ഈശ്വരന്‍ പ്രേമമാണു്. ഈ സൃഷ്ടിയുടെ പിന്നിലെ ചൈതന്യമാണു്. സകല ജീവജാലങ്ങളോടുമുള്ള പ്രേമത്തിനും കാരുണ്യത്തിനും പ്രാധാന്യം നല്കാത്ത ഒരു മതവും ഇല്ല.
പ്രേമമെന്ന ഈ തത്ത്വത്തെ എല്ലാ മതസ്ഥരും അനുഷ്ഠിച്ചിരുന്നെങ്കില്‍ ലോകത്തു കാണുന്ന പ്രശ്‌നങ്ങളെല്ലാം എന്നേ ഇല്ലാതായേനേ. എല്ലാ ജീവരാശികളും ഈശ്വരൻ്റെ മക്കളാണു്. അവര്‍ പരസ്പരം സ്നേഹിക്കുകയും സഹോദരബുദ്ധിയോടെ സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നതു കാണുവാന്‍ ഈശ്വരന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം സൃഷ്ടിച്ച ഭിന്നതകള്‍ കാരണം മനുഷ്യന്‍ ആത്മനാശത്തിലേക്കാണു നീങ്ങി ക്കൊണ്ടിരിക്കുന്നതു്.
മാനവസമൂഹത്തിനു സ്നേഹത്തിൻ്റെയും സത്യത്തിൻ്റെയും മാര്‍ഗ്ഗദീപം തെളിക്കുവാന്‍വേണ്ടിയാണു മതങ്ങള്‍ നിലകൊള്ളേണ്ടതു്. മതം ഒരിക്കലും ഭിന്നതകളെ പ്രോത്സാഹിപ്പിക്കരുതു്. എല്ലാ മതങ്ങളില്‍ക്കൂടിയും പ്രകാശിക്കുന്നതു് ഒരേയൊരു പരമസത്യമാണു്. ഈ ഒരു കാഴ്ചപ്പാടിലൂടെ മതത്തെ കാണുവാന്‍ സാധിച്ചാല്‍ നമുക്കു പരമസത്യത്തോടു കൂടുതല്‍ അടുക്കുവാനും പരസ്പരം മനസ്സിലാക്കുവാനും മനുഷ്യരാശിയെ ശാന്തിയിലേക്കു നയിക്കുവാനും സാധിക്കും.
നമ്മള്‍ ഓരോരുത്തരും എത്ര കാലത്തോളം ഈ ഭൂമിയില്‍ ജീവിക്കുവാന്‍ പോകുന്നു? ആരും എന്നെന്നേക്കും ജീവിക്കുവാന്‍ പോകുന്നില്ല. നമ്മുടെതെന്നു നമ്മള്‍ കരുതുന്നതെല്ലാം നശിക്കുന്നതാണു്. യാഥാര്‍ത്ഥ്യം അങ്ങനെയെങ്കില്‍ ഈശ്വരന്‍ നല്കിയ ഈ ജീവിതം ക്ഷണികമായ ലക്ഷ്യങ്ങളുടെ പിറകെ അലഞ്ഞു നഷ്ടമാക്കുന്നതിലെന്തു യുക്തിയാണുള്ളതു്?
എല്ലാ മതങ്ങളിലെയും യഥാര്‍ത്ഥ ആചാര്യന്മാര്‍ പറയുന്നതു്; അസ്ഥിരവും സദാ മാറിക്കൊണ്ടിരിക്കുന്നതുമായ ഈ ലോകത്തിനു് ആധാരമായി മാറ്റമില്ലാത്തതും നശിക്കാത്തതുമായ ഒരു അടിസ്ഥാനതത്ത്വം ഉണ്ടെന്നാണു്. ആ സത്യത്തെ സാക്ഷാത്കരിക്കുമ്പോഴാണു് അമൃതത്വം കൈവരുന്നതു്. അതാണു ജീവിതത്തിൻ്റെ പരമമായ ലക്ഷ്യം.
സ്നേഹത്തിൻ്റെയും ശാന്തിയുടെയും അടിത്തറയില്‍ ശാശ്വതമായ ജീവിതം പടുത്തുയര്‍ത്തുവാനു ള്ള ശക്തമായ അഭിലാഷം മതങ്ങള്‍ ജനങ്ങളില്‍ ഉളവാക്കണം. ഇതുതന്നെയാണു മനുഷ്യരാശിക്കു വേണ്ടി മതത്തിനു ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും വലിയ സേവനം. മതങ്ങള്‍ തമ്മിലുള്ള സ്നേഹവും സഹകരണവും ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നു. 21ാം നൂറ്റാണ്ടിലേക്കു വഴിതെളിക്കുന്ന ദീപങ്ങള്‍ സ്നേഹവും ശാന്തിയും സഹകരണവും അഹിംസയുമാകട്ടെ.
