ചോദ്യം : അമ്മേ, ഗുരുക്കന്മാര്‍ ഏതു രീതിയിലാണു ശിഷ്യരെ പരീക്ഷിക്കുന്നതു്? (തുടർച്ച)

ചിലര്‍ ചിന്തിക്കും ‘ഞാനെത്ര വര്‍ഷങ്ങളായി ഗുരുവിനോടൊത്തു കഴിയുന്നു. ഇത്ര നാളായിട്ടും ഗുരുവിനു് എന്നോടുള്ള പെരുമാറ്റത്തില്‍ ഒരു മാറ്റവും ഇല്ലല്ലോ’ എന്നു്. അതവൻ്റെ സമര്‍പ്പണമില്ലായ്മയെയാണു കാണിക്കുന്നതു്. എത്ര വര്‍ഷങ്ങള്‍ എന്നല്ല, തനിക്കുള്ള സര്‍വ്വജന്മങ്ങളും ഗുരുവിൻ്റെ മുന്‍പില്‍ പൂര്‍ണ്ണമായും സമര്‍പ്പിക്കുന്നവനേ യഥാര്‍ത്ഥ ശിഷ്യനാകുന്നുള്ളൂ. ഞാന്‍ ശരീരമാണു്, മനസ്സാണു്, ബുദ്ധിയാണു് എന്ന ഭാവം നിലനില്ക്കുമ്പോഴാണു മനസ്സില്‍ വെറുപ്പും വിദ്വേഷവും അഹംഭാവവും മറ്റും ഉയരുന്നതു്. അതൊക്കെ പൂര്‍ണ്ണമായും ഇല്ലാതാക്കാനാണു ഗുരുവിനെ ആശ്രയിക്കുന്നതു്. ആ ലക്ഷ്യം നേടണമെങ്കില്‍ പൂര്‍ണ്ണസമര്‍പ്പണം അല്ലാതെ മറ്റൊരു വഴിയുമില്ല. ഗുരുവിൻ്റെ ഏതു പ്രവൃത്തിയും തൻ്റെ നന്മയ്ക്കുവേണ്ടി എന്നൊരു ഭാവം മനസ്സിലുറയ്ക്കണം. അതിനെ അളക്കുവാന്‍ ഒരിക്കലും ബുദ്ധിയെ അനുവദിക്കരുതു്.

മക്കളേ, ഗുരുവിൻ്റെ പരീക്ഷണങ്ങള്‍ ഏതൊക്കെ രീതിയിലാണു വന്നെത്തുകയെന്നു് ആര്‍ക്കും പ്രവചിക്കുവാന്‍ കഴിയില്ല. പരിപൂര്‍ണ്ണസമര്‍പ്പണം ഒന്നു മാത്രമാണു അവയില്‍ വിജയിക്കുവാനുള്ള ഏക വഴി. ആ പരീക്ഷണങ്ങളാകട്ടെ ഗുരുവിനു നമ്മോടുള്ള കാരുണ്യത്തിൻ്റെ തെളിവാണു്. അവ നമ്മുടെ വാസനകളെ ക്ഷയിപ്പിക്കുന്നു. ആത്മസമര്‍പ്പണത്തില്‍ക്കൂടി മാത്രമേ അവിടുത്തെ കൃപ നേടുവാന്‍ കഴിയൂ.
ഒരിക്കല്‍ ഒരു യുവാവു്, തന്നെ ശിഷ്യനായി സ്വീകരിക്കണമെന്നു് അഭ്യര്‍ത്ഥിച്ചുകൊണ്ടു് ഒരു ഗുരുവിനെ സമീപിച്ചു. ഗുരു പറഞ്ഞു, ”മകനേ, പൂര്‍ണ്ണമായും ആത്മീയജീവിതം നയിക്കുന്നതിനുള്ള മനഃപക്വത നിനക്കു കൈവന്നിട്ടില്ല. പ്രാരബ്ധകര്‍മ്മങ്ങള്‍ നിനക്കിനിയും അനുഭവിച്ചു തീര്‍ക്കുവാനുണ്ടു്. അല്പംകൂടി ക്ഷമിക്കൂ”
പക്ഷേ, യുവാവു പിന്മാറിയില്ല. അവസാനം അവൻ്റെ നിര്‍ബ്ബന്ധം കാരണം ഗുരുവിനവനെ ശിഷ്യനായി സ്വീകരിക്കേണ്ടി വന്നു. കുറെ നാളുകള്‍ കഴിഞ്ഞു. ഗുരു തൻ്റെ ശിഷ്യന്മാര്‍ക്കെല്ലാം സന്ന്യാസം കൊടുത്തു. എന്നാല്‍ ഈ ശിഷ്യനു മാത്രം നല്കിയില്ല. ശിഷ്യനു് അതൊട്ടും സഹിക്കാനായില്ല. ഗുരുവിനോടു ദേഷ്യമായി. പക്ഷേ, പുറമേക്കു് ഒന്നും പ്രകടിപ്പിച്ചില്ല. എന്നാല്‍ ആശ്രമത്തില്‍ വരുന്നവരോടു ഗുരുവിനെക്കുറിച്ചു കുറ്റങ്ങളും കുറവുകളും പറയാന്‍ തുടങ്ങി. ഗുരു ഇതറിഞ്ഞിട്ടും ഒന്നും പറഞ്ഞില്ല. കുറെനാളുകള്‍ കഴിഞ്ഞപ്പോള്‍ ഗുരു കേള്‍ക്കെത്തന്നെ അദ്ദേഹത്തെ കുറ്റപ്പെടുത്തുവാന്‍ തുടങ്ങി. ഗുരുവിനു് അവൻ്റെ സ്വഭാവം നന്നായറിയാം. ഉപദേശിച്ചു നന്നാക്കാന്‍ കഴിയില്ല. അനുഭവത്തില്‍ക്കൂടിയേ പഠിക്കുകയുള്ളൂ എന്നറിയാവുന്നതുകൊണ്ടു ഗുരു ഒന്നും മിണ്ടിയില്ല.

