ചോദ്യം : സ്വാര്‍ത്ഥവും നിസ്സ്വാര്‍ത്ഥവുമായ കര്‍മ്മങ്ങള്‍ തമ്മിലുള്ള വ്യത്യാസം എന്താണു്?

അമ്മ: സ്വാര്‍ത്ഥബുദ്ധികളുടെ കര്‍മ്മം ഒരാളെ വെട്ടിമുറിക്കുന്നതുപോലെയാണെങ്കില്‍, നിസ്സ്വാര്‍ത്ഥനായ ഒരാളുടെ കര്‍മ്മം ആ മുറിവു മരുന്നുവച്ചു സുഖപ്പെടുത്തുന്നതുപോലെയാണു്. രണ്ടും കര്‍മ്മംതന്നെ. പക്ഷേ, രണ്ടു ഭാവവും തമ്മില്‍ വ്യത്യാസമുണ്ടു്. ഒന്നു്, ദ്രോഹമനസ്സു്. മറ്റേതു്, കരുണമനസ്സു്.

ചോദ്യം : ഒരു മഹാത്മാവു ലോകത്തെ വീക്ഷിക്കുന്നതു് ഏതു രീതിയിലാണു്?

അമ്മ: ഒരു കാമുകി തന്റെ കാമുകന്റെ നാടകം കാണാന്‍ പോയി. കാമുകന്‍ വേഷം കെട്ടി അഭിനയിക്കുകയാണു്. നാടകം കാണുമ്പോള്‍, കാമുകന്റെ അഭിനയംകണ്ടു് അവള്‍ ആനന്ദിക്കുന്നു. കാമുകനില്‍ക്കൂടിയാണു് അവള്‍ ആ വേഷം കാണുന്നതു്. ആ വേഷത്തിലും കാമുകനെക്കണ്ടു് കളി ആസ്വദിക്കുന്നു. അതിനാല്‍ അതവരെ ഏറ്റവുമധികം ആഹ്ലാദിപ്പിക്കുന്നു. അതുപോലെ, ഒരു മഹാത്മാവു ലോകത്തില്‍ കാണുന്നതെല്ലാം ഈശ്വരന്റെ വിവിധ വേഷങ്ങളാണു്. ഈശ്വരനില്‍ക്കൂടിയാണു് അവര്‍ ലോകത്തെ കാണുന്നതു്, വ്യക്തികളെ ദര്‍ശിക്കുന്നതു്.

ചോദ്യം : സ്തുതിയിലും നിന്ദയിലും സമചിത്തനായിരിക്കണം എന്നു പറയാറുണ്ടല്ലോ. എന്നാല്‍, ദേവന്മാര്‍ ഭഗവാനെ സ്തുതിച്ചപ്പോള്‍, അവിടുന്നു പ്രീതനായി എന്നു പറയുന്നുണ്ടു്. അപ്പോള്‍ ഭഗവാന്‍ സ്തുതിക്കു വശംവദനായില്ലേ?

അമ്മ: ഭഗവാന്‍ ബാഹ്യമായ സ്തുതിയില്‍ മയങ്ങുന്ന ആളല്ല. അവിടുന്നു സമചിത്തനാണു്. സ്തുതിയും നിന്ദയും അവിടുത്തേക്കു് ഒരുപോലെയാണു്. നമ്മള്‍ പട്ടിക്കാട്ടം വലിച്ചെറിഞ്ഞാലും, തിരിയെ ‘ഐസ്‌ക്രീം’ തരുന്നതിനുള്ള മനസ്സാണു് അവിടുത്തേക്കുള്ളതു്. അതാണു സമചിത്തത.

