അമ്മയ്ക്  ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന്റെ പരിഭാഷ

അമ്മയ്ക് പ്രണാമം

വേദിയിലുള്ള വിശിഷ്ട അതിഥികളെ, നമസ്‌ക്കാരം !

ഈ പുണ്യവും വിശുദ്ധവുമായ മുഹൂര്‍ത്തത്തില്‍ ഞാന്‍ അമ്മയ്ക്ക് എന്റെ അഗാധമായ സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നു. ഭക്തലക്ഷങ്ങള്‍ക്ക് മാര്‍ഗ്ഗദീപമായ അമ്മയ്ക്ക് സര്‍വശക്തന്‍ ദീര്‍ഘായുസും ആരോഗ്യവും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എത്രയോ ഭക്തര്‍ക്ക് സ്വന്തം ജീവിതത്തിന്റെ പര്യായപദം തന്നെയാണ് അമ്മ. ഒരു യഥാര്‍ത്ഥ അമ്മയെപ്പോലെ അവര്‍ അവരുടെ ഭക്തരെ പരിപാലിക്കുന്നു; നേരിട്ടും പരോക്ഷവുമായ ഇടപെടലുകളിലൂടെ, ദൃശ്യവും അദൃശ്യവുമായ കരങ്ങള്‍കൊണ്ട്.

അമ്മയുടെ അനുഗ്രഹങ്ങളും ഉപാധികളില്ലാത്ത സ്‌നേഹവും ലഭിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഞാനും. മൂന്നു വര്‍ഷം മുമ്പ് അവരുടെ അറുപതാം പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഞാന്‍ അമൃതപുരിയില്‍ പോയിരുന്നു. ഇന്നത്തെ ഈ ആഘോഷത്തില്‍ നേരിട്ടു പങ്കെടുക്കാനാകാത്തത് നിര്‍ഭാഗ്യകരവുമാണെങ്കിലും, സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് അമ്മയെ ആശംസകള്‍ അറിയിക്കാന്‍ സാധിച്ചുവെന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ കേരളത്തില്‍ നിന്ന് കഴിഞ്ഞ ദിവസം മടങ്ങിയിട്ടേയുള്ളു. അവിടുത്തെ ജനങ്ങളുടെ സ്‌നേഹവാല്‍സല്യങ്ങള്‍ എന്നെ സ്പര്‍ശിച്ചു.

സര്‍വ ചരാചരങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്ന നിരവധി മഹാത്‌മാക്കളെ അനുഗ്രഹീതമാണ് ഇന്ത്യ. മനുഷ്യനാണ് സൃഷ്ടികളില്‍ ഏറ്റവും മുഖ്യം എന്നാണ് അവരൊക്കെയും തിരിച്ചറിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ മാനവസേവനമായിരുന്നു അവരുടെയൊക്കെ പ്രധാന ജീവിതലക്ഷ്യവും. കുട്ടിക്കാലത്തു തന്നെ സ്വന്തം ഭക്ഷണം മറ്റുള്ളവര്‍ക്ക് നല്‍കാനായിരുന്നു അമ്മയ്ക്ക് ഇഷ്ടം എന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. വയോധികരെ സേവിക്കുക, അര്‍ഹര്‍ക്കു നേരേ സഹായഹസ്തം നീട്ടുക തുടങ്ങിയ പ്രവര്‍ത്തനങ്ങളായിരുന്നു അവരുടെ ബാല്യകാല ഇഷ്ടങ്ങള്‍. മാത്രമല്ല, അക്കാലത്തുതന്നെ അവര്‍ വലിയ കൃഷ്ണഭക്തയുമായിരുന്നു. ഈ രണ്ട് ഗുണമേന്മകളാണ് അവരുടെ കരുത്ത്. ഈശ്വരനോടുള്ള ഭക്തിയും പാവപ്പെട്ടവരോടുള്ള സമര്‍പ്പണ മനോഭാവവും. അമ്മയോടൊപ്പമുള്ള എന്റെ വ്യക്തിപരമായ ഇടപഴകലില്‍ എനിക്ക് മനസിലാക്കാനായത് അതാണ്. ലോകമെന്പാടുമുള്ള ദശലക്ഷക്കണത്തിന് ഭക്തരും അതുതന്നെ വിശ്വസിക്കുന്നു.

അമ്മയുടെ നേതൃത്വത്തിലുള്ള വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന സാമൂഹിക, ദരിദ്രസേവന പ്രവര്‍ത്തനങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മനുഷ്യരുടെ അടിസ്ഥാനപരമായ അഞ്ച് ആവശ്യങ്ങള്‍ നിറവേറ്റാനാണ് അമ്മ എപ്പോഴും ആഹ്വാനം ചെയ്യുന്നതും സ്വയം ഇടപെടുന്നതും. ഭക്ഷണം, കിടപ്പാടം, ആരോഗ്യശുശ്രൂഷ, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയാണ് അവ.

 

ശുചിത്വം, കുടിവെള്ളം, ഭവന നിര്‍മാണം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ അവര്‍ ചെയ്യുന്ന സവിശേഷ പ്രവര്‍ത്തനങ്ങളെയും സംഭാവനകളെയും കുറിച്ച് പ്രത്യേകം പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത്തരം ചില പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് അതിന്റെ രേഖകള്‍ ഈ സന്ദര്‍ഭത്തില്‍ വിതരണം ചെയ്യുന്നുണ്ടെന്നും അറിയാന്‍ കഴിഞ്ഞു. കക്കൂസുകള്‍ നിര്‍മിച്ച് നല്‍കുന്നതിനുള്ള അമ്മയുടെ പ്രത്യേക താല്‍പര്യം നമ്മുടെ ശുചിത്വ ഭാരത പദ്ധതിക്ക് വലിയ സഹായമാണു നല്‍കുന്നത്. നൂറുകോടി രൂപ കേരളത്തിലെ പൊതുശുചിത്വ നിലവാരം ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുമെന്ന് അമ്മ അറിയിച്ചിട്ടുണ്ട്. പാവപ്പെട്ടവര്‍ക്ക് 15000 കക്കൂസുകള്‍ നിര്‍മിച്ചു നല്‍കാന്‍ അവരുടെ ഈ തീരുമാനം സഹായകമാകും. അമ്മയുടെ ആശ്രമം സംസ്ഥാനത്തുടനീളം രണ്ടായിരം കക്കൂസുകള്‍ നിര്‍മിച്ചു നല്‍കിക്കഴിഞ്ഞു എന്നാണ് എനിക്ക് ലഭിച്ച വിവരം.

പരിസ്ഥിതി സംരക്ഷണ, സുസ്ഥിര വികസന മേഖലകളില്‍ നടത്തുന്ന നിരവധി പ്രവര്‍ത്തനങ്ങളുടെ ഒരു ഉദാഹരണം മാത്രമാണിത്. ഒരു വര്‍ഷം മുന്പ് നമാമി ഗംഗേ പദ്ധതിക്ക് നൂറുകോടി രൂപയാണ് അമ്മ ഉദാരമായി സംഭാവന ചെയ്തത്. പ്രകൃതി ദുരന്തങ്ങളുടെ ഇരകളെ പുനരധിവസിപ്പിക്കുന്നതിനും അവരുടെ സഹായ ഹസ്തം നീളാറുണ്ട് എന്നത് മുന്പെ മനസിലാക്കാന്‍ സാധിച്ച കാര്യമാണ്. ഇപ്പോഴാകട്ടെ, ലോകത്തെ അലട്ടുന്ന ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി അമൃതാ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തുന്ന പുതിയ ശ്രമങ്ങള്‍ ആഹ്ലാദകരമാണ്.