മക്കളേ, വ്യക്തികള്‍ ചേര്‍ന്നാണു സമൂഹം ഉണ്ടാകുന്നതു്. ഓരോരുത്തരുടെയും ചിന്തയും പ്രവൃത്തിയുമാണു ജനങ്ങളുടെ സംസ്‌കാരം രൂപപ്പെടുത്തുന്നതു്. മറ്റുള്ളവര്‍ നന്നായതിനുശേഷം ഞാന്‍ നന്നാകാം എന്നു ചിന്തിക്കുന്നതിനു പകരം, നമ്മള്‍ ആദ്യം നന്നാകാന്‍ ശ്രമിക്കണം. നമ്മുടെ മനോഭാവം മാറിയാല്‍ ലോകത്തില്‍ മുഴുവന്‍ നന്മ ദര്‍ശിക്കുവാന്‍ നമുക്കു കഴിയും. നമ്മില്‍ മാറ്റമുണ്ടായാല്‍, അതു മറ്റുള്ളവരിലും പ്രതിഫലിക്കും. നമ്മള്‍ നല്കുന്നതു മാത്രമേ നമുക്കു തിരിയെ ലഭിക്കുകയുള്ളൂ എന്നു മക്കള്‍ എപ്പോഴും ഓര്‍ക്കണം.
കൊടുക്കൽ വാങ്ങലുകൾ
നമ്മുടെ ഹൃദയം ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും രക്തം പ്രവഹിപ്പിക്കുന്നു. അതില്‍നിന്നും ആ കോശങ്ങള്‍ക്കു പോഷണം ലഭിക്കുന്നു. തിരിച്ചു്, ആ രക്തം ഹൃദയത്തിലേക്കുതന്നെ പ്രവഹിക്കുന്നു. ഇതിനു തടസ്സം സംഭവിച്ചാല്‍ ജീവഹാനിക്കുതന്നെ കാരണമാകും. അതിനാല്‍ ഹൃദയത്തെപ്പോലെ നമ്മളും വാങ്ങിക്കാന്‍ മാത്രമല്ല, കൊടുക്കാനും പഠിക്കണം. കൊടുത്താല്‍ മാത്രമേ നമുക്കു തിരിയെ ലഭിക്കുകയുള്ളൂ.
നമ്മള്‍ ജീവശൃംഖലയിലെ കണ്ണിയാണു്. ഒന്നിൻ്റെ കുറവു്, മറ്റുള്ളവയെയും ബാധിക്കും. നമ്മുടെ ഓരോ പുഞ്ചിരിക്കും ഓരോ വാക്കിനും ഓരോ പ്രവൃത്തിക്കും എത്രയോ പേരുടെ ജീവിതത്തില്‍ പ്രകാശം പരത്തുവാനുള്ള ശക്തിയുണ്ടെന്നു നാം മനസ്സിലാക്കണം. അതിനാല്‍ നമ്മുടെ കര്‍മ്മങ്ങള്‍ നമുക്കും മറ്റുള്ളവര്‍ക്കും സന്തോഷവും സംതൃപ്തിയും ഉളവാക്കുവാന്‍ നാം ശ്രദ്ധിക്കണം. ലോകത്തിലെ തിന്മ കണ്ടു നിരാശരായി നാം പിന്മാറരുതു്. മറ്റുള്ളവര്‍ തെറ്റു ചെയ്യുന്നു എന്നതു നമുക്കു തെറ്റുചെയ്യുവാനുള്ള പ്രേരണയാകരുതു്. ഇരുട്ടിനെ പഴി പറയുന്നതിനു പകരം ഒരു ചെറിയ ദീപമെങ്കിലും കൊളുത്തുവാനാണു മക്കള്‍ ശ്രമിക്കേണ്ടതു്. അതിനു കഴിഞ്ഞില്ലെങ്കില്‍ കുറഞ്ഞ പക്ഷം, മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടു് ഉണ്ടാകാതിരിക്കുവാനെങ്കിലും ശ്രദ്ധിക്കണം.
