ചോദ്യം : ആദ്ധ്യാത്മികജീവിതത്തില്‍ മുന്നേറാന്‍ ആദ്യമായി എന്താണു വേണ്ടതു്?

അമ്മ: ഒരു പുഷ്പം മൊട്ടായിരിക്കുമ്പോള്‍ അതിൻ്റെ പരിമണവും സൗന്ദര്യവും അറിയുവാനാവില്ല. അതു വിടരണം. ക്ഷമയില്ലാതെ അതു വലിച്ചു കീറിയാല്‍ ഒരു പ്രയോജനവുമില്ല. ആ മൊട്ടു സ്വാഭാവികമായി വിടരാന്‍ വേണ്ടി ക്ഷമയോടെ കാത്തിരിക്കണം. അപ്പോള്‍ മാത്രമേ അതിൻ്റെ സൗരഭ്യവും സൗന്ദര്യവും പൂര്‍ണ്ണമായും അനുഭവിക്കുവാന്‍ കഴിയൂ. ഇവിടെ വേണ്ടതു ക്ഷമയാണു്. ഏതു കല്ലിലും വിഗ്രഹം ഒളിഞ്ഞിരിപ്പുണ്ടു്. ശില്പി അതിൻ്റെ വേണ്ടാത്ത ഭാഗങ്ങള്‍ കൊത്തിമാറ്റുമ്പോഴാണു് വിഗ്രഹം തെളിഞ്ഞുവരുന്നതു്. എന്നാല്‍, ആ കല്ലു് എത്രയോ നേരം ആ ശില്പിയുടെ മുന്നില്‍ ക്ഷമയോടെ ഇരുന്നു കൊടുത്തതിൻ്റെ ഫലമാണു്, അതില്‍ ആ സുന്ദര രൂപം തെളിഞ്ഞു വന്നതു്.

ഏതു കല്ലിലും വിഗ്രഹം ഒളിഞ്ഞിരിപ്പുണ്ടു്.

തമാശയായി പറയാറുണ്ടു്: ശബരിമലയിലെ അടിവാരത്തിലെ കല്ലു പറയുകയാണു്, ”ഞാനും കല്ലാണു്, മുകളിലുള്ളതും കല്ലാണു്. എന്നെ എല്ലാവരും ചവിട്ടുന്നു. മുകളില്‍ ഉള്ളതിനെ എല്ലാവരും ആരാധിക്കുന്നു.” ഇതു കേട്ട ക്ഷേത്രത്തിലെ വിഗ്രഹം പറഞ്ഞു, ”ഇപ്പോള്‍ എന്നെ എല്ലാവരും ആരാധിക്കുന്നതു മാത്രമേ നീ കാണുന്നുള്ളൂ. എന്നാല്‍, ഇവിടെ വരുന്നതിനു മുന്‍പു് ഒരു ശില്പി എൻ്റെ ദേഹത്തു് ഉളികൊണ്ടു ലക്ഷക്കണക്കിനു കൊത്തുകള്‍ കൊത്തി. ആ സമയം എല്ലാം, ഞാന്‍ നിശ്ചലനായി ഇരുന്നു കൊടുത്തു. അതിൻ്റെ ഫലമാണു് എന്നെ ഇന്നു് അനേകര്‍ ആരാധിക്കുന്നതു്.” ആ ശിലയുടെ ക്ഷമയാണു് ഇന്നതിനെ പൂജാ വിഗ്രഹമാക്കി മാറ്റിയിരിക്കുന്നതു്.

കുന്തിയുടെയും ഗാന്ധാരിയുടെയും കഥ എല്ലാവര്‍ക്കും അറിയാവുന്നതാണു്. ക്ഷമയുടെയും അക്ഷമയുടെയും നേട്ടവും കോട്ടവും ആണു് ഇവിടെയും നമുക്കു കാണുവാന്‍ കഴിയുന്നതു്. കുന്തി പ്രസവിച്ചപ്പോള്‍ ഗാന്ധാരിക്കു വിഷമമായി. തൻ്റെ കുട്ടി രാജാവാകണമല്ലോ. എന്നാല്‍, ജനിക്കുന്നുമില്ല. വെപ്രാളമായി. ക്ഷമ നശിച്ചു. വയറ്റിലിടിച്ചിടിച്ചു് പ്രസവിച്ചു; കിട്ടിയതോ, മാംസപിണ്ഡം. അതു കഷ്ണങ്ങളാക്കി കുടത്തിലടച്ചു. അങ്ങനെ നൂറ്റവര്‍ ജനിച്ചതായി കഥ പറയും. അവസാനംവരെ കാത്തിരിക്കുവാനുള്ള ക്ഷമയുണ്ടായില്ല. ഫലമോ, അക്ഷമയുടെ സൃഷ്ടി, നാശത്തിനു കാരണമായി. ക്ഷമയില്‍നിന്നും വന്നതു വിജയവും നേടി.

ആദ്ധ്യാത്മികജീവിതത്തിലും മുഖ്യമായി വേണ്ട ഗുണം ക്ഷമയാണു്.
ഒരു കുട്ടിയെപ്പോലെ തുടക്കക്കാരനായിരിക്കാന്‍ നാം പഠിക്കണം. തുടക്കക്കാരനേ ക്ഷമയുണ്ടാവുകയുള്ളൂ. ശ്രദ്ധയുണ്ടാവുകയുള്ളൂ. നമ്മില്‍ ഒരു കുട്ടിയുണ്ടു്. അതു് ഉറങ്ങിക്കിടക്കുകയാണു് എന്നു മാത്രം. അതിനെ ഉണര്‍ത്തണം. ഇപ്പോഴുള്ള ‘ഞാന്‍’ അഹങ്കാരത്തിൻ്റെ സൃഷ്ടിയാണു്. എന്നാല്‍, ആ ഉറങ്ങിക്കിടക്കുന്ന കുട്ടി ഉണര്‍ന്നു കഴിയുമ്പോള്‍, നിഷ്‌കളങ്കത താനേ വരും. ഏതില്‍നിന്നും പാഠങ്ങള്‍ ഗ്രഹിക്കാനുള്ള ആഗ്രഹം വരും. അപ്പോള്‍ ക്ഷമയും ശ്രദ്ധയും താനേ വന്നുചേരും. അങ്ങനെ നമ്മളിലെ ആ കുട്ടി, വളരുമ്പോള്‍ ക്ഷമയും ശ്രദ്ധയും നമ്മളില്‍ നിറഞ്ഞു നില്ക്കും. പഴയ ‘ഞാനിനു്’, അഹങ്കാരത്തിൻ്റെ സൃഷ്ടിയായ ഞാനിനു്, പിന്നെ അവിടെ വസിക്കാന്‍ ഇടംകിട്ടില്ല.