കൊച്ചുകുട്ടികള്‍ കുസൃതികള്‍ കാണിക്കുമ്പോള്‍ നമ്മള്‍ ദേഷ്യപ്പെടുന്നതിനു പകരം എടുത്തു ലാളിക്കും. കുഞ്ഞുചെയ്യുന്ന തെറ്റുകള്‍ സഹിക്കും, ക്ഷമിക്കും. അഥവാ, അടിക്കുന്നുവെങ്കില്‍ അതു ദേഷ്യം കൊണ്ടല്ല, കുഞ്ഞിൻ്റെ ഉയര്‍ച്ചയ്ക്കു വേണ്ടി മാത്രമായിരിക്കും. പറഞ്ഞതു് അനുസരിക്കാതെ ഏതെങ്കിലും കുറുക്കുവഴിയെ പോയി കാലുതട്ടിമുറിച്ചു കൊണ്ടുവന്നാല്‍, വേദന അറിയാതിരിക്കുന്നതിനുള്ള മരുന്നു് ഉടനെ നല്കരുതു്. വീണ്ടും അഹങ്കാരവും അശ്രദ്ധയുംമൂലം അവിവേകം കാട്ടും. അപകടത്തില്‍പ്പെടും. ആദ്യം കുറച്ചു വേദന അറിഞ്ഞാല്‍ പിന്നീടു ശ്രദ്ധിക്കും.

അതുപോലെ ഭഗവാന്‍ ദേവന്മാരെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു. ദേവന്മാരെ ആദ്യം ഒന്നു വിഷമിപ്പിക്കുന്നതിനുവേണ്ടി അവര്‍ എത്തി കുറെസമയം കഴിഞ്ഞിട്ടും ഭഗവാന്‍ കണ്ണു തുറന്നില്ല. ദേവന്‍മാര്‍ പലവട്ടം വിളിച്ചിട്ടും ഭഗവാന്‍ അറിഞ്ഞ ഭാവം കാണിച്ചില്ല. അവസാനം അവര്‍ ഹൃദയംനൊന്തു് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഭഗവാന്‍ കണ്ണു തുറന്നു. പ്രാര്‍ത്ഥനയുടെ ഫലമായി ഭഗവാൻ്റെ രൂപം അവര്‍ക്കു് ഉള്ളിലും ദര്‍ശിക്കുവാന്‍ കഴിഞ്ഞു. അല്ലാതെ, ആ മന്ത്രങ്ങള്‍ ഭഗവാനെ പുകഴ്ത്തി കാര്യം നേടാന്‍ വേണ്ടി ചൊല്ലിയതല്ല. ഭഗവാനെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഭക്തൻ്റെ പ്രാര്‍ത്ഥനയാണു്. ആത്മസ്വരൂപത്തെ വെളിവാക്കുന്നതിനുള്ള പ്രാര്‍ത്ഥനയാണതു്. ഭക്തൻ്റെ നിഷ്‌ക്കളങ്കമായ മനസ്സു് കണ്ടാണു ഭഗവാന്‍ പ്രസന്നനായതു്. അല്ലാതെ ഹൃദയമില്ലാത്ത സ്തുതികൊണ്ടു ഭഗവാനെ പ്രീതിപ്പെടുത്താന്‍ പറ്റില്ല.

സ്വാമി ജയേന്ദ്ര സരസ്വതിയുടെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ട്. ‘ഞാൻ ശരീരമല്ല, സർവതിലും നിറഞ്ഞുനിൽക്കുന്ന ചൈതന്യമാണ്’ എന്നറിയുന്ന സന്ന്യാസിയുടെ ശരീരത്യാഗത്തിൽ ദുഃഖിക്കാൻ പാടുണ്ടോയെന്നു സംശയം തോന്നിയേക്കാം. ആത്യന്തികമായ സത്യം അതാണെങ്കിലും ഭൗതികതലത്തിൽ ചിന്തിക്കുമ്പോൾ, ദേഹവിയോഗം ഒരു ശൂന്യത സൃഷ്ടിക്കുന്നുണ്ട്. ജയേന്ദ്ര സരസ്വതിയുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ ഭക്തന്മാരുടെ ഹൃദയത്തിലും അതിലുപരി സനാതനധർമത്തിന്റെ വക്താവെന്ന നിലയിൽ ഭാരതത്തിനും സംഭവിച്ചിരിക്കുന്നതു വലിയ നഷ്ടമാണ്. അതൊരു വലിയ ശൂന്യത സൃഷ്ടിച്ചിരിക്കുന്നു.