എനിക്ക് ഈ ആഘോഷ പരിപാടികളുടെ ഭാഗമാകാന്‍ അവസരം നല്‍കിയതിലുള്ള ആത്മാര്‍ത്ഥമായ നന്ദി അറിയിക്കട്ടെ.

ഒരിക്കല്‍ക്കൂടി അമ്മയെ ഞാന്‍ ഹൃദയംഗമമായ സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നു.

27 -9-2016

 

വാസ്തവത്തിൽ ശബരിമലയിൽ സ്ത്രീകൾക്ക് വിലക്കില്ല, നിരവധി സ്ത്രീകൾ ശബരിമലയിൽ പോകുകയും ദർശനം നടത്തുകയും ചെയ്തുവരുന്നുണ്ട്. വ്രതനിഷ്ഠയുടെ ഭാഗമായി ഒരു പ്രത്യേക പ്രായപരിധിയിൽപ്പെട്ട സ്ത്രീകൾക്ക് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Amma on Sabarimala

അമ്മയുടെ സങ്കൽപ്പത്തിലെ ഈശ്വരൻ സ്ത്രീപുരുഷ ഭേദങ്ങൾക്കതീതനാണ്. എന്നാൽ ക്ഷേത്രത്തക്കുറിച്ച് ചിന്തിക്കുമ്പോൾ ഈശ്വരസങ്കൽപ്പവും ക്ഷേത്രത്തിലെ ദേവതാ സങ്കൽപ്പവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയിരിക്കണം. ഈശ്വരൻ അനന്തമായ ചൈതന്യമാണ്. എന്നാൽ ക്ഷേത്രദേവത അങ്ങനെയല്ല. സമുദ്രത്തിലെ മത്സ്യവും, കണ്ണാടിക്കൂട്ടിൽ വളർത്തുന്ന മത്സ്യവും തമ്മിലുള്ള വ്യത്യാസം ഇവ തമ്മിലുണ്ട്, കണ്ണാടിക്കൂട്ടിലെ മീനിന് സമയത്തിന് ഭക്ഷണം ലഭിച്ചില്ലെങ്കില്‍
അതിന് നിലനില്‍ക്കാനാവില്ല. എന്നാല്‍ സമുദ്രത്തിലെ മീനിന് നമ്മളാരും ഭക്ഷണം നല്കേണ്ട കാര്യമില്ല. അതുപോലെ ഒരു ക്ഷേത്രത്തില്‍ നിത്യപൂജകളും വിശേഷാല്‍ പൂജകളും യഥാവിധി നടന്നില്ലെങ്കില്‍ ക്ഷേത്രചൈതന്യം ക്ഷയിച്ചുപോകാനിടയാകും. എന്നാല്‍ സര്‍വ്വവ്യാപിയും, നിര്‍ഗുണനും, നിരാകാരനുമായ ഈശ്വരനെ ആരെങ്കിലും ആരാധിച്ചാലും ഇല്ലെങ്കിലും അത് അവിടുത്തെ ബാധിക്കുകയില്ല. കണ്ണാടികൂട്ടിലെ മത്സ്യങ്ങൾക്ക് ഓക്സിജനും, പ്രത്യേക തീറ്റയുമൊക്കെ വെച്ചിരിക്കുന്നതുപോലെ ക്ഷേത്രത്തിൽ ഓരോ ദേവതയ്ക്കും, ഓരോ ഭാവത്തിനനുസരിച്ച് മന്ത്രങ്ങളിലും ആചാരങ്ങളിലും വ്യത്യാസമുണ്ട്. ചിരിച്ചുകൊണ്ടിരിക്കുന്ന ദേവന് ഒരു മന്ത്രമായിരിക്കും, അതെ ദേവൻ തന്നെ രൗദ്രഭാവത്തിലാണെങ്കിൽ മറ്റൊന്നായിരിക്കും മന്ത്രം. ഒരേ ശക്തിതന്നെയാണ് എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നതെങ്കിലും ക്ഷേത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് അങ്ങനെയൊരു രീതിയിലാണ്.

ശബരിമലയുടെ കാര്യമെടുത്താൽ നിത്യബ്രഹ്മചാരിയായിരുന്നു അയ്യപ്പസ്വാമി എന്നും, സമാധിയാകുന്നതിനു മുൻപ് അന്ത്യാഭിലാഷമെന്ന പോലെ നിർദ്ദേശിച്ച രീതിയിലാണ് ശബരിമലയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങൾ എന്നുമാണ് അയ്യപ്പ ഭക്തർ വിശ്വസിച്ച് പോരുന്നത്. മാളികപ്പുറത്തമ്മ കാത്തിരിക്കുന്നതും, വ്രതമനുഷ്ഠിച്ച് ഭക്തർ ശബരിമലയിൽ ദർശനത്തിനെത്തുന്നതും ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണല്ലോ. അങ്ങനെ ഭക്തർ വ്രതമെടുത്ത് പോകുന്നതിനാൽ യുവതീ പ്രവേശനം വേണമെന്നോ, ആചാരം മാറ്റണമെന്നോ ആധികാരമായി പറയുവാൻ സാധിക്കുകയില്ല.

ക്ഷേത്രത്തിലെ ആചാരങ്ങളെല്ലാം തള്ളിക്കളയണമെന്ന് പറയാൻ കഴിയില്ല. ആചാരങ്ങൾ ധർമ്മത്തിനെ താങ്ങി നിർത്തുന്ന തൂണുകളാണ്. അയ്യപ്പഭക്തരായ സ്ത്രീകൾ തന്നെയാണ് ഈ വിഷയത്തിൽ നിലപാടെടുക്കേണ്ടത്, സ്ത്രീകളുടെ അഭിപ്രായം സ്വീകരിച്ച്, സർക്കാരും, ആചാര്യന്മാരും, തന്ത്രിമാരുമൊക്കെ കൂടി ആലോചിച്ച് തീരുമാനം എടുക്കണം. ആവശ്യമുള്ള പക്ഷം ആചാരങ്ങളിൽ മാറ്റം വരുത്താവുന്നതാണ് പക്ഷെ അത് കുളിപ്പിച്ച് കുളിപ്പിച്ച് വെള്ളത്തിന്റെ കൂടെ കുഞ്ഞിനെക്കൂടെ കളയുന്നതുപോലെയാകരുത് എന്ന് മാത്രം.

26-07-2016, അമൃതപുരി
അമ്മയുടെ അറുപത്തിമൂന്നാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി അമ്മ പറഞ്ഞത്

14 സെപ്തംബര്‍ 2016 – ഓണാഘോഷം, അമൃതപുരി –
അമ്മയുടെ തിരുവോണ സന്ദേശത്തില്‍ നിന്ന്

കഷ്ടകാലം കഴിഞ്ഞ് നല്ല കാലം വരുന്നതിന്റെ ശുഭസൂചനയായിട്ടാണ് നമ്മള്‍ തിരുവോണത്തെ കാണുന്നത്. മൂടിക്കെട്ടിയ കര്‍ക്കിടകം കഴിഞ്ഞ് ഐശ്വര്യത്തിന്റെ സന്ദേശവുമായാണ് ചിങ്ങം വരുന്നത്. ആ പൊന്നിന്‍ ചിങ്ങത്തിന്റെ തിലകക്കുറിയാണ് പൊന്നോണം. മലയാളനാടിന്റെ സംസ്‌ക്കാരത്തിന്റെ മഹോത്സവം. ഒരു നല്ല നാളെയുടെ പ്രതീക മാണത്. എല്ലാ സൃഷ്ടിയും ആദ്യം നടക്കുന്നത് മനസ്സിലാണല്ലോ. മനസ്സില്‍ ഒരു നല്ല സങ്കല്പം വിരിഞ്ഞാല്‍ പിന്നെ അത് യാഥാര്‍ത്ഥ്യമാകാന്‍ അധികം താമസമില്ല. അതാണ് ശുഭാപ്തി വിശ്വാസത്തിന്റെ പ്രാധാന്യം. അതേ ശുഭാപ്തി വിശ്വാസം തിരുവോണത്തിന്റെ ഐതീഹ്യത്തിലും ഉണ്ട്. മാവേലീയുടെ കാലത്തെപ്പോലെ ഐശ്വര്യപൂര്‍ണ്ണമായ ഒരു കാലം ഇനിയും വരുമെന്നുള്ള ഒരു ശുഭാപതി വിശ്വാസമാണത്.