ഇതെങ്ങനെ സാധിക്കും എന്നു മക്കള്‍ ചിന്തിച്ചേക്കാം. എളുപ്പ വഴി, ഈശ്വരാര്‍പ്പണമായി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക എന്നതാണു്. നമ്മുടെ ഓരോ കര്‍മ്മവും ഈശ്വരപൂജയായി കാണുവാന്‍ നമുക്കു സാധിക്കണം. അങ്ങനെയായാല്‍ നമ്മുടെ ഓരോ കര്‍മ്മവും നമുക്കും മറ്റുള്ളവര്‍ക്കും സന്തോഷപ്രദവും പ്രയോജനപ്രദവും ആയിത്തീരുന്നതു കാണുവാന്‍ കഴിയും.
കൊടുക്കൽ വാങ്ങലുകൾ – ഒരു അനുഭവം
ഒരു മകന്‍ അമ്മയോടു വന്നു പറഞ്ഞതു് ഓര്‍ക്കുകയാണു്. പത്തുപതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണു്. ആ മകനു എം.ബി.ബി.എസ്സ്.നു പോകാന്‍ വളരെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഒരു മാര്‍ക്കിൻ്റെ കുറവു കാരണം സീറ്റു കിട്ടിയില്ല. പിന്നീടു്, കുറെനാള്‍ ഒന്നിനും പോയില്ല. അവസാനം വീട്ടുകാരുടെ നിര്‍ബ്ബന്ധം കാരണം ബാങ്ക്‌ടെസ്റ്റ് എഴുതി. അതില്‍ ജയിച്ചു. ബാങ്കില്‍ ക്ലര്‍ക്കായി ജോലിയും കിട്ടി.
അതിനുശേഷമാണു് അമ്മയുടെ അടുത്തുവന്നതു്. അമ്മയോടു വന്നു പറഞ്ഞു, ”അമ്മേ, എനിക്കു് എപ്പോഴും ഭയങ്കര ദേഷ്യമാണു്. ആരു വന്നാലും, എനിക്കവരോടു് ഒന്നു ചിരിക്കുവാനോ സ്നേഹത്തോടെ പെരുമാറുവാനോ പറ്റുന്നില്ല. ഇതുമൂലം എനിക്കു ജോലിതന്നെ തുടര്‍ന്നുകൊണ്ടുപോകുവാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ടു്.” ആ മോന്‍ വളരെ വിഷമത്തോടെയാണു് അതു പറഞ്ഞതു്.
അപ്പോള്‍ അമ്മ ചോദിച്ചു, ”മോനേ, നിൻ്റെ ആത്മാര്‍ത്ഥ സുഹൃത്തു നിൻ്റടുത്തേക്കു് ഒരാളെ അയയ്ക്കുകയാണെങ്കില്‍, നീ അദ്ദേഹത്തോടു് എങ്ങനെ പെരുമാറും?”. ”ചിരിച്ചു കൊണ്ടു സ്നേഹത്തോടെ പെരുമാറും.” ”അപ്പോള്‍ നല്ല രീതിയില്‍ പെരുമാറാന്‍ മോനു കഴിയും. അമ്മതന്നെ, ഒരാളെ ബാങ്കില്‍ നിൻ്റെ അടുത്തേക്കു് അയച്ചാല്‍ എങ്ങനെയായിരിക്കും നീ പെരുമാറുക?” ”അമ്മ അയച്ചതായതുകൊണ്ടു വളരെ സ്നേഹത്തോടെ പെരുമാറും.”
അതിനുശേഷം ആ മോൻ്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായി. തൻ്റെ ജോലി, ഈശ്വരസേവയായി ചെയ്യുവാന്‍ ആ മോനു കഴിഞ്ഞു. അതിലൂടെ ആ മോനും സന്തോഷമായി; കൂടാതെ തൻ്റെ അടുത്തു വരുന്നവരിലേക്കും ആ സംതൃപ്തി പകരുവാന്‍ കഴിഞ്ഞു. നമ്മുടെ കര്‍മ്മങ്ങള്‍ ഈശ്വരപൂജയായി ചെയ്യുന്നതിലൂടെ, നമുക്കു മാത്രമല്ല, സമൂഹത്തിനാകെ അതിൻ്റെ പ്രയോജനം ലഭിക്കുന്നു. നമ്മള്‍ ഈ ഒരു മനോഭാവമാണു വളര്‍ത്തി എടുക്കേണ്ടതു്.
