ഇതു കാരണം, ഇവയുടെ ഉത്പാദനം കൂട്ടാനായി ശാസ്ത്രജ്ഞന്മാർ രാസവളങ്ങൾ തുടങ്ങിയ കൃത്രിമമാർഗ്ഗങ്ങൾ കണ്ടെത്തുന്നു. കൃത്രിമമാർഗ്ഗങ്ങൾ അവലംബിക്കുന്നതിലൂടെ ആറുമാസംകൊണ്ടു വിള നല്കിയ പച്ചക്കറിച്ചെടികൾ രണ്ടു മാസങ്ങൾക്കകം ഫലം നല്കിത്തുടങ്ങും. അതേസമയം, ഇവയുടെ പോഷകഗുണം നേരത്തെയുള്ളതിൽനിന്നു മൂന്നിലൊന്നായി കുറയുകയാണു ചെയ്യുന്നതു്. ഇതിനും പുറമെ, ഈ ചെടികളുടെ ആയുസ്സും ഗണ്യമായിക്കുറയുന്നു. ഇങ്ങനെ നോക്കിയാൽ, കൃത്രിമമാർഗ്ഗങ്ങൾ അവലംബിക്കുന്നതു്, ആത്യന്തികമായി തിരിച്ചടിക്കുന്നു എന്നതാണു നാം കാണുന്നതു്.
പൊന്മുട്ടയിടുന്ന താറാവാണു പ്രകൃതി. എന്നാൽ ആ താറാവിനെക്കൊന്നു പൊന്മുട്ടയെല്ലാം ഒറ്റയടിക്കു സ്വന്തമാക്കാം എന്നു കരുതിയാൽ സർവ്വനാശമായിരിക്കും ഫലം. പ്രകൃതിമലിനീകരണവും പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതും നാം അവസാനിപ്പിക്കണം. നമ്മുടെ നിലനില്പിനും ഭാവിതല മുറകളുടെ നിലനില്പിനും പ്രകൃതിയെ നാം സംരക്ഷി ച്ചേ മതിയാകൂ.
മനുഷ്യനു് എല്ലാ സൗഭാഗ്യങ്ങളും നല്കുന്ന കല്പവൃക്ഷമാണു പ്രകൃതി. എന്നാൽ ആ വൃക്ഷത്തിൻ്റെ കൊമ്പിൽ കയറിയിരുന്നു്, ആ കൊമ്പു തന്നെ മുറിക്കുന്ന വിഡ്ഢിയുടെ സ്ഥിതിയാണു് ഇന്നു മനുഷ്യൻ്റെതു്. രക്തത്തിൽ വെളുത്ത കോശങ്ങൾ കൂടുമ്പോൾ അതു കാൻസറിൻ്റെ ലക്ഷണമാണെന്നു പറയും. അതുപോലെ, അന്തരീക്ഷത്തിൻ്റെ ഗുണത്തിനു മാറ്റംവന്നു് കാൻസറിൻ്റെ ലക്ഷണങ്ങൾ എന്നപോലെ അതിലും കണ്ടുതുടങ്ങിയിരിക്കുന്നു. ഇവയെല്ലാം കാരണം മനുഷ്യൻ്റെ ഇന്നത്തെ അവസ്ഥ അകവും പുറവും കാൻസർ ബാധിച്ച രോഗിയെപ്പോലെയായിരിക്കുന്നു.
അമ്മയ്ക്കു് ഒരു അപേക്ഷയുണ്ടു്. പ്രകൃതിയുടെ താളലയം വീണ്ടെടുക്കാൻ ഈ ഭൂമിയിലെ ഓരോ വ്യക്തിയും തൻ്റെ കടമ നിർവ്വഹിക്കണം. ആദ്യമായി, മലിനീകരണം നിർത്താൻ നാം വേണ്ടതു ചെയ്യണം. ഫാക്ടറികളും വ്യവസായങ്ങളും ആവശ്യമാണു്. എന്നാൽ അവയുണ്ടാക്കുന്ന അന്തരീക്ഷമലിനീകരണവും ജലമലിനീകരണവും കുറയ്ക്കാൻ പുതിയ വഴികൾ കണ്ടെത്തണം. ഫാക്ടറികൾ നിർമ്മിക്കുമ്പോൾ അവ ജനവാസമേഖലകളിൽനിന്നു കഴിയുന്നത്ര അകലെയായാൽ നന്നായിരിക്കും.