ശുഭാപ്തി വിശ്വാസമാണ് ജീവിതത്തെ സുന്ദരമാക്കുന്നത്. ഇക്കഴിഞ്ഞ ഒളിമ്പിക്ക്‌സില്‍ ഗുസ്തിയില്‍ ഓട്ടുമെഡല്‍ നേടിയ ഭാരതീയ വനിതയുടെ ഉദാഹരണമെടുക്കുക. ഏകദേശം തോല്‍ക്കുന്ന സ്ഥിതിയിലെത്തിയതാരുന്നു അവര്‍. എന്നാല്‍ ആത്മ വിശ്വാസം നഷടപ്പെടാതെ ഒന്നുകൂടി വീറോടെ അവര്‍ പൊരുതി. അതാണ് അവരെ വിജയത്തിലെത്തിച്ചത്. എപ്പോഴാണോ പരാജയം നമ്മെ തുറിച്ചു നോക്കുന്നത് ആ നിമിഷത്തില്‍ പോലും ഒരല്പം കൂടി കിണഞ്ഞു പരിശ്രമിച്ചാല്‍, തീര്‍ച്ചയായും നമുക്കു വിജയിക്കാന്‍ കഴിയും. ഉയര്‍ച്ചയും താഴ്ചയും ജീവിതത്തിന്റെ സ്വഭാവമാണ്. ഹാര്‍ട്ടിന്റെ ഇ.സി.ജി യെടുക്കുമ്പോള്‍ അതില്‍ ഉയര്‍ച്ചകളും താഴ്ചകളും കാണും. അതുകാണുന്നില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം പ്രാണന്‍ പോയി എന്നാണ്. ജീവിതത്തില്‍ വീഴ്ചകള്‍ വരുമ്പോള്‍ നമ്മള്‍ തളരാതിരിക്കണം.

ഭരണകര്‍ത്താക്കളും ജനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഒരു മാതൃകാ ചിത്രം ഓണം നമുക്കു നല്‍കുന്നു. പ്രജകളുടെ ക്ഷേമം മാത്രം ലക്ഷ്യമാക്കി ജീവിച്ച മഹാബലി. ആ ചക്രവര്‍ത്തിയെ സ്‌നേഹിച്ച ജനങ്ങള്‍. അവര്‍ തമ്മിലുള്ള ഐക്യം സ്‌നേഹം സമത്വം എല്ലാം ഓണം നമ്മുടെ മുന്‍പില്‍ തുറന്നു കാട്ടുന്നു.

ഓണം മനുഷ്യബന്ധങ്ങളുടെ ആഘോഷമാണ്. കുടുംബാംഗങ്ങള്‍ തമ്മിലും സുഹൃത്തുക്കള്‍ തമ്മിലുമെല്ലാം ബന്ധങ്ങള്‍ ദൃഡമാകുന്ന അവസരം. എല്ലാ മാനുഷീക ബന്ധങ്ങളും ശിഥിലമാകുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. ഇന്ന് ഭാര്യയും ഭര്‍ത്താവും തമ്മില്‍ അകലുകയാണ്. അതുപോലെ അമ്മയോടുള്ള ബന്ധം അച്ഛനോടുള്ള ബന്ധം മക്കളോടുള്ള ബന്ധം, അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം അയല്‍വാസികള്‍ തമ്മിലുള്ള ബന്ധം എല്ലാം ശിഥിലമാകുന്ന ഒരു കാലഘട്ടമാണിത്. ആ ബന്ധങ്ങളെ വീണ്ടെടുക്കാനും ഉട്ടിയുറപ്പിക്കാനുമുള്ള സന്ദേശവുമായാണ് ഓണം വന്നെത്തുന്നത്. ഓണം ഓണമാകുന്നത് അതു സാധിക്കുമ്പോള്‍ മാത്രമാണ്. മറ്റുള്ളവര്‍ക്ക് നമ്മുടെ സ്‌നേഹവും സഹായവും ഒക്കെ ഏറ്റവും ആവശ്യമുള്ള ചില നിമിഷങ്ങള്‍ ജീവിതത്തിലുണ്ടാകാം. ആ നിമിഷങ്ങളില്‍ അവര്‍ക്ക് അതു നല്‍കാന്‍ കഴിഞ്ഞാല്‍ അത്രകണ്ട് നമ്മുടെ ജീവിതം ധന്യമായി.

എന്നാല്‍ ഓണം മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആഘോഷം മാത്രമല്ല. മനുഷ്യനും പ്രകൃതിയും തമ്മിലു ള്ള ബന്ധത്തിന്റെ കൂടി ആഘോഷമാണ്. മാത്രമല്ല മനുഷ്യനും ഈശ്വരനും തമ്മിലുള്ള ബന്ധത്തിന്റെയും ആഘോഷമാണ്. ഓണത്തെ മറ്റ് ആഘോഷത്തില്‍ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ പൂര്‍ണ്ണതയാണ്. എല്ലാം തികഞ്ഞ ഒരു ഉത്സവമാണ് തിരുവോണം. അതില്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും അവരുടേതായ പങ്കുണ്ട്. ഓണാഘോഷ ത്തിന് കുടുംബതലത്തിലും സമൂഹതലത്തിലും ഒരു പോലെ പ്രസക്തിയുണ്ട്. അതു പോലെ തന്നെ ആധിദൈവികമായ തലത്തിലും ആധിഭൗതികമായ തലത്തിലും ആദ്ധ്യാത്മീകമായ തലത്തിലും അതിനു പ്രസക്തിയുണ്ട്. മൂല്യങ്ങളുടെയും കലകളുടെയും ഉത്സവമാണ് ഓണം.

