സമസ്തലോകത്തിനായി, ഭാരതത്തിലെ ഋഷിപരമ്പരയ്ക്കും മഹാത്മാക്കള്‍ക്കും സനാതനധര്‍മ്മത്തിനും നല്കുവാനുള്ള കാതലായ സന്ദേശം ഇതാണു്. 

ഇന്നു, ലോകം കടുത്ത വ്യഥയിലമര്‍ന്നിരിക്കുന്നു. സര്‍വ്വത്ര വ്യാപ്തവും അടിയന്തരശ്രദ്ധ അര്‍ഹിക്കുന്നതുമാണു് ഈ വ്യഥ. നമ്മെ ഗ്രസിച്ചിരിക്കുന്ന ഈ മഹാവ്യഥയുടെ ഭയാനകമായ ആഴം മനസ്സിലാക്കുവാന്‍ ഇന്നത്തെ ലോകത്തിൻ്റെ  പ്രത്യക്ഷ ലക്ഷണങ്ങള്‍ നോക്കിയാല്‍ മതി.

മനഃശാന്തി നമുക്കു കൈ വിട്ടുപോയിരിക്കുന്നു. ഭൂഗോളം നശിച്ചുകൊണ്ടിരിക്കുന്നു, അയല്‍വാസികള്‍ പരസ്പരം ഭയന്നു കഴിയുന്നു. പുരുഷന്മാരും സ്ത്രീകളും പരസ്പരം വേര്‍പിരിയുന്നു. കൊച്ചുകുഞ്ഞുങ്ങള്‍ നിസ്സഹായരായി മരിച്ചു വീഴുന്നു. ഇതു് അനുവദിക്കാവുന്നതല്ല! ഭൂമിയുടെ പരിസ്ഥിതി രക്ഷാ സംവിധാനങ്ങളെ താറുമാറാക്കുന്നതിനെ ഞങ്ങള്‍ ശിക്ഷാര്‍ഹമെന്നു വിധിക്കുന്നു.

ജീവിതത്തിൻ്റെ വാഗ്ദാനങ്ങളെ തകര്‍ക്കുന്ന ദാരിദ്ര്യവും മനുഷ്യ ശരീരത്തെ ശോഷിപ്പിക്കുന്ന പട്ടിണിയും ഇനിയും ഉണ്ടാവാൻ പാടില്ല. കുടുംബങ്ങളെ തകര്‍ക്കുന്ന സാമ്പത്തികമായ അസന്തുലിതാവസ്ഥയും മാറേണ്ടതാണ്. രാജ്യങ്ങളിലെ, ജനസമൂഹങ്ങളിലെ കുത്തഴിഞ്ഞ വ്യവസ്ഥിതികളും കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന അധാര്‍മ്മികതയും തച്ചുടയ്ക്കുക തന്നെ വേണം.

നമ്മുടെ സമുദായങ്ങളെ താറുമാറാക്കുന്ന അരാജകത്വവും കൊച്ചു കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കുന്ന ഭ്രാന്തന്‍ ക്രൂരതയും ഭൂമുഖത്തുനിന്നു നിഷ്‌കാസനം ചെയ്യേണ്ടതാണു്. വിശേഷിച്ചു്; മതത്തിൻ്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെയും സ്പര്‍ദ്ധയെയും ഞങ്ങള്‍ അധിക്ഷേപിക്കുന്നു. അവയെല്ലാം എത്രയും പെട്ടെന്നു നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതാണു്.

നാമെല്ലാം പരസ്പരം ആശ്രയത്തിലാണു ജീവിക്കുന്നതു്. നമ്മുടെ ഓരോരുത്തരുടെയും ക്ഷേമം സമഷ്ടിയുടെ ക്ഷേമത്തെ ആശ്രയിച്ചിരിക്കുന്നു, അതിനാല്‍ നാം സമസ്ത ജീവരാശികളെയും മനുഷ്യരെ, മൃഗങ്ങളെ, വൃക്ഷങ്ങളെ ആദരിക്കുന്നു. ഭൂമിയുടെ, അന്തരീക്ഷത്തിൻ്റെ, ജലരാശിയുടെ, മണ്ണിൻ്റെ, പരിരക്ഷയെ ആദരിക്കുന്നു. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയുടെയും ഉത്തരവാദിത്വം നമ്മള്‍ തന്നെ ഏറ്റെടുത്തേ മതിയാകൂ.

