ചോദ്യം: അങ്ങനെയാണെങ്കില്‍ പിന്നെ ശാസ്ത്രം പഠിക്കേണ്ട ആവശ്യമില്ലല്ലോ?

അമ്മ: വേദാന്തം പഠിക്കുന്നതു നല്ലതാണു്. വളരെ വേഗം ഈശ്വരനിലേക്കെത്താനുള്ള മാര്‍ഗ്ഗം തെളിഞ്ഞു കിട്ടും. ഈശ്വരന്‍ വളരെ അടുത്താണു്, തന്നില്‍ത്തന്നെയാണു്, എന്നു് അവര്‍ക്കറിയാന്‍ കഴിയും. എന്നാല്‍ ഇന്നു പലരും വേദാന്തം വെറും പറച്ചിലില്‍ മാത്രം ഒതുക്കുന്നു; അതവരുടെ പ്രവൃത്തികളില്‍ പ്രതിഫലിക്കുന്നില്ല. തലയില്‍ ചുമക്കാനുള്ള ഭാരമല്ല; മനസ്സിനു പരിശീലിക്കാനുള്ള തത്ത്വമാണു വേദാന്തം. ഇതറിയാത്തതുകൊണ്ടു പലരും അഹങ്കാരികളായി മാറുന്നു. വേദാന്തം ശരിയായി മനസ്സിലാക്കുംതോറും, ഒരുവനില്‍ വിനയം സ്വാഭാവികമായും വരും. താന്‍ ഈശ്വരസ്വരൂപം തന്നെയാണെന്നു് അറിയാന്‍ വേദാന്തം സഹായിക്കും, പക്ഷേ, അതു് അനുഭവത്തില്‍ വരുത്തണമെങ്കില്‍, വേദാന്തതത്ത്വങ്ങളനുസരിച്ചു ജീവിക്കുവാന്‍ നാം തയ്യാറാകണം.

ശര്‍ക്കര എന്നു് എഴുതി നക്കിയാല്‍ മധുരം നുകരുവാന്‍ കഴിയില്ല. മധുരം വേണമെങ്കില്‍ ശര്‍ക്കര നുണയുകതന്നെ വേണം. ബ്രഹ്മത്തെക്കുറിച്ചു വായിച്ചതുകൊണ്ടോ, പറഞ്ഞതുകൊണ്ടോ ബ്രഹ്മാനുഭവം നേടാന്‍ കഴിയില്ല. വായിച്ചതും പഠിച്ചതും പ്രവൃത്തിയില്‍ തെളിയണം. അപ്പോഴാണു് അറിവു് അനുഭവമാകുന്നതു്. ഉത്സാഹത്തിനു പ്രോത്സാഹനം ആവശ്യമാണു്. വേദാന്തം പഠിച്ചവരുടെ ജീവിതമാണു മറ്റുള്ളവര്‍ക്കു് ആ പാതയില്‍ നീങ്ങുവാന്‍ വേണ്ട പ്രചോദനം നല്കുന്നതു്. ചിലര്‍ ‘ഞാന്‍ ബ്രഹ്മം’ എന്നു പറഞ്ഞു വെറുതേ ഇരിക്കുന്നതു കാണാം. എങ്കില്‍ പിന്നെ ഈ ബ്രഹ്മം എന്തിനാണു ശരീരമെടുത്തതു്, അരൂപമായിട്ടിരുന്നാല്‍ മതിയായിരുന്നില്ലെ. നമുക്കു ശരീരം ലഭിച്ച സ്ഥിതിക്കു നമ്മള്‍ ആ തത്ത്വം ജീവിച്ചു കാണിക്കണം. ഇതു മനസ്സിലാക്കിയവരില്‍ വിനയം സ്വാഭാവികമായും വരും.

അമ്മയുടെ ജീവിതം അമ്മ പറഞ്ഞു. മറ്റുള്ളവരും അതു് അതേ പടി സ്വീകരിക്കണമെന്നു് അമ്മ നിര്‍ബന്ധിക്കുന്നില്ല. നിങ്ങള്‍ നിങ്ങളുടെ അനുഭവംവച്ചു നീങ്ങുക. നിങ്ങള്‍ ആരെന്നറിയുക ഇതു മാത്രമേ അമ്മ പറയുന്നുള്ളൂ.

