ഓരോ ചിന്തയും ഓരോ വികാരവും മാനസ തടാകത്തിലേക്കു് എറിയുന്ന ഓരോ കല്ലുപോലെയാണു്. അതവിടെ ഓളങ്ങള്‍ സൃഷ്ടിക്കുന്നു. ഇളകി മറിഞ്ഞു കൊണ്ടിരിക്കുന്ന ഉപരിതലം കാരണം നമുക്കു് അടിത്തട്ടു വേണ്ടപോലെ കാണാന്‍ കഴിയാതെ വരുന്നു.
മനസ്സു്
മനസ്സു് ഒരിക്കലും വെറുതെ ഇരിക്കുകയില്ല. ഒന്നുകില്‍ ഏതെങ്കിലും ആഗ്രഹം പൂര്‍ത്തീകരിക്കുവാനുള്ള വെമ്പല്‍. അല്ലെങ്കില്‍ ക്രോധം, അസൂയ, മമത. അതുമല്ലെങ്കില്‍ വിദ്വേഷം. ഒന്നും ഇല്ലെങ്കില്‍ പഴയകാലത്തെ സ്മരണകള്‍ തിങ്ങി കയറുകയായി. മധുരസ്മരണകള്‍, കയ്‌പേറിയ അനുഭവങ്ങള്‍. സന്തോഷംകൊണ്ടു മതിമറന്ന നിമിഷങ്ങള്‍. കഴിഞ്ഞതിനെക്കുറിച്ചുള്ള പശ്ചാത്താപം. പ്രതികാരചിന്ത. ഇങ്ങനെ എന്തെങ്കിലുമൊക്കെ പൊങ്ങിവന്നുകൊണ്ടിരിക്കും.
ഭൂതകാലസ്മരണകള്‍ മറഞ്ഞാല്‍പ്പിന്നെ ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങളും, പ്രതീക്ഷകളും വരവായി. അങ്ങനെ മനസ്സു് സദാ ചലിച്ചുകൊണ്ടിരിക്കുന്നു. അതു് എപ്പോഴും തിരക്കിലാണു്. ഒരു നിമിഷംപോലും ഒഴിഞ്ഞിരിക്കുകയില്ല. നമ്മള്‍ മുകള്‍ ഭാഗം മാത്രമേ കാണുന്നുള്ളൂ. അവിടെ ഉയരുന്ന അലകളെ മാത്രമേ കാണുന്നുള്ളൂ. ഈ അലകളുടെ ചലനം കാരണം അടിത്തട്ടും ചലിക്കുന്നു എന്നു നമ്മള്‍ തെറ്റിദ്ധരിക്കുന്നു. എന്നാല്‍ അടിത്തട്ടു നിശ്ചലമാണു്. അതു് ഒരിക്കലും ചലിക്കുന്നില്ല.
മതത്തിൻ്റെ പരമമായ ലക്ഷ്യം
ഉപരിതലത്തിലെ ചലനം വികാര വിചാരങ്ങള്‍ സൃഷ്ടിക്കുന്ന ചലനം, അടിത്തട്ടിൻ്റെ ചലനമായി നമ്മള്‍ തെറ്റിദ്ധരിക്കുന്നു. ചലനം പുറമേക്കു മാത്രമേ ഉള്ളൂ. അതും ചിന്തകള്‍ കാരണം. ചലനമറ്റ അടിത്തട്ടു കാണണം എന്നുണ്ടെങ്കില്‍ മുകള്‍ ഭാഗം നിശ്ചലവും നിശ്ശബ്ദവുമായിത്തീരണം. ഓളങ്ങള്‍ അടങ്ങണം. ചാഞ്ചാടുന്ന മനസ്സെന്ന പെന്‍ഡുലം നിശ്ചലമാകണം. പരിപൂര്‍ണ്ണവും ശാന്തിപൂര്‍ണ്ണവുമായ ആ നിശ്ചലാവസ്ഥ കൈവരിക്കുക എന്നതാണു മതത്തിൻ്റെ പരമമായ ലക്ഷ്യം.