നമ്മുടെ ഓരോ തീരുമാനത്തിനും പ്രവൃത്തിക്കും നിഷ്‌ക്രിയതയ്ക്കു പോലും അതിൻ്റെതായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്നതു സത്യമാണു്. മറ്റുള്ളവര്‍ നമ്മോടു് എങ്ങനെ പെരുമാറണമെന്നു നാം ആഗ്രഹിക്കുന്നുവോ, അതുപോലെ വേണം നാമവരോടു പെരുമാറാന്‍. അതായിരിക്കണം നമുക്ക് ലോകത്തോടുള്ള സന്ദേശം. ഓരോ വ്യക്തിയുടെയും ജീവനെയും അന്തസ്സിനെയും വ്യക്തിത്വത്തെയും മൗലികതയെയും വ്യതിരിക്തതയെയും ആദരിക്കാന്‍ നാം ബാദ്ധ്യസ്ഥരാണു്.

എല്ലാവരോടും മനുഷ്യത്വത്തോടെ പെരുമാറണം. ഒരാള്‍ പോലും ഇതിനപവാദമാകാന്‍ പാടില്ല. നമുക്കു ക്ഷമയും വിശാലമനസ്‌കതയും വേണം. നമുക്കു ക്ഷമിക്കുവാനും സഹിക്കുവാനും കഴിയണം. അനുഭവങ്ങളില്‍നിന്നും പഠിക്കാം. പക്ഷേ വിദ്വേഷകരമായ ഓര്‍മ്മകള്‍ക്കു സ്വയം അടിമപ്പെടാന്‍ നാം അനുവദിച്ചുകൂടാ.

പരസ്പരം ഹൃദയം തുറന്നുകൊണ്ടു് നമ്മുടെ നിസ്സാരമായ ഭിന്നതകള്‍ മറക്കാം. മാനവൈക്യമെന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടി മറക്കാന്‍ നാം തയ്യാറാകണം. അങ്ങനെ സഹകരണത്തിൻ്റെയും സ്നേഹത്തിൻ്റെയും വ്യക്തിബന്ധത്തിൻ്റെയും ഒരു സംസ്‌കാരം നമ്മള്‍ വളര്‍ത്തിയെടുക്കണം.

മക്കളേ, ജീവിതത്തില്‍ രണ്ടു കാര്യങ്ങളാണു നടക്കുന്നതു്. ഒന്നു്, കര്‍മ്മം ചെയ്യുക. രണ്ടു്, അതിൻ്റെ ഫലം അനുഭവിക്കുക. കര്‍മ്മം ഏതു മനോഭാവത്തോടുകൂടി ചെയ്യണം, ഏതു മനോഭാവത്തോടുകൂടി കര്‍മ്മഫലം അനുഭവിക്കണം എന്നതറിഞ്ഞാല്‍ ജീവിതം താരതമ്യേന ശാന്തവും സമാധാനപൂര്‍ണ്ണവും ആയിത്തീരും.

നാം വളരെയധികം പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ സംഭവിക്കാതിരിക്കുകയും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്യുക എന്നതു ജീവിതത്തില്‍ സാധാരണ കണ്ടുവരുന്നതാണു്.