ഒരു കുട്ടിയെപ്പോലെ തുടക്കക്കാരനായിരിക്കാന്‍ പഠിക്കുക

എപ്പോഴും ആ തുടക്കക്കാരൻ്റെ ഭാവമുണ്ടായിരുന്നാല്‍ ഏതില്‍നിന്നും ഏതു് അവസരത്തിലും പാഠങ്ങള്‍ പഠിക്കുവാന്‍ സാധിക്കും. എപ്പോഴും നമുക്കു വേണ്ടതു കിട്ടിക്കൊണ്ടിരിക്കും. തുടക്കക്കാരൻ്റെ ഈ ഒരു ഭാവം ജീവിതത്തില്‍ അങ്ങേയറ്റംവരെ നിലനിര്‍ത്താന്‍ സാധിച്ചാല്‍ നമുക്കു് ഒന്നും നഷ്ടമാവില്ല, എപ്പോഴും നേട്ടം മാത്രമായിരിക്കും. ഇന്നു് എല്ലാവര്‍ക്കും പല്ലു കാട്ടിയുള്ള ചിരി മാത്രമേ അറിയുകയുള്ളൂ. എന്നാല്‍ യഥാര്‍ത്ഥ ചിരി ഹൃദയത്തിൻ്റെതാണു്. നിഷ്‌കളങ്കമായ ഹൃദയത്തില്‍ക്കൂടി മാത്രമേ നമുക്കു യഥാര്‍ത്ഥ ആനന്ദം അനുഭവിക്കുവാനും പകരുവാനും കഴിയൂ. അതിനു വേണ്ടതു് ഇന്നു മറഞ്ഞുകിടക്കുന്ന ആ കുഞ്ഞു ഹൃദയത്തെ പുറത്തുകൊണ്ടുവരുകയാണു്. അതിനെ വളര്‍ത്തി എടുക്കണം. ‘സീറോ’ ആയാല്‍ ‘ഹീറോ’ ആകാം എന്നു പറയുന്നതു് ആ അഹങ്കാരത്തിൻ്റെ ‘ഞാന്‍’ ഇല്ലാതാകുന്നതിനെപ്പറ്റിയാണു്.

ചോദ്യം : അമ്മ എന്തുകൊണ്ടാണു നിസ്സ്വാര്‍ത്ഥ കര്‍മ്മത്തിനു് ഇത്ര പ്രാധാന്യം കൊടുക്കുന്നതു്?

അമ്മ: ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങള്‍പോലെയാണു ശാസ്ത്രപഠനവും ധ്യാനവും. എന്നാല്‍ അതിലെ മുദ്ര നിഷ്‌കാമസേവനമാണു്. നാണയത്തിനു മൂല്യം നല്കുന്നതു് അതിലെ മുദ്രയാണു്.

ഒരു കുട്ടി എം.ബി.ബി.എസ്. പാസ്സായിക്കഴിഞ്ഞു എന്നതുകൊണ്ടുമാത്രം എല്ലാവരെയും ചികിത്സിക്കാന്‍ കഴിയണമെന്നില്ല. ഹൗസ് സര്‍ജന്‍സി കൂടി കഴിയണം. അതാണു്, പഠിച്ചതു പ്രായോഗികതലത്തില്‍ കൊണ്ടുവരുവാനുള്ള അനുഭവജ്ഞാനം നല്കുന്നതു്. ശാസ്ത്രത്തില്‍ പഠിച്ചതു ബുദ്ധിയില്‍ ഇരുന്നാല്‍ മാത്രം പോരാ, പ്രവൃത്തിയില്‍ തെളിയണം. എത്രയൊക്കെ ശാസ്ത്രം പഠിച്ചാലും സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ മനസ്സിനെ പഠിപ്പിക്കണമെങ്കില്‍, അതിനുള്ള എളുപ്പമാര്‍ഗ്ഗം കര്‍മ്മയോഗം തന്നെയാണു്.

നമ്മള്‍ ലോകത്തിലിറങ്ങി പ്രവര്‍ത്തിക്കുമ്പോള്‍ ഓരോ സാഹചര്യത്തിലും മനസ്സു് എങ്ങനെ പ്രതികരിക്കുന്നു എന്നറിയുവാന്‍ കഴിയും. സാഹചര്യം വരാതെ, നമുക്കു നമ്മെ അറിയുവാന്‍ കഴിയില്ല. മഞ്ഞുമലയിൽ കിടക്കുന്ന പാമ്പു് ആരെയും കൊത്തില്ല. എത്ര സാധുവാണു് അതെന്നു കാണുന്നവര്‍ക്കു തോന്നും. എന്നാല്‍, അതിനെ അവിടെ നിന്നൊന്നു മാറ്റി, അല്പം ചൂടേല്ക്കാന്‍ അനുവദിക്കട്ടെ, അതിൻ്റെ തനി സ്വരൂപം ആ സമയം അറിയാന്‍ പറ്റും. സാഹചര്യം അനുകൂലിക്കുമ്പോള്‍, വാസനകള്‍ താനെ ഉയരുന്നതു കാണാം. മഞ്ഞില്‍ക്കിടന്ന പാമ്പ് ചൂടു തട്ടിയപ്പോള്‍, ഫണം വിടര്‍ത്തി ഉയര്‍ന്നതുപോലെ. വാസനകള്‍ ഓരോന്നായി ഉയരുന്നതു കാണുമ്പോള്‍ നമുക്കവയെ ഒന്നൊന്നായി കൊയ്‌തൊടുക്കുവാന്‍ സാധിക്കണം. അതിനു വേണ്ട കരുത്തു മനസ്സിനു പകരുന്നതു്, നമ്മള്‍ നിഷ്‌കാമസേവനം ചെയ്യുന്ന അവസരങ്ങളാണു്.

സ്വാര്‍ത്ഥരഹിതമായ കര്‍മ്മം, മറ്റുള്ളവരോടുള്ള കാരുണ്യം ഇവയൊക്കെയാണു നമ്മെ ആഴത്തിലേക്കു നയിക്കുന്നതു്. ആത്മാവിനെ മറച്ചിരിക്കുന്ന അഹങ്കാരത്തെ കളയുവാനുള്ള ഉപാധി സ്വാര്‍ത്ഥതയില്ലാത്ത കര്‍മ്മമാണു്. ബന്ധമില്ലാത്ത കര്‍മ്മം ഒരുവനെ മോക്ഷത്തിലേക്കു നയിക്കുന്നു. അതു കര്‍മ്മമല്ല, കര്‍മ്മയോഗമാണു്. ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോടു പറയുന്നു, ”അര്‍ജ്ജുനാ, എനിക്കു മൂന്നു ലോകത്തിലും നേടേണ്ടതായി ഒന്നുമില്ല. എന്നാലും ഞാനിതാ കര്‍മ്മം ചെയ്തുകൊണ്ടിരിക്കുന്നു.” ഭഗവാൻ്റെ കര്‍മ്മം ബന്ധമില്ലാത്ത കര്‍മ്മമാണു്, നിഷ്‌കാമകര്‍മ്മമാണു്. ഭഗവാന്‍ അര്‍ജ്ജുനനെ കര്‍മ്മം ചെയ്യുവാന്‍ ഉപദേശിക്കുമ്പോള്‍, അവിടുന്നു് ഉദ്ദേശിക്കുന്നതു്, ബന്ധമില്ലാത്ത കര്‍മ്മമാണു്.