ഈ നിശ്ചലാവസ്ഥ കൈവന്നാല്‍ നമുക്കു് ഉള്‍വശം നോക്കിക്കാണുവാന്‍ കഴിയും. നാനാവിധമായ രൂപങ്ങള്‍ മറയുന്നു, സത്യത്തിൻ്റെ യഥാര്‍ത്ഥ മുഖം ചലിക്കാത്ത പ്രപഞ്ചസാരം നമുക്കു മുന്‍പില്‍ തെളിയുന്നു. നമ്മുടെ എല്ലാ സംശയങ്ങളും തീരുകയായി. അതുവരെ കണ്ടതെല്ലാം നിഴലുകളായിരുന്നു എന്നു് ആ നിമിഷം നാം മനസ്സിലാക്കുന്നു. ആത്മദര്‍ശനത്തിലൂടെ എല്ലാത്തിൻ്റെയും യഥാര്‍ത്ഥസ്വരൂപം ദര്‍ശിക്കുക എന്നതാണു് മതത്തിൻ്റെ ലക്ഷ്യം. ആ പരമാവസ്ഥയില്‍ എല്ലാ ഭേദചിന്തകളും ഇല്ലാതാകുന്നു. ഒരേ ആത്മാവുത്തന്നെ സകല വസ്തുക്കളിലൂടെയും പ്രകാശിക്കുന്നതു കാണുമാറാകുകയും ചെയ്യുന്നു.
സത്യത്തെ അനുഭവിച്ചറിഞ്ഞ ഒരാളിൻ്റെ ഉള്ളില്‍ സമസ്ത ജീവരാശികളോടും പ്രേമം ഉണരുന്നു. ദിവ്യ പ്രേമത്തിൻ്റെ ഈ പൂര്‍ണ്ണതയില്‍ പരിമളം പരത്തുന്ന കാരുണ്യപുഷ്പം ഇതള്‍ വിടര്‍ത്തുന്നു. കാരുണ്യം മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ കാണില്ല. അവരുടെ കുറവുകളും ദൗര്‍ബ്ബല്യവും കാണില്ല. കാരുണ്യം രണ്ടു രാജ്യങ്ങളെയോ രണ്ടു മതങ്ങളെയോ വേര്‍തിരിച്ചു കാണുകയില്ല. കാരുണ്യത്തിനു ‘ഞാന്‍ എൻ്റെതു്’ എന്ന ഭാവമില്ല. അതുകൊണ്ടു് അവിടെ ഭയമോ കാമമോ ക്രോധമോ ഇല്ല. കാരുണ്യം എല്ലാം ക്ഷമിക്കുന്നു. എല്ലാം മറക്കുന്നു.
മക്കളേ, നമ്മള്‍ ഒറ്റപ്പെട്ട ഒരു ദ്വീപല്ല, ജീവശൃംഖലയിലെ ഒരു കണ്ണിമാത്രമാണു്. നമ്മുടെ ഓരോ കര്‍മ്മവും അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെയും സ്വാധീനിക്കുന്നുണ്ടു്. അതുപോലെത്തന്നെ തിരിച്ചും. നമ്മുടെ മനോഭാവം മാറിയാല്‍ ലോകത്തില്‍ മുഴുവന്‍ നന്മ ദര്‍ശിക്കുവാന്‍ നമുക്കു കഴിയും. അതുകൊണ്ടാണു നമ്മുടെ ഓരോ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ശ്രദ്ധ വേണമെന്നു പറയുന്നതു്.
ജീവിതം പഠിപ്പിച്ച പാഠം
ഒരിക്കല്‍, ഒരാള്‍ ബസ്സില്‍ കയറി. അതിലെ കണ്ടക്ടറുടെ പെരുമാറ്റം അദ്ദേഹത്തെ അദ്ഭുതപ്പെടുത്തി. വളരെ ശാന്തതയോടെ പുഞ്ചിരിക്കുന്ന മുഖത്തോടെ എല്ലാവരോടും പെരുമാറുന്നു. സ്റ്റോപ്പുകളില്‍ കൃത്യമായി ബസ്സു് നിര്‍ത്തുന്നു. കയറുന്നവര്‍ക്കു് ഒരു ബുദ്ധിമുട്ടും വരാത്തവിധം ബെല്ലടിക്കുന്നു. ബാക്കി കൊടുക്കുവാനുള്ള പണം കൃത്യമായി കൊടുക്കുന്നു. ബസ്സിലെ തിരക്കോ യാത്രക്കാരുടെ വ്യത്യസ്തങ്ങളായ പെരുമാറ്റങ്ങളോ ഒന്നും ഈ കണ്ടക്ടറുടെ ശാന്തതയ്ക്കു് ഇളക്കമുണ്ടാക്കുന്നില്ല.