ഓരോ ചിന്തയും ഓരോ വികാരവും മാനസ തടാകത്തിലേക്കു് എറിയുന്ന ഓരോ കല്ലുപോലെയാണു്. അതവിടെ ഓളങ്ങള്‍ സൃഷ്ടിക്കുന്നു. ഇളകി മറിഞ്ഞു കൊണ്ടിരിക്കുന്ന ഉപരിതലം കാരണം നമുക്കു് അടിത്തട്ടു വേണ്ടപോലെ കാണാന്‍ കഴിയാതെ വരുന്നു.
മനസ്സു്
മനസ്സു് ഒരിക്കലും വെറുതെ ഇരിക്കുകയില്ല. ഒന്നുകില്‍ ഏതെങ്കിലും ആഗ്രഹം പൂര്‍ത്തീകരിക്കുവാനുള്ള വെമ്പല്‍. അല്ലെങ്കില്‍ ക്രോധം, അസൂയ, മമത. അതുമല്ലെങ്കില്‍ വിദ്വേഷം. ഒന്നും ഇല്ലെങ്കില്‍ പഴയകാലത്തെ സ്മരണകള്‍ തിങ്ങി കയറുകയായി. മധുരസ്മരണകള്‍, കയ്‌പേറിയ അനുഭവങ്ങള്‍. സന്തോഷംകൊണ്ടു മതിമറന്ന നിമിഷങ്ങള്‍. കഴിഞ്ഞതിനെക്കുറിച്ചുള്ള പശ്ചാത്താപം. പ്രതികാരചിന്ത. ഇങ്ങനെ എന്തെങ്കിലുമൊക്കെ പൊങ്ങിവന്നുകൊണ്ടിരിക്കും.
ഭൂതകാലസ്മരണകള്‍ മറഞ്ഞാല്‍പ്പിന്നെ ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങളും, പ്രതീക്ഷകളും വരവായി. അങ്ങനെ മനസ്സു് സദാ ചലിച്ചുകൊണ്ടിരിക്കുന്നു. അതു് എപ്പോഴും തിരക്കിലാണു്. ഒരു നിമിഷംപോലും ഒഴിഞ്ഞിരിക്കുകയില്ല. നമ്മള്‍ മുകള്‍ ഭാഗം മാത്രമേ കാണുന്നുള്ളൂ. അവിടെ ഉയരുന്ന അലകളെ മാത്രമേ കാണുന്നുള്ളൂ. ഈ അലകളുടെ ചലനം കാരണം അടിത്തട്ടും ചലിക്കുന്നു എന്നു നമ്മള്‍ തെറ്റിദ്ധരിക്കുന്നു. എന്നാല്‍ അടിത്തട്ടു നിശ്ചലമാണു്. അതു് ഒരിക്കലും ചലിക്കുന്നില്ല.
മതത്തിൻ്റെ പരമമായ ലക്ഷ്യം
ഉപരിതലത്തിലെ ചലനം വികാര വിചാരങ്ങള്‍ സൃഷ്ടിക്കുന്ന ചലനം, അടിത്തട്ടിൻ്റെ ചലനമായി നമ്മള്‍ തെറ്റിദ്ധരിക്കുന്നു. ചലനം പുറമേക്കു മാത്രമേ ഉള്ളൂ. അതും ചിന്തകള്‍ കാരണം. ചലനമറ്റ അടിത്തട്ടു കാണണം എന്നുണ്ടെങ്കില്‍ മുകള്‍ ഭാഗം നിശ്ചലവും നിശ്ശബ്ദവുമായിത്തീരണം. ഓളങ്ങള്‍ അടങ്ങണം. ചാഞ്ചാടുന്ന മനസ്സെന്ന പെന്‍ഡുലം നിശ്ചലമാകണം. പരിപൂര്‍ണ്ണവും ശാന്തിപൂര്‍ണ്ണവുമായ ആ നിശ്ചലാവസ്ഥ കൈവരിക്കുക എന്നതാണു മതത്തിൻ്റെ പരമമായ ലക്ഷ്യം.