മഹാബലി ചക്രവര്‍ത്തിക്ക് സംഭവിച്ച ഒരു പരിവര്‍ത്തനത്തിന്റെ കഥകൂടിയാണ് ഓണം. ധര്‍മ്മിഷ്ഠനായിരുന്നെങ്കിലും സ്വന്തം കഴിവിലും ഗുണഗണങ്ങളിലും ബലി അഭിമാനിച്ചിരുന്നു. വരം ചോദിച്ചു വന്ന വാമനന്‍ വാസ്തവത്തില്‍ മഹാവിഷ്ണുവാണെന്ന് ശ്രുക്രാചാര്യര്‍ വെളിപ്പെടുത്തി. അപ്പോള്‍ ബലിയുടെ ഉള്ളില്‍ ഒരു യുദ്ധം നടന്നു. ഒന്നുകില്‍ സത്യം പാലിച്ച് സ്ഥാന മാനങ്ങള്‍ എല്ലാം നഷ്ടപ്പെടുത്തുക. അല്ലെങ്കില്‍ സത്യത്തെ വെടിഞ്ഞ് സ്ഥാനമാനങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുക. മഹാബലി സ്വീകരിച്ചത് ആദ്യത്തെ മാര്‍ഗ്ഗമാണ്. ത്യാഗത്തിന്റെ മാര്‍ഗ്ഗമാണ്. ഒടുവില്‍ വാമനന്‍ മഹാവിഷ്ണുവായി വളര്‍ന്ന് രണ്ടടി കൊണ്ട് മൂന്നു ലോകങ്ങളും അളന്നപ്പോള്‍ മഹാബലിയുടെ അഹങ്കാരം തകര്‍ന്നടിഞ്ഞു. സത്യം പാലിക്കുവാന്‍ അദ്ദേഹം തന്നെത്തന്നെ സമര്‍പ്പിച്ചു. എന്നാല്‍ ആ പരാജയം അദ്ദേഹത്തിന്റെ വിജയമായി മാറി. എല്ലാം ത്യജിക്കുന്നവന്‍ എല്ലാം നേടുമെന്നത് പ്രകൃതിയുടെ മാറ്റമില്ലാത്ത നിയമമാണ്. അഗ്‌നിശുദ്ധിവരുത്തിയ സ്വര്‍ണ്ണം പോലെയായി മഹാബലി. അദ്ദേഹം പൂര്‍ണ്ണതയിലേക്ക് ഉയര്‍ന്നു. അനശ്വരമായ കീര്‍ത്തിയെ പ്രാപിച്ചു.

ബലിയുടെ ഉള്ളില്‍ നടന്ന സങ്കര്‍ഷം വാസ്തവത്തില്‍ ഓരോ ജീവന്റെയും ഉള്ളില്‍ നടക്കുന്നുണ്ട്. നന്മയും തിന്മയും തമ്മിലുള്ള സങ്കര്‍ഷം അധമ വികാരങ്ങളും ശ്രേഷ്ഠ വികാരങ്ങളും തമ്മിലുള്ള സങ്കര്‍ഷം സ്വാര്‍ത്ഥതയും നിസ്വാര്‍ത്ഥതയും തമ്മിലുള്ള സങ്കര്‍ഷം. അതില്‍ നന്മയുടെ മാര്‍ഗ്ഗം സ്വീകരിക്കുന്നവര്‍ ഭാഗ്യവാന്മാരാണ്. സ്വന്തം കഴിവിലും ശക്തിയിലും അഹങ്കരിക്കുകയും എന്നാല്‍ പ്രതിസന്ധികള്‍ക്കു മുന്‍പില്‍ ഉത്തരം കാണാതെ പതറുകയും ചെയ്യുന്ന ആധുനിക മനുഷ്യനുള്ള സന്ദേശം കൂടിയാണ് മഹാബലിയുടെ കഥ.

മഹാബലി അസുരനായിരുന്നു. പ്രഹ്ളാദനും അസുരനായിരുന്നു. വിഭീഷണനാവട്ടെ രാക്ഷസനായിരുന്നു. എന്നിട്ടും അവരെല്ലാം ഉത്തമരായി. എല്ലാവരുടെ ഉള്ളിലും നന്മയുണ്ടെന്നും ശ്രമിച്ചാല്‍ അതിനെ ഉണര്‍ത്താന്‍ കഴിയുമെന്നും ഇതു തെളിയിക്കുന്നു.

മറ്റുള്ളവരുടെ ദൗര്‍ബ്ബല്യങ്ങളിലേയ്ക്ക് മനസ്സുകൊടുക്കാതെ, അവരിലുള്ള നല്ല വശങ്ങളെ എടുത്തുകാണിക്കുവാന്‍ നമുക്കു കഴിയണം. അപ്പോള്‍ മഹാബലിയ്ക്കു സാധിച്ചതുപോലെ സ്‌നേഹവും, ശാന്തിയും നന്മയും കളിയാടുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ നമുക്കും സാദ്ധ്യമാകും. കുറവുകള്‍ ഉണ്ടാവുക എന്നത് മനുഷ്യസഹജമാണ്. ഒരു സാധകന്‍ എപ്പോഴും തന്റെ ഉള്ളിലേക്കു നോക്കി തന്റെ കുറവുകള്‍ കണ്ടെത്തണം. അതു പരിഹരിക്കാന്‍ ശ്രമിക്കണം.
ഭൗതിക സമ്പത്തിന്റെയും അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും വലിപ്പച്ചെറുപ്പം അനുസരിച്ചാണ് ഓരോരുത്തരേയും മഹത്വമുള്ളവരെന്നും അല്ലാത്തവരെന്നും നമ്മള്‍ വിലയിരുത്തുന്നത്. അവ നഷ്ടമായാല്‍ മഹത്വവും നഷ്ടമാകും. അത് ഭൗതിക നിയമം. എന്നാല്‍ ആത്മീയതയില്‍ അങ്ങനെയല്ല. “ഞാന്‍, എന്റെത്” എന്നുള്ള ഭാവങ്ങള്‍ – മമത, ഇല്ലാതാകുമ്പോളാണ് ഒരാള്‍ മഹത്വമുള്ളവനാകുന്നത്. അപ്പോ ഴാണ് മനുഷ്യന്‍ ഈശ്വരനാകുന്നത്. എല്ലാം സര്‍വ്വവ്യാപിയായ വിഷ്ണുചൈതന്യത്തില്‍ ആത്മസമര്‍പ്പണം ചെയ്തപ്പോള്‍, മഹാബലി “ഞാന്‍, എന്റെത്” എന്നീ അതിര്‍വരമ്പുകള്‍ക്ക് അതീതമായിപോയി. അപ്പോള്‍, പരമപദം അണഞ്ഞു എന്നതാണ് തത്വം.

കള്ളവും ചതിയും പൊളിവചനവും ഇല്ലാത്ത ഒരു കാലഘട്ടമായിരുന്നു മഹാബലിയുടെത്. എന്നാല്‍ ഇന്ന് സമൂഹത്തിന്റെ സ്ഥിതി നേരെ തിരിച്ചാണ്. സ്വന്തം സുഖം സ്വന്തം ലാഭം എന്നാണ് ഈ കാലഘട്ടത്തിന്റെ മുദ്രാവാക്യം. എന്നാല്‍ ഈ മനോ ഭാവം നമ്മളെ നയിക്കുന്നത് അന്ധകാരത്തിലേക്കും ദുഃഖത്തിലേക്കും മാത്രമായിരിക്കും. മാവേലി ഓണദിവസം തന്റെ പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍ വരുമെന്ന വിശ്വസമുണ്ടല്ലോ. യഥാര്‍ത്ഥത്തില്‍ സ്വാര്‍ത്ഥതയാകുന്ന നിദ്രയില്‍ നിന്ന് ഉണര്‍ന്ന് മാവേലിയുടെ കണ്ണുകളിലൂടെ സമൂഹത്തെ കാണുക എന്നുള്ളതാണ് ഇതിന്റെ തത്വം. സഹജീവികളോടു സ്‌നേഹവും ആദരവും പ്രകടിപ്പിക്കുന്ന കൊച്ചുകൊച്ചു പ്രവൃത്തികളാണ് നമ്മുടെ ജീവിതത്തില്‍ ആനന്ദം നിറയ്ക്കുന്നത്. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ തനിക്കെന്തുചെയ്യാനാകും എന്ന് ഓരോരുത്തരും ചിന്തിക്കുമ്പോള്‍, സ്വാഭാവികമായും എല്ലാവരുടെയും ഹൃദയങ്ങളില്‍ സന്തോഷംനിറയും.