ഇതു ശ്രദ്ധിച്ച യാത്രക്കാരന്‍, കണ്ടക്ടറോടുതന്നെ ചോദിച്ചു. ”ഇത്ര തിരക്കുള്ള ബസ്സില്‍ നിങ്ങള്‍ക്കെങ്ങനെ ചിരിച്ചുകൊണ്ടു് ഇതേ രീതിയില്‍ പെരുമാറാന്‍ കഴിയുന്നു?. മറ്റു ബസ്സുകളിലൊന്നും ഞാനിങ്ങനെ കണ്ടിട്ടില്ല. എന്താണിതിൻ്റെ രഹസ്യം?.” കണ്ടക്ടര്‍ അതിനും ചിരിച്ചുകൊണ്ടുതന്നെ മറുപടി പറഞ്ഞു. ”ഇതില്‍ വലിയ രഹസ്യമൊന്നുമില്ല. എൻ്റെ ജീവിതം എന്നെ പഠിപ്പിച്ച പാഠമാണിതു്. കണ്ടക്ടര്‍ ആകുന്നതിനു മുന്‍പു്, എനിക്കു് ഒരു ഫാക്ടറിയിലായിരുന്നു ജോലി. വീട്ടില്‍നിന്നും ബസ്സില്‍ വേണം ജോലിസ്ഥലത്തെത്താന്‍. ബസ്സു് കാത്തു സ്റ്റോപ്പില്‍ നിന്നാല്‍ വണ്ടി സ്റ്റോപ്പില്‍നിന്നും മാറ്റി മറ്റെവിടെയെങ്കിലുമായിരിക്കും നിര്‍ത്തുക. ഓടിച്ചെല്ലുമ്പോഴേക്കും പലപ്പോഴും ബസ്സു് വിട്ടു കഴിഞ്ഞിരിക്കും. അല്ലെങ്കില്‍, ബസ്സില്‍ പിടിക്കുമ്പോഴേക്കും കണ്ടക്ടര്‍ ബെല്ലുകൊടുത്തു കഴിഞ്ഞിരിക്കും. പിന്നെ വളരെ പ്രയാസപ്പെടണം, വീഴാതെ ഉള്ളില്‍ കടന്നുകിട്ടാന്‍.
ടിക്കറ്റിനു പണം കൊടുത്താല്‍ പലപ്പോഴും ബാക്കി തരില്ല. അഥവാ ചോദിച്ചാല്‍, ദ്വേഷിച്ചുകൊണ്ടായിരിക്കും തരുക. ചില്ലറയില്ലെങ്കില്‍, അതിനു ചീത്തകേള്‍ക്കേണ്ടി വരും. പലപ്പോഴും മനസ്സു് നിയന്ത്രണം വിടുന്ന ഘട്ടമെത്തും. അടുത്ത ദിവസവും ബസ്സില്‍ വരണമല്ലോ എന്നു ചിന്തിച്ചു് ഒരുവിധം നിയന്ത്രിക്കും. ഈ ദേഷ്യമെല്ലാം ഉള്ളിലൊതുക്കിയാണു് ഓഫീസിലേക്കു ചെല്ലുക. ജോലിക്കാരോടു് ഒന്നു ചിരിക്കാന്‍ കൂടി കഴിയില്ല. ആരോടും ഒരു സ്നേഹവും പ്രകടിപ്പിക്കാന്‍ തോന്നില്ല. ഇതുമൂലം മറ്റുള്ളവരും വളരെ ഗൗരവത്തിലായിരിക്കും എന്നോടു പെരുമാറുന്നതു്. ഇതൊക്കെ കാരണം ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയില്ല.