ഒരു കര്‍മ്മത്തിൻ്റെ ഫലം ലഭിക്കുന്നതിനു നമ്മുടെ കര്‍മ്മം കൂടാതെ അനേകം ഘടകങ്ങളും കാരണമായിട്ടുണ്ടു്. ഇവയെല്ലാം അനുകൂലമായി വന്നാല്‍ മാത്രമേ നാം പ്രതീക്ഷിച്ച ഫലം ലഭിക്കുകയുള്ളൂ. ഇവിടെ കര്‍മ്മം ചെയ്യുക എന്ന ഒരു കാര്യം മാത്രമേ നമ്മുടെ അധീനതയിലുള്ളൂ. അതുകൊണ്ടു്, നമുക്കു ചെയ്യുവാന്‍ കഴിയുന്നതു്, ഫലത്തെക്കുറിച്ചു ചിന്തിച്ചു വിഷമിക്കാതെ, നമ്മുടെ കഴിവിൻ്റെ പരമാവധി നന്നായി ചെയ്യുക എന്നതു മാത്രമാണു്.

അതുകൊണ്ടാണു ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യുവാന്‍ ഗീതയില്‍ ഭഗവാന്‍ ഉപദേശിക്കുന്നതു്. കൂലി വാങ്ങാതെ ജോലി ചെയ്യണം എന്നല്ല ഇതിനര്‍ത്ഥം. ഫലത്തെക്കുറിച്ചുള്ള പ്രതീക്ഷ വെടിഞ്ഞു കര്‍മ്മം ചെയ്താല്‍ കര്‍മ്മം നന്നായി ചെയ്യുവാന്‍ കഴിയും. നമുക്കു ലഭിക്കുവാനുള്ളതു സ്വാഭാവികമായി വന്നു ചേരുകയും ചെയ്യും.

നാം പരീക്ഷ വളരെ നന്നായി എഴുതിയാലും പേപ്പര്‍ നോക്കുന്ന പ്രൊഫസറും മാര്‍ക്കു പകര്‍ത്തുന്ന ക്ലര്‍ക്കും ശ്രദ്ധിച്ചില്ലെങ്കില്‍ പ്രതീക്ഷിച്ച ഫലം കിട്ടുകയില്ല. ഒരു കുട്ടി വളരെ നന്നായി പഠിച്ചു പരീക്ഷ എഴുതി. റാങ്കു കിട്ടുമെന്നുതന്നെ അവന്‍ പ്രതീക്ഷിച്ചു. പക്ഷേ, പരീക്ഷാഫലം വന്നപ്പോള്‍ കഷ്ടിച്ചു ജയിച്ചതേയുള്ളൂ. പ്രതീക്ഷിച്ചത്ര മാര്‍ക്കു കിട്ടിയില്ല എന്നു കരുതി അവന്‍ നിരാശനായില്ല. പരീക്ഷാപേപ്പര്‍ എടുക്കുവാനുള്ള കാര്യങ്ങള്‍ ചെയ്തു. രണ്ടാമതു നോക്കി മാര്‍ക്കിട്ടപ്പോള്‍ റാങ്കുണ്ടു്.

ഇതെങ്ങനെ സംഭവിച്ചു എന്നന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞതു പേപ്പര്‍ നോക്കിയ പ്രൊഫസര്‍ ആ സമയം ആകെ അസ്വസ്ഥനായിരുന്നു എന്നാണു്. അദ്ദേഹത്തിൻ്റെ ഭാര്യ ആരുടെയോകൂടെ ഒളിച്ചോടി. അതിൻ്റെ വിഷമത്തിലായതിനാല്‍ അദ്ദേഹത്തിനു ശ്രദ്ധയോടെ പേപ്പര്‍ നോക്കുവാനായില്ല. അതാണു് അമ്മ പറഞ്ഞതു്, നമ്മള്‍ എത്രതന്നെ പഠിച്ചു പരീക്ഷ എഴുതിയാലും നമ്മുടെ പ്രയത്‌നം മാത്രമല്ല, വിജയം നിര്‍ണ്ണയിക്കുന്നതു് എന്നു്.

ഈശ്വരന്‍ പ്രേമമാണു്. ഈ സൃഷ്ടിയുടെ പിന്നിലെ ചൈതന്യമാണു്. സകല ജീവജാലങ്ങളോടുമുള്ള പ്രേമത്തിനും കാരുണ്യത്തിനും പ്രാധാന്യം നല്കാത്ത ഒരു മതവും ഇല്ല.