ഇന്നു നമ്മുടെ മനസ്സു് കഴിഞ്ഞതിലും വരാന്‍ പോകുന്നതിലുമാണു്. ഇതുമൂലം നഷ്ടമാകുന്നതു്, ആനന്ദിക്കുവാനുള്ള ഈ നിമിഷമാണു്.
ഒരിക്കല്‍ ഒരാള്‍ ഐസ്ക്രീം വാങ്ങിക്കഴിക്കുവാന്‍ മുന്നില്‍ വച്ചു. ഒരു സ്പൂണ്‍ ഐസ്ക്രീം എടുത്തു വായിലിട്ടു. എന്നിട്ടു ചിന്തിച്ചു തുടങ്ങി, ‘ചെറുതായി ഇപ്പോഴും തലവേദനയുണ്ടു്. രാവിലെ മുതല്‍ തുടങ്ങിയതാണു്. ഇന്നലെ ഭക്ഷണം കഴിച്ച ഹോട്ടലില്‍ ഒരു വൃത്തിയുമുണ്ടായിരുന്നില്ല. എല്ലാം തുറന്നുവച്ചിരിക്കുകയായിരുന്നു. അതില്‍ വല്ല പല്ലിയോ മറ്റോ വീണിട്ടുണ്ടാകുമോ.
ആ ഹോട്ടലിൻ്റെ അടുത്തുള്ള സ്വര്‍ണ്ണക്കടയില്‍ എത്രമാത്രം ആഭരണങ്ങളാണുള്ളതു്. അതിൻ്റെ എതിര്‍വശത്തുള്ള തുണിക്കടയില്‍ തൂക്കിയിരിക്കുന്ന വസ്ത്രങ്ങള്‍; എത്രയെത്ര ഫാഷനുകള്‍! ഓ, ഈ ജന്മത്തില്‍ എനിക്കതു വല്ലതും വാങ്ങാന്‍ പറ്റുമോ? ഇപ്പോഴത്തെ ജോലികൊണ്ടു കഷ്ടിച്ചു ജീവിക്കാന്‍തന്നെ പറ്റുന്നില്ല. എന്തൊരു ജന്മമായിപ്പോയി! നല്ല പണമുള്ള കുടുംബത്തില്‍ ജനിച്ചെങ്കില്‍. പഠിക്കാന്‍ പോയ സമയത്തു നന്നായി പഠിച്ചാല്‍ മതിയായിരുന്നു. അതിനും കഴിഞ്ഞില്ല. കഷ്ടം.’
ഇങ്ങനെ ഓരോന്നു ചിന്തിച്ചുകൊണ്ടിരുന്നു, ഒപ്പം ഐസ്ക്രീമും കഴിച്ചു കഴിഞ്ഞു. പക്ഷേ, അതിൻ്റെ രുചി എന്തെന്നുകൂടി അറിയാന്‍ സാധിച്ചില്ല. മനസ്സു് മറ്റു ചിന്തകളിലായിരുന്നു. ആ സമയമത്രയും മരിച്ചതിനു തുല്യമായി. കഴിഞ്ഞതും വരാന്‍ പോകുന്നതും ഓര്‍ത്തിരുന്നു് അനുഭവിക്കുവാന്‍ ലഭിച്ച നല്ല നിമിഷങ്ങളെ നഷ്ടപ്പെടുത്തി.
അതാണു പറയുന്നതു്, കഴിഞ്ഞതെല്ലാം ഒരു കാന്‍സല്‍ഡ് ചെക്കുപോലെയാണെന്നു്. കഴിഞ്ഞതിനെക്കുറിച്ചു് ഓര്‍ത്തിരുന്നതുകൊണ്ടു പ്രയോജനമില്ല. കഴിഞ്ഞ കാലങ്ങളെക്കുറിച്ചു ചിന്തിച്ചിരിക്കുന്നതു്, ശവത്തെ കെട്ടിപ്പിടിച്ചു കൊണ്ടിരിക്കുന്നതുപോലെയാണു്. മരിച്ചവര്‍ ഒരിക്കലും കൂടെ വരില്ല. കഴിഞ്ഞ കാലം, ഇനി ഒരിക്കലും കൂടെവരില്ല.