ഈ നിശ്ചലാവസ്ഥ കൈവന്നാല്‍ നമുക്കു് ഉള്‍വശം നോക്കിക്കാണുവാന്‍ കഴിയും. നാനാവിധമായ രൂപങ്ങള്‍ മറയുന്നു, സത്യത്തിൻ്റെ യഥാര്‍ത്ഥ മുഖം ചലിക്കാത്ത പ്രപഞ്ചസാരം നമുക്കു മുന്‍പില്‍ തെളിയുന്നു. നമ്മുടെ എല്ലാ സംശയങ്ങളും തീരുകയായി. അതുവരെ കണ്ടതെല്ലാം നിഴലുകളായിരുന്നു എന്നു് ആ നിമിഷം നാം മനസ്സിലാക്കുന്നു. ആത്മദര്‍ശനത്തിലൂടെ എല്ലാത്തിൻ്റെയും യഥാര്‍ത്ഥസ്വരൂപം ദര്‍ശിക്കുക എന്നതാണു് മതത്തിൻ്റെ ലക്ഷ്യം. ആ പരമാവസ്ഥയില്‍ എല്ലാ ഭേദചിന്തകളും ഇല്ലാതാകുന്നു. ഒരേ ആത്മാവുത്തന്നെ സകല വസ്തുക്കളിലൂടെയും പ്രകാശിക്കുന്നതു കാണുമാറാകുകയും ചെയ്യുന്നു.
സത്യത്തെ അനുഭവിച്ചറിഞ്ഞ ഒരാളിൻ്റെ ഉള്ളില്‍ സമസ്ത ജീവരാശികളോടും പ്രേമം ഉണരുന്നു. ദിവ്യ പ്രേമത്തിൻ്റെ ഈ പൂര്‍ണ്ണതയില്‍ പരിമളം പരത്തുന്ന കാരുണ്യപുഷ്പം ഇതള്‍ വിടര്‍ത്തുന്നു. കാരുണ്യം മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ കാണില്ല. അവരുടെ കുറവുകളും ദൗര്‍ബ്ബല്യവും കാണില്ല. കാരുണ്യം രണ്ടു രാജ്യങ്ങളെയോ രണ്ടു മതങ്ങളെയോ വേര്‍തിരിച്ചു കാണുകയില്ല. കാരുണ്യത്തിനു ‘ഞാന്‍ എൻ്റെതു്’ എന്ന ഭാവമില്ല. അതുകൊണ്ടു് അവിടെ ഭയമോ കാമമോ ക്രോധമോ ഇല്ല. കാരുണ്യം എല്ലാം ക്ഷമിക്കുന്നു. എല്ലാം മറക്കുന്നു.
മക്കളേ, നമ്മള്‍ ഒറ്റപ്പെട്ട ഒരു ദ്വീപല്ല, ജീവശൃംഖലയിലെ ഒരു കണ്ണിമാത്രമാണു്. നമ്മുടെ ഓരോ കര്‍മ്മവും അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെയും സ്വാധീനിക്കുന്നുണ്ടു്. അതുപോലെത്തന്നെ തിരിച്ചും. നമ്മുടെ മനോഭാവം മാറിയാല്‍ ലോകത്തില്‍ മുഴുവന്‍ നന്മ ദര്‍ശിക്കുവാന്‍ നമുക്കു കഴിയും. അതുകൊണ്ടാണു നമ്മുടെ ഓരോ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ശ്രദ്ധ വേണമെന്നു പറയുന്നതു്.
ജീവിതം പഠിപ്പിച്ച പാഠം
ഒരിക്കല്‍, ഒരാള്‍ ബസ്സില്‍ കയറി. അതിലെ കണ്ടക്ടറുടെ പെരുമാറ്റം അദ്ദേഹത്തെ അദ്ഭുതപ്പെടുത്തി. വളരെ ശാന്തതയോടെ പുഞ്ചിരിക്കുന്ന മുഖത്തോടെ എല്ലാവരോടും പെരുമാറുന്നു. സ്റ്റോപ്പുകളില്‍ കൃത്യമായി ബസ്സു് നിര്‍ത്തുന്നു. കയറുന്നവര്‍ക്കു് ഒരു ബുദ്ധിമുട്ടും വരാത്തവിധം ബെല്ലടിക്കുന്നു. ബാക്കി കൊടുക്കുവാനുള്ള പണം കൃത്യമായി കൊടുക്കുന്നു. ബസ്സിലെ തിരക്കോ യാത്രക്കാരുടെ വ്യത്യസ്തങ്ങളായ പെരുമാറ്റങ്ങളോ ഒന്നും ഈ കണ്ടക്ടറുടെ ശാന്തതയ്ക്കു് ഇളക്കമുണ്ടാക്കുന്നില്ല.
