“ഏതു ജോലി ചെയ്യണമെങ്കിലും ഏകാഗ്രത വേണ്ടേ?. ഏതു രംഗമെടുത്തു നോക്കിയാലും ഓരോ വാക്കിനും പ്രവൃത്തിക്കും പിന്നിലെ ശക്തിയും ബലവും പ്രചോദനവും ഒക്കെ സ്നേഹമാണെന്നു കാണാം. ഏതു തുറയിലും എത്ര ഉയര്‍ന്നതോ താഴ്ന്നതോ ആയ പണിയെടുക്കുന്ന മനുഷ്യനാണെങ്കിലും, ഏതു ജാതിമത വിഭാഗത്തില്‍പ്പെട്ടയാളാണെങ്കിലും, ഇതല്ലേ സത്യം?”

”പുറമെ നിന്നു കാണുന്ന ഒരാള്‍ക്കു തോന്നിയേക്കാം പരീക്ഷണ ശാലയില്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്‍ കേവലം ബുദ്ധിപരമായ കര്‍മ്മമല്ലേ ചെയ്യുന്നതെന്ന്. അവിടെ ഹൃദയത്തിനെന്തു സ്ഥാനമാണുള്ളത്?.”

“പക്ഷേ, ആ പ്രവൃത്തിയുടെ ആഴത്തിലേക്കു പോയി നോക്കുമ്പോഴറിയാം തന്റെ ജോലിയോടു് അദ്ദേഹത്തിനെത്ര പ്രേമമുണ്ടെന്ന്. ഗവേഷണ വിഷയത്തോടു് അഗാധമായ പ്രേമം കൂടാതെ ആര്‍ക്കും അതിനുവേണ്ടി ഉറക്കമൊഴിച്ചു കഷ്ടപ്പെടാന്‍ കഴിയില്ല. ലോകത്തെ മാറ്റി മറിച്ചുവെന്നു നീ പറഞ്ഞ എല്ലാ പരീക്ഷണങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും പിന്നില്‍ മനുഷ്യനു് അവരവരുടെ വിഷയത്തോടു് ഉള്ള സ്നേഹമാണു പ്രവര്‍ത്തിച്ചിരുന്നതെന്നു കാണാം. അല്ലേ?”

”സ്നേഹമാണു ബുദ്ധിക്കു പ്രകാശം പകരുന്നത്. എത്രകണ്ടു പ്രേമമുണ്ടോ, അതനുസരിച്ചു ബുദ്ധി തീക്ഷ്ണവും തെളിഞ്ഞതുമായിത്തീരുന്നു. നമ്മളതിനെ സൂക്ഷ്മബുദ്ധി, കൂര്‍മ്മ ബുദ്ധി എന്നൊക്കെ പേര്‍ പറഞ്ഞു വിളിച്ചാലും അതിന്റെ പിന്നിലൊളിഞ്ഞിരിക്കുന്ന ശക്തി സ്നേഹത്തിന്റെതാണ്. ചിലരിതു തിരിച്ചറിയുന്നു, പലരും അറിയുന്നില്ല, അത്രയേ ഉള്ളൂ.”

അമ്മ മക്കളുടെ മുഖത്തേക്കു നോക്കി. കേട്ടിരുന്നവര്‍ക്കു കുറെയൊക്കെ മനസ്സിലായെങ്കിലും എന്തോ ചില സംശയങ്ങള്‍ ബാക്കി നില്ക്കുന്നു എന്നു അവരുടെ മുഖഭാവം വ്യക്തമാക്കി. അമ്മ താന്‍ പറഞ്ഞതു മറ്റൊരു രീതിയില്‍ വിശദമാക്കാന്‍ ശ്രമിച്ചു.