അങ്ങനെയിരിക്കെ ലോകമംഗളത്തിനായി ഗുരു ഒരു മഹായജ്ഞം നടത്തുവാന്‍തീരുമാനിച്ചു. അതിനു ഹോമദ്രവ്യങ്ങള്‍ ധാരാളം വേണ്ടതുണ്ടു്. അവ നല്കുവാന്‍ ആശ്രമത്തിനടുത്തുള്ള ഒരു വീട്ടുകാര്‍ തയ്യാറായി. ദിവസവും അവ വാങ്ങിക്കൊണ്ടു വരാന്‍ ഈ ശിഷ്യനെയാണു ചുമതലപ്പെടുത്തിയതു്. അവിടെ ഹോമദ്രവ്യങ്ങള്‍ എടുത്തു കൊടുക്കുന്നതു് ഒരു പെണ്‍കുട്ടിയാണു്. ആദ്യ ദിവസം തന്നെ ശിഷ്യനു് ആ പെണ്‍കുട്ടിയോടു പ്രത്യേക ഒരു ആകര്‍ഷണം തോന്നി. ദിവസങ്ങള്‍ കഴിയുന്തോറും അതു വര്‍ദ്ധിച്ചു വന്നു. ഒരു ദിവസം അവനു തൻ്റെ മനസ്സിനെ നിയന്ത്രിക്കാനായില്ല. അവളുടെ കൈയില്‍ കടന്നുപിടിച്ചു. അവള്‍ ഒട്ടും മടിച്ചില്ല. അവിടെക്കിടന്ന ഒരുവടിയെടുത്തു ശിഷ്യൻ്റെ മുഖത്തിനിട്ടു ഒന്നു കൊടുത്തു. മുഖവും പൊത്തിക്കൊണ്ടു പടി കടന്നു വരുന്ന ശിഷ്യനെ കണ്ട മാത്രയില്‍ത്തന്നെ ഗുരു എല്ലാ കാര്യങ്ങളും ഗ്രഹിച്ചു. ഗുരു പറഞ്ഞു, ”നിന്നെ ആദ്യംതന്നെ ശിഷ്യനായി സ്വീകരിക്കാതിരുന്നതിൻ്റെയും സന്ന്യാസം നല്കാതിരുന്നതിൻ്റെയും കാരണമിപ്പോള്‍ മനസ്സിലായില്ലേ? കാഷായം ഉടുത്തുകൊണ്ടാണു നീ ഈ പ്രവൃത്തി ചെയ്തിരുന്നതെങ്കില്‍ എത്ര നാണക്കേടായിപ്പോയേനേ? അതു ലോകത്തോടും സന്ന്യാസപരമ്പരയോടും കാട്ടുന്ന ഏറ്റവും വലിയ വഞ്ചനയാകുമായിരുന്നു. അതിനാല്‍ കുഞ്ഞേ, നീ കുറെക്കാലം കൂടി ലൗകികകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു ലോകത്തില്‍ ജീവിക്കുക. സമയമാകുമ്പോള്‍ നിന്നെ ഞാന്‍ തിരിയെ വിളിക്കാം.” തൻ്റെ തെറ്റും കുറ്റവും അപ്പോള്‍ മാത്രമാണു ശിഷ്യനു ബോധ്യമായതു്. അവന്‍ ഗുരുവിനെ സാഷ്ടാംഗം പ്രണമിച്ചു.

എം.ബി.ബി.എസ്സ്. പരീക്ഷയില്‍ വിജയിച്ചതുകൊണ്ടുമാത്രം ഒരാള്‍ നല്ല ഡോക്ടറാകണമെന്നില്ല. നല്ല ഒരു ഡോക്ടറുടെ കീഴില്‍ വളരെക്കാലം പരിശീലനം നേടണം. പല തരത്തിലുള്ള രോഗങ്ങള്‍ ചികിത്സിച്ചു പരിചയം വരണം. കഠിനാദ്ധ്വാനവും നിരന്തര അഭ്യാസവും കൊണ്ടുമാത്രമേ ആര്‍ക്കും ഒരു നല്ല ഡോക്ടറായിത്തീരാന്‍ സാധിക്കൂ. അതുപോലെ ശാസ്ത്രങ്ങള്‍ എത്ര പഠിച്ചിരുന്നാലും ലോകത്തിറങ്ങി ജനങ്ങളുമായുള്ള നിരന്തര സഹകരണത്തില്‍ക്കൂടി പഠിക്കേണ്ട ചില പാഠങ്ങളുണ്ടു്. അതാണു് ഏറ്റവും വലിയ പഠനം. സദ്ഗുരുവിൻ്റെ കീഴില്‍ ആദ്ധ്യാത്മികശിക്ഷണം നേടുന്ന ശിഷ്യനു ആത്മീയപുരോഗതിക്കു വേണ്ട എല്ലാ സാഹചര്യങ്ങളും ഗുരുതന്നെ ഒരുക്കിക്കൊടുക്കും. കണ്ണടച്ചു ധ്യാനിച്ചതുകൊണ്ടു മാത്രം വാസനാക്ഷയമുണ്ടാകില്ല. ഗുരുവിങ്കല്‍ പൂര്‍ണ്ണമായ വിശ്വാസവും ആത്മസമര്‍പ്പണം ചെയ്യാനുള്ള വിനയവും വിശാലതയും ഉണ്ടായാല്‍ മാത്രമേ മനോമാലിന്യങ്ങള്‍ നീങ്ങൂ. സമര്‍പ്പണം തുണിയിലെ കറ കളയുന്ന ബ്ലീച്ചിങ്പൗഡര്‍പോലെയാണു്. അതു മനസ്സിലെ മാലിന്യങ്ങള്‍ നീക്കുന്നു. വാസനകളെ ക്ഷയിപ്പിക്കുന്നു. അല്ലാതെ സമര്‍പ്പണം അടിമത്തമല്ല.
ആരൊക്കെ ഏതൊക്കെ രീതിയില്‍ പ്രലോഭിപ്പിച്ചാലും, ശിഷ്യൻ്റെ മനസ്സിളകാന്‍ പാടില്ല. അതാണു ഗുരുവിനോടുളള യഥാര്‍ത്ഥ സമര്‍പ്പണം. ഇതു പണം കൊടുത്തു നേടാവുന്നതല്ല. സ്വാഭാവികമായി വരേണ്ടതാണു്.
ഈ ഒരു സമര്‍പ്പണം വന്നു കഴിഞ്ഞാല്‍, അവനു് എല്ലാം തികഞ്ഞു എന്നാണര്‍ത്ഥം.