ഒരാള്‍ക്കു പൂജയുടെ ആവശ്യത്തിനു് ഉരുളന്‍കല്ലു വേണം. അയാള്‍ ഉരുളന്‍ കല്ലു് അന്വേഷിച്ചു് നാടെല്ലാം അലഞ്ഞു. അവസാനം കല്ലു തേടി മലമുകളില്‍ കയറി. അവിടെയെല്ലാം നോക്കിയിട്ടും, ഉരുളന്‍കല്ലു് ഒരെണ്ണംപോലും കാണുവാനില്ല. അയാള്‍ ദേഷ്യവും സങ്കടവുംകൊണ്ടു് ഒരു കല്ലു താഴേക്കിട്ടു. നിരാശയോടെ അയാള്‍ മലയില്‍നിന്നുമിറങ്ങി. താഴെ വന്നു നോക്കുമ്പോള്‍ അവിടെ ഒരു നല്ല ഉരുളന്‍ കല്ലു്. അതിനു മുനകള്‍ ഒന്നുമില്ല. അയാള്‍ മലമുകളില്‍നിന്നും തട്ടി താഴേക്കു് ഇട്ട കല്ലായിരുന്നു അതു്. താഴേക്കു വീണപ്പോള്‍ മറ്റു കല്ലുകളില്‍ തട്ടിത്തട്ടി അതിൻ്റെ കൂര്‍ത്ത മുനകള്‍ എല്ലാം പോയിരിക്കുന്നു. ആ കല്ലു് മലമുകളില്‍ കിടന്നിരുന്നുവെങ്കില്‍, അതിൻ്റെ മുനകള്‍ ഒന്നും നഷ്ടമാകുമായിരുന്നില്ല. താഴേക്കു വന്നതുകൊണ്ടു മുനകള്‍ എല്ലാം പോയി. പൂജയ്ക്കു പറ്റിയ ഉരുളന്‍ കല്ലായി മാറി. അതുപോലെ ഞാനെന്ന ഭാവത്തില്‍നിന്നു് എളിമയിലേക്കു വരുമ്പോള്‍ മാത്രമേ അഹങ്കാരത്തിൻ്റെ കൂര്‍ത്തു മൂര്‍ത്ത മുനകള്‍ തേഞ്ഞു്, മനസ്സു് സദാ പൂജാഭാവം കൈവരിക്കുകയുള്ളൂ. അഹങ്കാരത്തില്‍നിന്നാല്‍ ഒന്നും നേടുവാനാവില്ല; വിനയത്തിലേ, നേട്ടമുള്ളൂ. അനേകം പാറക്കല്ലുകള്‍ ഒരുമിച്ചിട്ടു കറക്കുമ്പോള്‍, അതിൻ്റെ മുനകള്‍ നഷ്ടമായി നല്ല ആകൃതി കൈക്കൊള്ളുന്നു. നിഷ്‌കാമഭാവം ഇതേപോലെ, ഒരുവനിലെ അഹങ്കാരത്തെ കളയുവാന്‍ സഹായിക്കുന്നു. അതിനാലാണു നിഷ്‌കാമകര്‍മ്മത്തിനു് ഇത്ര പ്രാധാന്യം നല്കുന്നതു്.

അഹങ്കാരം ഉള്ളിടത്തോളം, ഗുരുവിൻ്റെ നേരിട്ടുള്ള മാര്‍ഗ്ഗദര്‍ശനം ആവശ്യമാണു്. ഗുരുവിൻ്റെ ഇച്ഛാനുസരണം ജീവിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കു് ഓരോ കര്‍മ്മവും, തന്നിലെ അഹങ്കാരത്തിൻ്റെ മുനകളെ ഒടിക്കുവാന്‍ ഗുരു സൃഷ്ടിക്കുന്ന സാഹചര്യങ്ങളാണെന്നു് അറിയുവാന്‍ കഴിയും. ഗുരുവില്‍ സ്വാര്‍ത്ഥതയില്ല. ഗുരു ശിഷ്യനു വേണ്ടിയാണു ജീവിക്കുന്നതു്. അങ്ങനെയുള്ള സദ്ഗുരുവില്‍ ശരണാഗതിയുണ്ടാകണം. തിമിരം ബാധിച്ച കണ്ണു ശസ്ത്രക്രിയ ചെയ്യുവാന്‍വേണ്ടി കിടന്നുകൊടുക്കുന്നതുപോലെ, ഗുരുവിൻ്റെ ഇച്ഛാനുസരണം നീങ്ങുവാന്‍ ശിഷ്യനു കഴിയണം. അതാണു ശരണാഗതി. കര്‍മ്മം മാത്രമാണു നമ്മെ ലക്ഷ്യത്തിലേക്കു നയിക്കുന്നതെന്നു് അമ്മ പറയില്ല. കര്‍മ്മവും ജ്ഞാനവും ഭക്തിയും എല്ലാം ആവശ്യമാണു്. പക്ഷിയുടെ ഇരു ചിറകുകള്‍ ഭക്തിയും കര്‍മ്മവുമാണെങ്കില്‍, ജ്ഞാനം അതിൻ്റെ വാലാണു്. ഇതെല്ലാമുണ്ടെങ്കിലല്ലേ ഉയരങ്ങളിലേക്കു പറക്കുവാന്‍ കഴിയൂ.

ജീവിതത്തില്‍ പല സാഹചര്യങ്ങളെയും അഭിമുഖീകരിക്കേണ്ടി വരും. ആ സമയങ്ങളില്‍, മനഃസംയമനം വിടാതെ പ്രവര്‍ത്തിക്കണമെങ്കില്‍ വേണ്ട പരിശീലനം മനസ്സിനു ലഭിക്കണം. അതിനുവേണ്ടിയാണു കര്‍മ്മരംഗം. ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ ചെയ്യുന്നതു വെറും ജോലിയല്ല; കര്‍മ്മയോഗമാണു്. അതു സാധനയാണു്. സാധകൻ്റെ കര്‍മ്മമെല്ലാം സാധനയാണു്. ഭക്തൻ്റെ കര്‍മ്മമെല്ലാം ഈശ്വരപൂജയാണു്. ശിഷ്യൻ്റെ കര്‍മ്മം, കര്‍മ്മമല്ല, അതു ഗുരുസേവയാണു്. ഗുരു ഒരു വ്യക്തിയല്ല, ഈശ്വരീയഗുണങ്ങളെക്കൊണ്ടു നിര്‍മ്മിച്ചിരിക്കുന്ന ഒരു രൂപമാണു്. ഗുരു ജ്യോതിസ്സുതന്നെയാണു്. കസ്തൂരിമാനിൻ്റെ കസ്തൂരിപോലെയാണു്. രൂപമുണ്ടു്. പക്ഷേ, പിന്നീടു നോക്കുമ്പോള്‍ രൂപമില്ല. ഇതുപോലെയാണു ഗുരു. രൂപമുണ്ടെങ്കിലും നിര്‍ഗ്ഗുണനാണു്. ഗുരു വ്യക്തിയല്ല. ലോകത്തിൻ്റെയാണു്. വ്യക്തിത്വം അവിടെയില്ല. ശിഷ്യനുവേണ്ടി ജീവിക്കുന്നയാളാണു ഗുരു; ഒരിക്കലും തനിക്കുവേണ്ടി ജീവിക്കുന്നവനല്ല. അങ്ങനെയുള്ള ഗുരുവിനെ സേവിക്കുന്നതിലൂടെ ശിഷ്യന്‍ പരമാത്മചൈതന്യത്തെത്തന്നെയാണു ദര്‍ശിക്കുന്നതു്. ഈ ബോധത്തോടെ ചെയ്യുന്ന ഓരോ കര്‍മ്മവും യോഗമായിത്തീരുന്നു. അതവനെ മോക്ഷത്തിലേക്കു നയിക്കുന്നു.