വേദവേദാംഗപാരംഗതനായിരുന്നു ജയേന്ദ്ര സരസ്വതി. ശ്രുതിയുടെ പരമതാൽപര്യമായ വേദാന്ത ദർശനത്തിന്റെ ആധികാരിക വക്താവായിരുന്നു അദ്ദേഹം. ഒപ്പം വേദധർമത്തെ അതിന്റെ സമഗ്രതയിൽ സംരക്ഷിച്ചു പ്രചരിപ്പിക്കുന്നതിലും ബദ്ധശ്രദ്ധനായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ജനസഹസ്രങ്ങൾക്കു ദിശാബോധവും മാർഗദർശനവും പ്രചോദനവും നൽകിയിട്ടുണ്ട്.

സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരുടെ ഉന്നമനത്തിനായി അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളും സ്വാമികളുടെ ഭരണകാലത്തു കാഞ്ചിമഠം നടപ്പാക്കുകയുണ്ടായി. തന്റെ അഗാധ പാണ്ഡിത്യത്തിലൂടെയും കാരുണ്യപൂർണമായ സമീപനത്തിലൂടെയും ലോക മംഗളാർഥം സ്വാമികൾ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരുന്നു.

ജയേന്ദ്ര സരസ്വതിയുടെ ദേഹവിയോഗത്തോടെ ഷഡ്ദർശനങ്ങളിൽ അപാരമായ പാണ്ഡിത്യമുള്ള, വേദവേദാംഗങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ കഴിവുള്ള ഒരു ആചാര്യനെയാണു ഭാരതത്തിനു നഷ്ടമായിരിക്കുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ വാക്കുകളും ഉപദേശങ്ങളും സൂക്ഷ്മമായ സാന്നിധ്യവും എന്നും ജനങ്ങളെ മുന്നോട്ടു നയിക്കും.

2010 ജനുവരിയിൽ ജയേന്ദ്ര സരസ്വതി സ്വാമി അമൃതപുരി ആശ്രമത്തിൽ വന്ന ദിവസവും അന്നത്തെ കൂടിക്കാഴ്ചയും ഓർത്തുപോകുന്നു. നൂറ്റാണ്ടുകൾ നിലനിന്നിരുന്ന സമ്പ്രദായം മറികടന്ന് അമൃതപുരി ആശ്രമത്തിലേക്കു വന്നത്, അദ്ദേഹത്തിന്റെ ധീരതയെയും ഭയമില്ലായ്മയെയും വിശാലമനസ്കതയെയും കാണിക്കുന്നു. ഈ ഗുണങ്ങൾ തന്നെയാണ് ഒരു യഥാർഥ സന്ന്യാസിക്കു വേണ്ടത്.

കാഞ്ചി മഠത്തിലേക്ക് അദ്ദേഹം ക്ഷണിച്ചെങ്കിലും പോകാൻ കഴിഞ്ഞില്ല. സ്വാമി സമാധിയായ ഈ അവസരത്തിൽ മനസ്സുകൊണ്ട് അവിടം സന്ദർശിച്ച് അദ്ദേഹത്തിന്റെ ഭൗതികശരീരത്തിന് ആദരവും മാനസപുഷ്പങ്ങളും അർപ്പിക്കുന്നു.

-അമ്മ

(തുടർച്ച)
ചോദ്യം : ഈശ്വരനെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കു പ്രയത്‌നിക്കേണ്ട ആവശ്യമുണ്ടോ?

