ആധുനികരായ നമ്മള്‍ പറയും, പ്രേമവും വിശ്വാസവും അന്ധമാണെന്നു്. യുക്തിയിലും ബുദ്ധിയിലുമാണവരുടെ കണ്ണു്.

എന്നാല്‍, അമ്മ പറയുന്നു, ‘യുക്തി അന്ധമാണു്.’ കാരണം, യുക്തി മാത്രമായാല്‍ ജീവിതം മുരടിച്ചു പോകും. അതിനാല്‍ പ്രേമത്തിലും വിശ്വാസത്തിലും ആയിരിക്കണം നമ്മുടെ കണ്ണു്. യുക്തിയിലും ബുദ്ധിയിലും മാത്രം നിലകൊള്ളുന്ന ഒരു സമൂഹത്തെ ഭാവനയില്‍ കാണുക. കാണാന്‍കൊള്ളാവുന്ന, സ്വയം ചലിക്കുന്ന, സംസാരിക്കുന്ന കുറെ യന്ത്രങ്ങളെ മാത്രമേ, അവിടെ കാണാന്‍ കഴിയൂ. അതിനാലാണു് അമ്മ പറയുന്നതു പ്രേമത്തിലും വിശ്വാസത്തിലുമാണു ജീവിതം നിലകൊള്ളുന്നതെന്നു്.

ചാണകവും മറ്റു വളങ്ങളും റോസാച്ചെടിയുടെ ചുവട്ടിലാണിടേണ്ടതു്. നറുമണം പരത്തുന്ന പുഷ്പങ്ങള്‍ വിടര്‍ന്നു നില്ക്കുന്ന ആ ചെടിയുടെ മുകളിലിട്ടു് അതിന്റെ സുഗന്ധം നഷ്ടമാക്കല്ലേ, സൗന്ദര്യം നശിപ്പിക്കല്ലേ. യുക്തിയും ബുദ്ധിയും അതാതിന്റെ സ്ഥാനത്തു പ്രയോഗിക്കൂ. ജീവിതത്തിനു സുഗന്ധവും സൗന്ദര്യവും പകരുന്ന പ്രേമത്തെയും വിശ്വാസത്തെയും നശിപ്പിക്കാന്‍ അതിനെ അനുവദിക്കരുതേ എന്നാണു് അമ്മയ്ക്കു പറയുവാനുള്ളതു്.

പ്രേമവും വിശ്വാസവും കൊണ്ടു് എത്രയോ പേര്‍ ഉദ്ധരിക്കപ്പെടുന്നുണ്ടു് എന്നതിനു് ഒരു തെളിവാണു ശബരിമല തീര്‍ത്ഥാടനം. മണ്ഡല വ്രതക്കാലത്തു് ആ നാല്പത്തിയൊന്നു ദിവസം അവര്‍ കള്ളു കുടി നിര്‍ത്തി. ചീത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കി. അഹങ്കാരം പറച്ചിലും നിര്‍ത്തി. ബ്രഹ്മചര്യത്തോടും ധര്‍മ്മബോധത്തോടും ‘സ്വാമിയേ ശരണം’ എന്ന ഏകമന്ത്ര ജപത്തോടുകൂടി ജീവിക്കുവാന്‍ ശീലിക്കുന്നു. അത്രയും നാളെങ്കിലും കുടുംബങ്ങള്‍ക്കും സമൂഹത്തിനും കള്ളില്‍ നിന്നും കഞ്ചാവില്‍ നിന്നും മോചനം ലഭിക്കുന്നു.

എന്നാല്‍, അവിടേക്കും വിമര്‍ശനശരങ്ങള്‍ തൊടുത്തു വിടാന്‍ നമ്മള്‍ മത്സരിക്കുകയാണു്, ഇതെല്ലാം മനുഷ്യനെ പറ്റിക്കലാണു്. വിശ്വാസത്തെ ചൂഷണം ചെയ്യുകയാണു്. ഈ വിധമാണു് അവരുടെ വാദഗതികള്‍. എന്നാല്‍, അതിന്റെ പിന്നിലെ പ്രായോഗികത അവര്‍ കാണുന്നില്ല. ഒരു കാര്യം നമ്മള്‍ ശ്രദ്ധിക്കേണ്ടതാണു്, വിമര്‍ശനം ആവശ്യമാണു്. എന്നാല്‍, അതു് അന്ധമാകാന്‍ പാടില്ല. വിമര്‍ശനം നന്മയെ നശിപ്പിക്കുന്നതാകരുതു്. പ്രേമത്തില്‍ക്കൂടിയും വിശ്വാസത്തില്‍ക്കൂടിയും നാം ചെന്നെത്തുന്നതു് ആത്മതത്ത്വത്തിലേക്കാണു്.

