പ്രകൃതി സംരക്ഷണം

പ്രകൃതി സംരക്ഷണം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണല്ലോ. യഥാര്‍ത്ഥത്തില്‍ നമ്മുടെ പൂര്‍വികന്മാര്‍ കാണിച്ചുതന്ന വഴിയിലൂടെ സഞ്ചരിച്ചാല്‍ ഇതിനു പരിഹാരം കണ്ടെത്താന്‍ കഴിയും. നമ്മുടെ പൂര്‍വികര്‍ക്ക് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. കാരണം അവരുടെ ജീവിതംതന്നെ പ്രകൃതി സംരക്ഷണമായിരുന്നു. അവരുടെ ആരാധനകളിലും ആചാരങ്ങളിലും പ്രകൃതി സംരക്ഷണം അടങ്ങിയിരുന്നു. സകലജീവജാലങ്ങളോടുമുള്ള ആദരവ് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രകൃതിയില്‍ നിന്നും വേണ്ടത് മാത്രം എടുക്കുക. പ്രകൃതിയെ നശിപ്പിക്കാതിരിക്കുക എന്നത് അവരുടെ ജീവിത വ്രതമായിരുന്നു. പണ്ട് തേനീച്ചക്കൂടില്‍നിന്ന് തേനെടുക്കുന്നത് തേനീച്ചക്കൂട്ടില്‍ അന്പ് എയ്തിട്ടായിരുന്നു. ആ അന്പില്‍നിന്ന് ഇറ്റുവീഴുന്ന തേന്‍ ശേഖരിച്ച് വീട്ടില്‍ കൊണ്ടുപോകും. എന്നാല്‍ ഇന്നത്തെപ്പോലെ ആ തേനീച്ചക്കൂടിനെ ഒരിക്കലും അവര്‍ നശിപ്പിക്കില്ല. പണ്ടത്തെ ജനങ്ങള്‍ തന്റെ ആവശ്യത്തിനുവേണ്ടി (വിശപ്പ് ശമിക്കാന്‍ വേണ്ടി) എടുക്കുന്പോഴും അന്യജീവികളോട് കാരുണ്യം കാണിക്കാതിരുന്നില്ല.

എത്രമാത്രം സമയം ശ്രമിച്ചിട്ടാണ് തേനീച്ചകള്‍ കൂടുകെട്ടുന്നത്. ആ പ്രയത്‌നത്തോടുള്ള ആദരവാണ് അവര്‍ കാണിച്ചത്. അത്യാവശ്യമുള്ളത് മാത്രമേ നമുക്ക് പ്രകൃതിയില്‍നിന്ന് എടുക്കാന്‍ അവകാശമുള്ളൂ. കൂടുതല്‍ എടുക്കുന്നതും പാഴാക്കുത്തതും അധര്‍മ്മമാണ്. മക്കളെല്ലാം കൃഷിചെയ്ത് പച്ചക്കറിയും പഴങ്ങളും അമ്മയെ കാണിക്കാന്‍ കൊണ്ടുവരുമ്പോള്‍ അമ്മയ്ക്ക് അത് രത്‌നത്തെക്കാള്‍ മൂല്യമുള്ളതായി തോന്നാറുണ്ട്. ഒരു ചെടി നമ്മള്‍ നട്ടുവളര്‍ത്തുമ്പോഴും അതിനെ ശുശ്രൂഷിക്കുമ്പോഴും നമുക്കു കിട്ടുന്ന ആനന്ദം അളവറ്റതാണ്. ആ സമയം പ്രകൃതിയോടു മുഴുവന്‍ നമുക്കൊരു ബന്ധം അനുഭവപ്പെടും. ആ ആനന്ദം ഒരിക്കല്‍ അനുഭവിച്ചവര്‍ പിന്നീട് ഒരിക്കലും കൃഷിയെ ഉപേക്ഷിക്കില്ല.

 

-അമ്മയുടെ അറുപത്തിമൂന്നാം ജന്മദിനപ്രഭാഷണത്തിൽ നിന്ന്

ജ്ഞാനമില്ലാതെ എന്തു കര്‍മ്മം?