പ്രേമമെന്ന ഈ തത്ത്വത്തെ എല്ലാ മതസ്ഥരും അനുഷ്ഠിച്ചിരുന്നെങ്കില്‍ ലോകത്തു കാണുന്ന പ്രശ്‌നങ്ങളെല്ലാം എന്നേ ഇല്ലാതായേനേ. എല്ലാ ജീവരാശികളും ഈശ്വരൻ്റെ മക്കളാണു്. അവര്‍ പരസ്പരം സ്നേഹിക്കുകയും സഹോദരബുദ്ധിയോടെ സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നതു കാണുവാന്‍ ഈശ്വരന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം സൃഷ്ടിച്ച  ഭിന്നതകള്‍ കാരണം മനുഷ്യന്‍ ആത്മനാശത്തിലേക്കാണു നീങ്ങി ക്കൊണ്ടിരിക്കുന്നതു്.

മാനവസമൂഹത്തിനു സ്നേഹത്തിൻ്റെയും സത്യത്തിൻ്റെയും മാര്‍ഗ്ഗദീപം തെളിക്കുവാന്‍വേണ്ടിയാണു മതങ്ങള്‍ നിലകൊള്ളേണ്ടതു്. മതം ഒരിക്കലും ഭിന്നതകളെ പ്രോത്സാഹിപ്പിക്കരുതു്. എല്ലാ മതങ്ങളില്‍ക്കൂടിയും പ്രകാശിക്കുന്നതു് ഒരേയൊരു പരമസത്യമാണു്. ഈ ഒരു കാഴ്ചപ്പാടിലൂടെ മതത്തെ കാണുവാന്‍ സാധിച്ചാല്‍ നമുക്കു പരമസത്യത്തോടു കൂടുതല്‍ അടുക്കുവാനും പരസ്പരം മനസ്സിലാക്കുവാനും മനുഷ്യരാശിയെ ശാന്തിയിലേക്കു നയിക്കുവാനും സാധിക്കും.

നമ്മള്‍ ഓരോരുത്തരും എത്ര കാലത്തോളം ഈ ഭൂമിയില്‍ ജീവിക്കുവാന്‍ പോകുന്നു? ആരും എന്നെന്നേക്കും ജീവിക്കുവാന്‍ പോകുന്നില്ല. നമ്മുടെതെന്നു നമ്മള്‍ കരുതുന്നതെല്ലാം നശിക്കുന്നതാണു്. യാഥാര്‍ത്ഥ്യം അങ്ങനെയെങ്കില്‍ ഈശ്വരന്‍ നല്കിയ ഈ ജീവിതം ക്ഷണികമായ ലക്ഷ്യങ്ങളുടെ പിറകെ അലഞ്ഞു നഷ്ടമാക്കുന്നതിലെന്തു യുക്തിയാണുള്ളതു്?

എല്ലാ മതങ്ങളിലെയും യഥാര്‍ത്ഥ ആചാര്യന്മാര്‍ പറയുന്നതു്; അസ്ഥിരവും സദാ മാറിക്കൊണ്ടിരിക്കുന്നതുമായ ഈ ലോകത്തിനു് ആധാരമായി മാറ്റമില്ലാത്തതും നശിക്കാത്തതുമായ ഒരു അടിസ്ഥാനതത്ത്വം ഉണ്ടെന്നാണു്. ആ സത്യത്തെ സാക്ഷാത്കരിക്കുമ്പോഴാണു് അമൃതത്വം കൈവരുന്നതു്. അതാണു ജീവിതത്തിൻ്റെ പരമമായ ലക്ഷ്യം.

സ്നേഹത്തിൻ്റെയും ശാന്തിയുടെയും അടിത്തറയില്‍ ശാശ്വതമായ ജീവിതം പടുത്തുയര്‍ത്തുവാനു ള്ള ശക്തമായ അഭിലാഷം മതങ്ങള്‍ ജനങ്ങളില്‍ ഉളവാക്കണം. ഇതുതന്നെയാണു മനുഷ്യരാശിക്കു വേണ്ടി മതത്തിനു ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും വലിയ സേവനം. മതങ്ങള്‍ തമ്മിലുള്ള സ്നേഹവും സഹകരണവും ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നു. 21ാം നൂറ്റാണ്ടിലേക്കു വഴിതെളിക്കുന്ന ദീപങ്ങള്‍ സ്നേഹവും ശാന്തിയും സഹകരണവും അഹിംസയുമാകട്ടെ.