ശരിയായ സ്നേഹത്തിന്റെ ഇരിപ്പിടം ഹൃദയമാണ്. ഹൃദയത്തിലെ ഈ സ്നേഹാനുഭൂതി പകരാന്‍ വാക്കുകളില്ല. വാക്കുകള്‍ക്കു ഹൃദയത്തില്‍ ഇടമില്ല. അവയുടെ സ്ഥാനം ബുദ്ധിയിലാണ്. ബുദ്ധിക്കു സംസാരിക്കാനറിയാം. എന്നാല്‍ അതു് ഒരു ടേപ്പ് റിക്കാര്‍ഡര്‍ പോലെയേ ഉള്ളൂ. വാക്കുകള്‍ വെറുതെ ചവച്ചു തുപ്പാനേ ബുദ്ധിക്കു കഴിവുള്ളൂ. അവയ്ക്കു പിന്നില്‍ വികാരമില്ല.

കരുണയെന്തെന്നു ബുദ്ധിക്കു് അനുഭവിച്ചറിയാനാവില്ല. ദയയും സ്നേഹവുമൊന്നും ബുദ്ധിയുടെ പരിധിയില്‍ വരില്ല. അതിന്റെ കൈയില്‍ ആകെയുള്ളതു യുക്തിയാണ്. സ്നേഹത്തെയും കരുണയെയുമൊക്കെ യുക്തിയുക്തം അതു വിലയിരുത്താന്‍ നോക്കും. മോനേ, വാക്കുകള്‍ കൂടുമ്പോള്‍ അവിടെ സ്നേഹം കുറയുകയാണ്. സ്നേഹിക്കുന്ന വ്യക്തി സദാ ധ്യാനമഗ്നനെപ്പോലെയാണ്. അത്തരം സ്നേഹമുള്ളിടത്തു ചിന്തകള്‍ നിലയ്ക്കുന്നു.

യഥാര്‍ത്ഥപ്രേമി ചിന്തിക്കുകയല്ല, ധ്യാനിക്കുകയാണു ചെയ്യുന്നത്. തന്റെ സ്നേഹഭാജനത്തെ ക്കുറിച്ചുള്ള ചിന്തകള്‍ മാത്രമേ അയാളുടെ മനസ്സില്‍ ഉള്ളൂ. അവിടെ പലതരം ചിന്തകള്‍ക്കു കടന്നുവരാനിടമില്ല. ആകെയവിടെയുള്ളതു പ്രേമിയെക്കുറിച്ചുള്ള ചിന്ത ഒന്നു മാത്രമാണ്.

ഒറ്റ വൃക്ഷത്തെ മാത്രമായി കാടു് എന്നു പറയാന്‍ പറ്റാത്തപോലെ ഒറ്റ ചിന്ത മാത്രമുള്ളപ്പോള്‍ മനസ്സുണ്ടെന്നുതന്നെ പറയാന്‍ കഴിയില്ല. പ്രേമിയെപ്പറ്റി മാത്രമുള്ള ആ ഏകചിന്ത ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്നു വരുന്നതാണ്, വാക്കുകള്‍ക്കും സംസാരത്തിനും എത്തിച്ചേരാനാകാത്തത്ര ആഴങ്ങളില്‍നിന്ന്. അവിടെ വിശദീകരണങ്ങളില്ല. അതിനെപ്പറ്റി കൂടുതലൊന്നും പറയാനേ കഴിയില്ല.