തിരുവോണത്തിന് ഓണക്കോടി ഉടുക്കുന്ന പതിവുണ്ടല്ലോ. അതോടൊപ്പം സമൂഹ നന്മയ്ക്കുവേണ്ടിയുള്ള പുതിയ തീരുമാന ങ്ങളാകുന്ന ഓണക്കോടികളും ധരിക്കാന്‍ നമുക്കു ശ്രമിക്കാം. ഓണപ്പാട്ടിലും ഓണ ക്കളികളിലും മക്കള്‍ ആഹ്ളാദിക്കാറുണ്ടല്ലോ. ആത്മീയതത്വങ്ങള്‍ ഉള്‍ക്കൊണ്ടു ജീവിച്ച് ഈ ആഹ്ളാദം ശാശ്വതമാക്കാന്‍ ശ്രമിക്കാം. ഓണത്തിന് വിശാലമായ പൂക്കളങ്ങള്‍ ഉണ്ടാക്കാന്‍ നമ്മള്‍ മത്സരിക്കാറുണ്ട്. ഒപ്പം നമ്മുടെ ഹൃദയത്തിലും സ്‌നേഹപുഷ്പം, ക്ഷമാപുഷ്പം, ത്യാഗപുഷ്പം, വിനയ പുഷ്പം തുടങ്ങിയ പുഷ്പങ്ങളാല്‍ പൂക്കളം തീര്‍ക്കാം. കാരുണ്യത്തിന്റെ വൃത്തം ഇനിയും വികസിപ്പിക്കാന്‍ നമുക്കു ശ്രമിക്കാം. അങ്ങനെയായാല്‍ ജീവിതം തന്നെ ഒരു വലിയ ഓണാഘോഷമാക്കി മാറ്റുവാന്‍ കഴിയും.

അമ്മയോടൊത്തുള്ള ഓരോ അവസരങ്ങളും പ്രത്യേകിച്ച് ധ്യാനദിനങ്ങൾ, നമ്മൾക്കെന്നും ഓർത്തുവയ്ക്കുവാൻ തക്കവണ്ണം വിജ്ഞാനപ്രദങ്ങളും, ആനന്ദദായകങ്ങളുമാണ്. അവിടുത്തെ മൊഴികളോരോന്നും തന്നെ എന്നെന്നും നമ്മുടെ ഓർമച്ചെപ്പിനുള്ളിൽ കാത്തുസൂക്ഷിക്കേണ്ട അമൂല്ല്യ രത്നങ്ങളുമാണ്. എന്നാൽ ആ മൊഴിമുത്തുകളുടെ വിലയും ശരിയായ മഹത്വവും മനസ്സിലാക്കണമെങ്കിൽ അൽപ്പം ശാസ്ത്ര സംസ്കാരം കൂടി വേണം. ഇനി അതെന്നും അവിടെത്തന്നെ ഇരുന്നാൽ മതിയോ..? പോരാ അവയെ എടുത്ത് ഭംഗിയുള്ള ആഭരണമാക്കി അണിയണം. അതായത് അവയെ മനനത്തിനു വിധേയമാക്കി (നിരന്തര ചിന്തനത്തിനു വിധേയമാക്കി) നമ്മുടെ വിവേകമാക്കി മാറ്റണം. അതല്ലെങ്കിൽ താനിരിയ്ക്കുന്ന ഭൂമിയുടെ അടിയിലുള്ള നിധിയെ അറിയാതെ ജീവിതം മുഴുവൻ പിച്ചയെടുത്തു കഴിയുന്നവൻ്റെ അവസ്ഥയാകും നമ്മുടെയും ജീവിതവും.

ഈയിടെ ഒരു ധ്യാന ദിനത്തിൽ അമ്മ പറയുകയുണ്ടായി “നമുക്കെല്ലാം അറിവുണ്ടെന്നുള്ള അഹംകാരമുണ്ട്. എന്നാൽ അഹംകാരമുണ്ടെന്നുള്ള അറിവില്ലെന്ന്.” ചിന്തിക്കുകയാണെങ്കിൽ സകല വേദസാരവും ഇതിൽത്തന്നെയുണ്ട്. ആദ്യമായി നാം ചിന്തിക്കേണ്ടത് അറിവെന്നതിനെക്കുറിച്ചു സാധാരണയായി നാം ചിന്തിക്കുന്നെതെന്തിനെക്കുറിച്ചെന്നാണ്? ലോകത്തിലെ നാനാവിഷയങ്ങളെക്കുറിച്ചുള്ള വിവരത്തെയാണ് ഇന്ന് നമ്മൾ അറിവെന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരുവനിൽ അതെത്രയധികമുണ്ടോ അത്രയും വിവരമുള്ളവനാണവൻ എന്ന് അവനെക്കുറിച്ചു നമ്മൾ കരുതും. ഉദാഹരണത്തിന് ഒരു ഡോക്ടർ ശരീരശാസ്ത്രത്തിൽ നിപുണനാണെങ്കിൽ ഒരു എഞ്ചിനീയർ തൻ്റെ മേഖലയിൽ വൈദഗ്ധ്യം നേടിയവനായിരിക്കും. സ്വാഭാവികമായും അവർ ചിന്തിക്കുന്നത് മറ്റുള്ളവരെ അപേക്ഷിച്ചു തൻ്റെ വിഷയത്തിൽ താൻ വിവരമുള്ളവനെന്നാണ്. അതിൽ തെറ്റില്ല. എന്നാൽ ഈ അറിവ് തൻ്റെ ദൈനംദിന വ്യവഹാരത്തിൽ എത്രത്തോളം പ്രയാജനം ചെയ്യുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇന്നു നമ്മളിന്ന് നേടുന്ന ഈ അറിവുകൊണ്ട് സമ്പത്തും, സ്ഥാനമാനങ്ങളും നേടാമെന്നതു നേരാണ്. പക്ഷെ സംതൃപ്തയും, ശാന്തിയുമെല്ലാം നേടുന്നതിന് ഈ അറിവെത്രത്തോളം പ്രയോജനപ്പെടുന്നുവെന്നത് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ന് അശാന്തിയും, സ്വാർത്ഥതയുമെല്ലാം ഗ്രാമീണ ജനഹൃദയങ്ങളിലുള്ളതിനേക്കാൾ കൂടുതലും കണ്ടുവരുന്നത് വിദ്യാസമ്പന്നരെന്നു സ്വയം കരുതുന്ന ഇക്കുട്ടരിലാണ്. ഇതിനെന്താണ് കാരണം..? ലോകത്തെ അറിയാൻ ശ്രമിക്കുമ്പോഴും താനാരെന്നറിയാൻ ആരും ശ്രമിക്കാറില്ല. അല്ലെങ്കിൽ അങ്ങനെയൊരറിവുണ്ടെന്നതിനെക്കുറിച്ചു നമുക്കറിയില്ല. ആത്മവിദ്യയൊന്നു മാത്രമാണ് യഥാർഥത്തിൽ ശരിയായ വിവേകത്തെ നമുക്ക് തരുന്നത്.