ഇതു ശ്രദ്ധിച്ച യാത്രക്കാരന്‍, കണ്ടക്ടറോടുതന്നെ ചോദിച്ചു. ”ഇത്ര തിരക്കുള്ള ബസ്സില്‍ നിങ്ങള്‍ക്കെങ്ങനെ ചിരിച്ചുകൊണ്ടു് ഇതേ രീതിയില്‍ പെരുമാറാന്‍ കഴിയുന്നു?. മറ്റു ബസ്സുകളിലൊന്നും ഞാനിങ്ങനെ കണ്ടിട്ടില്ല. എന്താണിതിൻ്റെ രഹസ്യം?.” കണ്ടക്ടര്‍ അതിനും ചിരിച്ചുകൊണ്ടുതന്നെ മറുപടി പറഞ്ഞു. ”ഇതില്‍ വലിയ രഹസ്യമൊന്നുമില്ല. എൻ്റെ ജീവിതം എന്നെ പഠിപ്പിച്ച പാഠമാണിതു്. കണ്ടക്ടര്‍ ആകുന്നതിനു മുന്‍പു്, എനിക്കു് ഒരു ഫാക്ടറിയിലായിരുന്നു ജോലി. വീട്ടില്‍നിന്നും ബസ്സില്‍ വേണം ജോലിസ്ഥലത്തെത്താന്‍. ബസ്സു് കാത്തു സ്റ്റോപ്പില്‍ നിന്നാല്‍ വണ്ടി സ്റ്റോപ്പില്‍നിന്നും മാറ്റി മറ്റെവിടെയെങ്കിലുമായിരിക്കും നിര്‍ത്തുക. ഓടിച്ചെല്ലുമ്പോഴേക്കും പലപ്പോഴും ബസ്സു് വിട്ടു കഴിഞ്ഞിരിക്കും. അല്ലെങ്കില്‍, ബസ്സില്‍ പിടിക്കുമ്പോഴേക്കും കണ്ടക്ടര്‍ ബെല്ലുകൊടുത്തു കഴിഞ്ഞിരിക്കും. പിന്നെ വളരെ പ്രയാസപ്പെടണം, വീഴാതെ ഉള്ളില്‍ കടന്നുകിട്ടാന്‍.
ടിക്കറ്റിനു പണം കൊടുത്താല്‍ പലപ്പോഴും ബാക്കി തരില്ല. അഥവാ ചോദിച്ചാല്‍, ദ്വേഷിച്ചുകൊണ്ടായിരിക്കും തരുക. ചില്ലറയില്ലെങ്കില്‍, അതിനു ചീത്തകേള്‍ക്കേണ്ടി വരും. പലപ്പോഴും മനസ്സു് നിയന്ത്രണം വിടുന്ന ഘട്ടമെത്തും. അടുത്ത ദിവസവും ബസ്സില്‍ വരണമല്ലോ എന്നു ചിന്തിച്ചു് ഒരുവിധം നിയന്ത്രിക്കും. ഈ ദേഷ്യമെല്ലാം ഉള്ളിലൊതുക്കിയാണു് ഓഫീസിലേക്കു ചെല്ലുക. ജോലിക്കാരോടു് ഒന്നു ചിരിക്കാന്‍ കൂടി കഴിയില്ല. ആരോടും ഒരു സ്നേഹവും പ്രകടിപ്പിക്കാന്‍ തോന്നില്ല. ഇതുമൂലം മറ്റുള്ളവരും വളരെ ഗൗരവത്തിലായിരിക്കും എന്നോടു പെരുമാറുന്നതു്. ഇതൊക്കെ കാരണം ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയില്ല.
മൊത്തത്തിലുള്ള ടെന്‍ഷന്‍ കാരണം ജോലിയില്‍ തെറ്റുകള്‍ വര്‍ദ്ധിക്കും. ഇതു മേലുദ്യോഗസ്ഥൻ്റെ വഴക്കു കേള്‍ക്കാന്‍ ഇടയാക്കും. ഇതൊക്കെ ഉള്ളില്‍ അടക്കിവച്ചുകൊണ്ടാണു വൈകിട്ടു വീട്ടില്‍ ചെല്ലുന്നതു്. ഉള്ളതെല്ലാം അവിടെ തീര്‍ക്കും. ഞാനെൻ്റെ കുഞ്ഞുങ്ങളോടു ദ്വേഷിക്കും. ഭാര്യയോടു വഴക്കിടും. ഇതുമൂലം വീട്ടിലും ആകെ അശാന്തി നിറഞ്ഞ അന്തരീക്ഷം. കുട്ടികളോടു സ്നേഹം പങ്കിടാനോ ഭാര്യയോടു ഹൃദയം തുറക്കുവാനോ എനിക്കു കഴിയാറില്ല. കുടുംബത്തിലും സമൂഹത്തിലും ഞാനെപ്പോഴും ഒരു ഒറ്റപ്പെട്ട വ്യക്തിയായി.