സ്നേഹിക്കുന്നയാള്‍ സദാ ധ്യാനത്തിലാഴ്ന്നു കഴിയുന്നു. അവിടെ ദ്വൈതമില്ല.
സ്നേഹത്തിന്റെ നിഴലാണു ധ്യാനം. നമ്മള്‍ തീര്‍ത്തും നിശ്ശബ്ദരും ആത്മനിഷ്ഠരും ആയിത്തീരുകയാണവിടെ ചെയ്യുന്നത്. ആത്മവിശ്രാന്തിയില്‍ ലയിച്ചിരിക്കുന്നയാള്‍ക്കു സംസാരിക്കാന്‍ തന്നെ കഴിയില്ല. അതാണു ആദിഗുരുവായ ദക്ഷിണാമൂര്‍ത്തി സദാ മൗനത്തില്‍ ഇരിക്കുന്നതായി കാണുന്നത്. ജ്ഞാനവൃദ്ധന്മാരായ തന്റെ ശിഷ്യര്‍ക്കു ദക്ഷിണാമൂര്‍ത്തി മൗനത്തിലൂടെയാണു് ഉപദേശിച്ചതായി പറയുന്നത്. ഗുരുവും മൗനം. ശിഷ്യരും മൗനം. ആ മൗനത്തിലൂടെ ഗുരു ശിഷ്യര്‍ക്കു ജ്ഞാനോപദേശം നല്കുകയും ചെയ്തു അവരതു് ഉള്‍ക്കൊണ്ടു തത്ത്വം സാക്ഷാത്ക്കരിക്കുകയും ചെയ്തു.

ഒരു ഭര്‍ത്താവും ഭാര്യയോടു പറയാറില്ല, ”എടീ, നാളെ പത്തു മണിക്കു നിന്നെ ഞാന്‍ സ്നേഹിക്കാം. നാളെ അഞ്ചു മണിക്കു സ്നേഹിക്കാം” എന്നു്. അഥവാ ഇങ്ങനെ ആരെങ്കിലും പറയുന്നുവെങ്കില്‍ ആ വാക്കില്‍ നിന്നുതന്നെ വ്യക്തമാണു്, അവിടെ സ്നേഹമില്ല എന്നതു്. സ്നേഹം പിന്നീടു വന്നു ചേരുന്നതോ ചേര്‍ക്കപ്പെടേണ്ടതോ അല്ല. സ്നേഹം ഇപ്പോള്‍ ഇവിടെയാണു്.

ഇന്നു നമ്മുടെ ശരീരം മുകളിലേക്കും വശങ്ങളിലേക്കും വളര്‍ന്നു. എന്നാല്‍, മനസ്സുമാത്രം വളര്‍ന്നിട്ടില്ല എന്നതാണു വാസ്തവം. മനസ്സു് വളര്‍ന്നു വിശ്വത്തോളം വലുതാകണമെങ്കില്‍ നമ്മള്‍ കുഞ്ഞാകണം. കഞ്ഞിനേ വളരാന്‍ കഴിയൂ. ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയും വിനയവും നമുക്കുണ്ടാകണം. വിനയമാണു് ഒരുവനെ വിശ്വത്തോളം വളര്‍ത്തുന്നതു്. ‘സീറോ’ ആയാല്‍ ‘ഹീറോ’ ആകാം എന്നു പറയുന്നതു് ഇതു കൊണ്ടാണു്.

നമ്മളില്‍ പലരും പരാതി പറയാറുണ്ടു്, ഇന്നത്തെ ലോകത്തു നല്ലതു ചെയ്യാന്‍ പോയാല്‍, വളരാന്‍ കഴിയില്ല എന്നു്. നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും നല്ലതു ചെയ്യുവാനുള്ള അവസരങ്ങളാണു്. നല്ലതു ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കു് ഏതു നിമിഷവും ഉപയോഗപ്രദമാണു്. എന്നാല്‍, അതിനു ശ്രമിക്കാതെ പിന്നത്തേക്കു മാറ്റിവയ്ക്കുന്നവര്‍, വാസ്തവത്തില്‍ ആത്മവഞ്ചനയാണു ചെയ്യുന്നതു്.