”മോനേ, ലൗകികമോ ആദ്ധ്യാത്മികമോ പ്രയാസമുള്ളതോ അല്ലാത്തതോ, കായികമോ മാനസികമോ ആയ ഏതു ജോലിയും വിജയിക്കണമെങ്കില്‍ ഏകാഗ്രത കൂടിയേ കഴിയൂ. ഇല്ലേ. ഏകാഗ്രത എന്നു പറഞ്ഞാല്‍ മനസ്സിന്റെ നിശ്ചലതയല്ലാതെ മറ്റെന്താണ്? ഏകാഗ്രതയുണ്ടായാല്‍ മനസ്സില്‍ ഉണ്ടാകുന്ന പലതരം ചിന്താപ്രവാഹങ്ങള്‍ അടങ്ങും. ചിന്തകളടങ്ങിയാല്‍ മനസ്സടങ്ങി. മനസ്സിന്റെ ആ നിശ്ചലതയ്ക്കു കാരണം സ്നേഹമാണ്.

തന്റെ പരീക്ഷണ വിഷയത്തോടുള്ള ആഭിമുഖ്യമാണു ശാസ്ത്രജ്ഞനെ കര്‍മ്മനിരതനാക്കുന്നത്. അതിനെ താല്‍പര്യമെന്നോ, ആത്മാര്‍ത്ഥതയെന്നോ, പ്രതിബദ്ധതയെന്നോ ഒക്കെ പറഞ്ഞാലും അതെല്ലാം സ്നേഹത്തിന്റെതന്നെ വിവിധ ഭാവങ്ങളല്ലേ. പ്രേമമില്ലാതെ ആത്മാര്‍ത്ഥതയോ, തീവ്രമായ അഭിലാഷമോ, താല്‍പര്യം തന്നെയോ ഉണ്ടാകുമോ? ശരിയല്ലേ?”

നമ്മുടെ കര്‍മ്മമല്ല, ഈശ്വര കൃപയാണു് എല്ലാ വിജയത്തിനും അടിസ്ഥാനം. നമ്മള്‍ ഒരു കാര്യം ചെയ്യുമ്പോള്‍ നമ്മുടെ കര്‍മ്മം കൂടാതെ മറ്റു പല ഘടകങ്ങളും അതില്‍ വരും. എല്ലാ ഘടകങ്ങളും അനുകൂലമായാല്‍ മാത്രമേ, പ്രതീക്ഷിച്ച ഫലം ലഭിക്കുകയുള്ളൂ.

നമുക്കു നന്നായറിയാം, നമ്മള്‍ എത്ര ശ്രദ്ധവച്ചു റോഡു കുറുകെ കടന്നാലും എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവര്‍ അശ്രദ്ധയോടെയാണു വാഹനമോടിക്കുന്നതെങ്കില്‍ നമ്മെ ഇടിച്ചെന്നിരിക്കും. അതുപോലെ, നമ്മള്‍ വളരെ ശ്രദ്ധയോടെ എല്ലാ ട്രാഫിക്കു നിയമങ്ങളും പാലിച്ചു വാഹനമോടിക്കുകയാണെന്നിരിക്കട്ടെ, എന്നാലും മദ്യപനായ ഡ്രൈവര്‍ ഓടിക്കുന്ന, എതിരെ വരുന്ന വാഹനം നമ്മളെ ഇടിച്ചെന്നിരിക്കാം.

ഇന്നു പലതും നമുക്കറിയാമെങ്കിലും ലോകത്തിന്റെ യഥാര്‍ത്ഥ സ്വഭാവം മാത്രം നമുക്കറിയില്ല. എന്നാല്‍, അതു മനസ്സിലാക്കി നീങ്ങിയാല്‍ മാത്രമേ, ശാന്തിയുണ്ടാകൂ. ഭൗതിക സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടതെല്ലാം ഇന്നു നമുക്കു ചുറ്റുമുണ്ടു്. ഭൗതിക സാഹചര്യങ്ങള്‍ എങ്ങനെ മാറിയാലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ അവ ഉണ്ടാക്കുന്നില്ല.