സ്വയം നന്നാവുക

മക്കളേ, വ്യക്തികള്‍ ചേര്‍ന്നാണു സമൂഹം ഉണ്ടാകുന്നതു്. ഓരോരുത്തരുടെയും ചിന്തയും പ്രവൃത്തിയുമാണു ജനങ്ങളുടെ സംസ്‌കാരം രൂപപ്പെടുത്തുന്നതു്. മറ്റുള്ളവര്‍ നന്നായതിനുശേഷം ഞാന്‍ നന്നാകാം എന്നു ചിന്തിക്കുന്നതിനു പകരം, നമ്മള്‍ ആദ്യം നന്നാകാന്‍ ശ്രമിക്കണം. നമ്മുടെ മനോഭാവം മാറിയാല്‍ ലോകത്തില്‍ മുഴുവന്‍ നന്മ ദര്‍ശിക്കുവാന്‍ നമുക്കു കഴിയും. നമ്മില്‍ മാറ്റമുണ്ടായാല്‍, അതു മറ്റുള്ളവരിലും പ്രതിഫലിക്കും. നമ്മള്‍ നല്കുന്നതു മാത്രമേ നമുക്കു തിരിയെ ലഭിക്കുകയുള്ളൂ എന്നു മക്കള്‍ എപ്പോഴും ഓര്‍ക്കണം.

കൊടുക്കൽ വാങ്ങലുകൾ

നമ്മുടെ ഹൃദയം ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും രക്തം പ്രവഹിപ്പിക്കുന്നു. അതില്‍നിന്നും ആ കോശങ്ങള്‍ക്കു പോഷണം ലഭിക്കുന്നു. തിരിച്ചു്, ആ രക്തം ഹൃദയത്തിലേക്കുതന്നെ പ്രവഹിക്കുന്നു. ഇതിനു തടസ്സം സംഭവിച്ചാല്‍ ജീവഹാനിക്കുതന്നെ കാരണമാകും. അതിനാല്‍ ഹൃദയത്തെപ്പോലെ നമ്മളും വാങ്ങിക്കാന്‍ മാത്രമല്ല, കൊടുക്കാനും പഠിക്കണം. കൊടുത്താല്‍ മാത്രമേ നമുക്കു തിരിയെ ലഭിക്കുകയുള്ളൂ.

നമ്മള്‍ ജീവശൃംഖലയിലെ കണ്ണിയാണു്. ഒന്നിൻ്റെ കുറവു്, മറ്റുള്ളവയെയും ബാധിക്കും. നമ്മുടെ ഓരോ പുഞ്ചിരിക്കും ഓരോ വാക്കിനും ഓരോ പ്രവൃത്തിക്കും എത്രയോ പേരുടെ ജീവിതത്തില്‍ പ്രകാശം പരത്തുവാനുള്ള ശക്തിയുണ്ടെന്നു നാം മനസ്സിലാക്കണം. അതിനാല്‍ നമ്മുടെ കര്‍മ്മങ്ങള്‍ നമുക്കും മറ്റുള്ളവര്‍ക്കും സന്തോഷവും സംതൃപ്തിയും ഉളവാക്കുവാന്‍ നാം ശ്രദ്ധിക്കണം. ലോകത്തിലെ തിന്മ കണ്ടു നിരാശരായി നാം പിന്മാറരുതു്. മറ്റുള്ളവര്‍ തെറ്റു ചെയ്യുന്നു എന്നതു നമുക്കു തെറ്റുചെയ്യുവാനുള്ള പ്രേരണയാകരുതു്. ഇരുട്ടിനെ പഴി പറയുന്നതിനു പകരം ഒരു ചെറിയ ദീപമെങ്കിലും കൊളുത്തുവാനാണു മക്കള്‍ ശ്രമിക്കേണ്ടതു്. അതിനു കഴിഞ്ഞില്ലെങ്കില്‍ കുറഞ്ഞ പക്ഷം, മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടു് ഉണ്ടാകാതിരിക്കുവാനെങ്കിലും ശ്രദ്ധിക്കണം.

