ്ഞമരുന്നതു്, കുട്ടികളുടെ കളിയും ചിരിയും നിറഞ്ഞ കുഞ്ഞുലോകമാണു്.
സായംസന്ധ്യ. ധ്യാനമന്ദിരത്തിനു മുന്നിലെ വരാന്തയില്‍ കുറച്ചു പേര്‍ കൂടിനില്ക്കുന്നു…. വെള്ളത്താമരപ്പൊയ്കയില്‍ നീലനീരജമെന്ന പോലെ അവരുടെ മദ്ധ്യത്തില്‍ അമ്മയും ഉണ്ട്. ബ്രഹ്മചാരികളും ഗൃഹസ്ഥാശ്രമികളും എല്ലാം ഭജനാനന്ദത്തില്‍ ആകണ്ഠം ആമഗ്നരായിരിക്കുന്നു. സ്വരരാഗസുധാ സരിത്തില്‍ ചേര്‍ന്നലിയാന്‍ വെമ്പുന്ന കൈത്തോടുകള്‍പോലെ അമ്മ പാടുന്ന വരികള്‍ എല്ലാവരും ഏറ്റു പാടുന്നുമുണ്ട്…….
ചില കുടുംബങ്ങളില്‍ അടുത്തടുത്ത വര്‍ഷങ്ങളില്‍ മരണം നടക്കുന്നതു കാണാം. ചില കുടുംബങ്ങളില്‍ അപകടങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണാം. ചിലര്‍ക്കു് എത്ര കല്യാണാലോചനകള്‍ വന്നാലും ഒന്നും ശരിയായി കാണാറില്ല. ചില കുടുംബങ്ങളില്‍ കുട്ടികള്‍ ജനിക്കാറില്ല. ചില കുടുംബത്തില്‍ ചെറുപ്രായക്കാര്‍ക്കും മരണം സംഭവിക്കുന്നു. ചില കുടുംബങ്ങളില്‍, പെണ്‍കുട്ടികള്‍ മുപ്പതും നാല്പതും വയസ്സാകുമ്പോള്‍ തന്നെ വിധവകളാകുന്നു. ഇതിനൊക്കെ കര്‍മ്മഫലമെന്നു മാത്രമേ കാരണം പറയുവാന്‍ കഴിയൂ.
അതിനാലാണു നമ്മള്‍ ചെയ്യുന്ന ഓരോ കര്‍മ്മവും, നമ്മുടെ ഓരോ വാക്കും, ഓരോ നോട്ടവും എന്തിനു്, നമ്മുടെ ഓരോ ചിന്തയും ശ്രദ്ധിച്ചു വേണം എന്നു് അമ്മ ആവര്‍ത്തിച്ചു പറയുന്നതു്. കാരണം, ഇവയ്‌ക്കെല്ലാം അതിന്റേതായ ഫലമുണ്ടു്. നമ്മുടെ ഓരോ ചീത്ത പ്രവൃത്തിയും നല്ല പ്രവൃത്തിയും മറ്റനേകം പേരെ സ്വാധീനിക്കുന്നുണ്ടു്.
ഇതു പറയുമ്പോള്‍, അമ്മ ഒരു കഥ ഓര്‍ക്കുകയാണു്: രാജകൊട്ടാരത്തില്‍ വിദൂഷകന്‍ കഥ പറഞ്ഞു കൊണ്ടിരിക്കുന്ന സമയം. ഇടയ്ക്കിടെ അദ്ദേഹം നല്ല തമാശകളും പറയുന്നുണ്ടു്. പക്ഷേ, രാജാവിനു കഥ ശരിക്കു മനസ്സിലായില്ല. വിദൂഷകന്‍ തന്നെ കളിയാക്കുകയാണെന്നു തെറ്റിദ്ധരിച്ച രാജാവു്, ദേഷ്യത്തോടെ വിദൂഷകനു് ഒരടി കൊടുത്തു.
വിദൂഷകന്‍ വേദന കൊണ്ടു പുളഞ്ഞു. ദേഷ്യം കൊണ്ടു പല്ലിറുമ്മി. എന്നാല്‍, തന്നെ അടിച്ചതു രാജാവാണു്, മറുത്തൊരക്ഷരം പോലും പറയുവാന്‍ കഴിയില്ല. ഒരു കാരണവും കൂടാതെ അടികിട്ടിയതിലുള്ള ദേഷ്യം, എത്ര ശ്രമിച്ചിട്ടും വിദൂഷകനു നിയന്ത്രിക്കുവാനായില്ല. വിദൂഷകന്‍, അടുത്തു നിന്നയാള്‍ക്കു് ഒരടി കൊടുത്തു.
അയാള്‍ വിദൂഷകനോടു ചോദിച്ചു, ”അങ്ങെന്താണീ ചെയ്തതു്? ഞാനങ്ങയെ ഒന്നും ചെയ്തില്ലല്ലോ, പിന്നെ എന്തിനാണു് എന്നെ അടിച്ചതു്.”