അമ്മ ഒരു സംഭവം ഓര്‍ക്കുകയാണു്: ഒരിക്കലൊരു ഭാരതീയനെ അമേരിക്കയിലേക്കു ക്ഷണിച്ചു. അദ്ദേഹം അവിടെയെത്തിയപ്പോള്‍ വേണ്ട സൗകര്യങ്ങളെല്ലാം അവര്‍ ഒരുക്കി വച്ചിട്ടുണ്ടു്. അദ്ദേഹം താമസ സ്ഥലത്തു് എത്തിയ ഉടനെ സ്വീകരിക്കാന്‍ വന്ന സ്ത്രീ ചോദിച്ചു, ”അങ്ങേക്കു് എന്താണു കുടിക്കാന്‍വേണ്ടതു്?” വളരെ ഭവ്യതയോടുള്ള ചോദ്യം കേട്ടു് അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു, ”എനിക്കു ചായ മതി.”

”ഏതു തരം ചായയാണു് അങ്ങേക്കു വേണ്ടതു്. കഫീനുള്ള ചായയാണോ, അതോ കഫീനില്ലാത്ത ചായയാണോ? അതോ നാരങ്ങാ ചായ വേണോ, ഇഞ്ചി ചേര്‍ത്ത ചായ മതിയോ?” ഇങ്ങനെ അനേകം ചായകളുടെ പേരു ചോദിക്കുവാന്‍ തുടങ്ങി. വന്നയാളാകട്ടെ ഇങ്ങനെയുള്ള പേരുകള്‍ ഒന്നും കേട്ടിട്ടേയില്ല. അദ്ദേഹം ജീവിതത്തില്‍ ഇതുവരെ കേട്ടിട്ടും രുചിച്ചിട്ടുമുള്ളതു്, വെറും ചായ മാത്രം. അദ്ദേഹത്തിനു് ആകെ ആശയകുഴപ്പമായി. ‘എന്തേ ഇവരിങ്ങനെ ചോദിക്കുന്നതു്?’

 ”എനിക്കു സാധാരണ ചായ മതി.”

ആ സ്ത്രീ പോയിട്ടു വീണ്ടും തിരിയെ വന്നു പറഞ്ഞു, ”ക്ഷമിക്കണം, അങ്ങേക്കു പഞ്ചസാരയുള്ള ചായ വേണോ പഞ്ചസാരയില്ലാത്ത ചായ വേണോ? അതോ പ്രകൃതി ചായ വേണോ?”.

വന്നയാള്‍ക്കു ക്ഷമ ഏതാണ്ടു നഷ്ടമായിത്തുടങ്ങി, ”എനിക്കു ചായമാത്രം മതി.”

ആ സ്ത്രീ വീണ്ടും ചോദിച്ചു, ”ക്ഷമിക്കണം, അങ്ങേക്കു പാല്‍ചേര്‍ത്ത ചായ വേണോ, പാലില്ലാത്ത ചായ വേണോ? നൂറുശതമാനം കൊഴുപ്പുള്ള ചായ വേണോ, കൊഴുപ്പൊട്ടുമില്ലാത്ത ചായ വേണോ! അതോ കൊഴുപ്പു് എണ്‍പതുശതമാനം വേണമോ, അതോ അന്‍പതുശതമാനം മതിയോ.”

അദ്ദേഹം വല്ലാതായി, ”അയ്യോ എനിക്കു് ഒരു ഗ്ലാസ്സു വെള്ളം മാത്രം മതിയേ” എന്നു പറഞ്ഞു.

ഉടനെ ആ സ്ത്രീ വീണ്ടും ചോദിച്ചു, ”അങ്ങേക്കു ഫില്‍റ്റര്‍ വാട്ടര്‍ വേണോ. അതോ സ്പ്രിങ്‌ വാട്ടര്‍ വേണോ, അതുമല്ലെങ്കില്‍ മിനറല്‍ വാട്ടര്‍ വേണോ!” ഇങ്ങനെ ചോദ്യം തുടര്‍ന്നു.