അമ്മയുടെ ജന്മദിന സന്ദേശത്തിൽ നിന്ന് – അമൃത വര്ഷം 65
27 സെപ്തംബർ  2018 – അമൃതപുരി

ഒരു മഹാപ്രളയത്തിനു സാക്ഷിയായതിന്റെ ഞെട്ടലില്‍ കേരളം ഇപ്പോഴും തരിച്ചു നില്‍ക്കുകയാണു്. ഈ അവസരത്തില്‍, വാക്കിനും വാചാലതയ്ക്കും പ്രസക്തിയില്ല. അവസരത്തിനൊത്ത് ഉയരുവാനും മനസ്സിരുത്തി ചിന്തിക്കുവാനും കര്‍മ്മനിരതരാകുവാനുമാണ് ഇപ്പോള്‍ നാം ശ്രദ്ധിക്കേണ്ടതു്. അതാണ് ഏറ്റവും പ്രധാനമായിട്ടുള്ളതു്.

ജീവനും ജീവിതവും നഷ്ടപ്പെട്ടവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അമ്മയുടെ ഹൃദയം വേദനിക്കുന്നു. അവരുടെ ദുഃഖത്തില്‍ അമ്മ പങ്കുചേരുന്നു, അവര്‍ക്ക് ആത്മവിശ്വാസവും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകുവാന്‍ അമ്മ പരമാത്മാവിനോടു പ്രാര്‍ത്ഥിക്കുന്നു.

ഒരു മഹാദുരന്തത്തിന്റെ തീവ്രമായ അനുഭവത്തിലൂടെ കടന്നുപോയവരോടു വെറും സഹതാപം മാത്രം തോന്നിയിട്ടു കാര്യമില്ല. സഹാനുഭൂതി കൂടിയുണ്ടാകണം. അതു നമ്മള്‍ പ്രകടിപ്പിക്കേണ്ടത് നിസ്വാര്‍ത്ഥസ്‌േനഹത്തിലൂടെയും സേവനത്തിലൂടെയും ആണു്. അതിനുള്ള മനഃശക്തിയും കാരുണ്യവും എല്ലാവരുടെയും ഉള്ളില്‍ ഉറവവറ്റാതെ എപ്പോഴും ഉണ്ടെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് പ്രളയകാലത്ത് ജനങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതില്‍നിന്നും നമുക്കു കാണാന്‍ കഴിഞ്ഞതു്.

തോരാതെ പെയ്ത പേമാരിയും കരകവിഞ്ഞൊഴുകിയ നദികളും ഉരുള്‍പൊട്ടലും കേരളക്കരയെ ഒരു വന്‍കടല്‍ പോലെയാക്കി മാറ്റിയപ്പോള്‍, ഇവിടുത്തെ ജനങ്ങള്‍ എല്ലാ വിഭാഗീയ ചിന്തകളും മറന്നു. ജാതിമതചിന്തകള്‍ അപ്രത്യക്ഷമായി. പാവങ്ങളെന്നും പണക്കാരെന്നും, താണവരെന്നും ഉയര്‍ന്നവരെന്നുമുള്ള വ്യത്യാസങ്ങള്‍ ഇല്ലാതെയായി. കക്ഷിരാഷ്ട്രീയ ഭിന്നതകളെല്ലാം മാഞ്ഞുപോയി. ചിന്തയും പ്രവൃത്തിയും ഒരേയൊരു ലക്ഷ്യം നേടാനായി ഒന്നിച്ചൊഴുകി. അതോടെ പരസ്പരം അറിയാനും ദുഃഖിക്കുന്നവര്‍ക്കു താങ്ങും തണലുമാകുവാനും ആര്‍ക്കും ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. മാത്രമല്ല, എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാനുള്ള ശക്തിയുമുണ്ടായി. അങ്ങനെ ഹൃദയങ്ങള്‍ ഒന്നായി. കാരുണ്യം മാത്രമായി. അതു കരകവിഞ്ഞൊഴുകി. അപ്പോള്‍, കരുണയുടെ മറ്റൊരു കടല്‍കൂടി ഇവിടെ പ്രത്യക്ഷപ്പെടുന്നതു നമുക്കു കാണാന്‍ കഴിഞ്ഞു.

ഇവിടെ കോളേജില്‍ പഠിക്കുന്ന നൂറുകണക്കിനു മക്കള്‍ ദിവസങ്ങളോളം ഊണും ഉറക്കവും ഉപേക്ഷിച്ച്, പ്രളയത്തില്‍ പലയിടങ്ങളിലും കുടുങ്ങിക്കിടന്ന നിസ്സഹായരെ രക്ഷിക്കുവാന്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. മക്കള്‍ ഒരു ‘ഹെല്‍പ്‌ലൈന്‍’ സ്ഥാപിച്ചു. ഇരുപത്തിനാലു മണിക്കുറും അവര്‍ സേവനം ചെയ്തു. പല ഇടങ്ങളിലായി കുടുങ്ങിക്കിടന്ന അനവധി പേരെ രക്ഷപെടുത്താന്‍ അവര്‍ സഹായിച്ചു. ആ കൂട്ടായ്മയുടെ പിറകില്‍ പ്രവര്‍ത്തിച്ച വികാരം പ്രളയത്തില്‍ പെട്ടുപോയവരോട് അവര്‍ക്കു തോന്നിയ
സ്നേഹവും കാരുണ്യവുമാണു്. സഹജീവികളോട് അവര്‍ക്കു തോന്നിയ നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ ശക്തിയാണ് ആ കര്‍മ്മം അങ്ങേയറ്റം ഭംഗിയാക്കാനും വിജയിപ്പിക്കാനും മറ്റുള്ളവര്‍ക്കും അതൊരു പ്രചോദനം ആകാനും അവരെ സഹായിച്ചതു്.

ആ സമയത്ത്, ‘ഞാന്‍’ എന്നും ‘അവര്‍’ എന്നും ഉള്ള ചിന്ത ഉണ്ടായിരുന്നില്ല. കാരുണ്യത്തിന്റെ ശക്തി അവരെ’നമ്മള്‍’ എന്ന ഐക്യബോധത്തിലേക്ക് ഉയര്‍ത്തി. ആ ബോധമാണവരെ മുന്നോട്ടു
നയിച്ചതു്. ആ അത്ഭുതശക്തിയെ ഉള്ളിലെപ്പോഴും ജ്വലിപ്പിച്ചു നിര്‍ത്താന്‍ കഴിഞ്ഞാല്‍, പിന്നെ ജീവിതം ഒരു നദീപ്രവാഹം പോലെ സുന്ദരമാകും. തടസ്സങ്ങളില്ലാതെ അതു  മുന്നോട്ടൊഴുകിക്കൊണ്ടിരിക്കും. തടസ്സങ്ങളൊന്നും ഉണ്ടാകില്ല എന്നല്ല. തടസ്സങ്ങള്‍ നമ്മളെ തടുത്തു നിര്‍ത്തില്ല, ഒന്നില്‍ നിന്നും പിന്‍തിരിപ്പിക്കില്ല. നദിയൊഴുകുന്നതു പോലെ എല്ലാത്തിനും അതീതമായി, പ്രതിബന്ധങ്ങളെ
അതിജീവിച്ചുകൊണ്ട് ജീവിതം മുന്നോട്ടൊഴുകും.