ജ്ഞാനമില്ലാതെ എന്തു കര്‍മ്മം ചെയ്താലും അതു നമ്മെത്തന്നെ നഷ്ടപ്പെടുന്നതിനു തുല്യമാണ്. ഡ്രൈവിങ്ങ് പഠിച്ചു വണ്ടിയോടിച്ചാല്‍ നമ്മള്‍ 98% ലക്ഷ്യത്തില്‍ തന്നെയെത്തും. പക്ഷെ, പഠിക്കാതെ വണ്ടിയോടിക്കാന്‍ ശ്രമിച്ചാല്‍, ആശുപത്രിയിലായിരിക്കും എത്തുന്നത്. ജ്ഞാനത്തോടുകൂടി കര്‍മ്മം ചെയ്യുക എന്നുള്ളത് ഭൂപടം നോക്കി സഞ്ചരിക്കുന്നതു പോലെയാണ്. ജ്ഞാനം ഇല്ലാത്ത കര്‍മ്മം നമ്മെ വഴിതെറ്റിക്കും. നമുക്ക് അത്യാവശ്യമായി വേണ്ടത് ആത്മവിശ്വാസമാണ്. നമ്മള്‍ ഇരുട്ടുപിടച്ച വഴിയിലൂടെ പോകുകയാണെങ്കില്‍ ഉള്ളില്‍ ഭയം തോന്നിയേക്കാം. എന്നാല്‍ നമ്മുടെ അടുത്ത് ഒരു പോലീസുകാരന്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ ഭയം ഇല്ലാതെയാകും. ഇതേപോലെ ഈശ്വരസാന്നിദ്ധ്യം എപ്പോഴും നമുക്കൊപ്പമുണ്ട് എന്ന സത്യം മനസ്സിലുറച്ചാല്‍ പിന്നെ നമുക്ക് ധീരതയോടെ മുന്നോട്ട് നീങ്ങാന്‍ കഴിയും. ആ വിശ്വാസം ഒരു ഫില്‍റ്റര്‍ പോലെയാണ്. അത് നമ്മുടെ മനസ്സിന്റെ എല്ലാ ദുര്‍വികാരങ്ങളെയും നീക്കും.

-അമ്മയുടെ അറുപത്തിമൂന്നാം ജന്മദിനപ്രഭാഷണത്തിൽ നിന്ന്

അറിയുന്ന പൊരുളല്ല ഞാൻ….
അറിയാത്തൊരന്യവും തെല്ലുമല്ല.
ഇരുളല്ല….. ഒളിയല്ല …. വസ്തുവല്ല..
തെളിവാർന്ന ബുദ്ധിയിൽ വെളിവായിടും

ദേഹവും ദേഹിയും വന്നു പോകും
കാലവും ദേശവും മാറിവരാം..
നിത്യമായ് .. മുക്തമായ്.. സത്തയായി
ഭാസിപ്പൂവാത്മാ.. സ്വരൂപമായ്

കണ്ണിന്നു കാണുവാനാവതല്ല..
വാക്കിനാൽവെളിവായതൊന്നുമല്ല.
പ്രാണന്നു പ്രണനായ് സാക്ഷി സ്വരൂമായ്
ഭാസിപ്പുവാത്മാവതേകമായി.

–അഭേദാമൃത ചൈതന്യ

ഇന്ന് പല മേഖലകളിലും ഭാരതം കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതി പ്രതീക്ഷയ്ക് വകനല്‍കുന്നതാണ്. സാന്പത്തിക വികസനത്തിലും ശാസ്ത്ര പുരോഗതിയിലും നമ്മള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. മംഗള്‍യാന്‍ ഉപഗ്രഹവിജയം ലോകത്തിന്റെ മുഴുവന്‍ ആദരവിന് നമ്മളെ പ്രാപ്തരാക്കി. എന്നാല്‍ ഭാരതത്തിലെ ഓരോ പാവപ്പെട്ടവന്റേയും ജീവിതത്തില്‍ക്കൂടി മംഗളം ഭവിക്കുന്പോള്‍ മാത്രമേ നമ്മുടെ പുരോഗതി എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണതയിലെത്തുകയുള്ളൂ. കഴിഞ്ഞ രണ്ടു വര്‍ഷമായി ആശ്രമം ഭാരതമെന്പാടും നൂറോളം ഗ്രാമങ്ങള്‍ ദത്തെടുത്ത് അവിടെ സേവനം നടത്തിവരുന്നു. പല ഗ്രാമങ്ങളുടെയും സ്ഥിതി കാണുന്പോള്‍ വളരെ വിഷമം തോന്നും. നൂറ് വര്‍ഷം മുന്പെയുള്ള അതേ സ്ഥിതിയാണ് പലയിടത്തും. ഗ്രാമങ്ങളെ അവഗണിച്ചുള്ള വികസനം ശരീരത്തിന്റെ കൈയും കാലും വളരുകയും എന്നാല്‍ ഉടല്‍ വളരാതിരിക്കുന്നതുപോലെയുമാണ്.