നാം ജനിച്ചശേഷം അച്ഛനമ്മമാർ വാത്സല്യത്തോടുകൂടി നമുക്കൊരു പേരിടുന്നു. അങ്ങനെ നമുക്കൊരു മേൽവിലാസം കിട്ടുന്നു. തുടർന്ന് മുന്നോട്ടുള്ള ജീവിതത്തിലുടനീളം ഈ വിലാസത്തോടുകൂടിയാണ് നമ്മൾ ജീവിക്കുന്നത്. അതായത് ഈ ശരീരത്തിൻ്റെ രൂപത്തോടും നാമത്തോടും താദാത്മ്യപ്പെട്ടാണ് (സ്ത്രീ / പുരുഷൻ) നമ്മൾ ജീവിക്കുന്നത്. ഞാനെന്ന ഈ നാമരൂപത്തോടുള്ള താദാത്മ്യത്തെയാണ് അഹംകാരം എന്ന് പറയുന്നത്. ഇതു തന്നെയാണ് നമ്മിലുള്ള ജീവഭാവവും. ഈ തദാത്മ്യത്തിലധിഷ്ഠിതമായി ലോകവ്യവഹാരത്തിലേർപ്പെടുന്ന ആർക്കുംതന്നെ ജീവിതത്തിൽ യഥാർത്ഥ ആനന്ദമോ, ശാന്തിയോ നേടാൻ സാധ്യമല്ല. കാരണം ഈ ബോധത്തോടു കൂടിയ വ്യവഹാരങ്ങളെല്ലാം ഇരുളിൻ്റെ അവ്യക്തതയിൽ നിന്നു കൊണ്ട് കാര്യങ്ങൾ ഗ്രഹിക്കുന്നതുപോലെയാണ്. ഇനി വെറും മൂഢനാണെങ്കിലോ കൂരാക്കൂരിരുട്ടിൽ നിന്നുകൊണ്ട് കാര്യങ്ങൾ ഗ്രഹിയ്ക്കാൻ ശ്രമിക്കുന്നത് പോലെയും. ഇവിടെ വ്യക്തതയ്ക്കെന്താണ് വേണ്ടത്? നല്ല പകൽ വെളിച്ചം. പോരാ…നട്ടുച്ചനേരത്തെ വെട്ടം. അവിടെ ഇരുളില്ല, നിഴലില്ല, അവ്യക്തതകളില്ല. അവിടെയാണ് വ്യവഹാരത്തിനു പൂർണ്ണത, വ്യക്തത കൈവരുന്നത്. ഇതാണ് മഹാത്മക്കളുടെ നില. അവിടെ ദേഹതാദാത്മ്യത്തിൽ നിന്നുള്ള അഹംകാരം പൂർണമായി നശിച്ചിരിക്കുന്നു. അല്ലെങ്കിൽ അവിടെ ജീവഭാവം പൂർണമായി നശിച്ചിരിക്കുന്നു. അവർ തങ്ങളുടെ സ്വരൂപത്തിൽ (തന്നെക്കുറിച്ചുള്ള യഥാർത്ഥ അറിവിൽ) ഉണർന്നിരിക്കുന്നു ഇതിനെയാണ് ആത്മജ്ഞാനമെന്നു പറയുന്നത്. ഈ അറിവാണ് യഥാർത്ഥത്തിൽ നാം നേടേണ്ടത്. അപ്പോൾ മാത്രമേ ജീവിതത്തിനു പൂർണ്ണതയും, ആനന്ദവും കൈവരുകയുള്ളൂ. മറിച്ചു ലൗകിക വിഷയജ്ഞാനം നേടിയതു കൊണ്ടു മാത്രമോ, അതിലഹങ്കരിച്ചതുകൊണ്ടുമാത്രമോ നമുക്ക് യഥാർത്ഥ ശാന്തിയും, സംതൃപ്തിയും നുകരാൻ കഴിയുകയില്ല.

ഇനി ആത്മീയ വിഷയത്തിലുള്ള കേവല അറിവുകൊണ്ടുമാത്രം പ്രശ്നം തീരുമോ? ഇല്ല. അങ്ങനെയാണെങ്കിൽ ആത്മീയ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്ത, ഡോക്ടറേറ്റെടുത്ത എത്രയോപേരുണ്ട് എന്നും, പരാതിയും പരവശവുമായിക്കഴിയുന്നവർ. അപ്പോൾ കുറച്ചു ആത്മീയ പുസ്തകങ്ങൾ വായിച്ചതുകൊണ്ടോ, പ്രഭാഷണങ്ങൾ കേട്ടതുകൊണ്ടോ മാത്രം ആരും ആത്മജ്ഞാനിയാകുന്നില്ല. തൻ്റെ പ്രശ്നങ്ങൾക്ക് ആത്യന്തിക പരിഹാരമുണ്ടാകുന്നില്ല. തന്നിലെ അഹംകാരത്തേക്കുറിച്ചു ഏവരും ബോധവാന്മാരാകണം. ഇതില്ലാത്തതുകൊണ്ടാണ് നമുക്കിന്നു ധാരാളം പ്രശ്നങ്ങളും പരാതികളുമെല്ലാമുള്ളത്. ഇവയെല്ലാംതന്നെ മറ്റുള്ളവരെകുറിച്ചാണെന്നതാണ് ഏറെരസകരം. തന്നെക്കുറിച്ച് പരാതിയൊന്നുമില്ല. താൻ പൂർണ്ണനാണെന്നാണല്ലോ ശാസ്ത്രത്തിൽനിന്നു മനസ്സിലാക്കിയിരിയ്ക്കുന്നത്. ഇതു തന്നെയാണ് നമ്മിൽ അജ്ഞത (അഹംകാരം) ഉണ്ടെന്നുള്ളതിൻ്റെ ഒന്നാമത്തെ ലക്ഷണം. കാരണം തന്നെ അറിഞ്ഞവൻ, തൻ്റെ യഥാർത്ഥ സ്വരൂപത്തെ ബോധിച്ചവന്, തന്നിൽനിന്നന്യമായി രണ്ടാമതൊന്നില്ലാത്തതിനാൽ പ്രശ്നങ്ങളില്ല. അതുകൊണ്ടുതന്നെ അവ പരിഹരിക്കേണ്ട ആവശ്യവുമില്ല അവർ മാത്രമേ ലോകത്തെ അതിൻ്റെ യഥാർത്ഥ രൂപത്തിലും ഭാവത്തിലും കാണുന്നുള്ളൂ. മറിച്ചറിവുണ്ടെന്നു ധരിച്ചിരിക്കുന്ന നമ്മൾ കാണുന്ന ലോകം നമ്മൾ തന്നെ നിറം പിടിപ്പിച്ചിരിയ്ക്കുന്ന കണ്ണാടിയിൽ കുടിയുള്ളതാണ്. അപ്പോൾ ഇവിടെ കുറ്റങ്ങളും കുറവുകളും മാത്രമേ കാണാൻ സാധിയ്ക്കു. സാധാരണ നമ്മൾക്ക് സംഭവിക്കുന്ന ഒരു ദോഷമിതാണ്. കുറച്ചുനാൾ ആശ്രമത്തിൽ നിന്നുകഴിയുമ്പോൾ ചിത്തശുദ്ധി വരുന്നതിനായി ഗുരുക്കന്മാർ ചില ഉത്തരവാദിത്വങ്ങളൊക്കെ ഏൽപ്പിക്കും. അൽപ്പം അധികാരമൊക്കെ കിട്ടിക്കഴിയുമ്പോൾ, അല്ലെങ്കിൽ കുറച്ചുനാൾ പ്രഭാഷണങ്ങളൊക്കെ ചെയ്തങ്ങനെ കഴിയുമ്പോൾ, നമുക്കുചുറ്റും കുറച്ചാരാധകരൊക്കെ വന്നുകൂടും. അപ്പോൾ നാം സ്വയം ഗുരുവായതായി തോന്നിത്തുടങ്ങും. പിന്നെ മറ്റുള്ളവരൊക്കെ നമ്മെക്കാൾ നിലയിലുള്ളവരാണെന്നും തോന്നിത്തുടങ്ങും. അടുത്തതായി നമ്മുടെ കിഴിലുള്ളവരേയോ, നമ്മോടൊപ്പമുള്ളവരെയോ ഒക്കെ നന്നാക്കി എടുക്കാൻവേണ്ട പാഠങ്ങൾ ആസൂത്രണം ചെയ്തു തുടങ്ങും.