ഇതെങ്ങനെ സാധിക്കും എന്നു മക്കള്‍ ചിന്തിച്ചേക്കാം. എളുപ്പ വഴി, ഈശ്വരാര്‍പ്പണമായി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക എന്നതാണു്. നമ്മുടെ ഓരോ കര്‍മ്മവും ഈശ്വരപൂജയായി കാണുവാന്‍ നമുക്കു സാധിക്കണം. അങ്ങനെയായാല്‍ നമ്മുടെ ഓരോ കര്‍മ്മവും നമുക്കും മറ്റുള്ളവര്‍ക്കും സന്തോഷപ്രദവും പ്രയോജനപ്രദവും ആയിത്തീരുന്നതു കാണുവാന്‍ കഴിയും.

കൊടുക്കൽ വാങ്ങലുകൾ – ഒരു അനുഭവം

ഒരു മകന്‍ അമ്മയോടു വന്നു പറഞ്ഞതു് ഓര്‍ക്കുകയാണു്. പത്തുപതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണു്. ആ മകനു എം.ബി.ബി.എസ്സ്.നു പോകാന്‍ വളരെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഒരു മാര്‍ക്കിൻ്റെ കുറവു കാരണം സീറ്റു കിട്ടിയില്ല. പിന്നീടു്, കുറെനാള്‍ ഒന്നിനും പോയില്ല. അവസാനം വീട്ടുകാരുടെ നിര്‍ബ്ബന്ധം കാരണം ബാങ്ക്‌ടെസ്റ്റ് എഴുതി. അതില്‍ ജയിച്ചു. ബാങ്കില്‍ ക്ലര്‍ക്കായി ജോലിയും കിട്ടി.

അതിനുശേഷമാണു് അമ്മയുടെ അടുത്തുവന്നതു്. അമ്മയോടു വന്നു പറഞ്ഞു, ”അമ്മേ, എനിക്കു് എപ്പോഴും ഭയങ്കര ദേഷ്യമാണു്. ആരു വന്നാലും, എനിക്കവരോടു് ഒന്നു ചിരിക്കുവാനോ സ്നേഹത്തോടെ പെരുമാറുവാനോ പറ്റുന്നില്ല. ഇതുമൂലം എനിക്കു ജോലിതന്നെ തുടര്‍ന്നുകൊണ്ടുപോകുവാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ടു്.” ആ മോന്‍ വളരെ വിഷമത്തോടെയാണു് അതു പറഞ്ഞതു്.

അപ്പോള്‍ അമ്മ ചോദിച്ചു, ”മോനേ, നിൻ്റെ ആത്മാര്‍ത്ഥ സുഹൃത്തു നിൻ്റടുത്തേക്കു് ഒരാളെ അയയ്ക്കുകയാണെങ്കില്‍, നീ അദ്ദേഹത്തോടു് എങ്ങനെ പെരുമാറും?”. ”ചിരിച്ചു കൊണ്ടു സ്നേഹത്തോടെ പെരുമാറും.” ”അപ്പോള്‍ നല്ല രീതിയില്‍ പെരുമാറാന്‍ മോനു കഴിയും. അമ്മതന്നെ, ഒരാളെ ബാങ്കില്‍ നിൻ്റെ അടുത്തേക്കു് അയച്ചാല്‍ എങ്ങനെയായിരിക്കും നീ പെരുമാറുക?” ”അമ്മ അയച്ചതായതുകൊണ്ടു വളരെ സ്നേഹത്തോടെ പെരുമാറും.”