അതു പോലെ വരാന്‍പോകുന്ന കാര്യങ്ങളെക്കുറിച്ചു് ആലോചിച്ചിട്ടും പ്രയോജനമില്ല. അതൊരു സ്വപ്‌നം മാത്രമാണു്. സംഭവിക്കാം, സംഭവിക്കാതിരിക്കാം. പ്രയോജനപ്പെടുത്തുവാന്‍ സാധിക്കുന്നതു് ഈ നിമിഷം മാത്രമാണു്. അതു കൈയിലിരിക്കുന്ന പണംപോലെയാണു്.
നമ്മുടെ ഇഷ്ടത്തിനനുസരിച്ചു് ഉപയോഗിക്കുവാന്‍ സാധിക്കും. എന്നാല്‍ ആലോചനയില്ലാതെ ചിലവാക്കിയാല്‍, അതുകൊണ്ടു ശരിയായ പ്രയോജനം നമുക്കു ലഭിക്കില്ല; പണവും നഷ്ടമാകും. അതിനാല്‍ ചിന്തിച്ചു ചെലവഴിക്കണം. ഓരോ നിമിഷവും വിവേകബുദ്ധി ഉണര്‍ത്തി വേണം നീങ്ങുവാന്‍. എങ്കില്‍ മാത്രമേ കര്‍മ്മത്തില്‍ ധീരതയോടെ മുന്നേറുവാന്‍ സാധിക്കൂ. ഈ തത്ത്വം നമ്മള്‍ ഉള്‍ക്കൊള്ളണം. ഈ ഒരു നിശ്ചയദാർഢ്യം നമ്മുടെ മനസ്സിനുണ്ടായിരിക്കണം.
27 സെപ്‌റ്റംബർ 2024 , അമൃതപുരി – അമൃതവർഷം 71 ആഘോഷങ്ങൾ
അമ്മയുടെ 71-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി, പ്രശസ്ത കവിയും പണ്ഡിതനുമായ പ്രൊഫസർ വി.മധുസൂദനൻ നായർക്ക് പ്രസിദ്ധമായ അമൃതകീർത്തി പുരസ്‌കാരം സമ്മാനിയ്ക്കപ്പെട്ടു. സരസ്വതി ദേവിയുടെ ശിൽപവും 1,23,456 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് അമ്മ നേരിട്ട് നൽകി അദ്ദേഹത്തെ അനുഗ്രഹിച്ചു.
“സാഹിത്യത്തിന് അസാധാരണമായ സംഭാവനകൾ നൽകിയ, പ്രത്യേകിച്ച് ആത്മീയ ദാർശനിക ആശയങ്ങളും ആധുനിക ചിന്താ ശൈലികളും ഗംഭീരമായ രചനാശൈലിയിൽ സമന്വയിപ്പിച്ചതിനാണ് പ്രൊഫ. മധുസൂദനൻ നായർ അവർകളെ തിരഞ്ഞെടുത്തത് ” എന്ന് അവാർഡ് നിർണയ സമിതിയിലെ അംഗമായ സ്വാമി തുരീയാമൃതാനന്ദ പുരി പറഞ്ഞു.
സമയാകാശങ്ങളിൽ, രാമായണ തീർത്ഥം, വാൽമീകി രാമായണം (സംസ്കൃത ഗ്രന്ഥവും മലയാള വ്യാഖ്യാനവും), വാക്കിന്റെ വിശ്വരൂപം, നാറാണത്തു ഭ്രാന്തൻ തുടങ്ങിയ മധുസൂദനൻ നായരുടെ ശ്രദ്ധേയമായ കൃതികൾ അദ്ദേഹത്തിന്റെ അഗാധമായ ജഞാനത്തിന്റെയും മലയാള സാഹിത്യത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനയുടെയും ഉദാഹരണങ്ങളാണ്.