”അതിനെന്താ നീ, നിന്റെ അടുത്തു നില്ക്കുന്നയാള്‍ക്കു് ഒരടി കൊടുക്കു്. ജീവിതം ഒരു വലിയ ചക്രം പോലെയാണു്. അതു കറങ്ങി വരുമ്പോള്‍ ഓരോരുത്തര്‍ക്കും അവരവര്‍ അര്‍ഹിക്കുന്നതു കിട്ടുന്നതു നമുക്കു കാണാം. ഇപ്പോള്‍ മടിക്കേണ്ട, കൊടുത്തു കൊള്ളൂ.” ഇതായിരുന്നു വിദൂഷകന്റെ മറുപടി.
ഇന്നു നമുക്കു ചുറ്റും കണ്ടു വരുന്നതും ഇതു തന്നെയാണു്. തന്റെ പകയും ദേഷ്യവും അടുത്തു നില്ക്കുന്നവരോടാണു തീര്‍ക്കുന്നതു്. വാസ്തവത്തില്‍, അവര്‍ ഒന്നുമറിഞ്ഞിട്ടുണ്ടാകില്ല. ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ കൊടുത്തതു തിരിയെ നമ്മളിലേക്കു തന്നെ മടങ്ങിയെത്തും എന്ന കാര്യത്തില്‍ സംശയമില്ല.
കര്‍മ്മത്തില്‍ ശരിയായ പ്രേമസംഗത ഉണ്ടാകണമെങ്കില്‍ ഏകാഗ്രതയും നിസ്സ്വാര്‍ത്ഥതയും കൂടാതെ കഴിയില്ല. അവയില്ലാതെ നമ്മുടെ ഉള്ളിലെ സ്നേഹപുഷ്പം വിടരുകയുമില്ല.
ഉച്ചതിരിഞ്ഞു രണ്ടു മണിയായപ്പോഴാണു് അമ്മ അറിയുന്നതു് അന്നു് അതുവരെയും പശുക്കള്‍ക്കു തീറ്റയും വെള്ളവും കൊടുത്തിട്ടില്ലെന്ന്. അമ്മ വിളിപ്പിച്ചപ്പോള്‍ത്തന്നെ പശുക്കളുടെ ചുമതല വഹിക്കുന്ന ബ്രഹ്മചാരിക്കു കാര്യം മനസ്സിലായെന്നു തോന്നുന്നു. തല കുനിച്ചാണു വരവ്. ക്ഷമാപണപൂര്‍വ്വം താന്‍ പശുക്കള്‍ക്കു തീറ്റ കൊടുക്കാന്‍ മറന്നു പോയി എന്നു് അമ്മയെ അറിയിച്ചു.
അമ്മയുടെ ശബ്ദമുയര്‍ന്നു, ”എന്താ നീയീപ്പറയുന്നത്! ഈ മിണ്ടാപ്രാണികള്‍ക്കു തീറ്റയും, വെള്ളവും കൊടുക്കാന്‍ മറന്നുപോയെന്നോ? തന്നെത്താന്‍ തിന്നാനും കുടിക്കാനും നീ എപ്പോഴെങ്കിലും മറക്കാറുണ്ടോ? നമുക്കു വിശക്കുകയോ ദാഹിക്കുകയോ ചെയ്താല്‍ കഴിക്കാനോ കുടിക്കാനോ വല്ലതും ചോദിച്ചു വാങ്ങാം. ഇതുങ്ങള്‍ക്കു് അതു പറ്റുമോ?
എന്തു വലിയ പാപമാ മോനേ ഇത്. സാധകന്മാര്‍ മറ്റുള്ളവരുടെ വേദന അറിയേണ്ടേ? മനുഷ്യരുടെയെന്നല്ല, എല്ലാ ജീവജാലങ്ങളുടെയും ഹൃദയവികാരം അവനറിയാന്‍ കഴിയണം. മനുഷ്യരെപ്പോലെ സംസാരിക്കുന്നില്ലെന്നു വച്ചു് അവയ്‌ക്കൊന്നും വികാരവിചാരങ്ങളില്ലെന്നു കരുതരുത്.”
”മറ്റുള്ളവരുടെ കണ്ണില്‍ക്കൂടി കാര്യങ്ങള്‍ കാണാന്‍ കഴിയുന്നതും ആ തലത്തില്‍ച്ചെന്നു് അവരുടെ ഭാവം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും ശരിയായ സാധകനു മാത്രം ലഭിക്കുന്ന സിദ്ധിയാണ്. മോനേ, എല്ലാ പ്രാണികള്‍ക്കും വിശപ്പും ദാഹവുമുണ്ടെന്നു നിനക്കറിയില്ലേ. അവയ്ക്കു നമ്മളെപ്പോലെ, സമയത്തിനു തീറ്റയും വെള്ളവും കൊടുക്കുന്നതു സാധനയായി കാണണം. അല്ലാതെ ”ഓ, ഇതെന്നെ ഏല്പിച്ച ജോലിയല്ലേ, ചെയ്യാതിരിക്കാന്‍ പറ്റത്തില്ലല്ലോ” എന്നു വിചാരിച്ചു യാന്ത്രികമായിട്ടു ചെയ്യരുത്.