മക്കളേ, സമസ്തവേദങ്ങളുടെയും സാരമാണു ഭഗവദ്ഗീത. മനുഷ്യരാശിക്കാകമാനം വേണ്ടിയുള്ളതാണു ഗീതാസന്ദേശം. പ്രതികൂല സാഹചര്യങ്ങളുടെ നടുവിൽ സ്വധർമ്മം എന്തെന്നറിയാതെ തളർന്നുപോയ അർജ്ജുനനെ നിമിത്തമാക്കി ഭഗവാൻ ലോകത്തിനു മുഴുവൻ നല്കിയ സന്ദേശമാണത് . അതിൽ ഭക്തിയും ജ്ഞാനവും കർമ്മവും യോഗവും മറ്റനേകം സാധനാമാർഗ്ഗങ്ങളും തത്ത്വങ്ങളും സമ്മേളിക്കുന്നു. വിഭിന്ന സംസ്‌കാരങ്ങളിലൂടെ വന്നവർക്കും പരമപദത്തിലേക്ക് ഉയരാനുള്ള മാർഗ്ഗം കാട്ടിത്തരാൻ വന്ന ആളാണു ശ്രീകൃഷ്ണഭഗവാൻ. ഒരു ഹോട്ടലിൽ ഒരേതരം ഭക്ഷണം മാത്രമേയുള്ളൂ എങ്കിൽ, അത് ഇഷ്ടപ്പെടുന്നവർ മാത്രമേ അവിടെ വരുകയുള്ളൂ. ഭിന്നരുചിയിലുള്ള ആഹാരങ്ങൾ എല്ലാവരെയും ആകർഷിക്കും. ഒരേ അളവിലുള്ള വസ്ര്തം എല്ലാവർക്കും ചേരില്ല. വ്യത്യസ്ത അളവിലുള്ള വസ്ര്തങ്ങൾ ഉണ്ടെങ്കിൽ എല്ലാവർക്കും ഉപകരിക്കും. അതുപോലെ ജീവിതത്തിന്‍റെ ഏതു തുറയിൽപ്പെട്ടവർക്കും ആത്മപദത്തിലേക്ക് ഉയരാനുള്ള മാർഗ്ഗം ഗീത കാട്ടിത്തരുന്നു. ഓരോരുത്തരെയും അവനവൻ നില്ക്കുന്ന തലത്തിൽനിന്നു കൈപിടിച്ചുയർത്തുന്നതാണു ഭഗവാന്‍റെ വാക്കുകൾ.

ഗുരുവും ഗുരൂപദേശവും രണ്ടല്ല. അതുപോലെ ഭഗവാനും ഭഗവദ്ഗീതയും രണ്ടല്ല. ഭഗവാന്‍റെ ജീവിതത്തിന്‍റെ വ്യാഖ്യാനമാണു ഗീത. ഗീതയുടെ വ്യാഖ്യാനമാണു ഭഗവാന്‍റെ ജീവിതം. സകലരെയും തഴുകിത്തലോടി ഉണർത്തിയ ഒരു കുളിർകാറ്റുപോലെയായിരുന്നു ഭഗവാന്‍റെ ജീവിതം. അതുപോലെ സംസാരദുഃഖത്തിന്‍റെ ചൂടിൽ നീറുന്ന മനുഷ്യർക്കു തണലായി, സർവ്വാഭീഷ്ടങ്ങളും നല്കുന്ന കല്പവൃക്ഷമായി വിളങ്ങുന്നു ഗീത. ഭഗവാൻ വേദമാകുന്ന പാൽക്കടൽ കടഞ്ഞു നമുക്കു നല്കിയ അമൃതാണു ഗീത. ഭഗവാന്‍റെ തന്നെ ഭഗവാന്‍റെ നിത്യസാന്നിദ്ധ്യമായി ഗീത എന്നെന്നും ലോകത്തെ അനുഗ്രഹിച്ചുകൊണ്ടേയിരിക്കും.

മക്കളേ ഗീത പഠിക്കുന്നത് കൃഷ്ണനാകാനാണ് , രാമായണം പഠിക്കുന്നത് രാമനാകാനാണ് .