 

ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ്

ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് നമ്മള്‍ മറക്കരുത്. നമ്മള്‍ ഗ്രാമങ്ങളുടെ സംസ്‌ക്കാരിക മൂല്യങ്ങള്‍ നിലനിര്‍ത്തുകയും എന്നാല്‍ ഒപ്പംതന്നെ കാലോചിതമായ ഭൗതിക പുരോഗതി കൈവരിക്കുകയും വേണം. ഒരുനേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ വിഷമിക്കുന്പോഴും സ്വന്തം ദുഃഖവും വേദനയുമൊക്കെ, ”മറ്റള്ളവര്‍ അറിയരുത്, അവര്‍ ബുദ്ധിമുട്ടാന്‍ ഇടവരരുത്.” എന്ന് ചിന്തിക്കുന്ന കുടുംബങ്ങളായിരുന്നു അമ്മയുടെ ഗ്രാമത്തില്‍. ഇതുപോലെയുള്ള കുടുംബങ്ങള്‍ ഇന്നും ഭാരതത്തില്‍ ധാരാളം ഉണ്ടെന്നുള്ളത് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കാന്‍ പോയ മക്കള്‍ പറഞ്ഞപ്പോള്‍ അറിയാന്‍ കഴിഞ്ഞു. മറ്റുള്ളവരുടെ ദുഃഖവും ദുരിതവും നമ്മള്‍ വിചാരിച്ചാല്‍ കുറെയൊക്കെ മാറ്റിയെടുക്കാന്‍ കഴിയും. ഉള്ളില്‍ കാരുണ്യം ജനിക്കുന്പോള്‍ മാത്രമാണ് മനുഷ്യന്‍ മനുഷ്യനാകുന്നത്.

UNESCO chair is being announced for Amrita University

 

തെളിമ പകര്‍ന്നു നല്‍കുന്ന വിദ്യാഭ്യാസം
ജിമ്മില്‍ പോയി, കൈയുടെ മസില്‍ മാത്രം വളരാനുള്ള വ്യായാമം ചെയ്യുന്നപോലെയുള്ളതാണിന്നത്തെ വിദ്യാഭ്യാസ സന്പ്രദായം. അങ്ങനെ ചെയ്താല്‍, ആ ഭാഗത്തെ മസില്‍ മാത്രം വികസിക്കുകയും ശരീരത്തിന്റെ ബാക്കി ഭാഗങ്ങളെല്ലാം അനുപാതമില്ലാതെ വികൃതമായി തീരുകയും ചെയ്യും. ഇതുപോലെ, ബുദ്ധിയും ഓര്‍മ്മശക്തിയും വികസിപ്പിച്ച് മനുഷ്യനെ ഏറ്റവും ഉല്‍പാദനശേഷിയുള്ള യന്ത്രങ്ങളാക്കാനുള്ള വിദ്യാഭ്യാസമാണ് ഇന്ന് നിലവിലുള്ളത്.

വാക്കിലും ചിന്തയിലും പ്രവൃത്തിയിലും കാഴ്ച്ചപ്പാടിലും സംസ്‌കാരത്തിന്റെ തെളിമ പകര്‍ന്നു നല്‍കുന്നതായിരിക്കണം വിദ്യാഭ്യാസം. അത് സകലജീവരാശികളുടേയും അഖണ്ഡതയെക്കുറിച്ചുള്ള ബോധം മനുഷ്യനില്‍ ജനിപ്പിക്കുന്നതാകണം. ‘എനിക്കെപ്പോഴും വിജയിക്കണം’ എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ‘ഞാന്‍, ഞാന്‍, ഞാന്‍’ ഇതാണ് എല്ലാവരുടേയും മുഖ്യമായ മതവും മുദ്രാവാക്യവും. ഈ വിധത്തില്‍ ഫലം മാത്രം കാംക്ഷിച്ചു കര്‍മ്മം ചെയ്യുന്പോള്‍ എന്തു ഹീനവൃത്തി ചെയ്യാനും മനുഷ്യന്‍ മടിക്കില്ല. കാരണം ‘ഞാനൊഴികെ’ ബാക്കിയെല്ലാവരും ശത്രുക്കളായി തീരുന്നു. എല്ലാം സ്വന്തം കൈപ്പിടിയില്‍ ഒതുക്കാനുള്ള മനുഷ്യന്റെ അന്ധമായ ഈ മത്സരബുദ്ധി അവന്റെ പ്രവര്‍ത്തികളെ ആത്മാര്‍ത്ഥയില്ലാത്തതും അപൂര്‍ണ്ണങ്ങളും ആക്കുന്നു. കര്‍മ്മത്തില്‍ ചെലുത്തുന്ന സന്തോഷവും പങ്കാളിത്തവുമാണ് ഫലത്തെ പൂര്‍ണ്ണതയില്‍ എത്തിക്കുന്നത്.