അമൃതപുരി: അമൃതാനന്ദമയിമഠം യുവജനസംഘടനയായ അയുദ്ധിന്‍റെ ആഭിമുഖ്യത്തില്‍ അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ ആഗസ്റ്റ് 16 ന് ആരംഭിച്ച 24 മണിക്കൂര്‍ പ്രളയ രക്ഷാ ഹെല്‍പ്പ് ലൈന്‍ അതിന്‍റെ പ്രവര്‍ത്തന മികവിനാല്‍ ലോകത്തിനു മാതൃകയായി.

ഫോണ്‍ മുഖേനയുള്ള 12000 ത്തില്‍പരം കോളുകള്‍ക്ക് പുറമേ സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന13000 ല്‍പരം സഹായ അഭ്യര്‍ഥനകളും ഫലപ്രദമായി ഏകോപിപ്പിച്ച് മുഴുവന്‍ കോളുകളും തടസ്സമില്ലാതെ സ്വീകരിച്ച് അവ അര്‍ഹിക്കുന പ്രാധ്യാന്യത്തോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉടനടി കൈമാറാന്‍ ഈ ഹെല്പ് ലൈനിലൂടെ സാധിച്ചു. മൂന്നു ഷിഫ്ടുകളിലായി അമൃതപുരി കാമ്പസിലെ വിദ്യാര്‍ഥികളും, അദ്ധ്യാപകരും, ജീവനക്കാരും ഉള്‍പ്പെട്ട 300 അംഗ ടീമാണ് ഓരോ ഷിഫ്ടിലും അഹോരാത്രം ഇതിനായി പ്രയത്നിച്ചത്. നേരിട്ടുള്ള ഫോണ്‍ കോളുകളും സാമൂഹ്യ മാധ്യമങ്ങളിലെ അഭ്യര്‍ഥനകളും അടക്കം 25000 ല്‍പരം സഹായ അഭ്യര്‍ഥനകളെ ഫലപ്രദമായി രക്ഷാപ്രവര്‍ത്തകര്‍ക്ക് സംയോജിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ ഒരു ലക്ഷത്തിലധികം മനുഷ്യ ജീവനുകള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കു വഹിക്കാന്‍ അമൃത ഹെല്പ് ലൈനിനു കഴിഞ്ഞു.

ഒരേ സമയം ഇരുപത് ഫോണുകളില്‍ കൂടി വിവിധ ജില്ലകളില്‍ അമൃത ഹെല്പ് ലൈന്‍ നമ്പറായ 0476 2805050 സ്വീകരിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ അമൃത ഹെല്പ് ലൈനില്‍ സജ്ജമാക്കിയിരുന്നു. ഈ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്തകളെ കണ്ടെത്താനും യഥാര്‍ഥ വസ്തുതകള്‍ മാത്രം അതാതു സമയത്ത് ജനങ്ങള്‍ക്ക് കൈമാറാനും അമൃത ഹെല്പ ലൈനിനായി.

പ്രളയത്തിലകപ്പെട്ട ജനങ്ങള്‍ക്ക് സഹായമെത്തുന്നതുവരെ നിരന്തരമായ ഫോളോഅപ്പിലൂടെ കോളുകള്‍ നിരന്തരം പിന്‍‌തുടര്‍ന്ന അമൃത ഹെല്പ് ലൈനിന്‍റെ ശൈലി ജനങ്ങളില്‍ വിശ്വാസ്യത വളര്‍ത്തുകയും അനുകരണീയ മാതൃകയാകുകയും ചെയ്തു. ജനങ്ങളെ രക്ഷപ്പെടുത്തുന്നതിനോടൊപ്പം തന്നെ സാമൂഹ്യ മാധ്യമങ്ങളുമായും, സന്നദ്ധ സംഘടനകളുമായും ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍ മറ്റു നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പു വരുത്തുന്ന പ്രവര്‍ത്തനങ്ങളും ഈ ഹെല്പ ലൈനിനിലൂടെ നടന്നു.

നിലവിളികളും വേവലാതികളുമായി മുഴങ്ങിയ ഫോണ്‍ കോളുകളിലെ വിവരങ്ങള്‍ റെസ്ക്യു ടീമിനെ അറിയിക്കുക മാത്രമല്ല വാക്കുകളിലൂടെ ധൈര്യം നല്‍കി അവര്‍ക്ക് ആശ്വാസമേകുക എന്ന മാനവ കര്‍ത്തവ്യം കൂടിയാണ് അമൃതപുരി കാമ്പസിലെ വിദ്യാര്‍ഥികളും അധ്യാപകരും ഏറ്റെടുത്തത്.

പന്ത്രണ്ടായിരത്തിലധികം നേരിട്ടുള്ള കോളുകള്‍ സ്വീകരിക്കുകയും ഗവണ്മെന്‍റ് ഉദ്യോഗസ്ഥര്‍, നാവികസേനാ ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളികള്‍ സന്നദ്ധ സേവകര്‍ എന്നിവരുമായി നിരന്തരം സംവദിച്ച് കേരളം നേരിട്ട മഹാ പ്രളയത്തില്‍ പൊലിഞ്ഞു പോകുമായിരുന്ന ലക്ഷക്കണക്കിനു മനുഷ്യ ജീവനുകള്‍ തക്ക സമയത്ത് സംരക്ഷിക്കാനുള്ള മഹായജ്ഞത്തില്‍ പങ്കാളികളാകാന്‍ അമൃതയുടെ ഹെല്പ ലൈനിനു സാധിച്ചു.

ഗള്‍ഫ്, അമേരിക്ക, മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയിടങ്ങളില്‍ നിന്ന് ഉറ്റവര്‍ക്കു വേണ്ടി സഹായമഭ്യര്‍ഥിച്ച ആളുകള്‍ക്ക് അമൃതയുടെ ഉറപ്പ് വലിയ ആശ്വാസമായി. വിദ്യാര്‍ഥികള്‍, ഡീന്‍, പ്രിന്‍സിപ്പാള്‍, അദ്ധ്യാപകര്‍, ഗവേഷകര്‍, സ്റ്റാഫ്, എന്നിവര്‍ ഒന്നായി സുനാമി ദുരന്തത്തിനുശേഷം കൈമെയ് മറന്നു ചെയ്ത ഏറ്റവും വലിയ ദുരിതാശ്വാസ പ്രവര്‍ത്തനമായി ഫലത്തില്‍ അമൃത ഹെല്പ് ലൈന്‍ മാറിയത് എല്ലാവരും ഓര്‍മ്മിച്ചു.