എന്നാൽ മഹാത്മാക്കൾ (ലോകഗുരുക്കന്മാർ) എങ്ങനെയാണെന്ന് നോക്കൂ. അവർ ആരെയും പഠിപ്പിക്കുന്നില്ല. സ്വയം ജീവിച്ചു കാണിച്ചുതരുന്നു. അവരുടെ ജീവിതം തന്നെ അവരുടെ സന്ദേശം. ആരുടെയും സ്വാതന്ത്ര്യത്തെ അവർ ചോദ്യം ചെയ്യാറില്ല. കാരണം അവർക്ക് ലോകസ്വഭാവം നന്നായി അറിയാം, മനസ്സാകുന്ന കള്ളനെ അവർക്കു നന്നായി അറിയാം. മനസ്സിനെ (അഹംകാരം) അതിജീവിച്ചവരാണവർ. അവരിലെ ജീവഭാവം നശിച്ചിരിക്കുന്നതിനാൽ കർതൃത്വബുദ്ധിയോടെ (ഞാൻ ചെയ്യുന്നു എന്ന ഭാവം) ഒന്നും തന്നെ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ അവരിൽ നിന്നും വരുന്ന കർമ്മങ്ങളുടെ ഫലങ്ങളോട് അവർക്കു യാതൊരാവകാശവാദവുമില്ല. തന്നിൽ ശരണാഗതി അടയുന്നവരോടുമാത്രം വേണ്ട നിർദ്ദേശങ്ങളോ, ഉപദേശങ്ങളോ നൽകുന്നു. സത്യത്തിൽ അവരുടെ സാന്നിധ്യത്തിൽ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നു. സൂര്യൻ്റെ സാന്നിധ്യത്തിൽ ഈ പ്രപഞ്ചഗതി നിർവിഘ്നം നടക്കുന്നതുപോലെ. എല്ലാത്തിനെയും പവിത്രീകരിച്ചുകൊണ്ട് ഒഴുകുന്ന നദിയെപ്പോലെയാണവർ. വേണ്ടവർക്ക് ആ വെള്ളം കുടിച്ചു ദാഹം ശമിപ്പിയ്ക്കാം. അല്ലെങ്കിൽ കുളിച്ചു തന്നിലെ മാലിന്യത്തെ കഴുകിക്കളയാം. എന്നാൽ നമ്മളിന്ന് നമുക്കൊരു ഗുരുവുണ്ടെന്നു അവകാശപ്പെടുമ്പോഴും പലപ്പോഴും നമ്മുടെ മനസ്സിനെത്തന്നെയാണ് അനുസരിയ്ക്കാറ്. നമ്മുടെ മനസ്സുതന്നെ ഇപ്പോഴത്തെ നമ്മുടെ ഗുരു. സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കാണ് നമ്മളിന്ന് പ്രാധാന്യം കൊടുക്കാറ്. ദുർബല സാഹചര്യങ്ങൾക്ക് അടിമപ്പെട്ടു പോകുകയാണിപ്പോൾ. ഒരു കുഞ്ഞു നടക്കാൻ പഠിക്കുമ്പോൾ പലപ്രാവിശ്യവും മറിഞ്ഞുവീഴും. എന്നാൽ ഉടനെണീറ്റു വീണ്ടും ശ്രമിക്കും. അതിനുള്ള ഉത്സാഹം അതിനുണ്ട്. എന്നാൽ നമ്മൾ നമ്മുടെ അഹംകാരത്തിനു അടിമയായിരുന്ന വിവരംതന്നെ പലപ്പോഴും അറിയാറില്ല. അധികാരത്തിലും, മറ്റു അനുകൂല്യങ്ങളിലും മുഴുകിയങ്ങനെ കഴിഞ്ഞുകൂടുന്നു. ലോകരെ നന്നാക്കാനായി വെമ്പൽ കൊള്ളുന്നു. താനെവിടെയെത്തി എന്ന് മനസ്സിലാക്കാനുള്ള അന്തർമുഖതയേയും, വിവേകത്തേയും നമ്മുടെതന്നെ അഹംകാരം കീഴ്‌പ്പെടുത്തിയിരിക്കുന്നു. തത്ക്കാല സുഖങ്ങൾക്കായി അവയെ പണയപ്പെടുത്തിയിരിക്കുന്നു. അമ്മ പറയുന്നതുപോലെ അഹംകാരമുണ്ടെന്നുള്ള അറിവില്ലാതായിരിക്കുന്നു.

ചുരുക്കത്തിൽ താനറിവുള്ളവനെന്നുള്ള തോന്നലാണ് അറിവില്ലായ്മയുടെ (അഹംകാരത്തിൻ്റെ) പ്രാഥമിക ലക്ഷണം. അവൻ്റെ പുരോഗതി തടയപ്പെട്ടിരിക്കുന്നു. കമഴ്ത്തിവച്ചിരിക്കുന്ന കുടം പോലെയാണ് അവൻ്റെ ഹൃദയം. അതിലിനി ഒന്നും നിറയ്ക്കാൻ സാധ്യമല്ല. മറിച്ചു ശരിയായ അറിവുള്ളവൻ്റെ മുഖമുദ്ര വിനയമാണ്. ഈ ലോകം അവനെന്നും ഒരു പാഠപുസ്തകമാണ്. തന്നിലഹംകാരമുണ്ടെന്നുള്ള അറിവ് വന്നുകഴിയുമ്പോൾ മാത്രമേ നമ്മൾ നമ്മെക്കുറിച്ചുള്ള യഥാർത്ഥ അറിവിലേയ്ക്ക് ഉണരാൻ തുടങ്ങുകയുള്ളു.
യഥാർത്ഥത്തിൽ നമുക്ക് നമ്മെക്കുറിച്ചറിയാൻ, സ്വരൂപബോധത്തിലേക്കുണരാൻ എന്താണ് ചെയ്യാനുള്ളത് ? ആദ്യമായി വേണ്ടത് ആ സത്യത്തെ (തത്വത്തെ) അറിഞ്ഞ ഗുരുവിലേക്കുള്ള സമർപ്പണ മനോഭാവമാണ് (ശരണാഗതിയാണ്). ഗുരുവാക്യത്തെ നിരന്തരം മനനം ചെയ്യുക, ഗുരുവിൻ്റെ ഇച്ഛയ്ക്കൊത്തു മുന്നോട്ടു പോകുവാൻ പരമാവധി ശ്രമിയ്ക്കുക. ആത്മാർത്ഥമായ പ്രാർഥനയും, പ്രയത്നവുമുണ്ടെങ്കിൽ തീർച്ചയായും ഗുരുകൃപ നമ്മെ രക്ഷിക്കും. നമ്മുടെ അഹംകാരത്തെക്കുറിച്ചുള്ള ബോധം നമ്മിൽ തെളിയും. ക്രമേണ അതിൻ്റെ പിടിയിൽ നിന്നും മോചിതനാകും. അങ്ങനെയാകുമ്പോൾ പരാതികൾ കുറയും. പ്രശ്നങ്ങൾക്കുപരിയായിനിന്നു അവയെക്കാണാനും, അവയെ അതിജീവിയ്ക്കുവാനും കഴിയും. അപ്പോൾ നമുക്കിവിടെ നേടാനല്ല ഉള്ളത്. കളയാനാണ്. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെ. അതിലൂടെ നാം സ്വയം സൃഷ്ടിച്ച നമ്മുടെ അഹംകാരത്തെ.