മൊത്തത്തിലുള്ള ടെന്‍ഷന്‍ കാരണം ജോലിയില്‍ തെറ്റുകള്‍ വര്‍ദ്ധിക്കും. ഇതു മേലുദ്യോഗസ്ഥൻ്റെ വഴക്കു കേള്‍ക്കാന്‍ ഇടയാക്കും. ഇതൊക്കെ ഉള്ളില്‍ അടക്കിവച്ചുകൊണ്ടാണു വൈകിട്ടു വീട്ടില്‍ ചെല്ലുന്നതു്. ഉള്ളതെല്ലാം അവിടെ തീര്‍ക്കും. ഞാനെൻ്റെ കുഞ്ഞുങ്ങളോടു ദ്വേഷിക്കും. ഭാര്യയോടു വഴക്കിടും. ഇതുമൂലം വീട്ടിലും ആകെ അശാന്തി നിറഞ്ഞ അന്തരീക്ഷം. കുട്ടികളോടു സ്നേഹം പങ്കിടാനോ ഭാര്യയോടു ഹൃദയം തുറക്കുവാനോ എനിക്കു കഴിയാറില്ല. കുടുംബത്തിലും സമൂഹത്തിലും ഞാനെപ്പോഴും ഒരു ഒറ്റപ്പെട്ട വ്യക്തിയായി.
മാറ്റത്തിൻ്റെ ഇടിമുഴക്കം
അങ്ങനെയിരിക്കെ, ഒരു ദിവസം രാവിലെ ഞാന്‍ സ്റ്റോപ്പിലേക്കു വരുന്ന സമയം ബസ്സു് മുന്നോട്ടെടുത്തു കഴിഞ്ഞു. പക്ഷേ, ഞാന്‍ ഓടിവരുന്നതു കണ്ടു കണ്ടക്ടര്‍ ബെല്ലടിച്ചു വണ്ടി നിര്‍ത്തി. എന്നെക്കൂടി കയറ്റിയതിനുശേഷമാണു വണ്ടി വിട്ടതു്. ബസ്സില്‍ ഇരിക്കാന്‍ സീറ്റുണ്ടായിരുന്നില്ല. പക്ഷേ, കണ്ടക്ടര്‍ അയാളുടെ സീറ്റു് എനിക്കു് ഒഴിഞ്ഞുതന്നു. എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ക്ഷീണംകൊണ്ടു ഞാനവിടെയിരുന്നു് ഉറങ്ങിപ്പോയി. ഇറങ്ങേണ്ട സ്റ്റോപ്പു് എത്തിയപ്പോള്‍, കണ്ടക്ടര്‍ എന്നെ വിളിച്ചുണര്‍ത്തി ഇറക്കിവിട്ടു. ആ ബസ്സില്‍ ആദ്യമായാണു് ആ കണ്ടക്ടറെ കാണുന്നതു്. പക്ഷേ, അദ്ദേഹത്തിൻ്റെ പെരുമാറ്റം എനിക്കു പകര്‍ന്നുതന്ന ആശ്വാസം എത്രയെന്നു പറയുവാനാവില്ല. വെള്ളം കിട്ടാതെ ദാഹിച്ചു വലയുമ്പോള്‍, അല്പം തണുത്ത വെള്ളം കിട്ടിയാല്‍ എന്തൊരാശ്വാസമായിരിക്കും!. അതിലും കൂടുതലായിരുന്നു ഇതു്. അതെന്നില്‍ എന്തെന്നില്ലാത്ത ഒരാവേശം ജനിപ്പിച്ചു.
അതുവരെ അനുഭവിച്ചിട്ടില്ലാത്തത്ര ഒരാനന്ദത്തോടെയാണു ഞാന്‍ ബസ്സില്‍ നിന്നിറങ്ങി ഓഫീസിലേക്കു നടന്നതു്. ഓഫീസിലെത്തുമ്പോള്‍, പതിവില്ലാതെ എല്ലാവരും എന്നെ നോക്കി സന്തോഷത്തോടെ പുഞ്ചിരിക്കുന്നു. അന്നത്തെ ജോലികള്‍ വളരെ ശ്രദ്ധയോടെ ചെയ്യുവാന്‍ കഴിഞ്ഞതിനാല്‍, മേലുദ്യോഗസ്ഥന്‍ എന്നെ പ്രത്യേകം പ്രശംസിച്ചു. കീഴുദ്യോഗസ്ഥരോടു ചിരിച്ചുകൊണ്ടു സംസാരിച്ചതിലൂടെ അവര്‍ക്കും സന്തോഷമായി. അവര്‍ സ്വാതന്ത്ര്യത്തോടെ പെരുമാറി. പുറത്തുനിന്നു വരുന്നവരോടു് അവരും സ്നേഹത്തോടെ പെരുമാറി.
തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ കുട്ടികളോടും ഭാര്യയോടും സ്നേഹത്തോടും സ്വാതന്ത്ര്യത്തോടും പെരുമാറാന്‍ കഴിഞ്ഞു. കുട്ടികളെ പതിവില്ലാതെ ലാളിക്കുവാന്‍ സാധിച്ചു. വീട്ടിലാകെ എന്തോ ഒരു ഉത്സവത്തിൻ്റെ പ്രതീതി. ഞാന്‍ എല്ലാം മറന്നാനന്ദിച്ചു. എൻ്റെ ഒരാളുടെ പെരുമാറ്റത്തില്‍ ഉണ്ടായ പരിവര്‍ത്തനത്തിലൂടെ എല്ലാവരിലും സംഭവിച്ച മാറ്റത്തെക്കുറിച്ചു് എനിക്കു ബോദ്ധ്യംവന്നു. അതിനുശേഷം, എൻ്റെ പെരുമാറ്റത്തില്‍ ഞാന്‍ വളരെയധികം ശ്രദ്ധിക്കാന്‍ തുടങ്ങി. നമ്മള്‍ കൊടുക്കുന്നതാണു നമുക്കു തിരിച്ചു കിട്ടുന്നതെന്നു് എനിക്കു ബോദ്ധ്യമായി.
മറ്റുള്ളവര്‍ നന്നായിട്ടു് എനിക്കു നന്നാകാന്‍ കഴിയില്ല. എന്നാല്‍, അവരു നന്നായില്ലെങ്കിലും എനിക്കു നന്നാകാന്‍ കഴിയുമെന്നു മനസ്സിലായി. നമ്മള്‍ നന്നായാല്‍ മറ്റുള്ളവരിലും വ്യത്യാസം ഉണ്ടാകുമെന്നും ഞാന്‍ ആ പാഠത്തിലൂടെ പഠിക്കുകയുണ്ടായി. പിന്നീടു്, ബസ്സില്‍ ജോലി കിട്ടിയപ്പോള്‍, ഈ വലിയ പാഠം എന്നെ പഠിപ്പിച്ച ആ കണ്ടക്ടറെ ഞാനോര്‍ത്തു. ഏതൊരാളോടും ദയയോടും ബഹുമാനത്തോടും കൂടി മാത്രമേ പെരുമാറുകയുള്ളൂ എന്നു ഞാന്‍ പ്രതിജ്ഞ ചെയ്തു. ലോകത്തില്‍ സ്നേഹവും സാഹോദര്യവും വളര്‍ത്താന്‍ എൻ്റെതായ പങ്കു നിര്‍വ്വഹിക്കുമെന്നു ഞാന്‍ ദൃഢനിശ്ചയം ചെയ്തു. അന്നത്തെ ആ അനുഭവം എന്നുമെനിക്കു് ഒരു പാഠമാണു്” കണ്ടക്ടര്‍ പറഞ്ഞു നിര്‍ത്തി.
ചുരുക്കത്തിൽ പറഞ്ഞാൽ സ്വയം നന്നാവുക
മക്കളേ, വ്യക്തികള്‍ ചേര്‍ന്നാണു സമൂഹം ഉണ്ടാകുന്നതു്. ഓരോരുത്തരുടെയും ചിന്തയും പ്രവൃത്തിയുമാണു ജനങ്ങളുടെ സംസ്‌കാരം രൂപപ്പെടുത്തുന്നതു്. മറ്റുള്ളവര്‍ നന്നായതിനുശേഷം ഞാന്‍ നന്നാകാം എന്നു ചിന്തിക്കുന്നതിനു പകരം, നമ്മള്‍ ആദ്യം നന്നാകാന്‍ ശ്രമിക്കണം. നമ്മുടെ മനോഭാവം മാറിയാല്‍ ലോകത്തില്‍ മുഴുവന്‍ നന്മ ദര്‍ശിക്കുവാന്‍ നമുക്കു കഴിയും. നമ്മില്‍ മാറ്റമുണ്ടായാല്‍, അതു മറ്റുള്ളവരിലും പ്രതിഫലിക്കും. നമ്മള്‍ നല്കുന്നതു മാത്രമേ നമുക്കു തിരിയെ ലഭിക്കുകയുള്ളൂ എന്നു മക്കള്‍ എപ്പോഴും ഓര്‍ക്കണം.