അമ്മ പറഞ്ഞു, ”അങ്ങനെയെങ്കില്‍, നിൻ്റെ മുന്നിലെത്തുന്ന ഓരോരുത്തരെയും ഈശ്വരന്‍ അയച്ചതാണെന്നു ചിന്തിച്ചു മോന്‍ ശ്രമിച്ചു നോക്കുക. തീര്‍ച്ചയായും മോനു വ്യത്യാസമുണ്ടാകും.”

അതിനുശേഷം ആ മോൻ്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായി. തൻ്റെ ജോലി, ഈശ്വരസേവയായി ചെയ്യുവാന്‍ ആ മോനു കഴിഞ്ഞു. അതിലൂടെ ആ മോനും സന്തോഷമായി; കൂടാതെ തൻ്റെ അടുത്തു വരുന്നവരിലേക്കും ആ സംതൃപ്തി പകരുവാന്‍ കഴിഞ്ഞു. നമ്മുടെ കര്‍മ്മങ്ങള്‍ ഈശ്വരപൂജയായി ചെയ്യുന്നതിലൂടെ, നമുക്കു മാത്രമല്ല, സമൂഹത്തിനാകെ അതിൻ്റെ പ്രയോജനം ലഭിക്കുന്നു. നമ്മള്‍ ഈ ഒരു മനോഭാവമാണു വളര്‍ത്തി എടുക്കേണ്ടതു്.

ഓരോ ചിന്തയും ഓരോ വികാരവും മാനസ തടാകത്തിലേക്കു് എറിയുന്ന ഓരോ കല്ലുപോലെയാണു്. അതവിടെ ഓളങ്ങള്‍ സൃഷ്ടിക്കുന്നു. ഇളകി മറിഞ്ഞു കൊണ്ടിരിക്കുന്ന ഉപരിതലം കാരണം നമുക്കു് അടിത്തട്ടു വേണ്ടപോലെ കാണാന്‍ കഴിയാതെ വരുന്നു.

മനസ്സു്

മനസ്സു് ഒരിക്കലും വെറുതെ ഇരിക്കുകയില്ല. ഒന്നുകില്‍ ഏതെങ്കിലും ആഗ്രഹം പൂര്‍ത്തീകരിക്കുവാനുള്ള വെമ്പല്‍. അല്ലെങ്കില്‍ ക്രോധം, അസൂയ, മമത. അതുമല്ലെങ്കില്‍ വിദ്വേഷം. ഒന്നും ഇല്ലെങ്കില്‍ പഴയകാലത്തെ സ്മരണകള്‍ തിങ്ങി കയറുകയായി. മധുരസ്മരണകള്‍, കയ്‌പേറിയ അനുഭവങ്ങള്‍. സന്തോഷംകൊണ്ടു മതിമറന്ന നിമിഷങ്ങള്‍. കഴിഞ്ഞതിനെക്കുറിച്ചുള്ള പശ്ചാത്താപം. പ്രതികാരചിന്ത. ഇങ്ങനെ എന്തെങ്കിലുമൊക്കെ പൊങ്ങിവന്നുകൊണ്ടിരിക്കും.

ഭൂതകാലസ്മരണകള്‍ മറഞ്ഞാല്‍പ്പിന്നെ ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങളും, പ്രതീക്ഷകളും വരവായി. അങ്ങനെ മനസ്സു് സദാ ചലിച്ചുകൊണ്ടിരിക്കുന്നു. അതു് എപ്പോഴും തിരക്കിലാണു്. ഒരു നിമിഷംപോലും ഒഴിഞ്ഞിരിക്കുകയില്ല. നമ്മള്‍ മുകള്‍ ഭാഗം മാത്രമേ കാണുന്നുള്ളൂ. അവിടെ ഉയരുന്ന അലകളെ മാത്രമേ കാണുന്നുള്ളൂ. ഈ അലകളുടെ ചലനം കാരണം അടിത്തട്ടും ചലിക്കുന്നു എന്നു നമ്മള്‍ തെറ്റിദ്ധരിക്കുന്നു. എന്നാല്‍ അടിത്തട്ടു നിശ്ചലമാണു്. അതു് ഒരിക്കലും ചലിക്കുന്നില്ല. 