പ്രൊഫസർ മധുസൂദനൻ നായർ തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജിൽ മലയാളം വിഭാഗം പ്രൊഫസറായും മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ആദരണീയനായ അദ്ധ്യാപകനാണ്. ഭാരത സർക്കാരിന്റെ സാഹിത്യ അക്കാദമി അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങളാൽ അദ്ദേഹത്തിന്റെ സാഹിതീ സംഭാവനകൾ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
തന്റെ പ്രയത്‌നങ്ങൾക്കുള്ള അംഗീകാരത്തിന് അമ്മയോട് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നതായി പുരസ്‌കാര സ്വീകരണ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. തുടർന്ന് തന്റെ ചില ആശയങ്ങൾ പങ്കുവച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: “സ്നേഹം എന്നത് പ്രപഞ്ചത്തെ സമ്പൂർണ്ണമായി ലയിപ്പിക്കുന്ന ഒരു അമൃത സാഗരം എന്നാണ് എപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്. സ്നേഹം അമൃതമാകുമ്പോൾ അത് ആനന്ദമാവും, സർവ്വാനന്ദമാവും. ഇത് അമൃതപുരിയാവുന്നത് അങ്ങനെയാണ്. ‘അമൃതേന ആവൃതാം പുരിം’ എന്ന് തൈത്തിരീയം ആരണ്യകത്തിൽ ശരീരത്തെ പറയുന്നു. ഈ ഇരിക്കുന്ന എല്ലാ ശരീരങ്ങളും അങ്ങനെ അമൃതപുരിയായല്ലോ. പ്രപഞ്ചത്തിലെ എല്ലാ ജീവശരീരങ്ങളും അതുപോലെ അമൃതപുരിയാകണമല്ലോ. അതിനായിരിക്കണം മനുഷ്യന്റെ ജ്ഞാനവും വിജ്ഞാനവും ധനവും എല്ലാം. ഒരു ഭേദവും ഇല്ല. മനുഷ്യനുൾപ്പെടെ എല്ലാ ജീവിയും ഒരേ ദേവതയുടെ അമൃതപുരിയാണ് എന്ന് വരുന്ന ഒരു സന്ദേശം എല്ലാ മക്കൾക്കും ആയി കൊടുക്കുന്ന ഇടം എവിടെ ആണോ അവിടെ അമൃതമയമാണ്.
സ്നേഹത്താൽ ഒന്നായ ഒരു ലോകത്തെ മുന്നിൽ കണ്ടു കൊണ്ട് അദ്ദേഹം തുടർന്നു: “പ്രപഞ്ചം ഒറ്റ സംഗീതത്തിൽ ലയിക്കുമെങ്കിൽ, സ്നേഹത്തിന്റെ ഒറ്റ സംഗീതത്തിൽ പ്രപഞ്ചം മുഴുവൻ ലയിക്കുമെങ്കിൽ, നമുക്ക് യുദ്ധങ്ങളുണ്ടാവില്ല. കലാപങ്ങൾ ഉണ്ടാവില്ല. അടിപിടികൾ ഉണ്ടാവില്ല. ഏറ്റവും കഷ്ടപ്പെടുന്നവരെ കൂടെ കൈ കൊടുത്തു കൂടെ കൊണ്ടുപോകുന്ന, ഏറ്റവും മുറിവേറ്റ മുടന്തനായ കുഞ്ഞാടിനെ കൂടെ ചുവന്നു കൊണ്ടുപോകുന്ന മഹത്വങ്ങൾ ആയി ഓരോ മനുഷ്യനും മാറു മാറാകണം എന്ന ഒരു പ്രാർത്ഥനാ എന്നെപ്പോലൊരാളിൽ ഉണ്ട്. അതാണ് ഞാൻ എന്റെ കവിതകളിൽ അവതരിപ്പിക്കാൻ ശ്രമിച്ചത്. ആ അക്ഷര കർമ്മങ്ങൾക്ക്, ആത്മാർത്ഥതയോടെ ചെയ്തിട്ടുള്ള കർമ്മങ്ങൾക്ക് ലഭിച്ച അംഗീകാരത്തിന് ഞാനെന്റെ ശിരസ് നമിക്കുന്നു. ലോകത്തിന് ഇനിയും സ്നേഹത്തിന്റെ മഹാ ഭാഷ്യങ്ങൾ പറഞ്ഞുകൊടുക്കാൻ ഈയമ്മ ചിരകാലം വറ്റാത്ത സ്നേഹത്തോടെ തന്നെ നമ്മുടെ കൂടെ ഉണ്ടാകണമേ എന്നും, വരും തലമുറകൾക്കു എല്ലാ ലോകത്തിനും പ്രത്യേകിച്ചു തീരെ കഷ്ടപ്പെടുന്നവർക്ക് എല്ലാർക്കും മനസ്സിൽ എന്നും ആശ്വാസമായി ആനന്ദമായി കൈത്താങ്ങാടയി ഈ പ്രസ്ഥാനം നിലനിൽക്കണമെന്നും ആഗ്രഹിക്കുന്നു. ഒരു ഭേദവും ഇല്ലാതെ എല്ലാ മനുഷ്യരേയും ഒരുമിപ്പിക്കാൻ കഴിയുമ്പോൾ മാത്രമേ നമ്മുടെ ലോകം സുന്ദരമായിരിക്കൂ.”