കൂടുതൽ അവബോധത്തോടും, അനുകമ്പയോടും, ലക്ഷ്യബോധത്തോടും കൂടിയ ഒരു ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്നതിനായി, അമ്മ തൻ്റെ പുതുവത്സര സന്ദേശത്തിൽ 12 സുപ്രധാന കാര്യങ്ങൾ പങ്കുവെച്ചു. നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സ്നേഹവും, ക്ഷമയും, സ്വയം അച്ചടക്കവും വളർത്താനും, ഐക്യത്തിലും സമാധാനത്തിലും നമ്മെ ഒന്നിച്ച് മുന്നോട്ട് നയിക്കാനും ഈ ചിന്തകൾക്ക് ഈ വർഷം മുഴുവൻ സാധിക്കട്ടെ.
മനസ്സിൻ്റെ നിരന്തരമായ ചലനം നിരന്തരമായ ഓളങ്ങളെ, ചിന്തകളെ സൃഷ്ടിക്കുന്നു. ഈ ചിന്താതരംഗങ്ങള്‍ കാരണം എല്ലാറ്റിനെക്കുറിച്ചുമുള്ള നമ്മുടെ കാഴ്ചപ്പാടു് അവ്യക്തവും അപൂര്‍ണ്ണവുമാകുന്നു.
ചഞ്ചലപ്പെടുകയെന്നതു മനുഷ്യ മനസ്സിൻ്റെ സ്വഭാവമാണു്. ഒരു ക്ലോക്കിൻ്റെ പെന്‍ഡുലം കണക്കെ അതു് ഒരു കാര്യത്തില്‍നിന്നു മറ്റൊന്നിലേക്കു സദാ ചലിച്ചുകൊണ്ടിരിക്കും.
ഈ ചലനം അവസാനമില്ലാതെ തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. ഒരു നിമിഷം മനസ്സു് (എന്തിനെയെങ്കിലും) ഇഷ്ടപ്പെടുന്നു; അടുത്ത നിമിഷം വെറുക്കുന്നു. ഒരു വസ്തുവിനെ മനസ്സിപ്പോള്‍ കൊതിക്കുന്നു. അടുത്ത നിമിഷം അതേ വസ്തുവില്‍ അതിനു മടുപ്പു വരുന്നു.
മനസ്സു് എന്ന പെന്‍ഡുലം ചിലപ്പോള്‍ ക്രോധത്തിലേക്കു നീങ്ങും. ചിലപ്പോള്‍ ആഗ്രഹത്തിലേക്കു നീങ്ങും. നിശ്ചലമായിരിക്കുക എന്നതു് അതിനു സാദ്ധ്യമല്ല. നിശ്ചലാവസ്ഥ എന്നൊന്നു മനസ്സിനില്ല.
മനസ്സിൻ്റെ ഒരിക്കലും നിലയ്ക്കാത്ത ഈ ചലനം കാരണം പ്രപഞ്ചത്തിൻ്റെ ചലിക്കാത്ത, സ്ഥിരമായ അടിസ്ഥാന സത്തയെ ദര്‍ശിക്കുവാന്‍ കഴിയാതെ പോകുന്നു. ആ മാറ്റമില്ലാത്ത സത്തയാണു് എല്ലാത്തിൻ്റെയും യഥാര്‍ത്ഥ സ്വരൂപം.
പരിസ്ഥിതിയെ പഴിചാരാതെ, ഇപ്പോഴുള്ള മനഃസ്ഥിതിയാണു നമ്മള്‍ ആദ്യം മാറ്റിയെടുക്കേണ്ടതു്. അതിനു വേണ്ടിയായിരിക്കണം നമ്മുടെ പ്രാര്‍ത്ഥന.