അമൃത ഹെല്പ് ലൈനിലൂടെ സമാഹരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി അനേകം ദുരിത ബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ സാധിച്ചെന്നും ഇതിനായി പരിശ്രമിച്ച അമൃതയെ ശ്ലാഘിക്കുന്നുവെന്നും വായു, നാവിക സേനകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

ആഹാരവും വസ്ത്രവും ഇല്ലാതെ ബുദ്ധിമുട്ടിയ ആയിരങ്ങള്‍ക്ക് അത് എത്തിക്കുവാനും, ഒപ്പം അണുനാശിനികള്‍, ഒ ആര്‍ എസ്, മെഴുകുതിരികള്‍, സോപ്പ്, തുടങ്ങിയ പ്രാഥമിക ആവശ്യ കിറ്റുകളും, മാസ്ക്, സാനിറ്ററി നാപ്കിന്‍, ഗ്ലൗസ്, തുടങ്ങിയവ അടങ്ങുന്ന കിറ്റുകളും ‘അയുദ്ധിന്‍റെ’ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ വസിക്കുന്ന പതിനായിരങ്ങള്‍ക്ക് എത്തിച്ചുകൊടുത്തു. ദുരിതാശ്വാസ ക്യാമ്പുകളിലെ വോളന്‍റിയര്‍മാരുടെ കുറവ് പരിഹരിക്കാന്‍ പ്രത്യേക സെല്ലും പ്രവര്‍ത്തിച്ചു.

ആധുനിക സാങ്കേതിക വിദ്യകളെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന്‍റെ ഉത്തമ ദൃഷ്ടാന്തമായി അമൃത ഹെല്പ ലൈന്‍ മാറി. ഇതിനു പ്രചോദനമായത് മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്റ് ഐ എ എസ് പ്രളയ ബാധിതര്‍ക്കു വെണ്ടി തുടക്കമിട്ട ‘കംപാഷണേറ്റ് കേരള’ എന്ന കൂട്ടായ്മയാണ്.

അയുദ്ധിന്‍റെ നേതൃത്വത്തില്‍ അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ സിഐ ആര്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ച പ്രസ്തുത ഹെല്പ് ലൈന്‍  സായ്റാം, രമേശ്, അമൃതേഷ് എന്നിവരാണ് ആദ്യാവസാനം ഏകോപിപ്പിച്ച് നിയന്ത്രിച്ചത്.

ചോദ്യം : അമ്മേ, ഗുരുക്കന്മാര്‍ ഏതു രീതിയിലാണു ശിഷ്യരെ പരീക്ഷിക്കുന്നതു്?

അമ്മ: ഒരു പരീക്ഷയ്ക്കു ജയിക്കുവാന്‍ വേണ്ടപോലെ, പൊതുവായ നിയമങ്ങളൊന്നും അതിനു പറയുവാന്‍ സാധിക്കുകയില്ല. ശിഷ്യന്‍ ജന്മജന്മാന്തരങ്ങളായി സമ്പാദിച്ചിരിക്കുന്ന വാസനകള്‍ക്കനുസരിച്ചാണു ഗുരുക്കന്മാര്‍ അവരെ നയിക്കുന്നതു്. ഒരേ സാഹചര്യത്തില്‍ത്തന്നെ, പലരോടും പലവിധത്തില്‍ പെരുമാറിയെന്നു വരും. അതെന്തിനാണെന്നു സാധാരണ ബുദ്ധിക്കറിയാന്‍ കഴിയില്ല. അതു ഗുരുവിനു മാത്രമേ അറിയൂ. ഓരോരുത്തരിലെയും വാസനകളെ ക്ഷയിപ്പിച്ചു് അവരെ ലക്ഷ്യത്തിലെത്തിക്കുവാന്‍ ഏതു മാര്‍ഗ്ഗമാണു സ്വീകരിക്കേണ്ടതെന്നു തീരുമാനിക്കുന്നതു ഗുരുവാണു്. ആ തീരുമാനത്തിനു വഴങ്ങിക്കൊടുക്കുക. അതൊന്നു മാത്രമേ ശിഷ്യനു തൻ്റെ ആദ്ധ്യാത്മികോന്നതിക്കു സഹായകമായിട്ടുള്ളൂ. ഒരേ തെറ്റു ചെയ്ത രണ്ടു ശിഷ്യന്മാരില്‍ ഒരുവനോടു ഗുരു കോപിച്ചെന്നു വരും. മറ്റേ ശിഷ്യനോടു യാതൊന്നുമറിയാത്ത ഭാവത്തില്‍ സ്നേഹം കാട്ടിയെന്നു വരും. ശിഷ്യൻ്റെ മനഃപക്വതയും മനഃശക്തിയും ഗുരുവിനറിയാം. കണ്ടുനില്ക്കുന്നവര്‍ ഗുരുവിൻ്റെ ചെയ്തിയെ വിമര്‍ശിച്ചാല്‍ അതവരുടെ അജ്ഞാനം. അവര്‍ പുറമേ നടക്കുന്ന കാര്യങ്ങളേ കാണുന്നുള്ളൂ. ആന്തരികമായി ശിഷ്യനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കാണുവാനുള്ള ഉള്‍ക്കണ്ണു് അവര്‍ക്കില്ല.