ശുദ്ധാശുദ്ധം ജീവഗുണം..
ഈശ്വരതത്ത്വം പരിശുദ്ധം.
വിശുദ്ധരാക്കും മനുജരെ നമ്മൾ..
പ്രശസ്തരാക്കാൻ നോക്കീടും.

വിശുദ്ധതത്ത്വ പ്രതിരൂപം..
അശുദ്ധി തീർക്കും നരരൂപം..
അവതാരത്തിൻ മഹിമയെ നമ്മൾ..
അറിയാൻ നിർമ്മലരാകേണം

ഭാരതഭൂവിൻ നറുമലരായ്..
ശാന്തിപരത്തും അവനിയിലായ്..
ഇരുളറിയാത്താ പകലോനായ്‌..
വിശുദ്ധി ചൊരിയും നിറകുടമായ്..

പ്രസക്തരായവർ വാഴുന്നു..
വിശുദ്ധരായ് ഹൃദി വിലസുന്നു.

– അഭേദാമൃത

മനുഷ്യനിന്ന് സഞ്ചരിക്കുന്ന ദുരന്തം

മനുഷ്യനിന്ന് സഞ്ചരിക്കുന്ന ‘ദുരന്തങ്ങളായി’ മാറിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിദുരന്തങ്ങള്‍ മനുഷ്യന്റെ നിയന്ത്രണത്തിലല്ല. എങ്കില്‍പോലും അവ നടക്കുന്നതിന് മുന്‍പ് ചില മുന്നറിയിപ്പുകളും സൂചനകളും നല്‍കാനുള്ള സംവിധാനങ്ങള്‍ ഇന്നുണ്ട്. എന്നാല്‍, മനുഷ്യന്‍ അവന്റെ മനസ്സിനുള്ളില്‍കൊണ്ടുനടക്കുന്ന ‘വന്‍ദുരന്തങ്ങള്‍’ കണ്ടെത്താനുള്ള ശ്രമമൊന്നും ശാസ്ത്രത്തിനിതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. അഗോളതാപനം കാലാവസ്ഥാവ്യതിയാനം, മനുഷ്യന്റെയും ഭൂമിയുടെയും പ്രകൃതിയുടെയും ഭാവി, എന്നിവയെക്കുറിച്ചൊക്കെ പഠിക്കാനും പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും സമ്മേളനങ്ങളും സംവാദങ്ങളും ഉന്നതല ചര്‍ച്ചകളും ലോകമെന്പാടും നടക്കുന്നുണ്ട്. പക്ഷെ, മനുഷ്യമനസ്സിന്റെ ‘താപനില’ അപകടകരമായ വിധത്തില്‍ ഉയരുന്നു. അവന്റെ ഉള്ളിലെ ‘കാലാവസ്ഥക്ക്’ ഗുരുതരമായ വ്യതിയാനം സംഭവിക്കുന്നു.

ഭയവും ആവലാതിയും  

ജീവിതത്തിന്റെ പ്രധാന ഘടകംതന്നെ ഭയവും ആവലാതിയുമാണെന്നുള്ള അവസ്ഥയാണിന്ന്. എല്ലാവര്‍ക്കും ‘ടെന്‍ഷന്‍ഫ്രീ’ ജീവിതം വേണം. പക്ഷെ, മിക്കവരും ‘ഫ്രീ’ ആയിട്ട് ‘ടെന്‍ഷന്‍’ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. ജീവിതത്തില്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കും. മാറ്റം പ്രകൃതി നിയമമാണ്. എന്നാല്‍, അനുഭവങ്ങളെ സുഖമുള്ളതും ദുഃഖമുള്ളതും ആക്കുന്നത് നമ്മള്‍ തന്നെയാണ്. നമ്മുടെ മനസും മനോഭാവവും ആണ്. മനസിനെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ കഴിയാത്തിടത്തോളം, ദുഃഖം നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. എന്നാല്‍, മനസ് നമ്മുടെ നിയന്ത്രണത്തിലാകുമ്പോള്‍, ഒരു ദുരന്തത്തിനും, ചീത്ത അനുഭവത്തിനും നമ്മെ ദുഃഖിപ്പിക്കാനോ തളര്‍ത്താനോ സാധിക്കില്ല. യഥാര്‍ത്ഥത്തില്‍ കൃതജ്ഞതയാണ് സന്തോഷത്തിനാധാരം. മനസ്സില്‍ കൃതജ്ഞത നിറയുന്പോള്‍ സന്തോഷം താനേയുണ്ടാകും.