ഒരാളുടെ കാഴ്ചപ്പാട് അവരുടെ അനുഭവത്തെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് തുടർന്ന് അദ്ദേഹം വ്യക്തമാക്കി: “എന്റെ കണ്ണിൽ ദ്വേഷമല്ല സ്നേഹമാണുള്ളതെങ്കിൽ ലോകം മുഴുവൻ എനിക്ക് മധുമയം ആയിരിക്കും. എന്റെ കണ്ണിൽ കാലുഷ്യമുണ്ടെങ്കിൽ ലോകം എനിക്ക് വിഷമയമായിരിക്കും. ലോകം മധുമയമായിരിക്കണേ എന്നാണ് എന്റെ പ്രാർത്ഥന. എല്ലാ മനസ്സും ഒരേ സ്നേഹ ശ്രുതിയിൽ ലയിച്ചാൽ ലോകം മുഴുവൻ സുന്ദരമായി തന്നെ ഇരിക്കും. അങ്ങനെ സുന്ദരമാകണമേ എന്നു തന്നെയാണ് എന്റെയും പ്രാർത്ഥന. ഞാൻ അങ്ങനെ എഴുതിയ രണ്ടു വരി ഇവിടെ സമർപ്പിച്ച് പിൻമാറിക്കൊള്ളാം എന്ന് വിചാരിക്കുന്നു.“
ഐക്യം, സ്നേഹം, അനുകമ്പ എന്നീ മൂല്യങ്ങളുടെ ജീവസ്സുറ്റ ചിത്രീകരണമുള്ള ‘അച്ഛൻ പിറന്ന വീട്’ എന്ന തന്റെ കവിതയിലെ ഒരു ഹൃദ്യമായ ഭാഗം ചൊല്ലിക്കൊണ്ടാണ് പ്രൊഫ. മധുസൂദനൻ നായർ പ്രസംഗം അവസാനിപ്പിച്ചത്.
അച്ഛൻ പിറന്ന വീട് ====== ഇവിടെയായിരുന്നച്ഛൻ പിറന്ന വീട് ഇവിടെയായിരുന്നച്ഛൻ പിരിഞ്ഞ ചൂട് ഉണർന്നേറ്റാൽ നിലം തൊട്ടു ക്ഷമയോതുന്നു ഉദിക്കും ദേവന് വെള്ളം ജപിച്ചേകുന്നു.
ഒരു പ്രാണിക്കുയിർ ചൂടായ് തിളച്ചുവറ്റാൻ ഒരു പാടം എത്ര കാലം വിയർത്തിട്ടുണ്ടാം എവിടെയും ഒരു ദൈവം ഇരിക്കുന്നുണ്ട് അതിൽ നിന്നും ഒരു കാന്തി പരക്കുന്നുണ്ട്
ഈ കുലത്തിൽ പിറന്ന ഞാൻ മധുവാണെങ്കിൽ ഉള്ളിലും പുറത്തുമെല്ലാം മധുവാകുന്നു ഉള്ളിലും പുറത്തും എല്ലാം മധുവാകുന്നു ചവിട്ടിനിൽക്കുന്ന മണ്ണ് മധുവാകുന്നു ഒലിക്കുന്ന ജലമാകെ മധുവാകുന്നു ശ്വസിക്കുന്ന വായുവെല്ലാം മധുവാകുന്നു മനുഷ്യൻ അന്യോന്യം എന്നും മധുവാകുന്നു അതിനുമപ്പുറം സർവ്വം മധുവാകുന്നു…
അദ്ദേഹത്തിന്റെ ഹൃദയസ്പർശിയായ പാരായണം വേദിയിലും സദസ്സിലുമുണ്ടായിരുന്ന എല്ലാവരെയും സ്വാധീനിച്ചു. കവിയോടൊപ്പം കണ്ണീർ പൊഴിച്ചുകൊണ്ട് അമ്മയും അതാസ്വദിക്കുന്നത് നമുക്ക് കാണാമായിരുന്നു. അദ്ദേഹത്തിന്റെ വരികൾ അമ്മയുടെ സന്ദേശങ്ങളെ അതിശയകരമായി കവിതയിലേക്ക് കാച്ചിക്കുറുക്കി അലിയിച്ചു ചേർത്തതായി തോന്നി. ആ വാക്കുക്കൾ, അത് കേട്ടവരുടെയെല്ലാം മനസ്സിൽ ഉജ്ജ്വലമായ ചിത്രങ്ങൾ വരച്ചിട്ടു.