വിത്തിൻ്റെ തോടു പൂര്‍ണ്ണമായി പൊട്ടാതെ വൃക്ഷം പുറത്തു വരില്ല. അതുപോലെ, ഞാനെന്ന ഭാവത്തെ പൂര്‍ണ്ണമായി കളയാതെ സത്തിനെ അറിയാന്‍ കഴിയില്ല. ശിഷ്യന്‍ തുടക്കത്തിലെ ആവേശം കൊണ്ടു വരുന്നതാണോ, അതോ ലക്ഷ്യത്തോടുള്ള പ്രേമംകൊണ്ടു് എത്തിയതാണോ എന്നും മറ്റും അറിയാന്‍ ഗുരു പല രീതികളിലും പരീക്ഷിക്കും. അതു ടെസ്റ്റുപേപ്പര്‍ പോലെയാണു്. മുന്‍കൂട്ടി യാതൊരു സൂചനയും ലഭിക്കില്ല. ശിഷ്യൻ്റെ ക്ഷമയും ത്യാഗവും കാരുണ്യവും എത്രയുണ്ടെന്നു പരീക്ഷിച്ചറിയേണ്ടതു ഗുരുവിൻ്റെ കര്‍ത്തവ്യമാണു്. ഓരോ സാഹചര്യത്തിലും അവന്‍ തളരുന്നുണ്ടോ, അവയെ അതിജീവിക്കുവാന്‍ വേണ്ട ശക്തിയുണ്ടോ എന്നും മറ്റും നോക്കേണ്ടതു ഗുരുവിൻ്റെ കടമയാണു്. ശിഷ്യര്‍ നാളെ ലോകത്തെ നയിക്കേണ്ടവരാണു്. അവരെ വിശ്വസിച്ചു് ആയിരങ്ങള്‍ എത്തിയെന്നിരിക്കും. അവര്‍ വഞ്ചിതരാകാതിരിക്കണമെങ്കില്‍ ശിഷ്യന്‍ വേണ്ടത്ര ശക്തിയും പക്വതയും കാരുണ്യവുമുള്ളവനായിരിക്കണം. ഇതൊന്നുമില്ലാതെ, വേണ്ടത്ര ആന്തരികശുദ്ധി നേടാതെ ലോകത്തിറങ്ങിയാല്‍ അതു ലോകത്തോടു കാട്ടുന്ന ഏറ്റവും വലിയ ചതിയായിരിക്കും. ലോകത്തിൻ്റെ രക്ഷകനാവേണ്ടവന്‍, രാക്ഷസനായി മാറും.

ശരിയായ ഒരു ശിഷ്യനെ വാര്‍ത്തെടുക്കുന്നതിനായി എത്രയെത്ര പരീക്ഷണങ്ങളില്‍ക്കൂടിയാണു ഗുരു അവനെ നയിക്കുന്നതു്! ഒരിക്കല്‍ ഒരു ഗുരു തൻ്റെ ശിഷ്യനു് ഒരു വലിയ പാറക്കല്ലു കൊടുത്തിട്ടു്, ഒരു നല്ല വിഗ്രഹം കൊത്തിക്കൊണ്ടു വരുവാന്‍ പറഞ്ഞു. അനുസരണയുള്ള ശിഷ്യന്‍ ഊണും ഉറക്കവും വെടിഞ്ഞു വിഗ്രഹം കൊത്തി. വളരെ വേഗംതന്നെ അതു ഗുരുവിൻ്റെ പാദത്തില്‍ സമര്‍പ്പിച്ചു. തൊഴുകൈകളോടെ തല കുമ്പിട്ടു മാറിനിന്നു. ഗുരു വിഗ്രഹത്തിലൊന്നു നോക്കി. എടുത്തു ദൂരേക്കൊരേറു്! അതു പല കഷ്ണങ്ങളായി. ”ഇങ്ങനെയാണോ വിഗ്രഹം കൊത്തുന്നതു്?” ഗുരു ദേഷ്യപ്പെട്ടു. ശിഷ്യന്‍ ഉടഞ്ഞ വിഗ്രഹത്തിലേക്കൊന്നു നോക്കി. ‘ഇത്ര ദിവസം ഊണും ഉറക്കവും വെടിഞ്ഞു കഷ്ടപ്പെട്ടിട്ടു് ഒരു നല്ല വാക്കുപോലും പറഞ്ഞില്ലല്ലോ?’ ശിഷ്യന്‍ ഉള്ളില്‍ ചിന്തിച്ചു. ഗുരു അതു മനസ്സിലാക്കിക്കൊണ്ടുതന്നെ വേറൊരു കല്ലു കൊടുത്തു. വീണ്ടും വിഗ്രഹം ഉണ്ടാക്കിക്കൊണ്ടു വരാന്‍ പറഞ്ഞു. ശിഷ്യന്‍ അതുമായി യാത്രയായി. വളരെ ശ്രദ്ധയോടെ പഴയതിലും മനോഹരമായി വിഗ്രഹം തീര്‍ത്തു. അതുമായി ഗുരുവിനെ സമീപിച്ചു. അതു തീര്‍ച്ചയായും ഗുരുവിനു് ഇഷ്ടപ്പെടുമെന്നു ശിഷ്യന്‍ കരുതി. പക്ഷേ, വിഗ്രഹം കണ്ടതും ഗുരുവിൻ്റെ മുഖം ചുവന്നുതുടുത്തു. ”നീ എന്താ എന്നെ കളിയാക്കുകയാണോ? കഴിഞ്ഞ തവണത്തെക്കാള്‍ എത്രയോ മോശമായിരിക്കുന്നു.” അതും ദൂരേക്കു വലിച്ചെറിഞ്ഞുടച്ചു. ഗുരു ശിഷ്യൻ്റെ മുഖത്തേക്കു നോക്കി. ശിഷ്യന്‍ വിനയപൂര്‍വ്വം തല കുമ്പിട്ടുനില്ക്കുന്നു. അവനു പ്രതികാരചിന്തയൊന്നും തോന്നിയില്ലെങ്കിലും ഉള്ളില്‍ ദുഃഖം തോന്നി. ഗുരു വീണ്ടും ഒരു കല്ലു കൊടുത്തു. വീണ്ടും വിഗ്രഹം കൊത്തിവരുവാന്‍ പറഞ്ഞു. ശിഷ്യന്‍ യാത്രയായി. വളരെ ശ്രദ്ധാപൂര്‍വ്വം വീണ്ടും വിഗ്രഹം കൊത്തി. അതിമനോഹരമായ വിഗ്രഹം. അതും ഗുരുവിൻ്റെ പാദത്തില്‍ സമര്‍പ്പിച്ചു. പക്ഷേ, താഴെ വയ്ക്കാത്ത താമസം, ഗുരു അതും എറിഞ്ഞുടച്ചു. ഒപ്പം നല്ല ശകാരവും. ഇത്തവണ ഗുരുവിൻ്റെ പ്രവൃത്തിയില്‍ പ്രതികാരമോ സന്താപമോ തോന്നിയില്ല. ”ഗുരുവിൻ്റെ ഇച്ഛ ഇതെങ്കില്‍ ഇതുതന്നെ നടക്കട്ടെ. അവിടുത്തെ ഏതു പ്രവൃത്തിയും എൻ്റെ നന്മയ്ക്കു മാത്രം.” ഈ സമര്‍പ്പണഭാവമാണു ശിഷ്യനില്‍ ഉണ്ടായതു്. ഗുരു വീണ്ടുമൊരു കല്ലു കൊടുത്തു. ശിഷ്യന്‍ സന്തോഷപൂര്‍വ്വം അതു സ്വീകരിച്ചു. അതിമനോഹരമായ ഒരു വിഗ്രഹവുമായി വീണ്ടും ശിഷ്യനെത്തി. ഗുരു അതും എറിഞ്ഞുടച്ചു. പക്ഷേ, ശിഷ്യനില്‍ യാതൊരു ഭാവപ്പകര്‍ച്ചയും ഉണ്ടായില്ല. ഗുരുവിനു സന്തോഷമായി. അവനെ വാരിപ്പുണര്‍ന്നു. അവൻ്റെ നെറുകയില്‍ കൈവച്ചു് അനുഗ്രഹിച്ചു.