-അമ്മയുടെ അറുപത്തിമൂന്നാം ജന്മദിനപ്രഭാഷണത്തിൽ നിന്ന്

മക്കളേ, പ്രപഞ്ചത്തിന് കാരണഭൂതയായ പരാശക്തിയെ ആരാധിക്കുന്ന കാലമാണ് നവരാത്രി. നവരാത്രി, വ്രതത്തിന്റെയും തപസ്സിന്റെയും പൂജയുടെയും കാലമാണ്. വ്രതത്തിലൂടെ ഇച്ഛാശക്തി വര്‍ദ്ധിപ്പിക്കുവാനും മനഃസംയമനം ശീലിക്കാനും കഴിയുന്നു.

പൂജാരീതികള്‍ ഓരോ സ്ഥലത്തും വ്യത്യസ്തമാണ്. ചിലയിടങ്ങളില്‍ ദേവിയെ ഓരോ ദിവസവും ഓരോ ഭാവത്തില്‍ ആരാധിക്കുന്നു. മറ്റുചിലയിടങ്ങളില്‍ ആദ്യത്തെ മുന്നു ദിവസം കാളിയുടെ അല്ലെങ്കില്‍ ദുര്‍ഗ്ഗയുടെ ഭാവത്തിലും അടുത്ത മൂന്നു ദിവസം ലക്ഷ്മിയുടെ ഭാവത്തിലും അതിനടുത്ത മൂന്നു ദിവസം സരസ്വതിയുടെ ഭാവത്തിലും പൂജിക്കുന്നു. ചില ഇടങ്ങളിലാവട്ടെ അവസാന മൂന്നു ദിവസങ്ങളില്‍ മാത്രം പൂജ ചെയ്യുന്നു.

നിദ്ര, ആലസ്യം, കാമം, ക്രോധം, മദം, മാത്‌സര്യം, അക്ഷമ, അവിശ്വാസം തുടങ്ങിയ ദുര്‍ഗുണങ്ങള്‍ സാധനയ്ക്കും ആത്മീയ പുരോഗതിക്കും തടസ്സമാണ്. അവയെ തപസ്സുകൊണ്ടും ഈശ്വരാരാധനകൊണ്ടും ജയിച്ച് പൂര്‍ണ്ണത പ്രാപിക്കുന്ന തത്വമാണ് നവരാത്രിയുടേത്. അതിന്റെ വിജയകരമായ പൂര്‍ത്തീകരണമാണ് വിജയദശമി. മാത്രമല്ല ഉപാസനയിലൂടെ ശക്തിയും ഐശ്വര്യവും വിദ്യയും ലഭിക്കുന്നു. പിന്നിട്ട വര്‍ഷം ലഭിച്ച അനുഗ്രഹങ്ങള്‍ക്കുള്ള നന്ദി സൂചകമായി ദുര്‍ഗ്ഗാഷ്ടമിനാളില്‍ പുസ്തകങ്ങളും പണിയായുധങ്ങളും വച്ച് പൂജചെയ്യുന്നു. പിന്നീട് അവയെ ദേവിയുടെ പ്രസാദമായി സ്വീകരിച്ച് ഐശ്വര്യപൂര്‍ണ്ണമായ പുതുജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്.