ഒരാള്‍ മൂന്നു പേര്‍ക്കു് ഓരോ വിത്തു നല്കി. ഒന്നാമന്‍ അതു് പെട്ടിയില്‍ വച്ചു സൂക്ഷിച്ചു. രണ്ടാമന്‍ അപ്പോഴേ അതു തിന്നു വിശപ്പടക്കി. മൂന്നാമന്‍ അതു നട്ടു്, വേണ്ട വെള്ളവും വളവും നല്കി വളര്‍ത്തി. യാതൊരു കര്‍മ്മവും ചെയ്യാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞിരിക്കുന്നവര്‍, കിട്ടിയ വിത്തു പെട്ടിയില്‍വച്ചു സൂക്ഷിക്കുന്നവനെപ്പോലെയാണു്. വിത്തു പെട്ടിക്കു ഭാരമാകുന്നതല്ലാതെ മറ്റു യാതൊരു ഗുണവുമില്ല. അതുപോലെ ഒരു കര്‍മ്മവും ചെയ്യാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞിരിക്കുന്നവര്‍, ഈശ്വരന്‍ നല്കിയ ഉപകരണങ്ങളെ ശരീര മനോബുദ്ധികളെ വേണ്ടവണ്ണം പ്രയോജനപ്പെടുത്താതെ മടിയന്മാരായി കഴിയുന്നവര്‍, ലോകത്തിനു ഭാരമാണു്. കിട്ടിയ പാടെ വിത്തുതിന്നവനു് താത്കാലികമായി തൻ്റെ വിശപ്പടക്കുവാന്‍ കഴിഞ്ഞു. ഇതുപോലെയാണു ഭൗതികജീവികള്‍. താത്കാലികസുഖം മാത്രമാണു് അവരുടെ ലക്ഷ്യം. എന്നാല്‍, വിത്തു് എങ്ങനെ ശരിയായി പ്രയോജനപ്പെടുത്തണമെന്നു മനസ്സിലാക്കി, നട്ടു്, വേണ്ട വെള്ളവും വളവും നല്കി വളര്‍ത്തിയവനു് അതില്‍നിന്നും കിട്ടിയ ഫലംകൊണ്ടു തൻ്റെയും കുടുംബത്തിൻ്റെയും വിശപ്പടക്കി, വീണ്ടും വിതച്ചു നാട്ടുകാര്‍ക്കു് ആവശ്യമായതും നല്കുവാന്‍ കഴിഞ്ഞു. ഇതുപോലെ ഈശ്വരന്‍ നമുക്കു നല്കിയിരിക്കുന്ന ഉപകരണത്തിൻ്റെ ശരിയായ പ്രയോജനം മനസ്സിലാക്കി അതിനെ വേണ്ടവണ്ണം ഉപയോഗിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ ലക്ഷ്യത്തിലെത്തുവാന്‍ കഴിയൂ, പ്രയോജനപ്രദമായ രീതിയില്‍ ജീവിതം നയിക്കാന്‍ സാധിക്കൂ.

മക്കളേ, ഈശ്വരന്‍ നല്കിയിരിക്കുന്ന ഈ ഉപകരണത്തെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുന്നതാണു് അവിടുത്തോടുള്ള സമര്‍പ്പണം. മറിച്ചു്, പ്രയത്‌നം ചെയ്യാതെ മടിപിടിച്ചിരിക്കുന്നതു് അവിടുത്തോടു കാട്ടുന്ന ദ്രോഹമാണു്. ഭഗവാന്‍ കൃഷ്ണന്‍, ഗീതയില്‍ എന്താണു പറഞ്ഞതു്? ”അര്‍ജ്ജു നാ, നീ യുദ്ധം ചെയ്യുക, നിന്നോടൊപ്പം ഞാനുണ്ടു്” എന്നാണു്. അല്ലാതെ ”നീ കര്‍മ്മമൊന്നും ചെയ്യേണ്ട, വെറുതെയിരുന്നാല്‍ മതി, ഞാന്‍ നിന്നെ രക്ഷിച്ചുകൊള്ളാം” എന്നു പറഞ്ഞില്ല. ഈശ്വരൻ്റെ സമീപത്തേക്കു നാം ഒരു ചുവടുവച്ചാല്‍ അവിടുന്നു നമ്മിലേക്കു നൂറു ചുവടടുക്കും. പക്ഷേ, ആ ഒരു ചുവടുകൂടി വയ്ക്കുവാനുള്ള സമര്‍പ്പണം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകാറില്ല.