പ്രേമവും വിശ്വാസവും ജീവിതത്തിന്റെ സൗന്ദര്യമാണു്. എന്നാല്‍, പ്രേമവും വിശ്വാസവും എവിടെയുണ്ടോ അവിടേക്കു് കല്ലെറിയുക എന്നതു് മനുഷ്യസ്വഭാവമാണു്. ഇതു പാടില്ല, കാരണം, പ്രേമം സമൂഹത്തിനു നറുമണം കൊടുക്കുന്ന പനിനീര്‍പൂവാണു്. അതിനുനേരെ ആരും കല്ലെറിയരുതു്.

ഭജന അവസാനിച്ചു. അന്തരീക്ഷം ധ്യാനമഗ്നമായി. അല്പം കഴിഞ്ഞു മക്കളുടെ മുഖകമലങ്ങളിലെ തേന്‍ നുകരാന്‍ മത്സരിച്ചു പറക്കുന്ന രണ്ടു കരിവണ്ടുകളെപ്പോലെ അമ്മയുടെ മിഴികള്‍ ഇളകി. ഒരു ബ്രഹ്മചാരി മെല്ലെ തന്റെ സംശയം അവതരിപ്പിച്ചു.

”അമ്മേ, ഇന്നുച്ചയ്ക്കു അമ്മ പശുവിനു കാടി കൊടുക്കുമ്പോള്‍ സംസാരിക്കാന്‍ വന്നവരോടു പറഞ്ഞില്ലേ, മിണ്ടാതിരിക്കാന്‍. അമ്മ ചെയ്യുന്നതു ജോലിയല്ല . കാടിയിലൂടെ ആ മിണ്ടാപ്രാണികള്‍ക്കു് അമ്മയുടെ സ്നേഹം പകരുകയാണെന്നും പറഞ്ഞല്ലോ. സാധാരണയായി സ്നേഹം വാക്കുകളിലൂടെയല്ലേ പ്രകടിപ്പിക്കുന്നത്. അമ്മ പറയുന്നതു കേട്ടപ്പോള്‍ തോന്നി സംസാരം സ്നേഹം പകരാന്‍ തടസ്സമുണ്ടാക്കുകയാണെന്ന്. ശരിയാണോ?”

”ശരിയാ മോനേ. യഥാര്‍ത്ഥത്തില്‍ വാക്കും സ്നേഹവും തമ്മില്‍ ബന്ധമുണ്ടെന്നു പറയാന്‍ പ്രയാസമാണ്. ശരിയായ സ്നേഹത്തില്‍ വാക്കുകളേയില്ല. അതു നിശ്ശബ്ദമാണ്. മൗനവും സ്നേഹവും തമ്മിലാണു അടുപ്പമുള്ളത്. നിശ്ചലമായൊരു തടാകംപോലെ, നിറഞ്ഞ സ്നേഹാനുഭവത്തില്‍ വാക്കുകളുടെ ഓളങ്ങളില്ല.

നിശ്ചലമായ മനസ്സിന്റെ ചലനമാണു വാക്കും ചിന്തയുമൊക്കെ. സ്നേഹത്തിന്റെ സ്വതഃസിദ്ധഭാവം നിശ്ചലതയും, അതില്‍നിന്നുണ്ടാകുന്ന നിശ്ശബ്ദതയുമാണ്. മനസ്സിന്റെ ചിലയ്ക്കല്‍ എല്ലാം അവിടെയൊടുങ്ങുന്നു. ആ പൂര്‍ണ്ണ പ്രശാന്തിയിലാണു യഥാര്‍ത്ഥ സ്നേഹം നുകരാന്‍ കഴിയുന്നത്. സത്യത്തില്‍ സ്നേഹത്തിനൊരു ഭാഷയേ ഉള്ളൂ. അതു നിശ്ശബ്ദതയാണ്. നിശ്ശബ്ദത മാത്രമാണ്.”

ജീവിതം ഹൃദയം നിറഞ്ഞ ഒരു പൊട്ടിച്ചിരിയായി മാറണം. അതാണു മതം. അതാണു് ആദ്ധ്യാത്മികത. അതാണു യഥാര്‍ത്ഥ പ്രാര്‍ത്ഥന.