അദ്ദേഹത്തിന്റെ ക്ഷമ പൂര്‍ണ്ണമായും നശിച്ചു. അദ്ദേഹം വേഗം അകത്തു ചെന്നു് അവിടെ നിന്നും ഒരു ഗ്ലാസ്സുവെള്ളം എടുത്തു കുടിച്ചു. കാര്യം അത്രയേയുണ്ടായിരുന്നുള്ളൂ. എന്നാല്‍, അതിനുവേണ്ടി എത്രമാത്രം ചോദ്യങ്ങളാണു് ചോദിച്ചു കൊണ്ടിരുന്നതു്. ഉള്ളതു ചെറിയ ഒരാഗ്രഹമാണെങ്കിലും അതു നിറവേറ്റാന്‍ അനേകം മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകാം. മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണു് ഇന്നു ചെയ്യുന്നതു്.

”പുരാണകഥകളെല്ലാം യഥാര്‍ത്ഥത്തില്‍ നടന്നവയാണോ എന്നു ചോദിക്കുന്നവര്‍ കണ്ടേക്കാം. കഥയല്ല, കഥയുടെ പിന്നിലെ തത്ത്വം ഗ്രഹിക്കുന്നതാണു കാര്യം. എല്ലാ കാര്യങ്ങളും വെറും ബുദ്ധികൊണ്ടുമാത്രം അറിയാന്‍ ശ്രമിക്കുന്നയാളിനു ഹൃദയഭാവങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ല.

ധ്യാനത്തിന്റെയും സ്നേഹത്തിന്റെയും അര്‍ത്ഥമറിയാന്‍ കഴിയില്ല. അതിനെക്കുറിച്ചൊക്കെ സംസാരിക്കാന്‍ പറ്റിയെന്നിരിക്കും. അങ്ങനെയുള്ള ബുദ്ധികൊണ്ടെന്താ ഗുണം?”

അമ്മ അതു പറഞ്ഞപ്പോള്‍ ഒരു ബ്രഹ്മചാരിക്കു ജിജ്ഞാസ അടക്കാന്‍ കഴിഞ്ഞില്ല. ”അമ്മേ, ഇന്നു നാം കാണുന്ന സകലതും മനുഷ്യന്റെ ബുദ്ധികൊണ്ടുണ്ടായ നേട്ടങ്ങളല്ലേ? ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും ഇത്ര കണ്ടു വികസിച്ചതൊക്കെ മനുഷ്യബുദ്ധി ഒന്നുകൊണ്ടല്ലേ. പിന്നെ അമ്മയെന്താ അതുകൊണ്ടു പ്രയോജനമില്ലെന്നു പറയുന്നത്?”

”മോനേ, അമ്മ ഒരു കാര്യം പറയുമ്പോള്‍ അതു നല്ലവണ്ണം ശ്രദ്ധിക്കണം” അമ്മ സാവധാനം വിശദീകരിച്ചു,”ശരിക്കു മനസ്സിലാക്കി സംസാരിക്കണം. അമ്മ ഹൃദയത്തിന്റെ പ്രാധാന്യം എടുത്തു കാണിച്ചതാണ്. അല്ലാതെ ബുദ്ധി ഉപയോഗമില്ലാത്തതാണെന്നല്ല പറഞ്ഞത്.”

”ബുദ്ധി ഒന്നിനും കൊള്ളാത്ത സാധനമൊന്നുമല്ല. അതു വേണം എന്നല്ല, കൂടിയേ തീരൂ താനും. എന്നാല്‍ അതിനു് അര്‍ഹമായ സ്ഥാനമുണ്ട്. വേണ്ടാത്തിടത്തു് ഉപയോഗിക്കാതിരുന്നാല്‍ മതി. അതിനു് അനവസരത്തില്‍ അമിതപ്രാധാന്യം കൊടുക്കുന്നതാണു നമ്മുടെ പല പ്രശ്‌നങ്ങള്‍ക്കും കാരണം. അങ്ങനെയായാല്‍ ജീവിതത്തില്‍ സൗന്ദര്യത്തിനു സ്ഥാനമുണ്ടാവില്ല.