മക്കളേ, പ്രയത്‌നം ചെയ്യുവാനുള്ള കഴിവും സാഹചര്യവും നമുക്കു് ഒരുക്കിത്തരുന്നതു് ഈശ്വരനാണെന്നു് നാം മറക്കരുതു്. പക്ഷേ, നമ്മുടെ പ്രയത്‌നത്തിൻ്റെ വിജയവും അവിടുത്തെ കൃപയെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ഫലം എന്തുമാകട്ടെ, അവിടുത്തേക്കു സമര്‍പ്പിച്ചുകൊണ്ടു പ്രയത്‌നം ചെയ്യുകയാണു നമ്മുടെ കര്‍ത്തവ്യം. അവിടുത്തെ കൈകളിലെ ഒരു തടിക്കഷണംപോലെയാകണം നമ്മള്‍. ചിലപ്പോള്‍ നമ്മളെ കീറിമുറിച്ചെന്നിരിക്കും, ചിലപ്പോള്‍ കളിപ്പാട്ടമുണ്ടാക്കിയെന്നു വരാം. മറ്റു ചിലപ്പോള്‍ തീ കത്തിക്കാന്‍ ഉപയോഗിച്ചെന്നിരിക്കും. ‘അവിടുന്നു് അങ്ങനെ എന്തും ചെയ്യട്ടെ, അതെല്ലാം എനിക്കു സന്തോഷം തന്നെ’ ഈയൊരു സമര്‍പ്പണം വരണം. ഈ സമര്‍പ്പണഭാവത്തോടുകൂടി കര്‍മ്മം ചെയ്യുമ്പോള്‍ മാത്രമേ, അതു ശരിയായ കര്‍മ്മമാകുന്നുള്ളൂ. അപ്പോള്‍ ജയവും തോല്‌വിയും നമ്മെ ബാധിക്കുകയില്ല. നമുക്കു സംതൃപ്തിയോടെ, സമാധാനത്തോടെ ജീവിക്കാന്‍ കഴിയും.

(തുടർച്ച)
ചോദ്യം : ഈശ്വരനെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കു പ്രയത്‌നിക്കേണ്ട ആവശ്യമുണ്ടോ?

മക്കളേ, തത്ത്വങ്ങള്‍ പ്രചരിപ്പിക്കേണ്ടതു് ആചരണത്തിലൂടെ ആയിരിക്കണം. പ്രസംഗംകൊണ്ടു മാത്രം തത്ത്വം പ്രചരിപ്പിക്കാന്‍ കഴിയില്ല. പ്രസംഗമല്ല പ്രവൃത്തിയാണാവശ്യം. സംസാരിച്ചു കളയുന്ന സമയം മതി, അതു പ്രാവര്‍ത്തികമാക്കുവാന്‍. സമൂഹത്തില്‍ നിലയും വിലയുമുള്ളവരുടെ ചെയ്തികളാണു സാധാരണക്കാര്‍ അനുകരിക്കുന്നതു്. അതിനാല്‍ ഉന്നതപദവിയിലിരിക്കുന്നവര്‍ എപ്പോഴും മറ്റുള്ളവര്‍ക്കു മാതൃകയായിരിക്കണം.

ഒരു രാജ്യത്തിലെ മന്ത്രി, ഒരു ഗ്രാമമുഖ്യൻ്റെ വീട്ടില്‍ അതിഥിയായി എത്തി. ആ രാജ്യത്തിലെ ഏറ്റവും അധികം അഴുക്കുനിറഞ്ഞ ഒരു ഗ്രാമമായിരുന്നു അതു്. റോഡുകളിലും കവലകളിലും ചപ്പു ചവറുകള്‍ കുന്നുകൂടിക്കിടന്നിരുന്നു. ഓടകളില്‍ അഴുക്കുവെള്ളം കെട്ടിനിന്നു. എവിടെയും ദുര്‍ഗന്ധം. ഗ്രാമം ഇത്ര വൃത്തികേടായി കിടക്കുന്നതിൻ്റെ കാരണം മന്ത്രി ചോദിച്ചു. ഗ്രാമമുഖ്യന്‍ പറഞ്ഞു ‘ഇവിടുത്തെ ജനങ്ങള്‍ക്കു സംസ്‌കാരം വളരെ കുറവാണു്. ഒരു വൃത്തിയുമില്ല. പരിസരം വൃത്തിയായി കിടക്കണം എന്നുകൂടി അവര്‍ക്കറിയില്ല. എത്ര പറഞ്ഞുകൊടുത്താലും അനുസരിക്കില്ല. മടിയന്മാരാണു്. അവരെക്കൊണ്ടു ഞാന്‍ മടുത്തു. എവിടെയും നാറുന്ന ചപ്പും ചവറുമാണു്.” ഇങ്ങനെ ജനങ്ങളെ ദുഷിച്ചുകൊണ്ടു ഗ്രാമത്തലവന്‍ സംസാരിച്ചു. മന്ത്രി ഒന്നും പറഞ്ഞില്ല. ഭക്ഷണം കഴിഞ്ഞു് ഉറങ്ങുന്നതിനായി കിടന്നു.