മതത്തിൻ്റെ പരമമായ ലക്ഷ്യം

ഉപരിതലത്തിലെ ചലനം വികാര വിചാരങ്ങള്‍ സൃഷ്ടിക്കുന്ന ചലനം, അടിത്തട്ടിൻ്റെ ചലനമായി നമ്മള്‍ തെറ്റിദ്ധരിക്കുന്നു. ചലനം പുറമേക്കു മാത്രമേ ഉള്ളൂ. അതും ചിന്തകള്‍ കാരണം. ചലനമറ്റ അടിത്തട്ടു കാണണം എന്നുണ്ടെങ്കില്‍ മുകള്‍ ഭാഗം നിശ്ചലവും നിശ്ശബ്ദവുമായിത്തീരണം. ഓളങ്ങള്‍ അടങ്ങണം. ചാഞ്ചാടുന്ന മനസ്സെന്ന പെന്‍ഡുലം നിശ്ചലമാകണം. പരിപൂര്‍ണ്ണവും ശാന്തിപൂര്‍ണ്ണവുമായ ആ നിശ്ചലാവസ്ഥ കൈവരിക്കുക എന്നതാണു മതത്തിൻ്റെ പരമമായ ലക്ഷ്യം.

ഈ നിശ്ചലാവസ്ഥ കൈവന്നാല്‍ നമുക്കു് ഉള്‍വശം നോക്കിക്കാണുവാന്‍ കഴിയും. നാനാവിധമായ രൂപങ്ങള്‍ മറയുന്നു, സത്യത്തിൻ്റെ യഥാര്‍ത്ഥ മുഖം ചലിക്കാത്ത പ്രപഞ്ചസാരം നമുക്കു മുന്‍പില്‍ തെളിയുന്നു. നമ്മുടെ എല്ലാ സംശയങ്ങളും തീരുകയായി. അതുവരെ കണ്ടതെല്ലാം നിഴലുകളായിരുന്നു എന്നു് ആ നിമിഷം നാം മനസ്സിലാക്കുന്നു. ആത്മദര്‍ശനത്തിലൂടെ എല്ലാത്തിൻ്റെയും യഥാര്‍ത്ഥസ്വരൂപം ദര്‍ശിക്കുക എന്നതാണു് മതത്തിൻ്റെ ലക്ഷ്യം. ആ പരമാവസ്ഥയില്‍ എല്ലാ ഭേദചിന്തകളും ഇല്ലാതാകുന്നു. ഒരേ ആത്മാവുത്തന്നെ സകല വസ്തുക്കളിലൂടെയും പ്രകാശിക്കുന്നതു കാണുമാറാകുകയും ചെയ്യുന്നു.

സത്യത്തെ അനുഭവിച്ചറിഞ്ഞ ഒരാളിൻ്റെ ഉള്ളില്‍ സമസ്ത ജീവരാശികളോടും പ്രേമം ഉണരുന്നു. ദിവ്യ പ്രേമത്തിൻ്റെ ഈ പൂര്‍ണ്ണതയില്‍ പരിമളം പരത്തുന്ന കാരുണ്യപുഷ്പം ഇതള്‍ വിടര്‍ത്തുന്നു. കാരുണ്യം മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ കാണില്ല. അവരുടെ കുറവുകളും ദൗര്‍ബ്ബല്യവും കാണില്ല. കാരുണ്യം രണ്ടു രാജ്യങ്ങളെയോ രണ്ടു മതങ്ങളെയോ വേര്‍തിരിച്ചു കാണുകയില്ല. കാരുണ്യത്തിനു ‘ഞാന്‍ എൻ്റെതു്’ എന്ന ഭാവമില്ല. അതുകൊണ്ടു് അവിടെ ഭയമോ കാമമോ ക്രോധമോ ഇല്ല. കാരുണ്യം എല്ലാം ക്ഷമിക്കുന്നു. എല്ലാം മറക്കുന്നു.