മാറ്റത്തിൻ്റെ ഇടിമുഴക്കം
അങ്ങനെയിരിക്കെ, ഒരു ദിവസം രാവിലെ ഞാന്‍ സ്റ്റോപ്പിലേക്കു വരുന്ന സമയം ബസ്സു് മുന്നോട്ടെടുത്തു കഴിഞ്ഞു. പക്ഷേ, ഞാന്‍ ഓടിവരുന്നതു കണ്ടു കണ്ടക്ടര്‍ ബെല്ലടിച്ചു വണ്ടി നിര്‍ത്തി. എന്നെക്കൂടി കയറ്റിയതിനുശേഷമാണു വണ്ടി വിട്ടതു്. ബസ്സില്‍ ഇരിക്കാന്‍ സീറ്റുണ്ടായിരുന്നില്ല. പക്ഷേ, കണ്ടക്ടര്‍ അയാളുടെ സീറ്റു് എനിക്കു് ഒഴിഞ്ഞുതന്നു. എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ക്ഷീണംകൊണ്ടു ഞാനവിടെയിരുന്നു് ഉറങ്ങിപ്പോയി. ഇറങ്ങേണ്ട സ്റ്റോപ്പു് എത്തിയപ്പോള്‍, കണ്ടക്ടര്‍ എന്നെ വിളിച്ചുണര്‍ത്തി ഇറക്കിവിട്ടു. ആ ബസ്സില്‍ ആദ്യമായാണു് ആ കണ്ടക്ടറെ കാണുന്നതു്. പക്ഷേ, അദ്ദേഹത്തിൻ്റെ പെരുമാറ്റം എനിക്കു പകര്‍ന്നുതന്ന ആശ്വാസം എത്രയെന്നു പറയുവാനാവില്ല. വെള്ളം കിട്ടാതെ ദാഹിച്ചു വലയുമ്പോള്‍, അല്പം തണുത്ത വെള്ളം കിട്ടിയാല്‍ എന്തൊരാശ്വാസമായിരിക്കും!. അതിലും കൂടുതലായിരുന്നു ഇതു്. അതെന്നില്‍ എന്തെന്നില്ലാത്ത ഒരാവേശം ജനിപ്പിച്ചു.
അതുവരെ അനുഭവിച്ചിട്ടില്ലാത്തത്ര ഒരാനന്ദത്തോടെയാണു ഞാന്‍ ബസ്സില്‍ നിന്നിറങ്ങി ഓഫീസിലേക്കു നടന്നതു്. ഓഫീസിലെത്തുമ്പോള്‍, പതിവില്ലാതെ എല്ലാവരും എന്നെ നോക്കി സന്തോഷത്തോടെ പുഞ്ചിരിക്കുന്നു. അന്നത്തെ ജോലികള്‍ വളരെ ശ്രദ്ധയോടെ ചെയ്യുവാന്‍ കഴിഞ്ഞതിനാല്‍, മേലുദ്യോഗസ്ഥന്‍ എന്നെ പ്രത്യേകം പ്രശംസിച്ചു. കീഴുദ്യോഗസ്ഥരോടു ചിരിച്ചുകൊണ്ടു സംസാരിച്ചതിലൂടെ അവര്‍ക്കും സന്തോഷമായി. അവര്‍ സ്വാതന്ത്ര്യത്തോടെ പെരുമാറി. പുറത്തുനിന്നു വരുന്നവരോടു് അവരും സ്നേഹത്തോടെ പെരുമാറി.
തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ കുട്ടികളോടും ഭാര്യയോടും സ്നേഹത്തോടും സ്വാതന്ത്ര്യത്തോടും പെരുമാറാന്‍ കഴിഞ്ഞു. കുട്ടികളെ പതിവില്ലാതെ ലാളിക്കുവാന്‍ സാധിച്ചു. വീട്ടിലാകെ എന്തോ ഒരു ഉത്സവത്തിൻ്റെ പ്രതീതി. ഞാന്‍ എല്ലാം മറന്നാനന്ദിച്ചു. എൻ്റെ ഒരാളുടെ പെരുമാറ്റത്തില്‍ ഉണ്ടായ പരിവര്‍ത്തനത്തിലൂടെ എല്ലാവരിലും സംഭവിച്ച മാറ്റത്തെക്കുറിച്ചു് എനിക്കു ബോദ്ധ്യംവന്നു. അതിനുശേഷം, എൻ്റെ പെരുമാറ്റത്തില്‍ ഞാന്‍ വളരെയധികം ശ്രദ്ധിക്കാന്‍ തുടങ്ങി. നമ്മള്‍ കൊടുക്കുന്നതാണു നമുക്കു തിരിച്ചു കിട്ടുന്നതെന്നു് എനിക്കു ബോദ്ധ്യമായി.