ആത്മാര്‍ത്ഥമായ സഹകരണവും സൗഹൃദവുമാണ് ഉല്‍പാദശേഷിയും ഗുണമേന്മയും വര്‍ദ്ധിപ്പിക്കുന്നത്. അന്ധമായ മത്സരമല്ല. അതാണ് വ്യക്തിയേയും സമൂഹത്തേയും ഉയരങ്ങള്‍ താണ്ടാന്‍ സഹായിക്കുന്നത്. മക്കള്‍ തേനീച്ചകളെ ശ്രദ്ധിച്ചിട്ടില്ലെ? അവയുടെ ഉല്‍പാദനശേഷിയുടെയും തേനിന്റെ ഗുണമേന്മയുടെയും പരിശുദ്ധിയുടെയും രഹസ്യമെന്താണ്? ആവയുടെ പരസ്പരസഹകരണം, സൗഹൃദം, ഐക്യബോധം. എല്ലാറ്റിലുമുപരി സ്വന്തം കര്‍മ്മത്തിനോട് ആ ജീവികള്‍ കാട്ടുന്ന അതിശയിപ്പിക്കുന്ന ശ്രദ്ധ.

-അമ്മയുടെ അറുപത്തിമൂന്നാം ജന്മദിനപ്രഭാഷണത്തിൽ നിന്ന്

സ്നേഹം: കൈയിലിരുന്നിട്ടും കാണാതെ പോകുന്ന ധനം

അതിര്‍വരന്പുകളും വേര്‍തിരിവുകളും ഇല്ലാത്ത അഖണ്ഡമായ ഏകത്വമാണീശ്വരന്‍. ആ ഈശ്വരശക്തി പ്രകൃതിയിലും അന്തരീക്ഷത്തിലും മൃഗങ്ങളിലും മനുഷ്യരിലും ചെടികളിലും വൃക്ഷങ്ങളിലും പക്ഷികളിലും ഓരോ അണുവിലും നിറഞ്ഞുകവിഞ്ഞു നില്‍ക്കുന്നു. ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാം ഈശ്വരമയമാണ്. ഈ സത്യമറിഞ്ഞാല്‍, നമുക്കു നമ്മെത്തന്നെയും മറ്റുള്ളവരേയും ഈ ലോകത്തെയും സ്നേഹിക്കാന്‍ മാത്രമേ കഴിയൂ.

സ്നേഹത്തിന്റെ ആദ്യത്തെ കുഞ്ഞല നമ്മില്‍ നിന്നുതന്നെയാണ് ഉടലെടുക്കേണ്ടത്. നിശ്ചലമായിരിക്കുന്ന തടാകത്തിലേക്കൊരു കല്ലെടുത്തെറിഞ്ഞാല്‍, ആദ്യത്തെ ചെറുതിര ആ കല്ലിനു ചുറ്റിനുമാണ് പ്രത്യക്ഷപ്പെടുന്നത്. ക്രമേണ ആ തിരയുടെ വൃത്തം വലുതായി വലുതായി അതങ്ങു തീരംവരെയെത്തും. അതുപോലെ, സ്നേഹവും നമ്മുടെ ഉള്ളില്‍ നിന്നാണ് തുടങ്ങേണ്ടത്. അവനവന്റെയുള്ളില്‍ കുടികൊള്ളുന്ന സ്നേഹത്തെ ശുദ്ധീകരിക്കാന്‍ കഴിഞ്ഞാല്‍, ക്രമേണ അതു വളര്‍ന്നു വലുതായി ഈ ലോകത്തെ മുഴവന്‍ ആശ്ലേഷിക്കും.