അടുത്ത ദിവസം വെളുപ്പിനു്, ഗ്രാമമുഖ്യന്‍ എഴുന്നേറ്റു നോക്കുമ്പോള്‍ മന്ത്രിയെ കാണാനില്ല. വീട്ടില്‍ എല്ലായിടവും അന്വേഷിച്ചു. കണ്ടില്ല. പരിഭ്രമമായി. അവസാനം അന്വേഷിച്ചു ചെല്ലുമ്പോള്‍ ഒരു കവലയില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ടു മന്ത്രി തീ കത്തിക്കുകയാണു്. അതു കണ്ടപ്പോള്‍ ഗ്രാമമുഖ്യനു വെറുതെ നില്ക്കുവാന്‍ കഴിഞ്ഞില്ല. ”മന്ത്രി ജോലി ചെയ്യുമ്പോള്‍ ഞാന്‍ എങ്ങനെ വെറുതെ നോക്കിനില്ക്കും?” ഗ്രാമമുഖ്യനും മന്ത്രിയുടെ സഹായത്തിനെത്തി. രാവിലെ ജനങ്ങള്‍ ഉണര്‍ന്നു നോക്കുമ്പോള്‍ രാജ്യത്തിലെ മന്ത്രിയും തങ്ങളുടെ ഗ്രാമമുഖ്യനും തെരുവു വൃത്തിയാക്കുന്നതാണു കണ്ടതു്. അവര്‍ അദ്ഭുതപ്പെട്ടു! മന്ത്രിയും ഗ്രാമമുഖ്യനും ജോലി ചെയ്യുമ്പോള്‍ എങ്ങനെ കാഴ്ചക്കാരായി മാറിനില്ക്കും? എല്ലാവരും സന്തോഷത്തോടെ അവരോടൊപ്പം പണിക്കു ചേര്‍ന്നു. ഓടകള്‍ വൃത്തിയായി. റോഡുകളിലെ ചപ്പുചവറുകള്‍ നീങ്ങി. ആ ഗ്രാമം മുഴുവന്‍ വെടിപ്പായി. വളരെ വേഗം ഗ്രാമത്തിൻ്റെ മുഖഛായതന്നെ മാറി. മന്ത്രി ഓട വൃത്തിയാക്കുന്നതു കണ്ടപ്പോള്‍ അതുവരെ, കുറ്റം മാത്രം പറയാന്‍ അറിയാമായിരുന്ന ഗ്രാമമുഖ്യനും ജോലി ചെയ്യുവാന്‍ മടി ഉണ്ടായില്ല. തങ്ങളുടെ മന്ത്രിയും ഗ്രാമമുഖ്യനും പണിയെടുക്കുന്നതു കണ്ടപ്പോള്‍, പരിസരത്തെ ഒരു കരിയിലകൂടി മാറ്റുവാന്‍ മടിച്ചിരുന്ന ജനങ്ങളും അദ്ധ്വാനത്തിനു തയ്യാറായി.

മക്കളേ, മറ്റുള്ളവരെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിക്കുന്ന സമയം വേണ്ട, പ്രവര്‍ത്തിച്ചു കാട്ടിക്കൊടുക്കുവാന്‍. മറ്റുള്ളവര്‍ ചെയ്യുന്നുണ്ടോ എന്നു നോക്കാതെ, സ്വയം ചെയ്യുവാന്‍ തയ്യാറാകണം. അപ്പോള്‍ നമ്മളെ സഹായിക്കാന്‍ ആളുണ്ടാകും. മറിച്ചു്, കുറ്റം പറയാന്‍ നിന്നാല്‍, നമ്മളോടൊപ്പം മറ്റുള്ളവരുടെ മനസ്സുകൂടി ദുഷിക്കുന്നു. പ്രയോജനവുമില്ല. അതിനാല്‍ മക്കളേ, നമുക്കു വാക്കല്ല, പ്രവൃത്തിയാണാവശ്യം. അതിലൂടെ മാത്രമേ മാറ്റം സാധിക്കുകയുള്ളൂ.