ഹൃദയത്തിന്റെ സ്ഥാനം ബുദ്ധി പിടിച്ചടക്കുന്നതാണു മാനസിക സംഘര്‍ഷങ്ങള്‍ക്കും, നിരാശയ്ക്കും ഒക്കെ കാരണമാവുന്നത്. ഹൃദയവും ബുദ്ധിയും തമ്മില്‍ ജീവിതത്തില്‍ ഒരു ബാലന്‍സു് വേണം. ജീവിതത്തിന്റെ അടിസ്ഥാനം തന്നെ സ്നേഹമല്ലേ മോനേ?

ഇന്നു നൂറുകണക്കിനു സിനിമകളുടെയും നോവലുകളുടെയും ഗാനങ്ങളുടെയും പ്രധാനവിഷയം പ്രേമമാണു്.

എഴുത്തുകാര്‍ക്കെല്ലാം ഇഷ്ടപ്പെട്ട വിഷയം പ്രേമമാണു്. എന്നാല്‍, എഴുതിയതുകൊണ്ടോ, വായിച്ചതുകൊണ്ടോ മാത്രം പ്രേമം ഉണ്ടാകുകയില്ല. ഇന്നത്തെ ലോകത്തില്‍ യഥാര്‍ത്ഥ പ്രേമം കണ്ടെത്തുവാന്‍ തന്നെ പ്രയാസമാണു്. ഭാര്യാഭര്‍ത്തൃബന്ധം പോലും യാന്ത്രികമായിത്തീര്‍ന്നു കൊണ്ടിരിക്കുന്നു. ജീവിതം തന്നെ വിരസമായി മാറിയിരിക്കുന്നു. അമ്മ ഒരു കഥ ഓര്‍ക്കുകയാണു്.

ഒരിടത്തു് ഒരു വീടിന്റെ മുറ്റത്തു ഭാര്യയും ഭര്‍ത്താവും കൂടി ഒരു കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്നു. അപ്പോള്‍ ഒരു ചുഴലിക്കാറ്റു വന്നു. കാറ്റു രണ്ടുപേരെയും കട്ടിലോടു കൂടി ഉയര്‍ത്തിക്കൊണ്ടു പോയി. അവരെ ഇറക്കി വച്ചതു നൂറു കിലോമീറ്റര്‍ അകലെ. ഭാഗ്യത്തിനു് അപകടമൊന്നും സംഭവിച്ചില്ല. ഉടനെ ഭാര്യ വിതുമ്പി വിതുമ്പി കരയാന്‍ തുടങ്ങി. ഭര്‍ത്താവു ചോദിച്ചു, ”നീ എന്തിനാണു കരയുന്നതു്. നോക്കൂ, നമ്മള്‍ സുരക്ഷിതരായി ഇവിടെ എത്തിയില്ലേ. ഒരപകടവും സംഭവിച്ചില്ലല്ലോ. ദേഹത്തൊരു മുറിവു പോലുമില്ല. പിന്നെ എന്തിനാണു നീ കരയുന്നതു്.”

ഉടനെ ഭാര്യ പറയുകയാണു്, ”ഞാന്‍ കരയുന്നതു വിഷമം കൊണ്ടല്ല, സന്തോഷം കൊണ്ടാണു്.”

”അതെന്താണിത്ര സന്തോഷം?”

ഭര്‍ത്താവിന്റെ ചോദ്യം കേട്ടു ഭാര്യ പറഞ്ഞു, ”അതോ, നമ്മുടെ കല്യാണം കഴിഞ്ഞതിനു ശേഷം, ഇത്രയും കാലത്തിനകം ഇതാദ്യമായല്ലേ നമ്മള്‍ ഒരുമിച്ചു യാത്ര ചെയ്യുന്നതു്. അതോര്‍ത്തപ്പോഴുള്ള സന്തോഷംകൊണ്ടു കരഞ്ഞു പോയതാണു്”. ഇതാണിന്നത്തെ കുടുംബ ജീവിതം.