ഗുരുവിൻ്റെ പ്രവൃത്തികള്‍ കണ്ടുകൊണ്ടിരിക്കുന്ന മൂന്നാമതൊരാളിനു ഗുരുവെത്ര ദുഷ്ടനാണെന്നു തോന്നാം. ഗുരു ഭ്രാന്തനാണെന്നു ചിന്തിക്കും. പക്ഷേ, അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതു് എന്താണെന്നു ഗുരുവിനും സമര്‍പ്പണം വന്ന ശിഷ്യനും മാത്രമേ അറിയൂ. ഓരോ പ്രാവശ്യം വിഗ്രഹം എറിഞ്ഞുടയ്ക്കുമ്പോഴും ഗുരു ശിഷ്യൻ്റെ ഹൃദയത്തില്‍ യഥാര്‍ത്ഥ വിഗ്രഹം വാര്‍ക്കുകയാണു ചെയ്തിരുന്നതു്. ഉടഞ്ഞതു ശിഷ്യൻ്റെ അഹങ്കാരമായിരുന്നു. അതു സദ്ഗുരുവിനേ സാധിക്കൂ. അതിൻ്റെ ആനന്ദം യഥാര്‍ത്ഥ ശിഷ്യനേ നുകരാന്‍ കഴിയൂ.
നല്ലതും ചീത്തയും തനിക്കു വേണ്ടതും വേണ്ടാത്തതും തന്നെക്കാള്‍ നന്നായി ഗുരുവിനറിയാന്‍ കഴിയുമെന്നു ശിഷ്യന്‍ മനസ്സിലാക്കണം. ഗുരുവിനെ സമീപിക്കുന്നതു് ഒരിക്കലും സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയാകരുതു്. ആത്മസമര്‍പ്പണം ലക്ഷ്യമാക്കിയായിരിക്കണം. തന്നെക്കുറിച്ചു നല്ലതു പറഞ്ഞില്ലെങ്കിലോ തൻ്റെ പ്രവൃത്തികളെക്കുറിച്ചു പുകഴ്ത്തിപ്പറഞ്ഞില്ലെങ്കിലോ ഗുരുവിനോടു വിദ്വേഷം തോന്നുന്നുവെങ്കില്‍, ശിഷ്യനാകുന്നതിനു വേണ്ട യോഗ്യത താന്‍ നേടിയിട്ടില്ലെന്നു കാണണം. ആ വിദ്വേഷഭാവം നീങ്ങിക്കിട്ടുവാന്‍ അവിടുത്തോടു പ്രാര്‍ത്ഥിക്കണം. ഗുരുവിൻ്റെ ഏതു പ്രവൃത്തിയും തൻ്റെ നന്മയ്ക്കാണെന്നു കാണുവാന്‍ സാധിക്കണം.
(തുടരും)

ചോദ്യം : ഗുരു സാക്ഷാത്കാരം കിട്ടിയ ആളല്ല എങ്കില്‍, തന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ചതുകൊണ്ടു് എന്താണു വിശേഷം? ശിഷ്യന്‍ കബളിപ്പിക്കപ്പെടുകയല്ലേയുള്ളൂ? അപ്പോള്‍ ഗുരു സാക്ഷാത്കാരം കിട്ടിയ ആളാണോ, അല്ലയോ എന്നു് എങ്ങനെ അറിയാന്‍ കഴിയും?

അമ്മ: അതു പറയാന്‍ പ്രയാസമാണു്. ഇവിടുത്തെ വലിയ നടന്‍ ആരാണെന്നുവച്ചാല്‍ ആ നടനാകാനാണു് എല്ലാവര്‍ക്കും ആഗ്രഹം. അതിനുവേണ്ടി എല്ലാ അഭ്യാസങ്ങളും അവര്‍ ചെയ്യും. ഏതു രീതിയിലും അനുകരിക്കുവാന്‍ ശ്രമിക്കും. ഗുരുക്കന്മാരെ മറ്റുള്ളവര്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ പലര്‍ക്കും ഗുരു ചമയുവാന്‍ ആഗ്രഹം വരും. അപ്പോള്‍ ഉത്തമഗുരുവിൻ്റെ ലക്ഷണംകൂടി പറഞ്ഞുകഴിഞ്ഞാല്‍, ഗുരു ചമയുവാന്‍ വെമ്പല്‍കൊണ്ടു നില്ക്കുന്നവര്‍ക്കു് എളുപ്പമായി. അവരുടെ അഭിനയത്തില്‍ സാധാരണ ജനങ്ങള്‍ വഞ്ചിക്കപ്പെടും. അതുകൊണ്ടു സദ്ഗുരുക്കന്മാരെക്കുറിച്ചൊന്നും കൂടുതലായി വിവരിക്കാന്‍ പറ്റില്ല. അതു പരസ്യമായി പറയേണ്ടതല്ല. ശാസ്ത്രങ്ങളില്‍ ഗുരുക്കന്മാരുടെ ലക്ഷണത്തെക്കുറിച്ചു കുറെയൊക്കെ വിവരിച്ചിട്ടുണ്ടു്. അതില്‍ കൂടുതലായൊന്നും അമ്മയ്ക്കു പറയാന്‍ പറ്റില്ല.
അതുപോലെ ഒരു ഗുരുവിൻ്റെ ലക്ഷണംവച്ചു മറ്റൊരു ഗുരുവിനെ തിരിച്ചറിയുവാനും പ്രയാസമാണു്. ഓരോരുത്തരുടെയും പ്രവൃത്തി ഓരോ രീതിയിലാണു്.