എന്നാല്‍, ഉള്ളില്‍ തെളിയുന്ന കാരുണ്യത്തിന്റെ ആ പ്രകാശനാളത്തെ, ഏതു പ്രതിസന്ധിയെയും നേരിടാനും തരണം ചെയ്യാനുമുള്ള ആ ശക്തിയെ, തുടര്‍ന്നും ജ്വലിപ്പിച്ചു നിര്‍ത്താന്‍ നമുക്കു കഴിയാതെ പോകുന്നു. അധികം വൈകാതെ അതണഞ്ഞുപോകുന്നു. ജനങ്ങള്‍ വീണ്ടും ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സമുദായത്തിന്റെയും പേരില്‍ ചേരിതിരിഞ്ഞുനിന്ന് പരസ്പരം കുറ്റപ്പെടുത്തുകയും
തമ്മില്‍ത്തല്ലി കലഹിക്കുയും ചെയ്യുന്നു. ഫലപ്രദമായി ഉപയോഗിക്കേണ്ട എത്രമാത്രം സമയവും ഊര്‍ജ്ജവുമാണ് ഇത്തരത്തിലുള്ള പഴിചാരലുകളിലൂടെ നമ്മള്‍ പാഴാക്കിക്കളയുന്നതു്…!

ഒരു സമൂഹത്തിന്റെ ആരോഗ്യപൂര്‍ണ്ണമായ വളര്‍ച്ചയ്ക്ക്, ചോദ്യംചെയ്യലും വിമര്‍ശനവും ഒക്കെ ആവശ്യമാണു്. വിവരങ്ങള്‍ അറിയാനും കാര്യങ്ങള്‍ തുറന്നു പറയാനുമുള്ള അവകാശവും സ്വാതന്ത്ര്യവും ഒരുപരിധിവരെ എല്ലാവര്‍ക്കും ഉണ്ടു്. പക്ഷെ, അവയൊന്നും സമൂഹത്തിന്റെ വളര്‍ച്ചയ്ക്കു തടസം
സൃഷ്ടിയ്ക്കാനുള്ള ആയുധങ്ങളാക്കരുതു്. തടസം നീക്കി മുന്നേറാനുള്ള മാര്‍ഗ്ഗങ്ങളാക്കണം.

ഓരോ പ്രകൃതിക്ഷോഭവും മനുഷ്യനു പഠിക്കാനുള്ള അനവധി പാഠങ്ങളുമായാന്നു വരുന്നതു്. അതില്‍ പ്രധാനമായുള്ളതു്:

1) മനുഷ്യനിര്‍മ്മിതമായ നിയമങ്ങള്‍ പോലെ, പ്രകൃതിയ്ക്കും ഒരു നിയമമുണ്ടു്. അതറിയുകയും പാലിക്കുകയും ചെയ്യണം. ലോകത്തിലെ സകല ഗവണ്‍മെന്റുകളുടെയും ഗവണ്‍മെന്റാണു പ്രകൃതി എന്ന ബോധം വളര്‍ത്തണം.

2) നമ്മുടെ മറുഭാഗത്തു നില്‍ക്കുന്ന പ്രകൃതി, മഹാശക്തിയാണെന്നുള്ള ബോധം എപ്പോഴുമുണ്ടാകണം. ആ
ശക്തിക്കു മുന്‍പില്‍ മനുഷ്യര്‍ വെറും നിസ്സാരന്മാരാണു്; നിസ്സഹായരായ ചെറിയ ജീവികളാണു്. അതുകൊണ്ട് പ്രകൃതിയെ ആദരവോടും ആരാധനയോടും സമീപിക്കണം.

3) നമുക്കു വേണ്ടുവോളം അനുഭവിക്കുവാനും ആസ്വദിക്കുവാനും പ്രകൃതി തന്നിരിക്കുന്ന അമൂല്യമായ വിഭവങ്ങള്‍ എല്ലാം തിരിച്ചെടുക്കുവാന്‍ ആ ശക്തിക്ക് ഒരു നിമിഷം മതി.

ഈ യഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയാല്‍, നമ്മുടെ ചിന്തയിലും പ്രവൃത്തിയിലും കാഴ്ച്ചപ്പാടിലും എളിമ ഉണ്ടാകും. അപ്പോള്‍ ‘പ്രകൃതി മനുഷ്യനെതിരല്ല. എപ്പോഴും നമ്മോടൊപ്പം നില്‍ക്കുന്ന, നമുക്കു നന്മ മാത്രം കാംക്ഷിക്കുന്ന ഉത്തമ സുഹൃത്താണു്’ എന്നു ബോദ്ധ്യമാകും.

നിയമങ്ങളും ചട്ടങ്ങളുമില്ലാത്ത ഒരു രാജ്യമോ, പ്രദേശമോ, സ്ഥാപനമോ ഈ ലോകത്തിലില്ല. ഒരു രാജ്യത്തിന്റെ കെട്ടുറപ്പിന് ശക്തമായ നിയമവ്യവസ്ഥകള്‍ ആവശ്യമാണു്. ഒരു രാജ്യത്തിന്റെ
അഭിവൃദ്ധിയും ജനങ്ങളുടെ അച്ചടക്കവും അവരുടെ ജീവന്റെയും സ്വത്തിന്റെയും സുരക്ഷിതത്വവുമൊക്കെ, അവിടെ നിലനില്‍ക്കുന്ന നിയമങ്ങളെ ആശ്രയിച്ചിരിക്കുന്നു; ആ നിയമങ്ങള്‍ ജനങ്ങള്‍ എത്രമാത്രം പാലിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ലോകത്തില്‍ മനുഷ്യന്‍ നടപ്പാക്കിയിട്ടുള്ള നിയമങ്ങളുള്ളതു
പോലെ, പ്രപഞ്ചം നടപ്പാക്കിയ നിയമമാന്നു ധര്‍മ്മം. അതാണ് ജീവിതത്തിന്റെ താളം നിലനിര്‍ത്തുന്നതു്. ആ നിയമം ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ ബാധകമാണു്. ഉദാഹരണത്തിനു, റോഡില്‍ വണ്ടിയോടിക്കുമ്പോള്‍ പ്രത്യേക നിയമങ്ങളുണ്ട്. ഈ നിയമങ്ങള്‍ പാലിക്കാതെ, ”എന്റെ ഇച്ഛയ്ക്കനുസരിച്ച് വണ്ടി ഓടിക്കുകയുള്ളൂ.” എന്നു വിചാരിച്ചാല്‍, നമുക്കുതന്നെ അപകടമുണ്ടാകും.


ലോകത്തില്‍ മനുഷ്യന്‍ നടപ്പാക്കിയിട്ടുള്ള നിയമങ്ങളുള്ളതു
പോലെ, പ്രപഞ്ചം നടപ്പാക്കിയ നിയമമാന്നു ധര്‍മ്മം. അതാണ് ജീവിതത്തിന്റെ താളം നിലനിര്‍ത്തുന്നതു്. ആ നിയമം ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ ബാധകമാണു്.