ഉള്ളില്‍നിന്നു പൊട്ടിവിടരുന്ന നിഷ്‌കളങ്കമായ പുഞ്ചിരിയാണു് ഈശ്വരന്‍. ലോകത്തിനു നമ്മള്‍ നല്‌കേണ്ട ഏറ്റവും വലിയ സമ്മാനവും ഇതുതന്നെ. എന്നാല്‍, ഈ ചിരി ഇന്നത്തെ ലോകത്തിനു് അന്യമാണു്. സ്വാര്‍ത്ഥതയും വിദ്വേഷവും കൃത്രിമത്വവും നിറഞ്ഞ ചിരി മാത്രമേ ഇന്നത്തെ ലോകത്തിനു പരിചയമുള്ളൂ.

ഇതു ചിരിയല്ല, ചുണ്ടു വിടര്‍ത്തല്‍ മാത്രമാണു്. കാരണം, അവിടെ ഹൃദയമില്ല. അതു പാപമാണു്. ഹിംസയാണു്. ആത്മവഞ്ചനയാണു്. നിഷ്‌കളങ്കമായ കളിയും ചിരിയും നിറഞ്ഞ കുഞ്ഞുലോകം നാം വീണ്ടെടുക്കണം. നമ്മളിലോരോരുത്തരിലും ഉറങ്ങിക്കിടക്കുന്ന ഒരു കുഞ്ഞു ഹൃദയമുണ്ടു്. അതിനെ നമ്മള്‍ ഉണര്‍ത്താതെ നമുക്കു വളരാന്‍ കഴിയില്ല.

വിദേശ രാജ്യങ്ങളില്‍ ഭര്‍ത്താവു ഭാര്യയെ തല്ലിയാല്‍, തിരിച്ചും കിട്ടുമെന്നതു് ഉറപ്പാണു്. എന്നാല്‍, ഭാരതത്തിലങ്ങനെയല്ല പൂര്‍വ്വികര്‍ പഠിപ്പിച്ചിട്ടുള്ളതു്, ഭര്‍ത്താവു കാണപ്പെട്ട ദൈവമാണെന്നാണു്. എന്നാല്‍, ഭര്‍ത്താവിനു ഭാര്യയോ? പല ഭര്‍ത്താക്കന്മാരും ഭാര്യമാരെ കാണുന്നതു തന്റെ ദേഷ്യം തീര്‍ക്കാനുള്ള ഒരു ഉപകരണമായിട്ടാണു്.

കിട്ടുന്ന അടിയും വഴക്കും സഹിച്ചു്, ഭാര്യ ദേഷ്യം ഉള്ളില്‍ കടിച്ചമര്‍ത്തിയിരിക്കുമ്പോഴായിരിക്കും കുട്ടി സ്‌കൂളില്‍ നിന്നു് ഓടി വരുന്നതു്. വൈകീട്ടു കൂട്ടുകാരുമൊത്തു കളിക്കേണ്ട കളികളെക്കുറിച്ചോര്‍ത്തു തുള്ളിച്ചാടിയാണവന്‍ വരുന്നതു്. ഈ കുട്ടിയെ കാണുമ്പോഴേക്കും അമ്മയുടെ ദേഷ്യം വര്‍ദ്ധിക്കും. അവര്‍ അവനെ പിടിച്ചുനിര്‍ത്തി, ”നിനക്കു് ഓടാതെ നടക്കാന്‍വയ്യേ, നിനക്കു ചാടാതിരിക്കാന്‍ വയ്യേ, ഇന്നുടുത്ത വസ്ത്രം ഇത്ര ചെളിയാക്കിയതെന്തിനാണു്” ഇങ്ങനെ പറഞ്ഞുകൊണ്ടു് അടിയും തുടങ്ങും  തന്റെ ദേഷ്യം തീരുന്നതുവരെ.

പാവം കുട്ടി എന്തു പിഴച്ചു? അവന്റെ ലോകത്തില്‍ ചിരിയും സന്തോഷവുമേയുള്ളൂ. എന്നാല്‍, അതുണ്ടോ അവന്റെ അമ്മ അറിയുന്നു. സ്വാര്‍ത്ഥതയും ദേഷ്യവും ഞാനെന്ന ഭാവവും നിറഞ്ഞ ഒരു സമൂഹത്തില്‍ ഞെരിഞ്ഞമരുന്നതു്, കുട്ടികളുടെ കളിയും ചിരിയും നിറഞ്ഞ കുഞ്ഞുലോകമാണു്.