എന്തൊക്കെ വായിച്ചിരുന്നാലും പഠിച്ചിരുന്നാലും ഹൃദയശുദ്ധി കൂടാതെ ഉത്തമഗുരുവിനെ കണ്ടെത്തുക പ്രയാസമാണു്. ത്യാഗം, കാരുണ്യം, സ്നേഹം, നിസ്സ്വാര്‍ത്ഥത ഇവയൊക്കെ എല്ലാ ഗുരുക്കന്മാരിലും പൊതുവെ കാണാമെങ്കിലും ശിഷ്യനെ പരീക്ഷിച്ചറിയുന്നതിനുവേണ്ടി അവര്‍ പല വേഷങ്ങളും ആടാറുണ്ടു്. അവിടെയൊക്കെ തളരാതിരിക്കണമെങ്കില്‍ ശുദ്ധഹൃദയം അതൊന്നുകൊണ്ടു മാത്രമേ സാധിക്കൂ. അതിനാല്‍ നിഷ്‌കളങ്കഹൃദയത്തോടെ ശരിയായ ജിജ്ഞാസയോടെ ശിഷ്യന്‍ അന്വേഷണം ആരംഭിക്കുമ്പോള്‍, ശരിയായ ഗുരു അവൻ്റെ മുന്നില്‍ എത്തപ്പെടും. മറിച്ചു്, ശിഷ്യനു ഗുരുവിനെ പരീക്ഷിച്ചറിയുക പ്രയാസമാണു്. അഥവാ, കപടഗുരുക്കന്മാരുടെ വലയില്‍ അകപ്പെട്ടാല്‍ത്തന്നെ, ശിഷ്യൻ്റെ ഹൃദയം ശുദ്ധമാണെങ്കില്‍, അവൻ്റെ ആ നിഷ്ക്കളങ്കത അവനെ ശരിയായ സ്ഥാനത്തെത്തിക്കും. ഈശ്വരന്‍ അതിനുള്ള വഴികള്‍ ഒരുക്കിക്കൊടുക്കും.

അതിനാല്‍ ഗുരുവിനെ പരീക്ഷിച്ചറിയാന്‍ സമയം കളയാതെ, തന്നെ ഉത്തമശിഷ്യനാക്കിത്തീര്‍ക്കുവാന്‍, ഉത്തമഗുരുവിൻ്റെ സമീപത്തിലെത്തിക്കുവാന്‍ അവിടുത്തോടു പ്രാര്‍ത്ഥിക്കുകയാണു വേണ്ടതു്. ബുദ്ധിയും ഹൃദയവും ഒന്നാകുമ്പോഴേ ശിഷ്യനു ഗുരുവിനെ അറിയാന്‍ കഴിയൂ.

ചോദ്യം : അമ്മേ, സാക്ഷാത്കാരം നേടാന്‍ ഗുരുവിൻ്റെ വാക്കനുസരിച്ചു നീങ്ങുക അത്ര മാത്രമേ വേണ്ടതുള്ളോ?

അമ്മ: അമ്മ പറഞ്ഞില്ലേ, സാക്ഷാത്കാരമെന്നതു്, എവിടെനിന്നെങ്കിലും വാങ്ങാന്‍ പറ്റുന്ന സാധനമല്ല. നമ്മില്‍ ഇന്നുള്ള ഭാവം ഒന്നു മാറിയാല്‍ മാത്രം മതി. നാം ബദ്ധരാണെന്നാണു് ഇന്നു നമ്മുടെ ചിന്ത. ഒരു കഥ കെട്ടിട്ടില്ലേ? ഒരു പശുവിനെ ദിവസവും തൊഴുത്തില്‍ കെട്ടിയിടാറാണു പതിവു്. പക്ഷേ, ഒരു ദിവസം കെട്ടിയില്ല. തൊഴുത്തില്‍ കയറ്റി വാതിലടച്ചതേയുള്ളൂ. കയറങ്ങനെ വെറുതെയിട്ടിരുന്നു. അടുത്ത ദിവസം വന്നു തൊഴുത്തിൻ്റെ വാതില്‍ തുറന്നു. പക്ഷേ, പശുവിനു് ഒരു അനക്കവുമില്ല. ഉന്തിയിട്ടും അതു മാറുന്നില്ല. വടിയെടുത്തു് ഒരു അടി കൊടുത്തു. എന്നിട്ടും അതേ നില്പുതന്നെ. അപ്പോള്‍ ഉടമസ്ഥന്‍ വിചാരിക്കുകയാണു്, ‘ഞാന്‍ ദിവസവും വന്നു പശുവിൻ്റെ കയര്‍ അഴിക്കാറുണ്ടു്. ഇന്നലെ കെട്ടാതിരുന്നതുകൊണ്ടു കയര്‍ അഴിച്ചില്ല. കയറഴിക്കുന്നതുപോലെ കാട്ടിയാലോ?’ അയാള്‍ പശുവിൻ്റെ കയറെടുത്തു കുറ്റിയില്‍നിന്നും അഴിക്കുന്നതുപോലെ ഭാവിച്ചു. അങ്ങനെ ചെയ്തുകഴിഞ്ഞതും പശു ഒരു എതിര്‍പ്പും കൂടാതെ തൊഴുത്തില്‍നിന്നും ഇറങ്ങി. നമ്മുടെ സ്ഥിതിയും ഇതുതന്നെ. ബന്ധിച്ചിട്ടില്ലെങ്കിലും ബന്ധനത്തിലാണെന്നാണു നമ്മുടെ ചിന്ത. ബന്ധിച്ചിരിക്കുന്നുവെന്നതു വെറുമൊരു തോന്നല്‍ മാത്രം. അതൊന്നു മാറിക്കിട്ടിയാല്‍ മതി. ഞാന്‍ ബദ്ധനല്ല എന്ന ബോധമൊന്നു് ഉറച്ചു കിട്ടിയാല്‍ മതി. പക്ഷേ, ഇതൊന്നു മാറിക്കിട്ടാന്‍, ശരിയായ ബോധമുറച്ചു കിട്ടാന്‍ ഗുരുവിൻ്റെ സഹായം കൂടാതെ പറ്റില്ല. ഇതിനര്‍ത്ഥം ഗുരു സാക്ഷാത്കാരം വാങ്ങിത്തരുന്നുവെന്നല്ല. നമ്മള്‍ ബദ്ധരല്ലെന്നു ഗുരു നമ്മെ ബോദ്ധ്യപ്പെടുത്തിത്തരുക മാത്രമേ ചെയ്യുന്നുള്ളൂ. കെട്ടിയിട്ടുണ്ടെങ്കിലല്ലേ കെട്ടഴിക്കേണ്ടതുള്ളൂ.