നമ്മുടെ മനസ്സില്‍ മറ്റുള്ളവര്‍ക്കുവേണ്ടി എത്രമാത്രം ഇടം സൃഷ്ടിക്കുന്നുവോ, അത്രമാത്രം സന്തോഷവും സംഏപ്തിയും നമുക്കുണ്ടാകും. പ്രകൃതിയുടെയും ജീവിതത്തിന്റെയും നിയമം
നിസ്വാര്‍ത്ഥതയാണു്. അതുകൊണ്ടുതന്നെ സ്വാര്‍ത്ഥന്മാര്‍ക്കും അഹങ്കാരികള്‍ക്കും ഹൃദയം തുറന്നു സന്തോഷിക്കാനോ ജീവിതം വേണ്ടവണ്ണം ആസ്വദിക്കാനോ കഴിയില്ല. കാരണം അവര്‍ പ്രപഞ്ചനിയമത്തിനു വിരുദ്ധമായി ജീവിക്കുന്നവരാണു്. ഒരേതാളത്തിലും ശ്രുതിയിലുമാണ് പ്രപഞ്ചം മുന്നോട്ടു
നീങ്ങിക്കൊണ്ടിരിക്കുന്നതു്. അതറിഞ്ഞ്, ആ നിയമത്തോടു പൊരുത്തപ്പെട്ടുപോയാല്‍, ശാന്തിയും സന്തോഷവും സമൃദ്ധിയും തനിയെ കൈവരും.

മക്കളേ, ജീവിതം ഒരു നീര്‍കുമിള പോലെയാണ്. ഏതു നിമിഷവും അതു പൊട്ടിയില്ലാതാകാം. അതിലിരുന്നാണ്, ”ഇതു എന്റെതാണ്, ഇതു ഞാനാണ്.” എന്നൊക്കെ ആലോചിച്ചു അഹങ്കരിക്കുന്നത്.
നമ്മുടെ അടുത്ത ശ്വാസം പോലും നമ്മുടെ കയ്യിലല്ല. ഈ നിമിഷം മാത്രമാണ് നമുക്കുള്ളത്. ഈ നിമിഷം നല്ലതിനു ഉപയോഗിക്കാനാണ് പഠിക്കേണ്ടത്. ഈ നിമിഷത്തിലെ വിവേകമാണ് നമ്മുടെ ശരിയായ ആയുസ്. അതാണ് നമ്മളെ എന്നെന്നും ജീവിപ്പിക്കുന്നത്. ഈ നിമിഷത്തില്‍ നല്ലതു ചിന്തിച്ചും
നല്ല കര്‍മ്മങ്ങള്‍ ചെയ്തും മറ്റുള്ളവരെ സ്‌േനഹിച്ചും സേവിച്ചും ഈ ഭൂമിയെ സ്വര്‍ഗ്ഗമാക്കിത്തീര്‍ക്കുവാന്‍ ശ്രമിക്കണം. അതിനു കൃപ മക്കളെ അനുഗ്രഹിക്കട്ടെ…

ചോദ്യം : യമനിയമങ്ങളും ധ്യാനവും സേവനവും ഒന്നും കൂടാതെതന്നെ ശാസ്ത്രപഠനംകൊണ്ടു മാത്രം ലക്ഷ്യത്തിലെത്താന്‍ കഴിയില്ലേ?

അമ്മ: ശാസ്ത്രപഠനത്തിലൂടെ ഈശ്വരനിലെത്തുവാനുള്ള വഴി അറിയാന്‍ കഴിയും. ശാസ്ത്രം പഠിക്കുന്നതിലൂടെ നമുക്കു് ആത്മതത്ത്വത്തെക്കുറിച്ചു മനസ്സിലാക്കാം. എന്നാല്‍ വഴി അറിഞ്ഞതുകൊണ്ടു മാത്രം ലക്ഷ്യത്തിലെത്തുവാന്‍ പറ്റില്ല. നാട്ടിലെങ്ങും കിട്ടാത്ത ഒരു സാധനം ഒരാള്‍ക്കു് ആവശ്യമായി വന്നു. അന്വേഷണത്തില്‍ അതു കിലോമീറ്ററുകള്‍ അകലെയുള്ള ഒരു നാട്ടില്‍ ലഭിക്കും എന്നറിഞ്ഞു. ഭൂപടം നോക്കി, അവിടേക്കു പോവാനുള്ള വഴികളെല്ലാം മനസ്സിലാക്കി. കടയുടെ സ്ഥാനവും അറിഞ്ഞു. പക്ഷേ, ഇതുകൊണ്ടൊന്നും വേണ്ട സാധനം ലഭിക്കില്ല. അതു സ്വന്തമാക്കണമെങ്കില്‍ അവിടെ പോകുകതന്നെ വേണം.
മരുന്നുകട കായലിനക്കരെയാണുള്ളതു്. ബോട്ടില്‍ക്കയറി, അക്കരെയെത്തി. എന്നാല്‍ ആള്‍ ബോട്ടില്‍നിന്നും ഇറങ്ങാന്‍ കൂട്ടാക്കുന്നില്ല. അവിടെത്തന്നെയിരിക്കുകയാണു്. കടയില്‍ ചെന്നു മരുന്നു വാങ്ങുന്നില്ല. ചിലര്‍ ഇതുപോലെയാണു്. മാര്‍ഗ്ഗത്തെ വിടാന്‍ താത്പര്യമില്ല. അക്കരെയെത്തിയാലും വള്ളത്തിലെ പിടിവിടില്ല. മാര്‍ഗ്ഗത്തിലൂടെ പുരോഗമിക്കുന്നതിനു പകരം മാര്‍ഗ്ഗത്തെ മുറുകെപ്പിടിച്ചുകൊണ്ടിരിക്കുന്നതു്, ബന്ധനത്തിനേ കാരണമാകൂ.

ശാസ്ത്രപഠനം, ഈശ്വരനെ അറിയാനുള്ള മാര്‍ഗ്ഗം തെളിച്ചു തരുന്നു. ആ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചു്, സാധനാനുഷ്ഠാനങ്ങളിലൂടെ അവിടുത്തെ പ്രാപിക്കുക എന്നതു്, നമ്മുടെ കടമയാണു്. ശാസ്ത്രം പഠിച്ചതുകൊണ്ടു മാത്രമായില്ല. ഏതിനെയും നമിക്കുന്ന ഭാവം നമ്മില്‍ വളരണം, നമ്മുടെ തല കുനിയണം. ഇപ്പോള്‍ നമ്മിലുള്ളതു ‘ഞാന്‍ഭാവ’മാണു്. നെല്ലില്‍ കതിരു വിളയുമ്പോള്‍ അതു താനെ കുനിയും. തെങ്ങില്‍ മച്ചിങ്ങ മൂത്തു തേങ്ങയാകുമ്പോള്‍ അതു കുനിയും; അതുവരെ അതു് ഉയര്‍ന്നുതന്നെ നില്ക്കും. ഇതൊക്കെ നമ്മളെ പഠിപ്പിക്കുന്നതു്, അറിവു പൂര്‍ണ്ണമാകുമ്പോള്‍, എവിടെയും വിനയം സ്വാഭാവികമായി വരുമെന്നാണു്. ശാസ്ത്രപഠനം, പുരയിടം സംരക്ഷിക്കാനുള്ള മതിലു മാത്രമേയാകുന്നുള്ളൂ. മതിലുകൊണ്ടു ഫലം കിട്ടില്ല. ഫലം വേണമെങ്കില്‍ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കണം. വൃക്ഷത്തൈയുടെ സംരക്ഷണത്തിനു മതിലാവശ്യമാണു്. പക്ഷേ, ഫലം കിട്ടാന്‍, തൈ നട്ടുവളര്‍ത്തുകതന്നെ വേണം. മതിലു കെട്ടിയതുകൊണ്ടു മാത്രം വെയിലും മഴയുമേല്ക്കാതെ താമസിക്കാന്‍ പറ്റില്ല. സുഖമായി താമസിക്കണമെങ്കില്‍ വീടു കെട്ടണം. അതുപോലെ ശാസ്ത്ര പഠനംകൊണ്ടു മാത്രമായില്ല. യമനിയമങ്ങളും ധ്യാനജപാദി സാധനകളും ആവശ്യമാണു്.