ഒരു കുട്ടി ക്ഷേത്രത്തില്‍ ചെന്നു പ്രാര്‍ത്ഥിക്കുകയാണു്, ”ഈശ്വരാ! അമേരിക്കയുടെ തലസ്ഥാനം ചൈനയാക്കണേ” എന്നു്. ഇതുകേട്ടു കൊണ്ടു് അടുത്തുനിന്ന ഒരാള്‍ ചോദിച്ചു, ”എന്താ കുട്ടീ, ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നതു്?”
”അതോ, പരീക്ഷയ്ക്കു ഞാനെഴുതിയതു് അമേരിക്കയുടെ തലസ്ഥാനം ചൈനയാണെന്നാണു്. പിന്നീടാണു മനസ്സിലായതു് അതു തെറ്റാണെന്നു്. എൻ്റെ ഉത്തരം ശരിയാകാന്‍ വേണ്ടിയാണു ഞാനിങ്ങനെ പ്രാര്‍ത്ഥിക്കുന്നതു്.” ഇതായിരുന്നു കുട്ടിയുടെ മറുപടി.
ഇതു കുട്ടിത്തമാണു്. നമ്മള്‍ വളര്‍ത്തേണ്ടതു് ഈ കുട്ടിത്തമല്ല, കുഞ്ഞു ഹൃദയമാണു്. നിഷ്‌കളങ്കതയാണു്. കുട്ടിത്തം വിവേകമില്ലായ്മയാണു്. അതു നമ്മെ പക്വതയില്ലായ്മയിലേക്കു മാത്രമേ നയിക്കുകയുള്ളൂ.
നീന്തല്‍ പഠിക്കാന്‍ പോയാല്‍ പഠിപ്പിക്കുന്ന ആള്‍ എപ്പോഴും കൂടെ നിന്നാല്‍ സ്വയം നീന്തുവാനുള്ള കഴിവു വേഗം നേടുവാനാവില്ല. അതിനാല്‍, നമ്മള്‍ സ്വയം ശക്തി ആര്‍ജ്ജിക്കണം.
ജീവിതത്തില്‍ ഏതു സാഹചര്യത്തെയും അതിജീവിക്കാനുള്ള ശക്തി നാം സ്വയം കണ്ടെത്തണം. മനഃസ്ഥിതിയെ മാറ്റുവാന്‍ കഴിയുന്നതിലൂടെ മാത്രമേ ഇതു സാദ്ധ്യമാകൂ. അല്ലാതെ, പരിസ്ഥിതിയെ പഴി പറഞ്ഞും അതിനെ മാറ്റാനാവാതെ നിരാശപ്പെട്ടും ജീവിതം നഷ്ടമാക്കരുതു്.
എയര്‍ക്കണ്ടീഷന്‍ കാറില്‍ യാത്ര ചെയ്യുന്ന മക്കള്‍ കാണും. നമുക്കറിയാം, മനസ്സമാധാനമില്ലെങ്കില്‍ എയര്‍ക്കണ്ടീഷന്‍ കാറില്‍ യാത്ര ചെയ്തിട്ടും എന്തു പ്രയോജനം? പരിസ്ഥിതി ശരിയാക്കിയതുകൊണ്ടു മാത്രം പ്രയോജനമില്ല. എയര്‍ക്കണ്ടീഷന്‍ മുറിയില്‍ക്കിടന്നു് ആത്മഹത്യ ചെയ്യുന്നവരുണ്ടു്.
എന്നാല്‍, മനഃസ്ഥിതി ശരിയാക്കുകയാണെങ്കില്‍, ഏതു സാഹചര്യത്തെയും പുഞ്ചിരിക്കുന്ന മുഖത്തോടെ നമുക്കു നേരിടാന്‍ കഴിയും. ആശ്വാസത്തിനുവേണ്ടി മറ്റുള്ളവരെ ചാരാതെ നമ്മള്‍ നമ്മില്‍ത്തന്നെ വിശ്വാസം വളര്‍ത്തണം. അതിലൂടെ മാത്രമേ നമുക്കു് ആശ്വാസം ലഭിക്കുകയുള്ളൂ.