ഒരു അരിപ്രാവിന്റെ കഴുത്തില്‍ ഭാരമുള്ളൊരു കല്ല് കെട്ടിയിട്ടാല്‍ അതിനു പറക്കാന്‍ കഴിയില്ല. അതുപോലെ, സ്നേഹമാകുന്ന അരിപ്രാവിന്റെ കഴുത്തില്‍ നമ്മളിന്നു ബന്ധങ്ങളുടെയും കെട്ടുപാടുകളുടേയും കല്ലുകള്‍ കെട്ടിയിട്ടിരിക്കുകയാണ്. അതിന് സ്വാതന്ത്ര്യത്തിന്റെ വിശാലമായ ആകാശത്തിലൂടെ പറന്നുനടക്കാന്‍ കഴിയില്ല. അന്ധമായ മമതയുടെ ചങ്ങലകള്‍കൊണ്ട് ഉള്ളിലുള്ള സ്നേഹത്തെ നമ്മള്‍ അവിടെത്തന്നെ ബന്ധിച്ചിട്ടിരിക്കുകയാണ്. സ്നേഹമില്ലെങ്കില്‍ ജീവിതമില്ല. ഒരു രംഗത്തും സേവനം ചെയ്യാനും കഴിയില്ല.

രണ്ടുവ്യക്തികള്‍ ഒന്നിച്ചുജീവിക്കാന്‍ തുടങ്ങുന്പോള്‍, സംഘര്‍ഷമുണ്ടാകുന്നത് സ്വാഭാവികമാണ്. പരസ്പരം വിട്ടുവീഴ്ച്ചയില്ലെങ്കില്‍, കുറച്ചെങ്കിലും പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍, നമ്മുടെ കുടുംബ ബന്ധങ്ങള്‍ തകരും. ജീവിതത്തിന്റെ പൂക്കാലം ക്ഷമയിലും സഹനശക്തിയിലുമാണ്. ഈ ഗുണങ്ങളില്ലെങ്കില്‍, ജീവിതം എന്നും വേനലിന്റെ ചൂടേറ്റു വിണ്ടു വരണ്ടുകിടക്കുന്ന മണ്ണിനെ പോലെയാകും. ആവിടെ പൂക്കളും മരങ്ങളും നദികളുടെ കളകളാരവവും പക്ഷികളുടെ കളകൂജനവും ഒന്നും ഉണ്ടാകില്ല. സ്നേഹമാണ് കൊടുക്കുന്നവന് വാങ്ങുന്നവനേക്കാള്‍ സന്തോഷം നല്‍കുന്ന ധനം. കൈയിലിരുന്നിട്ടും കാണാതെ പോകുന്ന ധനം. സ്നേഹത്തിന്റെ കാല്‍പാടുകള്‍ മാത്രമാണ് കാലത്തിന്റെ പാതയില്‍ എന്നും മായാതെ കിടക്കുന്നത്. തന്നേക്കാള്‍ ശക്തനായ ശത്രുവിനെയും ഹനിക്കുന്ന ആയുധവും സ്നേഹം തന്നെ. നിത്യമുക്തനായ ഈശ്വരനെയും പിടിച്ചുകെട്ടുന്നതാണ് സ്നേഹം. മായയുടെ പിടിയില്‍നിന്ന് രക്ഷപ്പെടാനുള്ള മന്ത്രവും സ്നേഹം തന്നെ.എല്ലാ രാജ്യത്തും എല്ലാക്കാലത്തും വിലയുള്ള നാണയവും സ്നേഹമൊന്നേ ഉള്ളൂ.

സ്നേഹം പോക്കറ്റില്‍ ഒളിപ്പിക്കാനുള്ളതല്ല, കര്‍മ്മത്തില്‍ പ്രകാശിപ്പിക്കാനുള്ളതാണ്. നമ്മള്‍ സ്നേഹമായിത്തീരുന്പോള്‍ പഞ്ചേന്ദ്രിയങ്ങളും സ്നേഹത്തിന്റെ പാലങ്ങളായി മാറുന്നു. ആരുടെ അഹന്തയ്ക്കും എതിര്‍ത്ത് തോല്‍പ്പിക്കാനാകാത്തതായി സ്‌നേഹമൊന്നേയുള്ളൂ. സ്നേഹം ദുഃഖങ്ങള്‍ക്കുള്ള ഒറ്റമൂലിയും ഏകാന്തതയുടെ ഊന്നുവടിയുമാണ്. നമ്മുടെ ജീവിതവിജയത്തിന്റെ ശരിയായ അളവുകോലും സ്നേഹമൊന്നു മാത്രം!

 

-അമ്മയുടെ അറുപത്തിമൂന്നാം ജന്മദിനപ്രഭാഷണത്തിൽ നിന്ന്