മറ്റുള്ളവര്‍ നന്നായിട്ടു് എനിക്കു നന്നാകാന്‍ കഴിയില്ല. എന്നാല്‍, അവരു നന്നായില്ലെങ്കിലും എനിക്കു നന്നാകാന്‍ കഴിയുമെന്നു മനസ്സിലായി. നമ്മള്‍ നന്നായാല്‍ മറ്റുള്ളവരിലും വ്യത്യാസം ഉണ്ടാകുമെന്നും ഞാന്‍ ആ പാഠത്തിലൂടെ പഠിക്കുകയുണ്ടായി. പിന്നീടു്, ബസ്സില്‍ ജോലി കിട്ടിയപ്പോള്‍, ഈ വലിയ പാഠം എന്നെ പഠിപ്പിച്ച ആ കണ്ടക്ടറെ ഞാനോര്‍ത്തു. ഏതൊരാളോടും ദയയോടും ബഹുമാനത്തോടും കൂടി മാത്രമേ പെരുമാറുകയുള്ളൂ എന്നു ഞാന്‍ പ്രതിജ്ഞ ചെയ്തു. ലോകത്തില്‍ സ്നേഹവും സാഹോദര്യവും വളര്‍ത്താന്‍ എൻ്റെതായ പങ്കു നിര്‍വ്വഹിക്കുമെന്നു ഞാന്‍ ദൃഢനിശ്ചയം ചെയ്തു. അന്നത്തെ ആ അനുഭവം എന്നുമെനിക്കു് ഒരു പാഠമാണു്” കണ്ടക്ടര്‍ പറഞ്ഞു നിര്‍ത്തി.
ചുരുക്കത്തിൽ പറഞ്ഞാൽ സ്വയം നന്നാവുക
മക്കളേ, വ്യക്തികള്‍ ചേര്‍ന്നാണു സമൂഹം ഉണ്ടാകുന്നതു്. ഓരോരുത്തരുടെയും ചിന്തയും പ്രവൃത്തിയുമാണു ജനങ്ങളുടെ സംസ്‌കാരം രൂപപ്പെടുത്തുന്നതു്. മറ്റുള്ളവര്‍ നന്നായതിനുശേഷം ഞാന്‍ നന്നാകാം എന്നു ചിന്തിക്കുന്നതിനു പകരം, നമ്മള്‍ ആദ്യം നന്നാകാന്‍ ശ്രമിക്കണം. നമ്മുടെ മനോഭാവം മാറിയാല്‍ ലോകത്തില്‍ മുഴുവന്‍ നന്മ ദര്‍ശിക്കുവാന്‍ നമുക്കു കഴിയും. നമ്മില്‍ മാറ്റമുണ്ടായാല്‍, അതു മറ്റുള്ളവരിലും പ്രതിഫലിക്കും. നമ്മള്‍ നല്കുന്നതു മാത്രമേ നമുക്കു തിരിയെ ലഭിക്കുകയുള്ളൂ എന്നു മക്കള്‍ എപ്പോഴും ഓര്‍ക്കണം.
കൂടുതൽ അവബോധത്തോടും, അനുകമ്പയോടും, ലക്ഷ്യബോധത്തോടും കൂടിയ ഒരു ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്നതിനായി, അമ്മ തൻ്റെ പുതുവത്സര സന്ദേശത്തിൽ 12 സുപ്രധാന കാര്യങ്ങൾ പങ്കുവെച്ചു. നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സ്നേഹവും, ക്ഷമയും, സ്വയം അച്ചടക്കവും വളർത്താനും, ഐക്യത്തിലും സമാധാനത്തിലും നമ്മെ ഒന്നിച്ച് മുന്നോട്ട് നയിക്കാനും ഈ ചിന്തകൾക്ക് ഈ വർഷം മുഴുവൻ സാധിക്കട്ടെ.