പ്രേമമെന്നതു ഹൃദയങ്ങളുടെ ഐക്യമാണു്. ഒന്നായിത്തീരലാണതു്. താനും തന്റെ ജീവിതവും പ്രേമഭാജനത്തിനുവേണ്ടി എന്ന ഭാവനയാണവിടെ. പ്രേമം പൂര്‍ണ്ണസമര്‍പ്പണമാണു്. എന്നാല്‍, പൂര്‍ണ്ണ സമര്‍പ്പണവും നിത്യമായ പ്രേമവും മാറിക്കൊണ്ടിരിക്കുന്ന വസ്തുക്കളോടു് ഉണ്ടാകുക സാദ്ധ്യമല്ല. മാറ്റമില്ലാത്ത പരമാത്മാവിങ്കല്‍ മാത്രമേ അതുണ്ടാവുകയുള്ളൂ.

യഥാര്‍ത്ഥ പ്രേമം പരമാത്മാവിങ്കലുള്ള ഹൃദയത്തിന്റെ ഭാവമാണു്. അതു് ഈശ്വരനോടുള്ള അടക്കാനാവാത്ത അഭിനിവേശമാണു്. ഈശ്വരനോടുള്ള സമര്‍പ്പണത്തിലൂടെ മാത്രമേ, നമുക്കീ പ്രേമത്തെയോ നിസ്സ്വാര്‍ത്ഥതയെയോ പൂര്‍ണ്ണമായ ആനന്ദത്തെയോ കൈ വരിക്കുവാന്‍ കഴിയുകയുള്ളൂ. അതിനാല്‍, നമ്മുടെ ജീവിതത്തെ പൂര്‍ണ്ണമായും അവിടുത്തേക്കു സമര്‍പ്പിക്കുവാന്‍ കഴിയണം. അതാണു ശരണാഗതി. അതില്ലാതെ യഥാര്‍ത്ഥ ആനന്ദം അനുഭവിക്കാന്‍ കഴിയില്ല.

ഇക്കാലത്താര്‍ക്കും പ്രേമത്തിന്റെയോ, ധ്യാനത്തിന്റെയോ മൗനം മനസ്സിലാക്കാന്‍ കഴിവില്ല. അവരതിനെ വികല്പമെന്നോ ഭ്രാന്തെന്നോ ഒക്കെ വിളിച്ചേക്കും. ധ്യാനിയുടെ മൗനം എന്തെന്നു കൂടി അവര്‍ക്കറിയില്ല.

സാധാരണക്കാര്‍ക്കു വാക്കുകളുടെ ലോകം മാത്രമേ പരിചയമുള്ളൂ. അവിടെ അവരറിയുന്ന സ്നേഹവും വാക്കുകളിലൂടെത്തന്നെ പ്രകടമാക്കുന്ന സ്നേഹമാണ്. പറഞ്ഞറിയിക്കാനാവാത്ത തരം സ്നേഹമുണ്ടെന്നവര്‍ക്കറിയില്ല. സ്നേഹഭാജനവുമായി പരിപൂര്‍ണ്ണ ഐക്യം പ്രാപിച്ചാല്‍പ്പിന്നെ അവിടെന്തു വാക്കുകളാണുള്ളത്? നമ്മള്‍ അവിടെ പ്രശാന്തചിത്തരും മഹാമൗനികളുമായി മാറുന്നു. ഇടതടവില്ലാത്ത ആ ധ്യാനാവസ്ഥയെത്തന്നെയാണു സമാധിയെന്നു പറയുന്നത്.”

ഒരു നിമിഷം നിര്‍ത്തിയ ശേഷം അമ്മ തുടര്‍ന്നു, ”പ്രേമഭാജനവുമായി ഒന്നാകുമ്പോള്‍ ഉണ്ടാകുന്ന മൗനത്തിനു ദൃഷ്ടാന്തമായി ശിവന്റെയും, പാര്‍വ്വതീദേവിയുടെയും ഒരു കഥയുണ്ട്.” എന്നിട്ടു് അമ്മ ആ കഥ വിവരിച്ചു തുടങ്ങി.
”പരമശിവന്‍ ഭിക്ഷയ്ക്കായി ലോകം മുഴുവന്‍ ചുറ്റിത്തിരിയാന്‍ പുറപ്പെട്ടു കഴിഞ്ഞാല്‍പ്പിന്നെ പാര്‍വ്വതീദേവി കൈലാസത്തില്‍ എന്നും ഒറ്റയ്ക്കാണ്. ദേവിക്കു് ഈ വിരഹം അസഹ്യമായി തോന്നി. ഒരു ദിവസം സംഭാഷണ മദ്ധ്യേ ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടു ദേവി ശിവനോടു പറഞ്ഞു.