അവാർഡ് സമർപ്പണം പ്രൊഫ. മധുസൂദനൻ നായരുടെ സാഹിത്യ നേട്ടങ്ങൾക്കുള്ള വെറും അംഗീകാരം മാത്രമല്ല, വേദങ്ങളുടെ കാലാതീതമായ ജ്ഞാനത്തെ സമകാലിക ചിന്തകളാൽ സംയോജിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനുള്ള ആദരവിന്റെ നിമിഷവും കൂടിയായിരുന്നു. ആ സംയോജനം വരും തലമുറകൾക്കു വേണ്ടി നമ്മുടെ സാംസ്കാരികവും ആത്മീയവുമായ പ്രകൃതിയെ സമ്പന്നമാക്കുന്നുവെന്നതും പ്രത്യേകം പ്രസ്താവ്യമാണ്.
26 സെപ്തംബർ 2024, അമൃതപുരി– ഉരുൾപൊട്ടലിൽ ദുരിതത്തിലായ വയനാടിനെ കൈപിടിച്ച് ഉയർത്താനായി മാതാ അമൃതാനന്ദമയി മഠം 15 കോടി രൂപയുടെ പദ്ധതികൾ അമ്മയുടെ 71-ആം ജന്മദിന ആഘോഷത്തോടനുബന്ധിച്ചു പ്രഖ്യാപിച്ചു. ദുരന്തത്തിലെ അതിജീവിതർക്ക് കൈത്താങ്ങാകുന്നതിനൊപ്പം ദുരന്ത സാധ്യതാ മേഖലകളിൽ പ്രകൃതിദുരന്തത്തിൻ്റെ വ്യാപ്തി ഭാവിയിൽ കുറയ്ക്കാൻ ഉതകുന്ന സംവിധാനങ്ങൾ സ്ഥാപിക്കാനും ഈ തുക വിനിയോഗിക്കും.
അമൃതാ സർവകലാശാലയുടെ സഹായത്തോടെ കാലാവസ്ഥാ വ്യതിയാനം മൂലം കനത്ത പ്രകൃതി ദുരന്തങ്ങൾ ആവർത്തിച്ചേക്കാവുന്ന വയനാടിന്റെ പരിസ്ഥിതിലോല മേഖലകളിൽ ജനങ്ങൾക്ക് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്ന ശാസ്ത്രീയ സംവിധാനം സ്ഥാപിക്കും. കേരള സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് സംവിധാനം സ്ഥാപിക്കുന്ന പ്രവർത്തികൾ ആരംഭിക്കും. ഇത് വഴി ദുരന്ത സാധ്യത മുൻകൂട്ടി കണ്ട് ആളുകളെ മേഖലയിൽ നിന്ന് ഒഴിപ്പിക്കാനും ദുരന്ത നിവാരണത്തിന് കൂടുതൽ കൃത്യത ഉറപ്പാക്കാനും അധികൃതർക്ക് സാധിക്കും.