എല്ലാ നല്ല കാര്യങ്ങളും ആരംഭിക്കുവാന്‍ ശുഭകരമാണ് വിജയദശമി. അന്ന് നമ്മള്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നു. വിദ്യയുടെ ഹരിശ്രീ കുറിക്കുന്നു. ഹരിശ്രീ ഗണപതയേ നമഃ എന്ന മന്ത്രം അക്ഷര പ്രപഞ്ചത്തിന്റെ മുഴുവന്‍ പ്രതീകമാണ്. മനുഷ്യന് അറിവു ലഭിക്കുന്നത് പ്രധാനമായും അക്ഷരരൂപത്തിലാണ്. വാഗ്‌രൂപിണിയായ ദേവി മനസ്സിലും നാവിലും വിളങ്ങുമ്പോള്‍ മൂകന്‍ വാചാലനും പാമരന്‍ പണ്ഡിതനുമായി മാറും.
പരമമായ സത്യം ശുദ്ധ ചൈതന്യമാണ്. അതിന് ഒരു മാറ്റവും കൂടാതെ അതില്‍ നിന്ന് പ്രപഞ്ചം പ്രകടമാകുന്നു. അതിന്റെ പിന്നിലെ ശക്തിയെയാണ് നമ്മള്‍ ദേവി എന്നു വിളിക്കുന്നത്. പരംപൊരുളും ശക്തിയും രണ്ടല്ല. ഒന്നുതന്നെ. സൂര്യനും അതിന്റെ പ്രകാശവും പോലെ തേനും അതിന്റെ മാധുര്യവും പോലെ വാക്കും അര്‍ത്ഥവും പോലെ അവ ഒന്നാണ്.

ഈശ്വരനെ ഇഷ്ടമുള്ള ഭാവത്തില്‍ ആരാധിക്കുവാന്‍ നമുക്കു സ്വാതന്ത്ര്യമുണ്ട്. അമ്മയായും അച്ഛനായും ഗുരവായും കൂട്ടുകാരനായും യജമാനനായും സ്വന്തം കുഞ്ഞായും എല്ലാം നമുക്ക് ആരാധിക്കാം. എല്ലാ മാനുഷീക ബന്ധങ്ങളിലും വച്ച് ഉദാത്തമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. കുഞ്ഞിന് അമ്മയുടെ അടുത്ത് പൂര്‍ണ്ണ സ്വാതന്ത്ര്യമാണ്. കരഞ്ഞും വാശിപിടിച്ചും കുഞ്ഞ് വേണ്ടതെല്ലാം നേടും. അമ്മയല്ലാതെ എനിക്കു വേറെ ഒരാശ്രയമില്ല എന്നാണ് കുഞ്ഞിന്റെ ഭാവം ഏതു ദുഃഖത്തിലും കുഞ്ഞ് ആശ്വാസം തേടുന്നത് അമ്മയുടെ മടിത്തട്ടിലാണ്. ആ ഒരു ഭാവമാണ് നമുക്ക് ഈശ്വരനോടു വേണ്ടത്. ക്ഷമയുടെ മൂര്‍ത്തിയാണ് അമ്മ. കുഞ്ഞ് എത്ര തെറ്റുചെയ്താലും അമ്മ വീണ്ടും വീണ്ടും ക്ഷമിച്ച് വാത്സല്യം ചൊരിയും. എങ്കിലും സാധാരണ അമ്മമാര്‍ക്ക് സ്വന്തം കുഞ്ഞുങ്ങളോടുമാത്രമേ അത്തരം സ്നേഹമുള്ളൂ . എന്നാല്‍ സര്‍വ്വ ചരാചരങ്ങളിലേക്കു വഴിഞ്ഞൊഴുകുന്ന സ്നേഹവും ഒപ്പം പൂര്‍ണ്ണമായ ആത്മനിഷ്ഠയും ചേര്‍ന്നതാണ് ജഗത്മാതാവിന്റെ ഭാവം.

ചിലര്‍ ചോദിക്കാറുണ്ട് ‘ദേവിയെ മായയെന്നു വിളുക്കാറുണ്ടല്ലോ. മായ എന്നു പറഞ്ഞാല്‍ നമ്മളെ ഭ്രമിപ്പിക്കുന്നതും ദുഃഖത്തിലേക്കും ബന്ധനത്തിലേക്കും നയിക്കുന്നതും അല്ലേ. അപ്പോള്‍ നമ്മള്‍ ദേവിയെ എന്തിനാണ് ആരാദിക്കുന്നത്?’ എന്ന്.