ഈശ്വരനോടു പരമപ്രേമം വന്നു കഴിഞ്ഞാല്‍ പിന്നെ യമനിയമങ്ങളുടെ ആവശ്യമില്ല. കാരണം, അവിടുത്തെ പ്രേമത്തിനു മുന്നില്‍ എല്ലാ അതിര്‍വരമ്പുകളും ഇല്ലാതാകും. അങ്ങനെയുള്ളവരുടെ മുന്നില്‍ ഭഗവാന്‍ മാത്രമേയുള്ളൂ. അവര്‍ക്കു്, പ്രപഞ്ചത്തില്‍ ഭഗവാനെയല്ലാതെ മറ്റൊന്നുംതന്നെ കാണുവാന്‍ കഴിയില്ല. ഈയാംപാറ്റ തീയ്ക്കുള്ളില്‍ വീണു തീനാളമായി മാറുന്നതുപോലെ അവിടുത്തെ പ്രേമത്തില്‍, ഭക്തന്‍, ഭഗവദ്‌സ്വരൂപമായി മാറുന്നു. താനും പ്രപഞ്ചവുമെല്ലാം എല്ലാംതന്നെയും ഭഗവാന്‍ മാത്രം. അങ്ങനെയുള്ളവര്‍ക്കു് എന്തു യമനിയമങ്ങള്‍?

സാധരണക്കാരന്‍ വെറും ഒരു പോസ്റ്റ് ആണെങ്കില്‍, തപസ്വി ട്രാന്‍സ്‌ഫോര്‍മര്‍ ആണു്. ധ്യാനത്തിലൂടെ അത്രയും ശക്തി നേടുവാന്‍ തപസ്വിക്കു കഴിയുന്നു. ധ്യാനത്തിലൂടെ ഒരുവന്‍ പൈപ്പു പോലെ ആയിത്തീരുന്നു എന്നു പറയാം. ടാങ്കു നിറയെ വെള്ളമുണ്ടെങ്കിലും ജനങ്ങള്‍ക്കു പ്രയോജനപ്രദമാകുന്നതു്, അതു പൈപ്പിലൂടെ ഒഴുകിയെത്തുമ്പോഴാണു്. അതുപോലെ തപസ്വി, താന്‍ ബ്രഹ്മം എന്നു പറഞ്ഞിരിക്കുകയല്ല ചെയ്യുന്നതു്. തപസ്വിയുടെ കാരുണ്യത്തിലൂടെ ഈശ്വരശക്തി ലോകത്തിനു് ഉപകാരപ്രദമായിത്തീരുന്നു.

ചോദ്യം : നമ്മളില്‍ ഗുരുവും ഈശ്വരനും ഉണ്ടെങ്കില്‍, പിന്നെ ഒരു ബാഹ്യഗുരുവിൻ്റെ ആവശ്യം എന്താണു്?

അമ്മ: ഏതു കല്ലിലും ഉറങ്ങിക്കിടക്കുന്ന ഒരു ശില്പമുണ്ടു്. അതിലെ വേണ്ടാത്ത ഭാഗങ്ങള്‍ ശില്പി കൊത്തിക്കളയുമ്പോഴാണു് ശില്പം തെളിഞ്ഞുവരുന്നതു്. അതുപോലെ ഗുരു ശിഷ്യനിലെ സത്തയെ തെളിച്ചുകൊണ്ടുവരുന്നു. ഏതോ ഭ്രമത്തില്‍പെട്ടു നമ്മള്‍ എല്ലാം മറന്നിരിക്കുകയാണു്. ഈ ഭ്രമത്തില്‍നിന്നു് സ്വയം ഉണരാന്‍ കഴിയാത്തിടത്തോളം ബാഹ്യഗുരു ആവശ്യമാണു്. അവിടുന്നു നമ്മുടെ മറവി മാറ്റിത്തരും. നമ്മള്‍ പരീക്ഷയ്ക്കുവേണ്ടി നന്നായി പഠിച്ചു. പരീക്ഷാഹാളില്‍ ചെന്നു ചോദ്യപേപ്പര്‍ കണ്ടപ്പോള്‍ ആ പരിഭ്രമത്തില്‍ എല്ലാം മറന്നു. കാണാപ്പാഠം പഠിച്ചതും കൂടി ഓര്‍ക്കുന്നില്ല. ആ സമയം അടുത്തിരുന്ന ഒരു കുട്ടി എഴുതാനുള്ള പദ്യത്തിൻ്റെ ഒരു വരി പറഞ്ഞുതന്നു. പെട്ടെന്നു് ബാക്കി വരികളെല്ലാം ഓര്‍മ്മ വന്നു. കവിത മുഴുവനും തെറ്റുകൂടാതെ എഴുതുവാന്‍ കഴിഞ്ഞു. ഇതുപോലെ നമ്മളില്‍ ആ ജ്ഞാനമുണ്ടു്. അതു് ഒരു മറവിയില്‍ ഇരിക്കുകയാണു്. അതിനെ ഉണര്‍ത്തുവാനുള്ള ശക്തി ഗുരുവാക്യത്തിനുണ്ടു്.

ശിഷ്യന്‍ ഗുരുസമീപത്തിരുന്നു സാധന ചെയ്യുമ്പോള്‍, ശിഷ്യനിലെ അസത്തു മറയുകയും ഉണ്മ തെളിഞ്ഞുവരുകയും ചെയ്യുന്നു. മെഴുകില്‍ പൊതിഞ്ഞ ശില്പം തീയുടെ സമീപം ചെല്ലുമ്പോള്‍, മെഴുകുരുകി ശില്പം താനെ തെളിയുന്നു. സത്യത്തെ അറിഞ്ഞ അപൂര്‍വ്വം ചിലര്‍ക്കു് ഗുരുവില്ലായിരുന്നു എന്നുകരുതി, ആര്‍ക്കും ഗുരു വേണ്ടെന്നു പറയുവാന്‍ പറ്റില്ല. നിങ്ങളില്‍ ബീജരൂപത്തില്‍ ഈശ്വരനും ഗുരുവും ഉണ്ടു്. പക്ഷേ, യോജിച്ച കാലാവസ്ഥ ഉണ്ടായാലേ ആ വിത്തു വളര്‍ന്നു ഫലം നല്കുകയുള്ളു. എവിടെയിട്ടാലും അതു വളരുകയില്ല. ഈ യോജിച്ച കാലാവസ്ഥ അനുകൂല സാഹചര്യം ഒരുക്കിത്തരുന്ന ആളാണു് ഗുരു.