പശുക്കളെ നിന്നെപ്പോലെ കണ്ടു്, അവയുടെ വിശപ്പും ദാഹവും നിന്റെയാണെന്നു കണ്ടു് അവയെ നോക്കണം. ഈ പശുക്കളിലും നിന്നിലും തുടിക്കുന്ന ജീവനു വ്യത്യാസമുണ്ടോ മോനേ? ആ ഭാവം ഉള്‍ക്കൊണ്ടു ചെയ്യുമ്പോള്‍ നിന്റെ കര്‍മ്മം സാധനയായിത്തീരും.”
പറയുന്നതിനിടയില്‍ത്തന്നെ അമ്മ നടന്നു ചെന്നു സ്‌റ്റോര്‍ മുറിയിലെ ചാക്കില്‍ നിന്നു കാലിത്തീറ്റ വാരിയെടുത്തു കാടിയിലിട്ടു ഇളക്കാന്‍ തുടങ്ങി. പേടിച്ചും മടിച്ചും പിന്നാലെ കൂടിയ ബ്രഹ്മചാരി താന്‍ തന്നെ തീറ്റയും വെള്ളവും കൊടുത്തുകൊള്ളാമെന്നു വീണ്ടും വീണ്ടും പറഞ്ഞു നോക്കി. ”നീയിനിയൊന്നും പറയണ്ട. അമ്മയുടെ വാത്സല്യം കിട്ടാന്‍ ഇവര്‍ക്കും കൊതിയുണ്ട്. കാടി കുടിക്കുമ്പോള്‍ അവയും അമ്മയുടെ സ്നേഹം നുകരട്ടെ” തുടര്‍ന്നും ബ്രഹ്മചാരി പല പ്രകാരത്തില്‍ അനുനയവാക്കുകള്‍ പറഞ്ഞുവെങ്കിലും അമ്മ അതൊന്നും ചെവിക്കൊണ്ടില്ല.
പശുക്കള്‍ കാടി കുടിച്ചു തീരുവോളം അമ്മ അവയെ തട്ടിത്തഴുകി തലോടി ക്കൊണ്ടു് അരികില്‍ത്തന്നെ നിന്നു. അമ്മയുടെ തോളില്‍ മുഖമുരുമ്മി പശുക്കള്‍ അവയുടെ സ്നേഹം പ്രകടിപ്പിച്ചു. അമ്മയുടെ മുഖത്താണോ, പശുക്കളുടെ മുഖത്താണോ കൂടുതല്‍ സംതൃപ്തി തുളുമ്പിയിരുന്നതു് എന്നു പറയാന്‍ പ്രയാസം. കാടി കൊടുത്തു കഴിഞ്ഞു് അമ്മതന്നെ വൈക്കോല്‍ വലിച്ചു് എല്ലാ പശുക്കള്‍ക്കും ഇട്ടു കൊടുത്തു. ഒരിക്കല്‍ ക്കൂടി അവയുടെ ആടയും, നെറ്റിയും തലോടിക്കൊടുത്തിട്ടു നാലര മണിയോടെയാണു് അമ്മ തന്റെ ഉച്ചഭക്ഷണത്തിനായി മുറിയിലേക്കു മടങ്ങിയത്.
അമ്മ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും തനതായൊരു ചാരുതയുണ്ട്. അതിനു കാരണം ഏതൊരു ചെറിയ കര്‍മ്മത്തിലും അമ്മ നിറയ്ക്കുന്ന നിസ്സീമ പ്രേമമാണ്. നമുക്കു ശരിയായി സ്നേഹിക്കാനറിയില്ല. നമ്മുടെ പ്രവൃത്തിക്കു പിന്നില്‍ ആ സ്നേഹചോദനയില്ലാത്തതുകൊണ്ടു തന്നെ അവയ്‌ക്കൊന്നും തികവുറ്റ സൗന്ദര്യം കൈവരുന്നുമില്ല.
കര്‍മ്മഫലത്തെപ്പറ്റിയുള്ള അതിരറ്റ ആധി കാരണം നമ്മുടെ മനസ്സു് ചഞ്ചലമാകുന്നുവെന്നു മാത്രമല്ല ചെയ്യുന്ന കര്‍മ്മത്തില്‍ നമുക്കു പൂര്‍ണ്ണ ഏകാഗ്രത കൈവരുന്നുമില്ല. കര്‍മ്മത്തില്‍ ശരിയായ പ്രേമസംഗത ഉണ്ടാകണമെങ്കില്‍ ഏകാഗ്രതയും നിസ്സ്വാര്‍ത്ഥതയും കൂടാതെ കഴിയില്ല. അവയില്ലാതെ നമ്മുടെ ഉള്ളിലെ സ്നേഹപുഷ്പം വിടരുകയുമില്ല.