വെള്ളത്തിലെ ഓളമടങ്ങിയാല്‍ മാത്രമേ സൂര്യൻ്റെ പ്രതിബിംബം കാണുവാന്‍ കഴിയൂ. അതുപോലെ മനസ്സിൻ്റെ ഓളമടങ്ങിയാല്‍ മാത്രമേ ആത്മാവിൻ്റെ പ്രതിബിംബം ദര്‍ശിക്കാന്‍ സാധിക്കൂ. പുത്തനായി ഒരു പ്രതിബിംബത്തെ കൊണ്ടുവരേണ്ടതില്ല. അലകള്‍ അടക്കിയാല്‍ മാത്രം മതി. വെറും കണ്ണാടിയില്‍ വസ്തുക്കളെ പ്രതിബിംബിച്ചു കാണാന്‍ പറ്റുകയില്ല. പിന്നില്‍ രസം പുരട്ടിയിരിക്കണം. അതുപോലെ നമ്മില്‍ നിഷ്‌കാമത്തിൻ്റെ രസം പരന്നാല്‍ മാത്രമേ ഈശ്വരനെ ദര്‍ശിക്കാന്‍ കഴിയൂ.

എന്നാല്‍ അഹങ്കാരഭാവം ഇരിക്കുന്നിടത്തോളം കാലം നിഷ്‌കാമഭാവം ഉണ്ടാവുക സാദ്ധ്യമല്ല. ആ അഹങ്കാരഭാവത്തെ കളയുന്നതിനു വേണ്ട സാഹചര്യങ്ങളിലൂടെ ഗുരു ശിഷ്യനെ നയിക്കുന്നു. അഹങ്കാരത്തെ അരിഞ്ഞരിഞ്ഞു വീഴ്ത്താന്‍ അവനു സാധിക്കുന്നു. ഗുരുവിൻ്റെ സാമീപ്യവും അവിടുന്നു കിട്ടുന്ന സത്സംഗവും മൂലം ശിഷ്യനില്‍ അവനറിയാതെതന്നെ ക്ഷമ വളരും. ക്ഷമ പരിശീലിക്കേണ്ട സാഹചര്യങ്ങളില്‍ ഗുരു ശിഷ്യനെ നിയോഗിക്കും. ദേഷ്യം വരുന്ന സാഹചര്യങ്ങളില്‍ക്കൂടി നയിക്കും. ഒട്ടും ഇഷ്ടമില്ലാത്ത ജോലികള്‍ അവനു നല്കും. അതവനില്‍ ദേഷ്യമുണ്ടാക്കും. അനുസരണക്കേടുകാട്ടും. അപ്പോള്‍ ഗുരു വേണ്ട സത്സംഗം കൊടുക്കും. അതവനെ മനനം ചെയ്യാന്‍ പ്രേരിപ്പിക്കും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശക്തി അവന്‍ അവനില്‍ത്തന്നെ കണ്ടെത്തും. അങ്ങനെ ഓരോ സാഹചര്യത്തില്‍ക്കൂടി ഗുരു ശിഷ്യനിലെ ദുര്‍ബ്ബലതകളെ അകറ്റുന്നു. അവനെ ശക്തനാക്കിത്തീര്‍ക്കുന്നു. അതിലൂടെ അവനു് അഹങ്കാരത്തെയും അതിജീവിക്കാന്‍ കഴിയുന്നു. ഗുരുവിനെ നാം ആശ്രയിക്കുന്നതു് അഹങ്കാരത്തെ കളയുവാന്‍വേണ്ടിയാണു്. ശംഖില്‍നിന്നു മാംസം പോയിക്കഴിഞ്ഞാലേ നാദം ഉയരൂ. അതുപോലെ നമ്മിലെ ഞാന്‍ പോകാതെ ആത്മീയലക്ഷ്യത്തിലെത്താനാവില്ല. അതിനാല്‍ അവിടുത്തോടു പൂര്‍ണ്ണശരണാഗതി അടയുക. പരിപൂര്‍ണ്ണ സമര്‍പ്പണം വന്നു കഴിഞ്ഞാല്‍പ്പിന്നെ അവിടെ ഞാനില്ല അവിടുന്നു മാത്രം. ആ അവസ്ഥയെ വാക്കാല്‍ വിവരിക്കാന്‍ കഴിയില്ല.

ഗുരുവിൻ്റെ മുന്നിലെത്തിയിട്ടും ‘എൻ്റെ സാക്ഷാത്കാരം’ എന്ന ചിന്തയുമായിട്ടാണു നീങ്ങുന്നതെങ്കില്‍ അതിനര്‍ത്ഥം ഗുരുവിനോടു സമര്‍പ്പണം വന്നിട്ടില്ല എന്നാണു്. ഗുരുവിനോടുള്ള വിശ്വാസം പൂര്‍ണ്ണമായിട്ടില്ല എന്നാണു്. അങ്ങനെയുള്ളവര്‍ക്കു് ആദ്ധ്യാത്മികത്തില്‍ ഉയരാന്‍ കഴിയില്ല. ഗുരുവിൻ്റെ മുന്നിലെത്തിക്കഴിഞ്ഞാല്‍ മറ്റെല്ലാ ചിന്തകളും വെടിഞ്ഞു് അവിടുത്തെ വാക്കു പൂര്‍ണ്ണമായും അനുസരിക്കുക. അതു മാത്രമേ ശിഷ്യന്‍ ചെയ്യേണ്ടതുള്ളൂ. സാക്ഷാത്കാരത്തിനുള്ള ആഗ്രഹംകൂടി ഗുരുവിങ്കല്‍ സമര്‍പ്പിച്ചു ഗുരുവിനോടുള്ള അനുസരണ മാത്രം ലക്ഷ്യമാക്കി നീങ്ങുന്നവനാണു യഥാര്‍ത്ഥ ശിഷ്യന്‍. അവനുള്ളതാണു പൂര്‍ണ്ണത. അവൻ്റെ അവസ്ഥയെക്കുറിച്ചു പറയുവാന്‍ വാക്കുകളില്ല.