” അങ്ങു സദാ നിര്‍വ്വികല്പസമാധിയില്‍ ലയിച്ചു കഴിയുന്ന ആളായതുകൊണ്ടു് അങ്ങേയ്ക്കു വേര്‍പാടിന്റെ ദുഃഖമൊന്നും കണ്ടില്ലെന്നു വരാം. എനിക്കങ്ങനെയല്ല. അതുകൊണ്ടു സമാധിയെന്തെന്നു് എനിക്കുകൂടി ഉപദേശിച്ചു തരണം. അങ്ങനെയായാല്‍ എനിക്കും വിരഹദുഃഖം അനുഭവപ്പെടാതെ കഴിക്കാമായിരുന്നല്ലോ.”

പരമശിവന്‍ ദേവിയോടു പത്മാസനസ്ഥയായി ഇരുന്നു കണ്ണുകളടച്ചു മനസ്സിനെ അന്തര്‍മ്മുഖമാക്കാന്‍ പറഞ്ഞു. ദേവി ധ്യാനമഗ്നയായി.
”ഇപ്പോള്‍ എന്തു കാണുന്നു?” പരമശിവന്‍ ചോദിച്ചു.
”അങ്ങയുടെ രൂപം മനോനേത്രത്തിനു മുമ്പില്‍ കാണുന്നു.”
”ആ രൂപത്തെയും കടന്നു പോകൂ. ഇപ്പോഴെന്തു കാണുന്നു?”
”ഒരു ദിവ്യപ്രകാശം.”
”അതിനെയും അതിക്രമിച്ചു നോക്കൂ. ഇപ്പോഴോ?”
”നാദം മാത്രമാണിപ്പോള്‍ കേള്‍ക്കുന്നത് ”
”അതിനുമപ്പുറം പോകൂ. ഇപ്പോഴെന്താണനുഭവം?”

ആ ചോദ്യത്തിനു് ഉത്തരമുണ്ടായില്ല. ദേവിയുടെ വ്യക്തിത്വം തന്നെ വിലയിച്ചു മറഞ്ഞു പോയിരുന്നു. ദേവി ശിവനുമായി പൂര്‍ണ്ണ ഐക്യം പ്രാപിച്ചു കഴിഞ്ഞിരുന്നു. അവിടെ ചോദ്യം കേള്‍ക്കാനോ ഉത്തരം പറയാനോ ആരുമുണ്ടായിരുന്നില്ല. മനസ്സിനും, വാക്കിനും, ബുദ്ധിക്കും ചിന്തയ്ക്കും എത്തിച്ചേരാനാകാത്ത തലത്തില്‍ പ്രേമത്തിന്റെ പരമകാഷ്ഠയില്‍ തന്റെ നാഥനുമായുള്ള നിത്യമായ, അഭേദ്യമായ, ഐക്യം ദേവി പ്രാപിച്ചു കഴിഞ്ഞിരുന്നു.”

അമ്മ കഥ പറഞ്ഞവസാനിപ്പിച്ചു. കഥയുടെ ഭാവം ഉള്‍ക്കൊണ്ടിട്ടെന്നവണ്ണം സശ്രദ്ധം കേട്ടിരുന്നവരും സഘനമൗനത്തിലാണ്ടിരുന്നു. അമ്മയുടെ വാക്കുകള്‍ അവരെ ലോകബോധത്തിലേക്കു് ഇറക്കിക്കൊണ്ടുവന്നു.