ഈ പ്രപഞ്ചമായി കാണപ്പെടുന്നത് ദേവിയാണ്. എല്ലാമായി മാറിയതും എല്ലാത്തിലും നിറഞ്ഞുനില്‍ക്കുന്നതും ആ ദേവിയാണ്. എല്ലാം ദേവിയായതിനാല്‍ മായയും ദേവിതന്നെ. മായയും മായാവിയും മായയില്‍ നിന്നുമോചിപ്പിക്കുന്നവളും ദേവി തന്നെ. വിദ്യയും അവിദ്യയും ദേവിതന്നെ. സത്യത്തിലേക്കു നയിക്കുന്നതെന്തോ അതാണ് വിദ്യ. അസത്യത്തിലേക്കും ദുഃഖത്തിലേക്കും നയിക്കുന്നതെന്തോ അതാണ് അവിദ്യ. ദേവി എല്ലാമായതിനാല്‍ വിദ്യയും ദേവി തന്നെ അവിദ്യയും ദേവി തന്നെ. രണ്ടിനും ആധാരമായ പരമസത്യവും ദേവി തന്നെ.

മായ എന്നാല്‍ നമ്മുടെ മനസ്സുതന്നെയാണ്. അല്ലാതെ പുറമെ നിന്നുള്ള ഒരു ശക്തിയല്ല. മനസ്സിന്റെ മൂലരൂപമാണ് മായ. നമ്മുടെ ബന്ധനത്തിനും മോക്ഷത്തിനും കാരണം നമ്മുടെ മനസ്സുതന്നെയാണ്. മനസ്സിലെ മിക്ക ദുഃഖങ്ങളും ഉണ്ടാകുന്നത് ഭ്രമം മൂലമാണ്. അസ്തമയത്തില്‍ സൂര്യന്‍ കടലില്‍ താഴും. സൂര്യന്‍ മുങ്ങിപ്പോഴെന്നു കരുതി കുഞ്ഞ് കരയും. അതുപോലെയാണ് നമ്മുടെ ഒട്ടുമുക്കാലും ദുഃഖങ്ങള്‍.
ആത്മബോധത്തിലേക്കുണര്‍ന്നാല്‍ മുക്തിയായി. മനസ്സ് വിഷയ ചിന്തയി ലേക്ക് അധഃപതിച്ചാല്‍ ബന്ധനമായി, മനസ്സുകൊണ്ടുതന്നെ വേണം മനസ്സിനെ ജയിക്കുവാന്‍.

പ്രപഞ്ചത്തിലെ സകലതും സര്‍വ്വേശ്വരന്റെ പ്രത്യക്ഷരൂപമാണ്. ഇവിടെ നിസ്സാരമായിട്ടൊന്നും തന്നെയില്ല. ഒരു പുഴുവിനു പോലും ഈ പ്രപഞ്ചവ്യവസ്ഥിതിയില്‍ അതിന്റേതായ പങ്കുനിര്‍വ്വഹിക്കാനുണ്ട്. ഈ ലോകത്തില്‍ ഓരോന്നിനും അതിന്റേതായ സ്ഥാനം ഈശ്വരന്‍ നല്‍കിയിട്ടുണ്ട്. വലിയവരും ചെറിയവരും ഇവിടെ ഇല്ല. എല്ലാവരിലും ഈശ്വരനെ കാണുക. ആദരിക്കുക. ആ സമദര്‍ശനമാണ് മുക്കു വേണ്ടത്. നവരാത്രിയിലെ ബൊമ്മക്കൊലു നല്‍കുന്ന സന്ദേശവും അതുതന്നെ. ബൊമ്മക്കൊലുവിലെ ഏറ്റവും നിസ്സാരമായതിനെ പോലും നമ്മള്‍ ദേവിയുടെ അംശമായി കണ്ട് പൂജിക്കുന്നു. സര്‍വ്വതിലും ജഗദംബയെ ദര്‍ശിക്കുക, സ്നേഹിക്കുക, സേവിക്കുക, ആദരിക്കുക എന്നതാണ് പരമമായ ഭക്തി. അതിലേക്ക് ഉയരാന്‍ മക്കള്‍ക്കു കഴിയട്ടെ. കൃപ അനുഗ്രഹിക്കട്ടെ.

-അമ്മയുടെ നവരാത്രി സന്ദേശത്തിൽ നിന്ന്, 11 സെപ്തംബർ 2016  അമൃതപുരി