വയനാട്ടിലെ ഉരുൾപൊട്ടലിന്റെ വ്യാപ്തിയും ആഘാതവും പരിശോധിക്കാൻ അമ്മയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച വിദഗ്ദ സംഘം സ്ഥലം സന്ദർശിച്ചു സൂക്ഷ്മമായി അവലോകനം ചെയ്തു തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വയനാട്ടിലെ കൂടുതൽ മേഖലകളിൽ ഇത്തരം അപകടങ്ങൾ മുൻകൂട്ടി കണ്ടെത്തി തടയാൻ അടിയന്തര നടപടികൾ അനിവാര്യമാണെന്ന് മനസ്സിലാക്കി. അതുകൊണ്ടാണ് ഉരുൾപൊട്ടൽ മുൻകൂട്ടി പ്രവചിക്കാൻ സാധിക്കുന്ന മുന്നറിയിപ്പ് സംവിധാനം വയനാട്ടിൽ സ്ഥാപിക്കാൻ മാതാ അമൃതാനന്ദമയി മഠം തീരുമാനിച്ചത്.
സമൃദ്ധിയുടെ, സമത്വത്തിന്റെ , സ്നേഹത്തിന്റെ , സന്തോഷത്തിന്റെ സന്ദേശവുമായി തിരുവോണം പടികടന്നെത്തി. മലയാള മണ്ണിന്റെ സംസ്കാരം മുഴുവൻ ഉള്ളിലൊതുക്കിയ ഒരു ആഘോഷമാണ് ഓണം.
മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും ഈശ്വരനും എല്ലാം ഒത്തുചേരുന്ന, അവ ഓരോന്നും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന ആഘോഷമാണ് ഓണം. ഭൗതികമായ സമൃദ്ധിയും ധാർമ്മിക മൂല്യങ്ങളും ഭക്തിയുമെല്ലാം അതിൽ സംഗമിക്കുന്നു. പൊയ്പ്പോയ ഒരു നല്ല ഭൂതകാലത്തിന്റെ ഓർമ്മകളും വർത്തമാനത്തിന്റെ ആഹ്ളാദവും ഭാവിയെക്കുറിച്ചുള്ള മോഹനസങ്കല്പവും അതിലുണ്ട്. ഉള്ളതുകൊണ്ട് സന്തോഷിക്കാൻ, സ്നേഹം പങ്കുവെക്കാൻ ദുഃഖങ്ങൾ മറക്കാൻ, നല്ലതു പ്രതീക്ഷിക്കാൻ, നല്ല നാളെയെ സ്വപ്നം കാണാൻ, ഓണം അവസരമേകുന്നു. ദുഃഖങ്ങളുടെ നടുവിലും സന്തോഷത്തെ സൃഷ്ടിക്കാൻ കഴിയും എന്ന് ഓണം നമ്മെ പഠിപ്പിക്കുന്നു.
മഹാവിഷ്ണുവിനെയും മഹാബലിയെയും മറന്ന ഒരു ഓണം നമുക്കില്ല. ഭഗവാന്റെ അവതാരദിനത്തിൽ ഭഗവാനെയും ഭക്തനെയും നമ്മുടെ ഹൃദയങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതാണ് തിരുവോണം. നമ്മളിലെ ഭക്തനെ ഉണർത്തുക, നമ്മളിലെ ഭഗവാനെ സാക്ഷാത്കരിക്കുക എന്നതാണ് തിരുവോണത്തിന്റെ ലക്ഷ്യം.
ഓണം സർവ്വചരാചരങ്ങളും തമ്മിലുള്ള താളാത്മകതയുടെ ആഘോഷമാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം, ജീവജാലങ്ങൾ തമ്മിലുളള ആരോഗ്യകരമായ ബന്ധം, കർഷകനും മണ്ണുമായുള്ള ആരോഗ്യകരമായ ബന്ധം എല്ലാറ്റിനെയും ഓണം പ്രതിനിധീകരിക്കുന്നു.
സ്നേഹത്തിലും ആദരവിലും നന്മയിലും അധിഷ്ഠിതമായ ആ ബന്ധത്തിൻറെ ഊഷ്മളതയെ വീണ്ടെടുക്കുവാൻ ഈ തിരുവോണം നമുക്ക് പ്രചോദനമാകട്ടെ. അതിലേക്ക് ഉയരുവാൻ ഉണരുവാൻ എല്ലാ മക്കൾക്കും കഴിയട്ടെ. കൃപ അനുഗ്രഹിക്കട്ടെ.