അമ്മ പറയാറുണ്ട് “ഈശ്വര സൃഷ്ടിയിൽപ്പെടാത്ത ഒന്ന് മാത്രമേയുള്ളൂ. അത് അഹംകാരമാണ്. അത് നമ്മുടെ സ്വന്തം സൃഷ്ടിയാണെന്ന് ”. ആത്മാവ് നിത്യാസിദ്ധവും, നിത്യമുക്തവുമാണ്. ഒരാൾ തൻ്റെ അഹംകാരത്തിൻ്റെ (മനസ്സിൻ്റെ) പിടിയിൽ നിന്ന് മുക്തനായാൽ മതി. ജീവിതം സുന്ദരവും, ആനന്ദവും, അർത്ഥപൂർണ്ണവുമാകാൻ.

_ അഭേദാമൃത ചൈതന്യ

മക്കളെ,
ഭാരതം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അവസരമാണല്ലോ ഇത്. പിന്നിട്ടകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ നമുക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. എന്നാൽ വലിയൊരുവിഭാഗം ജനങ്ങൾ അനുഭവിക്കുന്ന ദാരിദ്ര്യവും നിരക്ഷരതയും പൊതുവെയുള്ള മൂല്യശോഷണവും വിഭാഗീയതയും പ്രശ്നങ്ങളായി അവശേഷിക്കുന്നു.

ജനങ്ങളിൽ ആത്മവിശ്വാസവും പ്രയത്നശീലവും ഉണർത്തുകയാണ് ഇതിനുള്ള പരിഹാരം. അതിന് ആദ്യം നമ്മുടെ സംസ്കാരത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചുമുള്ള അറിവും അഭിമാനവും ജനങ്ങളിൽ വളരണം. ഋഷിമാരുടെ നാടാണ് ഭാരതം. ലോകത്തിനു മുഴുവൻ നന്മയും ശ്രേയസ്സും നൽകുന്ന സംസ്കാരമാണ് അവർ നമുക്കുനൽകിയത്. ഉന്നതമായ തത്ത്വദർശനവും മഹത്തായ മാനുഷികമൂല്യങ്ങളും ആ സംസ്കാരത്തിന്റെ മുഖമുദ്രയാണ്. സർവചരാചരങ്ങളെയും ഈശ്വരതുല്യം ആദരിക്കാനും സ്നേഹിക്കാനും സേവിക്കാനും അതുനമ്മെ പഠിപ്പിച്ചു. നമുക്ക് വ്യത്യസ്തങ്ങളായ ആചാരങ്ങളും വിശ്വാസങ്ങളും വീക്ഷണങ്ങളുമുണ്ടാകാം. എന്നാൽ അവയെല്ലാം നിലനിൽക്കുമ്പോൾത്തന്നെ അതിനെയെല്ലാം വിലയിപ്പിക്കാൻകഴിയുന്ന ഒരു ഏകതയെ, രാഷ്ട്രബോധത്തെ ഉള്ളിലുണർത്താൻ നമുക്കു കഴിയണം. രാജ്യത്തിന്റെ സംസ്കാരം തന്നെയാണ് ആ ഏകതയ്ക്ക് അടിസ്ഥാനം.

ഒരു കഥ ഓർക്കുകയാണ്. വൈദേശിക ഭരണകർത്താക്കളുടെ ക്രൂരമായ പീഡനത്തിനിരയായ ഒരു രാജ്യത്തെ ജനങ്ങൾ അഭയാർഥികളായി ഭാരതത്തിലെ ഒരു നാട്ടുരാജ്യത്തെത്തി. അവരെ സ്വീകരിച്ചിരുത്തിയ രാജാവ് ഒരു വെള്ളിപ്പാത്രം നിറഞ്ഞുതുളുമ്പുംവിധം പാൽനിറച്ച് അവർക്ക് നല്കിക്കൊണ്ടു പറഞ്ഞു, ‘‘ഇതു ഞങ്ങളുടെ രാജ്യത്തിന്റെ പ്രതീകമാണ്. ഇവിടെ എങ്ങനെ നിങ്ങളെ ഉൾക്കൊള്ളിക്കാൻ കഴിയുമെന്നു പറയൂ.’’ അപ്പോൾ അഭയാർഥികളുടെ നേതാവ് പാൽപ്പാത്രത്തിൽ ഒരു കരണ്ടി പഞ്ചസാരയിട്ടു. അത് ഉടൻ തന്നെ പാലിൽ ലയിച്ചുചേർന്നു. ഒരു തുള്ളി പാൽപോലും തുളുമ്പിയില്ല. തങ്ങൾക്ക് അഭയംനല്കുന്ന രാജ്യത്ത് അല്പംപോലും അസ്വസ്ഥത സൃഷ്ടിക്കാതെ, അവിടത്തെ ജനങ്ങളുടെ ജീവിതത്തിന് ആനന്ദവും മാധുര്യവും പകർന്നുകൊണ്ട് ജീവിച്ചുകൊള്ളാം എന്നായിരുന്നു അതിന്റെ പൊരുൾ. അതു മനസ്സിലാക്കിയ രാജാവ് അഭയാർഥികൾക്ക് തന്റെ രാജ്യത്ത് സസുഖം കഴിയുന്നതിന് ആവശ്യമായ സ്ഥലവും സമ്പത്തും നല്കി.

ആനയുടെ കാല്പാടിൽ മറ്റേതൊരു മൃഗത്തിന്റെ കാല്പാടും അടങ്ങുന്നതുപോലെ വ്യത്യസ്ത വീക്ഷണങ്ങളെയും വിശ്വാസങ്ങളെയും ഉൾക്കൊള്ളാനുള്ള വിശാലത ഭാരതസംസ്കാരത്തിനുണ്ട്. ആ പൈതൃകത്തെക്കുറിച്ചുള്ള അഭിമാനം നമ്മിൽ ഉണർത്തിയാൽ എല്ലാ വിഭാഗീയചിന്തകളെയും മൂല്യശോഷണത്തെയും ദാരിദ്ര്യത്തെയും നമുക്കു ജയിക്കാൻകഴിയും. അതോടൊപ്പം എവിടെനിന്നും നന്മയെ ഉൾക്കൊള്ളാനും തിന്മയെ എവിടെക്കണ്ടാലും തിരസ്കരിക്കാനും നമുക്കുസാധിക്കും. നമ്മുടെ സംസ്കാരവും ജനിച്ച നാടും നമുക്കമ്മയാണ്. ആ സംസ്കാരവുമായുള്ള ബന്ധം നഷ്ടപ്പെട്ടാൽ നാം നൂലുപൊട്ടിയ പട്ടങ്ങൾപോലെയാകും. ആ സംസ്കാരത്തെ ഉൾക്കൊണ്ടു ജീവിച്ചാൽ ശാന്തിയും ഐശ്വര്യവുംപുലരുന്ന ഒരു രാഷ്ട്രവും ഒരു ലോകവും പടുത്തുയർത്താൻ നമുക്കു കഴിയും.
-അമ്മ.