ആപ്പിള്‍ കാശ്മീരില്‍ ധാരാളം വളരും. അവിടുത്തെ കാലാവസ്ഥ അതിനു യോജിച്ചതാണു്. കേരളത്തിലും ആപ്പിള്‍ നട്ടുവളര്‍ത്താം. വേണ്ട പരിചരണം കൊടുക്കണം. എന്നാലും മിക്കതും വളരില്ല. ഉണങ്ങിപ്പോകും. അഥവാ വളര്‍ന്നാല്‍ക്കൂടി, വേണ്ടത്ര കായ് ഫലം കിട്ടില്ല. കാരണം അതിനു പറ്റിയ അന്തരീക്ഷമല്ല കേരളത്തിലുള്ളതു്. കാശ്മീരിലെ കാലാവസ്ഥ ആപ്പിളിനെന്നപോലെ, ശിഷ്യനു് അവൻ്റെ ആത്മസത്തയെ അറിയുവാനുള്ള സാഹചര്യം, ഉള്ളിലെ ഗുരുവിനെ ഉണര്‍ത്തുവാനുള്ള അനുകൂലാന്തരീക്ഷം, ഒരുക്കിത്തരുന്ന ആളാണു് ഗുരു.

ഭൗതികകാര്യങ്ങളെപ്പോലെ ആദ്ധ്യാത്മികതയും നാം പ്രായോഗികരീതിയില്‍ വേണം ഉള്‍ക്കൊള്ളുവാന്‍. കുട്ടിക്കു് അതിൻ്റെ അമ്മ പാല്പാത്രം പിടിച്ചു കൊടുക്കുന്നു. ഉടുപ്പിട്ടു കൊടുക്കുന്നു. പിന്നെപ്പിന്നെ അവനിതെല്ലാം തനിയെ ചെയ്യുവാന്‍ പഠിക്കുന്നു. അതു പോലെ സ്വയം ചെയ്യുവാന്‍ പ്രാപ്തി എത്തുന്നതുവരെ ഏതിനും ഒരു സഹായം ആവശ്യമാണു്. ഭൂപടം നോക്കി യാത്ര ചെയ്യുന്നവര്‍ ചിലപ്പോള്‍ വഴിയറിയാതെ കറങ്ങുന്നതു കാണാം. എന്നാല്‍, ഒരു വഴികാട്ടി കൂടെയുണ്ടെങ്കില്‍ വഴി തെറ്റുകയില്ല. അതിനാല്‍ മാര്‍ഗ്ഗം നിശ്ചയമുള്ള ഒരാള്‍ എപ്പോഴും കൂടെയുണ്ടെങ്കില്‍, യാത്ര എളുപ്പമാണു്.

നമ്മളില്‍ എല്ലാവരിലും ആ പരമാത്മതത്ത്വം ഉണ്ടെങ്കില്‍ത്തന്നെയും ശരീരബോധം നില നില്ക്കുന്ന കാലം വരെ ഗുരു ആവശ്യമാണു്. ഉപാധികളുമായുള്ള താദാത്മ്യം വിട്ടുകഴിഞ്ഞാല്‍ പിന്നെ ഒന്നും ആവശ്യമില്ല. ഗുരു ഈശ്വരന്‍ അവനില്‍ തെളിഞ്ഞുകഴിഞ്ഞു. സാധാരണ മനുഷ്യന്‍ ഒരു മെഴുകുതിരി പോലെയാണെങ്കില്‍, തപസ്വി സൂര്യനെപ്പോലെയാണു്. വെള്ളത്തിനുവേണ്ടി പലരും കിണറു കുഴിക്കും. ചില സ്ഥലങ്ങളില്‍ എത്ര കുഴിച്ചാലും വെള്ളം കിട്ടില്ല. എന്നാല്‍ നദീതീരങ്ങളില്‍ വെള്ളം കിട്ടുമെന്നുള്ളതു് തീര്‍ച്ചയാണു്. അവിടെ അധികം കുഴിക്കേണ്ടതുമില്ല. ഇതുപോലെയാണു് ഒരു സാധകനു ഗുരു സാമീപ്യം. അത്യദ്ധ്വാനം കൂടാതെതന്നെ ഫലം ലഭിക്കും. ചെയ്യേണ്ട പ്രയത്‌നവും അനുഭവിക്കേണ്ട പ്രാരബ്ധത്തിൻ്റെ കാഠിന്യവും ഗുരു സാമീപ്യത്തില്‍ കുറഞ്ഞു കിട്ടും.

അലഞ്ഞുനടക്കുന്ന മനസ്സിനെ ഒരു പോയന്റില്‍ ഏകാഗ്രപ്പെടുത്തിയാല്‍, നമ്മില്‍ ശക്തി വര്‍ദ്ധിക്കും എന്നു് ഇന്നു സയന്‍സും പറയുന്നു. അപ്പോള്‍, തപസ്വിയില്‍ ഈ ശക്തി എത്രമാത്രം ഉണ്ടായിരിക്കണം. കാരണം, എത്ര കാലങ്ങളായി അവര്‍ ധ്യാനജപാദികളിലൂടെ ഏകാഗ്രത ശീലിക്കുന്നു. അതാണു് കറണ്ടില്‍ തൊട്ടാല്‍ ഷോക്കു് കിട്ടുന്നതുപോലെ തപസ്വിയുടെ സ്പര്‍ശത്തിലൂടെതന്നെ നമ്മളില്‍ ശക്തി പകരും എന്നു പറയുന്നതിൻ്റെ പിന്നിലെ യുക്തി. ഗുരുവിനു്, സാധകനു വേണ്ട അനുകൂല സാഹചര്യം സൃഷ്ടിക്കുവാന്‍ മാത്രമല്ല, ശക്തി പകരുവാന്‍ കൂടി കഴിയും.

സാധനയുടെ വിവിധഘട്ടങ്ങളിലൂടെ കടന്നുപോയ ഒരുവനു മാത്രമേ, ഒരു സാധകനെ വേണ്ടവണ്ണം നയിക്കുവാന്‍ കഴിയുകയുള്ളൂ. തിയറി നമുക്കു വായിച്ചു പഠിക്കാം, പക്ഷേ, പ്രാക്ടിക്കലില്‍ വിജയിക്കണമെങ്കില്‍ ഒരു അദ്ധ്യാപകന്‍ ആവശ്യമാണു്. അതുപോലെ ശാസ്ത്രവും മറ്റും നമുക്കു പുസ്തകങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയും. പക്ഷേ, സാധന ചെയ്തു നീങ്ങുമ്പോള്‍, അവനില്‍ പല പ്രശ്‌നങ്ങളും പ്രതിബന്ധങ്ങളും ഉയര്‍ന്നു വരാം. അവയെ വേണ്ട വണ്ണം ശ്രദ്ധിക്കാതെ നീങ്ങിയതിൻ്റെ ഫലമായി പലര്‍ക്കും മാനസികരോഗം വന്നതായി കണ്ടിട്ടുണ്ടു്. അപ്പോള്‍ ഓരോരുത്തരുടെയും ശാരീരികവും മാനസികവും ബൗദ്ധികവുമായ ഘടന നോക്കി സാധനാക്രമങ്ങള്‍ നിര്‍ദ്ദേശിക്കേണ്ടതായിട്ടുണ്ടു്. അതു ഗുരുവിനേ കഴിയുകയുള്ളൂ. ടോണിക് ശരീരപുഷ്ടിക്കുള്ളതാണെങ്കിലും ക്രമം തെറ്റിച്ചു കഴിച്ചാല്‍ ഗുണത്തേക്കാള്‍ ഏറെ ദോഷമേ ചെയ്യുകയുള്ളൂ. അതിനാല്‍ സാധകനു ഗുരു തീര്‍ത്തും ആവശ്യമാണു്.